This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഐവറികോസ്റ്റ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

ഐവറികോസ്റ്റ്‌

Ivory Coast

ആഫ്രിക്കയുടെ പശ്ചിമതീരത്തുള്ള ഒരു ജനാധിപത്യ രാഷ്‌ട്രം. 1985-ല്‍ രാജ്യത്തിന്റെ പേര്‌ കോട്ട്‌ ദിവ്വാര്‍ എന്ന്‌ ഔദേ്യാഗികമായി പ്രഖ്യാപിച്ചു. ഗിനി ഉള്‍ക്കടല്‍ തീരത്ത്‌ 3,22,460 കി.മീ.2 വിസ്‌തീര്‍ണത്തില്‍ ഏതാണ്ട്‌ ചതുരാകൃതിയിലാണ്‌ ഐവറികോസ്റ്റിന്റെ കിടപ്പ്‌; തടരേഖയ്‌ക്ക്‌ 480 കി.മീ. നീളമുണ്ട്‌. തെക്ക്‌ പടിഞ്ഞാറ്‌ ലൈബീരിയ, വടക്ക്‌ പടിഞ്ഞാറ്‌ ഗിനി, വടക്ക്‌ മാലി, അപ്പര്‍വോള്‍ട്ട, കിഴക്ക്‌ ഘാന എന്നിവയാണ്‌ ഐവറികോസ്റ്റിന്റെ അയല്‍രാജ്യങ്ങള്‍. തലസ്ഥാനം അബീദ്‌ജാന്‍ (Abidjan). ജനസംഖ്യ: 20,617,068 (2009).

ഒരു ഫ്രഞ്ചു കോളനിയായിരുന്ന ഐവറികോസ്റ്റ്‌ 1960-ലാണ്‌ സ്വാതന്ത്യ്രം പ്രാപിച്ചത്‌. രാഷ്‌ട്രീയസുസ്ഥിരതയുള്ള അപൂര്‍വം ആഫ്രിക്കന്‍ രാജ്യങ്ങളിലൊന്നാണ്‌ ഐവറികോസ്റ്റ്‌. ഇക്കാരണംകൊണ്ടുതന്നെ സ്വാതന്ത്ര്യപ്രാപ്‌തിക്കുശേഷം സാമ്പത്തികരംഗത്ത്‌ ഗണ്യമായ പുരോഗതി നേടാന്‍ ഐവറികോസ്റ്റിനു കഴിഞ്ഞു. നിര്‍ലോഭമായ സഹായസഹകരണങ്ങളിലൂടെ ഐവറികോസ്റ്റിന്റെമേല്‍ ശക്തമായ സ്വാധീനത പുലര്‍ത്തുവാന്‍ ഇന്നും ഫ്രഞ്ചുഗവണ്‍മെന്റിനു കഴിയുന്നുവെങ്കിലും തദ്ദേശീയജനത വികസനത്തിന്റെ എല്ലാ രംഗങ്ങളിലും ആധിപത്യത്തിലേക്കു നീങ്ങിക്കഴിഞ്ഞിരിക്കുന്നു. എന്നിരിക്കിലും വിദ്യാസമ്പന്നരുടെയും നഗരവാസികളുടെയും ഇടയില്‍ ഫ്രഞ്ചുഭാഷയ്‌ക്കും ആചാരരീതികള്‍ക്കും വലുതായ പ്രചാരമുണ്ട്‌.

ഭൗതിക ഭൂമിശാസ്‌ത്രം

ഭൂപ്രകൃതി

ഐവറികോസ്റ്റ്‌ തലസ്ഥാനനഗരമായ അബീദ്‌ജാന്‍

തെക്ക്‌ കടല്‍ത്തീരത്തുനിന്ന്‌ വടക്കോട്ട്‌ നീങ്ങുന്തോറും സമുദ്രനിരപ്പില്‍നിന്നുള്ള ഉയരം ക്രമപ്രവൃദ്ധമാകുന്ന സ്ഥിതിയാണ്‌ ഐവറികോസ്റ്റിലുള്ളത്‌. ഉന്നതതടങ്ങള്‍ ഉയരത്തില്‍ വളരുന്ന പുല്‍വര്‍ഗങ്ങള്‍ നിറഞ്ഞ സവന്നാമാതൃകയിലുള്ള മേടുകളാണ്‌. ഐവറികോസ്റ്റിന്റെ പടിഞ്ഞാറരിക്‌ മലമ്പ്രദേശമാണ്‌. ഗിനി, ലൈബീരിയ, ഐവറികോസ്റ്റ്‌ എന്നീ രാജ്യങ്ങളുടെ അതിര്‍ത്തികള്‍ സന്ധിക്കുന്ന സ്ഥാനത്തോടടുത്തു സ്ഥിതിചെയ്യുന്ന മൗണ്ട്‌നിംബ (1,752 മീ.) ആണ്‌ രാജ്യത്തെ ഏറ്റവും ഉയരം കൂടിയഭാഗം.

ഭൂപ്രകൃതിപരമായി ഐവറികോസ്റ്റിനെ നാലു ഭാഗങ്ങളായി തിരിക്കാവുന്നതാണ്‌: തീരപ്രദേശം, മധ്യരേഖാവനപ്രദേശം, കാര്‍ഷികമേഖല, സവന്ന. ഇവയില്‍ തീരപ്രദേശം 65 കിലോ മീറ്ററിലേറെ വീതിയില്ലാത്ത ഇടുങ്ങിയ സമതലമാണ്‌; ഈ മേഖലയുടെ കിഴക്കേപ്പകുതി കായലുകളും ചതുപ്പുകളും നിറഞ്ഞുകാണുന്നു. തടരേഖയോടടുത്തുള്ള പാറക്കെട്ടുകളും ജലാന്തരവരമ്പുകളുംമൂലം കടലിലേക്കുള്ള പ്രവേശനം ദുഷ്‌കരമാണ്‌. തീരസമതലത്തിനു തൊട്ടുവടക്കുള്ള മേഖല മധ്യരേഖാമാതൃകയിലുള്ള വനങ്ങളാണ്‌. ഒരു ശ. മുമ്പുവരെ ഉദ്ദേശം 200 കി.മീ. വീതിയില്‍ വ്യാപിച്ചിരിക്കുന്ന വനങ്ങള്‍ ഏറിയകൂറും വെട്ടിത്തെളിക്കപ്പെടുകയാല്‍ ഇന്ന്‌ ലൈബീരിയാ അതിര്‍ത്തിയില്‍ തുടങ്ങി തലസ്ഥാനമായ അബീദ്‌ജാന്‌ തൊട്ടുവടക്കുവരെയായി ചുരുങ്ങിയിരിക്കുന്നു. ഏതാണ്ട്‌ ത്രികോണാകൃതിയിലാണ്‌ ഈ വനങ്ങളുടെ കിടപ്പ്‌. മനുഷ്യാതിക്രമണത്തിനു വിധേയമായ വനങ്ങള്‍ ഏറിയഭാഗവും കൊക്കോ, കാപ്പി എന്നിവ വിളയിക്കുന്ന വിശാലമായ തോട്ടങ്ങളായി മാറിയിരിക്കുന്നു. നാലാമത്തെ മേഖല ഉന്നതതടങ്ങളിലെ സവന്നാമാതൃകയിലുള്ള പുല്‍മേടുകളാണ്‌. ജനവാസം നന്നേകുറഞ്ഞ ഈ പ്രദേശത്ത്‌ കന്നുകാലിവളര്‍ത്തലിന്‌ അനുയോജ്യമായ സാഹചര്യമുണ്ട്‌. ഈ മേഖലയിലാണ്‌ 11,655 ച.കി.മീ. വിസ്‌തീര്‍ണമുള്ള വിശ്വപ്രശസ്‌തമായ കോമോ വന്യമൃഗസംരക്ഷണകേന്ദ്രം.

മൗണ്ട്‌നിംബ

ഐവറികോസ്റ്റിലെ മിക്കനദികളും തെക്കോട്ടൊഴുകി ഗിനി ഉള്‍ക്കടലില്‍ പതിക്കുന്നു. കാവല്ലി, സസാന്‍ഡ്ര, ബന്ദാമ, കോമോ എന്നിവയാണ്‌ പ്രധാനനദികള്‍; ഇവയില്‍ കാവല്ലി ഐവറികോസ്റ്റിനും ലൈബീരിയയ്‌ക്കും ഇടയിലുള്ള അതിര്‍ത്തിയായും വര്‍ത്തിക്കുന്നു.

കാലാവസ്ഥ

വടക്ക്‌ അക്ഷാംശം 80-ക്കു മുകളിലുള്ള പ്രദേശങ്ങളില്‍ സവന്നാമാതൃകയിലുള്ള കാലാവസ്ഥയാണ്‌. നവംബര്‍ മുതല്‍ ജൂലൈ വരെ വരള്‍ച്ച അനുഭവപ്പെടുന്നു. ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ ഹാര്‍മതാന്‍ എന്നറിയപ്പെടുന്ന ഉഷ്‌ണക്കാറ്റുകള്‍ വരള്‍ച്ചയുടെ കാഠിന്യം വര്‍ധിപ്പിക്കുന്നു. മഴയുടെ വാര്‍ഷികത്തോത്‌ 125-150 സെ.മീ. ആണ്‌. സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരം വര്‍ധിക്കുന്നതനുസരിച്ച്‌ താപനില സമീകൃതമായിക്കാണുന്നു.

തീരപ്രദേശത്ത്‌ ആണ്ടില്‍ പത്തുമാസവും മഴപെയ്യുന്നു; വര്‍ഷപാതത്തിന്റെ തോതില്‍ പ്രാദേശികമായ ഏറ്റക്കുറച്ചിലുകള്‍ കാണാം. അബീദ്‌ജാനിലെ ശരാശരി തോത്‌ 195 സെ.മീ. ആണ്‌. ശരാശരി താപനില 210C മുതല്‍ 330C വരെ വ്യത്യാസപ്പെട്ടുകാണുന്നു. സവന്നാമേഖലയ്‌ക്കു തൊട്ടുതാഴെയുള്ള വനപ്രദേശത്ത്‌ രണ്ടു മഴക്കാലങ്ങളുണ്ട്‌; ജൂലായ്‌ മധ്യം മുതല്‍ ഒക്‌ടോബര്‍ അന്ത്യം വരെയും മാര്‍ച്ച്‌ മധ്യം മുതല്‍ മേയ്‌ മധ്യം വരെയും. ശരാശരി താപനില 240Cമുതല്‍ 390Cവരെയാണ്‌. കൂടിയ ആര്‍ദ്രത(70 ശതമാനം)മൂലം ദുസ്സഹമായ ചൂട്‌ അനുഭവപ്പെടുന്നു. മഴയുടെ തോതിലും ശരാശരി താപനിലയിലുള്ള പ്രാദേശികമായ ഏറ്റക്കുറച്ചില്‍ ഈ മേഖലയിലുമുണ്ട്‌. പടിഞ്ഞാറരികിലുള്ള മലമ്പ്രദേശത്ത്‌ എല്ലാ മാസങ്ങളിലും മഴ പെയ്യുന്നു; വാര്‍ഷികത്തോത്‌ 200 സെ.മീ. ആണ്‌. സെപ്‌തംബറില്‍ ആണ്‌ ഏറ്റവും കൂടുതല്‍ മഴ പെയ്യുന്നത്‌.

സസ്യജാലം

മഴക്കാടുകളില്‍ മഹാഗണി, തേക്ക്‌ തുടങ്ങി സാമ്പത്തിക പ്രാധാന്യമുള്ള വൃക്ഷങ്ങള്‍ ധാരാളമായി കാണപ്പെടുന്നു. എണ്ണപ്പന, വാഴ, മരച്ചീനി, ചേന തുടങ്ങിയവ സമൃദ്ധമായി വളരുന്നു. അബീദ്‌ജാനു സമീപത്തുള്ള ബാങ്കോ നാഷണല്‍ പാര്‍ക്കില്‍ ശതക്കണക്കിന്‌ സസ്യതരങ്ങള്‍ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്‌. സവന്നാമേഖലയില്‍ ഉയരംകൂടിയ പുല്‍വര്‍ഗങ്ങളും മുരടിച്ചു വളരുന്ന വൃക്ഷങ്ങളുമാണുള്ളത്‌.

ജന്തുജാലം

വന്യമൃഗങ്ങളില്‍ കുളമ്പുള്ള വര്‍ഗങ്ങള്‍ക്കാണ്‌ പ്രാമാണ്യം. ഈ രംഗത്തു കാണപ്പെടുന്ന ആന്റെലോപ്പ്‌ ഇനങ്ങള്‍ താരതമേ്യന ഉയരം കുറഞ്ഞവയാണ്‌; ചെന്തവിട്ടുനിറവും സാമാന്യം വലുപ്പവുമുള്ള ബോംഗോ എന്നയിനം ആന്റെലോപ്പുകളെയും ഐവറികോസ്റ്റില്‍ കാണാം. ഭീമാകാരനായ കാട്ടുപന്നിയാണ്‌ സാധാരണമായുള്ള മറ്റൊരു ജന്തു. ആറ്റിറമ്പുകളില്‍ ചുവന്നനിറത്തിലുള്ള ഒരിനം പന്നികളുണ്ട്‌. ഇവ വെള്ളത്തിലും ജീവിക്കാറുണ്ട്‌. കടല്‍പ്പശു(മനാതീ)ക്കളും അപൂര്‍വമായി കാണപ്പെടുന്നു. രാജ്യത്തിന്റെ ഉത്തരഭാഗത്തുള്ള സവന്നാപ്രദേശത്ത്‌ പത്തിലേറെയിനം ആന്റെലോപ്പുകള്‍, സിംഹം, ആന എന്നിവയാണ്‌ വന്യമൃഗങ്ങളായുള്ളത്‌. ആനക്കൂട്ടങ്ങള്‍ താരതമ്യേന അപൂര്‍വമാണ്‌. ലൈബീരിയ അതിര്‍ത്തിക്കടുത്തുള്ള തായ്‌ വന്യമൃഗ സങ്കേതത്തില്‍ പൊക്കംകുറഞ്ഞ ഒരിനം നീര്‍ക്കുതിര സംരക്ഷിക്കപ്പെട്ടുവരുന്നു.

ജനങ്ങള്‍

ജനവിതരണം

തികച്ചും അസന്തുലിതമാണ്‌ ഐവറികോസ്റ്റിലെ ജനവിതരണം. തലസ്ഥാനമായ അബീദ്‌ജാനില്‍ മാത്രമായി മൊത്തം ജനസംഖ്യയുടെ 10 ശതമാനത്തിലേറെ തിങ്ങിപ്പാര്‍ക്കുന്നു. ആകെയുള്ളവരില്‍ 22 ശതമാനം നഗരവാസികളാണ്‌. തികച്ചും വിജനമായ ധാരാളം വിസ്‌തൃതമേഖലകള്‍ ഈ രാജ്യത്തുണ്ട്‌. അധിവാസങ്ങള്‍ അങ്ങിങ്ങായാണ്‌ കാണപ്പെടുന്നതെങ്കിലും മിക്കവയും ജനനിബിഡമാണ്‌. ജനനനിരക്ക്‌ 2.3 ശതമാനം ആണ്‌.; എന്നിരിക്കിലും സമീപരാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റംമൂലം ജനവര്‍ധനവിന്റെ തോത്‌ കൂടുതലായിരിക്കുന്നു. 2004-ലെ കണക്കനുസരിച്ച്‌ ജനസംഖ്യയില്‍ 77 ശതമാനവും തദ്ദേശീയരാണ്‌. ശേഷിക്കുന്നവയില്‍ 30,000 ലബനന്‍കാരും 45,000 ഫ്രഞ്ചുകാരുമാണുള്ളത്‌.

വര്‍ഗങ്ങള്‍

പ്രതേ്യകപ്രദേശങ്ങളില്‍ ആധിപത്യം ഉറപ്പിച്ചിട്ടുള്ളവരും ഗോത്രപാരമ്പര്യം പാലിക്കുന്നതില്‍ നിഷ്‌ഠയുള്ളവരുമായ 60-ലേറെ ജനവിഭാഗങ്ങളെ ഐവറികോസ്റ്റില്‍ കണ്ടെത്താം. ഈ വിഭാഗങ്ങളില്‍ പലതും ഇതര ഗോത്രങ്ങളുമായി ബന്ധപ്പെടുന്നു. ചില ഗോത്രക്കാരുടെ ചാര്‍ച്ച റിപ്പബ്ലിക്കിനു വെളിയിലുള്ള ജനവിഭാഗങ്ങളുമായാണ്‌. ഉദാഹരണമായി ബന്ദാമാ നദിയുടെ പൂര്‍വപ്രാന്തത്തില്‍ അധിവസിക്കുന്ന ബൗള്‍ തുടങ്ങിയ ഗോത്രക്കാരില്‍ മിക്കവര്‍ക്കും ഘാനയിലെ അകാന്‍ ജനതയുമായാണ്‌ ചാര്‍ച്ചയുള്ളത്‌. ഐവറികോസ്റ്റിന്റെ മധ്യഭാഗത്തുള്ള വനാന്തരങ്ങളില്‍ നിവസിക്കുന്ന ക്രൂ ഗോത്രത്തില്‍ നിരവധി ഉള്‍പ്പിരിവുകളുണ്ട്‌; നന്നേകുറഞ്ഞ സംഖ്യാബലം മാത്രമുള്ള ഈ അവാന്തര വിഭാഗങ്ങള്‍ ഓരോന്നും തനതായ പാരമ്പര്യക്രമങ്ങള്‍ പുലര്‍ത്തുന്നുണ്ടെങ്കിലും പൊതുവായ ദായക്രമത്തിലും ഏര്‍പ്പെടുന്നുണ്ട്‌.

സവന്നാമേഖലയിലെ ജനങ്ങളെ പൊതുവേ രണ്ടു വിഭാഗമായി തിരിക്കാം: മാലി ജനതയോടു സാജാത്യം പുലര്‍ത്തുന്ന മാലിന്‍കെ, ദിയോലാ ഗോത്രങ്ങളും വോള്‍ട്ടാ ജനതയോടു ബന്ധപ്പെട്ട സെനുഫോ, ലോബി, ബോബോ ഗോത്രങ്ങളുമാണ്‌ ഈ വിഭാഗങ്ങള്‍.

മതം

ഉള്‍നാട്ടിലെ ജനങ്ങളില്‍ ഏറിയപേരും അന്ധവിശ്വാസ ജടിലമായ പ്രാകൃതമതങ്ങളില്‍ വിശ്വസിക്കുന്നവരാണ്‌. ഇസ്‌ലാമിന്റെ അവാന്തരവിഭാഗമായ കാദരീയാ പ്രസ്ഥാനത്തിന്‌ കോങ്‌ നഗരത്തിലും മാലിന്‍കെ വിഭാഗക്കാര്‍ക്കിടയിലും ധാരാളം അനുയായികളുണ്ട്‌. ക്രസ്‌തവ വിഭാഗങ്ങളും പ്രബലമായ അംഗത്വം അവകാശപ്പെട്ടു കാണുന്നു. ഇവരില്‍ 37.5 ശതമാനം മുസ്‌ലിങ്ങളും 37.5 ശതമാനം ക്രിസ്‌ത്യാനികളും 25 ശതമാനം ആഫ്രിക്കന്‍ വംശജരുമാണ്‌ (2009). ഉത്തരഭാഗത്ത്‌ മുസ്‌ലിങ്ങളും ദക്ഷിണഭാഗത്ത്‌ ക്രിസ്‌ത്യാനികളുമാണ്‌ കൂടുതലായി കാണപ്പെടുന്നത്‌.

ചരിത്രം

പരമ്പരാഗത വേഷമണിഞ്ഞ ആകന്‍ വംശജര്‍

ഫ്രഞ്ചുകാരുടെ വരവിനു (17-ാം ശ.) മുമ്പുതന്നെ ഐവറികോസ്റ്റ്‌ എന്ന പേരില്‍ ഇന്നറിയപ്പെടുന്ന പ്രദേശത്ത്‌ പല രാജവംശങ്ങളും ഭരിച്ചിരുന്നു. ക്രിന്‍ഡ്‌-ജാബോ, ബെറ്റി, ഇന്‍ഡേനി, ബെണ്ടോകു എന്നീ രാജ്യങ്ങള്‍ വളരെ ഉന്നതപദവി ആര്‍ജിച്ചിരുന്നതായി തെളിവുകളുണ്ട്‌. പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ പൊതുവേ സ്ഥിരമായ അരക്ഷിതാവസ്ഥയിലായിരുന്നെങ്കിലും വടക്കും തെക്കുകിഴക്കന്‍ പ്രദേശങ്ങളും ക്രമമായി പുരോഗമിച്ചുകൊണ്ടിരുന്നു.

ഫ്രഞ്ച്‌ അധിനിവേശം

17-ാം ശതകത്തിന്റെ മധ്യത്തോടെ, ഫ്രഞ്ചു കച്ചവടക്കാരും മിഷനറിമാരും ഐവറികോസ്റ്റില്‍ എത്തി. ആനക്കൊമ്പും അടിമകളുമായിരുന്നു ഇവിടത്തെ പ്രധാന കച്ചവടച്ചരക്കുകള്‍. 1842-ല്‍ ഫ്രഞ്ചുകാര്‍ ഇവിടത്തെ ചില പ്രാദേശികത്തലവന്മാരുമായി സന്ധിയിലേര്‍പ്പെട്ടു. തുടര്‍ന്ന്‌ അസ്‌സിനീ, ഗ്രാന്‍ഡ്‌-ബസാം, ദബൗ തുടങ്ങിയ സ്ഥലങ്ങളില്‍ കച്ചവടകേന്ദ്രങ്ങളും സൈനികകേന്ദ്രങ്ങളും സ്ഥാപിച്ചു. ഇവയുടെ ഭരണത്തിനായി ഒരു റസിഡന്റിനെയും നിയോഗിച്ചിരുന്നു. 1887-ല്‍ ക്യാപ്‌റ്റന്‍ ലൂയി ഗുസ്‌താവ്‌ ബിങ്‌ഗര്‍ (1856-1936) എന്ന ഫ്രഞ്ചുകാരന്റെ ശ്രമഫലമായി നാല്‌ സന്ധിക്കരാറുകളില്‍ ഒപ്പുവച്ചതോടെ ഐവറികോസ്റ്റ്‌ ഒരു ഫ്രഞ്ചു സംരക്ഷിതപ്രദേശമായിത്തീര്‍ന്നു. 1893-ല്‍ ഒരു ഫ്രഞ്ചു കോളനിയായിത്തീര്‍ന്നപ്പോള്‍ ബിങ്‌ഗര്‍ പ്രഥമ ഗവര്‍ണറുമായി. പ്രാദേശിക ഗവര്‍ണറായിരുന്ന ട്രലാപ്ലെയിന്‍ ചില ഗോത്രവര്‍ഗങ്ങളുമായി അഞ്ച്‌ പുതിയ കരാറുകളില്‍ ഏര്‍പ്പെട്ടു. ഇവയിലെ വ്യവസ്ഥകളനുസരിച്ച്‌ ഐവറികോസ്റ്റിലെ ഭരണാധികാരികള്‍ ഫ്രഞ്ചു കച്ചവടക്കാര്‍ക്ക്‌ അനേകം ആനുകൂല്യങ്ങള്‍ നല്‌കി. ഇതിനുപകരമായി ഫ്രഞ്ചുകാര്‍ അവിടത്തെ പാരമ്പര്യസ്ഥാപനങ്ങളെ ആദരിക്കാമെന്ന്‌ ഉറപ്പു നല്‌കി. കൂടാതെ കുത്യൂം (Coutume)എന്ന രാജഭോഗവും അവര്‍ക്കു വാഗ്‌ദാനം ചെയ്‌തു. കയ, തെങ്കൊഡൊഗൊ, കൊഡൊഗൊ എന്നിവിടങ്ങളിലെ ജനങ്ങളെ തങ്ങളുടെ മത-രാഷ്‌ട്രീയത്തലവന്മാരുടെ നേതൃത്വത്തില്‍ തുടരുവാന്‍ അനുവദിച്ചു.

കലാപങ്ങള്‍

19-ാം ശതകത്തിന്റെ അന്ത്യത്തോടെ പശ്ചിമാഫ്രിക്കയിലെ ഒരു ആക്രമണകാരിയായ സമോറി, ഐവറികോസ്റ്റ്‌ ആക്രമിക്കുകയും ഫ്രഞ്ച്‌ ആധിപത്യത്തെ ഉലയ്‌ക്കുകയും ചെയ്‌തു. തുടര്‍ന്ന്‌ ഫ്രഞ്ച്‌ വാഴ്‌ചയ്‌ക്കെതിരെ അനേകം കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. 1896-ല്‍ അസ്‌സികാസൊയിലെ ഫ്രഞ്ച്‌ സൈനികകേന്ദ്രം രണ്ടുമാസക്കാലത്തോളം നാട്ടുകാര്‍ വളഞ്ഞുവച്ചു. 1902-06 കാലത്ത്‌ ബൗളിഗോത്രക്കാര്‍ ഫ്രഞ്ചുകാരെ അതിശക്തമായി ചെറുത്തു. ഇതിനിടയില്‍ (1904) ഐവറികോസ്റ്റ്‌ ഫ്രഞ്ച്‌ വെസ്റ്റ്‌ ആഫ്രിക്കന്‍ ഫെഡറേഷന്റെ ഭാഗമാക്കപ്പെട്ടു.

1908-ഓടുകൂടി തീരദേശം മാത്രമേ ഫ്രഞ്ചു നിയന്ത്രണത്തിനു വിധേയമായിരുന്നുള്ളൂ.ഫ്രഞ്ചു വിരുദ്ധകലാപങ്ങളുടെ ഒരു കാരണം 1900-ത്തില്‍ ഏര്‍പ്പെടുത്തിയ തലക്കരമായിരുന്നു. രക്തരൂഷിതമായ സംഘട്ടനങ്ങള്‍ക്കു ശേഷമേ നാട്ടുകാര്‍ ഈ കരത്തിനു കീഴടങ്ങിയുള്ളൂ.

കലാപം അടിച്ചമര്‍ത്തിയതിനെത്തുടര്‍ന്ന്‌ ഫ്രഞ്ചുകാര്‍ ഐവറികോസ്റ്റില്‍ നേരിട്ടുള്ള ഭരണം ആരംഭിച്ചു. കലാപത്തിനു പ്രരണ നല്‌കിയ ഗോത്രത്തലവന്മാരെ നാടുകടത്തുകയോ നിയന്ത്രണങ്ങള്‍ക്കു വിധേയരാക്കുകയോ ചെയ്‌തു. മുഴുവന്‍ ഗോത്രവര്‍ഗങ്ങളെയും നിരായുധീകരിച്ചു. 1910-12 കാലത്ത്‌ ജനങ്ങളില്‍നിന്ന്‌ 7,00,000 ഫ്രാങ്ക്‌ പിഴ ഈടാക്കി. ഗ്രാമങ്ങള്‍ പുനഃസംഘടിപ്പിച്ച്‌ ഒരു ഏകീകൃത ഭരണക്രമം നടപ്പാക്കി. 1912-ലെ സൈനിക റിക്രൂട്ട്‌മെന്റ്‌ ഗോത്രങ്ങള്‍ക്കിടയില്‍ അതൃപ്‌തിക്ക്‌ കാരണമായെങ്കിലും ഒന്നാം ലോകയുദ്ധകാലത്ത്‌ സാമ്പത്തികനേട്ടത്തെക്കരുതി ധാരാളം പേര്‍ ഇതിനായി സ്വയം മുന്നോട്ടുവന്നു.

1932-ല്‍ അപ്പര്‍ വോള്‍ട്ടായുടെ ചില ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്തതുമൂലം ഐവറികോസ്റ്റിന്റെ വിസ്‌തൃതി ഏകദേശം ഇരട്ടിയായി വര്‍ധിച്ചു. രണ്ടാം ലോകയുദ്ധകാലത്ത്‌ ഹിറ്റ്‌ലറുടെ വര്‍ണ നയത്തിനെതിരായി ഫ്രാന്‍സ്‌ സ്വീകരിച്ച നിലപാടിനെ ഐവറികോസ്റ്റ്‌ പിന്താങ്ങി.

ആര്‍.ഡി.എ.

1945 ആഗസ്റ്റില്‍ നടന്ന അബീദ്‌ജാനിലെ മുനിസിപ്പില്‍ തിരഞ്ഞെടുപ്പില്‍ ബഹുഭൂരിപക്ഷം സീറ്റുകളും ആഫ്രിക്കക്കാര്‍ കരസ്ഥമാക്കി. 1945 ഒക്‌ടോബറില്‍ കോണ്‍സ്റ്റിറ്റ്യുവന്റ്‌ അസംബ്ലിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഫെലിക്‌സ്‌ ഹൗഫൗട്ട്‌-ബോയിനി വിജയിയായി. 1946 ഒക്‌ടോബറില്‍ അദ്ദേഹം ഫ്രഞ്ച്‌ കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ സഹായത്തോടെ റാസംബിള്‍മങ്‌ ഡെമോക്രാറ്റിക്ക്‌ ആഫ്രിക്കന്‍ (R.D.A.)എന്ന രാഷ്‌ട്രീയപാര്‍ട്ടി രൂപവത്‌കരിച്ചു. ഇത്‌ ഐവറികോസ്റ്റിന്റെ രാഷ്‌ട്രീയചരിത്രത്തിലെ ഒരു സുപ്രധാന സംഭവമായിരുന്നു. ഗവര്‍ണര്‍ ലാട്രില്‍ ആര്‍.ഡി.എ.-കമ്യൂണിസ്റ്റ്‌ സഹകരണത്തെ പ്രാത്സാഹിപ്പിച്ചു. ഷെഫ്‌ദ കാബിനെ (കാബിനറ്റ്‌ തലവന്‍) ആയ ലംബാര്‍ട്ടും ഇതിനെ പിന്താങ്ങി. അധികാരികളുടെ ആശിസ്സോടെ ദ്രുതഗതിയില്‍ വളര്‍ന്നുകൊണ്ടിരുന്ന ആര്‍.ഡി.എ.യില്‍ പെട്ടെന്ന്‌ ഭിന്നിപ്പു പ്രകടമായി; പാര്‍ട്ടിക്കുള്ളിലെ ഈ ഭിന്നിപ്പ്‌ ആര്‍.ഡി.എ.യുടെ മൊത്തത്തിലുള്ള ജനപ്രീതി നഷ്‌ടപ്പെടുത്തിയിരുന്നില്ല. ഐവറികോസ്റ്റിലെ വിവിധമേഖലകളിലുള്ളവരെല്ലാം ആര്‍.ഡി.എ.യെ പിന്താങ്ങിയിരുന്നു. തന്മൂലം ഹൗഫൗട്ട്‌-ബോയിനി ഒരു ദേശീയ നേതാവായിത്തീര്‍ന്നു. 1946 മുതല്‍ 59 വരെ ഇദ്ദേഹം ഫ്രഞ്ച്‌നാഷണല്‍ അസംബ്ലിയില്‍ ഐവറികോസ്റ്റിനെ പ്രതിനിധീകരിച്ചു. ജനങ്ങളുടെ ആവശ്യപ്രകാരം ഭരണസൗകര്യത്തിനായി ഒരു ഉത്തരവിനാല്‍ അപ്പര്‍ വോള്‍ട്ട ഐവറികോസ്റ്റില്‍നിന്നും വേര്‍തിരിക്കപ്പെട്ടു (1947 സെപ്‌. 4).

1948-ല്‍ ബാര്‍ബി, ഡി ആര്‍ബോസ്സിര്‍ തുടങ്ങിയ കമ്യൂണിസ്റ്റുപാര്‍ട്ടി നേതാക്കള്‍ ആക്രമണപരമായ ഒരു നയം ആവിഷ്‌കരിക്കുകയും ഇത്‌ ആര്‍.ഡി.എ.യുടെ മുമ്പാകെ അവതരിപ്പിക്കുകയും ചെയ്‌തു. ഈ നയത്തിലുള്ള പ്രതിഷേധം വളരെവേഗം വ്യാപകമാവുകയും ഭരണതലത്തില്‍ത്തന്നെ സമൂലമായ മാറ്റം സംഭവിക്കുകയും ചെയ്‌തു. 1948 അവസാനത്തോടെ ലാട്രില്‍-ലംബാര്‍ട്ട്‌ ഭരണം അവസാനിക്കുകയും കമ്യൂണിസ്റ്റ്‌ വിരുദ്ധനായ പിഷു (Pichou)ഗവര്‍ണറായി നിയുക്തനാകുകയും ചെയ്‌തു. ഗവര്‍ണറും കമ്യൂണിസ്റ്റ്‌ അനുഭാവികളായ ഈ രണ്ടു ഫ്രഞ്ചുകാരും ആര്‍.ഡി.എ.യുടെ പേരില്‍ ഒരു ബലപരീക്ഷണത്തിനൊരുങ്ങി.

ആര്‍.ഡി.എ.യിലെ ഭിന്നിപ്പുകള്‍. 1948-ന്റെ അന്ത്യഘട്ടത്തില്‍ ആര്‍.ഡി.എ.യുടെ സഹസ്ഥാപകനായ എത്തിയാന്‍ ജോമ(Etienne Djaument)രോജിവച്ചു. തുടര്‍ന്നുനടന്ന ഉപതെരഞ്ഞെടുപ്പില്‍ ആര്‍.ഡി.എ. ജോമങ്ങിനെ പരാജയപ്പെടുത്തി, ഒരു പുതിയ പാര്‍ട്ടി രൂപവത്‌കരിക്കുവാനുള്ള ജോമങ്ങിന്റെ ശ്രമത്തെയും ആര്‍.ഡി.എ. എതിര്‍ത്തു. ജോമങ്ങും ആര്‍.ഡി.എ.യുമായുള്ള സംഘട്ടനങ്ങള്‍ ആര്‍.ഡി.എ.യുടെ ശിഥിലീകരണത്തിനു വഴിതെളിച്ചു.

ആര്‍.ഡി.എ.യും ഭരണകൂടവും. 1950 ജനുവരിയില്‍ ആര്‍.ഡി.എ.യും ഭരണകൂടവും തമ്മിലുള്ള മത്സരം രൂക്ഷമായി. തൊഴിലാളികള്‍ പണിമുടക്കി; യൂറോപ്യന്‍ സാധനങ്ങള്‍ നാട്ടുകാര്‍ ബഹിഷ്‌കരിച്ചു. ഫ്രഞ്ച്‌ യജമാനന്മാരെ സേവിക്കുവാന്‍ തദ്ദേശീയര്‍ വിസമ്മതിച്ചു. ഹൗഫൗട്ട്‌-ബോയിനിയെ അറസ്റ്റുചെയ്യുമെന്ന കിംവദന്തി പരന്നതോടെ സായുധരായ ജനക്കൂട്ടം 1950 ജനുവരിയില്‍ ഡിംബോക്രാ എന്ന സ്ഥലത്തുകൂടി. ഇവരെ പിരിച്ചുവിടുവാനുള്ള പൊലീസിന്റെ ശ്രമത്തില്‍ രണ്ടുപേര്‍ മരിച്ചു; അനേകം പേര്‍ക്ക്‌ പരിക്കേറ്റു. സെഗീല എന്ന സ്ഥലത്തും ഇത്തരം ഒരു സംഘട്ടനമുണ്ടായി. ഫ്രഞ്ച്‌ കോളനിയായ സെനഗാളില്‍നിന്ന്‌ ഐവറികോസ്റ്റിലേക്ക്‌ സൈന്യത്തെ അയയ്‌ക്കുവാന്‍ ഫ്രഞ്ച്‌ ഗവണ്‍മെന്റ്‌ തീരുമാനിച്ചു. ഈ സമയത്ത്‌ ആര്‍.ഡി.എ.ക്ക്‌ എതിരായി പാര്‍ട്ടികള്‍ ആര്‍.ഡി.എ.യെ പിരിച്ചുവിടാന്‍ ഫ്രഞ്ച്‌ ഗവണ്‍മെന്റിനോട്‌ ആവശ്യപ്പെട്ടു.

ആര്‍.ഡി.എ.യുടെ ആക്രമണപ്രവണതയെപ്പറ്റി ഐവറികോസ്റ്റ്‌ ഭരണകൂടം ഫ്രഞ്ച്‌ ഗവണ്‍മെന്റിനെ അറിയിച്ചു. കൂടാതെ ഫ്രഞ്ച്‌ നാഷണല്‍ അസംബ്ലി ഇതിനെപ്പറ്റി നേരിട്ട്‌ അനേ്വഷിക്കാന്‍ ഒരു കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്‌തു. ഈ കമ്മിറ്റിയും ഇത്‌ ശരിവച്ചതോടെ ആര്‍.ഡി.എ.ക്കെതിരായ പ്രാദേശിക ഭരണകൂടത്തിന്റെ നടപടി കൂടുതല്‍ ശക്തമായി. സ്ഥിതിഗതികള്‍ രൂക്ഷമാക്കിയതിന്‌ ആര്‍.ഡി.എ. നേതാവായ ഡി.ആര്‍. ബോസ്സിറും ഫ്രഞ്ച്‌ കമ്യൂണിസ്റ്റുപാര്‍ട്ടിയും കുറ്റപ്പെടുത്തപ്പെട്ടു. ആര്‍.ഡി.എ. മുഖപത്രമായ റിവീലി(Etienne Djaument)ന്റെ പ്രവര്‍ത്തകരെ മുഴുവന്‍ അറസ്റ്റുചെയ്യുകയോ പിഴശിക്ഷയ്‌ക്കു വിധിക്കപ്പെടുകയോചെയ്‌തു. ആര്‍.ഡി.എ.യുടെ അംഗങ്ങളെ തടവുശിക്ഷയ്‌ക്കു വിധിച്ചു. എന്നാല്‍ ഇതിനെതിരായി ഫ്രാന്‍സിലും ആഫ്രിക്കയിലും വ്യാപകമായുണ്ടായ എതിര്‍പ്പിനെത്തുടര്‍ന്ന്‌ ഈ വിധി റദ്ദാക്കപ്പെട്ടു. തുടര്‍ന്ന്‌ ഫ്രഞ്ച്‌ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുമായുള്ള ബന്ധം വിച്ഛേദിക്കുവാനും ഗവണ്‍മെന്റിനുനേരെ എതിര്‍പ്പിനുപകരം സഹകരണത്തിന്റേതായ ഒരു സമീപനം സ്വീകരിക്കുവാനും ഹൗഫൗട്ട്‌-ബോയിനി തീരുമാനിച്ചു. ഇത്‌ ആര്‍.ഡി.എ.യുടെ നഷ്‌ടപ്പെട്ട യശസ്സ്‌ വീണ്ടെടുക്കുവാന്‍ സഹായകമായിരുന്നു.

സ്വാതന്ത്ര്യത്തിലേക്ക്‌

1958-ല്‍ ഐവറികോസ്റ്റ്‌ "ഫ്രഞ്ച്‌ കമ്യൂണിറ്റി'ക്കുള്ളിലെ ഒരു സ്വയം ഭരണറിപ്പബ്ലിക്കായി. 1959-ല്‍ ഹൗഫൗട്ട്‌ പ്രധാനമന്ത്രി പദമേറ്റു. 1960-ല്‍ ഫ്രഞ്ച്‌ ഭരണത്തില്‍നിന്നും രാജ്യം പൂര്‍ണമായും സ്വാതന്ത്യ്രം നേടി; തുടര്‍ന്ന്‌ ഹൗഫൗട്ട്‌ പ്രസിഡന്റായിത്തീര്‍ന്നു.

1960 ഒ. 31-ന്‌ സ്വതന്ത്ര ഐവറികോസ്റ്റിലെ ഭരണഘടന നിലവില്‍വന്നു. പ്രായപൂര്‍ത്തി വോട്ടവകാശപ്രകാരം അഞ്ച്‌ വര്‍ഷക്കാലത്തേക്ക്‌ തെരഞ്ഞെടുക്കുന്ന പ്രസിഡന്റിന്‌ വിപുലമായ അധികാരങ്ങള്‍ നല്‌കിയിരിക്കുന്നു. നിയമനിര്‍മാണസഭയായ നാഷണല്‍ അസംബ്ലിയിലെ അംഗങ്ങളുടെ ഔദേ്യാഗിക കാലാവധിയും അഞ്ച്‌ വര്‍ഷത്തേക്കാണ്‌. ഐവറികോസ്റ്റ്‌ 1960 സെപ്‌. 20-ന്‌ യു.എന്‍.-ല്‍ അംഗമായിച്ചേര്‍ന്നു. ഓര്‍ഗനൈസേഷന്‍ ഒഫ്‌ ആഫ്രിക്കന്‍ യൂണിറ്റി (OAU), കൗണ്‍സില്‍ ഒഫ്‌ ദി എന്റെന്റ്‌, ദി ഇക്കണോമിക്‌ കമ്യൂണിറ്റി ഒഫ്‌ വെസ്റ്റ്‌ ആഫ്രിക്കന്‍ സ്റ്റേറ്റ്‌സ്‌ (ECOWAS) എന്നിവയിലും അംഗമാണ്‌.

ലൗറന്റ ഗബാഗ്‌ബോ (Lourent Gbagbo) പ്രസിഡന്റായി 2000-ത്തില്‍ തെരഞ്ഞെടുക്കപ്പെട്ടു. 1980-ല്‍ സാമ്പത്തികമാന്ദ്യം ഐവറിയുടെ സമ്പദ്‌വ്യവസ്ഥയെ പിടിച്ചുലച്ചു. 1990 ഉദേ്യാഗസ്ഥസമരവും വിവിധ പാര്‍ട്ടികളുടെ വളര്‍ച്ചയും രാജ്യത്ത്‌ അസംതൃപ്‌തി സൃഷ്‌ടിച്ചു. 1993-ല്‍ ഹെപ്പോറ്റ്‌ ബോഗണി(Houphouet-Boigny)യുടെ മരണത്തെത്തുടര്‍ന്ന്‌ ഹെന്‌റി കോനാന്‍ ബേദി (Henri Kanan Bedie) അധികാരത്തിലെത്തി. തുടര്‍ന്ന്‌ ആഭ്യന്തര അസന്തുലിതാവസ്ഥയും 1999-ല്‍ ജനറല്‍ റോബര്‍ട്ട്‌ ഗൂ (Guei) അധികാരത്തിലെത്തുകയും ചെയ്‌തു.

ആദ്യ ഐവറി ആഭ്യന്തരകലാപം 2002. 2002 സെപ്‌. 19-ന്‌ ഐവറികോസ്റ്റില്‍ സായുധകലാപം പൊട്ടിപ്പുറപ്പെട്ടു. അബീദ്‌ജാന്‍ പിടിച്ചടക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. എന്നാല്‍ വിപ്ലവകാരികള്‍ ബൗക്കി(Bouake) എന്ന പട്ടണം നിയന്ത്രണത്തിലാക്കാന്‍ ശ്രമിച്ചു. ഫ്രഞ്ച്‌ ഗവണ്‍മെന്റ്‌, വിപ്ലവത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചു. മുന്‍പ്രസിഡന്റ്‌ റോബര്‍ട്ട്‌ ഗൂ വധിക്കപ്പെട്ടു. ഇറ്റലിയില്‍ ആയിരുന്ന ഐവറി പ്രസിഡന്റ്‌ ഗബാഗ്‌ബോ(Gbagbo) തിരിച്ചെത്തുകയും വിപ്ലവത്തെ പൂര്‍ണമായി അടിച്ചമര്‍ത്തി കൊക്കോ ഉത്‌പാദനകേന്ദ്രങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്‌തു.

രണ്ടാം ആഭ്യന്തരകലാപം 2011. പ്രസിഡന്റ്‌ തെരഞ്ഞെടുപ്പാണ്‌ രണ്ടാം ആഭ്യന്തരകലാപത്തിന്‌ വഴിവച്ചത്‌ മുന്‍പ്രധാനമന്ത്രി അല്‍സെയിന്‍ ഘട്ടാരയും (Alassane Quattara)ഗബാഗ്‌ ബോയും തമ്മില്‍ നടന്ന അധികാരതര്‍ക്കങ്ങള്‍ക്കും പിടിച്ചടക്കലുകള്‍ക്കും ഒടുവില്‍ യു.എന്‍. ഫ്രഞ്ച്‌ ഗവണ്‍മെന്റ്‌ ഒരുമിച്ച്‌ ചേര്‍ന്ന്‌ ഗബാഗ്‌ബോയേ വലിയ മനുഷ്യാവകാശലംഘനങ്ങള്‍ക്കും ജനങ്ങളുടെ കൂട്ടക്കൊലയ്‌ക്കും എതിരെ നീക്കം നടത്തുകയും അറസ്റ്റ്‌ ചെയ്യുകയും ചെയ്‌തു. എന്നാല്‍ അറസ്റ്റിനെക്കുറിച്ച്‌ ഇന്നും പല തര്‍ക്കങ്ങളും നിലനില്‌ക്കുന്നു.

സമ്പദ്‌വ്യവസ്ഥ

കൃഷി

കൊക്കോ സംസ്‌കരണം

കാടുവെട്ടിത്തെളിച്ച്‌ കൃഷിയിറക്കുന്ന സമ്പ്രദായമാണ്‌ പൊതുവേ നിലവിലുള്ളത്‌. ഐവറികോസ്റ്റിലെ ജനങ്ങളില്‍ 80 ശതമാനവും പരമ്പരാഗതമായ കൃഷിയെ ആശ്രയിക്കുന്നു. കിഴങ്ങുവര്‍ഗങ്ങള്‍, വാഴ, ചോളം എന്നിവയാണ്‌ പ്രധാന വിളകള്‍; അപൂര്‍വമായി നെല്ലും കൃഷിചെയ്യപ്പെടുന്നു. സവന്നാമേഖലയിലെ മണ്ണ്‌ ധാന്യങ്ങള്‍ക്കും കരിമ്പ്‌, പരുത്തി എന്നീ നാണ്യവിളകള്‍ക്കും വളരെ പറ്റിയതാണ്‌. മധ്യരേഖാവനങ്ങളിലെ വെട്ടിത്തെളിക്കപ്പെട്ട പ്രദേശങ്ങളില്‍ ഒട്ടുമുക്കാലും കൊക്കോ, കാപ്പി, റബ്ബര്‍ എന്നീ നാണ്യവിളകള്‍ വളര്‍ത്തുന്ന തോട്ടങ്ങളാണ്‌. കാര്‍ഷികോത്‌പന്നങ്ങളില്‍ ഒന്നാംസ്ഥാനം കാപ്പിക്കാണ്‌. മിക്ക വീടുകളിലും കാപ്പിമരങ്ങള്‍ കാണാം; ഐവറികോസ്റ്റിലെ ജനങ്ങളില്‍ 20 ലക്ഷത്തോളം ആളുകള്‍ക്ക്‌ ജീവനമാര്‍ഗം പ്രദാനം ചെയ്യുന്ന വിളയാണിത്‌. 10 ലക്ഷത്തോളം ജനങ്ങള്‍ക്കു തൊഴില്‍ നല്‌കുന്ന കൊക്കോ ആണ്‌ രണ്ടാമത്തെ വിള. 1960-നുശേഷം കൊക്കോ വിളവ്‌ ഇരട്ടിച്ചിട്ടുണ്ട്‌. ലോകത്തിലെ കൊക്കോ ഉത്‌പാദക രാഷ്‌ട്രങ്ങളില്‍ ഐവറികോസ്റ്റ്‌ ഒന്നാംസ്ഥാനത്താണ്‌. ഏത്തവാഴക്കൃഷിയും ഗണ്യമായി വികസിച്ചിട്ടുണ്ട്‌. ഏറ്റവും കൂടുതല്‍ വികാസം നേടിയിട്ടുള്ളത്‌ കൈതച്ചക്ക ഉത്‌പാദനമാണ്‌. തെക്ക്‌ കിഴക്ക്‌ ഐവറികോസ്റ്റില്‍ റബ്ബര്‍, എണ്ണപ്പന, എന്നിവയും തീരപ്രദേശത്ത്‌ തെങ്ങും ഇതരഭാഗത്ത്‌ പരുത്തിയും വന്‍തോതില്‍ കൃഷിചെയ്യുന്നതിനുള്ള പദ്ധതികള്‍ പ്രാവര്‍ത്തികമായി വരുന്നു.

വനസമ്പത്ത്‌

തടികയറ്റുമതിയില്‍ ആഫ്രിക്കയിലെ രാജ്യങ്ങളില്‍ ഒന്നാംസ്ഥാനത്തും ഉഷ്‌ണമേഖലയിലെ രാജ്യങ്ങളില്‍ രണ്ടാംസ്ഥാനത്തും നില്‌ക്കുന്നു. ക്രമരഹിതമായ ഉപഭോഗംമൂലം വിഭവസമാഹാരണം കുറവാണെങ്കിലും ഇന്നും ഐവറികോസ്റ്റിന്റെ വരുമാന മാര്‍ഗങ്ങളില്‍ വനസമ്പത്തിനാണ്‌ ഒന്നാംസ്ഥാനം. സമ്പദ്‌പ്രധാനമായ 30-ലേറെയിനം തടികള്‍ ഇവിടത്തെ വനങ്ങളില്‍ നിന്നു വന്‍തോതില്‍ ലഭിച്ചുവരുന്നു. പശ്ചിമ ആഫ്രിക്കയിലെ മൊറോക്കോ മുതല്‍ കോംഗോ വരെയുള്ള രാജ്യങ്ങളില്‍ പ്രിയം നേടിയിട്ടുള്ള ഉത്തേജകവസ്‌തുവായ കോളാപ്പരിപ്പ്‌ ഉത്‌പാദിപ്പിക്കുന്നതില്‍ ഘാനയുടെ തൊട്ടുപിന്നില്‍ നില്‌ക്കുന്നത്‌ ഐവറികോസ്റ്റാണ്‌; 2007-ലെ കണക്കനുസരിച്ച്‌ ഇവിടത്തെ ജനങ്ങളുടെ പ്രതിശീര്‍ഷവരുമാനം 960 അമേരിക്കന്‍ ഡോളറാണ്‌.

വ്യവസായം

തടിയറപ്പും പ്ലൈവുഡ്‌ നിര്‍മാണവുമാണ്‌ പ്രധാന വ്യവസായങ്ങള്‍. ധാന്യം പൊടിക്കല്‍, കാപ്പി, കൊക്കോ, കൈതച്ചക്ക, ഏത്തപ്പഴം തുടങ്ങിയ കാര്‍ഷികോത്‌പന്നങ്ങളുടെ സംസ്‌കരണം, സിഗററ്റ്‌, ബിയര്‍ എന്നിവയുടെ നിര്‍മാണം മുതലായ വ്യവസായങ്ങള്‍ അഭിവൃദ്ധിപ്പെട്ടുവരുന്നു. മത്സ്യശീതീകരണത്തിനായി ഐസ്‌ നിര്‍മിക്കുന്ന ധാരാളം ഫാക്‌റ്ററികള്‍ ഉടലെടുത്തിട്ടുണ്ട്‌. തുണി, തുകല്‍ വസ്‌തുക്കള്‍, പ്ലാസ്റ്റിക്‌ എന്നിവയുടെ ഉത്‌പാദനം പ്രാരംഭദശയിലാണ്‌. ദേശീയോപഭോഗത്തിനായി സോപ്പ്‌, തീപ്പെട്ടി, ലോഹോപകരണങ്ങള്‍, ഗൃഹോപകരണങ്ങള്‍, സൈക്കിളുകള്‍, ഓട്ടോമൊബൈലുകള്‍, എയര്‍കണ്ടിഷനര്‍, റെഫ്രിജറേറ്റര്‍ തുടങ്ങിയ ഒട്ടേറെ പദാര്‍ഥങ്ങള്‍ നിര്‍മിക്കുന്ന ഫാക്‌റ്ററികള്‍ തലസ്ഥാനമായ അബീദ്‌ജാനില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്‌; എന്നാല്‍ ആഭ്യന്തരവിപണിയുടെ പരിമിതിയും ജനങ്ങളുടെ ക്രയശേഷിക്കുറവും ഈ വ്യവസായങ്ങളുടെ വളര്‍ച്ചയ്‌ക്കു തടസ്സം സൃഷ്‌ടിച്ചിരിക്കുന്നു.

ഗതാഗതം

അബീദ്‌ജാനില്‍നിന്ന്‌ അപ്പര്‍ വോള്‍ട്ടാ റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ വാഗദൂഗുവിലേക്കു പോകുന്ന 660 കി.മീ. ദൈര്‍ഘ്യമുള്ള റെയില്‍പ്പാതയാണ്‌ ഐവറികോസ്റ്റിലെ പ്രധാനപ്പെട്ട ഗതാഗതമാര്‍ഗം. തലസ്ഥാനനഗരം കേന്ദ്രീകരിച്ച്‌ രാജ്യത്തിന്റെ നാനാഭാഗങ്ങളിലേക്കായി നീളുന്ന നിരവധി രാജപാതകളുണ്ട്‌. 50,400 കി.മീ. ദൈര്‍ഘ്യമുള്ള ഹൈവേകളില്‍ 4,889 ടാര്‍ റോഡുകളും 45,511 കി.മീ. മെറ്റല്‍റോഡുകളുമാണുള്ളത്‌. ഇവിടെയുള്ള അബീദ്‌ജാന്‍ തുറമുഖം പശ്ചിമ ആഫ്രിക്കയിലെ ഏറ്റവും വലിയ തുറമുഖമാണ്‌. സാന്‍പെഡ്രാ, സസാന്‍ഡ്ര, അബേഅയ്‌സോ, ദബോ എന്നിവയാണ്‌ മറ്റു പ്രധാന തുറമുഖങ്ങള്‍. എയര്‍ ഐവറിയാണ്‌ രാജ്യത്തെ പ്രമുഖ വിമാനക്കമ്പനി.

തലസ്ഥാനമായ അബീദ്‌ജാനെ വൃഡികനാല്‍ മുഖാന്തിരം തുറമുഖമാക്കി വികസിപ്പിച്ചിരിക്കുന്നു. വര്‍ഷന്തോറും 3,000-ത്തോളം കപ്പലുകള്‍ ഈ തുറമുഖത്തെത്തി ചരക്കു കയറ്റിയിറക്കില്‍ ഏര്‍പ്പെടുന്നു. അബീദ്‌ജാന്‌ 304 കി.മീ. പടിഞ്ഞാറുള്ള സാന്‍പെദ്രാ ആണ്‌ മറ്റൊരു തുറമുഖം. അബീദ്‌ജാനിലെ പോര്‍ട്ട്‌ബോവറ്റ്‌ ആണ്‌ ഐവറികോസ്റ്റിലെ അന്താരാഷ്‌ട്ര വിമാനത്താവളം; രാജ്യത്തിന്റെ പല ഭാഗങ്ങളിലായി 36 ചെറുകിട വിമാനത്താവളങ്ങളും ഉണ്ട്‌.

ഭരണസംവിധാനം

2004-ഓടെ ആഭ്യന്തരകലാപം മന്ദീഭവിപ്പിച്ചെങ്കിലും രാജ്യം ഭരണപരമായി രണ്ടായി വിഭജിക്കപ്പെട്ടിരുന്നു. ഉത്തരഭാഗത്ത്‌ ന്യൂഫോഴ്‌സസിനായിരുന്നു പ്രാമുഖ്യം. 2005-ല്‍ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്‌ നടത്താന്‍ ധാരണയായിരുന്നെങ്കിലും 2010-ല്‍ മാത്രമാണ്‌ തെരഞ്ഞെടുപ്പ്‌ നടന്നത്‌. മുന്‍പ്രധാനമന്ത്രിയായിരുന്ന ഓട്ടാവ വിജയിച്ചുവെങ്കിലും കോണ്‍സ്റ്റിറ്റ്യൂഷണല്‍ കൗണ്‍സില്‍ അതിനെ എതിര്‍ക്കുകയാണുണ്ടായത്‌. തുടര്‍ന്ന്‌ പ്രസിഡന്റായി അല്‍ഡെയ്‌ന്‍ ഘട്ടാരയും പ്രധാനമന്ത്രിയായി ഗുലാമിസൊറൊയും തെരഞ്ഞെടുക്കപ്പെട്ടു.

സംസ്‌കാരം

ഇവിടത്തെ ജനങ്ങളില്‍ ഭൂരിഭാഗവും നിരക്ഷരരാണ്‌. പത്തുവയസ്സുവരെയുള്ള കുട്ടികളില്‍ ഭൂരിഭാഗവും സ്‌കൂള്‍ വിദ്യാഭ്യാസം നടത്തുന്നില്ല. സെക്കണ്ടറിതലത്തില്‍ പഠിക്കുന്നവരില്‍ അധികവും ആണ്‍കുട്ടികളാണ്‌. അബീദ്‌ജാന്‍, ബവുകെ എന്നിവിടങ്ങളില്‍ രണ്ടു സര്‍വകലാശാലകളുണ്ട്‌.

ഐവറികോസ്റ്റിലെ ഓരോ ജനവിഭാഗത്തിനും തനതായ സംഗീതരീതികളുണ്ട്‌. ഉച്ചത്തിലുള്ള ആലാപനവും "ടാക്കിങ്‌ സു' മാണ്‌ ഇവയുടെ സവിശേഷത. ഡൊബ്‌ളാസൊ സൗഗ്‌ളോ, ക്രപ്പ്‌ ഡിക്കേല്‍ എന്നിവയാണ്‌ മുഖ്യസംഗീതരീതികള്‍.

1984-ലെ ഒളിമ്പിക്‌സില്‍ 400 മീറ്റര്‍ ഓട്ടത്തിന്‌ വെള്ളിമെഡല്‍ ലഭിച്ചു. 2006 ഫുട്‌ബോള്‍ വേള്‍ഡ്‌കപ്പില്‍ ജര്‍മനിയുമായും 2010-ല്‍ സൗത്ത്‌ ആഫ്രിക്കയുമായും മത്സരത്തിലേര്‍പ്പെട്ടു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍