This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഒച്ച്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഒച്ച്‌

Snail

ഗാസ്റ്റ്രപ്പോഡ എന്നറിയപ്പെടുന്ന "കക്ക'വര്‍ഗത്തില്‍ ഉള്‍പ്പെടുന്നതും ഈര്‍പ്പമുള്ള ഏതു സാഹചര്യത്തിലും ജീവിക്കുന്നതും അന്തരീക്ഷവായു ശ്വസിക്കുന്നതുമായ വിവിധയിനം മൊളസ്‌കുകള്‍ ഒച്ച്‌ എന്ന പേരിലറിയപ്പെടുന്നു. കരയിലും ശുദ്ധജലത്തിലും കാണപ്പെടാറുണ്ടെങ്കിലും പ്രധാനമായും ഇവ സമുദ്രജീവികളാണ്‌. വേര്‍തിരിച്ചു കാണാവുന്ന നിലയില്‍ ഒന്നോ രണ്ടോ ജോടി ഗ്രാഹികള്‍ (tentacles), ഗ്രാഹികളില്‍ പിന്നറ്റത്തെ ജോടിയുടെ അഗ്രത്തായി കാണപ്പെടുന്ന കണ്ണുകള്‍, പരന്ന്‌ വിസ്‌തൃതവും പേശീനിര്‍മിതവുമായ പാദം, വര്‍ത്തുളമായ പുറന്തോട്‌ (shell) എന്നിവ ഒച്ചുകളുടെ തനതായ സ്വഭാവസവിശേഷതകളാകുന്നു. 0.5 സെ.മീ. മുതല്‍ 60 സെ.മീ. വരെ വിവിധതരത്തിലുള്ള ഒച്ചുകളുണ്ട്‌. തലയുടെ വശത്തുനിന്ന്‌ അല്‌പം പിന്നിലേക്കുമാറി പുറന്തോട്‌ കാണപ്പെടുന്നു. ശരീരാവരണമായ "മാന്റില്‍' സ്രവിക്കുന്ന "ചോക്കു' പോലുള്ള ഒരു വസ്‌തുവില്‍നിന്നാണ്‌ പുറന്തോട്‌ രൂപംകൊള്ളുന്നത്‌. ആവശ്യമെന്നുതോന്നുമ്പോള്‍ ശരീരം പൂര്‍ണമായി ഇതിനുള്ളിലേക്കു വലിച്ചുകയറ്റാന്‍ ഒച്ചിനു കഴിയും. മിക്കവാറും എല്ലാ ഒച്ചുകളിലും തോട്‌ വലത്തേക്ക്‌ പിരിഞ്ഞിട്ടായിരിക്കും കാണപ്പെടുന്നത്‌; അപൂര്‍വമായി ഇടത്തോട്ടു പിരിഞ്ഞവയും കാണാം.

മുട്ടയിടുന്ന ഒച്ച്‌ - Helix aspersa

ഒച്ചുകള്‍ പലയിനമുണ്ട്‌: പള്‍മനേറ്റ (Pulmonata)ഗോത്രത്തിലെ അംഗങ്ങള്‍ അധികവും കരയിലും ശുദ്ധജലത്തിലും കഴിയുന്നവയാണ്‌; പ്രാസോബ്രാങ്കിയേറ്റ ഗോത്രാംഗങ്ങളാകട്ടെ മിക്കതും സമുദ്രജീവികളും. കരയില്‍ ജീവിക്കുന്ന ഒച്ചുകള്‍ക്ക്‌ ഈര്‍പ്പമുള്ള ചുറ്റുപാടുകള്‍ കൂടിയേകഴിയൂ. എന്നാല്‍ മരുഭൂമിയില്‍പ്പോലും ജീവിക്കുന്ന ഒച്ചുകളും ഇല്ലാതില്ല.

ഭക്ഷ്യയോഗ്യമായ റോമന്‍ ഒച്ച്‌ - Helix pomatia

അന്തരീക്ഷവായു ശ്വസിക്കുന്ന ഒച്ചുകള്‍ തോടിന്റെ ഒരു വശത്തായി കാണപ്പെടുന്ന ഒരു ചെറിയ ദ്വാരത്തിലൂടെ വായു ഉള്ളിലേക്ക്‌ വലിച്ചെടുക്കുന്നു. മാന്റിലിനു താഴെയായി സ്ഥിതിചെയ്യുന്ന ശ്വസന-അറ(breathing chamber)യിലേക്കാണ്‌ ഈ വായു എത്തുന്നത്‌. ഈ അറയ്‌ക്കുള്ളില്‍ സ്ഥിതിചെയ്യുന്ന "ഗില്ലു'കളുടെ സഹായത്തോടെ ശ്വസനം നടക്കുന്നു. മുഖ്യമായും സസ്യഭുക്കുകളായ ഒച്ചുകളുടെ വായയ്‌ക്കുള്ളില്‍ റാഡുല എന്നു പേരുള്ള "നാക്ക്‌' കാണപ്പെടുന്നു. റിബണ്‍പോലെയുള്ള ഈ നാക്കില്‍, കുറുകെ, വരിവരിയായി വളരെ ചെറിയ പല്ലുകളുണ്ട്‌. ആഹാരസാധനം ചുരണ്ടിയെടുക്കാന്‍ അരം പോലെയുള്ള ഈ നാക്ക്‌ സഹായകമാകുന്നു. വായയുടെ പിന്നിലാണ്‌ ഗ്രാഹികളുടെ സ്ഥാനം. മാംസഭുക്കുകളായ ഒച്ചുകളും അപൂര്‍വമല്ല.

കരയിലും ശുദ്ധജലത്തിലും ജീവിക്കുന്ന മിക്കവാറും എല്ലാ ഒച്ചുകളും ഉഭയലിംഗികളാകുന്നു. എന്നാല്‍ കടലൊച്ചുകളില്‍ ലിംഗഭേദം ദൃശ്യമാണ്‌. മുട്ടയിടുകയാണ്‌ ഭൂരിഭാഗത്തിന്റെയും പ്രജനനമാര്‍ഗം. വലുപ്പം കൂടിയ എല്ലാ ഒച്ചുകളുടെയും മുട്ടകള്‍ക്ക്‌ കടുപ്പമേറിയ തോടുണ്ടായിരിക്കും. തറയില്‍ കൂട്ടമായാണ്‌ ഈ മുട്ടകള്‍ നിക്ഷേപിക്കപ്പെടുന്നത്‌. മുട്ടയ്‌ക്കുപകരം, കാഴ്‌ചയില്‍ പ്രായമെത്തിയ ഒച്ചുകളെപ്പോലെ തന്നെയുള്ള ഒച്ചിന്‍കുഞ്ഞുങ്ങള്‍ ജനിക്കുന്നതും അപൂര്‍വമല്ല. ഭക്ഷ്യയോഗ്യമായ കരയൊച്ച്‌ (Helix pomatia), തോട്ടങ്ങളില്‍ സാധാരണമായ ഒച്ച്‌ (H. aspersa) തുടങ്ങിയവ ഹെലിസിഡേ കുടുംബത്തില്‍ ഉള്‍പ്പെടുന്നവയാണ്‌. സെല്ലുലോസ്‌, കൈറ്റിന്‍, ഭാഗിക-സെല്ലുലോസ്‌, അന്നജം, ഗ്ലൈക്കജന്‍ തുടങ്ങി എന്തും ഉപയോഗിച്ച്‌ ഊര്‍ജമുണ്ടാക്കാന്‍ ഇവയ്‌ക്കു കഴിയും.

ശരത്‌കാലാരംഭത്തോടെ ചിലയിനം കരയൊച്ചുകള്‍ ഭക്ഷണം വേണ്ടെന്നുവച്ച്‌, കൊഴിഞ്ഞുകിടക്കുന്ന ഇലകള്‍ക്കിടയിലായി, തറയില്‍, ചെറുകുഴികളുണ്ടാക്കി, അവയ്‌ക്കുള്ളില്‍ കടന്നിരിക്കുന്നു. ഒരു പ്രത്യേകരീതിയില്‍ "സമാധി'യിലിരിക്കുന്ന ഈ ഒച്ചുകള്‍ ആറുമാസം വരെ ഇപ്രകാരം നിദ്ര തുടരാറുണ്ട്‌. 300ഇ ചൂടില്‍, മിനിറ്റില്‍ 50-60 എന്ന നിരക്കിലുള്ള ഹൃദയമിടിപ്പ്‌ "ശിശിരനിദ്രാ' വേളയില്‍ 4-6 ആയി കുറയുന്നു. ഇതോടൊപ്പം ശ്വാസോച്ഛ്വാസവും മന്ദഗതിയിലാകുന്നതായി കാണാം. നോ. ശിശിരനിദ്ര കുളങ്ങളിലും നദികളിലും ജലസസ്യങ്ങള്‍ ഭക്ഷിച്ചുജീവിക്കുന്ന ഗാസ്റ്റ്രപ്പോഡുകളാണ്‌ ജല-ഒച്ചുകള്‍. അഗ്രം കൂര്‍ത്ത, വര്‍ത്തുളമായ പുറന്തോടുള്ള ഒച്ച്‌ (pond snail), പരന്ന്‌ വര്‍ത്തുളമായ പുറന്തോടുള്ള ഒച്ച്‌ (ram's horn snail) എന്നിവയാണ്‌ ഇക്കൂട്ടത്തില്‍ ഏറ്റവും വലിയവ.

ആര്‍ട്ടിക്‌ മുതല്‍ അന്റാര്‍ട്ടിക്‌ വരെയുള്ള സമുദ്രഭാഗങ്ങളില്‍ എല്ലായിടത്തും സമൃദ്ധമാണ്‌ കടലൊച്ചുകള്‍. എങ്കിലും ഉഷ്‌ണസമുദ്രങ്ങളാണ്‌ ഇവയ്‌ക്ക്‌ ഏറെ പറ്റിയത്‌. "നൂഡിബ്രാങ്കിയ' വിഭാഗത്തില്‍ ഉള്‍പ്പെടുന്ന "കക്ക'യില്ലാത്തയിനം ഒച്ചുകളാണ്‌ ഇക്കൂട്ടത്തില്‍ പ്രധാനം. ശാഖോപശാഖകളായി പിരിഞ്ഞിരിക്കുന്ന ഗില്ലുകള്‍ ഇവയുടെ ശരീരത്തിനു പുറത്തായി, ഒരു ചെടിയുടെ ആകൃതിയില്‍, കാണപ്പെടുന്നു. ഈ ജീവികള്‍ കാഴ്‌ചയില്‍ അതിമനോഹരങ്ങളാണ്‌.

വേലിയിറക്ക നിരയ്‌ക്കും താഴെയാണ്‌ കടലൊച്ചുകള്‍ ജീവിക്കുന്നത്‌. ഇവയ്‌ക്ക്‌ സാധാരണയായി അഞ്ചു സെന്റീമീറ്ററില്‍ കുറവായേ വലുപ്പമുണ്ടാവാറുള്ളൂ; അപൂര്‍വമായി 13 സെന്റീമീറ്ററിലേറെ നീളമുള്ളവയെയും കണ്ടെത്താം. മിക്കവാറും എല്ലാ അംഗങ്ങളും മാംസഭുക്കുകളാകുന്നു. ഹൈഡ്രായ്‌ഡുകള്‍ പോലെയുള്ള ചെറുജീവികളാണ്‌ ഇവയുടെ ആഹാരം.

സ്വാഭാവിക വാസസ്ഥാനം (Habitat). പാറകള്‍ക്കു മുകളിലും താഴെയും പവിഴപ്പുറ്റുകളിലുമാണ്‌ കൂടുതല്‍ ഒച്ചുകളും കഴിയുന്നത്‌. മണലോ ചെളിയോ നിറഞ്ഞ അടിത്തട്ടുകളില്‍ ആഹാരം തേടി ഇഴഞ്ഞുനടക്കുന്ന ഒച്ചുകളും കുറവല്ല. പൂര്‍ണമായും "കക്ക' (Clams)കളെ മാത്രം ഭക്ഷിച്ചു കഴിയുന്ന "റ്റൈഗര്‍-ഐ' ഒച്ചുകള്‍ ഇതിനുദാഹരണമാണ്‌.

കടലൊച്ചുകളില്‍ ഏറിയപങ്കും സമുദ്രത്തില്‍ സ്വതന്ത്രമായി നീന്തി നടക്കുന്നു. ഉപരിതലത്തിനടുത്തോ, ഏതാനും മീറ്ററുകളോളം ആഴത്തിലോ കഴിയുന്ന ഇവയെ അപൂര്‍വമായി തിരകള്‍ കരയിലെത്തിക്കാറുണ്ട്‌. അപൂര്‍വം ചിലയിനം ഒച്ചുകള്‍ ആഴക്കടലില്‍ കഴിയുന്നു.

വിതരണം. പല കടലൊച്ചുകളും ലോകത്തിന്റെ നാനാഭാഗത്തുമുള്ള സമുദ്രങ്ങളില്‍ കാണപ്പെടുന്നവയാണെങ്കിലും, ലോകത്തെല്ലായിടത്തും ഒരുപോലെ കാണപ്പെടുന്ന ഒരു സ്‌പീഷീസിനെക്കുറിച്ചും ഇതുവരെ അറിവായിട്ടില്ല. ഭൂരിപക്ഷം അംഗങ്ങളും ചില പ്രദേശങ്ങളില്‍ മാത്രമായി ഒതുങ്ങി നില്‌ക്കുന്നവയാണ്‌. അപൂര്‍വം ചിലതാകട്ടെ ഒരു പ്രദേശത്തുമാത്രം കാണപ്പെടുന്നു. ബര്‍മ്യൂഡാദ്വീപുകളിലെ ഒച്ചുകള്‍ ഇതിനുദാഹരണമാണ്‌.

ഊഷ്‌മാവ്‌ ഒച്ചിന്റെ വിതരണത്തെ സാരമായി ബാധിക്കുന്ന ഒരു ഘടകമായി ഗണിക്കപ്പെടുന്നു. ഒച്ചുകളുടെ ഇണചേരല്‍ സമയത്ത്‌ ചുറ്റുപാടിലെ താപനില അനുയോജ്യമല്ലാത്ത പക്ഷം പലയിനങ്ങളുടെയും വര്‍ഗോത്‌പാദനം തകരാറിലാവുന്നതായി മനസ്സിലാക്കിയിട്ടുണ്ട്‌. ചില ഒച്ചുകള്‍ക്ക്‌ വേനല്‍ക്കാലത്ത്‌ വെള്ളത്തിന്റെ ചൂട്‌ താങ്ങാവുന്നതിലേറെയാകുന്നു. മഞ്ഞുകാലത്തെ തണുപ്പിനെ അതിജീവിക്കാന്‍ ബുദ്ധിമുട്ടുള്ളവയുമുണ്ട്‌.

സാമ്പത്തികപ്രാധാന്യം. ഒരു നല്ലവിഭാഗം ഒച്ചുകളും മനുഷ്യന്റെ ഭക്ഷണമാണ്‌. കക്കയുള്ള ഒച്ചുകളില്‍ അപൂര്‍വം ചിലതിന്റെ കക്ക ഉരച്ചെടുത്ത്‌ ബട്ടനും മറ്റുചില ആഭരണങ്ങളും ഉണ്ടാക്കുന്നു. കാലിഫോര്‍ണിയ തീരത്തിലെ ആബലോണ്‍ എന്നയിനം, പടിഞ്ഞാറന്‍ പസിഫിക്കിലെ "പമ്പരം' എന്നറിയപ്പെടുന്ന ട്രാക്കസ്‌ എന്നിവ ഇതിനുദാഹരണങ്ങളാകുന്നു. ട്രാക്കസ്‌ കേരളത്തിലെ കടല്‍ത്തീരങ്ങളിലും സുലഭമാണ്‌. അസാധാരണ തിളക്കമുള്ള ചില ഒച്ചിന്‍കക്കകള്‍ മുത്തുച്ചിപ്പിക്കു പകരമായും പലപ്പോഴും ഉപയോഗിക്കാറുണ്ട്‌. മെഡിറ്ററേനിയന്‍ പ്രദേശങ്ങളില്‍ കാണപ്പെട്ടിരുന്ന രണ്ടിനം ഒച്ചുകളെ തുണിമുക്കുന്ന ചായം ഉണ്ടാക്കാന്‍ വേണ്ടി ഉപയോഗിച്ചിരുന്നു. ഫിനീഷ്യര്‍, ഗ്രീക്കുകാര്‍, റോമാക്കാര്‍ എന്നിവര്‍ ഉപയോഗിച്ചിരുന്ന "റ്റെറിയന്‍ പര്‍പ്പിള്‍' എന്നയിനം ചായം ഒച്ചില്‍നിന്നാണ്‌ ഉണ്ടാക്കപ്പെട്ടിരുന്നത്‌.

പടിഞ്ഞാറന്‍ പസിഫിക്കിലെ "പമ്പരം' എന്നറിയപ്പെടുന്ന ട്രാക്കസ്‌

"കോണ്‍' കുടുംബാംഗങ്ങളായ ഒച്ചുകള്‍ വളരെയധികം വിഷമുള്ളവയാകുന്നു. ഇവയുടെ കടിയേറ്റ മനുഷ്യര്‍ക്ക്‌ മരണംതന്നെ സംഭവിച്ചിട്ടുള്ളതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്‌. ഷിസ്റ്റോസോമിയാസിസ്‌ (swimmer's itch) എന്നറിയപ്പെടുന്ന രോഗത്തിനു കാരണമായ "ബ്ലഡ്‌ ഫ്‌ളൂക്കു'കള്‍ കടലിലെയും ശുദ്ധജലത്തിലെയും ചില ഒച്ചുകളിലാണ്‌ കഴിയുന്നത്‌. മനുഷ്യന്റെ ഭക്ഷണമായിത്തീരുന്ന സമുദ്രജീവികളുടെ ആഹാരശൃംഖലയില്‍ സുപ്രധാനമായ ഒരു സ്ഥാനം കടലൊച്ചുകള്‍ക്കുണ്ട്‌. പല മത്സ്യങ്ങളുടെയും ഭക്ഷണം ഒച്ചുകളും മറ്റു മൊളസ്‌കുകളും മാത്രമാകുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%92%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D%E2%80%8C" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍