This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഏലിയാവ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഏലിയാവ്‌

Elias

ഇസ്രായേല്‍ ജനത്തിന്റെ ഒരു പ്രധാന പ്രവാചകന്‍ (1 രാജാ. 17-2 രാജാ. 2:15). ബിംബാരാധനയിലേക്ക്‌ വഴുതിപ്പോകാതെ തന്റെ ജനത്തെ നേര്‍വഴിക്കു നയിക്കുക എന്നതായിരുന്നു ഇദ്ദേഹത്തിന്റെ ലക്ഷ്യം.

ടൈഗറിലെ രാജാവായിരുന്ന എത്‌ബാലിന്റെ പുത്രി ഇസബെലിനെ ആഹാബ്‌ രാജാവ്‌ വിവാഹം കഴിച്ചു. (നോ. ഇസബെല്‍). തുടര്‍ന്ന്‌ ഇസബെല്‍ ബോധപൂര്‍വം നടത്തിയ പ്രരണയുടെ ഫലമായി യഹോവ പുറന്തള്ളപ്പെടുകയും തത്‌സ്ഥാനത്ത്‌ ബാല്‍ അവരോധിക്കപ്പെടുകയും ചെയ്‌തു. യഹോവയുടെ നഷ്‌ടപ്പെട്ട ആധിപത്യം വീണ്ടെടുക്കുക എന്നതായിരുന്നു ഏലിയാവിന്റെ ആഗ്രഹം അതിന്‌ അവസരം കാത്തിരുന്ന ഏലിയാവ്‌ ഒരു ദിവസം ആഹാബിനെ സന്ദര്‍ശിക്കുകയും ആഹാബിന്റെ പ്രവൃത്തിയില്‍ യഹോവ കുപിതനായിരിക്കുന്നുവെന്നും അതിന്റെ ഫലമായി രാജ്യത്ത്‌ എല്ലായിടത്തും വരള്‍ച്ചയും പട്ടിണിയും ഉണ്ടാകുമെന്ന്‌ മുന്നറിയിപ്പ്‌ നല്‌കുകയും ചെയ്‌തു. ബാല്‍ ദേവതയ്‌ക്ക്‌ ഇവയെ തടുക്കാന്‍ കഴിയുകയില്ലെന്നും ഏലിയാവ്‌ പ്രവാചകന്‍ വെളിപ്പെടുത്തി.

ഏലിയാവിന്റെ പ്രവചനം ശരിയായിരുന്നു. വരള്‍ച്ചയും അതുമൂലമുണ്ടായ പട്ടിണിയും മൂന്നുവര്‍ഷം നീണ്ടുനിന്നു. അതിനുശേഷം യഹോവ നിര്‍ദേശിക്കയാല്‍ ഏലിയാവ്‌ ആഹാബിനെ സന്ദര്‍ശിക്കുകയും യഹോവയുടെ ശക്തി ബോധ്യപ്പെടുത്തുവാന്‍ ബാല്‍ പ്രവാചകരുമായി കാര്‍മല്‍ മലയില്‍വച്ച്‌ മത്സരത്തില്‍ ഏര്‍പ്പെടുകയും ചെയ്‌തു. ഏലിയാവിന്റെ ആത്മാര്‍ഥമായ പ്രാര്‍ഥനയുടെ ഫലമായി ബാല്‍ പ്രവാചകന്മാര്‍ പരാജിതരായി. യഹോവയുടെ ശക്തി ആഹാബിന്‌ ബോധ്യമായി. ഉടന്‍ തന്നെ മഴ പെയ്യുകയും വരള്‍ച്ചയും പട്ടിണിയും അതോടെ അവസാനിക്കുകയും ചെയ്‌തു.

ഏലിയാവ്‌ ഹോരേബ്‌ മലയിലേക്കു പോയി. അവിടെവച്ച്‌ ദൈവം വീണ്ടും പ്രത്യക്ഷപ്പെടുകയും എലീശയെ തന്റെ പിന്‍ഗാമിയായി നിയോഗിക്കണമെന്ന്‌ വെളിപ്പെടുത്തുകയും ചെയ്‌തു. ഏലിയാവ്‌ എലീശയുടെ നാടായ ആബേല്‍ മെഹോളയിലെത്തി. തനിക്കു ലഭിച്ച വെളിപാടിനെക്കുറിച്ച്‌ എലീശയെ അറിയിച്ചശേഷം പ്രവാചകന്‍ അപ്രത്യക്ഷനായി. ആറു വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും ആഹാബ്‌ പ്രത്യക്ഷപ്പെട്ടതായി പറയുന്നു. ഏലിയാവ്‌ തന്റെ പ്രിയപ്പെട്ട ശിഷ്യനും പിന്‍ഗാമിയുമായ എലീശയുമൊത്ത്‌ ഗില്‍ഗാലില്‍നിന്ന്‌ യാത്രചെയ്യുമ്പോള്‍ "അഗ്നിരഥങ്ങളും അശ്വങ്ങളും വന്ന്‌ അവരെ വേര്‍പിരിക്കുകയും' ഏലിയാവ്‌ "ചുഴലിക്കാറ്റില്‍ സ്വര്‍ഗത്തിലേക്ക്‌ കയറുകയും' ചെയ്‌തു (2 രാജാ. 2 : 1 - 15). അപ്പോള്‍ ഏലിയാവിന്റെ മേലങ്കി താഴേക്കു വന്നു. എലീശയ്‌ക്ക്‌ അതു ലഭിച്ചു.

ജൂല. 20 ഏലിയാവിന്റെ പെരുന്നാളായി ആഘോഷിച്ചുവരുന്നു. ഇസ്‌ലാം മതവും ഇദ്ദേഹത്തെ ഒരു പ്രവാചകനായി അംഗീകരിച്ചിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍