This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഏഡ്രിയാറ്റിക്‌ കടൽ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഏഡ്രിയാറ്റിക്‌ കടല്‍

Adriatic Sea

ഇറ്റലിക്കും ബാള്‍ക്കന്‍ ഉപദ്വീപിനും ഇടയിലേക്കു കയറികിടക്കുന്ന മധ്യധരണ്യാഴിയുടെ ശാഖ. വടക്കുപടിഞ്ഞാറ്‌ -തെക്ക്‌ കിഴക്ക്‌ ദിശയില്‍ വ. അക്ഷാ. 400 മുതല്‍ 450 വരെ ഏതാണ്ട്‌800 കി. മീ. നീണ്ടുകിടക്കുന്ന ഈ കടലിന്റെ ശരാശരി വീതി 175 കി. മീ. ആണ്‌. വടക്കോട്ടു ചെല്ലുന്തോറും ആഴം കുറഞ്ഞുവരുന്നു. ഏറ്റവും കൂടിയ ആഴം 1,400 മീറ്ററും വിസ്‌തൃതി 52,220 ചതുരശ്രകിലോമീറ്ററും ആണ്‌. ലവണത 1.8-3.5 ശ. മാ.

ഈ കടലിന്റെ ഇരുപാര്‍ശ്വങ്ങളിലുമുള്ള തടരേഖകള്‍ വ്യതിരേക സ്വഭാവമുള്ളവയാണ്‌. അല്‍ബേനിയാ തീരം പൊതുവേ വിസ്‌തൃതസമതലങ്ങളാണ്‌. അതിനു വടക്ക്‌ ബാള്‍ക്കന്‍ തീരം നിമ്‌നോന്നതവും സങ്കീര്‍ണവുമാണ്‌. ഭൂവിജ്ഞാനപരമായി ഈ തീരം ഒരു അവതലനമേഖലയാണ്‌. നേരെമറിച്ച്‌ ഇറ്റാലിയന്‍തീരം പ്രാത്ഥാനത്തിന്റെ ലക്ഷണങ്ങള്‍ വഹിക്കുന്നു. ഈ ഭാഗത്ത്‌ നൈസര്‍ഗിക തുറമുഖങ്ങള്‍ ഒന്നുപോലും ഇല്ല. ചതുപ്പു പ്രദേശങ്ങള്‍ ധാരാളമാണ്‌; ഒരു ഉള്‍ക്കടലെന്നോണം കരയിലേക്കു കടന്നു കയറിയിട്ടുള്ള വെനീസ്‌ഭാഗത്തുപോലും ചതുപ്പുകള്‍ കാണപ്പെടുന്നു. ട്രീസ്റ്റേ നഗരത്തിനപ്പുറമാണ്‌ കടലിലേക്ക്‌ ഉന്തിനില്‌ക്കുന്ന കാര്‍സ്റ്റ്‌ മുനമ്പ്‌ (ഇസ്റ്റ്രീയന്‍ ഉപദ്വീപ്‌).

പോ, അദിഗേ, ബ്രണ്ട എന്നീ നദികളുടെ ഡെല്‍റ്റാ മേഖലയിലാണ്‌ പ്രസിദ്ധ തുറമുഖമായ വെനീസ്‌ സ്ഥിതിചെയ്യുന്നത്‌ (റോമന്‍ കാലത്തെ പ്രസിദ്ധ തുറമുഖമായ ഏഡ്രിയ ഇന്ന്‌ കടലില്‍ നിന്നും 22.5 കി. മീ. ഉള്ളിലാണ്‌). ഈ നദികളിലൂടെ ഒഴുകിയെത്തുന്ന എക്കലും മണ്ണും വീണ്‌ ഡെല്‍റ്റയുടെ വിസ്‌തീര്‍ണം ക്രമപ്രവൃദ്ധമായി വരുന്നു (തുറമുഖത്തേക്കുള്ള കപ്പല്‍ച്ചാലുകള്‍ ഗതാഗതക്ഷമമായ വിധത്തില്‍ ആഴം വര്‍ധിപ്പിക്കുന്നത്‌ ശ്രമകരമായ ഒരു ജോലിയാണ്‌). രൂക്ഷമായ കടല്‍ ക്ഷോഭം അനുഭവപ്പെടുന്ന ഒരു മേഖലയാണിത്‌. കടലാക്രമണം ചെറുക്കുവാനായി നഗരത്തിനു ചുറ്റും ഭീമമായ കരിങ്കല്‍ഭിത്തികള്‍ നിര്‍മിച്ചിട്ടുണ്ട്‌. ഇറ്റാലിയന്‍ തീരത്തിന്റെ ഏതാണ്ട്‌ മധ്യത്തിലായി സ്ഥിതിചെയ്യുന്ന അങ്കോണയാണ്‌ മറ്റൊരു പ്രധാന തുറമുഖം.

പ്രാചീനകാലം മുതല്‍ക്കേ ഗതാഗതപ്രധാനമായ ഒരു കടലായിരുന്നു ഏഡ്രിയാറ്റിക്‌. ഇറ്റലിതീരത്തെ തുറമുഖ സൗകര്യമില്ലായ്‌മയും ബാള്‍ക്കന്‍തീരത്തിന്‌ ഉള്‍നാടുകളില്‍ നിന്നുള്ള ദുഷ്‌പ്രാപ്യതയും ഈ കടലിന്റെ വാണിജ്യ പ്രാധാന്യത്തിനു മങ്ങലേല്‌പിച്ചിരുന്നു. എന്നിരിക്കിലും റോമന്‍കാലം മുതല്‍ക്കേ ഏഡ്രിയാറ്റിക്‌ തീരത്തെ തുറമുഖങ്ങള്‍ വാണിജ്യപ്രാധാന്യം നേടിയെടുത്തു. വെനീസിന്റെ വളര്‍ച്ച ഈ കടലിലൂടെയുള്ള ഗതാഗതം ഗണ്യമായി വര്‍ധിപ്പിച്ചു. സൂയസ്‌ കനാലിന്റെ ആവിര്‍ഭാവത്തോടെ ഏഡ്രിയാറ്റിക്‌ തുറമുഖങ്ങളുടെ പ്രാധാന്യം കുറഞ്ഞു; ഇപ്പോള്‍ തീരദേശവാണിജ്യമാണ്‌ പ്രധാനമായും നടന്നു വരുന്നത്‌. ഇറ്റലി, സ്ലൊവേനിയ, ക്രായേഷ്യ, മോണ്‍ടിനിപ്രാ, അല്‍ബേനിയ എന്നീ രാജ്യങ്ങളിലെ പല പ്രമുഖ നഗരങ്ങളും ഏഡ്രിയാറ്റിക്‌ കടലിന്റെ കിഴക്കന്‍ തീരത്താണ്‌ സ്ഥിതിചെയ്യുന്നത്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍