This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഏഷ്യ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

ഏഷ്യ

Asia

ഏഴു വന്‍കരകളില്‍ ഏറ്റവും വലുത്‌. ഭൂമിയിലെ കരഭാഗത്തിന്റെ മൂന്നിലൊന്നും ലോകജനസംഖ്യയുടെ അഞ്ചില്‍ മൂന്നും ഏഷ്യ ഉള്‍ക്കൊള്ളുന്നു. ബൃഹത്തായ യൂറേഷ്യാ മഹാദ്വീപിന്റെ മുക്കാല്‍ പങ്കും ഏഷ്യയില്‍ത്തന്നെ ഒതുങ്ങുന്നു. ദ്വീപുകള്‍, ഉപദ്വീപുകള്‍, സമതലങ്ങള്‍, പീഠഭൂമികള്‍, മരുഭൂമികള്‍, അഗ്നിപര്‍വതങ്ങള്‍, കൊടുമുടികള്‍ തുടങ്ങി വിവിധങ്ങളായ ഭൂരൂപങ്ങളെല്ലാം ഉള്‍ക്കൊള്ളുന്ന വിസ്‌തൃതമായ ഒരു ഭൂമണ്ഡലമാണിത്‌. തത്‌ഫലമായി കാലാവസ്ഥാപ്രകാരങ്ങള്‍ എല്ലാംതന്നെയും ജന്തുസസ്യാദികളുടെ മിക്കവാറും എല്ലാ ഇനങ്ങളും ഇവിടെ കാണപ്പെടുന്നു. ഭൂമിശാസ്‌ത്രപരമായി വൈവിധ്യമാര്‍ന്ന ഈ വന്‍കര സാംസ്‌കാരികമായും ഉന്നതസ്ഥാനം വഹിക്കുന്നു. തെക്ക്‌ ഇന്തോനേഷ്യയിലെ വിഷൂവതീയവനങ്ങള്‍ മുതല്‍ വടക്ക്‌ സഹസ്രാബ്‌ദങ്ങളായി മഞ്ഞുമൂടി കിടക്കുന്ന വിശാല തരിശുനിലങ്ങള്‍ വരെ 9,460 കിലോമീറ്ററും ചെങ്കടല്‍ തീരത്തെ അറേബ്യന്‍ മണലരണ്യം മുതല്‍ കിഴക്ക്‌ ജപ്പാനിലെ അഗ്നിപര്‍വതങ്ങള്‍ വരെ 9,010 കിലോമീറ്ററും നീണ്ടുകിടക്കുന്ന ഈ വന്‍കരയുടെ മൊത്തം വിസ്‌തൃതി 4,45,79,000 ച.കി.മീ. ആണ്‌. അതായത്‌ ലോകത്തിന്റെ മൊത്തം കരയുടെ വിസ്‌തൃതിയുടെ (149,450,000 ച.കി.മീ.) 29.8 ശതമാനം.

ഏഷ്യയെന്ന പദത്തിന്റെ ഉത്‌പത്തിയെ സംബന്ധിച്ച്‌ വിഭിന്ന അഭിപ്രായങ്ങള്‍ നിലവിലുണ്ട്‌. ഇവയില്‍ പ്രധാനപ്പെട്ട ഒന്ന്‌ പ്രാചീന ഗ്രീക്കുകാര്‍ ഉദയസൂര്യന്റെ ദിക്കിനെക്കുറിക്കുന്നതിന്‌ ഉപയോഗിച്ചിരുന്ന ശബ്‌ദത്തിന്റെ പില്‌ക്കാലത്തെ പരിണതരൂപമാണ്‌ ഏഷ്യ എന്നാണ്‌. പൂര്‍വദിക്ക്‌ എന്നര്‍ഥമുള്ള അസീറിയന്‍ പദമായ "അസു'വില്‍ നിന്നാണ്‌ "ഏഷ്യ' നിഷ്‌പന്നമായത്‌ എന്നതാണ്‌ ഇതരാഭിപ്രായം. മുന്‍സോവിയറ്റ്‌ യൂണിയനിലെ കാക്കസസ്‌, യൂറാള്‍ എന്നീ ഗിരിനിരകളാല്‍ യൂറോപ്പില്‍ നിന്ന്‌ വ്യതിരിക്തമായിട്ടുള്ള ഈ വന്‍കര മറ്റു വശങ്ങളിലെല്ലാം സമുദ്രങ്ങളാലും കടലുകളാലും ചുറ്റപ്പെട്ടിരിക്കുന്നു.

രാഷ്‌ട്രീയാധിഷ്‌ഠിത ദേശസ്‌നേഹം ഉള്‍ക്കൊള്ളാന്‍ കഴിയാതെ ഏഷ്യന്‍ ജനത വിഘടിതമായി ചെറുരാഷ്‌ട്രീയഘടകങ്ങളായി നിലകൊണ്ടിരുന്നതിനാലും മറ്റും ഇവയില്‍ പലതിനും യൂറോപ്യന്‍ ശക്തികളുടെ അധീശത്വം സ്വീകരിക്കേണ്ടിവന്നു. അഫ്‌ഗാനിസ്‌താന്‍, ഇറാന്‍, ചൈന, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങള്‍ എല്ലായ്‌പ്പോഴും തങ്ങളുടേതായ രാഷ്‌ട്രീയ സ്വാതന്ത്യ്രം നിലനിര്‍ത്തിയപ്പോള്‍ കൊറിയ തുടങ്ങിയവയ്‌ക്ക്‌ മറ്റ്‌ ഏഷ്യന്‍ ശക്തികളുടെ തന്നെ മേല്‍ക്കോയ്‌മയില്‍ കഴിയേണ്ടിവന്നു. ഏഷ്യന്‍ രാജ്യങ്ങളില്‍നിന്ന്‌ തുച്ഛവിലയ്‌ക്ക്‌ കടത്തിക്കൊണ്ടു പോയിരുന്ന പ്രകൃതിസമ്പത്തുകളില്‍ നിന്ന്‌ നിര്‍മിക്കപ്പെട്ട യന്ത്രശില്‌പസാമഗ്രികളും മറ്റും ഇവിടങ്ങളില്‍ തന്നെ അമിതവിലയ്‌ക്ക്‌ വിറ്റഴിക്കാനും യൂറോപ്യന്‍ ശക്തികള്‍ക്കു കഴിഞ്ഞു. ഈ വിധം നെടുനാള്‍ ചൂഷണവിധേയമായി കഴിഞ്ഞ ഏഷ്യന്‍ രാജ്യങ്ങള്‍ മിക്കവാറും എല്ലാംതന്നെ സ്വാതന്ത്യ്രം കൈവരിക്കുകയും ശാസ്‌ത്രസാങ്കേതിക സഹായങ്ങള്‍ക്കായി പാശ്ചാത്യ യൂറോപ്യന്‍ ശക്തികളെ ആശ്രയിക്കേണ്ട സ്ഥിതിയില്‍നിന്നു വിമുക്തമാവുകയും ചെയ്‌തു.

ജനസംഖ്യാപരമായി ഒന്നാം സ്ഥാനം വഹിക്കുന്ന ചൈനയും രണ്ടാംസ്ഥാനത്തു നില്‌ക്കുന്ന ഇന്ത്യയും ഏഷ്യയില്‍ത്തന്നെയാണ്‌. പൂര്‍ണമായും ഭാഗികമായും 48 സ്വതന്ത്രരാഷ്‌ട്രങ്ങളെ ഉള്‍ക്കൊള്ളുന്ന ഏഷ്യാവന്‍കരയില്‍ 146 സംയോജിത നഗരങ്ങളും 173 അര്‍ധസംയോജിത നഗരങ്ങളും ഒരു ലക്ഷത്തിനും അഞ്ചുലക്ഷത്തിനും ഇടയ്‌ക്ക്‌ ജനസംഖ്യയുള്ള 1135 വിസ്‌തൃത നഗരങ്ങളുമുണ്ട്‌. ജനസംഖ്യ: 4,164,252,000 (2010).

ഭൗതികഭൂമിശാസ്‌ത്രം

ഭൂപ്രകൃതി

വന്‍കരയുടെ വ്യാപ്‌തി. കരിങ്കടലിനും കാസ്‌പിയന്‍ കടലിനുമിടയ്‌ക്ക്‌ കാക്കസസ്‌ നിരകളും കാസ്‌പിയന്‍ കടലിനു വടക്ക്‌ യൂറാള്‍ നിരകളും ഏഷ്യയെ യൂറോപ്പില്‍നിന്ന്‌ വേര്‍തിരിക്കുന്നു. ഈ മുഖ്യകരഭാഗത്തിനു പുറമേ വന്‍കരയെ ചൂഴ്‌ന്ന്‌ ആര്‍ട്ടിക്‌, പസിഫിക്‌, ഇന്ത്യാസമുദ്രങ്ങളില്‍ ചിതറിക്കിടക്കുന്ന ഇരുപതിനായിരത്തോളം വരുന്ന ദ്വീപുകളും ഏഷ്യയുടെ ഭാഗമായിത്തന്നെ കണക്കാക്കപ്പെടുന്നു. ആര്‍ട്ടിക്‌ സമുദ്രവും അതിന്റെ പിരിവുകളും ചേര്‍ന്ന്‌ പങ്കിടുന്ന ഏഷ്യയുടെ ഉത്തരതീരം ഹിമാനികളാല്‍ വികൃതമാക്കപ്പെട്ട തടപ്രദേശമാണ്‌. സജീവ ഭൂ-അഭിനതികളാണ്‌ ഏഷ്യയുടെ കിഴക്കും തെക്കു കിഴക്കും ഉള്ള അതിര്‍ത്തികള്‍ നിര്‍ണയിക്കുന്നത്‌. വന്‍കരയുടെ വടക്കു പടിഞ്ഞാറ്‌ ഉത്തര ഏഷ്യയിലെ യാമാല്‍ ഉപദ്വീപില്‍ കാരാ കടലോരത്താരംഭിക്കുന്ന ഉത്തരതീരം ലാപ്‌റ്റെവ്‌, പൂര്‍വസൈബീരിയ, ചുക്‌ചി എന്നീ കടലുകളുടെ തീരങ്ങളിലൂടെ ബെറിങ്‌ കടലിടുക്കുവരെ നീണ്ടുകിടക്കുന്നു; പൂര്‍വതടം ബെറിങ്‌ കടല്‍, ഒഖോട്‌സ്‌ക്‌ കടല്‍, ജപ്പാന്‍ കടല്‍, മഞ്ഞക്കടല്‍, പൂര്‍വചൈനാക്കടല്‍ എന്നിവയുടെ തീരങ്ങള്‍ തഴുകി ദക്ഷിണചൈനാക്കടല്‍ കടന്നുപോകുന്നു. വന്‍കരയുടെ ദക്ഷിണതീരം ആന്‍ഡമാന്‍ കടല്‍, ബംഗാള്‍ ഉള്‍ക്കടല്‍, അറബിക്കടല്‍, ഏഡന്‍ ഉള്‍ക്കടല്‍, ചെങ്കടല്‍, സൂയസ്‌ ഉള്‍ക്കടല്‍ എന്നിവ സ്‌പര്‍ശിച്ച്‌ നീണ്ടുപോകുന്നു; സൂയസ്‌ തോടിനപ്പുറം മെഡിറ്ററേനിയന്‍ കടല്‍, ഈജിയന്‍ കടല്‍, മര്‍മറ കടല്‍ എന്നിവ ചുറ്റി ബോസ്‌പറസ്‌ ജലസന്ധി വഴി കരിങ്കടലോരത്തുള്ള തീരത്തെത്തുമ്പോള്‍ വന്‍കരയുടെ തീരരേഖ ഒരു ലക്ഷത്തോളം കി.മീ. നീളമുള്ളതായിത്തീരുന്നു. ആര്‍ട്ടിക്‌തീരം തണുത്തുറഞ്ഞതും പസിഫിക്കിന്റെ ഏഷ്യന്‍ തീരം ധാരാളം അഗ്നിപര്‍വതങ്ങള്‍ ഉള്ളതുമായ മേഖലകളാണ്‌.

ഏഷ്യയെ യൂറോപ്പില്‍നിന്ന്‌ വേര്‍തിരിക്കുന്ന കാക്കസസ്‌ പര്‍വതനിരകള്‍
യൂറാള്‍ പര്‍വതനിര

വടക്ക്‌ അക്ഷാംശം 1o 16' മുതല്‍ 77o 43' വരെയും കിഴക്ക്‌ രേഖാംശം 26o 04' മുതല്‍ പശ്ചിമ രേഖാംശം 169o 40' വരെയും ഉള്ള മേഖലകളെ പ്രാപിച്ചിട്ടുള്ള വന്‍കരയുടെ തന്നെ ഭാഗങ്ങളായ ദ്വീപുകള്‍ വടക്കും കിഴക്കും തെക്കും കൂടുതല്‍ മേഖലകളിലായി വ്യാപിച്ചുകിടക്കുന്നു. അറേബ്യയടക്കമുള്ള എല്ലാ ഉപദ്വീപുകളും ചേര്‍ത്ത്‌ വന്‍കരയുടെ വിസ്‌തൃതി 433 ലക്ഷം ച.കി.മീ. ആണ്‌. കൂടാതെ ദ്വീപുകള്‍ക്കെല്ലാം കൂടി മൊത്തം വിസ്‌തൃതി ഏഴ്‌ ലക്ഷം ച.കി.മീറ്ററും. വന്‍കരയുടെ വടക്കറ്റം ചെലൂസ്‌കിന്‍ മുനമ്പും തെക്കറ്റം മലയാ ഉപദ്വീപിന്റെ ദക്ഷിണാഗ്രമായ ബൂലൂസ്‌ അഥവാ പിയായ്‌ മുനമ്പു(Cape Piai)മാണ്‌. എന്നാല്‍ സ്വെര്‍നയ സെമ്‌ല്യാ ദ്വീപസമൂഹത്തിലെ വടക്കറ്റത്തുള്ള കോംസമൊല്‌സ്‌ക്‌ (Komsomolse) ആണ്‌ ഏറ്റവും വിദൂരോത്തര-ഏഷ്യന്‍ പ്രദേശം. ധ്രുവവൃത്തത്തിനുള്ളില്‍ സ്ഥിതിചെയ്യുന്ന ഈ ദ്വീപിന്റെ വടക്കറ്റത്തെ മുനമ്പായ ആര്‍ക്‌ടിചെസ്‌കിയ്‌ ഉത്തരധ്രുവത്തോട്‌ ഏറ്റവും അടുത്ത ഏഷ്യന്‍ പ്രദേശമാണ്‌; 81o 15' വടക്ക്‌; 95o 45' കിഴക്ക്‌ വന്‍കരയുടെ പശ്ചിമാഗ്രം തുര്‍ക്കിയിലെ ബാബാമുനമ്പും കിഴക്കറ്റം സൈബീരിയയുടെ പൂര്‍വാഗ്രമായ ദസ്‌നേവ്‌ മുനമ്പുമാണ്‌. ബെറിങ്‌ കടലിടുക്കിന്റെ മധ്യത്തുള്ള ഡയോമീഡ്‌ ദ്വീപുകളില്‍ വലുത്‌ (Ostrov Ratmanova) കിഴക്കറ്റത്തുള്ള പ്രദേശമാണ്‌; 65o 45' വടക്ക്‌; 168o 57' പശ്ചിമ ഏഷ്യയുടെ പശ്ചിമഭാഗത്തുള്ള ഏഷ്യാമൈനറിന്‌ സമീപസ്ഥമായ പശ്ചിമ ദ്വീപുകള്‍ ഭൂമിശാസ്‌ത്രപരമായി ഉപദ്വീപിന്റെ തന്നെ കരയോരത്തുള്ളവയാണെങ്കിലും മിക്കവാറും എല്ലാംതന്നെ ഗ്രീസിന്റെ അധീനതയിലാണ്‌. ഡാര്‍ഡനെല്‍സ്‌, ബോസ്‌പറസ്‌ എന്നീ ജലസന്ധികളും മര്‍മറ കടലും ഏഷ്യാമൈനറിനും യൂറോപ്പിനുമിടയ്‌ക്ക്‌ അതിര്‍ത്തിയായി വര്‍ത്തിക്കുന്നു. ചേര്‍ന്നുകിടന്നിരുന്ന ഏഷ്യാ-ആഫ്രിക്കാ വന്‍കരകളെ മനുഷ്യനിര്‍മിതമായ സൂയസ്‌ കനാല്‍ വ്യതിരിക്തമാക്കുന്നു. സൊമാലിയയുടെ പൂര്‍വതീരത്ത്‌ ആഫ്രിക്കയുടെ വന്‍കരച്ചെരുവില്‍ നിന്ന്‌ ഉയര്‍ന്നു പൊന്തിയിട്ടുള്ള സോകോത്ര തുടങ്ങിയ നാലു ദ്വീപുകള്‍ ഭരണപരമായി ദക്ഷിണയെമന്റെ കീഴിലാണെന്നതൊഴികെ ഏഷ്യയുടെ ഭാഗമായി കരുതാവുന്നതല്ല.

ബെറിങ്‌ കടലിടുക്ക്‌
ഡീഗോ ഗാര്‍ഷ്യ

ജാവാ ഗര്‍ത്തത്തിനു തെക്കുള്ള ക്രിസ്‌മസ്‌ ദ്വീപ്‌, കൊക്കോസ്‌ ദ്വീപുകള്‍ എന്നിവ ഭൂവിജ്ഞാനപരമായി ഏഷ്യയുടെ ഭാഗങ്ങളല്ല. മാലദ്വീപുകളുടെ തുടര്‍ച്ചയായ സമുദ്രാന്തരിത മലനിരകളില്‍ നിന്ന്‌ ജലോപരി എഴുന്നിട്ടുള്ള ഡീഗോ ഗാര്‍ഷ്യയുള്‍ക്കൊള്ളുന്ന ചാഗോസ്‌ ദ്വീപസമൂഹം ഏഷ്യയുടെ ഭാഗം തന്നെയാണ്‌. ഇന്തോനേഷ്യയെ സംബന്ധിച്ചിടത്തോളം ഏഷ്യയുടേതായ ദ്വീപുകളെ വേര്‍തിരിക്കുക എളുപ്പമല്ല. ഭൂവിജ്ഞാനപരമായി സുമാത്ര, ജാവ, ബോര്‍ണിയോ എന്നിവ ഏഷ്യയുടെയും ന്യൂഗിനി ആസ്റ്റ്രലിയയുടെയും ഭാഗങ്ങളാണ്‌. എന്നാല്‍ ഇവയ്‌ക്കിടയിലുള്ള ബാലി, ലൊംബക്‌, ടിമോര്‍, സെലബീസ്‌, മൊളൂക്കസ്‌ തുടങ്ങിയ ദ്വീപുകള്‍ സജീവമായ ഭൂ-അഭിനതിയുടെ കേന്ദ്രസ്ഥാനത്തുള്ളവയാകയാല്‍ ഏഷ്യയ്‌ക്കും ആസ്റ്റ്രലിയയ്‌ക്കുമായി വീതം വയ്‌ക്കുക സാധ്യമല്ല. ജന്തുസസ്യാദികളുടെ പഠനത്തില്‍ നിന്ന്‌ ബോര്‍ണിയോ, സെലബീസ്‌ എന്നിവയ്‌ക്കിടയിലുള്ള മക്കാസര്‍ കടലിടുക്കും ബാലി, ലൊംബക്‌ എന്നീ ദ്വീപുകള്‍ക്കിടയ്‌ക്കുള്ള ലൊംബക്‌ കടലിടുക്കുമാണ്‌ വന്‍കരകളുടെ വിഭജനരേഖയായി പ്രകൃതിശാസ്‌ത്രകാരന്മാര്‍ ചൂണ്ടിക്കാട്ടുന്നത്‌. ജാവാ ഗര്‍ത്തത്തെത്തുടര്‍ന്നുള്ള ടിമോര്‍, ആരു എന്നീ അഗാധസമുദ്രതടങ്ങളുടെ ഏഷ്യന്‍ ഭാഗത്താണെങ്കിലും മിന്‍ഡനാവോ ഗര്‍ത്തത്തിന്‌ തെക്കുള്ള മൊളൂക്കസ്‌ ദ്വീപുകള്‍ ഇരുഭൂഖണ്ഡങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിനെത്തുടര്‍ന്നുണ്ടായ അഗ്നിപര്‍വതജന്യ ദ്വീപുകളാകയാല്‍ ഇരുവന്‍കരകള്‍ക്കും അവകാശപ്പെടാവുന്നതായി അവശേഷിക്കുന്നു.

കാസ്‌പിയന്‍ കടലിന്റെ ഉത്തരപശ്ചിമ ഭാഗങ്ങളിലുള്ള അതിര്‍വരമ്പ്‌ സാംസ്‌കാരികവും ഭൂമിശാസ്‌ത്രപരവുമായ പ്രാധാന്യമര്‍ഹിക്കുന്നു. ചരിത്രത്തില്‍ ഒരിക്കലും ഇതൊരു രാഷ്‌ട്രീയാതിര്‍ത്തിയായി വര്‍ത്തിച്ചിട്ടില്ല. വാസയോഗ്യമല്ലാത്ത സൈബീരിയയുടെ നൈസര്‍ഗികമായ പടിഞ്ഞാറേ കോട്ടയായി വര്‍ത്തിച്ചു പോന്ന യൂറാള്‍ പില്‌ക്കാലത്ത്‌ യൂറേഷ്യകളുടെ വിഭജനരേഖയായി.

ഈ സാങ്കല്‌പിക അതിര്‍വരമ്പ്‌ യൂറാള്‍ നിരകളുടെ പൂര്‍വ പാദങ്ങളിലൂടെ കാസ്‌പിയന്‍ കടല്‍വരെ 3,000 കിലോമീറ്ററും തുടര്‍ന്ന്‌ കാക്കസസ്സിന്റെ ദക്ഷിണപാദത്തിലൂടെ കാസ്‌പിയന്‍ കടല്‍ മുതല്‍ കരിങ്കടല്‍ വരെ 1,000 കിലോമീറ്ററും നീണ്ടുകിടക്കുന്നു.

മേഖലകള്‍. വിസ്‌തൃതമായ ഏഷ്യാവന്‍കരയെ സൗകര്യാര്‍ഥം പൂര്‍വേഷ്യ, മധ്യേഷ്യ, ഉത്തരേഷ്യ, ദക്ഷിണേഷ്യ, ദക്ഷിണപൂര്‍വേഷ്യ, ദക്ഷിണപശ്ചിമേഷ്യ ഇത്യാദി മേഖലകളായി വിഭജിച്ച്‌ വ്യവഹരിക്കാറുണ്ട്‌. ഭൂമിയിലെ കിഴക്കന്‍ വന്‍കരയെന്നു ഗണിക്കപ്പെട്ടുപോരുന്ന ഏഷ്യയുടെ പൂര്‍വ, ദക്ഷിണ-പശ്ചിമ മേഖലകളെ ഇക്കാരണത്താല്‍ തന്നെ യഥാക്രമം വിദൂരപൂര്‍വദേശം, മധ്യപൂര്‍വദേശം, സമീപ പൂര്‍വദേശം എന്നിങ്ങനെ വിശേഷിപ്പിക്കാറുണ്ട്‌.

വന്‍കരയുടെ 17 ശതമാനത്തോളം വ്യാപിച്ചിട്ടുള്ള പൂര്‍വേഷ്യയുടെ വിസ്‌തൃതി 1,18,39,897 ച.കി.മീറ്ററാണ്‌. ചൈന, ഹോങ്കോങ്‌, ജപ്പാന്‍, മക്കാവൂ, മംഗോളിയ, ഉത്തരകൊറിയ, ദക്ഷിണകൊറിയ, തായ്‌വാന്‍ എന്നീ രാജ്യങ്ങള്‍ പൂര്‍വേഷ്യയില്‍ ഉള്‍ക്കൊള്ളുന്നു. അവിടത്തെ 15561 ലക്ഷത്തോളം വരുന്ന ജനസംഖ്യയില്‍ 82 ശതമാനവും ചൈനയുടേതാണ്‌. ചിലപ്പോള്‍ ഉത്തര ഏഷ്യയുടെ ദക്ഷിണഭാഗത്തുള്ള വിദൂരപൂര്‍വദേശങ്ങളും ഈ മേഖലയില്‍പ്പെടുത്തി കാണുന്നു.

ഖസാഖ്‌സ്ഥാന്‍, കിര്‍ഗിസ്‌താന്‍, താജിക്കിസ്‌താന്‍, തുര്‍ക്ക്‌മെനിസ്‌താന്‍, ഉസ്‌ബെക്കിസ്‌താന്‍ എന്നീ രാജ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന, ഭൂമുഖത്തെ ഏറ്റവും ജനസാന്ദ്രമായ മേഖലയാണ്‌ പൂര്‍വേഷ്യയെങ്കില്‍ 40,03,478 കി.മീ. വ്യാപിച്ചിട്ടുള്ള മധ്യേഷ്യ (Central Asia) താരതമ്യേന ജനസാന്ദ്രത കുറഞ്ഞ മേഖലകളിലൊന്നാണ്‌. മധ്യേഷ്യയിലെ ജനസംഖ്യ: 6,28,76,748 ഉം ജനസാന്ദ്രത ച. കി. മീറ്ററിന്‌ 15.7 ഉം ആണ്‌. കാസ്‌പിയന്‍ കടല്‍, ബാള്‍ഖാഷ്‌ തടാകം എന്നിവയ്‌ക്കിടയിലുള്ള പ്രദേശത്തെയും റ്റിയെന്‍ഷാന്‍ മലമ്പ്രദേശങ്ങളെയും ചേര്‍ത്ത്‌ മിഡില്‍ ഏഷ്യ എന്നൊരു മേഖലയായും വ്യവഹരിക്കാറുണ്ട്‌. ഭൂലോകത്തിന്റെ നെറുകയായി കണക്കാക്കപ്പെടുന്ന മധ്യേഷ്യ ഒട്ടുവളരെ ഉത്തുംഗ ഗിരിശൃങ്‌ഗങ്ങള്‍ നിറഞ്ഞ്‌, സമുദ്രങ്ങളില്‍നിന്ന്‌ ഏറ്റവും കൂടിയ അകലത്തില്‍ സ്ഥിതിചെയ്യുന്ന കരഭാഗം കൂടിയാണ്‌.

ഇന്നത്തെ റഷ്യന്‍ പ്രദേശത്തെയാണ്‌ ഉത്തര-ഏഷ്യ എന്നു വ്യവഹരിച്ചുപോരുന്നത്‌. വന്‍കരയുടെ 40 ശതമാനം വരുന്ന ഈ മേഖലയുടെ വിസ്‌തൃതി 17,075,400 ച. കി. മീറ്ററാണ്‌. മറ്റേതൊരു ഏഷ്യന്‍ മേഖലയുടെയും ഇരട്ടിയിലധികം വിസ്‌തീര്‍ണമുള്ള ഉത്തരേഷ്യ അഥവാ സോവിയറ്റ്‌ ഏഷ്യ ജനസംഖ്യാപരമായി മുന്നിലാണ്‌. ഉത്തരേഷ്യയിലെ ജനസംഖ്യ: 14,22,00,300-ഉം ജനസാന്ദ്രത: ച.കി.മീറ്ററിന്‌ 26.8-ഉം ആണ്‌. അതിശൈത്യവും വരണ്ടകാലാവസ്ഥയും അനുഭവപ്പെടുന്ന, തുന്ദ്രയും തുഷാരഭൂമി(Permafrost)കളും നിറഞ്ഞ സൈബീരിയന്‍ പ്രദേശം ധാതുശേഖരത്തെ സംബന്ധിച്ചിടത്തോളം സമ്പന്നമാണ്‌. ചിലര്‍ മംഗോളിയയെക്കൂടി ഉത്തരേഷ്യയില്‍പ്പെടുത്തി വ്യവഹരിക്കാറുണ്ട്‌.

ഇന്ത്യയും സമീപസ്ഥരാജ്യങ്ങളും കൂടിച്ചേര്‍ന്നുള്ള ദക്ഷിണേഷ്യ ലോകത്തെ ഏറ്റവും ജനസാന്ദ്രമായ മേഖലകളിലൊന്നാണ്‌; ജനസാന്ദ്രത: ച.കി. മീറ്ററിന്‌ 302.4. ഇന്ത്യ, ശ്രീലങ്ക, അഫ്‌ഗാനിസ്‌താന്‍, പാകിസ്‌താന്‍, ബാംഗ്ലദേശ്‌, നേപ്പാള്‍, ഭൂട്ടാന്‍, മാലദ്വീപുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ദക്ഷിണേഷ്യയുടെ വിസ്‌തൃതി 51,37,758 ച.കി.മീറ്ററാണ്‌. 155,37,52,333 വരുന്ന ദക്ഷിണേഷ്യന്‍ ജനതയുടെ 77 ശതമാനം ഇന്ത്യയിലാണുള്ളത്‌.

ഏറ്റവും വലിയ ദ്വീപസമൂഹമായ ഈസ്റ്റ്‌ ഇന്‍ഡീസിനെക്കൂടി ഭാഗികമായുള്‍ക്കൊള്ളുന്ന മേഖലയാണ്‌ ദക്ഷിണപൂര്‍വേഷ്യ. 45,11,171 ച.കി.മീ. വിസ്‌തൃതിയുള്ള ദക്ഷിണപൂര്‍വേഷ്യയിലെ രാജ്യങ്ങള്‍ മ്യാന്മര്‍, കിഴക്കന്‍ തിമോര്‍, കംബോഡിയ, ലാവോസ്‌, വിയറ്റ്‌നാം, തായ്‌ലന്‍ഡ്‌, മലേഷ്യ, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്‌, സിംഗപ്പൂര്‍, ബ്രൂണെ (യു.കെ.)യുമാണ്‌. വന്‍കരയുടെ പത്തുശതമാനത്തോളം വിസ്‌തൃതിയുള്ള ഈ മേഖലയില്‍ 57,64,96,293 ജനങ്ങളുണ്ട്‌. ജനസാന്ദ്രത: ച.കി.മീറ്ററിന്‌ 127.8 ആണ്‌. ഏറ്റവും വലിയ ഉപദ്വീപായ അറേബ്യയെ ഉള്‍ക്കൊള്ളുന്ന മേഖലയാണ്‌ പശ്ചിമേഷ്യ. 54,09,450 ച.കി.മീ. വിസ്‌തൃതിയുള്ള ഈ മേഖലയിലെ രാജ്യങ്ങള്‍ സൗദി അറേബ്യ, ബഹ്‌റീന്‍,കുവൈത്ത്‌, ഒമാന്‍, ഖത്തര്‍, യു.എ.ഇ., യെമന്‍, ഇറാന്‍, ഇറാഖ്‌, ഇസ്രയേല്‍, സൈപ്രസ്‌, ജോര്‍ദാന്‍, ലബനന്‍, സിറിയ, തുര്‍ക്കി, പലസ്‌തീന്‍ മുതലായവയാണ്‌. ഗാസപ്രദേശത്തെ ജനസംഖ്യ: 215,617,617. ജനസാന്ദ്രത: ച.കി.മീറ്ററിന്‌ 39.9 ആണ്‌. ഏറ്റവും സംഘര്‍ഷപൂരിതമായ അന്തരീക്ഷം നിലനിന്നുപോരുന്ന മേഖലകള്‍ കൂടിയാണ്‌ ദക്ഷിണപൂര്‍വേഷ്യയും ദക്ഷിണ പശ്ചിമേഷ്യയും. ഭൂമിശാസ്‌ത്രപരമായി മേഖലകളെ പരാമര്‍ശിക്കുമ്പോള്‍ വ്യക്തമായി രാജ്യാതിര്‍ത്തികളിലൂടെ പരിധി നിര്‍ണയിക്കണമെന്നില്ല.

സ്ഥലരൂപങ്ങള്‍. ഭൗമായുസ്സില്‍ ശൈശവ ദശതൊട്ടു തുടരുന്ന അപക്ഷയം (weathering), അപരദനം (erosion), അവസാദനം (deposition), ഭൂവിജ്ഞാനപരമായി സമീപകാലത്തുണ്ടായ വര്‍ധിച്ച പര്‍വതനം (orogeny), വര്‍ധിച്ച പര്‍വതനം സുസാധ്യമായിത്തീര്‍ത്ത വര്‍ധിച്ച അപരദനം എന്നിവയാണ്‌ ഏഷ്യയുടെ ഇന്നത്തെ ഭൂപ്രകൃതി വാര്‍ത്തെടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ഘടകങ്ങള്‍. ശരാശരി ഉയരത്തിലും നിമ്‌നോന്നതത്വത്തിലും വന്‍കരകള്‍ക്കിടയില്‍ ഒന്നാംസ്ഥാനം ഏഷ്യയ്‌ക്കാണ്‌. ഭൂമുഖത്തെ ഏറ്റവും ബൃഹത്തായ പീഠഭൂമികള്‍, വിശാലസമതലങ്ങള്‍, ഉയരംകൂടിയ കൊടുമുടികള്‍ ആഴമേറിയ നിമ്‌നങ്ങള്‍, വിശാല തുന്ദ്രകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന ഏഷ്യയുടെ മൊത്ത വിസ്‌തൃതിയുടെ മുക്കാല്‍ പങ്കും പര്‍വതങ്ങളും പീഠപ്രദേശങ്ങളുമാണ്‌. കഴിഞ്ഞ മൂന്ന്‌ കോടി വര്‍ഷങ്ങള്‍കൊണ്ട്‌ പാമീര്‍ മേഖല 4,000 മീറ്ററിലധികം ഉയര്‍ന്നപ്പോള്‍, അവതലനംമൂലം വന്‍കരയുടെ പൂര്‍വതീരം 700 മീറ്ററിലധികം താഴ്‌ന്നിട്ടുണ്ടെന്ന്‌ കണക്കാക്കപ്പെടുന്നു. സമീപകാലംവരെ പീഠഭൂമികളായി തുടര്‍ന്ന പല മേഖലകളും അപരദനത്തിന്റെ ഫലമായി പര്‍വതങ്ങളായി പരിണമിച്ചിരിക്കുന്നു. ചുണ്ണാമ്പുകല്ല്‌, ജിപ്‌സം എന്നിവയാല്‍ നിര്‍മിതമായ ആധാരശിലകളിന്മേല്‍ കാര്‍സ്റ്റ്‌ (Karst) ഭൂരൂപങ്ങളും കാണപ്പെടുന്നു.

തെക്ക്‌ വടക്ക്‌ 76o 27' അക്ഷാംശീയ ദൂരം 8,000 കിലോമീറ്ററും കിഴക്ക്‌ പടിഞ്ഞാറ്‌ 164o 16' രേഖാംശീയദൂരം 11,000 കിലോമീറ്ററും വ്യാപിച്ചിട്ടുള്ള വന്‍കരയുടെ നടുവിലൂടെ ഏഷ്യാമൈനര്‍ മുതല്‍ അനാദിര്‍ വരെ നീണ്ടുകിടക്കുന്ന പര്‍വതശൃംഖലയെ ഭൂമിശാസ്‌ത്രപരമായി ഏഷ്യാവന്‍കരയുടെ നട്ടെല്ലെന്ന്‌ വിശേഷിപ്പിക്കാവുന്നതാണ്‌. വന്‍കരയില്‍ 7,300 മീറ്ററിലധികം ഉയരമുള്ള 94 ഗിരിശൃങ്‌ഗങ്ങളുണ്ട്‌. എവറസ്റ്റുള്‍പ്പെടെ ഇവയെല്ലാം തന്നെ ഭൂമുഖത്തെ( മറ്റേതൊരു കൊടുമുടിയെയുംകാള്‍ ഉയരം കൂടിയവയാണ്‌. വന്‍കരയിലെ മരുപ്രദേശങ്ങളില്‍ ശൂന്യപ്രദേശമെന്നു വിശേഷിപ്പിക്കുന്ന റുബ്‌ അല്‍ഖാലി, ഭൂമിയില്‍ ഏറ്റവും കൂടിയ അക്ഷാംശങ്ങളില്‍ വ്യാപിച്ചിട്ടുള്ളതും ഏറ്റവും ശീതളവുമായ ഗോബി എന്നിവ സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നു. ഏഷ്യയുടെ കടലോരം സാമാന്യത്തിലേറെ വൈവിധ്യം പുലര്‍ത്തുന്നു. വന്‍കരയോടു ബന്ധപ്പെട്ട ദ്വീപുകളില്‍ അധികവും അഗ്നിപര്‍വതങ്ങളും മലകളും നിറഞ്ഞ്‌ സങ്കീര്‍ണ ഭൂപ്രകൃതിയുള്ളവയാണ്‌. ഏഷ്യയുടെ പൂര്‍വതീരത്തുള്ള ചാപാകാര ദ്വീപശൃംഖലകള്‍ ഭൂമിശാസ്‌ത്രപരമായി സങ്കീര്‍ണമായ ഘടനാവിശേഷത്തോടു കൂടിയവയാണ്‌. വന്‍കരയ്‌ക്ക്‌ സമീപത്തുള്ള സമുദ്രാന്തരിതഗര്‍ത്തങ്ങള്‍ (കുരീല്‍, കംചാത്‌ക, ഫിലിപ്പീന്‍സ്‌, ജാവ, സുമാത്ര) കൂടുതല്‍ പഠനമര്‍ഹിക്കുന്നു. മധ്യേഷ്യയിലും ദക്ഷിണ-പശ്ചിമേഷ്യയിലുമുള്ള പീഠപ്രദേശങ്ങള്‍ ആന്തരാപവാഹക്രമം പാലിക്കുന്നു. ഉന്നത മേഖലകളില്‍ പര്‍വതങ്ങളെക്കാള്‍ പ്രായം കൂടിയ നദികള്‍ പ്രാത്ഥാനം തുടര്‍ന്ന നിരകളില്‍ ഗതി നിലനിര്‍ത്താനായി അഗാധ ചുരങ്ങള്‍ കാര്‍ന്നെടുത്തിരിക്കുന്നു. വന്‍കരയിലെ പര്‍വതങ്ങളെ രണ്ടു മേഖലകളായി തിരിക്കാം. കിഴക്ക്‌ ചുക്‌ചി ഉപദ്വീപിലാരംഭിച്ച്‌ കോളിമ, ജൂഗ്‌ജൂര്‍, സ്റ്റാനവോയ്‌ എന്നീ നിരകളിലൂടെ ദക്ഷിണ സൈബീരിയയിലേക്കും റ്റിയെന്‍ഷാന്‍, ഗിസ്സാര്‍-അലായ്‌ നിരകളിലേക്കും ശാഖകളായി നീങ്ങുന്ന മേഖലയാണ്‌ ആദ്യത്തേത്‌. രണ്ടാമത്തെ മേഖല പടിഞ്ഞാറു നിന്ന്‌ കിഴക്കോട്ടാണ്‌ വ്യാപിച്ചിട്ടുള്ളത്‌; പശ്ചിമേഷ്യ, പാമീര്‍, കാരക്കോറം, തിബത്ത്‌ എന്നീ ഉന്നതതടങ്ങളെ ഉള്‍ക്കൊണ്ട്‌ പിന്നീട്‌ തെക്കും തെക്ക്‌ കിഴക്കും ദിശകളില്‍ നീളുന്ന ഈ മേഖല അരക്കന്‍ യോമ, മലയാ ഉപദ്വീപിലെ ഗിരിനിരകള്‍ എന്നിവയെക്കൂടി ഉള്‍ക്കൊള്ളുന്നു. ഈ മേഖലയുടെ മറ്റൊരു പിരിവ്‌ പാമീറില്‍ തുടങ്ങി കുന്‍ലൂന്‍, നാന്‍ഷാന്‍, ത്‌സിന്‍ലിങ്‌ എന്നീ പര്‍വതങ്ങളിലൂടെ കിഴക്കോട്ട്‌ നീളുന്നു.

വന്‍കരയുടെ ഏതാണ്ട്‌ മധ്യഭാഗത്തുള്ള പാമീറിനു കിഴക്കുള്ള മേഖലയെ മഹോന്നത ഏഷ്യ എന്നാണ്‌ വിശേഷിപ്പിക്കുന്നത്‌. 13 ലക്ഷം ച.കി.മീ. വ്യാപ്‌തിയുള്ള തിബത്ത്‌ പീഠഭൂമി സമുദ്രനിരപ്പില്‍ നിന്ന്‌ 3,700-4,900 മീ. ഉയരത്തില്‍ സ്ഥിതിചെയ്യുന്നു. വടക്ക്‌ കുന്‍ലൂന്‍, അള്‍ടിന്‍താഗ്‌ നിരകളും തെക്ക്‌ ഹിമാലയ നിരകളുമാണ്‌ തിബറ്റിന്‌ പരിധി നിര്‍ണയിക്കുന്നത്‌. കുന്‍ലൂന്‍ നിരകള്‍ക്ക്‌ വടക്കുള്ള മംഗോളിയ പീഠഭൂമിയുടെ ഏറിയ പങ്കും ഗോബി മരുഭൂമി കൈയടക്കിയിരിക്കുന്നു. ചില നരവംശ ശാസ്‌ത്രകാരന്മാര്‍ ഈ പ്രദേശത്തെ മാനവസംസ്‌കാരത്തിന്റെ ഈറ്റില്ലമായി കണക്കാക്കുന്നു. സിന്ധു, സാങ്‌പോ താഴ്‌വരയ്‌ക്കും കുന്‍ലൂര്‍ നിരകള്‍ക്കുമിടയ്‌ക്കുള്ള ചാങ്‌താങ്‌ പീഠഭൂമി തിബറ്റ്‌ ഉന്നതമേഖലയുടെ ഒട്ടുമുക്കാലും ഭാഗത്ത്‌ വ്യാപിച്ചിരിക്കുന്നു. ലവണതടാകങ്ങള്‍ നിറഞ്ഞ്‌ തീക്ഷ്‌ണമായ ഋതുഭേദങ്ങള്‍ക്കു പുറമേ തീവ്രമായ ദൈനംദിന കാലാവസ്ഥാവ്യതിയാനങ്ങള്‍ക്കും വിധേയമാകുന്ന ഈ ഉന്നത ഭൂമിയില്‍ വീശിയടിക്കുന്ന വരണ്ട ഉഷ്‌ണക്കാറ്റുകള്‍ ഇവിടെ തികച്ചും നിര്‍ജീവമാക്കിത്തീര്‍ത്തിരിക്കുന്നു. കാസ്‌പിയന്‍ പീഠഭൂമിയില്‍ നിന്ന്‌ മംഗോളിയയിലേക്കുള്ള കവാടമായ സിന്‍ഗാരിയായുടെ ദക്ഷിണഭാഗത്തെ കൊടുമുടിയായ കമ്യൂണിസം (7,500 മീ.) ഉത്തര ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ ഗിരിശൃങ്‌ഗമാണ്‌. കുന്‍ലൂന്‍ നിരകള്‍ക്ക്‌ വടക്ക്‌ അണ്ഡാകൃതിയില്‍ 1,450 ച.കി.മീ. വ്യാപിച്ചിട്ടുള്ള താരിംതട (സിങ്കിയാങ്‌)ത്തിന്റെ ഒട്ടുമുക്കാലും തക്‌ലാമകാന്‍ മരുഭൂമിയാണ്‌; ഇവിടെയുണ്ടായിരുന്ന തടാകമായ ലോപ്‌നോര്‍ ഇന്നൊരു ചതുപ്പായവശേഷിക്കുന്നു. ഹിമാലയനിരകളിലെ എവറസ്റ്റ്‌ (8,848 മീ.), കാഞ്ചന്‍ജംഗ (8,600 മീ.), മകാളു (8,481 മീ.), ധവളഗിരി (8,172 മീ.), നംഗപര്‍വതം (8,128 മീ.), അന്നപൂര്‍ണ (8,078 മീ.) തുടങ്ങിയവ ഭൂമുഖത്തെ ഏറ്റവും ഉയരംകൂടിയ ഗിരിശൃങ്‌ഗങ്ങളാണ്‌.

തിബത്തില്‍നിന്ന്‌ കുന്‍ലൂന്‍ നിരകളാല്‍ വ്യതിരിക്തമായിട്ടുള്ള മംഗോളിയാ പീഠഭൂമിയെ ചൂഴ്‌ന്നുള്ള അള്‍ട്ടായ്‌, സായന്‍ എന്നീ അതിപുരാതന പര്‍വത നിരകളിലെ കൊടുമുടികള്‍ മകുടാകൃതിയിലുള്ളവയാണ്‌. മംഗോളിയ, തിബത്ത്‌ എന്നീ പീഠഭൂമികള്‍ പൂര്‍വദിക്കിലേക്ക്‌ ചായ്‌ഞ്ഞിറങ്ങുന്നതോടൊപ്പം കൂടുതല്‍ വിശാലവുമാവുന്നതിന്റെ ഫലമായി മഞ്ചൂറിയയും ചൈനാസമതലങ്ങളും രൂപംകൊണ്ടിരിക്കുന്നു. കുന്‍ലൂന്‍ മുതല്‍ കിഴക്ക്‌ ചൈനാ കടല്‍വരെ നീണ്ടുകിടക്കുന്ന ത്‌സിന്‍ലിങ്‌ നിരകള്‍ ചൈനയെ ഉത്തരദക്ഷിണ മേഖലകളായി പകുക്കുന്നു. പീക്കിങ്ങിന്‌ വടക്ക്‌, തെക്ക്‌ വടക്ക്‌ ദിശയില്‍ നീണ്ടുകിടക്കുന്ന ഭിത്തിയുടെ ആകാരത്തിലുള്ള വിശാല ഖിന്‍ഗന്‍ നിരകള്‍ മംഗോളിയ, മഞ്ചൂറിയ മേഖലകളെ വേര്‍തിരിക്കുന്നു. ഗോബി മരുഭൂമിയില്‍ നിന്ന്‌ പൂര്‍വദിക്കിലേക്ക്‌ മാറ്റപ്പെട്ട ശതക്കണക്കിനു മീറ്റര്‍ കനത്തിലുള്ള വായുജന്യ നിക്ഷേപങ്ങള്‍ നിറഞ്ഞ പൂര്‍വോത്തരചൈന ഫലഭൂയിഷ്‌ഠമായ ഭൂപ്രദേശമാണ്‌.

പാമീറിനു പടിഞ്ഞാറേക്ക്‌ നീളുന്ന മലനിരകള്‍ ഏഷ്യാമൈനറിന്റെ പശ്ചിമാഗ്രംവരെ എത്തുന്നുണ്ട്‌. ഈ ശാഖയില്‍ തുര്‍ക്കിയുടെ പൂര്‍വാതിര്‍ത്തിക്കു സമീപമുള്ള അരാറത്‌ ഗിരിശൃങ്‌ഗ (5,105മീ.) ത്തിലാണ്‌ പ്രളയാന്ത്യത്തില്‍ നോഹയുടെ പെട്ടകം വന്നടിഞ്ഞതെന്നു കരുതപ്പെടുന്നു. ഈ നിരകളുടെ തെക്കന്‍ ചരിവിലെ ഒരു ഭ്രംശ നിമ്‌നത്തിലാണ്‌ ഭൂമിയിലെ ഏറ്റവും താഴ്‌ന്ന കരഭാഗം സ്ഥിതിചെയ്യുന്നത്‌. ചാവുകടലിന്റെ തടപ്രദേശമായ ഈ ഭാഗം സമുദ്രനിരപ്പിനും 395 മീ. താഴെയാണ്‌; നിരകള്‍ക്കു വടക്കുള്ള കാസ്‌പിയന്‍ കടലോരവും സമുദ്രനിരപ്പില്‍ നിന്ന്‌ 26 മീ. കീഴിലാണ്‌. ഭൂമിയിലെ ഏറ്റവും വലിയ കരബദ്ധകടലായ (inland sea) കാസ്‌പിയന്‍, കിഴക്കുള്ള അറാള്‍ക്കടല്‍ എന്നിവ മധ്യേഷ്യയിലെ ആന്തരാപവാഹതടങ്ങളാണ്‌. ഉന്നതങ്ങളിലെ മഞ്ഞുരുകി ജലസിക്തമാക്കപ്പെടുന്ന ആമുദാരിയ, സിര്‍ദാരിയ എന്നീ നദികള്‍ ഒഴുകി വീഴുന്ന അറാള്‍ക്കടലിലെ ജലപ്പരപ്പ്‌ കാലാകാലങ്ങളില്‍ പ്രസക്തമായി വ്യതിചലിക്കുന്നു. ആന്തരാപവാഹത്തിന്റെ തന്നെ ഫലമാവാം ഈ മേഖലയിലെ മണലാരണ്യങ്ങളൊക്കെയും ഇരുണ്ടതായിരിക്കുന്നു. കരിമണല്‍ നിറഞ്ഞ കാരാകും ചെമ്മണല്‍ നിറഞ്ഞ കിസില്‍കും ഉദാഹരണങ്ങളാണ്‌.

അരാറത്‌ ഗിരിശൃങ്‌ഗം

മധ്യേഷ്യയില്‍നിന്നു പൂര്‍വോത്തര ദിശയില്‍ നീളുന്ന പര്‍വതപങ്‌ക്‌തിക്കു വടക്ക്‌ സൈബീരിയയിലാണ്‌ ഭൂമുഖത്തെ ഏറ്റവും വിസ്‌തൃതങ്ങളായ സമതലങ്ങളുള്ളത്‌. പശ്ചിമ സൈബീരിയ, തൂരാന്‍ എന്നീ ബൃഹത്‌ സമതലങ്ങള്‍ക്കു പുറമേയുള്ള ഉത്തരസൈബീരിയ, യാന, ഇന്‍ഡിഗര്‍ക, കോളിമ, പൂര്‍വചൈന എന്നിവ തീരദേശ സമതലങ്ങളാണ്‌. പര്‍വതനിരകള്‍ക്കിടയ്‌ക്ക്‌ രൂപംകൊണ്ടതും സാമാന്യം വ്യാപ്‌തിയുള്ളതുമായ നിരവധി ശൈലതടങ്ങളും ഏഷ്യയിലെ സമതലങ്ങളില്‍പ്പെടുന്നു. കാഷ്‌ഗാരിയ, ജൂന്‍ഗാരിയ, ഗോബി തുടങ്ങിയവ ഇതിന്‌ ഉദാഹരണങ്ങളാണ്‌. തിബത്തിനു പുറമേ പാമീര്‍, റ്റിയെന്‍ഷാന്‍ എന്നിവിടങ്ങളിലും സമുദ്രനിരപ്പില്‍ നിന്ന്‌ 5,000 മീറ്ററോളം ഉയരത്തിലുള്ള സമതലങ്ങളുണ്ട്‌.

ഡക്കാണ്‍ പീഠഭൂമിയുടെ ആകാശകാഴ്‌ച
റ്റിയന്‍ഷാന്‍ പര്‍വതനിര

ഏഷ്യയിലെ പ്രമുഖ പര്‍വത പങ്‌ക്‌തിയിലുള്ള നിരകളാണ്‌ വെര്‍ഖൊയാന്‍സ്‌ക്‌, സ്റ്റാനവോയ്‌, ചെര്‍സ്‌കി, കംചാത്‌ക തുടങ്ങിയവ. കംചാത്‌ക ഏഷ്യയുടെ പൂര്‍വതീരത്തുള്ള സജീവഭൂ-അഭിനതിയുടെ ഭാഗമാകയാല്‍ അഗ്നിപര്‍വതപ്രക്രിയകളാല്‍ ഇന്നും പ്രക്ഷുബ്‌ധമാണ്‌; ഈ ഉപദ്വീപിലെ 22 സജീവ-അഗ്നിപര്‍വതങ്ങളിലൊന്നായ ക്‌ള്യൂ ചെസ്‌കായ സോപ്‌ക (4,750 മീ.) ഏഷ്യയിലെ ഏറ്റവും ഉയരംകൂടിയ അഗ്നിപര്‍വതമാണ്‌. ഏഷ്യയിലെ പഴക്കംചെന്ന പര്‍വതനിരകളിലൊന്നായ യൂറാള്‍ 1,850 മീ. ഉയരമുള്ള പല കൊടുമുടികളുള്‍ക്കൊള്ളുന്നു. യൂറാളിനു കിഴക്കുള്ള പശ്ചിമ സൈബീരിയ സമതലം വേണ്ടത്ര അപവാഹമില്ലാതെ ഹിമാനീകൃത നിക്ഷേപങ്ങള്‍ നിറഞ്ഞതാണ്‌. വന്‍കരയുടെ വിസ്‌തൃതിയില്‍ കാല്‍ഭാഗത്തോളം കൈയടക്കിയിട്ടുള്ള സമതലങ്ങളുടെ കൂട്ടത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നവയാണ്‌ മെസൊപ്പൊട്ടേമിയയും സിന്ധുഗംഗാസമതലവും. നെടുനാളായുള്ള അപരദന-അവസാദ പ്രക്രിയകളുടെ ഫലമായി രൂപം കൊണ്ടിട്ടുള്ള ജലോഢമൈതാനങ്ങളാണിവ. മധ്യേഷ്യയിലെ പര്‍വതനിരകള്‍ക്കു തെക്കുള്ള ഭാഗം ഭാഗികമായി സമുദ്രാതിക്രമണത്തിനു വിധേയമായ ബൃഹത്‌ശൈലതടമായി കരുതാം; ദക്ഷിണ, ദക്ഷിണ-പശ്ചിമേഷ്യകളിലെ മലനിരകള്‍ ചൂഴ്‌ന്ന പീഠഭൂമികളാണ്‌ ഡക്കാണ്‍, സിറിയ, അറേബ്യ തുടങ്ങിയവ. ഏഷ്യാമൈനര്‍, ഇറാന്‍, അറേബ്യ എന്നീ പീഠഭൂമികള്‍ക്കിടയില്‍ രൂപംകൊണ്ടിരിക്കുന്ന മെസൊപ്പൊട്ടേമിയ, വളരെ മുമ്പുതന്നെ മാനവശ്രദ്ധ പിടിച്ചുപറ്റിയ ഒരു മേഖലയാണ്‌. ആന്റിടാറസ്‌, പോണ്ടിക്‌ നിരകളാല്‍ ഏഷ്യാമൈനര്‍ വന്‍കരയില്‍ നിന്ന്‌ വേറിട്ടുനില്‍ക്കുന്നു. 16 ലക്ഷം ച.കി.മീ. വിസ്‌തൃതിയുള്ള ഇറാന്‍ പീഠഭൂമി സമുദ്രനിരപ്പില്‍നിന്ന്‌ 900-1,500 മീ. ഉയരത്തിലുള്ള അനവധി ആന്തരികഅപവാഹതടങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ഉഷ്‌ണ മരുഭൂമികളില്‍കാണപ്പെടുന്നവയില്‍ ഏറ്റവും ഉയരം കൂടിയ മണല്‍ക്കൂനകള്‍ (200 മീ.) ഇവിടങ്ങളില്‍ ക്ഷണത്തില്‍ രൂപംകൊണ്ട്‌ നശിക്കുന്നുണ്ട്‌. ചെങ്കടലോരത്തെ ചെങ്കുത്തായ മലനിരകളില്‍നിന്ന്‌ പൂര്‍വദിശയില്‍ ചാഞ്ഞിറങ്ങുന്ന ഒരു പീഠഭൂമിയാണ്‌ അറേബ്യ; ദക്ഷിണ-പശ്ചിമാഗ്രത്തുള്ള പര്‍വതങ്ങള്‍ക്ക്‌ 3,700 മീറ്ററോളം ഉയരമുണ്ട്‌.

പശ്ചിമഘട്ടം (910-1,220 മീ.) തൊട്ട്‌ ബംഗാള്‍ ഉള്‍ക്കടല്‍വരെ പൊതുവില്‍ ഒരു ചായ്‌വുതലത്തോടുകൂടിയ പീഠഭൂമിയാണ്‌ ഇന്ത്യാ ഉപദ്വീപ്‌. തിരശ്ചീന ലാവാസ്‌തരങ്ങളാല്‍ വിരചിതമായ ഡക്കാണ്‍ 5,18,000 ച.കി.മീ. വ്യാപിച്ചിരിക്കുന്നു. പീഠഭൂമിക്ക്‌ വടക്കുള്ള സിന്ധു, ഗംഗ, ബ്രഹ്മപുത്ര നദികളുടെ തടപ്രദേശം 3,200 കിലോമീറ്ററോളം നീണ്ടുകിടക്കുന്നു. തെക്കു വടക്കു നീണ്ടുകിടക്കുന്ന ധാരാളം ഗിരിനിരകള്‍ നിറഞ്ഞ ഇന്തോചൈന ചൈനയ്‌ക്കും ഇന്ത്യയ്‌ക്കുമിടയ്‌ക്ക്‌ ഒരു സംക്രമണ മേഖലയായി വര്‍ത്തിക്കുന്നു. അസം, ബര്‍മ അതിര്‍ത്തിയിലുള്ള അരക്കന്‍യോമ നിരകളില്‍ നിന്ന്‌ സമുദ്രാന്തരിതമായി തെക്കോട്ട്‌ നീളുന്ന മലനിരകളുടെ ഭാഗങ്ങളാണ്‌ ആന്‍ഡമാന്‍ നിക്കോബാര്‍, സുമാത്ര എന്നീ ദ്വീപുകളിലുള്ളത്‌. പ്രാചീന ഭൂഖണ്ഡത്തിന്റെ ഭാഗമായ ശ്രീലങ്കയുടെ ഉള്‍ഭാഗത്തുള്ള ഉന്നതതടങ്ങള്‍ ശരാശരി 2,524 മീ. ഉയരമുള്ളവയാണ്‌. ജപ്പാന്‍, ജാവ, സുമാത്ര തുടങ്ങിയ ദ്വീപുകളില്‍ 3,000 മീറ്ററിലേറെ ഉയരമുള്ള നിരവധി അഗ്നിപര്‍വതങ്ങളുണ്ട്‌. ഏഷ്യയുടെ ഏറിയഭാഗവും ഭൗമായുസ്സില്‍ പലപ്പോഴായി ഹിമാതിക്രമണത്തിന്‌ വിധേയമായിട്ടുണ്ടെങ്കിലും ഇന്ന്‌ പര്‍വതശിഖരങ്ങള്‍ മാത്രമാണ്‌ ഹിമാവൃതമായിട്ടുള്ളത്‌. കാരക്കോറം, പാമീര്‍, റ്റിയന്‍ഷാന്‍, ഹിന്ദുക്കുഷ്‌, ഹിമാലയം എന്നിവ വന്‍ ഹിമാനികളുടെ സങ്കേതങ്ങളാണ്‌. സൈബീരിയയുടെ (ഉത്തരേഷ്യ) ഉത്തരാര്‍ധം ഭൂമുഖത്ത്‌ മറ്റൊരിടത്തുമില്ലാത്ത രീതിയില്‍ വ്യാപകമായി സ്ഥിരതുഷാര ഭൂമി (perma frost)കളാല്‍ സഹസ്രാബ്‌ദങ്ങളായി തണുത്തുറഞ്ഞുകിടക്കുന്നു. 97 ലക്ഷം ച.കി.മീ. വിസ്‌തൃതിയില്‍ മീറ്ററുകളോളം കനത്തില്‍ വ്യാപിച്ചിട്ടുള്ള സ്ഥിരതുഷാരം ഭൂപ്രകൃതി, മണ്ണ്‌, ജലസമ്പത്ത്‌ എന്നിവയെ സാരമായി സ്വാധീനിക്കുന്നു.

ഭൂവിജ്ഞാനം

കഴിഞ്ഞ 60 കോടി വര്‍ഷങ്ങളായി കാര്യമായ പരിണാമപ്രക്രിയകള്‍ക്കു വിധേയമായിട്ടില്ലാത്ത അതിപുരാതനമായ ഭൂഖണ്ഡ(shield)ങ്ങളെ നെടുങ്കന്‍ പര്‍വത പങ്‌ക്‌തികളാല്‍ പരസ്‌പരം കോര്‍ത്തിണക്കിയ രീതിയില്‍ നിര്‍മിതമായിട്ടുള്ളതാണ്‌ ഏഷ്യയുടെ ഭൂഘടന. തെക്ക്‌ ഇന്ത്യ, തെക്കു പടിഞ്ഞാറ്‌ അറേബ്യ, വടക്ക്‌ സൈബീരിയ, കിഴക്ക്‌ ചൈന എന്നിവയാണ്‌ ഏഷ്യയുള്‍ക്കൊള്ളുന്ന പ്രാക്കാല ഭൂഖണ്ഡങ്ങള്‍. ഭൂവിജ്ഞാനത്തില്‍ ഷീല്‍ഡ്‌ എന്നു വിശേഷിപ്പിക്കുന്ന ഈ പുരാതന ഭൂഖണ്ഡങ്ങള്‍ 300 കോടി വര്‍ഷം മുമ്പേ ശിലീഭവിച്ചവയാണെങ്കിലും കഴിഞ്ഞ 100 കോടി വര്‍ഷങ്ങള്‍ക്കിപ്പുറമാണ്‌ കരയായിത്തീര്‍ന്നത്‌. ഭൂഖണ്ഡ-വിസ്ഥാപന(Continental drift)ത്തിനു വിധേയമായി ഒഴുകി നീങ്ങിയ മേല്‌പറഞ്ഞ ഭൂഖണ്ഡങ്ങള്‍ (ഷീല്‍ഡുകള്‍) തമ്മിലുണ്ടായ ഏറ്റുമുട്ടലിന്റെ ഫലമായി രൂപംപൂണ്ട അനുപമമായ പര്‍വത പങ്‌ക്തികള്‍ക്കു പുറമേ ഭൗമായുസ്സിലാകമാനവും സജീവമായിരുന്ന ഭൂരൂപപ്രക്രമങ്ങളിലൂടെ ഉദ്‌ഭൂതമായ മറ്റനവധി മേഖലകളും ഈ വന്‍കരയുടെ ഒരു പ്രധാന പങ്ക്‌ ഉള്‍ക്കൊണ്ടിരിക്കുന്നു. ഏഷ്യയോടു ചേര്‍ന്ന്‌ യൂറേഷ്യയ്‌ക്കു രൂപം നല്‌കിയിട്ടുള്ള ബാള്‍ട്ടിക്‌, റഷ്യ എന്നീ ഷീല്‍ഡുകള്‍ക്കും സൈബീരിയയ്‌ക്കുമിടയ്‌ക്കുള്ള യൂറാള്‍ പര്‍വതപങ്‌ക്തിയും കാസ്‌പിയന്‍ കടലിനെ തുടര്‍ന്നുള്ള കാക്കസസ്‌ നിരകളും ഭൂവിജ്ഞാനപരമായി യൂറോപ്പ്‌, ഏഷ്യ എന്നീ വന്‍കരകളെ വ്യതിരിക്തമാക്കുന്നു.

ഏഷ്യയുടെ ഇന്നത്തെ ഭൂപ്രകൃതിക്ക്‌ ഹേതുകമായുള്ള മുഖ്യഘടകം മീസോസോയിക്‌, സീനോസോയിക്‌ എന്നീ മഹാകല്‌പങ്ങളിലുണ്ടായ വര്‍ധിച്ച പര്‍വതനമാണ്‌. ഭൂമിയുടെ നെറുകയായി കരുതപ്പെടുന്ന ഹിമാലയത്തിന്റെ രൂപീകരണത്തിനു വഴിതെളിച്ച പര്‍വതനം ഭൂവിജ്ഞാനപരമായി ആധുനികവും ഭൂവല്‌കത്തില്‍ അനുഭവപ്പെട്ടിട്ടുള്ളതില്‍ നന്നെ തീവ്രവുമായിരുന്നു. ഭൂഖണ്ഡവിസ്ഥാപനത്തില്‍ ഏറ്റവും കൂടുതല്‍ ദൂരം താണ്ടിയെന്ന ബഹുമതിയര്‍ഹിക്കുന്ന ഇന്ത്യ, ആഫ്രിക്കയില്‍ നിന്നു വേര്‍പെട്ടുപോന്ന അറേബ്യ കഴിഞ്ഞാല്‍ അവസാനമായി ഏഷ്യയോടു ചേര്‍ന്ന ഷീല്‍ഡു കൂടിയാണ്‌.

ഭൗമായുസ്സിലെ പ്രാതഃകാലത്ത്‌ ഭൂഖണ്ഡകേന്ദ്ര(Continental nucleus)ങ്ങളിലൂടെ പൊട്ടിമുളച്ച്‌ വളര്‍ന്നുവികസിച്ചുണ്ടായ ബൃഹത്തായ ഭൂഖണ്ഡങ്ങള്‍ (ഉദാ. ഗോണ്ട്വാന) ആന്തരികബലങ്ങളുടെ പ്രവര്‍ത്തനഫലമായി പൊട്ടിപ്പിളര്‍ന്ന്‌ വിസ്ഥാപനം ചെയ്യപ്പെട്ടപ്പോള്‍ ശ്ലഥഖണ്ഡങ്ങള്‍ (shields) മറ്റൊരിടത്ത്‌ ഒന്നിച്ചുകൂടി ഏഷ്യ തുടങ്ങിയ വന്‍കരകള്‍ക്കുരൂപം നല്‌കുകയുണ്ടായി. സമകാലികമായി ഒന്നിലധികം ഭൂഖണ്ഡകേന്ദ്രങ്ങളിലൂടെ വന്‍കരകള്‍ വളര്‍ന്നുകൊണ്ടിരുന്ന അവസരങ്ങള്‍ തന്നെ വിസ്ഥാപനവും സജീവമായി തുടര്‍ന്നിരിക്കാം. ഇന്ത്യാ സമുദ്രത്തിലുള്ള സമുദ്ര മധ്യവരമ്പി(Mid oceanic ridge)ലൂടെ ഇന്നും അനുക്രമമായി നവവല്‌കം നിര്‍മിക്കപ്പെടുന്നതുകാരണം ഇന്ത്യന്‍ ഷീല്‍ഡിനോടൊപ്പം സമുദ്രത്തറയുടെ ഏറിയപങ്കും ആസ്റ്റ്രലിയയുമുള്‍ക്കൊള്ളുന്ന ഒരു ഭൂവല്‌കപിണ്ഡം(plate) വടക്കു കിഴക്കു ദിശയില്‍ വിസ്ഥാപനം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. ആഫ്രിക്കാ ഭൂഖണ്ഡത്തോടൊപ്പമുണ്ടായ ഈ വിസ്ഥാപനത്തിന്റെ ഫലമായി യൂറേഷ്യയും ഈ ഭൂഖണ്ഡങ്ങളുമായുണ്ടായ അഭിമുഖീകരണം കാരണമാണ്‌ ടെഥിസ്‌ സമുദ്രവും ആയിരക്കണക്കിനു മീറ്റര്‍ കനത്തിലുള്ള അവസാദവും നെടുനീളത്തിലുള്ള ആല്‍പ്‌സ്‌-ഹിമാലയ നിരകളിലെ വലിത പര്‍വതങ്ങളായി പരിണമിച്ചത്‌. എന്നാല്‍ ഇതേ ഭൂ-അഭിനതി (ടെഥിസ്‌ സമുദ്രം)യുടെ പൂര്‍വഭാഗം പര്യാപ്‌തമായ പര്‍വതന(orogeny)ത്തിന്‌ വിധേയമാകാതെ സമുദ്രാന്തര സേതുക്കളും ദ്വീപസമൂഹങ്ങളുമായവശേഷിക്കുന്നു; മലയാ ഉപദ്വീപിനെ ത്തുടര്‍ന്നുള്ള ഇന്തോനേഷ്യയിലെ പതിനായിരത്തില്‍പ്പരം ദ്വീപുകളും ജാവ, ടിമോര്‍ തുടങ്ങിയ ദ്വീപുകളുടെ ദക്ഷിണ പാര്‍ശ്വത്തിലുള്ള ഗര്‍ത്തങ്ങളും ഈദൃശമായ അവസ്ഥാന്തരത്തിന്‌ ദൃഷ്‌ടാന്തങ്ങളാണ്‌. പസിഫിക്‌ സമുദ്രത്തറമാത്രമായുള്‍ക്കൊള്ളുന്ന മറ്റൊരു ഭൂവല്‌കപിണ്ഡം സമാനമായുള്ള ഭൂവല്‌കരൂപീകരണം മൂലം വടക്കു പടിഞ്ഞാറു ദിശയില്‍ ചലിച്ചുകൊണ്ടിരിക്കുന്നു.

ഏഷ്യയുമായുള്ള അഭിമുഖീകരണംമൂലം സംജാതമായ ഒഖോട്‌സ്‌ക്‌ കടല്‍, ചൈനാക്കടല്‍, ഫിലിപ്പീന്‍ കടല്‍ തുടങ്ങിയ പസിഫിക്കിന്റെ പിരിവുകളും കുരീല്‍, ജപ്പാന്‍, റ്യൂക്യൂ ദ്വീപസമൂഹങ്ങളും ഇന്നും സജീവമായി തുടരുന്ന ഭൂ-അഭിനതികള്‍ക്ക്‌ ഉത്തമദൃഷ്‌ടാന്തമാണ്‌. ഏഷ്യയുടെ പൂര്‍വതീരം പസിഫിക്കിനെ ചൂഴ്‌ന്നുള്ള അഗ്നിപര്‍വതങ്ങള്‍ നിറഞ്ഞ ഒരു വലയത്തിന്റെ പ്രമുഖ പങ്കുള്‍കൊള്ളുന്നു. കംചാത്‌ക മുതല്‍ ന്യൂഗിനിവരെയുള്ള മേഖലയിലെ ഒരംഭുഗുര ഭൂവല്‌കപിണ്ഡമാണ്‌ ഫിലിപ്പീന്‍സ്‌. ഈ ഭാഗങ്ങളില്‍ ഇന്നും അഗ്നിപര്‍വതസ്‌ഫോടനം പുതിയ ദ്വീപുകള്‍ക്ക്‌ ജന്മം നല്‌കിവരുന്നുണ്ട്‌.

കൊറിയ ഉപദ്വീപുകൂടിയുള്‍ക്കൊള്ളുന്ന ചൈനീസ്‌ ഷീല്‍ഡ്‌ സൈബീരിയയോടു ചേര്‍ക്കപ്പെട്ടതും ഭൗമായുസ്സിലെ മുന്‍ കല്‌പങ്ങളിലുണ്ടായ ഈദൃശ പ്രക്രമങ്ങളിലൂടെ തന്നെയാണ്‌. ഇരു ഷീല്‍ഡുകളുടെയും ലയനമേഖലകള്‍ ഭൂചലനത്തിന്‌ വിധേയമാകാറുണ്ടെന്നതൊഴിച്ചാല്‍ ഭൂഗര്‍ഭപരമായി പ്രക്ഷുബ്‌ധമല്ല; യൂറാള്‍ മേഖലയെ സംബന്ധിച്ചിടത്തോളം ഇതിനും വളരെ മുമ്പ്‌ രൂപംകൊണ്ടവയാകയാല്‍ തികച്ചും ശാന്തമാണ്‌.

കാംബ്രിയന്‍ കല്‌പം മുതല്‌ക്ക്‌ ഇന്നേവരെ വിവര്‍ത്തനിക പ്രക്രിയകള്‍ക്കു വിധേയമായിട്ടില്ലാത്ത ഈ ഷീല്‍ഡുകള്‍ ഭൂമിയുടെ പ്രാക്കാല ചരിത്രം അനാവരണം ചെയ്യുന്നതിന്‌ സഹായകമാണ്‌. ആന്തരികവും ബാഹ്യജാതവുമായ ബലങ്ങള്‍ ഏഷ്യയുടെ ഇന്നത്തെ ഭൂപ്രകൃതി വാര്‍ത്തെടുക്കുന്നതില്‍ ഒന്നുപോലെ വര്‍ത്തിച്ചുപോന്നു. താരതമ്യേന കുറഞ്ഞ തോതിലാണെങ്കില്‍ കൂടിയും ഇന്നും ക്രമാനുസാരമായി തുടരുന്ന ഭൂവല്‌കനിര്‍മാണ പ്രക്രിയ ഭൗമായുസ്സിലെ ചില ഘട്ടങ്ങളില്‍ സൃഷ്‌ടിച്ച ലാവാപ്രളയം അനന്തവിസ്‌തൃതമായ മേഖലകളുടെ രൂപീകരണത്തിനു വഴിതെളിച്ചു. ഭൂവല്‌കം പിളര്‍ന്ന്‌ ബഹിര്‍ഗമിച്ച മാഗ്മ ശിലീഭവിച്ചുണ്ടായ ഡക്കാണ്‍ പീഠഭൂമിപോലുള്ള വിസ്‌തൃതഭാഗങ്ങള്‍ ഏഷ്യയുടെ വിശാലമേഖലകള്‍ കൈയടക്കിയിട്ടുള്ളത്‌ ഇതിനുദാഹരണമാണ്‌.

സ്വാഭാവികമായും വര്‍ധിച്ച പര്‍വതനം അനിവാര്യമാക്കിത്തീര്‍ന്ന വര്‍ധിച്ച അപക്ഷയാപരദന പ്രക്രിയകള്‍ വിശാലമായ എക്കല്‍തടങ്ങള്‍ക്കും സമതലങ്ങള്‍ക്കും രൂപം നല്‌കി. ഏഷ്യയില്‍ പാലിയോസോയിക്കിന്റെ സായംകാലത്തും മീസോസോയിക്‌, സീനോസോയിക്‌ എന്നീ മഹാകല്‌പങ്ങളിലാകമാനവുമാണ്‌ പര്‍വതനം സജീവമായി തുടര്‍ന്നുപോന്നിട്ടുള്ളത്‌. അനുദൈര്‍ഘ്യമായി ഭൂ-അഭിനതികളില്‍ കാലാകാലങ്ങളില്‍ അട്ടിയിട്ടുയര്‍ന്ന അവസാദശേഖരം ഭൂവല്‌കത്തില്‍ ദ്രവസ്ഥിതിക സന്തുലനം നിലനിര്‍ത്തുന്ന സമസ്ഥിതിക ബലങ്ങളെ സാരമായി സ്വാധീനിക്കുകയാല്‍, തത്‌ഫലമായുണ്ടായ ഭൂരൂപപ്രക്രമങ്ങള്‍ വന്‍കര വാര്‍ത്തെടുക്കുന്നതില്‍ സാരമായ പങ്കുവഹിച്ചിട്ടുണ്ട്‌. കാംബ്രിയനു വളരെ മുമ്പു രൂപംകൊണ്ട ഷീല്‍ഡുകളെ അതിനു ശേഷമുണ്ടായ പര്‍വതനങ്ങളിലൂടെ ഈ വിധം കോര്‍ത്തിണക്കി വാര്‍ത്തെടുത്ത ഏഷ്യാ വന്‍കരയ്‌ക്ക്‌ ഭൂവിജ്ഞാനപരമായി സങ്കീര്‍ണമായ ഘടനയാണുള്ളത്‌. ഏഷ്യ വന്‍കരയുടെ പ്രതലപരിധിയില്‍ സുമാര്‍ 20 ശതമാനം പ്രാക്കാലം ഭൂഖണ്ഡങ്ങ(shields)ളും സുമാര്‍ 35 ശതമാനം വലിത പര്‍വതങ്ങളും ഉള്‍പ്പെടുന്നു. ബാക്കി 45 ശതമാനത്തോളം അവസാദജന്യമായ സമതലമേഖലകള്‍ കൈയടക്കിയിരിക്കുന്നു. ഭൗമായുസ്സിലെ വിവിധഘട്ടങ്ങളില്‍ വ്യാപകമായുണ്ടായ അന്തരീക്ഷശീതളനത്തിന്റെ ഫലമായുണ്ടായ ഹിമയുഗം സൃഷ്‌ടിച്ച രേഖകളുള്‍ക്കൊള്ളുന്നവയാണ്‌ വന്‍കരയിലെ ചില പ്രാചീനശിലകള്‍. പ്ലീസ്റ്റോസീല്‍ യുഗത്തിലുണ്ടായ ഹിമാതിക്രമണത്തിന്റെ വ്യാപനത്തെ വ്യക്തമായി നിര്‍ണയിക്കാനും കഴിഞ്ഞിട്ടുണ്ട്‌.

കാംബ്രിയനു മുമ്പും പിമ്പും പലപ്പോഴുണ്ടായ സമുദ്രാതിക്രമണത്തിന്റെ ഫലമായി ഷീല്‍ഡുകള്‍ക്കുള്ളിലെ നിമ്‌നങ്ങളില്‍ നിക്ഷിപ്‌തമായ അവസാദം ഇന്നും കാര്യമായ വിരൂപണത്തിനു വിധേയമാവാതെ നിലനിന്നുപോരുന്നു. ആന്ധ്രപ്രദേശിലെ കടപ്പാശിലാക്രമത്തിന്റെ ഏറിയപങ്കും ഈവിധം സംരക്ഷിതമാണ്‌. ഇങ്ങനെ വലനം, അന്തര്‍വേധനം, സമ്മര്‍ദവിധേയമായ ഭൂവല്‌കപിണ്ഡങ്ങളുടെ വിരൂപണം, ഭൂ-അഭിനതികളുടെ പ്രാത്ഥാനം, സമുദ്രങ്ങളുടെ പിന്‍വാങ്ങല്‍ തുടങ്ങിയ ഭൗമപ്രക്രിയകളിലൂടെ ഉദ്‌ഭൂതമായ നവമേഖലകളും ഈ വിധപ്രക്രിയകളെ അതിജീവിക്കാന്‍ പോന്ന സ്ഥായിത്വം നേരത്തേതന്നെ നേടിയിരുന്ന പ്രാക്കാല ഭൂഖണ്ഡങ്ങളും സമന്വയിച്ചുണ്ടായിട്ടുള്ളതാണ്‌ ഏഷ്യയുടെ ഇന്നത്തെ ഭൂഘടന.

അപവാഹം

ബാള്‍ഖാഷ്‌ തടാകം

ഏഷ്യയിലെ വന്‍നദികളിലധികവും വന്‍കരയുടെ പടിഞ്ഞാററ്റം മുതല്‍ പൂര്‍വോത്തര മുനമ്പുവരെ നീണ്ടുകിടക്കുന്ന പര്‍വതനിരകളിലുദ്‌ഭവിച്ച്‌ ഇരുവശങ്ങളിലേക്കുമൊഴുകുന്നവയാണ്‌. ഈ നദിയുടെ പ്രഭവസ്ഥാനത്ത്‌ വ്യക്തമായ ഒരു ജലവിഭാജകരേഖയില്ല; ഇവിടെ ഭാഗികമായി ആന്തരാപവാഹക്രമം പാലിക്കുന്ന സുദീര്‍ഘമായ ഒരു മേഖലയുണ്ട്‌. 130 ലക്ഷം ച.കി.മീറ്ററോളം വിസ്‌തൃതിവരുന്ന ഈ മേഖലയിലെ 70 ശതമാനത്തോളം പ്രദേശം സ്ഥിരമായൊഴുകുന്ന നദികളൊന്നും തന്നെയില്ലാതെ അവശേഷിക്കുന്നു; ബാക്കിഭാഗത്തുള്ള നദികളാണെങ്കില്‍ ഒന്നുംതന്നെ സമുദ്രങ്ങളിലെത്തുന്നുമില്ല. നാനാദിശകളിലേക്കൊഴുകുന്ന നിരവധി വന്‍നദികളില്‍ ആര്‍ട്ടിക്‌ സമുദ്രത്തില്‍ പതിക്കുന്നവ മിക്കതും എക്കല്‍ അടിഞ്ഞുണ്ടായ വിസ്‌തൃത സമതലങ്ങള്‍ക്കു രൂപം നല്‌കിയിരിക്കുന്നു. ഹിമാലയ നിരകളിലുദ്‌ഭവിക്കുന്ന "മണ്‍സൂണ്‍ ഏഷ്യ'യിലെ നദികളെല്ലാം തന്നെ വര്‍ഷകാലത്തും വേനല്‍ക്കാലത്തും നിറഞ്ഞൊഴുകുന്നവയാണ്‌.

യൂറാള്‍ നിരകള്‍ക്ക്‌ കിഴക്ക്‌ സൈബീരിയയില്‍ ഓബ്‌, ഇര്‍തിഷ്‌ നദികള്‍ സംഗമിച്ച്‌ ഏഷ്യയിലെ ഏറ്റവും വലിയ നദീവ്യൂഹത്തിന്‌ (5,570 കി.മീ.) രൂപം നല്‌കുന്നു. സൈബീരിയയിലെ മറ്റു നദികളായ യെനിസേ, ലീന, യാന, ഇന്‍ഡിഗര്‍ക, കോളിമ എന്നിവ ആര്‍ട്ടിക്‌ സമുദ്രത്തില്‍ പതിക്കുന്നവയാണ്‌. ഇവയുടെ മധ്യാന്തികഭാഗങ്ങള്‍ ആണ്ടില്‍ അധികകാലവും തണുത്തുറഞ്ഞുകിടക്കുന്നു. ഗ്രീഷ്‌മകാലത്ത്‌ പ്രഭവസ്ഥാനത്തും മാര്‍ഗമധ്യേയുള്ള മഞ്ഞുരുകി ഈ നദികളില്‍ വെള്ളപ്പൊക്കമുണ്ടായ ശേഷവും കുറേനാള്‍ കൂടി നദീമുഖം തണുത്തുറഞ്ഞുതന്നെ അവശേഷിക്കുന്നു. ഋതുഭേദങ്ങള്‍ക്കനുസൃതമായി ബോട്ടുകള്‍ക്കും മൃഗങ്ങള്‍ വലിക്കുന്ന മഞ്ഞുവണ്ടികള്‍ക്കും (sleigh) സഞ്ചാരസൗകര്യം പ്രദാനം ചെയ്യുന്ന ഈ നദികള്‍ സമൃദ്ധമായ മത്സ്യസമ്പത്തുമുള്‍ക്കൊള്ളുന്നു. ഉത്തര ഏഷ്യയിലെ ആന്തരാപവാഹ തടങ്ങളാണ്‌ ബാള്‍ഖാഷ്‌ തടാകം, അറാള്‍ക്കടല്‍, കാസ്‌പിയന്‍ കടല്‍ തുടങ്ങിയവ. മധ്യ സൈബീരിയ, മംഗോളിയ എന്നീ പീഠഭൂമികള്‍ക്കിടയ്‌ക്ക്‌ 640 കി.മീ. ചാപാകാരത്തില്‍ നീണ്ടുകിടക്കുന്ന ബൈക്കാള്‍ തടാകം ലോകത്തിലെ ഏറ്റവും ആഴംകൂടിയ ശുദ്ധജലാശയമാണ്‌. 1,760 മീ. ആഴമുള്ള തടാകത്തിന്റെ അടിത്തറ സമുദ്രനിരപ്പില്‍നിന്ന്‌ 1,300 മീ. താഴെയാണ്‌.

ബൈക്കാള്‍ തടാകം

പര്‍വത പങ്‌ക്തികളിലുദ്‌ഭവിച്ച്‌ പീഠഭൂമികള്‍ പിന്നിട്ട്‌ സമതലങ്ങളില്‍ എത്തുന്നതുവരെ ഏഷ്യയിലെ വന്‍നദികള്‍ താഴ്‌ചയുള്ള താഴ്‌വരകളിലൂടെയാണൊഴുകുന്നത്‌. പസിഫിക്‌ സമുദ്രത്തില്‍ പതിക്കുന്നവയില്‍ അനാദിര്‍, അമൂര്‍, ഹ്വാങ്‌ഹോ, യാങ്‌ട്‌സീ, ഷൈ, സങ്‌ഹോള്‍, മെക്കോങ്‌, ചാവോഫ്രയ എന്നിവ പ്രാധാന്യമര്‍ഹിക്കുന്നു. സുങ്‌ഗാരിയ, ഉസൂരി എന്നീ നദികള്‍ സംഗമിച്ചാണ്‌ അമൂര്‍ രുപംകൊള്ളുന്നത്‌. ഉത്തര ചൈനാസമതലം ഹ്വാങ്‌ഹോ സൃഷ്‌ടിച്ച അവസാദതടമാണ്‌; മഞ്ഞ മണല്‍ത്തരികളുടെ സാന്നിധ്യം കാരണം നദിക്ക്‌ എല്ലായ്‌പ്പോഴും മഞ്ഞനിറമാണുള്ളത്‌. പസിഫിക്‌ സമുദ്രത്തില്‍ പതിക്കുന്ന പല നദികള്‍ക്കും ചുവന്നനദി, കറുത്തനദി (വിയറ്റ്‌നാം) എന്നിങ്ങനെ പേരുകളുണ്ട്‌. പല പ്രാവശ്യം ഗതിമാറിയൊഴുകിയിട്ടുള്ള ഹ്വാങ്‌ഹോ നദിയെ രണ്ടാംലോകയുദ്ധകാലത്ത്‌ (1938-47) ജപ്പാന്റെ മുന്നേറ്റത്തെ തടയാനായി ഗതിമാറ്റി വിടുകയുണ്ടായി. ഭൂമുഖത്തനുഭവപ്പെടുന്നതില്‍ ഏറ്റവും തീക്ഷ്‌ണമായ വേലിയേറ്റത്തിനു വിധേയമാവുന്നത്‌ പൂര്‍വചൈനയിലെ നദികളാണ്‌; ചിയെന്റാങ്‌ നദിയില്‍ വേലിയേറ്റക്കാലത്ത്‌ 23 കി.മീ. വരെ ഉള്ളിലേക്ക്‌ കയറുന്ന കടല്‍ജലം എട്ടു മീറ്ററോളം ഉയരമുള്ള തിരമാലകള്‍ സൃഷ്‌ടിക്കുന്നു. മണിക്കൂറില്‍ 20 കിലോ മീറ്ററിലധികം വേഗതയിലാണ്‌ നദിയിലൂടെ ജലം മുകളിലേക്കൊഴുകുന്നത്‌.

യാങ്‌ട്‌സീ നദി

5,470 കി.മീ. നീളമുള്ള യാങ്‌ട്‌സീ തിബത്ത്‌ മേഖല താണ്ടിയശേഷം സെച്‌വാന്‍ പ്രവിശ്യയിലെ ചെമ്മണല്‍ തടം കടന്ന്‌ ഇചാങ്‌ മലയിടുക്കിലൂടെ സമതലത്തിലെത്തുന്നു; തുടര്‍ന്ന്‌ പല പ്രാക്കാലതടാകങ്ങളുടെ തടങ്ങളെയും ഉള്‍ക്കൊണ്ട്‌ പരന്നൊഴുകി നാങ്‌കിങ്‌, ഷാങ്‌ഷായ്‌ നഗരങ്ങള്‍ക്കിടയിലെ ജനനിബിഡമായ ഒരു ഡെല്‍റ്റയിലൂടെ പൂര്‍വചൈനാക്കടലില്‍ പതിക്കുന്നു. കംബോഡിയ, ലാവോസ്‌, വിയറ്റ്‌നാം, തായ്‌ലന്‍ഡ്‌, ദക്ഷിണചൈന എന്നിവിടങ്ങളെ ജലസിക്തമാക്കുന്ന മെക്കോങ്‌, തിബത്തിലുദ്‌ഭവിച്ച്‌ സുമാര്‍ 4,500 കി.മീ. തെക്കു കിഴക്കൊഴുകി അഴിമുഖത്തിന്‌ സമീപംവച്ച്‌ പലതായി പിരിഞ്ഞ്‌ ദക്ഷിണചൈനാ കടലില്‍ പതിക്കുന്നു. മെക്കോങ്ങിലെ ഘോണ്‍ ആണ്‌ ഭൂമിയിലെ ഏറ്റവും വീതികൂടിയ വെള്ളച്ചാട്ടമെന്നു കരുതപ്പെടുന്നു; 10.7 കി.മീ. വീതിയിലുള്ള പ്രപാതത്തിലൂടെ സെക്കന്‍ഡില്‍ 42,500 ഘനമീറ്റര്‍ ജലം നിപതിക്കുന്നു.

ബ്രഹ്മപുത്ര നദി - ഗുവഹാട്ടിയില്‍നിന്നുള്ള ദൃശ്യം

ത്‌സിന്‍ലിങ്‌ നിരകള്‍ക്ക്‌ തെക്ക്‌ തിബത്ത്‌ ഉന്നതമേഖലയില്‍ ഉദ്‌ഭവിക്കുന്ന ബ്രഹ്മപുത്ര, സാല്‍വീന്‍, മെക്കോങ്‌ എന്നീ നദികളുടെ അഴിമുഖങ്ങള്‍ 3,200 കി.മീ. അകന്നുമാറി സ്ഥിതിചെയ്യുന്നു. ചുറ്റിത്തിരിഞ്ഞൊഴുകുന്ന നദികളില്‍ ഒന്നാംസ്ഥാനം ബ്രഹ്മപുത്രയ്‌ക്കാണ്‌; ഹിമാലയനിരകള്‍ക്കിടയിലൂടെ ആയിരത്തിലധികം കി.മീ. കിഴക്കോട്ടൊഴുകി തെക്കോട്ടുതിരിഞ്ഞ്‌ അഞ്ഞൂറോളം കി.മീ. പടിഞ്ഞാറോട്ടൊഴുകിയ ശേഷമാണ്‌ ഈ നദി ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുന്നത്‌. ഇന്ത്യാസമുദ്രത്തില്‍ പതിക്കുന്ന വന്‍നദികള്‍ ഇരാവതി, സാല്‍വീന്‍, ബ്രഹ്മപുത്ര, ഗംഗ, മഹാനദി, ഗോദാവരി, കൃഷ്‌ണ, കാവേരി, സിന്ധു, ഷത്‌ അല്‍ അരബ്‌ എന്നിവയാണ്‌. പ്രഭവസ്ഥാനം ഹിമാച്ഛാദിതമല്ലാതുള്ള നദികളില്‍ വര്‍ഷകാലത്ത്‌ താരതമ്യേന കൂടിയ ജലപ്രവാഹമുണ്ടാകുന്നു. അറേബ്യ ഉപദ്വീപ്‌, ഇറാന്‍, അഫ്‌ഗാനിസ്‌താന്‍ എന്നിവിടങ്ങളിലെ നദികളില്‍ അല്‌പകാലമേ നീരൊഴുക്കുള്ളൂ. മെഡിറ്ററേനിയന്‍ തീരത്തെ ചെറുനദികള്‍ മിക്കവാറും വേനല്‍ക്കാലത്ത്‌ വറ്റിപ്പോകുന്നു; എന്നാല്‍ മധ്യരേഖാ-മാതൃകാ കാലാവസ്ഥ അനുഭവപ്പെടുന്ന, വന്‍കരയുടെ തെക്കരികിലുള്ള നൂറുക്കണക്കിനു ചെറുനദികള്‍ ആണ്ടുമുഴുവന്‍ നിറഞ്ഞൊഴുകുന്നവയാണ്‌. യൂഫ്രട്ടീസ്‌, ടെഗ്രീസ്‌ എന്നീ നദികള്‍ ചേരുന്നതാണ്‌ ഷത്‌ അല്‍ അരബ്‌.

മെഡിറ്ററേനിയന്‍ മാതൃകാ കാലാവസ്ഥയുള്ള ഏഷ്യാമൈനറില്‍ ആന്തരാപവാഹം സൃഷ്‌ടിച്ച ധാരാളം ലവണ തടാകങ്ങളുണ്ട്‌. കാസ്‌പിയന്‍ കടല്‍, കരിങ്കടല്‍ തുടങ്ങിയവയിലേക്ക്‌ ഒഴുകി വീഴുന്ന നദികള്‍ നീളംകുറഞ്ഞവയാണ്‌. മധ്യേഷ്യയില്‍ ആന്തരാപവാഹക്രമം പാലിക്കുന്ന നദികളില്‍ ആമുദാരിയ, സിര്‍ദാരിയ, ഐ-ലീ, ചൂ, താരിം, ഗില്‍മെണ്ട്‌, തെഡ്‌ഷെന്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു. താരിം തടത്തില്‍ ലോപ്‌നോറിനെ ചൂഴ്‌ന്നുള്ള മരുപ്പച്ചകളില്‍ ഒഴുകിയവസാനിക്കുന്ന ധാരാളം ചെറിയ ഹിമാനീഭവനദികളുണ്ട്‌.

വന്‍കരയിലെ ജലാശയങ്ങളില്‍ അറാള്‍ക്കടല്‍, കാസ്‌പിയന്‍ കടല്‍ എന്നിവ ടെഥിസ്‌ സമുദ്രത്തിന്റെ അവശിഷ്‌ടങ്ങളാണ്‌; ബൈക്കാള്‍, ബാള്‍ഖാഷ്‌, ഇസിക്‌കുല്‍, ചാവുകടല്‍ തുടങ്ങിയവ വിവര്‍ത്തനിക പ്രക്രിയകളുടെ ഫലമായി അവതലനം സംഭവിച്ചുണ്ടായ ദ്രാണികളില്‍ ജലം ഊറിക്കൂടി ഉണ്ടായവയും. അഗ്നിപര്‍വതവക്ത്രങ്ങള്‍, ഹിമാനീകൃതങ്ങള്‍, ഭൂസ്‌ഖലനംമൂലം സൃഷ്‌ടിക്കപ്പെട്ടവ, ലാവത്തിട്ടകളാല്‍ വിരചിതമായ നൈസര്‍ഗിക ജലസംഭരണികള്‍, ലഗൂണുകള്‍ തുടങ്ങി വിവിധയിനത്തില്‍പ്പെടുന്നവയാണ്‌ ഈ വന്‍കരയിലെ ഇതരജലസഞ്ചയങ്ങള്‍.

കാലാവസ്ഥ

വന്‍കരയുടെ വ്യാപ്‌തി, ഭൂപ്രകൃതിപരമായ വൈവിധ്യം എന്നിവ കാരണം ഏഷ്യയില്‍ കാലാവസ്ഥാപ്രകാരങ്ങള്‍ മിക്കവാറും എല്ലാംതന്നെ ദൃശ്യമാണ്‌. വന്‍കരയുടെ ഭൂരിഭാഗവും സമുദ്രങ്ങളില്‍ നിന്ന്‌ വളരെ വിദൂരതയില്‍ സ്ഥിതിചെയ്യുന്നതുമൂലം അതിശൈത്യവും അത്യുഷ്‌ണവും ഉള്ള വന്‍കരകാലാവസ്ഥ (continental climate) ആണ്‌ ഏഷ്യയില്‍ മുഖ്യമായും അനുഭവപ്പെടുന്നത്‌. മധ്യഭാഗത്തു സ്ഥിതിചെയ്യുന്ന ഉന്നതങ്ങളായ പര്‍വതനിരകള്‍ ഉത്തരഭാഗങ്ങളിലെ ശൈത്യം മറുഭാഗത്ത്‌ സംക്രമിക്കാതിരിക്കുവാനും ദക്ഷിണഭാഗങ്ങളിലെ ആര്‍ദ്രാഷ്‌ണവാതങ്ങളുടെ സ്വാധീനത മറുഭാഗങ്ങള്‍ക്കു ലഭിക്കാതിരിക്കുവാനും കാരണമാകുന്നു.

സമുദ്രനിരപ്പിലും താഴ്‌ന്ന കരചൂഴ്‌ന്ന നിമ്‌നങ്ങളും സ്വതന്ത്രമായ വായുസഞ്ചരണത്തെ ചെറുക്കുന്ന മാമലകളും വിശാലസമതലങ്ങളും മരുപ്രദേശങ്ങളും മറ്റും അന്തരീക്ഷത്തില്‍ സൃഷ്‌ടിക്കുന്ന മേഖലാവത്‌കരണം സൗരപ്രസരണം, കാറ്റിന്റെ ഗതി, മറ്റു കാലാവസ്ഥാ ഘടകങ്ങള്‍ എന്നിവയെ നിയന്ത്രിക്കുന്നു. മേയ്‌ മുതല്‍ സെപ്‌തംബര്‍ വരെയുള്ള കാലത്ത്‌ ചൂടുപിടിക്കുന്ന വന്‍കരയുടെ ഏറിയ പങ്കും കൊല്ലത്തിന്റെ ബാക്കി മാസങ്ങളില്‍ കൊടുംതണുപ്പിന്റെ പിടിയിലമരുന്നു; ഭൂപ്രകൃതിയോടൊപ്പം ഇതും കാലാവസ്ഥയ്‌ക്ക്‌ പ്രാദേശികസ്വഭാവം കൈവരുത്തുന്നു. ഹിമാലയനിരകളുടെ തെക്കന്‍ചരിവില്‍ ഉയരത്തിനനുസൃതമായി വ്യത്യസ്‌ത കാലാവസ്ഥാവിഭാഗങ്ങള്‍ നിര്‍വചിക്കാവുന്നതാണ്‌. ദക്ഷിണേഷ്യ, ദക്ഷിണ-പൂര്‍വേഷ്യ, പൂര്‍വേഷ്യ, ഏഷ്യ എന്നിവിടങ്ങളിലെ വന്‍നഗരങ്ങളും വന്‍കിടവ്യവസായമേഖലകളും അന്തരീക്ഷത്തില്‍ സംജാതമാകുന്ന അസന്തുലിതാവസ്ഥ സ്ഥാനികസ്വഭാവമുള്ള കാലാവസ്ഥകള്‍ (Micro climates) സൃഷ്‌ടിക്കാന്‍ പര്യാപ്‌തമാണ്‌.

ഈ വന്‍കരയിലെ കാലാവസ്ഥയുടെ ഏറ്റവും വലിയ സവിശേഷത മണ്‍സൂണ്‍ കാറ്റുകളാണ്‌; ഉഷ്‌ണകാലത്ത്‌ കടലില്‍ നിന്നും കരയിലേക്കും ശീതകാലത്ത്‌ കരയില്‍നിന്നു കടലിലേക്കും വീശുന്ന കാറ്റുകളാണ്‌ മണ്‍സൂണ്‍ കാറ്റുകള്‍. ഇവ മുഖ്യമായും ഏഷ്യയുടെ തെക്കും തെക്കുകിഴക്കും ഭാഗങ്ങളിലാണ്‌ അനുഭവപ്പെടുന്നത്‌. ഇക്കാരണത്താല്‍ ഈ മേഖലയെ "മണ്‍സൂണ്‍ ഏഷ്യ' എന്നു വിശേഷിപ്പിക്കുന്നു. വേനല്‍ക്കാലത്ത്‌ കടലില്‍നിന്ന്‌ കരയിലേക്കു വീശുന്ന കാറ്റിനെ വേനല്‍ക്കാല മണ്‍സൂണ്‍ എന്നും ശീതകാലത്ത്‌ കരയില്‍നിന്ന്‌ കടലിലേക്കു വീശുന്ന കാറ്റിനെ ശീതകാലമണ്‍സൂണ്‍ എന്നുമാണ്‌ പറയുന്നത്‌. വേനല്‍ക്കാലത്ത്‌ ഇന്ത്യാസമുദ്രത്തില്‍ നിന്നും പസിഫിക്‌ സമുദ്രത്തില്‍ നിന്നും വരുന്ന നീരാവിനിറഞ്ഞ വര്‍ഷവാതങ്ങള്‍ കനത്തമഴ ലഭ്യമാക്കുന്നു. തണുപ്പുകാലത്ത്‌ വീശുന്ന മണ്‍സൂണ്‍ കരയില്‍നിന്നായതിനാല്‍ അവയില്‍ ആര്‍ദ്രത നന്നെ കുറവായിരിക്കും; തന്മൂലം ശീതകാല മണ്‍സൂണ്‍ മഴ സാധാരണയായി ഉണ്ടാകാറില്ല. വന്‍കരയുടെ മധ്യഭാഗത്തും ഇന്ത്യാ ഉപദ്വീപിന്റെ വടക്കുപടിഞ്ഞാറുഭാഗത്തും വേനല്‍ക്കാലത്ത്‌ ലഘുമര്‍ദവും ശീതകാലത്ത്‌ ഗുരുമര്‍ദവും ഉണ്ടാകുന്നതാണ്‌ മണ്‍സൂണ്‍ കാറ്റുകളുടെ ആവിര്‍ഭാവത്തിനു കാരണം. പഞ്ചാബ്‌ മേഖലയില്‍, സിന്ധു താഴ്‌വാരത്ത്‌ രൂപംകൊള്ളുന്ന നിമ്‌നമര്‍ദത്തിന്‌ ദക്ഷിണേഷ്യന്‍ അഥവാ ഇറാനിയന്‍ നിമ്‌നം (Iranian low) എന്നാണു പേര്‍. വന്‍കരയ്‌ക്കുള്ളിലേക്കും മറിച്ചും വീശുന്ന കാറ്റുകള്‍ ഏഷ്യയുടെ ഏതാണ്ട്‌ മധ്യഭാഗത്ത്‌ സ്‌ട്രാറ്റോസ്‌ഫിയറില്‍ സൃഷ്‌ടിക്കുന്ന ബൃഹത്തായ ഒരു സഞ്ചരണമാണ്‌ വന്‍കരയിലെ കാലാവസ്ഥയെ സ്വാധീനിക്കുന്ന മുഖ്യഘടകമെന്ന്‌ ആധുനിക മണ്‍സൂണ്‍ പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

പര്‍വതനിരകള്‍ വായുസഞ്ചരണത്തെ ചെറുക്കുന്നതു കാരണം ഉത്തര ഏഷ്യയില്‍ ഉത്തരാര്‍ധഗോളത്തിലെ സമാന അക്ഷാംശങ്ങളിലേതിനെക്കാള്‍ കുറഞ്ഞ താപനിലയാണ്‌ അനുഭവപ്പെടുന്നത്‌. ശൈത്യകാലത്ത്‌, സൈബീരിയയുടെ ഒട്ടുമുക്കാലും ജപ്പാനും യാങ്‌ട്‌സീനദിക്ക്‌ വടക്കുള്ള ചൈനയും ധ്രുവീയ വായുപിണ്ഡ (polar air mass)ത്തിന്റെ അധീനതയിലാണ്‌. ശൈത്യകാലത്ത്‌ ഏഷ്യയില്‍ ഏറ്റവും കഠിനമായ ഗുരുമര്‍ദം സൈബീരിയയിലാണ്‌ അനുഭവപ്പെടുന്നത്‌. വേനല്‍ക്കാലത്ത്‌ ആര്‍ട്ടിക്‌ വാതമുഖം വടക്കോട്ടു നീങ്ങുന്നതുകൊണ്ടുണ്ടാകുന്ന നിമ്‌നമര്‍ദത്തിന്റെ ഫലമായി സൈബീരിയയിലെ പര്‍വതമേഖലകളില്‍ കനത്ത മഴ ലഭിക്കുന്നു. ഉഷ്‌ണകാലത്ത്‌ മംഗോളിയ (ഗോബി)യില്‍ രൂപംകൊള്ളുന്ന നിമ്‌നമര്‍ദത്തിന്റെ കാഠിന്യത്തെ ആശ്രയിച്ചാണ്‌ ചൈനയില്‍ മണ്‍സൂണ്‍ വര്‍ഷപാതം ലഭിക്കുന്നത്‌. പസിഫിക്‌ സമുദ്രത്തില്‍ വേനല്‍ക്കാലത്താണ്‌ ആര്‍ട്ടിക്‌ വാതമുഖം പ്രക്ഷുബ്‌ധമാകുന്നത്‌. പസിഫിക്‌ സമുദ്രത്തില്‍ നിന്നെത്തുന്ന വര്‍ഷവാതങ്ങള്‍ക്ക്‌ പര്‍വതനിരകള്‍ കാരണം പൂര്‍വേഷ്യ കടന്നുചെല്ലാന്‍ കഴിയുന്നില്ല. ശീതജലപ്രവാഹങ്ങള്‍ക്കു മീതെക്കൂടി വന്‍കരയിലേക്കു വീശുന്ന ശീതക്കാറ്റുകള്‍ ചാറ്റല്‍മഴയും മൂടല്‍മഞ്ഞും സൃഷ്‌ടിക്കുന്നു. ആര്‍ട്ടിക്‌ വാതമുഖം ശൈത്യകാലത്ത്‌ തെക്കോട്ടു നീങ്ങുന്നതിന്റെ ഫലമായി പശ്ചിമേഷ്യയില്‍ ശീതകാലവര്‍ഷപാതമുണ്ടാവുന്നു; മെഡിറ്ററേനിയന്‍ കടലില്‍ രൂപംകൊള്ളുന്ന നിമ്‌നമര്‍ദമാണ്‌ ഈ മേഖലയില്‍ വര്‍ഷപാതം സൃഷ്‌ടിക്കുന്നത്‌.

വരണ്ട ശീതക്കാറ്റുകള്‍ ഏറ്റവും ശക്തിയായി വീശുന്നത്‌ ഉത്തരചൈനയിലാണ്‌. മധ്യേഷ്യയിലും പശ്ചിമേഷ്യയിലും വേനല്‍ക്കാലത്ത്‌ ഉഷ്‌ണക്കാറ്റുകള്‍ ശക്തിയായി വീശിയടിക്കുന്നു. തത്‌ഫലമായി പുഴകളും തടാകങ്ങളും വറ്റിവരണ്ടുപോകുക സാധാരണമാണ്‌. ഇറാന്‍, അഫ്‌ഗാനിസ്‌താന്‍ എന്നിവിടങ്ങളിലായി വ്യാപിച്ചിട്ടുള്ള ചതുപ്പുകള്‍ക്കുമേല്‍ മണിക്കൂറില്‍ 100 കിലോമീറ്ററിലേറെ വേഗതയില്‍ ആറുമാസത്തോളം വീശുന്ന ഉഷ്‌ണക്കാറ്റ്‌ സേസ്‌താന്‍ (seistan) വാതമെന്ന പേരിലറിയപ്പെടുന്നു.

താപനില. ജനുവരി മാസത്തില്‍ ഭൂമധ്യരേഖയില്‍ നിന്നകലുന്തോറും ഏഷ്യയിലെ താപനിലയില്‍ ക്രമമായ കുറവ്‌ അനുഭവപ്പെടുന്നു. ജനുവരിയിലെ സമതാപരേഖകള്‍ (isotherms) പൊതുവേ മധ്യരേഖയ്‌ക്ക്‌ സമാന്തരമാണെങ്കിലും സമുദ്രസാമീപ്യംമൂലം അവ പസിഫിക്‌ തീരത്തിലും മെഡിറ്ററേനിയന്‍ തീരത്തിലും വടക്കോട്ടു കൂടുതലായി ചായുന്നു. ഏഷ്യയുടെ മധ്യഭാഗത്തും വടക്കുഭാഗത്തും ശീതകാലതാപനില-0oലും താഴെയാണ്‌. സൈബീരിയയുടെ ഭൂരിഭാഗത്തും ജനുവരിയിലെ താപനില 20oC-ഉം വെര്‍ഖൊയാന്‍സ്‌കില്‍ -50oC-ഉം ആകുന്നു. വെര്‍ഖൊയാന്‍സ്‌കിനെ ലോകത്തിലെ ശീതധ്രുവം എന്നാണ്‌ വിശേഷിപ്പിക്കുന്നത്‌. ജനുവരിയിലെ 0oCഇ സമതാപരേഖ സമര്‍ഖണ്ഡ്‌, പീക്കിങ്‌, ഹോണ്‍ഷുദ്വീപ്‌ എന്നിവിടങ്ങളില്‍ക്കൂടി കടന്നുപോകുന്നു; 20oC സമതാപരേഖ, ഉത്തരായണരേഖ (Tropic of Cancer)യില്‍ക്കൂടിയും 25oC-ലേത്‌ ഭൂമധ്യരേഖയില്‍ കൂടിയും കടന്നുപോകുന്നു.

ജൂലായ്‌ മാസത്തില്‍ 20oCഇ സമതാപരേഖ വടക്ക്‌ അക്ഷാംശം 55oC മുതല്‍ 60oC വരെ വടക്കോട്ടു നീങ്ങിയും തീരപ്രദേശങ്ങളില്‍ തെക്കോട്ടു ചരിഞ്ഞും കാണപ്പെടുന്നു. ഏഷ്യയുടെ ഉത്തരതീരങ്ങളില്‍ ജൂലായ്‌ മാസത്തിലെ ശരാശരി താപനില 10oC-ല്‍ കുറവാണ്‌. ഈ മാസത്തില്‍ ഏറ്റവും കഠിനമായ ഉഷ്‌ണം അനുഭവപ്പെടുന്നത്‌ പശ്ചിമേഷ്യയിലും താര്‍, തക്‌ലാമാകാന്‍ എന്നീ മരുഭൂമികളിലുമാണ്‌. "ശീതധ്രുവമായ' വെര്‍ഖൊയാന്‍സ്‌കിലും പരിസരങ്ങളിലും ജൂലായ്‌, ജനുവരി എന്നീ മാസങ്ങളിലെ താപനിലകള്‍ തമ്മിലുള്ള വ്യത്യാസം 97oCഇ ആണ്‌.

വര്‍ഷപാതം. മധ്യരേഖാപ്രദേശത്തിലെ വാര്‍ഷികവര്‍ഷപാതം ഉദ്ദേശം 200 സെ.മീ. ആണ്‌. ദക്ഷിണേഷ്യ, ദക്ഷിണപൂര്‍വേഷ്യ എന്നിവിടങ്ങളിലെ സമുദ്രത്തെ അഭിമുഖീകരിക്കുന്നതും അതേയവസരത്തില്‍ പവനാഭിമുഖ(windward)വുമായ ചരിവുകളില്‍ 200 സെ.മീ. മുതല്‍ 300 സെ.മീ. വരെ മഴ ലഭിക്കുന്നു. ചിലയിടങ്ങളില്‍ 760 മുതല്‍ 1,270 വരെ സെന്റീമീറ്ററും മഴ ലഭിക്കുന്നു; 1891-ല്‍ ഏഴു മാസക്കാലത്തിനിടയ്‌ക്ക്‌ ചിറാപുഞ്ചിയില്‍ 2,285 സെ.മീ. വര്‍ഷപാതമുണ്ടായിട്ടുണ്ട്‌. പവനവിമുഖമായ (leeward) ഉപമധ്യരേഖാമേഖലയിലെ ചരിവുകളില്‍ വാര്‍ഷികവര്‍ഷപാതം 90 സെ.മീ. മാത്രമാണ്‌. ഉപോഷ്‌ണമേഖലയിലും ശീതോഷ്‌ണമേഖലയിലും മണ്‍സൂണ്‍മൂലം സാമാന്യം നല്ല മഴ (60-90 സെ.മീ.) ലഭിക്കുന്നുണ്ട്‌. പൂര്‍വ സൈബീരിയയില്‍ ഒരാണ്ടില്‍ 25 സെന്റിമീറ്ററിലും കുറവ്‌ മഴയേ ലഭിക്കുന്നുള്ളൂ. ഏഷ്യയുടെ പശ്ചിമ-മധ്യമേഖലകളിലെ മരുഭൂമികളില്‍ ശരാശരി വാര്‍ഷിക-വര്‍ഷപാതം 15 മുതല്‍ 20 വരെ സെന്റിമീറ്ററാണ്‌.

ചക്രവാതങ്ങള്‍ (cyclones and typhoons) മൂലം ശരത്‌കാലത്ത്‌ (autumn) തെക്കും തെക്കുകിഴക്കും ഭാഗങ്ങളില്‍ നല്ല മഴയും ശക്തിയായ കാറ്റും ഉണ്ടാകാറുണ്ട്‌. എല്‍നിനോ, നാനിനോ തുടങ്ങിയ പ്രകൃതിപ്രതിഭാസങ്ങള്‍ ഏഷ്യാവന്‍കരയിലെ കാലാവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്‌. വന്‍തോതിലുള്ള ഭൂകമ്പങ്ങളും സുനാമികളും സമീപകാലത്ത്‌ പല ഏഷ്യന്‍ രാജ്യങ്ങളിലും കനത്ത നാശനഷ്‌ടമുണ്ടാക്കി.

സസ്യജാലം

അക്ഷാംശീയവ്യാപ്‌തി, കാലാവസ്ഥയിലെ വൈവിധ്യം, നിമ്‌നോന്നതത്ത്വം എന്നിവമൂലം ഏഷ്യാവന്‍കരയിലെ നൈസര്‍ഗിക സസ്യജാലത്തിലും വലുതായ വൈവിധ്യം ദൃശ്യമാണ്‌. എന്നിരിക്കിലും സസ്യജാലത്തിലെ നൈസര്‍ഗികഭാവം അപൂര്‍വം മേഖലകളില്‍ മാത്രമേ അവശേഷിച്ചിട്ടുള്ളൂ. പ്രകൃത്യായുള്ള സസ്യാവരണം, കഴിഞ്ഞ 8,000 വര്‍ഷങ്ങളായുള്ള മനുഷ്യോപഭോഗംമൂലം തന്നെ വികലമാക്കപ്പെട്ടിരിക്കുന്നു.

സൂചികാഗ്രവൃക്ഷങ്ങള്‍ നിറഞ്ഞ കാട്‌

ഉത്തരേഷ്യയില്‍ ആര്‍ട്ടിക്‌ തീരത്ത്‌ ഏറെക്കുറെ വിജനമായ മേഖലകള്‍ നൈസര്‍ഗിക പ്രകൃതി അവശേഷിക്കുന്ന പ്രദേശമാണ്‌. എന്നാല്‍ അതിശൈത്യവും ഹിമബാധയുമുള്ള ഈ മേഖലകള്‍ പൊതുവേ സസ്യവിരളമായ തുന്ദ്ര ആണ്‌. മരങ്ങള്‍ തീരെയില്ല. വിശാലമായ ഈ സമതലമേഖലയില്‍ ഏറിയഭാഗത്തും ഉറഞ്ഞമണ്ണാണുള്ളത്‌. ഇടയ്‌ക്കിടെ പായല്‍വര്‍ഗങ്ങളും ഉയരംകുറഞ്ഞ പന്നല്‍ച്ചെടികളും കാണാം. അപൂര്‍വമിടങ്ങളില്‍ പുല്‍വര്‍ഗങ്ങളും കുറ്റിച്ചെടികളും വളരുന്നു. ഗ്രീഷ്‌മകാലത്ത്‌ സൂര്യപ്രകാശമുള്ള സമയം കൂടുന്നതിനാല്‍ പുഷ്‌പിക്കുന്ന ചെറുസസ്യങ്ങള്‍ സമൃദ്ധിയായി വളരുന്നു. ആര്‍ട്ടിക്‌ മേഖലയ്‌ക്കു പുറമേ വന്‍കരയുടെ ഇതരഭാഗങ്ങളിലുള്ള ഉന്നത പര്‍വതാഗ്രങ്ങളിലും തുന്ദ്രാമാതൃകപ്രദേശത്തെ സസ്യപ്രകൃതിയാണുള്ളത്‌.

തുന്ദ്രയ്‌ക്കു തൊട്ടു തെക്ക്‌ തെയ്‌ഗാ എന്നു വിളിക്കപ്പെടുന്ന, സൂചികാഗ്രവൃക്ഷങ്ങള്‍ നിറഞ്ഞ കാടുകളാണുള്ളത്‌. ഈ മേഖലയുടെ വടക്കരികിലുള്ള സീമാന്തപ്രദേശത്ത്‌ ഉയരം കുറഞ്ഞവൃക്ഷങ്ങളും തുന്ദ്രാമാതൃകാസസ്യങ്ങളും ഇടകലര്‍ന്നു വളരുന്നു. തെയ്‌ഗാവനങ്ങളില്‍ ലാര്‍ച്ച്‌, പൈന്‍, സ്‌പ്രൂസ്‌ തുടങ്ങിയ സൂചികാഗ്രവൃക്ഷങ്ങള്‍ക്കാണ്‌ പ്രാമുഖ്യമെങ്കിലും ആസ്‌പെന്‍, ബെര്‍ച്ച്‌ തുടങ്ങി കടുപ്പംകൂടിയ പത്രപാതിവൃക്ഷങ്ങളും സാധാരണമാണ്‌. ഈ മേഖലയിലെ മഴക്കുറവുള്ള ഭാഗങ്ങളില്‍ സ്റ്റെപ്പ്‌ മാതൃകയിലുള്ള ഉയരം കുറഞ്ഞ പുല്‍വര്‍ഗങ്ങളും കുറ്റിച്ചെടികളും വളരുന്നു. സൂചികാഗ്രവൃക്ഷങ്ങളില്‍ ഓരോയിനത്തിന്റെയും വിതരണം കാലാവസ്ഥയെ ആശ്രയിച്ച്‌ നിര്‍ണയിക്കപ്പെട്ടിരിക്കുന്നു. ഉദാഹരണമായി -38oCഇ-ല്‍ താഴെയുള്ള താപനില താങ്ങുവാന്‍ കഴിവില്ലാത്തതിനാല്‍ സ്‌പ്രൂസ്‌ വൃക്ഷങ്ങള്‍ യെനീസേ നദിക്കു കിഴക്ക്‌ കാണപ്പെടുന്നില്ല. തെയ്‌ഗാവനങ്ങളില്‍ ക്രാന്‍ബെറി, ബില്‍ബെറി തുടങ്ങിയ കളച്ചെടികള്‍ സമൃദ്ധമായുണ്ട്‌. അവിടവിടെയായി വിസ്‌തൃതമായ ചതുപ്പുകളും കാണാം.

ഉത്തര ഏഷ്യയില്‍ തെയ്‌ഗായ്‌ക്കു താഴെയായി വിശാലപത്രിക പത്രപാതിവനങ്ങളുടെ ഒരു മേഖലയുണ്ട്‌. യെനീസേ നദിക്കു കിഴക്ക്‌ ഈ വനങ്ങള്‍ സൂചികാഗ്രവനങ്ങള്‍ക്കു വഴിമാറുന്നുവെങ്കിലും ഒഖോട്‌സ്‌ക്‌ കടലിനു കിഴക്ക്‌ പൂര്‍വസൈബീരിയയില്‍ വീണ്ടും നിബിഡമായി കാണപ്പെടുന്നു. പോപ്ലാര്‍, ബെര്‍ച്ച്‌, ആല്‍ഡര്‍ തുടങ്ങിയ വൃക്ഷങ്ങളാണ്‌ ഈ വനങ്ങളിലുള്ളത്‌; ഇടയ്‌ക്കിടെ സൂചികാഗ്രവൃക്ഷങ്ങളും വളരുന്നു. ഉസൂരി നദീതടത്തിലെ വനങ്ങളില്‍ മേല്‌പറഞ്ഞവയോടൊപ്പം മേപ്പിള്‍, ആഷ്‌, വാള്‍നട്ട്‌, എം, ലിന്‍ഡെന്‍ തുടങ്ങിയ മരങ്ങളും ധാരാളമായുണ്ട്‌. ചൈനയോടടുക്കുന്തോറും ഈ സസ്യപ്രകൃതിയില്‍ വ്യതിയാനം സംഭവിക്കുന്നു.

സൈബീരിയയിലെ വനങ്ങള്‍ക്ക്‌ തെക്ക്‌ പ്രയറി മാതൃകയിലുള്ള പുല്‍മേടുകളാണ്‌. ഈ മേഖലയില്‍ പലേടത്തും വിശാലപത്രിതവനങ്ങളുടെ ആധിക്യം ദര്‍ശിക്കാം. വനങ്ങള്‍ സ്റ്റെപ്പ്‌ മാതൃകയിലുള്ള പുല്‍മേടുകളിലേക്കു സംക്രമിക്കുന്ന സ്ഥിതിയാണുള്ളത്‌. തിബത്ത്‌ പീഠഭൂമി പൊതുവേ അതിശൈത്യമുള്ള വരണ്ട പ്രദേശമാണ്‌; ഇവിടെ അപൂര്‍വമായുള്ള സസ്യങ്ങള്‍ ലവണാംശം അധികമായി വേണ്ട ഇനങ്ങളാണ്‌.

അത്യുഷ്‌ണവും മഴക്കൂടുതലുള്ള ഗ്രീഷ്‌മകാലവും സസ്യവളര്‍ച്ചയെ പോഷിപ്പിക്കുന്നതുമൂലം സമശീതോഷ്‌ണ കാലാവസ്ഥയിലേതു മുതല്‍ ഉഷ്‌ണമേഖലയിലേതുവരെയുള്ള വിവിധയിനം സസ്യങ്ങള്‍ പൂര്‍വേഷ്യയില്‍ തഴച്ചുവളരുന്നു. ചൈനയില്‍ 15,000ത്തിലേറെയിനം സസ്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്‌. പായലുകള്‍, കൂണുകള്‍ എന്നിവയെ ഉള്‍പ്പെടുത്താതെയുള്ള കണക്കാണിത്‌. വിശാലപത്രിത നിത്യഹരിതവനങ്ങളാണ്‌ ഇവിടെയുള്ളത്‌. തറപറ്റി വളരുന്ന ധാരാളം ചെടികളും കളകളും ഇവയെ ഇടതൂര്‍ന്നവയാക്കി മാറ്റിയിരിക്കുന്നു.

ജപ്പാന്‍ ദ്വീപുകളുടെ 68 ശതമാനത്തോളം സംരക്ഷിതവനങ്ങളാണ്‌. എന്നാല്‍ ചൈന ഒട്ടുമുക്കാലും വനനശീകരണത്തിനു വിധേയമായിക്കഴിഞ്ഞിരിക്കുന്നു; നന്നെ ദുര്‍ഗമമായ അപൂര്‍വം സ്ഥലങ്ങളില്‍ മാത്രമാണ്‌ പ്രകൃത്യായുള്ള സസ്യജാലം അവശേഷിപ്പിച്ചിട്ടുള്ളത്‌. വിദൂരപൂര്‍വപ്രദേശത്തെ നൈസര്‍ഗിക സസ്യജാലത്തെ സംബന്ധിച്ച വസ്‌തുതകള്‍ ജപ്പാനില്‍ നിന്നാണ്‌ മനസ്സിലാവുന്നത്‌. ജപ്പാനില്‍ ശാസ്‌ത്രീയമായ രീതിയില്‍ വനംവച്ചുപിടിപ്പിച്ചുവരുന്നു; പക്ഷേ ഈ സംരംഭത്തില്‍ സമ്പദ്‌പ്രധാനങ്ങളായ സൂചികാഗ്രവൃക്ഷങ്ങള്‍ക്കാണ്‌ മുന്‍ഗണന നല്‌കിയിട്ടുള്ളത്‌.

ചൈനയിലെ നൈസര്‍ഗിക സസ്യജാലം നശിപ്പിക്കപ്പെട്ടുവെങ്കിലും കള്ളിച്ചെടികളും വൃക്ഷങ്ങളും സമൃദ്ധമാണ്‌. സമശീതോഷ്‌ണസസ്യങ്ങളില്‍ ഓക്‌, മേപ്പിള്‍, ലിന്‍ഡെല്‍, ചെസ്‌നട്ട്‌, ഹോണ്‍ബീം, ഹിക്കോറി എന്നിവയാണ്‌ ധാരാളമായുള്ളത്‌. ഉഷ്‌ണമേഖലാ ജീനസുകളില്‍ മാഗ്‌നോലിയ, തൂലിപ്പ, കര്‍പ്പൂരമരം, സെഡാര്‍, ആംബര്‍, കാറ്റാല്‍പ തുടങ്ങിയിയ വൃക്ഷങ്ങള്‍ ഉള്‍പ്പെടുന്നു. വള്ളിച്ചെടികളും സമൃദ്ധമാണ്‌. ചൈന, കൊറിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളുടെ ദക്ഷിണഭാഗങ്ങളില്‍ പനമരങ്ങളും മുളയും സാധാരണമാണ്‌.

ദക്ഷിണേന്ത്യയുടെ പശ്ചിമഭാഗത്തും ദക്ഷിണപൂര്‍വേഷ്യയിലെ സദൃശഭാഗങ്ങളിലും ഇടതൂര്‍ന്ന്‌ വളരുന്ന നിത്യഹരിതവനങ്ങള്‍ കാണാം. ജാവ, സുമാത്ര എന്നീ ദ്വീപുകളിലെ സംരക്ഷിതങ്ങളായ മഴക്കാടുകളില്‍ മാത്രം 3,000 ത്തിലേറെയിനം സസ്യങ്ങളുണ്ട്‌. കാലാവസ്ഥയെപ്പോലെ തന്നെ സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരവും ഈ മേഖലയിലെ സസ്യവിതരണത്തില്‍ സ്വാധീനത ചെലുത്തുന്നുണ്ട്‌. സുമാത്രയിലും ഫിലിപ്പീന്‍സിലുമുള്ള ഉന്നത തടങ്ങളില്‍ സമ-ശീതോഷ്‌ണ സസ്യങ്ങളായ പൈന്‍ തുടങ്ങിയവയും യൂക്കാലിപ്‌റ്റസ്‌ മുതലായവയും സമൃദ്ധമായി വളരുന്നു. ഇന്തോനേഷ്യന്‍ ദ്വീപുകളിലും ഉള്‍ഭാഗങ്ങളിലും തായ്‌ലന്‍ഡ്‌, മ്യാന്‍മാര്‍, ദക്ഷിണേന്ത്യ എന്നിവിടങ്ങളിലുമുള്ള മണ്‍സൂണ്‍ വനങ്ങള്‍ ഏറിയകൂറും തേക്കിന്‍കാടുകളാണ്‌. കളച്ചെടികളുടെ അഭാവം നിമിത്തം ഇവ ഏറെക്കുറെ തുറസ്സായി കാണപ്പെടുന്നു. ഡിപ്‌റ്റെറോകാര്‍പേഷ്യ കുടുംബത്തിലെ അഞ്ഞൂറോളം സ്‌പീഷീസുകള്‍ ദക്ഷിണേന്ത്യയിലെ വനങ്ങളില്‍ തഴച്ചുവളരുന്നു. തീരപ്രദേശങ്ങളിലെ പശിമരാശിമണ്ണില്‍ കണ്ടല്‍വനങ്ങളുടെ ബാഹുല്യം കാണാം. തെക്കേ അമേരിക്കയില്‍ നിന്നുകൊണ്ടുവന്നതും ദക്ഷിണ പൂര്‍വേഷ്യയിലെ മിക്കരാജ്യങ്ങളിലും നാണ്യവിളയെന്ന നിലയില്‍ വളര്‍ത്തിവരുന്നതുമായ റബ്ബറിന്‌ (Hevea brasiliensis) ഇന്ന്‌ നൈസര്‍ഗിക സസ്യജാലങ്ങളില്‍ ഉള്‍പ്പെടുത്തത്തക്ക പ്രാമാണ്യം ലഭിച്ചു കഴിഞ്ഞിരിക്കുന്നു.

ദക്ഷിണേഷ്യയില്‍ നൈസര്‍ഗികവനങ്ങള്‍ ആദ്യരൂപത്തില്‍ അപൂര്‍വമായേ അവശേഷിക്കുന്നുള്ളൂ. സ്ഥാനാന്തരകൃഷി സമ്പ്രദായം വ്യാപകമായി നടന്നുപോന്നതുമൂലം ഒരിക്കല്‍ വെട്ടിത്തെളിക്കപ്പെട്ട പ്രദേശങ്ങള്‍ തന്നെ പില്‌ക്കാലത്ത്‌ വനങ്ങളായിത്തീര്‍ന്നു; ഇങ്ങനെയുള്ള വ്യാപകമായ ഭൂഭാഗങ്ങളില്‍ ഇപ്പോഴും നൈസര്‍ഗികസസ്യപ്രകൃതി ദൃശ്യമാണ്‌. ദക്ഷിണേഷ്യയിലെ താരതമ്യേന മഴ കുറവുള്ളയിടങ്ങളില്‍ തുറസ്സായ പത്രപാതിവനങ്ങളാണുള്ളത്‌; ഇന്ത്യയിലെ ഇത്തരം വനങ്ങളില്‍ സാല്‍വൃക്ഷങ്ങള്‍ക്കാണ്‌ പ്രാമുഖ്യം. പലയിടങ്ങളിലും കാട്ടുതീയുടെയും വനനശീകരണത്തിന്റെയും ഫലമായി വിസ്‌തൃതമായ കുറ്റിക്കാടുകള്‍ രൂപംകൊണ്ടിരിക്കുന്നുവെന്നത്‌ ദക്ഷിണേഷ്യന്‍ വനങ്ങളുടെ സവിശേഷതയാണ്‌.

ഉയരത്തിന്‌ ആനുപാതികമായി താപനിലയില്‍ കുറവേര്‍പ്പെടുന്നതുമൂലം ദക്ഷിണേഷ്യയിലെ പര്‍വതഭാഗങ്ങളില്‍ 1,300 മുതല്‍ 3,050 വരെ മീ. ഉയരത്തില്‍ പത്രപാതി-സൂചികാഗ്രമാതൃകകളില്‍പ്പെട്ട സമശീതോഷ്‌ണവനങ്ങള്‍ കാണപ്പെടുന്നു. ഇതിലും കവിഞ്ഞ ഉയരങ്ങളില്‍ കുറ്റിച്ചെടികളും ഈറക്കാടുകളും സാധാരണമാണ്‌. മലനിരകളിന്മേലുള്ള കാടുകളിലും നൂറ്റുക്കണക്കിന്‌ സസ്യങ്ങള്‍ വളരുന്നു. മ്യാന്‍മാറിലെ അരക്കന്‍യോമ നിരകളില്‍ വിശേഷപ്പെട്ട ഒരിനം ചില്ലിമുള സമൃദ്ധമായുണ്ട്‌. പൂര്‍വഹിമാലയസാനുക്കളില്‍ സാല്‍വൃക്ഷവും കസ്റ്റാനോപ്‌സിസ്‌ എന്ന വിശേഷയിനം മരവും ഇടകലര്‍ന്ന്‌ കാണപ്പെടുന്നു; അധികം ഉയരത്തിലേക്ക്‌ ചെല്ലുന്തോറും ലാറെല്‍ വൃക്ഷങ്ങള്‍, ഓക്‌, സൂചികാഗ്രവൃക്ഷങ്ങള്‍, ഫര്‍ എന്നിങ്ങനെ ക്രമമായ മാറ്റം ദര്‍ശിക്കാം. മധ്യഹിമാലയത്തില്‍ സാല്‍വനങ്ങള്‍, പൈന്‍വനങ്ങള്‍, സെഡര്‍, സ്‌പൂസ്‌, വൈന്‍, ഓക്‌ എന്നിവയ്‌ക്ക്‌ പ്രാമുഖ്യമുള്ള മേഖല, ഫര്‍, ബെര്‍ച്ച്‌, ഉയരത്തില്‍ വളരുന്ന റോഡോ ഡെന്‍ഡ്രന്‍ എന്നിവ സമൃദ്ധമായ വനങ്ങള്‍, അതിനു മുകളില്‍ കുറ്റിക്കാടുകള്‍, പിന്നീട്‌ സ്ഥിരഹിമമേഖല എന്നിങ്ങനെയാണ്‌ സസ്യപ്രകൃതി.

പശ്ചിമഘട്ടത്തിലെ ഒരു മഴക്കാട്‌

പശ്ചിമേഷ്യ പൊതുവേ മഴകുറവുള്ള മേഖലയാണ്‌. കിസിന്‍കും, ഖസാഖ്‌സ്‌താന്‍, ഉസ്‌ബെക്കിസ്‌താന്‍, റുബ്‌ അല്‍ഖാലി തുടങ്ങിയ നിമ്‌നമേഖലകള്‍ മരുപ്രദേശങ്ങളും ഇവയ്‌ക്കിടയിലായുള്ള മലനിരകള്‍ സസ്യാവൃതവുമാണ്‌. പൊതുവേ കാലാവസ്ഥാപരമായി മൂന്ന്‌ വിഭാഗങ്ങള്‍ ദര്‍ശിക്കാം; വന്‍കരകാലാവസ്ഥ അനുഭവപ്പെടുന്ന ഉത്തരഭാഗം; അതിനു തെക്കായുള്ള മരുപ്രദേശം; വന്‍കരയുടെ പടിഞ്ഞാറരികിലായുള്ള മെഡിറ്ററേനിയന്‍ പ്രദേശം. മെഡിറ്ററേനിയന്‍ പ്രദേശത്തും ഉത്തരമേഖലയ്‌ക്കുമിടയ്‌ക്കുള്ള സീമാന്തഭാഗങ്ങളില്‍ സ്റ്റെപ്‌മാതൃകയിലുള്ള പുല്‍മേടുകള്‍ കാണാം. മരുഭൂമിയില്‍ 2,000-ത്തിലേറെ പുഷ്‌പ ശബളമായ മരുരൂഹങ്ങള്‍ വളരുന്നുണ്ട്‌. ഇടയ്‌ക്കിടെയുള്ള മലഞ്ചരിവുകളില്‍ സാമാന്യം നിബിഡമായ വനങ്ങളാണുള്ളത്‌. മെഡിറ്ററേനിയന്‍ തീരങ്ങളില്‍ ഈ മാതൃകയിലുള്ള കാലാവസ്ഥയ്‌ക്കനുയോജ്യമായ എല്ലാ സസ്യങ്ങളും സമൃദ്ധമായി വളര്‍ന്നുകാണുന്നു.

ജന്തുവര്‍ഗങ്ങള്‍

ജന്തുവര്‍ഗങ്ങളുടെ വിതരണക്രമം അടിസ്ഥാനമാക്കി പാലിയാര്‍ട്ടിക്‌, ഇന്ത്യന്‍ എന്നിങ്ങനെ രണ്ടു മേഖലകളായി ഏഷ്യന്‍ വന്‍കരയെ വിഭജിക്കാമെന്നാണ്‌ ജീവ-ഭൂമിശാസ്‌ത്രജ്ഞന്മാരുടെ അഭിപ്രായം. ഹിമാലയത്തിനു വടക്കുള്ള ഭാഗമാണ്‌ പാലിയാര്‍ട്ടിക്‌ മേഖലയില്‍ ഉള്‍പ്പെടുത്തപ്പെട്ടിട്ടുള്ളത്‌; തെക്കുള്ള ഭാഗം ഇന്ത്യനും. ഹിമാലയത്തിനു കിഴക്കും പടിഞ്ഞാറും ഭാഗങ്ങളില്‍ മലനിരകള്‍ മിക്കവാറും തെക്കു വടക്കു ദിശയില്‍ നീളുന്നതിനാല്‍ മേല്‌പറഞ്ഞ മേഖലകളെ വേര്‍തിരിക്കുന്ന അതിര്‍വരമ്പുകള്‍ വ്യക്തമായി രേഖപ്പെടുത്താനാവുകയില്ല. ഇന്ത്യന്‍മേഖലയെ ഓറിയന്റല്‍ എന്നും വിശേഷിപ്പിക്കാറുണ്ട്‌.

പാലിയാര്‍ട്ടിക്‌ മേഖല. ഈ മേഖലയെത്തന്നെ ജന്തുവിതരണത്തിന്റെ അടിസ്ഥാനത്തില്‍ വടക്കുനിന്നു തെക്കോട്ട്‌ തുന്ദ്ര, തെയ്‌ഗാ, സ്റ്റെപ്പ്‌ എന്നിങ്ങനെ ഉപവിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. തുന്ദ്ര മിക്കവാറും ഹിമാവൃതമാണ്‌; ഉഷ്‌ണകാലത്തെ ചുരുക്കം ദിവസങ്ങള്‍ മാത്രമാണ്‌ ഇതിന്‌ അപവാദമായിട്ടുള്ളത്‌. തുന്ദ്രയില്‍ ജീവജാലങ്ങള്‍ നന്നെ വിരളമാണ്‌. റെയിന്‍ഡിയര്‍, ആര്‍ട്ടിക്‌ കരടി, ആര്‍ട്ടിക്‌ കുറുനരി, ആര്‍ട്ടിക്‌ ചെന്നായ്‌ തുടങ്ങിയവ ഉഷ്‌ണകാലത്തു മാത്രമേ ഈ പ്രദേശത്ത്‌ കാണപ്പെടുന്നുള്ളൂ; ശീതകാലാരംഭത്തോടെ ഇവ തെക്കന്‍പ്രദേശങ്ങളിലേക്ക്‌ കുടിയേറുന്നു. ശീതകാലത്തും തുന്ദ്രാപ്രദേശത്ത്‌ തങ്ങുന്ന ഏകജീവിയാണ്‌ ലെമിങ്‌. കരളുന്നയിനത്തില്‍പ്പെട്ട ഈ ജീവികള്‍ മഞ്ഞിനടിയില്‍ അടിഞ്ഞുകിടക്കുന്ന സസ്യാവശിഷ്‌ടങ്ങള്‍ ഭക്ഷിച്ച്‌ കഴിഞ്ഞുകൂടുന്നു. പക്ഷികളുടെ കാര്യവും മേല്‌പറഞ്ഞതില്‍ നിന്നു ഭിന്നമല്ല; സാന്‍ഡല്‍ലിങ്‌, ഗ്രപ്ലോവര്‍, വിവിധയിനം സാന്‍ഡ്‌പൈപ്പര്‍ തുടങ്ങി മിക്ക പക്ഷികളും ശീതകാലത്ത്‌ തുന്ദ്രാ വിട്ടുപോകു ന്നവയാണ്‌. എന്നാല്‍ വില്ലോഗ്രൗസ്‌, റ്റാര്‍മിഗണ്‍ തുടങ്ങി അപൂര്‍വം ഇനങ്ങള്‍ മഞ്ഞുതുരന്ന്‌ കൂടുണ്ടാക്കി കഴിയുന്നുമുണ്ട്‌. ഇരപിടിയന്മാരുള്‍പ്പെടെ ചെറുതും വലുതുമായ നിരവധിയിനം പക്ഷികള്‍ തുന്ദ്രാനിവാസികളായുണ്ട്‌.

റെയിന്‍ഡിയര്‍

തെയ്‌ഗാ തുന്ദ്രയെ അപേക്ഷിച്ച്‌ ജന്തുനിബിഡമാണ്‌. ഇവിടെ തവിട്ടുകരടി, ചെന്നായ്‌, ഗ്രട്ടണ്‍ എന്ന ചെറുചെന്നായ്‌, നീര്‍നായ്‌, എര്‍മിന്‍, സേബിള്‍, ലിങ്‌ക്‌സ്‌, എല്‍ക്‌, റെയിന്‍ഡിയര്‍, മുയല്‍, വിവിധയിനം അണ്ണാന്‍ എന്നിവ ധാരാളം കാണപ്പെടുന്നു. പക്ഷിവര്‍ഗങ്ങളും വളരെയധികമുണ്ട്‌. തെയ്‌ഗാമേഖലയിലെ നദികളും ജലാശയങ്ങളും സമൃദ്ധമായ മത്സ്യശേഖരം ഉള്‍ക്കൊള്ളുന്നു.

സ്റ്റെപ്‌ മേഖലയിലെ ജന്തുജാലം മേല്‌പറഞ്ഞവയില്‍നിന്ന്‌ തികച്ചും വ്യത്യസ്‌തമാണ്‌. ജര്‍ബോവ, മാര്‍മറ്റ്‌ തുടങ്ങി നിരവധിയിനം കരളുന്ന ജീവികളും വിവിധയിനം മാനുകളും സ്റ്റെപ്പ്‌ മേഖലയിലെമ്പാടും കാണപ്പെടുന്നു. കാട്ടുമൂരി (Bos taurus), കുതിര, ഇരട്ടക്കുളമ്പുള്ള ഒട്ടകം തുടങ്ങിയവ ഒരുകാലത്ത്‌ വന്യമൃഗങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെട്ടിരുന്നുവെങ്കിലും ഇപ്പോള്‍ ആ നിലയില്‍ കാണപ്പെടുന്നില്ല. ബസ്റ്റാഡ്‌, ക്വെയില്‍, സാന്‍ഡ്‌ഗ്രൗസ്‌ തുടങ്ങി വിവിധയിനം പക്ഷികളും ധാരാളമായുണ്ട്‌. വെട്ടുക്കിളികളുടെ ശല്യം സാധാരണമാണ്‌. ജലപ്പരപ്പുകള്‍ പാത്തക്കോഴികളുടെയും അരയന്നങ്ങളുടെയും വിഹാരരംഗമാണ്‌.

സൈബീരിയന്‍ കടുവ

ഹിമാലയത്തിന്റെ വടക്കേ സാനുക്കളില്‍ കാട്ടാടുകളുടെ ബാഹുല്യംകാണാം. തിബത്തിലെ വിശേഷമൃഗമായ യാക്‌ വംശനാശത്തെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നു. ഇന്ന്‌ അവയെ ഇണക്കി വളര്‍ത്തുന്ന സമ്പ്രദായം പുരോഗമിച്ചുവരികയാണ്‌. ചൈനയുടെ വടക്കുകിഴക്കും കിഴക്കും ഭാഗങ്ങളില്‍ ഹരിണവര്‍ഗത്തിലെ വിശേഷയിനങ്ങള്‍ കാണപ്പെടുന്നു. മുന്‍കാലത്ത്‌ സൈബീരിയ, മഞ്ചൂറിയ, കൊറിയ എന്നിവിടങ്ങളില്‍ മാത്രം കാണപ്പെട്ടിരുന്ന സൈബീരിയന്‍ കടുവ കിഴക്ക്‌ ചൈനയിലൂടെ സഞ്ചരിച്ച്‌ ഇപ്പോള്‍ തെക്കുകിഴക്ക്‌ ഏഷ്യയിലെമ്പാടും ഉത്തരേന്ത്യയില്‍പ്പോലും വന്നെത്തിയിട്ടുണ്ട്‌. ചൈനാ-തിബത്ത്‌ അതിര്‍ത്തിയിലുള്ള ഭീമാകാരജന്തുവാണ്‌ പാന്‍ഡ; ഇവയില്‍ വലുപ്പം കുറഞ്ഞ ഇനങ്ങള്‍ ഹിമാലയമേഖലയില്‍ കാണപ്പെടുന്നു. ഹിമാലയത്തിലെ ഉന്നതഭാഗങ്ങളില്‍ വിശേഷബുദ്ധിയുള്ള ഹിമമനുഷ്യന്‍ (യതി) നിവസിക്കുന്നതായി പലരും രേഖപ്പെടുത്തിയിട്ടുണ്ട്‌. ജപ്പാനില്‍ കണ്ടുവരുന്ന ഒരിനം വാലില്ലാക്കുരങ്ങും വിശേഷജീവികളില്‍പ്പെടുന്നു. ചൈനയിലെ ജലാശയങ്ങളിലും നദികളിലും നിരവധിയിനം മത്സ്യങ്ങളും ജലജീവികളും ധാരാളമായുണ്ട്‌. ചൈനയില്‍ യാങ്‌ട്‌സീ, ഹ്വാങ്‌ഹോ എന്നീ നദികളില്‍ കാണപ്പെടുന്ന പാഡില്‍ മത്സ്യം (Psephurus gladius) വടക്കേഅമേരിക്കയില്‍ മാത്രം കാണുന്ന മറ്റൊരിനത്തിന്റെ ഏക സഹജീവിയാണ്‌. ജപ്പാനിലെ ശുദ്ധജലജീവിയായ കൂറ്റന്‍ സാലമാന്‍ഡര്‍ മറ്റൊരു വിശേഷജീവിയാണ്‌.

പാഡില്‍ മത്സ്യം

ഏഷ്യാമൈനറിലെ ജന്തുജാലം മെഡിറ്ററേനിയന്‍ കാലാവസ്ഥയിലുള്ള സമീപപ്രദേശങ്ങളിലേതിനു സദൃശമാണ്‌. എന്നാല്‍ ഇസ്രയേല്‍, സിറിയ, അറേബ്യ എന്നിവിടങ്ങളിലെ ജീവികള്‍ക്ക്‌ ഉത്തരപൂര്‍വാഫ്രിക്കയിലെ ജന്തുജാലവുമായി സാമ്യം കാണുന്നു.

നീലക്കാള

ഇന്ത്യന്‍ മേഖല. ഈ മേഖലയുടെ ഏറിയഭാഗവും ഉഷ്‌ണകാലാവസ്ഥയുള്ളതാണ്‌. ഇന്ത്യന്‍ മേഖലയുടെ വടക്കുപടിഞ്ഞാറന്‍ ഭാഗത്ത്‌ വരള്‍ച്ചയുടെ കാഠിന്യംമൂലം എത്യോപ്യന്‍ മേഖലയിലേതിനു സദൃശമായ ജന്തുവിതരണമാണുള്ളത്‌; മറ്റു ഭാഗങ്ങളില്‍ വളരെ സാധാരണമായുള്ള ഒരു ജീവിയാണ്‌ വാനരവര്‍ഗം. മഴക്കാടുകളില്‍ മാത്രമാണ്‌ ആള്‍ക്കുരങ്ങുകള്‍ കാണപ്പെടുന്നത്‌; അസം, മ്യാന്മര്‍, മലയന്‍ ഉപദ്വീപ്‌, സുമാത്രാ, ബോര്‍ണിയോ എന്നിവിടങ്ങളില്‍ കാണപ്പെടുന്ന ഗിബ്ബണ്‍ ഈയിനത്തില്‍പ്പെട്ടതാണ്‌. ഇവ ഏതാണ്ട്‌ വംശനാശത്തെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നു. ആഫ്രിക്കയില്‍ ധാരാളമായുള്ള സിംഹങ്ങള്‍ ഏഷ്യാവന്‍കരയില്‍ ഇന്ന്‌ അവശേഷിച്ചു കാണുന്നത്‌ ഗുജറാത്തിലെ ഗിര്‍വനങ്ങളില്‍ മാത്രമാണ്‌; തെക്കു കിഴക്കേ ഇറാനിലെ വനങ്ങളില്‍ ഇവ അപൂര്‍വമായി ഉണ്ടെന്നു കരുതപ്പെടുന്നു. ഹിമാലയം മുതല്‍ ഇന്തോനേഷ്യ വരെയുള്ള പ്രദേശങ്ങളില്‍ കടുവ സാധാരണമായുണ്ട്‌; എങ്കിലും ബോര്‍ണിയോ, ശ്രീലങ്ക എന്നിവിടങ്ങളിലെ വനങ്ങളില്‍ ഈ മൃഗം ഇല്ല. ദക്ഷിണേന്ത്യയിലും പടിഞ്ഞാറ്‌ ഇസ്രയേലോളവും കാണപ്പെടുന്ന മറ്റൊരു വന്യമൃഗമാണ്‌ അളക്കരടി. ഇന്ത്യയിലെ വരണ്ട വനങ്ങളില്‍ വരയന്‍ കഴുതപ്പുലിയും ഉപഭൂഖണ്ഡമെമ്പാടും കുറുനരിയും ധാരാളമായുണ്ട്‌. ഇന്ത്യ, മ്യാന്മര്‍, മലേഷ്യ, ബോര്‍ണിയോ, ജാവ എന്നിവിടങ്ങളില്‍ കാട്ടുകാള കാണപ്പെടുന്നു; സുമാത്രയില്‍ ഇല്ലതാനും. പറക്കുന്നവയും പറക്കാന്‍ കഴിയാത്തവയുമായ അണ്ണാന്‍, പല വലുപ്പത്തിലുള്ള കീരി എന്നിവയും ഇവിടത്തെ സാധാരണ ജീവികളാണ്‌. കരിമാന്‍, നീലക്കാള, ചൗസീങ്‌ഗ എന്നീ ഹരിണ വര്‍ഗത്തിലെ വിവിധയിനങ്ങളും ഇന്ത്യന്‍ മേഖലയിലുണ്ട്‌. കാഴ്‌ചയില്‍ മാനിനെപ്പോലെ തോന്നിക്കുന്ന ഷെവ്‌റോട്ടേയ്‌ന്‍, കാട്ടുപന്നി, കാണ്ടാമൃഗം, തപീര്‍, ആന എന്നിവയാണ്‌ മറ്റു വന്യമൃഗങ്ങള്‍.

വിവിധയിനം പക്ഷികളില്‍ മയില്‍, പ്രാവ്‌, തത്ത, മരംകൊത്തി, പൊന്മാന്‍, കുരുവി തുടങ്ങിയവ ഉള്‍പ്പെടുന്നു. ഇന്ത്യന്‍ മേഖലയിലെ വനങ്ങള്‍ ലക്ഷക്കണക്കിനു പക്ഷികളുടെ ആവാസസ്ഥാനമാണ്‌. ജലജീവികളായ നിരവധിയിനങ്ങളും ഇക്കൂട്ടത്തില്‍പ്പെടും. ചീങ്കണ്ണി, ആമ തുടങ്ങിയ ജലജീവികളും മത്സ്യങ്ങളും പാമ്പ്‌, പല്ലി തുടങ്ങിയ ഉരഗവര്‍ഗങ്ങളും ക്ഷുദ്രകീടങ്ങളും ഇവിടെ സമൃദ്ധമായുണ്ട്‌.

ധാതുക്കള്‍

ചത്തീസ്‌ഗഡ്‌ സംസ്ഥാനത്തെ ജവ്‌റ കല്‍ക്കരി ഖനി. ഏഷ്യയിലെ ഏറ്റവും വലുതും ലോകത്തിലെ രണ്ടാമത്തെ വലിയ ഖനിയുമാണിത്‌.

ധാതുസഞ്ചയങ്ങളുടെ വിലമതിക്കാനാവാത്ത അസംഖ്യം നിക്ഷേപങ്ങള്‍ വന്‍കരയില്‍ പലയിടങ്ങളിലും ഇനിയും അറിയപ്പെടാതെ അവശേഷിക്കുന്നു. ഭൂരൂപ പ്രക്രമങ്ങളുടെ മുഖ്യരംഗമായിരുന്ന വന്‍കരയില്‍ പല ഭാഗങ്ങളിലായി ആധുനിക മനുഷ്യന്‌ അനിവാര്യമായുള്ള എല്ലാ ഖനിജങ്ങളും സാന്ദ്രീകൃതമായിട്ടുണ്ട്‌. വന്‍കരയുടെ വ്യാപ്‌തിയും വിവര്‍ത്തനികചരിത്രവും ഏഷ്യയുടെ ധാതുസമ്പത്തിന്റെ രൂപീകരണം വിശദീകരിക്കാന്‍ പര്യാപ്‌തമാണ്‌. ശാസ്‌ത്രസാങ്കേതിക പുരോഗതിയില്‍ പിന്നാക്കം നില്‌ക്കുന്നതുകൊണ്ട്‌ കനത്ത ധാതുനിക്ഷേപങ്ങള്‍ ശരിയായിചൂഷണം ചെയ്യാന്‍ മിക്ക ഏഷ്യന്‍ രാജ്യങ്ങള്‍ക്കും കഴിയുന്നില്ല. ജപ്പാന്‍, ഇന്ത്യ, ചൈന, ഉത്തര ഏഷ്യ, ദക്ഷിണ പശ്ചിമേഷ്യ എന്നിവിടങ്ങളില്‍ ധാതുശേഖരണം ഗണ്യമായി പുരോഗമിച്ചുവരുന്നു. പൂര്‍വേഷ്യയില്‍ കല്‍ക്കരി, ഇരുമ്പ്‌, ചെമ്പ്‌ എന്നിവയുടെ കനത്ത നിക്ഷേപങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്‌. കല്‍ക്കരി, ഇരുമ്പ്‌, മാങ്‌ഗനീസ്‌ എന്നിവയുടെ കാര്യത്തില്‍ ദക്ഷിണേഷ്യയും സമ്പന്നമാണ്‌. ടിന്‍ ദക്ഷിണപൂര്‍വേഷ്യയിലും എണ്ണപ്രകൃതി വാതകങ്ങള്‍ ദക്ഷിണ പശ്ചിമേഷ്യ (പേര്‍ഷ്യന്‍ ഗള്‍ഫ്‌പ്രദേശം)യിലും നിക്ഷേപപരിധി ഇനിയും നിര്‍ണയിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത രീതിയില്‍ അടിഞ്ഞുകൂടിയിട്ടുണ്ട്‌. ഉത്തര ഏഷ്യ ഇരുമ്പ്‌, നിക്കല്‍, അലൂമിനിയം (ബോക്‌സൈറ്റ്‌) എന്നിവയുടെ സമൃദ്ധശേഖരമുള്‍ക്കൊള്ളുന്നു. ആന്‍ഥ്രസൈറ്റ്‌, ടങ്‌സ്റ്റന്‍ എന്നിവ ചൈനയിലും അഭ്രം ഇന്ത്യയിലും ലോകത്ത്‌ മറ്റൊരിടത്തും കാണപ്പെടാത്തരീതിയില്‍ സാന്ദ്രീകൃതമായിട്ടുണ്ട്‌. തുര്‍ക്കിയില്‍ ക്രാമിയം, ചെമ്പ്‌ എന്നിവയുടെയും മലേഷ്യയില്‍ ടിന്നിന്റെയും അയിരുകള്‍ സാമാന്യത്തിലധികം അവസ്ഥിതമായിരിക്കുന്നു. ഏഷ്യയിലെ എല്ലാ രാജ്യങ്ങള്‍ക്കും അവകാശപ്പെടാവുന്ന തരത്തില്‍ ഇരുമ്പുനിക്ഷേപം വ്യാപകമായിട്ടുണ്ട്‌. കല്‍ക്കരി, പെട്രാളിയം, യുറേനിയം എന്നീ ഖനിജ ഇന്ധനങ്ങള്‍ എല്ലാംതന്നെ വന്‍കരയില്‍ ഏഷ്യക്കിന്ന്‌ ആവശ്യത്തിനു മതിയാംവണ്ണം അവസ്ഥിതമായിട്ടുണ്ട്‌. ഇവയ്‌ക്കു പുറമേ ഇരുമ്പ്‌, ബോക്‌സൈറ്റ്‌ എന്നിവയുടെയും സമൃദ്ധശേഖരങ്ങള്‍ ഇനിയും കണ്ടെത്താനോ നിക്ഷേപവ്യാപ്‌തി കണക്കാക്കാനോ ശരിയായ വിധത്തില്‍ ഖനനം ചെയ്യപ്പെടാനോ വേണ്ടി കരയിലും വന്‍കരയോരത്തും പലയിടങ്ങളിലുമവശേഷിക്കുന്നു. കല്‍ക്കരി, പെട്രാളിയം എന്നിവയുടെ ഭൂമുഖത്തുള്ള മൊത്തം നിക്ഷേപത്തിന്റെ 60 ശതമാനത്തോളം ഏഷ്യയിലാണ്‌. ലോകത്തിനാവശ്യമായ പെട്രാളിയത്തിന്റെ കാല്‍പങ്ക്‌ ഉത്‌പാദിപ്പിക്കുന്നത്‌ അറബിരാജ്യങ്ങളിലാണ്‌. ചൈനയിലും ഉത്തരേഷ്യയിലുമാണ്‌ കനത്ത കല്‍ക്കരിനിക്ഷേപങ്ങളുള്ളത്‌. ഇന്ത്യ, ഇന്തോനേഷ്യ, തെക്കന്‍ കൊറിയ, വടക്കന്‍ കൊറിയ, ജപ്പാന്‍, തായ്‌വാന്‍, വിയറ്റ്‌നാം എന്നിവിടങ്ങളില്‍ സാമ്പത്തികപ്രാധാന്യമുള്ള കല്‍ക്കരി നിക്ഷേപങ്ങളുണ്ട്‌. ചൈനയില്‍ 1,10,000 കോടി ടണ്ണും മധ്യ ഏഷ്യയില്‍ 1,70,000 കോടി ടണ്ണും കല്‍ക്കരിനിക്ഷിപ്‌തമായിട്ടുണ്ടെന്നാണ്‌ കണക്ക്‌. ധാതുസമ്പത്തിന്റെ കാര്യത്തില്‍ മറ്റേതൊരു മേഖലയെയും പിന്നിലാക്കാന്‍ പോന്നതാണ്‌ സൈബീരിയ. ഇവിടെ പെട്രാളിയം ശേഖരം എത്രത്തോളമുണ്ടെന്ന്‌ ഇനിയും കണക്കാക്കിയിട്ടില്ല; ഭാവിയില്‍ അറബിരാജ്യങ്ങളെ പിന്നിലാക്കാന്‍ സാധ്യതയുണ്ടെന്നും അഭിപ്രായമുണ്ട്‌. പേര്‍ഷ്യന്‍ ഉള്‍ക്കടലിന്റെ ഇരുവശങ്ങളിലുമായി വ്യാപിച്ചിട്ടുള്ള എണ്ണക്കലവറയിലെ മൊത്തം ശേഖരം എല്ലാ കണക്കുകൂട്ടലുകള്‍ക്കും അതീതമാവാം. വന്‍കരച്ചരിവുകളും മറ്റും എണ്ണ പര്യവേക്ഷണ-നിരീക്ഷണങ്ങളിലൂടെ കൂടുതല്‍ നിക്ഷേപങ്ങള്‍, കണ്ടെത്തിക്കൊണ്ടിരിക്കുന്നു. ചൈന, മ്യാന്മര്‍, ഇന്തോനേഷ്യ എന്നിവിടങ്ങളിലും പ്രസ്‌താവ്യമായ തോതില്‍ എണ്ണനിക്ഷേപങ്ങളുണ്ട്‌.

ഇന്ത്യ, ചൈന, സൈബീരിയ എന്നിവിടങ്ങളിലെ പ്രാക്കാല ഭൂഖണ്ഡങ്ങളിലേതായ പരല്‍ ശിലകളില്‍ യൂറേനിയം ധാതുക്കള്‍ സാന്ദ്രീകൃതമായിട്ടുണ്ട്‌. ചൈനയില്‍ അടുത്തകാലത്ത്‌ അവസാദശിലാക്രമങ്ങളില്‍ കല്‍ക്കരി സ്‌തരങ്ങളോടൊപ്പം ഇരുമ്പയിരുകളുടെയും നിക്ഷേപങ്ങള്‍ കണ്ടെത്തിയിരിക്കുന്നു. യൂറാള്‍ നിരകളിലും ഇരുമ്പയിരുനിക്ഷേപങ്ങളുണ്ട്‌. ചെമ്പ്‌, നാകം, അലൂമിനിയം, മാങ്‌ഗനീസ്‌, നിക്കല്‍, മോളിബ്‌ഡെനം, ടങ്‌സ്റ്റണ്‍ എന്നിവയുടെ കനത്ത നിക്ഷേപങ്ങള്‍ മധ്യ ഏഷ്യയിലുണ്ട്‌. ചൈനയില്‍ മാങ്‌ഗനീസ്‌, ചെമ്പ്‌, ടിന്‍, നാകം, ആന്റിമണി, ടങ്‌സ്റ്റണ്‍, മോളിബ്‌ഡെനം എന്നിവയുടെ സമ്പന്നശേഖരം കണ്ടെത്തിയിട്ടുണ്ട്‌. തുര്‍ക്കിക്കു പുറമേ ഫിലിപ്പീന്‍സ്‌, ഇന്ത്യ, ഇറാന്‍, പാകിസ്‌താന്‍, സൈപ്രസ്‌ എന്നിവിടങ്ങളിലും ക്രാമിയം നിക്ഷിപ്‌തമായിരിക്കുന്നു. നിക്കല്‍ മ്യാന്മറിലും മാങ്‌ഗനീസ്‌ ഇന്ത്യയിലും ധാരാളമായുണ്ട്‌. തെക്കു പടിഞ്ഞാറ്‌ ചൈനയില്‍ നിന്നു മലയാ ഉപദ്വീപിലൂടെ ഇന്തോനേഷ്യവരെ നീണ്ടുകിടക്കുന്ന ഒരിടുങ്ങിയ മേഖലയില്‍ ടിന്‍ സാന്ദ്രീകൃതമായിരിക്കുന്നു. നാകം, വടക്ക്‌ കൊറിയയിലും അലുമിനിയം (ബോക്‌സൈറ്റ്‌) ഇന്ത്യ, ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പീന്‍സ്‌ എന്നിവിടങ്ങളിലും വളരെ വിസ്‌തൃതമായ മേഖലകളില്‍ അവസ്ഥിതമായിട്ടുണ്ട്‌. ആന്റിമണി തുര്‍ക്കിയിലും മാഗ്നസൈറ്റ്‌ ഏഷ്യയിലുടനീളവും ലഭ്യമാണ്‌.

വന്‍കരയുമായി താരതമ്യപ്പെടുത്തുമ്പോള്‍ നന്നെച്ചെറിയവയായ ജപ്പാന്‍ ദ്വീപുകളിലാണ്‌, ഗന്ധകത്തിന്റെ വിശ്വപ്രശസ്‌ത നിക്ഷേപങ്ങളുള്ളത്‌. ഇന്ത്യ, സൈബീരിയ എന്നിവിടങ്ങളില്‍ നിന്ന്‌ വിശ്വോത്തരവജ്രങ്ങളും ലഭിച്ചുവരുന്നു. നദീതടങ്ങളിലെ സ്വര്‍ണനിക്ഷേപ(placer gold)ങ്ങളെ സംബന്ധിച്ചിടത്തോളം ഏഷ്യ വളരെ സമ്പന്നമാണ്‌; മുന്‍കാലങ്ങളില്‍ ഇന്ത്യയായിരുന്നു മുമ്പന്തിയില്‍ നിന്നിരുന്നത്‌. യാങ്‌ട്‌സീ നദിയുടെ മേല്‍ഘട്ടങ്ങളില്‍ നദീതടം ഇന്നും സ്വര്‍ണഖനനത്തിനു വിധേയമായിക്കൊണ്ടിരിക്കുന്നു. ജപ്പാന്‍, കൊറിയകള്‍, തായ്‌വാന്‍, ഫിലിപ്പീന്‍സ്‌, ഉത്തരേഷ്യ എന്നിവിടങ്ങളിലുമുള്ള സ്വര്‍ണനിക്ഷേപങ്ങള്‍ പ്രസ്‌താവ്യമാണ്‌. ആസ്‌ബസ്റ്റോസ്‌ ചൈന, തെക്കന്‍കൊറിയ, ഉത്തരേഷ്യ എന്നിവിടങ്ങളിലും, ജിപ്‌സം, ഗന്ധകം എന്നിവ മധ്യേഷ്യ, പശ്ചിമേഷ്യ എന്നീ മേഖലകളിലും ധാരാളമായി കാണപ്പെടുന്നു. ഇന്ത്യയിലും സൈബീരിയയിലും ഷിസ്‌റ്റുകളില്‍ നിന്ന്‌ അഭ്രം ധാരാളമായി ലഭിച്ചുവരുന്നു. വിയറ്റ്‌നാം, ഇത്തരേഷ്യ എന്നിവിടങ്ങളില്‍ ഫോസ്‌ഫേറ്റ്‌ നിക്ഷേപങ്ങളും കണ്ടെത്തിയിട്ടുണ്ട്‌.

മണ്ണ്‌

വന്‍കരയില്‍ ആര്‍ട്ടിക്‌ മേഖലയിലെ സ്ഥിരതുഷാരഭൂമി മുതല്‍ മധ്യരേഖാവനങ്ങളിലെ ആയസ്‌ച്ചെമ്മണ്ണുവരെയുള്ള മുത്തികാപ്രകാരങ്ങള്‍ എല്ലാംതന്നെ ദൃശ്യമാണ്‌. കാലാവസ്ഥ, ഭൂപ്രകൃതി, അപവാഹം, രാസപ്രക്രിയകള്‍, മനുഷ്യോപഭോഗം എന്നിവയുടെ കൂട്ടായ പ്രവര്‍ത്തനഫലമായി മണ്ണില്‍ വ്യക്തമായ ഇനം തിരിവ്‌ ദര്‍ശിക്കാവുന്നതാണ്‌. താപനില, ആര്‍ദ്രത എന്നിവയിലെ വ്യതിയാനം മണ്ണിന്റെ ഇനംതിരിവിലും പ്രസക്തമായി പ്രതിഫലിച്ചു കാണുന്നു; വടക്കുനിന്ന്‌ തെക്കോട്ട്‌ ക്രമാനുസാരമായി താപനിലയിലുള്ള വര്‍ധനവും ആര്‍ദ്രതയിലുള്ള അപര്യാപ്‌തതയുംമൂലം രാസപരിണാമങ്ങള്‍ക്ക്‌ സൗകര്യം വര്‍ധിക്കുന്നതിനാല്‍ പലപ്രകാരത്തിലുള്ള മണ്ണ്‌ രൂപംകൊണ്ടിരിക്കുന്നു; ആര്‍ട്ടിക്‌മേഖല, തുന്ദ്രാവനമേഖല, പര്‍വതമേഖല, മരുപ്രദേശം, മെഡിറ്ററേനിയന്‍ മേഖല, ഉപോഷ്‌ണമേഖല, മധ്യരേഖാപ്രദേശം എന്നിങ്ങനെ മണ്ണിനങ്ങളെ പല മേഖലകളിലേതായി വ്യവഹരിക്കാം.

ആര്‍ട്ടിക്‌ മേഖലയില്‍ മണ്ണിന്റെ രൂപീകരണം ഇന്നും അപൂര്‍ണാവസ്ഥയിലാണ്‌. തണുത്തുറഞ്ഞ്‌ മഞ്ഞുകട്ടികളോടൊപ്പം സഹസ്രാബ്‌ദങ്ങളായി സ്ഥിതിചെയ്യുന്ന മണ്ണില്‍ ജൈവാംശം നന്നെ കുറവാണ്‌. തുന്ദ്രാമേഖലയിലെ നേരിയ തോതിലുള്ള ഹിമാച്ഛാദനം സ്ഥിരതുഷാരഭൂമി രൂപംകൊള്ളാന്‍ അവസരം നല്‌കുന്നു; സമൃദ്ധമായ ഭൂജലവും മണ്ണും കല്ലും ചേര്‍ന്ന്‌ തറനിരപ്പില്‍നിന്ന്‌ സാധാരണയായി ഏതാനും മീറ്റര്‍ ആഴത്തില്‍ സ്ഥിരമായി തണുത്തുറഞ്ഞിരിക്കുന്ന അവസ്ഥാവിശേഷമാണിത്‌. 1968-ല്‍ 1,475 മീ. കനത്തില്‍, ലീനാ നദീതടത്തില്‍ കണ്ടെത്തിയ സ്ഥിരതുഷാരഭൂമി, ഭൂമുഖത്തെ ഏറ്റവും കൂടിയ കനത്തിലുള്ളതാണ്‌. ആണ്ടിലധികകാലവും ജലനിബിഡമായി തണുത്തുറഞ്ഞ സ്ഥിരതുഷാരഭൂമിയില്‍ അല്‌പസമയം മാത്രമുള്ള നേരിയ ഉഷ്‌ണകാലം വിജാരണപ്രക്രിയ(gleization)യ്‌ക്ക്‌ സൗകര്യം നല്‌കുന്നു. തന്മൂലം മരമണ്ണിന്റെ(peat soil) അവികസിതാവസ്ഥയിലുള്ള ഇനങ്ങള്‍ രൂപംകൊണ്ടിരിക്കുന്നു. ഹ്രസ്വമായ ഉഷ്‌ണകാലത്തിനും പുറമേ അപവാഹരാഹിത്യവും ഓക്‌സിജന്റെ അഭാവവും ഈ പ്രക്രിയയ്‌ക്ക്‌ ഉത്തേജനം നല്‌കുന്നു. കൂടുതല്‍ തെക്കോട്ട്‌ നീങ്ങുന്തോറും താപനില വര്‍ധിക്കുകയും രാസപ്രക്രിയയ്‌ക്ക്‌ സൗകര്യം വര്‍ധിക്കുകയും ചെയ്യുന്നതിനാല്‍ ഉര്‍വരതയേറിയ മണ്ണിനങ്ങള്‍ രൂപംകൊണ്ടിരിക്കുന്നു. സൈബീരിയയുടെ ഏറിയ പങ്കും വ്യാപിച്ചിട്ടുള്ള തുന്ദ്ര, തെയ്‌ഗ എന്നീ മാതൃകകളിലുള്ള മണ്ണിനങ്ങളാണ്‌. സ്റ്റാനവോയ്‌ ഉന്നതമേഖലകളില്‍ ഗോബി മരുപ്രദേശത്തിന്റെ ഉത്തരസീമവരെ ഈ മണ്ണിനങ്ങള്‍ വ്യാപരിച്ചിരിക്കുന്നു. യൂറാള്‍ നിരകള്‍ക്കു തൊട്ടുകിഴക്ക്‌ തീക്ഷ്‌ണമായ നിക്ഷാളന (leaching) ത്തിന്റെ ഫലമായി രൂപംകൊണ്ടിട്ടുള്ള പോഡ്‌സോള്‍ മണ്ണിനത്തിനാണ്‌ പ്രാമുഖ്യം. എന്നാല്‍ ലീന, ഓബ്‌ എന്നീ നദികളുടെ തടങ്ങളില്‍ അഴിമുഖം വരെ ഉര്‍വരത കൂടിയ എക്കല്‍മണ്ണും നിക്ഷിപ്‌തമായിരിക്കുന്നു.

ഉപോഷ്‌ണകാലാവസ്ഥ അനുഭവപ്പെടുന്ന വനമേഖലയില്‍ നിക്ഷാളനപ്രക്രിയ ഏറെ തീവ്രമാണ്‌. ജൈവാവശിഷ്‌ടങ്ങളുടെ ലഭ്യതയും രാസപ്രക്രിയകള്‍ക്കു പറ്റിയ കാലാവസ്ഥയും മണ്ണിന്റെ ഉര്‍വരത വര്‍ധിപ്പിക്കുകയാല്‍ തഴച്ചുവളരുന്ന കാനനങ്ങള്‍ വ്യാപിച്ചിരിക്കുന്നു. സ്റ്റെപ്പ്‌ വനമേഖലയില്‍ സമനിലയിലുള്ള വര്‍ഷണവും ബാഷ്‌പനവും സവിശേഷമായ മണ്ണിനങ്ങളുടെ രൂപവത്‌കരണത്തിന്‌ വഴി തെളിക്കുന്നു. ഏഷ്യയിലെ ഏറ്റവും ഫലഭൂയിഷ്‌ഠമായ ചെര്‍നോസെം (chernozem) മണ്ണാണ്‌ ഈ മേഖലയിലേത്‌. പര്‍വതമേഖലയില്‍ ഉച്ചാവചത്തിന്‌ അനുസൃതമായി രൂപംകൊണ്ടിരിക്കുന്ന വ്യത്യസ്‌ത മണ്ണിനങ്ങള്‍ മാതൃശിലയെയും ചെരിവുമാനത്തെയും കൂടി ആശ്രയിച്ച്‌ പരിവര്‍ത്തനത്തിന്റെ പലദിശകളില്‍ വ്യതിരിക്തമായിരിക്കുന്നു. സൈബീരിയയിലെ ഗിരിനിരകളില്‍ തെയ്‌ഗ, തുന്ദ്ര എന്നിവിടങ്ങളില്‍ ഈ മണ്ണിനങ്ങളാണുള്ളത്‌. മധ്യേഷ്യയിലെ ഉന്നത ഗിരിശൃംഗങ്ങളിലധികവും ഹിമാച്ഛാദിതമാണ്‌. ഹിമാനികളുടെ നിരന്തരമായ പ്രവര്‍ത്തനങ്ങള്‍ക്കു വിധേയമാവുന്ന അത്യുന്നതങ്ങളില്‍ അല്‌പംപോലും മണ്ണ്‌ അവശേഷിക്കാറില്ല. മധ്യേഷ്യയിലുള്ള മരുഭൂമികളിലും അര്‍ധമരുഭൂമികളിലും ജൈവാംശം കുറഞ്ഞതും ക്ഷാരാംശം കൂടിയതുമായ മണ്ണിനങ്ങളാണുള്ളത്‌. മെഡിറ്ററേനിയന്‍ പ്രദേശങ്ങളിലേത്‌ ഇരുമ്പിന്റെ ആധിക്യമുള്ളതും തവിട്ടുനിറത്തിലുള്ളതുമായ ഒരിനം മണ്ണാണ്‌.

മണ്‍സൂണ്‍ ഉപോഷ്‌ണമേഖലകളില്‍ സമൃദ്ധമായ വര്‍ഷപാതം കാരണം മണ്ണിലെ ധാത്വാംശങ്ങള്‍ ഒട്ടുമുക്കാലും നഷ്‌ടപ്രായമായിരിക്കുന്നു. ലേയത്വം കുറഞ്ഞ ഇരുമ്പ്‌, അലുമിനിയം എന്നിവയുടെ ആധിക്യമുള്ള ഈയിനം മണ്ണിന്‌ മഞ്ഞ, ചുവപ്പ്‌ എന്നീ നിറങ്ങളാണുള്ളത്‌. ചൈനയുടെ പൂര്‍വാര്‍ധം ഒട്ടുമുക്കാലും ഇത്തരം മണ്ണ്‌ വ്യാപിച്ചിരിക്കുന്നു. ഭൂമധ്യരേഖയ്‌ക്ക്‌ വളരെ സമീപസ്‌തമായ മേഖലയില്‍ ഇത്തരം നിക്ഷാളനത്തിന്റെ തീവ്രത ലാറ്ററൈറ്റിന്റെ രൂപീകരണത്തിന്‌ കാരണമായിരിക്കുന്നു. തന്മൂലം ചുവന്നതും മഞ്ഞയുമായ മണ്ണിനങ്ങള്‍ ഉപരിതലങ്ങളില്‍ കാണപ്പെടുന്നു.

ജനങ്ങള്‍

ജനവിതരണം

പ്രാക്തനത്ത്വത്തിലും എണ്ണത്തിലും ഏറ്റവും മുന്നില്‍ നില്‌ക്കുന്ന ഏഷ്യന്‍ ജനതയ്‌ക്ക്‌ ഉദ്ദേശം 5,000 വര്‍ഷത്തെ ചരിത്രമുണ്ട്‌. വിശാലമായ ഈ ഭൂവിഭാഗം വിവിധജനതകളും വിഭിന്ന സാഹചര്യങ്ങളുമായി നടത്തിയ നിരന്തരമായ പോരാട്ടങ്ങളുടെ വേദിയായിരുന്നു. സാംസ്‌കാരിക വികാസത്തിന്റെ എല്ലാവിധ ഘട്ടങ്ങളുടെയും മാതൃകകള്‍ ആധുനിക ഏഷ്യയിലുണ്ട്‌; ഭൂമുഖത്തെ മൊത്തം കരഭാഗത്തിന്റെ 30 ശതമാനം വരുന്ന ഈ വന്‍കരയില്‍ ലോകജനതയുടെ (684,05,07,000) 61 ശതമാനം നിവസിക്കുന്നു. ഉത്തരേഷ്യ, മധ്യേഷ്യ, ദക്ഷിണ-പശ്ചിമേഷ്യയിലെ മണലരണ്യങ്ങള്‍ എന്നിവിടങ്ങളെ അപേക്ഷിച്ച്‌ മറ്റു ഭാഗങ്ങള്‍ ലോകത്തിലെ ഏറ്റവും ജനസാന്ദ്രമായ മേഖലകളാണ്‌. അനിയന്ത്രിതമായി ഉയര്‍ന്നുകൊണ്ടിരിക്കുന്ന ജനനനിരക്കും അനുക്രമമായി കുറഞ്ഞുവരുന്ന മരണനിരക്കും ജനസംഖ്യയില്‍ ഗണ്യമായ വര്‍ധനവ്‌ വരുത്തിക്കൊണ്ടിരിക്കുന്നു. ആരോഗ്യസംരക്ഷണത്തിന്‌ വര്‍ധിച്ചുവരുന്ന സൗകര്യങ്ങള്‍ ഏഷ്യന്‍ ജനതയുടെ ശരാശരി ആയുസ്സ്‌ നിരക്ക്‌ ഉയരുന്നതിനും കാരണമായിട്ടുണ്ട്‌. 20-ാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ 2010 വരെ ഏഷ്യയിലെ ജനസംഖ്യയില്‍ വമ്പിച്ച വര്‍ധനവുണ്ടായി. ലോകയുദ്ധങ്ങള്‍ക്കുശേഷം ജനസംഖ്യാവര്‍ധനവിന്റെ ആക്കം വര്‍ധിച്ചിരുന്നു. 2010-ല്‍ ഏഷ്യയിലെ ജനസംഖ്യ: 416,42,52,000 ആണ്‌.

കാര്‍ഷികവ്യാവസായിക പുരോഗതിയിലൂടെ ആധുനികത കൈവരിച്ച്‌ മുന്നേറുന്ന ഏഷ്യന്‍ രാജ്യങ്ങളിലെ ചിലയിടങ്ങളില്‍ ജനസാന്ദ്രതയോടൊപ്പം വന്‍ നഗരങ്ങളും ക്രമാതീതമായി വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ഏഷ്യയില്‍ ഒരിക്കലും സമതുലിതമായ ജനവിതരണമുണ്ടായിട്ടില്ല. ദക്ഷിണേഷ്യ, ദക്ഷിണപശ്ചിമേഷ്യ, ദക്ഷിണപൂര്‍വേഷ്യ എന്നിവിടങ്ങളില്‍ വന്‍കരയിലെ 90 ശതമാനം ജനങ്ങള്‍ വസിക്കുമ്പോള്‍ ഏഷ്യയുടെ പകുതിയിലേറെ വിസ്‌തൃതി വരുന്ന ഉത്തരേഷ്യ, മധ്യേഷ്യ എന്നീ മേഖലകളിലെ ജനസാന്ദ്രത താരതമ്യേന കുറവാണ്‌. 18-ാംനൂറ്റാണ്ടിന്റെ മധ്യത്തില്‍ ഉത്തരേഷ്യയിലെ ഒറ്റപ്പെട്ട ജനവര്‍ഗങ്ങളും, മധ്യേഷ്യയില്‍ സ്ഥിരംപാര്‍പ്പുകാരായ കര്‍ഷകരും നാടോടിവര്‍ഗങ്ങളും ചേര്‍ന്ന ജനസങ്കരങ്ങളും വസിച്ചിരുന്നു. ദക്ഷിണപശ്ചിമേഷ്യയില്‍ ഇതേ കാലത്ത്‌ അറബി, തുര്‍ക്കി തുടങ്ങിയ ജനവര്‍ഗങ്ങള്‍ ജലലഭ്യതയുള്ള മേഖലകളില്‍ പാര്‍പ്പുറപ്പിച്ചിരുന്നു. ദക്ഷിണേഷ്യ, ദക്ഷിണപൂര്‍വേഷ്യ, പൂര്‍വേഷ്യ എന്നിവിടങ്ങളില്‍ സങ്കീര്‍ണമായ ജനവിതരണമാണ്‌ ഉണ്ടായിരുന്നത്‌. ഇന്ത്യ, ചൈന, ജപ്പാന്‍, വിയറ്റ്‌നാം എന്നിവിടങ്ങളില്‍ അക്കാലത്തു തന്നെ ജനസാന്ദ്രത ലോകത്തു മറ്റെങ്ങുമില്ലാത്ത രീതിയില്‍ വര്‍ധിച്ചിരുന്നു. ഏഷ്യയിലെ (2010-ലെ) ശരാശരി ജനസാന്ദ്രത ച.കി. മീറ്ററിന്‌ 89 ആണ്‌.; രാജ്യങ്ങളുടെ പ്രത്യേകസ്ഥിതി പരിശോധിച്ചാല്‍ ജനസാന്ദ്രത ച.കി.മീറ്ററിന്‌ ബാംഗ്ലദേശില്‍ 1040, തായ്‌വാനില്‍ 627, ജപ്പാനില്‍ 339, ഇന്ത്യയില്‍ 349, പാകിസ്‌താനില്‍ 209 എന്നിങ്ങനെയാണെന്നു വ്യക്തമാകും. ദക്ഷിണേഷ്യ, ദക്ഷിണപൂര്‍വേഷ്യ എന്നീ മേഖലകളിലെ നദീതടങ്ങളില്‍ ഇത്‌ അധികമാണ്‌.

ഏഷ്യയിലെ മിക്കരാജ്യങ്ങളും ആസൂത്രിതപദ്ധതികളിലൂടെ ജനവികേന്ദ്രീകരണം നടത്താന്‍ പ്രയാസപ്പെടുന്നവയാണ്‌. സൈബീരിയയില്‍ കൂടുതല്‍ ജനങ്ങളെ കുടിയേറ്റാനായി നഗരങ്ങളും ഖനനകേന്ദ്രങ്ങളും വ്യവസായമേഖലകളും നിര്‍മിക്കുന്നതിനോടൊപ്പം ഗതാഗതസൗകര്യം കൂടി വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. നഗരവത്‌കരണംമൂലം ഇന്ത്യ, ചൈന, ജപ്പാന്‍ തുടങ്ങിയ രാഷ്‌ട്രങ്ങളില്‍ ജനസാന്ദ്രതയില്‍ ഗണ്യമായ അസന്തുലിതാവസ്ഥ സംജാതമായിരിക്കുന്നു. ജപ്പാനില്‍ ജനസംഖ്യയുടെ 70 ശതമാനം നഗരവാസികളായുള്ളപ്പോള്‍ ഏഷ്യയിലെ നഗരവാസികളുടെ തോത്‌ താരതമ്യേന കുറവാണ്‌. മുംബൈ, സിയൂള്‍, ജക്കാര്‍ത്ത, കറാച്ചി, മനില തുടങ്ങിയവയാണ്‌ ജനസാന്ദ്രതയേറിയ വന്‍നഗരങ്ങള്‍. ദക്ഷിണപശ്ചിമേഷ്യയിലെ ദമാസ്‌കസ്‌, ജറുസലേം തുടങ്ങിയ പ്രധാനനഗരങ്ങളില്‍ ജനസാന്ദ്രത താരതമ്യേന കുറവാണ്‌.

ജനവര്‍ഗങ്ങള്‍

കോംഗോയ്‌ഡ്‌, കാക്കസോയ്‌ഡ്‌, മംഗളോയ്‌ഡ്‌ എന്നീ മൂന്നു നരവംശങ്ങളില്‍പ്പെടുന്നതാണ്‌ ഏഷ്യന്‍ ജനത. ഇവയില്‍ യൂറോപ്യന്‍ ഭൂവിഭാഗത്തിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ ഏറിയകൂറും കാക്കസോയ്‌ഡ്‌ (വെളുത്ത നരവംശവിഭാഗം) വര്‍ഗവും കിഴക്കന്‍ മേഖലയില്‍ പ്രധാനമായും മംഗളോയ്‌ഡ്‌ (മഞ്ഞനരവംശവിഭാഗം) വര്‍ഗവും തെക്കെ അരികുകളില്‍ കോംഗോയ്‌ഡ്‌ (നീഗ്രായ്‌ഡ്‌-കറുത്ത നരവംശവിഭാഗം) വര്‍ഗവും അധിനിവേശമുറപ്പിച്ചു. ഈ വിഭജനമനുസരിച്ച്‌ അറബി, ഇറാനിയന്‍, യഹൂദ, തുര്‍ക്കി, ഇന്ത്യന്‍, പാകിസ്‌താനി എന്നീ ജനവിഭാഗങ്ങള്‍ കാക്കസോയ്‌ഡ്‌ വിഭാഗത്തില്‍ വരുന്നു. ഇന്ത്യയ്‌ക്കു കിഴക്കുള്ള ഏഷ്യന്‍ പ്രദേശങ്ങളില്‍ (ചൈന, ഇന്തോചൈന, ജപ്പാന്‍, കൊറിയ മുതലയാവ) വസിക്കുന്നവര്‍ മംഗളോയ്‌ഡ്‌ വിഭാഗത്തില്‍പ്പെട്ടവരും മലയ ഉപദ്വീപ്‌, ഫിലിപ്പീന്‍സ്‌, സുമാത്ര, ന്യൂഗിനി തുടങ്ങിയ സ്ഥലങ്ങളിലുള്ളവര്‍ നീഗ്രായ്‌ഡ്‌ വിഭാഗത്തില്‍പ്പെട്ടവരുമാണ്‌. 1900-നുശേഷം നരവംശശാസ്‌ത്രജ്ഞന്മാര്‍ ഈ വിഭജനം അശാസ്‌ത്രീയമാണെന്നു വിധിക്കുകയും യൂറോപ്യന്‍, ഇന്ത്യന്‍, ഏഷ്യന്‍ എന്നിങ്ങനെ ഭൂമിശാസ്‌ത്രപരമായി മൂന്നു വിഭാഗങ്ങളായി തിരിക്കുകയും ചെയ്‌തു. ഇതനുസരിച്ച്‌ യൂറോപ്യന്‍-ഇന്ത്യന്‍, ഏഷ്യന്‍ എന്നിങ്ങനെ ഭൂമിശാസ്‌ത്രപരമായി മൂന്നുവിഭാഗങ്ങളായി തിരിക്കുകയും ചെയ്‌തു. ഇതനുസരിച്ച്‌ യൂറോപ്യന്‍-ഇന്ത്യന്‍ വിഭാഗങ്ങള്‍ കാക്കസോയ്‌ഡ്‌ വംശജരാണ്‌. ഏഷ്യയില്‍ പഴയ വിഭജനമനുസരിച്ചുള്ള മംഗളോയ്‌ഡ്‌, കോംഗോയ്‌ഡ്‌ വിഭാഗങ്ങള്‍ ഉള്‍പ്പെടുന്നു. ഏഷ്യയിലെ മനുഷ്യരെക്കുറിച്ചു പറയുമ്പോള്‍ നിശ്ചിതമായി ഒരു പ്രദേശത്തെയും കൃത്യമായി ഒരു വര്‍ഗത്തെയും പരസ്‌പരം ബന്ധപ്പെടുത്തി പറയുവാന്‍ കഴിയുകയില്ല. തുടര്‍ച്ചയായ കുടിയേറ്റത്താല്‍ ആധുനിക ഏഷ്യയിലെ നരവംശവിതരണം അത്രയ്‌ക്ക്‌ വ്യാമിശ്രമായിത്തീര്‍ന്നിട്ടുണ്ട്‌.

കോംഗോയ്‌ഡ്‌ വനിത

1970-കളുടെ ആരംഭത്തോടെ, ഏഷ്യയിലെ പ്രാദേശികമായ നരവംശമാതൃകകളിലും അവയുമായി ബന്ധപ്പെട്ട ജീവിതശൈലികളിലും ഗണ്യമായ വ്യതിയാനമുണ്ടായി. ഉത്തരേഷ്യയുടെയും ചൈനയുടെയും സാമ്പത്തിക-രാഷ്‌ട്രീയ സ്വാധീനത സൈബീരിയയിലേക്കും മധ്യേഷ്യയിലേക്കും വ്യാപിക്കുകയും ദക്ഷിണ-ഏഷ്യന്‍ കോളനിരാഷ്‌ട്രങ്ങള്‍ മോചിപ്പിക്കപ്പെടുകയും ചെയ്‌തു. കൂടാതെ പ്രാചീന ഓട്ടോമന്‍ സാമ്രാജ്യത്തിലെ ഘടകപ്രദേശങ്ങള്‍ ആധുനിക പശ്ചിമേഷ്യന്‍ രാഷ്‌ട്രങ്ങളായി പരിണമിക്കുകയും ചെയ്‌തു. അങ്ങനെ 18-ാം ശതകത്തില്‍ നിലവിലിരുന്ന ഭൂമിശാസ്‌ത്രപരമായ വിഭജനം ശിഥിലമായി. അനേകം ചെറിയ നരവംശവിഭാഗങ്ങള്‍ ലയിച്ചുചേര്‍ന്ന്‌ വലിയ രാഷ്‌ട്രങ്ങള്‍ സംജാതമായി. മുന്‍കാലസവിശേഷതകള്‍ ഉള്‍ക്കൊള്ളുന്ന ജീവിത സമ്പ്രദായങ്ങള്‍ നാമമാത്രമായിത്തീരുകയോ അഥവാ കൃത്രിമമായി സംരക്ഷിക്കപ്പെടുന്ന സമൂഹങ്ങളായി മാത്രം അവശേഷിക്കുകയോ ചെയ്‌തു. പ്രബല നരവംശ വിഭാഗങ്ങളുടെ വികാസം ഇതര വിഭാഗങ്ങള്‍ക്കു ലഭ്യമായ പ്രദേശത്തിന്റെ വിസ്‌തൃതി കുറച്ചു. പ്രാചീന സാമ്പത്തിക സമ്പ്രദായങ്ങള്‍ക്കുപകരം ആധുനിക സാമ്പത്തികക്രമം പ്രാബല്യത്തില്‍ വന്നു.

എല്ലായിടങ്ങളിലും ജനസാന്ദ്രത വര്‍ധിക്കുകയും ആധുനിക കൃഷിരീതികള്‍, ധാതുലവണങ്ങളുടെ സംഭരണം, വ്യവസായവത്‌കരണം എന്നിവയ്‌ക്കു കാര്യമായ പുരോഗതിയുണ്ടാവുകയും ചെയ്‌തു. ഇത്‌ സാംസ്‌കാരികവ്യതിയാനത്തിനു കാരണമായി. ഏഷ്യയില്‍ ചില ഭാഗങ്ങളില്‍ നാഗരികത അധികം ശക്തമായിട്ടുണ്ട്‌. ഇത്‌ ജനസാന്ദ്രതയില്‍ പ്രാദേശികമായ അസന്തുലിതാവസ്ഥ സൃഷ്‌ടിച്ചുവരുന്നു.

പ്രവാസങ്ങള്‍

പ്രാചീനം. പൂര്‍വേഷ്യയില്‍ പ്രാചീന ശിലായുഗത്തിന്റെ ആരംഭഘട്ടത്തില്‍ തന്നെ ഹോമോഇറക്‌റ്റസ്‌ എന്ന മനുഷ്യന്‍ ജീവിച്ചിരുന്നതായി വ്യക്തമായിട്ടുണ്ട്‌. എന്നാല്‍ മധ്യേഷ്യയിലോ പശ്ചിമേഷ്യയിലോ ആയിരിക്കാം ഹോമോ സേപിയന്‍സ്‌ എന്ന ശരിയായ മനുഷ്യന്‍ ഉണ്ടായതെന്ന്‌ ഇന്ന്‌ പരക്കെ വിശ്വസിക്കപ്പെടുന്നു. പ്രാക്‌ചരിത്രകാലം മുതല്‍ ചരിത്രകാലഘട്ടത്തിന്റെ ആരംഭംവരെ, അതായത്‌ സു. 30,000 വര്‍ഷങ്ങള്‍ക്കുമുമ്പ്‌ മുതല്‍, ദക്ഷിണ പശ്ചിമേഷ്യയില്‍ നിന്നു യൂറോപ്പിലേക്കും മധ്യേഷ്യയിലേക്കുമുള്ള കുടിയേറ്റം ആരംഭിച്ചു. എടുത്തു പറയാവുന്ന തോതില്‍ കുടിയേറ്റം നടന്നത്‌ ഇന്ത്യയിലാണ്‌. മറ്റു വിവിധ ദിശകളിലേക്കുള്ള കുടിയേറ്റം താരതമ്യേന ചെറിയ തോതിലായിരുന്നു. ഗ്രീക്കുകാരായിരിക്കണം പടിഞ്ഞാറേക്കു പ്രയാണം നടത്തിയ (സു. ബി.സി. 2100 മു. 1900 വരെ) ഏറ്റവും അവസാനത്തെ വിഭാഗം. ബി.സി. 1600-1500 കാലത്ത്‌ ആര്യന്മാര്‍ ഇന്ത്യയില്‍ കുടിയേറി. മംഗളോയ്‌ഡ്‌ കുടിയേറ്റം മിക്കപ്പോഴും ദക്ഷിണ പൂര്‍വേഷ്യയിലേക്കായിരുന്നു.

മംഗളോയ്‌ഡ്‌ ഘടകങ്ങളുടെ കുടിയേറ്റം മധ്യേഷ്യയിലൂടെ പടിഞ്ഞാറേക്ക്‌ യൂറോപ്യന്‍ ഭൂവിഭാഗം വരെ വ്യാപിച്ചു. ഇത്തരം പ്രവാസങ്ങള്‍ 10,000 വര്‍ഷങ്ങള്‍ മുമ്പുമുതല്‍ക്കു തന്നെ ആരംഭിച്ചിരിക്കാം. എന്നാല്‍ ക്രിസ്‌ത്വബ്‌ദത്തിലും ഇതു തുടര്‍ന്നുകൊണ്ടിരുന്നു. മംഗോളുകള്‍ തുര്‍ക്കിജനതയെ പടിഞ്ഞാറേക്കു തള്ളിമാറ്റി. തന്മൂലം ഫിന്‍, മഗ്‌യാര്‍ എന്നീ വിഭാഗങ്ങള്‍ക്കു അവരുടെ അധിവാസഭൂമിയില്‍ നിന്നു വീണ്ടും പിന്‍വാങ്ങേണ്ടിവന്നു. കുറേക്കാലത്തെ മംഗളോയ്‌ഡ്‌ പ്രവാസം, ഇക്കൂട്ടരും ഇതിനുമുമ്പ്‌ ഇവിടെ കുടിയേറിയ കാക്കസോയ്‌ഡ്‌ വര്‍ഗവും തമ്മില്‍ വീണ്ടും സങ്കലിക്കുന്നതിനിടയാക്കി. സാമാന്യേന പില്‌ക്കാലത്ത്‌ തുര്‍ക്കിജനത നേരിയതോതില്‍ വടക്കോട്ടു കടന്നുവെങ്കിലും ഉത്തര യൂറേഷ്യയില്‍ പൊതുവേ പ്രാചീന ഏഷ്യന്‍ പ്രവാസികളുടെ പിന്മുറക്കാര്‍ തന്നെ അവശേഷിച്ചു. പ്രധാന ജനപ്രവാഹത്തില്‍ നിന്നു വേര്‍പെട്ട്‌ ചെറിയ വ്യൂഹങ്ങളായുള്ള അനേകം കുടിയേറ്റങ്ങള്‍ നടന്നിട്ടുണ്ട്‌. പ്രാക്‌ ചരിത്ര-കാക്കസോയ്‌ഡ്‌ പ്രവാഹങ്ങളിലൊന്നെങ്കിലും പൂര്‍വേഷ്യയിലേക്കു വ്യാപിച്ചിട്ടുണ്ട്‌. ഇങ്ങനെ വന്നവരാണ്‌ ജപ്പാനിലെ ആദിമനിവാസികളായ അയ്‌നു (Ainu) വര്‍ഗക്കാര്‍. എ.ഡി. 1000-ത്തോടനുബന്ധിച്ച്‌ ഇന്ത്യയില്‍നിന്നും നാടോടിവര്‍ഗങ്ങളുടെ ഒരു പ്രതിപ്രവാഹമുണ്ടായി. യൂറോപ്പിലെങ്ങും വ്യാപിച്ച ജിപ്‌സിവംശമായി പരിണമിച്ചിരിക്കുന്നത്‌ ഈ കുടിയേറ്റക്കാരുടെ പരമ്പരയാണ്‌.

ചൈനയുടെ തീരങ്ങള്‍ വഴി നടന്ന പ്രാക്‌ചരിത്ര-പ്രതിപ്രവാഹം ദക്ഷിണ പൂര്‍വ-ഏഷ്യയിലെ ആദിമ മംഗളോയ്‌ഡ്‌ പ്രവാസികളെ വീണ്ടും വടക്കു ദക്ഷിണകൊറിയ, ജപ്പാന്‍ എന്നീ മേഖലകളിലേക്കു തള്ളി നീക്കി. ആധുനിക ജപ്പാന്‍ ജനതയുടെ ആവിര്‍ഭാവം ആദിമ മംഗളോയ്‌ഡ്‌, പില്‌ക്കാല മംഗളോയ്‌ഡ്‌, അയ്‌നു എന്നീ വംശങ്ങളില്‍ നിന്നാണ്‌. ഇതുപോലെ ഇന്തോനേഷ്യയിലെ ആദിമ മംഗളോയ്‌ഡ്‌ ജനവംശത്തിന്റെ വടക്കോട്ടുള്ള പ്രവാഹത്തിന്‌ ഫിലിപ്പീന്‍സിലെ ജനതയുടെ നരവംശപൈതൃകത്തില്‍ സവിശേഷമായ പങ്കുണ്ട്‌. വിശാലമായ മധ്യ-ഏഷ്യന്‍ മേഖലയില്‍ പ്രാക്‌ചരിത്രകാലത്തെയും ചരിത്രകാലത്തെയും കുടിയേറ്റം മിക്കവാറും പ്രാചീന മാര്‍ഗങ്ങളിലൂടെ തന്നെയായിരുന്നു. തന്മൂലം നരവംശങ്ങള്‍ ചെറുഘടകങ്ങളായി വിഭജിതമാവുകയും സര്‍വത്ര വ്യാപിക്കുകയും ചെയ്‌തു. ഇങ്ങനെ അനേകം മേഖലാനരവംശ വിഭാഗങ്ങള്‍ ജന്മംകൊണ്ടു. ഈ മേഖലാ വിഭാഗങ്ങളുടെ രണ്ടാമത്തെയും മൂന്നാമത്തെയും വ്യാമിശ്രണം മേഖലാപരമായും ശാരീരികമായും വൈജാത്യമുള്ള അനേകം നരവംശവിഭാഗങ്ങളുടെ ആവിര്‍ഭാവത്തില്‍ കലാശിച്ചു. ഉദാഹരണമായി മംഗളോയ്‌ഡു വര്‍ഗത്തില്‍ നിന്ന്‌ ഉസ്‌ബെക്കുകള്‍ ഉദ്‌ഭവിച്ചു. ഇതില്‍ ഒരു വിഭാഗം തെക്കോട്ടു കടന്നുകയറി കാക്കസോയ്‌ഡുകളില്‍ നിന്നുദ്‌ഭവിച്ച ജനതയുമായി കൂടിക്കലര്‍ന്നു. ഇന്ന്‌ മധ്യേഷ്യയില്‍ വ്യാപിച്ചുകിടക്കുന്ന ഉസ്‌ബെക്കുകളില്‍ ശാരീരികവും ഭാഷാപരവുമായ വ്യത്യസ്‌തതകളുള്ള നിരവധി ഗ്രൂപ്പുകള്‍ ഉള്‍പ്പെടുന്നു.

ആധുനികം. ചരിത്രകാലഘത്തിനുശേഷം ഒരു പ്രത്യേക നരവംശവിഭാഗത്തിന്റെ ആക്രമണാത്മകമായ വികാസം കാരണം ദുര്‍ബലവിഭാഗങ്ങള്‍ നാടുവിട്ടുപോവുകയോ അഥവാ പ്രവാസികള്‍ ആധിപത്യം പിടിച്ചെടുത്ത്‌ പൂര്‍വനിവാസികളെ ന്യൂനപക്ഷമാക്കി അടക്കി നിര്‍ത്തുകയോ ചെയ്‌തു. ഇത്തരം ദുര്‍ബല നരവംശവിഭാഗങ്ങളില്‍ ചിലത്‌ കാലക്രമത്തില്‍ മറ്റുള്ളവയുമായി കൂടിക്കലര്‍ന്ന്‌ ഫലത്തില്‍ തനതായ വ്യക്തിത്വം നഷ്‌ടപ്പെടുത്തി. ചിലയിടങ്ങളില്‍ ഈ സങ്കലനത്തിന്റെ ഫലമായി വ്യത്യസ്‌ത ദേശ്യഭാഷയുള്ള പുതിയ ജനവിഭാഗം ഉരുത്തിരിഞ്ഞു. ഇന്ത്യാ ഉപഭൂഖണ്ഡത്തിലെയും മധ്യേഷ്യയിലെയും ദക്ഷിണ പശ്ചിമേഷ്യയിലെയും കുടിയേറ്റമാകട്ടെ, നരവംശവിഭാഗങ്ങളുടെ തുടര്‍ച്ചയില്ലായ്‌മയ്‌ക്കിടയാക്കിയിരിക്കുന്നു.

അറബി-അധിനിവേശങ്ങളിലൂടെ ഇസ്‌ലാംമതവും ഇസ്‌ലാമിക രാഷ്‌ട്രീയഘടനയും പടിഞ്ഞാറ്‌ ഉത്തര-ആഫ്രിക്ക, സ്‌പെയിന്‍ എന്നീ പ്രദേശങ്ങളിലേക്കും കിഴക്ക്‌ മധ്യധരണ്യാഴിയുടെ കിഴക്കന്‍ പ്രദേശങ്ങളിലൂടെ ഏഷ്യാമൈനര്‍, ട്രാന്‍സ്‌കൊക്കേഷ്യ, ഇന്ത്യ എന്നിവിടങ്ങളിലേക്കും വ്യാപിച്ചു. 7-ാം ശതകത്തിലാരംഭിച്ച്‌ 16-ാം ശതകത്തോളം നീണ്ടുനിന്ന അധിനിവേശ ശ്രമങ്ങള്‍ ദക്ഷിണ പശ്ചിമേഷ്യയിലും ഉത്തരാഫ്രിക്കയിലും അറബിഘടകങ്ങള്‍ വ്യാപിക്കുവാനിടയായി. യൂറോപ്യന്‍ റഷ്യയിലെ കാക്കസോയ്‌ഡ്‌ വംശജരുടെ മധ്യേഷ്യന്‍സഞ്ചാരമാര്‍ഗത്തിലൂടെയുള്ള സമീപയുഗങ്ങളിലെ പ്രയാണവും ദക്ഷിണേഷ്യയിലും പൂര്‍വേഷ്യയിലുമുള്ള അവരുടെ വ്യാപനവും യൂറേഷ്യാ മഹാദ്വീപിന്റെ എല്ലാ ഭാഗങ്ങളിലും പശ്ചിമയൂറോപ്യന്‍ കാക്കസോയ്‌ഡ്‌ വംശക്കാര്‍ നിറയുന്നതിനു കാരണമായി. ഇവര്‍ വിവിധ പ്രാദേശിക വിഭാഗങ്ങളുമായി ഇടകലര്‍ന്നു. ഇന്ത്യയിലെ ആംഗ്ലോ-ഇന്ത്യക്കാരും ശ്രീലങ്കയിലെ ബര്‍ഗെര്‍ വിഭാഗവുംപോലെ വിവിധ സങ്കരവര്‍ഗങ്ങള്‍ ഏഷ്യയില്‍ രൂപംകൊള്ളുവാന്‍ ഈ സാഹചര്യം സഹായകമായിത്തീര്‍ന്നു.

ഡാല്‍ തടാകം - കാശ്‌മീര്‍

1950-നോടടുത്ത കാലങ്ങളിലെ നരവംശപരമായ വിഭജനം ഏറെക്കുറെ ഇപ്രകാരമാണ്‌. പ്രായേണ ജനസാന്ദ്രത കുറഞ്ഞ ഉത്തര യൂറേഷ്യയിലെ പ്രമുഖ ജനവിഭാഗങ്ങള്‍ പാലിയോ-ഏഷ്യാറ്റിക്‌, ടര്‍ഗസിക്‌, ടര്‍കിക്‌ എന്നിവയായിരുന്നു. വേട്ടയാടല്‍, ഭക്ഷ്യശേഖരം, മത്സ്യബന്ധനം, കാലിമേയ്‌ക്കല്‍ ഇത്യാദി തൊഴിലുകളില്‍ ഇവര്‍ ഏര്‍പ്പെട്ടിരുന്നു. ഏകസമ്പദ്‌ഘടനയോ അല്ലെങ്കില്‍ കാലികമായ മിശ്രസമ്പദ്‌ഘടനയോ ഉള്ള സമോയദ്‌, ചാകുത്‌, ചുക്‌ചി എന്നീ വര്‍ഗങ്ങളും ഇവിടെ നിവസിച്ചവരില്‍ ഉള്‍പ്പെടും. തിബത്ത്‌, മംഗോളിയ, മധ്യേഷ്യ എന്നിവിടങ്ങളില്‍ അലഞ്ഞുനടക്കുന്ന ഗ്രാമീണജനത മേധാവിത്വം പുലര്‍ത്തി. ഉന്നത സമതലങ്ങളിലെയും നിമ്‌നദേശങ്ങളിലെയും കൃഷിയുക്തമായ മരുപ്പച്ചകളില്‍ വളര്‍ന്നുവന്ന ഗ്രാമങ്ങളിലും പട്ടണങ്ങളിലും "തിങ്ങിപ്പാര്‍ക്കുന്ന കര്‍ഷകജനത' വസിച്ചുപോന്നു. ബറിയാക്‌, മംഗോള്‍, കിര്‍ഗിസ്‌ എന്നീ വര്‍ഗങ്ങള്‍ കാലിമേയ്‌ക്കുന്നവരായിരുന്നു. മരുപ്പച്ചകളിലെ കുടിപാര്‍പ്പുകാരില്‍ താഡ്‌ഷിക്‌, വിഗൂര്‍, ഉസ്‌ബെക്‌ എന്നീ വര്‍ഗങ്ങളും ഉള്‍പ്പെട്ടിരുന്നു. ഇറാനിയന്‍, ആരബ്‌, ടര്‍ക്കിഷ്‌ എന്നീ ജനതകള്‍ ദക്ഷിണ പശ്ചിമേഷ്യയില്‍ പാര്‍ത്തു. മറ്റു ന്യൂനപക്ഷ നരവര്‍ഗങ്ങളും അങ്ങിങ്ങായി ചിതറി കാണപ്പെട്ടു. ഇവര്‍ കാലിമേച്ചിലോ മരുപ്പച്ചകളിലെ കൃഷിയോ ഉപജീനവമാര്‍ഗമാക്കി. രണ്ടാമത്തെ കൂട്ടര്‍ ജലസമൃദ്ധവും കൃഷിയുക്തവുമായ ഭൂമിയുടെയോ അല്ലെങ്കില്‍ മേച്ചില്‍ സ്ഥലങ്ങളുടെയോ ചുറ്റുമായി തിങ്ങിപ്പാര്‍ത്തു.

ദക്ഷിണേഷ്യയിലും പൂര്‍വേഷ്യയിലും കൂടുതല്‍ സങ്കീര്‍ണമായ സമൂഹക്രമങ്ങളുടെ ദ്വിക (dual) സംവിധാനമായിരുന്നു നിലനിന്നിരുന്നത്‌. സ്ഥിരമായി ഒരിടത്തു താമസിച്ച്‌ കൃഷിയിലും കൈത്തൊഴിലിലും ഏര്‍പ്പെട്ടിരുന്ന കൂടുതല്‍ പരിഷ്‌കൃതരായ നിമ്‌നമേഖലാ വാസികളായിരുന്നു വമ്പിച്ച വിഭാഗം. ഈ വിഭാഗത്തെ ഉള്‍ക്കൊണ്ടിരുന്ന ഉള്‍നാടുകളില്‍ അവിടവിടെ നഗരങ്ങളും വിപണനകേന്ദ്രങ്ങളും കടല്‍ത്തീരങ്ങളില്‍ ചെറുകിട തുറമുഖപട്ടണങ്ങളും വളര്‍ന്നുവന്നു. ഉത്തരചൈനാസമതലം, ദക്ഷിണജപ്പാന്‍, വിയറ്റ്‌നാംതീരം, ഗംഗാതടം എന്നീ മേഖലകളിലെ വിശാലമായ കാര്‍ഷികപ്രദേശങ്ങളില്‍ ജനസാന്ദ്രത വര്‍ധിച്ചു. വേട്ടയാടലും ഭക്ഷ്യസംഭരണവും അടങ്ങുന്ന ലഘുവായ ജീവിതക്രമമോ അഥവാ താത്‌കാലിക കൃഷിയും വേട്ടയാടലും ഭക്ഷ്യസംഭരണവും ഉള്‍പ്പെടുന്ന സങ്കീര്‍ണമാര്‍ഗമോ അവലംബിച്ചിരുന്ന ജനവര്‍ഗങ്ങളായിരുന്നു ദ്വികസംവിധാനത്തിലെ ചെറിയ ഘടകങ്ങള്‍. ഈ ജനവര്‍ഗങ്ങള്‍ ഗംഗാ, ഇരാവതി, ചാവോഫ്രായ (Shavophraya), മെക്കോങ്‌ എന്നീ നദികളുടെ ഡെല്‍റ്റകള്‍; ഫിലിപ്പീന്‍സിലെ ലൂസോണ്‍ ദ്വീപിന്റെ മധ്യമേഖല; സുമാത്രയുടെ ഉത്തര തീരത്തുള്ള എക്കല്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലായി ചിതറിപ്പാര്‍ത്തിരുന്നു.

18-ാം ശതകത്തിന്റെ അന്ത്യത്തോടെ യൂറോപ്യന്‍ കൊളോണിയല്‍ ശ്രമങ്ങളുടെ ഫലമായി പൂര്‍വ-യൂറേഷ്യയില്‍ ലോകവ്യാപാരക്രമത്തിനു നിരക്കുന്ന തരത്തിലുള്ള ഏകീകൃത ഉത്‌പാദനസംവിധാനങ്ങള്‍ രൂപപ്പെടുവാനാരംഭിച്ചു. യൂറോപ്പിനാവശ്യമായ അസംസ്‌കൃത പദാര്‍ഥങ്ങള്‍ പ്രദാനം ചെയ്യുന്ന പതിവും ഇതോടെ ആരംഭിച്ചു.

ഭാഷകള്‍

സിനോ-തിബത്തന്‍, ആള്‍ട്ടേയിക്‌-യൂറാളിക്‌, ഇന്തോ-യൂറോപ്യന്‍, ദ്രവീഡിയന്‍, സെമിറ്റിക്‌, മലയോ-പോളിനേഷ്യന്‍ എന്നിവയാണ്‌ ഏഷ്യയിലെ പ്രമുഖ ഭാഷാവിഭാഗങ്ങള്‍. ജാപ്പനീസ്‌ കൊറിയന്‍ ഭാഷകള്‍ ഒറ്റപ്പെട്ടവയായി കരുതപ്പെടുന്നു. പ്രാധാന്യം കുറഞ്ഞ ഭാഷാവിഭാഗങ്ങള്‍ വേറെയുമുണ്ട്‌. പാലിയോ-ഏഷ്യാറ്റിക്‌ ഭാഷകളാണ്‌ ഇവയില്‍ പ്രമുഖമായത്‌. സൈബീരിയയുടെ ഉത്തര-പൂര്‍വ ഭാഗങ്ങളില്‍ ഈ ഭാഷകള്‍ പ്രചാരത്തിലുണ്ട്‌. അമേരിന്ത്യര്‍ ഭാഷകളോട്‌ ഇവയ്‌ക്ക്‌ ഘടനാപരമായ സാമ്യമുണ്ട്‌.

സിനോ-തിബത്തന്‍ ഭാഷകള്‍ അവയുടെ സ്വരസവിശേഷതകൊണ്ട്‌ വേര്‍തിരിക്കപ്പെട്ടിരിക്കുന്നു. ചൈനീസും തായ്‌ഭാഷയും സിനോ-തിബത്തന്‍ ഭാഷകളുടെ ഒരു ശാഖയായി പരിഗണിക്കപ്പെടുന്നു. ചൈനാക്കാരില്‍ മൂന്നില്‍ രണ്ടു ഭാഗത്തോളം മന്ദാരിന്‍ (Mandarin) അഥവാ ഉത്തരചൈനീസ്‌ ഭാഷ സംസാരിക്കുന്നു. (മന്ദാരിന്‍ ആധുനിക ചൈനയിലെ ഔദ്യോഗികഭാഷയാണ്‌). ദക്ഷിണ ചൈനീസ്‌ ഭാഷകളില്‍ അമോയ്‌-സ്വാതോപ്‌, കാന്റണീസ്‌ എന്നിവ പ്രാധാന്യമര്‍ഹിക്കുന്നു. ആകെക്കൂടെ ചൈനയില്‍ 150-ഓളം ഭാഷകള്‍ പ്രചാരത്തിലുണ്ട്‌. തായ്‌ (സയാമീസ്‌), വിയറ്റ്‌നാമീസ്‌ എന്നിവയാണ്‌ ചൈനീസ്‌-തായ്‌ ശാഖയിലെ മറ്റു പ്രമുഖ ഭാഷകള്‍. സിനോ-തിബത്തന്‍ ഭാഷകളിലെ മറ്റൊരു പ്രധാനശാഖ തിബത്തോബര്‍മന്‍ ആണ്‌. തിബത്തനും ബര്‍മീസുമുള്‍പ്പെടെ ദക്ഷിണേഷ്യയിലെയും ദക്ഷിണപൂര്‍വേഷ്യയിലെയും അനേകം ഭാഷകള്‍ ഈ ശാഖയില്‍ ഉള്‍പ്പെടുന്നു.

മംഗോളിയന്‍, മഞ്ചൂറിയന്‍, ടര്‍ക്കിക്‌ എന്നീ ഗോത്രങ്ങളിലെ ഭാഷകളുള്‍പ്പെടുന്ന മറ്റൊരു മധ്യേഷ്യന്‍ ഭാഷാവിഭാഗമാണ്‌ ആള്‍ട്ടേയിക്‌ (Altaic). ഇവയിലോരോന്നിനും അനേകം അവാന്തരവിഭാഗങ്ങളുമുണ്ട്‌. പശ്ചിമചൈന (സിങ്കിയാങ്‌)യിലെ വിഗൂര്‍, മധ്യ ഏഷ്യയിലെ കസാക്ക്‌, ഉസ്‌ബെക്ക്‌, വോള്‍ഗ, ടാറ്റാര്‍, ചുവാഷ്‌, അസെര്‍ബയ്‌ജാനി, ക്വഷ്‌ക്വായ്‌ (Quashqai), തുര്‍ക്കിയിലെ ടര്‍ക്കിഷ്‌ എന്നിവ ടര്‍ക്കിക്‌ ശാഖയില്‍ ഉള്‍പ്പെടുന്നവയാണ്‌. ഉത്തര സൈബീരിയയില്‍ പ്രചാരത്തിലിരിക്കുന്നത്‌ യൂറാളിക്‌ ഭാഷകളാണ്‌. വൊത്‌യാക്‌ (Votyak), സിറിയാന്‍ (Zyrian), മോര്‍ദ്‌വിന്‍ (Mordvin), ചെറമിസ്‌ (Cheremiss), ഫിന്നിഷ്‌, ഹംഗേറിയന്‍ എന്നിവ ഇതിലെ ഫിന്നോ-ഉഗ്‌രിക്‌ (Finno-Ugric) ശാഖയില്‍പ്പെടുന്നു. അഞ്ചു ഭാഷകളടങ്ങുന്ന സമോയദ്‌ (Samoyad) ആണ്‌ മറ്റൊരു യൂറാളിക്‌ ഭാഷാശാഖ.

ഇന്തോ-യൂറോപ്യന്‍ ഭാഷകളുടെ പ്രചാരം ഇറാന്‍, അഫ്‌ഗാനിസ്ഥാന്‍, പാകിസ്‌താന്‍, ഉത്തരേന്ത്യ എന്നിവിടങ്ങളില്‍ കേന്ദ്രീകരിച്ചിരിക്കുന്നു. ഇറാനിയന്‍-ഇന്തിക്‌ (Indic) ശാഖയില്‍പ്പെടുന്നവയാണ്‌ ഇവ. ഇറാനിലെ ഔദ്യോഗികഭാഷയായ പേര്‍ഷ്യനും അഫ്‌ഗാനിസ്‌താനിലെ പ്രമുഖ ഭാഷയായ പുഷ്‌തു (Pushtu)വും ഇറാനിയന്‍ ശാഖാവിഭാഗങ്ങളാണ്‌. സംസ്‌കൃതം, ആധുനികഭാരതീയ ആര്യഭാഷകള്‍, ശ്രീലങ്കയില്‍ ഉപയോഗിക്കുന്ന സിന്‍ഹളീസ്‌ എന്നിവ ഇന്തിക്‌ ശാഖയില്‍പ്പെടുന്ന ഇന്തോ-യൂറോപ്യന്‍ ഭാഷകളാണ്‌. ഈ ഭാഷാവിഭാഗത്തില്‍പ്പെടുന്ന മറ്റൊരു ഭാഷ സംസാരിക്കുന്നവരാണ്‌ സംഖ്യാബലമുള്ള ജനവിഭാഗമായ സൈബീരിയാനിവാസികള്‍.

ദക്ഷിണേന്ത്യയിലെ ദ്രാവിഡഭാഷകള്‍ക്ക്‌ ആര്യഭാഷകളുമായി അടുത്ത സമ്പര്‍ക്കമില്ല. ദ്രാവിഡഭാഷകളുടെ ഘടനാപരമായ കാര്യങ്ങള്‍ തികച്ചും വ്യത്യസ്‌തമാണെങ്കിലും ഇന്തിക്‌ ഭാഷകളും ദ്രാവിഡഭാഷകളും പദങ്ങള്‍ പരസ്‌പരം കടം കൊണ്ടിട്ടുള്ളതായി ഡോ. ഗുണ്ടര്‍ട്ടും ഫാ. കിറ്റലും വ്യക്തമാക്കിയിട്ടുണ്ട്‌. ദ്രാവിഡഭാഷകളുടെ സ്വാധീനതയുടെ ഫലമായിട്ടായിരിക്കണം ഇന്തിക്‌ ഭാഷകള്‍ ഇപ്പോള്‍ ദ്രാവീഡിയമായ വര്‍ത്‌സ്യ-വ്യഞ്‌ജനങ്ങള്‍ ഉപയോഗിച്ചുവരുന്നത്‌. അറബി ആണ്‌ ഏഷ്യയില്‍ പ്രചാരമുള്ള സെമിറ്റിക്‌ ഭാഷാവിഭാഗം. സൗദി, സിറോ-പലസ്‌തീനിയന്‍, ഇറാക്കി, അറബിക്‌, ഇത്യാദി വിവിധ അവാന്തരവിഭാഗങ്ങള്‍ ഇതിനുണ്ട്‌. എന്നാല്‍ ക്ലാസ്സിക്കല്‍ അറബി അടിസ്ഥാനമാക്കിയുള്ള സാഹിത്യഭാഷ അറബിലോകത്തിലുടനീളം പ്രയോഗത്തിലിരിക്കുന്നു. ഇസ്രയേലികളുപയോഗിച്ചുവരുന്ന ഹീബ്രു (എബ്രായ) ഭാഷയും സെമിറ്റിക്‌ വിഭാഗത്തില്‍പ്പെടുന്നതാണ്‌.

ദക്ഷിണ പൂര്‍വേഷ്യയിലും പസിഫിക്‌ ദ്വീപുകളിലും മലയോ-പോളിനേഷ്യന്‍ (Malayo-Polynesian or Austronesian)വിഭാഗത്തില്‍പ്പെടുന്ന നൂറുകണക്കിന്‌ ഭാഷകള്‍ പ്രയോഗത്തിലുണ്ട്‌. മലയ, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്‌ (ദേശീയഭാഷ-താഗാലോഗ്‌), തായ്‌വാന്‍ എന്നിവിടങ്ങളില്‍ പ്രചാരത്തിലുള്ളത്‌ മലയന്‍ ഭാഷകളാണ്‌. ഭാഷാപരമായ വൈവിധ്യം ഏഷ്യന്‍ ഭൂഖണ്ഡത്തില്‍ ദേശീയതയുടേതായ നിരവധി പ്രശ്‌നങ്ങള്‍ സൃഷ്‌ടിച്ചിട്ടുണ്ട്‌. അടുത്തകാലത്തായി ചെറിയ ജനവര്‍ഗവിഭാഗങ്ങളുടേതായ ഭാഷകള്‍ പലതും നശിച്ചുപോവുകയും ജനസംഖ്യയില്‍ വളര്‍ച്ചനേടിയ ചില വിഭാഗങ്ങളുടെ ഭാഷകള്‍ വളരുകയും ചെയ്യുന്നു. പല രാജ്യങ്ങളിലും ബഹുഭാഷാ വ്യവഹാരം വ്യാപിച്ചുകൊണ്ടിരിക്കുന്നു നോ. ഇന്തോ-യൂറോപ്യന്‍ ഭാഷാഗോത്രം; ഇന്തോ-ആര്യന്‍ഭാഷകള്‍; ദ്രാവിഡഭാഷകള്‍.

മതം

മഹത്തായ ലോകമതങ്ങളുടെയെല്ലാം ജന്മദേശം ഏഷ്യയാണ്‌. ആധ്യാത്മികവും മതപരവും ധാര്‍മികവും ലാക്ഷണികവുമായ മുന്‍വിധികളും അതോടൊത്തുപോകുന്ന എല്ലാവിധ അനുഷ്‌ഠാനമുറകളുമാണ്‌ പരമ്പരാഗത ഏഷ്യന്‍ ജനജീവിതത്തിന്റെ മുഖ്യ മുഖമുദ്ര. കുടുംബജീവിതത്തിലും സമൂഹജീവിതത്തിലും ശാസ്‌ത്രത്തിലും കലയിലുമെല്ലാം ഇവ പ്രതിബിംബിച്ചു നില്‌ക്കുന്നു. ഏഷ്യന്‍ ജനതയില്‍ ഏറ്റവും മികച്ച ഭൗതികവാദികളെന്നു കരുതുന്ന ചീനരും മതവികാരത്തില്‍നിന്നും തികച്ചും മോചിതരല്ല. ഏഷ്യയില്‍ ആവിര്‍ഭവിച്ച മതങ്ങള്‍ പൊതുവായി ആറു വിഭാഗങ്ങളായി തരംതിരിക്കപ്പെട്ടിരിക്കുന്നു: (1) വിശ്വദേവതാവാദം (Animism), (2) ക്രിസ്‌തുമതം ഉള്‍പ്പെടെ ഇസ്‌ലാമിന്റെ ആവിര്‍ഭാവത്തിനു മുമ്പുള്ള മതങ്ങള്‍, (3) ഇസ്‌ലാം (4) ഹിന്ദുമതമുള്‍പ്പെടെ ബുദ്ധമതത്തിനു മുമ്പ്‌ നിലവിലിരുന്ന മതങ്ങളും ജൈനമതവും (5) ബുദ്ധമതം (6) വിവിധ വ്യാമിശ്രമതങ്ങളും പ്രസ്ഥാനങ്ങളും.

അങ്കോര്‍വാത്‌ ക്ഷേത്രം - കംബോഡിയ

ജീവനുള്ളവയും ജീവനില്ലാത്തവയും എന്ന തരംതിരിവു തന്നെ പ്രാകൃത ജനവര്‍ഗങ്ങള്‍ക്ക്‌ അജ്ഞാതമായിരുന്നു. സചേതനങ്ങളും അചേതനങ്ങളും ആയ എല്ലാ വസ്‌തുക്കള്‍ക്കും സ്വന്തമായി ആത്മാവ്‌ ഉണ്ടെന്ന വിശ്വാസമാണ്‌ വിശ്വദേവതാവാദത്തിന്റെ കാതലായ അംശം. ഏഷ്യയിലെ പല പ്രാചീന വര്‍ഗക്കാരും ഇതില്‍ വിശ്വസിച്ചിരുന്നു.

വെളുത്തവര്‍ഗത്തിലെ ആര്യന്‍ വിഭാഗത്തിന്റെതായ സരതുഷ്‌ട്ര മതത്തിന്‌ ഒരു തത്ത്വസംഹിതയും ധര്‍മശാസ്‌ത്രങ്ങളുമുണ്ട്‌. പേര്‍ഷ്യയിലെ സരതുഷ്‌ട്രന്‍ (സു. ബി.സി. 660-583) ആയിരുന്നു ഇവരുടെ പ്രബോധകന്‍. പ്രകാശത്തിന്റെ ദേവനായ ഓര്‍മസ്‌ദും (Ormezd) അന്ധകാരത്തിന്റെ ദേവനായ അഹ്‌റിമനും(Ahriman) തമ്മിലുള്ള സംഘര്‍ഷം എന്ന്‌ സരതുഷ്‌ട്രന്‍ പ്രഖ്യാപിച്ചു. പ്രാചീനകാലത്ത്‌ ഈ മതത്തിന്‌ ജനങ്ങളില്‍ ഗണ്യമായ സ്വാധീനതയുമുണ്ടായിരുന്നു. ചൈന മുതല്‍ അര്‍മീനിയവരെയും പേര്‍ഷ്യയില്‍ നിന്നു കപ്പഡോഷ്യവരെയും ഇതു വ്യാപിച്ചു. സാവധാനത്തിലാണെങ്കിലും ഇത്‌ ഇറാനിയരുടെ ഇടയില്‍ സ്വാധീനമുറപ്പിക്കുകയും ക്രിസ്‌തുമതത്തിനും ബുദ്ധമതത്തിനും ജൈനമതത്തിനും ശക്തമായ പ്രതിയോഗിയായി വര്‍ത്തിക്കുകയും ചെയ്‌തു. പേര്‍ഷ്യയെ അടക്കിവാണ സരതുഷ്‌ട്രമതം അവസാനം ഇസ്‌ലാമിനു വഴിമാറി. ടെഹ്‌റാനിലും യെസ്‌ദിലും ഇന്ത്യയിലെ ചില പ്രദേശങ്ങളിലും ഒരു ചെറിയവിഭാഗം സരതുഷ്‌ട്രമത വിശ്വാസികള്‍ ഇന്ന്‌ അവശേഷിക്കുന്നുണ്ട്‌. മതപരിവര്‍ത്തനത്തെ ഈ മതം അംഗീകരിക്കുന്നില്ല. മിശ്രവിവാഹത്തിലെ സന്തതികളെ സ്വന്തം മതത്തിലേക്കു കൂട്ടാനും ഇവര്‍ തയ്യാറല്ല. അതുകൊണ്ട്‌ സരതുഷ്‌ട്രമതത്തിന്‌ അതിന്റെ അനുയായികളിലൊഴികെ യാതൊരു സ്വാധീനതയുമില്ല. മിത്രയിസമായിരുന്നു പ്രാരംഭകാലം മുതല്‌ക്ക്‌ ക്രിസ്‌തുമതത്തിനു പ്രതിബന്ധമായി വര്‍ത്തിച്ച മറ്റൊരു മതം. റോമാസാമ്രാജ്യത്തിന്റെ അവസാനകാലത്ത്‌ പ്രചരിച്ച മിത്രയിസം സരതുഷ്‌ട്രമതത്തിന്റെ ഒരു ശാഖയാണെന്നും കരുതപ്പെടുന്നു. ഉത്തര ആഫ്രിക്കയിലും റോമിലും ബ്രിട്ടനിലും ക്രിസ്‌തുമതവും മിത്രയിസവും തമ്മില്‍ അക്രമാസക്തമായ സംഘര്‍ഷം നടന്നു. നാലാം ശതകത്തില്‍ ജൂലിയന്‍ ചക്രവര്‍ത്തിയുടെയും യൂജിന്‍ ചക്രവര്‍ത്തിയുടെയും കീഴില്‍ മിത്രയിസം റോമിലെ ഔദ്യോഗികമതമായിരുന്നു. നീതിശാസ്‌ത്രത്തിനു മിത്രയിസം പരമപ്രാധാന്യം നല്‌കി.

വെളുത്തവര്‍ഗത്തിലെ സെമിറ്റിക്‌ ശാഖയാണ്‌ പാശ്ചാത്യ ലോകത്തിലാകെ അംഗീകാരം ലഭിച്ച വിശ്വാസങ്ങള്‍ക്കുജന്മം നല്‌കിയത്‌. ഇവയില്‍ ആദ്യത്തേതായ യഹൂദമതം "യഹോവ'യായ സ്രഷ്‌ടാവിനെ അംഗീകരിക്കുകയും കര്‍ശനവും സാന്ദ്രവുമായ ലിഖിതധാര്‍മിക സംഹിതയും ഒരു കൂട്ടം അനുഷ്‌ഠാനമുറകളും ആവിഷ്‌കരിക്കുകയും ചെയ്‌തു. ഈ മതത്തിന്‌ സ്ഥാപകനില്ല. ലിഖിതവേദങ്ങള്‍ ഭൗതിക ജീവിതത്തിന്റെ വിശദാംശങ്ങളെ നിയന്ത്രിക്കുന്നു; ധാര്‍മികവും നീതിന്യായപരവുമായ നിയമങ്ങള്‍ ജീവിതചര്യകളെ അനുശാസിക്കുന്നു. മതാദര്‍ശത്താല്‍ പ്രചോദിതമായ സമൂഹത്തിനു ജീവിതസിദ്ധാന്തം പ്രദാനം ചെയ്യുന്നു. നൂറ്റാണ്ടുകളോളം പീഡനങ്ങളെ അതിജീവിച്ച ലക്ഷക്കണക്കിനു യഹൂദര്‍ ഇന്നും ഇവ നിഷ്‌കര്‍ഷമായി പാലിച്ചുവരുന്നു. വിവിധ സന്ദര്‍ഭങ്ങളില്‍ ദൈവം നല്‌കുന്ന വെളിപാടുകളുടെ ആകെത്തുകയാണ്‌ ഈ മതം എന്നാണ്‌ കരുതപ്പെടുന്നത്‌. യഹൂദമതത്തിലേക്ക്‌ പരിവര്‍ത്തനം ചെയ്യാന്‍ സാധ്യമല്ല; മതാനുസാരികള്‍ക്കുപുറത്ത്‌ ഈ മതത്തിനു സ്വാധീനതയുമില്ല. എന്നാല്‍ യഹൂദമതത്തിന്റെ അടിസ്ഥാന പ്രബോധനങ്ങള്‍ ക്രിസ്‌തുമതത്തിലും ഇസ്‌ലാമിലും വര്‍ണഭംഗിയാര്‍ജിച്ചു നിലനില്‌ക്കുന്നു.

സീനായ്‌ മല - ദൈവം മോശയ്‌ക്ക്‌ പത്ത്‌ കല്‍പനകള്‍ നല്‍കിയതായി ബൈബിളില്‍ സൂചിപ്പിക്കുന്ന മല

ക്രിസ്‌തുമതത്തിന്‌ ഒരു സ്ഥാപകനും ഒരു തത്ത്വസംഹിതയുമുണ്ട്‌. ഇതിന്റെ തത്ത്വസംഹിതയില്‍ വ്യക്തമായി ആലേഖനം ചെയ്യപ്പെട്ട ധര്‍മശാസ്‌ത്രങ്ങളുമുണ്ട്‌. ഈ ധര്‍മശാസ്‌ത്രങ്ങള്‍ പില്‌ക്കാലത്ത്‌ അംഗീകൃതാധികാരികളുടെ നിര്‍വചനത്തിനും വ്യാഖ്യാനത്തിനും വിധേയമായി. എന്നാല്‍ ഇവ പൊതുനിയമങ്ങളാണ്‌; ദൈനംദിന ജീവിതത്തിന്റെ വിശദാംശങ്ങള്‍ കൈകാര്യം ചെയ്യുന്നവയല്ല. നിയമ സ്വഭാവത്തിലുള്ള താക്കീതുകളും പ്രമാണങ്ങളും പില്‌ക്കാലത്താണു വികാസം പ്രാപിച്ചത്‌. ഒരൊറ്റ വെളിപാടിലൂടെയാണ്‌ ഈ മതവിശ്വാസം ആവിര്‍ഭവിച്ചത്‌. യഹൂദമതത്തെപ്പോലെ ക്രിസ്‌തുമതവും കേവലസത്യം ഉള്‍ക്കൊള്ളുന്നതാണ്‌ എന്നവകാശപ്പെടുന്നു. ഇതിന്റെ ഐതിഹ്യങ്ങള്‍ യഹൂദസമൂദായത്തിന്റേതുതന്നെയാണ്‌. എന്നാല്‍ ഇതിനു പരിശിഷ്‌ടമായി പുണ്യവാളന്മാരുടെ ജീവചരിത്രങ്ങള്‍ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്‌. സങ്കീര്‍ണമായ ഇതിന്റെ അനുഷ്‌ഠാനമുറകള്‍ക്ക്‌ മതാചാരത്തിനു പുറത്തു പ്രസക്തിയില്ല. ക്രിസ്‌തുമതത്തിനും ബുദ്ധമതത്തെപ്പോലെ ജന്മനാട്ടില്‍ പ്രസക്തിയില്ലാതെപോയി. എല്ലാ രാജ്യങ്ങളിലും ക്രസ്‌തവ ന്യൂനപക്ഷങ്ങളുണ്ടെങ്കിലും ലെബനനും സൈപ്രസും മാത്രമാണ്‌ ഏഷ്യയില്‍ ക്രിസ്‌തുമത്തിന്‌ നിര്‍ണായക സ്ഥാനമുള്ള രാജ്യങ്ങള്‍. മറ്റൊരു ഏഷ്യന്‍ രാഷ്‌ട്രമായ ഫിലിപ്പീന്‍സ്‌ ക്രിസ്‌തീയ രാജ്യമാണെന്നവകാശപ്പെടുന്നുണ്ടെങ്കിലും ഇവിടെ പാശ്ചാത്യവത്‌കരിക്കപ്പെട്ട ഒരു ന്യൂനപക്ഷം മാത്രമാണ്‌ യഥാര്‍ഥ മതതാത്‌പര്യം പ്രദര്‍ശിപ്പിച്ചു വരുന്നത്‌.

റാവല്‍പിണ്ടിയിലെ ജാമിയാ മോസ്‌ക്‌

പ്രവാചകന്മാരുടെയെല്ലാം മഹദ്‌വചനങ്ങളെ സ്വാംശീകരിച്ചിട്ടുള്ള ഇസ്‌ലാംമതം അല്ലാഹുവിലും ദൈവദൂതന്മാരിലും അന്ത്യവിധിയിലും മരണാനന്തരജീവിതത്തിലും ഉള്ള വിശ്വാസങ്ങളിലധിഷ്‌ഠിതമാണ്‌. അവസാനത്തെ പ്രവാചകനായ മുഹമ്മദ്‌നബി ഉള്‍പ്പെടെയുള്ള വിശുദ്ധന്മാരിലൂടെ ലഭിച്ച അല്ലാഹുവിന്റെ സന്ദേശങ്ങളുടെ ആകെത്തുകയാണ്‌ ഇസ്‌ലാം. യേശു, മോസസ്‌ തുടങ്ങിയവരുടെ ദൈവീകത്വം ഇസ്‌ലാം അംഗീകരിക്കുന്നില്ല; എന്നാല്‍ ഇവരെയൊക്കെയും പ്രവാചകരായി കണക്കാക്കുന്നു. കേവലവും പൂര്‍ണവുമായ സത്യത്തെ ഇസ്‌ലാം ഉള്‍ക്കൊള്ളുന്നുവെന്നാണ്‌ അഭിപ്രായപ്പെടുന്നത്‌. ദൈവത്തിന്റെ ഏകത്വത്തില്‍ വിശ്വസിക്കുന്ന ഇസ്‌ലാം ആത്മാവ്‌ അനശ്വരമാണെന്നു കരുതുന്നു. ഇസ്‌ലാമിക ആചാരാനുഷ്‌ഠാനങ്ങള്‍ ഋജുവും കര്‍ശനവുമാണ്‌. ജന്മദേശത്തു സ്വാധീനതയുറപ്പിച്ച ഇസ്‌ലാമിന്റെ വ്യാപനം ശീഘ്രതരമായിരുന്നു. പ്രപഞ്ചസങ്കല്‌പം ഇസ്‌ലാമിക ലോകത്തിലുടനീളം ഐകരൂപ്യമുള്ളതാണ്‌. ദക്ഷിണ പശ്ചിമേഷ്യ, ദക്ഷിണേഷ്യ, പൂര്‍വേഷ്യ എന്നിവിടങ്ങളില്‍ ഇസ്‌ലാംമതം വ്യാപിച്ചിട്ടുണ്ട്‌.

ഇന്ത്യയില്‍ ഏറ്റവും പ്രാമുഖ്യമുള്ള സംഘടിതമതം ഹിന്ദുമതമാണ്‌. ശ്രീലങ്ക, ഇന്തോചൈന, ബാലി, ഏഡന്‍ എന്നിവിടങ്ങളിലും ചെറിയ ഹിന്ദുമത വിഭാഗങ്ങള്‍ നിവസിക്കുന്നു. ഹിന്ദുമതത്തിന്‌ ഏകീകൃത മതതത്ത്വശാസ്‌ത്രമോ മതസ്ഥാപകനോ ഇല്ല. ഹൈന്ദവ ലോകവീക്ഷണം ഉന്നതവും പൂര്‍ണവുമായ സത്യമാണെന്ന്‌ കരുതപ്പെടുന്നു. ലോകോത്‌പത്തിയെ ഭരിക്കുന്നതും സ്രഷ്‌ടാവ്‌ പ്രയോഗിക്കുന്നതുമായ ഋഷിമാര്‍ വിശദീകരിച്ചിട്ടുള്ള പ്രമാണങ്ങള്‍ സവിശേഷ നിയമങ്ങളുടെ വെളിപാടുകളായി പരിഗണിക്കപ്പെടുന്നു. ഹിന്ദുമത-ഐതിഹ്യം വിശാലവും സങ്കീര്‍ണവും വിദ്യാഭ്യാസപരവുമാണ്‌. സന്ന്യാസ ജീവിതത്തിന്‌ ഇത്‌ അത്യധികം പ്രാധാന്യം നല്‌കുന്നു. ഹിന്ദുമതം ആരംഭത്തില്‍ സങ്കീര്‍ണമല്ലാത്ത ഒരു സങ്കല്‌പമായിരുന്നു. ബ്രഹ്മ, വിഷ്‌ണു, മഹേശ്വരന്മാരില്‍ ആരോപിതമായിരുന്ന വിശുദ്ധത്രിത്വം ഏകതത്ത്വമായ പരബ്രഹ്മത്തിന്റെ മൂന്ന്‌ ആവിഷ്‌കാരങ്ങളായിരുന്നു. എന്നാല്‍ പില്‌ക്കാലത്ത്‌ ഇത്തരം ആവിഷ്‌കാരങ്ങളുടെ എണ്ണം വര്‍ധിച്ചതനുസരിച്ച്‌ ഒരു കൂട്ടം ഉപദേവന്മാരും നിരവധി മതവിഭാഗങ്ങളും ആരാധനാക്രമങ്ങളും തത്ത്വചിന്താപദ്ധതികളും ആവിര്‍ഭവിച്ചു. ദേഹാന്തര പ്രാപ്‌തിയെ സംബന്ധിച്ച സിദ്ധാന്തങ്ങളും സാമൂഹികമായി വര്‍ണജാതിവ്യവസ്ഥയും അരങ്ങേറിയത്‌ പില്‌ക്കാലത്താണ്‌. വിവിധ തത്ത്വചിന്താപദ്ധതികള്‍ ഒരു പോലെ സാധ്യതയുള്ളതും പരസ്‌പര പൂരകങ്ങളും ആയി കരുതപ്പെടുന്നുവെങ്കിലും ഹിന്ദുമത വിശ്വാസികളില്‍ മൂന്നു പ്രമുഖ വിഭാഗങ്ങളുണ്ട്‌: ശൈവര്‍, വൈഷ്‌ണവര്‍, ശാക്തര്‍.

ജപ്പാനിലെ ഫിനിക്‌സ്‌ ഹാള്‍

ബുദ്ധമതത്തിനു സമകാലികമായി ഹിന്ദുമതത്തില്‍ നിന്നും ആവിര്‍ഭവിച്ച ഒന്നാണ്‌ ജൈനമതം. ഈ മതവിശ്വാസമനുസരിച്ച്‌ തുടര്‍ച്ചയായി 24 ലോകരക്ഷകന്മാര്‍ അവതരിച്ചിട്ടുണ്ട്‌. ജൈനമതസ്ഥാപകനായി അറിയപ്പെടുന്ന വര്‍ധമാന മഹാവീരന്‍ (ബി.സി. ആറാം ശ.) ഈ അവതാരങ്ങളില്‍ അവസാനത്തേതാണ്‌. സന്ന്യാസജീവിതത്തിനു ജൈനമതം പ്രാധാന്യം നല്‍കുന്നു. വമ്പിച്ച ഐതിഹ്യസമ്പത്തും വിശദമായ അനുഷ്‌ഠാനമുറകളും ഈ മതത്തിനുണ്ട്‌. ദിഗംബരന്‍, ശ്വേതാംബരന്‍ എന്നു രണ്ടു വിഭാഗങ്ങളായി ജൈനന്മാര്‍ വിഭജിക്കപ്പെട്ടിരിക്കുന്നു.

പരസ്‌നാഥ്‌ ജൈനക്ഷേത്രം

യഹൂദമതത്തെപ്പോലെ കണ്‍ഫ്യൂഷിയന്‍ മതവും അനേകം വിശുദ്ധന്മാരുടെ പ്രബോധനങ്ങളുടെ ആകെത്തുകയാണ്‌. കണ്‍ഫ്യൂഷിയസ്‌ (ബി.സി. 550-478) ആണ്‌ ഇതിന്റെ പ്രണേതാവ്‌. ഇതിന്റെ പ്രബോധനങ്ങള്‍ ഏതെങ്കിലും ആധ്യാത്മിക തത്ത്വത്തെ ആധാരമാക്കിയുള്ളതല്ല. ഈ മതത്തിന്‌ അനുഷ്‌ഠാനമുറകളോ പുരോഹിതന്റെ ആവശ്യമോ ഇല്ല. സമൂഹജീവിതത്തെ ഏറ്റവും തൃപ്‌തികരമായ ആശയങ്ങളുടെ അടിസ്ഥാനത്തില്‍ സംഘടിപ്പിക്കുകയാണ്‌ ഇതിന്റെ മുഖ്യലക്ഷ്യം. ഇതിനായി അടിസ്ഥാനപരമായ സ്‌നേഹം, നീതി, ബഹുമാനം, ജ്ഞാനം(wisdom), ആര്‍ജവം എന്നിങ്ങനെ അഞ്ചു തത്ത്വങ്ങള്‍ അനുശാസിക്കപ്പെട്ടിട്ടുണ്ട്‌. മനുഷ്യന്‍ മൗലികമായി നല്ലവനാണെന്ന്‌ ഈ മതം അംഗീകരിക്കുന്നു. പിതൃഭക്തിയും പിതൃക്കളുടെ ആരാധനയും ഇതു പ്രാത്സാഹിപ്പിച്ചിട്ടുണ്ട്‌. 20-ാം ശതകം വരെയും ചൈനയില്‍ കണ്‍ഫ്യൂഷിയന്‍മതം സര്‍വപ്രധാനമായിരുന്നു. ഇത്‌ കുടുംബധര്‍മത്തെയും വ്യക്തികളുടെ പെരുമാറ്റത്തെയും രാജ്യഭരണത്തെയും നിയന്ത്രിച്ചുപോന്നു. ഗവണ്‍മെന്റുദ്യോഗത്തിനുവേണ്ടിയുള്ള മത്സര പരീക്ഷയില്‍ കണ്‍ഫ്യൂഷിയന്‍ ഗ്രന്ഥവിജ്ഞാനം പ്രാധാന്യമേറിയ ഒരു ഇനമായിരുന്നു.

ലാവോത്‌സെ (ബി.സി. 604-517) സ്ഥാപിച്ച തായോയിസം കണ്‍ഫ്യൂഷിയന്‍ മതത്തിനു സമകാലികമായിരുന്നു. മനുഷ്യന്റെ വ്യുത്‌പത്തിയുടെയും വീക്ഷണത്തിന്റെയും ഫലമായുണ്ടായതും ലോകത്തെ നയിക്കുന്നതുമായ സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തിലുള്ള പ്രായോഗികതത്ത്വം താവോയിസത്തില്‍ അന്തര്‍ലീനമാണ്‌. പ്രായോഗികമായി താവോയിസവും കണ്‍ഫ്യൂഷിയന്‍ മതവും തമ്മില്‍ ഗാഢമായ ബന്ധമുണ്ട്‌. ഇവയും ബുദ്ധമതവും ചേര്‍ന്ന്‌ ചൈനീസ്‌ സാര്‍വലൗകികത്വം ഉദ്‌ഭവിച്ചിരിക്കുന്നുവെന്ന്‌ അഭിപ്രായപ്പെടുന്നവരുണ്ട്‌. പ്രാചീനതയ്‌ക്കും പാരമ്പര്യത്തിനും ചൈന പ്രാധാന്യം നല്‌കുന്നു. ഈ സമീപനത്തിന്റെ അനുകരണമാണ്‌ "മിക്കാദോ'യെ സംബന്ധിച്ച ജാപ്പനീസ്‌ സങ്കല്‌പം. ഷിന്റോയിസത്തിന്റെ ഉള്ളടക്കം ഇതാണ്‌. ഷിന്റോയിസവും ഹിന്ദുമതത്തെപോലെ ലോകോത്‌പത്തിയെ സംബന്ധിച്ച വിശദജ്ഞാനം അവകാശപ്പെടുന്നു. വിശുദ്ധ വേദങ്ങളൊന്നും ഇതിനില്ല. എട്ടാം ശതകത്തില്‍ രചിക്കപ്പെട്ട കോജിക്കി(Kojiki)യും നിഹോങ്‌ഗി-(Nihongi)യും ഈ മതത്തിന്റെ അടിസ്ഥാന പ്രമാണങ്ങളായി സ്വീകരിക്കപ്പെട്ടിട്ടുണ്ട്‌. ഇവ പരമ്പരാഗതങ്ങളായ ഐതിഹ്യങ്ങളുടെയും കാലഗണനയുടെയും സമാഹാരങ്ങളാണ്‌. ഇത്‌ ആധ്യാത്മികവാദപരമോ മതപരിവര്‍ത്തനോന്മുഖമോ അല്ല. ജപ്പാന്‍ജനതയുടെ മേല്‍ ഗണ്യമായ സ്വാധീനതയുള്ള ഷിന്റോയിസം, അവരുടെ സാമൂഹികവും രാഷ്‌ട്രീയവുമായ ജീവിതം, കുടുംബഘടന, വ്യക്തിപരമായ പെരുമാറ്റം ഇവയെ നിര്‍ണയിക്കുന്നതില്‍ പ്രമുഖ പങ്കുവഹിക്കുന്നു. ദൈവത്തി(Kami)ന്‌ ധാര്‍മികവും മതപരവുമായ കേവലാധികാരമുണ്ട്‌. ഇതിനു വിധേയമായി ചക്രവര്‍ത്തിക്ക്‌ ദൈവം പരമാധികാരം നല്‌കിയിരിക്കുന്നുവെന്ന്‌ ഷിന്റോയിസം സിദ്ധാന്തിക്കുന്നു. രാജ്യത്തില്‍ ചക്രവര്‍ത്തിക്കുള്ള സ്ഥാനം കുടുംബത്തില്‍ പിതാവിനുണ്ട്‌. ഷിന്റോയിസത്തിനു "ഇംപീരിയല്‍', "സ്റ്റേറ്റ്‌', "സെക്‌ട്‌' എന്നിങ്ങനെ മൂന്നു തട്ടുകളുണ്ട്‌. സെക്‌ട്‌ ഷിന്റോയില്‍ 3,132 അംഗീകൃത വിഭാഗങ്ങളുള്ളതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്‌. ഇവയില്‍ 13 എണ്ണത്തിന്‌ ഔദ്യോഗികമായ അംഗീകാരം ലഭിച്ചിട്ടുണ്ട്‌.

ഗൗതമബുദ്ധന്‍ (ബി.സി. 560-480) സ്ഥാപിച്ച ബുദ്ധമതത്തിന്റെ തത്ത്വശാസ്‌ത്രം ദൈവികവെളിപാടല്ല, പ്രത്യുത ഒരു മനുഷ്യന്റെ ബോധോദയത്തിന്റെ ഉത്‌പന്നമാണ്‌. അതുകൊണ്ട്‌ ഇത്‌ കേവല സത്യമെന്ന്‌ അംഗീകരിക്കപ്പെടേണ്ടതില്ല. ബുദ്ധമതത്തിന്റെ വേദേതിഹാസങ്ങളുടെ പട്ടിക ഔദ്യോഗികമായി ലഭ്യമാണ്‌. ഹിന്ദുമതത്തില്‍നിന്ന്‌ പകര്‍ത്തിയ ഇതിഹാസം പില്‌ക്കാലത്ത്‌ വളര്‍ന്നു വികിസിച്ചിട്ടുണ്ട്‌. സന്ന്യാസാശ്രമജീവിതത്തിന്‌ ബുദ്ധമതം പ്രാധാന്യം കല്‌പിക്കുന്നു. ആധ്യാത്മിക വാദത്തിന്റെ അടിസ്ഥാനത്തിലാണ്‌ ബുദ്ധമതതത്ത്വശാസ്‌ത്രവും ബൗദ്ധ ധര്‍മസംഹിതയും ആവിര്‍ഭവിച്ചിരിക്കുന്നത്‌. ജീവിതവ്യാമോഹത്തില്‍നിന്നു മുക്തിനേടുന്നതെങ്ങനെയെന്നതാണ്‌ ബുദ്ധമതത്തിന്റെ പ്രതിപാദ്യം. ജന്മനാടായ ഇന്ത്യയില്‍ ബുദ്ധമതത്തിന്‌ ഗണ്യമായ തോതില്‍ അനുയായികളില്ല. എന്നാല്‍ ചൈന, ദക്ഷിണപൂര്‍വേഷ്യന്‍ രാജ്യങ്ങള്‍, ജപ്പാന്‍, ശ്രീലങ്ക എന്നിവിടങ്ങളില്‍ ഇതിനു വമ്പിച്ച സ്വാധീനതയുണ്ട്‌. ബഹുരൂപാന്തരീകരണ സാധ്യമായ(polymorphous) ബുദ്ധമതം ചെന്നെത്തിയ പ്രദേശങ്ങളിലെല്ലാം നിലവിലുള്ള മറ്റുമതങ്ങളുമായി ഇണങ്ങിച്ചേര്‍ന്നിട്ടുണ്ട്‌. ചൈനയില്‍ കണ്‍ഫ്യൂഷിയനിസവും താവോയിസവുമായും, ജപ്പാനില്‍ ഷിന്റോയിസവുമായും, മറ്റു ചിലേടങ്ങളില്‍ ഷാമനിസവുമായും കൂടിക്കലര്‍ന്ന്‌ ബുദ്ധമതം അനേകം വിഭാഗങ്ങളായി ഭിന്നിച്ചു. ജപ്പാനിലെ സെന്‍ (Zen), തിബത്തിലെ താന്ത്രിക്‌ (Tantric), ഇന്തോ ചൈനയിലെയും ശ്രീലങ്കയിലെയും തേരവാദി (Thera Vadic) എന്നിവയാണ്‌ പരസ്‌പരവിരുദ്ധങ്ങളായ ഇത്തരം വിഭാഗങ്ങള്‍. തേരവാദ (ഹീനയാന), മഹായാന എന്നിവയാണ്‌ രണ്ടു പ്രധാന ബുദ്ധമത വിഭാഗങ്ങള്‍.

സംസ്‌കാരം

ക്യൂനിഫോം ലിപി

ലോക സംസ്‌കാരത്തിന്റെ തൊട്ടില്‍ എന്നറിയപ്പെടുന്ന നാലു പ്രദേശങ്ങളുണ്ട്‌. ഇതില്‍ മൂന്നും ഏഷ്യന്‍ പ്രദേശങ്ങളാണ്‌. ഒന്നാമത്തേത്‌ പേര്‍ഷ്യന്‍ ഉള്‍ക്കടലിന്‌ വടക്കും പടിഞ്ഞാറുമുള്ള ടൈഗ്രീസ്‌ നദിയുടെയും യൂഫ്രട്ടീസ്‌ നദിയുടെയും തീരദേശങ്ങളാണ്‌. ജോര്‍ദാന്‍ നദിയുടെ തീരംവരെ ഈ സാംസ്‌കാരികമേഖല വ്യാപിച്ചു കിടന്നു. ഇന്നത്തെ ഇറാഖ്‌, ഇസ്രയേല്‍, ജോര്‍ദാന്‍, ലെബനന്‍, സിറിയ എന്നീ രാജ്യങ്ങളില്‍ ഉള്‍പ്പെടുന്നതാണ്‌ ഈ പ്രദേശം. സുമാര്‍ ബി.സി. 3000-ാമാണ്ടു മുതല്‍ 300-ാമാണ്ടു വരെ നിലനിന്ന യൂഫ്രട്ടീസ്‌-ടൈഗ്രീസ്‌ സംസ്‌കാര കാലഘട്ടത്തില്‍ സുമേറിയന്‍, ബാബിലോണിയന്‍, അസീറിയന്‍, പേര്‍ഷ്യന്‍ സാമ്രാജ്യങ്ങള്‍ ആവിര്‍ഭവിച്ചു. ക്യൂനിഫോം എന്നറിയപ്പെടുന്ന എഴുത്തുരീതി കണ്ടുപിടിച്ചത്‌ സുമേറിയാക്കാരാണ്‌. ഇവര്‍ ഈജിപ്‌തുകാരുള്‍പ്പെടെ വിവിധ ജനവിഭാഗങ്ങളുമായി വ്യാപാരത്തിലേര്‍പ്പെട്ടിരുന്നു. സുമേറിയന്‍ ജനതയ്‌ക്ക്‌ യുദ്ധത്തിനുപയോഗിക്കുന്ന രഥങ്ങള്‍ ഉണ്ടായിരുന്നു. അളവുംതൂക്കവും വ്യാപാരകാര്യങ്ങളും നിയന്ത്രിക്കുന്ന സങ്കീര്‍ണമായ നിയമസംവിധാനത്തിന്‌ ഇവര്‍ രൂപം നല്‌കിയിട്ടുണ്ട്‌.

ദക്ഷിണേഷ്യയില്‍ ബി.സി. 2500-1500 കാലഘട്ടത്ത്‌ വമ്പിച്ച പിച്ചളയുഗസംസ്‌കാരം വികസിച്ചിരുന്നു. ഇപ്പോള്‍ പാകിസ്ഥാന്‍ പ്രദേശത്തുള്ള സൈന്ധവതീരത്തായിരുന്നു, ഇത്‌ വ്യാപിച്ചിരുന്നത്‌. 1500-ാമാണ്ടോടെ അലഞ്ഞുനടക്കുന്ന ആര്യന്‍-ആക്രമണകാരികള്‍ ഈ പ്രദേശം പിടിച്ചെടുക്കുകയും അവര്‍ വികസിപ്പിച്ചെടുത്ത സാമൂഹികാചാരങ്ങള്‍ ഹൈന്ദവ സംസ്‌കാരത്തിന്റെ അടിസ്ഥാനമായിത്തീരുകയും ചെയ്‌തു.

ഉത്തരചൈനയിലെയും മധ്യചൈനയിലെയും ഹ്വാങ്‌ഹോ, യാങ്‌ട്‌സീ നദീതടങ്ങളില്‍ സു.ബി.സി. 1500-ല്‍ മറ്റൊരു സംസ്‌കാരം ആവിര്‍ഭവിച്ചു. പൂര്‍വേഷ്യയില്‍ ആദ്യത്തേതായ ഈ സംസ്‌കാര കാലഘട്ടത്തില്‍ ചിത്രലിപി സമ്പ്രദായം ആരംഭിച്ചു. ഇതാണ്‌ പില്‌ക്കാലചൈനീസ്‌ ഭാഷയ്‌ക്കു നിദാനമായി തീര്‍ന്നത്‌ (മഞ്ഞനദീതട സംസ്‌കാരം).

എ.ഡി. 300-ാമാണ്ടിനുശേഷം നാടോടിവര്‍ഗങ്ങള്‍ ഏഷ്യയിലെ എല്ലാ പ്രാചീന സംസ്‌കാരങ്ങളെയും നശിപ്പിച്ചു. ഹൂണന്മാര്‍, സെല്‍ജുക്കുകള്‍, മംഗോളിയര്‍ തുടങ്ങിയവര്‍ ഈ പ്രാകൃത വര്‍ഗങ്ങളില്‍പ്പെടും. പ്രാകൃതവര്‍ഗങ്ങളുടെ തുടര്‍ച്ചയായുള്ള അധിനിവേശങ്ങള്‍ ഏഷ്യന്‍ രാഷ്‌ട്രങ്ങളിലുടനീളം സാംസ്‌കാരികമായ മരവിപ്പിനു കാരണമായി.

ഏഷ്യയുടെ മഹത്തായ സംസ്‌കാരത്തിന്‌ ലോകത്തിന്റെ മുഴുവന്‍ അംഗീകാരം ലഭിച്ചു തുടങ്ങിയിട്ടുണ്ട്‌. ജീവിതപ്രശ്‌നങ്ങളെ സംബന്ധിച്ചിടത്തോളം അനന്തമായ ക്ഷമയും മാനസികമായ സമതുലനവും ഉള്ള സമീപനമാണ്‌ ഏഷ്യയുടേത്‌. ഹൈന്ദവ-അധ്യാത്മശാസ്‌ത്രം മനുഷ്യന്റെ അന്തഃസത്തയ്‌ക്കു പ്രാധാന്യം നല്‌കിയിട്ടുണ്ട്‌. ചൈനീസ്‌ തത്ത്വശാസ്‌ത്രമാകട്ടെ അതിന്റെ സഹിഷ്‌ണുതയ്‌ക്കും സാമാന്യബോധത്തിനും പ്രശസ്‌തമാണ്‌. സംസ്‌കൃതത്തിലെ വേദേതിഹാസപുരാണങ്ങളും കാളിദാസന്‍ മുതലായവരുടെ കവിതകളും ലോകശ്രദ്ധ പിടിച്ചെടുത്തിട്ടുണ്ട്‌. പേര്‍ഷ്യന്‍ കവികളായ ഹാഫിസ്‌ (മ.സു. 1389), ഉമര്‍ഖയ്യാം (11-ാം ശ.) എന്നിവര്‍ ലോകസാഹിത്യത്തില്‍ സുപ്രധാന സ്ഥാനം നേടി. അറബികളും തുര്‍ക്കികളും ലോകസാഹിത്യത്തിന്‌ ശ്രദ്ധേയമായ സംഭാവനകള്‍ നല്‌കിയിട്ടുണ്ട്‌. പ്രാചീന ചൈനീസ്‌ കവിതകള്‍ക്കും ഇപ്പോള്‍ അവ അര്‍ഹിക്കുന്ന അന്തര്‍ദേശീയശ്രദ്ധ ലഭിച്ചിട്ടുണ്ട്‌. ലിവോ(സു. 700-762)യുടെ കവിതകളും മിംഗ്‌ഹ്വാങി(എട്ടാം ശ.)ന്റെ ശോകാന്തനാടകങ്ങളും അനര്‍ഘ സംഭാവനകളായി അംഗീകരിക്കപ്പെട്ടു.

പ്രാചീന ചൈനീസ്‌ ടെറാക്കോട്ട പ്രതിമകള്‍ - ബി.സി. 2010

ചൈനീസ്‌കല, കൊത്തുപണികള്‍, ചിത്രം തുന്നല്‍, മണ്‍പാത്രനിര്‍മാണം എന്നിവ അദ്വിതീയങ്ങളാണ്‌. ജപ്പാനും മ്യാന്മറും കൊറിയയും ഇന്തോചൈനയും ചൈനീസ്‌ സാഹിത്യത്തെയും കലയെയും പുഷ്‌ടിപ്പെടുത്തി. "അന്ധകാരയുഗ'ത്തിലെ സംസ്‌കാരത്തിന്‌ യൂറോപ്പ്‌ അറബികളോടു കടപ്പെട്ടിരിക്കുന്നു. അവര്‍ ഗ്രീക്കുസംസ്‌കാരത്തിനു തങ്ങളുടേതായ സംഭാവന നല്‌കി അതിനെ വികസിപ്പിച്ചെടുത്തിട്ടുണ്ട്‌. ആള്‍ജിബ്രയുടെ മണ്ഡലത്തിലും അറബികള്‍ കനത്ത സംഭാവന നല്‌കി. നിലവിലിരിക്കുന്ന പൂജ്യമടക്കമുള്ള അക്കങ്ങളും ദശാംശാധിഷ്‌ഠിതമായ അങ്കന സമ്പ്രദായവും ഭാരതത്തിന്റെ സംഭാവനകളാണ്‌.

ഹൈന്ദവ ശില്‌പവിദ്യ, ചൈനീസ്‌ വാസ്‌തുവിദ്യയും പാലം പണിയും, മുസ്‌ലിം ശില്‌പവിദ്യ എന്നിവ ഏഷ്യയുടെ സംഭാവനകളില്‍ എടുത്തു പറയേണ്ടുന്നവയാണ്‌. കഴിഞ്ഞ ചില ശതകങ്ങളായി നൂതനകല്‌പനാ വൈഭവത്തിന്റെ കാര്യത്തില്‍ ഏഷ്യ പിന്നണിയിലായിരുന്നു. എന്നാല്‍ ആദ്യമായി കലണ്ടര്‍ വികസിപ്പിച്ചെടുത്തതും ദിവസത്തെ 24 മണിക്കൂറായി വിഭജിച്ചതും വൃത്തത്തെ 360 ഡിഗ്രിയായി വിഭജിച്ചതും പ്രാചീന ബാബിലോണിയാക്കാരാണ്‌. ചൈനാക്കാര്‍ ആയിരുന്നു പട്ട്‌ ആദ്യമായി ഉത്‌പാദിപ്പിച്ചത്‌. വെടിമരുന്നും വടക്കുനോക്കിയന്ത്രവും കണ്ടുപിടിച്ചതും അവര്‍ തന്നെ. ഫിനീഷ്യര്‍ അക്ഷരമാല ആദ്യമായി കണ്ടുപിടിച്ച്‌ ലോകത്തിനു നല്‌കി.

സമൂഹം

ഏഷ്യന്‍ സമൂഹങ്ങളുടെ ആവിര്‍ഭാവം പെതുവേ മന്ദഗതിയില്‍ ആയിരുന്നു. എന്നാല്‍ വിദേശശക്തികളുടെ സ്വാധീനതയാല്‍ ചിലപ്പോഴൊക്കെ അതിന്‌ ആക്കം വര്‍ധിക്കാതെയുമിരുന്നില്ല. പുതിയ സമൂഹങ്ങളുടെ ആവിര്‍ഭാവം പ്രധാനമായും പ്രകൃതി വിഭവങ്ങളും മാനുഷികാവശ്യങ്ങളും തമ്മിലുള്ള ബന്ധത്തിലുണ്ടാവുന്ന വ്യത്യാസത്തെ പ്രതിഫലിപ്പിച്ചു. ജീവിതം വ്യവസ്ഥാപിതമായ മാര്‍ഗങ്ങളില്‍ ഒതുങ്ങി സമൂഹങ്ങള്‍ ഒറ്റപ്പെട്ടു കഴിഞ്ഞിരുന്ന കാലത്ത്‌ അവ ഒട്ടൊക്കെ സുരക്ഷിതമായിരുന്നുവെങ്കിലും പുരോഗതി പരിമിതമായിരുന്നു. ജനസംഖ്യ ആപേക്ഷികമായി വര്‍ധിച്ചതോടെ അവര്‍ക്ക്‌ തങ്ങളുടെ വാസസ്ഥലത്തിനു പുറത്തു കടക്കേണ്ടിവന്നു. അതോടെ വിവിധ ഭാഗങ്ങള്‍ തമ്മില്‍ ബന്ധപ്പെടുകയും പരസ്‌പര സാംസ്‌കാരിക സങ്കലനം നടക്കുകയും ചെയ്‌തു. ഈ സമന്വയ പ്രക്രിയയുടെ ഫലമായി മിക്കപ്പോഴും ഭിന്ന സംസ്‌കാരങ്ങളുടെ ഒരു സമ്മിശ്രം തന്നെ രൂപം പൂണ്ടു. ടൈഗ്രീസ്‌, യൂഫ്രട്ടീസ്‌, മഞ്ഞനദി, ഗംഗാനദി തുടങ്ങിയ നദികളുടെ തടങ്ങളിലെപ്പോലെ ഈ പ്രക്രിയ ആവര്‍ത്തിച്ച മറ്റു പ്രദേശങ്ങളിലും സ്വതന്ത്ര സവിശേഷതകളുള്ള സംസ്‌കാരങ്ങള്‍ ഉദ്‌ഭവിക്കുകയും അവയുടെ പശ്ചാത്തലത്തില്‍ പുതിയ വിശ്വാസങ്ങളും സങ്കല്‌പങ്ങളും കലകളും മറ്റും ആവിര്‍ഭവിക്കുകയും ചെയ്‌തു.

കേരളത്തിലെ അനുഷ്‌ഠാനകലയായ പടയണി

വ്യാപ്‌തിയിലും ജനസംഖ്യയിലും അതിബൃഹത്തായിരിക്കുന്ന ഏഷ്യയെ പല മേഖലകളായി വ്യവച്ഛേദിക്കാവുന്നതാണ്‌. ഏഷ്യന്‍ ഭൂവിഭാഗത്തിന്റെ 12 ശതമാനം വിസ്‌തൃതി വരുന്ന പശ്ചിമേഷ്യയില്‍ വന്‍കരയിലെ ജനതതിയുടെ അഞ്ച്‌ ശതമാനം പാര്‍ക്കുന്നു; ജനസംഖ്യ 2,15,617,617. പ്രാചീന ജീവിത രീതിയും വേഷവിധാനങ്ങളും ഈ പ്രദേശത്തെ ജനത ഇന്നും തുടര്‍ന്നു പോരുന്നു. കൃഷിക്കാരില്‍ ബഹുഭൂരിപക്ഷവും സ്വന്തമായി കൃഷിഭൂമിയില്ലാത്തവരാണ്‌. കര്‍ഷകജനത തങ്ങള്‍ പണിയെടുക്കുന്ന പാടത്തിനു സമീപമുള്ള ചെറിയ ഗ്രാമങ്ങളില്‍ പാര്‍ക്കുന്നു. ഇടുങ്ങിയ തെരുവുകളുള്ള, ശരാശരി 50-ഓളം കൊച്ചുവീടുകളുള്ളവയാണ്‌ ദക്ഷിണ പശ്ചിമേഷ്യന്‍ ഗ്രാമങ്ങള്‍. ചില ഗ്രാമങ്ങളില്‍ പൊതുവായ കുളിസ്ഥലങ്ങളും ലഘു ഭക്ഷണശാലകളുമുണ്ട്‌. സാമൂഹിക പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വേദികളായി ഈ ലഘുഭക്ഷണശാലകള്‍ പലപ്പോഴും രൂപാന്തരപ്പെടാറുണ്ട്‌. സ്‌ത്രീകള്‍ ഏറിയപങ്കും ഗാര്‍ഹികമായ ചുറ്റുപാടിനുള്ളിലേക്ക്‌ ഒതുങ്ങിക്കൂടി ജീവിക്കുന്നു. ദക്ഷിണ പശ്ചിമേഷ്യയിലെ ഗ്രാമജീവിതവും പാരമ്പര്യാധിഷ്‌ഠിതമാണ്‌. മുത്തച്ഛനും കൊച്ചുമക്കളുമടങ്ങുന്ന വലിയ കൂട്ടുകുടുംബങ്ങളാണ്‌ അവരുടെ ഭവനങ്ങള്‍. കുടുംബ ജീവിതത്തിന്റെ നേതൃത്വം ഏറ്റവും പ്രായംകൂടിയ അംഗത്തിനാണ്‌. കുടുംബത്തിനു പുറത്ത്‌ കര്‍ഷകര്‍ തങ്ങളുടെ ഗ്രാമത്തോടും കാലിമേയ്‌പുകാര്‍ തങ്ങളുടെ ഗോത്രത്തോടും(tribe) ബന്ധപ്പെട്ടിരിക്കുന്നു. മിക്ക ഗ്രാമങ്ങളുടെയും ഭരണം നിര്‍വഹിക്കുന്നത്‌ ഗ്രാമത്തലവനുള്‍പ്പെടുന്ന മൂപ്പന്മാരുടെ സമിതികളാണ്‌. ഈ സമിതി കുടുംബങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ക്കു പരിഹാരം കാണുന്നു. ഗോത്രത്തിനുള്ളിലെ കുടുംബങ്ങള്‍ പൈതൃക പാരമ്പര്യത്തില്‍ അധിഷ്‌ഠിതമാണ്‌. അറബി രാഷ്‌ട്രങ്ങളില്‍ ഷേയ്‌ഖ്‌ എന്നു വിളിക്കപ്പെടുന്ന ഗോത്രത്തലവന്‍ സാധാരണയായി ആ വര്‍ഗത്തിലെ ഏറ്റവും സമ്പന്നനായിരിക്കും. ഗോത്രത്തിനുള്ളിലെ പ്രശ്‌നങ്ങളില്‍ ഷേയ്‌ഖ്‌ വിധി തീര്‍പ്പു കല്‌പിക്കുന്നു. ദേശീയ ഭരണത്തില്‍ ഗ്രാമങ്ങള്‍ക്കും ഗോത്രങ്ങള്‍ക്കും സജീവമായ പങ്കില്ല. എന്നാല്‍ ഇസ്രയേലിലെ ഗ്രാമജീവിതം മറ്റെല്ലാ ദക്ഷിണ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍നിന്നും ഒറ്റപ്പെട്ടു നില്‍ക്കുന്നു. കീബുട്ടുകളില്‍ ജീവിക്കുന്ന കര്‍ഷക ജനതയ്‌ക്ക്‌ എല്ലാ സമ്പത്തിലും തുല്യാവകാശമുണ്ട്‌. അവര്‍ പാടങ്ങളില്‍ കൂട്ടായി പണിയെടുക്കുന്നു.

ടിബറ്റന്‍ നാടോടി നൃത്തം

ഇസ്‌താംബുളും (92,16,400) ടെഹ്‌റാനുമാണ്‌ (77,22,900) ഈ പ്രദേശത്തെ ഏറ്റവും വലിയ നഗരങ്ങള്‍. ബാഗ്‌ദാദ്‌ (49,48,300), റിയാദ്‌ (39,57,500), അങ്കാറ (33,29,400) എന്നിവ രണ്ടാം സ്ഥാനത്തുവരുന്നു. ബഹ്‌റീന്‍, കുവൈത്‌, ഇസ്രയേല്‍, ഖത്തര്‍, യു.എ.ഇ. എന്നിവിടങ്ങളില്‍ നാഗരികരുടെ എണ്ണം ഗ്രാമീണരുടേതിനെക്കാള്‍ കൂടുതലാണ്‌. ദക്ഷിണ പശ്ചിമേഷ്യന്‍ നഗരങ്ങളിലെ ജനതയെ ആധുനികരെന്നും പഴമക്കാരെന്നും വിഭജിക്കാം. വര്‍ഷങ്ങളായി നിലനില്‌ക്കുന്ന വ്യാപാരകേന്ദ്രങ്ങളില്‍ പഴമക്കാര്‍ നിവസിക്കുന്നു. ഗ്രാമീണ കര്‍ഷകരുടെയും കാലിമേയ്‌പുകാരുടെയും കൈത്തൊഴില്‍കാരുടെയും കമ്പോളം ഇവിടെയാണ്‌. ജനങ്ങള്‍ വലുപ്പം കുറഞ്ഞ, ഭവനങ്ങളില്‍ തിങ്ങിപ്പാര്‍ക്കുന്നു. ആധുനികവിഭാഗത്തിന്റെ അധിവാസകേന്ദ്രങ്ങള്‍ക്ക്‌ പാശ്ചാത്യനഗരങ്ങളുടെ പ്രതിച്ഛായയുണ്ട്‌. ഗംഭീരങ്ങളായ മന്ദിരങ്ങള്‍, ഓഫീസുകള്‍, വിമാനത്താവളങ്ങള്‍, സിനിമാശാലകള്‍, റേഡിയോ-ടി.വി. സ്റ്റേഷനുകള്‍ തുടങ്ങിയവ ഇവിടെയുണ്ട്‌. ഈ പ്രദേശങ്ങളിലാണ്‌ ആധുനിക വ്യവസായസ്ഥാപനങ്ങള്‍ വളര്‍ന്നു വരുന്നത്‌. സ്‌കൂള്‍ സംവിധാനത്തിന്റെ ആവിര്‍ഭാവവും മറ്റും നഗരജീവിതത്തിന്റെ ഛായ മാറ്റി. സ്‌ത്രീകള്‍ ഇവിടെ കൂടുതല്‍ സ്വതന്ത്രരാണ്‌. ഗ്രാമീണരെക്കാള്‍ നാഗരികര്‍ക്ക്‌ ദേശീയ ഗവണ്‍മെന്റുമായി കൂടുതല്‍ ബന്ധമുണ്ട്‌.

നാഗന്മാരുടെ പൂമി നൃത്തം

ഏഷ്യാഭൂഖണ്ഡത്തിന്റെ 12 ശതമാനം വിസ്‌തൃതി വരുന്ന ദക്ഷിണേഷ്യയില്‍ ഏഷ്യന്‍ ജനതയുടെ മൂന്നിലൊരുഭാഗം ജനങ്ങള്‍ നിവസിക്കുന്നു. ദക്ഷിണേഷ്യന്‍ ജനതയില്‍ 80 ശതമാനത്തോളവും ചെറിയ ഗ്രാമങ്ങളില്‍ പാര്‍ക്കുന്ന കര്‍ഷകരാണ്‌. കൃഷിക്കാരില്‍ അധികവും ചെറിയ തുണ്ടു ഭൂമികളുടെ ഉടമകളാണ്‌. പാട്ടഭൂമിയില്‍ കൃഷിചെയ്യുന്ന പതിവും ഈ പ്രദേശത്തു നിലവിലുണ്ട്‌. പ്രാചീന കൃഷിയുപകരണങ്ങളും കൃഷിരീതികളും ഏറിയപങ്കും നിലനില്‌ക്കുന്നു. കര്‍ഷകരില്‍ ഒരു വമ്പിച്ച വിഭാഗം ദരിദ്രരാണ്‌. അംഗസംഖ്യ അധികമുള്ള കുടുംബങ്ങളാണ്‌ ഇവരുടേത്‌. ദക്ഷിണേഷ്യന്‍ ജനതയുടെ വസ്‌ത്രധാരണമാതൃക വിവിധ പ്രദേശങ്ങളില്‍ വിവിധ രീതിയിലാണ്‌. പച്ചക്കട്ട കൊണ്ടുള്ള ചെറിയ വീടുകള്‍ തിങ്ങിനിറഞ്ഞതാണ്‌ ദക്ഷിണേഷ്യന്‍ ഗ്രാമം. ദക്ഷിണേഷ്യയില്‍ ഗ്രാമങ്ങള്‍ക്കും നഗരങ്ങള്‍ക്കും തമ്മില്‍ വളരെ അടുത്ത ബന്ധമാണുള്ളത്‌. കാര്‍ഷിക നവീകരണ പ്രവര്‍ത്തനങ്ങള്‍ ഇവിടെ സജീവമാണ്‌. പാരമ്പര്യങ്ങളിലും ആചാരങ്ങളിലും അടിയുറച്ചുനില്‌ക്കുന്ന അനേകം ഗ്രാമീണജനവിഭാഗങ്ങള്‍ ജീവിതരീതി മാറ്റുന്നതിന്‌ വൈമുഖ്യം കാട്ടുന്നുമുണ്ട്‌. താരതമ്യേന ദക്ഷിണേഷ്യ ഒരു ഗ്രാമീണ മേഖലയാണെങ്കിലും ധാരാളം നഗരങ്ങളും വികസിച്ചു വന്നിട്ടുണ്ട്‌. ആധുനിക നഗരങ്ങള്‍ ബ്രിട്ടീഷ്‌ ഗവണ്‍മെന്റാണ്‌ നിര്‍മിച്ചത്‌. പഴയ നഗരങ്ങള്‍ക്ക്‌ കൊളോണിയല്‍ കാലത്തേക്കാള്‍ വളരെ പഴക്കമുണ്ട്‌. വ്യവസായികള്‍, ഡോക്‌ടര്‍മാര്‍, വന്‍കിട ഉദ്യോഗസ്ഥന്മാര്‍ എന്നിവരടങ്ങുന്ന സമ്പന്നന്മാരും ഉയര്‍ന്ന മധ്യവര്‍ഗവും ഉള്‍ക്കൊള്ളുന്നതാണ്‌ നഗരജനതയുടെ പുതിയവിഭാഗം. പഴയ വിഭാഗത്തില്‍ അനേകം ചേരിപ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നു. തിങ്ങിഞെരുങ്ങിയ, ദാരിദ്യ്രം കൊടികുത്തിയ ചേരിപ്രദേശങ്ങളില്‍ സ്വന്തമായി പാര്‍പ്പിടമില്ലാത്ത ഒരു വമ്പിച്ച ജനതതിയുണ്ട്‌. മുംബൈ (1,21,47,100), കറാച്ചി (1,02,72,500), ഡല്‍ഹി (1,00,09,200), ധാക്ക (85,39,500), കൊല്‍ക്കത്ത (46,70,000), ബാംഗ്ലൂര്‍ (43,76,100), ചെന്നൈ (43,44,500) എന്നിവയാണ്‌ ദക്ഷിണേഷ്യയിലെ പ്രധാന നഗരങ്ങള്‍.

ഇന്ത്യയിലെ പഞ്ചാബി നൃത്തം

വന്‍കരയുടെ ജനസംഖ്യയുടെ 14 ശതമാനം വരുന്ന ദക്ഷിണപൂര്‍വേഷ്യന്‍ ജനതയില്‍ ബഹുഭൂരിപക്ഷവും കര്‍ഷകരായ ഗ്രാമവാസികളാണ്‌. ഇവര്‍ പഴയരീതിയിലുള്ള കാര്‍ഷികോപകരണങ്ങളുപയോഗിച്ച്‌ കൃഷിചെയ്യുകയും വിളവെടുക്കുകയും ചെയ്യുന്നു. ഈറയും തടിയുമപയോഗിച്ച്‌ നിര്‍മിച്ചവയാണ്‌ ഇവിടത്തെ ചെറുഭവനങ്ങള്‍. മിക്കഗ്രാമങ്ങളിലും ബുദ്ധദേവാലയങ്ങളുണ്ട്‌. വേഷവിധാനം വൈവിധ്യം നിറഞ്ഞതാണ്‌. ഇന്തോനേഷ്യന്‍ ജനങ്ങളുടെ ആകര്‍ഷകമായ സാരോങുകള്‍ (skirts) ഇവയില്‍ പ്രാധാന്യം അര്‍ഹിക്കുന്നു. തോട്ടക്കൃഷി ഇവിടത്തെ ചില രാജ്യങ്ങളില്‍ പ്രത്യേകിച്ചും ദ്വീപുകളില്‍ പ്രധാനപ്പെട്ട ജീവനോപായമാണ്‌. കാപ്പി, തേയില, തെങ്ങ്‌, പഴങ്ങള്‍, പച്ചക്കറികള്‍, എണ്ണപ്പന, റബ്ബര്‍, കരിമ്പ്‌, പുകയില മുതലായവയാണ്‌ പ്രധാന തോട്ടവിളകള്‍. പൊതുവേ ഭുഖണ്ഡപ്രദേശങ്ങളിലെ കര്‍ഷകരുടെ നില ദ്വീപുകളിലേതിനെക്കാള്‍ മെച്ചമാണ്‌. കര്‍ഷകരില്‍ ഏറിയപങ്കും ചെറിയതുണ്ടു ഭൂമിയുടെ ഉടമകളാണ്‌. ദക്ഷിണ പൂര്‍വേഷ്യന്‍ ഗ്രാമങ്ങളിലും മുത്തച്ഛനും കൊച്ചുമക്കളുമടങ്ങുന്ന വലിയ കുടുംബങ്ങള്‍ തന്നെയാണ്‌.

ജപ്പാന്‍കാരുടെ നാടോടി നൃത്തം

എല്ലാ ദക്ഷിണപൂര്‍വേഷ്യന്‍ രാഷ്‌ട്രങ്ങളിലും നഗരങ്ങള്‍ വികസിച്ചുവന്നിട്ടുണ്ട്‌. ജക്കാര്‍ത്തയാണ്‌ (10,810,400) ഈ മേഖലയിലെ പ്രധാന നഗരം. ദക്ഷിണപൂര്‍വേഷ്യന്‍ നഗരങ്ങള്‍ മുഖ്യമായും ഗവണ്‍മെന്റു കേന്ദ്രങ്ങളും ഗ്രാമപ്രദേശങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ കണ്ണികളുമാണ്‌. കാര്‍ഷികോത്‌പന്നങ്ങള്‍ വിപണനത്തിനായി നഗരങ്ങളില്‍ വരുന്നു. ഇവിടത്തെ നഗരങ്ങളില്‍ വിദേശീയര്‍ പ്രമുഖസ്ഥാനം നേടിയിരിക്കുന്നു. ശതകങ്ങള്‍ക്കുമുമ്പുതന്നെ ചൈനാക്കാരും ഇന്ത്യാക്കാരും നഗരങ്ങളിലെ ചില്ലറ വില്‌പനയില്‍ പ്രധാന പങ്കുനേടി. യൂറോപ്യന്മാരുടെ വരവോടെ നഗരങ്ങളിലെ ആധിപത്യം അവരുടെ കൈയിലമര്‍ന്നു. അവര്‍ നഗരങ്ങളുടെ ആധുനികീകരണം തുടങ്ങിവച്ചു. സ്വാതന്ത്യ്രപ്രാപ്‌തിക്കുശേഷം ദേശീയഗവണ്‍മെന്റുകള്‍ ഇവിടങ്ങളിലെ ആധുനികീകരണ പ്രക്രിയ തുടര്‍ന്നു. ജക്കാര്‍ത്ത (1,08,10,400), മനില (1,01,33,200), ബാങ്കോക്ക്‌ (65,13,100), സിംഗപ്പൂര്‍ (41,54,500), ഹോചിമിന്‍സിറ്റി (33,78,500), ബന്തുങ്‌ (28,84,300) എന്നിവയാണ്‌ പൂര്‍വേഷ്യയിലെ പ്രധാന നഗരങ്ങള്‍.

പൂര്‍വേഷ്യയില്‍ ഏഷ്യന്‍ ജനതയുടെ 43 ശതമാനവും പാര്‍പ്പുറപ്പിച്ചിരിക്കുന്നു. ഏകദേശം സന്തുലിതമായ ജനവിതരണമുള്ള ഈ ഭാഗത്തെ ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററിന്‌ 131 ആണ്‌. ഈ മേഖലയിലെ പ്രധാനപ്രദേശമായ ചൈനയിലെ 80 ശതമാനം ജനങ്ങളും കൃഷിക്കാരാണ്‌. എന്നാല്‍ ലോകത്തിലെ 50 വന്‍കിട നഗരങ്ങളില്‍ ഏഴെണ്ണം ചൈനയിലാണ്‌. കര്‍ഷകര്‍ ഈറയും പച്ചക്കട്ടയും കൊണ്ടു നിര്‍മിച്ച ചെറിയ വീടുകളില്‍ വസിക്കുന്നു. നഗരവാസികള്‍ തൊഴില്‍ശാലകള്‍ക്കു പിന്നിലുള്ള തിരക്കേറിയ പാര്‍പ്പിടപ്രദേശങ്ങളില്‍ താമസിക്കുന്നു. നദികളിലും തുറമുഖങ്ങളിലും പാര്‍പ്പിട ബോട്ടുകളില്‍ വസിക്കുന്നവരുമുണ്ട്‌. പ്രാക്‌ കമ്യൂണിസ്റ്റുകാലത്ത്‌ ഒരുവിഭാഗം കര്‍ഷകര്‍ക്ക്‌ ചെറിയ തുണ്ടുഭൂമികള്‍ സ്വന്തമായി ഉണ്ടായിരുന്നു. മറ്റൊരു വിഭാഗം ജന്മികളുടെ പാടത്ത്‌ പണിചെയ്‌തിരുന്നു. ഇക്കാലത്ത്‌ സമൂഹജീവിതത്തിന്റെ കേന്ദ്രം കൂടുംബമായിരുന്നു. കമ്യൂണിസ്റ്റുഭരണകൂടം വന്നതോടെ കൃഷിഭൂമി ഏറിയ പങ്കും കൂട്ടുകൃഷിയിടങ്ങളായിത്തീരുകയും വ്യവസായ-വ്യാപാരസംരംഭങ്ങള്‍ ഗവണ്‍മെന്റ്‌ നിയന്ത്രണത്തിലാവുകയും കുടുംബബന്ധങ്ങളുടെ അധികാര-അനുസരണ സ്വഭാവം അവസാനിക്കുകയും ചെയ്‌തു. സോഷ്യലിസ്റ്റു സംവിധാനത്തിന്റെ സംസ്ഥാപനത്തോടെ സാമ്പത്തികവും സാംസ്‌കാരികവും സാമൂഹികവുമായ രംഗങ്ങളില്‍ ചൈനയില്‍ സര്‍വതോന്മുഖമായ പുരോഗതി കൈവന്നിട്ടുണ്ട്‌. ഉത്തര കൊറിയയിലെ കര്‍ഷകജനത ഗ്രാമങ്ങളിലെ കൂട്ടുകൃഷി പ്രദേശങ്ങളിലും വ്യവസായത്തൊഴിലാളികള്‍ നഗരങ്ങളിലും പാര്‍ക്കുന്നു. ദക്ഷിണ കൊറിയയും തയ്‌വാനും കാര്‍ഷിക രാഷ്‌ട്രങ്ങളാണ്‌. ബിയൂള്‍ (1,11,53,200), ഷാന്‍ദയ്‌ (90,31,200), ബീജിങ്‌ (71,29,500), ടിയാന്‍ജില്‍ (43,44,500), പിയേങ്‌യാങ്‌ (27,24,700) എന്നിവയാണ്‌ പൂര്‍വേഷ്യയിലെ ജനസാന്ദ്രതയേറിയ നഗരങ്ങള്‍.

ദക്ഷിണേഷ്യയിലെ പ്രധാന നഗരങ്ങളിലൊന്നായ മുംബൈ

ജപ്പാന്‍ ഇതര ഏഷ്യന്‍ രാഷ്‌ട്രങ്ങളില്‍ നിന്നെല്ലാം വേറിട്ടു നില്‌ക്കുന്നു. 70 ശതമാനം ജനങ്ങളും പട്ടണപ്രദേശങ്ങളില്‍ വസിക്കുന്നു. തലസ്ഥാനമായ ടോക്കിയോ ലോകത്തെ ഒന്നാമത്തെ വന്‍കിട നഗരങ്ങളിലൊന്നാണ്‌. ജനസംഖ്യ: 80,27,500. വ്യാവസായികോത്‌പാദനത്തില്‍ ഈ രാജ്യം യൂറോപ്പിനോടും യു.എസ്സിനോടും മത്സരിക്കുന്നു. ആധുനിക കൃഷിസമ്പ്രദായം ഇവിടെ പൂര്‍ണമായി ഏര്‍പ്പെടുത്തപ്പെട്ടിട്ടുണ്ട്‌. മിക്കവാറും എല്ലാകര്‍ഷകര്‍ക്കും സ്വന്തം കൃഷിയിടങ്ങളുണ്ട്‌. പാശ്ചാത്യജീവിതശൈലി ഏറ്റവുമധികം അംഗീകരിച്ചിട്ടുള്ള ഏഷ്യന്‍ രാഷ്‌ട്രം ജപ്പനാണ്‌. എന്നാല്‍ പാരമ്പര്യസിദ്ധമായ പലതും അവര്‍ നിലനിര്‍ത്തിയിട്ടുമുണ്ട്‌. സമ്പന്നരുള്‍പ്പെടെ അനേകമാളുകള്‍ തടികൊണ്ടു പരമ്പരാഗതമായ രീതിയില്‍ നിര്‍മിച്ച ഭവനങ്ങളില്‍ കാര്‍ഷിക മേഖലയില്‍ താമസിക്കുന്നു. ജപ്പാനില്‍ കുടുംബസംവിധാനത്തിന്‌ വളരെയേറെ മാറ്റം സംഭവിച്ചിട്ടുണ്ട്‌. എന്നാല്‍ കുടുംബബന്ധം ഇന്നും ശക്തമാണ്‌.

പൂര്‍വേഷ്യയിലെ പ്രധാന നഗരങ്ങളിലൊന്നായ സിംഗപ്പൂര്‍
പൂര്‍വേഷ്യയിലെ ജനസാന്ദ്രതയേറിയ നഗരങ്ങളിലൊന്നായ ബീജിങ്‌

യൂറാള്‍ മുതല്‍ പസിഫിക്‌ സമുദ്രം വരെ വ്യാപിച്ച്‌ കിടക്കുന്ന ഉത്തരേഷ്യയില്‍ ഏഷ്യന്‍ ജനതയുടെ എട്ട്‌ ശതമാനം വസിക്കുന്നു. പ്രാചീന ഉത്തരേഷ്യന്‍ വംശജരായ ജനങ്ങളില്‍ ഏറിയ പങ്കും കന്നുകാലിമേച്ചും വേട്ടയാടിയും ജീവിക്കുന്നു. ഗോത്രസമൂഹക്രമമാണ്‌ അവരുടേത്‌. യൂറോപ്യന്‍ പ്രദേശത്തുനിന്നു വന്നവരും ഉത്തരേഷ്യന്‍ വംശജരില്‍ ഒരു ന്യൂനപക്ഷവും അടങ്ങുന്ന ഇതര വിഭാഗത്തിന്റേത്‌ യൂറോപ്യന്‍ റഷ്യയിലെ ജനജീവിതത്തിന്‌ സമാനമാണ്‌. ജനങ്ങള്‍ കൂട്ടുകൃഷിയിടങ്ങളിലോ വ്യവസായസ്ഥാപനങ്ങളിലോ പണിയെടുക്കുന്നു. മോസ്‌കോ, സെന്റ്‌ പീറ്റേഴ്‌സ്‌ബര്‍ഗ്‌ എന്നിവയാണ്‌ ഇവിടത്തെ പ്രധാന നഗരങ്ങള്‍. ഏഷ്യന്‍ ഭൂവിഭാഗത്തിന്റെ ഒന്‍പതു ശതമാനം വിസ്‌തീര്‍ണം വരുന്ന മധ്യേഷ്യയില്‍ ജനസംഖ്യയുടെ 1.5 ശതമാനം ജീവിക്കുന്നു. മുന്‍ സോവിയറ്റു യൂണിയനില്‍നിന്നു വേര്‍പെട്ട മധ്യേഷ്യന്‍ രാജ്യങ്ങളായ ഖസാഖ്‌സ്‌താന്‍, കിര്‍ഗിസ്‌താന്‍, താജിക്കിസ്‌താന്‍, തുര്‍ക്ക്‌മെനിസ്‌താന്‍, ഉസ്‌ബെക്കിസ്‌താന്‍ എന്നിവിടങ്ങളില്‍ പുരാതനകാലം മുതല്‍ക്കേ നാടോടികളും തദ്ദേശവാസികളും തമ്മിലുള്ള തര്‍ക്കം നിലനിന്നിരുന്നു. ഇവിടത്തെ കുതിരസവാരിക്കാര്‍ ലോകോത്തര പോരാളികളായി അറിയപ്പെടുന്നു. അഞ്ചാം ശതകത്തിനും 10-ാം ശതകത്തിനുമിടയില്‍ തുര്‍ക്കികളുടെ കുടിയേറ്റം വന്‍തോതിലായിരുന്നു. 13, 14 ശതകങ്ങളില്‍ ഭരണം മംഗോളുകളുടെ പിടിയിലായി. 16-ാം ശതകത്തില്‍ തദ്ദേശീയര്‍ കുടിയേറ്റക്കാരുടെ മേല്‍ സ്വാധീനമുറപ്പിച്ചു. 19-ാം ശതകത്തിന്റെ അവസാനത്തോടെ റഷ്യയും ചൈനയും ഈ മേഖലയില്‍ ആധിപത്യം സ്ഥാപിച്ചു. റഷ്യന്‍ വിപ്ലവത്തിനുശേഷം മധ്യേഷ്യന്‍ രാജ്യങ്ങള്‍ സോവിയറ്റു യൂണിയന്റെ ഭാഗമായി. പില്‌ക്കാലത്ത്‌ വ്യവസായവത്‌കരണംമൂലം തദ്ദേശീയ സംസ്‌കാരങ്ങള്‍ പലതും നാമമാത്രമായി. മുന്‍സോവിയറ്റു യൂണിയന്റെ പശ്ചിമഭാഗത്തുള്ള ജനങ്ങള്‍ മധ്യേഷ്യയിലേക്കു മാറ്റപ്പെട്ടു. താഷ്‌കെന്റ്‌, അല്‍മാതി, അഷ്‌കാമ്പെത്‌, ദുഷന്‍ബെ, ഹര്‍മാങ്‌ഗല്‍ എന്നിവയാണ്‌ മധ്യേഷ്യയിലെ പ്രമുഖ നഗരങ്ങള്‍.

ചരിത്രം

പ്രാക്‌ ചരിത്രം

കുടിയേറ്റങ്ങളും അവയുടെ പരിണത ഫലങ്ങളുമാണ്‌ ഏഷ്യയുടെ ചരിത്രം. രേഖപ്പെടുത്തപ്പെട്ട ചരിത്രത്തിന്റെ പ്രാരംഭകാലത്ത്‌ (സു.ബി.സി. 3000) പ്രകൃതിവിഭവങ്ങള്‍ ശേഖരിച്ചാണ്‌ ഏഷ്യന്‍ ജനത ജീവിച്ചു പോന്നിരുന്നത്‌. വേട്ടയാടലും മീന്‍പിടിത്തവുമായിരുന്നു പ്രധാന തൊഴിലുകള്‍. പല പ്രദേശങ്ങളിലും നായ്‌, പന്നി, കന്നുകാലി വര്‍ഗങ്ങള്‍ മുതലായവയെ മെരുക്കി വളര്‍ത്തിയിരുന്നു. സാമാന്യം വലിയ കന്നുകാലിപ്പറ്റങ്ങളുള്ള സമ്പന്ന വര്‍ഗങ്ങള്‍പോലും വളരെ വിരളമായേ കാര്‍ഷികവൃത്തിയിലേര്‍പ്പെട്ടിരുന്നുള്ളൂ. അലഞ്ഞുനടന്ന വര്‍ഗങ്ങള്‍ക്ക്‌ സ്വത്തവകാശത്തെ നിയന്ത്രിക്കുന്നതിന്‌ നിയമസംഹിതകളുണ്ടായിരുന്നു. ചരിത്രയുഗത്തിനു മുമ്പുതന്നെ ചൈനയിലും ഇന്ത്യയിലും ദക്ഷിണപൂര്‍വേഷ്യ ആകമാനവും തനതായ ഏഷ്യന്‍ സംസ്‌കാരം വികസിച്ചിരുന്നു. ഇവിടങ്ങളിലെ വേട്ടയാടി ഉപജീവനം കഴിച്ചിരുന്ന പ്രാചീന വര്‍ഗക്കാര്‍ തീയുടെ ഉപയോഗവും അറിഞ്ഞിരുന്നു. ഇവര്‍ നരമാംസഭോജികളായിരുന്നുവെന്നതിനും ചില തെളിവുകള്‍ ലഭിച്ചിട്ടുണ്ട്‌. മനുഷ്യവികാസത്തിന്റെ മറ്റൊരു മേഖലയായിരുന്നു, ദക്ഷിണപശ്ചിമേഷ്യയും പശ്ചിമേഷ്യയും. ഇവിടത്തെ നിവാസികള്‍ക്ക്‌ ആദ്യം മുതല്‍ക്കുതന്നെ ആഫ്രിക്കന്‍ പാരമ്പര്യത്തിലുള്ള ഉപകരണ നിര്‍മിതി വശമായിരുന്നു.

ലോക പൈതൃകസ്‌മാരകമായി കണക്കാക്കിയിട്ടുള്ള അജന്താ ഗുഹ

പ്രാചീന ശിലായുഗത്തിന്റെ അവസാനഘട്ടത്തില്‍ ദക്ഷിണ പശ്ചിമേഷ്യയില്‍നിന്നും ഏഷ്യയിലെ പല ഭാഗത്തേക്കും യൂറോപ്പിലേക്കും ആഫ്രിക്കയിലേക്കും ആധുനിക മനുഷ്യവര്‍ഗങ്ങള്‍ (Homosapiens) കടന്നുകയറിയതായി കരുതേണ്ടിയിരിക്കുന്നു. അവര്‍ ശിലകൊണ്ടും അസ്ഥികൊണ്ടും നിര്‍മിച്ചിരുന്ന ഉപകരണങ്ങള്‍ ദക്ഷിണ-ഏഷ്യയിലെ മരുപ്രദേശങ്ങളുള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്‌. മിക്ക പ്രദേശങ്ങളിലും അടുത്തഘട്ടം "പില്‌ക്കാല പ്രാചീന ശിലായുഗ'ത്തിന്റെയും മധ്യശിലായുഗത്തിന്റെയും ഒരുതരം മിശ്രാവസ്ഥയായിരുന്നു. ചിലേടത്ത്‌ നവീന ശിലായുഗത്തിന്റേതായ മണ്‍പാത്രങ്ങളും മിനുസപ്പെടുത്തിയ കൈക്കോട്ടുകളും കാണപ്പെട്ടു.

പ്രാചീന ശിലായുഗകാലത്ത്‌ ഏഷ്യയില്‍ ചിലേടത്ത്‌ മഞ്ഞുകാലത്തിന്റെയും ഉഷ്‌ണകാലത്തിന്റെയും പരിവൃത്തിയും മറ്റു ചിലേടത്തു മഴക്കാലത്തിന്റെയും വരണ്ട കാലത്തിന്റെയും പരിവൃത്തിയും അനുഭവപ്പെട്ടിരുന്നു. മഞ്ഞ്‌ അന്തിമമായും അപ്രത്യക്ഷപ്പെട്ടപ്പോള്‍ ഹിമാവൃതമായിരുന്ന പ്രദേശങ്ങളില്‍ വന്‍കാടുകള്‍ വളരുകയും ഈര്‍പ്പവും ഫലഭൂയിഷ്‌ഠിയുമുണ്ടായിരുന്ന പ്രദേശങ്ങള്‍ മണലരണ്യങ്ങളായിത്തീരുകയും ചെയ്‌തു. ദക്ഷിണപശ്ചിമേഷ്യയില്‍ കാലാവസ്ഥ താരതമ്യേന സ്ഥിരമായിരുന്നു. അനുകൂലമായ കാലാവസ്ഥയുണ്ടായിരുന്ന പ്രദേശങ്ങളില്‍ അതിപുരാതന കാലത്തുതന്നെ പ്രാകൃതരീതിയിലുള്ള ഒരു തരം കൃഷി ആരംഭിച്ചു. പലസ്‌തീനിലെ കാര്‍മല്‍ പര്‍വതത്തില്‍ മധ്യശിലായുഗകര്‍ഷകര്‍ സുമാര്‍ ബി.സി. 8000-ത്തില്‍ തന്നെ ധാന്യങ്ങള്‍ വളര്‍ത്തിയിരുന്നു; ആട്‌, പന്നി തുടങ്ങിയ മൃഗങ്ങളെയും മെരുക്കി വളര്‍ത്തി തുടങ്ങിയിരുന്നു.

നവീനശിലായുഗ(Neolithic)കാലത്ത്‌ മിനുസമുള്ള ശിലോപകരണങ്ങളുടെ നിര്‍മിതിയും പാത്രനിര്‍മാണവും പ്രചരിച്ചു. മധ്യശിലായുഗത്തില്‍നിന്നും നവീനശിലായുഗ-കാര്‍ഷികസമ്പദ്‌ വ്യവസ്ഥയിലേക്കുള്ള വികാസം ഏതാണ്ട്‌ 2000 വര്‍ഷങ്ങള്‍കൊണ്ടാണ്‌ സംഭവിച്ചത്‌. സുമാര്‍ ബി.സി. 6000-ത്തോടെ ജെറിക്കോ പോലുള്ള ചുരുക്കം ചില സ്ഥലങ്ങള്‍ പട്ടണങ്ങളായി വളര്‍ന്നു. ശീഘ്രമായ വികസനമുണ്ടായ പ്രദേശങ്ങളില്‍ പലസ്‌തീനും ഉത്തര മെസപ്പൊട്ടേമിയയിലെ ജാര്‍മോ പോലെ മഴയെ ആശ്രയിച്ചു മാത്രം കൃഷിസാധ്യമായ മേഖലകളും ഉള്‍പ്പെടുന്നു. നവീനശിലായുഗ സംസ്‌കാരത്തിന്റെ മറ്റൊരു പ്രാഥമികകേന്ദ്രം ചൈനയിലെ മഞ്ഞനദീ താഴ്‌വരയില്‍ കണ്ടെത്തിയിട്ടുണ്ട്‌. ഇവിടെ ഗ്രാമ്യജീവിതം ഉരുത്തിരിഞ്ഞത്‌ ദക്ഷിണപശ്ചിമേഷ്യയിലേതിനെക്കാള്‍ വളരെ വൈകിയാണെങ്കിലും ഇത്‌ തികച്ചും പ്രാദേശികമായ വികാസ പ്രക്രിയയായിരുന്നു. ദക്ഷിണപൂര്‍വേഷ്യയില്‍ ഇതേ സമയം നെല്‍ക്കൃഷി ചെയ്‌തുപോന്ന ഒരു പ്രാഥമിക ഗ്രാമകേന്ദ്രം വളര്‍ന്നു വന്നിരുന്നു. ജപ്പാന്‍, ബലൂചിസ്‌താന്‍ മുതലായവയാണ്‌ നവീന ശിലായുഗസംസ്‌കാരം വികസിച്ചുവന്ന മറ്റു പ്രദേശങ്ങള്‍. മംഗോളിയയില്‍ വേട്ടയാടലും മീന്‍പിടിത്തവും നവീനശിലായുഗകാലത്തും തുടര്‍ന്നുപോന്നു. തെക്കന്‍ പ്രദേശങ്ങളില്‍ നിന്ന്‌ ഇവിടേക്ക്‌ മിനുസമുള്ള ശിലോപകരണങ്ങളുടെയും മണ്‍പാത്രങ്ങളുടെയും നിര്‍മാണകല വ്യാപിച്ചു.

പ്രാചീനകാലം

ദക്ഷിണ പശ്ചിമേഷ്യയിലെയും ഇന്ത്യയിലെയും ചൈനയിലെയും നദീതടങ്ങളില്‍ മൂന്നു പ്രധാന നാഗരിക സംസ്‌കാരങ്ങളാവിര്‍ഭവിച്ചു; സുമേറിയന്‍ സംസ്‌കാരം, സൈന്ധവസംസ്‌കാരം, മഞ്ഞ നദീതടസംസ്‌കാരം. വ്യാപകവും സ്ഥിരവുമായ കുടിപാര്‍പ്പുകളുണ്ടായ ഈ പ്രദേശങ്ങളില്‍ ഭൂമി ഉപയോഗിക്കുന്നതിനെപ്പറ്റി സമൂഹത്തിന്റെ ചില നിയന്ത്രണങ്ങള്‍ ആവശ്യമായിവന്നു. നഗരങ്ങള്‍ കോട്ടകെട്ടി സംരക്ഷിച്ചിരുന്നു. ശില്‌പവിദ്യ, വസ്‌ത്രനിര്‍മാണം, എഴുത്ത്‌ സര്‍വോപരി മിച്ച ഭക്ഷ്യോത്‌പാദനം എന്നിവയായിരുന്നു ഈ സംസ്‌കാരങ്ങളുടെ മുഖ്യ സവിശേഷതകള്‍. സുമേറിയന്‍ സംസ്‌കാരമായിരുന്നു ഇക്കൂട്ടത്തില്‍ ആദ്യമായി വികാസം പ്രാപിച്ചത്‌. ബി.സി. നാലാം ശതകത്തോടെ ഇവിടെ സംഘടിതമായ ചെമ്പുത്‌പാദനം നിലവില്‍വന്നു. ബി.സി. മൂന്നാം ശതകത്തിന്റെ ആരംഭത്തോടെ ദക്ഷിണ പശ്ചിമേഷ്യയില്‍ അതിശീഘ്രമായ സാമ്പത്തിക വികസനവും വമ്പിച്ച ജനസംഖ്യാവര്‍ധനവും സംജാതമായി. പിച്ചളനിര്‍മാണത്തെ സംബന്ധിച്ച അറിവും വ്യാപകമായി. സാമൂഹിക സ്ഥാപനങ്ങളുടെ ആവിര്‍ഭാവത്തോടെ നാടോടിഗോത്രങ്ങളുടെ പ്രാകൃതവും കര്‍ക്കശവുമായ നിയമങ്ങളുടെ സ്ഥാനത്ത്‌ സങ്കീര്‍ണമായ നിയമനിര്‍മാണങ്ങള്‍ ആവശ്യമായിവന്നു. ആറാം അമോറൈറ്റ്‌ രാജാവായ ഹമ്മുറാബി (ഭ.കാ.ബി.സി. 1792-50) ഈ നിയമങ്ങള്‍ ക്രാഡീകരിച്ചു. ആക്രമണങ്ങളുടെ അനേകം അനുഭവങ്ങള്‍ക്കുശേഷം അധോയൂഫ്രട്ടീസ്‌-താഴ്‌വരയില്‍ അക്കാദിയന്‍ രാജാക്കന്മാരുടെ കീഴില്‍ (സു.ബി.സി. 2340-നു ശേഷം) ദീര്‍ഘകാലം സമാധാനം നിലനിന്നു. ഇക്കാലത്ത്‌ ഒരു വമ്പിച്ച ജലവിതരണ സംവിധാനം പടുത്തുയര്‍ത്തുകയുണ്ടായി. സുമേറിയന്‍ സംസ്‌കാരത്തെത്തുടര്‍ന്ന്‌ അക്കാദ്‌, ബാബിലോണ്‍, അസീറിയ എന്നിവിടങ്ങളില്‍ പിച്ചളയുഗസംസ്‌കാരം സംജാതമായി. അനത്തോലിയയിലേക്കും പേര്‍ഷ്യന്‍ പീഠഭൂമിയിലേക്കും ഈ സംസ്‌കാരം വ്യാപിച്ചു. മെഡിറ്ററേനിയന്‍ തീരത്ത്‌ കന്നാനൈറ്റ്‌ സംസ്‌കാരവും സംസ്ഥാപിതമായി.

മക്കയിലെ കഅബാ ഷെരീഫ്‌

മഞ്ഞനദീമേഖലയിലെ നവീനശിലായുഗ സംസ്‌കാരത്തില്‍ നിന്നുമാണ്‌ ചൈനയില്‍ ഷാങ്‌-അന്‍യാങ്‌ (Shang-anyang) പിച്ചളയുഗസംസ്‌കാരം വളര്‍ന്നുവന്നത്‌. ഇന്നത്തെ ഷാന്‍സി, ഷെന്‍സി, ഹൊനാന്‍ പ്രവിശ്യകളിലെ സാമാന്യേന ഉയര്‍ന്ന സമതലങ്ങളില്‍ പ്രാകൃത-ഉപകരണങ്ങള്‍കൊണ്ടു കൃഷി ചെയ്‌തുവന്നിരുന്ന വിശാലമായ എക്കല്‍-പ്രദേശങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്‌. ഇവിടെ കാണപ്പെട്ട തിട്ടകളും ഓടകളും സ്ഥിരവാസത്തിന്റെ ആദ്യത്തെ തെളിവുകളും ഒരുപക്ഷേ കര(dry)ക്കൃഷിയില്‍നിന്നും നിലം(wet) കൃഷിയിലേക്കുള്ള പരിവര്‍ത്തനത്തിന്റെ ആദ്യത്തെ പരീക്ഷണങ്ങളും ആണെന്നു കരുതാവുന്നതാണ്‌. ബി.സി. 1054 മുതല്‍ 221 വരെ നീണ്ടുനിന്ന ചൗ രാജവംശം ഈ സംസ്‌കാരത്തെ തെക്കോട്ടും വടക്കോട്ടും വ്യാപിപ്പിച്ചു.

തായ്‌ലണ്ടിലെ ബുദ്ധമതക്ഷേത്രം

ഏഷ്യയില്‍ മറ്റിടങ്ങളില്‍ ലോഹയുഗസങ്കേതങ്ങള്‍ പ്രചരിച്ചത്‌ പ്രാഥമികകേന്ദ്രങ്ങളില്‍നിന്നാണ്‌. ദക്ഷിണപശ്ചിമേഷ്യയിലും ചൈനയിലും നിന്ന്‌ ക്രമേണ റഷ്യയില്‍ ഈ സ്വാധീനത പ്രകടമായി. ഇവിടെ പില്‌ക്കാലത്തു നടത്തിയ ഉത്‌ഖനനങ്ങളില്‍ കുടിപാര്‍പ്പുകാരായ കാര്‍ഷികസമൂഹത്തിന്റെയും സഞ്ചാരിസമൂഹങ്ങളുടെയും അവശിഷ്‌ടങ്ങള്‍ കാണപ്പെട്ടിട്ടുണ്ട്‌. ഇതോടൊപ്പം പ്രാചീന നവീനശിലായുഗ സംസ്‌കാരങ്ങളുടെ അവശിഷ്‌ടങ്ങളും കണ്ടെടുക്കപ്പെട്ടിട്ടുണ്ട്‌ (ഇന്നും ആര്‍ട്ടിക്‌, സബ്‌ആര്‍ട്ടിക്‌ മേഖലകളില്‍ ഇവ നിലനിന്നുവരുന്നു). മുന്‍ സോവിയറ്റു യൂണിയനിലെ അതിപ്രധാനമായ ലോഹയുഗ സംസ്‌കാരമേഖല കാക്കസസ്‌ ആണ്‌. ഇവിടത്തെ ഗ്രാമീണ വര്‍ഗങ്ങള്‍ക്ക്‌ ലോഹസംസ്‌കരണ വിദ്യ വശമായിരുന്നു. മരുപ്രദേശത്തെ കാലിമേയ്‌പുകാരായ നാടോടികള്‍ (nomadic herdsmen) പശ്ചിമേഷ്യയിലെയും പൂര്‍വേഷ്യയിലെയും വിവിധ സംസ്‌കാരങ്ങളുടെ കണ്ണിയായി വര്‍ത്തിച്ചു. പുരുഷന്മാര്‍ വേട്ടയാടലിലും മീന്‍പിടിത്തത്തിലും സ്‌ത്രീകള്‍ കൃഷിയിലും പന്നി വളര്‍ത്തലിലും ഏര്‍പ്പെട്ടു. സാമൂഹിക ക്രമത്തിന്റെ രൂപവത്‌കരണത്തിന്‌ ഗോത്രസമ്പ്രദായം ആവശ്യമായി. കാര്‍ഷിക വൃത്തിയുടെയും സ്വത്തിന്റെയും പരിപാലകരായിരുന്ന സ്‌ത്രീകളായിരുന്നു ഗോത്രഭരണവും നടത്തിപ്പോന്നിരുന്നത്‌.

വികസനത്തിന്റെ അവസാനഘട്ടമായ ഇരുമ്പുയുഗത്തിന്റെ ആവിര്‍ഭാവവും ദക്ഷിണപശ്ചിമേഷ്യയെ കേന്ദ്രീകരിച്ചായിരുന്നു. ബി.സി. രണ്ടാം ശതകത്തോടടുത്ത്‌ ഹിറ്റൈറ്റ്‌(ബി.സി. 1600-1200)കള്‍ ഇരുമ്പുരുക്ക്‌ നിര്‍മാണത്തിന്റെ മുഴുവന്‍ സാങ്കേതികത്വവും വശമാക്കി. ശതകങ്ങളോളം ഇവര്‍ അതിന്റെ രഹസ്യങ്ങള്‍ മറ്റാര്‍ക്കും വിട്ടുകൊടുത്തിരുന്നില്ല. ബി.സി. 1200-ാമാണ്ടോടെ ദക്ഷിണപശ്ചിമേഷ്യയില്‍ കുടിയേറ്റമാരംഭിച്ചു. ഹിറ്റൈറ്റു സംസ്‌കാരവും ഇതരസംസ്‌കാരങ്ങളും പ്രാകൃതവര്‍ഗത്തിന്റെ കൈയില്‍ പതിച്ചു.

ഈ കാലഘട്ടത്തിനുശേഷം ആവിര്‍ഭവിച്ചവ ഇരുമ്പുയുഗരാഷ്‌ട്രങ്ങളായിരുന്നു. ഇന്തോ-ഇറാനിയന്‍കാരിലൂടെ ഇരുമ്പുവേലയെ സംബന്ധിച്ച അറിവ്‌ ഇന്ത്യയിലേക്കു വ്യാപിച്ചു. റഷ്യയിലേക്ക്‌ ഇരുമ്പുരുക്കു നിര്‍മാണവിദ്യ വ്യാപിച്ചത്‌ ഗ്രാന്‍ഡ്‌കാക്കസ്യയില്‍ നിന്നാണ്‌. സഞ്ചാരിവര്‍ഗമായ സിതിയരും ഈ വ്യാപനത്തില്‍ ഭാഗികമായ പങ്കുവഹിച്ചു. ചൗ രാജവംശത്തിന്റെ അവസാനവര്‍ഷങ്ങളില്‍ ചൈനയില്‍ ഇരുമ്പുപയോഗം പരിചിതമായിത്തീര്‍ന്നു. ഇവിടെ പച്ചിരുമ്പിനെക്കാള്‍ ആദ്യം വാര്‍പ്പിരുമ്പ്‌ ഉപയോഗിക്കപ്പെട്ടിരുന്നതായി കാണുന്നു. ഇരുമ്പുരുക്കുവിദ്യ ചൈനയെ സംബന്ധിച്ചിടത്തോളം തികച്ചും പ്രാദേശികമായ വികാസമായിരുന്നുവെന്നാണ്‌ ഇതില്‍നിന്നും അഭ്യൂഹിക്കേണ്ടിയിരിക്കുന്നത്‌. മറ്റിടങ്ങളില്‍ പ്രകൃതിശക്തികളുടെ പ്രവര്‍ത്തനഫലമായി ലഭിച്ച പച്ചിരുമ്പ്‌ ഉപയോഗപ്പെടുത്തി. പിന്നിടാണ്‌ ഇരുമ്പയിരില്‍നിന്നും ഇരുമ്പ്‌ ഉത്‌പാദിപ്പിച്ചത്‌; എന്നാല്‍ ചൈനയില്‍ ഇരുമ്പയിരില്‍നിന്ന്‌ ഉത്‌പാദിപ്പിച്ച ഇരുമ്പാണ്‌ ആദ്യമേ ഉപയോഗിച്ചു തുടങ്ങിയത്‌. ഏഷ്യയില്‍ ചില ഭാഗങ്ങള്‍ നവീനശിലായുഗത്തെ തുടര്‍ന്ന്‌ (പിച്ചളയുഗം തരണം ചെയ്യാതെ തന്നെ) ഇരുമ്പുയുഗത്തിലേക്കുകടന്നു. മിക്കയിടങ്ങളിലും ഇരുമ്പുയുഗത്തിന്റെ ആവിര്‍ഭാവം ചരിത്ര സംസ്‌കാരങ്ങളുടെ രൂപവത്‌കരണത്തെ സഹായിച്ചു.

സാമ്രാജ്യരൂപവത്‌കരണകാലം

അലഞ്ഞുനടന്നിരുന്ന ജനവര്‍ഗങ്ങള്‍ സമാധാനമാര്‍ഗങ്ങളെപ്പോലെതന്നെ യുദ്ധതന്ത്രത്തെക്കുറിച്ചും ഉത്‌കണഠയുള്ളവരായിരുന്നു. ഈ യുദ്ധസന്നദ്ധത, താഴ്‌വാരങ്ങളിലെ കുടിപാര്‍പ്പുകാരെക്കാള്‍ കുന്നിന്‍പുറങ്ങളിലെ നാടോടി വര്‍ഗങ്ങള്‍ക്ക്‌ കൂടുതല്‍ പ്രായോജനങ്ങളുളവാക്കി. ഉദാഹരണമായി ബി.സി. 18-ാം ശതകത്തിന്റെ മധ്യത്തോടെ പേര്‍ഷ്യന്‍ ഉള്‍ക്കടലിനു വടക്ക്‌ എലാമില്‍ (ഇപ്പോഴത്തെ പശ്ചിമ ഇറാന്‍-ഇവിടെയാണ്‌ ഇവര്‍ അറിയപ്പെടുന്ന കാലത്ത്‌ ആദ്യമായി കാണപ്പെട്ടത്‌).നിന്നും കാസൈറ്റ്‌ (ഇന്തോ-യൂറോപ്യന്‍ വംശജരെന്നു കരുതപ്പെടുന്നു). ഗിരിവര്‍ഗക്കാര്‍ സുമേറിയന്‍ രാഷ്‌ട്രമായ ബാബിലോണിയ കീഴടക്കി. ഏതാണ്ട്‌ ഇതേകാലത്ത്‌ കാക്കസസ്‌ മലയിടുക്കിലൂടെ കടന്നുകയറി ഹിറ്റൈറ്റുകള്‍ (സു.ബി.സി. 1800-ല്‍ കപ്പഡോഷ്യയില്‍ കാണപ്പെട്ടതു മുതല്‌ക്കാണ്‌ ഇവരെക്കുറിച്ചറിയുന്നത്‌).ഏഷ്യാമൈനര്‍ ആക്രമിക്കുകയും താരതമ്യേന പ്രാകൃതരായിരുന്ന തദ്ദേശീയരായ അനത്തോലിയരെ അടിമകളാക്കുകയും ചെയ്‌തു. പശ്ചിമേഷ്യയില്‍ ഇരുമ്പ്‌ ഉരുക്കിയുപയോഗിച്ചിരുന്ന ആദ്യത്തെ ജനവര്‍ഗമായിരുന്നു ഹിറ്റൈറ്റുകള്‍. ഇതുപോലെ ഇറാനിലെ പീഠഭൂമിയില്‍ നിന്ന്‌ ആര്യന്‍ ഭാഷ സംസാരിക്കുന്ന ജനങ്ങള്‍ സിന്ധുനദീതടത്തില്‍ കടന്നുകയറി, ക്രമേണ ഗംഗാനദീതടത്തിലേക്കു വ്യാപിക്കുകയും അവിടെനിന്ന്‌, പ്രാക്‌ചരിത്രകാലത്തെ നിവാസികളായിരുന്ന ആസ്‌ട്രലോയ്‌ഡ്‌ വിഭാഗത്തില്‍പ്പെടുന്ന കറുത്തവര്‍ഗക്കാരായ ദ്രാവിഡരെ തെക്കോട്ട്‌ ഓടിക്കുകയും അവരുടെ ഭൂമി കൈയടക്കുകയും ചെയ്‌തു. നോ. ആര്യന്മാര്‍

ചൈനയിലെ ബീജിങ്ങിലുള്ള വിലക്കപ്പെട്ട നഗരം ചൈനീസ്‌ പാലസ്‌ ഉള്‍ക്കൊള്ളുന്ന ഇവിടം ഇന്ന്‌ മ്യൂസിയമായി സംരക്ഷിച്ചുവരുന്നു

യോദ്ധാക്കളുള്‍ക്കൊള്ളുന്ന ഗോത്രങ്ങള്‍ക്ക്‌ പ്രാബല്യമുണ്ടായിരുന്നതായി പ്രാചീനകാലത്തു കരുതപ്പെട്ടിരുന്ന പ്രദേശങ്ങളെല്ലാം ശരിക്കും അവരുടെ ഭരണത്തിന്‍ കീഴിലായിരുന്നില്ല. ഈ പ്രദേശങ്ങളിലെല്ലാം സ്വതന്ത്രമായ ചെറിയ സമൂഹങ്ങള്‍ പലതും നിലനിന്നു. ചൈനയിലെ ആദ്യത്തെ പ്രാമാണിക രാജവംശം ബി.സി. 1500-നോടടുപ്പിച്ച്‌ ആവിര്‍ഭവിച്ച "ഷാങ്‌' അഥവാ "യിന്‍' വംശമായിരുന്നു. പിച്ചളയുഗ-ഉപകരണ നിര്‍മാണവും എഴുത്തുവിദ്യയും സ്വായത്തമാക്കിയിരുന്ന ഈ ഭരണവര്‍ഗക്കാര്‍ ഫ്യൂഡല്‍ സംവിധാനത്തിലെ കര്‍ഷക ജനതയെക്കാള്‍ മേന്മയുള്ളവരായിരുന്നു. വരള്‍ച്ചനിമിത്തം ഉത്തര പശ്ചിമ ചൈന ഉപേക്ഷിച്ചുപോന്ന ഇത്രതന്നെ പരിഷ്‌കൃതരല്ലായിരുന്ന ചൗ വംശജര്‍ ഷാങ്‌ വംശജരെ രാജ്യഭ്രഷ്‌ടരാക്കി ഫലപുഷ്‌ടമായ ഹൊനാന്‍ സമതലം കൈക്കലാക്കി. ഈ വംശം ആദ്യമായി താരതമ്യേന വിശാലമായൊരു പ്രദേശത്തിന്‌ ഏകീകൃതഭരണം പ്രദാനം ചെയ്‌തു.

ബി.സി. 1600-ല്‍ ഹിറ്റൈറ്റ്‌ സാമ്രാജ്യം സ്ഥാപിതമായി. ഈ സാമ്രാജ്യം പൗരസ്‌ത്യസംസ്‌കാരം യൂറോപ്പിലേക്കു സംക്രമിക്കുന്നതിനുള്ള ഒരു സാംസ്‌കാരിക സേതുവായി വര്‍ത്തിച്ചു. ഏഷ്യാമൈനറിലെ ഹിറ്റൈറ്റുകള്‍ 13-ാം ശതകത്തിന്റെ മധ്യത്തോടെ വിദേശാധിപത്യത്തില്‍ കീഴിലായി. ഫറോവയായ റമിസിസ്‌ കക-ന്റെ (?-ബി.സി. 1225) ഭരണകാലത്ത്‌ ഈജിപ്‌ത്‌ ഹിറ്റൈറ്റുകളില്‍ നിന്നു ഫിനീഷ്യയും പലസ്‌തീനും കൈയടക്കി, എന്നാല്‍ ഹിറ്റൈറ്റുകള്‍ ഈജിപ്‌തിന്റെ തുടര്‍ന്നുള്ള വികസനത്തെ ചെറുത്തുനിന്ന്‌ സിറിയയിലെ തങ്ങളുടെ ആധിപത്യം നിലനിര്‍ത്തി. ഈജിപ്‌ഷ്യന്‍ സാമ്രാജ്യത്തിനാകട്ടെ, അതിവിസ്‌തൃതികാരണം ഏഷ്യന്‍ ആശ്രിത രാജ്യങ്ങളെല്ലാം ഉപേക്ഷിക്കേണ്ടിവരികയും ചെയ്‌തു.

പെട്രാ - ജോര്‍ദാനിലെ ചരിത്രാവശിഷ്‌ടം

ബി.സി. 1600-ാമാണ്ടോടെ ദൃശ്യമായ ഫിനീഷ്യന്‍ നഗര റിപ്പബ്ലിക്കുകള്‍ നാവികശക്തി കേന്ദ്രങ്ങളായിരുന്നു. അഭിഗമ്യമായ കടല്‍ത്തീരങ്ങളിലെല്ലാം അവര്‍ അനേകം ചെറുകോളനികള്‍ സ്ഥാപിക്കുകയും ശതകങ്ങളോളം നിലനിര്‍ത്തുകയും ചെയ്‌തു. ഇവയില്‍ ഏറ്റവും പ്രസിദ്ധമാണ്‌ ബി.സി. ഒന്‍പതാം ശതകത്തില്‍ സ്ഥാപിതമായ കാര്‍ത്തേജ്‌-ഫിനീഷ്യന്‍ ആധിപത്യം. ആനുഷംഗികമായി മെഡിറ്ററേനിയന്റെ ഉത്തര ദക്ഷിണ തീരങ്ങളിലൂടെ സ്‌പെയിന്‍വരെയും ബ്രിട്ടീഷ്‌ ദ്വീപുകള്‍വരെയും വ്യാപിച്ചത്‌. പലസ്‌തീനില്‍ ക്രിസ്‌തുവിന്റെ ജനനത്തിനു സഹസ്രാബ്‌ദങ്ങള്‍ക്കുമുമ്പ്‌ യഹൂദരാജാക്കന്മാരായ ദാവീദിന്റെ (ഭ.കാ.സു.ബി.സി. 1012-972)യും സോളമന്റെ (ഭ.കാ. ഏകദേശം ബി.സി. 972-932)യും കാലത്ത്‌ രാജവംശവളര്‍ച്ച ഉച്ചകോടിയിലെത്തി. സോളമന്‍, അറേബ്യയുടെ മേല്‍ കപ്പം ചുമത്തുവാന്‍വരെ ശക്തനായിരുന്നു. സാര്‍ഗണ്‍ കക-ന്റെ (ഭ.കാ.ബി.സി. 722-705) കാലത്ത്‌ അസീറിയന്‍ സാമ്രാജ്യം വികസിക്കുകയും ഉത്തരഭാഗത്തുള്ള ഇസ്രയേലിനെ നശിപ്പിക്കുകയും ജൂഡിയയുടെ മേല്‍ കപ്പം ചുമത്തുകയും ചെയ്‌തു. ബാബിലോണിയയിലെ കാല്‍ഡിയന്‍ രാജാവായ നെബുകദ്‌നെസര്‍ (ഭ.കാ. സു. ബി.സി. 605-562) പലസ്‌തീന്‍ മുഴുവന്‍ കൈയടക്കുകയും യഹൂദരാജാക്കന്മാരെ ബാബിലോണിയയില്‍ തടവില്‍ പാര്‍പ്പിക്കുകയും ചെയ്‌തു. പശ്ചിമേഷ്യയിലുടനീളം യുദ്ധരീതികളിലുണ്ടായ ശീഘ്രമായ പരിവര്‍ത്തനങ്ങള്‍ കൂടുതല്‍ വിശാലമായ പ്രദേശങ്ങള്‍ വളരെ പെട്ടെന്ന്‌ അധീനമാക്കുവാന്‍ ദുര്‍മോഹികളായ രാജാക്കന്മാര്‍ക്ക്‌ അവസരം നല്‌കി. ഇവര്‍ സ്ഥാപിച്ച രാജവംശങ്ങള്‍ അല്‌പായുസ്സുകളും അസ്ഥിരങ്ങളുമായിരുന്നു. എന്നാല്‍ അഭിജാതരായ ഉന്നതവര്‍ഗത്തിന്റെ വീര്യപരാക്രമത്തെ അടിസ്ഥാനമാക്കിയ ഫ്യൂഡല്‍ സംവിധാനത്തിന്‌ ആപേക്ഷികമായി ചെറിയ പ്രദേശങ്ങള്‍ ദീര്‍ഘനാള്‍ ഭരിക്കുവാന്‍ കഴിഞ്ഞു.

ചരിത്രപരമായ അവ്യക്തതയില്‍നിന്ന്‌ പുനഃപ്രത്യക്ഷമായ പേര്‍ഷ്യ ബി.സി. 539-ല്‍ ബാബിലോണ്‍ നഗരത്തെ നശിപ്പിക്കുകയും മഹാനായ സൊസ്സിന്റെ (?-ബി.സി. 530) കീഴില്‍ രാഷ്‌ട്രം വിസ്‌തൃതമാക്കുകയും ചെയ്‌തു. അദ്ദേഹത്തിന്റെ പിന്‍ഗാമിയായ ദാരിയൂസ്‌ ക (ഭ.കാ.ബി.സി. 522-486) പടിഞ്ഞാറോട്ടു മുന്നേറി ത്രസ്‌ കീഴടക്കുകയും ഗ്രീക്കുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്‌തു. ബി.സി. 490-ല്‍ മാരത്തോണ്‍ യുദ്ധത്തോടെ ഈ ഭീഷണി അവസാനിച്ചു. സെര്‍ക്‌സിസ്‌ ക (ഭ.കാ.ബി.സി. 486-465)-ന്റെ സലാമീസ്‌ നാവികയുദ്ധ പരാജയ(ബി.സി. 480)ത്തെ തുടര്‍ന്ന്‌ പേര്‍ഷ്യന്‍ ആധിപത്യം യൂറോപ്പില്‍നിന്നു തുടച്ചുമാറ്റപ്പെട്ടു. ഒരു ശതകത്തിനുശേഷം അലക്‌സാണ്ടറുടെ ആക്രമണത്തോടെ പേര്‍ഷ്യ യൂറോപ്യന്‍ ശക്തിയുടെ ആശ്രിതരാജ്യമായിത്തീര്‍ന്നു (ബി.സി. 331) അലക്‌സാണ്ടറുടെ മരണശേഷം പേര്‍ഷ്യ സെലൂസിദുകളുടെ കീഴിലായി. സെലൂസിദുകളെ പരാജയപ്പെടുത്തിക്കൊണ്ട്‌ പാര്‍ത്തിയര്‍ പേര്‍ഷ്യന്‍ സാമ്രാജ്യം അധീനതയിലാക്കി. എന്നാല്‍ സുമാര്‍ എ.ഡി. 226-ല്‍ ഇത്‌ വീണ്ടും സെലൂസിദുകളുടെ കീഴിലായി. സൈലൂസിദു രാജവംശക്കാലത്ത്‌ പേര്‍ഷ്യന്‍ സാമ്രാജ്യം പുനരാവിര്‍ഭവിക്കുകയും എ.ഡി. ഏഴാം ശ. വരെ നിലനില്‌ക്കുകയും ചെയ്‌തു. പിന്നീട്‌ ഇത്‌ ഇസ്‌ലാമിക ശക്തിക്കു കീഴടങ്ങി.

കൃത്യമായ കാലഗണനയുടെ അഭാവം കാരണം ഇന്ത്യാചരിത്രം ഏറെക്കുറെ അവ്യക്തമാണ്‌. വേദകാലത്തിന്റെ രണ്ടാം ഘട്ടത്തില്‍ രാജവാഴ്‌ചയ്‌ക്ക്‌ പരമമായ അംഗീകാരവും പ്രാധാന്യവും സിദ്ധിച്ചിരുന്നു. വിദര്‍ഭം, ഉത്തരകുരുരാജ്യം, മാദ്രം, മഹാവൃക്ഷം, ഗാന്ധാരം, ബാല്‌ഹീകം, കേകയം, കംബോജം മുതലായവ വടക്കേ ഇന്ത്യയിലെ പ്രമുഖ രാജ്യങ്ങളായിരുന്നു. ദസ്യുകളുടെ രാജ്യങ്ങളായ ആന്ധ്ര, പുണ്‌ഡ്ര, പുളിന്ദ മുതലായ രാജ്യങ്ങള്‍ ദക്ഷിണ-ഇന്ത്യയിലായിരുന്നുവെന്നതിന്‌ സൂചനകളുണ്ട്‌. നന്ദരാജവംശം ഉത്തരേന്ത്യ മുഴുവന്‍ അടക്കിഭരിക്കുന്ന കാലത്താണ്‌ അലക്‌സാണ്ടറുടെ ആക്രമണമുണ്ടായത്‌. ബി.സി. 326-ല്‍ അലക്‌സാണ്ടര്‍ ഹിന്ദുക്കുഷ്‌ പര്‍വതം കടന്നു. അലക്‌സാണ്ടറുടെ വിജയം ക്ഷണികമായിരുന്നു.ബി.സി. 323-ല്‍ ചന്ദ്രഗുപ്‌തമൗര്യന്‍ നന്ദരാജവംശത്തെ തോല്‌പിച്ച്‌ മൗര്യസാമ്രാജ്യത്തിന്‌ അടിസ്ഥാനമിട്ടു. ഏകദേശം ബി.സി. 269-232-ല്‍ അശോക ചക്രവര്‍ത്തി സാമ്രാജ്യാധിപത്യമുറപ്പിച്ചു. അദ്ദേഹത്തിന്റെ ആധിപത്യം വലിയൊരു പ്രദേശത്തു വ്യാപിച്ചു. അദ്ദേഹം ഗ്രീസുവരെയും ബുദ്ധമത പ്രചാരകരെ അയയ്‌ക്കുകയുണ്ടായി.

ചൈനാ വന്‍മതില്‍

ചൈനയുടെ ചരിത്രം ഇതിഹാസ സംഭവങ്ങളെയും വ്യക്തികളെയും സംബന്ധിച്ച ഊഹാപോഹങ്ങളുടെ മറവിലാണ്‌. ഹ്വാങ്‌ഹോ നദീതീരത്തെ അനേകം ചെറുരാജ്യങ്ങളുടെ സഞ്ചയമാണ്‌ അറിയപ്പെട്ടിട്ടുള്ളതില്‍വച്ച്‌ ഏറ്റവും വലിയ പ്രഥമരാഷ്‌ട്രീയ ശക്തി. ചക്രവര്‍ത്തിയെന്ന്‌ സ്വയം അവകാശപ്പെട്ട ആദ്യത്തെ വ്യക്തി ശക്തനും എന്നാല്‍ നിഷ്‌ഠുരനുമായ ഷിഹുവാങ്‌ടി (സു.ബി.സി. 246-210) ആണ്‌. ഇദ്ദേഹമാണ്‌ ഏഴ്‌ അദ്‌ഭുതങ്ങളില്‍ ഒന്നായ ചൈനയിലെ വന്‍മതിലിന്റെ ഏറിയ പങ്കും പണികഴിപ്പിച്ചത്‌. ഹാന്‍ (ബി.സി. 202-എ.ഡി. 220) രാജവംശത്തിന്റെ ഭരണകാലത്ത്‌ ചൈനീസ്‌സേന കാസ്‌പിയന്‍ തീരംവരെ എത്തിച്ചേര്‍ന്നു. ഗ്രാന്‍ഡ്‌ കനാലിന്റെ നിര്‍മിതി (ബി.സി. 5-ാം ശതകത്തില്‍ പണിയാരംഭിച്ചു; എ.ഡി. 605-17 കാലത്ത്‌ യാങ്‌തി ചക്രവര്‍ത്തി കനാലിന്റെ പണി പൂര്‍ത്തിയാക്കി.) സുരക്ഷിതത്വത്തിനും സമ്പന്നതയ്‌ക്കും കാരണമായി. പിന്നീട്‌ താങ്‌വംശ(618-906)ത്തിന്റെ കാലത്ത്‌ ചൈന ലോകത്തിലെ അതിമഹത്തായ സാമ്രാജ്യമായിത്തീര്‍ന്നു. അഭ്യസ്‌തവിദ്യരായ ഉദ്യോഗസ്ഥന്മാരായിരുന്നു ലിഖിതഭാഷയുടെ നിയന്താക്കള്‍. മന്ദാരിന്‍ വിഭാഗത്തില്‍പ്പെടുന്ന ഇവരുടെ കീഴിലായിരുന്നു ഗവണ്‍മെന്റു സംവിധാനം പ്രവര്‍ത്തിച്ചിരുന്നത്‌. സുങ്‌ രാജവംശത്തിന്റെ വാഴ്‌ചയില്‍ (എ.ഡി. 960-1820) ദക്ഷിണചൈന, വിശേഷിച്ചും യാങ്‌ട്‌സി താഴ്‌വര ചൈനാചരിത്രത്തില്‍ പ്രാമാണ്യം നേടി. മിങ്‌ (1368-1644) ചക്രവര്‍ത്തിമാര്‍ ഈസ്റ്റിന്‍ഡീസ്‌ വരെ തങ്ങളുടെ ആധിപത്യം വ്യാപിപ്പിക്കുകയും കുറേക്കാലം സിലോണില്‍ (ശ്രീലങ്ക) നിന്നുപോലും കപ്പം ഈടാക്കുകയും ചെയ്‌തു.

റോമിലെ കോളോസിയം

ഏതാണ്ട്‌ എ.ഡി. 1000-ാമാണ്ടോടുകൂടി ഗസ്‌നിയിലെ മുഹമ്മദിന്റെ നേതൃത്വത്തില്‍ അഫ്‌ഗാനിസ്‌താനിലെ മുസ്‌ലിം ആക്രമണകാരികള്‍ വടക്കുപടിഞ്ഞാറ്‌ ഇന്ത്യമുഴുവന്‍ കൈയടക്കുകയും ഡല്‍ഹിയില്‍ സുല്‍ത്താന്‍ ഭരണം സ്ഥാപിക്കുകയും ചെയ്‌തു. ഇന്നത്തെ മധ്യേഷ്യയിലും ടര്‍ക്കിസ്‌താനിലും സമര്‍ഖണ്ഡിലെ ഈ മേഖലയിലെ ഇതരനഗരങ്ങളിലും അനന്യസാധാരണമായ ഒരു സംസ്‌കാരം വളര്‍ന്നു. ഒമയ്യാദ്‌ സാമ്രാജ്യകാലത്ത്‌ (എട്ടാംശ.) സമര്‍ഖണ്ഡ്‌ ബാഗ്‌ദാദ്‌-ചൈനാ പഥത്തിലെ ഒരു വന്‍കിട വ്യാപാരകേന്ദ്രമായിത്തീര്‍ന്നു. 9-10 ശതകങ്ങളില്‍ മധ്യേഷ്യയിലെ അബ്ബാസിയ രാജവംശത്തിന്റെ തലസ്ഥാനമെന്നനിലയില്‍ സമര്‍ഖണ്ഡ്‌ ഇസ്‌ലാമിക സംസ്‌കാരകേന്ദ്രമായിത്തീര്‍ന്നു. ബാള്‍ഖ്‌ നഗരത്തെ മാതൃനഗരം എന്ന്‌ അന്നു വിളിച്ചിരുന്നു. എന്നാല്‍ ഇക്കാലത്തുതന്നെ ടര്‍ക്കിസ്‌താനു വടക്ക്‌ കൂടുതല്‍ വിശാലമായ പ്രദേശങ്ങളില്‍ നാടോടി വര്‍ഗങ്ങള്‍ പാര്‍ത്തുവന്നു. ഇവര്‍ വ്യവസ്ഥാപിത കുടിപാര്‍പ്പുപ്രദേശങ്ങളുടേ മേല്‍ സമ്മര്‍ദം ചെലുത്തി. 1200-ാമാണ്ടോടെ മധ്യേഷ്യയില്‍ ചെങ്കിസ്‌ഖാന്‍ (സു. 1162-1227) അധികാരശക്തി വ്യാപിപ്പിച്ചു. ഏഡ്രിയാറ്റിക്‌തീരം വരെയും ചെങ്കിസ്‌ഖാന്‍ അധീനപ്പെടുത്തി. ഇദ്ദേഹത്തിന്റെ യൂറോപ്പിലേക്കുള്ള ആക്രമണം ഏതാണ്ട്‌ ഒരു നൂറ്റാണ്ടുകാലത്തേക്ക്‌ റഷ്യയുടെ പുരോഗതിയെ തടസ്സപ്പെടുത്തി. ഇദ്ദേഹത്തിന്റെ പൗത്രനായ കുബ്ലായ്‌ഖാന്‍ (സു. 1215-1294) ചൈനയില്‍ യുഖാന്‍ എന്ന പേരില്‍ ഒരു മംഗോള്‍ രാജവംശം സ്ഥാപിക്കുകയും ചെയ്‌തു. യുഖാന്‍ രാജവംശം അല്‌പായുസ്സായിരുന്നു. മറ്റൊരു പിന്‍ഗാമിയായ തിമൂര്‍ അഥവാ ടാമര്‍ലെയ്‌ന്‍ (സു. 1336-1406) പശ്ചിമേഷ്യ മിക്കവാറും പിടിച്ചെടുക്കുകയും ബാഗ്‌ദാദ്‌ നഗരത്തെ നശിപ്പിക്കുകയും ചെയ്‌തു. തിമൂറിന്റെ പിന്‍ഗാമിയെന്നവകാശപ്പെടുന്ന ബാബര്‍ 16-ാം ശതകത്തില്‍ ഇന്ത്യ ആക്രമിച്ച്‌ (1526) ഒരു മുഗള്‍സാമ്രാജ്യം സ്ഥാപിച്ചു. അക്‌ബര്‍ ചക്രവര്‍ത്തിയുടെ (1542-1605) കാലത്ത്‌ മുഗള്‍സാമ്രാജ്യം പ്രശസ്‌തിയുടെ കൊടുമുടിയിലെത്തി.

ചെറിയ ജനവര്‍ഗങ്ങളായി വിഭജിക്കപ്പെട്ടിരുന്ന തൂര്‍ക്കികളുടെ യൂറോപ്പിന്മേലുള്ള സ്വാധീനത ഏഷ്യാമൈനറില്‍ സെല്‍ജൂക്ക്‌ ഒട്ടോമന്‍ രാജവംശങ്ങള്‍ സ്ഥാപിക്കപ്പെട്ടതിനുശേഷമാണ്‌ അനുഭവപ്പെട്ടത്‌. റോമാസാമ്രാജ്യത്തിന്റെ ഒടുവിലത്തെ അവശിഷ്‌ടമായ കോണ്‍സ്റ്റന്റിനോപ്പിള്‍ 1453-ല്‍ തുര്‍ക്കികള്‍ പിടിച്ചടക്കി. തുര്‍ക്കിസേന ബാള്‍ക്കന്‍ മേഖലയിലേക്ക്‌ വ്യാപിക്കുകയും കുറേക്കാലം യൂറോപ്പിന്റെ സമാധാനത്തിനു ഭീഷണിയായി നിലകൊള്ളുകയും ചെയ്‌തു. പരസ്‌പരം ശത്രുതയിലായ നഗരരാഷ്‌ട്രങ്ങളുടെ സംഘര്‍ഷത്തിന്റേതായ ചിത്രമാണ്‌ ദക്ഷിണപൂര്‍വേഷ്യയില്‍ മ്യാന്മറിന്റെ ചരിത്രം കാഴ്‌ചവയ്‌ക്കുന്നത്‌. പെഗു, പാഗന്‍ ക്ഷേത്രാവശിഷ്‌ടങ്ങള്‍ ഇതിനു സാക്ഷ്യം വഹിക്കുന്നു. സയാമിനു (തായ്‌ലന്‍ഡ്‌) മപ്പുറം ഇന്നത്തെ കംബോഡിയ പ്രദേശം കേന്ദ്രമാക്കി എട്ടാം ശതകത്തില്‍ ഖ്‌മെര്‍ രാജവംശം സ്ഥാപിതമായി. അങ്കോര്‍കാലഘട്ടം (889-1434) ഖ്‌മെര്‍ സംസ്‌കാരത്തിന്റെ സുവര്‍ണകാലമായിരുന്നു.

ജപ്പാന്റെ പ്രാചീനചരിത്രം വ്യക്തമല്ല. സൂര്യവംശ ചക്രവര്‍ത്തിയായ ജിമ്മു ബി.സി. 660-ല്‍ ജപ്പാന്‍ സാമ്രാജ്യം സ്ഥാപിച്ചുവെന്നാണ്‌ ഐതിഹ്യം. എ.ഡി. 440-നുശേഷമുള്ള ചരിത്രരേഖകളേ ലഭ്യമായിട്ടുള്ളൂ. അഞ്ചാം ശതകത്തോടെ യാമാതോ (Yamato) വംശം ജപ്പാനില്‍ കുടിയേറിയതായി കരുതപ്പെടുന്നു. ആറ്‌ മുതല്‍ എട്ടുവരെ ശതകങ്ങളില്‍ ജപ്പാന്‍ ശക്തമായ ചൈനീസ്‌ സാംസ്‌കാരിക പ്രഭാവത്തിനുവിധേയമായി യാമാതോ എന്ന പുരോഹിത പ്രമാണി ചക്രവര്‍ത്തി പദവി അവകാശപ്പെട്ടു. രാജസദസ്സിന്റെ നിയന്ത്രണം ഫ്യൂജിവര(Fujiwara)കുടുംബത്തിനായിരുന്നു. ക്രമേണ ഒരു ഫ്യൂഡല്‍ സമൂഹക്രമം ഉരുത്തിരിഞ്ഞു. രണ്ടാം ശ. ഫ്യൂഡല്‍ ശക്തികള്‍ തമ്മിലുള്ള ആഭ്യന്തരയുദ്ധത്തിന്റെ കാലഘട്ടമായിരുന്നു. മിനാമോതോ (Minamoto) കുടുംബം ഇതര കുടുംബങ്ങളെ പരാജയപ്പെടുത്തുകയും അവരുടെ നേതാവായ യോറിനോമോ "ഷോഗണ്‍' എന്ന സ്ഥാനം സ്വീകരിച്ച്‌ "കാമാകുറ' (Kamakura) ആസ്ഥാനമാക്കി സ്വേച്ഛാധിപത്യഭരണം ആരംഭിക്കുകയും ചെയ്‌തു. ഷോഗണ്‍ സൈനിക ജുണ്ടായുടെ സംസ്ഥാപനം ചക്രവര്‍ത്തിയെ നാമമാത്രഭരണാധികാരിയായി തരംതാഴ്‌ത്തി. പില്‌ക്കാലത്ത്‌ ഷോഗണ്‍ ഭരണം തകര്‍ന്നു. 1592-98-ല്‍ കൊറിയ ആക്രമിക്കുന്നതിനുള്ള ഒരു വിഫലശ്രമത്തിനുശേഷം 18-ാം ശതകത്തിന്റെ മധ്യം വരെയും ജപ്പാന്‍ അന്തര്‍ദേശീയമായി ബോധപൂര്‍വം ഒറ്റപ്പെട്ടു കഴിഞ്ഞു. അതിനുശേഷം ജപ്പാന്റെ പാശ്ചാത്യവത്‌കരണവും വ്യവസായവത്‌കരണവും ശീഘ്രതരമായിരുന്നു. ആധുനിക പാശ്ചാത്യ സാങ്കേതികവിദ്യ സ്വീകരിച്ച ആദ്യത്തെ ഏഷ്യന്‍ രാഷ്‌ട്രം ജപ്പാന്‍ ആണ്‌. 1890 മുതല്‍ 1945 വരെ ജപ്പാന്‍ ഏഷ്യയിലെ ഏറ്റവും അഭിവൃദ്ധി പ്രാപിച്ചതും ആക്രമണകാരിയുമായ ശക്തിയായി നിലകൊണ്ടു.

പേര്‍ഷ്യയുടെ തലസ്ഥാനമായിരുന്ന പെര്‍സേപൊലിസു നഗരത്തിന്റെ അവശിഷ്‌ടങ്ങള്‍

എ.ഡി. ഏഴാം ശതകത്തിലെ ഇസ്‌ലാമിന്റെ ശീഘ്രമായ വളര്‍ച്ച ഏഷ്യാചരിത്രത്തില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്‌. ആഫ്രിക്കയെ ചുറ്റിയുള്ള സമുദ്രമാര്‍ഗം കണ്ടുപിടിക്കുന്നതുവരെയും യൂറോപ്പും ഏഷ്യയുമായി ബന്ധപ്പെടുന്നതിന്‌ തടസ്സമായി ഇസ്‌ലാം നിലകൊണ്ടു. കൂടാതെ ഇസ്‌ലാമിന്റെ മതപരവും സാംസ്‌കാരികവുമായ മാതൃക ഏഷ്യാചരിത്രത്തെ സ്വാധീനിക്കുകയും ചെയ്‌തു. അറബികള്‍, തുര്‍ക്കികള്‍, ടര്‍ക്കോ-മംഗോളിയര്‍, ഒട്ടോമന്‍ തുര്‍ക്കികള്‍ എന്നിവരുടെ പ്രാമാണ്യത്തിന്റെ അടിസ്ഥാനത്തില്‍ ഇസ്‌ലാമിന്റെ ചരിത്രത്തെ മൂന്നു മുഖ്യ കാലഘട്ടങ്ങളായി തിരിക്കാം. അറബി രാജവംശങ്ങള്‍ ഏഴാം ശ. മുതല്‍ 11-ാം ശ. വരെ ആധിപത്യം പുലര്‍ത്തിപ്പോന്നു. ദമാസ്‌കസ്‌ കേന്ദ്രമാക്കിയ ഒമയ്യാദ്‌ (661-750), ബാഗ്‌ദാദ്‌ കേന്ദ്രമാക്കിയ അബ്ബാസിയ (750-1258) ഇവയായിരുന്നു ഈ വിഭാഗത്തിലെ രണ്ടു പ്രധാന കൈവഴികള്‍. 11-ാം ശ. മുതല്‍ക്ക്‌ തുര്‍ക്കികള്‍ ബൈസാന്തിയന്‍ സാമ്രാജ്യത്തിന്മേലും അറബിലോകത്തിന്റെ നേര്‍ക്കും അധികമധികം സമ്മര്‍ദം ചെലുത്തി. 11-ഉം 14-ഉം ശതങ്ങള്‍ക്കിടയ്‌ക്ക്‌ തുര്‍ക്കികളും ടര്‍ക്കോ-മംഗോളിയരും മെഡിറ്ററേനിയന്‍ മുതല്‍ ചൈനാ കടല്‍വരെ തങ്ങളുടെ അധികാരാതിര്‍ത്തി വ്യാപിപ്പിച്ചു. ഗോള്‍ഡന്‍ ഹോര്‍ദെ (1241-1395) സാമ്രാജ്യാതിര്‍ത്തി യൂറാള്‍ മുതല്‍ ഡാന്യൂബ്‌തീരം വരെ വ്യാപിപ്പിച്ചു. ഗോള്‍ഡന്‍ ഹോര്‍ദെ (1241-1395) സാമ്രാജ്യാതിര്‍ത്തി യൂറാള്‍ മുതല്‍ ഡാന്യൂബ്‌തീരം വരെ വ്യാപിച്ചിരുന്നു. 14-ാം ശതകത്തിന്റെ അന്ത്യത്തില്‍ തിമൂര്‍ മധ്യേഷ്യയില്‍ സാമ്രാജ്യം സ്ഥാപിച്ചു, എന്നാല്‍ ഇത്‌ അല്‌പായുസ്സായിരുന്നു. ഒട്ടോമന്‍ തുര്‍ക്കികള്‍ 1453-ല്‍ കോണ്‍സ്റ്റന്റിനോപ്പിള്‍ പിടിച്ചടക്കി. ഇവര്‍ പിന്നീട്‌ ഒരു പ്രമുഖ രാഷ്‌ട്രീയ ശക്തിയായി മുന്നോട്ടുവന്നു. പല തവണ വിയന്നയ്‌ക്കുനേരെ ഭീഷണിയായി ഉയര്‍ന്ന ഒട്ടോമന്‍ശക്തി 1683-നു മുമ്പ്‌ യൂറോപ്പിലേക്കു വ്യാപിച്ചു. ഉത്തര ആഫ്രിക്കയുടെ തീരമേഖലകളിലും അതിനു സ്വാധീനത ചെലുത്താന്‍ കഴിഞ്ഞു.

വിഘടനത്തിന്റെ കാലഘട്ടം

എ.ഡി. 70-ാമാണ്ട്‌ ജറുസലേം നശിപ്പിക്കപ്പെട്ടു. എ.ഡി. ഒന്ന്‌-രണ്ട്‌ ശതകത്തില്‍ പ്രത്യേകിച്ചു, "നല്ലചക്രവര്‍ത്തിമാര്‍' എന്നറിയപ്പെടുന്ന ട്രാജന്റെയും മാര്‍ക്കസ്‌ ഒറേലിയസ്സിന്റെയും കാലത്ത്‌-ബാഹ്യമായി ഏകീകൃത റോമാസാമ്രാജ്യം നിലനിന്നു. എന്നാല്‍ സാമ്രാജ്യത്തിന്റെ ആന്തരശക്തി നഷ്‌ടപ്പെട്ടിരുന്നു. പാശ്ചാത്യമെന്നും പൗരസ്‌ത്യം അഥവാ ഏഷ്യന്‍ എന്നുമുള്ള വിഭജനം കോണ്‍സ്റ്റന്റീന്റെ (സു. 280-337) കാലം മുതല്‌ക്കേ ആരംഭിച്ചു കഴിഞ്ഞിരുന്നു. 395-ല്‍ തിയഡോഷ്യസ്‌ ചക്രവര്‍ത്തിയുടെ മരണത്തോടെ ഈ വിഭജനം പൂര്‍ത്തിയായി. ഇതുപോലെ കിഴക്ക്‌ ശക്തമായിരുന്ന ചൈനീസ്‌ സാമ്രാജ്യവും പിളര്‍ന്നു. ചിന്‍ രാജവംശം (265-415) കുറേക്കാലം ചൈനയെ പുനരേകീകരിച്ചു നിലനിര്‍ത്തി. ഒരു ശതകം കഴിഞ്ഞ്‌ ആക്രമണകാരികളായ തുര്‍ക്കികള്‍ ടര്‍ക്കിസ്‌താന്‍ എന്ന പേരില്‍ തങ്ങളുടേതായ ഒരു സാമ്രാജ്യം സ്ഥാപിച്ചു. സ്വീ (Sui) രാജവംശവും താങ്‌ രാജവംശവും ചൈനീസ്‌ സാമ്രാജ്യത്തെ വികസിപ്പിച്ചു. എന്നാല്‍ സാമ്രാജ്യ ശക്തിയുടെ അതിവിസ്‌തൃതി അന്തിമമായി അതിന്റെ സ്വാഭാവിക പരാജയത്തിനു കാരണമായി. താങ്‌വംശം തകരുകയും തുടര്‍ന്ന്‌ 960 വരെയുള്ള കാലത്ത്‌ അഞ്ച്‌ സ്വേച്ഛാധിപത്യ ഭരണകൂടങ്ങള്‍ നിലവില്‍ വരുകയും ചെയ്‌തു. എന്നാല്‍ അമര്‍മേഖലയിലെയും മംഗോളിയയിലെയും പ്രാകൃതവര്‍ഗങ്ങളുടെ ആക്രമണം ചെറുത്തു നില്‍ക്കാനാവാതെ സാമ്രാജ്യം തകര്‍ന്നുപോയി. ഖലീഫയായ ഫാറൂണ്‍ അല്‍ റഷീദി(സു. 764-809)ന്റെ കാലം കഴിഞ്ഞതോടെ ഇസ്‌ലാമിന്റെ സുവര്‍ണകാലം അവസാനിച്ചു. എന്നാല്‍ അബ്ബാസിയ ഖലീഫമാരുടെ കാലശേഷം വിഘടനം രൂക്ഷമായി. 1258-ല്‍ മംഗോളിയന്‍ ആക്രമണകാരികള്‍ ബാഗ്‌ദാദ്‌ പിടിച്ചെടുത്ത്‌ അബ്ബാസിയ വംശത്തെ നിഷ്‌കാസനം ചെയ്‌തു. ഇതിനുശേഷമാണ്‌ ഇസ്‌ലാമിന്റെ സാംസ്‌കാരിക സ്വാധീനത നഷ്‌ടപ്പെട്ടത്‌.

അഫ്‌ഗാനിസ്ഥാനിലെ ബാമിയനിലുള്ള ബുദ്ധവിഹാരം

യൂറോപ്പിലേതുപോലെ ഏഷ്യയിലും മധ്യകാലഘട്ടം ഇരുണ്ടയുഗം തന്നെയായിരുന്നു. കിഴക്കും പടിഞ്ഞാറും അശ്വാരൂഢരായ പ്രാകൃത വര്‍ഗങ്ങള്‍ പുതുതായി നാമ്പെടുത്തു തുടങ്ങിയ സംസ്‌കാരത്തെ ചവിട്ടിമെതച്ചു. സെല്‍ജൂക്‌ തുര്‍ക്കികള്‍ ഏഷ്യാമൈനര്‍ മുഴുവന്‍ ആക്രമിക്കുകയും 1072-ല്‍ ജറൂസലേം പിടിച്ചടക്കുകയും ചെയ്‌തു. പശ്ചിമ യൂറോപ്പില്‍ ഇസ്‌ലാമിനെതിരായ വികാരം ഇളക്കിവിട്ടതും കുരിശുയുദ്ധ(1095-1291)ങ്ങള്‍ക്കും കാരണമായതും ഇവരുടെ സൈനിക വാഴ്‌ചയാണ്‌. മധ്യേഷ്യയില്‍നിന്നുള്ള മംഗോളിയരുടെ വരവ്‌ തുര്‍ക്കികളുടെ നാശത്തിനുകാരണമായി. മംഗോളിയര്‍ 1258-ല്‍ ബാഗ്‌ദാദ്‌ പിടിച്ചെടുത്ത്‌ അബ്ബാസിയ ഖലീഫമാരെ നിഷ്‌കാസനം ചെയ്‌തു. ഏഷ്യയുടെയും യൂറോപ്പിന്റെയും ഒരു വലിയ പങ്കു കൈയടക്കിക്കൊണ്ട്‌ ഏറ്റവുമധികം പടിഞ്ഞാറോട്ടു മുന്നേറിയത്‌ അവരായിരുന്നു. മംഗോളിയരും അവരുടെ കൂട്ടാളികളും ചൈനയും മഞ്ചൂറിയയും കൊറിയയും ദക്ഷിണപൂര്‍വേഷ്യയും ദക്ഷിണ മധ്യേഷ്യയും ആക്രമിക്കുകയും ഉത്തരേന്ത്യയും പൂര്‍വറഷ്യയും കൈവശപ്പെടുത്തുകയും ചെയ്‌തു. ചെങ്കിസ്‌ഖാന്റെ പൗത്രനും മംഗോള്‍ രാജവംശത്തിലെ ആദ്യത്തെ ചക്രവര്‍ത്തിയുമായ കുബ്ലായ്‌ഖാന്റെ (സു. 1215-1294) കീഴില്‍ ചിന്‍സാമ്രാജ്യത്തിന്റെ അവശേഷിച്ച ഭാഗവും മംഗോളിയരുടെ അധീനതയിലായി. കാമകൂറയില്‍ യോറിതോമോ (Yoritomo) സ്ഥാപിച്ച (1192) ഷോഗണ്‍ ഭരണത്തിന്‍കീഴില്‍ ജപ്പാന്‍ സമ്പത്‌സമൃദ്ധമായി. ഇത്‌ ജപ്പാന്‍ ആക്രമിക്കുന്നതിന്‌ മംഗോള്‍ ചക്രവര്‍ത്തിയെ പ്രരിപ്പിച്ചു. എന്നാല്‍ മംഗോള്‍സൈന്യവും നാവികപ്പടയും പരാജയപ്പെടുകയാണുണ്ടായത്‌. ജപ്പാനെ ആക്രമിക്കുവാന്‍ മംഗോളിയര്‍ പിന്നീടൊരിക്കലും തയ്യാറായില്ല. 14-ാം ശ. അവസാനിക്കുന്നതോടെ മംഗോളിയര്‍ പാശ്ചാത്യാധീന രാജ്യങ്ങളില്‍നിന്ന്‌ തുരത്തപ്പെട്ടു. പ്രായേണ പുരോഗമിച്ച ചില ജനവിഭാഗങ്ങള്‍ ഇസ്‌ലാമായി മതപരിവര്‍ത്തനം ചെയ്‌തു. പേര്‍ഷ്യയിലും അറേബ്യയിലുമുള്ള വ്യാപാര മാര്‍ഗങ്ങള്‍ വിച്ഛേദിക്കപ്പെട്ടു. ചൈനയില്‍ നാണയപ്പെരുപ്പവും കാര്‍ഷികത്തകര്‍ച്ചയും കലാപങ്ങള്‍ക്കു കാരണമായി. 1368-ല്‍ മിങ്‌രാജവംശം (1368-1644) ആവിര്‍ഭവിച്ചു. അത്‌ സിവിലും സൈനികവുമായ പരിഷ്‌കാരങ്ങളേര്‍പ്പെടുത്തി. ഗ്രാന്‍ഡ്‌ കനാല്‍ ആഭ്യന്തരവ്യാപാരത്തിന്റെ സിരാകേന്ദ്രമായി പുതുക്കപ്പെട്ടു. സാധനങ്ങളായി നികുതിപിരിക്കുന്ന ഏര്‍പ്പാട്‌ നിലവില്‍വന്നു. സാഹിത്യത്തിലും കലയിലും നേട്ടങ്ങളുടേതായ പുതിയ കാലഘട്ടം ഉദയം ചെയ്‌തു.

14-ാം ശതകത്തിന്റെ അവസാനം ഇന്ത്യയും ആക്രമിക്കപ്പെട്ടു. സമര്‍ഖണ്ഡിലെ മംഗോള്‍-തുര്‍ക്കി രാജകുമാരനായ തിമൂര്‍ ഇന്ത്യയുടെ പുരാതന തലസ്ഥാനമായ ദില്ലി (ഡല്‍ഹി) നശിപ്പിച്ചു. പഴയ മംഗോള്‍ സാമ്രാജ്യത്തിന്റെ ഒരു വലിയ പങ്ക്‌ തന്റെ ആധിപത്യത്തിന്‍ കീഴിലാക്കിയ ഇദ്ദേഹം പിന്നീട്‌ സിറിയയും അനത്തോലിയയും കൂടി ആക്രമിച്ചു. മൂറുകളുടെ സ്‌പെയിന്‍ ആക്രമണം യൂറോപ്പില്‍ പ്രാചീനവിജ്ഞാനത്തിന്റെ പുനരുജ്ജീവനത്തിന്‌ കാരണമായി. ഇത്‌ പിന്നീട്‌ നവോത്ഥാനം എന്ന പേരിലറിയപ്പെട്ടു. വ്യാപാരത്തോടൊപ്പം ഏഷ്യയില്‍നിന്ന്‌ മറ്റു സ്വാധീനതകളും യൂറോപ്പിലേക്കു കടന്നുചെന്നു. പ്രാചീനകാലം മുതല്‍ക്കുതന്നെ ഒട്ടകമാര്‍ഗം പൗരസ്‌ത്യ കൈത്തൊഴിലുത്‌പന്നങ്ങളായ സില്‍ക്കു തുണിത്തരങ്ങളും പണിതെടുത്ത രത്‌നച്ചരക്കുകളും യൂറോപ്പിലേക്കു കയറ്റി അയച്ചിരുന്നു. കടല്‍മാര്‍ഗമുള്ള വാണിജ്യവും നടന്നിരുന്നു. എന്നാല്‍ ഇത്‌ വര്‍ധമാനമായിത്തീര്‍ന്നത്‌ ഭൂഗതാഗതമാര്‍ഗങ്ങള്‍ അറബികളുടെ നിയന്ത്രണത്തിലായതിനുശേഷം മാത്രമാണ്‌. മെഡിറ്ററേനിയനിലെ നാവിക ഗതാഗതങ്ങളില്‍ ഫിനീഷ്യയെത്തുടര്‍ന്ന്‌ വെനീസ്‌ പ്രാമാണ്യം നേടുകയും ഉത്തരയൂറോപ്പില്‍ വ്യാപാരികളുടെ സാഹസിക യജ്ഞം വളരുകയും ചെയ്‌തതോടെ ഏഷ്യന്‍ ഉത്‌പന്നങ്ങള്‍ക്കുള്ള പ്രിയം വര്‍ധിച്ചുതുടങ്ങി. പൗരസ്‌ത്യ വാണിജ്യച്ചരക്കുകളായ പട്ട്‌, ദന്തം, ഇന്‍ഡിഗോ (നീലം), സുഗന്ധദ്രവ്യങ്ങള്‍, അപൂര്‍വ ദാരുകള്‍ തുടങ്ങിയവയ്‌ക്കു ലോകവ്യാപകമായ പ്രചാരം ലഭിക്കാനിടയായി. ഇതോടെ ഗതാഗതസൗകര്യങ്ങളും വികസിക്കേണ്ടത്‌ ആവശ്യമായി വന്നു. ഈ അന്വേഷണം യൂറോപ്പും ഏഷ്യയുമായി ബന്ധപ്പെടുന്നതിനും പക്വതവന്ന ഏഷ്യന്‍ സമൂഹങ്ങള്‍ വിഘടിക്കുന്നതിനും കാരണമായി. വാസ്‌കോ ദെ ഗാമയുടെ ഇന്ത്യാസഞ്ചാരകാലത്ത്‌ (15-ാം ശതകത്തിന്റെ അന്ത്യം) ഈ വന്‍കരയുടെ ഏകദേശ സ്ഥിതി ഇപ്രകാരമായിരുന്നു; പൂര്‍വ ഏഷ്യന്‍ രാഷ്‌ട്രീയ-സാമൂഹിക സംവിധാനങ്ങള്‍ ആപേക്ഷികമായ സ്ഥിരതയുള്ളതായിരുന്നു. എന്നാല്‍ ദക്ഷിണ പൂര്‍വേഷ്യയിലെ രാഷ്‌ട്രീയ സാഹചര്യങ്ങള്‍ നിരന്തരമായി മാറിമറിഞ്ഞുകൊണ്ടിരുന്നു. പല രാജ്യങ്ങളും നശിച്ചു. അറേബ്യയില്‍നിന്നും വന്ന ഇസ്‌ലാമിക രാഷ്‌ട്രീയ പ്രചാരകര്‍ തങ്ങളുടെ സ്വാധീനതയുറപ്പിക്കുന്നതില്‍ വിജയിച്ചിരുന്നുമില്ല. മുഗള്‍ സാമ്രാജ്യ ശക്തികള്‍ ഇന്ത്യ ഉപദ്വീപില്‍ പരമാധികാരമുറപ്പിക്കുവാന്‍ മല്ലിട്ടുകൊണ്ടിരുന്നതിനാല്‍ ദക്ഷിണ ഏഷ്യയിലെ രാഷ്‌ട്രീയ കാലാവസ്ഥയും കുഴഞ്ഞുമറിഞ്ഞിരുന്നു. ദക്ഷിണ പശ്ചിമേഷ്യയില്‍ തുര്‍ക്കി ജനത കടന്നുകയറി ആധിപത്യം പിടിച്ചെടുക്കനാരംഭിച്ചു. തന്നിമിത്തം ഇവിടത്തെ രാഷ്‌ട്രീയ സംവിധാനങ്ങള്‍ ഒരു പുനഃക്രമീകരണപ്രക്രിയയിലായിരുന്നു. മധ്യേഷ്യയാകട്ടെ മംഗോളിയരുടെ വികസനത്തിന്റെയും ഇസ്‌ലാമിക വ്യാപനത്തിന്റെയും അവസാനഘട്ടം കടന്നുപോരുകയായിരുന്നു. സൈബീരിയന്‍ മേഖലയില്‍ ഔപചാരിക രാഷ്‌ട്രങ്ങളൊന്നുംതന്നെ അന്നേവരെ ആവിര്‍ഭവിച്ചിരുന്നതുമില്ല.

മുഗള്‍ രാജവംശം ഇന്ത്യയില്‍ സ്ഥാപിച്ച ചുവപ്പ്‌കോട്ട

ഏഷ്യയുടെ ഉത്തരാര്‍ധം 16-ാം ശതകത്തില്‍ ആദ്യമായാണ്‌ ലോകചരിത്രത്തില്‍ സവിശേഷസ്ഥാനം നേടുന്നത്‌. വിവിധ മംഗോള്‍, തുര്‍ക്കിവര്‍ഗങ്ങള്‍ പണ്ടുതന്നെ യൂറാള്‍ പര്‍വത മാര്‍ഗങ്ങള്‍ കണ്ടുപിടിക്കുകയും കാസ്‌പിയന്‍ കടലിനും യൂറാളിനുമിടയ്‌ക്കുള്ള മരുപ്രദേശങ്ങളെ അധിവസിക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ 1480-ല്‍ ആദ്യമായി മോസ്‌കോയിലെ മഹാനായ ഇവാന്‍ (1440-1505) ടാട്ടാര്‍ (Tatar) മേധാവിത്വത്തെ തകര്‍ക്കുകയും ഒരു സാമ്രാജ്യം സ്ഥാപിച്ച്‌ കുടിയേറ്റത്തെ ചെറുക്കുകയും ചെയ്‌തു. 1579-ല്‍ കൊസാക്കു നേതാവായ യെര്‍വാക്ക്‌ (മ.സു. 1584) സിബിറിലെ ടാട്ടാര്‍ കോട്ടപിടിച്ചെടുത്തു. ഏഴു വര്‍ഷം കഴിഞ്ഞ്‌ സൈബീരിയയില്‍ ആദ്യത്തെ റഷ്യന്‍ കുടിപാര്‍പ്പുണ്ടായി. 1637-ല്‍ കിഴക്കു യാക്കുത്‌സ്‌കില്‍ (yakustk) ഒരു വ്യാപാരകേന്ദ്രം സ്ഥാപിച്ചു. 1648-ല്‍ സിമോണ്‍ ഡെഷിനേവിന്റെ നേതൃത്വത്തില്‍ വടക്കു കിഴക്കന്‍ പ്രദേശത്തേക്കു വിവിധ കുടിയേറ്റങ്ങള്‍ നടന്നു. മൂന്നു വര്‍ഷം കഴിഞ്ഞ്‌ ഖബറോഫ്‌ അമര്‍നദീതീരത്തെത്തുകയും ചൈനയില്‍ വ്യാപാരസൗകര്യങ്ങള്‍ നേടിയെടുക്കുകയും ചെയ്‌തു. 1689-ല്‍ നൈര്‍ചീന്‍സ്‌ക്‌ (Nerchinsk) സന്ധി ഒപ്പുവച്ചു. ഈ സന്ധി വളരെക്കാലം റഷ്യന്‍ സൈബീരിയയും ചൈനയും തമ്മിലുള്ള കരമാര്‍ഗഗതാഗത്തെയും അതിര്‍ത്തിയെയും നിയന്ത്രിച്ചുപോന്നു. 1741-ല്‍ റഷ്യന്‍ ഗവണ്‍മെന്റില്‍ ജോലിനോക്കിയിരുന്ന ഡച്ചുകാരനായ വിറ്റ്‌സ്‌ ബെറിങ്‌ ഏഷ്യയ്‌ക്കും വടക്കേ അമേരിക്കയ്‌ക്കുമിടയ്‌ക്കുള്ള കടലിടുക്കു കണ്ടുപിടിച്ചു (Bering strait).

യൂറാളിനും പസിഫിക്കിനുമിടയ്‌ക്കുള്ള എല്ലാ പ്രദേശങ്ങളും റഷ്യന്‍ ഭരണത്തിന്‍ കീഴിലായാരുന്നില്ല. 1683-ല്‍ യൂറോപ്പിന്റെ മേലുള്ള ഒട്ടോമന്‍ തുര്‍ക്കികളുടെ ആക്രമണം വിയന്നയോളം ചെന്നെത്തി. 1829-ലെ എഡ്രിയനോപ്പിള്‍ സന്ധിയോടെയാണ്‌ ഒട്ടോമന്‍ തുര്‍ക്കികള്‍ കാക്കസസ്‌ പ്രവിശ്യ റഷ്യക്കു വിട്ടുകൊടുത്തത്‌. 1844-ല്‍ മാത്രമാണ്‌ കീര്‍ഗിസ്‌ വംശത്തിലെ ഒടുവിലത്തെ വിഭാഗം റഷ്യന്‍ ഭരണത്തിനു കീഴടങ്ങിയത്‌. 1858-ലെ എയ്‌ഗണ്‍ (Aigun) സന്ധി ഒപ്പുവയ്‌ക്കുന്നതുവരെയും അരഗണ്‍ നദി മുതല്‍ അമൂര്‍നദി വരെയുള്ള പ്രദേശങ്ങള്‍ പൂര്‍ണമായും ചൈന വിട്ടുകൊടുത്തിരുന്നില്ല. നൂറ്റാണ്ടുകളായി ആക്രമണത്തിനു വിധേയമായിരുന്ന തുര്‍ക്കിസ്‌താന്‍ 1867-ല്‍ റഷ്യന്‍ സാമ്രാജ്യത്തോടു ചേര്‍ക്കപ്പെട്ടു.

യൂറോപ്യന്‍ സ്വാധീനത

ആധുനിക കാലത്തിന്റെ ആരംഭഘട്ടത്തില്‍ പൗരസ്‌ത്യ ദേശത്തിന്റെ സമ്പത്തും അതു നല്‍കിയ വിലപിടിച്ച കയറ്റുമതിച്ചരക്കുകളും ഉത്തരപൂര്‍വ, ഉത്തരപശ്ചിമ ഗതാഗതമാര്‍ഗങ്ങള്‍ കണ്ടുപിടിക്കുവാന്‍ യൂറോപ്പിലെ നാവികശക്തികളെ പ്രരിപ്പിച്ചു. എന്നാല്‍ റഷ്യയുമായി വ്യാപാരബന്ധം സ്ഥാപിക്കുവാന്‍ കഴിഞ്ഞുവെന്നതൊഴികെ ഈ പരിശ്രമങ്ങള്‍ക്ക്‌ ഏഷ്യയില്‍ കാര്യമായ ഫലമുളവാക്കുവാന്‍ കഴിഞ്ഞില്ല.

സ്‌പെയിനിന്റെയും പോര്‍ച്ചുഗലിന്റെയും വികസനമോഹം പരസ്‌പര സംഘര്‍ഷത്തിനു വഴിയൊരുക്കി. 1493-ല്‍ പോപ്പ്‌ അലക്‌സാണ്ടര്‍ കക ഇടപെട്ടുനടന്ന വിധിതീര്‍പ്പിന്റെ ഫലമായി "പുതിയലോകം' (New World) രണ്ടായി വിഭജിക്കപ്പെട്ടു. തത്‌ഫലമായി അമേരിക്കന്‍ ഭൂഖണ്ഡത്തിന്റെ മിക്കഭാഗവും സ്‌പെയിനിന്റെ കോളനിവാഴ്‌ചയ്‌ക്കു വിധേയമായി. ഇന്ത്യയിലേക്കും ചൈനയിലേക്കുമുള്ള സമുദ്രഗതാഗതമാര്‍ഗം പ്രായോഗികമായി പോര്‍ച്ചുഗീസ്‌ കുത്തകയായിത്തീര്‍ന്നു. അങ്ങനെ പോര്‍ച്ചുഗീസ്‌ വ്യാപാരയത്‌നം ദക്ഷിണ ഏഷ്യയെ യൂറോപ്യന്‍ നാവികഗതാഗതത്തിനു തുറന്നു കൊടുത്തു. 1498-ല്‍ വാസ്‌കോ ദെ ഗാമാ കോഴിക്കോട്ടു വന്നിറങ്ങി. അല്‍ ഫോണ്‍സോ ദെ ആല്‍ബുക്കര്‍ക്ക്‌ 1511-ല്‍ മലാക്കാ പിടിച്ചെടുക്കുകയും 1515-ല്‍ പേര്‍ഷ്യയിലെ ഓര്‍മസി(Ormus)ല്‍ ഒരു വ്യാപാരകേന്ദ്രം സ്ഥാപിക്കുകയും ചെയ്‌തു. 1517-ല്‍ ചൈനയില്‍, കാന്റണ്‍ പട്ടണത്തിന്‌ അല്‌പം അകലെ ഒരു വ്യാപാരകേന്ദ്രം സ്ഥാപിതമായി. 1521-ല്‍ ഫെര്‍ഡിനന്റ്‌ മെഗലന്‍ ഫിലിപ്പീന്‍സ്‌ ദ്വീപുകള്‍ കണ്ടുപിടിച്ചു. 1537-ല്‍ അദ്ദേഹം ചൈനയുടെ ദക്ഷിണ തീരത്തുള്ള മെകൗ (Macao) യില്‍ ഒരു കോളനി സ്ഥാപിച്ചു. 1542-ല്‍ ആദ്യമായി അദ്ദേഹം ജപ്പാനില്‍ ഇറങ്ങി. 1565-ല്‍ സ്‌പെയിന്‍കാര്‍ ഫിലിപ്പീന്‍സുമായി വ്യാപാരബന്ധത്തിലേര്‍പ്പെട്ടു. ഏഷ്യയില്‍ പോര്‍ച്ചുഗീസുകാരുടെ ഓരോ ചുവടുവയ്‌പും മതപരവും വാണിജ്യപരവുമായ മുന്നേറ്റത്തിന്റെ ആരംഭമായിത്തീര്‍ന്നു. എന്നാല്‍ വ്യാപാരവളര്‍ച്ച മതപരിവര്‍ത്തനത്തിനെക്കാളേറെ വിജയകരമായി. ഈസ്റ്റിന്‍ഡീസിലും മറ്റു നാവികത്താവളങ്ങള്‍ സ്ഥാപിച്ചുവെന്നതൊഴിച്ചാല്‍ പോര്‍ച്ചുഗീസുകാര്‍ക്ക്‌ ഏഷ്യയുടെമേല്‍ കാര്യമായ രാഷ്‌ട്രീയസ്വാധീനം ചെലുത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ പോര്‍ച്ചുഗലില്‍ "മാനുലൈന്‍ സ്റ്റൈല്‍' (Manueline style) ആവിര്‍ഭവിച്ചതില്‍നിന്ന്‌ ഇന്ത്യയുടെയും ഈസ്റ്റിന്‍ഡീസിന്റെയും അലങ്കരണ ശില്‌പകലാരൂപങ്ങള്‍ യൂറോപ്പിനെ സ്വാധീനിച്ചിരുന്നതായി അനുമാനിക്കാം.

1600-നുശേഷം ദക്ഷിണമാര്‍ഗത്തിലൂടെ ഡച്ചുകാര്‍ക്കും ബ്രിട്ടീഷുകാര്‍ക്കും പൗരസ്‌ത്യരാഷ്‌ട്രങ്ങളുമായി ബന്ധമുറപ്പിക്കുവാന്‍ കഴിഞ്ഞു. 1619-ല്‍ ഡച്ചുകാര്‍ ജാവാ പിടിച്ചടക്കി. 1641-ല്‍ പോര്‍ച്ചുഗീസുകാരില്‍ നിന്നും ഇവര്‍ മലാക്ക പിടിച്ചെടുക്കുകയും സുഗന്ധദ്രവ്യവ്യാപാരത്തില്‍ മുന്‍കൈ നേടുകയും ചെയ്‌തു. ജപ്പാനും ചൈനയും യൂറോപ്യന്‍ ശക്തികള്‍ക്കെതിരെ പിടിച്ചുനിന്നു. ചൈനയില്‍ വിദേശവ്യാപാരികളുടെ പ്രവര്‍ത്തനം കാന്റണില്‍ മാത്രം കേന്ദ്രീകരിക്കാനനുവദിച്ചു. ജപ്പാന്‍ 1639-ല്‍ സ്‌പെയിന്‍കാരെയും പോര്‍ച്ചുഗീസുകാരെയും പുറത്താക്കുകയും ഒരു ഡച്ചു വ്യാപാരക്കപ്പല്‍ വര്‍ഷത്തിലൊരിക്കല്‍ മാത്രം നാഗസാക്കിയില്‍ എത്തിക്കൊള്ളുവാന്‍ അനുവദിക്കുകയും ചെയ്‌തു. ഡച്ചുകാരും ബ്രിട്ടീഷുകാരും ദക്ഷിണേഷ്യയിലേക്കും ദക്ഷിണപൂര്‍വേഷ്യയിലേക്കും തിരിഞ്ഞു. 1759-ല്‍ ബ്രിട്ടീഷ്‌ സാഹസികനായ ഫ്രാന്‍സിസ്‌ ഡ്രക്ക്‌ ഈസ്റ്റിന്‍ഡീസില്‍ എത്തിച്ചേര്‍ന്നു. യൂറോപ്യന്‍ ശക്തികള്‍ ഏഷ്യന്‍ തീരദേശങ്ങളില്‍ വാണിജ്യകേന്ദ്രങ്ങള്‍ സ്ഥാപിച്ചു. എന്നാല്‍ വര്‍ഷങ്ങള്‍ക്കുശേഷവും ഉള്‍നാടുകളിലേക്കു വ്യാപിക്കുവാന്‍ അവര്‍ക്കു കഴിഞ്ഞില്ല. എന്നുതന്നെയല്ല മൂന്നു നൂറ്റാണ്ടുകള്‍ക്കുശേഷം രണ്ടാം ലോകയുദ്ധകാലത്തുപോലും തങ്ങളുടെ ആശ്രിതരാജ്യങ്ങളെന്നു യൂറോപ്യന്‍ ശക്തികളവകാശപ്പെട്ട എല്ലാ രാജ്യങ്ങളും അവരുടെ പൂര്‍ണമായ ഭരണത്തില്‍ കീഴിലായിരുന്നുമില്ല. 1600-ലെ ഇംഗ്ലീഷ്‌ ഈസ്റ്റിന്ത്യാക്കമ്പനി ചാര്‍ട്ടറിലും 1602-ലെ ഡച്ച്‌ ഈസ്റ്റിന്ത്യാക്കമ്പനി ചാര്‍ട്ടറിലും കോളനി ഭരണത്തിന്റെ പൂര്‍ണലക്ഷ്യം ലാഭസമ്പാദനമായിരുന്നു. സാമ്പത്തികവും സൈനികവുമായ ശക്തിയുപയോഗിച്ച്‌ 1800-കളില്‍ യൂറോപ്യന്മ്യാര്‍ ഏഷ്യയിലെ ഏറെക്കുറെ എല്ലാ ഭാഗങ്ങളിലും നിയന്ത്രണം നേടി. 1842-ല്‍ അഞ്ചു തുറമുഖങ്ങള്‍ കേന്ദ്രമാക്കി വ്യാപാരം നടത്തുവാന്‍ ചൈന ബ്രിട്ടീഷുകാരെ അനുവദിച്ചു. രണ്ടുവര്‍ഷത്തിനുശേഷം യു.എസ്‌. ചൈനാ വാണിജ്യബന്ധം ആരംഭിച്ചു. ഏഷ്യന്‍ വ്യാപാരത്തിനും കോളോണിയല്‍ വികസനത്തിനും വേണ്ടി യൂറോപ്യന്‍ശക്തികള്‍ തമ്മില്‍ കനത്ത കിടമത്സരം നടന്നു. ബ്രിട്ടന്‍ ദക്ഷിണപശ്ചിമേഷ്യയിലും ദക്ഷിണചൈനയിലും ഒരു ശക്തിയായി ഉയര്‍ന്നു. റഷ്യ മധ്യേഷ്യയിലേക്കും മഞ്ചൂറിയയിലേക്കും വ്യാപിച്ചു. ഇന്തോചൈന (ലാവോസ്‌-കംബോഡിയ-വിയറ്റ്‌നാം) ഫ്രഞ്ചുകോളനിയായിത്തീര്‍ന്നു. 1898-ലെ സ്‌പെയിന്‍-യു.എസ്‌. യുദ്ധത്തോടെ ഫിലിപ്പീന്‍സ്‌ യു.എസ്സിന്റെ കൈയിലായി. ഫ്രഞ്ചുകാരുടെയും ഡച്ചുകാരുടെയും മേല്‍ മുന്‍കൈനേടിയ ബ്രിട്ടന്‌ അന്തിമമായി ഇന്ത്യയില്‍ നിയന്ത്രണം ലഭിച്ചു. സപ്‌തവത്സരയുദ്ധ(1756-63)ത്തിലൂടെ അവര്‍ ഫ്രഞ്ചുകാരെ ഇന്ത്യയില്‍ നിന്ന്‌ തുരത്തി. അതു മുതല്‍ക്ക്‌ 1857-ലെ ഒന്നാം ഇന്ത്യന്‍ സ്വാതന്ത്യ്രസമരം വരെ ഇന്ത്യയിലെ നാട്ടുരാജ്യങ്ങളുടെമേല്‍ അവരുടെ നിയന്ത്രണം വര്‍ധിച്ചുകൊണ്ടിരുന്നു. അതോടെ ഇന്ത്യയിലെ കമ്പനിഭരണം അവസാനിക്കുകയും ബ്രിട്ടീഷ്‌ ഗവണ്‍മെന്റ്‌ ഇന്ത്യാഭരണം നേരിട്ട്‌ ഏറ്റെടുക്കുകയും ചെയ്‌തു. ഇന്ത്യയുടെ വര്‍ധമാനമായ പാശ്ചാത്യവത്‌കരണം കാരണം ബ്രിട്ടീഷ്യന്ത്യയ്‌ക്ക്‌ അഫ്‌ഗാനിസ്‌താനോടും ബര്‍മയോടും ചൈനയോടുപോലും യുദ്ധത്തിലേര്‍പ്പെടേണ്ടിവന്നു. 19-ാം ശ. അവസാനിക്കുന്നതോടെ ഇന്ത്യയില്‍ സാമ്രാജ്യത്വചൂഷണം അതിരൂക്ഷമായി. എന്നാല്‍ ദേശീയതയും ചെറുത്തുനില്‌പും കരുത്താര്‍ജിക്കുകയായിരുന്നു. പ്രാരംഭത്തില്‍ ഇവ ഭരണ ഘടനാപരിഷ്‌കാരങ്ങളിലേക്കു നയിച്ചു. അന്തിമമായി ജനകീയസമരം 1947-ല്‍ വിജയിച്ചു. ബ്രിട്ടീഷ്‌ മിഷനറി പ്രവര്‍ത്തനത്തിന്‌ വിദ്യാഭ്യാസപുരോഗതി കൈവരുത്തുവാന്‍ കഴിഞ്ഞുവെങ്കിലും മതപരമായി വലിയമാറ്റം വരുത്തുവാന്‍ സാധിച്ചില്ല.

യൂറോപ്പും ചൈനയുമായുള്ള വാണിജ്യബന്ധങ്ങള്‍ 18-ാം ശ. വരെ കാര്യമായി പുരോഗമിച്ചില്ല. 19-ാം ശ. വരെയും യൂറോപ്യന്‍ ശക്തികള്‍ക്ക്‌ അവിടെ രാഷ്‌ട്രീയമായി ഇടപെടാനും കഴിഞ്ഞില്ല. 1840-42 ലെ കറുപ്പ്‌ യുദ്ധം (Opium war) ബ്രിട്ടീഷ്‌ താത്‌പര്യത്തെ ഉണര്‍ത്തി. 1851-64 ലെ തായ്‌പിങ്‌ കലാപം സൃഷ്‌ടിച്ച അസ്ഥിരത, വ്യാപാരത്തിനും പാശ്ചാത്യവത്‌കരണത്തിനുമുള്ള തീരദേശമേഖലയുടെ വര്‍ധമാനമായ താത്‌പര്യം ഇവ ബ്രിട്ടീഷുകാര്‍ക്ക്‌ വാണിജ്യപരവും രാഷ്‌ട്രീയവുമായ ഇടപെടലിന്‌ അവസരം വര്‍ധിപ്പിച്ചുകൊടുത്തു. ക്രിസ്‌തുമതപ്രവര്‍ത്തനത്തിനു പുരോഗതിയുണ്ടായില്ല. എന്നാല്‍ രാഷ്‌ട്രീയ നീക്കങ്ങള്‍ മിക്കവാറും വിജയകരമായിരുന്നു. 1911-ല്‍ മഞ്ചു രാജവംശത്തിന്റെ അന്ത്യത്തെ തുടര്‍ന്ന്‌ ഒന്നിനുപിന്നിലൊന്നായി കുറേ ഗവണ്‍മെന്റുകള്‍ നിലവില്‍വന്നു. എല്ലാം ഏറെക്കുറെ അഴിമതി നിറഞ്ഞതും ഭാഗികമായി പാശ്ചാത്യ ആശയങ്ങളുടെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയവയും ആയിരുന്നു. കര്‍ഷക ജനസാമാന്യത്തിന്റെ പ്രശ്‌നങ്ങള്‍ അവഗണിക്കപ്പെട്ടു. 1928-ല്‍ നാങ്കിങ്‌ ആസ്ഥാനമായി ചിയാങ്‌ കൈഷക്‌ സ്ഥാപിച്ച ഗവണ്‍മെന്റിന്‌ അന്താരാഷ്‌ട്ര അംഗീകാരം ലഭിച്ചു. ചിയാങ്‌ കൈഷക്കിന്റെ കമ്മ്യൂണിസ്റ്റ്‌ വിരുദ്ധ നടപടികള്‍ രാജ്യത്തെ ആഭ്യന്തരയുദ്ധത്തിലേക്കു നയിച്ചു. 1949-ല്‍ ചൈനയില്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടി അധികാരത്തില്‍ വരികയും ചൈനീസ്‌ ജനകീയ ജനാധിപത്യ റിപ്പബ്ലിക്‌ സ്ഥാപിതമാവുകയും ചെയ്‌തു.

ഏഷ്യയുടെ മേലുള്ള റഷ്യന്‍സ്വാധീനത ഇതരയൂറോപ്യന്‍ സ്വാധീനതയില്‍ നിന്നും വ്യത്യസ്‌തമായിരുന്നു. രാഷ്ട്രീയ കുറ്റവാളികളെയും അവരുടെ കുടുംബാംഗങ്ങളെയും മാറ്റി പാര്‍പ്പിക്കുവാന്‍ ശിക്ഷാകേന്ദ്രമായി സൈബീരിയ ലോകമെങ്ങും അറിയപ്പെട്ടു. വിശാലമായ ഈ പ്രദേശത്ത്‌ ജനസംഖ്യ കുറവായിരുന്നു. അതിനാല്‍ ധാന്യോത്‌പാദനം ഇവിടെ കുറവായിരുന്നു. അടുത്തകാലത്താണ്‌ വന്യ, ധാന്യ ഉത്‌പന്നങ്ങള്‍ ചൂഷണം ചെയ്യുവാനായി യൂറോപ്യന്‍ റഷ്യയില്‍ നിന്ന്‌ ആളുകള്‍ സൈബീരിയയില്‍ കുടിയേറിപ്പാര്‍ത്തത്‌. രാഷ്‌ട്രീയവും വാണിജ്യപരവുമായ ആവശ്യങ്ങള്‍ക്കുവേണ്ടി ആസൂത്രിതമായി നടത്തിയ ഈ കുടിയേറ്റം സൈബീരിയയെ കഴിയുന്നത്ര സ്വയം പര്യാപ്‌തമാക്കിത്തീര്‍ത്തു. കൃഷിയും ഉപഭോക്തൃവ്യവസായങ്ങളും പ്രാത്സാഹിപ്പിക്കപ്പെട്ടു. കര്‍ഷകസമൂഹത്തിന്റെ ക്ഷേമവും ദൃഢതയും ഉറപ്പിലായി.

1815-ല്‍ യൂറോപ്പിലെ നെപ്പോളിയാനിക്‌ യുദ്ധങ്ങളുടെ പരിസമാപ്‌തിയോടെ വരുത്തിത്തീര്‍ത്ത രാഷ്‌ട്രീയമായ ഒത്തുതീര്‍പ്പുകള്‍ ദക്ഷിണ പൂര്‍വേഷ്യയ്‌ക്കു ബാധകമായിത്തീര്‍ന്നു. ഈസ്റ്റിന്‍ഡീസ്‌ പൂര്‍ണമായും ഡച്ചുകാരുടേതായിത്തീര്‍ന്നു. ബ്രിട്ടീഷുകാര്‍ മലയ തങ്ങളുടെ നിയന്ത്രണത്തിലാക്കി. 1798-ല്‍ നെതര്‍ലന്‍ഡും 1858-ല്‍ ബ്രിട്ടനും തങ്ങളുടെ ഈസ്റ്റിന്ത്യാകമ്പനികളില്‍നിന്ന്‌ കോളനി ഭരണം ഏറ്റെടുത്തു. സമീപശക്തികളുടെ കടന്നുകയറ്റം തടയുവാന്‍ കഴിയാത്ത ദുര്‍ബലരാഷ്‌ട്രങ്ങളെ സഹായിക്കുകവഴി ഫ്രാന്‍സ്‌, പില്‌ക്കാലത്ത്‌ ദക്ഷിണ-പൂര്‍വേഷ്യയില്‍ ആധിപത്യം സ്ഥാപിച്ചു. 1885-ല്‍ ബര്‍മ പൂര്‍ണമായും ബ്രിട്ടീഷ്‌ ആധിപത്യത്തിന്‍ കീഴിലായി. ബോര്‍ണിയോയുടെ പടിഞ്ഞാറേ ഭാഗവും അവര്‍ പിടിച്ചടക്കി. 1898-ല്‍ യു.എസ്‌. സ്‌പെയിന്‍കാരില്‍ നിന്നു ഫിലിപ്പീന്‍സ്‌ പിടിച്ചടക്കി. ചൈനീസ്‌ ഷാന്‍തുങ്‌ (Shantung) ഉപദ്വീപ്‌ കൈയടക്കുന്നതിനുള്ള ജര്‍മനിയുടെ ശ്രമം ഇതര യൂറോപ്യന്‍ രാഷ്‌ട്രങ്ങളുടെ സമ്മര്‍ദത്താല്‍ ഉപേക്ഷിക്കേണ്ടിവന്നു. എന്നാല്‍ 19-ാം ശതകത്തിന്റെ ഉത്തരാര്‍ധത്തില്‍ ജര്‍മനി പസിഫിക്‌ ദ്വീപുകളിലെ രാഷ്‌ട്രീയ ശക്തിയായി പ്രത്യക്ഷപ്പെട്ടു. ചൈനയുടെ തീരങ്ങളിലുടനീളം യൂറോപ്യന്‍ നിയന്ത്രണത്തിലുള്ള തുറമുഖപട്ടണങ്ങള്‍ സ്ഥാപിതമായി. തായ്‌ലാന്‍ഡ്‌ രാഷ്‌ട്രീയാധിനിവേശത്തിന്‌ വിധേയമാകാതെ നിന്നു. ഈ രാജ്യവുമായി വ്യാപാരമോ രാഷ്‌ട്രീയമോ ആയ ബന്ധം സ്ഥാപിക്കുന്നതിനുള്ള യൂറോപ്യന്‍ ശ്രമങ്ങള്‍ കൊറിയയും ജപ്പാനും തടഞ്ഞുകൊണ്ടിരുന്നു. എന്നാല്‍ 19-ാം ശതകത്തില്‍ ജപ്പാന്‍ സ്വയം വികസനമോഹം കാട്ടുകയും സ്വാധീനമേഖല വികസിപ്പിച്ചോ ആക്രമണം നടത്തിയോ 1875 ആയപ്പോഴേക്ക്‌ വടക്ക്‌ കുരീല്‍ (Kuril) ദ്വീപുകള്‍ മുതല്‍ തെക്കു റ്യൂ ക്യൂ (Ryu Kyu) ദ്വീപുകള്‍ വരെ സ്വന്തം നിയന്ത്രണത്തിലാക്കുകയും ചെയ്‌തു. പിന്നീട്‌ 1905-ല്‍ ദക്ഷിണ സഖാലിന്‍ പിടിച്ചെടുക്കുകയും ക്രമേണ മഞ്ചൂറിയാ സ്വന്തം നിയന്ത്രണത്തിലാക്കുകയും അവസാനം 1932-ല്‍ മഞ്ചുക്കോപാവ ഭരണകൂടം സ്ഥാപിക്കുകയും ചെയ്‌തു.

ദേശീയ സംയോജനത്തിന്റെ കാലഘട്ടം

17-ാം ശ. മുതല്‍ക്കുള്ള ഏഷ്യയുടെ ചരിത്രം ഇന്നോളം അവസാനിച്ചിട്ടില്ലാത്ത ഒരു യുഗത്തിന്റെ ചരിത്രമാണ്‌. ഈ കാലത്ത്‌ വര്‍ധമാനമായ യൂറോപ്യന്‍ ഇടപെടലുകളുണ്ടായി. 20-ാം ശതകത്തിന്റെ ആരംഭത്തില്‍ ഈ ഇടപെടലുകള്‍ അതിന്റെ ഉച്ചാവസ്ഥയിലെത്തി. ഈ ഇടപെടലിന്റെ സ്വാധീനതയാല്‍ രാഷ്‌ട്രീയവും സാമ്പത്തികവും സാമൂഹികവുമായ പരിവര്‍ത്തനങ്ങളും ഉണ്ടായി. ഏഷ്യയില്‍ യൂറോപ്യന്‍ സ്വാധീനതയും യൂറോപ്യന്‍ ആധിപത്യത്തിനെതിരായ പരിവര്‍ത്തനപ്രവണതയും പ്രവര്‍ത്തിച്ചു. ഇവ രണ്ടും ചേര്‍ന്നതായിരുന്നു ഏഷ്യന്‍ സമൂഹത്തിന്റെ ദേശീയതാരൂപവത്‌കരണത്തിന്റെ കേന്ദ്രബിന്ദു. ബ്രിട്ടീഷിന്ത്യ, ഡച്ച്‌ ഈസ്റ്റ്‌ ഇന്‍ഡീസ്‌ (ഇന്തോനേഷ്യ), ഫ്രഞ്ച്‌ ഇന്തോചൈന, സ്‌പാനിഷ്‌ ഫിലിപ്പീന്‍സ്‌ ഇത്യാദി വ്യാപാരകേന്ദ്രങ്ങളിലും പുത്രികാരാജ്യങ്ങളിലും അധീശശക്തികള്‍ കേന്ദ്രീകൃത ഭരണം ഏര്‍പ്പെടുത്തി. പില്‌ക്കാല മഞ്ചു അഥവാ ചിങ്‌ രാജവംശ (1644-1911) ത്തിന്റെ ഭരണകാലത്ത്‌ ക്ഷയോന്മുഖമായിരുന്ന ചൈനപോലും ബാഹ്യമായി ഒരു ദേശീയതയുടെ ഭാവം ഉള്‍ക്കൊണ്ടു. മഞ്ചുരാജവംശത്തെത്തുടര്‍ന്ന്‌ ചൈനയില്‍ ഒരു പുതിയ റിപ്പബ്ലിക്കന്‍ ഗവണ്‍മെന്റു സ്ഥാപിതമായി (1912). എന്നാല്‍ 1927-ല്‍ ചിയാങ്‌ കൈഷക്കിന്റെ കീഴില്‍ മാത്രമേ ഒരുറച്ച ദേശീയ ഗവണ്‍മെന്റു സ്ഥാപിക്കുവാന്‍ കഴിഞ്ഞുള്ളൂ. പക്ഷേ വിരുദ്ധഗ്രൂപ്പുകള്‍ ചിയാങ്‌ കൈഷക്‌ ഗവണ്‍മെന്റിനെയും ക്ഷയോന്മുഖമാക്കി.

1869-ല്‍ സൂയസ്‌ കനാല്‍ തുറന്നതോടെ ഇടത്തട്ടുകാരെന്ന നിലയിലുള്ള അറബികളുടെയും മറ്റും പങ്ക്‌ ഇല്ലാതാവുകയും ഏഷ്യാ-യൂറോപ്പു വന്‍കരകള്‍ തമ്മില്‍ വാണിജ്യം വര്‍ധിക്കുകയും ചെയ്‌തു. ഗതാഗതച്ചെലവു കുറയുകയും യൂറോപ്യന്‍ മൂലധനത്തോടെയുള്ള വന്‍കിട, കാര്‍ഷിക ഖനനവ്യവസായ സംരംഭങ്ങള്‍ പ്രാത്സാഹിപ്പിക്കപ്പെടുകയും ചെയ്‌തു. പാശ്ചാത്യരാജ്യങ്ങളിലെ വ്യവസായവത്‌കരണം വിവിധതരം അസംസ്‌കൃതപദാര്‍ഥങ്ങള്‍ക്കുള്ള ആവശ്യകത വര്‍ധിപ്പിച്ചു. ആധുനികവ്യവസായത്തിന്റെ സ്വാഭാവിക മാതൃകകള്‍ ഏഷ്യയിലും വ്യാപകമാക്കിത്തുടങ്ങിയപ്പോള്‍ അവയുടെ ശക്തിയായ സ്വാധീനത പരമ്പരാഗത സാമൂഹികക്രമത്തെ ശിഥിലമാക്കി. പുതിയ ആവശ്യങ്ങള്‍ ഉത്തേജിതമാക്കപ്പെടുകയും, അതു പരമ്പരാഗതസാമൂഹിക ഘടനയെ തളര്‍ത്തുകയും ചെയ്‌തു. കൃഷിഭൂമിയും പാര്‍പ്പിടങ്ങളുമായി ബന്ധപ്പെട്ടിരുന്ന കര്‍ഷകര്‍ തങ്ങളുടെ പാര്‍പ്പിടത്തില്‍ നിന്ന്‌ അകലെ കൂലിക്കു ജോലി ചെയ്യാന്‍ പ്രരിതരായി. വിദേശ സ്വാധീനതകളില്‍ ചിലതെല്ലാം പ്രയോജനകരമായിരുന്നു. പലേടത്തും ഫ്യൂഡല്‍ അടിമത്തത്തിന്റെ സ്ഥാനത്ത്‌ നിയന്ത്രിതമായ തൊഴിലാളി-തൊഴിലുടമ ബന്ധങ്ങള്‍ നിലവില്‍വന്നു. ആരോഗ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കു കൂടുതല്‍ ശ്രദ്ധ ലഭിച്ചു. തത്‌ഫലമായി മരണനിരക്ക്‌ കുറഞ്ഞു. ഇതിനനുസരിച്ച്‌ ജനസംഖ്യ വര്‍ധനവുണ്ടായി. പരമ്പരാഗത ജീവനോപായം കൊണ്ട്‌ വര്‍ധിച്ച ജനസംഖ്യയെ പോറ്റാന്‍ കഴിവില്ലെന്നു വന്നു. മിഷനറി വിദ്യാഭ്യാസത്തില്‍ നിന്നും പാശ്ചാത്യ ലിബറല്‍ ചിന്താഗതിയില്‍ നിന്നും പ്രചോദനം കൊണ്ടുയര്‍ന്ന പരിവര്‍ത്തനപ്രസ്ഥാനങ്ങള്‍ക്ക്‌ മതപരമായ ഒരു സാമൂഹിക നീതിയുടെ പശ്ചാത്തലം ഉണ്ടായിരുന്നു. ഇത്‌ പണ്ടുകാലം മുതല്‌ക്കു നിലനിന്നിരുന്ന രാഷ്‌ട്രീയ സംവിധാനങ്ങളെ തകിടം മറിച്ചു. ആധുനിക വന്‍കിട വ്യവസായങ്ങള്‍ പ്രവാസികളായ തൊഴിലാളികളെ ആശ്രയിച്ചു പ്രവര്‍ത്തിക്കുവാന്‍ ഇടവന്നതോടെ കര്‍ഷകനെ മണ്ണുമായി ബന്ധിച്ചു നിറുത്തിയിരുന്ന കണ്ണികള്‍ ശിഥിലമായി. തൊഴിലിനുവേണ്ടിയുള്ള പ്രവാസവും ലോകത്തിന്റെ പല ഭാഗങ്ങളിലും ഐശ്വര്യപൂര്‍ണമായ പൗരസ്‌ത്യ സമൂഹത്തിന്റെ ആവിര്‍ഭാവത്തിന്‌ കാരണമായി. ഈ സമൂഹങ്ങള്‍ പരിഷ്‌കൃതാശയങ്ങളും സ്വാതന്ത്യ്രബോധവും സ്വന്തം നാട്ടിലേക്ക്‌ കടത്തിവിടുന്ന വിവിധ കേന്ദ്രങ്ങളായി പരിണമിച്ചു. വിദേശീയ സംരംഭങ്ങള്‍ക്ക്‌ കുറഞ്ഞ ചെലവില്‍ പൗരസ്‌ത്യ ഉദ്യോഗസ്ഥന്മാരെ സൃഷ്‌ടിച്ചുവിടുകയായിരുന്നു ലക്ഷ്യമെങ്കിലും പാശ്ചാത്യവിദ്യാഭ്യാസത്തിന്റെ അന്തിമഫലവും ഇതുതന്നെയായിരുന്നു.

1904-05 ലെ റഷ്യാ-ജപ്പാന്‍ യുദ്ധത്തില്‍ റഷ്യന്‍ സൈനികര്‍

ദേശീയബോധം വളര്‍ന്നതോടെ രണ്ട്‌ ഈസ്റ്റിന്ത്യാ കമ്പനികളും പിരിച്ചുവിടപ്പെട്ടു. തങ്ങളുടെ സ്വന്തം താത്‌പര്യങ്ങളെക്കാളേറെ അധീന രാജ്യങ്ങളുടെ താത്‌പര്യങ്ങളാണ്‌ നയരൂപവത്‌കരണത്തിലെ മുഖ്യപരിഗണന എന്ന ധാരണ വളര്‍ത്തുന്നത്‌ കൊളോണിയല്‍ അധീശശക്തികളുടെ നിലനില്‍പ്പിന്‌ ആവശ്യമാണെന്നുവന്നു. സ്വദേശി ഗവണ്‍മെന്റുകള്‍ നിലനിര്‍ത്തിക്കൊണ്ട്‌ നിയന്ത്രണങ്ങള്‍ ഗോപ്യമായ നിലയില്‍ ഏര്‍പ്പെടുത്തേണ്ടതാവശ്യമായി വന്ന ഇടങ്ങളിലെല്ലാം അങ്ങനെ ചെയ്‌തു. നിര്‍ണായകസ്ഥാനങ്ങളിലെല്ലാം "ഉപദേശകരെ' തിരുകി നിറച്ചുകൊണ്ട്‌ വിദേശ "സംരക്ഷണം' തേടാന്‍ അത്തരം രാജ്യങ്ങളെ നിര്‍ബന്ധിതമാക്കി. രണ്ടു സാമ്രാജ്യങ്ങള്‍ക്കിടയ്‌ക്കുള്ള "ശാക്തിക ശൂന്യമേഖല'യില്‍ അധികാരമത്സരമുണ്ടായാല്‍ ശത്രുശക്തികള്‍ അവിടെ തങ്ങളുടേതായ "സ്വാധീനമേഖല' അഥവാ താത്‌പര്യമേഖല വെട്ടിപ്പിടിക്കുക പതിവായി. താത്‌പര്യമേഖലയില്‍ നിന്നുമുള്ള അന്തിമമായ മുന്നേറ്റം അന്താരാഷ്‌ട്രാ സാഹചര്യമനുസരിച്ച്‌ പുത്രികാപദവിയില്‍നിന്നും കോളനിയായി പിടിച്ചെടുക്കുക എന്നതിലേക്കായിരുന്നു.

17, 18, 19 ശതകങ്ങളിലുടനീളം ലോകത്തിലെ ഇതരഭാഗങ്ങളിലുണ്ടായ ശാക്തിക വ്യതിയാനങ്ങള്‍ ഏഷ്യയിലെ രാഷ്‌ട്രീയസംഭവങ്ങളില്‍ പ്രതിഫലിച്ചു. നെപ്പോളിയാനിക്‌ യുദ്ധങ്ങളിലെ വിജയപരാജയങ്ങള്‍ക്കനുസരിച്ച്‌ ഇന്ത്യയുടെയും മലയയുടെയും ഈസ്റ്റ്‌ ഇന്‍ഡീസിന്റെയും ഭാഗങ്ങള്‍ മാറിമാറി ബ്രിട്ടന്റെയും ഫ്രാന്‍സിന്റെയും ഹോളണ്ടിന്റെയും അധീനതയില്‍ വന്നും പോയുമിരുന്നു. പശ്ചിമാര്‍ധഗോളത്തില്‍ സ്‌പെയിന്‍ യു.എസ്സിനോടു പരാജയപ്പെട്ടതോടെ യു.എസ്‌. ഫിലിപ്പീന്‍സ്‌ പിടിച്ചെടുത്തു (1898-1901). തോക്കൂഗാവാ (Tokugawa) ഗവണ്‍മെന്റിന്‌ അന്ത്യം കുറിച്ച ജപ്പാന്‍ ജനത 1889-ല്‍ വ്യവസ്ഥാപിത രാജവാഴ്‌ച ഏര്‍പ്പെടുത്തി. പെട്ടെന്ന്‌ ജപ്പാന്‍ ഒരു പൂര്‍വേഷ്യന്‍ സാമ്രാജ്യശക്തിയായി ഉയര്‍ന്നു. 1894-ലും 1905-ലും ചൈനയോടും റഷ്യയോടും ജപ്പാന്‍ നടത്തിയ യുദ്ധങ്ങള്‍ അതിന്റെ സാമ്രാജ്യ വിസ്‌തൃതിക്ക്‌ കാരണമായി. 1905-ല്‍ റഷ്യ ജപ്പാനോടു പരാജയപ്പെട്ടതോടെ മഞ്ചൂറിയയില്‍ അതിനുണ്ടായിരുന്ന സവിശേഷാവകാശം നഷ്‌ടമായി. 1894-ല്‍ കൊറിയ ചൈനയില്‍ നിന്ന്‌ വേര്‍പെടുത്തപ്പെടുകയും ജപ്പാന്റെ സ്വാധീനതാവലയത്തില്‍ പെട്ടതായി വന്‍ശക്തികള്‍ അംഗീകരിക്കുകയും ചെയ്‌തു. റഷ്യാ-ജപ്പാന്‍ യുദ്ധാ(1904-05) നന്തരം ഇത്‌ ജപ്പാന്റെ പുത്രികാരാജ്യമായി. 1910-ല്‍ ജപ്പാന്റെ കൊറിയ പിടിച്ചടക്കി. റഷ്യയുടെ വികസനത്തെ ഭയന്നിരുന്ന പാശ്ചാത്യശക്തികള്‍ ജപ്പാന്റെ കോളനിവാഴ്‌ചയെ എതിര്‍ത്തില്ല. 1931-ല്‍ ജപ്പാന്‍ ചൈനയെ ആക്രമിച്ചു തുടങ്ങി. 1945-ല്‍ ആ രാജ്യം പരാജയപ്പെടുന്നതുവരെയും ആക്രമണം തുടര്‍ന്നു. എന്നാല്‍ അതിനുമുമ്പ്‌ ദക്ഷിണ പൂര്‍വേഷ്യയില്‍ ഏതൊരു യൂറോപ്യന്‍ ശക്തിയുടെയും മേല്‍ ജപ്പാന്‍ വരിച്ച വിജയം യൂറോപ്യന്‍ ശക്തി ശ്രഷ്‌ഠശക്തിയാണെന്ന മിഥ്യാധാരണയെ തകര്‍ത്തു.

പുറത്തുനിന്നുള്ള സമ്മര്‍ദത്തിന്റെ ഫലമായി ഏഷ്യന്‍ രാഷ്‌ട്രീയ സാമൂഹിക സ്ഥാപനങ്ങളുടെ വര്‍ധമാനമായ വളര്‍ച്ച, നല്ല ജീവിതത്തെപ്പറ്റിയുള്ള പാശ്ചാത്യ സങ്കല്‌പത്തിന്റെ വര്‍ധമാനമായ സമാഗിരണം, വിദേശഭരണത്തിനും സാമ്പത്തിക ചൂഷണത്തിനുമെതിരെ വളര്‍ന്നുവരുന്ന കലാപം-ഇവയായിരുന്നു ആധുനിക ഏഷ്യാചരിത്രത്തിലെ മുഖ്യധാരകള്‍. ജപ്പാന്‍ 1895-ല്‍ ചൈനയുടെയും 1905-ല്‍ റഷ്യയുടെയുംമേല്‍ വിജയം നേടി. 1932-45 ല്‍ മഞ്ചൂറിയയും 1942-45-ല്‍ ദക്ഷിണപൂര്‍വേഷ്യയുടെ ഏറിയ പങ്കും അടക്കിഭരിച്ചു. എന്നാല്‍ 1868-ല്‍ മേയ്‌ജി (Meiji) യുടെ പുനരവരോധനത്തിനുശേഷം ക്ലാന്‍ സൈനിക ഫ്യൂഡലിസം അവസാനിപ്പിച്ചതും (1871) 1872-ല്‍ പ്രാഥമിക വിദ്യാഭ്യാസം നിര്‍ബന്ധിതമാക്കിയതും, വ്യാവസായിക സമ്പദ്‌വ്യവസ്ഥയ്‌ക്ക്‌ അടിത്തറ പാകിയതുമായ സംഭവവികാസങ്ങള്‍ ആ രാജ്യത്തിന്റെ ചരിത്രത്തില്‍ പ്രാധാന്യമുള്ളവയാണ്‌. ഇതുപോലെ 1877-ല്‍ വിക്‌ടോറിയ ഇന്ത്യന്‍ ചക്രവര്‍ത്തിനിയായി അഭിഷിക്തയായി എന്നതിനെക്കാള്‍ മഹത്തായ ചരിത്രസംഭവമാണ്‌ 1947-ല്‍ ഇന്ത്യയിലെയും 1949-ല്‍ ചൈനയിലെയും ജനങ്ങള്‍ സ്വാതന്ത്യ്രം നേടിയെടുത്തു എന്നത്‌. 1885-ല്‍ ഫ്രാന്‍സ്‌ അന്നാം പിടിച്ചടക്കിയത്‌ സാമ്രാജ്യത്വ വിസ്‌തൃതിയിലെ ഒരു ചുവടുവയ്‌പ്‌ മാത്രമായിരുന്നു.

എന്നാല്‍ 1946-ല്‍ വിയറ്റ്‌നാം റിപ്പബ്ലിക്‌ സ്ഥാപിച്ചതോടെ ഒരു പുതിയ രാഷ്‌ട്രം നിലവില്‍വന്നു. 1975-ല്‍ ഇത്‌ പൂര്‍ണമാവുകയും ചെയ്‌തു. ഒന്നാം ലോകയുദ്ധത്തിനു ശേഷം തുര്‍ക്കി സാമ്രാജ്യത്തില്‍പ്പെട്ട ഒരു വലിയ വിഭാഗം, യൂറോപ്യന്‍ ശക്തികളുടെ മാന്‍ഡേറ്റ്‌ പ്രദേശങ്ങളായി. തുര്‍ക്കി റിപ്പബ്ലിക്‌ ഏതാണ്ട്‌ ഏഷ്യാ മൈനറിനോളം ചെറുതായി; ഇസ്‌താന്‍ബുള്‍ ഉപേക്ഷിച്ച്‌ അങ്കാറ തലസ്ഥാനമാക്കി; ഖലീഫ സ്ഥാനം നിലനിര്‍ത്തി. എന്നാല്‍ 1919-ല്‍ കെമാല്‍ പാഷയുടെ നേതൃത്വത്തിലുണ്ടായ തുര്‍ക്കി വിപ്ലവത്തിന്റെ വിജയം 1908-ലെ യുവതുര്‍ക്കി പ്രക്ഷോഭണത്തെ മുന്നോട്ടുനയിച്ചു. ഇവ രണ്ടും ചേര്‍ന്ന്‌ സമീപ പൂര്‍വദേശത്തും മധ്യപൂര്‍വദേശത്തുമുടനീളം ദേശീയ സ്വാതന്ത്യ്ര ബോധത്തിന്റെ തീജ്വാല പടര്‍ന്നുകത്തുവാന്‍ സഹായിച്ചു. ഫിലിപ്പീന്‍സില്‍ പ്രയോഗിച്ച തരത്തിലുള്ള ജനങ്ങളുടെ സ്വയം നിര്‍ണയാവകാശം ഡച്ചുകാര്‍ക്ക്‌ ഇന്തോനേഷ്യയിലും പ്രയോഗിക്കേണ്ടിവന്നു. ഇറാഖ്‌, മഞ്ചുക്കോ തുടങ്ങിയ രാഷ്‌ട്രങ്ങളുടെ രൂപവത്‌കരണവും പ്രാധാന്യമുള്ള സംഭവങ്ങളാണ്‌.

ഏഷ്യയിലുടനീളം സ്വാതന്ത്യ്രവാഞ്‌ഛയുടെയും സ്വയംഭരണവാദത്തിന്റെയും ആവിര്‍ഭാവത്തിനു പുറമേ ഗതാഗതവാര്‍ത്താവിനിമയസൗകര്യങ്ങള്‍ ആധുനികവത്‌കരിക്കുന്നതിനുള്ള പരിശ്രമങ്ങളുണ്ടായി. 1905-ല്‍ ട്രാന്‍സ്‌ സൈബീരിയന്‍ റയില്‍വേയുടെയും 1938-ല്‍ ട്രാന്‍സ്‌ ഇറാനിയന്‍ റയില്‍വേയുടെയും പൂര്‍ത്തീകരണം ഉള്‍നാടന്‍ ഏഷ്യാപരിവര്‍ത്തിനത്തിനു തുറന്നുകൊടുക്കുന്ന നടപടികളില്‍ ഒന്നു മാത്രമായിരുന്നു. ഇന്ത്യയിലും ചൈനയിലും റയില്‍വേയുടെയും റോഡിന്റെയും നിര്‍മാണം, ടെലിഗ്രാഫ്‌, ടെലിഫോണ്‍, റേഡിയോ ടെലഗ്രാഫി ഇവയുടെ ആവിര്‍ഭാവം, പ്രകൃതി എണ്ണയുടെ വ്യാവസായിക ഉപഭോഗം, വൈദ്യുതിയുടെ ഉപയോഗം ഇവ ഏഷ്യന്‍ ജനതയുടെ ജീവിതത്തില്‍ മൗലിക പ്രാധാന്യമുള്ള സാമൂഹികവും സാമ്പത്തികവുമായ അനന്തരഫലങ്ങളുളവാക്കി. ഉത്‌പാദനത്തെയും വിതരണത്തെയും സംബന്ധിച്ച നൂതനാശയങ്ങള്‍ ഏഷ്യന്‍ രാഷ്‌ട്രങ്ങള്‍ സ്വീകരിച്ചു. നവീനമായ ഉത്‌പാദന വിതരണസമ്പ്രദായങ്ങള്‍ ജനങ്ങളുടെ ജീവിതനിലവാരത്തില്‍മാറ്റം വരുത്തുന്ന തരത്തിലുള്ള സാമൂഹിക വ്യതിയാനങ്ങള്‍ക്ക്‌ അവസരം നല്‍കി.

1904-05 ലെ റഷ്യാ-ജപ്പാന്‍ യുദ്ധത്തില്‍ ജപ്പാന്‍ സൈനികര്‍

ഭൂമിശാസ്‌ത്രപരവും കാലാവസ്ഥാപരവുമായ വ്യത്യാസങ്ങള്‍ ഏഷ്യയിലെ വിവിധ ജനവിഭാഗങ്ങളുടെ ആധുനികവത്‌കരണത്തിന്റെ ഗതിവേഗത്തെ ബാധിച്ചിട്ടുണ്ട്‌. എന്നാല്‍ ബന്ധപ്പെടലിന്റെയും വിനിമയത്തിന്റെയും പുതിയ മേഖലകള്‍ തികച്ചും പ്രാകൃതജീവിതരീതി അവലംബിച്ചിരിക്കുന്ന ജനതതിയെപ്പോലും അതിന്റെ ഒറ്റപ്പെടലില്‍നിന്ന്‌ മുക്തമാക്കിയിട്ടുണ്ട്‌. എങ്ങും ആധുനിക വിദ്യാഭ്യാസത്തിനുള്ള അഭിവാഞ്‌ഛ ഇതിനെയാണ്‌ സൂചിപ്പിക്കുന്നത്‌.

ദേശീയവികാരം പരിപക്വമായതാണ്‌ രണ്ടാം ലോകയുദ്ധശേഷമുള്ള ഏഷ്യയിലെ അതിപ്രധാന സംഭവവികാസം. 1946-ല്‍ ഫിലിപ്പീന്‍സ്‌ സ്വാതന്ത്യ്രം നേടി. ഇന്ത്യയും പാകിസ്‌താനും 1947-ലും ശ്രീലങ്ക, മ്യാന്മര്‍ എന്നിവ 1948-ലും ഇന്തോനേഷ്യ 1949-ലും മോചനം നേടി. 1948-ല്‍ ഇസ്രയേല്‍ ഒരു പുതിയ രാഷ്‌ട്രമായി ആവിര്‍ഭവിച്ചു; ലാവോസ്‌ (1953), കംബോഡിയ (1953), വിയറ്റ്‌നാം (1954) എന്നിവയും ഫ്രാന്‍സിന്റെ സാമ്രാജ്യാധിപത്യത്തില്‍ നിന്ന്‌ മോചനം നേടി. യു.എസ്സിന്റെ പുത്തന്‍ കോളോണിയല്‍ മേധാവിത്വത്തില്‍ നിന്ന്‌ ഉത്തര വിയറ്റ്‌നാം 1954-ലും ദക്ഷിണവിയറ്റ്‌നാം, ലാവോസ്‌, കംബോഡിയ എന്നിവ 1975-ലും പൂര്‍ണസ്വാതന്ത്യ്രം പ്രാപിച്ചു. 1957-ല്‍ മലയ സ്വതന്ത്രമായി; 1963-ല്‍ ഇതും ബോര്‍ണിയോ ദ്വീപിന്റെ ചല ഭാഗങ്ങളും ചേര്‍ന്ന്‌ മലേഷ്യന്‍ ഫെഡറേഷന്‍ രൂപവത്‌കൃതമായി. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ ആവിര്‍ഭാവവും ഭാഗികവിജയവും യു.എസ്സില്‍നിന്നും മറ്റുമുള്ള കനത്ത സഹായപദ്ധതികള്‍, ശീഘ്രവ്യവസായവത്‌കരണ-ജനസംഖ്യാനിയന്ത്രണപദ്ധതികള്‍, കൊറിയന്‍ യുദ്ധം, ചൈനയിലെ കമ്യൂണിസ്റ്റ്‌ വിജയം, ദക്ഷിണ പൂര്‍വേഷ്യയില്‍ കമ്യൂണിസത്തെ തകര്‍ക്കുന്നതിനുള്ള യു.എസ്‌. പരിശ്രമത്തിന്റെ പരാജയം തുടങ്ങിയവയും ഏഷ്യയിലെ നിര്‍ണായക ചരിത്രസംഭവവികാസങ്ങളില്‍പ്പെടുന്നു. എന്നാല്‍ വര്‍ഷങ്ങളായുള്ള കോളോണിയല്‍ ഭരണം ഏഷ്യന്‍ രാജ്യങ്ങള്‍ പിന്നാക്കാവസ്ഥയിലായിത്തീരുന്നതിനു കാരണമായി.

കമ്യൂണിസത്തിന്റെ വളര്‍ച്ച

യു.എസ്‌.എസ്‌.ആര്‍. 1917-ലും മംഗോളിയ 1924-ലും കമ്യൂണിസ്റ്റ്‌ ഭരണത്തില്‍ കീഴിലായി. 1939-ല്‍ രണ്ടാംലോകയുദ്ധാരംഭത്തില്‍ തന്നെ മറ്റു പല ഏഷ്യന്‍ രാഷ്‌ട്രങ്ങളിലും കമ്യൂണിസ്റ്റ്‌ പാര്‍ട്ടി ഒരു പ്രമുഖ രാഷ്‌ട്രീയശക്തിയായി വളര്‍ന്നു കഴിഞ്ഞിരുന്നു. ദേശീയ സമരങ്ങളില്‍ കമ്യൂണിസ്റ്റുപാര്‍ട്ടികള്‍ സജീവമായി പങ്കെടുക്കുകയും കൊളോണിയല്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതമാവുകയും ചെയ്‌തു. എന്നാല്‍ രണ്ടാം ലോകയുദ്ധത്തില്‍ കൊളോണിയല്‍ ഭരണാധികാരികള്‍ കൂടിയായ സഖ്യകക്ഷികളുടെ ഭാഗത്തുനിന്ന്‌ ഫാഷിസ്റ്റുശക്തികള്‍ക്കെതിരായി കമ്യൂണിസ്റ്റുപാര്‍ട്ടികള്‍ പോരാടി. യുദ്ധം അവസാനിച്ചതുമുതല്‌ക്ക്‌ ഇവര്‍ കൊളോണിയല്‍ ഭരണമവസാനിപ്പിക്കണമെന്ന നിലപാടെടുത്തു. യുദ്ധാവസാനത്തോടെ (1948) കമ്യൂണിസ്റ്റുപാര്‍ട്ടി ഉത്തരകൊറിയയില്‍ ഭരണാധികാരം സ്ഥാപിച്ചു. കൊറിയയെ ഏകീകരിക്കുന്നതിനുള്ള ശ്രമം 1950-53-ലെ കൊറിയന്‍ യുദ്ധത്തിനു കാരണമായി. ഉത്തരവിയറ്റ്‌നാം 1954-ല്‍ ഫ്രഞ്ചുകാരെ പരാജയപ്പെടുത്തി; കമ്യൂണിസ്റ്റുകാര്‍ അധികാരം പിടിച്ചെടുത്തു. യു.എസ്‌. നിയന്ത്രണത്തിലുള്ള ഭരണകൂടങ്ങള്‍ 1975-ല്‍, കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ അധികാരം പിടിച്ചെടുക്കുന്നതുവരെ ദക്ഷിണവിയറ്റ്‌നാം, ലാവോസ്‌, കംബോഡിയ എന്നീ രാജ്യങ്ങളില്‍ ഭരണം തുടര്‍ന്നു. തെക്കേഷ്യന്‍ രാജ്യമായ നേപ്പാളില്‍ രാജഭരണം അവസാനിപ്പിച്ച്‌ 2008-ല്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി അധികാരത്തില്‍ വന്നു. ഏഷ്യയില്‍ പല രാജ്യങ്ങളിലും കമ്യൂണിസ്റ്റുപാര്‍ട്ടി അധികാരത്തില്‍ വന്നിട്ടുണ്ട്‌.

ആധുനിക ഏഷ്യ

ഏഷ്യന്‍ ജനതയ്‌ക്കിടയിലെ നരവംശപരവും മതപരവുമായ ഐകരൂപമില്ലായ്‌മ ഒരു പൊതു ഏഷ്യന്‍ രാഷ്‌ട്രീയബോധം ആവിര്‍ഭവിക്കുന്നതിനു തടസ്സമായി നിലകൊള്ളുന്നു. ആധുനികഭരണരൂപങ്ങളുടെ ആവിര്‍ഭാവം ഏഷ്യന്‍ രാജ്യങ്ങളില്‍ സവിശേഷമേഖലാമാതൃകകളുടെ ഉദ്‌ഭവത്തിനു കാരണമായി. നരവംശപരവും ഭാഷാപരവും ആയ അടിസ്ഥാനത്തില്‍ ഭരണമേഖലകള്‍ സംഘടിപ്പിച്ച ആദ്യത്തെ രാഷ്‌ട്രം മുന്‍ യു.എസ്‌.എസ്‌.ആര്‍. ആണ്‌. ഇവിടെ ഏകദേശം നൂറോളം നരവംശവിഭാഗങ്ങള്‍ക്ക്‌ അംഗീകാരം നല്‌കിയിട്ടുണ്ട്‌. കൂടാതെ കുറേ അംഗീകൃതന്യൂനപക്ഷ വിഭാഗങ്ങളുമുണ്ട്‌. ഇതില്‍ ഏതാണ്ട്‌ അറുപതോളം വിഭാഗങ്ങള്‍ രാഷ്‌ട്രീയവും ഭരണപരവുമായി വിവിധ തലങ്ങളില്‍ പ്രതിനിധീകരിക്കപ്പെട്ടിരിക്കുന്നു. ചൈനീസ്‌ ജനകീയ റിപ്പബ്ലിക്‌ ഈ സമ്പ്രദായം സ്വീകരിക്കുകയും നരവംശപരവും ഭാഷാപരവും ആയ ന്യൂനപക്ഷങ്ങളുള്ളയിടങ്ങളില്‍ പ്രധാനമായും ദക്ഷിണചൈന, ദക്ഷിണപശ്ചിമചൈന, ഉത്തരപശ്ചിമചൈന, മധ്യേഷ്യ എന്നിവിടങ്ങളില്‍ സാമ്രാജ്യത്വ രാഷ്‌ട്രീയ ഘടനയെ പരിഷ്‌കരിക്കുകയും ചെയ്‌തിട്ടുണ്ട്‌. നൂറുകണക്കിന്‌ ഭാഷകളും വിവിധങ്ങളായ നരവംശവിഭാഗങ്ങളും പല മതങ്ങളുമുള്ള ഇന്ത്യയില്‍ സംസ്ഥാനനിലവാരത്തില്‍ ഭാഷാപരമായി മാത്രം അംഗീകാരം നല്‌കപ്പെട്ടിരിക്കുന്നു. സംസ്ഥാനങ്ങളുടെ അതിര്‍ത്തി നിര്‍ണ യിച്ചിരിക്കുന്നത്‌ ഭാഷാപരമായ അടിസ്ഥാനത്തിലാണ്‌. മറ്റ്‌ ഏഷ്യന്‍ രാഷ്‌ട്രങ്ങളിലൊന്നുംതന്നെ, നരവംശീയ-ഭാഷാപരവൈവിധ്യങ്ങള്‍ അംഗീകരിക്കപ്പെടുകയോ വിവിധ വിഭാഗങ്ങള്‍ക്ക്‌ ഭരണക്രമത്തില്‍ വേണ്ടത്ര പ്രാതിനിധ്യം നല്‌കപ്പെടുകയോ ഉണ്ടായിട്ടില്ല.

1979-ല്‍ സോവിയറ്റ്‌ സൈന്യം അഫ്‌ഗാനിസ്‌താനില്‍ പ്രവേശിച്ചതിനെത്തുടര്‍ന്നുള്ള കാലയളവില്‍ കനത്ത സാമ്പത്തികമാന്ദ്യം സംജാതമായി. ഈ പശ്ചാത്തലത്തിലാണ്‌ 1985-ല്‍ സോവിയറ്റ്‌ പ്രസിഡന്റ്‌ മിഖായേല്‍ ഗോര്‍ബച്ചേവ്‌ ഗ്ലാസ്‌നോസ്റ്റ്‌ (തുറന്ന സമീപനം) പെരിസ്‌ട്രായിക്ക (പുനര്‍നിര്‍മാണം) എന്നിവയ്‌ക്ക്‌ രൂപം നല്‍കിയത്‌. രാജ്യത്തെ ആധുനികവത്‌കരണവും ജനാധിപത്യവത്‌കരണവുമായിരുന്നു ലക്ഷ്യം. ഈ പ്രസ്ഥാനം സോവിയറ്റ്‌ യൂണിയനില്‍ കമ്യൂണിസത്തിന്റെ തകര്‍ച്ചയ്‌ക്ക്‌ വഴിയൊരുക്കി. തുടര്‍ന്ന്‌ സോവിയറ്റ്‌ യൂണിയന്‍ വിവിധ രാജ്യങ്ങളായി വിഭജിക്കപ്പെട്ടു. റഷ്യ, ഖസാഖ്‌സ്‌താന്‍, കിര്‍ഗിസ്‌താന്‍, താജിക്കിസ്‌താന്‍, ടര്‍ക്ക്‌മിനിസ്‌താന്‍, ഉസ്‌ബെക്കിസ്‌താന്‍ എന്നിവയാണ്‌ പുതുതായി രൂപംകൊണ്ടവ.

പീപ്പിള്‍സ്‌ റിപ്പബ്ലിക്‌ ഒഫ്‌ ചൈനയില്‍ മൗദ്‌ സെദൂങിന്റെ മരണശേഷമുള്ള കാലയളവില്‍ ദെങ്‌ സിയാവോപിങ്ങിന്റെ നേതൃത്വത്തില്‍ കമ്യൂണുകള്‍ക്ക്‌ പ്രസക്തി നഷ്‌ടപ്പെടുകയും ഗവണ്‍മെന്റ്‌ നിയന്ത്രണത്തിലുള്ള സമ്പദ്‌വ്യവസ്ഥ മിശ്രിതസമ്പദ്‌വ്യവസ്ഥയായി മാറുകയും ചെയ്‌തു. 1997-ല്‍ ഹോങ്കോങ്ങും 1999-ല്‍ മക്കാവോയും ചൈനയുടെ ഭാഗമായി എങ്കിലും ഇവ സ്വയംഭരണ പ്രവിശ്യകളായി നിലനില്‍ക്കുന്നു.

മധ്യപൂര്‍വേഷ്യയുടെ സമീപകാലചരിത്രത്തില്‍ അറബ്‌-ഇസ്രയേല്‍ സംഘര്‍ഷമാണ്‌ മുന്നിട്ടുനില്‍ക്കുന്നത്‌. 2003-ല്‍ അമേരിക്കന്‍ സൈന്യം ഇറാഖ്‌ ആക്രമിക്കുകയും 2011 വരെ അധിനിവേശം തുടരുകയും ചെയ്‌തു. തുടര്‍ന്ന്‌ ഇറാന്റെ ആണവപദ്ധതികള്‍ ഈ മേഖലയില്‍ സംഘര്‍ഷം വര്‍ധിപ്പിച്ചു. 1988-ല്‍ പലസ്‌തീന്‍ സ്വാതന്ത്യ്രപ്രഖ്യാപനത്തോടെ നിലവില്‍വന്ന സ്റ്റേറ്റ്‌ ഒഫ്‌ പലസ്‌തീന്‍ മിക്ക ലോകരാഷ്‌ട്രങ്ങളുടെയും അംഗീകാരം നേടിയിട്ടുണ്ട്‌.

അഫ്‌ഗാനിസ്‌താനില്‍ 1978-നു ശേഷം സോവിയറ്റ്‌ യൂണിയന്‍ നടത്തിയ അധിനിവേശം പത്തുവര്‍ഷക്കാലം തുടര്‍ന്നു. 1992-96 കാലയളവില്‍ നടന്ന ആഭ്യന്തരയുദ്ധം താലിബാന്‍ ഭരണകൂടത്തിന്റെ രൂപീകരണത്തിനും തകര്‍ച്ചയ്‌ക്കും കളമൊരുക്കി. 2001 മുതല്‍ ഐക്യരാഷ്‌ട്രസഭയുടെ ആഭിമുഖ്യത്തില്‍ ഇന്റര്‍നാഷണല്‍ സെക്യൂരിറ്റി അസിസ്റ്റന്റ്‌സ്‌ ഫോഴ്‌സ്‌ അഫ്‌ഗാനിസ്‌താനില്‍ നിലയുറപ്പിച്ചു. എങ്കിലും താലിബാന്റെ നേതൃത്വത്തിലുള്ള ചെറുത്തുനില്‌പ്‌ തുടര്‍ന്നുവരുന്നു.

അറബ്‌ വസന്തം എന്നപേരില്‍ അറിയപ്പെടുന്ന അറബിനാടുകളില്‍ ജനകീയ മുന്നേറ്റം 2010 ഡിസംബറിലാണ്‌ ആരംഭിച്ചത്‌. ഈജിപ്‌തില്‍ ആരംഭിച്ച ഈ ആഭ്യന്തരകലാപം അനേകം അറബി രാജ്യങ്ങളിലേക്ക്‌ വ്യാപിച്ചിട്ടുണ്ട്‌. 2013 ജൂണില്‍ ഈജിപ്‌തിലെ ബ്രദര്‍ഗുഡ്‌ ഭരണം ഒരു സൈനിക അട്ടിമറിയിലൂടെ തകര്‍ക്കപ്പെട്ടു.

സമ്പദ്‌വ്യവസ്ഥ

ഏഷ്യയിലെ പ്രകൃതിവിഭവങ്ങളുടെ ഉപയോഗം സാങ്കേതിക വിദ്യയുടെ വികാസത്തെക്കാളേറെ രാഷ്‌ട്രീയ പ്രശ്‌നങ്ങളെ ആധാരമാക്കിയാണ്‌ നിര്‍ണയിക്കപ്പെട്ടിരുന്നത്‌; രണ്ടാം ലോകയുദ്ധം അവസാനിക്കുകയും കൊളോണിയല്‍ നുകത്തില്‍ നിന്നു മോചനം നേടുകയും ചെയ്യുന്നതുവരെ അധീശരാജ്യങ്ങളുടെ താത്‌പര്യങ്ങള്‍ക്കു വിധേയമാണ്‌ പ്രകൃതിവിഭവങ്ങളുടെ വിനിയോഗം നടന്നുപോന്നത്‌.

ഏഷ്യന്‍ രാജ്യങ്ങളിലേത്‌ പ്രധാനമായും കാര്‍ഷികമായ സമ്പദ്‌വ്യവസ്ഥയാണ്‌. ജനസംഖ്യയില്‍ മൂന്നില്‍ രണ്ടു ഭാഗവും കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നു. കാര്‍ഷികോത്‌പന്നങ്ങളാണ്‌ ഏഷ്യയിലെ മുഖ്യകയറ്റുമതിയിനങ്ങള്‍. കൊളോണിയല്‍ കാലഘട്ടത്തില്‍ യൂറോപ്പിലേക്കു ഭക്ഷ്യവസ്‌തുക്കളും അസംസ്‌കൃത പദാര്‍ഥങ്ങളും കയറ്റി അയയ്‌ക്കുകയും സംസ്‌കൃത വ്യാവസായികോത്‌പന്നങ്ങളും മറ്റും ഇറക്കുമതി ചെയ്യുകയും ചെയ്യുന്ന കമ്പോളമായിരുന്നു ഏഷ്യ.

കൃഷി

ഏഷ്യയിലുടനീളം ആധുനിക കൃഷിസമ്പ്രദായങ്ങള്‍ വ്യാപകമായിട്ടുണ്ട്‌. പ്രാചീനകൃഷിസമ്പ്രദായങ്ങളും ജലദൗര്‍ലഭ്യവും ഉത്‌പാദനത്തെ തടസ്സപ്പെടുത്തുന്നു. ഏഷ്യയില്‍ പ്രധാനമായും സ്വകാര്യക്കൃഷി, പാട്ടക്കൃഷി, കൂട്ടുകൃഷി എന്നിങ്ങനെ മൂന്നുതരത്തിലുള്ള കൃഷി ഉടമസ്ഥതാരീതി കാണാം. ദക്ഷിണേഷ്യയിലും ദക്ഷിണപൂര്‍വേഷ്യയിലെ ഭൂഖണ്ഡപ്രദേശങ്ങളിലുമാണ്‌ സ്വകാര്യ-ഉടമാസമ്പ്രദായം ഏറ്റവും അധികം കാണുന്നത്‌. ഇവിടെ ഭൂരിപക്ഷം കര്‍ഷകരും ചെറിയ തുണ്ടുഭൂമികളുടെ ഉടമകളാണ്‌. ലഭ്യമായ കൃഷിഭൂമിയുടെ ഏറിയപങ്കും ഒരു ചെറിയ ന്യൂനപക്ഷത്തിന്റെ ഉടമസ്ഥതയിലാണ്‌. ഭൂഖണ്ഡത്തിന്റെ മിക്ക പ്രദേശങ്ങളിലും പാട്ടക്കൃഷി നിലവിലുണ്ട്‌. എന്നാല്‍ ദക്ഷിണപശ്ചിമേഷ്യയിലാണ്‌ ഇത്‌ അധികമായി കാണുന്നത്‌. കൃഷിക്കാരില്‍ ഭൂരിപക്ഷവും ഭൂമി പാട്ടത്തിനെടുത്ത്‌ കൃഷിചെയ്യുന്നു. കമ്യൂണിസ്റ്റ്‌ രാഷ്‌ട്രങ്ങളിലെല്ലാം പൊതുവേ കൂട്ടുകൃഷി സമ്പ്രദായം സ്വീകരിച്ചിരിക്കുന്നു. ഇസ്രയേലിലെ കിബൂട്ട്‌സുകളില്‍ ഇതിനു സമാനമായ കൂട്ടുകൃഷി സംവിധാനം നിലവിലുണ്ട്‌.

ലോകത്തിലെ നെല്ല്‌ ഉത്‌പാദനത്തില്‍ 60 ശതമാനവും ഏഷ്യയില്‍ നിന്നാണ്‌. ദക്ഷിണേഷ്യയിലെ മുഖ്യവിളയാണ്‌ നെല്ല്‌. ജപ്പാന്‍, ദക്ഷിണചൈന, തായ്‌വാന്‍, മലേഷ്യ, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്‌, മ്യാന്‍മര്‍, ശ്രീലങ്ക, ഇന്ത്യ, പാകിസ്‌താന്‍ എന്നിവിടങ്ങളിലൊക്കെ നെല്‍ക്കൃഷി വ്യാപകമായ തോതില്‍ നടന്നുവരുന്നു. ഇറാനിലും ദക്ഷിണപശ്ചിമേഷ്യയിലും നെല്ല്‌ വിളയിക്കുന്നുണ്ട്‌.

എഷ്യയിലെ പരമ്പരാഗത കൃഷിരീതി

ഏറ്റവും അധികം നെല്ലുത്‌പാദിപ്പിക്കുന്ന രാഷ്‌ട്രങ്ങളാണെങ്കില്‍പ്പോലും ഇവയില്‍ അധികവും അരിയുടെ കാര്യത്തില്‍ സ്വയംപര്യാപ്‌തത നേടിയിട്ടില്ല. തായ്‌ലന്‍ഡ്‌, മ്യാന്മര്‍, കംബോഡിയ എന്നിവ അരി കയറ്റുമതി ചെയ്യുന്ന രാഷ്‌ട്രങ്ങളാണ്‌. മിക്ക ഏഷ്യന്‍ രാഷ്‌ട്രങ്ങളിലും നെല്ലു കഴിഞ്ഞാല്‍ ഏറ്റവും അധികം കൃഷി ചെയ്യപ്പെടുന്നത്‌ ഗോതമ്പാണ്‌. ഉത്തര ഏഷ്യയില്‍ സൈബീരിയയുടെ തെക്കരികിലുള്ള കരിമണ്ണുപ്രദേശത്തും മംഗോളിയ, ചൈന, ജപ്പാന്‍, അഫ്‌ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലും ഉത്തരേന്ത്യയിലും ഗോതമ്പ്‌ വന്‍തോതില്‍ കൃഷി ചെയ്യപ്പെടുന്നു. നെല്ല്‌, ഗോതമ്പ്‌ എന്നിവയുടെ ഉത്‌പാദനത്തില്‍ ലോകരാഷ്‌ട്രങ്ങള്‍ക്കിടയില്‍ രണ്ടാം സ്ഥാനമാണ്‌ ഇന്ത്യയ്‌ക്കുള്ളത്‌. 2011-ല്‍ ഇന്ത്യ രണ്ട്‌ ബില്യണ്‍ കിലോഗ്രാം വീതം അരിയും ഗോതമ്പും വിദേശ രാജ്യങ്ങളിലേക്ക്‌ കയറ്റിഅയച്ചു. വടക്കന്‍ ചൈനയില്‍ സോയാതുവര മറ്റൊരു പ്രധാനവിളയാണ്‌. ബാര്‍ലി, സോര്‍ഗം, ചോളം എന്നിവയാണ്‌ മറ്റു പ്രധാന ധാന്യോത്‌പന്നങ്ങള്‍.

യന്ത്രസംവിധാനം ഉപയോഗിച്ചുകൊണ്ടുള്ള ആധുനിക കൃഷിരീതി

നാണ്യവിളകളുടെ കൂട്ടത്തില്‍ റബ്ബര്‍, തേയില, കാപ്പി, കരിമ്പ്‌, പുകയില, പരുത്തി എന്നിവയ്‌ക്കാണ്‌ പ്രാമുഖ്യമുള്ളത്‌. കുരുമുളക്‌, പുകയില എന്നിവ മലേഷ്യ കയറ്റുമതി ചെയ്യുന്നുണ്ട്‌. ജാവ, ഫിലിപ്പീന്‍സ്‌, ഇന്ത്യ, മധ്യേഷ്യ എന്നിവിടങ്ങളിലാണ്‌ കരിമ്പുകൃഷി വന്‍തോതില്‍ നടക്കുന്നത്‌. ഇന്ത്യയൊഴികെയുള്ള മറ്റു രാജ്യങ്ങള്‍ കരിമ്പു കയറ്റുമതി ചെയ്യുന്നു. തുര്‍ക്കി, ചൈന, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളാണ്‌ പുകയിലക്കൃഷിയില്‍ മുമ്പില്‍ നില്‍ക്കുന്നത്‌. ശ്രീലങ്ക, ഇന്ത്യ എന്നീ രാജ്യങ്ങള്‍ തേയിലക്കയറ്റുമതിയില്‍ മുന്‍പന്തിയില്‍ നില്‌ക്കുന്നു. ചൈന ദേശീയോപഭോഗത്തിനായി വന്‍തോതില്‍ തേയില ഉത്‌പാദിപ്പിക്കുന്നുണ്ട്‌. മലേഷ്യ, ഇന്തോനേഷ്യ, ശ്രീലങ്ക, തായ്‌ലന്‍ഡ്‌, ഇന്ത്യയുടെ പശ്ചിമതീരം എന്നിവിടങ്ങളാണ്‌ റബ്ബര്‍കൃഷികേന്ദ്രങ്ങള്‍. റബ്ബറിന്റെ കയറ്റുമതിയില്‍ മൂന്നാം സ്ഥാനമാണ്‌ മലേഷ്യയ്‌ക്കുള്ളത്‌. ദക്ഷിണപശ്ചിമേഷ്യയില്‍ ഈന്തപ്പന ഒരു നാണ്യവിളയാണ്‌; മെഡിറ്ററേനിയന്‍ കാലാവസ്ഥ അനുഭവപ്പെടുന്ന പ്രദേശങ്ങളില്‍ നാരകക്കൃഷി പുരോഗമിച്ചിട്ടുണ്ട്‌. ഏലം തുടങ്ങിയ സുഗന്ധദ്രവ്യങ്ങളും കറുപ്പ്‌, ഇരട്ടിമധുരം എന്നിവയും ഏഷ്യയിലെ നാണ്യവിളകളില്‍ ഉള്‍പ്പെടുന്നു. ഫിലിപ്പീന്‍സ്‌, ഇന്തോനേഷ്യ, ശ്രീലങ്ക, ഇന്ത്യ എന്നിവിടങ്ങളിലെ ഒരു പ്രമുഖ നാണ്യവിളയാണ്‌ നാളികേരം. ഫിലിപ്പീന്‍സിലും തായ്‌വാനിലും മലേഷ്യയിലും വന്‍തോതില്‍ കൈതച്ചക്ക ഉത്‌പാദിപ്പിക്കപ്പെടുന്നു. ഏത്തപ്പഴം, ഓറഞ്ച്‌, മാമ്പഴം, ആപ്പിള്‍ എന്നിവയാണ്‌ ഏഷ്യന്‍ രാഷ്‌ട്രങ്ങളില്‍ വന്‍തോതില്‍ ഉത്‌പാദിപ്പിക്കപ്പെടുന്ന മറ്റു പഴവര്‍ഗങ്ങള്‍. അഞ്ചരലക്ഷത്തോളം ടണ്‍ ഏത്തപ്പഴമാണ്‌ ഇന്തോനേഷ്യ ഉത്‌പാദിപ്പിക്കുന്നത്‌. ഫലവര്‍ഗങ്ങള്‍, പച്ചക്കറികള്‍, സുഗന്ധദ്രവ്യങ്ങള്‍ എന്നിവയുടെ ഉത്‌പാദനത്തില്‍ ഇന്ത്യയ്‌ക്ക്‌ ഒന്നാംസ്ഥാനമാണുള്ളതെന്ന്‌ 2010-ലെ എഫ്‌.എ.ഒ. വേള്‍ഡ്‌ അഗ്രികള്‍ച്ചര്‍ സ്റ്റാറ്റിസ്റ്റിക്‌സ്‌ വെളിപ്പെടുത്തിയിട്ടുണ്ട്‌. ഏഷ്യന്‍ രാഷ്‌ട്രങ്ങള്‍ അധികവും കൃഷിക്ക്‌ കാലവര്‍ഷത്തെയാണ്‌ പ്രധാനമായും ആശ്രയിച്ചു വരുന്നത്‌. എന്നാല്‍ മിക്കരാഷ്‌ട്രങ്ങളിലും വന്‍കിട ജലസേചനപദ്ധതികള്‍ ആവിഷ്‌കരിക്കപ്പെട്ടിട്ടുണ്ട്‌.

തട്ട്‌ കൃഷിസമ്പ്രദായം - ചൈന

1991-ല്‍ സോവിയറ്റ്‌ യൂണിയന്‍ വിഭജിക്കപ്പെട്ടതോടെ റഷ്യയുടെ കാര്‍ഷികോത്‌പാദനം മന്ദീഭവിച്ചു. ഒരു ദശകത്തിനുശേഷമാണ്‌ കാര്‍ഷികരംഗത്ത്‌ പുരോഗതിയുണ്ടായത്‌. കോര്‍പ്പറേറ്റ്‌ ഫാമുകളുടെ സ്ഥാനത്ത്‌ ഫാമിലിഫാമുകളും പെസന്റ്‌ഫാമുകളും വര്‍ധിച്ചതോടെയാണ്‌ ഈ മാറ്റം വന്നുചേര്‍ന്നത്‌. ചൈനയിലെ കാര്‍ഷികമേഖലയില്‍ 75 ശതമാനവും ഭക്ഷ്യവിളകള്‍ക്കാണ്‌ ഉപയോഗിക്കുന്നത്‌. ഭക്ഷ്യോത്‌പന്നങ്ങളുടെ ഇറക്കുമതിയില്‍ ഒന്നാം സ്ഥാനം ചൈനയ്‌ക്കാണ്‌. എങ്കിലും സമീപകാലത്ത്‌ ചൈനയുടെ കാര്‍ഷികോത്‌പന്ന കയറ്റുമതിയില്‍ കാര്യമായ വര്‍ധനവുണ്ടായിട്ടുണ്ട്‌. കാര്‍ഷികോത്‌പാദനത്തില്‍ ലോകരാഷ്‌ട്രങ്ങള്‍ക്കിടയില്‍ രണ്ടാംസ്ഥാനമാണ്‌ ഇന്ത്യയ്‌ക്കുള്ളത്‌. ഇന്തോനേഷ്യയില്‍ 45 ശതമാനം തൊഴിലാളികളും കാര്‍ഷികമേഖലയിലുള്ളവരാണ്‌. കൃഷിയിടങ്ങളില്‍ 45 ശതമാനം വരെ നാണ്യവിളകള്‍ക്കാണ്‌ ഉപയോഗപ്പെടുത്തുന്നത്‌. മലേഷ്യയില്‍ കാര്‍ഷികമേഖലയില്‍ തൊഴിലാളികള്‍ 16 ശതമാനമാണ്‌. 24 ശതമാനത്തോളം ഭൂമി കൃഷിക്കായി ഉപയോഗിക്കുന്നു.

ജലസേചനവും വൈദ്യുതോത്‌പാദനവും

ജലസേചനത്തിനും വൈദ്യുതോത്‌പാദനത്തിനും വളരെയേറെ പ്രയോജനപ്പെടുത്താവുന്ന വ്യാപകമായ ജലൗഘമാണ്‌ ഏഷ്യയിലെ നദികളും ജലാശയങ്ങളും ഉള്‍ക്കൊള്ളുന്നത്‌. സൈബീരിയയിലെ നദികളാണ്‌ വൈദ്യുതോത്‌പാദനത്തിന്‌ ഏറ്റവും ഉപയുക്തമായവ. കനത്ത ജലൗഘങ്ങളെ വഹിച്ചു നീങ്ങുന്ന ഇവ അധികം ഉയരത്തിലല്ലാതെ ബന്ധിച്ചാല്‍പോലും നല്ല ഒഴുക്കോടോ പതിക്കുന്നതുമൂലം ധാരാളം വൈദ്യുതി ഉത്‌പാദിപ്പിക്കുവാന്‍ കെല്‌പുള്ളവയാണ്‌. പൂര്‍വ സൈബീരിയയില്‍ ധാരാളം മഴയുള്ളതിനു പുറമേ നദീമാര്‍ഗങ്ങള്‍ നല്ല ചായ്‌വുള്ളവയുമാണ്‌; തന്മൂലം വൈദ്യുതോത്‌പാദനത്തിനുള്ള സാധ്യതകള്‍ വളരെയുണ്ട്‌. ജപ്പാനിലെ ചെറുനദികളിലെ ജലധാരകള്‍ ക്രമീകരിച്ച്‌ ധാരാളം കൃത്രിമ പ്രപാതങ്ങള്‍ സൃഷ്‌ടിച്ച്‌ അവയില്‍നിന്ന്‌ വൈദ്യുതി ഉത്‌പാദിപ്പിച്ചുവരുന്നു. വര്‍ഷകാലത്ത്‌ ഈ വൈദ്യുത കേന്ദ്രങ്ങളുടെ ഉത്‌പാദനക്ഷമതയില്‍ സാരമായ വര്‍ധനവുണ്ടാകുന്നു. ചൈനയില്‍ ഉത്തരഭാഗത്തുള്ള വന്‍നദികള്‍ പരന്നൊഴുകുന്നവയും ധാരാളം എക്കല്‍ വഹിച്ചു നീക്കുന്നവയുമാണ്‌; ഇടയ്‌ക്കിടെ ഗതിമാറുന്ന ഈ നദികള്‍ വൈദ്യുതോത്‌പാദനത്തിനു സഹായകങ്ങളല്ല. എന്നാല്‍ ദക്ഷിണ ചൈനയില്‍ ത്‌സിന്‍ലിങ്‌ പര്‍വത്തിനുതെക്കുള്ള നദികള്‍ ഊര്‍ജസമ്പാദനത്തിന്‌ പൂര്‍ണമായും ഉപയുക്തമാണ്‌.

ഇന്ത്യയിലെ മുഖ്യജലവൈദ്യുത പദ്ധതികളിലൊന്നായ ശ്രീശൈലം

ഇന്ത്യാ ഉപദ്വീപിലെ നദികള്‍ പൊതുവേ വൈദ്യുതോത്‌പാദനക്ഷമങ്ങളാണ്‌. ഡക്കാണില്‍ ജലലഭ്യതയില്‍ ഋതുപരമായി ഏര്‍പ്പെടുന്ന വ്യത്യാസംമൂലം കിഴക്കോട്ടൊഴുകുന്ന നദികള്‍ വൈദ്യുതോത്‌പാദനത്തിന്‌ ഉത്തമങ്ങളല്ല. പശ്ചിമഘട്ടത്തില്‍ നിന്ന്‌ പടിഞ്ഞാറോട്ടൊഴുകുന്ന ചെറുതെങ്കിലും ശീഘ്രഗതികളായ നദികളാണ്‌ വൈദ്യുതോത്‌പാദനത്തിന്‌ അത്യുത്തമങ്ങള്‍. ഏഷ്യയുടെ മറ്റുഭാഗങ്ങളിലുള്ള നദികളും ഊര്‍ജോത്‌പാദനത്തിനുള്ള സാമാന്യ സാധ്യതകള്‍ ഉള്‍ക്കൊള്ളുന്നവയാണ്‌. ഈ വന്‍കരയിലെ മിക്കവാറും എല്ലാ നദികളും ജലസേചനസൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്നു. റഷ്യയില്‍ മുപ്പതോളം വന്‍കിട അണക്കെട്ടുകള്‍ നിലവിലുണ്ട്‌. അണക്കെട്ടുകളുടെ നിര്‍മാണത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ചൈനയില്‍ അയ്യായിരത്തോളം അണക്കെട്ടുകളാണുള്ളത്‌. ജപ്പാനില്‍ നാലു വന്‍കിട അണക്കെട്ടുകളും മലേഷ്യയില്‍ 14 വന്‍കിട അണക്കെട്ടുകളും ഫിലിപ്പീന്‍സില്‍ 12 വന്‍കിട അണക്കെട്ടുകളുമാണുള്ളത്‌.

ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുതകേന്ദ്രമായ ത്രീജോര്‍ജസ്‌ ഡാം - ചൈന

സ്വാതന്ത്യ്രം ലഭിക്കുമ്പോള്‍ മുന്നൂറോളം വന്‍കിട അണക്കെട്ടുകളാണ്‌ ഇന്ത്യയിലുണ്ടായിരുന്നത്‌. 2000-ത്തില്‍ ഇത്‌ നാലായിരമായി വര്‍ധിച്ചു. അണക്കെട്ടു നിര്‍മാണത്തില്‍ ഇന്ത്യയ്‌ക്ക്‌ മൂന്നാം സ്ഥാനമാണുള്ളത്‌. ഹിരാക്കുഡ്‌, ഭക്രാനംഗല്‍, നാഗാര്‍ജ്ജുന സാഗര്‍, ദാമോദര്‍വാലി, നര്‍മദാ, തുംഗഭദ്ര മുതലായവ വന്‍കിട പദ്ധതികളില്‍ ഉള്‍പ്പെടുന്നു.

ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുതകേന്ദ്രം ത്രീജോര്‍ജസ്‌ ചൈനയിലെ ഹുബിയിലാണുള്ളത്‌. 18,300 മെഗാവാട്ടാണ്‌ (2008) ഉത്‌പാദനശേഷി. പത്ത്‌ വന്‍കിട ജലവൈദ്യുത പദ്ധതികളും ഇവിടെയുണ്ട്‌. റഷ്യയില്‍ എട്ട്‌ വന്‍കിടപദ്ധതികളും ഇറാനില്‍ മൂന്ന്‌ വന്‍കിട പദ്ധതികളുമുണ്ട്‌. ഭദ്ര, നാഗാര്‍ജുന, കൊയ്‌ന, ദഹര്‍, ശരാവതി, കാളിന്ദ, ശ്രീശൈലം എന്നിവയാണ്‌ ഇന്ത്യയിലെ മുഖ്യജലവൈദ്യുത പദ്ധതികള്‍.

2010-ല്‍ റഷ്യയിലെ ന്യൂക്ലിയര്‍ വൈദ്യുതിയുടെ ഉത്‌പാദനം 21,244 മെഗാവാട്ടാണ്‌. ചൈനയില്‍ പതിനാല്‌ ന്യൂക്ലിയര്‍ പ്ലാന്റുകളുണ്ട്‌. പുതിയ പല പ്ലാന്റുകളുടെയും നിര്‍മാണം പുരോഗമിക്കുകയാണ്‌. 54 ന്യൂക്ലിയര്‍ പ്ലാന്റുകളുള്ള ജപ്പാനില്‍ 2011-ലെ ഭൂകമ്പത്തെത്തുടര്‍ന്ന്‌ ചില പ്ലാന്റുകള്‍ തകരാറിലാവുകയും പലതിന്റെയും ഉത്‌പാദനം നിര്‍ത്തിവയ്‌ക്കുകയും ചെയ്‌തു. ഇന്ത്യയില്‍ 2010-ല്‍ ഇരുപത്‌ ന്യൂക്ലിയര്‍ റിയാക്‌ടറുകളാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ഏറ്റവും പുതിയ കൂടംകുളം ആണവപദ്ധതി 2012-ല്‍ തമിഴ്‌നാട്ടില്‍ പ്രവര്‍ത്തനമാരംഭിച്ചു. ജപ്പാനിലെ ദുരന്തത്തെത്തുടര്‍ന്ന്‌ പല ന്യൂക്ലിയര്‍ പദ്ധതികളുടെയും പ്രവര്‍ത്തനം മന്ദീഭവിച്ചിട്ടുണ്ട്‌.

കാലിസമ്പത്ത്‌

മധ്യേഷ്യ, മംഗോളിയ എന്നിവിടങ്ങളിലെ സ്റ്റെപ്പ്‌ മാതൃകയിലുള്ള പുല്‍മേടുകള്‍ ഒന്നാന്തരം മേച്ചില്‍പ്പുറങ്ങളാണ്‌. ഇവിടെ സ്ഥിരം പാര്‍പ്പുകാരല്ലാത്ത ഇടയവര്‍ഗങ്ങള്‍ ആടുവളര്‍ത്തലില്‍ ഏര്‍പ്പെട്ടിരിക്കുന്നു. പ്രതികൂല ഋതുക്കളില്‍ മാത്രം എവിടെയെങ്കിലും താവളമടിക്കുകയും മറ്റുമാസങ്ങളില്‍ തങ്ങളുടെ ആട്ടിന്‍പറ്റങ്ങളുമായി ചുറ്റിത്തിരിയുകയും ചെയ്യുന്ന ഈക്കൂട്ടരെ പാകിസ്‌താന്‍, അഫ്‌ഗാനിസ്‌താന്‍, ഇറാന്‍, അറേബ്യ എന്നിവിടങ്ങളിലും ധാരാളമായി കാണാം. മധ്യേഷ്യയില്‍ സവാരിക്കായി കുതിരകളെയും ചുമടെടുപ്പിക്കുന്നതിന്‌ യാക്കുകളെയും വളര്‍ത്തുന്നു; അറേബ്യയില്‍ ഈ രണ്ടു കാര്യങ്ങള്‍ക്കും ഒട്ടകത്തെയാണ്‌ ഉപയോഗിക്കുന്നത്‌. ഇന്ത്യ, ദക്ഷിണ പൂര്‍വേഷ്യ, ചൈന തുടങ്ങിയ കാര്‍ഷിക രാജ്യങ്ങളിലെല്ലാം ഗവ്യഉത്‌പന്നങ്ങള്‍ക്കും ഉഴവിനുമായി കാലികളെ വളര്‍ത്തുന്ന സമ്പ്രദായം വ്യാപകമായി നിലവിലിരിക്കുന്നു; ആടുകളും കുറവല്ല. തുകല്‍, രോമം തുടങ്ങിയവ സാമാന്യമായ തോതില്‍ ഉത്‌പാദിപ്പിച്ചു വരുന്നു. ചൈനയിലെ കാലിസമ്പത്തില്‍ പന്നിവളര്‍ത്തലിനും കോഴി വളര്‍ത്തലിനുമാണ്‌ പ്രാമുഖ്യം. ഉള്‍നാടുകളില്‍ ആട്‌, മാട്‌, ഒട്ടകം, കുതിര മുതലായവ വളര്‍ത്തപ്പെടുന്നു. ആര്‍ട്ടിക്‌ മേഖലയില്‍ റെയിന്‍ഡിയര്‍ വളര്‍ത്തല്‍ അഭിവൃദ്ധിപ്പെട്ടിട്ടുണ്ടെങ്കിലും ഫര്‍മൃഗങ്ങള്‍ നിരന്തരമായ വേട്ടയാടലിലൂടെ നശിച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യ, മ്യാന്‍മര്‍, തായ്‌ലന്‍ഡ്‌ എന്നിവിടങ്ങളില്‍ ഭാരോദ്വഹനം ലക്ഷ്യമാക്കി ആനകളെ മെരുക്കി വളര്‍ത്തുന്ന പതിവുണ്ട്‌. തുര്‍ക്കിയില്‍ പട്ടുപോലെ നേര്‍ത്ത രോമമുള്ള വിശേഷയിനം (അങ്കാറ) ആടുകള്‍ വന്‍തോതില്‍ വളര്‍ത്തപ്പെടുന്നു. ഇന്ത്യയിലെ കന്നുകാലി സമ്പത്ത്‌ 48.50 കോടിയാണ്‌ (2003). ലോകത്തിലെ കന്നുകാലിസമ്പത്തില്‍ ഏഴില്‍ ഒരുഭാഗം ഇന്ത്യയിലാണുള്ളത്‌.

വനസമ്പത്ത്‌

സൈബീരിയയിലെ തെയ്‌ഗാവനങ്ങളില്‍ സമ്പത്‌പ്രധാനങ്ങളായ സൂചികാഗ്രവൃക്ഷങ്ങള്‍ ധാരാളമായി വളരുന്നു. ഇന്ത്യ, മ്യാന്‍മര്‍, തായ്‌ലന്‍ഡ്‌, മലേഷ്യ എന്നിവിടങ്ങളിലുള്ള പത്രപാതിവനങ്ങള്‍ തേക്ക്‌, ഈട്ടി തുടങ്ങിയ തടികളും മുള, ഈറ തുടങ്ങിയവയും വന്‍തോതില്‍ ലഭ്യമാക്കുന്നു. ഇന്ത്യയിലും ദക്ഷിണപശ്ചിമേഷ്യയിലും കടല്‍ത്തീരത്തോടടുത്തുള്ള കണ്ടല്‍വനങ്ങളും വിഭവസമൃദ്ധമാണ്‌. മനുഷ്യോപഭോഗംമൂലം ഈ വനങ്ങള്‍ മിക്കവാറും വെട്ടിത്തെളിക്കപ്പെട്ട്‌ കൃഷിനിലങ്ങളായി മാറിയിരിക്കുന്നു. ഫിലിപ്പീന്‍സിലെ വനങ്ങളില്‍ നല്ലൊരു ഭാഗത്ത്‌ മഹാഗണി തുടങ്ങിയ ഈടുള്ള തടി നല്‌കുന്ന വൃക്ഷങ്ങള്‍ സമൃദ്ധമായി വളരുന്നു. ജപ്പാനിലെ സംരക്ഷിതവനങ്ങളും സമ്പത്‌പ്രധാനങ്ങളാണ്‌.

മത്സ്യബന്ധനം

മുത്തുച്ചിപ്പി

ജപ്പാന്‍, ചൈന എന്നിവിടങ്ങളില്‍ മത്സ്യബന്ധനം വളരെയേറെ പുരോഗമിച്ചിട്ടുണ്ട്‌. മത്സ്യങ്ങള്‍ മാത്രമല്ല ഞണ്ട്‌, കടലാമ തുടങ്ങിയവയെയും വന്‍തോതില്‍ പിടിക്കുന്നുണ്ട്‌. ലോകത്തില്‍ ഏറ്റവും കൂടുതല്‍ മത്സ്യം ബന്ധിക്കപ്പെടുന്നത്‌ ജപ്പാനിലാണ്‌. രണ്ടായിരത്തിലധികം മത്സ്യബന്ധനതുറമുഖങ്ങളാണ്‌ ഇവിടെയുള്ളത്‌. കടലില്‍ മറ്റുശക്തികളുമായുള്ള അതിര്‍ത്തിത്തര്‍ക്കങ്ങളും ആഭ്യന്തരകുഴപ്പങ്ങളും ഈ വ്യവസായത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്‌. കാസ്‌പിയന്‍ കടലിലും സൈബീരിയയിലെ നദികളിലും വ്യാപാരാടിസ്ഥാനത്തിലുള്ള മത്സ്യബന്ധനം സാര്‍വത്രികമായുണ്ട്‌. ജപ്പാന്‍ കഴിഞ്ഞാല്‍ ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ മീന്‍ പിടിക്കുന്നത്‌ ചൈനയിലാണ്‌. റഷ്യയിലെന്നപോലെ ചൈന, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്‌ എന്നിവിടങ്ങളിലും വ്യാപാരാടിസ്ഥാനത്തിലുള്ള മീന്‍വളര്‍ത്തല്‍ കേന്ദ്രങ്ങളുണ്ട്‌. ഇന്ത്യ തുടങ്ങിയ നീണ്ട കടലോരമുള്ള തെക്കന്‍ രാജ്യങ്ങളില്‍ മത്സ്യബന്ധനം അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്‌. ജപ്പാനിലും ഇന്ത്യ, ഫിലിപ്പീന്‍സ്‌ തുടങ്ങിയ രാജ്യങ്ങളിലും കടലില്‍ മുത്ത്‌, ചിപ്പി എന്നിവയ്‌ക്കുപുറമേ ഭക്ഷ്യയോഗ്യമായ കടല്‍ച്ചെടികളും മറ്റും കൃഷി ചെയ്യുന്ന സമ്പ്രദായവും വികസിച്ചിട്ടുണ്ട്‌. 1990-2010 കാലയളവില്‍ ഇന്ത്യയിലെ മത്സ്യബന്ധനം ഇരട്ടിയാവുകയും മത്സ്യക്കൃഷി മൂന്നുമടങ്ങ്‌ വര്‍ധിക്കുകയും ചെയ്‌തു. 2008-ല്‍ മത്സ്യബന്ധനരംഗത്ത്‌ ആറാം സ്ഥാനവും മത്സ്യക്കൃഷിയില്‍ രണ്ടാം സ്ഥാനവും നേടി. ഈ കാലയളവില്‍ 6 ലക്ഷം ടണ്‍ മത്സ്യോത്‌പന്നങ്ങള്‍ ഇന്ത്യ കയറ്റുമതി ചെയ്‌തു.

വ്യവസായം

ധാതുദ്രവ്യങ്ങളില്‍ സമ്പന്നമായ ഏഷ്യയില്‍ ഖനനസംബന്ധികളായ വ്യവസായങ്ങള്‍ വളര്‍ച്ച പ്രാപിച്ചിട്ടുണ്ട്‌. ഇരുമ്പുരുക്ക്‌ ഉത്‌പാദിപ്പിക്കുന്നത്‌ ജപ്പാന്‍, ചൈന, ഇന്ത്യ രാജ്യങ്ങള്‍ മാത്രമാണ്‌; ഉത്തരേഷ്യയില്‍ വന്‍കിട ഉരുക്കുഫാക്‌ടറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. കോക്കിങ്‌ ഇനത്തില്‍പ്പെട്ട കല്‍ക്കരി ജപ്പാന്‍, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ മാത്രമാണ്‌ ലഭിക്കുന്നത്‌; തന്‍മൂലം ഈ രാജ്യങ്ങളില്‍ ഇരുമ്പുരുക്കുത്‌പാദനം അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്‌. ദേശീയോപഭോഗം വര്‍ധിച്ചുവരുന്നതിനാല്‍ അല്‌പമായി ഇരുമ്പു ഖനനം നടത്തുന്ന രാജ്യങ്ങള്‍ പോലും ഇരുമ്പുരുക്കു വ്യവസായം തനതായി ആരംഭിച്ചിട്ടുണ്ട്‌. ഏഷ്യയിലെ അലുമിനിയം വ്യവസായത്തില്‍ പകുതിയോളം ജപ്പാനിലാണ്‌ കേന്ദ്രീകരിച്ചിട്ടുള്ളത്‌. റഷ്യ, ഇന്ത്യ, തായ്‌വാന്‍ എന്നിവയാണ്‌ ഇതില്‍ മുന്നാക്കം നില്‌ക്കുന്ന മറ്റു രാജ്യങ്ങള്‍. ഇന്ത്യയില്‍ അലുമിനിയം വ്യവസായത്തിന്റെ അഭൂതപൂര്‍വമായ വളര്‍ച്ച തുടര്‍ന്നുകൊണ്ടിരിക്കുന്നു. ചെമ്പ്‌, നാകം, തകരം തുടങ്ങിയ ലോഹങ്ങളെ ആശ്രയിച്ചുള്ള വ്യവസായങ്ങളും ജപ്പാന്‍, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്‌.

വ്യവസായരംഗത്ത്‌ അത്യന്തം വികാസം നേടിയ രാഷ്‌ട്രമാണ്‌ ജപ്പാന്‍. കപ്പലുകള്‍, ആവിയന്ത്രങ്ങള്‍ എന്നിവ മുതല്‍ സൂക്ഷ്‌മങ്ങളായ ഇലക്‌ട്രാണിക്‌ ഉപകരണങ്ങള്‍വരെ ഉള്ള എല്ലാവിധ യന്ത്രസാമഗ്രികളും ജപ്പാനില്‍ ഉത്‌പാദിപ്പിക്കപ്പെടുന്നു. ഇതര വ്യവസായങ്ങളുടെ നടത്തിപ്പിനാവശ്യമായ ഘനയന്ത്രങ്ങളുടെ ഉത്‌പാദനവും ജപ്പാനില്‍ നടക്കുന്നുണ്ട്‌. വ്യാവസായികമായി ദ്രുതതരം പുരോഗമിച്ചുകൊണ്ടിരിക്കുന്ന മറ്റൊരു ഏഷ്യന്‍ രാജ്യം ഇന്ത്യയാണ്‌. ആവിയന്ത്രങ്ങള്‍, സൂക്ഷ്‌മോപകരണങ്ങള്‍, വൈദ്യുത-ഇലക്‌ട്രാണിക്‌ ഉപകരണങ്ങള്‍, കാര്‍ഷികയന്ത്രങ്ങള്‍ തുടങ്ങിയവയുടെ ഉത്‌പാദനം ഇന്ത്യയില്‍ ഗണ്യമായി പുരോഗമിച്ചിട്ടുണ്ട്‌. ആട്ടോമോട്ടീവ്‌ വ്യവസായരംഗത്ത്‌ 2008-09 കാലയളവില്‍ കയറ്റുമതിയില്‍ 36 ശതമാനം വര്‍ധനവുണ്ടായി. ഘനവ്യവസായ പുരോഗതിയില്‍ ചൈനയും മുന്നിലാണ്‌.

ഇന്ത്യന്‍ അയണ്‍ ആന്റ്‌ സ്റ്റീല്‍ കമ്പനി - പശ്ചിമബംഗാള്‍

രാസവളം, ഔഷധങ്ങള്‍, ഇതര രാസദ്രവ്യങ്ങള്‍ എന്നിവയുടെ ഉത്‌പാദനം ഗണ്യമായ തോതില്‍ വര്‍ധിച്ചിട്ടുണ്ട്‌; ജപ്പാന്‍, ചൈന ഇന്ത്യ എന്നീ രാഷ്‌ട്രങ്ങളാണ്‌ ഇക്കാര്യത്തിലും മുന്നണിയില്‍ നില്‍ക്കുന്നത്‌. കടലാസ്‌, പള്‍പ്പ്‌ എന്നിവയുടെ ഉത്‌പാദനം വികസിച്ചിട്ടുണ്ട്‌. ഇന്ത്യയും ജപ്പാനും പരുത്തിത്തുണിയുടെ ഉത്‌പാദനത്തില്‍ ലോകരാഷ്‌ട്രങ്ങള്‍ക്കിടയില്‍ മുന്‍പന്തിയിലെത്തിയിട്ടുണ്ട്‌; ചൈന, തായ്‌വാന്‍, പാകിസ്‌താന്‍, ഹോങ്‌കോങ്‌ എന്നീ രാജ്യങ്ങളും ലോകകമ്പോളത്തില്‍ സ്ഥാനം നേടിയിട്ടുണ്ട്‌. രോമത്തുണി, പട്ട്‌, നൈലോണ്‍ തുടങ്ങിയവ ഉത്‌പാദിപ്പിക്കുന്നതിലും ജപ്പാനും ഇന്ത്യയും മുന്നണിയിലാണ്‌. പ്രാചീനകാലം മുതല്‍ക്ക്‌ പ്രശസ്‌തി നിലനിര്‍ത്തിപ്പോരുന്ന കരകൗശല സാധനങ്ങളുടെ ഉത്‌പാദന വിപണനങ്ങള്‍ ഏഷ്യയിലെ മിക്ക രാജ്യങ്ങളുടെയും സമ്പദ്‌ഘടനയില്‍ സാരമായ പങ്കുവഹിക്കുന്നു. ഏഷ്യയിലെ വികസ്വരരാഷ്ട്രങ്ങളില്‍ പലേടത്തും ആപേക്ഷികമായ വ്യവസായ വികസനമുണ്ടായിട്ടുണ്ടെന്നുപറയാം. ലോകസമ്പദ്‌ഘടനയില്‍ പത്താം സ്ഥാനമാണ്‌ റഷ്യയ്‌ക്കുള്ളത്‌. 2000-08-ലെ കാലയളവില്‍ ശരാശരി എഴു ശതമാനം വര്‍ധനയാണ്‌ സാമ്പത്തിക മേഖലയിലുണ്ടായത്‌. കയറ്റുമതിയില്‍ 80 ശതമാനവും പെട്രാളിയം, പ്രകൃതിവാതകം, ലോഹം, തടി മുതലായവയാണ്‌. 1978-ല്‍ സാമ്പത്തിക ഉദാരവത്‌കരണം ആരംഭിച്ചതിനുശേഷം ചൈനയുടെ സാമ്പത്തികഘടനയുടെ വളര്‍ച്ച ആറുമടങ്ങ്‌ വര്‍ധിച്ചിട്ടുണ്ട്‌. 2001-10 കാലയളവില്‍ ജി.ഡി.പി. (ശരാശരി ആഭ്യന്തര ഉത്‌പാദനം) വളര്‍ച്ച ശരാശരി 10.5 ശതമാനമാണ്‌. 2012-ല്‍ ചൈനയുടെ ജി.ഡി.പി. നിലവാരം ലോകത്ത്‌ രണ്ടാം സ്ഥാനത്തായിട്ടുണ്ട്‌. കുറഞ്ഞ ചെലവിലുള്ള ഉത്‌പാദനമാണ്‌ സാമ്പത്തിക വളര്‍ച്ചയുടെ മുഖ്യകാരണം. ഊര്‍ജോത്‌പാദനവും മറ്റും പൊതുമേഖലയിലാണെങ്കിലും സ്വകാര്യ സംരംഭങ്ങള്‍ വളരെയേറെ വര്‍ധിച്ചതാണ്‌ മറ്റൊരു ഘടകം. 2011-ലെ കണക്കുകളനുസരിച്ച്‌ സാമ്പത്തികവളര്‍ച്ചയില്‍ മൂന്നാം സ്ഥാനമാണ്‌ ജപ്പാനുള്ളത്‌. 2009-ലെ സാമ്പത്തിക മാന്ദ്യവും 2011-ലെ ഭൂകമ്പവും സുനാമിയും ജപ്പാന്റെ സാമ്പത്തിക വളര്‍ച്ചയെ പ്രതികൂലമായി ബാധിച്ചു.

2011-ലെ ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെ വിലയിരുത്തലില്‍ ഇന്ത്യന്‍ സമ്പദ്‌ഘടനയ്‌ക്കും ആഗോളതലത്തില്‍ പത്താം സ്ഥാനമാണുള്ളത്‌. കഴിഞ്ഞ രണ്ടു ദശകങ്ങളായി ശരാശരി ആഭ്യന്തര ഉത്‌പാദനവര്‍ധന 5.8 ശതമാനമാണ്‌. വളരെ വേഗത്തില്‍ മുന്നേറുന്ന ഒരു സാമ്പത്തിക ഘടനയാണ്‌ ഇന്ത്യയ്‌ക്കുള്ളത്‌. 46 കോടിയിലധികം വരുന്ന തൊഴിലാളികള്‍ ഇന്ത്യയെ തൊഴില്‍ശേഷിയില്‍ രണ്ടാംസ്ഥാനത്ത്‌ എത്തിക്കുന്നു. ടെക്‌സ്റ്റൈല്‍, ജൂവലറി, സോഫ്‌റ്റ്‌വെയര്‍, എന്‍ജിനീയറിങ്‌ സാമഗ്രികള്‍, കെമിക്കല്‍സ്‌, തുകല്‍ ഉത്‌പന്നങ്ങള്‍ മുതലായവയാണ്‌ മുഖ്യ കയറ്റുമതി വിഭവങ്ങള്‍. 2009-ല്‍ ആരംഭിച്ച ആഗോളതലത്തിലുള്ള സാമ്പത്തിക മാന്ദ്യം ഇന്ത്യയുടെ സാമ്പത്തികവളര്‍ച്ചയെ കാര്യമായി ബാധിച്ചിട്ടില്ല.

വാണിജ്യം

ക്രിസ്‌ത്വബ്‌ദത്തിനും അനേകം ശതകങ്ങള്‍ക്കു മുന്‍പുതന്നെ ഏഷ്യന്‍ രാജ്യങ്ങള്‍ പരസ്‌പരം വാണിജ്യബന്ധങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. പാശ്ചാത്യരാജ്യങ്ങളുമായും അന്നുമുതല്‌ക്കുതന്നെ അവ വ്യാപാരബന്ധം സ്ഥാപിക്കുകയുണ്ടായി. ചരക്കുകള്‍ വിനിമയ മാധ്യമമായി. പ്രവാസിവര്‍ഗങ്ങളാണ്‌ വ്യാപാരകാര്യങ്ങള്‍ നടത്തിയിരുന്നത്‌. മേല്‍ത്തരം തുണികള്‍, പട്ട്‌, സ്വര്‍ണം, രത്‌നക്കല്ലുകള്‍, എണ്ണക്കുരുക്കള്‍, സുഗന്ധദ്രവ്യങ്ങള്‍ ഇവയായിരുന്നു പ്രധാന വാണിജ്യോത്‌പന്നങ്ങള്‍. ബി.സി. നാലാം ശതകത്തോടടുപ്പിച്ച്‌ ഇന്ത്യാ-ഉപഭൂഖണ്ഡവും ഗ്രീസുമായി ബന്ധിക്കുന്ന പുത്തന്‍ വ്യാപാരമാര്‍ഗങ്ങള്‍ കണ്ടുപിടിച്ചതോടെ വ്യാപാരം ഗണ്യമായി വര്‍ധിച്ചു. റോമന്‍ ആധിപത്യകാലത്ത്‌ ദക്ഷിണേന്ത്യയും പാശ്ചാത്യകേന്‌ദ്രങ്ങളും തമ്മില്‍ ബന്ധിക്കുന്ന പുതിയ കരമാര്‍ഗങ്ങളും നാവികമാര്‍ഗങ്ങളും കണ്ടുപിടിക്കപ്പെട്ടു. ക്രിസ്‌ത്വബ്‌ദത്തിന്റെ ആദ്യശതകങ്ങളില്‍ വ്യാപാരമത്സരങ്ങളും ശത്രുതകളും വര്‍ധിച്ചുവെങ്കിലും വ്യാപാരം പുരോഗമിച്ചു. ദക്ഷിണ പൂര്‍വേഷ്യന്‍ രാഷ്‌ട്രങ്ങളിലേക്കും വിദേശീയ വ്യാപാരതാത്‌പര്യം നുഴഞ്ഞുകയറിയത്‌ ഇക്കാലത്താണ്‌.

15-ാം ശതകത്തില്‍ സ്‌പെയിനും 16-ാം ശതകത്തില്‍ പോര്‍ച്ചുഗലും പുതിയ നാവിക മാര്‍ഗങ്ങള്‍ വെട്ടിത്തുറന്നുകൊണ്ട്‌ യൂറോപ്പ്‌-ഏഷ്യാവ്യാപാരത്തില്‍ പ്രവേശിച്ചു. 17-ാം ശതകത്തില്‍ പോര്‍ച്ചുഗലിനെ അനുകരിച്ച്‌ വ്യാപാരകുത്തക സ്ഥാപിക്കുവാന്‍ മുതിര്‍ന്ന ബ്രിട്ടീഷുകാരും ഡച്ചുകാരും ഈസ്റ്റിന്ത്യാക്കമ്പനികള്‍ സ്ഥാപിച്ചുകൊണ്ട്‌ രംഗപ്രവേശം ചെയ്‌തു. അന്തിമമായി ബ്രിട്ടീഷുകാര്‍ ഇന്ത്യാ ഉപഭൂഖണ്ഡം, സിലോണ്‍, മ്യാന്മര്‍, മലേഷ്യ എന്നി പ്രദേശങ്ങളിലും ഫ്രഞ്ചുകാര്‍ ഇന്തോചൈനയിലും സ്‌പെയിന്‍ ഫിലിപ്പീന്‍സിലും ആധിപത്യം നേടി. ഈസ്റ്റിന്ത്യാക്കമ്പനികളുടെ രംഗപ്രവേശത്തോടെ വ്യാപാരസംവിധാനത്തില്‍ അടിസ്ഥാനപരമായ വ്യതിയാനമുണ്ടായി. അന്നേവരെ മനുഷ്യാധ്വാനത്തിലൂടെ സംസ്‌കരിച്ച ഉത്‌പന്നങ്ങള്‍ കയറ്റി അയച്ചിരുന്ന സ്ഥാനത്ത്‌ കമ്പനികള്‍ അസംസ്‌കൃതസാധനങ്ങള്‍ കയറ്റി അയയ്‌ക്കുവാനും അതേ വസ്‌തുക്കളുടെ തന്നെ സംസ്‌കൃത സാധനങ്ങള്‍ ഇറക്കുമതി ചെയ്യുവാനും ശ്രമങ്ങളാരംഭിച്ചു. മുന്‍കോളനികള്‍ സ്വാതന്ത്യ്രം പ്രാപിക്കുകയും ജനകീയ ചൈന സ്ഥാപിതമാവുകയും ജപ്പാന്‍ ലോകത്തിലെ പ്രമുഖ വ്യാവസായിക വാണിജ്യ ശക്തിയായി രംഗപ്രവേശം ചെയ്യുകയും ചെയ്‌തതോടെ വ്യവസ്ഥാപിത കൊളോണിയല്‍ വ്യാപാരസമ്പ്രദായങ്ങള്‍ക്ക്‌ ഗണ്യമായ വ്യതിയാനമുണ്ടായി. കൊളോണിയല്‍ പാരമ്പര്യത്തിന്റെ ഫലമായി ഏഷ്യന്‍ രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥകള്‍ പരസ്‌പര മത്സരാത്മകങ്ങളായിത്തീര്‍ന്നു. ചൈന ഇപ്പോള്‍ ഇതര ഏഷ്യന്‍ രാഷ്‌ട്രങ്ങളുമായി വര്‍ധമാനമായ വ്യാപാരബന്ധത്തിന്‌ ബോധപൂര്‍വം ശ്രമിക്കുന്നുണ്ട്‌. പ്രധാന വ്യാപാരപങ്കാളികള്‍ മ്യാന്മര്‍, കംബോഡിയ, ശ്രീലങ്ക, ഇന്ത്യ, ഇന്തോനേഷ്യ, ജപ്പാന്‍, മലേഷ്യ, പാകിസ്‌താന്‍, സിംഗപ്പൂര്‍ എന്നിവയാണ്‌. ഏഷ്യന്‍ രാഷ്‌ട്രങ്ങള്‍ കൂടുതല്‍ വ്യവസായവത്‌കരിക്കപ്പെടുന്നതോടെ രാജ്യാന്തര വ്യാപാരവും വര്‍ധിക്കുന്നു.

കഴിഞ്ഞ ഏതാനും ദശകങ്ങളായി രൂപംകൊണ്ടിട്ടുള്ള അനേകം സ്ഥാപനങ്ങളും സംഘടനകളും ഏഷ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ സഹകരണവും സഹായവും വര്‍ധിപ്പിക്കുന്നതിന്‌ ഉപകരിക്കുന്നു. ഏഷ്യന്‍ ഡെവലപ്‌മെന്റ്‌ ബാങ്ക്‌ (ADB), ഏഷ്യന്‍ പസിഫിക്‌ ഇക്കണോമിക്‌ കോര്‍പ്പറേഷന്‍ (APEC), അസോസിയേഷന്‍ ഒഫ്‌ സൗത്ത്‌ ഈസ്റ്റ്‌ ഏഷ്യന്‍ നേഷന്‍സ്‌ (ASEAN), കൊളംബോ പ്ലാന്‍, ഇക്കണോമിക്‌ കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (ECO), പസിഫിക്‌ ഐലന്‍ഡ്‌ ഫോറം (PIF), സെക്രട്ടറിയേറ്റ്‌ ഒഫ്‌ പസിഫിക്‌ കമ്യൂണിറ്റി (SPC), സൗത്ത്‌ ഏഷ്യന്‍ അസോസിയേഷന്‍ ഫോര്‍ റീജണല്‍ കോ-ഓപ്പറേഷന്‍ (SAARC), അറബ്‌ ഫണ്ട്‌ ഫോര്‍ ഇക്കണോമിക്‌ ആന്‍ഡ്‌ സോഷ്യല്‍ ഡെവലപ്‌മെന്റ്‌ (AFESD), അറബ്‌ മഗ്‌രിബ്‌ യൂണിയന്‍, അറബ്‌ മോണിറ്ററി ഫണ്ട്‌ (AMF) അറബ്‌ ഓര്‍ഗനൈസേഷന്‍ ഫോര്‍ അഗ്രികള്‍ച്ചറല്‍ ഡെവലപ്‌മെന്റ്‌ (AOAD), ഗള്‍ഫ്‌ കോ-ഓപ്പറേഷന്‍ കൗണ്‍സില്‍ (GCC), ലീഗ്‌ ഒഫ്‌ അറബ്‌ സ്റ്റേറ്റ്‌സ്‌, ഓര്‍ഗനൈസേഷന്‍ ഒഫ്‌ ദ പെട്രാളിയം എക്‌സ്‌പോര്‍ട്ടിങ്‌ കണ്‍ട്രീസ്‌ (OPEC) എന്നിവയാണ്‌ ഇവയില്‍ പ്രധാനം.

ഗതാഗതവും വാര്‍ത്താവിനിമയവും

19-ാം ശതകംവരെയും കരമാര്‍ഗവും കടല്‍ മാര്‍ഗവുമുള്ള ഗതാഗതം വ്യാപകമായിരുന്നു. 19-ാം ശതകത്തിന്റെ ഉത്തരാര്‍ധത്തില്‍ കപ്പല്‍ഗതാഗതത്തില്‍ കൂടുതല്‍ പുരോഗതിയുണ്ടായി. വിദേശ വാണിജ്യപരമായ ആവശ്യങ്ങള്‍ക്ക്‌ എല്ലാ ഏഷ്യന്‍ തുറമുഖങ്ങളില്‍ നിന്നും കപ്പല്‍ ഗതാഗതം നടക്കുന്നുണ്ട്‌. യാത്രാസൗകര്യത്തിനും ചരക്ക്‌ അയയ്‌ക്കുന്നതിനും തീവണ്ടിയും വ്യാപകമായ തോതില്‍ ഉപയോഗിച്ചുതുടങ്ങി. ഇപ്പോള്‍ തുറമുഖങ്ങളും അവയുമായി ബന്ധിച്ചിട്ടുള്ള റെയില്‍വേയും റോഡുസംവിധാനവും ഗണ്യമായ തോതില്‍ വികസിച്ചിട്ടുണ്ട്‌. വ്യോമഗതാഗതത്തിന്റെ കാര്യത്തിലും ഏഷ്യന്‍ രാഷ്‌ട്രങ്ങള്‍ മുന്നേറിയിട്ടുണ്ട്‌. റോഡ്‌ ശൃംഖലയുടെയും സമാന്തരമായി മോട്ടോര്‍വാഹന വ്യവസായത്തിന്റെയും വളര്‍ച്ചയ്‌ക്കനുസൃതമായി പ്രാകൃതഗതാഗതമാധ്യമങ്ങള്‍ കുറഞ്ഞുവരുന്നുണ്ട്‌. എങ്കിലും ഗതാഗത സൗകര്യങ്ങളെ സംബന്ധിച്ച്‌ നഗരങ്ങള്‍ക്കും ഗ്രാമങ്ങള്‍ക്കും തമ്മിലുള്ള വിടവ്‌ ഇന്നും നിലനില്‌ക്കുന്നു. ചില ഏഷ്യന്‍ രാഷ്‌ട്രങ്ങളില്‍ ഉള്‍നാടല്‍ ജലഗതാഗതം പ്രാധാന്യമര്‍ഹിക്കുന്നു. ചരക്കു ഗതാഗതത്തിനും യാത്രയ്‌ക്കും കനാല്‍ സംവിധാനം ഉപയോഗപ്പെടുന്നുണ്ട്‌. ബാംഗ്ലദേശ്‌, മ്യാന്മര്‍, തായ്‌ലന്‍ഡ്‌, കംബോഡിയ, ചൈന, ഇന്ത്യ ഇവയാണ്‌ ജലഗതാഗതം വികസിച്ചിട്ടുള്ള രാഷ്‌ട്രങ്ങള്‍.

ലോകത്തെ സൂപ്പര്‍ ഫാസ്റ്റ്‌ ട്രയിനായ വളാരോ - ചൈന

ലോകത്തിലെ ഏറ്റവും വിസ്‌തൃതമായ ഗതാഗതശൃംഖലയാണ്‌ റഷ്യയിലുള്ളത്‌. 2006-ലെ കണക്കനുസരിച്ച്‌ 9,33,000 കി.മീ. റോഡുണ്ട്‌. ഉള്‍നാടന്‍ ജലഗതാഗതം 1,01,000 കിലോമീറ്ററില്‍ വ്യാപിച്ചുകിടക്കുന്നു. 2,743 എയര്‍പോര്‍ട്ടുകള്‍ (2002) ഇവിടെയുണ്ട്‌. ചൈനയിലെ മുഖ്യഗതാഗതമാര്‍ഗം റെയില്‍വേയാണ്‌. 2010-ലെ കണക്കനുസരിച്ച്‌ 91,000 കി.മീ. റെയില്‍പാതയാണുള്ളത്‌. മണിക്കൂറില്‍ 250 കിലോമീറ്ററിലധികം വേഗതയ്‌ക്കുതകുന്ന 7,000 കിലോമീറ്ററിലധികം റെയില്‍പ്പാതയും ഇതില്‍ ഉള്‍പ്പെടുന്നു. 40 ലക്ഷത്തോളം പബ്ലിക്‌ നിരത്തുകളുള്ള ചൈനയില്‍ 74,000 കി.മീ. (2010) ഹൈവേകളുണ്ട്‌. ഇലക്‌ട്രിക്‌ സൈക്കിളുകളും ഇവിടെ വ്യാപകമാണ്‌. 2004-ല്‍ 75 ലക്ഷത്തിലധികം ഇലക്‌ട്രിക്‌ സൈക്കിളുകളുടെ നിര്‍മാണം ഇവിടെ നടന്നു. വ്യോമഗതാഗതത്തില്‍ അതിവേഗം മുന്നേറുന്ന ചൈനയില്‍ 2007-ല്‍ 467 വന്‍കിട വിമാനത്താവളങ്ങള്‍ ഉള്ളതായി കാണപ്പെട്ടു. രണ്ടായിരത്തിലധികം തുറമുഖങ്ങളും ഇവിടെയുണ്ട്‌. 110,000 കി.മീ. ഉള്‍നാടന്‍ ഗതാഗതസൗകര്യമുള്ള ചൈന ജലഗതാഗതരംഗത്തും മുന്‍പന്തിയിലാണ്‌. ജപ്പാനിലെ റെയില്‍ ഗതാഗതം (23,670 കി.മീ.) പൂര്‍ണമായും വൈദ്യുതീകരിച്ചതാണ.്‌ മുഖ്യനഗരങ്ങളെയെല്ലാം ബന്ധിപ്പിക്കുന്ന അതിവേഗ റെയില്‍ ഗതാഗതം ജപ്പാന്റെ സവിശേഷതയാണ്‌. 12,03,600 (2011) കി.മീ. ദൈര്‍ഘ്യമുള്ള നിരത്തുകളും ജപ്പാനിലുണ്ട്‌. വലുതും ചെറുതുമായി 97 വിമാനത്താവളങ്ങളുമുണ്ട്‌. 22 വന്‍തുറമുഖങ്ങളുള്ള ജപ്പാനില്‍ എഴുന്നൂറോളം കപ്പലുകളുമുണ്ട്‌. നവീകരിച്ച റോഡുകളും വിമാനത്താവളങ്ങളും തുറമുഖങ്ങളും ഉള്ള അറേബ്യന്‍ രാജ്യങ്ങളും ഗതാഗതത്തില്‍ മുന്‍പന്തിയിലാണ്‌.

ഇന്ത്യന്‍ റെയില്‍ ഗതാഗതത്തിന്‌ 1,14,500 കിലോമീറ്ററിലധികം ദൈര്‍ഘ്യമാണുള്ളത്‌. ദിനംപ്രതി 30 ലക്ഷം യാത്രക്കാരെയും 28 ലക്ഷം ടണ്‍ ചരക്കും വഹിക്കുന്നു. 44 ലക്ഷത്തിലേറെ കിലോമീറ്റര്‍ നിരത്തുകളുള്ള ഇന്ത്യയ്‌ക്കാണ്‌ റോഡുഗതാഗതത്തില്‍ ലോകത്തില്‍ രണ്ടാം സ്ഥാനം. നാഷണല്‍ ഹൈവേകളുടെ ദൈര്‍ഘ്യം 66,754 കിലോമീറ്ററും സ്റ്റേറ്റ്‌ ഹൈവേകളുടേത്‌ 1,28,000 കിലോമീറ്ററുമാണ്‌. 335 വിമാനത്താവളങ്ങ(2008)ളും 40 ഹെലികോപ്‌റ്റര്‍ താവളങ്ങളും ഇവിടെയുണ്ട്‌. എയര്‍ ഇന്ത്യ, കിങ്‌ഫിഷര്‍, ജറ്റ്‌ എയര്‍വേയ്‌സ്‌, ഇന്‍ഡിഗോ എന്നിവയാണ്‌ പ്രധാന വിമാന സര്‍വീസുകള്‍. തുറമുഖങ്ങളിലൂടെയാണ്‌ ഇന്ത്യയുടെ വ്യാപാരത്തില്‍ 90 ശതമാനവും നടക്കുന്നത്‌. 12 വന്‍കിട തുറമുഖങ്ങളും 187 ചെറുകിട തുറമുഖങ്ങളുമാണ്‌ ഇവിടെയുള്ളത്‌.

ലോകത്തിലെ ഏറ്റവും ഉയരംകൂടിയ പര്‍വതം - എവറസ്റ്റു കൊടുമുടി

ഏഷ്യന്‍ നഗരങ്ങളിലെ വാര്‍ത്താവിനിമയ മാധ്യമങ്ങള്‍ പാശ്ചാത്യ നഗരങ്ങളിലേതിനോട്‌ കിടപിടിക്കുന്നു. 1980-കള്‍ക്കുശേഷം റഷ്യന്‍ കമ്യൂണിക്കേഷന്‍ വ്യവസ്ഥയില്‍ വന്‍കിട മാറ്റങ്ങളാണ്‌ വന്നുചേര്‍ന്നത്‌. ആയിരത്തിലേറെ കമ്യൂണിക്കേഷന്‍ കമ്പനികള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. സമുദ്രാന്തര്‍ഭാഗത്തു വിന്യസിച്ചിട്ടുള്ള ഫൈബര്‍ കേബിളുകള്‍ വഴി റഷ്യ മറ്റു ലോകരാഷ്‌ട്രങ്ങളുമായി ബന്ധം സ്ഥാപിച്ചിട്ടുണ്ട്‌. ചൈനയില്‍ വിദേശ സാങ്കേതിക വിദ്യയുടെ ആവിര്‍ഭാവത്തോടെ 1980-കളിലും 90-കളിലും വന്‍കിട മാറ്റങ്ങള്‍ വന്നുചേര്‍ന്നു. 2010-ല്‍ 42 കോടി ഇന്റര്‍നെറ്റ്‌ ഉപഭോക്താക്കള്‍ ഇവിടെയുള്ളതായി കണക്കാക്കപ്പെട്ടു. ജപ്പാനില്‍ 2007-ല്‍ അഞ്ചുകോടിയിലേറെ ടെലിഫോണ്‍ ഉപഭോക്താക്കളുള്ളതായി കണക്കാക്കപ്പെട്ടിട്ടുണ്ട്‌. ഏഴായിരത്തിലേറെ ടെലിവിഷന്‍ സ്റ്റേഷനുകളാണ്‌ ഇവിടെയുള്ളത്‌.

ടെലികോം വിപണിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക്‌ മുന്നേറിക്കൊണ്ടിരിക്കുന്നതായി കണക്കാക്കപ്പെടുന്നു. 2011-ലെ കണക്കനുസരിച്ച്‌ 88 കോടി മൊബൈല്‍ ഉപഭോക്താക്കളാണ്‌ ഇവിടെയുള്ളത്‌. ലോകത്തില്‍ രണ്ടാം സ്ഥാനത്താണ്‌ ഇന്ത്യ. ഇന്റര്‍നെറ്റിന്റെ കാര്യത്തില്‍ മൂന്നാം സ്ഥാനത്തുനില്‌ക്കുന്ന ഇന്ത്യയില്‍ 12 കോടി ഉപഭോക്താക്കളുണ്ട്‌. പൊതുമേഖലാ സ്ഥാപനമായ ബി.എസ്‌.എന്‍.എല്‍. ആണ്‌ ഏറ്റവുമധികം ലാന്റ്‌ഫോണ്‍ കണക്ഷനുകള്‍ നല്‌കിയിട്ടുള്ളത്‌. 1400-ലേറെ ടെലിവിഷന്‍ സംപ്രഷണകേന്ദ്രങ്ങളും 800-ലേറെ റേഡിയോ പ്രക്ഷേപണകേന്‌ദ്രങ്ങളും ഇന്ത്യയിലുണ്ട്‌.

ലോകത്തിലെ ഏറ്റവും വലിയ ഭൂഖണ്ഡമായ ഏഷ്യയിലാണ്‌ ജനസംഖ്യയില്‍ മുന്നിലുള്ള രാജ്യങ്ങളുള്ളത്‌. ഉയരത്തില്‍ പ്രഥമസ്ഥാനത്തുള്ള എവറസ്റ്റു കൊടുമുടിയും സമുദ്രനിരപ്പിന്‌ ഏറ്റവും താഴെയുള്ള ചാവുകടലും വലുപ്പമേറിയ തടാകമായ കാസ്‌പിയന്‍ കടലും ഇവിടെ സ്ഥിതിചെയ്യുന്നു. മെസൊപ്പെട്ടേമിയന്‍, ചൈനീസ്‌, സിന്ധുനദീതട സംസ്‌കാരങ്ങള്‍ ഏഷ്യയിലാണ്‌ രൂപംകൊണ്ടത്‌. മഹത്തായ മതങ്ങള്‍ (ക്രിസ്‌തുമതം, ഇസ്‌ലാം, ഹിന്ദു, ബുദ്ധമതം മുതലായവ) ജനിച്ചതും ഇവിടെയാണ്‌. ആറായിരത്തോളം ഭാഷകളുടെ ഉറവിടമാണ്‌ ഏഷ്യ. വിവിധ വിഷയങ്ങളിലായി നോബല്‍ സമ്മാനം നേടിയ നാല്‌പതിലധികം വ്യക്തികള്‍ ഏഷ്യന്‍വംശജരാണ്‌. രബീന്ദ്രനാഥടാഗൂര്‍, മദര്‍തെരേസ, സി.വി. രാമന്‍, യസുനാറി കവാബത്ത, ഒര്‍ഹന്‍ പാമുഖ്‌, ഓങ്‌ സാന്‍സുകി, മുഹമ്മദ്‌ യൂനസ്‌, യാസര്‍ അറാഫത്ത്‌, മുഹമ്മദ്‌ എള്‍ബരാദി മുതലായ പ്രഗല്‌ഭമതികള്‍ ഇവരില്‍ ഉള്‍പ്പെടുന്നു. ലോകാദ്‌ഭുതങ്ങളായ താജ്‌മഹല്‍, ചൈനാവന്‍മതില്‍ എന്നിവയും ഇവിടെ സ്ഥിതി ചെയ്യുന്നു. ഇപ്രകാരം ഭൂമിശാസ്‌ത്രം, ചരിത്രം, സാമ്പത്തികം, സാംസ്‌കാരികം, സാഹിത്യം, പാരമ്പര്യം തുടങ്ങിയ എല്ലാ മേഖലകളിലും മറ്റേതൊരു ഭൂഖണ്ഡത്തോടും കിടപിടിക്കുന്നതാണ്‌ ഏഷ്യ.

അതിവേഗത്തില്‍ പുരോഗമിക്കുന്ന ചൈനയും, ജപ്പാനും ഇന്ത്യയും ഉള്‍ക്കൊള്ളുന്ന ഏഷ്യാ ഭൂഖണ്ഡം മറ്റു ഭൂഖണ്ഡങ്ങളുടെ ഒരു ചാലകശക്തിയായി മാറിക്കൊണ്ടിരിക്കുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%8F%E0%B4%B7%E0%B5%8D%E0%B4%AF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍