This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഏലസ്സ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഏലസ്സ്‌

വിവിധതരം ഏലസുകള്‍

അരഞ്ഞാണത്തിലും മാലയിലും മറ്റും കോര്‍ത്ത്‌ ശരീരത്തില്‍ ധരിക്കപ്പെടുന്ന ഒരു ലോഹക്കൂട്‌. പശു, കാള മുതലായ വളര്‍ത്തുമൃഗങ്ങള്‍ക്കും ഏലസ്സുകെട്ടാറുണ്ട്‌. ഏലസ്സില്‍ പ്രധാനമായി കൂട്‌, തകിട്‌ എന്നിങ്ങനെ രണ്ടു ഭാഗങ്ങളുണ്ടായിരിക്കും. തകിടില്‍ മാന്ത്രികവിധിയനുസരിച്ചുള്ള ലിഖിതങ്ങളും രേഖകളും കാണാം. തകിട്‌ അടക്കം ചെയ്‌ത ഏലസ്സ്‌ ധരിക്കുന്നത്‌ ദുര്‍ദേവതാശല്യവും ശത്രുബാധയും മറ്റും ഒഴിവാക്കുവാനും ഐശ്വര്യം നേടുവാനും സഹായകമാണെന്നു വിശ്വസിച്ചു വരുന്നു. തകിട്‌ എഴുതി മന്ത്രതന്ത്രാദികള്‍കൊണ്ട്‌ പൂജിച്ചശേഷം ചുളുങ്ങാതെയും പൊട്ടാതെയും ചുരുട്ടി കൂട്ടിനകത്തു നിക്ഷേപിച്ച്‌ വീണ്ടും പൂജിച്ചാണ്‌ അത്‌ ഉദ്ദേശിക്കുന്ന വ്യക്തിക്കു ധരിക്കാനായി നല്‌കുന്നത്‌. "തൊട്ടുരിയാടാതെ' ആയിരിക്കണം ഇതിന്റെ ദാനാദാനങ്ങള്‍ (കൊടുക്കലും വാങ്ങലും) നിര്‍വഹിക്കേണ്ടത്‌. മിക്കവാറും ചെമ്പുതകിടിനു വെള്ളിക്കൂടും വെള്ളിത്തകിടിനു സ്വര്‍ണക്കൂടുമാണ്‌ ഉപയോഗിക്കാറുള്ളത്‌. മറ്റു വിധത്തിലുള്ള ഏലസ്സുകള്‍ ആഭരണമായിട്ടാണ്‌ പരിഗണിക്കപ്പെടുന്നത്‌. ചില സമുദായങ്ങളിലെ സ്‌ത്രീകള്‍ ഇത്തരം ഏലസ്സുകള്‍ കോര്‍ത്തിട്ടുള്ള ആഭരണം കഴുത്തിലണിയുന്നുണ്ട്‌. സ്‌ത്രീകളും പുരുഷന്മാരും ഭൂതപ്രത പിശാചുക്കളില്‍നിന്നു രക്ഷനേടുമെന്ന വിശ്വാസത്തില്‍ മന്ത്രപൂതമായ ഏലസ്സ്‌ കൈയിലും അരയിലും കഴുത്തിലും ധരിക്കാറുണ്ട്‌.

ഏലസ്സിന്റെ കൂടിനകത്ത്‌ നിക്ഷേപിക്കന്ന തകിടുകളില്‍ സുദര്‍ശനയന്ത്രം, അഘോരയന്ത്രം തുടങ്ങിയ രേഖാചിത്രങ്ങളും ബീജാക്ഷരങ്ങളുമുണ്ടായിരിക്കും. ശത്രുസംഹാരത്തിനാണ്‌ പ്രധാനമായി ഈ രണ്ടു യന്ത്രങ്ങളും പ്രയോഗിക്കാറുള്ളത്‌. സുദര്‍ശനം തന്നെ രണ്ടുവിധത്തിലുണ്ട്‌; ബാലസുദര്‍ശനം, മഹാസുദര്‍ശനം. "അശ്വാരൂഢം' അഭിവൃദ്ധിയും അന്തസ്സും പൊതുജനസമ്മതിയും വര്‍ധിപ്പിക്കുമെന്നും "ബഗലാമുഖി' എന്ന യന്ത്രം നിരന്തരമായി ഉപദ്രവിച്ചുകൊണ്ടിരിക്കുന്ന ശത്രുക്കളുടെ വാക്കിനെയും മുഖത്തെയും സ്‌തംഭിപ്പിക്കുമെന്നും "സ്വയംവര'യന്ത്രം ക്ഷിപ്രവിവാഹസാധ്യത ഉളവാക്കുമെന്നും കരുതപ്പെടുന്നു. ഏലസ്സിന്റെ പൂജ സാധാരണയായി മൂന്നുദിവസം മുതല്‍ ഏഴുദിവസം വരെയാണ്‌ ചെയ്യാറുള്ളത്‌. ഏലസ്സിന്റെ കൂടിനുള്ളിലും തകിടിലും കുങ്കുമം, ഭസ്‌മം, ചന്ദനം എന്നിവ ലേപനം ചെയ്യാറുണ്ട്‌. ആഭരണരൂപത്തിലുള്ള ഏലസ്സുകള്‍ അകം പൊള്ളയായും തരികള്‍ ഇട്ടുകിലുങ്ങുന്ന രൂപത്തിലും നിര്‍മിക്കാറുണ്ട്‌; ഉള്ളില്‍ അരക്ക്‌ നിറച്ച ഒരിനവും ഉണ്ട്‌.

ഏലാത്വഗാദിചൂര്‍ണം

കേരളീയ ചികിത്സയില്‍ പ്രസിദ്ധമായ ഒരു ഔഷധയോഗം. അഷ്‌ടാംഗഹൃദയത്തില്‍ ഇപ്രകാരം പറഞ്ഞിരിക്കുന്നു:

""ഏലാത്വങ്‌ നാഗകുസുമ-
തീക്ഷണകൃഷ്‌ണാമഹൗഷധൈ:
ഭാഗവൃദ്ധൈ: ക്രമാച്ചൂര്‍ണം
നിഹന്തി സമശര്‍ക്കരം
പ്രസേകാരുചിഹൃത്‌പാര്‍ശ്വ-
കാസശ്വാസഗളാമയാന്‍.''
 

സഹസ്രയോഗം എന്ന ഔഷധയോഗഗ്രന്ഥത്തിലും പ്രതിപാദിക്കപ്പെട്ടിട്ടുള്ള ഈ യോഗത്തിലെ ഘടകങ്ങള്‍ മേല്‍പ്പറഞ്ഞ പ്രമാണമനുസരിച്ച്‌ ഏലത്തരി, ഇലവര്‍ങത്തൊലി, നാഗപ്പൂവ്‌, കുരുമുളക്‌, തിപ്പലി, ചുക്ക്‌ എന്നിവയാണ്‌. ഇവ യഥാക്രമം ഇരട്ടി വീതം (1, 2, 4, 8, 16, 32) വര്‍ധിച്ചതോതിലെടുത്ത്‌ പൊടിച്ചശേഷം അത്രയും ശര്‍ക്കരയും ചേര്‍ത്ത്‌ ഈ യോഗം നിര്‍മിക്കുന്നു. ദിവസം ഒന്നോ രണ്ടോ പ്രാവശ്യമോ, പലവട്ടമായോ തേന്‍ ചേര്‍ത്തോ ചൂടുവെള്ളത്തില്‍ കലക്കിയോ വൈദ്യനിര്‍ദേശമനുസരിച്ച്‌ ഇത്‌ സേവിക്കാം. വായില്‍ വെള്ളം ഊറുക (പ്രസേകം); രുചിയില്ലായ്‌മ; ഹൃദയം, വാരിഭാഗങ്ങള്‍ എന്നിവയെ ബാധിക്കുന്ന ചില രോഗങ്ങള്‍; കാസശ്വാസം; തൊണ്ടവേദന മുതലായ ഗളരോഗങ്ങള്‍ എന്നിവയ്‌ക്കുള്ള ഔഷധമാണ്‌ ഏലാത്വഗാദിചൂര്‍ണം.

(ഡോ.പി.ആര്‍. വാരിയര്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%8F%E0%B4%B2%E0%B4%B8%E0%B5%8D%E0%B4%B8%E0%B5%8D%E2%80%8C" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍