This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഏജന്റ്‌ ഓറഞ്ച്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഏജന്റ്‌ ഓറഞ്ച്‌

Agent Orange

കീടനാശിനിയായി ഉപയോഗിക്കുന്ന ഒരു രാസമിശ്രിതം. വിളനിലങ്ങളില്‍ വളരുന്ന വീതിയേറിയ ഇലകളോടെയുള്ള കളകളെ നിയന്ത്രിക്കുന്നതിനും കാടുകള്‍ തുടങ്ങിയ മറ്റു പ്രദേശങ്ങളില്‍ വളരുന്ന അവയെ നീക്കം ചെയ്യുന്നതിനും വേണ്ടി ഈ രാസമിശ്രിതം ഉപയോഗിക്കുന്നു.

മേരിലാന്‍ഡിലെ (യു.എസ്‌.) ജൈവനാശിനി(biocide) ഗവേഷണശാലകളില്‍ 1940-കളില്‍ വികസിപ്പിച്ചെടുത്ത ഈ കളനാശിനി രണ്ടാംലോകയുദ്ധകാലത്ത്‌ ജപ്പാനിലെ നെല്‍പ്പാടങ്ങള്‍ നശിപ്പിക്കാന്‍ പ്രയോഗിക്കണമെന്ന്‌ വിദഗ്‌ധര്‍ ഉപദേശിച്ചെങ്കിലും പ്രസിഡന്റ്‌ റൂസ്‌വെല്‍റ്റ്‌ അതു നിരാകരിച്ചു.

ദക്ഷിണ വിയറ്റ്‌നാമിലെ നിബിഡവനങ്ങളില്‍ കേന്ദ്രീകരിച്ച്‌ ഒളിയുദ്ധം നടത്തിക്കൊണ്ടിരുന്ന വിയറ്റ്‌കോങ്‌ ഗറില്ലകളെ കീഴ്‌പ്പെടുത്തുന്നതിന്‌ യു.എസ്‌. സൈന്യത്തിന്‌ ഇടതൂര്‍ന്നുവളരുന്ന കാട്ടുമരങ്ങളിലെ ഇല പൊഴിക്കല്‍ അത്യാവശ്യമായിത്തീര്‍ന്നു. പ്രസിഡന്റ്‌ കെന്നഡിയുടെ ഉത്തരവനുസരിച്ച്‌ യു.എസ്‌. സൈന്യം ഇതിനായി 1965 ആഗസ്റ്റില്‍ "റാഞ്ച്‌ ഹാന്‍ഡ്‌' (Ranch Hand) എന്ന സൈനിക നീക്കം ആരംഭിച്ചു. AC 123 ഹെര്‍ക്കുലിസ്‌ വിമാനങ്ങളില്‍ നിന്ന്‌ ഡീസല്‍ ഓയിലില്‍ കലക്കിയ "ഏജന്റ്‌ ഓറഞ്ച്‌' ലായനി കാടുകളില്‍ തളിക്കുകയാണ്‌ ചെയ്‌തത്‌. 300 ഏക്കറില്‍ നാലു മിനിട്ടുകൊണ്ട്‌ 5,000 കി.ഗ്രാം. എന്ന തോതില്‍ 1971 ഒക്‌ടോബര്‍ അവസാനംവരെ ആറു കൊല്ലത്തിനിടയ്‌ക്ക്‌ 71,920 കിലോ ലിറ്റര്‍ ഏജന്റ്‌ ഓറഞ്ച്‌ തളിച്ചു എന്നാണ്‌ കണക്ക്‌. ഈ രാസികയുദ്ധമുറയുടെ ഫലമായി വിയറ്റ്‌നാം കര്‍ഷകര്‍ക്ക്‌ 70 ശതമാനം വിളകള്‍ നഷ്‌ടപ്പെടുകയും 16,192 ച.കി.മീറ്ററിലധികം ഭൂമി ഉപയോഗശൂന്യമാവുകയും ചെയ്‌തു.

ഓറഞ്ച്‌ പെയിന്റടിച്ച വീപ്പ (barrel)കളില്‍ ഈ കളനാശിനി സംഭരിച്ചതുകൊണ്ടാണ്‌ ഇതിന്‌ "ഏജന്റ്‌ ഓറഞ്ച്‌' എന്ന പേരുണ്ടായത്‌. നെല്ല്‌, മുള, പുല്ല്‌ തുടങ്ങിയ വീതി കുറഞ്ഞ ഇലകളുള്ള സസ്യങ്ങളെ നശിപ്പിക്കുന്ന കളനാശിനി നീല വീപ്പകളില്‍ നിറച്ചിരുന്നതുകൊണ്ട്‌ അതിന്‌ "ഏജന്റ്‌ ബ്ലൂ' (Agent Blue) എന്ന പേരുവന്നു. മറ്റൊരു കളനാശിനി വെള്ള പൂശിയ വീപ്പകളില്‍ എത്തിയിരുന്നതിനാല്‍ അതിന്റെ പേര്‌ "ഏജന്റ്‌ വൈറ്റ്‌' (Agent White). "ഏജന്റ്‌ ഓറഞ്ച്‌' 1:10-20 എന്ന അനുപാതത്തില്‍ ഡീസല്‍ എണ്ണയില്‍ നേര്‍പ്പിച്ച്‌ ലായനിയാക്കിയാണ്‌ "സ്‌പ്ര' ചെയ്‌തിരുന്നത്‌. "ഏജന്റ്‌ ബ്ലൂ' (1:20 അനുപാതം), ഏജന്റ്‌ വൈറ്റ്‌ (1:50 അനുപാതം) എന്നിവ വെള്ളത്തിലാണ്‌ കലക്കിയിരുന്നത്‌.

രാസഘടന. തുല്യ അളവില്‍ ചേര്‍ത്ത്‌ 2, 4 ഡൈക്ലോറോഫീനോക്‌സിഅസെറ്റിക്‌ ആസിഡ്‌ (2,4 dichlorophenoxyacetic acid-2,4-D), 2,4,5 ട്രക്ലോറോഫീനോക്‌സിഅസെറ്റിക്‌ ആസിഡ്‌ (Trichlorophenoxyacetic acid-2,4,5-T) എന്നീ രണ്ടു രാസയൗഗികങ്ങളുടെ മിശ്രിതമാണ്‌ ഏജന്റ്‌ ഓറഞ്ച്‌. ഈ രണ്ടു രാസയൗഗികങ്ങളെക്കാളും മാരകമായ ഒരു രാസയൗഗികം അശുദ്ധവസ്‌തു(impurity) എന്ന നിലയില്‍ ഈ മിശ്രിതത്തില്‍ കണ്ടുവരുന്നു. അതാണ്‌ ഡയോക്‌സിന്‍ (dioxin - TCDD, 2,3,7,8 Tetrachloro-dibenzo - p - dioxin - C12H4C4O2). മിശ്രിതത്തിനാവശ്യമായ ട്രക്ലോറോഫീനോള്‍ ഉത്‌പാദിപ്പിക്കുന്നതിനിടയ്‌ക്ക്‌ ഉദ്‌ഭവിക്കുന്ന ഒരു യൗഗികമാണ്‌ ഡയോക്‌സിന്‍ (1968-ലാണ്‌ ഈ വസ്‌തു രാസപ്രക്രിയകളിലൂടെ ആദ്യമായി ശുദ്ധീകരിച്ച രൂപത്തില്‍ സൃഷ്‌ടിച്ചെടുത്തത്‌). ഏജന്റ്‌ ഓറഞ്ചില്‍ ഡയോക്‌സിന്‍ വളരെ നേരിയ തോതില്‍ മാത്രമേ (0.05 മുതല്‍ 50 പിപിഎം-parts per million-വരെ) കാണപ്പെടുന്നുള്ളൂവെങ്കിലും ഭീകര പ്രത്യാഘാതങ്ങള്‍ സൃഷ്‌ടിക്കുന്നത്‌ ഈ മാരകവിഷവസ്‌തുവാണ്‌. വിഘടിക്കാന്‍ ദീര്‍ഘകാലം (അര്‍ധായുസ്‌ 8.7 വര്‍ഷം) എടുക്കുന്നതിനാല്‍, ഡയോക്‌സിന്‍ വായുവിലും മണ്ണിലും വെള്ളത്തിലും വളരെ കൊല്ലങ്ങളോളം അവശേഷിക്കുന്നു. ഇങ്ങനെ അവശേഷിക്കുന്ന രാസവിഷം നേരിട്ടോ പച്ചക്കറികള്‍, മത്സ്യങ്ങള്‍ തുടങ്ങിയ ആഹാര പദാര്‍ഥങ്ങളിലൂടെയോ മനുഷ്യശരീരത്തില്‍ പ്രവേശിച്ച്‌, മാരകരോഗങ്ങള്‍ക്ക്‌ ഇടയാക്കുന്നു. വിയറ്റ്‌നാം യുദ്ധത്തില്‍ ഏകദേശം 168 കി.ഗ്രാം ഡയോക്‌സിന്‍ യുദ്ധഭൂമിയില്‍ വാരിവിതറിയിട്ടുണ്ട്‌ എന്നാണ്‌ അനുമാനം. ഡയോക്‌സിന്റെ മറ്റൊരു പ്രത്യേകത അത്‌ കാട്ടുതീ പടര്‍ന്നാലും നശിക്കുന്നില്ല എന്നതാണ്‌. വിഘടിക്കണമെങ്കില്‍ താപനില 800oC-നു മീതെ ആയിരിക്കണം.

പ്രത്യാഘാതങ്ങള്‍. വിയറ്റ്‌നാം ഗറില്ലകളെ നശിപ്പിക്കാന്‍ ഉപയോഗിച്ച ഏജന്റ്‌ ഓറഞ്ച്‌ ഒടുവില്‍ തിരിച്ചടിച്ചത്‌ യു.എസ്‌. സൈനികരെയും രോഗഗ്രസ്‌തരാക്കികൊണ്ടാണ്‌. സ്വന്തം നാട്ടില്‍ തിരിച്ചെത്തിയ പലരും "പോസ്റ്റ്‌ ട്രൗമാറ്റിക്‌ സ്‌ട്രസ്‌ ഡിസോര്‍ഡര്‍' (Post traumatic stress disorder) എന്ന മാനസികരോഗത്തിനും "സാര്‍ക്കോമ' എന്ന കാന്‍സര്‍രോഗത്തിനും വിധേയരായി. വിഷമസന്ധികള്‍ നേരിടുമ്പോള്‍ അമിത പരിഭ്രമം, വിഷാദം, തീവ്രദുഃഖം, ക്രാധം, ഭയാശങ്ക, മരണഭയം തുടങ്ങിയ മാനസികവിഭ്രാന്തികള്‍ വിഷബാധയേറ്റവരില്‍ കണ്ടുവരുന്നു. ചിലരില്‍ പേശികള്‍ (muscles), സംയോജനകലകള്‍ (connective tissues), രക്തധമനികള്‍ തുടങ്ങിയ മൃദുകലകളില്‍ (soft-tissues) കാന്‍സര്‍ മുഴകള്‍ പ്രത്യക്ഷപ്പെടുകയും രോഗം മൂര്‍ച്ഛിച്ച്‌ മാരകമാകുകയും ചെയ്യുന്നു.

വിഷബാധയേറ്റ നിരവധി അമേരിക്കന്‍ സൈനികര്‍ സര്‍ക്കാരിനും ഏജന്റ്‌ ഓറഞ്ച്‌ നിര്‍മാതാക്കള്‍ക്കും എതിരായി കേസുകൊടുത്തു. മൊണ്‍സാന്റോ തുടങ്ങിയ കമ്പനികള്‍ നഷ്‌ടപരിഹാരമായി വന്‍തുകകള്‍ നല്‌കാന്‍ കോടതി വിധിയുണ്ടായി.

(കെ.ടി.വിജയമാധവന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍