This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഏഴ്‌ പ്രാചീന അദ്‌ഭുതങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഏഴ്‌ പ്രാചീന അദ്‌ഭുതങ്ങള്‍

കുഫുവിന്റെ പിരമിഡ്‌

1. കുഫുവിന്റെ പിരമിഡ്‌. ഈജിപ്‌തിലെ ഫറോവയായിരുന്ന കുഫുവിന്റെ ഭൗതികാവശിഷ്‌ടം അടക്കം ചെയ്‌ത പിരമിഡ്‌ ആണ്‌ ഒന്നാമത്തെ അദ്‌ഭുതം. കാലക്രമേണ ഈ വിശേഷണം പിരമിഡുകള്‍ക്കെല്ലാം ബാധകമാണെന്ന മട്ടില്‍ ചേര്‍ത്തുവന്നു. ഈജിപ്‌തിലേതാണ്‌ യഥാര്‍ഥ പിരമിഡുകള്‍. മെസെപ്പൊട്ടേമിയ, മെക്‌സിക്കോ, മധ്യ അമേരിക്കയിലെ മായന്‍ എന്നിവിടങ്ങളിലെ രാജവംശങ്ങള്‍, സമാന മാതൃകകളില്‍ നിര്‍മിച്ച സൂച്യഗ്രസ്‌തംഭങ്ങളെയും പിരമിഡുകള്‍ എന്നു വിളിക്കാറുണ്ട്‌. ഈജിപ്‌തിലെ പിരമിഡുകള്‍ പൊതുവേ സമചതുരാകൃതിയിലുള്ള ആധാരവും ത്രികോണാകൃതിയിലുള്ള നാല്‌ പാര്‍ശ്വങ്ങളും ഉള്ളവയാണ്‌. പ്രാചീന രാജവംശത്തിന്റെ (ബി.സി. 2680-2565) കാലത്തു മാസ്‌തബശൈലിയില്‍ നിര്‍മിച്ചവയാണ്‌ ഇന്നവശേഷിക്കുന്നതിലേറ്റവും പഴക്കം ചെന്നവ. കുഫുവിന്റെ പിരമിഡ്‌ നൈല്‍നദിയുടെ പടിഞ്ഞാറേക്കരയില്‍ ദക്ഷിണ അലക്‌സാന്‍ഡ്രിയയ്‌ക്ക്‌ ഏതാണ്ട്‌ 161 കി.മീ. തെക്ക്‌ സു. 5 1/4 ഹെക്‌ടര്‍ സ്ഥലത്തായി സ്ഥിതിചെയ്യുന്നു. ഇതിന്റെ ആധാരത്തിന്‌ 230.43 മി. വീതം ദൈര്‍ഘ്യമുള്ള വശങ്ങളുണ്ട്‌. 146.91 മീ. ഉയരമുള്ള ഈ പിരമിഡ്‌ 1,00,000 തൊഴിലാളികള്‍ 20 വര്‍ഷം പണിയെടുത്തു നിര്‍മിച്ചതാണെന്നു കരുതപ്പെടുന്നു.

ബാബിലോണിലെ തൂക്കുപൂന്തോട്ടം

2. ബാബിലോണിലെ തൂക്കുപൂന്തോട്ടം (Hanging Garden). തൂങ്ങിക്കിടക്കുന്ന പൂന്തോട്ടമെന്ന വാച്യാര്‍ഥത്തിലല്ല ഈ പദം പ്രയോഗിച്ചിരിക്കുന്നത്‌. നിരനിരയായ പടവുകളില്‍ വച്ചു പിടിപ്പിച്ചിരുന്ന ഈ പൂന്തോട്ടം ആകാശത്തില്‍ തലയെടുപ്പോടെ ഉയര്‍ന്നു നിന്നിരുന്നു. ഇത്‌ ആര്‌, എന്നു നിര്‍മിച്ചുവെന്ന്‌ കൃത്യമായി പറയാനാവില്ല. ബി.സി. 6-ാം ശതകത്തില്‍ നെബ്‌കദ്‌നെസര്‍ ചക്രവര്‍ത്തി തന്റെ പത്‌നിയുടെ സ്‌മരണയ്‌ക്കു നിര്‍മിച്ചതാണെന്നും അതല്ല, ചക്രവര്‍ത്തിനിയായ സെമിറാമാസിന്റെ ഓര്‍മയ്‌ക്കായി നിര്‍മിക്കപ്പെട്ടിട്ടുള്ളതാണെന്നും പരമ്പരാഗതമായി പറയപ്പെട്ടിരുന്നു ധബാബിലോണിലെ വര്‍ണ ചിത്രാങ്കിതമായ മതിലും(painted wall) ഇതോടു ചേര്‍ത്തും അല്ലാതെയും അദ്‌ഭുതങ്ങളിലൊന്നായി കരുതപ്പെട്ടു പോന്നിരുന്നു.

ഒളിമ്പിയയിലെ സിയൂസ്‌ പ്രതിമ

3. ഒളിമ്പിയയിലെ സിയൂസ്‌ പ്രതിമ. ഗ്രീക്കു ശില്‌പിയായ ഫിദിയാസ്‌ നിര്‍മിച്ചത്‌. ഈ പ്രതിമയുടെ ഒരു കൈയില്‍ വിജയദണ്ഡും മറ്റേ കൈയില്‍ ഒരറ്റത്ത്‌ കഴുകന്റെ രൂപം ഉള്ള ഒരു ചെങ്കോലുമായി ഇരിക്കുന്ന സിയൂസ്‌ ദേവന്റെ പ്രതിമ. സു. 12.19 മീ. ഉയരം. മാര്‍ബിളില്‍ രൂപപ്പെടുത്തി സ്വര്‍ണവും ദന്തവും കൊണ്ട്‌ അലങ്കരിച്ച ഇത്‌ ബി.സി. 462-ല്‍ നിര്‍മിക്കപ്പെട്ടതായി പറയപ്പെടുന്നു. എന്നാല്‍ 1950-ല്‍ ഫിദിയാസിന്റെ വര്‍ക്ക്‌ഷോപ്പ്‌ കണ്ടെത്തിയതിനെത്തുടര്‍ന്നു നടത്തിയ കാലഗണനയില്‍ ഈ പ്രതിമ സു.ബി.സി. 430-നോടടുത്തു നിര്‍മിക്കപ്പെട്ടുവെന്നാണ്‌ കണക്കാക്കപ്പെട്ടത്‌. എ.ഡി. 426-ലെ ഭൂചലനത്തിലോ അഥവാ 50 വര്‍ഷത്തിനുശേഷം കോണ്‍സ്റ്റന്റിനോപ്പിളില്‍ നടന്ന തീപിടത്തത്തിലോ ഇതു നശിച്ചതായി കരുതപ്പെടുന്നു (ഭൂചലനത്തില്‍ തകര്‍ന്ന പ്രതിമയെ കോണ്‍സ്റ്റാന്റിനോപ്പിളിലേക്കു കൊണ്ടു പോവുകയുണ്ടായത്ര).

എഫേസസ്സിലെ ഡയാനാ ആര്‍ട്ടിമീസ്‌ ക്ഷേത്ര അവശിഷ്‌ടം

4. എഫേസസ്സിലെ ഡയാനാ (ആര്‍ട്ടിമീസ്‌) ക്ഷേത്രം. ലിഡിയയിലെ രാജാവായ ക്രാസസ്‌, സു.ബി.സി. 350-ല്‍ ഏഷ്യാമൈനറില്‍ പണികഴിപ്പിച്ചതാണ്‌ ഇത്‌. സു. 104.24 മീ. നീളവും 49.98 മീ. വീതിയും ഇതിനുണ്ടായിരുന്നു. 18.23 മീ. ഉയരമുള്ള 127 വന്‍ ശിലാസ്‌തംഭങ്ങള്‍ ഉള്ളതായിരുന്നു ഈ ക്ഷേത്രം. ബി.സി. 356-ല്‍ തീപിടിച്ചശേഷം പുനര്‍ നിര്‍മിതമായി. എ.ഡി. 262-ല്‍ ഗോത്തുകള്‍ ഇതിനെ നശിപ്പിച്ചു.

ഹെലിക്കര്‍നാസസ്സിലെ സ്‌മാരകസ്‌തംഭ അവശിഷ്‌ടം - ഉള്‍ച്ചിത്രം രേഖാചിത്രം

5. ഹെലിക്കര്‍നാസസ്സിലെ സ്‌മാരകസ്‌തംഭം. തന്റെ സഹോദരനും ഭര്‍ത്താവുമായ കാരിയയിലെ മാസോലസ്‌ രാജാവിന്റെ (മ.ബി.സി. 353) സ്‌മരണയ്‌ക്കായി, ആര്‍തെമിസിയാ രാജ്ഞി പണികഴിപ്പിച്ചു. പിത്തിസ്‌ (പിത്തിയോസ്‌) എന്ന ശില്‌പിയും നാലു പ്രമുഖ ഗ്രീക്കു കൊത്തുപണിക്കാരായ സ്‌കോപാസ്‌, ബ്രിയാക്‌സിസ്‌, ലിയോഷാറസ്‌, തിമോതിയസ്‌ എന്നിവരും ചേര്‍ന്നു നിര്‍മിച്ചു. ഈ മാര്‍ബിള്‍ പ്രതിമയ്‌ക്ക്‌ 42.67 മീ. ഉയരമുണ്ടായിരുന്നു. 11-ഉം 15-ഉം നൂറ്റാണ്ടുകള്‍ക്കിടയ്‌ക്ക്‌ ഭൂചലനത്തില്‍ നശിച്ചിരിക്കാമെന്നു കരുതുന്നു.

റോഡ്‌സിലെ കൊലോസസ്‌ - രേഖാചിത്രം

6. റോഡ്‌സിലെ കൊലോസസ്‌. ദെമിത്രിയോസ്‌ പോളിയോര്‍ സെറ്റിസിന്റെ ദീര്‍ഘകാലത്തെ അധിനിവേശത്തില്‍നിന്നും ബി.സി. 305-304-ല്‍ റോഡ്‌സ്‌ സ്വതന്ത്രമായി. ഇതിന്റെ സ്‌മരണ നിലനിര്‍ത്തുവാന്‍ പണികഴിപ്പിച്ച സൂര്യദേവനായ ഹീലിയോസിന്റെ വെങ്കലപ്രതിമ. ലിന്‍ഡസിലെ ചാറസ്‌ ആണ്‌ നിര്‍മാതാവ്‌. പണി പൂര്‍ത്തിയാവുന്നതിന്‌ പന്ത്രണ്ടുവര്‍ഷ (സു.ബി.സി. 292-280)മെടുത്തു. സു.ബി.സി. 225-ാമാണ്ടുണ്ടായ ഭൂകമ്പത്തില്‍ ഇതിന്റെ മുട്ടിന്റെ ഭാഗത്തുവച്ച്‌ ഒടിവുണ്ടായി. വീണുപോയ പ്രതിമയെ എ.ഡി. 653 വരെ സംരക്ഷിച്ചു. ആയിടയ്‌ക്ക്‌ റോഡ്‌സ്‌ ആക്രമിച്ച അറബികള്‍ ഇതിനെ കഷണങ്ങളാക്കി വിറ്റു (900 ത്തിലേറെ ഒട്ടകങ്ങള്‍ക്കു വഹിക്കുവാന്‍ വരുന്ന ഭാരം ഇതിനുപയോഗിച്ചിരുന്ന പിത്തളയ്‌ക്ക്‌ ഉണ്ടായിരുന്നുവത്ര).

അലക്‌സാന്‍ഡ്രിയയിലെ ഫാരോസ്‌ ദീപസ്‌തംഭം - കംപ്യൂട്ടര്‍ രേഖാചിത്രം

7. അലക്‌സാന്‍ഡ്രിയയിലെ ഫാരോസ്‌ (ദീപസ്‌തംഭം). ഈജിപ്‌തിലെ ഫാരോസ്‌ദ്വീപില്‍ അലക്‌സാന്‍ഡ്രിയ തുറമുഖ കവാടത്തില്‍ ടോളമി കക-ന്റെ ഭരണകാലത്തു നിര്‍മിച്ചു (സു.ബി.സി. 280). നൈദസ്സിലെ സൊസ്റ്റ്രാറ്റസ്‌ ആണ്‌ ഇതിന്റെ ശില്‌പി. ഇതിന്‌ സു. 134.11 മീ. ഉയരമുണ്ടായിരുന്നു. മൂന്ന്‌ എടുപ്പുകളായാണ്‌ ഇതിന്റെ നിര്‍മിതി. താഴത്തേതു സമചതുരം, മധ്യത്തിലേത്‌ അഷ്‌ടഭുജം, മുകളിലത്തേതു ഗോളസ്‌തംഭാകൃതി (cylindrical). അതിനുമുകളിലുള്ള സര്‍പ്പിളമായ പടവുകളുടെ മുകളില്‍ കപ്പലുകള്‍ക്കു മാര്‍ഗസൂചകമായി ദീപസ്‌തംഭം നിര്‍മിച്ചിരുന്നു. എ.ഡി. 955-നോടടുത്ത്‌ കൊടുങ്കാറ്റും ഭൂകമ്പവും നിമിത്തം ഇതിനു കേടുപാടുകള്‍ സംഭവിച്ചു. 14-ാം ശതകത്തില്‍ പൂര്‍ണമായി നശിക്കുകയും ചെയ്‌തു. 1477-ല്‍ സുല്‍ത്താന്‍ ക്വെയ്‌ത്‌ബേ ഇതിന്റെ അവശിഷ്‌ടങ്ങളുപയോഗിച്ച്‌ ഒരു കോട്ട നിര്‍മിച്ചു.

റോമിലെ കൊലോസിയം, അലക്‌സാന്‍ഡ്രിയയിലെ ഭൂഗര്‍ഭപാത(catacomb)കള്‍, ചൈനയിലെ വന്‍മതില്‍, ഇംഗ്ലണ്ടിലെ ശിലാശേഖരം (Stone Range), നാങ്കിങ്ങിലെ പോഴ്‌സലൈന്‍ ഗോപുരം, പിസായിലെ ചരിഞ്ഞഗോപുരം, കോണ്‍സ്റ്റാന്റിനോപ്പിളിലെ ഹേജിയ സോഫിയ എന്നിവ ലോകത്തിലെ ഏഴദ്‌ഭുതങ്ങളായി മധ്യകാലഘട്ടത്ത്‌ അംഗീകരിക്കപ്പെട്ടിരുന്നു. പ്രകൃതിദത്തമായ ഏഴദ്‌ഭുതങ്ങളുടെ പട്ടിക വേറെയുമുണ്ട്‌.

1931-ലെ പുനര്‍നിര്‍ണയന പ്രകാരം കുഫുവിന്റെ പിരമിഡ്‌, ഹേജിയാസോഫിയ, പിസായിലെ ചരിഞ്ഞ ഗോപുരം, ആഗ്രയിലെ താജ്‌മഹല്‍, യു.എസ്സിലെ വാഷിങ്‌ടന്‍ മോണുമെന്റ്‌, പാരിസിലെ ഈഫല്‍ഗോപുരം, യു.എസ്സിലെ എംപയര്‍ സ്റ്റേറ്റ്‌ ബില്‍ഡിങ്‌ എന്നിവയാണ്‌ ലോകത്തിലെ ഏഴ്‌ അദ്‌ഭുതങ്ങള്‍.

1. കുഫുവിന്റെ പിരമിഡ്‌. ഇത്‌ ഏഴ്‌ പ്രാചീന അദ്‌ഭുതങ്ങളിലും ഉള്‍പ്പെടുന്നുണ്ട്‌.

ഹേജിയാ സോഫിയ

2. ഹേജിയാ സോഫിയ. സാന്തസോഫിയ എന്നും പറയപ്പെടുന്നു. കോണ്‍സ്റ്റാന്റിനോപ്പിളില്‍ നിര്‍മിക്കപ്പെട്ടിരിക്കുന്ന ഹേജിയോസോഫിയ ആദ്യം ഒരു ക്രിസ്‌തീയ ദേവാലയമായിരുന്നു. 1453-ല്‍ കോണ്‍സ്റ്റന്റിനോപ്പിളിന്റെ പതനശേഷം ഇത്‌ ഒരു മുസ്‌ലിം ദേവാലയമായിത്തീര്‍ന്നു. ഇപ്പോള്‍ ഇത്‌ ഒരു ബൈസാന്റിയന്‍ കലാശേഖരമാണ്‌. എ.ഡി. 360-ല്‍ കോണ്‍സ്റ്റാന്റിയസ്‌ കക ഇത്‌ പണിയിപ്പിച്ചു. 404-ല്‍ ഇത്‌ നശിപ്പിക്കപ്പെട്ടു. 415-ല്‍ തിയഡോഷിയസ്‌ കക പുനര്‍നിര്‍മിച്ചുവെങ്കിലും 532-ല്‍ വീണ്ടും അഗ്നിക്കിരയായി നശിച്ചു. ത്രാലസ്സിലെ ആണിമിയസ്സിന്റെയും മൈലിറ്റസ്സിലെ ഇസിഡോറസ്സിന്റെയും രൂപകല്‌പനകളനുസരിച്ച്‌ ജസ്റ്റീനിയന്‍ ചക്രവര്‍ത്തി 532-37 കാലത്ത്‌ (537-48 കാലത്തെന്നും അഭിപ്രായമുണ്ട്‌) പണിയിപ്പിച്ചതാണ്‌ ഇന്നു കാണുന്ന ഹേജിയാ സോഫിയ. കനത്ത ഭൂചലനം കാരണം 558-ല്‍ ഇതിന്റെ കുംഭഗോപുരം തകര്‍ന്നു വീഴുകയുണ്ടായി. എന്നാല്‍ 563-ല്‍ ഇതു പുനര്‍നിര്‍മിക്കപ്പെട്ടു. ഇതിന്റെ ഉള്‍ഭാഗത്തെ നീളം 80.77 മീറ്ററും വീതി 31.09 മീറ്ററുമാണ്‌. അനേകം ഗോളാകാരങ്ങളുടെ തുടര്‍ച്ചകളായാണ്‌ ഇതിന്റെ നിര്‍മിതി. പ്രധാന കുംഭത്തിന്റെ വ്യാസം 31.09 മീറ്ററും ഉയരം 56.08 മീറ്ററുമാണ്‌.

പിസായിലെ ചരിഞ്ഞഗോപുരം

3. പിസായിലെ ചരിഞ്ഞഗോപുരം. ഇറ്റലിയിലെ പിസായില്‍ സ്ഥിതിചെയ്യുന്നു. 1174-ല്‍ പണിയാരംഭിച്ച്‌ 1350-ല്‍ പൂര്‍ത്തിയാക്കി. സമീപസ്ഥമായ ക്രസ്‌തവ ദേവാലയത്തിന്റെ മണിഗോപുരമാണ്‌ ഇത്‌. സു. 54.55 മീ. പൊക്കമുള്ള ഈ എട്ടു നിലഗോപുരം ലംബത്തില്‍ നിന്നു സു. 4.88 മീ. ചരിഞ്ഞാണ്‌ നിര്‍മിച്ചത്.

താജ്‌മഹല്‍

4. താജ്‌മഹല്‍. ഉത്തര്‍പ്രദേശ്‌ സംസ്ഥാനത്തെ ആഗ്രയില്‍ യമുനാതീരത്തു സ്ഥിതിചെയ്യുന്നു. ഇന്ത്യയിലെ മുഗള്‍ ശില്‌പകലയുടെ അത്യുത്‌കൃഷ്‌ട മാതൃകയായ താജ്‌മഹല്‍ ഷാജഹാന്‍ ചക്രവര്‍ത്തി തന്റെ പ്രിയപത്‌നിയായ മുംതാസ്‌മഹലിന്റെ സ്‌മരണയ്‌ക്കായി പണികഴിപ്പിച്ചതാണ്‌. ഒരു തുര്‍ക്കി ശില്‌പകാരന്റെ രൂപമാതൃകയ്‌ക്കനുസരണമായി നിര്‍മിച്ച ഈ മന്ദിരം 1630-ല്‍ പണിയാരംഭിച്ച്‌ 1648-ല്‍ പൂര്‍ത്തിയാക്കി. 94.40 മീറ്റര്‍ സമചതുരമായ ഒരു ഫ്‌ളാറ്റ്‌ഫോറത്തിന്മേലാണ്‌ ഇത്‌ നിര്‍മിച്ചിരിക്കുന്നത്‌. ഇതിന്റെ കുംഭഗോപുരത്തിന്‌ ഉള്‍ഭാഗം 24.38 മീറ്റര്‍ ഉയരവും 15.24 മീറ്റര്‍ വ്യാസവുമുണ്ട്‌. മന്ദിരത്തിന്റെ ഉള്‍ഭാഗം വൈഡൂര്യം, സൂര്യകാന്തം, വര്‍ണമാര്‍ബിള്‍ എന്നിവയാല്‍ അലങ്കൃതമാണ്‌. ഈ സൗധത്തിന്റെ മധ്യത്തില്‍ അഷ്‌ടഭുജമാതൃകയിലുള്ള മുറിയുടെ നിലവറയില്‍ പത്‌നിയോടൊപ്പം ഷാജഹാനും അന്ത്യവിശ്രമം കൊള്ളുന്നു. മന്ദിരത്തിനു ചുറ്റും വച്ചുപിടിപ്പിച്ചിട്ടുള്ള സൈപ്രസ്‌മരങ്ങളും മുന്‍ഭാഗത്തെ തടാകത്തില്‍ പ്രതിഫലിക്കുന്ന പ്രതിബിംബവും ചേര്‍ന്ന്‌ ഇതിന്റെ ദൃശ്യഭംഗി വര്‍ധിപ്പിക്കുന്നു.

വാഷിങ്‌ടന്‍ സ്‌മാരകസൗധം

5. വാഷിങ്‌ടന്‍ സ്‌മാരകസൗധം. വാഷിങ്‌ടന്‍ ഡി.സി.-യില്‍ സ്ഥിതിചെയ്യുന്നു. 1783-ല്‍ യു.എസ്‌. കോണ്‍ഗ്രസ്‌, ജോര്‍ജ്‌ വാഷിങ്‌ടന്‌ ഒരു സ്‌മാരകം നിര്‍മിക്കുന്നതിന്‌ അനുമതി നല്‌കിയെങ്കിലും അദ്ദേഹത്തിന്റെ തന്നെ എതിര്‍പ്പുകാരണം 1799 വരെ പദ്ധതി നടന്നില്ല. 1832-ല്‍ രൂപവത്‌കരിച്ച "വാഷിങ്‌ടന്‍ നാഷണല്‍ മോണുമെന്റ്‌ സൊസൈറ്റി' ഇതിനായി ഫണ്ടു സമാഹരണം നടത്തി. പണത്തിനു പുറമേ സംഭാവനയായി അനേകം ശിലാഫലകങ്ങളും ലഭിച്ചു. റോബര്‍ട്ട്‌ മില്‍സിന്റെ രൂപമാതൃക അംഗീകരിക്കുകയും 1848-ല്‍ അടിസ്ഥാനശില സ്ഥാപിക്കുകയും ചെയ്‌തു. 1876-ല്‍ യു.എസ്‌. കോണ്‍ഗ്രസ്‌ ഇതിന്റെ പണിക്കുള്ള പണമനുവദിച്ചു. 1880-ല്‍ അസ്‌തിവാരമിടുകയും 1885-ല്‍ പൂര്‍ത്തിയാക്കുകയും ചെയ്‌തു. 1888-ല്‍ സൗധം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. 169.3 മീറ്റര്‍ ഉയരവും 91,000 ടണ്‍ ഭാരവും ഷാഫ്‌റ്റിന്റെ രൂപവുമുള്ള ഈ മന്ദിരത്തിന്റെ അടിഭാഗത്തിന്റെ വിസ്‌തീര്‍ണം 38.6 ച.മീ. ആണ്‌. മുകളിലേക്കു കയറുന്നതിനുള്ള ഗോവണിക്ക്‌ 898 പടവുകളും 50 വിശ്രമസ്ഥാനങ്ങളുമുണ്ട്‌. മുകളില്‍ എത്തുന്നതിന്‌ ഒരു എലിവേറ്ററും ഘടിപ്പിച്ചിട്ടുണ്ട്‌.

പാരിസിലെ ഈഫല്‍ഗോപുരം

6. പാരിസിലെ ഈഫല്‍ഗോപുരം. 1889-ലെ പാരിസ്‌ പ്രദര്‍ശനത്തിന്‌ കാംപ്‌-ദെ-മാര്‍സല്‍ പണിതുയര്‍ത്തിയ ഗോപുരം; 299.92 മീറ്റര്‍ ഉയരത്തില്‍ ഇരുമ്പു ചട്ടക്കൂട്ടില്‍ നിര്‍മിച്ചിരിക്കുന്നു. നാല്‌ കല്‍മുട്ടുകളില്‍ നിന്നാരംഭിക്കുന്ന നാല്‌ സ്‌തൂപങ്ങള്‍ 188.98 മീറ്റര്‍ ഉയരത്തില്‍ യോജിച്ച്‌ ഗോപുരത്തെ താങ്ങി നിര്‍ത്തുന്നു. വിവിധ തലങ്ങളിലായുള്ള മൂന്ന്‌ പ്ലാറ്റ്‌ഫോറങ്ങളില്‍ കയറുന്നതിന്‌ പടവുകളും എലിവേറ്ററുകളുമുണ്ട്‌, ഗോപുരത്തിന്‌ മുകളില്‍ ഒരു കാലാവസ്ഥാനിരീക്ഷണകേന്ദ്രവും ഒരു വയര്‍ലസ്‌ സ്റ്റേഷനും സ്ഥാപിച്ചിട്ടുണ്ട്‌.

എംപയര്‍ സ്റ്റേറ്റ്‌ മന്ദിരം - ന്യൂയോര്‍ക്ക്‌

7. എംപയര്‍ സ്റ്റേറ്റ്‌ മന്ദിരം. ന്യൂയോര്‍ക്ക്‌ നഗരത്തില്‍ സ്ഥിതിചെയ്യുന്നു. 102 നിലകളും 381 മീറ്റര്‍ ഉയരവുമുള്ള ഈ മന്ദിരം 1971 വരെ ലോകത്തില്‍ ഏറ്റവും പൊക്കമുള്ള കെട്ടിടമായിരുന്നു. 1930 മാര്‍ച്ചില്‍ പണിയാരംഭിച്ച ഈ മന്ദിരം 1931-ല്‍ പൂര്‍ത്തിയാക്കി. ന്യൂയോര്‍ക്കിലെ വ്യവസായിയായ ജോണ്‍ ജെ. റാസ്‌ക്കബ്‌ ആണ്‌ ഇതിനുവേണ്ട പണം ചെലവാക്കിയത്‌. 1951-ല്‍ ഇതിന്റെ മുകളില്‍ 67.67 മീറ്റര്‍ ഉയരമുള്ള ഒരു ടെലിവിഷന്‍ ഗോപുരം കൂടെ പണിതു. 1971-ല്‍ ന്യൂയോര്‍ക്കില്‍ പണിതീര്‍ന്ന, 110 നിലകളും 412 മീറ്റര്‍ ഉയരവുമുള്ള, വേള്‍ഡ്‌ ട്രഡ്‌സെന്ററിന്‌ 1973 വരെ ഏറ്റവും ഉയരം കൂടിയ കെട്ടിടമെന്ന പദവി ലഭിച്ചു. 1973-ല്‍ ഷിക്കാഗോയില്‍ 442 മീറ്റര്‍ ഉയരമുള്ള സീയേഴ്‌സ്‌ ബില്‍ഡിങ്‌ നിര്‍മിക്കപ്പെട്ടു. ഇതിന്‌ ആകെ 109 നിലകളാണുള്ളത്‌. പില്‍ക്കാലത്ത്‌ ഇത്തരം അംബരചുംബികള്‍ പലതും നിര്‍മിക്കപ്പെട്ടു. എങ്കിലും ഏഴ്‌ അദ്‌ഭുതങ്ങളില്‍ ഒന്ന്‌ എന്ന അംഗീകാരം എംപയര്‍ സ്റ്റേറ്റ്‌ ബില്‍ഡിങ്ങിന്‌ ഇതുവരെ നഷ്‌ടപ്പെട്ടിട്ടില്ല.

2001-ല്‍ സ്വിസ്‌കോര്‍പ്പറേഷന്‍ ന്യൂ സെവന്‍ വണ്‍ഡേഴ്‌സ്‌ ഒഫ്‌ ദ്‌ വേള്‍ഡ്‌ നിലവിലുള്ള 200 സ്‌മാരകങ്ങളില്‍നിന്ന്‌ പുതിയ ഏഴ്‌ ലോകാദ്‌ഭുതങ്ങള്‍ തിരഞ്ഞെടുക്കുവാനുള്ള ശ്രമം ആരംഭിച്ചു. 2007 ജൂലായ്‌ മാസത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ഏഴ്‌ ലോകാദ്‌ഭുതങ്ങളുടെ പട്ടിക പ്രഖ്യാപിച്ചു. ഗ്രറ്റ്‌ വാള്‍ ഒഫ്‌ ചൈന (ചൈന), പെട്രാ (ജോര്‍ഡാന്‍), ക്രസ്റ്റ്‌ ദ്‌ റിഡീമര്‍ (ബ്രസീല്‍), മക്കുപിച്ചു (പെറു), ചിചെന്‍ ഇറ്റ്‌സ (മെക്‌സിക്കോ), കൊളോസിയം (ഇറ്റലി), താജ്‌മഹല്‍ (ഇന്ത്യ). ഗ്രറ്റ്‌ പിരമിഡ്‌ ഒഫ്‌ ഗിസ (ഈജിപ്‌ത്‌) ഇപ്പോഴും ലോകഅത്ഭുതങ്ങളിലൊന്നായി പരിഗണിക്കപ്പെടുന്നു.

സെവന്‍ നാച്ചുറല്‍ വണ്‍ഡേഴ്‌സ്‌ ഒഫ്‌ ദ്‌ വേള്‍ഡ്‌, സെവന്‍ വണ്‍ഡേഴ്‌സ്‌ ഒഫ്‌ ദ്‌ അണ്ടര്‍ വാട്ടര്‍വേള്‍ഡ്‌, സെവന്‍ വണ്‍ഡേഴ്‌സ്‌ ഒഫ്‌ ദി ഇന്‍ഡസ്‌ട്രിയല്‍ വേള്‍ഡ്‌ എന്നിങ്ങനെ മറ്റ്‌ മേഖലകളിലെയും ലോകാദ്‌ഭുതങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍