This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഏഷ്യന്‍ ഗെയിംസ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഏഷ്യന്‍ ഗെയിംസ്‌

Asian Games

ഏഷ്യയിലെ ഏറ്റവും വലിയ കായികമേള. ഒളിമ്പിക്‌സ്‌ കഴിഞ്ഞാല്‍ ലോകത്തിലെതന്നെ രണ്ടാമത്തെ വലിയ കായികമേളയാണ്‌ ഏഷ്യന്‍ ഗെയിംസ്‌ എന്നറിയപ്പെടുന്ന ഏഷ്യാഡ്‌. ആധുനിക ഒളിമ്പിക്‌ മത്സരങ്ങളുടെ ചുവടുപിടിച്ച്‌ ആരംഭിച്ച ഈ മേളയും നാലുവര്‍ഷത്തിലൊരിക്കലാണ്‌ നടക്കുന്നത്‌. 1951-ലാണ്‌ ഏഷ്യന്‍ ഗെയിംസ്‌ ആദ്യമായി നടന്നത്‌. എല്ലാ ഏഷ്യന്‍ രാജ്യങ്ങളും പങ്കെടുക്കുന്ന ഈ കായികമേള 1978 വരെ സംഘടിപ്പിച്ചത്‌ ഏഷ്യന്‍ സ്‌പോര്‍ട്‌സ്‌ ഫെഡറേഷന്‍ എന്ന സമിതിയാണ്‌. 1982 മുതല്‍ ഏഷ്യന്‍ ഒളിമ്പിക്‌ അസോസിയേഷന്‍ ആണ്‌ ഇതിന്റെ സംഘാടകര്‍. കായികരംഗത്ത്‌ ആഗോളതലത്തില്‍ ഒളിമ്പിക്‌സ്‌ മത്സരങ്ങള്‍ക്കുള്ള സ്ഥാനംതന്നെയാണ്‌ ഏഷ്യയില്‍ ഏഷ്യന്‍ ഗെയിംസിനുള്ളത്‌. 500-ല്‍ താഴെ അത്‌ലറ്റുകള്‍ മാത്രം പങ്കെടുക്കുന്ന ആദ്യ ഏഷ്യാഡിനെ തുടര്‍ന്ന്‌ വികസിച്ചുകൊണ്ടേയിരുന്ന ഏഷ്യാഡുകള്‍ ഇപ്പോള്‍ 9000-ത്തില്‍ അധികം കളിക്കാര്‍ പങ്കെടുക്കുന്ന മഹാമേളകളാണ്‌. ഏഷ്യന്‍ രാജ്യങ്ങളുടെ കായികപ്രകടനനിലവാരം ഉയര്‍ത്തുന്നതിനും അത്‌ലറ്റിക്‌സിനും മറ്റു കായികവിനോദങ്ങള്‍ക്കും ഏഷ്യന്‍ രാജ്യങ്ങളില്‍ ഏറെ പ്രചാരം നല്‍കുന്നതിനും ഏഷ്യന്‍ ഗെയിംസ്‌ സ്‌തുത്യര്‍ഹമായ പങ്കുവഹിച്ചു.

ചരിത്രം. ആധുനിക ഒളിമ്പിക്‌ മത്സരങ്ങള്‍ ലോകത്തെയാകെ ഒത്തിണക്കുന്ന മേളകളായി രൂപപ്പെട്ടപ്പോള്‍ അതിന്റെ മാതൃകയില്‍ ഏഷ്യന്‍ രാജ്യങ്ങളിലും ചില കായികമേളകള്‍ സംഘടിപ്പിക്കാനുള്ള ശ്രമങ്ങള്‍ 20-ാം നൂറ്റാണ്ടിന്റെ ആദ്യവര്‍ഷങ്ങളില്‍ത്തന്നെയുണ്ടായി. ഓറിയന്റ്‌ ഒളിമ്പിക്‌ ഗെയിംസ്‌ എന്ന പേരില്‍ 1913-ല്‍ മനിലയില്‍ ഒരു കായികമേള സംഘടിപ്പിക്കപ്പെട്ടു. ഫിലിപ്പീന്‍സ്‌, ജപ്പാന്‍, ചൈന എന്നീ രാജ്യങ്ങള്‍മാത്രമാണ്‌ ഇതില്‍ പങ്കെടുത്തത്‌. പിന്നീടിതിന്റെ പേര്‌ ഫാര്‍ ഈസ്റ്റേണ്‍ ചാമ്പ്യന്‍ഷിപ്പ്‌ ഗെയിംസ്‌ എന്നാക്കി മാറ്റി. രണ്ടുവര്‍ഷത്തിലൊരിക്കല്‍ നടന്നിരുന്ന ഈ കായികമേള 1934 വരെ പത്തുപ്രാവശ്യം സംഘടിപ്പിക്കപ്പെട്ടു. ഈ മൂന്നു രാജ്യങ്ങള്‍ മാത്രം പങ്കെടുത്തിരുന്നതിനാല്‍ മത്സരവേദി മാറിമാറി ഈ രാജ്യങ്ങളില്‍ ആയിരുന്നു. പിന്നീട്‌ മറ്റു ചില രാജ്യങ്ങള്‍കൂടി പങ്കെടുത്തുതുടങ്ങി. 1930-31-ല്‍ ടോക്കിയോയില്‍ നടന്ന ഈ മേളയില്‍ ഇന്ത്യന്‍ അത്‌ലറ്റിക്‌ ടീം പങ്കെടുത്തെങ്കിലും മെഡല്‍ ഒന്നും ലഭിച്ചില്ല. 1934-ലെ ചൈന-ജപ്പാന്‍ യുദ്ധത്തെത്തുടര്‍ന്ന്‌ ഇരു രാജ്യങ്ങളും തമ്മിലുണ്ടായ ചില തര്‍ക്കങ്ങള്‍ കാരണം ചൈനാ മേളയില്‍ നിന്ന്‌ പിന്‍വാങ്ങുകയും 1938-ലെ മത്സരങ്ങള്‍ ഉപേക്ഷിക്കപ്പെടുകയും ചെയ്‌തു. ഏഷ്യന്‍ ഗെയിംസിന്റെ പൂര്‍വരൂപമായ ഈ മേള പുനരുജ്ജീവിപ്പിക്കാന്‍ നടന്ന ശ്രമങ്ങള്‍ രണ്ടാംലോകയുദ്ധത്തിന്റെ അന്തരീക്ഷത്തില്‍ പരാജയപ്പെടുകയാണുണ്ടായത്‌. സമാനമായ മറ്റൊരു കായികമേളാ സംരംഭം വെസ്റ്റേണ്‍ ഏഷ്യാറ്റിക്‌ ഗെയിംസ്‌ എന്ന പേരില്‍ ഇന്ത്യയില്‍ 1934-ല്‍ നടന്നു. ഇന്ത്യയോടൊപ്പം, അഫ്‌ഗാനിസ്ഥാനും സിലോണും പലസ്‌തീനും പങ്കെടുത്തു. പട്യാലയിലെ യാദവേന്ദ്രസിങ്‌ മഹാരാജാവ്‌, വെല്ലിങ്‌ടണ്‍ പ്രഭു എന്നിവരുടെ സഹായത്തോടെ സംഘടിപ്പിക്കപ്പെട്ട ഈ മേളയുടെ മുഖ്യ സംഘാടകന്‍ ഗുരുദത്ത്‌ സിങ്‌ സോന്ധി എന്ന സ്‌പോര്‍ട്‌സ്‌ വിദഗ്‌ധനായിരുന്നു. 1938-ല്‍ ടെല്‍ അവീവില്‍ രണ്ടാംമേള നടത്താന്‍ നിശ്ചയിച്ചിരുന്നെങ്കിലും രണ്ടാം ലോകയുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അത്‌ ഉപേക്ഷിക്കപ്പെടുകയാണുണ്ടായത്‌.

പ്രഥമ ഏഷ്യന്‍ ഗെയിംസ്‌ രാഷ്‌ട്രപതി ഡോ. രാജേന്ദ്രപ്രസാദ്‌ ഉദ്‌ഘാടനം ചെയ്യുന്നു

ഫ്രാന്‍സിലെ പിയെര്‍ കുബെര്‍ടിന്‍ എന്ന പ്രഭുവാണ്‌ ഒളിമ്പിക്‌ മത്സരങ്ങള്‍ പുനരുജ്ജീവിപ്പിക്കുന്നതിനായി ഭഗീരഥ പ്രയത്‌നം ചെയ്‌തത്‌. ഏഷ്യന്‍ ഗെയിംസ്‌ എന്ന ആശയം രൂപപ്പെടുകയും അതിനു പ്രചാരം ലഭിക്കുകയും ആദ്യ ഗെയിംസ്‌ സംഘടിപ്പിക്കപ്പെടുകയും ചെയ്‌തതിനു പിന്നിലും ഒരു വ്യക്തിയുടെ മഹാപരിശ്രമം ഉണ്ടായിരുന്നു. ഗുരുദത്ത്‌ സിങ്‌ സോന്ധിയായിരുന്നു അത്‌. ലാഹോറിലെ ഗവണ്‍മെന്റ്‌ കോളജില്‍ കായികവകുപ്പു മേധാവിയും പ്രിന്‍സിപ്പലും ആയിരുന്ന സോന്ധി പിന്നീട്‌ ഡല്‍ഹിയില്‍ താമസമുറപ്പിച്ചു. രണ്ടാം ലോകയുദ്ധത്തിനുശേഷം, ഏഷ്യന്‍ കായികമേള എന്ന ആശയം പ്രചരിപ്പിക്കാനായി സോന്ധി അക്ഷീണപരിശ്രമം ചെയ്‌തു. ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ജവാഹര്‍ലാല്‍ നെഹ്രുവിന്റെ പിന്തുണ സോന്ധിക്കു ലഭിച്ചു. 1947-ല്‍ ന്യൂഡല്‍ഹിയില്‍ നടന്ന ഏഷ്യന്‍ റിലേഷന്‍സ്‌ കോണ്‍ഫെറന്‍സില്‍ വച്ച്‌ സോന്ധി ഈ ആശയം മറ്റ്‌ ഏഷ്യന്‍ രാജ്യങ്ങളിലെ പ്രതിനിധികള്‍ക്ക്‌ മുന്നില്‍ അവതരിപ്പിക്കുകയുണ്ടായി.

പ്രഥമ ഏഷ്യന്‍ ഗെയിംസിന്റെ ഉദ്‌ഘാടന വേളയില്‍ ഇന്ത്യന്‍ ടീമിന്റെ മാര്‍ച്ച്‌ പാസ്റ്റ്‌
ഗുരുദത്ത്‌ സിങ്‌ സോന്ധി

രണ്ടാംലോകയുദ്ധത്തിനുശേഷം പല സ്വതന്ത്ര ഏഷ്യന്‍ രാജ്യങ്ങള്‍ ആവിര്‍ഭവിച്ചിരുന്നു. ഏഷ്യയുടെ ശക്തി പ്രദര്‍ശിപ്പിക്കുവാനും ഏഷ്യന്‍ രാജ്യങ്ങളെ ഒത്തൊരുമിപ്പിക്കാനും ഒളിമ്പിക്‌ മാതൃകയിലുള്ള ഒരു കായികമേള ആവശ്യമാണ്‌ എന്ന്‌ ഈ നവരാഷ്‌ട്രങ്ങളിലെ നേതാക്കള്‍ ചിന്തിച്ചിരുന്നു. 1948-ല്‍ ന്യൂഡല്‍ഹിയില്‍ ഒന്‍പത്‌ ഏഷ്യന്‍ രാജ്യങ്ങളിലെ ഒളിമ്പിക്‌ അസോസിയേഷനുകളുടെ പ്രതിനിധി സമ്മേളനം നടന്നു. അവിടെയും ഏഷ്യന്‍ കായികമേള എന്ന ആശയം ചര്‍ച്ചചെയ്യപ്പെട്ടു. 1948-ല്‍ ലണ്ടനില്‍ ഒളിമ്പിക്‌ മത്സരങ്ങള്‍ നടന്നുകൊണ്ടിരിക്കെ ചൈന, ഫിലിപ്പീന്‍സ്‌ എന്നീ രാജ്യങ്ങളുടെ പ്രതിനിധികള്‍ ഫാര്‍ ഈസ്റ്റേണ്‍ ചാമ്പ്യന്‍ഷിപ്പ്‌ മത്സരങ്ങള്‍ പുനരുജ്ജീവിപ്പിക്കേണ്ടതിന്റെ ആവശ്യകത ചര്‍ച്ചചെയ്‌തു. ഇന്റര്‍നാഷണല്‍ ഒളിമ്പിക്‌ കമ്മിറ്റിയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച സോന്ധി ഏഷ്യന്‍ ഗെയിംസ്‌ എന്ന പുതിയൊരു മേള നടത്താം എന്ന അഭിപ്രായം ഉന്നയിച്ചു. ഏഷ്യന്‍ രാജ്യങ്ങള്‍ ആധുനിക കാലത്തുനേടിയ കായികപുരോഗതി ലോകത്തെ അറിയിക്കാനും അവരുടെ ഒത്തൊരുമ വികസിപ്പിക്കാനും ഇത്‌ അത്യാവശ്യമാണ്‌ എന്നായിരുന്നു അദ്ദേഹത്തിന്റെ വീക്ഷണം. ഏഷ്യന്‍ രാജ്യപ്രതിനിധികളുടെ അഭിപ്രായ സമന്വയം ഉണ്ടാക്കുന്നതിന്‌ സോന്ധിക്ക്‌ സാധിച്ചു. അങ്ങനെ 1948 ആഗ. 8-ന്‌ ഏഷ്യന്‍ ഗെയിംസ്‌ ഫെഡറേഷന്‍ രൂപീകരിക്കാനുള്ള തീരുമാനമെടുത്തു. യാദവേന്ദ്രസിങ്‌ മഹാരാജാവായിരുന്നു ആദ്യ പ്രസിഡന്റ്‌; സോന്ധി സെക്രട്ടറിയും. നാലു വര്‍ഷങ്ങള്‍ കൂടുമ്പോള്‍ ഏഷ്യന്‍ ഗെയിംസ്‌ വിവിധ ഏഷ്യന്‍ രാജ്യങ്ങളില്‍ നടത്താന്‍ തീരുമാനമായി. സോന്ധിയും അഫ്‌ഗാനിസ്ഥാനിലെ ഡോ. നജീബുള്ളയും ചേര്‍ന്നാണ്‌ ഏഷ്യന്‍ ഗെയിംസ്‌ ഫെഡറേഷന്റെ ഭരണഘടന തയ്യാറാക്കിയത്‌. എന്നും മുന്നോട്ട്‌ എന്നതായിരുന്നു ഫെഡറേഷന്റെ ലക്ഷ്യവാക്യം. പതിനൊന്നു വലയങ്ങളുള്ള സൂര്യനാണ്‌ ഏഷ്യാഡിന്റെ ചിഹ്നമായി അംഗീകരിക്കപ്പട്ടത്‌. ഏഷ്യാറ്റിക്‌ ഗെയിംസ്‌ എന്ന പേരാണ്‌ ആദ്യം നിര്‍ദേശിക്കപ്പെട്ടത്‌. ഏഷ്യന്‍ ഗെയിംസ്‌ എന്ന പേര്‌ ജവാഹര്‍ലാല്‍ നെഹ്‌റുവാണ്‌ നിര്‍ദേശിച്ചത്‌.

ആദ്യ ഏഷ്യന്‍ ഗെയിംസ്‌ ലോഗോ

ആദ്യ ഏഷ്യാഡ്‌ ന്യൂഡല്‍ഹി. കടുത്ത സാമ്പത്തിക പരാധീനതകള്‍ക്കിടയ്‌ക്കാണ്‌ ആദ്യ ഏഷ്യന്‍ ഗെയിംസ്‌ നടന്നത്‌. 1950-ല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ആദ്യ ഏഷ്യാഡ്‌ സാമ്പത്തികപ്രശ്‌നങ്ങള്‍ കാരണം രണ്ടുതവണ നീട്ടിവച്ചതിനുശേഷം 1951 മാര്‍ച്ചിലാണ്‌ നടന്നത്‌. ഏഷ്യാഡ്‌ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിന്‌ ഏറ്റവും പരിശ്രമിച്ച ഗുരുദത്ത്‌ സിങ്‌ സോന്ധി ആവശ്യമായ പണം സമാഹരിക്കാന്‍ കഴിയുന്നില്ല എന്ന കാരണംകൊണ്ട്‌ 1950-ല്‍ ഏഷ്യന്‍ ഗെയിംസ്‌ ഡയറക്‌ടര്‍ സ്ഥാനം രാജിവച്ചു. ക്രിക്കറ്റ്‌ കണ്‍ട്രാള്‍ ബോര്‍ഡ്‌ പ്രസിഡന്റ്‌ ആയിരുന്ന ആന്റണി ഡിമെല്ലോ ആണ്‌ ആ സ്ഥാനം ഏറ്റ്‌ മത്സരങ്ങള്‍ നടത്തിയത്‌. പട്യാല മഹാരാജാവ്‌, ജനറല്‍ കരിയപ്പ തുടങ്ങിയ വ്യക്തികള്‍, പല സ്ഥാപനങ്ങള്‍ എന്നിവരുടെ പലതരത്തിലുള്ള സഹായങ്ങള്‍കൊണ്ടാണ്‌ മത്സരം നടത്താനായത്‌.

ന്യൂഡല്‍ഹിയില്‍ പുതുതായി നിര്‍മിച്ച നാഷണല്‍ സ്റ്റേഡിയത്തിലാണ്‌ ആദ്യ ഏഷ്യന്‍ ഗെയിംസിന്റെ ഉദ്‌ഘാടനചടങ്ങുകള്‍ നടന്നത്‌. മുപ്പതിനായിരം പേര്‍ക്ക്‌ ഇരിക്കാവുന്ന സ്റ്റേഡിയമായിരുന്നു ഇത്. പതിനൊന്നു രാജ്യങ്ങളില്‍നിന്നുള്ള 489 അത്‌ലറ്റുകളാണ്‌ പങ്കെടുത്തത്‌. ഇന്ത്യന്‍ രാഷ്‌ട്രപതി ഡോ. രാജേന്ദ്രപ്രസാദ്‌ മത്സരങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. 1924-ല്‍ ഒളിമ്പിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ദാലിപ്‌സിങ്ങാണ്‌ ദീപശിഖ തെളിയിച്ചത്‌. 24 അത്‌ലറ്റിക്‌ ഇനങ്ങളുള്‍പ്പെടെ 55 മത്സരയിനങ്ങള്‍ ഉണ്ടായിരുന്നു. ഭാരോദ്വഹനത്തില്‍ ബാന്റം വെയിറ്റ്‌ ഇനത്തില്‍ ലോകറെക്കോര്‍ഡ്‌ സ്ഥാപിച്ച ഇറാന്റെ മഹ്‌മൂദ്‌ ഹംജോ, പോള്‍വാള്‍ട്ടില്‍ മിന്നുന്ന പ്രകടനം നടത്തിയ ജപ്പാന്റെ ബങ്കിചി സ്വാദാ, ദീര്‍ഘദൂര നീന്തലില്‍ നാലു സ്വര്‍ണം നേടിയ സിംഗപ്പൂരിലെ നിയോ ചീകോത്‌, ത്രാ ഇനങ്ങളിലെല്ലാം മികച്ചുനിന്ന ജപ്പാന്റെ ട്‌യോകോ യോംഷിനോ എന്നിങ്ങനെ പല കായികതാരങ്ങളുടെയും പ്രകടനം ലോകശ്രദ്ധ ആകര്‍ഷിച്ചു. ആതിഥേയരും മികച്ച പ്രകടനം നടത്തി. ഓരോ ഇനത്തിലും ഓരോ മെഡലെങ്കിലും നേടാന്‍ ഇന്ത്യയ്‌ക്കു കഴിഞ്ഞു. സ്‌പ്രിന്റില്‍ സ്വര്‍ണം നേടിയ ലാവി പിന്റോ, ഡൈവിങ്ങില്‍ ഇരട്ട സ്വര്‍ണം നേടിയ കെ.പി.താക്കര്‍, ഷോട്‌പുട്ട്‌ സ്വര്‍ണം നേടിയ മദന്‍ലാല്‍, നൂറുമീറ്റര്‍ ഫ്രീ സ്റ്റൈലില്‍ സ്വര്‍ണം നേടിയ സച്ചിന്‍ നാഗ്‌, മിസ്റ്റര്‍ ഏഷ്യ ആയി തിരഞ്ഞെടുക്കപ്പെട്ട പരിമല്‍ റോയ്‌ എന്നിവര്‍ ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തി. ശൈലന്‍ മന്ന നയിച്ച ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം. ഫൈനലില്‍ ഇറാനെ തോല്‌പിച്ച്‌ സ്വര്‍ണം നേടി. മെഡല്‍ പട്ടികയില്‍ ഇന്ത്യ ജപ്പാനു പിന്നില്‍ രണ്ടാമതെത്തി.

രണ്ടാം ഏഷ്യന്‍ഗെയിംസ്‌ ലോഗോ

1954-ല്‍ മനിലയില്‍ നടന്ന രണ്ടാം ഏഷ്യന്‍ഗെയിംസ്‌ ഫിലിപ്പീന്‍സ്‌ പ്രസിഡന്റ്‌ റമോണ്‍ മാഗ്‌സേസെ ഉദ്‌ഘാടനം ചെയ്‌തു. 77 ഇനങ്ങളില്‍ 1031 കളിക്കാര്‍ പങ്കെടുത്തു. 38 സ്വര്‍ണം നേടിയ ജപ്പാന്‍ ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ അഞ്ചുസ്വര്‍ണം നേടിയ ഇന്ത്യ നാലാം സ്ഥാനത്തായിരുന്നു. വനിതകളുടെ 100 മീ. റിലേയില്‍ ജപ്പാനെ പിന്തള്ളി നേടിയ സ്വര്‍ണം, ഹൈജമ്പില്‍ റെക്കോര്‍ഡോഡുകൂടി അജിത്‌ സിങ്‌ നേടിയ സ്വര്‍ണം, ഡിസ്‌കസ്സിലും ഷോട്ട്‌പുട്ടിലുമായി പര്‍ദുമാന്‍ സിങ്‌ നേടിയ ഇരട്ടസ്വര്‍ണം എന്നിവയാണ്‌ ഇന്ത്യയ്‌ക്ക്‌ അഭിമാനിക്കാന്‍ വക നല്‌കിയത്‌.

മൂന്നാം ഏഷ്യന്‍ഗെയിംസ്‌ ലോഗോ
മില്‍ഖാസിങ്‌

ജപ്പാനിലെ ടോക്കിയോയില്‍ 1958-ല്‍ നടന്ന മൂന്നാം ഏഷ്യന്‍ഗെയിംസ്‌ ഏഷ്യയിലെ ഒളിമ്പിക്‌സ്‌ ആയി ഏഷ്യാഡ്‌ മാറിക്കഴിഞ്ഞു എന്ന്‌ ലോകത്തെ അറിയിക്കാന്‍ പര്യാപ്‌തമായ ഒന്നായിരുന്നു. പ്രൗഢി കൊണ്ടും, മികച്ച സൗകര്യങ്ങളുള്ള അത്യാധുനികരീതിയിലെ സ്റ്റേഡിയങ്ങള്‍കൊണ്ടും, വിദഗ്‌ധമായ സംഘാടനംകൊണ്ടും ശ്രദ്ധനേടാന്‍ കഴിഞ്ഞു ഈ ഏഷ്യാഡിന്‌. ജപ്പാന്റെ ഹിരോഹിതോ ചക്രവര്‍ത്തിയാണ്‌ മത്സരങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തത്‌. പറക്കും സി ക്കുകാരന്‍ എന്ന പേരെടുത്തുകൊണ്ട്‌ ഇന്ത്യയുടെ മില്‍ഖാസിങ്‌ 400, 200 മീ. ഓട്ടമത്സരങ്ങളില്‍ സ്വര്‍ണംനേടി. ഹോക്കി ആദ്യമായി ഏഷ്യന്‍ഗെയിംസില്‍ ഉള്‍പ്പെടുത്തിയത്‌ ടോക്കിയോയില്‍ ആയിരുന്നു. സ്വര്‍ണം നേടുമെന്ന്‌ പ്രതീക്ഷിക്കപ്പെട്ടിരുന്ന ഇന്ത്യയ്‌ക്ക്‌ നിരാശപ്പെടേണ്ടിവന്നു. ഫൈനലില്‍ പാകിസ്‌താനുമായി ഗോള്‍ രഹിത സമനില പാലിച്ചതിനെത്തുടര്‍ന്ന്‌, ഗോള്‍ ശരാശരിയുടെ അടിസ്ഥാനത്തില്‍ പാകിസ്‌താന്‍ സ്വര്‍ണം നേടി. 20 രാജ്യങ്ങള്‍ പങ്കെടുത്ത ഈ ഏഷ്യാഡിലും ഒന്നാമതെത്തിയത്‌ ജപ്പാനായിരുന്നു. മറ്റു 19 രാജ്യങ്ങള്‍ക്ക്‌ ഒരുമിച്ചു ലഭിച്ച സ്വര്‍ണ മെഡലുകളെക്കാള്‍ കൂടുതല്‍ സ്വര്‍ണമെഡലുകളാണ്‌ ജപ്പാന്‍ നേടിയത്‌. നീന്തലിലെ 26 മെഡലുകളില്‍ 25-ഉം ജപ്പാന്‍ നേടി.

നാലാം ഏഷ്യന്‍ഗെയിംസ്‌ ലോഗോ

നാലാം ഏഷ്യാഡ്‌ നടന്നത്‌ 1962-ല്‍ ജക്കാര്‍ത്തയിലായിരുന്നു. അന്നോളം ഉണ്ടായിട്ടുള്ളതില്‍ മികച്ച ഒരുക്കങ്ങളാണ്‌ ഇന്തോനേഷ്യ നടത്തിയത്‌. 600 ഏക്കര്‍ വിസ്‌തൃതിയുള്ള ഒരു ഗെയിംസ്‌ കോംപ്ലക്‌സ്‌ തയ്യാറാക്കി. ഒരു ലക്ഷം പേര്‍ക്ക്‌ ഇരിക്കാവുന്നതായിരുന്നു പ്രധാനസ്റ്റേഡിയം. എന്നാല്‍ പല പ്രശ്‌നങ്ങളും വിവാദങ്ങളും കാരണം ഈ ഏഷ്യാഡിന്റെ നിറം കെട്ടുപോവുകയാണുണ്ടായത്‌. ഇറാന്‍, നേപ്പാള്‍, ബ്രൂണേ എന്നീ രാജ്യങ്ങള്‍ പങ്കെടുത്തില്ല. തയ്‌വാനെ പങ്കെടുപ്പിക്കാത്തതില്‍ പ്രതിഷേധിച്ച്‌ ദക്ഷിണ കൊറിയ മത്സരത്തില്‍നിന്ന്‌ പിന്‍വാങ്ങി. ഇസ്രയേലിന്‌ പങ്കെടുക്കാന്‍ അനുമതി നല്‍കുകയുണ്ടായില്ല. അങ്ങനെ പതിനേഴു രാജ്യങ്ങള്‍ മാത്രമാണ്‌ പങ്കെടുത്തത്‌. ഇന്റര്‍നാഷണല്‍ ഒളിമ്പിക്‌ കമ്മിറ്റി തന്നെ തയ്‌വാന്‍, ഇസ്രയേല്‍ പ്രശ്‌നത്തില്‍ പ്രതിഷേധിച്ച്‌ ഏഷ്യാഡിന്റെ രക്ഷാകര്‍ത്തൃസ്ഥാനം ഉപേക്ഷിച്ചു. രാജ്യാന്തര അത്‌ലറ്റിക്‌ വെയിറ്റ്‌ലിഫ്‌റ്റിങ്‌ ഫെഡറേഷനുകള്‍ മത്സരങ്ങള്‍ നടത്താന്‍ അനുമതി നിഷേധിച്ചു. അവസാനം അത്‌ലറ്റിക്‌സ്‌ നടത്താന്‍ കഴിഞ്ഞുവെങ്കിലും ജക്കാര്‍ത്ത ഏഷ്യാഡിന്റെ ഒളി മങ്ങിപ്പോയി. ഇന്തോനേഷ്യന്‍ പ്രസിഡന്റ്‌ സുകാര്‍ണോ ആണ്‌ മത്സരങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തത്‌. അതേസമയം നിരവധി റെക്കോര്‍ഡുകള്‍ പിറന്ന ഏഷ്യാഡായിരുന്നു ജക്കാര്‍ത്ത. 1500 മീറ്ററില്‍ മത്സരിച്ച പത്തുപേരില്‍ എട്ടും ഏഷ്യന്‍ ഗെയിംസ്‌ റെക്കോര്‍ഡ്‌ തകര്‍ത്തു. ഇന്ത്യയുടെ തര്‍ലോക്‌ സിങ്‌ 10000 മീറ്ററില്‍ റെക്കോര്‍ഡ്‌ സ്വര്‍ണംനേടി. ഇന്തോനേഷ്യയുടെ മുഹമ്മദ്‌ സറിന്‍ഗത്‌ 100 മീ. റെക്കോര്‍ഡ്‌ സ്വര്‍ണം നേടി. കൊറിയയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കു പരാജയപ്പെടുത്തി ഫുട്‌ബോള്‍ ഫൈനല്‍ വിജയിച്ച ഇന്ത്യ എന്നാല്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക്‌ ഹോക്കി ഫൈനലില്‍ പാകിസ്‌താനോട്‌ പരാജയപ്പെട്ടു. വോളിബോളില്‍ ഇന്ത്യ വെള്ളിമെഡലും നേടി.

അഞ്ചാം ഏഷ്യന്‍ഗെയിംസ്‌ ലോഗോ

ബാങ്കോക്കില്‍ 1966-ല്‍ നടന്ന അഞ്ചാം ഏഷ്യന്‍ ഗെയിംസ്‌ തായ്‌ലന്‍ഡില്‍ ഭൂമിബോല്‍ അതുല്യഭിജ്‌ രാജാവ്‌ ഉദ്‌ഘാടനം ചെയ്‌തു. ഇന്ത്യയ്‌ക്ക്‌ ഈ ഏഷ്യാഡില്‍ ഹോക്കി സ്വര്‍ണം നേടാന്‍ കഴിഞ്ഞു. 1964 ഒളിമ്പിക്‌സിലും സ്വര്‍ണം വീണ്ടെടുത്ത ഇന്ത്യ ജക്കാര്‍ത്തയില്‍ പാകിസ്‌താനെ ഫൈനലില്‍ തോല്‌പിച്ച്‌ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചു. പൊതുവേ ഇന്ത്യ നല്ല പ്രകടനം നടത്തുന്ന ഗുസ്‌തിയിനങ്ങളില്‍ ഒരു സ്വര്‍ണം പോലും കിട്ടിയില്ലെങ്കിലും ബോക്‌സിങ്‌ മത്സരങ്ങളില്‍ ഇന്ത്യയ്‌ക്ക്‌ തിളങ്ങാനായി. ജപ്പാന്‍ നീന്തല്‍ക്കുളത്തിലെ മേധാവിത്വം തുടര്‍ന്നു. 73 സ്വര്‍ണമെഡലുകളോടെ ജപ്പാന്‍ ഏഷ്യാഡ്‌ ഒന്നാംസ്ഥാനം നിലനിര്‍ത്തി.

ആറാം ഏഷ്യന്‍ഗെയിംസ്‌ ലോഗോ
കമല്‍ജിത്‌ സന്ധു

1970-ലെ ഏഷ്യാഡ്‌ മത്സരങ്ങള്‍ നടക്കേണ്ടിയിരുന്നത്‌ ദക്ഷിണകൊറിയയിലെ സോളില്‍ ആയിരുന്നു. എന്നാല്‍ അവിടെ ചുഴലിക്കൊടുങ്കാറ്റു ഭീഷണി ഉണ്ടായതിനെത്തുടര്‍ന്ന്‌ വേദി മാറ്റേണ്ടിവന്നു. അങ്ങനെ ബാങ്കോക്കില്‍ത്തന്നെ വീണ്ടും ഏഷ്യാഡ്‌ നടന്നു. ഭൂമിഭോല്‍ അതുല്യഭിജ്‌ രാജാവിന്‌ ഏഷ്യാഡ്‌ രണ്ടാമതും ഉദ്‌ഘാടനം ചെയ്യാനുള്ള അപൂര്‍വ അവസരം ലഭിച്ചു. 400 മീറ്ററില്‍ വിജയിച്ചുകൊണ്ട്‌ ഏഷ്യാഡില്‍ സ്വര്‍ണം നേടുന്ന ആദ്യത്തെ ഇന്ത്യന്‍ വനിതയായി കമല്‍ജിത്‌ സന്ധു. 400 മീ. ഓട്ടത്തിനിടയില്‍ പേശിവലിച്ചില്‍കാരണം നിലത്തുവീണ്‌ തായ്‌വാന്റെ ചീ ടെങ്‌ 100 മീറ്ററില്‍ പ്ലാസ്റ്റര്‍ ഇട്ട കാലുകളോടെ ഓടി സ്വര്‍ണം നേടി. വിയന്നയിലും മ്യൂണിക്കിലും ആ വര്‍ഷംതന്നെ 100 മീറ്ററിലും 200 മീറ്ററിലും ഈ അത്‌ലറ്റിക്‌ സ്ഥാപിച്ച ഏഷ്യന്‍ റെക്കോര്‍ഡുകള്‍ 20 വര്‍ഷത്തോളം നിലനിന്നു. ഇന്ത്യന്‍ അത്‌ലറ്റിക്‌ രംഗത്ത്‌ ഏറെക്കാലം തിളങ്ങിനിന്ന ശ്രീറാം സിങ്‌ എന്ന അത്‌ലറ്റ്‌ ആദ്യമായി ശ്രദ്ധേയനാകുന്നത്‌ ഈ ഏഷ്യാഡിലാണ്‌. 800 മീറ്ററില്‍ വെള്ളിമെഡലോടെയായിരുന്നു അരങ്ങേറ്റം. ഷോട്ട്‌പുട്ടില്‍ ജോഗിന്ദര്‍ സിങ്ങും ഡിസ്‌കസ്‌ ത്രായില്‍ പ്രവീണ്‍ കുമാറും റെക്കോര്‍ഡോടെ സ്വര്‍ണം നിലനിര്‍ത്തി. മൊഹിന്ദര്‍ സിങ്‌ റെക്കോര്‍ഡോടെ ട്രിപ്പിള്‍ ജംപില്‍ സ്വര്‍ണംനേടി. ഈ ഏഷ്യാഡില്‍ ഏറ്റവും ശ്രദ്ധനേടിയത്‌ ജപ്പാന്റെ നീന്തല്‍ താരമായ യോഷിമി നിഷിഗാവ എന്ന ഹൈസ്‌കൂള്‍ വിദ്യാര്‍ഥി ആയിരുന്നു. നീന്തലില്‍ അഞ്ചുസ്വര്‍ണം നേടിക്കൊണ്ട്‌ ഈ യുവതാരം ഏവരെയും അമ്പരപ്പിച്ചു. നൂറ്‌ മീറ്ററില്‍ സ്വര്‍ണമണിഞ്ഞ ജപ്പാന്റെ മസാഹി ഭേജിന്നോ, 100 മീ. ഹര്‍ഡില്‍സിലും പെന്റാതലണിലും സ്വര്‍ണവും ലോങ്‌ജമ്പില്‍ വെള്ളിയും നേടിയ ഇസ്രയേലിന്റെ എസ്‌തേര്‍ ഷാചമോഗാവ്‌, 10000 മീറ്ററിലും 5000 മീറ്ററിലും നഗ്നപാദനായി ഓടി സ്വര്‍ണം നേടിയ സിലോണിന്റെ ലൂസിയന്‍ റോസ, ഭാരോദ്വഹനത്തില്‍ ബാന്റം വെയിറ്റ്‌ വിഭാഗത്തില്‍ ലോക റെക്കോര്‍ഡ്‌ സ്ഥാപിച്ച ഇറാന്റെ മുഹമ്മദ്‌ നസീരി എന്നിവരുടെ പ്രകടനങ്ങള്‍ ലോകശ്രദ്ധ ആകര്‍ഷിച്ചു. 68-ലെ ഒളിമ്പിക്‌സ്‌ ഹോക്കി ജേതാക്കളായ പാകിസ്‌താന്‍ ഏഷ്യാഡ്‌ ഹോക്കി ഫൈനലിലും ഇന്ത്യയെ പരാജയപ്പെടുത്തി സ്വര്‍ണം നേടി. ബര്‍മയും ദക്ഷിണകൊറിയയും ഫുട്‌ബോള്‍ സ്വര്‍ണം പങ്കിട്ടപ്പോള്‍ ഇന്ത്യയ്‌ക്ക്‌ വെങ്കലമെഡല്‍കൊണ്ട്‌ തൃപ്‌തിപ്പെടേണ്ടിവന്നു.

എഴാം ഏഷ്യന്‍ഗെയിംസ്‌ ലോഗോ
ടി.സി. യോഹന്നാന്‍

ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിലാണ്‌ 1974-ല്‍ ഏഷ്യാഡ്‌ നടന്നത്‌. ഇതിനായി ഇറാന്‍ വിശാലമായ ഒരു ഏഷ്യന്‍ ഗെയിംസ്‌ കോപ്ലക്‌സ്‌ തന്നെ നിര്‍മിച്ചു. സമുദ്രനിരപ്പില്‍നിന്ന്‌ 5000 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ആര്യമേര്‍ സ്റ്റേഡിയത്തില്‍ ഇറാനിലെ ഷാ മത്സരങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. ചൈന അരങ്ങേറ്റം കുറിച്ച ഏഷ്യാഡായിരുന്നു ഇത്‌. ഏഷ്യന്‍ റെക്കോര്‍ഡോടെ ലോങ്‌ജമ്പില്‍ സ്വര്‍ണം നേടിയ ടി.സി. യോഹന്നാന്‍ ഇന്ത്യയുടെ യശസ്‌ ഉയര്‍ത്തി. ഡെക്കാത്തലണില്‍ വി.എസ്‌. ചൗഹാന്‍ സ്വര്‍ണംനേടി. ജപ്പാന്റെ സുവര്‍ണനീന്തല്‍ത്താരം യോഷിമി നിഷിഗാവ ഇത്തവണയും അഞ്ചുസ്വര്‍ണം നേടിയെങ്കിലും ഏഷ്യന്‍ ഗെയിംസിലെ ഏറ്റവും പ്രായംകുറഞ്ഞ താരമായ തായ്‌ലന്‍ഡിന്റെ രച്ചനീചവന്‍ ബുല്‍കുല്‍വില എന്ന പത്തുവയസ്സും എട്ടുമാസവും പ്രായമുള്ള താരവും ലോകശ്രദ്ധയാകര്‍ഷിച്ചു. ഇന്ത്യയുടെ ശ്രീറാം സിങ്‌ 800 മീറ്ററില്‍ ഏഷ്യന്‍ റെക്കോര്‍ഡോടെ സ്വര്‍ണം നേടി 500 മീറ്ററില്‍ സ്വര്‍ണവും 10000 മീറ്ററില്‍ വെള്ളിയും നേടിയ ശിവനാഥ്‌ സിങ്ങാണ്‌ ഇന്ത്യയുടെ മറ്റൊരു താരം. അത്‌ലറ്റിക്‌സില്‍ 15 മെഡലുകള്‍ ഉള്‍പ്പെടെ 28 മെഡലുകളാണ്‌ ഈ ഏഷ്യാഡില്‍ ഇന്ത്യ കരസ്ഥമാക്കിയത്‌ ഹോക്കി ഫൈനലില്‍ പാകിസ്‌താനെതിരെ സമനില പാലിച്ചെങ്കിലും റീപ്ലേയില്‍ രണ്ടുഗോളുകള്‍ക്ക്‌ ഇന്ത്യയെ തകര്‍ത്തുകൊണ്ട്‌ പാകിസ്‌താന്‍ സ്വര്‍ണം നിലനിര്‍ത്തി.

എട്ടാം ഏഷ്യന്‍ഗെയിംസ്‌ ലോഗോ

1978-ല്‍ ഏഷ്യാഡ്‌ വീണ്ടും ബാങ്കോക്കിലാണെത്തിയത്‌. പാകിസ്‌താനായിരുന്നു മുന്‍നിശ്ചയിക്കപ്പെട്ട വേദി. ആഭ്യന്തരക്കുഴപ്പങ്ങള്‍ കാരണം പാകിസ്‌താന്‍ പിന്മാറിയതിനെത്തുടര്‍ന്ന്‌ മൂന്നാമതും ഏഷ്യാഡിന്‌ ആതിഥ്യം ഒരുക്കാന്‍ ബാങ്കോക്കിന്‌ അവസരം ലഭിച്ചു. എന്നാല്‍ പഴയ പ്രശ്‌നങ്ങള്‍ ഇവിടെ വീണ്ടും തലപൊക്കി. ഇസ്രയേലിന്‌ ഏഷ്യാഡില്‍ പങ്കെടുക്കാന്‍ അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന്‌ അന്താരാഷ്‌ട്ര അത്‌ലറ്റിക്‌ ഫെഡറേഷന്‍, ഐ.എ.എ.എഫ്‌ എന്നീ സംഘടനകള്‍ മത്സരങ്ങള്‍ക്ക്‌ ഉപരോധം ഏര്‍പ്പെടുത്തി. നിരോധനം ഭയന്ന്‌ പല അത്‌ലറ്റുകളും മത്സരത്തില്‍നിന്ന്‌ പിന്മാറി. പെന്റാതലണിലും ലോങ്‌ജമ്പിലും വെള്ളിനേടിയ ഏഞ്ചല്‍ മേരി ജോസെഫ്‌, 800 മീറ്ററില്‍ സ്വര്‍ണവും 1500 മീറ്ററില്‍ വെള്ളിയും നേടിയ ഗീത സുത്‌ഷി, 5000 മീറ്ററിലും 10,000 മീറ്ററിലും സ്വര്‍ണം നേടിയ ഹര്‍ചന്ദ്‌ 200 മീറ്ററില്‍ സ്വര്‍ണവും 100 മീറ്ററില്‍ വെള്ളിയും നേടിയ ജ്ഞാനശേഖരന്‍, 800 മീറ്ററില്‍ സ്വര്‍ണം നിലനിര്‍ത്തിയ ശ്രീറാം സിങ്‌ എന്നിവരായിരുന്നു ഇന്ത്യയ്‌ക്കുവേണ്ടി മിന്നുന്ന പ്രകടനം നടത്തിയത്‌. ടി.സി. യോഹന്നാന്‍ സ്ഥാപിച്ച ഏഷ്യന്‍ റെക്കോര്‍ഡിനു പിന്നിലായി പോയെങ്കിലും സുരേഷ്‌ബാബു ലോങ്‌ജമ്പില്‍ സ്വര്‍ണംനേടി. ഗുസ്‌തിമത്സരങ്ങളിലും ഇന്ത്യയ്‌ക്ക്‌ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞു. ഹോക്കിയില്‍ പാകിസ്‌താന്‍ മെഡല്‍ നിലനിര്‍ത്തി. ജിംനാസ്റ്റിക്‌സ്‌ മത്സരങ്ങള്‍ ചൈന തൂത്തുവാരുകയാണുണ്ടായത്‌.

ഒന്‍പതാം ഏഷ്യന്‍ഗെയിംസ്‌ ലോഗോ
എം.ഡി. വത്സമ്മ

ആദ്യ ഏഷ്യാഡ്‌ കഴിഞ്ഞ്‌ മുപ്പതുവര്‍ഷങ്ങള്‍ക്കുശേഷം ഏഷ്യാഡ്‌ ഇന്ത്യന്‍ തലസ്ഥാനത്ത്‌ തിരിച്ചെത്തി. 1982-ല്‍ 135 ഏക്കറില്‍ പരന്നുകിടക്കുന്ന ഏഷ്യാഡ്‌ ഗ്രാമവും 19 സ്റ്റേഡിയങ്ങളും മത്സരങ്ങള്‍ക്കായി തയ്യാറാക്കപ്പെട്ടിരുന്നു. ഇന്ത്യന്‍ രാഷ്‌ട്രപതി ഗ്യാനി സെയില്‍സിങ്ങാണ്‌ മത്സരങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തത്‌. ഫിലിപ്പീന്‍സ്‌ അത്‌ലറ്റിക്‌ ലീഡിയ ദിവേഗ 100 മീറ്ററില്‍ ഇന്ത്യയുടെ പി.ടി.ഉഷയെ പിന്തള്ളിക്കൊണ്ട്‌ സ്വര്‍ണം നേടി. ഉഷയിലും ഗീതാ സുത്‌ഷിയിലുമാണ്‌ ഇന്ത്യ പ്രതീക്ഷ അര്‍പ്പിച്ചിരുന്നത്‌. എന്നാല്‍ 400 മീ. ഹര്‍ഡില്‍സില്‍ സ്വര്‍ണംനേടിക്കൊണ്ട്‌ എം.ഡി. വത്സമ്മയാണ്‌ ശ്രദ്ധാകേന്ദ്രമായത്‌. വത്സമ്മ പുതിയ ഏഷ്യന്‍ റെക്കോര്‍ഡും സ്ഥാപിച്ചു. 200 മീറ്ററില്‍ ജപ്പാന്റെ ഹിറോമി ഇസോസാക്കി പി.ടി. ഉഷയെ പിന്തള്ളിക്കൊണ്ട്‌ സ്വര്‍ണം നേടി. 400 ഃ 4 റിലേ മത്സരത്തില്‍ ഇന്ത്യന്‍ വനിതാടീം രണ്ടാം സ്ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ടപ്പോള്‍ പുരുഷടീമിന്‌ വെങ്കലമെഡല്‍ പോലും നേടാന്‍ കഴിഞ്ഞില്ല. അത്‌ലറ്റ്‌ക്‌സില്‍ പൊതുവേ ഇന്ത്യയുടെ പ്രകടനം ബാങ്കോക്കില്‍നിന്നു താഴുകയാണുണ്ടായത്‌. ബാങ്കോക്കില്‍ 8 സ്വര്‍ണം നേടിയ ഇന്ത്യ ഡല്‍ഹിയില്‍ നാലു സ്വര്‍ണമാണ്‌ നേടിയത്‌. 800 മീറ്ററില്‍ ചാള്‍സ്‌ ബ്രാമിയോയും 20 കി.മീ. നടത്തത്തില്‍ ചാന്ദ്‌ റാമും, ഷോട്ട്‌പുട്ടില്‍ ബഹ്‌ദൂര്‍സിങ്ങും സ്വര്‍ണം നിലനിര്‍ത്തി. ഡല്‍ഹിയില്‍ നാല്‌ ഏഷ്യന്‍ റെക്കോര്‍ഡുകളും 29 ഗെയിംസ്‌ റെക്കോര്‍ഡുകളും സ്ഥാപിക്കപ്പെട്ടു. ആദ്യമായി ഏഷ്യന്‍ ഗെയിംസില്‍ ഉള്‍പ്പെടുത്തിയ ഗോള്‍ഫ്‌ മത്സരങ്ങളില്‍ ഇന്ത്യ രണ്ടു സ്വര്‍ണവും ഒരു വെള്ളിയും നേടി ഹോക്കിയില്‍ ഒന്നിനെതിരെ ഏഴു ഗോളുകള്‍ക്ക്‌ ഇന്ത്യ പാകിസ്‌താനോടു പരാജയപ്പെട്ടു.

പത്താം ഏഷ്യന്‍ഗെയിംസ്‌ ലോഗോ
പി.ടി.ഉഷ

1988-ലെ ഒളിമ്പിക്‌സ്‌ നടത്താന്‍ തയ്യാറെടുത്തുകൊണ്ടിരുന്ന ദക്ഷിണകൊറിയയിലെ സോളിലാണ്‌ 86-ലെ ഏഷ്യാഡ്‌ നടന്നത്‌. ഒളിമ്പിക്‌ സ്റ്റേഡിയത്തിലാണ്‌ ഉദ്‌ഘാടനചടങ്ങുകള്‍ നടന്നത്‌. ദക്ഷിണകൊറിയന്‍ പ്രസിഡന്റ്‌ ചുള്‍ ദു ഹ്വാന്‍ ഗെയിംസ്‌ ഉദ്‌ഘാടനം ചെയ്‌തു. ആര്‍ച്ചറിയില്‍ 11 ലോകറിക്കോര്‍ഡുകളും 90 ഏഷ്യന്‍ റെക്കോര്‍ഡുകളും 224 ഗെയിംസ്‌ റെക്കോര്‍ഡുകളും പിറന്ന ഏഷ്യാഡായിരുന്നു സോളിലേത്‌. ആതിഥേയര്‍ മിന്നുന്ന പ്രകടനമാണ്‌ നടത്തിയത്‌. ജപ്പാനെ മൂന്നാം സ്ഥാനത്തേക്ക്‌ പിന്തള്ളിക്കൊണ്ട്‌ ചൈനയുടെ തൊട്ടുപുറകില്‍ രണ്ടാംസ്ഥാനത്തെത്താന്‍ ദക്ഷിണകൊറിയയ്‌ക്കു കഴിഞ്ഞു. ചൈന 94-ഉം ദക്ഷിണകൊറിയ 93-ഉം സ്വര്‍ണം നേടിയപ്പോള്‍ ജപ്പാനു ലഭിച്ചത്‌ 58 സ്വര്‍ണമായിരുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം പി.ടി.ഉഷയായിരുന്ന സോള്‍ ഏഷ്യാഡിന്റെ താരം. 200, 400 മീ. ഓട്ടത്തിലും 400 മീ. ഹര്‍ഡില്‍സിലും ഉഷ സ്വര്‍ണം നേടി. 4 x 400 സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീമിലും ഉഷ ഉണ്ടായിരുന്നു. എന്നാല്‍ 100 മീറ്ററില്‍ ഫിലിപ്പീന്‍സിന്റെ ലീഡിയ ദിവേഗ ഉഷയെ രണ്ടാംസ്ഥാനത്താക്കി. ജിംനാസ്റ്റിക്‌സില്‍ പതിവുപോലെ ചൈനീസ്‌ ആധിപത്യം ആണു കണ്ടത്‌. ചൈനയുടെ ലി നിങ്‌ നാലു സ്വര്‍ണവും രണ്ടു വെള്ളിയും നേടി ചെന്‍ ക്യൂട്ടിങ്‌ മൂന്നു സ്വര്‍ണവും ഫ്‌ളോര്‍ എക്‌സര്‍സൈസില്‍ 10-ല്‍ 10 പോയിന്റും നേടി. നീന്തല്‍ക്കുളത്തില്‍ ചൈന ജപ്പാന്റെ ആധിപത്യം തകര്‍ത്തു. 200 മീ. ബട്ടര്‍ഫ്‌ളൈ ഇനത്തില്‍ വെങ്കലം നേടിക്കൊണ്ട്‌ കജാന്‍ സിങ്‌ നീന്തല്‍ക്കുളത്തിലെ ആദ്യ ഇന്ത്യന്‍ മെഡല്‍ ജേതാവായി. ഫുട്‌ബോളില്‍ കൊറിയയും, വോളിബോളില്‍ പുരുഷവനിതാ ഇനങ്ങളില്‍ ചൈനയും സ്വര്‍ണം നേടി. ജപ്പാനെ തോല്‍പിച്ച്‌ ഇന്ത്യന്‍ പുരുഷ വോളീബോള്‍ ടീം വെങ്കലം നേടി. ഹോക്കിയില്‍ ഇന്ത്യ സെമിയില്‍ത്തന്നെ പാകിസ്‌താനോട്‌ തോറ്റപ്പോള്‍, ഫൈനലില്‍ മലേഷ്യ പാകിസ്‌താനെ പരാജയപ്പെടുത്തി.

പതിനൊന്നാം ഏഷ്യന്‍ഗെയിംസ്‌ ലോഗോ

37 രാജ്യങ്ങള്‍ പങ്കെടുത്ത 1990-ലെ ഏഷ്യാഡ്‌ നടന്നത്‌ ചൈനയിലെ ബീജിങ്ങിലായിരുന്നു. ചൈനീസ്‌ പ്രസിഡന്റ്‌ യാങ്‌ ഷാങ്‌ കൂന്‍ മത്സരങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു, വിരമിക്കാന്‍ തയ്യാറെടുക്കുകയായിരുന്ന പി.ടി. ഉഷ 400 മീറ്ററില്‍ രണ്ടാംസ്ഥാനത്തേക്കു തള്ളപ്പെട്ടു. ചൈനയുടെ ലി ഗ്വിലിയാന്‍ ആണ്‌ സ്വര്‍ണം നേടിയത്‌. 200 മീറ്ററില്‍ നാലാംസ്ഥാനത്ത്‌ എത്താനേ ഉഷയ്‌ക്കു കഴിഞ്ഞുള്ളൂ. 4 x 400 മീറ്ററില്‍ വെള്ളി നേടിയ ഇന്ത്യന്‍ ടീമിലും ഉഷ ഓടി. ഏഴു ലോക റെക്കോര്‍ഡുകളും, 47 ഏഷ്യന്‍ റെക്കോര്‍ഡുകളും 98 ഗെയിംസ്‌ റെക്കോര്‍ഡുകളും ബീജിങ്ങില്‍ പിറന്നു. ഹോക്കിയില്‍ ഇന്ത്യ വീണ്ടും പാകിസ്‌താനു മുന്നില്‍ ഫൈനലില്‍ അടിയറവു പറഞ്ഞു. അരങ്ങേറ്റ ഇനമായ കബഡിയിലാണ്‌ ഇന്ത്യയ്‌ക്ക്‌ ഏക സ്വര്‍ണം ലഭിച്ചത്‌.

പന്ത്രണ്ടാം ഏഷ്യന്‍ഗെയിംസ്‌ ലോഗോ

സംഘാടനമികവിന്‌ പേരുകേട്ടതായിരുന്നു 1994-ലെ ഹിരോഷിമാ ഏഷ്യാഡ്‌. ജപ്പാന്‍ ചക്രവര്‍ത്തിയാണ്‌ മത്സരങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തത്‌. മുന്‍ സോവിയറ്റ്‌ റിപ്പബ്ലിക്കുകളായ കസക്‌സ്‌താന്‍, കിര്‍ഗിസ്‌താന്‍, തജിക്‌സ്‌താന്‍, തുര്‍ക്‌മെനിസ്‌താന്‍, ഉസ്‌ബെകിസ്‌താന്‍ തുടങ്ങിയ നവരാഷ്‌ട്രങ്ങള്‍ ഹിരോഷിമ ഏഷ്യാഡില്‍ പങ്കെടുത്തു. കസക്‌സ്ഥാന്‍ നാലാം സ്ഥാനത്തും ഉസ്‌ബെകിസ്‌താന്‍ അഞ്ചാംസ്ഥാനത്തും എത്തിയെന്നത്‌ ഇവരുടെ നിലവാരം കാണിക്കുന്നു. ദക്ഷിണ കൊറിയയിലാണ്‌ 13-ാം ഏഷ്യാഡ്‌ 1998-ല്‍ നടന്നത്‌. ഒളിമ്പിക്‌ കൗണ്‍സില്‍ ഒഫ്‌ ഏഷ്യയില്‍ അംഗമായ 43 രാജ്യങ്ങള്‍ 41-ഉം പങ്കെടുത്തു, 33 ഇനങ്ങളിലായി 9469 കായികതാരങ്ങള്‍ പങ്കെടുത്തു.

2002-ല്‍ ഏഷ്യാഡ്‌ നടന്നത്‌ ദക്ഷിണകൊറിയയിലെ ബുസാനില്‍ ആയിരുന്നു. എല്ലാ അംഗരാജ്യങ്ങളും പങ്കെടുത്ത ഏഷ്യാഡ്‌ ആയിരുന്നു ഇത്‌.

പതിനഞ്ചാം ഏഷ്യന്‍ഗെയിംസ്‌ ലോഗോ

2006-ല്‍ ദോഹയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ 46 വിഭാഗങ്ങളില്‍ മത്സരം നടന്നു. ദക്ഷിണകൊറിയയില്‍ നിന്നുള്ള കിം ഹ്യുങ്‌ ചില്‍ എന്ന ഇക്വിസ്റ്റിറിയന്‍ കളിക്കാരന്‍ മത്സരത്തിനിടയ്‌ക്കുണ്ടായ ദാരുണമായ ഒരപകടത്തില്‍ കൊല്ലപ്പെട്ടത്‌ ദോഹ ഏഷ്യാഡിനുമേല്‍ കരിനിഴല്‍ വീഴ്‌ത്തി. 165 സ്വര്‍ണമെഡലുകളോടെ ഒന്നാംസ്ഥാനത്തെത്തിയ ചൈനയുടെ പിന്നില്‍ രണ്ടാംസ്ഥാനത്തെത്തിയ ദക്ഷിണകൊറിയയ്‌ക്ക്‌ കിട്ടിയത്‌ 58 സ്വര്‍ണമെഡലുകള്‍ ആയിരുന്നു. ഇന്ത്യയ്‌ക്ക്‌ 10 സ്വര്‍ണമുള്‍പ്പെടെ 53 മെഡലുകള്‍ ലഭിച്ചു.

പതിനാറാം ഏഷ്യന്‍ഗെയിംസ്‌ ലോഗോ
2010-ല്‍ ചൈനയിലെ ഗുവാങ്‌ഷു നഗരത്തില്‍ നടന്ന ഏഷ്യന്‍ ഗെയിംസിന്റെ ഉദ്‌ഘാടനച്ചടങ്ങ്‌

2010-ലെ ഏഷ്യാഡ്‌ നടന്നത്‌ ചൈനയിലെ ഗുവാങ്‌ഷു നഗരത്തിലാണ്‌. 1990-ല്‍ ബീജിങ്ങില്‍ ഏഷ്യാഡ്‌ നടത്തിയിട്ടുള്ള ചൈനയ്‌ക്ക്‌ ഇത്‌ ഏഷ്യാഡിന്റെ രണ്ടാമൂഴമായിരുന്നു. 45 രാജ്യങ്ങളില്‍ നിന്നുള്ള 9704 കളിക്കാരാണ്‌ പങ്കെടുത്തത്‌. 199 സ്വര്‍ണമെഡലുകളോടെ ചൈന ആധിപത്യം തുടര്‍ന്നപ്പോള്‍, ദക്ഷിണകൊറിയയും ജപ്പാനും രണ്ടും മൂന്നും സ്ഥാനത്തെത്തി. 14 സ്വര്‍ണമെഡലുകളോടെ ഇന്ത്യ ആറാംസ്ഥാനത്തായിരുന്നു. 2014-ലെ ഏഷ്യന്‍ ഗെയിംസ്‌ ദക്ഷിണകൊറിയയിലായിരിക്കും നടക്കുക.


ഏഷ്യന്‍ കളിക്കാരുടെ നിലവാരം ഉയര്‍ത്തിക്കൊണ്ടു വരുന്നതിന്‌ നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്ന ഏഷ്യന്‍ ഗെയിംസ്‌ മേളകള്‍ വഹിച്ച പങ്ക്‌ വളരെ വലുതാണ്‌. അതേസമയം ലോകനിലവാരത്തില്‍ നിന്ന്‌ വളരെ പിന്നിലാണ്‌ പല കായിക ഇനങ്ങളിലും ഏഷ്യ എന്ന്‌ നമ്മെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നു ഏഷ്യന്‍ ഗെയിംസ്‌.

ന്യൂഡല്‍ഹിയില്‍ നടന്ന ആദ്യ ഏഷ്യാഡില്‍ സ്‌പ്രിന്റില്‍ സ്വര്‍ണം നേടിയ ലാവി പിന്റോ, 2. പറക്കും സിക്കുകാരന്‍ എന്ന പേരെടുത്ത മില്‍ഖാസിങ്‌ സ്വര്‍ണംനേടുന്നു 3. ഏഷ്യന്‍ റെക്കോര്‍ഡോടെ ലോങ്‌ജമ്പില്‍ സ്വര്‍ണം നേടിയ ടി.സി. യോഹന്നാന്‍

ഏഷ്യന്‍ ഗെയിംസുകളില്‍ ഇന്ത്യയുടെ പ്രകടനം താരതമ്യേന മെച്ചപ്പെട്ടതായിരുന്നെങ്കിലും, ആദ്യം ഏഷ്യന്‍ ഗെയിംസില്‍ നേടിയ 2-ാം സ്ഥാനം പിന്നീടൊരിക്കലും ഇന്ത്യയ്‌ക്കു ലഭിച്ചിട്ടില്ല. 1961 ഏഷ്യാഡില്‍ മൂന്നാം സ്ഥാനമെത്തിയതൊഴിച്ചാല്‍ മറ്റെല്ലാ ഗെയിമുകളിലും ഇന്ത്യയുടെ സ്ഥാനം അഞ്ചോ അതില്‍ താഴെയോ ആയിരുന്നു. 1990 ഏഷ്യന്‍ ഗെയിംസില്‍ 12-ാം സ്ഥാനംവരെ താഴ്‌ന്നുപോവുകയുണ്ടായി.

ഇന്ത്യയുടെ ഏഷ്യാഡ്‌ നേട്ടങ്ങളില്‍ കേരളത്തില്‍നിന്നുള്ള അത്‌ലറ്റുകളുടെ പങ്ക്‌ വളരെ വലുതാണ്‌. ടി.സി. യോഹന്നാന്‍, സുരേഷ്‌ ബാബു, പി.ടി. ഉഷ, എം.ഡി. വത്സമ്മ, ഷൈനി വില്‍സണ്‍, മേഴ്‌സിമാത്യു കുട്ടന്‍, കെ.എം. ബീനാമോള്‍, കെ.എം. ബിനു, അഞ്‌ജു ബോബിജോര്‍ജ്‌, ചിത്ര കെ. സോമന്‍, പ്രീജ ശ്രീധരന്‍, സിനിജോസ്‌ തുടങ്ങി നിരവധി മലയാളി അത്‌ലറ്റുകള്‍ ഏഷ്യാഡുകളിലൂടെയാണ്‌ ഇന്ത്യന്‍ അത്‌ലറ്റിക്‌ ചരിത്രം തിരുത്തിയെഴുതിയത്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍