This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എർഷാദ്‌, ഹുസൈന്‍ മുഹമ്മദ്‌ (1930 -)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:02, 14 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

എർഷാദ്‌, ഹുസൈന്‍ മുഹമ്മദ്‌ (1930 -)

Ershad, Hussain Muhammed

ബാംഗ്ലദേശ്‌ പ്രസിഡന്റായിരുന്ന രാഷ്‌ട്രതന്ത്രജ്ഞന്‍. 1930 ഫെ. 1-ന്‌ രംഗ്‌പൂരിലാണു ജനനം. സുന്നിമതവിഭാഗത്തിൽപ്പെട്ടയാളാണ്‌. പശ്ചിമബംഗാളിലെ കൂച്ച്‌ബിഹാർ ജില്ലയിലെ ദിന്‍ഹാത പ്രദേശത്തുനിന്നും കുടിയേറിപ്പാർത്തവരായിരുന്നു എർഷാദിന്റെ മാതാപിതാക്കള്‍. 1950-ൽ ധാക്ക സർവകലാശാലയിൽനിന്നും ബിരുദം നേടിയശേഷം 1952-ൽ പട്ടാളത്തിൽ ചേരുകയുണ്ടായി. 1966-ൽ ക്വെറ്റയിലെ പ്രശസ്‌തമായ കമാന്‍ഡന്റ്‌ സ്റ്റാഫ്‌ കോളജിൽനിന്നും വിദഗ്‌ധ പരിശീലനവും നേടി. 1969-ൽ സിയാൽകോട്ട്‌ മേഖലയിലെ ഒരു ബ്രിഗേഡിൽ സേവനം പൂർത്തിയാക്കിയതോടെ മൂന്നാം കിഴക്കന്‍ ബംഗാള്‍ റെജിമെന്റിന്റെ കമാന്‍ഡന്റ്‌ പദവി എർഷാദിനു സ്വന്തമായി. 1971-ലെ ബാംഗ്ലദേശ്‌ വിമോചനയുദ്ധ കാലഘട്ടത്തിൽ മറ്റു ബംഗാളി ഓഫീസർമാർക്കൊപ്പം ഇദ്ദേഹവും ഒരു യുദ്ധത്തടവുകാരനായി. 1973-ൽ ബാംഗ്ലദേശ്‌ സ്വതന്ത്രമായപ്പോള്‍ പ്രധാനമന്ത്രിയായിരുന്ന ഷെയ്‌ഖ്‌ മുജിബുർ റഹ്‌മാന്‍ ഇദ്ദേഹത്തെ ആർമിയുടെ അഡ്‌ജുറ്റാന്‍ഡ്‌ ജനറൽ ആയി അവരോധിച്ചു. ഇന്ത്യയിലെ നാഷണൽ ഡിഫന്‍സ്‌ അക്കാദമിയിൽ മിലിട്ടറി പഠനത്തിന്റെ ഉയർന്ന പരീക്ഷ പാസ്സായതോടെ 1975-ൽ എർഷാദ്‌ ഡെപ്യൂട്ടി ചീഫ്‌ ഒഫ്‌ ആർമി സ്റ്റാഫ്‌ ആയി. സിയായോട്‌ അങ്ങേയറ്റം കൂറു പുലർത്തിയിരുന്ന എർഷാദ്‌ പിന്നീട്‌ കമ്യൂണിസ്റ്റ്‌ ആദർശങ്ങളിലേക്ക്‌ ശ്രദ്ധതിരിച്ചു. അതോടെ, ഷെയ്‌ഖ്‌ മുജിബുർ റഹ്‌മാന്‍ വിഭാവനം ചെയ്‌ത ബഹുകക്ഷിഭരണത്തിന്‌ അന്ത്യമായി. 1975-ലെ ഒരു പട്ടാള അട്ടിമറിയുടെ ഫലമായി സിയാ അറസ്റ്റുചെയ്യപ്പെട്ടെങ്കിലും കേണൽ അബു താഹെറിന്റെ നേതൃത്വത്തിൽ നടന്ന ബദൽ ഇടപെടലിനെത്തുടർന്ന്‌ 1975 ന. 7-ന്‌ സിയാ അധികാരത്തിൽ മടങ്ങിയെത്തി. പട്ടാള അട്ടിമറികള്‍ക്ക്‌ നിയമസാധുത്വം കൈവരിക്കാന്‍ കഴിഞ്ഞതോടെ ഭരണഘടനയിലെ മൂന്നാം ഭേദഗതിപ്രകാരം ബഹുകക്ഷിഭരണസമ്പ്രദായം പുനഃസ്ഥാപിക്കപ്പെടുകയും ചെയ്‌തു. ഇതോടെ എർഷാദ്‌ പുതിയ ചീഫ്‌ ഒഫ്‌ ആർമി സ്റ്റാഫ്‌ പദവിയിലെത്തി. രാഷ്‌ട്രീയ സ്ഥാനമോഹമൊന്നും പ്രകടിപ്പിക്കാതിരുന്നതിനാലും ബംഗാളിഭാഷയിൽ നല്ല അവഗാഹം പുലർത്തിയിരുന്നതിനാലും ഇദ്ദേഹം താമസിയാതെ തന്നെ സിയാവുർ റഹ്‌മാന്റെ പൊളിറ്റിക്കോ-മിലിട്ടറി കൗണ്‍സലർ ആയി.

1981 മേയ്‌ 30-ന്‌ സിയ വധിക്കപ്പെട്ടശേഷവും സർക്കാരിനോടു കൂറു പുലർത്തിയ എർഷാദ്‌, സിയായുടെ മുന്‍കാലസഹപ്രവർത്തകർ നടത്തിയ അട്ടിമറിശ്രമത്തെ അമർച്ചചെയ്‌തുകൊണ്ട്‌ പുതിയ പ്രസിഡന്റായി അവരോധിക്കപ്പെട്ട അബ്‌ദുസ്‌ സത്താറിനോടും അദ്ദേഹം നേതൃത്വം കൊടുത്ത ബി.എന്‍.പി. (ബാംഗ്ലദേശ്‌ നാഷണൽ പാർട്ടി)യോടും കൂറു പ്രഖ്യാപിച്ചു. 1982-ലെ സത്താറിന്റെ വിജയത്തിന്‌ ഈ നടപടികള്‍ കളമൊരുക്കുകയായിരുന്നു. എന്നാൽ, അധികനാള്‍ കഴിയുന്നതിനു മുമ്പ്‌ ബി.എന്‍.പി. സർക്കാരിന്റെ പ്രവർത്തനങ്ങളിൽ അതൃപ്‌തി ഉളവാകുകയും പട്ടാളകേന്ദ്രങ്ങളിൽനിന്നും ഉയർന്നുവന്ന കടുത്ത സമ്മർദങ്ങളെത്തുടർന്ന്‌ ബാംഗ്ലദേശ്‌ രാഷ്‌ട്രീയരംഗം കലുഷിതമാകുകയും ചെയ്‌തു. തുടർന്ന്‌, ഒരു രക്തരഹിത അട്ടിമറി ശ്രമത്തിലൂടെ 1982 ന. 24-ന്‌ എർഷാദ്‌, ബാംഗ്ലദേശിന്റെ ഭരണസാരഥ്യം ഏറ്റെടുത്തു. ചീഫ്‌ മാർഷ്യൽ ലാ അഡ്‌മിനിസ്‌ട്രറ്റർ ആയി സ്വയം പ്രഖ്യാപിക്കുകയും ചെയ്‌തു.

ചരിത്രത്തിലാദ്യമായി, 1985-ൽ ധാക്കയിൽനടന്ന സാർക്ക്‌ ഉച്ചകോടി സമ്മേളനത്തിൽ എർഷാദ്‌ പ്രമുഖ പങ്കുവഹിക്കാന്‍ നിയുക്തനായി. ദക്ഷിണ-പൂർവ ഏഷ്യന്‍ അംഗരാജ്യങ്ങളെ ഏകോപിപ്പിക്കുന്നതിൽ സ്‌തുത്യർഹമായ പങ്കാണ്‌ ഇദ്ദേഹം വഹിച്ചത്‌. എക്കാലത്തും പരസ്‌പരശത്രുക്കളായി വർത്തിച്ചിരുന്ന ഇന്ത്യാ-പാകിസ്‌താന്‍ രാഷ്‌ട്രങ്ങളിലെ സമുന്നത നേതാക്കളായിരുന്ന രാജീവ്‌ ഗാന്ധിയെയും സിയാ-ഉള്‍-ഹക്കിനെയും അനുരഞ്‌ജനത്തിന്റെ പാതയിലേക്ക്‌ ആകർഷിക്കാന്‍ എർഷാദ്‌ നടത്തിയ ശ്രമങ്ങള്‍ ശ്ലാഘനീയമാണ്‌. ബാംഗ്ലദേശിന്റെ ഭരണഘടനയിൽ കാലോചിതമായ ഭേദഗതികള്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തിലും മതേതരത്വ ചിന്ത കൈവെടിഞ്ഞ്‌ ബാംഗ്ലദേശിന്റെ ഔദ്യോഗികമതം ഇസ്‌ലാമാണെന്ന്‌ ഉറപ്പുവരുത്തുന്നതിനും എർഷാദ്‌ ശ്രദ്ധവച്ചു. ഉപജില്ലാ പരിഷത്തുകളുടെ ആവിർഭാവത്തിനും എർഷാദിന്റെ പരിഷ്‌കാരശ്രമങ്ങള്‍ ഇടയാക്കി. 1986-ലെ ബാംഗ്ലദേശ്‌ പൊതുതെരഞ്ഞെടുപ്പിൽ എർഷാദ്‌ നയിച്ച ജതിയൊ പാർട്ടി വന്‍ഭൂരിപക്ഷം നേടി അധികാരത്തിലെത്തി. തുടർന്ന്‌ ഭൂപരിഷ്‌കരണ വ്യവസ്ഥകളിലൂടെ ഭൂരഹിതർക്ക്‌ ഭൂമിയും മറ്റാനുകൂല്യങ്ങളും ഭരണകൂടം വ്യവസ്ഥചെയ്‌തു. എർഷാദിന്റെ ഭരണകാലഘട്ടം ബാംഗ്ലദേശിന്റെതന്നെ ഏറ്റവും ദൈർഘ്യമേറിയ ഏകാധിപത്യപട്ടാളസംവിധാനമായി കണക്കാക്കപ്പെടുന്നു. 1988-ൽ നടന്ന പൊതുതിരഞ്ഞെടുപ്പ്‌ ബി.എന്‍.പി.യും അവാമി ലീഗും സംയുക്തമായി ബഹിഷ്‌കരിക്കുകയുണ്ടായി. ഭരണപരിഷ്‌കാരങ്ങള്‍ ജനോപകാരപ്രദമായി ആവിഷ്‌കരിക്കപ്പെട്ടുവെങ്കിലും എർഷാദിന്റെ ഭരണകാലം അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും നാളുകളായി ഗണിക്കപ്പെടുന്നു. "ട്രാന്‍സ്‌പേരന്‍സി ഇന്റർനാഷണൽ' എന്ന സംഘടന, ബാംഗ്ലദേശിനെ ലോകത്തിലെ ഏറ്റവും അഴിമതിയാർന്ന രാഷ്‌ട്രമായി വിലയിരുത്തിയിട്ടുണ്ട്‌.

എർഷാദിന്റെ ഭരണകാലത്താണ്‌ രാജ്യത്തിന്റെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങള്‍ കോർത്തിണക്കാന്‍ സഹായകമായ ജമുനാപാലത്തിന്റെ നിർമാണപ്രവർത്തനങ്ങള്‍ക്കു തുടക്കംകുറിച്ചത്‌. നിരവധി അട്ടിമറികള്‍ക്കും ആക്രമണപ്രത്യാക്രമണങ്ങള്‍ക്കും സാക്ഷ്യം വഹിക്കേണ്ടിവന്ന ബാംഗ്ലദേശ്‌ കരസേനാവിഭാഗത്തിന്‌ കരുത്തും ഊർജവും പകരാന്‍ എർഷാദിനു കഴിഞ്ഞു. പ്രസിഡന്റുപദവി കൈവന്നതുമുതൽ ഇദ്ദേഹം ഐക്യരാഷ്‌ട്രസഭയുടെ സമ്മേളനങ്ങളിൽ പങ്കാളിത്തം വഹിച്ചിട്ടുണ്ട്‌. സ്‌ത്രീകള്‍ക്കെതിരെയുള്ള ആസിഡ്‌ പ്രയോഗം നടത്തുന്നവർക്ക്‌ വധശിക്ഷ പ്രഖ്യാപിച്ചത്‌ എർഷാദിന്റെ നാമം ചരിത്രത്തിൽ രേഖപ്പെടുത്തുന്നതിന്‌ ഇടയാക്കി.

1987-നുശേഷം ബാംഗ്ലദേശിൽ സംജാതമായ അരാജകത്വത്തിന്‌ തടയിടാന്‍ എർഷാദിനും അനുയായികള്‍ക്കും കഴിഞ്ഞില്ല. നിരവധി കുറ്റാരോപണങ്ങള്‍ക്ക്‌ എർഷാദ്‌ വിധേയനായെങ്കിലും ഇദ്ദേഹത്തെ ബാംഗ്ലദേശ്‌ തുടക്കത്തിൽ കുറ്റവിമുക്തനാക്കുകയാണുണ്ടായത്‌. 1991-ൽ എർഷാദ്‌ വിരുദ്ധവികാരം ബാംഗ്ലദേശിൽ അതിശക്തമായിരുന്നു. പ്രധാനപ്രതിപക്ഷമായ അവാമിലീഗുമായി സഹകരിച്ച്‌ പരസ്‌പരധാരണയുടെ ബലത്തിൽ ഒരു സർക്കാർ ഉണ്ടാക്കാന്‍ എർഷാദ്‌ യത്‌നിച്ചെങ്കിലും അത്‌ നിഷ്‌ഫലമായി. ദീർഘകാലം അഴിമതിക്കുറ്റമാരോപിച്ച്‌ ജയിൽ വാസമനുഭവിക്കേണ്ടിവന്ന ഏക ഉന്നതാധികാരരാഷ്‌ട്രത്തലവനായി എർഷാദ്‌ അറിയപ്പെടുന്നു. താത്‌കാലികമായിട്ടെങ്കിലും പാർട്ടി നേതൃത്വം കൈവെടിഞ്ഞ്‌ നിശബ്‌ദജീവിതം നയിച്ച എർഷാദ്‌, 2008 ഏ. 8-ന്‌ വീണ്ടും ജതീയപാർട്ടിയുടെ അധ്യക്ഷപദവി ഏറ്റെടുത്തു. ജതീയപാർട്ടിയും അവാമിലീഗും സംയുക്തമായി "മൊഹജൊതൊ' എന്ന മുന്നണി രൂപവത്‌കരിച്ചു. തുടർന്നു നടന്ന ബാംഗ്ലദേശ്‌ പാർലമെന്റു തെരഞ്ഞെടുപ്പിൽ മത്സരിച്ച മൂന്ന്‌ നിയോജകമണ്ഡലങ്ങളിലും എർഷാദ്‌ വ്യക്തിപരമായ വിജയം കണ്ടെത്തി. പില്‌ക്കാലത്ത്‌ മൂന്ന്‌ ഗ്രൂപ്പുകളായി വിഭജിക്കപ്പെട്ട ജതീയപാർട്ടിയിലെ ഒരു വിഭാഗത്തിന്റെ ചെയർമാനായി.

എർഷാദിന്‌ ഐക്യരാഷ്‌ട്രസഭയുടെ "യു.എന്‍.ലോറിയേറ്റ്‌' പദവി രണ്ടുതവണ ലഭിച്ചു. 1987-ൽ ജനസംഖ്യാസംബന്ധിയായ പ്രശ്‌നങ്ങള്‍ക്ക്‌ അവലംബിച്ച പരിഹാരനിർദേശങ്ങളെ മാനിച്ച്‌ ഇദ്ദേഹത്തിന്‌ യു.എന്‍. പോപ്പുലേഷന്‍ അവാർഡും സമ്മാനിക്കപ്പെട്ടു. പരിസ്ഥിതിനാശം തടയുന്നതിനുള്ള ശ്രമങ്ങള്‍ തുടരുന്നതിന്‌ സ്ഥായിയായ ഒരു ധനസമാഹരണം സാധ്യമാക്കുന്ന കാര്യത്തിൽ എർഷാദ്‌ കുറെയൊക്കെ വിജയം കണ്ടെത്തിയിരുന്നു. ഇതിന്‌, 1988-ൽ എർഷാദിനെ യു.എന്‍. എന്‍വയോണ്‍മെന്റ്‌ അവാർഡ്‌ നൽകി ആദരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍