This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഐസ്‌ലാന്‍ഡിക്‌ ഭാഷയും സാഹിത്യവും

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഐസ്‌ലാന്‍ഡിക്‌ ഭാഷയും സാഹിത്യവും

Icelandic Language and Literature

ഭാഷ. ഇന്തോ-യൂറോപ്യന്‍ ഭാഷാഗോത്രത്തിലെ ജെര്‍മാനിക്‌ ഉപവിഭാഗത്തില്‍ സ്‌കാന്‍ഡിനേവിയന്‍ ശാഖയില്‍പ്പെടുന്ന ഭാഷ. സ്വീഡിഷ്‌, ഡാനിഷ്‌, നോര്‍വീജിയന്‍, ഫിന്നിഷ്‌ എന്നിവയാണ്‌ ഈ ശാഖയിലെ മറ്റു ഭാഷകള്‍. ഐസ്‌ലാന്‍ഡിലെ രണ്ടരലക്ഷത്തോളം വരുന്ന ജനങ്ങളെ കൂടാതെ ഉത്തര അമേരിക്കയില്‍ കുടിയേറിപ്പാര്‍ത്ത 40,000-ത്തോളം പേര്‍ ഈ ഭാഷ സംസാരിക്കുന്നു. ഐസ്‌ലാന്‍ഡിലെ പ്രാചീനഭാഷ നോര്‍വീജിയനായിരുന്നിരിക്കണം. പ്രാചീനകാലത്ത്‌ നോര്‍വീജിയനും ഐസ്‌ലാന്‍ഡിക്കിനും തമ്മില്‍ നേരിയ വ്യത്യാസമേ ഉണ്ടായിരുന്നുള്ളു. ഇക്കാരണത്താല്‍ ഭാഷാശാസ്‌ത്രജ്ഞന്മാര്‍ ഐസ്‌ലാന്‍ഡിക്‌ ഒരു പടിഞ്ഞാറന്‍ നോര്‍വീജിയന്‍ ഭാഷാഭേദമാണെന്നു കരുതിയിരുന്നു. 13-ാം ശതകത്തിലെ റെക്കോര്‍ഡുകളില്‍ 10-ഉം 11-ഉം ശതകങ്ങളില്‍ ഉപയോഗിച്ചിരുന്ന പ്രാചീനപദങ്ങളെപ്പറ്റിയുള്ള വിവരണങ്ങള്‍ ലഭ്യമാണ്‌. മറ്റു സ്‌കാന്‍ഡിനേവിയന്‍ ഭാഷകളില്‍ നിന്നും വ്യത്യസ്‌തമായി ഐസ്‌ലാന്‍ഡിക്‌ ഭാഷ വിക്കിങ്ങിലെ ഭാഷയായ പ്രാചീന നോഴ്‌സുമായി സാദൃശ്യം പുലര്‍ത്തുന്നു. 9-ാം ശതകത്തില്‍ നോര്‍വേയില്‍നിന്ന്‌ ഐസ്‌ലാന്‍ഡില്‍ കുടിയേറിയ ഒരു ഭാഷയാണ്‌ പ്രാചീന നോഴ്‌സ്‌. എഡ്ഡാസ്‌, സാഗാസ്‌ എന്നീ മഹാകാവ്യങ്ങള്‍ പ്രാചീന നോഴ്‌സ്‌ ഭാഷയിലാണ്‌ എഴുതിയിരുന്നതെങ്കിലും ഐസ്‌ലാന്‍ഡിക്കിലെ ജനതയ്‌ക്ക്‌ ഇതു മനസ്സിലാക്കാന്‍ പ്രയാസമുണ്ടായില്ല. ആയിരാമാണ്ടിനു മുമ്പ്‌ സ്‌കാന്‍ഡിനേവിയയില്‍ പ്രചരിച്ചിരുന്ന ഒരേയൊരുഭാഷയായിരുന്നു പ്രാചീന നോഴ്‌സ്‌. ഐസ്‌ലാന്‍ഡിക്കിനു തെക്കന്‍, വടക്കന്‍ എന്നീ ഭാഷാഭേദങ്ങളുണ്ടെങ്കിലും ഇവയ്‌ക്കു തമ്മില്‍ ഗണ്യമായ അന്തരമില്ല. കാര്‍ഷിക മത്സ്യബന്ധനവൃത്തികളുമായി ബന്ധപ്പെട്ട പദങ്ങളില്‍ മാത്രമാണ്‌ അല്‌പം വ്യത്യാസം ദൃശ്യമാകുന്നത്‌. ആയിരാമാണ്ടോടടുത്ത്‌ ലത്തീന്‍ അക്ഷരമാല സ്വീകരിച്ചെങ്കിലും കാലക്രമത്തില്‍ പല മാറ്റങ്ങളും സ്വനിമവ്യവസ്ഥയില്‍ അംഗീകരിച്ചു.

പ്രാരംഭദശയിലെ ഹസ്‌തലിഖിതങ്ങളില്‍ (1150-1200) ഐസ്‌ലാന്‍ഡിക്‌ ഭാഷയില്‍ കെല്‍റ്റിക്‌, ലത്തീന്‍ ഭാഷകളില്‍നിന്നു കടംവാങ്ങിയ ധാരാളം പദങ്ങളുണ്ട്‌. 13-ാം ശതകത്തില്‍ റോമന്‍സ്‌-ജര്‍മന്‍ വാക്കുകളും 1350-നും 1550-നും ഇടയ്‌ക്ക്‌ ഡാനിഷ്‌-ജര്‍മന്‍ വാക്കുകളും ഐസ്‌ലാന്‍ഡിക്‌ കടമെടുത്തു. എന്നാല്‍ അന്യഭാഷാപദങ്ങള്‍ പരിഭാഷപ്പെടുത്തിയും തത്സമയങ്ങള്‍ സൃഷ്‌ടിച്ചുമാണ്‌ പദസമ്പത്ത്‌ വര്‍ധിപ്പിച്ചത്‌. ഇവയില്‍ ചിലതുമാത്രമേ ഇന്നു പ്രയോഗത്തിലുള്ളൂ. അടുത്ത രണ്ടു ശതകങ്ങളില്‍ ഐസ്‌ലാന്‍ഡിക്കിനെ ഡാനിഷ്‌ വളരെ സ്വാധീനിച്ചെങ്കിലും 1800-ല്‍ ആരംഭിച്ച ശുദ്ധീകരണം ഈ ഭാഷയെ സമ്പന്നമാക്കി. അന്തര്‍ദേശീയ പ്രാധാന്യമുള്ള സാങ്കേതികപദങ്ങള്‍ ഭാഷാന്തരം ചെയ്യപ്പെടുകയും പുതിയ വാക്കുകള്‍ സൃഷ്‌ടിക്കപ്പെടുകയും ചെയ്‌തു. ഉദാഹരണമായി ഐസ്‌ലാന്‍ഡിക്കില്‍ റേഡിയോയ്‌ക്ക്‌ "ഉത്‌വാര്‍പ്‌' എന്നും ടെലഫോണിന്‌ "സിമി' എന്നും ഉപയോഗിക്കുന്നു.

ആധുനിക ഐസ്‌ലാന്‍ഡിക്കില്‍ കടംകൊണ്ട പദങ്ങള്‍ ഇല്ലെന്നുതന്നെ പറയാം. പുതിയ ആശയങ്ങള്‍ പ്രകടമാക്കുന്നത്‌ പുതിയ പദസൃഷ്‌ടിയിലൂടെയാണ്‌. 19-ാം ശതകത്തിലാണ്‌ ആധുനികരീതിയിലുള്ള ലിപിവ്യവസ്ഥ (orthography) ഐസ്‌ലാന്‍ഡിക്കില്‍ രൂപംകൊണ്ടത്‌. ഐസ്‌ലാന്‍ഡിക്‌ നിവാസികള്‍ ആയിരാമാണ്ടോടടുത്ത്‌ ക്രിസ്‌തുമതം സ്വീകരിച്ചതോടുകൂടി യൂറോപ്യന്‍ നാഗരികത ഈ ദ്വീപിലേക്ക്‌ കടന്നുവന്നു. ബ്രിട്ടീഷ്‌ ദ്വീപുകളില്‍നിന്ന്‌ എത്തിച്ചേര്‍ന്ന മിഷനറിമാരാണ്‌ ഐസ്‌ലാന്‍ഡുകാരെ ലത്തീന്‍ അക്ഷരമാല പഠിപ്പിച്ചത്‌.

സാഹിത്യം. യൂറോപ്പിലെ മറ്റേതൊരു സാഹിത്യവുംപോലെ സമൃദ്ധവും സമ്പന്നവുമാണ്‌ ഐസ്‌ലാന്‍ഡിക്‌ സാഹിത്യം. 10-ാം ശ. മുതല്‌ക്കേ ഐസ്‌ലാന്‍ഡിക്കുകാര്‍ സാഹിത്യത്തില്‍ പ്രശസ്‌തിയാര്‍ജിച്ചവരാണ്‌. മധ്യകാലഘട്ടത്തില്‍ത്തന്നെ കവികളും ചിത്രകാരന്മാരും കഥാകൃത്തുക്കളും യൂറോപ്പ്‌ മുഴുവനും പ്രശസ്‌തരായിരുന്നു. സ്‌കാന്‍ഡിനേവിയന്‍ ഭാഷയില്‍ ആദ്യമായി രചിക്കപ്പെട്ട കവിതകള്‍ ഐസ്‌ലാന്‍ഡിക്‌ ഹസ്‌തലിഖിതങ്ങളിലാണ്‌ കണ്ടെത്തിയിട്ടുള്ളത്‌. ഓള്‍ഡ്‌ നോഴ്‌സ്‌ (Old Norse)സാഹിത്യവും ഐസ്‌ലാന്‍ഡിക്കില്‍ മാത്രമേ കാണാന്‍ കഴിയുന്നുള്ളൂ.

10-ാം ശതകത്തിനുശേഷമുള്ള സാഹിത്യത്തിന്റെ വളര്‍ച്ച അസൂയാവഹമാണ്‌. ഭാഷയുടെ മെച്ചപ്പെട്ട സാഹിത്യപാരമ്പര്യമാണ്‌ ഡാനിഷ്‌ ഭരണകാലം മുതല്‌ക്കേ (14-ാം ശ. മുതല്‍ 20-ാം ശതകത്തിന്റെ തുടക്കംവരെ) ഐസ്‌ലാന്‍ഡിക്കിനെ ഒരു സാഹിത്യഭാഷയുടെ ഉന്നതനിലവാരത്തിലേക്കുയര്‍ത്തിയത്‌. ക്ലാസിക്കല്‍ കാലഘട്ടമാണ്‌ ഐസ്‌ലാന്‍ഡിക്‌ സാഹിത്യത്തിന്റെ ഏറ്റവും മെച്ചപ്പെട്ട കാലഘട്ടം എന്നറിയപ്പെടുന്നത്‌.

12-ാം ശതകത്തില്‍ ഐസ്‌ലാന്‍ഡിക്കില്‍ എഴുത്താരംഭിക്കുന്നതിനുമുമ്പ്‌ പുരാണങ്ങളും കഥകളും കുടുംബചരിത്രങ്ങളും നിയമങ്ങളുമെല്ലാം വായ്‌മൊഴിയിലൂടെയാണ്‌ തലമുറകള്‍ക്കു പകര്‍ന്നുകൊണ്ടിരുന്നത്‌. ഇപ്രകാരമുള്ള വിലപ്പെട്ട വായ്‌മൊഴികളെല്ലാംകൂടി സമാഹരിച്ചാണ്‌ 12-ഉം 13-ഉം ശതകങ്ങളിലെഴുതപ്പെട്ടതെന്നു കരുതപ്പെടുന്ന എഡ്ഡാസും സാഗാസും തയ്യാറാക്കിയിരുന്നത്‌. ഇവ രചനയില്‍ വളരെ വൈവിധ്യമാര്‍ന്നതും പ്രാചീന ദ്വീപുവാസികളുടെ ഇടയില്‍ വിലപ്പെട്ടതുമായിരുന്നു. എഡ്ഡാസില്‍ പഴയകാലത്തെ മിക്ക കവിതകളും സമാഹൃതമായിട്ടുണ്ട്‌. എഡ്ഡാസ്‌ രണ്ടുതരത്തിലുണ്ട്‌. പൊയറ്റിക്‌ എഡ്ഡാസും പ്രാസ്‌ എഡ്ഡാസും. 1643-ല്‍ പൊയറ്റിക്‌ എഡ്ഡാസിന്റെ എല്ലാ ഹസ്‌തലിഖിതവും കണ്ടുകിട്ടിയിട്ടുണ്ട്‌. പൊയറ്റിക്‌ എഡ്ഡാസ്‌ പൗരാണികവും വീരോചിതവുമായ ഗാനങ്ങളുടെ സമാഹാരമാണ്‌. ഇവയിലുപയോഗിച്ചിരുന്ന വൃത്തങ്ങളെ ആധാരമാക്കി അനുപ്രാസബഹുലമായ ഒരു പുതിയ കാവ്യരൂപം തന്നെ ഐസ്‌ലാന്‍ഡിക്‌ സാഹിത്യത്തില്‍ ആവിര്‍ഭവിക്കാനിടയായി. 13-ാം ശതകത്തില്‍ സ്‌നോറിസ്റ്റര്‍ലൂഷന്‍ (1178-1241) രചിച്ചതെന്നു പറയപ്പെടുന്ന പ്രാസ്‌എഡ്ഡാസില്‍ വിഗ്രഹാരാധനയെ സംബന്ധിച്ച പുരാണങ്ങളും സ്‌കാള്‍ഡിക്‌ കവിതകളുമാണടങ്ങിയിരിക്കുന്നത്‌.

സാഗാസില്‍ 10-ാം ശതകത്തിനുമുമ്പുള്ള സംഭവങ്ങളാണു വിവരിക്കുന്നത്‌. പുരാതനകാലത്ത്‌ ഐസ്‌ലാന്‍ഡില്‍ അധിവസിച്ചിരുന്ന പരമ്പരകളുടെ ജീവിതകഥകളാണ്‌ പ്രധാനമായുമുള്ളത്‌. ലോകസാഹിത്യത്തിന്‌ ഐസ്‌ലാന്‍ഡിന്റെ ഏറ്റവും വലിയ സംഭാവനയാണ്‌ സാഗാസ്‌. കൊളംബസിന്‌ ഏകദേശം 500 വര്‍ഷംമുമ്പ്‌ വൈക്കിങ്‌സ്‌ അമേരിക്കയില്‍ എത്തി എന്നുള്ളതിനു തെളിവ്‌ സാഗാ ഗ്രന്ഥങ്ങളില്‍നിന്നുമാണ്‌ ലഭിക്കുന്നത്‌. ക്രി.പി. 1000-ാമാണ്ട്‌ ദ്വീപുവാസികള്‍ ക്രിസ്‌തുമതം സ്വീകരിച്ചതോടെയുണ്ടായ സംഭവവികാസങ്ങളും സാഗാസില്‍ കാണാം. ഇതോടൊപ്പം വളര്‍ന്നുവന്ന മറ്റൊരു ശാഖയാണ്‌ സ്‌കാള്‍ഡിക്‌ കവിതകളെന്നറിയപ്പെടുന്നത്‌. സ്‌കാള്‍ഡിക്‌ കവിതകളും വിവരിക്കുന്നത്‌ 9-ാം ശ. മുതല്‍ 13-ാം ശ. വരെയുള്ള സംഭവങ്ങളാണ്‌. പ്രസ്‌തുത കവിതകള്‍ വളരെ സങ്കീര്‍ണങ്ങളായ പ്രാസത്തോടും വൃത്തത്തോടും ഇതിഹാസപ്രസിദ്ധമായ ബഹുവാക്യങ്ങളോടും കൂടിയവയാണ്‌. സമകാലീന സ്‌ക്കാള്‍ഡിക്‌ കവിതകളുടെ രേഖകളും വായ്‌മൊഴിയും വരമൊഴിയുമൊക്കെ ശേഖരിച്ചാണ്‌ ഐസ്‌ലാന്‍ഡിലെ പ്രസിദ്ധ സാഹിത്യകാരനായ സ്റ്റര്‍ലൂഷന്‍ ഹെയിംസ്‌ക്രിംഗ്‌ലാ എന്ന വിശിഷ്‌ടഗ്രന്ഥം തയ്യാറാക്കിയത്‌. പഴയ നോര്‍വീജിയന്‍ രാജാക്കന്മാരുടെ ചരിത്രമാണിതിലെ പ്രതിപാദ്യം.

13-ാം ശതകത്തിനുശേഷം 19-ാം ശതകത്തിന്റെ തുടക്കംവരെ ഐസ്‌ലാന്‍ഡിക്‌ സാഹിത്യത്തിന്റെ വളര്‍ച്ചയ്‌ക്ക്‌ അല്‌പം മങ്ങലേറ്റു. എങ്കിലും ഈ കാലയളവില്‍ ക്രിസ്‌തീയ കവിതകള്‍ വളരുകയായിരുന്നു. മനുഷ്യന്റെ അനുഭവങ്ങളിലായിരുന്നു ക്രിസ്‌തീയ കവിതകള്‍ കൂടുതലും ശ്രദ്ധ പതിപ്പിച്ചത്‌. 14-ാം ശതകത്തിന്റെ മധ്യത്തില്‍ ഇ. അഗ്രിംസന്റെ കവിതയായ "ദ്‌ ലില്ലി'യിലൂടെയാണ്‌ ക്രിസ്‌തീയ കവിത വളര്‍ച്ചയുടെ പടവുകള്‍ കയറുന്നത്‌. യൂറോപ്പിലെ പല പുണ്യവാളന്മാരുടെയും ജീവിതകഥകള്‍ ഈ കാലഘട്ടത്തില്‍ രചിക്കപ്പെട്ടിട്ടുണ്ട്‌. എ. ജോണ്‍സനും (1568-1648) റ്റി. ടോര്‍ഫാകസും (1636-1719) പുരാതന ഐസ്‌ലാന്‍ഡിക്‌ ചരിത്രത്തെയും സാഹിത്യത്തെയും സംബന്ധിച്ചു ലത്തീനില്‍ എഴുതിയിട്ടുണ്ട്‌. 17-ാം ശതകത്തിലെ കവിയായ എച്ച്‌. പീറ്റേഴ്‌സന്‍ (1614-74) ഡാനിഷും ജര്‍മനും മോഡലുകളെ അനുകരിച്ച്‌ വികാരഭരിതമായ അനേകം ദേവസ്‌തുതികള്‍ രചിക്കുകയുണ്ടായി. ഇ. ഒലാഫ്‌സണ്‍ വിജ്ഞാനപ്രദങ്ങളായ ലേഖനങ്ങളെഴുതി ദേശീയബോധം ഉണര്‍ത്തുവാനുള്ള ശ്രമമാണു നടത്തിയിട്ടുള്ളത്‌. 18-ാം ശതകത്തില്‍ എസ്‌. പീറ്റേഴ്‌സണ്‍ (1759-1827) ആണ്‌ ആദ്യമായി ഐസ്‌ലാന്‍ഡിക്കില്‍ കോമഡികള്‍ രചിച്ചത്‌. 18-ാം ശ. വരെയുള്ള സാഹിത്യസൃഷ്‌ടികളില്‍ ഏറ്റവുമധികം സ്വാധീനം ചെലുത്തിയിരുന്നത്‌ ആധ്യാത്മിക ചിന്തകളായിരുന്നു. മതപരമായ ഗ്രന്ഥങ്ങള്‍ക്കുപുറമേ "റൈമൂര്‍' ഒരു സുപ്രധാന സാഹിത്യസൃഷ്‌ടിയായി മാറി. 19-ാം ശ. വരെ എഴുതി സജ്ജമാക്കിയ റൈമൂറില്‍ അനേകവിഷയങ്ങളുടെ കവിതാരൂപേണയുള്ള തര്‍ജുമകളാണുള്ളത്‌. എസ്‌. ബ്രയിഡ്‌ഫ്‌ ജോര്‍ജ്‌ (1798-1846), എച്ച്‌. ജോണ്‍സണ്‍ തുടങ്ങിയവര്‍ റൈമൂര്‍ സാഹിത്യപരമ്പരയില്‍ താത്‌പര്യമുള്ളവരായിരുന്നു.

19-ാം ശതകത്തിലാണ്‌ ഐസ്‌ലാന്‍ഡിക്‌ സാഹിത്യത്തിന്‌ ഒരു നവോത്ഥാനമുണ്ടായത്‌. കവിതയിലെയും ഗദ്യശാഖയിലെയും റൊമാന്റിക്‌ കാലഘട്ടം ഈ ശതകത്തിന്റെ ഒരു സവിശേഷതയായിരുന്നു. റാസ്‌മസ്‌ ക്രിസ്റ്റ്യന്‍ റാസ്‌ക്‌ (1787-1832) ഐസ്‌ലാന്‍ഡിക്‌ സാഹിത്യപരിഷത്തു സ്ഥാപിച്ച്‌ ഭാഷാശാസ്‌ത്രപരമായ ഗവേഷണങ്ങള്‍ക്കു നേതൃത്വം വഹിച്ചു. പത്രപ്രവര്‍ത്തനത്തിന്റെ ആരംഭവും ഈ ശതകത്തിലാണ്‌ 1835-ല്‍ ജോള്‍നീര്‍ (Fjolnir)എന്ന ജേര്‍ണലിന്റെ പ്രവര്‍ത്തനം ആരംഭിച്ചതോടെ ജെ. ഹാള്‍ഡ്രിംസണ്‍ (1807-45), ജാര്‍നിതൊറാറെന്‍സെന്‍ (1786-1841) തുടങ്ങിയ കവികളുടെ കൃതികള്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങി. ജോണ്‍ തൊറോഡ്‌സെന്‍ (1818-68), ജി. തോംസെന്‍ (1820-96), എസ്‌. തോര്‍സ്റ്റെയിന്‍സണ്‍ (1831-1913) എം. ജോച്ചുംസണ്‍ (1835-1920) തുടങ്ങിയവര്‍ 19-ാം ശതകത്തിലെ പ്രസിദ്ധരായ നോവലിസ്റ്റുകളും റൊമാന്റിക്‌ സമീപനത്തില്‍ താത്‌പര്യമുള്ളവരുമായിരുന്നു. ജോച്ചുംസണ്‍ എഴുതിയ ആദ്യത്തെ റൊമാന്റിക്‌ നാടകമാണ്‌ 1864-ല്‍ പ്രസിദ്ധീകരിച്ച സ്‌കുഗ്ഗാ സ്‌പെയിന്‍. ഐസ്‌ലാന്‍ഡിക്കിലെ ആദ്യത്തെ നോവല്‍ തൊറോഡ്‌ സെന്നിന്റെ ലാഡ്‌ ആന്‍ഡ്‌ ലാസ്സ്‌ 1850-ലാണ്‌ പ്രസിദ്ധീകരിച്ചത്‌. 1880-ല്‍ ജി.തോംസണ്‍ ഒരു ചരിത്രനോവല്‍ പ്രസിദ്ധീകരിക്കുകയുണ്ടായി.

19-ാം ശതകത്തിന്റെ അവസാനത്തോടെ റിയലിസത്തിന്റെ അതിപ്രസരം പുതിയ സാഹിത്യസൃഷ്‌ടികളില്‍, പ്രത്യേകിച്ച്‌ നോവലുകളില്‍ പ്രതിഫലിച്ചുതുടങ്ങി. ജി. ബ്രാന്‍ഡേയുടെ സാഹിത്യനിരൂപണങ്ങളുടെ സ്വാധീനമാണ്‌ ഐസ്‌ലാന്‍ഡിക്കില്‍ റിയലിസം വളരാനിടയാക്കിയത്‌. ഈ ശതകത്തിലെ റിയലിസ്റ്റായ ജി. പാള്‍സണ്‍ (1852-91) അക്കാലത്തെ സമുദായത്തിന്റെ കാപട്യം മുഴുവന്‍ വെളിച്ചത്തുകൊണ്ടുവന്നു. അങ്ങനെ റിയലിസത്തിനു വലിയ പ്രചാരം ലഭിച്ചു. ഐസ്‌ലാന്‍ഡ്‌ ഒരു നൂറ്റാണ്ടോളം നടത്തിയ നീണ്ട പോരാട്ടത്തിനു ശേഷം 1918-ല്‍ കൈവരിച്ച ആധിപത്യമാണ്‌ സാഹിത്യത്തിന്റെ വളര്‍ച്ചയ്‌ക്ക്‌ കാര്യമായ പ്രചോദനം നല്‌കിയത്‌.

20-ാം ശതകത്തിന്റെ പ്രാരംഭദശയില്‍ത്തന്നെ ഐസ്‌ലാന്‍ഡിക്‌ സാഹിത്യകാരന്മാര്‍ നാടകരംഗത്തു നേട്ടങ്ങള്‍ കൈവരിക്കാന്‍ തുടങ്ങി. ജെ. സിഗൂര്‍ ജോണ്‍സണ്‍ (1880-1919) രചിച്ച ഐവിന്‍ഡ്‌ ഒഫ്‌ ദ്‌ ഹില്‍സ്‌ (1911), ലോഫ്‌റ്റര്‍ ദ്‌ സോര്‍സെറ്റ്‌ (1915), ഐ. ഐനാര്‍സണ്‍ (1851-1939) രചിച്ച ദ്‌ സ്വോഡ്‌ ആന്‍ഡ്‌ ദ്‌ ക്രാസിയര്‍ (1899), ദ്‌ ഡാന്‍സ്‌ അറ്റ്‌ ഹ്രൂണി (1921) തുടങ്ങിയ നാടകങ്ങളാണ്‌ പ്രസിദ്ധങ്ങളായവ. ഐസ്‌ലാന്‍ഡിക്കിലെ ആദ്യത്തെ സോഷ്യലിസ്റ്റ്‌ എഴുത്തുകാരനായ റ്റി. എര്‍ലിങ്‌സണ്‍ (1855-1914) തോറോ എന്ന പേരില്‍ ഒരു ഹാസ്യകവിതാസമാഹാരം 1897-ല്‍ പ്രസിദ്ധീകരിച്ചു. സ്റ്റീഫന്‍ ജി. സ്റ്റീഫന്‍സണ്‍ (1853-1927) കാനഡയിലെ ഐസ്‌ലാന്‍ഡിക്‌ ഇമിഗ്രന്‍സിന്റെ സാഹിത്യപ്രതിനിധിയായിരുന്നു. ഇ. ബെനിഡിക്‌റ്റ്‌സണ്‍ (1864-1940) രചിച്ച കവിതകളില്‍ സാമ്പത്തികമായും രാഷ്‌ട്രീയമായും രാജ്യത്തിന്റെ ത്വരിതഗതിയിലുള്ള വളര്‍ച്ചയാണ്‌ പ്രതിഫലിക്കുന്നത്‌. ഇദ്ദേഹം ഐസ്‌ലാന്‍ഡിലെ പ്രകൃതി സമ്പത്തിനെയും സാങ്കേതിക വളര്‍ച്ചയെയും വളരെയധികം പ്രശംസിക്കുകയുണ്ടായി. ഡി. സ്റ്റീഫന്‍സണ്‍, സ്റ്റീഫന്‍ ഫ്രാഹ്‌വിതാദല്‍, റ്റി. ഗുഡ്‌മുണ്ട്‌സണ്‍ മുതലായവരുടെ കവിതകളില്‍ മനുഷ്യന്റെ വികാരങ്ങളെയും അനുഭവങ്ങളെയും സംബന്ധിച്ച സൂക്ഷ്‌മമായ വിശകലനമാണ്‌ കാണാന്‍ കഴിയുന്നത്‌. ജി. ഗുണ്ണാര്‍സന്‍ (1889) രചിച്ച ദ്‌ മൗണ്ടന്‍ ചര്‍ച്ച്‌ (4 വാല്യം, 1923-29), കെ. ഗുഡ്‌മുണ്ട്‌സണ്‍ (ജ. 1902) രചിച്ച ലൈഫ്‌സ്‌ മോര്‍ണിങ്‌ (1929), ജി. കമ്പന്‍ (1888-1945) രചിച്ച സ്‌കാള്‍ഹോള്‍ട്ട്‌ (4 വാല്യം, 1930-35), ജി. ഹാഗ്‌ളിന്‍ (1898-) രചിച്ച ക്രിസ്റ്റൂണ്‍ ഫ്രം ഹംറാവിക്‌ (1933), ജി. ഡാനിയല്‍സണ്‍ (1910) രചിച്ച ദ്‌ ബ്രദേഴ്‌സ്‌ ഒഫ്‌ ഗ്രഷാഗി (1935) എന്നീ നോവലുകളില്‍ ഐസ്‌ലാന്‍ഡിന്റെ ഭൂതവര്‍ത്തമാനകാലങ്ങളാണ്‌ പ്രതിഫലിച്ചു കാണുന്നത്‌. റ്റി. തൊര്‍ഡാര്‍സണ്‍ (1889) രചിച്ച ലെറ്റേഴ്‌സ്‌ ടു ലൗറാ സാമുദായിക ബോധത്തിന്റെ വളര്‍ച്ചയ്‌ക്കു പ്രാധാന്യം കല്‌പിച്ചുകൊണ്ടുള്ളതായിരുന്നു. സമുദായത്തിലെ പ്രധാനപ്പെട്ട പ്രശ്‌നങ്ങളാണ്‌ ഇതില്‍ അവതരിപ്പിക്കുന്നത്‌. ഇദ്ദേഹത്തിന്റെ മറ്റു നോവലുകളായ ദ്‌ ഐസ്‌ലാന്‍ഡിക്‌ നൊബിലിറ്റി (1938)യും ദ്‌ സ്റ്റോണ്‍സ്‌ സ്‌പീക്കും (1936) ഇത്തരത്തിലുള്ളവയാണ്‌. എച്ച്‌.കെ. ലാക്‌സ്‌നെസ്സ്‌ (1902-) 19-ാം ശതകത്തിലെ യഥാതഥരീതി പിന്തുടര്‍ന്നു. ഇദ്ദേഹത്തിന്റെ പ്രധാന നോവലായ ശല്‍ക്കാവല്‍ക്കായില്‍ (2 വാല്യം, 1931-32) ഐസ്‌ലാന്‍ഡിലെ തൊഴിലാളി വര്‍ഗത്തിന്റെ പഴയകാലങ്ങള്‍ അനുസ്‌മരിപ്പിക്കുന്നു. "സോഷ്യല്‍ പ്രാട്ടസ്റ്റ്‌' രേഖപ്പെടുത്തുന്ന നോവലുകളിലൂടെ പ്രശസ്‌തിയാര്‍ജിച്ച ലാക്‌സ്‌നെസ്സിന്‌ 1955-ലെ നോബല്‍പ്രസ്‌ ലഭിക്കുകയുണ്ടായി. ലാക്‌സനെസ്സിന്റെ മൂര്‍ച്ചയേറിയ വിമര്‍ശനങ്ങളെ ഗഹനമായ മനഃശാസ്‌ത്രവീക്ഷണങ്ങളുമായി ബന്ധപ്പെടുത്തിയ നോവലുകളാണ്‌ ഇന്‍ഡിപെന്‍ഡന്റ്‌ പീപ്പിള്‍ (2 വാല്യം, 1934-35), വേള്‍ഡ്‌ലൈറ്റ്‌ (4 വാല്യം, 1937-40), ദി ആറ്റം സ്റ്റേഷന്‍ (1948) തുടങ്ങിയവ.

1940-കളിലെ സാഹിത്യം നല്‌കിയ ബോധവത്‌കരണത്തിന്റെ ഫലമായിട്ടാണ്‌ 1944-ല്‍ ഐസ്‌ലാന്‍ഡ്‌ റിപ്പബ്ലിക്‌ രൂപംകൊണ്ടത്‌. ഈ കാലഘട്ടത്തിലെ റിയലിസ്റ്റ്‌ സാഹിത്യത്തെ പ്രതിനിധീകരിച്ചത്‌ എച്ച്‌. സ്റ്റീഫന്‍സന്റ(1892-) ചെറുകഥകളും ഒ.ജെ. സിഗൂര്‍ഡ്‌സന്റെ (1918) ലിറിക്കല്‍ നോവലുകളായ ദ്‌ മൗണ്ട്‌ ആന്‍ഡ്‌ ദ്‌ ഡ്രീം (1944), ദ്‌ ക്ലോക്ക്‌വര്‍ക്ക്‌ (1955) എന്നിവയുമാണ്‌. ജൊഹാന്‍സ്‌ ഉര്‍കോട്‌ലും (1899-), ജി. ബൊഡ്‌ വാര്‍സണ്‍ (1904-), എസ്‌. ജാര്‍ടാര്‍സണ്‍ (1906-), എസ്‌. സ്റ്റെയിനര്‍ (1908-58) തുടങ്ങിയവരുടെ കവിതകള്‍ ഐസ്‌ലാന്‍ഡിക്കിന്‌ കവിതാലോകത്തില്‍ ഉന്നതപദവി നേടിക്കൊടുത്തു. ഗദ്യരചയിതാവായ റ്റി. വില്‍ ജാല്‍മ്‌സണും (1925-) നാടകകൃത്തായ എ. ബൊഗാസണും (1917-) ഐസ്‌ലാന്‍ഡിക്‌ സാഹിത്യത്തിന്‌ അംഗീകാരം നേടിക്കൊടുത്തവരാണ്‌. നോ. എഡ്ഡാ

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍