This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഏലം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഏലം

ഏലം - ഉള്‍ച്ചിത്രം പൂവും കായും

ഒരു സുഗന്ധമസാലവിള. ഇഞ്ചി, മഞ്ഞള്‍ മുതലായവ ഉള്‍പ്പെടുന്ന സിഞ്ചിബറേസി സസ്യകുടുംബത്തിലെ ഒരു ഓഷധിയാണിത്‌. ശാ. നാ. എലറ്റേറിയ കാര്‍ഡമോമം (Elettaria cardamomum). കേരളത്തിലെ പ്രധാനപ്പെട്ട നാണ്യവിളകളില്‍ ഒന്നാണ്‌ ഏലം. ഏകദേശം 5000 വര്‍ഷങ്ങള്‍ക്കുമുമ്പ്‌ മധ്യപൗരസ്‌ത്യദേശത്തെ വിപണിയില്‍ ആദ്യം ചെന്നുചേര്‍ന്ന സുഗന്ധ വസ്‌തുക്കള്‍ ലവംഗവും ഏലവുമായിരുന്നു. ബൈബിളിന്റെ പഴയ നിയമത്തില്‍ ലവംഗം, ഏലം എന്നിവയെപ്പറ്റിയുള്ള പല സൂചനകളുമുണ്ട്‌. പഴയ ഗ്രീക്ക്‌ ക്ലാസ്സിക്കുകളിലും ഏലവ്യാപാരം പരാമൃഷ്‌ടമായിരിക്കുന്നു. പുരാതന നാഗരികതയുടെ കേന്ദ്രങ്ങളായ ബാബിലോണിയ, അസീറിയ, ഈജിപ്‌ത്‌ എന്നിവിടങ്ങളിലെല്ലാം കേരളത്തിലെ ഏലവും മറ്റു മലഞ്ചരക്കുകളും പരിചിതമായിരുന്നു. പഴയ ആയുര്‍വേദഗ്രന്ഥങ്ങളിലും (ബി.സി. 1000) ഏലത്തിന്റെ ഔഷധഗുണങ്ങളെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കാണാം. ചിലപ്പതികാരത്തിലും കമ്പരാമായണത്തിലും കാളിദാസകൃതികളിലും ഏലത്തെപ്പറ്റി പ്രകീര്‍ത്തിച്ചുകാണുന്നു.

ഏലം വിളയിക്കുന്ന രാജ്യങ്ങളില്‍ പ്രഥമസ്ഥാനം ഗ്വാട്ടിമാലയ്‌ക്കാണ്‌; രണ്ടാംസ്ഥാനം ഇന്ത്യയ്‌ക്കും. "പൂര്‍വദിക്കിലെ ഏലത്തോട്ടം' എന്നു വിളിക്കപ്പെടുന്ന കേരളമാണ്‌ ഏലോത്‌പാദനത്തില്‍ ഏറ്റവും മുന്നില്‍ നില്‌ക്കുന്ന ഇന്ത്യന്‍ സംസ്ഥാനം. വണ്ടന്‍മേടാണ്‌ കേരളത്തിലെ പ്രധാന ഏലംവിപണന കേന്ദ്രം. ഇടുക്കി ജില്ലയാണ്‌ ഏലക്കൃഷിയുടെ കേന്ദ്രം. കര്‍ണാടകത്തിലെ കുടക്‌, ഹസ്സന്‍, ചിക്‌മംഗലൂര്‍ എന്നീ ജില്ലകളിലും തമിഴ്‌നാട്ടിലെ ചില പ്രദേശങ്ങളിലും ഏലം വിപുലമായ തോതില്‍ കൃഷി ചെയ്‌തുവരുന്നു.

കായുടെ വലുപ്പത്തെ ആധാരമാക്കി ഏലത്തെ രണ്ടായി തരംതിരിക്കാം: എലേറ്ററിയ കാര്‍ഡമോമം-മേജര്‍ വെറൈറ്റി. കാട്ടില്‍ക്കാണപ്പെടുന്ന ഇനമാണ്‌ ഇത്‌; എ. കാര്‍ഡമോമം-മൈനര്‍ വെറൈറ്റി-കൃഷിചെയ്യുന്ന ഇനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഇവയില്‍ "മൈസൂര്‍', "മലബാര്‍', "സിലോണ്‍', "വഴുക്ക', "മുഞ്‌ജാരബാദ്‌', "ബീജാപൂര്‍', "കന്നിഏലം', "മകരഏലം', "താര', "നാദന്‍' എന്നീയിനങ്ങള്‍ മേല്‍ത്തരമായി കരുതപ്പെടുന്നു. എങ്കിലും "മൈസൂര്‍', "മലബാര്‍', "വഴുക്ക' ICAR-1, ICAR-2, PV-1, PV-2 എന്നീയിനങ്ങളാണ്‌ ഏറ്റവുമധികം ജനപ്രീതി നേടിയിട്ടുള്ളവ.

മൈസൂര്‍ ഇനം. പുഷ്‌ടിയോടെ വളരുന്ന ചെടികള്‍ 3-4 മീ. വരെ ഉയരംവയ്‌ക്കും. ഇലകള്‍ക്ക്‌ കുന്തത്തിന്റെ ആകൃതിയാണ്‌. ഇലയുടെ രണ്ടുവശവും ലോമരഹിതമായിരിക്കും. നേരേ നിവര്‍ന്നുനില്‌ക്കുന്ന തരത്തിലുള്ളതാണ്‌ പുഷ്‌പമഞ്‌ജരി. വിത്തുകള്‍ നീളംകൂടിയ സമ്പുടത്തിനുള്ളില്‍ കാണപ്പെടുന്നു. 1,200 മീറ്ററിലേറെ ഉയരമുള്ള പ്രദേശങ്ങളിലാണ്‌ ഈ ഇനം ഏറ്റവും നന്നായി വളരുന്നത്‌.

മലബാര്‍ ഇനം. ഉദ്ദേശം 2-3 മീ. ഉയരം വയ്‌ക്കും. ഇലകളുടെ മുകള്‍ഭാഗം ലോമാവൃതമോ ചിലപ്പോള്‍ രണ്ടുവശവും ലോമരഹിതമോ ആയിരിക്കാറുണ്ട്‌. പുഷ്‌പമഞ്‌ജരി ഒരിക്കലും നിവര്‍ന്നുനില്‌ക്കാറില്ല. വിത്തുകള്‍ക്ക്‌ വൃത്താകൃതിയോ അണ്ഡാകൃതിയോ ആയിരിക്കും. 900-1200 മീ. ഉയരമുള്ള ഇടങ്ങളിലാണ്‌ ഈ ഇനം ഏറ്റവും നന്നായി വളരുന്നത്‌.

വഴുക്ക ഇനം. "മൈസൂര്‍' ഇനവും "മലബാര്‍' ഇനവും ചേര്‍ത്ത്‌ ഉത്‌പാദിപ്പിച്ചെടുത്ത ഒരു സങ്കരയിനമാണ്‌ ഇത്‌. ഇക്കാരണത്താല്‍ മേല്‌പറഞ്ഞ രണ്ടിനങ്ങളുടെയും സ്വഭാവസവിശേഷതകള്‍ ഇതില്‍കണ്ടെത്താം. സാഹചര്യങ്ങളുമായി ഇണങ്ങിച്ചേരുന്നതിനാവശ്യമായ അനുകൂലനങ്ങളും ഈ ഇനത്തില്‍ വളരെയുണ്ട്‌. നല്ല കരുത്തോടെ വളരുന്ന ചെടികള്‍ക്ക്‌ കടുംപച്ച നിറത്തിലുള്ള ഇലകളാണുള്ളത്‌.

സാധാരണനിലയില്‍ വളര്‍ച്ചയെത്തിയ ഒരു ഏലച്ചെടിക്ക്‌ 2-4 മീ. ഉയരമുണ്ടായിരിക്കും. ഏലച്ചെടിയുടെ യഥാര്‍ഥത്തിലുള്ള കാണ്ഡം മണ്ണിനുമുകളില്‍ കാണപ്പെടുന്നില്ല. നീണ്ട ഇലത്തണ്ടു (leaf sheath)കള്‍ ഒന്നിനുമുകളില്‍ ഒന്നായി ചുറ്റിവളര്‍ന്നു രൂപമെടുക്കുന്നതാണ്‌ ഇതിന്റെ കാണ്ഡഭാഗം. മണ്ണിനടിയിലുള്ള "കിഴങ്ങാ'ണ്‌ (rhizome) ഇതിന്റെ യഥാര്‍ഥ കാണ്ഡം. ഏലച്ചെടിയുടെ വേരുകള്‍ ആഴത്തില്‍ ഇറങ്ങിപ്പോകുന്നില്ല. മണ്ണിന്റെ ഉപരിതലത്തോടടുത്ത്‌ ഉദ്ദേശം 15-25 സെ.മീ. വരെ ആഴത്തിലും ചെടിയുടെ 70-75 സെ.മീ. ചുറ്റളവിലും ആണ്‌ വേരുകള്‍ സാധാരണയായി കാണപ്പെടുന്നത്‌. കുന്തത്തിന്റെ ആകൃതിയിലുള്ള ഇലയുടെ തണ്ട്‌ പൊതുവേ ചെറുതായിരിക്കും. പൂര്‍ണവളര്‍ച്ചയെത്തിയ ഒരിലയ്‌ക്ക്‌ 30-50 സെ.മീ. നീളവും 10-15 സെ.മീ. വീതിയുമുണ്ടായിരിക്കും. പൂക്കള്‍ പുഷ്‌പഗുച്ഛം (panicle) ആയാണ്‌ കാണപ്പെടുന്നത്‌. ഭൂകാണ്ഡത്തില്‍ നിന്ന്‌ നേരിട്ടുദ്‌ഭവിക്കുന്നവയാണ്‌ ഈ പുഷ്‌പഗുച്ഛങ്ങള്‍. ജനുവരി മാസം മുതല്‍ ഏലച്ചെടി മൊട്ടിടാനാരംഭിക്കുകയും ഏപ്രില്‍ മാസത്തോടെ അവ വിരിഞ്ഞുതുടങ്ങുകയും ചെയ്യുന്നു. ആഗസ്റ്റ്‌ ആകുമ്പോഴേക്കും പൂക്കള്‍ പൂര്‍ണമായിക്കഴിഞ്ഞിരിക്കും. മൂന്നാലുമാസക്കാലംകൊണ്ട്‌ കായ്‌കള്‍ പാകമായിക്കഴിയും. മൂന്നുഭാഗങ്ങള്‍ ചേര്‍ന്നതാണ്‌ കായ്‌. ഓരോ ഭാഗത്തിനുള്ളിലും 15-20 വിത്തുകള്‍ കാണപ്പെടുന്നു. പാകമായ ഏലക്കായ്‌ക്ക്‌ കറുപ്പോ ഇരുണ്ട തവിട്ടുനിറമോ ആയിരിക്കും. ആരോഗ്യമുള്ള ഒരു ഏലച്ചെടിയില്‍ ശരാശരി 2,000 ഏലക്കായുണ്ടാകും. വിളവെടുപ്പുസമയത്ത്‌ ഉദ്ദേശം 900 ഗ്രാം തൂക്കമുള്ള കായ്‌ ഉണങ്ങി പാകമാകുന്നതോടെ 200 ഗ്രാം ആയി ചുരുങ്ങുന്നു.

വളര്‍ച്ചയ്‌ക്കാവശ്യമായ ഘടകങ്ങള്‍. പശ്ചിമഘട്ടനിരകളിലെ നിത്യഹരിത വനങ്ങളിലാണ്‌ ഏലം നൈസര്‍ഗികമായി വളരുന്നത്‌.10o-35oC താപനിലയുള്ളതും ഈര്‍പ്പം നിറഞ്ഞതുമായ അവസ്ഥയാണ്‌ ഏലക്കൃഷിക്ക്‌ ഏറ്റവും അനുയോജ്യം. വൃക്ഷങ്ങളുടെ തണല്‍ ഇതിന്‌ ആവശ്യമാണ്‌. വര്‍ഷത്തില്‍ ശരാശരി 15 സെ.മീ. മഴ ലഭിക്കുന്നപക്ഷം ഏലം നന്നായി വളരും. വെള്ളം ഇല്ലാതിരിക്കുന്നതും കെട്ടിക്കിടക്കുന്നതും ഏലക്കൃഷിക്ക്‌ യോജിച്ചതല്ല. കൃഷിഭൂമിക്ക്‌ ചെറിയ ഒരു ചരിവുണ്ടായിരിക്കുന്നത്‌ നല്ലതാണ്‌. 600-1500 മീ. ഉയരവും ഹ്യൂമസ്‌(humus) സമൃദ്ധവുമായ തോട്ടമണ്ണില്‍ ഏലം തഴച്ചുവളരുന്നു. എന്നാല്‍ കാറ്റ്‌ അധികമുള്ള പ്രദേശങ്ങള്‍ ഏലക്കൃഷിക്കു പറ്റിയതല്ല.

പ്രജനനം. വിത്തുവിതയ്‌ക്കുകയാണ്‌ ഏറ്റവും ഫലവത്തായ പ്രജനനമാര്‍ഗം. പ്രത്യേകം തയ്യാറാക്കിയ തവാരണ(nursery beds)കളില്‍ വിത്തുവിതയ്‌ക്കുന്നു. 18 മാസം പ്രായമാകുന്നതോടെയാണ്‌ തൈകള്‍ പറിച്ചുനടുന്നത്‌. 60 സെ.മീ. നീളവും 60 സെ.മീ. വീതിയും 35 സെ.മീ. ആഴവുമുള്ള കുഴികള്‍ നാലോ ആറോ മീറ്റര്‍ അകലത്തിലായി കുത്തി, പാകപ്പെടുത്തിയ ശേഷമായിരിക്കണം തൈകള്‍ പറിച്ചുനടേണ്ടത്‌. മൈസൂര്‍ ഇനത്തിനാണ്‌ മേല്‌പറഞ്ഞ അളവില്‍ കുഴികള്‍ വേണ്ടിവരുന്നത്‌. മലബാര്‍ ഇനത്തിനാണെങ്കില്‍ മൂന്നോ നാലോ മീറ്റര്‍ അകലം മതിയാകും.

വിളവെടുപ്പ്‌. ഏലത്തിന്റെ സാമ്പത്തികപ്രാധാന്യമുള്ള ഭാഗം അതിന്റെ കായ്‌കളാണ്‌. കായ്‌കള്‍ അടര്‍ത്തിയെടുത്തുകഴിഞ്ഞാല്‍ അവ ഉണക്കി, തരംതിരിച്ചെടുത്താണ്‌ കമ്പോളത്തിലെത്തിക്കുന്നത്‌. ഏലത്തിന്റെ മൂല്യം നിര്‍ണയിക്കുന്നതില്‍ മേല്‌പറഞ്ഞ പ്രക്രിയകള്‍ അതിപ്രധാനമായ പങ്കുവഹിക്കുന്നു. നട്ട്‌ മൂന്നുവര്‍ഷം തികയുമ്പോഴേക്കും ഏലം കായ്‌ച്ചുതുടങ്ങുമെങ്കിലും ആദായകരമായ വിള കിട്ടുന്നതിന്‌ നാലു വര്‍ഷത്തെ പ്രായം വേണ്ടിവരും. വിളവെടുപ്പ്‌ ഉച്ചാവസ്ഥയിലെത്തുന്നത്‌ ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളിലാണ്‌. കായ്‌കളെല്ലാം ഒരേസമയത്ത്‌ പാകമാകാറില്ല. 30-40 ദിവസം വീതം ഇടവിട്ട്‌ വിളവെടുത്താലേ മുഴുവന്‍ കായ്‌കളും പാകമായി കിട്ടൂ. ഫെബ്രുവരി മാസത്തോടെ വിളവെടുപ്പ്‌ പൂര്‍ത്തിയാകുന്നു. കേരളത്തിലും തമിഴ്‌നാട്ടിലും വിളവെടുപ്പ്‌ സെപ്‌തംബറില്‍ ആരംഭിച്ച്‌ ഫെബ്രുവരി വരെ നീണ്ടുനില്‌ക്കുന്നു. എന്നാല്‍ കര്‍ണാടകത്തിലാകട്ടെ ആഗസ്റ്റില്‍ത്തന്നെ വിളവെടുപ്പാരംഭിക്കുകയും ഡിസംബര്‍ ആകുമ്പോഴേക്കും അവസാനിക്കുകയുമാണ്‌ പതിവ്‌.

പറിച്ചുകൂട്ടിയ കായ്‌കള്‍ വെയിലത്തോ പ്രത്യേകമായുണ്ടാക്കിയിട്ടുള്ള വീടുകളിലോ നിരത്തി ഉണക്കിയെടുക്കുന്നു. അതിനുശേഷം കാറ്റില്‍ തൂറ്റി പതിരായ കായ്‌കള്‍ മാറ്റിയിട്ട്‌ കായുടെ നിറവും വലുപ്പവുമനുസരിച്ച്‌ അവയെ തരംതിരിച്ചെടുക്കുന്നു. പച്ചനിറമുള്ള ഏലക്കായ്‌ക്കാണ്‌ വിദേശവിപണികളില്‍ ഏറ്റവും പ്രിയമുള്ളത്‌. ഇക്കാരണത്താല്‍ ഉണങ്ങാനിടുമ്പോള്‍ ആവുന്നത്ര പച്ചനിറം നഷ്‌ടപ്പെടാതിരിക്കാന്‍ കര്‍ഷകര്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്‌. ആലപ്പിഗ്രീന്‍ എക്‌സ്‌ട്രാ ബോള്‍ഡ്‌, ആലപ്പി ഗ്രീന്‍ ബോള്‍ഡ്‌, ആലപ്പി ഗ്രീന്‍ സുപ്പീരിയര്‍ തുടങ്ങിയ പേരുകളില്‍ ഏലം വിദേശമാര്‍ക്കറ്റില്‍ ഗ്രഡു ചെയ്യപ്പെടുന്നു. വിളവ്‌. ആദ്യവര്‍ഷത്തെ വിളവ്‌ ഹെക്‌ടറൊന്നിന്‌ ശരാശരി 25-50 കി. ഗ്രാം എന്ന കണക്കിനു ലഭിക്കുന്നു. കാര്‍ഷിക സാഹചര്യങ്ങള്‍ ഏറ്റവും അനുകൂലമായിരുന്നാലേ ഈ നിലവാരം നിലനില്‍ക്കുകയുള്ളൂ. അതിനടുത്ത വര്‍ഷം ഹെക്‌ടറൊന്നിന്‌ 50-70 കി. ഗ്രാം എന്ന കണക്കില്‍ വിളവു ലഭിക്കുന്നു. മൂന്നാമത്തെ വര്‍ഷം മുതല്‍ ശരാശരി 100 കി. ഗ്രാം എന്ന തോതില്‍ ഇതിന്റെ അളവ്‌ വര്‍ധിക്കുന്നു. 15-20 വര്‍ഷക്കാലം ഏലത്തോട്ടത്തില്‍നിന്ന്‌ തുടര്‍ച്ചയായി വിളവു ലഭിക്കുക സാധാരണമാണ്‌.

സാമ്പത്തിക പ്രാധാന്യം. "സുഗന്ധദ്രവ്യങ്ങളുടെ രാജ്ഞി' എന്നറിയപ്പെടുന്ന ഏലം ലോകവിപണിയില്‍ ഏറ്റവുമധികം വിലമതിക്കപ്പെടുന്ന സുഗന്ധദ്രവ്യങ്ങളിലൊന്നാണ്‌. ഏലക്കായിലടങ്ങിയിരിക്കുന്ന "എസന്‍ഷ്യല്‍ ഓയില്‍' ആണ്‌ ഇതിന്റെ പ്രാധാന്യത്തിനു കാരണം. ഫോമിക്‌, അസെറ്റിക്‌ എന്നീ ആസിഡുകളാണ്‌ ഏലക്കായില്‍ സ്ഥിതിചെയ്യുന്നത്‌. സിനിയോള്‍, റ്റെര്‍പിനിയോള്‍, റ്റെര്‍പിനീന്‍, ലൈമണീന്‍, സാബിനീന്‍ എന്നിവയാണ്‌ ഇതിലെ പ്രധാനഘടകങ്ങള്‍.

ഔഷധനിര്‍മാണത്തില്‍ ഏലം വളരെയധികം ഉപയോഗിക്കപ്പെടുന്നു. എരിവുള്ള ഈ ഔഷധി ദഹനസഹായിയാണ്‌. ഇതു കഴിക്കുമ്പോള്‍ നാവില്‍ കുത്തുന്നതുപോലെയുള്ള തീവ്രമായ അനുഭവം ഉണ്ടാകുന്നു. തൊണ്ടയുമായി ബന്ധപ്പെട്ട ചുമ, ആസ്‌ത്‌മ എന്നീ രോഗങ്ങള്‍ മൂത്രസഞ്ചിയുടെയും വൃക്കകളുടെയും രോഗങ്ങള്‍, അര്‍ശസ്‌ എന്നിവയ്‌ക്കും ഇത്‌ നല്ല ഔഷധമാണ്‌. മറ്റൗഷധങ്ങളുടെ അസുഖകരമായ രുചിയെ ഇല്ലാതാക്കുന്നതിനുവേണ്ടിയും ഏലം ഉപയോഗിക്കാറുണ്ട്‌.

ഭക്ഷണസാധനങ്ങളുടെ രുചിയും ഗന്ധവും വര്‍ധിപ്പിച്ച്‌ ഭക്ഷണം കൂടുതല്‍ സുഖകരമാക്കാനും ഏലത്തിനു കെല്‌പുണ്ട്‌. ഏലക്കായ്‌ വെറുതേ വായിലിട്ടു ചവയ്‌ക്കുന്നതുപോലും സുഖകരമായ ഒരനുഭൂതിയാണ്‌. മിഠായികള്‍ക്കും മറ്റു മധുരപലഹാരങ്ങള്‍ക്കും ഹൃദ്യമായ സുഗന്ധം നല്‌കുന്നതിനും ഏലം ഉപയോഗിക്കാറുണ്ട്‌.

ലോകത്തു മുഴുവന്‍ ഉത്‌പാദിപ്പിക്കപ്പെടുന്ന ഏലത്തിന്റെ 75 ശതമാനവും ഇന്ത്യയിലാണ്‌ വിളയുന്നത്‌. ശ്രീലങ്ക, താന്‍സാനിയ, എല്‍ സാല്‍വഡോര്‍, വിയറ്റ്‌നാം, ലാവോസ്‌, കംബോഡിയ എന്നിവയാണ്‌ ഏലം ഉത്‌പാദിപ്പിക്കുന്ന മറ്റു പ്രധാന രാജ്യങ്ങള്‍. ഇന്ത്യയ്‌ക്ക്‌ ഏറ്റവുമധികം വിദേശനാണയം നേടിത്തരുന്ന സുഗന്ധദ്രവ്യവിളകളില്‍ ഒന്നാംസ്ഥാനം നേടിക്കഴിഞ്ഞ കുരുമുളകിനെ മാറ്റിനിര്‍ത്തിയാല്‍ അടുത്തസ്ഥാനം ഏലത്തിനുതന്നെയാണ്‌. ഏലം പോലുള്ള സുഗന്ധവ്യഞ്‌ജനങ്ങളുടെ കൃഷിയും വിപണനവും പ്രാത്സാഹിപ്പിക്കാന്‍ സ്‌പൈസസ്‌ ബോര്‍ഡ്‌ പ്രവര്‍ത്തിക്കുന്നുണ്ട്‌.

(വി.ആര്‍. കൃഷ്‌ണന്‍നായര്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%8F%E0%B4%B2%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍