This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഐസ്‌ലന്‍ഡ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

ഐസ്‌ലന്‍ഡ്‌

Iceland

ഉത്തര അത്‌ലാന്തിക്‌ സമുദ്രത്തിന്റെ മധ്യത്തില്‍ ആര്‍ട്ടിക്‌ വൃത്തത്തിനു തൊട്ടുതെക്കായി സ്ഥിതിചെയ്യുന്ന ദ്വീപരാഷ്‌ട്രം. ഗ്രറ്റ്‌ബ്രിട്ടന്‍ കഴിഞ്ഞാല്‍ യൂറോപ്പിലെ ഏറ്റവും വലിയ ദ്വീപായ ഐസ്‌ലന്‍ഡ്‌ വന്‍കരയിലെ ഉത്തരധ്രുവത്തോട്‌ ഏറ്റവും അടുത്തുള്ള കരഭാഗംകൂടിയാണ്‌. വടക്ക്‌ അക്ഷാംശം 63°24' മുതല്‍ 66°32' വരെ 306 കിലോമീറ്ററും പടിഞ്ഞാറ്‌ രേഖാശം 13°28' മുതല്‍ 24°32' വരെ 483 കിലോമീറ്ററും വ്യാപിച്ചിട്ടുള്ള ഐസ്‌ലന്‍ഡിന്റെ വിസ്‌തൃതി 1,03,000 ച.കി.മീ. ആണ്‌. ഗ്രീന്‍ലന്‍ഡിനു 300 കി.മീ. കിഴക്കും നോര്‍വേക്ക്‌ 1,050 കി.മീ. പടിഞ്ഞാറുമായി ഇത്‌ ഒറ്റപ്പെട്ടുകിടക്കുന്നു. വന്യമനോഹരവും നിമ്‌നോന്നതവുമായ ദ്വീപ്‌ അഗ്നിപര്‍വതങ്ങളുടെയും ഹിമാനികളുടെയും കൂട്ടായ പ്രവര്‍ത്തനഫലമായാണ്‌ ഇന്നത്തെ പ്രകൃതി കൈവരിച്ചിട്ടുള്ളത്‌.

ഐസ്‌ലാന്‍ഡിക്‌ ഭാഷയില്‍ "ലിധ്‌വെല്‍' എന്നാണ്‌ രാജ്യത്തിന്റെ പേര്‌. അതായത്‌ "ഹിമപ്രദേശം' എന്നര്‍ഥം. സ്‌കാന്‍ഡിനേവിയയില്‍നിന്ന്‌ ദ്വീപിലെത്തിയ ആദ്യകാല വൈക്കിങ്ങുകളിലൊരാളായ ഫ്‌ളോക്കി ഉത്തരതീരത്താകെ ഹിമാനികള്‍കണ്ട്‌ ദ്വീപ്‌ മുഴുവനും മഞ്ഞുമൂടിക്കിടക്കുന്നുവെന്നു ധരിച്ച്‌ ഈ പുതുദ്വീപിന്‌ ഐസ്‌ലന്‍ഡ്‌ (ഹിമഭൂമി) എന്നു പേര്‍ നല്‌കി. ദ്വീപില്‍ ബൃഹത്തായ ഹിമാനികള്‍ ഉണ്ടെങ്കില്‍ കൂടിയും സമീപസ്ഥ കടലില്‍ ഐസ്‌ബര്‍ഗുകള്‍ കുറവാണ്‌. ഈ ദ്വീപില്‍ സ്ഥിരമായ ഹിമബാധയില്ല. ജൂണ്‍മാസ ദിവസങ്ങളില്‍ 24 മണിക്കൂറും(midninght sun) ശീതകാല ദിനങ്ങളില്‍ 4-6 മണിക്കൂര്‍ മാത്രവും സൂര്യപ്രകാശം ലഭിക്കുന്ന ഈ ദ്വീപില്‍ താരതമേ്യന സമീകൃത കാലാവസ്ഥയാണുള്ളത്‌. ഈ സ്വതന്ത്ര ജനാധിപത്യ രാഷ്‌ട്രത്തിലെ ജനങ്ങളിലധികവും (74 ശതമാനവും) തീരപ്രദേശത്ത്‌ മാത്രമായുള്ള പട്ടണങ്ങളിലാണ്‌ വസിക്കുന്നത്‌. ഇവരിലധികവും രാഷ്‌ട്രത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ മത്സ്യബന്ധന-സംസ്‌കരണ പ്രക്രിയയിലേര്‍പ്പെട്ടിരിക്കുന്നു. എ.ഡി. 9-ാം ശതകത്തിന്റെ 8-ാം ദശകത്തില്‍ ദ്വീപ്‌ കൂടിയേറ്റത്തിനു വിധേയമാവാന്‍ തുടങ്ങി. ജനസംഖ്യ: 318,452 (2011). ഐസ്‌ലന്‍ഡിലെ ഏറ്റവും വലിയ പട്ടണം കൂടിയായ റെയ്‌ക്യവിക്‌ (Reykjavik) ആണ്‌ രാജ്യതലസ്ഥാനം.

ഭൗതിക ഭൂമിശാസ്‌ത്രം

ഭൂപ്രകൃതി

യൂറോപ്പിലെ രണ്ടാമത്തെ വലിയ ദ്വീപ്‌. ഭൂമിശാസ്‌ത്രപരമായി ഈ ദ്വീപ്‌ അഗ്നിപര്‍വതജന്യമായ ഒരു പീഠഭൂമിയാണ്‌. ഏതാണ്ട്‌ അണ്ഡാകൃതിയിലുള്ള ദ്വീപിന്റെ 5,950 കി.മീ. ദൂരം വരുന്ന തീരപ്രദേശം മിക്കവാറും ഫിയോഡു(fjord)കളും ഉള്‍ക്കടലുകളും നിറഞ്ഞ്‌ സങ്കീര്‍ണമായിരിക്കുന്നു. തെക്കന്‍ തീരം മാത്രമാണ്‌ താരതമേ്യന ഋജുവായിട്ടുള്ളത്‌. സമുദ്രനിരപ്പില്‍നിന്നുള്ള ദ്വീപിന്റെ ശരാശരി ഉയരം 500 മീ. ആണ്‌. നിരന്ന തീരപ്രദേശംപോലും ജലനിരപ്പിന്‌ നന്നെ ഉയര്‍ന്നാണ്‌ സ്ഥിതിചെയ്യുന്നത്‌. ദ്വീപിന്റെ ഉള്‍ഭാഗത്ത്‌ ധാരാളമായുള്ള ഉയര്‍ന്ന പര്‍വതങ്ങളില്‍ ഏറ്റവും വലുതായ വത്‌ന യോകുലി(Vatna jokull)ലെ കൊടുമുടിക്ക്‌ 2,119 മീ. ഉയരമുണ്ട്‌. ഇവയൊക്കെ തന്നെ ഹിമാച്ഛാദിതമാണ്‌, വത്‌ന യോകുല്‍, ഹോഫ്‌സ്‌ യോകുല്‍, ലാങ്‌ യോകുല്‍ തുടങ്ങി ഹിമാനികള്‍ ഒട്ടനവധിയുണ്ട്‌. ഫിയോഡുകള്‍, ഉള്‍ക്കടലുകള്‍ തുടങ്ങിയവയുടെ തലപ്പത്ത്‌ പ്രകൃതിദത്തമായ ഒട്ടനവധി തുറമുഖങ്ങളുണ്ട്‌. ഈ ഭാഗങ്ങളിലാണ്‌ പട്ടണങ്ങള്‍ വികസിച്ചുവരുന്നത്‌. എന്നാല്‍ തെക്കും തെക്കുകിഴക്കും തീരങ്ങള്‍ ഋജുവായ മണല്‍പ്പരപ്പുകളാകയാല്‍ ഇതിനപവാദമാണ്‌.

അല്‍മന്നഗ്യ ചുരം
സര്‍ട്ട്‌ സി ദ്വീപ്‌

ഭൂവിജ്ഞാനം

60 മീ. ഉയരത്തില്‍ ഉഷ്‌ണജലം ചീറ്റുന്ന ഗ്രറ്റ്‌ ഗയ്‌സര്‍ നീരുറവ

ഭൂവിജ്ഞാനപരമായി അടുത്തകാലത്തുണ്ടായ അഗ്നിപര്‍വതസ്‌ഫോടനങ്ങളുടെ ഫലമായാണ്‌ ഈ ദ്വീപുണ്ടായത്‌. ടെര്‍ഷ്യറി, ക്വാട്ടെര്‍നറി കല്‌പങ്ങളിലായി ഉദ്ദേശം 6.5 കോടി ആണ്ടുകള്‍ക്കിപ്പുറം ശിലീഭവിച്ച ബസാള്‍ട്ട്‌ പീഠഭൂമിയാണിത്‌. സമുദ്രാന്തരിതമായി ഈ പീഠഭൂമി കിഴക്കും വടക്ക്‌ പടിഞ്ഞാറും കൂടുതല്‍ ഭാഗങ്ങളില്‍ വ്യാപിച്ചിരിക്കുന്നു. അത്‌ലാന്തിക്‌ സമുദ്രത്തിലാകമാനവും നീണ്ടുകിടക്കുന്ന സമുദ്രമധ്യവരമ്പില്‍ (Mid oceanic ridge) ആണ്‌ ഐസ്‌ലന്‍ഡ്‌ രൂപംകൊണ്ടിരിക്കുന്നത്‌; ഇതിന്റെ ഭാഗമാണ്‌ ദ്വീപിന്റെ മധ്യത്തിലൂടെ തെക്ക്‌ പടിഞ്ഞാറ്‌, വടക്ക്‌ കിഴക്ക്‌ ദിശയില്‍ സജീവമായിത്തുടരുന്ന ഭ്രംശ താഴ്‌വര. ഹെക്‌ല തുടങ്ങിയ സജീവ അഗ്നിപര്‍വതങ്ങളും അല്‍മന്നഗ്യ (Almannagia)തുടങ്ങി ഭൂവല്‍ക്കത്തിലെ അറിയപ്പെടുന്ന പ്രമുഖ വിള്ളലുകളും ഈ ബൃഹത്‌ താഴ്‌വാരത്ത്‌ തന്നെയാണ്‌ സ്ഥിതിചെയ്യുന്നത്‌. ഇതേ മേഖലയില്‍ ബസാള്‍ട്ട്‌ ശിലാവ്യൂഹത്തിനുമേല്‍ കനത്ത ഹിമാനീകൃത നിക്ഷേപങ്ങളും അവസ്ഥിതമായിട്ടുണ്ട്‌. മോബെഗ്‌ എന്ന്‌ വിളിക്കപ്പെടുന്ന മധ്യമേഖല ഫലപുഷ്‌ടിയുള്ള ചെറുതാഴ്‌വരകള്‍ നിറഞ്ഞതാണ്‌. കടലോരത്ത്‌ ബസാള്‍ട്ട്‌ ആധാരശിലകളിന്മേല്‍ ഹിമാനികള്‍ കാര്‍ന്നെടുത്ത ഫിയോഡുകളും ഉള്‍ക്കടലുകളും ചെങ്കുത്തായ വശങ്ങളോടുകൂടിയവയാണ്‌.

അഗ്നിപര്‍വതങ്ങളും ചൂടുറവകളും. ദ്വീപിലെമ്പാടും കാണപ്പെടുന്ന പ്രതിഭാസങ്ങളാണിവ. അഗ്നിപര്‍വതസ്‌ഫോടനം പുതുദ്വീപുകളുടെ സൃഷ്‌ടി തുടരുന്നു. അറിയപ്പെടുന്ന എല്ലായിനം അഗ്നിപര്‍വതങ്ങള്‍ക്കും ഉദാഹരണം ഇവിടെ കണ്ടെത്താം. ഇവയില്‍ സവിശേഷമായത്‌ വിദര സ്‌ഫോടനം(fissure eruption)സൃഷ്‌ടിക്കുന്ന വക്‌ത്രനിരയാണ്‌. ദ്വീപിലുള്ള മൊത്തം 200-ഓളം അഗ്നിപര്‍വതങ്ങളില്‍ സജീവമായ 20-ല്‍ ഒന്നായ ഹെക്‌ലയാണ്‌ ഏറ്റവും ഭയാനകവും വിപത്‌കാരിയുമായത്‌. ജനങ്ങള്‍ക്കു പലവിധ ദുരിതങ്ങളുളവാക്കുന്ന ഇതിനെ "നരകത്തിന്റെ പടിവാതിലില്‍' എന്നാണ്‌ പൂര്‍വികര്‍ വിശേഷിപ്പിച്ചിരിക്കുന്നത്‌.

1783-ല്‍ വത്‌ന യോകുലിന്‌ തെക്ക്‌ പടിഞ്ഞാറുള്ള ലാകി പൊട്ടിത്തെറിച്ചപ്പോള്‍ മാനവചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളതില്‍ ഏറ്റവും വലിയ ലാവാ പ്രളയമാണ്‌ ഉണ്ടായത്‌. 570 ച.കി.മീ. പ്രദേശവും ദ്വീപവാസികളില്‍ 20 ശതമാനവും ലാവയ്‌ക്കടിയില്‍പ്പെട്ടു: 30 കിലോ മീറ്ററിനിടയിലായി 100-ഓളം വിലമുഖങ്ങളും രൂപംകൊണ്ടു. 1947-ല്‍ ഉണ്ടായ സ്‌ഫോടനത്തെത്തുടര്‍ന്ന്‌ ഹെക്‌ല 13 മാസക്കാലം തുടര്‍ച്ചയായി ഉദ്‌ഗമിക്കുകയുണ്ടായി. അയ്യഞ്ചു വര്‍ഷങ്ങള്‍ക്കിടയില്‍ ആവര്‍ത്തിച്ച്‌ സ്‌ഫോടനവിധേയമാകുന്ന അഗ്നിപര്‍വതങ്ങളും ഇവിടെയുണ്ട്‌. ഹിമബാധിത മേഖലകളില്‍ സ്‌ഫോടനംമൂലം മഞ്ഞുരുകി ആമസോണ്‍ നദിയെക്കാള്‍ വ്യാപ്‌തിയില്‍ ജലം പ്രവഹിക്കുന്നത്‌ സാധാരണമാണ്‌. 1963-67 കാലത്തിനിടയ്‌ക്ക്‌ ഒരു അഗ്നിപര്‍വതം അനേകം പ്രാവശ്യം സ്‌ഫോടനം ചെയ്‌തതിന്റെ ഫലമായാണ്‌ ഐസ്‌ലന്‍ഡിന്‌ തെക്ക്‌ കരയോരത്ത്‌ സര്‍ട്ട്‌ സി ദ്വീപ്‌ പൊന്തി വന്നിട്ടുള്ളത്‌. ഇതിനടുത്തുള്ള മറ്റൊരു ചെറുദ്വീപ്‌ (Heimaey)ഇതേപോലുള്ള ഒരഗ്നിപര്‍വത ശിഖരമാണ്‌. 1973-ല്‍ ഇത്‌ പൊട്ടിത്തെറിച്ചതിന്റെ ഫലമായി ദ്വീപിലെ ഏകപട്ടണം നാമാവശേഷമായി. 2000-ത്തിലും തുടര്‍ച്ചയായി ഭൂകമ്പങ്ങള്‍ ഉണ്ടായിട്ടുണ്ട്‌.

2010 മാ. 21-ന്‌ ഭൂഗര്‍ഭത്തില്‍നിന്നുണ്ടായ ലാവാപ്രവാഹത്തില്‍ തെക്കന്‍ ഐസ്‌ലന്‍ഡിലെ 600-ഓളം കുടുംബങ്ങള്‍ ഭവനരഹിതരായി. മാത്രമല്ല, ഈ അഗ്നിപര്‍വത സ്‌ഫോടനത്തിലെ പുക യൂറോപ്പിലെ വ്യോമഗതാഗതത്തെ താറുമാറാക്കുകയും ചെയ്‌തു. എന്നാല്‍ 2011 മേയ്‌ 21-ന്‌ ഉണ്ടായ അഗ്നിപര്‍വതസ്‌ഫോടനം 2010 മാ. 21-ലെ അഗ്നിപര്‍വതസ്‌ഫോടനത്തെക്കാള്‍ ഭയാനകമായ നാശനഷ്‌ടങ്ങള്‍ ഉണ്ടാക്കി.

അഗ്നിപര്‍വത വിസ്‌ഫോടന പ്രക്രിയയോടു ബന്ധപ്പെട്ട മറ്റു പ്രതിഭാസങ്ങളാണ്‌ ചൂടുറവ(geyser)കളും സോല്‍ഫറ്റാര(solfatara)യും. രാജ്യത്താകെ 250-ഓളം ചൂടുറവകളുണ്ട്‌. സജീവ അഗ്നിപര്‍വത വക്‌ത്രത്തിലൂടെ പുകയും നീരാവിയും മറ്റു വാതകങ്ങളും ഉദ്‌ഗമിക്കുന്ന പ്രതിഭാസമാണ്‌ രണ്ടാമത്തേത്‌. സെക്കന്‍ഡില്‍ ആയിരത്തിലധികം ലിറ്റര്‍ ജലം പ്രവഹിക്കുന്ന ഉറവകളുണ്ട്‌. (നോ. താപപ്രസരണം). ദക്ഷിണ സമതലത്തിലുള്ള ഗ്രറ്റ്‌ ഗയ്‌സര്‍ (Great Geisir) 60 മീ. ഉയരത്തില്‍ ഉഷ്‌ണജലം ചീറ്റുന്നു. ഇത്‌ ആദ്യമായ കണ്ടെത്തിയ ചൂടുറവയായതിനാല്‍ താപപ്രസരണത്തിന്‌ ഗയ്‌സര്‍(geyser)എന്നു ശാസ്‌ത്രനാമവും സിദ്ധിച്ചു. തലസ്ഥാനമുള്‍പ്പെടെ പല പട്ടണങ്ങളിലും താപന സംവിധാനങ്ങള്‍ക്കായി ചൂടുറവകളിലെ ജലം പ്രയോജനപ്പെടുത്തുന്നു. ദ്വീപുവാസികളില്‍ കാല്‍ഭാഗവും ഇപ്രകാരം ഊഷ്‌മളമാക്കിയ വീടുകളിലാണ്‌ വസിക്കുന്നത്‌. ഗ്രീന്‍ഹൗസ്‌, നീന്തല്‍ക്കുളം എന്നിവിടങ്ങളിലും ഈ ചൂടുവെള്ളം ഉപയോഗപ്പെടുത്തുന്നു.

അപവാഹം

ഐസ്‌ലന്‍ഡില്‍ ഹിമാനീഭവ നദികള്‍ ധാരാളമുണ്ട്‌. ഇവയൊക്കെ നീളം കുറഞ്ഞവയും ഗതാഗതയോഗ്യമല്ലാത്തവയുമാണ്‌. അഗാധചുരങ്ങളിലൂടെ കുത്തിയൊലിക്കുന്ന ഇവയില്‍ മനോഹരമായ വെള്ളച്ചാട്ടങ്ങള്‍ ധാരാളമുണ്ട്‌. ഏറ്റവും നീളംകൂടിയ നദി ത്യോര്‍സ (220 കി.മീ.) ആണ്‌. ഹിമാനീകൃത തടാകങ്ങളും ഇവിടെ ധാരാളമായുണ്ട്‌. നയന മനോഹരങ്ങളായ ഇവയില്‍ ചിലത്‌ ധാതുനിക്ഷേപങ്ങള്‍ ഉള്‍ക്കൊള്ളുന്നു.

കാലാവസ്ഥ

ദ്വീപ്‌ എന്ന നിലയില്‍ കാലാവസ്ഥയില്‍ ഗണ്യമായ സമുദ്രസ്വാധീനത ദൃശ്യമാണ്‌. തണുത്ത ഉഷ്‌ണകാലവും ശൈത്യം കുറഞ്ഞ്‌ സമീകൃതമായ ശീതകാലവുമാണ്‌ ഐസ്‌ലന്‍ഡിലെ കാലാവസ്ഥയുടെ പ്രതേ്യകതകള്‍. താപനിലയിലും വര്‍ഷണത്തിലും പ്രാദേശികമായ ഏറ്റക്കുറച്ചില്‍ കാണാം. പൊതുവേ ശീതകാലത്താണ്‌ കൂടുതല്‍ വര്‍ഷണം നടക്കുന്നത്‌; ഏറിയകൂറും ഹിമപാതവുമാണ്‌. ശീതക്കാറ്റുകളാണ്‌ ഐസ്‌ലന്‍ഡിലെ കാലാവസ്ഥാപ്രതിഭാസങ്ങളില്‍ ദുസ്സഹമായിട്ടുള്ളത്‌.

സസ്യജാലവും ജന്തുവര്‍ഗങ്ങളും

ദ്വീപിന്റെ നാലിലൊരു ഭാഗത്തുമാത്രമേ സ്ഥിരമായ സസ്യാവരണമുള്ളൂ. വൃക്ഷങ്ങള്‍ ഇല്ലെന്നുതന്നെ പറയാം. മുരടിച്ചുവളരുന്ന ഹിതര്‍, വില്ലോ, ബെര്‍ച്ച തുടങ്ങിയ കുറ്റിച്ചെടികളും സാധാരണമാണ്‌; ചതുപ്പുകളിലും നദീതീരങ്ങളിലുമാണ്‌ ഇവ സമൃദ്ധമായുള്ളത്‌. നിരപ്പുള്ള പ്രദേശങ്ങള്‍ വള്ളിപ്പടര്‍പ്പുകളും പുല്‍മേടുകളും നിറഞ്ഞു കാണുന്നു.

ഐസ്‌ലന്‍ഡില്‍ നൈസര്‍ഗികമായുണ്ടായിരുന്ന കരജീവിയായ ഏകസസ്‌തനി ആര്‍ട്ടിക്‌ കുറുനരിയാണ്‌. റെയിന്‍ഡിയര്‍, മിങ്ക്‌ തുടങ്ങിയവ ഇവിടേക്കു കുടിയേറപ്പെട്ടിട്ടുണ്ട്‌. മിങ്ക്‌, എലി തുടങ്ങിയവ ഇപ്പോള്‍ കര്‍ഷകര്‍ക്കു ബാധയായിത്തീര്‍ന്നിരിക്കുന്നു. തീരപ്രദേശത്തെ ജലാശയങ്ങളില്‍ നീര്‍നായ്‌, തിമിംഗലം തുടങ്ങിയവ സാധാരണമാണ്‌; ധ്രുവക്കരടിയും ഇടയ്‌ക്കിടെ ദ്വീപു സന്ദര്‍ശിക്കാറുണ്ട്‌. ഐസ്‌ലന്‍ഡില്‍ നിരവധി ഇനം പക്ഷികളുണ്ട്‌. ജലചാരിയിനങ്ങളാണ്‌ കൂടുതല്‍. വെള്ളവാലുള്ള വിദേശയിനം കഴുകനെയും ഐസ്‌ലന്‍ഡില്‍ കാണാം.

ഐസ്‌ലന്‍ഡിലെ ജലാശയങ്ങളില്‍ സാല്‍മണ്‍, ട്രൗട്ട്‌, ചാര്‍ തുടങ്ങിയ സാമ്പത്തിക പ്രധാന്യമുള്ള മത്സ്യങ്ങള്‍ സമൃദ്ധമായുണ്ട്‌; തീരത്തോടടുത്ത കടലുകളിലെ മത്സ്യശേഖരം ഹെറിങ്‌, കോഡ്‌, ഹാഡോക്‌ തുടങ്ങിയവയെ ഉള്‍ക്കൊള്ളുന്നു.

ജനങ്ങള്‍

ഐസ്‌ലന്‍ഡിലെ ആദ്യകാല കുടിയേറ്റക്കാര്‍ സ്‌കാന്‍ഡിനേവിയന്‍ ജനവിഭാഗങ്ങ(Norsemen)ളായിരുന്നു. സ്‌കോട്ട്‌ലന്‍ഡ്‌-അയര്‍ലണ്ട്‌ ഭാഗങ്ങളില്‍ പാര്‍പ്പുറപ്പിച്ചിരിക്കുന്ന വൈക്കിങ്ങുകളുടെ അനന്തരഗാമികളായ കെല്‍ട്ടിക്‌ വിഭാഗക്കാരും ആദ്യകാലത്തുതന്നെ ഐസ്‌ലന്‍ഡില്‍ നിവസിച്ചിരുന്നു. മേല്‌പറഞ്ഞ രണ്ടു ജനവിഭാഗങ്ങളും സമഞ്‌ജസമായ സങ്കരത്തിലൂടെ പുതിയ വര്‍ഗത്തിന്‌ ജന്മം നല്‌കിയിരിക്കുന്നു. ചരിത്രപരമായും ഭാഷാപരമായും സാംസ്‌കാരിക പാരമ്പര്യം കൊണ്ടും ഐസ്‌ലന്‍ഡ്‌ സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളുമായി ബന്ധപ്പെട്ടു നില്‌ക്കുന്നു.

മതം. എ.ഡി. 1000 മുതല്‌ക്കേ ഐസ്‌ലന്‍ഡില്‍ ക്രിസ്‌തുമതം വ്യാപിക്കുകയുണ്ടായി. 1550-ല്‍ ഡാനിഷ്‌ രാജാവിന്റെ ശാസനത്തിലൂടെ ഇവാന്‍ജലിക്കല്‍ ലൂഥറന്‍ വിശ്വാസത്തിന്‌ ഔദേ്യാഗികാംഗീകാരം ലഭിക്കുകയുണ്ടായി. എവിടെവച്ചും പ്രാര്‍ഥന നടത്താന്‍ സ്വാതന്ത്ര്യമുള്ള ഫ്രീചര്‍ച്ചുകളും ഇവിടെ ധാരാളമുണ്ട്‌. ലൂഥറന്‍കാര്‍ കഴിഞ്ഞാല്‍ ഫ്രീചര്‍ച്ചുകാരാണ്‌ ഇവിടെ അധികവും. റോമന്‍കത്തോലിക്കര്‍, പെന്തക്കോസ്‌ത്‌, സെവന്‍ത്‌ഡേ അഡ്‌വെന്റിസ്റ്റ്‌ തുടങ്ങിയ അവാന്തര വിഭാഗങ്ങളും ഉണ്ട്‌. എന്നാല്‍ പൊതുജീവിതത്തില്‍ മതസഭകള്‍ക്ക്‌ കാര്യമായ സ്വാധീനതയില്ലാത്ത സ്ഥിതിയാണുള്ളത്‌.

സംസ്‌കാരം. ഉയര്‍ന്ന ജീവിതനിലവാരവും ആയുര്‍ദൈര്‍ഘ്യവുംകൊണ്ട്‌ അനുഗൃഹീതരാണ്‌ ഐസ്‌ലന്‍ഡുകാര്‍. കഠിനാധ്വാനം സുഖജീവിതത്തിന്‌ അത്യന്താപേക്ഷിതമാണെന്ന സാമൂഹികബോധം പരക്കെ നിലനില്‌ക്കുന്നു. 1940-നുശേഷം പാരമ്പര്യക്രമങ്ങളുടെ കാര്‍ക്കശ്യത്തിന്‌ അയവുവന്നിട്ടുണ്ട്‌. ഗണ്യമായൊരു വിഭാഗം (80 ശതമാനം) നഗരജീവിതത്തിലേക്ക്‌ ആകൃഷ്‌ടരായിത്തീര്‍ന്നിരിക്കുന്നു. എന്നാല്‍ സഞ്ചാരസൗകര്യത്തിന്റെ അപര്യാപ്‌തതമൂലം മിക്ക പട്ടണങ്ങളിലും ഗ്രാമ്യമായ അന്തരീക്ഷം തുടരുന്നതായി കാണാം. സംഗീത-സാഹിത്യാദികളിലുള്‍പ്പെടെ കലാഭിരുചി ഏറെയുള്ള ഒരു ജനതയാണ്‌ ഐസ്‌ലന്‍ഡുകാര്‍. ബ്യോര്‍ക്ക്‌ (Bjork) സംഗീതം, വിചിത്രമായ ഭക്ഷണം, സ്‌കീയിങ്‌, സെക്‌സ്‌ ബാറുകള്‍ എന്നിവകൊണ്ട്‌ പ്രസിദ്ധമാണിവിടം. എന്നാല്‍ ഇവര്‍ സുഖലോലുപരാണെന്നു പറഞ്ഞുകൂടാ.

ചരിത്രം

എ.ഡി. എട്ടാം ശതകത്തിന്റെ അവസാനദശകത്തില്‍ അയര്‍ലണ്ടുകാരും 85 കൊല്ലങ്ങള്‍ക്കുശേഷം നോര്‍വേക്കാരും ദ്വീപില്‍ കുടിേയറ്റമാരംഭിച്ചു. ഇവര്‍ ഭൂവുടമകളും പുരോഹിതരും കൂടിയായ നാടുവാഴി(ഗോര്‍)കളുടെ ഭരണത്തിന്‍കീഴില്‍ കഴിഞ്ഞുവന്നു. നോര്‍വേയെ അനുകരിച്ച്‌ 927-ല്‍ ദ്വീപിലൊരു നിയമസംഹിത നടപ്പാക്കി. മൂന്ന്‌ കൊല്ലത്തിനുശേഷം പുതിയ ഭരണസമ്പ്രദായവും സ്ഥാപിതമായി. യൂറോപ്പിലെ ആദ്യത്തെ ദേശീയനിയമസഭയെന്നു കരുതപ്പെടുന്ന "ആല്‍ത്തിങ്‌' ഐസ്‌ലന്‍ഡില്‍ നിലവില്‍വന്നു. കുടിപ്പകകള്‍ക്ക്‌ അറുതിവരുത്താനും നിയാമകഭരണം ഏര്‍പ്പെടുത്താനും ഈ സഭ സഹായിച്ചു. പക്ഷേ നാടുവാഴികളും അവരുടെ ഉപദേശകരും ചേര്‍ന്നുള്ള "ലോഗ്രറ്റ' എന്ന നിയമസഭയ്‌ക്കാണ്‌ സ്വാധീനത കൂടുതലായുണ്ടായിരുന്നത്‌.

ഐസ്‌ലന്‍ഡിലെ വൈക്കിങ്ങുകളുടെ സാഹസിക സമുദ്രസഞ്ചാരങ്ങളും അതിലൂടെ നടത്തിയ കണ്ടുപിടിത്തങ്ങളും സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നു (Icelandic Sagas). 10-ാം ശതകത്തിന്റെ അന്ത്യപാദത്തില്‍ നോര്‍വേയിലെ രാജാവായ ഒലാഫ്‌ ട്രി ഗ്വിസന്‍ ക ആണ്‌ ഇവിടെ ക്രിസ്‌തുമതം പ്രചരിപ്പിച്ചത്‌. എ.ഡി. 1000-ത്തില്‍ ആല്‍ത്തിങ്‌ സമ്മേളിച്ച്‌ ക്രിസ്‌തുമതത്തെ ഔദേ്യാഗികമായംഗീകരിച്ചു. ക്രമേണ പാഗനിസം (Paganism)ഇല്ലാതായി. മതാധിപതികളായ നാടുവാഴികള്‍ ക്രിസ്‌തുമത തത്ത്വങ്ങള്‍ പഠിച്ച്‌ പുരോഹിതന്മാരായി അധികാരം നിലനിര്‍ത്തിയതിനാല്‍ രാഷ്‌ട്രീയ പരിണാമം ഉണ്ടായില്ല.

13-ാം ശ. ആയപ്പോഴേക്കും ആഭ്യന്തരക്കുഴപ്പംമൂലം രാജ്യത്തെ സമ്പദ്‌വ്യവസ്ഥ തകര്‍ന്നു. നോര്‍വേയിലെ രാജാവായ ഹാക്കോണ്‍ കഢ (1204-63) ഈ കുഴപ്പങ്ങളില്‍നിന്ന്‌ മുതലെടുത്ത്‌ തന്റെ സ്വാധീനത വര്‍ധിപ്പിച്ചു. നാടുവാഴികള്‍ക്കുപകരം രാജാവിന്റെ ഉദ്യോഗസ്ഥന്മാര്‍ക്ക്‌ ഭരണാധികാരം നല്‌കി. ആല്‍ത്തിങ്ങിന്റെ സ്വാധീനത ക്രമേണ കുറഞ്ഞ്‌, 1800-43 കാലത്ത്‌ ഇല്ലാതായി.

1831-ല്‍ നോര്‍വേ ഡെന്മാര്‍ക്കിന്റെ ഭാഗമായിത്തീര്‍ന്നപ്പോള്‍ ഐസ്‌ലന്‍ഡും ആ രാജ്യത്തില്‍ ലയിച്ചു. 1814-ലെ കീല്‍ സന്ധി പ്രകാരം നോര്‍വേ സ്വീഡന്റെ ഭാഗമായിത്തീര്‍ന്നെങ്കിലും ഐസ്‌ലന്‍ഡ്‌ ഡെന്മാര്‍ക്കിന്റെ ഭാഗമായി തുടരുന്നു. ഡെന്മാര്‍ക്കിന്റെ രാജപ്രതിനിധിയായ ലാന്‍സ്‌ഫൊഗഡ്‌ ആണ്‌ ദ്വീപ്‌ ഭരിച്ചിരുന്നത്‌. 1834-ല്‍ പ്രാദേശിക കൂടിയാലോചനാ സഭകള്‍ രൂപവത്‌കരിച്ചപ്പോള്‍ റോസ്‌കില്‍ഡ്‌ എന്ന പ്രവിശ്യയുടെ സഭയില്‍ ഐസ്‌ലന്‍ഡിന്‌ രണ്ട്‌ പ്രതിനിധികള്‍ ഉണ്ടായിരുന്നു. 1838-ല്‍ ഐസ്‌ലന്‍ഡിന്റെ തലസ്ഥാനമായ റെയ്‌ക്യവിക്കില്‍ ഒരു പ്രത്യേക സമിതി രൂപവത്‌കരിച്ചു. 1843-ല്‍ പ്രതേ്യക പ്രവിശ്യസഭയായി ആല്‍ത്തിങ്‌ പുനഃസ്ഥാപിക്കപ്പെട്ടു.

19-ാം ശതകത്തിന്റെ നാലും അഞ്ചും ദശകങ്ങളില്‍ ജോന്‍ സിഗുര്‍സ്സന്റെ (Jon Sigursson, 1811-79)നേതൃത്വത്തില്‍ ഒരു ദേശീയ പ്രസ്ഥാനം വളര്‍ന്നുവന്നു. 1849-ല്‍ ഐസ്‌ലന്‍ഡ്‌ ആഭ്യന്തര സ്വയംഭരണം ആവശ്യപ്പെട്ടു. 1871-ല്‍ ആഭ്യന്തരകാര്യങ്ങളില്‍ "പ്രതേ്യക അവകാശങ്ങള്‍' അനുവദിക്കപ്പെടുകയും ചെയ്‌തു. പ്രക്ഷോഭം തുടര്‍ന്നപ്പോള്‍, 1874-ല്‍ ഡെന്മാര്‍ക്കിലെ ക്രിസ്‌ത്യന്‍ കത, ഐസ്‌ലന്‍ഡിന്‌ ആഭ്യന്തര സ്വയംഭരണാവകാശം നല്‌കുന്ന ഭരണഘടന അനുവദിക്കുകയും ചെയ്‌തു. പക്ഷേ ഡെന്മാര്‍ക്കിന്റെ മേല്‍നോട്ടം തുടര്‍ന്നത്‌ ഭിന്നതകള്‍ വര്‍ധിക്കാന്‍ കാരണമായി. 1901-ല്‍ ഡെന്മാര്‍ക്കില്‍ ജനാധിപത്യം സ്ഥാപിതമായി. 1903-ല്‍ ഐസ്‌ലന്‍ഡില്‍ ഒരു പ്രതേ്യക ദേശീയഭരണകൂടം നിലവില്‍വന്നു. 1918 ന. 30-ന്‌ ഡെന്മാര്‍ക്കിലെ രാജാവിന്റെ നാമമാത്രമായി അധികാരം അംഗീകരിച്ചുകൊണ്ട്‌ ഐസ്‌ലന്‍ഡ്‌ സ്വതന്ത്രമായി. രണ്ടു രാജ്യങ്ങള്‍ക്കും വിദേശനയത്തില്‍ ഐകരൂപ്യമുണ്ടായിരുന്നു.

രണ്ടാം ലോകയുദ്ധകാലത്ത്‌ ജര്‍മന്‍കാര്‍ ഡെന്മാര്‍ക്ക്‌ പിടിച്ചെടുത്തു. തുടര്‍ന്ന്‌ ഐസ്‌ലന്‍ഡും ഡെന്മാര്‍ക്കുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു. 1940 മേയില്‍ ഐസ്‌ലന്‍ഡിന്റെ നിഷ്‌പക്ഷത വകവയ്‌ക്കാതെ ബ്രിട്ടീഷ്‌ ഭടന്മാര്‍ അവിടെ നിയന്ത്രണം സ്ഥാപിച്ചു. 1941 ജൂല. 7-ന്‌ ഐസ്‌ലന്‍ഡിന്റെ ക്ഷണപ്രകാരം യു.എസ്‌. സൈന്യം തത്‌സ്ഥാനത്തു നിലയുറപ്പിച്ചു താവളങ്ങളുണ്ടാക്കി. 1944 മേയ്‌ 17-ന്‌ ഐസ്‌ലന്‍ഡ്‌ സ്വതന്ത്രപരമാധികാര രാഷ്‌ട്രമായി; ജൂണ്‍ 17-ന്‌ ഇത്‌ ഒരു റിപ്പബ്ലിക്കായി മാറി. രണ്ടാം ലോകയുദ്ധാനന്തരം ഉദേ്യാഗസ്ഥമേധാവിത്വമുള്ള ഭരണംമാറി സോഷ്യലിസ്റ്റ്‌ വ്യവസ്ഥ സ്ഥാപിതമായി. 1946-ല്‍ സഖ്യകക്ഷികള്‍ ഐസ്‌ലന്‍ഡില്‍നിന്ന്‌ പിന്മാറുകയും ആഭ്യന്തരപ്രശ്‌നത്തെ ത്തുടര്‍ന്ന്‌ 1949 മാ. 30-ന്‌ നാറ്റോയില്‍ ചേരുകയും ചെയ്‌തു. 1951 മേയ്‌ 5-ന്‌ അമേരിക്കയുമായി ഏര്‍പ്പെട്ട കരാര്‍പ്രകാരം 2006 സെപ്‌. 30 വരെ അമേരിക്കന്‍ സൈന്യം ഭാഗികമായി തുടരുകയും ഐസ്‌ലന്‍ഡില്‍ അഭ്യന്തരസൈന്യം നിലവില്‍വരുകയും ചെയ്‌തു.

ദ്വീപില്‍ മനുഷ്യാധിവാസം തുടങ്ങിയതുമുതലുള്ള മുഖ്യ ഉപജീവനമാര്‍ഗമായ മത്സ്യബന്ധനം ആധുനികവത്‌കരണത്തിനു വിധേയമായപ്പോള്‍ കടലില്‍ സമീപസ്ഥരാജ്യങ്ങളുമായി അതിര്‍ത്തിത്തര്‍ക്കങ്ങള്‍ ഉയര്‍ന്നുവന്നു. 1952-ല്‍ സമുദ്രാതിര്‍ത്തി മൂന്നില്‍നിന്നും നാലും 1958-ല്‍ 20-ഉം കി.മീ. ആയി ഐസ്‌ലന്‍ഡ്‌ നീട്ടി. ബ്രിട്ടന്‍, പടിഞ്ഞാറ്‌ ജര്‍മനി എന്നീ രാജ്യങ്ങളുടെ എതിര്‍പ്പുകളെ അവഗണിച്ച്‌ 1973-ല്‍ ഇത്‌ 80 കിലോമീറ്ററായും 1974-ല്‍ ലോകകോടതിയുടെ വിധി വകവയ്‌ക്കാതെ സമുദ്രാതിര്‍ത്തി 320 കിലോമീറ്ററായും വര്‍ധിപ്പിച്ചു. അടുത്ത വര്‍ഷം മത്സ്യബന്ധനത്തെ സംബന്ധിച്ച്‌ ബ്രിട്ടനുമായി സാരമായ ഏറ്റുമുട്ടലുണ്ടായി; സംഘര്‍ഷം പില്‍ക്കാലത്തും തുടര്‍ന്നു.

സമ്പദ്‌വ്യവസ്ഥ

കൃഷി

സസ്യവളര്‍ച്ചയ്‌ക്ക്‌ അനുയോജ്യമായ ഋതു നന്നേ ഹ്രസ്വമാണെന്നത്‌ ധാന്യവിളകള്‍ക്ക്‌ പ്രാതികൂല്യം സൃഷ്‌ടിച്ചിരിക്കുന്നു. ഉരുളക്കിഴങ്ങ്‌, ടര്‍ണിപ്‌ തുടങ്ങിയ കിഴങ്ങുവര്‍ഗങ്ങളാണ്‌ പ്രധാന വിളകള്‍. സാങ്കേതിക സംരക്ഷണത്തിലൂടെ തക്കാളി, വെള്ളരി തുടങ്ങിയ പച്ചക്കറികള്‍ വളര്‍ത്തുന്ന ഏര്‍പ്പാട്‌ പ്രവൃദ്ധമായിട്ടുണ്ട്‌. കാലിത്തീറ്റയ്‌ക്കുള്ള പുല്‍വര്‍ഗങ്ങള്‍ സമൃദ്ധമായി വളരുന്നു; മാംസാവശ്യത്തിനായി ധാരാളം ആടുകളെയും വളര്‍ത്തിവരുന്നു. ആടുകളില്‍നിന്ന്‌ രോമം, തുകല്‍ എന്നിവയും ഉത്‌പാദിപ്പിക്കുന്നു. കോഴിവളര്‍ത്തലും പന്നിവളര്‍ത്തലും വികസിച്ചിട്ടുണ്ട്‌. കാര്‍ഷികോത്‌പന്നവിപണനം മുഖ്യമായും സഹകരണസംഘങ്ങള്‍ മുഖേനയാണ്‌ നടക്കുന്നത്‌. രണ്ടാം ലോകയുദ്ധത്തിനുശേഷം ശാസ്‌ത്രീയ സമ്പ്രദായങ്ങള്‍ ആവിഷ്‌കരിക്കപ്പെട്ടു.

മത്സ്യബന്ധനം

തിമിംഗലവേട്ടയും ആഴക്കടല്‍ മീന്‍പിടിത്തവും ഉള്‍പ്പെടെ മത്സ്യബന്ധനത്തിന്റെ എല്ലാ ശാഖകളിലും ഐസ്‌ലന്‍ഡ്‌ മുന്‍പന്തിയിലാണ്‌. വിദേശനാണ്യവരുമാനത്തിലെ 90 ശതമാനവും മത്സേ്യാത്‌പന്നങ്ങളിലൂടെയാണ്‌ സമ്പാദിക്കപ്പെടുന്നത്‌. മത്സ്യശീതീകരണത്തിനുള്ള വിപുലമായ സംവിധാനമുണ്ട്‌. അനുബന്ധ വ്യവസായമെന്നനിലയില്‍ കാനിങ്ങും അഭിവൃദ്ധിപ്പെട്ടിരിക്കുന്നു.

വ്യവസായം

ചൂടുവെള്ളം നഗരത്തിലെത്തിക്കുന്ന ഐസ്‌ലന്‍ഡിലെ പൈപ്പ്‌ ലൈന്‍

ഐസ്‌ലന്‍ഡിലെ പ്രവൃത്തിയെടുക്കുന്നവരില്‍ 18.3 ശതമാനവും വ്യവസായവുമായി ബന്ധപ്പെട്ടവരാണ്‌. മത്സ്യ-ഭക്ഷ്യ സംസ്‌കരണമാണ്‌ ഏറ്റവും മുന്തിയ വ്യവസായം. അച്ചടിയും പുസ്‌തക പ്രസിദ്ധീകരണവുമാണ്‌ വിപുലമായി വളര്‍ന്നിട്ടുള്ള മറ്റൊരു വ്യവസായം. സിമന്റ്‌, രാസവളം എന്നിവയുടെ നിര്‍മാണം, ഡയറ്റമൈറ്റ്‌, അലുമിനിയം എന്നീ ധാതുക്കളുടെ സംസ്‌കരണം എന്നിവയാണ്‌ നിലവിലുള്ള ഘനവ്യവസായങ്ങള്‍. ജ്യോര്‍സാനദിയിലെ ജലമുപയോഗിച്ച്‌ വൈദ്യുതി ഉത്‌പാദിപ്പിക്കുന്ന ബര്‍ഫെല്‍ നിലയമാണ്‌ ഐസ്‌ലന്‍ഡിലെ ഏറ്റവും വലിയ ഉത്‌പാദനശാല. ഇപ്പോള്‍ ആധുനിക ലോകത്തോട്‌ പിടിച്ചുനില്‌ക്കാന്‍ കഴിയുന്ന അത്യാധുനിക വികസനമാര്‍ഗങ്ങള്‍ ഐസ്‌ലന്‍ഡിലുണ്ട്‌. സോഫ്‌റ്റ്‌വെയര്‍, ബയോടെക്‌നോളജി, ബാങ്കിങ്‌ മേഖല എന്നിവയില്‍ വന്‍ പുരോഗതി നേടാന്‍ ഈ രാജ്യത്തിനായിട്ടുണ്ട്‌. 2000-ത്തില്‍ ബാങ്കിങ്‌ മേഖലയില്‍ ഉണ്ടായ തകര്‍ച്ചയും 2008-ലെ ആഗോള സാമ്പത്തിക മാന്ദ്യവും ഐസ്‌ലന്‍ഡിനെ ബാധിച്ചെങ്കിലും 2011-ലെ യു.എന്‍. റിപ്പോര്‍ട്ടുപ്രകാരം ലോകത്തിലെ 14-ാമത്തെ വികസിതരാഷ്‌ട്രവും പ്രതിശീര്‍ഷവരുമാനത്തിന്റെ അടിസ്ഥാനത്തില്‍ നാലാം സ്ഥാനത്ത്‌ നില്‌ക്കുന്ന രാജ്യവുമാണ്‌.

വാണിജ്യം

ഹാള്‍ഗ്രിംസ്‌ കിര്‍കിയ ലൂഥറന്‍ ദേവാലയം. ഐസ്‌ലന്‍ഡിലെ ഏറ്റവും വലിയ ദേവാലയമായ ഇതിന്റെ ഉയരം 244 അടി ആണ്‌.

ഊര്‍ജ-ഇന്ധനങ്ങള്‍, യന്ത്രങ്ങള്‍, വാഹനങ്ങള്‍, ഭക്ഷ്യധാന്യം, തടി, വസ്‌ത്രങ്ങള്‍ എന്നിവയും ഒട്ടനവധി ഉത്‌പാദിത വസ്‌തുക്കളും ഇറക്കുമതി ചെയ്യാതെ നിര്‍വാഹമില്ലാത്ത സ്ഥിതിയാണ്‌ ഐസ്‌ലന്‍ഡിലുള്ളത്‌. മത്സ്യവും മത്സ്യോത്‌പന്നങ്ങളും, ഗവേ്യാത്‌പന്നങ്ങള്‍, ഡയറ്റമൈറ്റ്‌, അലുമിനിയം എന്നിവയുമാണ്‌ പ്രധാന കയറ്റുമതികള്‍. യു.കെ., യു.എസ്‌., പശ്ചിമ-പൂര്‍വജര്‍മനികള്‍, റഷ്യ, നോര്‍വേ എന്നീ രാജ്യങ്ങളാണ്‌ പ്രമുഖ വ്യാപാര പങ്കാളികള്‍. വാണിജ്യരംഗത്ത്‌ സഹകരണപ്രസ്ഥാനത്തിന്‌ വലുതായ പ്രാതിനിധ്യമുള്ള ഒരു രാജ്യമാണ്‌ ഐസ്‌ലന്‍ഡ്‌.

ഗതാഗതം

റെയില്‍വേ ഇല്ലാത്ത ചുരുക്കം രാജ്യങ്ങളില്‍ ഒന്നാണ്‌ ഐസ്‌ലന്‍ഡ്‌. ദ്വീപിലൊട്ടാകെയായി 13,028 കി.മീ. റോഡുകളുമുണ്ട്‌. തീരദേശകേന്ദ്രങ്ങള്‍ക്കിടയില്‍ കപ്പല്‍ഗതാഗതം പ്രാവര്‍ത്തികമാക്കിയിരിക്കുന്നു. റെയിക്‌ജാവിക്‌, ഗ്രന്‍ഡര്‍ടണ്‍ഗി, ഹാഫ്‌നര്‍ ഫ്യോര്‍ദര്‍ എന്നിവയാണ്‌ പ്രധാന തുറമുഖങ്ങള്‍. വ്യോമഗതാഗതരംഗത്ത്‌ ഐസ്‌ലന്‍ഡ്‌ വളരെ മുന്നാക്കം നില്‌ക്കുന്നു. രണ്ട്‌ അന്താരാഷ്‌ട്ര വിമാനക്കമ്പനികള്‍ ഈ രാജ്യത്ത്‌ പ്രവര്‍ത്തിക്കുന്നു. ദ്വീപിലെ വ്യോമകേന്ദ്രങ്ങളെ പരസ്‌പരം ബന്ധിപ്പിക്കുന്നവയ്‌ക്കു പുറമേ, നിതേ്യനയുള്ള ആംബുലന്‍സ്‌ സര്‍വീസും ഉള്‍ക്കൊള്ളുന്നതാണ്‌ ഐസ്‌ലന്‍ഡിലെ ആഭ്യന്തരവേ്യാമയാന വ്യവസ്ഥ. തലസ്ഥാനമായ റെയ്‌ക്യവിക്കില്‍നിന്ന്‌ 40 കി.മീ. അകലെ കെഫ്‌ലാവിക്കിലാണ്‌ അന്താരാഷ്‌ട്രവിമാനത്താവളം സ്ഥിതിചെയ്യുന്നത്‌.

ടൂറിസം

ഹാള്‍ഗ്രിംസ്‌ കിര്‍കിയ എന്ന പള്ളി, തിമിംഗല നിരീക്ഷണം, ഉഷ്‌ണജലതടാകങ്ങള്‍, ബ്യൂലഗൂണ്‍ ദ്വീപ്‌, സുവര്‍ണവൃത്തം, ഹവിറ്റ നദിയിലെ ഇരട്ട വെള്ളച്ചാട്ടം, തിങ്‌മെല്ലില്‍ ദേശീയ ഉദ്യാനം, ഗ്രറ്റ്‌ ഗയ്‌സര്‍ എന്ന ഉഷ്‌ണജലപ്രവാഹം എന്നിവയാണ്‌ ഇവിടത്തെ പ്രധാന ടൂറിസ്റ്റ്‌ കേന്ദ്രങ്ങള്‍. ഇവയില്‍ ഹാള്‍ഗ്രിംസ്‌ കിര്‍കിയ പള്ളിയിലെ 75 മീ. ഉയരമുള്ള ഗോപുരവും ഹവിറ്റ്‌ നദിയിലെ മഴവില്ലിന്റെ ആകൃതിയില്‍ ഒരുക്കുന്ന വെള്ളച്ചാട്ടവും ലോകത്തിലെ ആദ്യ പാര്‍ലമെന്റ്‌ സമ്മേളനം (അല്‍തിങ്‌) കൂടിയ ദേശീയ ഉദ്യാനവും സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നവയാണ്‌.

രാഷ്‌ട്രീയം

1845-ലാണ്‌ ആധുനികരീതിയിലുള്ള "അല്‍തിങ്‌' ജനപ്രതിനിധിസഭ നിലവില്‍വന്നത്‌. 63 സീറ്റുകളുള്ള പാര്‍ലമെന്റ്‌ പ്രതിനിധികളെ ജനങ്ങള്‍ തെരഞ്ഞെടുക്കുന്നു. പ്രസിഡന്റാണ്‌ രാഷ്‌ട്രത്തലവന്‍. ഭരണത്തലവന്‍ പ്രധാനമന്ത്രിയാണ്‌, പ്രസിഡന്റ്‌ പദവി ആലങ്കാരികവും സഭാംഗങ്ങളില്‍നിന്ന്‌ മന്ത്രിസഭയുണ്ടാക്കുന്നത്‌ പ്രധാനമന്ത്രിയുമാണ്‌. പ്രസിഡന്റിന്റെയും പ്രധാന മന്ത്രിയുടെയും കാലാവധി നാലുവര്‍ഷമാണ്‌. രാജ്യത്തെ ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ എട്ട്‌ മേഖലകളായും 23 കൗണ്ടികളായും തിരിച്ചിട്ടുണ്ട്‌. മജിസ്‌ട്രറ്റുകളാണ്‌ കൗണ്ടികളുടെ ചുമതലവഹിക്കുന്നത്‌. കൗണ്ടികളെ 79 മുനിസിപ്പാലിറ്റികളായും വിഭജിച്ചിട്ടുണ്ട്‌. പ്രസിഡന്റിനെ ജനങ്ങള്‍ നേരിട്ടാണ്‌ തെരഞ്ഞെടുക്കുന്നത്‌. ഇന്‍ഡിപെന്‍ഡന്‍സ്‌ പാര്‍ട്ടി, ലെഫ്‌റ്റ്‌ ഗ്രീന്‍ മൂവ്‌മെന്റ്‌, ലിബറല്‍ പാര്‍ട്ടി, പ്രാഗ്രസ്സീവ്‌ പാര്‍ട്ടി, സോഷ്യല്‍ ഡെമൊക്രാറ്റിക്‌ അലയന്‍സ്‌ എന്നിവയാണ്‌ ഇവിടത്തെ പ്രധാന രാഷ്‌ട്രീയപാര്‍ട്ടികള്‍.

(ഡോ. എന്‍. രാജേന്ദ്രന്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍