This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഐങ്കുറുനൂറ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഐങ്കുറുനൂറ്‌

സംഘസാഹിത്യത്തില്‍പ്പെട്ട എട്ടുത്തൊകൈ സമാഹാരങ്ങളില്‍ ഒന്ന്‌. കുറുതായ അഞ്ചു നൂറുകളാണ്‌ ഐങ്കുറൂനൂറ്‌. മൂന്നു മുതല്‍ ആറുവരെ വരികളുള്ള അഞ്ഞൂറു ചെറിയ "അകവല്‍' പാട്ടുകളും ഒരു കടവുള്‍ വാഴ്‌ത്തും ആണ്‌ ഉള്ളടക്കം. യാനൈക്കട്‌ ചേയ്‌ മാന്തരന്‍ ചേരല്‍ ഇരുമ്പൊറൈ എന്ന ചേരരാജാവിന്റെ ആജ്ഞപ്രകാരം പുലത്തുറൈ മുറ്റിയ കൂടലൂര്‍ കിഴാര്‍ ആണ്‌ ഈ ഗ്രന്ഥം സമാഹരിച്ചിരിക്കുന്നത്‌. ഇതിലെ ഓരോ നൂറുകളും ഓരോ തിണൈകളെ സംബന്ധിച്ചതാണ്‌. മരുതത്തിണൈയിലെ നൂറുപാട്ടുകള്‍ അമ്മൂവനാരും കുറിഞ്ചിത്തിണൈയിലെ നൂറുപാട്ടുകള്‍ കപിലരും പാലൈത്തിണൈയിലെ നൂറുപാട്ടുകള്‍ ഓതലാന്തയാരും മുല്ലൈത്തിണൈയിലെ നൂറുപാട്ടുകള്‍ പേയനാരും രചിച്ചിരിക്കുന്നു.

ഓരോ തിണൈയിലുമുള്ള നൂറുകവിതകളും പത്തുപത്തുകളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ആദ്യവരി മുഴുവനുമോ അതിലെ ഏതാനും പദങ്ങളോ ആവര്‍ത്തിക്കുന്ന പത്തുപദ്യങ്ങള്‍ ഒരു കവിതയായി ഗണിക്കുന്നു. ഈ പത്തുകളെ "തുറൈ'കള്‍ എന്നു വിളിക്കുന്നു. ഓരോ പത്തിനും അതിലെ ഉള്ളടക്കം, കവിതാവരികള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ പ്രത്യേക ശീര്‍ഷകമുണ്ട്‌. ഇവയില്‍ ചിലതിന്‌ കാക്ക, മയില്‍, കുരങ്ങ്‌, ഞണ്ട്‌, വനവാസി, ഗായകന്‍ എന്നീ പേരുകള്‍ നല്‌കിയിരിക്കുന്നു. ചില പത്തുകളെ അന്താദിപ്രാസംകൊണ്ട്‌ പരസ്‌പരം കൂട്ടിയിണക്കിയിട്ടുമുണ്ട്‌. പത്തുകളില്‍ വിഷയൈക്യവും കാണാം. ഓരോ പത്തിലും ഓരോതരം വാക്യഘടനയോടുകൂടിയ കവിതകളും വര്‍ണനകളുമാണുള്ളത്‌.

ഐങ്കുറുനൂറിലെ കവിതകള്‍ മറ്റു സംഘകവിതകള്‍പോലെ ഒറ്റക്കവിതകളാണ്‌. എങ്കിലും അകം സംബന്ധിയായ സംഭവങ്ങളുടെ ഒരു ക്രമം ഈ കവിതകളില്‍ കാണാം. അമ്മൂവനാരുടെ നെയ്‌തല്‍ കവിതകളില്‍ (തൊണ്ടിപ്പത്തില്‍) ഇതു വളരെ സ്‌പഷ്‌ടമാണ്‌. സംഘസാഹിത്യത്തില്‍ അധികം കൈകാര്യം ചെയ്യപ്പെടാത്ത "തുറൈ'കള്‍ ഈ സമാഹാരത്തില്‍ ഏറെയുണ്ട്‌. ഓതലാന്തയാരുടെ പാലൈക്കവിതകളില്‍ "ഉടന്‍ പോക്ക്‌' (ചാടിപ്പോക്ക്‌) പശ്ചാത്തലത്തില്‍ പറഞ്ഞിരിക്കുന്ന സംഭാഷണങ്ങള്‍ ഇതിനുദാഹരണമാണ്‌. തിണൈമയക്കം എടുത്തൊകൈയിലെ മറ്റു സമാഹാരങ്ങളില്‍ ഉള്ളതിനെക്കാള്‍ അധികമാണ്‌. അടുക്ക്‌, മരണ്‍ തുടങ്ങിയ അലങ്കാരങ്ങളും വ്യംഗ്യാര്‍ഥ പ്രയോഗങ്ങളും ഐങ്കുറുനൂറിന്റെ മാറ്റു കൂട്ടുന്നു. ഭാവസാന്ദ്രതയും രചനാമാധുരിയും തുളുമ്പുന്നവയാണ്‌ ഈ സമാഹാരത്തിലെ കവിതാശകലങ്ങള്‍. ആവര്‍ത്തിക്കുന്ന വരികള്‍ ഉപവാക്യങ്ങള്‍, ആശയങ്ങള്‍ ഇവയെല്ലാമുള്ള കവിത നാടന്‍ പാട്ടുകളെ അനുസ്‌മരിപ്പിക്കുന്നു. ഐങ്കുറുനൂറിലെ കവിതാരീതിക്ക്‌ ഒരു മാതൃക:

മൂളുന്നു പൂന്തോപ്പില്‍ പൂക്കള്‍തോറും
	പൂമ്പൊടി ചിക്കുന്നു തേനീച്ചകള്‍,
	ആര്‍ത്തുപാടുന്നു ചേര്‍ക്കുണ്ടു തോറും
	പാര്‍ക്കും തവളകള്‍ സംഘഗാനം,
	പച്ചിലക്കാട്ടിലെ തെന്നലിങ്കല്‍
	പാറിപ്പറക്കുന്ന പൂമണങ്ങള്‍,
	പിച്ചകവള്ളിയില്‍ തൂമൊട്ടുകള്‍
	പുഞ്ചിരി തൂകി വിടര്‍ത്തിടുന്നു
	എത്ര മധുര മധുരമാണീ
	സംഗവേളയെന്നോമലാളേ
 

(വിവ. കെ.എസ്‌. നാരായണപിള്ള)

ഐങ്കറുനൂറിന്‌ അജ്ഞാതകര്‍ത്തൃകമായ ഒരു പ്രാചീന വ്യാഖ്യാനമുണ്ട്‌. വ്യംഗാര്‍ഥങ്ങളും പാഠഭേദങ്ങളും ഇതില്‍ സരസമായി വ്യാഖ്യാനിച്ചിരിക്കുന്നു. 1903-ല്‍ ഡോ. ഉ.വേ. സ്വാമിനാഥയ്യരാണ്‌ ഈ ഗ്രന്ഥം പ്രാചീന വ്യാഖ്യാനത്തോടുകൂടി ആദ്യം പ്രകാശിപ്പിച്ചത്‌. പിന്നീട്‌ 1957, 58-ല്‍ അണ്ണൈദുരൈ സ്വാമിപ്പിള്ളയുടെ വ്യാഖ്യാനത്തോടുകൂടി മൂന്നു ഭാഗങ്ങളിലായി ഈ ഗ്രന്ഥം അണ്ണാമല സര്‍വകലാശാല പ്രസിദ്ധീകരിക്കുകയുണ്ടായി. പി. ജ്യോതിമുത്തു ഐങ്കുറുനൂറ്‌ (Ainkurunuru Translation and Comments) എന്ന പേരില്‍ ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്‌തിട്ടുണ്ട്‌.

(ഡോ. ഗ്ലോറിയാസുന്ദരമതി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍