This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഏകരൂപതാവാദം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഏകരൂപതാവാദം

Uniformitarianism

ജയിംസ്‌ ഹട്ടണ്‍

ഭൗമപ്രക്രിയകളുടെ ഹേതുഭാവങ്ങളെ ആസ്‌പദമാക്കി ഭൂവിജ്ഞാന പുരോഗതിയുടെ ആദ്യഘട്ടങ്ങളില്‍ ആവിഷ്‌കരിക്കപ്പെട്ട ഒരു സിദ്ധാന്തം. ഭൂമിയുടെ അന്തര്‍ഭാഗത്തും ഉപരിതലത്തിലും ഇന്ന്‌ അനുഭവപ്പെട്ടുകാണുന്ന പ്രക്രിയകളും പ്രക്രമങ്ങളും ഭൗമായുസ്സിലെ ആദ്യഘട്ടംതൊട്ട്‌ ഇന്നേവരേക്കും തുടര്‍ന്നുപോന്നവയാണെന്നും ഇത്തരം പ്രതിഭാസങ്ങളുടെ തോതും തീവ്രതയും വ്യത്യസ്‌തങ്ങളായിരിക്കാമെങ്കിലും അവമൂലമുളവായിട്ടുള്ള ഫലങ്ങള്‍ സമാന സ്വഭാവം പുലര്‍ത്തിപ്പോന്നുവെന്നുമുള്ള വിവക്ഷയാണ്‌ ഏകരൂപതാവാദത്തിന്റെ കാതല്‍. വിപുലമായ അര്‍ഥത്തില്‍ വസ്‌തുനിഷ്‌ഠമായ ഈ കാഴ്‌ചപ്പാട്‌ ഭൗമശാസ്‌ത്രപഠനത്തില്‍ നവോത്ഥാനത്തിന്‌ ഹേതുവായി. "ഇന്ന്‌ ഇന്നലെയുടെ താക്കോ ലാണ്‌' എന്ന സാമാന്യ ധാരണ ഭൗമരഹസ്യങ്ങളുടെ കലവറ തുറക്കുവാന്‍ ഭൂവിജ്ഞാനികളെ വളരെയേറെ സഹായിച്ചു.

ചാള്‍സ്‌ ലയല്‍

പ്രളയം, ഭൂകമ്പം തുടങ്ങി തീവ്രവും ശീഘ്രവുമായ ഭൗതിക പരിണാമങ്ങളിലൂടെയാണ്‌ ഭൂമിയുടെ ഉപരിതലം ഇന്നത്തെ അവസ്ഥയിലെത്തിയത്‌ എന്നായിരുന്നു 18-ാം ശതകത്തില്‍ പ്രബലമായിരുന്ന നെപ്‌ട്യൂണിസ്റ്റ്‌ പ്ലൂട്ടോണിസ്റ്റ്‌-വിശ്വാസം (Catastrophism). ഇതിനു കടകവിരുദ്ധമായാണ്‌ ജയിംസ്‌ ഹട്ടണ്‍ (1726-97) തന്റെ തിയറി ഒഫ്‌ ദി എര്‍ത്ത്‌ (Theory of the Earth) എന്ന ഗ്രന്ഥത്തിലൂടെ ഏകരൂപതാവാദത്തിന്‌ നാന്ദികുറിച്ചത്‌. നേരിട്ടു നിരീക്ഷിക്കാവുന്ന, നൈസര്‍ഗിക പ്രക്രിയകള്‍ തന്നെയാണ്‌ ഭൂമിയുടെ ഘടനയ്‌ക്കും ഇന്നത്തെ അവസ്ഥാവിശേഷങ്ങള്‍ക്കും ഹേതുവായി വര്‍ത്തിച്ചിട്ടുള്ളത്‌ എന്ന്‌ ഹട്ടണ്‍ വിശ്വസിച്ചു. ആഗ്നേയ പ്രക്രിയകള്‍ക്കും പര്‍വതനത്തിനും ഹേതു താപോര്‍ജമാണെന്നും അപക്ഷയം (weathering), അപരദനം (erosion), അവസാദനം (sedimentation) തുടങ്ങിയ പ്രക്രിയകളുടെ നെടുനാളത്തെ നിരന്തര പ്രവര്‍ത്തനഫലമാണ്‌ ഇന്ന്‌ കാണുന്ന ഭൂപ്രകൃതി എന്നുമായിരുന്നു ഇദ്ദേഹം വാദിച്ചത്‌; ജോണ്‍ പ്ലേഫയര്‍ (1748-1819) നല്‌കിയ വ്യാഖ്യാനങ്ങളിലൂടെയാണ്‌ ഹട്ടന്റെ വാദഗതികള്‍ക്കു പ്രചാരം സിദ്ധിച്ചത്‌. അപരദനംമൂലം ഉയര്‍ന്ന ഭൂഭാഗങ്ങള്‍ക്കു നേരിട്ടുകൊണ്ടിരിക്കുന്ന ക്ഷയം നന്നേ സാവധാനത്തിലായതിനാല്‍ ഭൗമായുസ്സിന്റെ ദൈര്‍ഘ്യത്തെ സംബന്ധിച്ച്‌ നിലവിലിരുന്ന ധാരണകള്‍ പുനര്‍വിചിന്തനത്തിനു വിധേയമാക്കേണ്ടത്‌ അനിവാര്യമായിത്തീര്‍ന്നു. ഹട്ടന്റെ വാദഗതി അനുസരിച്ച്‌ ഗണിക്കുമ്പോള്‍ ഭൂമിക്ക്‌ കിട്ടുന്ന പ്രായം മനുഷ്യന്റെ ഭാവനയ്‌ക്കതീതമായിരുന്നു. തന്നിമിത്തം ഈ ചിന്താഗതിയുടെ സ്ഥിരീകരണത്തിന്‌ ഉപോദ്‌ബലകമായി വ്യാപകമായ സ്ഥലീയ-അധ്യയന(field-work)വും അതിലൂടെയുള്ള ദത്തശേഖരണവും പ്രാജ്ജ്വലമായ സിദ്ധാന്തീകരണവും എല്ലാറ്റിനും ഉപരി ശാസ്‌ത്രീയാധൃഷ്‌ടതയും അവശ്യമായിത്തീര്‍ന്നു.

ജയിംസ്‌ ഹട്ടന്റെ വാദഗതികളെ പുരസ്‌കരിച്ച്‌ ചാള്‍സ്‌ ലയല്‍ (1797-1875) 1830-ല്‍ പ്രസിദ്ധീകരിച്ച പ്രിന്‍സിപ്പിള്‍സ്‌ ഒഫ്‌ ജിയോളജി (Principles of Geology) എന്ന വിഖ്യാത പ്രബന്ധ സമാഹാരത്തിലൂടെയാണ്‌ ഏകരൂപതാവാദം ഒരു അടിസ്ഥാന ശാസ്‌ത്രസിദ്ധാന്തമായി അംഗീകരിക്കപ്പെട്ടത്‌. പാറയടരുകളുടെ ആപേക്ഷികപ്രായം നിര്‍ണയിക്കുന്നതിന്‌ അടിസ്ഥാനമായിട്ടുള്ള തത്ത്വങ്ങളില്‍ ആദ്യത്തേതാണ്‌ ഏകരൂപതാവാദം. ഇദ്ദേഹത്തിന്റെ ഏകരൂപതാവാദനിയമ(Law of uniformitarianism) പ്രകാരം ഭൂവിജ്ഞാനത്തിലെന്നപോലെ മറ്റു വിജ്ഞാനശാഖകളിലും പ്രപഞ്ച പ്രക്രിയകള്‍ക്കു നിദാനമായ അടിസ്ഥാനനിയമങ്ങള്‍ വര്‍ത്തമാനകാലത്തിലെന്നപോലെ ഭൂത-ഭാവി കാലങ്ങളിലും പ്രയുക്തമാകുന്നവയാണ്‌. സമാരോഹണം (The Principle of Superposition), സവിതാന അവസാദനം (The Principle of Original Horizontality) തുടങ്ങിയവയെ സംബന്ധിച്ചുള്ള തത്ത്വങ്ങള്‍ ഏകരൂപതാവാദജന്യങ്ങളുമാണ്‌.

ഏകരൂപതാവാദത്തെ ചാള്‍സ്‌ ഡാര്‍വിന്‍ തുങ്ങിയ പില്‍ക്കാല ശാസ്‌ത്രജ്ഞന്മാര്‍ മാര്‍ഗദര്‍ശകമെന്ന നിലയില്‍ പ്രകീര്‍ത്തിച്ചു കാണുന്നു. രാസപരമോ ഭൗതികമോ ഗുരുത്വപരമോ ഭൗമമോ ആയ പ്രക്രിയകള്‍ കാലഭേദത്തിനൊത്ത്‌ വ്യതിചലിക്കുന്നില്ല എന്ന്‌ ഏകരൂപതാവാദത്തെത്തുടര്‍ന്നുള്ള പരീക്ഷണ നിരീക്ഷണങ്ങള്‍ അസന്ദിഗ്‌ധമായി തെളിയിച്ചു; ഭൂകമ്പം, അഗ്നിപര്‍വതസ്‌ഫോടനം, കാന്തിക ഉത്‌ക്രമണം (Magnetic reversal) തുടങ്ങിയ ഭൗമപ്രക്രിയകള്‍ ഇതിന്‌ അപവാദങ്ങളായി തുടരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍