This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഏകാങ്കനാടകം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഏകാങ്കനാടകം

ഒരു അങ്കം മാത്രമുള്ള നാടകം. ആധുനിക ഏകാങ്കനാടകപ്രസ്ഥാനത്തിനു നിദാനമായത്‌ പാശ്ചാത്യ നാടകങ്ങളാണ്‌. എങ്കിലും പ്രാചീനഭാരതത്തിലെ ആചാര്യന്മാര്‍ സംസ്‌കൃത നാടകങ്ങളെപ്പറ്റിയുള്ള വിചിന്തനത്തില്‍ ഏകാങ്കത്തെപ്പറ്റി വിശദമായി ചര്‍ച്ചചെയ്യുന്നുണ്ട്‌.

സംസ്‌കൃതത്തില്‍. ഭരതമുനിയുടെ നാട്യശാസ്‌ത്രം അനുസരിച്ച്‌ നാടകം ദശരൂപകങ്ങളില്‍ ഒന്നാണ്‌. കാവ്യാര്‍ഥത്തിന്‌ രൂപം നല്‌കുന്നതാണ്‌ രൂപകം. നാടകം, പ്രകരണം, അങ്കം, വ്യായോഗം, ഭാണം, സമവകാരം, വീഥി, പ്രഹസനം, ഡിമം, ഈഹാമൃഗം എന്നിവയാണ്‌ പത്തു രൂപകങ്ങള്‍. ഇവയില്‍ ഭാണം, വ്യായോഗം, അങ്കം, വീഥി എന്നിവ ഏകാങ്കനാടകങ്ങളാണെന്നും പറയുന്നു. ഇവയ്‌ക്ക്‌ യഥാക്രമം കാമതിലകം, മധ്യമ വ്യായോഗം, ശര്‍മിഷ്‌ഠ-യയാതി, ചന്ദ്രികാവീഥി എന്നിവ ദൃഷ്‌ടാന്തങ്ങളാണ്‌. "ഭാണ'ത്തില്‍ എല്ലാവരുടെയും ഭാഗം ഒരാള്‍തന്നെ അഭിനയിക്കുന്നു. വേശ്യകളുടെയും വിടന്മാരുടെയും ചരിത്രമാണ്‌ പ്രമേയം, ഇതിലെ മുഖ്യരസം ഹാസ്യമായിരിക്കും. "വ്യായോഗ'ത്തില്‍ ഒരു ദിവസത്തെ കഥയേ പാടുള്ളൂ എന്നു നിര്‍ബന്ധമുണ്ട്‌. രസം വീരമോ രൗദ്രമോ ആകാം. "അങ്ക'ത്തിന്‌ "ഉത്സൃഷ്‌ടികാങ്കം' എന്നും പറയും. ഇതിവൃത്തം പ്രസിദ്ധമോ അപ്രസിദ്ധമോ ആയിട്ടുള്ള "അങ്ക'ത്തില്‍ കരുണരസത്തിനാണ്‌ പ്രാധാന്യം. ശാന്തം ഒഴികെയുള്ള എട്ടു രസങ്ങള്‍ക്കും "വീഥി'യില്‍ സ്ഥാനമുണ്ട്‌. പതിമൂന്നുതരം "വീഥി'കളെക്കുറിച്ചു പറയുന്നു.

വിശ്വനാഥകവിരാജന്റെ സാഹിത്യദര്‍പ്പണം, ധനഞ്‌ജയന്റെ ദശരൂപകം എന്നിവയില്‍ ദശരൂപകങ്ങളെപ്പറ്റി വിശദമായി പ്രതിപാദിക്കുന്നുണ്ട്‌. നാടകത്തിന്റെയും പ്രകരണത്തിന്റെയും ലക്ഷണമിശ്രണംകൊണ്ട്‌ 18 ഉപരൂപകങ്ങള്‍ ഉണ്ടാകുന്നതില്‍ ഒമ്പതും ഏകാങ്കസ്വഭാവമുള്ളവയാണെന്നു സാഹിത്യദര്‍പ്പണത്തില്‍ പറയുന്നു.

""നാടികത്രാടകം ഗോഷ്‌ഠി
	സട്ടകം നാട്യരാസകം
	പ്രസ്ഥാനോല്ലാപ്യ കാവ്യങ്ങള്‍
	പ്രംഖണം പിന്നെ രാസകം
	സംലാപകം ശ്രീഗദിതം
	ശില്‌പകം താന്‍ വിലാസിക
	ദുര്‍മല്ലിക പ്രകരണി
	ഹല്ലീശമഥ ഭാണിക
	ഉപരൂപകമീവണ്ണം
	പതിനെട്ടുവിധം വരും;
	ഇവയ്‌ക്കെല്ലാറ്റിനും തുല്യം
	നാടകത്തിന്റെ ലക്ഷണം''
 

ഇവയില്‍ ഗോഷ്‌ഠി, നാട്യരാസകം, കാവ്യം, പ്രംഖണം, രാസകം, സംലാപകം, ശ്രീഗദിതം, ഹല്ലീശം, ഭാണിക എന്നിവയാണ്‌ ഏകാങ്കസ്വഭാവമുള്ളവ.

നാടകവും ഏകാങ്കനാടകവും. ഒന്നിലേറെ അങ്കങ്ങളുള്ള നാടകം രചിക്കുന്നതിനെക്കാളേറെ ദുഷ്‌കരമാണ്‌ ഏകാങ്കനാടകരചന. ഒരു ദീര്‍ഘനാടകത്തില്‍ മുഖ, പ്രതിമുഖ, ഗര്‍ഭ, വിമര്‍ശ, നിര്‍വഹണ സന്ധികളും ഭാവവൈവിധ്യങ്ങളും സമന്വയിപ്പിക്കാന്‍ നാടകകൃത്തിന്‌ വ്യാപകമായ സൗകര്യങ്ങളുള്ളപ്പോള്‍ ഹ്രസ്വമായ ഏകാങ്ക നാടകരചനയില്‍ ഇവയെല്ലാം നിഷ്‌കൃഷ്‌ടമായി പാലിക്കുക പ്രയാസകരമാണ്‌. സംഭവബഹുലമായ മനുഷ്യജീവിതത്തിലെ സങ്കീര്‍ണമുഹൂര്‍ത്തങ്ങളുടെ സംവേദനക്ഷമമായ ചിത്രീകരണമാണ്‌ ഏകാങ്കനാടകത്തിന്റെ വിജയത്തിനാവശ്യം.

ഏകാങ്കനാടകം ചെറുനാടകമല്ല. നാടകത്തിന്റെയും ഏകാങ്കനാടകത്തിന്റെയും സാങ്കേതികഭാവങ്ങള്‍ വിഭിന്നമാണ്‌. ഏകാങ്കനാടകത്തില്‍ ജീവിതത്തിന്റെ സങ്കീര്‍ണതകള്‍ പൂര്‍ണമായി പ്രകാശിപ്പിക്കാനാവില്ല. ചില നിമിഷങ്ങളുടെ വികാരോജ്ജ്വലമായ ആവിഷ്‌കാരമേ സാധ്യമാകൂ. ഒരു പ്രതിസന്ധിഘട്ടം, ഹൃദയസ്‌പൃക്കായ ഒരു മുഹൂര്‍ത്തം-അതില്‍ കേന്ദ്രീകരിച്ചാണ്‌ ഏകാങ്കനാടകങ്ങള്‍ രചിക്കപ്പെടുന്നത്‌.

നാടകംപോലെ ഏകാങ്കനാടകവും സംഘര്‍ഷാത്മകമായ ജീവിതത്തിന്റെ ആവിഷ്‌കരണമാണ്‌. ദീര്‍ഘനാടകങ്ങളിലെപ്പോലെ ക്രിയാംശത്തിന്‌ ഇവിടെ പ്രാധാന്യമില്ല. സംഭാഷണചാതുര്യംകൊണ്ട്‌ സംഘര്‍ഷാത്മകത സൃഷ്‌ടിച്ചാണ്‌ ഏകാങ്കനാടകം പ്രക്ഷകര്‍ക്കു പ്രിയങ്കരമാക്കുന്നത്‌.

മുഖ്യഘടകങ്ങള്‍. ഏകാങ്കനാടകത്തിനുവേണ്ട മുഖ്യഘടകങ്ങള്‍ കഥാതന്തു, പാത്രം, സംഭാഷണം, അഭിനയം, ദേശകാലഭേദങ്ങള്‍ എന്നിവയാണ്‌. ഏകാങ്കനാടകത്തിന്റെ അവശ്യഘടകമായ കഥാതന്തു പരിമിതവും സംഘര്‍ഷാത്മകവുമായിരിക്കണം. ചരിത്രപരം, പൗരാണികം, മതപരം, സാമൂഹികം, രാഷ്‌ട്രീയം, ജീവചരിത്രപരം എന്നിങ്ങനെ ഏതുതരം കഥാതന്തുവും സ്വീകരിക്കാം. നാടകത്തിലെപ്പോലെ ഏകാങ്കത്തിലും ആരംഭം, സംഘര്‍ഷം, പരിസമാപ്‌തി എന്നീ ഘട്ടങ്ങള്‍ ദര്‍ശിക്കാം. അനുവാചകരില്‍ ജിജ്ഞാസ ജനിപ്പിക്കുന്ന രീതിയിലാവണം ഏകാങ്കങ്ങള്‍ നിര്‍മിച്ചവതരിപ്പിക്കേണ്ടത്‌.

സമ്പൂര്‍ണനാടകങ്ങളിലെപ്പോലെ ഏകാങ്കങ്ങളില്‍ ഒട്ടേറെ കഥാപാത്രങ്ങള്‍ ഉണ്ടാവുകയില്ല. കഥാപാത്രങ്ങളുടെ എണ്ണം കുറവായാലും അവരുടെ സംഭാഷണചടുലത പ്രധാനഘടകമാണ്‌. സരളവും മര്‍മസ്‌പര്‍ശിയുമായ സംഭാഷണചാതുരി ഏകാങ്കത്തിന്റെ പ്രത്യേകതയാണ്‌. അഭിനയത്തിന്റെ വിവിധഭാവങ്ങളായ ആംഗികം, വാചികം, ആഹാര്യം, സാത്വികം എന്നിവ ഏകാങ്കത്തിലും പ്രയോഗിക്കുന്നുണ്ട്‌. രംഗസംവിധാനവും സവിശേഷശ്രദ്ധയര്‍ഹിക്കുന്ന ഘടകമാണ്‌. കാലം, സ്ഥലം, അഭിനയം എന്നിവയുടെ സന്തുലിതസമ്മേളനം നാടകത്തിലെന്നപോലെ ഏകാങ്കത്തിലും അവശ്യം വേണ്ടതാണ്‌.

ഏകാങ്കഭേദങ്ങള്‍. വിഷയപ്രധാനവും ശില്‌പപ്രധാനവുമായ രണ്ടുതരം ഏകാങ്കങ്ങള്‍. വിഷയത്തിന്റെ പ്രാധാന്യം അനുസരിച്ച്‌ സാമൂഹികം, ചരിത്രപരം, പൗരാണികം, രാഷ്‌ട്രീയം, ശാസ്‌ത്രീയം എന്നിങ്ങനെ അഞ്ചുഭേദങ്ങളും ശില്‌പപ്രാധാന്യത്തെ ആസ്‌പദമാക്കി പാരായണപ്രധാനം, ശബ്‌ദപ്രധാനം, ചരിത്രപ്രധാനം, രംഗപ്രധാനം എന്നിങ്ങനെ നാലുഭേദങ്ങളും കാണപ്പെടുന്നുണ്ട്‌.

ജെ.എം. സിങ്‌

പാശ്ചാത്യസാഹിത്യത്തില്‍. പാശ്ചാത്യസാഹിത്യത്തില്‍ ഏകാങ്കനാടകം ഒരാധുനിക പ്രതിഭാസമാണെന്നു പറയാം. ഏകാങ്കനാടകം എന്ന പേര്‍ അവകാശപ്പെടാവുന്ന ലഘു നാടകങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ടെങ്കിലും 19-ാം ശതകത്തിന്റെ അവസാനത്തോടെയാണ്‌ ഏകാങ്കനാടകങ്ങള്‍ വ്യാപകമായി രൂപംകൊള്ളാന്‍ തുടങ്ങിയത്‌. പ്രധാന നാടകത്തിനു മുമ്പായി "കര്‍ട്ടന്‍ റെയ്‌സര്‍' എന്ന രീതിയിലും അക്കാലത്ത്‌ ഏകാങ്കനാടകം അവതരിപ്പിക്കാറുണ്ടായിരുന്നു. താമസിച്ച്‌ തിയെറ്ററിലെത്തുന്ന പ്രക്ഷകര്‍മൂലം പ്രധാന നാടകത്തിന്റെ അവതരണം തടസ്സപ്പെടാതിരിക്കാന്‍ ഈ രീതി സഹായകമായിരുന്നു. ഫ്രഞ്ച്‌ നാടകവേദിയില്‍ ക്വാര്‍ട്‌ ഡി ഹ്യൂര്‍ (quart d heure) എന്ന പേരില്‍ ഇപ്പോഴും ഇത്തരം കര്‍ട്ടന്‍ റെയ്‌സര്‍ അവതരണങ്ങള്‍ സാധാരണമാണ്‌. രണ്ടോ മൂന്നോ ഏകാങ്കനാടകങ്ങള്‍ ഒന്നിനുപുറകേ ഒന്നായി ഒരൊറ്റ പരിപാടിയായി അവതരിപ്പിക്കുന്ന രീതിയാണ്‌ പാശ്ചാത്യ നാടകവേദിയില്‍ ഇപ്പോള്‍ ദൃശ്യമാകുന്നത്‌.

"ദ്‌ ഷാഡോ ഒഫ്‌ ദ്‌ ഗ്‌ളെന്‍' എന്ന നാടകത്തിലെ ഒരു രംഗം

ഇംഗ്ലീഷ്‌ നാടകരംഗത്തെ പ്രമുഖരില്‍ പലരും ഏകാങ്കനാടക രചനയില്‍ കൃതഹസ്‌തരായിരുന്നു. ബെര്‍ണാഡ്‌ ഷാ, ഡബ്ല്യു. ബിയേ റ്റ്‌സ്‌, ജെ.എം. സിങ്‌, ജോണ്‍ ഗാല്‍സ്‌വെര്‍ത്തി തുടങ്ങിയവര്‍. ഐറിഷ്‌ നാടകകൃത്തായ ജെ.എം. സിങ്‌ (1871-1909) രചിച്ച റൈഡേഴ്‌സ്‌ റ്റു ദ്‌ സീ (1904), ദ്‌ ഷാഡോ ഒഫ്‌ ദ്‌ ഗ്‌ളെന്‍ (1905) എന്നീ ഏകാങ്കങ്ങള്‍ പ്രക്ഷകരുടെ മാത്രമല്ല, അനുവാചകരുടെയും പ്രശംസയ്‌ക്കു പാത്രമായി. സിങ്ങിന്റെ നാടകങ്ങളില്‍ പൊതുവേ കാണുന്ന വിഷാദാത്മകതയും ദുരന്തദര്‍ശനവും ഈ കൃതികളിലും കാണാം. കവിയെന്ന നിലയിലും നാടകകൃത്തെന്ന നിലയിലും ഒരുപോലെ പ്രശസ്‌തനായ യേറ്റ്‌സിന്റെ (1865-1939) ദ്‌ പോട്‌ ഒഫ്‌ ബ്രാഥ്‌ (1902) എന്ന ഏകാങ്കനാടകം 1904-ല്‍ പ്രസിദ്ധീകരിച്ച ദി അവര്‍ ഗ്ലാസ്‌ ആന്‍ഡ്‌ അദര്‍ പ്ലേയ്‌സ്‌ എന്ന സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഹാരോള്‍ഡ്‌ പിന്റര്‍ രചിച്ച ദ്‌ റൂം (1957), ദ്‌ ഡംബ്‌ വെയ്‌റ്റര്‍ (1959) എന്നീ കൃതികളില്‍ മനഃശാസ്‌ത്രപരമായ സമീപനമാണ്‌ നാടകകൃത്ത്‌ സ്വീകരിച്ചിരിക്കുന്നത്‌. ഹോട്ടലിലെ ഒരു നിലയില്‍നിന്നു മറ്റൊരു നിലയിലേക്ക്‌ ആഹാരവും ചുമന്നുകൊണ്ടുപോകുന്ന വെയിറ്ററുടെ ചിത്രീകരണത്തിലൂടെ മനുഷ്യമനസ്സിന്റെ നിഗൂഢമേഖലകളിലേക്ക്‌ ഊളിയിട്ടിറങ്ങുകയാണ്‌ നാടകകൃത്തു ചെയ്യുന്നത്‌. ഗര്‍ഭപാത്രംപോലെ സുരക്ഷിതവും പരിപാവനവുമായി താന്‍ കരുതിയിരുന്ന വാസസ്ഥലം നഷ്‌ടപ്പെടുമോ എന്ന ഉത്‌കണ്‌ഠയുടെ മൂര്‍ത്തരൂപമാണ്‌ ദ്‌ റൂമിലെ നായികയായ റോസ്‌. ജോണ്‍ ഗാല്‍സ്‌വെര്‍ത്തി (1867-1933) രചിച്ച ആറു ലഘുനാടകങ്ങള്‍-ദ്‌ ഫസ്റ്റ്‌ ആന്‍ഡ്‌ ദ്‌ ലാസ്റ്റ്‌, ദ്‌ ലിറ്റില്‍ മാന്‍, ഹോള്‍ മാര്‍ക്‌ട്‌, ഡിഫീറ്റ്‌, ദ്‌ സണ്‍, പഞ്ച്‌ ആന്‍ഡ്‌ ഗോ എന്നിവ-സിക്‌സ്‌ ഷോര്‍ട്ട്‌ പ്ലെയസ്‌ എന്ന പേരില്‍ 1921-ല്‍ പ്രസിദ്ധീകരിക്കപ്പെട്ടു. ഓസ്‌കര്‍ വൈല്‍ഡിന്റെ (1854-1900)ന്റെ സലോമി (1893) എന്ന ഏകാങ്കനാടകത്തിന്‌ മലയാളത്തില്‍ രണ്ടു പരിഭാഷകളുണ്ടായി എന്നതു ശ്രദ്ധേയമാണ്‌. ഐറിഷ്‌ നാടകവേദിയിലെ മുടിചൂടാമന്നനായിരുന്ന ബെര്‍ണാഡ്‌ഷായുടെ (1856-1950) പത്തു ലഘുനാടകങ്ങളുടെ സമാഹാരമാണ്‌ ടെന്‍ ഷോര്‍ട്ട്‌ പ്ലെയ്‌സ്‌ (1960). ഷായുടെ സാമൂഹികവിമര്‍ശനവും നര്‍മബോധവുമൊക്കെ ഈ ലഘു നാടകങ്ങളിലും കാണാം.

ഇംഗ്ലീഷ്‌ ഭാഷയില്‍ ഏകാങ്കനാടകങ്ങള്‍ രചിക്കാന്‍ മുന്നോട്ടുവന്നവര്‍ നിരവധിയാണ്‌. ദ്‌ ജെയില്‍ ഗെയ്‌റ്റ്‌ (1906), ദ്‌ റൈസിങ്‌ ഒഫ്‌ ദ്‌ മൂണ്‍ (1907) എന്നീ കൃതികള്‍ രചിച്ച ലെയ്‌ഡി ഗ്രിഗറി (1852-1932); ഷാല്‍ വി ജോയിന്‍ ദ്‌ ലെയ്‌ഡീസിന്റെ (1922) കര്‍ത്താവായ ജെ.എം. ബാറി (1860-1937); ദ്‌ ബ്രൗണിങ്‌ വേര്‍ഷനും (1948), സെപ്പറേറ്റ്‌ റ്റെയ്‌ബ്‌ള്‍സും (1957) കാഴ്‌ചവച്ച റ്റെറന്‍സ്‌ റാറ്റിഗന്‍ (1911-); സ്‌മോക്‌ സ്‌ക്രീന്‍, ലോണ്‍സം ലൈക്‌ (1911), ദ്‌ പ്രസ്‌ ഒഫ്‌ കോള്‍ (1911) എന്നിവ രചിച്ച ഹാരള്‍ഡ്‌ ബ്രിഗ്‌ഹൗസ്‌ (1882-1958); സംതിങ്‌ റ്റു ടോക്‌ എബൗട്ടിന്റെ കര്‍ത്താവായ ഈഡന്‍ ഫില്‍പോട്‌സ്‌ (1862-1960); ദ്‌ റോസ്‌ ആന്‍ഡ്‌ ദ്‌ ക്രാസ്‌, ദ്‌ പൊയറ്റാസ്റ്റേഴ്‌സ്‌ ഒഫ്‌ ഇസ്‌ഫാന്‍, സ്‌ക്വയര്‍ പെഗ്‌സ്‌ എന്നീ ഏകാങ്കനാടകങ്ങള്‍ക്ക്‌ ജന്മം നല്‌കിയ ക്‌ളിഫോഡ്‌ ബാക്‌സ്‌ (1886-1962), ദ്‌ മിറക്കിള്‍ മേര്‍ച്ചന്റ്‌, ദ്‌ ഡെത്‌ ട്രാപ്‌ എന്നിവയുടെ കര്‍ത്താവായ എച്ച്‌.എച്ച്‌. മണ്‍റോ (1870-1916), ദ്‌ ബോയ്‌ കംസ്‌ ഹോം രചിച്ച എ.എ. മിലന്‍ (1882-1956), ദ്‌ ലുണാറ്റിക്‌ വ്യൂ (1957), ഫോര്‍ മിനിട്‌സ്‌ വോണിങ്‌ (1968) എന്നിവയുടെ കര്‍ത്താവായ ഡെയ്‌വിസ്‌ കോംപ്‌റ്റന്‍-ഇങ്ങനെ നീളുന്നു ഈ പട്ടിക.

അമേരിക്കന്‍ നാടകവേദിയിലും ഏകാങ്കനാടകങ്ങള്‍ ജന്മംകൊണ്ടു. യൂജീന്‍ ഓനില്‍ (1888-1953) 1914-ല്‍ പ്രസിദ്ധീകരിച്ച തേസ്റ്റ്‌ ആന്‍ഡ്‌ അദര്‍ വണ്‍-ആക്‌ട്‌ പ്ലെയ്‌സ്‌ എന്ന സമാഹാരത്തില്‍ തേസ്റ്റ്‌, ദ്‌ വെബ്‌, വോണിങ്‌സ്‌, ഫോഗ്‌, റെക്‌ലെസ്‌നസ്‌ എന്നീ അഞ്ച്‌ ഏകാങ്കനാടകങ്ങളാണുള്ളത്‌. എഡ്വേഡ്‌ ആല്‍ബിയുടെ (1928-) രംഗപ്രവേശം തന്നെ സൂ സ്റ്റോറി (1960) എന്ന ഏകാങ്കനാടകവുമായിട്ടായിരുന്നു. മനുഷ്യജീവിതത്തിന്റെ അവ്യാഖ്യേയതയുടെയും നിഗൂഢതയുടെയും പ്രതീകമായ ജെറി എന്ന നായകന്റെ അവതരണം തുടക്കത്തില്‍ത്തന്നെ "അബ്‌സേഡിസ്റ്റ്‌' എന്ന നിലയിലുള്ള ആല്‍ബിയുടെ സ്ഥാനം ഉറപ്പാക്കി. ലവ്‌ ആന്‍ഡ്‌ ഹൗ റ്റു ക്യുവര്‍ ഇറ്റിന്റെ കര്‍ത്താവായ തോണ്‍റ്റന്‍ വൈല്‍ഡര്‍ ആണ്‌ ഈ രംഗത്തെ മറ്റൊരു പ്രമുഖന്‍.

ഫ്രഞ്ച്‌ സാഹിത്യത്തിലാകട്ടെ, അസംബന്ധ നാടകവേദിയുടെ മുഖ്യപ്രണേതാവായ യൂജീന്‍ യോനെസ്‌കോ (1912-) ഏകാങ്കനാടകത്തെ അസംബന്ധദര്‍ശനത്തിന്റെ ആവിഷ്‌കരണത്തിനുള്ള മുഖ്യമാധ്യമമായി തിരഞ്ഞെടുത്തു. എന്നാല്‍ പ്രതിപാദ്യത്തിന്റെ സവിശേഷതകൊണ്ടാകാം ഏകാങ്കനാടകസങ്കേതത്തിന്റെ രൂപപരമായ പൂര്‍ണത കൈവരിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. ദ്‌ ബാള്‍ഡ്‌ പ്രമാഡോണാ (1950), ദ്‌ ലെസന്‍ (1951), ദ്‌ ചെയേഴ്‌സ്‌ (1952), ദ്‌ ന്യൂ റ്റെനന്റ്‌ (1955) എന്നിവ അദ്ദേഹത്തിന്റെ ഏകാങ്കനാടകങ്ങളുടെ കൂട്ടത്തില്‍ മികച്ചുനില്‌ക്കുന്നു. ദ്‌ മെയ്‌ഡ്‌സ്‌, ഡെത്‌വാച്‌ എന്നിവയുടെ കര്‍ത്താവായ ഷാങ്‌ ഷെനെയും (1910-) ബെല്‍ജിയന്‍ നാടകകൃത്തായ മെയ്‌റ്റര്‍ ലിങ്കുമാണ്‌ (1862-1949) ഫ്രഞ്ച്‌ ഏകാങ്കനാടകരംഗത്തെ മറ്റു പ്രമുഖര്‍.

റഷ്യയില്‍ ഈ രംഗത്ത്‌ പ്രാതഃസ്‌മരണീയന്‍ ആന്റണ്‍ ചെക്കോവ്‌ (1860-1904) ആണ്‌. യോനെസ്‌കോയെപ്പോലെ ചെക്കോവിന്റെയും അരങ്ങേറ്റം ഏകാങ്കനാടകത്തിലായിരുന്നു. ദ്‌ ബെയര്‍ (1888), ദ്‌ പ്രാപ്പോസല്‍ (1889), ദ്‌ വെഡിങ്‌ (1890), ഓണ്‍ ദ്‌ റോഡ്‌ എന്നിവ ഇദ്ദേഹത്തിന്റെ സംഭാവനകളില്‍ പ്രമുഖസ്ഥാനമര്‍ഹിക്കുന്നു. നാടോടിമനുഷ്യജീവിതത്തിന്റെ ഗതി വിഗതികളുടെ സൂക്ഷ്‌മാപഗ്രഥനമെന്നു പറയാവുന്ന ഓണ്‍ ദ്‌ റോഡ്‌ കുറേക്കാലം നിരോധിക്കപ്പെട്ടിരുന്നു. പെരുവഴിയില്‍ എന്ന പേരില്‍ പി.ആര്‍. ചന്ദ്രന്‍ ഈ കൃതി മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്‌തിട്ടുണ്ട്‌. കെ.കെ. നായര്‍ പ്രസിദ്ധപ്പെടുത്തിയ ഗോര്‍കിയുടെ നാടകങ്ങളില്‍ (രണ്ടാം ഭാഗം, 1957) മക്‌സീം ഗോര്‍കി (1868-1936) രചിച്ച ഏകാങ്കനാടകങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്‌.

സ്വീഡിഷ്‌ നാടകകൃത്തായ ഓഗസ്റ്റ്‌ സ്‌ട്രിന്‍ഡ്‌ (1849-1912) ഏകാങ്കനാടകരചനയിലും കൃതഹസ്‌തനാണ്‌. ദ്‌ സ്‌ട്രാങ്‌ഗര്‍ (1890), പ്ലേയിങ്‌ വിത്‌ ഫയര്‍ (1892), ദ്‌ ലിങ്ക്‌ (1897) എന്നിവ അദ്ദേഹത്തിന്റെ സംഭാവനകളുടെ കൂട്ടത്തില്‍ പ്രമുഖസ്ഥാനമര്‍ഹിക്കുന്നു.

ഭാരതീയസാഹിത്യത്തില്‍. മുഖ്യമായും പാശ്ചാത്യസാഹിത്യത്തിന്റെ സ്വാധീനതയിലാണ്‌ ഹിന്ദിസാഹിത്യത്തില്‍ ഏകാങ്കനാടകം രൂപംകൊണ്ടത്‌. പുരാതന ഭാരതീയസാഹിത്യത്തില്‍ ഏകാങ്കനാടകത്തോടു സാമ്യം പുലര്‍ത്തുന്ന ലഘുനാടകങ്ങള്‍ ഉണ്ടായിരുന്നെങ്കിലും 19-ാം ശതകത്തില്‍ പാശ്ചാത്യലോകത്ത്‌ രൂപംകൊണ്ട ലിറ്റില്‍ തിയെറ്റര്‍ പ്രസ്ഥാനമാണ്‌ ഏകാങ്കനാടകങ്ങള്‍ക്ക്‌ പാതയൊരുക്കിയത്‌.

പ്രാരംഭഘട്ടത്തില്‍ ഏകാങ്കനാടകങ്ങള്‍ രചിച്ച ഭാരതേന്ദുവിന്റെ രചനകള്‍ മുഖ്യമായും സംസ്‌കൃതപാരമ്പര്യത്തില്‍ അധിഷ്‌ഠിതമായിരുന്നു. രസസിദ്ധാന്തപ്രകാരം രചിക്കുന്ന ഇത്തരം നാടകങ്ങള്‍ പാശ്ചാത്യനാടകങ്ങളില്‍നിന്നു വളരെ വ്യത്യസ്‌തമാണ്‌. ആദ്യകാലം മുതല്‍ക്കുതന്നെ അതിഭാവുകത്വത്തില്‍ നിന്നകന്ന ഹിന്ദി ഏകാങ്കനാടകങ്ങളില്‍ യഥാതഥവും ധിഷണാപരവുമായ പ്രവണതയാണു പ്രകടമാകുന്നത്‌. ഏകാങ്കനാടകമാണെങ്കിലും അനേകരംഗങ്ങളുടെ സംഘടിതരൂപമാണ്‌ പലപ്പോഴും അരങ്ങേറുന്നത്‌. ഭുവനേശ്വര്‍, രാംകുമാര്‍ വര്‍മ, ജയശങ്കര്‍ പ്രസാദ്‌ എന്നിവരുടെ ഏകാങ്കനാടകങ്ങള്‍ ഉദാഹരണം.

ഭാരതീയ നവോത്ഥാനകാലഘട്ടത്തില്‍ ജയശങ്കര്‍ പ്രസാദ്‌ രചിച്ച ഏക്‌ഖുന്ത്‌ എന്ന ഏകാങ്കനാടകം പാരമ്പര്യരചനകളില്‍ നിന്നു വളരെ വ്യത്യസ്‌തമായിരുന്നു. എങ്കിലും ആധുനിക ഹിന്ദി ഏകാങ്കനാടകങ്ങളുടെ ഉപജ്ഞാതാവായി അറിയപ്പെടുന്നത്‌ രാംകുമാര്‍ വര്‍മയാണ്‌. ബെര്‍ണാഡ്‌ ഷായുടെയും സിഞ്ചിന്റെയും രചനകളുടെ സ്വാധീനം ഇദ്ദേഹത്തിന്റെ കൃതികളില്‍ കാണാം. ചമ്പക്‌, ദസ്‌ മിനിറ്റ്‌, നഹിന്‍ കാ രഹസ്യ പ്രിഥ്വിരാജ്‌ കി ത്തംഘേ മുതലായ ഏകാങ്കനാടകങ്ങള്‍ യഥാതഥശൈലിയില്‍ രചിക്കപ്പെട്ടവയാണ്‌. പൗരാണികവും ചരിത്രപരവും യഥാതഥവുമായ പ്രമേയങ്ങള്‍ ഉള്‍പ്പെടുത്തി ഏകാങ്കനാടകങ്ങളുടെ സാധ്യതകള്‍ വര്‍ധിപ്പിക്കുവാന്‍ രാംകുമാര്‍വര്‍മയ്‌ക്കു കഴിഞ്ഞു. ശിവജി, തൈങ്കുര്‍ കിഹര്‍, ദുര്‍ഗാവതി, രാജ്‌റാണിസീത, ഭാരത്‌ കാ ഭാഗ്യ എന്നിവയും ഇദ്ദേഹത്തിന്റെ ഏകാങ്കനാടകങ്ങളില്‍ ഉള്‍പ്പെടുന്നവയാണ്‌.

തനതായ ശൈലിയിലൂടെ ശ്രദ്ധേയനായ മറ്റൊരു ഏകാങ്കനാടകകൃത്താണ്‌ ഭുവനേശ്വര്‍. പ്രതിഭാ കാ വിവാഹ്‌, ശൈത്താന്‍ ഏക്‌ സാമ്യഹീന്‍ സാമ്യവാദി, ലോട്ടറി എന്നീ ഏകാങ്കനാടകങ്ങളില്‍ ബെര്‍ണാഡ്‌ ഷായുടെയും ഡി.എച്ച്‌. ലോറന്‍സിന്റെയും സിഗ്മണ്ട്‌ ഫ്രായിഡിന്റെയും സ്വാധീനം പ്രകടമാണ്‌. മാനസികസംഘട്ടനങ്ങളാണ്‌ ഇവയിലെ മുഖ്യപ്രമേയം. ഹം അകേലേ നഹി, സ്‌ട്രക, സവാത്തഠ്‌ബജെ, ഉസര്‍ എന്നീ ഏകാങ്കങ്ങളില്‍ വിപ്ലവവീര്യം തുടിച്ചുനില്‌ക്കുന്നു. പ്രതീകാത്മകസ്വഭാവത്തോടുകൂടിയ രോഷനി കിത്തഗ്‌, കഠപുതലിയന്‍, തമ്പെ കെ കിഡേ എന്നീ ഏകാങ്കങ്ങളും ഇദ്ദേഹത്തിന്റെതായുണ്ട്‌.

ഗണേഷപ്രസാദ്‌ ദ്വിവേദി, സേഠ്‌ ഗോവിന്ദദാസ്‌ എന്നിവരാണ്‌ ശ്രദ്ധേയരായ മറ്റു രണ്ടു ഏകാങ്കനാടകരചയിതാക്കള്‍. അസഹയോഗ്‌ ആന്‍ഡ്‌ സ്വരാജ്‌, ചിത്തരഞ്‌ജന്‍ ദാസ്‌ എന്നീ ഏകാങ്കങ്ങളിലൂടെ ശ്രദ്ധേയനായ ഉദയ്‌ശങ്കര്‍ഭട്ടിന്റെ നേതാ, കര്‍നിര്‍വചന്‍ സേഥ്‌ലാല്‍ചന്ദ്‌ സ്‌ത്രീ കാ ഹൃദയ, നകലി ഓര്‍ അസലി, ബഡേ ആദ്‌മി കി മൃത്യു, പ്രഥമ്‌ വിവാഹം മുതലായ നാടകങ്ങളില്‍ സാമൂഹികരാഷ്‌ട്രീയപ്രശ്‌നങ്ങള്‍ വിദഗ്‌ധമായി കൈകാര്യം ചെയ്‌തിരിക്കുന്നു.

ജയശങ്കര്‍ പ്രസാദ്‌

ഹിന്ദി ഏകാങ്കനാടകത്തിന്റെ വളര്‍ച്ചയില്‍ മുഖ്യപങ്കുവഹിച്ചവരില്‍ ഉപേന്ദ്രനാഥ്‌ അശ്‌ക്‌, ജഗദീശ്‌ചന്ദ്ര മാത്തൂര്‍, വിഷ്‌ണുപ്രഭാകര്‍, ലക്ഷ്‌മീനാരായണ്‍ മിശ്ര എന്നിവരും ശ്രദ്ധേയരാണ്‌. ആക്ഷേപഹാസ്യ നാടകങ്ങള്‍ രചിക്കുന്നതില്‍ വിദഗ്‌ധനായിരുന്ന ഉപേന്ദ്രനാഥിന്റെ ദേവതോം കി ഛായാ മേം, ചര്‍വാഹേ, തൂഫാന്‍ എന്നീ ഏകാങ്കനാടകങ്ങള്‍ ഏറെ ജനശ്രദ്ധ ആകര്‍ഷിച്ചവയാണ്‌. ജഗദീശ്ചന്ദ്ര മാത്തൂരിന്റെ മകദികാജല്‍, ഘണ്ഡഹര്‍ ഖോണ്‍സലെ, ഘിട്‌കി കി രാഹ്‌, ഘണ്ഡഹര്‍ ഘാനാ, ഓ മേരെ സപനെ, ദൂര്‍ കാ താരാ മുതലായ ഏകാങ്കങ്ങളില്‍ മുഖ്യമായും സാമൂഹിക സാമ്പത്തിക പ്രശ്‌നങ്ങളാണ്‌ പ്രതിപാദിക്കുന്നത്‌. വിഷ്‌ണുപ്രഭാകറിന്റെ മാംബാപ്‌, സന്‍സ്‌കാര്‍ ഓര്‍ ഭാവനാ, രക്തചന്ദന്‍, ദേശ്‌ രക്ഷാ കേലിയേ തുടങ്ങിയ ഏകാങ്കങ്ങളില്‍ ദേശീയത മുന്നിട്ടു നില്‌ക്കുമ്പോള്‍ ലക്ഷ്‌മീനാരായണ്‍ മിശ്രയുടെ പ്രളയ കെ പങ്ക്‌ പര്‍, അശോക്‌ഫാന്‍ എന്നീ ഏകാങ്കങ്ങളില്‍ ധിഷണാപരമായ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. ആധുനിക ഹിന്ദി ഏകാങ്കനാടകരചയിതാക്കളില്‍ എസ്‌.പി. ഖത്രി, എസ്‌.എസ്‌. അവസ്ഥി, ഭഗവതിചരണ്‍ വര്‍മ, വൃന്ദാവന്‍ലാല്‍ വര്‍മ, യശ്‌പാല്‍, ഹരികൃഷ്‌ണ, സത്യേന്ദ്രശരത്‌, ചിരഞ്‌ജീത്‌, രേവതിശരണ്‍ ശര്‍മ എന്നിവര്‍ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നവരാണ്‌. സാമൂഹിക രാഷ്‌ട്രീയ പ്രശ്‌നങ്ങളാണ്‌ ഇവരുടെ രചനകളില്‍ പ്രമേയമായി സ്വീകരിച്ചിരിക്കുന്നത്‌.

ആധുനിക രാജസ്ഥാനി നാടകസാഹിത്യത്തില്‍ മദന്‍ കെ വലിയായുടെ ഏകാങ്കനാടകങ്ങള്‍ പ്രത്യേകപ്രാധാന്യമര്‍ഹിക്കുന്നു. ഇദ്ദേഹത്തിന്റെ ആധുനിക്‌ രാജസ്ഥാനി രാതീന്‍ നാടക്‌ മൂന്നു ഏകാങ്കനാടകങ്ങളുടെ സമാഹാരമാണ്‌. ബ്യൂറോക്രസിയുമായി ബന്ധപ്പെട്ട ദുര്‍വൃത്തികളാണ്‌ ഈ നാടകങ്ങളുടെ ഇതിവൃത്തം. ഹരികാന്ത്‌ എഡിറ്റ്‌ ചെയ്‌ത മകാന്‍ ഖാലിത്താഹെ എന്ന ഏകാങ്കനാടക സമാഹാരം ആധുനിക സിന്ധിനാടക സാഹിത്യത്തിന്‌ ഒരു മുതല്‍ക്കൂട്ടാണ്‌. നാല്‌ ഏകാങ്കങ്ങളാണ്‌ ഈ സമാഹാരത്തിലുള്ളത്‌. സിന്ധി സാഹിത്യത്തിലെ പരീക്ഷണപ്രവണത ഈ ഏകാങ്കങ്ങളില്‍ കാണാം. പരീക്ഷണപ്രധാനമായ എട്ട്‌ ഏകാങ്കങ്ങളുടെ സമാഹാരമാണ്‌ അതാതോജിര്‍ബാതിനാടക എന്ന ഗ്രന്ഥം. ഇവയില്‍ പലതും അരങ്ങത്ത്‌ വിജയം കൈവരിച്ചവയാണ്‌. കിരാത്‌ മെഹര്‍ ചന്ദാനി എഡിറ്റ്‌ ചെയ്‌ത തെന്തര്‍സാഹന്‍ നാത്യോ എന്ന ഏകാങ്കനാടകസമാഹാരവും ശ്രദ്ധേയമാണ്‌.

ദിലീപ്‌ മൗലിക്‌, ശാന്തിരഞ്‌ജന്‍ ചക്രവര്‍ത്തി എന്നിവര്‍ എഡിറ്റുചെയ്‌ത നാട്യലിപിക ആജ്‌കര്‍ ഏകാങ്ക എന്ന ഏകാങ്കനാടകസമാഹാരവും നിഹാര്‍ഗുന്‍ എഡിറ്റ്‌ ചെയ്‌ത നതൂന്‍ റിതിര്‍ ഏകാങ്ക എന്ന സമാഹാരവും ബംഗാളി ഏകാങ്ക സാഹിത്യത്തിന്റെ സവിശേഷതകളിലേക്കു വെളിച്ചംവീശുന്നു. മറാഠി സാഹിത്യത്തില്‍ മാധവ അച്വാല്‍ രചിച്ച ചിത, വിദ്യാധര്‍, പുദ്‌ലികിന്റെ ചൗഫുല എന്നീ ഏകാങ്കനാടകങ്ങള്‍ ജനശ്രദ്ധ നേടിയവയാണ്‌.

ആധുനിക തെലുഗുസാഹിത്യത്തില്‍ തനികെല്ലഭാരതിയുടെ ഏകാങ്കനാടകങ്ങള്‍ ജനശ്രദ്ധനേടി. ഗര്‍ധഭന്ദം, കൊക്കൊരൊകൊ, ചല്‍ചല്‍ഗുരം എന്നീ ഏകാങ്കങ്ങള്‍ ഇദ്ദേഹത്തിന്റെ മുഖ്യരചനകളില്‍പ്പെടുന്നു. തൊഴിലില്ലായ്‌മയുടെയും മദ്യാസക്തിയുടെയും മറ്റും അനന്തരഫലങ്ങളാണ്‌ ഈ നാടകങ്ങളിലെ പ്രതിപാദ്യം. കെ.കെ.എല്‍. സ്വാമിയുടെ തെനതിഗലുപഗബഡദായി ശക്തമായ ഒരു ഏകാങ്കനാടകമാണ്‌. ഫ്യൂഡല്‍പ്രഭുക്കന്മാരുടെ ചൂഷണം തുറന്നുകാട്ടുന്ന നാടകമാണിത്‌. 1984-ലെ ആന്ധ്രനാടക കലാപരിഷത്തിന്റെ പുരസ്‌കാരം ഈ കൃതിക്കു ലഭിക്കുകയുണ്ടായി. എല്‍.ബി. ശ്രീറാമിന്റെ ഗജേന്ദ്രമോക്ഷം, ജാഗ്രിനി, എന്നീ ഏകാങ്കങ്ങളും കൊലികലപുഡി ന്യൂട്ടന്റെ ആദിമാനവുദു, ഏസമരംസാഗിസ്ഥ എന്നിവയും പ്രത്യേകപരാമര്‍ശം അര്‍ഹിക്കുന്നു. അകാലചരമം പ്രാപിച്ച കെ.എസ്‌.കെ. വെങ്കടേശ്വരലു ഹാസ്യപ്രധാനമായ ഏകാങ്കനാടകങ്ങള്‍ രചിച്ചിട്ടുണ്ട്‌.

കന്നഡസാഹിത്യത്തില്‍ ശിന്തുവള്ളി അനന്തമൂര്‍ത്തി എഡിറ്റ്‌ ചെയ്‌ത ഏകകസംഗ്രഹ എന്ന ഏകാങ്കനാടകസമാഹാരം പല വാല്യങ്ങളിലായി സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ചുവരുന്നു. കന്നഡ ഏകാങ്കനാടകരചനയില്‍ പ്രമുഖരായവരുടെ തിരഞ്ഞെടുത്ത നാടകങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.

മലയാളത്തില്‍. ആധുനിക പാശ്ചാത്യമാതൃകകളിലുള്ള ഏകാങ്കനാടകങ്ങള്‍ മലയാളത്തില്‍ ഈ നൂറ്റാണ്ടിന്റെ മുപ്പതുകളിലുണ്ടായിത്തുടങ്ങിയെങ്കിലും അതൊരു പ്രസ്ഥാനമായി വികാസം പ്രാപിച്ചത്‌ അമ്പതുകളിലാണ്‌. ഇവിടെ "കര്‍ട്ടന്‍ റെയ്‌സര്‍' എന്ന ഏര്‍പ്പാട്‌ ഇല്ലാതിരുന്നതിനാല്‍ മങ്കീസ്‌ പായുടെ രൂപത്തിലുള്ള ശ്രദ്ധേയമായ ഒരു രചന ഈ രംഗത്ത്‌ ആദ്യകാലത്തുണ്ടായില്ല. മലയാളത്തിലെ ആദ്യകാലനാടക രചയിതാക്കള്‍ ഏകാങ്കനാടകരചനയെ ഗൗരവപൂര്‍വം കണ്ടുമില്ല. ഏകാങ്കനാടകം ഒരു സന്ദര്‍ഭത്തിന്റെയോ സംഭവത്തിന്റെയോ സാന്ദ്രമായ ആവിഷ്‌കാരമാണെന്നും ഒരു ഭാവഗീതത്തിന്റെ ഘടനാഭദ്രതയും ഭാവസൗന്ദര്യവും അതിനുണ്ടാകണം എന്നും സ്ഥലകാലൈക്യങ്ങള്‍ ദീക്ഷിച്ചുകൊണ്ട്‌ സംഘര്‍ഷാത്മകമായ ജീവിതമുഹൂര്‍ത്തം ഭാവഗരിമയോടെ അവതരിപ്പിക്കുകയെന്നത്‌ ശ്രമസാധ്യമാണെന്നുമുള്ള ചിന്ത വളരെ പതുക്കെയാണ്‌ വേരുറച്ചത്‌.

ഇ.വി. കൃഷ്‌ണപിള്ളയുടെ നളനും കലിയും (1934) ആണ്‌ ഈ രംഗത്തെ ആദ്യകാലസംഭാവനകളില്‍ പ്രമുഖം. ചേലനാട്ട്‌ അച്യുതമേനോന്റെ പുഞ്ചിരി (1943), പി. കുഞ്ഞിരാമന്‍ നായരുടെ രണ്ട്‌ ഏകാങ്കങ്ങള്‍ (1945), കുട്ടനാട്ട്‌ കെ. രാമകൃഷ്‌ണപിള്ളയുടെ കമണ്ഡലു (1946), പി. കേശവദേവിന്റെ സമരകവി (1946), നാഗവള്ളി ആര്‍.എസ്‌. കുറുപ്പിന്റെ ആരുടെ വിജയം (1947), കെ.എം. ജോര്‍ജിന്റെ ഏകാങ്കമണ്ഡലം (1947), ടി.എസ്‌. അനന്തസുബ്രഹ്മണ്യത്തിന്റെ പഞ്ചഗവ്യം (1948) തുടങ്ങിയ മൗലികകൃതികളും ചങ്ങമ്പുഴ കൃഷ്‌ണപിള്ളയുടെ പെല്ലിസും മെലിസാന്ദയും (മോറിസ്‌ മേറ്റര്‍ലിങ്ക്‌, 1948) തുടങ്ങിയ പരിഭാഷകളുമാണ്‌ നാല്‌പതുകളുടെ പ്രമുഖ സംഭാവന.

ഏകാങ്കനാടകരചന ഗൗരവപൂര്‍വം നിര്‍വഹിക്കേണ്ട ഒന്നാണെന്ന്‌ മലയാളത്തിലെ നാടകരചയിതാക്കള്‍ക്കും നാടകവേദിയിലെ പ്രവര്‍ത്തകര്‍ക്കും ബോധ്യമായത്‌ അമ്പതുകളിലാണ്‌. പാശ്ചാത്യദേശത്തെ വിഖ്യാതരചനകളുടെ പരിഭാഷകള്‍ ഇവിടെ ഒട്ടുവളരെയുണ്ടായി. ജെ.പി. മത്തായിയുടെ ചങ്ങാതികള്‍ (സ്‌ട്രിന്‍സ്‌ ബര്‍ഗ്‌, 1952), സി.ജെ. തോമസിന്റെ ശലോമി (ഓസ്‌കാര്‍ വൈല്‍ഡ്‌, 1954), എന്‍.കൃഷ്‌ണപിള്ളയുടെ ഒരു സ്വപ്‌നനാടകം (സ്‌ട്രിന്‍സ്‌ ബര്‍ഗ്‌, 1958) തുടങ്ങി ശ്രദ്ധേയങ്ങളായ പല കൃതികള്‍ നമുക്കു ലഭിച്ചു. പരിഭാഷാകൃതികളില്‍ ഏറെ ശ്രദ്ധപിടിച്ചുപറ്റിയതാണ്‌ എസ്‌. ഗുപ്‌തന്‍നായരുടെ അഞ്ചു ലഘുനാടകങ്ങള്‍ (1957). ആംഗ്ലോ-ഫ്രഞ്ച്‌ നാടകകൃത്തായ ജെ.എം. സിങ്ങിന്റെ റൈഡേഴ്‌സ്‌ ടു ദ്‌ സീ (കടലില്‍ പോകുന്നവര്‍), അയര്‍ലണ്ടുകാരനായ നോര്‍മന്‍ മക്‌കിന്നലിന്റെ ബിഷപ്‌സ്‌ കാന്‍ഡില്‍ സ്റ്റിക്‌സ്‌ (ബിഷപ്പും ജയില്‍പ്പുള്ളിയും), അമേരിക്കന്‍ നാടകകൃത്തായ യൂജിന്‍ ഒനീലിന്റെ ബിഫോര്‍ ബ്രക്ക്‌ഫാസ്റ്റ്‌ (പ്രാതലിനുമുമ്പ്‌), സ്‌പെയിന്‍കാരനായ ഹാസീന്തോ ബെനവന്തെയുടെ നോ സ്‌മോക്കിങ്‌ (പുകവലിക്കരുത്‌), റഷ്യന്‍ നാടകകൃത്ത്‌ ആന്റണ്‍ ചെഖോവിന്റെ ദ്‌ ബെയര്‍ (കരടി) എന്നിങ്ങനെ വിശ്വവിഖ്യാതമായ അഞ്ചു രചനകളാണ്‌ ഈ ഗ്രന്ഥത്തിലുള്ളത്‌. പി.കെ. വീരരാഘവന്‍നായരുടെ നാലും നാല്‌ (1950),

എം.ആര്‍. ഭട്ടതിരിപ്പാടിന്റെ ബ്ലീച്ച്‌ (1951), പി. കേശവദേവിന്റെ തൊണ്ടുകാരി (1954), വി. ആനന്ദക്കുട്ടന്റെ അറുകൊല (1955), എന്‍. കൃഷ്‌ണപിള്ളയുടെ കെട്ടുകള്‍, മിസ്‌ കമല, മൂത്താങ്ങള (1956), ഏരൂര്‍ വാസുദേവിന്റെ ഒരാടും കുറേ മനുഷ്യരും (1957), എന്‍. ഗോവിന്ദന്‍കുട്ടിയുടെ ദാഹിക്കുന്ന മത്സ്യങ്ങള്‍ (1959) തുടങ്ങിയ മൗലികകൃതികളും ഈ കാലയളവിലുണ്ടായി.

അമ്പതുകളില്‍ ഏകാങ്കനാടകരംഗത്ത്‌ ഒരു കുതിച്ചുചാട്ടം ദൃശ്യമാകുന്നു. മലയാളത്തിലെ ഏകാങ്കനാടകപ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്‌ക്കു നേതൃത്വം നല്‌കിയത്‌ ജി. ശങ്കരപ്പിള്ളയാണ്‌. നാടകാധ്യാപകനും നാടകകൃത്തും സംവിധായകനും വിമര്‍ശകനുമായിരുന്ന ശങ്കരപ്പിള്ള ശ്രദ്ധേയങ്ങളായ നിരവധി ഏകാങ്കങ്ങള്‍ രചിക്കുകയും രംഗത്ത്‌ അവതരിപ്പിക്കുകയും ചെയ്‌തു. 1956-ല്‍ രചിച്ച സ്‌നേഹദൂതന്‍ എന്ന കൃതിയോടെ ഇദ്ദേഹത്തിന്റെ ജൈത്രയാത്ര ആരംഭിക്കുന്നു. സബര്‍മതി ദൂരെയാണ്‌, നിധി, അമ്മാവന്‍ ആളു വീരനാ, അഭയാര്‍ഥികള്‍, അഹല്യ, മുള്‍ക്കിരീടം, മൂന്നു പണ്ഡിതന്മാരും പരേതനായ ഒരു സിംഹവും, ആസ്ഥാനവിഡ്‌ഢികള്‍, ഉത്തിഷ്‌ഠത ജാഗ്രത, ധര്‍മക്ഷേത്ര കുരുക്ഷേത്ര തുടങ്ങി അറുപതില്‍പ്പരം ഏകാങ്കങ്ങള്‍ ശങ്കരപ്പിള്ള രചിച്ചു. ഇദ്ദേഹത്തിന്റെ ഏകാങ്കങ്ങള്‍ സുഘടിത ശില്‌പസൗന്ദര്യമുള്ളവയാണ്‌; രംഗാവിഷ്‌കാരക്ഷമമാണ്‌. യാഥാര്‍ഥ്യത്തെയും ഭാവനയെയും അനായാസം കൂട്ടിയിണക്കുന്ന ടെക്‌നിക്‌ സമൃദ്ധമായും സഫലമായും ഇദ്ദേഹം പ്രയോഗിച്ചു. ശങ്കരപ്പിള്ളയുടെ നേതൃത്വത്തില്‍ സ്ഥാപിച്ച "പ്രസാധനാ ലിറ്റില്‍ തിയെറ്റര്‍' മുഖ്യമായും ശ്രദ്ധവച്ചത്‌ ഏകാങ്കങ്ങളുടെ അവതരണത്തിലായിരുന്നു.

തുടര്‍ന്നുള്ള കാലയളവില്‍ ജി. ശങ്കരപ്പിള്ളയ്‌ക്കു പുറമേ നിരവധി നാടകകൃത്തുകള്‍ ഏകാങ്ക രചനയില്‍ ഏര്‍പ്പെടുന്നുണ്ട്‌. ടി.എന്‍. ഗോപിനാഥന്‍ നായര്‍ (പിന്നെക്കാണാം, 1960), കൈനിക്കര പദ്‌മനാഭപിള്ള (ചന്ദ്രകാന്തം, 1960), പി.ആര്‍. ചന്ദ്രന്‍ (അലഞ്ഞുതിരിയുന്ന ആത്മാവ്‌, 1960), വി.എസ്‌. ആന്‍ഡ്രൂസ്‌ (വിപ്ലവലോകം, 1961), തോപ്പില്‍ ഭാസി (ഭാസിയുടെ ഏകാങ്കങ്ങള്‍, 1962), കെ.ജി. സേതുനാഥ്‌ (അരമണിക്കൂര്‍ നാടകങ്ങള്‍, 1962), കെ. പദ്‌മനാഭന്‍ നായര്‍ (അമ്പിളിയെത്തേടി, 1963), തിക്കോടിയന്‍ (ഏകാങ്കങ്ങള്‍, 1965), കാലടി ഗോപി (കാറ്റും തിരകളും, 1965), സി.എന്‍. ശ്രീകണ്‌ഠന്‍ നായര്‍ (സ്‌നേഹം, ഭക്തി, 1968), കടവൂര്‍ ജി. ചന്ദ്രന്‍പിള്ള (കടവൂരിന്റെ ഏകാങ്കങ്ങള്‍, 1969), എന്‍.എന്‍.പിള്ള (നാല്‌ ഏകാങ്കങ്ങള്‍, 1969), വീരരാഘവന്‍നായര്‍ (നാലുംനാല്‌, 1973), ജി. ശങ്കരപ്പിള്ള (സബര്‍മതി ദൂരെയാണ്‌), ആര്‍. നരേന്ദ്രപ്രസാദ്‌ (പടിപ്പുര), വാസുപ്രദീപ്‌ (കണ്ണാടിക്കഷണങ്ങള്‍), ടി.എം. എബ്രഹാം (കീറിമുറിച്ച കണ്ണ്‌), വയലാ വാസുദേവന്‍പിള്ള (ഒരു പക്ഷിക്കുഞ്ഞിന്റെ മരണം കിരീടം), സുലൈമാന്‍ കക്കോടി (തീന്‍മേശയിലെ ദുരന്തം) തുടങ്ങിയവരുടെ സംഭാവനകള്‍ ഏകാങ്കനാടകപ്രസ്ഥാനത്തിനു കരുത്തേകി.

മലയാളത്തിലെ ഏകാങ്കനാടകശാഖ ഇന്ന്‌ ആശാവഹമായ പുരോഗതിയുടെ പാതയിലാണ്‌. ഏകാങ്കത്തിന്റെ പഠനത്തിനും അവതരണത്തിനുമായി ക്യാമ്പുകള്‍ സംഘടിക്കപ്പെടുന്നുണ്ട്‌. കോളജുകളിലെ കലാസമിതികള്‍ നടത്തുന്ന ഏകാങ്കനാടകമത്സരം ഫലപ്രദമായ പരീക്ഷണങ്ങളുടെ വേദിയായി ഭവിക്കുന്നു. നാല്‌പത്തിയഞ്ചുമിനിട്ടോ ഏറിവന്നാല്‍ ഒരു മണിക്കൂറോ മാത്രമായി ഒതുങ്ങിനില്‌ക്കുന്ന ഏകാങ്കനാടകം ഇന്ന്‌ നഗരസദസ്സിനെക്കാള്‍ കൂടുതല്‍ ഗ്രാമീണസദസ്സിനെ ആകര്‍ഷിച്ചുവരുന്നു. തെരുവുകളിലും വഴിക്കവലകളിലും ഉത്സവപ്പറമ്പുകളിലും ഏകാങ്കനാടകങ്ങള്‍ അരങ്ങേറുന്ന രീതിക്ക്‌ പ്രചാരം വര്‍ധിച്ചിട്ടുണ്ട്‌. തെരുവുനാടകം, തനതുനാടകം, നാടോടിനാടകം എന്നിങ്ങനെ പല വിഭാഗങ്ങളിലായി ഏകാങ്കനാടകങ്ങള്‍ അവതരിപ്പിക്കപ്പെടുന്നുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍