This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഒട്ടകപ്പക്ഷി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഒട്ടകപ്പക്ഷി

Ostrich

ഒട്ടകപ്പക്ഷി

ലോകത്ത്‌ ഇന്നു ജീവിച്ചിരിക്കുന്നവയില്‍ ഏറ്റവും വലിയ പക്ഷി. വലുപ്പവും ഭാരവും ഏറെയുള്ള ഇതിന്റെ ചിറകുകള്‍ വളരെ ചെറുതാണ്‌. ഇക്കാരണത്താല്‍ ഇതിന്‌ മറ്റു പക്ഷികളെപ്പോലെ പറക്കാനുള്ള കഴിവില്ല; എന്നാല്‍ മണിക്കൂറില്‍ 65 കി.മീ. വരെ വേഗത്തില്‍ ഇവയ്‌ക്ക്‌ ഓടാന്‍ കഴിയും. ഓടുന്നതിനോടൊപ്പം ചിറകുകള്‍ വിടര്‍ത്തി അടിക്കുന്നത്‌ ഓട്ടത്തിന്റെ വേഗം വര്‍ധിപ്പിക്കാന്‍ സഹായകമാകുന്നു. സ്റ്റ്രൂതിയോണിഫോര്‍മീസ്‌ പക്ഷി കുടുംബാംഗമായ ഒട്ടകപ്പക്ഷിയുടെ ശാ.നാ. സ്റ്റ്രൂതിയോ കാമലസ്‌ എന്നാണ്‌. ഇതിന്റെ നടപ്പും അമിതമായ ഉയരവും മരുഭൂമിയില്‍ ജീവിക്കുന്നു എന്ന വസ്‌തുതയും മൂലം പ്രാചീനകാലം മുതല്‍തന്നെ ഇതിനെ ഒട്ടകവുമായി താരതമ്യപ്പെടുത്തിപ്പോന്നിരുന്നു. "ഒട്ടകപ്പക്ഷി' എന്ന മലയാളനാമത്തിന്റെയും "കാമലസ്‌' എന്ന സ്‌പീഷീസ്‌ നാമത്തിന്റെയും ഉദ്‌ഭവവും "ഒട്ടക'ത്തില്‍ നിന്നു തന്നെയാണ്‌. "ഓസ്റ്റ്രിച്ച്‌ കാമല്‍' എന്നാണ്‌ സ്റ്റ്രൂതിയോ കാമലസ്‌ എന്നതിന്റെ അര്‍ഥം.

ഒട്ടകപ്പക്ഷിയുടെ പാദം മുതല്‍ തല വരെയുള്ള ഉയരം 2.5 മീറ്ററിലേറെയാണ്‌; ഭാരം ഉദ്ദേശം 150 കി.ഗ്രാം. തൂവലുകളില്ലാതെ വളരെ നീണ്ട കഴുത്തും ചെറിയ തലയും വലിയ കണ്ണുകളും പരന്നു വിസ്‌തൃതമായ കൊക്കും ഇതിന്റെ പ്രത്യേകതകളാകുന്നു. കണ്‍പോളയില്‍ നീണ്ടു വളഞ്ഞ പീലികള്‍ കാണാം. നീളമുള്ള കാലുകള്‍ ബലമേറിയതാണ്‌. പാദത്തില്‍ മറ്റു പക്ഷികളില്‍ നിന്നു വ്യത്യസ്‌തമായി, രണ്ടു വിരലുകള്‍ മാത്രമേയുള്ളൂ. വിരലുകള്‍ ഒരേ നീളമുള്ളവയല്ല. വലിയ വിരല്‍ ഒരു നഖത്തിലവസാനിക്കുന്നു. കാല്‍വിരലുകള്‍ ഏറ്റവും കുറഞ്ഞ പക്ഷിയും ഇതുതന്നെ. ഒട്ടകപ്പക്ഷിക്ക്‌ കാലുകള്‍ ഫലപ്രദമായ പ്രതിരോധാവയവം കൂടിയാണ്‌. ആണ്‍പക്ഷിക്ക്‌ കറുത്ത നിറമായിരിക്കും; എന്നാല്‍ ചിറകും വാലും വെളുപ്പാകുന്നു. വലുപ്പമേറിയതും മൃദുവുമായ ഈ വെള്ളത്തൂവലുകള്‍ക്ക്‌ വാണിജ്യപ്രാധാന്യമുണ്ട്‌. പെണ്‍പക്ഷിക്ക്‌ അരണ്ടചാരനിറം കലര്‍ന്ന തവിട്ടുനിറമാണുള്ളത്‌. ദിവസം ഏഴുലിറ്ററോളം വെള്ളം കുടിക്കുന്ന ഒട്ടകപ്പക്ഷിയുടെ വാസസ്ഥാനം മരുഭൂമിയും തുറസ്സായ പുല്‍മേടുകളുമാണ്‌. ജലാശയങ്ങള്‍ക്കടുത്തുമാത്രമേ ഇതിനെ കാണാന്‍ കഴിയൂ. മാന്‍, വരയന്‍ കുതിര എന്നിവയോടിടകലര്‍ന്ന്‌, അനേകം അംഗങ്ങളുള്ള പറ്റങ്ങളായി ഇവ കഴിയുന്നു. എന്തും ഭക്ഷിക്കുന്ന സ്വഭാവമുള്ള ഇത്‌ പ്രധാനമായും സസ്യഭുക്കാണ്‌. തിളങ്ങുന്ന ഏതു വസ്‌തുവും പ്രത്യേകിച്ച്‌ ലോഹക്കഷണങ്ങള്‍ വിഴുങ്ങുക ഇതിന്റെ സ്വഭാവമാകുന്നു. ഒരു ആണ്‍പക്ഷിക്ക്‌ മൂന്നോ നാലോ ഇണകള്‍ ഉണ്ടായിരിക്കും. നാലോ അഞ്ചോ ആണ്‍പക്ഷികളും അവയുടെ ഇണകളും കുഞ്ഞുങ്ങളും ചേര്‍ന്ന സംഘങ്ങളും അപൂര്‍വമല്ല. ഇവ കൂട്ടമായി ചുട്ടുപഴുത്ത മണല്‍പ്രദേശങ്ങളില്‍ സഞ്ചരിക്കുന്നത്‌ ഒരു സാധാരണ കാഴ്‌ചയാണ്‌. കൂടുണ്ടാക്കല്‍ പൂവന്റെ ജോലിയാകുന്നു. മണ്ണിലുണ്ടാക്കുന്ന ഉദ്ദേശം 30 സെ.മീ. ആഴവും ഒരു മീറ്റര്‍ വ്യാസവുമുള്ള കുഴികളാണ്‌ "കൂടു'കള്‍. ഈ കുഴിയില്‍ പിട മുട്ടകളിടുന്നു. മഞ്ഞയും വെള്ളയും കലര്‍ന്ന വെള്ള നിറമുള്ള മുട്ടയ്‌ക്ക്‌ ഉദ്ദേശം 1.35 കി.ഗ്രാം ഭാരവും 1.75 ലി. വ്യാപ്‌തവുമുണ്ടാകും. ഇന്നു കാണപ്പെടുന്ന പക്ഷിമുട്ടകളില്‍ ഏറ്റവും വലുപ്പമേറിയത്‌ ഒട്ടകപ്പക്ഷിയുടെ മുട്ടയാണ്‌. രാത്രിയില്‍ പൂവനും പകല്‍ സമയം പിടയും മാറി മാറിയിരുന്നാണ്‌ മുട്ട വിരിക്കുന്നത്‌. അതിന്‌ 42-48 ദിവസം വേണ്ടിവരും. വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങള്‍ക്ക്‌ ഒരു കോഴിയുടെ വലുപ്പമുണ്ടായിരിക്കും. കുഞ്ഞുങ്ങളുടെ സംരക്ഷണച്ചുമതല പൂവനിലാണ്‌ നിക്ഷിപ്‌തമായിട്ടുള്ളത്‌. ഒട്ടകപ്പക്ഷിയുടെ അഞ്ച്‌ ഉപസ്‌പീഷീസുകള്‍ ആഫ്രിക്കയുടെ വിവിധ ഭാഗങ്ങളില്‍ കഴിയുന്നുണ്ട്‌. സ്വതന്ത്രജീവികളായ ഒട്ടകപ്പക്ഷികളെ ഇണക്കി വളര്‍ത്തുക വളരെ എളുപ്പമാണ്‌. 50 വര്‍ഷം വരെ ഇവ ജീവിച്ചിരുന്നതായും രേഖകളുണ്ട്‌.

ഒട്ടകപ്പക്ഷിയുടെ മുട്ട

19-ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ തൂവലുകള്‍ക്കായി ഒട്ടകപ്പക്ഷിയെ ഇണക്കി വളര്‍ത്തുന്നതില്‍ (ostrich farming) ദക്ഷിണാഫ്രിക്ക, അല്‍ജീരിയ, ആസ്റ്റ്രലിയ, ഫ്രാന്‍സ്‌, യു.എസ്സ്‌. എന്നിവിടങ്ങള്‍ വളരെ പ്രാധാന്യം നേടിയിരുന്നു. തൊപ്പിനിര്‍മാണത്തിലും വസ്‌ത്രനിര്‍മാണത്തിലും ഈ തൂവലുകള്‍ വളരെയധികം ഉപയോഗിക്കപ്പെട്ടുവരുന്നു. തൂവലുകളുടെ പ്രാധാന്യം കുറഞ്ഞതോടെ ഇവയ്‌ക്ക്‌ മൃഗശാലയിലെ താമസക്കാര്‍ എന്ന സ്ഥാനമേയുള്ളൂ. ഇവയുടെ തൊലികൊണ്ട്‌ കൈയുറയും പേഴ്‌സുകളും നിര്‍മിക്കാറുണ്ട്‌.

പുരാതന റോമാചക്രവര്‍ത്തിമാരുടെ വിരുന്നുസത്‌കാരങ്ങളില്‍ ഒട്ടകപ്പക്ഷിയുടെ ഇറച്ചിക്ക്‌ പ്രത്യേക സ്ഥാനമുണ്ടായിരുന്നു. ഒട്ടകപ്പക്ഷിയുടെ നെയ്യ്‌ ഔഷധഗുണമുള്ളതാണെന്നാണ്‌ റോമിലെ ഭിഷഗ്വരന്മാര്‍ കരുതിയിരുന്നത്‌. ഇവയുടെ അന്നമര്‍ദി(gizzard) യിലെ കല്ലുകള്‍ നേത്ര ചികിത്സയ്‌ക്കായി അവര്‍ ഉപയോഗിച്ചിരുന്നു.

ഒട്ടകപ്പക്ഷിയുടെ അഞ്ച്‌ ഫോസില്‍ സ്‌പീഷീസുകള്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്‌. ഇവയില്‍ ഏറ്റവും പുരാതന സ്‌പീഷീസ്‌ ടെര്‍ഷ്യറി യുഗത്തിന്റെ ആദ്യഘട്ടത്തില്‍ (അഞ്ച്‌-ആറുകോടി വര്‍ഷങ്ങള്‍ മുമ്പ്‌) ജീവിച്ചിരുന്നവയാണ്‌. ഇവ യൂറോപ്പിന്റെ തെക്കുഭാഗങ്ങള്‍, ആഫ്രിക്ക, ഏഷ്യ, പ്രത്യേകിച്ച്‌ മംഗോളിയന്‍ മരുഭൂമി എന്നിവിടങ്ങളിലാണ്‌ കാണപ്പെട്ടിരുന്നത്‌. ബി.സി. 3000-ത്തിലേതെന്നു കരുതപ്പെടുന്ന അസീറിയന്‍ ശവക്കല്ലറകളില്‍ ഇതിന്റെ മുട്ടത്തോടുകള്‍ കൊണ്ടുണ്ടാക്കിയ കപ്പുകള്‍ കണ്ടെത്തിയിട്ടുണ്ട്‌. പുരാതന ഈജിപ്‌തുകാരും ചൈനാക്കാരും കട്ടിയേറിയ മുട്ടത്തോടുകള്‍കൊണ്ട്‌ പാത്രങ്ങള്‍ ഉണ്ടാക്കിയിരുന്നതായും രേഖകളുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍