This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

മലയാള അക്ഷരമാലയിലെ പന്ത്രണ്ടാമത്തെ അക്ഷരം; എ-യുടെ ദീര്‍ഘരൂപം. കണ്‌ഠ്യതാലവ്യമായ ഈ സ്വരാക്ഷരം സംസ്‌കൃതത്തിലും ഇതരദ്രാവിഡഭാഷകളിലും സമാനമാണ്‌, (സംസ്‌കൃതത്തില്‍ ഹ്രസേ്വാച്ചാരണമില്ല) ദീര്‍ഘത്തിനു പുറമേ പ്ലുതമായും ഇത്‌ ഉച്ചരിക്കപ്പെടുന്നു. ഉദാത്താനുദാത്തസ്വരിതഭേദങ്ങളും ഇവയ്‌ക്ക്‌ ഓരോന്നിനും അനുനാസിക-അനനുനാസിക ഭേദങ്ങളും വ്യാകരണത്തില്‍ നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്‌. ഇപ്പോഴത്തെ ദീര്‍ഘലിപി (ഏ, ) പ്രയോഗത്തില്‍ വരുന്നതുവരെ ഹ്രസ്വരൂപം തന്നെയാണ്‌ (എ, ) ഇതിന്‌ ഉപയോഗിച്ചിരുന്നത്‌. പഴയ കൈയെഴുത്തുഗ്രന്ഥങ്ങളില്‍ ഹ്രസ്വദീര്‍ഘഭേദം കാണാനില്ല.

ഉദാ. ദൊഷവുമില്ല (ദോഷവുമില്ല).

19-ാം ശതകത്തിന്റെ ഉത്തരാര്‍ധമായപ്പോഴേക്കും മലയാളത്തില്‍ "ഏ' സ്വരത്തിന്‌ ദീര്‍ഘലിപി തന്നെ ഉപയോഗിച്ചുതുടങ്ങി. ബെയ്‌ലിയുടെ മലയാളം-ഇംഗ്ലീഷ്‌ നിഘണ്ടുവില്‍ (1846) ഇടയ്‌ക്ക്‌ ദീര്‍ഘലിപി കാണാനുണ്ടെങ്കിലും പ്രായേണ ഹ്രസ്വലിപി തന്നെയാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. ഗുണ്ടര്‍ട്ടിന്റെ നിഘണ്ടുവില്‍ (1872) ഇന്നത്തെ ദീര്‍ഘരൂപമാണ്‌ സ്വീകരിച്ചിട്ടുള്ളത്‌. റവ. ജോര്‍ജ്‌മാത്തന്റെ മലയാഴ്‌മയുടെ വ്യാകരണത്തിലും (1863) അങ്ങനെതന്നെ കാണുന്നു. പ്രസ്‌തുത സ്വരത്തിന്‌ ദീര്‍ഘലിപിതന്നെ എഴുതേണ്ടതാണെന്നാണ്‌ കോവുണ്ണി നെടുങ്ങാടി(കേരള കൗമുദി 1878)യുടെ അഭിപ്രായം.

വ്യാകരണപരമായ സവിശേഷതകള്‍. സര്‍വനാമമായി, പ്രതേ്യകിച്ച്‌ ചുട്ടെഴുത്തെന്ന നിലയില്‍, മലയാളത്തില്‍ "ഏ' കാരം ഉപയോഗിക്കുന്നു. ഉദാ. ഏത്‌, ഏവന്‍ (എ-യുടെ ദീര്‍ഘരൂപം). വ്യാക്ഷേപം, ശ്രദ്ധയെ ക്ഷണിക്കാന്‍വേണ്ടിയുള്ള ശബ്‌ദം എന്നീ നിലകളിലും ഇതിനുപ്രയോഗമുണ്ട്‌. ഉദാ. ഏ, മോശമായിപ്പോയി; ഏ, ഇങ്ങോട്ടുനോക്ക്‌. ഹ്രസ്വമായ എ ചിലപ്പോള്‍ ദീര്‍ഘമായി ഉപയോഗിക്കാറുണ്ട്‌. ഉദാഹരണത്തിന്‌ പ്രതിഗ്രാഹികാവിഭക്തിപ്രത്യയ(എ)ത്തോട്‌ സമുച്ചയം ചേരുമ്പോള്‍ ദീര്‍ഘിക്കുന്നു (മക്കളേയും). ആധാരികാഭാസ പ്രത്യയമായും ചിലപ്പോള്‍ പ്രത്യയസമയത്ത്‌ അതില്‍ എന്നതിന്റെ സങ്കുചിതരൂപമായും ഈ ശബ്‌ദം വരും. ഉദാ. പുലര്‍ കാലേ. വന്നേപ്പിന്നെ (വന്നതില്‍ പിന്നെ).

സമുച്ചയാര്‍ഥത്തില്‍ ഇടനിലയായും മലയാളത്തില്‍ ഏ ഉപയോഗിക്കാറുണ്ട്‌; വിശേഷിച്ച്‌ പൂര്‍ണസംഖ്യയോട്‌ കീഴ്‌ക്കണക്കു ചേര്‍ക്കുമ്പോള്‍. ഉദാ. അഞ്ചേകാല്‍. ഒരു സന്ധ്യക്ഷരമായും "ആയി' എന്ന അര്‍ഥത്തില്‍ അവ്യയശബ്‌ദങ്ങളില്‍ ചേരുന്നനിപാതമായും ഈ ശബ്‌ദം കാണുന്നുണ്ട്‌.

ഉദാ. ഗജ + ഇന്ദ്രന്‍ = ഗജേന്ദ്രന്‍ നന്നേ = (നന്നായി).

ചോദ്യരൂപേണയും ചിലപ്പോള്‍ പ്രയോഗിക്കുന്നു.

ഉദാ. തന്നേ? (തന്നെയോ?) ഇല്ലേ? (ഇല്ലയോ?).

ഉച്ചാരണത്തില്‍ "ഏ'ക്കുപകരം യ കാരം വരിക സാധാരണമാണ്‌. ഉദാ. ഏവന്‍-യേവന്‍. താലവ്യമായ "ഏ'ക്ക്‌ സ്വരം പരമാകുമ്പോള്‍ യ കാരം ആഗമിക്കുമെന്ന്‌ കേരളപാണിനി സന്ധിപ്രകരണത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌.

ഉദാ. ചേര്‍ന്നേ ഉള്ളൂ = ചേര്‍ന്നേയുള്ളൂ.

സംബോധനാര്‍ഥത്തില്‍ നാമങ്ങളോടു ചേര്‍ക്കുന്ന നിപാതം എന്ന നിലയിലും ഏ ഉപയോഗിക്കാറുണ്ട്‌. "അരുവൈപാതിയുരുവായ പരനേ' എന്ന പ്രയോഗവും മറ്റും ഇതിനുദാഹരണമാണ്‌. സംസ്‌കൃതശബ്‌ദങ്ങളുടെ ചില വിഭക്തിവചനങ്ങളുടെ പ്രത്യയമായും പ്രയോഗമുണ്ട്‌. ഉദാ. മഹാമുനേ, സീതേ, വനേ. വാക്യാലങ്കാരമായും ചിലപ്പോള്‍ ഏ കാരം മലയാളത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്‌. "അശേഷ ജഗത്‌പരിപൂര്‍ണവുമായേ' എന്ന കണ്ണശ്ശരാമായണകാരന്റെ പ്രയോഗം ഇക്കാര്യത്തില്‍ സാക്ഷ്യം വഹിക്കുന്നു. ഈ രീതി കൂടുതലും പ്രാചീന മലയാളത്തിലാണ്‌ കാണുന്നത്‌. കേരളത്തിന്റെ ചില ഭാഗങ്ങളില്‍ പ്രതേ്യകിച്ചും തെക്കന്‍ തിരുവിതാംകൂറില്‍ ഹ്രസ്വദീര്‍ഘഭേദമെന്യേ ഈ ശബ്‌ദം ഉപയോഗിക്കാറുണ്ട്‌.

ഉദാ. തന്നേ, തന്നെ

എ ശബ്‌ദത്തിന്‌ വിഷ്‌ണു, ദേവി എന്നീ അര്‍ഥങ്ങള്‍ മലയാളമഹാനിഘണ്ടു, ശബ്‌ദതാരാവലി തുടങ്ങിയ പ്രധാന കോശങ്ങളിലും അനുകമ്പ, സ്‌മൃതി, ആഹ്വാനം, ആമന്ത്രണം എന്നീ അര്‍ഥങ്ങള്‍ മേദിനിയിലും കാണുന്നുണ്ട്‌. "ഏകാരോവാസ്‌തവ: ശക്തി:' തുടങ്ങി തന്ത്രശാസ്‌ത്രപ്രകാരമുള്ള അര്‍ഥകല്‌പനകളും അപൂര്‍വമായി പ്രയോഗത്തിലുണ്ട്‌.

"ഏ കാരം പരമം ദിവ്യം

ബ്രഹ്മവിഷ്‌ണു ശിവാത്മകം' എന്നു കാമധേനുതന്ത്രത്തിലും "ഏതി പ്രാപ്‌ഹോതി സര്‍വം വിശ്വം ഇതി വിഷ്‌ണു' (ലോകം മുഴുവന്‍ വ്യാപിച്ചിരിക്കുന്നു എന്നതുകൊണ്ട്‌ വിഷ്‌ണു) എന്ന്‌ ഏകാക്ഷരകോശത്തിലും ഏ കാരത്തെക്കുറിച്ച്‌ പരാമര്‍ശമുണ്ട്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%8F" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍