This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എസ്‌കിലസ്‌ (സു. ബി.സി. 525 - 456)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

എസ്‌കിലസ്‌ (സു. ബി.സി. 525 - 456)

Aeschylus

എസ്‌കിലസ്‌

പ്രശസ്‌ത ഗ്രീക്ക്‌ നാടകകൃത്ത്‌; കാലംകൊണ്ടും കാവ്യകലാസിദ്ധികള്‍കൊണ്ടും സോഫോക്ലീസ്‌, യൂറിപ്പിഡീസ്‌ എന്നിവര്‍ ഉള്‍പ്പെടുന്ന പ്രാചീന യവനനാടകകര്‍ത്തൃപരമ്പരയില്‍ അഗ്രഗണ്യനായ ദുരന്തസാഹിത്യസ്രഷ്‌ടാവ്‌. ആദ്യകാല ദുരന്തനാടകങ്ങളുടെ സവിശേഷസ്വഭാവങ്ങളായ ഭാവതരളതയെയും അനുഷ്‌ഠാനോന്മുഖതയെയും കൈവിടാതെ എസ്‌കിലസ്‌ അവയുടെ സംഭാഷണാംശത്തിന്‌ കൂടുതല്‍ പ്രാധാന്യം കൊടുക്കുകയും പില്‌ക്കാലത്ത്‌ അരിസ്റ്റോട്ടല്‍ പറഞ്ഞതുപോലെ, ഗായകസംഘത്തിനു പുറമേ പുതിയ ഒരു കഥാപാത്രത്തെ സന്നിവേശിപ്പിക്കുകയും ചെയ്‌തു. താന്‍ ജീവിച്ചകാലത്തെയും സാഹചര്യങ്ങളെയും പ്രതിബിംബക്കുമാറ്‌ എസ്‌കിലസ്‌ രചിച്ച നാടകങ്ങളുടെ കേന്ദ്രബിന്ദുവില്‍ നിലകൊള്ളുന്നത്‌ രാഷ്‌ട്രീയബോധോന്മിഷിതമായ മനുഷ്യനാണ്‌. അധികാരങ്ങള്‍ മുഴുവന്‍ ഒരൊറ്റ വ്യക്തിയില്‍ കേന്ദ്രീകരിച്ചിരുന്ന ഗ്രീസിലെ രാഷ്‌ട്രീയ പശ്ചാത്തലത്തില്‍ ജനിക്കുകയും സ്വദേശത്തെ സ്വാര്‍ഥമതികള്‍ അഴിച്ചുവിട്ട ദുര്‍ഭരണത്തിന്റെയും വിദേശത്തുനിന്നുള്ള ആക്രമണങ്ങളുടെയും വെല്ലുവിളികള്‍ സ്വീകരിച്ചുകൊണ്ട്‌ പ്രക്ഷുബ്‌ധമായ ഒരു കാലഘട്ടത്തില്‍ വളരുകയും സ്വയം ആയുധമെടുത്ത്‌ പേഴ്‌സ്യക്കാര്‍ക്കെതിരെ യുദ്ധക്കളത്തില്‍ ഇറങ്ങിപ്പൊരുതുകയും ചെയ്‌ത ഒരു കവീശ്വരന്റെ തൂലികയില്‍നിന്ന്‌ ഇത്തരം ദുരന്തഭാവനകള്‍ ഉയിര്‍കൊണ്ടത്‌ തികച്ചും സ്വാഭാവികം തന്നെയാണ്‌.

ജീവിതം. പ്രാചീന ഗ്രീക്ക്‌ ചരിത്രവിവരങ്ങള്‍ ആലേഖനം ചെയ്‌തിട്ടുള്ള ഒരു മാര്‍ബിള്‍ഫലകം പാരോസ്‌ ദ്വീപില്‍നിന്ന്‌ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്‌. അതില്‍ പ്രസിദ്ധമായ മാരത്തോണ്‍ യുദ്ധംനടന്ന 490 ബി.സി.യില്‍ എസ്‌കിലസിനു 35 വയസ്സ്‌ ആയിരുന്നു എന്ന്‌ രേഖപ്പെടുത്തിയിരിക്കുന്നതില്‍ നിന്നാണ്‌ ഇദ്ദേഹത്തിന്റെ ജനനം ബി.സി. 525 എന്ന്‌ നിര്‍ണയിച്ചിട്ടുള്ളത്‌. ആറ്റിക്കയിലെ എല്യൂസിസ്സില്‍ യൂഫോറിയണ്‍ എന്ന പ്രഭുവിന്റെ പുത്രനായാണ്‌ എസ്‌കിലസ്‌ ജനിച്ചത്‌. മാരത്തോണ്‍ യുദ്ധത്തില്‍ പങ്കെടുത്തകാലത്ത്‌ ഇദ്ദേഹം സ്വന്തം ശവകുടീരത്തില്‍ കൊത്തിവയ്‌ക്കാന്‍ എഴുതിയിട്ടുള്ള ഒരു കവിതയില്‍, തന്റെ സമസ്‌ത സാഹിത്യസൃഷ്‌ടികളെക്കാളും ഈ യുദ്ധത്തില്‍ നേടിയ വിജയമാണ്‌ സ്‌മരണാര്‍ഹം എന്ന്‌ എടുത്ത്‌ പറഞ്ഞിട്ടുണ്ട്‌. ഇദ്ദേഹത്തിന്റെ ഏകസഹോദരന്‍ സൈനേജിറസ്സ്‌ ഈ യുദ്ധത്തില്‍ ഹതനായി. സലാമിസ്സിലും (480) പ്ലാറ്റേയിലും (479) വച്ച്‌ പേഴ്‌സ്യാക്കാര്‍ പരാജിതരാക്കപ്പെട്ട യുദ്ധങ്ങളിലും എസ്‌കിലസ്‌ മുന്നണിയില്‍നിന്ന്‌ പൊരുതിയിട്ടുള്ളതിന്‌ രേഖകളുണ്ട്‌. മഹായുദ്ധങ്ങള്‍ വരുത്തിവയ്‌ക്കുന്ന കെടുതികള്‍, അവയില്‍ നിന്നുണ്ടാകുന്ന വിജയങ്ങളോടൊപ്പം, ഇദ്ദേഹം തന്റെ രചനകള്‍ക്ക്‌ വിഷയമാക്കിയിട്ടുണ്ട്‌. തന്റെ ഏതാനും നാടകങ്ങളുടെ അവതരണം സംബന്ധിച്ച്‌ എസ്‌കിലസ്‌, ബി.സി. 472-നും 468-നും ഇടയ്‌ക്ക്‌ സൈറക്യൂസിലെ ഹിരാ ക-ന്റെ സദസ്സില്‍ ഒരംഗമായിരുന്നതായി പറയപ്പെടുന്നു. 458-ല്‍ ഇദ്ദേഹം സിസിലി സന്ദര്‍ശിക്കുകയും രണ്ട്‌ വര്‍ഷങ്ങള്‍ക്കുശേഷം (456 ബി.സി.) അവിടെയുള്ള ശേലാ പ്രദേശത്തുവച്ച്‌ നിര്യാതനാവുകയും ചെയ്‌തു. ഒരു പരുന്ത്‌ റാഞ്ചിക്കൊണ്ടുപോയ ആമ മുകളില്‍നിന്ന്‌ കഷണ്ടിത്തലയില്‍ വീണ്‌ തലപൊട്ടിയാണ്‌ ഇദ്ദേഹം മരിച്ചതെന്ന്‌ ഒരു ഐതിഹ്യം പ്രചാരത്തിലുണ്ട്‌.

കൃതികള്‍. അവതരണത്തില്‍ എസ്‌കിലസ്സിന്റെ നാടകത്തിന്‌ 484-ല്‍ ആദ്യമായി ഒന്നാംസമ്മാനം ലഭിച്ചു. അതിനുശേഷം 13 തവണയെങ്കിലും ഈ പ്രഥമസ്ഥാനബഹുമതി അദ്ദേഹത്തിന്‌ ലഭിച്ചിട്ടുള്ളതായി അംഗീകൃതമായിട്ടുണ്ട്‌; ചിലര്‍ ഇത്‌ 28 എന്നു പറയുന്നത്‌ മരണാനന്തര ബഹുമതികളെക്കൂടി ഉള്‍പ്പെടുത്തുന്നതുകൊണ്ടാവണം. എസ്‌കിലസ്‌ ആകെ 90 നാടകങ്ങളെഴുതിയിട്ടുള്ളതായി ചില ഗവേഷകര്‍ കണക്കാക്കിയിരിക്കുന്നു; 80 എണ്ണത്തിന്റെ പേരുകള്‍ ലഭ്യമാണെങ്കിലും പൂര്‍ണരൂപത്തില്‍ അവശേഷിച്ചിട്ടുള്ളത്‌ ഏഴ്‌ ദുരന്തനാടകങ്ങള്‍ മാത്രമാണ്‌. പേഴ്‌സ്യക്കാരുടെമേല്‍ അഥീനിയന്മാര്‍ സലാമിസ്‌ യുദ്ധത്തില്‍ നേടിയ വിജയത്തെ ഉദ്‌ഘോഷിക്കുന്ന പേഴ്‌സെ (Persae)എന്ന നാടകത്തില്‍ രണ്ട്‌ കഥാപാത്രങ്ങളെ ഉള്ളൂ. ലെയസ്‌ (Laius), ഈഡിപ്പസ്‌ (Oedipas) തീബ്‌സിനെതിരെ ഏഴുപേര്‍ (Septe, Contra The bas)എന്നിവ എസ്‌കിലസ്‌ രൂപം നല്‌കിയ നാടകത്രിതയം (triology) എന്ന സങ്കല്‌പത്തില്‍ രചിക്കപ്പെട്ടിട്ടുള്ളവയാണ്‌; അതുപോലെ തന്നെയാണ്‌ അഗമെമ്‌നണ്‍ (Agamemnon), തീര്‍ഥവാഹകര്‍(Cheophari), യൂമനൈഡ്‌സ്‌ (Eumenides)എന്നിവ ഉള്‍പ്പെട്ട ഓറസ്റ്റിയ (Oresteia)എന്ന നാടകത്രയവും. ബന്ധനസ്ഥനായ പ്രാമിത്ത്യൂസ്‌ (Prometheus esmotes) യവനപുരാണങ്ങളില്‍നിന്നു സ്വീകരിച്ച ഒരു ഇതിവൃത്തത്തിന്റെ ഉജ്ജ്വലമായ പുനരാവിഷ്‌കരണമാണ്‌. ഇതിന്റെ അനുബന്ധമായി മറ്റു രണ്ടെണ്ണം കൂടിചേര്‍ത്ത്‌ വെറെ ഒരു "ത്രിതയം' ഉണ്ടെന്ന്‌ ചിലര്‍ വാദിക്കുന്നെങ്കിലും അതിന്‌ അടിസ്ഥാനമായ കൃതികള്‍ ഇതുവരെ ലഭിച്ചിട്ടില്ല.

വിധിബലം. എസ്‌കിലസ്സിന്റെ സമകാലികമോ സമീപപൂര്‍വകാലികമോ ആയ പുരാണേതിഹാസചരിത്രങ്ങളില്‍നിന്നുള്ള ഉപാഖ്യാനങ്ങളാണ്‌ അദ്ദേഹത്തിന്റെ നാടകങ്ങളുടെയെല്ലാം ഇതിവൃത്തങ്ങള്‍. വ്യക്തികളുടെ അനുഭവങ്ങളും അവര്‍ക്ക്‌ നേരിടേണ്ടിവരുന്ന വിധിവൈപരീത്യങ്ങളുമാണ്‌ എസ്‌കിലസ്സിന്റെ കഥാപാത്രങ്ങള്‍ പ്രതിനിധാനം ചെയ്യുന്നതെങ്കിലും സമൂഹത്തിന്റെ മൊത്തമായ നിലനില്‌പിന്‌ വന്നുചേരുന്ന വിപത്തുകളിലേക്കും അദ്ദേഹത്തിന്റെ നാടകങ്ങള്‍ വിരല്‍ ചൂണ്ടുന്നുണ്ട്‌. വ്യക്തികളായാലും സമഷ്‌ടിയായാലും അവരുടെ തലയ്‌ക്കുമുകളില്‍ സദാ ഈശ്വരന്റെ ഇഷ്‌ടാനിഷ്‌ടങ്ങള്‍ തൂങ്ങിനില്‌ക്കുന്നു. അന്നത്തെ ഗ്രീക്ക്‌ സംസ്‌കാരത്തിന്റെ സവിശേഷതയില്‍ ദര്‍ശിക്കാവുന്നതുപോലെ ഈ കൃതികളിലും വൈയക്തികവും സാമൂഹികവും ആത്മീയവുമായ ഘടകങ്ങള്‍ അനേ്യാന്യാപേക്ഷിതങ്ങളായി നിലകൊള്ളുന്നത്‌ കാണാം.

എസ്‌കിലസ്സിന്റെ നാടകങ്ങളില്‍ വിദഗ്‌ധമായി നെയ്‌തെടുത്ത കഥയില്ലെന്നും സംഭവങ്ങളുടെ സന്നിവേശം മെച്ചപ്പെട്ടതല്ലെന്നും ചില നിരൂപകര്‍ അഭിപ്രായപ്പെടുന്നു. ആര്‍ജവം, ലാളിത്യം മുതലായ ഭാവങ്ങളുടെ രൂപരേഖകള്‍ മാത്രമാണ്‌ അദ്ദേഹത്തിന്റെ കഥാപാത്രങ്ങളും നാടകങ്ങളും. ഉപകഥകള്‍ വിസ്‌മയജനകമല്ല; നാടകീയത ജനിപ്പിക്കാന്‍പോന്ന തരത്തില്‍ സങ്കീര്‍ണവുമല്ല; കഥാഗതിയെ തകിടംമറിക്കുന്ന തരത്തില്‍ സന്ദര്‍ഭങ്ങള്‍ക്കു പിരിമുറുക്കം സംഭവിക്കുന്നില്ല. ഒരു ആശയവും അതിന്റെ ഏകതാനമായ വികാസവും മാത്രമേ അദ്ദേഹത്തിന്റെ നാടകങ്ങളില്‍ കാണാനുള്ളു. കഥാനായകന്മാര്‍ ആദര്‍ശജീവികളാണ്‌, നൈതികമൂല്യങ്ങളുടെ പ്രതീകങ്ങളാണ്‌. അതേസമയം അവര്‍ പൗരുഷശാലികളാണ്‌, ആയുധങ്ങളുടെ ഗന്ധമുള്ളവരാണ്‌. എസ്‌കിലസ്സിന്റെ ശൈലി ഉദാത്തവും ആശയപുഷ്‌കലവുമാണ്‌; ആവിഷ്‌കരണം മൗലികവും. സോഫോക്ലീസിന്റെ രസസന്തുലനമോ യൂറിപ്പിഡീസിന്റെ ആക്ഷേപഹാസ്യമോ എസ്‌കിലസ്‌ നാടകങ്ങള്‍ക്കില്ല; എന്നാല്‍ ഭാവഗീതത്തിന്റെ താളാത്മകചലനവും മഹാകാവ്യത്തിന്റെ ഭാവഗാംഭീര്യവും പ്രാപഞ്ചികബോധത്തിന്റെ അന്തസ്സത്തയും അവയില്‍ തുടിച്ചുനില്‌ക്കുന്നു. പില്‌ക്കാലസ്വാധീനത. ദുരന്തനാടകവികാസത്തില്‍ എസ്‌കിലസ്‌കൃതികള്‍ വഹിച്ചുള്ള പങ്ക്‌ സാര്‍വത്രികമാണ്‌. നാടകത്തില്‍ "ഗായകസംഘത്തിന്റെ പ്രാധാന്യം കുറച്ച്‌ കഥാഘടനയെ പ്രമുഖകഥാനായകനാക്കിയത്‌' എസ്‌കിലസ്സാണെന്ന്‌ അരിസ്റ്റോട്ടല്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. റോമന്‍ പണ്ഡിതനും പ്രഭാഷകനുമായ സിസറോ തന്റെ പ്രസംഗങ്ങളില്‍ സുലഭമായി എസ്‌കിലസ്സിനെ ഉദ്ധരിച്ചിട്ടുണ്ട്‌.

കുറേ നൂറ്റാണ്ടുകളില്‍ തമോയവനികയില്‍ മറഞ്ഞ്‌ കിടന്നതിനുശേഷം എസ്‌കിലസ്‌കൃതികള്‍ യൂറോപ്യന്‍രംഗത്ത്‌ വീണ്ടും പ്രത്യക്ഷപ്പെടുന്നത്‌ നെപ്പോളിയന്റെ കാലത്താണ്‌; അദ്ദേഹം ഏറ്റവും വിലമതിച്ചിരുന്ന വിശ്വസാഹിത്യകൃതി "അഗമെമ്‌നണ്‍' ആയിരുന്നത്ര. വിക്‌ടര്‍ യൂഗോവാണ്‌ എസ്‌കിലസ്സിന്റെ സ്ഥാനം ആദ്യമായി ആധുനികലോകത്തില്‍ അനാവരണം ചെയ്‌തുകൊടുത്ത പ്രമുഖസാഹിത്യകാരന്‍. ഇംഗ്ലീഷ്‌ സാഹിത്യത്തില്‍ ഈ യവന നാടകചക്രവര്‍ത്തിയുടെ പ്രചോദനം ആദ്യമായി അനുഭവപ്പെട്ടത്‌ പി.ബി. ഷെല്ലിയുടെ ബന്ധനമുക്തനായ പ്രാമത്ത്യൂസ്‌ (Prometheeus Unbound, 1820) എന്ന കൃതിയോടുകൂടിയാണ്‌. 20-ാം നൂറ്റാണ്ടിലെ പ്രസിദ്ധ യു.എസ്‌. നാടകകൃത്തായ യൂജിന്‍ ഓനീലിന്റെ വിലാപം എലക്‌റ്റ്ര ആയിത്തീരുന്നു (Mourning Becomes Electra, 1931) എന്ന കൃതി ഇതുവരെയുണ്ടായിട്ടുള്ള മറ്റേതൊരു സാഹിത്യ സൃഷ്‌ടിയെക്കാളും എസ്‌കിലസ്സിന്റെ പ്രതിഭയെ ലോകത്തിന്റെ മുന്നില്‍ ആവിഷ്‌കരിക്കുന്നു. എസ്‌കിലസ്സിന്റെ കൃതികള്‍ മിക്ക ലോകഭാഷകളിലേക്കും വിവര്‍ത്തിതമായിട്ടുണ്ട്‌. ഡേവിഡ്‌ഗ്രീനും റിച്ച്‌ മണ്‍ഡ്‌ ലാറ്റിമോറും പരിഭാഷപ്പെടുത്തിയിട്ടുള്ള സമ്പൂര്‍ണ ഗ്രീക്ക്‌ ദുരന്തനാടകങ്ങളും(Complete Greek Tragedies, 1939), പി. വെല്ലാക്കോട്ടിന്റെ ഓറസ്റ്റിയന്‍ നാടകത്രയവും (Orasteian Triology, 1961), ഗില്‍ബര്‍ട്ട്‌ മുറേയുടെ സമ്പൂര്‍ണ സമാഹൃത പതിപ്പുകളും(Collected Editions, 1952)എസ്‌കിലസ്‌ കൃതികളെ ഇംഗ്ലീഷ്‌ അറിയാവുന്ന ജനങ്ങള്‍ക്കു പരിചയപ്പെടുത്തിക്കൊടുത്തു.

ഡോ. എസ്‌.കെ. നായര്‍ പ്രാമെത്യൂസ്‌ മലയാളത്തില്‍ വിവര്‍ത്തനം ചെയ്‌തിട്ടുണ്ട്‌. സി.ജെ. തോമസ്സിന്റെ നാടകങ്ങള്‍ (1970) എന്ന സമാഹൃതകൃതിയില്‍ എസ്‌കിലസ്സിന്റെ ഏതാനും രൂപകങ്ങളുടെ ഭാഷാന്തരീകരണം കാണാം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍