This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എഴുത്തും ലിപിയും

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

എഴുത്തും ലിപിയും

പരിഷ്‌കാരത്തിലേക്കുള്ള മനുഷ്യന്റെ പ്രയാണത്തില്‍ ചക്രത്തിന്റെയും നിയന്ത്രണവിധേയമായ അഗ്നിയുടെ ഉപയോഗത്തിന്റെയും കണ്ടുപിടിത്തത്തോളംതന്നെ പ്രാധാന്യം കല്‌പിക്കണം എഴുത്ത്‌ എന്ന പ്രക്രിയയുടെ ഉപജ്ഞാനത്തിനും. മനുഷ്യസഹജമായ സൗന്ദര്യാവിഷ്‌കരണ കൗതുകത്തില്‍ നിന്നാവാം എഴുത്തിന്റെ ഉദ്‌ഭവം. പല ഭൂഖണ്ഡങ്ങളിലെയും ഗുഹകളില്‍ പ്രാചീന മനുഷ്യര്‍ കൊത്തിവച്ചു കാണുന്ന മൃഗരൂപങ്ങളും മതപരവും മാന്ത്രികവുമായ ചടങ്ങുകളോട്‌ ബന്ധപ്പെട്ട ആലേഖ്യങ്ങളുമെല്ലാം ഈ അഭ്യൂഹത്തിന്‌ പിന്‍ബലം നല്‌കുന്നു. ഏതു വഴിക്കാണ്‌ താന്‍ പോയതെന്ന്‌ പിന്നാലെ വരുന്നവര്‍ക്ക്‌ മനസ്സിലാക്കാന്‍ പാകത്തില്‍ മരച്ചില്ലകള്‍ ഒടിച്ചുവയ്‌ക്കുന്ന നായാട്ടുകാര്‍ ആഫ്രിക്കയിലുണ്ട്‌. ശംഖിന്‍നിരകളില്‍ അടയാളപ്പെടുത്തിയ വിവിധ രൂപങ്ങള്‍കൊണ്ട്‌ നിര്‍ദിഷ്‌ടവസ്‌തുസ്ഥിതികള്‍ വ്യക്തമാക്കാന്‍ അമേരിക്കന്‍ ഇന്ത്യക്കാര്‍ക്കു കഴിഞ്ഞിരുന്നു.

ആമുഖം

തികച്ചും സങ്കീര്‍ണമായ ഒരു സംസ്‌കാരമോ പരിഷ്‌കാരമോ വിസ്‌തൃതമായ ഒരു ഭൂവിഭാഗത്തില്‍ വ്യാപിച്ച്‌ ഏറെക്കാലം നിലനില്‌ക്കണമങ്കില്‍ ലേഖനപ്രക്രിയയുടെ സഹായം മിക്കവാറും കൂടിയേ തീരൂ. അച്ചടിയുടെ ആവിര്‍ഭാവത്തിനും പ്രചാരത്തിനും മുമ്പ്‌ നിഘണ്ടുക്കളും വ്യാകരണങ്ങളും ഇതരശാസ്‌ത്രഗ്രന്ഥങ്ങളുമൊക്കെ ആദ്യന്തം ഹൃദിസ്ഥമാക്കിക്കൊണ്ടു നടന്നിരുന്ന ഇന്നത്തെ നിലയില്‍ അദ്‌ഭുതകരമായ ഓര്‍മശക്തിയുള്ള വ്യക്തികള്‍ കുറേപ്പേരെങ്കിലും ഉണ്ടായിരുന്നു. ആധുനികകാലത്തെ അളവുകോലുകള്‍ വച്ചുനോക്കുമ്പോള്‍ അമാനുഷികം എന്നുപോലും വിശേഷിപ്പിക്കാവുന്ന തരത്തില്‍ അദ്‌ഭുതാവഹമായ ഓര്‍മശക്തിക്ക്‌ ഉടമകളായിരുന്നിരിക്കണം അത്തരമൊരു വ്യവസ്ഥിതിയില്‍ ഏതു സാധാരണക്കാരനും. ഇതൊക്കെയാണെങ്കിലും ഇന്നു നിലവിലുള്ളതുപോലെ ബഹുമുഖമായ സങ്കീര്‍ണതകളാര്‍ന്ന ഒരു നാഗരികത്വം ലേഖനപ്രക്രിയയുടെ സഹായം കൂടാതെ ഉരുത്തിരിയാനും വിസ്‌തൃതമായ ഒരു പ്രദേശത്ത്‌ ഏറെക്കാലം നിലവിലിരിക്കാനും സാധ്യത ഇല്ലെന്നുതന്നെ പറയണം.

ഭാഷാപരമായ ഏതെങ്കിലും ഏകകങ്ങളെ സൂചിപ്പിക്കുന്നതിനുവേണ്ടിയുള്ള നിശ്ചിതപ്രതീകങ്ങളുടെ പ്രയോഗത്തിനെ മാത്രമേ നിഷ്‌കൃഷ്‌ടാര്‍ഥത്തില്‍, "എഴുത്ത്‌' എന്ന്‌ പറയാന്‍ കഴിയൂ; വിശേഷിച്ച്‌ ഒരു ഭാഷയോടും ബന്ധപ്പെടുത്താനാവാത്ത പ്രതീകപ്രയോഗപരിശ്രമങ്ങള്‍ എഴുത്തിന്റെ മുന്നോടി മാത്രമാണ്‌ എന്നുവേണം കരുതാന്‍.

ആശയലേഖനം

ഭാഷയ്‌ക്കെന്നപോലെ ചിത്രങ്ങള്‍ക്കും ആശയങ്ങളുടെ വാഹനമായിത്തീരാന്‍ കഴിവുണ്ട്‌. ആശയപ്രകാശത്തിനുതകത്തക്കവണ്ണമുള്ള ചിത്രങ്ങളുടെ പ്രയോഗത്തിന്‌ "ആശയലേഖനം' (Ideographic writing) എന്ന സൗകര്യം മുന്‍നിര്‍ത്തി പേര്‍ പറയാറുണ്ടെങ്കിലും ലിഖിതാവിഷ്‌കാര(mode of writing)ത്തിലൂടെയുള്ള ഭാഷയുടെ ആവിഷ്‌കാരത്തില്‍ നിന്ന്‌ അത്യന്തം ഭിന്നമായ പ്രക്രിയകളാണ്‌ അതില്‍ ഉള്ളടങ്ങുന്നത്‌.

ഉച്ചാരണക്ഷമമായ ഭാഷണാംശങ്ങള്‍ ദൃശ്യ പ്രതീകങ്ങളുപയോഗിച്ചു രേഖപ്പെടുത്തുക എന്ന പ്രക്രിയയാണ്‌, സാരാംശത്തില്‍, ലേഖനം അഥവാ എഴുത്ത്‌. ചിത്രങ്ങളിലൂടെയുള്ള ആശയ പ്രകാശനത്തിലാകട്ടെ, പ്രസക്തമായ പാഠം (text)ഏതു ഭാഷയില്‍ വേണമെങ്കിലും വായിക്കാം; അതായത്‌, നിശ്ചിതമായ ഏതെങ്കിലുമൊരു ഭാഷയോടു മാത്രമല്ല അതിനു ബന്ധമുള്ളത്‌. സംഭവം വര്‍ണിക്കുന്ന ഭാഷണഭാഗം രേഖപ്പെടുത്താനല്ല ആശയലേഖനത്തിലെ ഉദ്യമം. സംഭവം ശ്രവ്യ പ്രതീകങ്ങളിലൂടെ രേഖപ്പെടുത്തുക എന്നതാണല്ലോ ഭാഷാപ്രയോഗത്തിന്റെ പ്രകടമായ ലക്ഷ്യം; അതുപോലെ പ്രസക്തമായ സംഭവം ദൃശ്യപ്രതീകങ്ങളിലൂടെ രേഖപ്പെടുത്തുക എന്നതാണ്‌ ആശയലേഖനത്തിന്റെ ഉന്നം. സൂക്ഷ്‌മാര്‍ഥത്തില്‍ "ആശയലേഖനം' ലേഖനമല്ല എന്നു പറയുന്നത്‌ ഇക്കാരണത്താലാണ്‌. ഈ കാഴ്‌ചപ്പാടില്‍ നിന്നു നോക്കിയാല്‍, ഭാഷയ്‌ക്കു പകരമുള്ള, അത്രത്തോളം ശക്തമല്ലാത്ത, ഒരു പ്രതീകപ്രയോഗവ്യവസ്ഥയാണ്‌ ഇതെന്നു കാണാം. ഒരു ഭാഷയെങ്കിലും സംസാരിക്കാന്‍ കഴിവില്ലാത്ത അരോഗികളായ ആളുകള്‍ ചുരുങ്ങും; ഇല്ലെന്നുതന്ന പറയാം. സംസാരിക്കാന്‍ കഴിവുള്ളവരെക്കാള്‍ എത്ര ചുരുക്കമായിരിക്കും എഴുതാന്‍ കഴിവുള്ളവര്‍. അത്രപോലും കാണ്മാനുണ്ടാവില്ല, ചിത്രരചനാചതുരന്മാര്‍. ആശയലേഖനത്തിനുള്ള ഒരു പ്രധാന പരിമിതിയാണിത്‌. ചിത്രങ്ങള്‍ സാങ്കേതികമായി ഏതാനും വരകളിലും കുറികളുമായൊതുക്കുകയാണെങ്കില്‍ ഈ പ്രശ്‌നം ഒരതിര്‍ത്തിയോളം പരിഹരിക്കാം. സങ്കേതത്തിന്റെ അടിസ്ഥാനതത്ത്വങ്ങളറിവില്ലാത്ത വ്യക്തികളെ സംബന്ധിച്ചിടത്തോളം, ഇത്തരം സാങ്കേതിക പ്രതീകങ്ങള്‍, അപ്പോള്‍ നിരര്‍ഥകമായിപ്പോവും എന്നുമാത്രം.

അതിരുകളില്ലാത്ത ആശയപ്രപഞ്ചത്തിന്റെ എല്ലാമണ്ഡലങ്ങളെയും തൃപ്‌തികരമാംവണ്ണം കൈകാര്യം ചെയ്യാന്‍ ചിത്രങ്ങള്‍ക്കു സാധ്യമല്ല എന്നത്‌ പ്രധാനപ്പെട്ട ഒരു പരിമിതിയാണ്‌. ഭാഗികമായെങ്കിലും ഈ ലക്ഷ്യം മുന്‍നിര്‍ത്തി വികസിക്കുന്ന ഏതാശയലേഖന വ്യവസ്ഥയിലും ചിത്രപ്രതീകങ്ങളുടെ എണ്ണം സീമാതീതമായി വര്‍ധിക്കുകയും ചെയ്യും. ഫലമോ? വളരെ കുറച്ചുവ്യക്തികള്‍ക്കു മാത്രമേ ഈ വ്യവസ്ഥ വശംവദമാവൂ എന്നു വരുന്നു.

ചീനരുടെ ലിപി ഇപ്പോഴും ഏറിയകൂറും ആശയലേഖനപരമാണ്‌. സങ്കേതാനുസാരികളായിട്ടുണ്ട്‌ മിക്ക അക്ഷരങ്ങളും; എങ്കിലും ഇപ്പോഴും അവയുടെ പ്രഭവം പെട്ടെന്ന്‌ തിരിച്ചറിയാന്‍ കഴിയും. നൂറുകണക്കിനുള്ള ഉപഭാഷകളില്‍ ഓരോന്നിനും തമ്മില്‍ ഉച്ചാരണപരമായും മറ്റും ഒട്ടേറെ വ്യത്യാസമുണ്ടെങ്കിലും ഈ ലേഖനസമ്പ്രദായം അവയ്‌ക്കെല്ലാം ചേരും. അന്യോന്യഭിന്നമായ ഉപഭാഷകള്‍ സംസാരിക്കുന്ന ജനവിഭാഗങ്ങള്‍ തമ്മില്‍ സമ്പര്‍ക്കവും ആ വഴിക്ക്‌ സാംസ്‌കാരികസമന്വയവും സാധിക്കുന്നതില്‍ ചീനരുടെ ലിപിവ്യവസ്ഥ വഹിക്കുന്ന പങ്ക്‌ വളരെ വലുതാണ്‌. മൊത്തത്തില്‍ ഒന്നേകാല്‍ ലക്ഷത്തോളം ലിപികള്‍ ഉള്ളടങ്ങുന്ന ഈ ലേഖനവ്യവസ്ഥ വശമാക്കിയ ആളുകളുടെ എണ്ണം ജനസംഖ്യയുടെ ഏതാണ്ട്‌ 20 ശതമാനം മാത്രമേ വരൂ. നിരക്ഷരര്‍ക്ക്‌ ബഹുഭൂരിപക്ഷം ലഭിച്ചിട്ടുള്ള വലിയൊരു സമൂഹമായിരുന്നു ചീനക്കാര്‍ എന്നു വന്നത്‌ ഇങ്ങനെയാണ്‌.

അത്യന്തഭിന്നങ്ങളായ ഉപഭാഷകള്‍ ഒരേ തരത്തില്‍ രേഖപ്പെടുത്തുന്ന ലേഖനവ്യവസ്ഥയാണ്‌ ചൈനീസിലെന്നപോലെ ഇറ്റാലിയനിലും നിലവിലുള്ളത്‌. ലേഖനവ്യവസ്ഥ ചിട്ടപ്പെട്ടതിനുശേഷം ഭാഷ വളരെ വ്യത്യസ്‌തമായ രീതിയില്‍ വളര്‍ന്നതിനുദാഹരങ്ങളാണ്‌ മലയാളവും ഇംഗ്ലീഷും ഫ്രഞ്ചും. ഇങ്ങനെ ഭാഷയും അതിന്റെ ലിഖിതരൂപവും തമ്മിലുള്ള അന്തരം വളരെ വലുതാവുമ്പോള്‍ ലിഖിതരൂപം പരിശുദ്ധമാണെന്നും അതിന്റെ ദുഷിച്ച രൂപാന്തരങ്ങളാണ്‌ വിഭിന്ന ജനവിഭാഗങ്ങളുടെ ഉച്ചാരണത്തില്‍ വ്യക്തമാവുന്നതെന്നുമുള്ള ഒരു തെറ്റിദ്ധാരണ പ്രബലമാവുക സ്വാഭാവികമാണ്‌. സംസാരരീതി ലിഖിതരൂപങ്ങള്‍ക്കനുസൃതമാം വണ്ണം പരിഷ്‌കരിക്കാനും ഇതിനോടൊപ്പം പലരും മുതിരും. ലിഖിതമായ എന്തിനും സാധുത്വവും ലിഖിതരൂപങ്ങളില്‍ ചിലതിനെങ്കിലും പവിത്രതയും മാന്ത്രികശക്തിയും മറ്റും പല ജനവിഭാഗങ്ങളും കല്‌പിച്ചു കാണുന്നതിനുള്ള അടിസ്ഥാനവും ഇതുതന്നെ. കുതിരയെ വണ്ടിക്കു പിന്നില്‍ കെട്ടുന്നതുപോലുള്ള മണ്ടത്തരമാണിത്‌. ഭാഷയുടെ പ്രാഥമികമായ ഭൗതികാടിസ്ഥാനം വക്താവിന്റെ സ്വനനാളത്തില്‍ നിന്നു രൂപംകൊള്ളുന്ന സ്വനപ്രതീകങ്ങളാണല്ലോ. ഈ സ്വനപ്രതീകങ്ങള്‍ക്കു പ്രാതിനിധ്യം വഹിക്കുന്നവയും അവയെക്കാള്‍ കൂടുതല്‍ കാലം നിലനില്‍ക്കുന്നവയുമായ ദൃശ്യചിഹ്നങ്ങളാണ്‌ ലേഖനപ്രക്രിയയില്‍ നാം ഉപയോഗിക്കുക.

ചിത്രലേഖനം

എല്ലാ ആശയലേഖനവ്യവസ്ഥകളും കാലാന്തരത്തില്‍ ചിത്രലേഖന(pictographic writing) വ്യവസ്ഥയായി രൂപാന്തരപ്പെടുക സ്വാഭാവികമാണ്‌. ഏതെങ്കിലും ഒരാശയത്തിനെ പ്രതിനിധാനം ചെയ്യുന്നതിന്‌ പകരം ലിഖിതചിഹ്നം ചിത്രലേഖന വ്യവസ്ഥയില്‍ ഏതെങ്കിലുമൊരു വാക്കിനെയാവും സൂചിപ്പിക്കുക. ഉദാഹരണമായി ഒരു കെട്ടിടത്തിന്റെ തറയുടെ ആകൃതിയെ സൂചിപ്പിച്ചിരുന്ന എന്ന ചിഹ്നം പില്‌ക്കാലത്ത്‌ വീട്‌ എന്നര്‍ഥമുള്ള ഈജിപ്‌ഷ്യന്‍ പദത്തെയും ഹീബ്രുപദത്തെയും സൂചിപ്പിക്കാന്‍ തുടങ്ങി. മറ്റൊരുദാഹരണം; കാളത്തല എന്നു സൂചിപ്പിക്കാന്‍ സങ്കേതബദ്ധവും ലഘൂകൃതവുമായ എന്ന രൂപമാണ്‌ ഈജിപ്‌തുകാര്‍ ആദികാലങ്ങളില്‍ ആശയലേഖനവ്യവസ്ഥപ്രകാരം ഉപയോഗിച്ചുവന്നത്‌. ചിത്രലേഖനവ്യവസ്ഥയില്‍ ഈ ചിഹ്നം കാള എന്നര്‍ഥമുള്ള ഹീബ്രു പദത്തിന്റെ സൂചകമായിത്തീര്‍ന്നു.

ചിത്രം നേരിട്ട്‌ ആശയത്തിനു പ്രതിനിധീഭവിക്കാതെ ഏതെങ്കിലും പദത്തെ സൂചിപ്പിക്കുന്ന ഈ സമ്പ്രദായത്തിലെ സാധ്യതകള്‍ പലതാണ്‌. കുടിലും കൊട്ടാരവും ദേവാലയവും വിദ്യാലയവും അര്‍ഥശങ്ക കൂടാതെ വേര്‍തിരിച്ചുകാണിക്കാന്‍ ഈ വ്യവസ്ഥയില്‍ എളുപ്പം കൂടും. ആശയലേഖന വ്യവസ്ഥിതിയില്‍ അനിവാര്യമായ അര്‍ഥസന്ദേഹം ഇതിലില്ല. സര്‍വോപരി, ഭാഷയുടെ ഒരംശത്തെ-പദത്തെ-യാണ്‌ ചിഹ്നങ്ങള്‍ ഇവിടെ സൂചിപ്പിക്കുന്നത്‌ എന്നതിനാല്‍ നിഷ്‌കൃഷ്‌ടാര്‍ഥത്തില്‍ ഒരുതരം എഴുത്തുതന്നെയാണിത്‌ എന്നും കാണാം.

നമുക്കറിവുള്ള എല്ലാ ചിത്രലേഖന വ്യവസ്ഥകളും ആശയലേഖന വ്യവസ്ഥകളില്‍ നിന്നു വികസിച്ചുവന്നവയാണ്‌. ആദികാലത്ത്‌ ആശയസൂചകമായിരുന്ന ഏതാനും ചിഹ്നങ്ങളെയെങ്കിലും എല്ലാ ചിത്രലേഖനവ്യവസ്ഥകളും പ്രയോജനപ്പെടുത്തുന്നു. ഉദാഹരണമായി അലകളുടെ ചിത്രമെന്നു പറയാവുന്ന എന്ന ചിഹ്നംകൊണ്ട്‌ ഈജിപ്‌തുകാര്‍ പണ്ട്‌ വെള്ളം എന്ന അര്‍ഥം ദ്യോതിപ്പിച്ചിരുന്നു. പില്‌ക്കാലത്ത്‌ വെള്ളം എന്നര്‍ഥമുള്ള "മൃ' എന്ന പദത്തെ സൂചിപ്പിക്കാന്‍ മുന്‍പറഞ്ഞ ചിഹ്നത്തില്‍നിന്നു രൂപപ്പെടുത്തിയെടുത്ത എന്ന ചിഹ്നം അവര്‍ ഉപയോഗിക്കാന്‍ തുടങ്ങി. "മൃ' എന്ന പദത്തിന്റെ ചിഹ്നം കാലാന്തരത്തില്‍ എന്നായി. പുഴ എന്നര്‍ഥമുള്ള പദത്തിന്റെ ചിത്രത്തില്‍ യുക്തിയുക്തമാം വണ്ണം ഈ ചിഹ്നത്തിനു സ്ഥാനം ലഭിച്ചു. ഇതുപോലുള്ള നിയാമക ചിഹ്നങ്ങള്‍ക്ക്‌ (അതായത്‌ സങ്കീര്‍ണചിഹ്നങ്ങളുടെ അര്‍ഥം നിയമനം ചെയ്യുന്ന പൊതുചിഹ്നങ്ങള്‍ക്ക്‌) ചിത്രലേഖനവ്യവസ്ഥയില്‍ സ്ഥാനം ലഭിച്ചത്‌ അനുവാചകര്‍ക്ക്‌ വലിയ സഹായമായിത്തീര്‍ന്നിരിക്കാം. ആയിരക്കണക്കിനുള്ള വിവിധ ചിഹ്നങ്ങളില്‍ ഓരോന്നിന്റെയും അര്‍ഥത്തിന്റെ സാരാംശം ഒറ്റനോട്ടത്തില്‍ത്തന്നെ മനസ്സിലാക്കാന്‍ ഇത്തരം ചിഹ്നങ്ങള്‍ അവരെ സഹായിക്കുന്നു. വ്യക്തിസൂചകമായ നാമപദങ്ങളുടെ ചിത്രങ്ങളോട്‌ അനുബന്ധിച്ചുകാണുന്ന നിയാമകം സ്വാഭാവികമായി ഒരു പുരുഷന്റെയോ സ്‌ത്രീയുടെയോ ചിത്രമാണ്‌.

ലോകത്തിന്റെ നാനാഭാഗങ്ങളില്‍ പലകാലങ്ങളിലായി പല ചിത്രലേഖന വ്യവസ്ഥകളും അന്യോന്യാശ്രയമെന്യേ വികസിച്ചു പ്രചരിക്കുകയുണ്ടായി. ആദിമ വന്‍ഗുഹാഭിത്തികളില്‍ വരച്ചിരുന്ന ചിത്രങ്ങളില്‍ നിന്ന്‌ ഇന്ന്‌ നിലവിലുള്ള ഏതെങ്കിലും ലിപിവരെയുള്ള വികാസം, ഇക്കാരണത്താല്‍, ഏകമുഖമല്ല; അതിന്റെ വിവിധദശകള്‍ ഇന്നിന്നവയെല്ലാമെന്നു ചൂണ്ടിക്കാണിക്കാനും സാധ്യമല്ല.

അക്ഷരലേഖനം

ചിത്രലേഖനവ്യവസ്ഥയിൽ നിന്ന്‌ അക്ഷരലേഖനവ്യവസ്ഥയിലേക്കുള്ള പരിവർത്തനം അനായാസവും സ്വാഭാവികവുമത്ര "വഞ്ചി-എത്തി' എന്നെഴുതിയിട്ട്‌ "വളവര (< വളഞ്ഞവര) വഞ്ചി, ചൊണ്ണര (< ചൊണ്ണുള്ള വര) എത്തി' എന്നു വായിക്കുന്ന കുട്ടികളുടെ കളിയിൽ അടങ്ങിയിരിക്കുന്ന സിദ്ധാന്തം തന്നെ ആലോചിച്ചു നോക്കുക; സ്വന്തം ആകൃതി കൊണ്ട്‌ യഥാക്രമം വളഞ്ഞതും ചൊണ്ണുള്ളതുമായ വരകളുടെ സൂചകങ്ങളായിരുന്ന ഇവ വ-ള-വ-ര എന്നും ചൊ-വ-ര എന്നുമുള്ള അക്ഷര സംഹിതകളുടെ പ്രതീകങ്ങളായി വർത്തിച്ചു തുടങ്ങുന്നു. ഈ പ്രതീകങ്ങളും അവയുടെ അർഥവും തമ്മിലുണ്ടായിരുന്ന ഉറ്റബന്ധം ഇല്ലാതായിത്തീർന്നു. ലിപി സൂചിപ്പിക്കുന്നത്‌ ഭാഷാഘടകങ്ങളായ വെണ്ണേറെ ഭാഷണസ്വനങ്ങളെയോ അവയുടെ സംഹിതകളെയോ ആണ്‌; ചിത്രലേഖന വ്യവസ്ഥയും അക്ഷരലേഖന വ്യവസ്ഥയും തമ്മിലുള്ള സിദ്ധാന്തപരമായ ഭേദം ഇവിടെ വ്യക്തമാവുന്നു.

ഏതു ഭാഷയിലും പദങ്ങളുടെ സംഖ്യയെക്കാള്‍ വളരെ കുറവായിരിക്കും സംഭവ്യമായ അക്ഷരങ്ങളുടെ സംഖ്യ എന്നതിനാൽ, ഭാഷ എഴുതിക്കാണിക്കുന്നതിനാവശ്യമായി വരുന്ന ലിപികളുടെ എണ്ണം ലേഖനവ്യവസ്ഥയിലേതിനെക്കാള്‍ ഒട്ടധികം ലാഭിക്കാന്‍ കഴിയും അക്ഷരലേഖനവ്യവസ്ഥയിൽ. ഈ ലാഭത്തിന്റെ അളവ്‌ അതതു ഭാഷയുടെ സങ്കീർണതയും ലാളിത്യവുമനുസരിച്ച്‌ ഏറിയും കുറഞ്ഞുമിരിക്കും.

പല ഭാഷകളിലും ഇഢ (ഒരു വ്യഞ്‌ജനത്തിനുശേഷം ഒരു സ്വരം) എന്ന ഒരേയൊരു ഘടനയേ അക്ഷരങ്ങള്‍ക്കു കാണാറുള്ളൂ. അപ്പോള്‍, ഒരേ അക്ഷരം എല്ലാ സന്ദർഭങ്ങളിലും (ഉദാഹരണമായി ബകാരത്തിനുശേഷം അകാരം വരുന്നത്‌ പദത്തിന്റെ ആദിമധ്യാന്തങ്ങളിൽ എവിെടയാണെങ്കിലും) ഒരേ തരത്തിൽ മാത്രമേ രേഖപ്പെടുത്തുകയുള്ളൂ എന്ന തത്ത്വത്തിൽ ഭാഷാപ്രയോക്താക്കള്‍ ഏവരും ഉറച്ചുനിന്നാൽ, അക്ഷരങ്ങളുടെ എണ്ണം അനാവശ്യമായി വർധിക്കാതിരിക്കും. ചിത്രലേഖന വ്യവസ്ഥയെ അപേക്ഷിച്ച്‌ അക്ഷരലേഖന വ്യവസ്ഥയിൽ മേല്‌പറഞ്ഞവിധം സാധ്യമായ ലഘൂകരണവും യുക്തിയുക്തതയും കാര്യക്ഷമതയും ചില്ലറയല്ല.

താരതമ്യേന സങ്കീർണമായ അക്ഷരഘടനയുള്ള ഭാഷകളിൽ ലിപി വ്യവസ്ഥിതമാകുമ്പോഴാകട്ടെ, ഇത്രയൊന്നും ലാളിത്യം പ്രായോഗികതലത്തിൽ സംഭവിച്ചില്ലെന്ന്‌ വരും. ഉദാഹരണമായി ക, കെ, കി, കൊ, കു; ത, തെ, തി, തൊ, തു; പ, പെ, പി, പൊ, പു എന്നിങ്ങനെ ഓരോ വ്യഞ്‌ജനത്തിനുംശേഷം ഓരോ സ്വരം വരുന്ന അക്ഷരങ്ങളിൽ ഓരോന്നിനും വെണ്ണേറെ ചിഹ്നം വേണമെന്ന തത്ത്വത്തിനാവും പ്രാബല്യം. ഇത്തരത്തിലുള്ള ചിഹ്നങ്ങളുടെ പട്ടികയ്‌ക്കാണ്‌ സൂക്ഷ്‌മമായ അർഥത്തിൽ അക്ഷരമാല (syllabary)എന്നു പറയേണ്ടത്‌.

അക്ഷരലേഖനത്തിന്റെ അടുത്തഘട്ടത്തിൽ ചിഹ്നങ്ങളുടെ എണ്ണം വീണ്ടും കുറയും. നിയതമായ ഒരക്ഷരത്തിന്റെ പ്രതീകമെന്ന അംഗീകാരം പ്രകടമായ ഒരു കാരണവും കൂടാതെ ഏതെങ്കിലുമൊരു ചിഹ്നത്തിനു ലഭിക്കുന്നു. അതിനെ അടിസ്ഥാനമാക്കിക്കൊണ്ട്‌ പ്രത്യേക സൂചകങ്ങളുടെ സഹായത്തോടുകൂടി മറ്റക്ഷരങ്ങളുടെ പ്രതീകങ്ങള്‍ സൃഷ്‌ടിക്കപ്പെടുന്നു. ഉദാഹരണമായി കകാരത്തിനുശേഷം അകാരം വരുന്ന അക്ഷരത്തിന്റെ പ്രതീകമായി എന്ന ചിഹ്നം സ്വീകരിച്ചു എന്നു കരുതുക. അപ്പോള്‍ കകാരത്തിനുശേഷം എ, ഇ, ഒ, ഉ എന്നീ സ്വരങ്ങളണിനിരക്കുന്ന കെ, കി, കൊ, കു എന്നീ അക്ഷരങ്ങളെ യഥാക്രമം ,,, എന്നീ ചിഹ്നങ്ങള്‍കൊണ്ടു സൂചിപ്പിക്കാം.

ം==വർണലേഖനം== അക്ഷരലേഖനവ്യവസ്ഥയുടെ അന്ത്യഘട്ടം വർണലേഖന (alphabetic writing)വ്യവസ്ഥയുടെ ആദിഘട്ടവുമാണെന്നു വേണം കരുതാന്‍. വ്യഞ്‌ജനസ്വര സംഹിതകളായ ക, കെ, കി, കൊ, കു ഇത്യാദികളെയല്ല, ക്‌, അ, എ, ഇ, ഒ, ഉ മുതലായ വർണങ്ങളെയാണ്‌ ഈ ഘട്ടത്തില്‍ രേഖപ്പെടുത്തുക. ഈ ഘട്ടത്തിലേക്കുള്ള സംക്രമണം പലപ്പോഴും തികച്ചും യാദൃച്ഛികമാകാം. മേല്‍വിവരിച്ചതുപോലെയുള്ള അക്ഷരലേഖനം നടപ്പിലായ ഒരു ഭാഷയില്‍ ഏതാനും പദങ്ങള്‍ അന്ത്യസ്വരലോപം മുഖേന കാലക്രമത്തില്‍ വ്യഞ്‌ജനാന്തരങ്ങളായിത്തീർന്നു എന്നു കരുതുക. അപ്പോള്‍ പദാന്തത്തിലെ എന്ന ചിഹ്നത്തിന്റെ മൂല്യം ക എന്നതിനുപകരം ക്‌ എന്നാവുന്നു. പില്‌ക്കാലത്ത്‌ ഈ രണ്ട്‌ മൂല്യങ്ങളെയും വേർതിരിച്ചറിയാന്‍ സഹായകമാംവണ്ണം പുതിയ ചിഹ്നങ്ങള്‍പോലും നടപ്പിലായെന്നു വരാം (ഉദാ. മലയാളത്തില്‍ " ്‌' എന്നെഴുതി കാണിക്കുന്ന മീത്തല്‍; ചില്ലുകള്‍ക്കും അനുസ്വാരത്തിനുമുള്ള പ്രത്യേക ചിഹ്നങ്ങള്‍).

ഈയൊരു പ്രവണതയുടെ പരമകാഷ്‌ഠ സെമിറ്റിക്‌ ലേഖന സമ്പ്രദായങ്ങളില്‍ കാണാം. അക്ഷരങ്ങളുടെ ചിഹ്നങ്ങളായിരുന്ന ലിപികള്‍ കാലാന്തരത്തില്‍ സ്വരസൂചനയില്ലാത്ത വ്യഞ്‌ജനങ്ങളുടെ മാത്രം ചിഹ്നങ്ങളായിത്തീരുകയാണ്‌ അറബിയിലും ഹീബ്രുവിലും ഉണ്ടായത്‌.

ഭാഷാരചനയെ സംബന്ധിച്ചിടത്തോളം നിയതമായ ധർമമുള്ള ഓരോ പ്രത്യേകസ്വനത്തിനും വെണ്ണേറെ ചിഹ്നമുള്ള ലേഖന സമ്പ്രദായത്തിനാണ്‌ വർണലേഖനവ്യവസ്ഥ എന്ന പേർ നിഷ്‌കൃഷ്‌ടാർഥത്തില്‍ യോജിക്കുക. ചിത്രലേഖന വ്യവസ്ഥയെക്കാള്‍ പലമടങ്ങു കാര്യക്ഷമത കൂടും അക്ഷരലേഖന വ്യവസ്ഥയ്‌ക്കെന്നു വ്യക്തമാണ്‌. അതുപോലെ അക്ഷരലേഖന വ്യവസ്ഥയെക്കാള്‍ എത്രയോ കാര്യക്ഷമമാണ്‌ വർണലേഖനവ്യവസ്ഥ. കാരണം, ഏതു ഭാഷയിലും അക്ഷരങ്ങളെക്കാള്‍ എണ്ണത്തില്‍ വളരെ കുറവായിരിക്കും വർണങ്ങള്‍.

പടംവരപ്പ്‌, ആശയലേഖനം, ചിത്രലേഖനം, അക്ഷരലേഖനം, വർണലേഖനം എന്നിങ്ങനെ എഴുത്ത്‌ എന്ന കൗശലത്തിന്റെ വികാസപരിണാമങ്ങള്‍ വിവിധഘട്ടങ്ങളില്‍ ആദ്യത്തേതില്‍ നിന്ന്‌ അവസാനത്തേതുവരെയുള്ള പുരോഗതി തികച്ചും സ്വാഭാവികവും അനിവാര്യവുമാണെന്നാണ്‌ പ്രഥമദൃഷ്‌ട്യാ തോന്നിപ്പോവുക; എന്നാല്‍ എല്ലാ ജനവിഭാഗങ്ങളെയും സംബന്ധിച്ചിടത്തോളം പരിഷ്‌കാരത്തിലുണ്ടായ പുരോഗതി ലേഖനകൗശലം എന്ന രംഗത്ത്‌ ഒരേ അളവിലല്ല പ്രതിഫലിച്ചു കാണുന്നത്‌. ഉദാഹരണമായി, ചീനരുടെ ആശയലേഖനസമ്പ്രദായത്തില്‍ നിന്ന്‌ സ്വന്തം അക്ഷരലേഖനസമ്പ്രദായം രൂപപ്പെടുത്തിയെടുത്ത ജപ്പാന്‍കാർക്ക്‌ ഇതുവരെ വർണലേഖനസമ്പ്രദായത്തിന്റെ ആവശ്യം അനുഭവപ്പെട്ടില്ല.

എഴുത്തിന്റെ വികാസപരിണാമങ്ങള്‍ പരിശോധിച്ചാല്‍ പലതരം പരിവർത്തനങ്ങള്‍ക്കു വിധേയമാവുകയും പലഭാഷകള്‍ക്കും അനുയോജ്യമാംവണ്ണം രൂപാന്തരം സംഭവിക്കുകയും ചെയ്‌തിട്ടുള്ള മൗലികമായ മൂന്ന്‌ സമ്പ്രദായങ്ങളാണ്‌ ശ്രദ്ധയില്‍പ്പെടുക; ഈജിപ്‌തിലെയും സുമറലെയും ചൈനയിലെയും ഈ മൂന്ന്‌ സമ്പ്രദായങ്ങളുടെയും പ്രഭവം ഒന്നാവാം. പക്ഷേ ഇക്കാര്യത്തെപ്പറ്റി വേണ്ടത്രവിവരം ലഭ്യമല്ല. ഈജിപ്‌തുകാരുടെ ലേഖനസമ്പ്രദായം മാത്രമാണ്‌ അക്ഷരമാലയുടെ രൂപം പ്രാപിച്ചത്‌. പടിഞ്ഞാറന്‍ സെമിറ്റിക്‌ ഭാഷകള്‍ക്കും ഗ്രീക്ക്‌-ലത്തീന്‍ ഭാഷകള്‍ക്കും യൂറോപ്യന്‍ ഭാഷകള്‍ക്കും അനുയോജ്യമാം വണ്ണം ഈജിപ്‌തുകാരുടെ ലേഖനസമ്പ്രദായം രൂപാന്തരപ്പെട്ടതെങ്ങനെ എന്ന പരിശോധന തന്മൂലം വിജ്ഞാനപ്രദമായിരിക്കും.

ഈജിപ്‌തിലെ ലേഖനസമ്പ്രദായങ്ങള്‍

ലഭ്യമായ ഈജിപ്‌ഷ്യന്‍ ലിഖിതങ്ങളിൽ ഏറ്റവും പഴക്കമാർന്നവ ബി.സി. നാലാം സഹസ്രാബ്‌ദത്തിന്റെ ഉത്തരാർധം മുതൽക്കുള്ളവയാണ്‌. ശ്രദ്ധേയമായ വികാസം സിദ്ധിച്ച ഒരു ലേഖനസമ്പ്രദായം അന്നേ നിലവിലിരുന്നു എന്ന്‌ അവയിൽനിന്നു വ്യക്തമാവുന്നു. ഹൈറോഗ്ലിഫുകള്‍ (Hieroglyphs)എന്നുപേർ പറയാറുള്ള ഉദ്ദേശം അഞ്ഞൂറ്‌ പ്രതീകങ്ങള്‍ ഈ സമ്പ്രദായത്തിൽ കാണാം. ം===ഹൈറോഗ്ലിഫുകള്‍===

നിശ്ചിതമായ ഒരു പദത്തിന്റെയോ അക്ഷരത്തിന്റെയോ സ്വനത്തിന്റെയോ പ്രാതിനിധ്യം വഹിക്കുന്ന ഒരു ചിത്രമാണ്‌ ഹൈറോഗ്ലിഫ്‌. ഉദാഹരണമായി ശിരസ്സിന്റെ ചിത്രംകൊണ്ടാണ്‌ ശിരസ്സെന്ന അര്‍ഥമുള്ള പദം സൂചിതമാവുക; അതുപോലെ തന്നെ താമര എന്നര്‍ഥമുള്ള പദം കാണിക്കാം. ഹൈറോഗ്ലിഫുകളും അവ സൂചിപ്പിക്കുന്ന പദങ്ങളും തമ്മിലുള്ള ബന്ധം എല്ലായ്‌പ്പോഴും മേല്‌പറഞ്ഞ ഉദാഹരണങ്ങളില്‍ കാണുന്നത്ര ഋജുവും പ്രകടവുമായിക്കൊള്ളണമെന്നില്ല. വായില്‍ കൈവച്ചുകൊണ്ടിരിക്കുന്ന ഒരാളുടെ ചിത്രം "തിന്നുക' എന്നര്‍ഥം വരുന്ന പദത്തെ സൂചിപ്പിക്കുന്നത്‌ ഇങ്ങനെയാണ്‌. അതുപോലെ ഒരു കഴുകന്റെ ചിത്രം കൊണ്ടു സൂചിതമാവുന്ന അര്‍ഥം "രാജാവ്‌' എന്നാകുന്നു. ഏറ്റവും പഴയകാലത്തുതന്നെ ഹൈറോഗ്ലിഫുകള്‍ വസ്‌തുക്കളെ മാത്രമല്ല അമൂര്‍ത്താശയങ്ങളെയും ക്രിയകളെയും കൂടി രേഖപ്പെടുത്തിയിരുന്നു. ആകയാല്‍ പദലേഖം (Logogram) എന്ന വിശേഷണമാണ്‌ ചിത്രലേഖം(Pictogram), ആശയലേഖം (Ideogram)എന്നിവയെക്കാള്‍ ഹൈറോഗ്ലിഫുകളെപ്പറ്റിപ്പറയുമ്പോള്‍ ഉചിതം.

പതിനായിരം എന്നര്‍ഥമുള്ള പദവും വിരല്‍ എന്നര്‍ഥമുള്ള പദവും ഈജിപ്‌തുകാര്‍ പണ്ടുച്ചരിച്ചിരുന്നത്‌ ഒരേ തരത്തിലാണ്‌. വിഭിന്നാര്‍ഥകമായ ഈ രണ്ടു വാക്കുകളും അവര്‍ വിരലിന്റെ പടംകൊണ്ടു സൂചിപ്പിക്കാന്‍ തുടങ്ങിയതിനു കാരണം ഇതത്ര.

പില്‌ക്കാലത്ത്‌ പദങ്ങളെ മാത്രമല്ല വെറും വ്യഞ്‌ജനസംഹിതകളെയും വ്യഞ്‌ജനങ്ങളെയുംകൂടി സൂചിപ്പിക്കുന്നതിനും ഹൈറോഗ്ലിഫുകള്‍ ഉപയോഗപ്പെട്ടുതുടങ്ങി. ക്രിസ്‌തുവര്‍ഷാരംഭകാലം വരെ ഹൈറോഗ്ലിഫുകള്‍ക്ക്‌ ഈജിപ്‌തില്‍ സ്ഥാനമുണ്ടായിരുന്നു. എഴുത്ത്‌ എന്ന പ്രക്രിയ നിത്യജീവിതത്തില്‍ കൂടെക്കൂടെ വേണ്ടിവന്നപ്പോള്‍ സൗകര്യം മുന്‍നിര്‍ത്തി വളവുകളാര്‍ന്ന്‌ പരസ്‌പരം കൂടിച്ചേര്‍ന്ന ഏകകങ്ങളുള്ള ഒരു ലേഖനസമ്പ്രദായം രൂപംകൊള്ളാനിടയായി. ലേഖനസാമഗ്രികളുടെ സ്വഭാവം, കൂടുതല്‍ ആളുകള്‍ക്കു കൈകാര്യം ചെയ്യാനുള്ള സൗകര്യം, ലേഖന പ്രക്രിയയുടെ വേഗം എന്നീ വസ്‌തുതകള്‍ പ്രതീകങ്ങളുടെ സാമാന്യരൂപം തിട്ടപ്പെടുത്തുന്നതില്‍ സ്വാധീനത ചെലുത്തി.

ഹൈററ്റിക്‌-ഡിമോട്ടിക്‌ സമ്പ്രദായങ്ങള്‍

ഈജിപ്‌തില്‍ ആദ്യമായി രൂപംകൊണ്ട ഒഴുക്കന്‍ ലേഖനസമ്പ്രദായത്തിന്‌ ഹൈററ്റിക്‌ (Hieratic)എന്നാണ്‌ പേര്‍. സൗകര്യത്തിനുവേണ്ടിയുള്ള പലതരം ലഘൂകരണങ്ങളോടുകൂടി ഹൈററ്റിക്‌ സമ്പ്രദായത്തില്‍ നിന്ന്‌ ഡിമോട്ടിക്‌ എന്ന പേരില്‍ മറ്റൊരു രീതികൂടി ഉരുത്തിരിഞ്ഞു. ഈജിപ്‌തിലെ ശവകുടീരങ്ങളിലും സ്‌മാരകങ്ങളിലും സന്ദര്‍ശകര്‍ക്കു കാണാന്‍ കഴിയുന്ന മനോഹരമായ ഹൈറോഗ്ലിഫുകളില്‍ നിന്ന്‌ വളരെ വ്യത്യസ്‌തമാണ്‌ ഹൈററ്റിക്‌-ഡിമോട്ടിക്‌ സമ്പ്രദായങ്ങളിലുള്ള പ്രതീകങ്ങള്‍.

റോസെറ്റാശില

1799-ല്‍ നെപ്പോളിയന്‌ ഈജിപ്‌തിലുണ്ടായ നേട്ടങ്ങളില്‍ ഏറ്റവും ഗണനീയം, ഒരുപക്ഷേ, നൈല്‍നദിയുടെ ഡെല്‍റ്റാ പ്രദേശത്തുള്ള റൊസെറ്റ (Rosetta) എന്ന സ്ഥലത്ത്‌ അദ്ദേഹത്തിന്റെ പട്ടാളക്കാര്‍ കണ്ടെത്തിയതും കറുത്തകല്ലില്‍ അലങ്കാരപ്പണികളോടുകൂടി ടോളമി അഞ്ചാമന്റെ ( (Epiphanes,ബി.സി. 210-181) ഒരു കല്‌പന കൊത്തിവച്ചിട്ടുള്ളതുമായ ഒരു സ്‌തംഭത്തിന്റെ കണ്ടുപിടിത്തമാണ്‌. ഹൈറോഗ്ലിഫുകള്‍ ആദ്യം മുതല്‍ യൂറോപ്പിലെ പണ്ഡിതലോകത്തിന്റെ ജിജ്ഞാസാഭരിതമായ ഉത്‌കണ്‌ഠയെ ഉദ്ദീപിപ്പിച്ചിരുന്നു. ഒരേ പാഠം മൂന്നുതരം ലേഖനസമ്പ്രദായങ്ങളില്‍ (ഹൈറോഗ്ലിഫിക്‌, ഡിമോട്ടിക്‌, ഗ്രീക്ക്‌) രേഖപ്പെടുത്തിയിരുന്ന റൊസെറ്റാശില, തന്മൂലം, അവര്‍ക്ക്‌ അത്യന്തം പ്രയോജനപ്പെട്ടു. 1802-ല്‍ ഇംഗ്ലണ്ടിലേക്ക്‌ നീക്കം ചെയ്യപ്പെട്ട റൊസെറ്റാശില ഇപ്പോള്‍ ബ്രിട്ടീഷ്‌ മ്യൂസിയത്തില്‍ സൂക്ഷിച്ചു വച്ചിരിക്കുന്നു. 1824-ല്‍ ഫ്രാന്‍സ്വാഷാംപോയാങ്‌ (Francois Champollion) എന്ന ഫ്രഞ്ച്‌ പണ്ഡിതന്‍ അതിലെ ഹൈറോഗ്ലിഫിക്‌ ലിഖിതങ്ങള്‍ അപഗ്രഥിച്ചറിഞ്ഞു. സ്വനസൂചകമായ ചിഹ്നങ്ങളുപയോഗിച്ചു രേഖപ്പെടുത്തിയിരുന്ന ടോളമി, ക്ലിയോപാട്ര എന്നീ സംജ്ഞാനാമങ്ങളായിരുന്നു ഹൈറോഗ്ലിഫുകളുടെ രഹസ്യത്തിലേക്കുള്ള താക്കോല്‍. 1848-ല്‍ ഹെന്‍റീക്ക്‌ ബ്രുഗ്‌ഷ്‌ എന്ന ജര്‍മന്‍ ഗവേഷകന്‍ അതിലെ ഡിമോട്ടിക്‌ ലിഖിതങ്ങളുടെ അടിസ്ഥാന നിയമങ്ങളും മനസ്സിലാക്കി.

ഹൈറോഗ്ലിഫുകളില്‍ നിന്ന്‌ കാലാന്തരത്തില്‍ 24 അക്ഷരങ്ങളുള്ള ഈജിപ്‌ഷ്യന്‍ ലിപിവ്യവസ്ഥയും 22 അക്ഷരങ്ങളുള്ള പടിഞ്ഞാറന്‍ സെമിറ്റിക്‌ ലിപിവ്യവസ്ഥയും രൂപം പ്രാപിച്ചു. രണ്ടാമതു പറഞ്ഞ വ്യവസ്ഥയുടെ ആവശ്യാനുസരണമുള്ള രൂപഭേദം ഗ്രീസില്‍ പ്രചരിക്കാന്‍ ഇടവന്നു. സെമറ്റിക്‌ വ്യവസ്ഥയിലും ഗ്രീക്കുകാരുടെ വ്യവസ്ഥയിലും പഴയ ചിഹ്നങ്ങള്‍ പലതരത്തില്‍ മറിച്ചും തിരിച്ചും പ്രയോഗിക്കുകയുണ്ടായി. തന്മൂലം ഈജിപ്‌ഷ്യന്‍ വ്യവസ്ഥയില്‍ നിന്ന്‌ അവയുടെ സാമാന്യരൂപം വളരെ വ്യത്യാസപ്പെട്ടു. സെമിറ്റിക്കുകളെപ്പോലെ വലത്തുനിന്ന്‌ ഇടത്തോട്ടെഴുതിയിരുന്നതു കൂടാതെ, ഗ്രീക്കുകാര്‍ ഇടയ്‌ക്കിടെ എഴുത്തിന്റെ ദിശ (അതായത്‌ ഇടത്തു നിന്ന്‌ വലത്തോട്ടോ, മറിച്ചോ എന്നത്‌) മാറ്റുകയും ചെയ്‌തു. ചിഹ്നങ്ങള്‍ തിരിഞ്ഞുപോകാന്‍ ഇതും ഒരു കാരണമായി. അക്ഷരവ്യവസ്ഥയില്‍ നിന്ന്‌ വര്‍ണവ്യവസ്ഥയിലേക്കുള്ള പരിവര്‍ത്തനത്തിന്റെ പൂര്‍ത്തീകരണവും സ്വരങ്ങള്‍ പ്രത്യേകം അടയാളപ്പെടുത്തുന്ന സമ്പ്രദായത്തിന്റെ ആരംഭവും ഗ്രീക്കുകാരുടെ പ്രധാന സംഭാവനയത്ര.

പശ്ചിമ യൂറോപ്പിലെയും അമേരിക്കയിലെയും ഇംഗ്ലീഷ്‌, ഫ്രഞ്ച്‌, ജര്‍മന്‍ മുതലായ ഭാഷകള്‍ എഴുതാനുപയോഗിക്കുന്ന ലിപിക്ക്‌ പ്രാചീന റോമന്‍ ശാസനങ്ങളിലെ ലിപിയോട്‌ ഏറ്റവും അടുത്തബന്ധം കാണുന്നു. ഇംഗ്ലീഷിന്റെയും മറ്റും ലിപിക്ക്‌ റോമന്‍ ആല്‍ഫബെറ്റ്‌ (Roman alphabet)എന്നു പേര്‍ വന്നത്‌ ഇങ്ങനെയാണ്‌.

സ്വരചിഹ്നനം

പടിഞ്ഞാറന്‍ സെമിറ്റിക്‌ ലിപിവ്യവസ്ഥയില്‍ നിന്നുതന്നെ ഉരുത്തിരിഞ്ഞ പഹ്‌ലെവി (Pahlavi അഥവാ Pehlevi) ലിപി, മംഗോളിയയിലെയും മഞ്ചൂറിയയിലെയും ലിപി, അറബി ലിപി എന്നിവയില്‍ സ്വരങ്ങള്‍ അടയാളപ്പെടുത്തുന്ന സമ്പ്രദായം ഏറെക്കാലം കഴിഞ്ഞതിനുശേഷം മാത്രമുണ്ടായ ഒരു പരിഷ്‌കാരമാണ്‌.

ഉത്തരേന്ത്യയിലെ ദേവനാഗരിലിപിയുടെ പ്രഭവമായ ബ്രാഹ്മി ലിപി അക്ഷരവ്യവസ്ഥയായിത്തന്നെ തുടര്‍ന്നു.

ഗ്രീക്ക്‌ വ്യവസ്ഥയില്‍ നിന്നുള്ള വികാസങ്ങള്‍

എ.ഡി. നാലാം നൂറ്റാണ്ടില്‍ ഗ്രീക്കു വ്യവസ്ഥയില്‍ നിന്നുരുത്തിരിഞ്ഞ ഗോഥിക്‌ (Gothic)ലിപിവ്യവസ്ഥ അധികാലം നിലനിന്നില്ല.

സൈറിലിക്‌ (Cyrillic), ഗ്ലാഗോലിറ്റിക്‌ (Glagolitic) എന്നീ രണ്ട്‌ സ്ലാവോണിക്‌ ലിപിവ്യവസ്ഥകള്‍ ഗ്രീക്കു സമ്പ്രദായത്തില്‍ നിന്ന്‌ 9-ാം നൂറ്റാണ്ടിലാണ്‌ രൂപം പ്രാപിച്ചത്‌. വലിയതരം ലിപികളാണ്‌ സെറിലിക്‌ വ്യവസ്ഥയ്‌ക്കാസ്‌പദം; ഗ്ലാഗോലിറ്റിക്‌ വ്യവസ്ഥയുടെ അടിസ്ഥാനം ചെറിയതരം ലിപികളും. ഡല്‍മേഷ്യന്‍ (Dalmation) വിഭാഗത്തില്‍പ്പെട്ട റോമന്‍ കത്തോലിക്കരുടെ രേഖകളിലും മറ്റും ചുരുക്കമായുപയോഗിച്ചുവരുന്നുവെങ്കിലും കാലാന്തരത്തില്‍ ഗ്ലാഗോലിറ്റിക്‌ വ്യവസ്ഥ സൈറിലിക്കിനു വഴിമാറിക്കൊടുത്തു. സെയ്‌ന്റ്‌സൈറില്‍ എന്ന പുരോഹിതന്‍ വ്യവസ്ഥാപനം ചെയ്‌തതെന്നു കരുതിപ്പോരുന്ന സൈറിലിക്‌ ലിപിക്ക്‌ റഷ്യയില്‍ സാര്‍വത്രികമായ അംഗീകാരം ലഭിക്കുകയും സ്ലാവിക്‌ വിഭാഗത്തില്‍പ്പെടാത്ത ചില ഭാഷകള്‍ പോലും അതിനെ ആസ്‌പദമാക്കിയ ലിപിവ്യവസ്ഥകള്‍ ഉപയോഗിക്കാന്‍ തുടങ്ങുകയും ചെയ്‌തു.

ഉദ്ദേശം ബി.സി. 9-ാം നൂറ്റാണ്ടില്‍ ഇറ്റലിയില്‍ വന്ന്‌ ടസ്‌കനി എന്ന സ്ഥലത്ത്‌ വികസിതമായ ഒരു സംസ്‌കാരത്തോടുകൂടി സുശക്തമായ നഗരസംസ്ഥാനങ്ങള്‍ സ്ഥാപിച്ച എട്രൂസ്‌കന്മാര്‍ മുഖേനയാണ്‌ ലത്തീനിലേക്ക്‌ ഗ്രീക്കു ലിപിവ്യവസ്ഥ കടന്നുചെന്നത്‌. ഗ്രീക്കിലെ ലിപിമാല ലത്തീനുവേണ്ടി ഉപയോഗിക്കാന്‍ തുടങ്ങിയപ്പോള്‍ ഏതാനും ചിഹ്നങ്ങള്‍ സംഖ്യാസൂചകങ്ങളായി നീക്കിവയ്‌ക്കുകയുണ്ടായി.

ഇവയുടെ പ്രഭവം എന്തെന്ന വസ്‌തുത വിസ്‌മൃതമായപ്പോഴാണ്‌ L,C,M എന്നീ സാധാരണ ചിഹ്നങ്ങള്‍ തത്‌സ്ഥാനത്ത്‌ പ്രയുക്തമായിത്തുടങ്ങിയത്‌.

ലത്തീന്‍ലിപിമാലയുടെ ആവിര്‍ഭാവത്തിനു ശേഷം നടപ്പിലായ പരിഷ്‌കാരങ്ങള്‍ താരതമ്യേന നിസ്സാരമാണ്‌. റോമാസാമ്രാജ്യത്തിന്‌ അപചയം നേരിടുകയും വിഭിന്ന രാജ്യങ്ങള്‍ ഉയര്‍ന്നുവരുകയും ചെയ്‌തപ്പോള്‍ അവയില്‍ പലതിലും ലിപിപരമായി അല്‌പാല്‌പവൈവിധ്യങ്ങള്‍ നടപ്പിലായി. ഇതിന്‌ ഇപ്പോഴും നിലവിലുള്ള ഒരുദാഹരണം ഐറിഷ്‌ ആണ്‌.

കാലക്രമേണ ലിപികള്‍ കൂടുതല്‍ സങ്കീര്‍ണവും എഴുതാന്‍ എളുപ്പമല്ലാത്തവയുമായിത്തീര്‍ന്നപ്പോള്‍ നടന്ന ലഘൂകരണപ്രക്രിയയുടെ ഫലങ്ങളാണ്‌ ജര്‍മാനിക്‌ ഭാഷകള്‍ എഴുതാന്‍ ഉപയോഗിച്ചിരുന്ന റൂണിക്‌ (Runic) ലിപികളും പ്രാചീന കെല്‍ട്ടിക്‌ (Celtic)ഭാഷകള്‍ എഴുതാന്‍ ഉപയോഗിച്ചിരുന്ന ഓഘാം (Ogam അഥവാ Ogham) ലിപികളും.

മരങ്ങളില്‍ കല്ലുകളും ആയുധങ്ങളിലും മറ്റും കൊത്തിവച്ചുകാണുന്നവയും എ.ഡി. രണ്ടും മൂന്നും ശതകങ്ങളിലുള്ളവയുമായ ലിഖിതങ്ങളാണ്‌ ഇപ്പോള്‍ നിലനില്‍ക്കുന്ന റൂണിക്‌ ലിഖിതങ്ങളില്‍ ഏറിയപങ്കും (റൂണ്‍ എന്നതിന്‌ അക്ഷരാര്‍ഥം "രഹസ്യം' എന്നത്ര; അപ്പോള്‍, ഗഹനവും നിഗൂഢവുമായ അര്‍ഥമുള്‍ക്കൊള്ളുന്ന വാക്യങ്ങള്‍ രേഖപ്പെടുത്താനുപയോഗിച്ചിരുന്ന ലിപികള്‍ക്കാവണം റൂണിക്കുകള്‍ എന്നു പേര്‍ പതിഞ്ഞത്‌). പതിനൊന്നു മുതല്‍ പതിനഞ്ചുവരെയുള്ള നൂറ്റാണ്ടുകളില്‍ റോമന്‍ ലിപികളിലുള്ള ക്രിസ്‌തീയ ലിഖിതങ്ങളുടെ വേലിയേറ്റത്തില്‍പ്പെട്ട്‌ റൂണിക്‌ ലിഖിതങ്ങള്‍ മിക്കവാറും തിരസ്‌കൃതമായി.

സ്‌തംഭങ്ങളുടെ മൂലകളില്‍ നിഷ്‌പ്രയാസം കൊത്തിവയ്‌ക്കാന്‍ പാകത്തില്‍, ഒരു പക്ഷേ, റൂണിക്‌ ലിപികള്‍ ലഘൂകരിച്ചു നിര്‍മിച്ചവയും എ.ഡി. 9-ാം നൂറ്റാണ്ടിനുമുമ്പ്‌ ഇംഗ്ലണ്ടിലെ ഐറിഷ്‌-കെല്‍ട്ടിക്‌ ഭാഷകളെഴുതാന്‍ ഉപയോഗിച്ചിരുന്നവയുമായ ലിപികള്‍ക്കാണ്‌ ഓഘാം ലിപികള്‍ എന്നു പറയുന്നത്‌. ഒരടിസ്ഥാനരേഖയുടെ ഏതെങ്കിലും ഒരു വശത്തേക്കോ ഇരുവശങ്ങളിലേക്കുമോ നേരെയോ ചെരിഞ്ഞോ നീളുന്നവയും എണ്ണത്തില്‍ ഒന്നു മുതല്‍ അഞ്ചുവരെയുള്ളവയുമായ ചെറുരേഖകള്‍ കൊണ്ടാണ്‌ ഓഘാം ലിപിവ്യവസ്ഥയിലെ 5 സ്വരങ്ങളുടെയും 15 വ്യഞ്‌ജനങ്ങളുടെയും ചിഹ്നങ്ങള്‍ നിര്‍മിച്ചിരുന്നത്‌, ഓരോ ഓഘാം ലിപിയും ഓരോ മരമാണെന്നും ഓഘാം ലിഖിതങ്ങള്‍ മരനിരകള്‍ നിറഞ്ഞ കാടാണെന്നും ഐറിഷ്‌ ജനത കരുതിപ്പോന്നുവത്ര.

ക്യൂനിഫോം ലിപികള്‍

ആപ്പിന്റെ ആകൃതിയിലുള്ള ചിഹ്നങ്ങളുടെ ആധിക്യംകൊണ്ട്‌ ക്യൂനിഫോം (Cuneiform) എന്ന പേരില്‍ പ്രസിദ്ധമായ ഒരു ലിപിവ്യവസ്ഥ ബി.സി. നാലാം സഹസ്രാബ്‌ദത്തില്‍ സുമേറിയക്കാര്‍ വികസിപ്പിച്ചെടുത്തു. ബി.സി. മൂന്നാം സഹസ്രാബ്‌ദത്തിന്റെ മധ്യത്തില്‍ അക്കേഡിയന്മാര്‍ സുമേറിയന്മാരില്‍ നിന്ന്‌ ഈ വ്യവസ്ഥ വശമാക്കി. കാലാന്തരത്തില്‍ അവരുടെ അയല്‍ക്കാരായ ഹിറ്റൈറ്റുകളും (ബി.സി. 2000-1000) എലാമൈറ്റുകളും (ബി.സി.ഒന്നും രണ്ടും സഹസ്രാബ്‌ദങ്ങള്‍) മറ്റും കൂടി ഈ വ്യവസ്ഥ കൈക്കൊള്ളാനിടയായി. എന്നാല്‍ എ.ഡി. നാലാം നൂറ്റാണ്ടില്‍ ഈ ലിപി സമ്പ്രദായത്തിന്‌ പ്രചാരം നിലയ്‌ക്കുകയും പില്‌ക്കാലത്ത്‌ (പത്തൊമ്പതാം നൂറ്റാണ്ടില്‍) അതിന്റെ ഘടനാരഹസ്യം വ്യക്തമാകുംവരെ ക്യൂനിഫോം ലിഖിതങ്ങള്‍ അജ്ഞാതരേഖകളായി അവശേഷിക്കുകയും ചെയ്‌തു.

ഇറാനില്‍ ബഹിസ്റ്റന്‍ എന്ന സ്ഥലത്തെ ദീര്‍ഘമായ ഒരു ലിഖിതമാണ്‌ ക്യൂനിഫോം ലിപിവ്യവസ്ഥ മനസ്സിലാക്കാന്‍ പില്‍ക്കാല ഗവേഷകര്‍ക്ക്‌ വെളിച്ചം കാണിച്ചത്‌. പേര്‍ഷ്യയിലെ രാജാവായ ഡേറിയസ്സിന്റെ (ബി. സി. 521-486) ഈ ലിഖിതം എ.ഡി. എട്ടാം നൂറ്റാണ്ടില്‍ സഞ്ചാരികളും 19-ാം നൂറ്റാണ്ടുമുതല്‍ പല പണ്ഡിതന്മാരും പകര്‍ത്തിയെടുത്തു. പ്രാചീനപേഴ്‌സ്യന്‍ നിലവിലിരുന്ന പ്രദേശങ്ങളിലെ ലിഖിതങ്ങളില്‍ പ്രാചീന പേഴ്‌സ്യന്‍, എലാമൈറ്റ്‌, അക്കേഡിയന്‍ എന്നീ മൂന്ന്‌ ഭാഷകള്‍ ഉപയോഗിച്ചിട്ടുള്ളതായി ഗവേഷകര്‍ കണ്ടെത്തി. ബഹിസ്റ്റന്‍ ലിഖിതത്തില്‍ പേഴ്‌സ്യന്‍ രാജക്കന്മാരുടെ നാമധേയങ്ങള്‍ കാണാനിടയുണ്ടെന്ന്‌ അവര്‍ സങ്കല്‌പിച്ചു. സംജ്ഞേതര നാമങ്ങള്‍ സംസ്‌കൃതത്തിലെയും അവെസ്റ്റനിലെയും രൂപങ്ങളോടു താരതമ്യപ്പെടുത്തി നോക്കി. അങ്ങനെ, ഒടുവില്‍ അവര്‍ക്ക്‌ പഴയ പേഴ്‌സ്യന്‍ ലിഖിതങ്ങളും അവ മുഖേന ക്യൂനിഫോം ലിഖിതങ്ങളും വായിക്കാന്‍ കഴിഞ്ഞു.

ചിത്രങ്ങളില്‍ നിന്നുതന്നെയാണ്‌ ക്യൂനിഫോം വ്യവസ്ഥയുടെയും വികാസം എന്ന്‌ ഏറ്റവും പഴയ സുമേറിയന്‍ ലിഖിതങ്ങള്‍ സൂചിപ്പിക്കുന്നു. നക്ഷത്രം, ദേവത, സ്വര്‍ഗം എന്നിവയുടെ ആദിമചിഹ്നം ആയിരുന്നു; സസ്യസമൃദ്ധി സൂചിപ്പിക്കാന്‍ എന്ന ചിഹ്നവും ചുറ്റിക്കെട്ട്‌ എന്ന്‌ സൂചിപ്പിക്കുന്നതിന്‌ എന്ന ചിഹ്നവുമാണ്‌ ഉപയോഗിച്ചിരുന്നത്‌. കാലക്രമേണ എന്ന ചിഹ്നം എന്ന രൂപം ധരിച്ചു; സങ്കീര്‍ണചിഹ്നങ്ങള്‍ പ്രചാരത്തില്‍ വരുകയും

(ഉദാ. "ഉദ്യാനം')

ചിഹ്നങ്ങള്‍ക്ക്‌ സ്വനമൂല്യം കല്‌പിതമാവുകയും ചെയ്‌തു. ഉദാഹരണമായി എന്ന ചിഹ്നത്തിന്റെ ഉച്ചാരണം "അന്‍' എന്നാണ്‌.

കുത്തനെ പിടിച്ച എഴുത്തുകോല്‍ കൊണ്ട്‌ കളിമണ്‍ഫലകങ്ങളില്‍ രേഖപ്പെടുത്തിയ ചിഹ്നങ്ങളാണ്‌ ക്യൂനിഫോം ലിഖിതങ്ങളില്‍ കാണുന്നത്‌.

ക്യൂനിഫോംചിഹ്നങ്ങള്‍ അക്കേഡിയര്‍ കൈക്കൊണ്ടപ്പോള്‍ അതിന്‌ ഒരു സങ്കീര്‍ണത ഉണ്ടായി. അക്കേഡിയനില്‍ "ദേവത'യെ സൂചിപ്പിക്കുന്ന പദം "ഇലു'വാണ്‌; സ്വര്‍ഗത്തെ സൂചിപ്പിക്കുന്നത്‌ "ശമു'വും. അപ്പോള്‍ എന്ന ചിഹ്നം അക്കേഡിയന്‍ പാഠങ്ങളില്‍ കണ്ടാല്‍ ഈ രണ്ടര്‍ഥങ്ങളും അവയ്‌ക്കു പുറമേ സുമേറിയനിലെ "അന്‍' എന്ന ഉച്ചാരണവും അതിനു കല്‌പിക്കേണ്ടിവരും. ക്യൂനിഫോം ചിഹ്നങ്ങള്‍ ഹിറ്റൈറ്റുകളിലേക്കു പകര്‍ന്നപ്പോള്‍, ഇവയ്‌ക്കൊക്കെപ്പുറമേ ഹിറ്റൈറ്റിലെ മൂല്യങ്ങളും അവയില്‍ ഉള്‍ച്ചേര്‍ന്നു. അങ്ങനെയാണ്‌ ഹിറ്റൈറ്റുരേഖകള്‍ ഏറ്റവും സങ്കീര്‍ണമായിത്തീര്‍ന്നത്‌.

നാമങ്ങള്‍ക്ക്‌ രൂപപരവും അര്‍ഥപരവുമായ പ്രത്യേകതകള്‍ (ഉദാ. വചനഭേദം; ദേവതകള്‍, മനുഷ്യര്‍, നദികള്‍, മരംകൊണ്ടുള്ള സാമഗ്രികള്‍ എന്നിങ്ങനെ) സൂചിപ്പിക്കുന്ന സവിശേഷ ചിഹ്നങ്ങള്‍ ക്യൂനിഫോം രേഖകളില്‍ സാര്‍വത്രികമായി കാണ്‍ മാനുണ്ടെന്നത്‌ അവയുടെ അപഗ്രഥനത്തിന്‌ വളരെയേറെ സഹായകമായിട്ടുണ്ട്‌. ഇംഗ്ലീഷിലെ വലിയ അക്ഷരങ്ങളെപ്പോലെ, പ്രത്യേകം സ്വനമൂല്യമൊന്നുമില്ലെങ്കിലും പ്രസക്തമായ പാഠഭാഗം പെട്ടെന്നു തിരിച്ചറിയാന്‍ മേല്‌പറഞ്ഞ സൂചകങ്ങള്‍ പ്രയോജനപ്പെടുന്നു.

പദലേഖനവ്യവസ്ഥയുടെയും അക്ഷരലേഖനവ്യവസ്ഥയുടെയും സമുചിതമായ സങ്കലനമാണ്‌ ക്യൂനിഫോം സമ്പ്രദായം എന്നു ചുരുക്കം. പ്രാചീന പേഴ്‌സ്യനില്‍ അത്‌ മിക്കവാറും വര്‍ണലേഖന വ്യവസ്ഥയായി രൂപാന്തരപ്പെട്ടു.

ക്യൂനിഫോം ലിപികള്‍

ആപ്പിന്റെ ആകൃതിയിലുള്ള ചിഹ്നങ്ങളുടെ ആധിക്യംകൊണ്ട്‌ ക്യൂനിഫോം (Cuneiform) എന്ന പേരില്‍ പ്രസിദ്ധമായ ഒരു ലിപിവ്യവസ്ഥ ബി.സി. നാലാം സഹസ്രാബ്‌ദത്തില്‍ സുമേറിയക്കാര്‍ വികസിപ്പിച്ചെടുത്തു. ബി.സി. മൂന്നാം സഹസ്രാബ്‌ദത്തിന്റെ മധ്യത്തില്‍ അക്കേഡിയന്മാര്‍ സുമേറിയന്മാരില്‍ നിന്ന്‌ ഈ വ്യവസ്ഥ വശമാക്കി. കാലാന്തരത്തില്‍ അവരുടെ അയല്‍ക്കാരായ ഹിറ്റൈറ്റുകളും (ബി.സി. 2000-1000) എലാമൈറ്റുകളും (ബി.സി.ഒന്നും രണ്ടും സഹസ്രാബ്‌ദങ്ങള്‍) മറ്റും കൂടി ഈ വ്യവസ്ഥ കൈക്കൊള്ളാനിടയായി. എന്നാല്‍ എ.ഡി. നാലാം നൂറ്റാണ്ടില്‍ ഈ ലിപി സമ്പ്രദായത്തിന്‌ പ്രചാരം നിലയ്‌ക്കുകയും പില്‌ക്കാലത്ത്‌ (പത്തൊമ്പതാം നൂറ്റാണ്ടില്‍) അതിന്റെ ഘടനാരഹസ്യം വ്യക്തമാകുംവരെ ക്യൂനിഫോം ലിഖിതങ്ങള്‍ അജ്ഞാതരേഖകളായി അവശേഷിക്കുകയും ചെയ്‌തു.

ഇറാനില്‍ ബഹിസ്റ്റന്‍ എന്ന സ്ഥലത്തെ ദീര്‍ഘമായ ഒരു ലിഖിതമാണ്‌ ക്യൂനിഫോം ലിപിവ്യവസ്ഥ മനസ്സിലാക്കാന്‍ പില്‍ക്കാല ഗവേഷകര്‍ക്ക്‌ വെളിച്ചം കാണിച്ചത്‌. പേര്‍ഷ്യയിലെ രാജാവായ ഡേറിയസ്സിന്റെ (ബി. സി. 521-486) ഈ ലിഖിതം എ.ഡി. എട്ടാം നൂറ്റാണ്ടില്‍ സഞ്ചാരികളും 19-ാം നൂറ്റാണ്ടുമുതല്‍ പല പണ്ഡിതന്മാരും പകര്‍ത്തിയെടുത്തു. പ്രാചീനപേഴ്‌സ്യന്‍ നിലവിലിരുന്ന പ്രദേശങ്ങളിലെ ലിഖിതങ്ങളില്‍ പ്രാചീന പേഴ്‌സ്യന്‍, എലാമൈറ്റ്‌, അക്കേഡിയന്‍ എന്നീ മൂന്ന്‌ ഭാഷകള്‍ ഉപയോഗിച്ചിട്ടുള്ളതായി ഗവേഷകര്‍ കണ്ടെത്തി. ബഹിസ്റ്റന്‍ ലിഖിതത്തില്‍ പേഴ്‌സ്യന്‍ രാജക്കന്മാരുടെ നാമധേയങ്ങള്‍ കാണാനിടയുണ്ടെന്ന്‌ അവര്‍ സങ്കല്‌പിച്ചു. സംജ്ഞേതര നാമങ്ങള്‍ സംസ്‌കൃതത്തിലെയും അവെസ്റ്റനിലെയും രൂപങ്ങളോടു താരതമ്യപ്പെടുത്തി നോക്കി. അങ്ങനെ, ഒടുവില്‍ അവര്‍ക്ക്‌ പഴയ പേഴ്‌സ്യന്‍ ലിഖിതങ്ങളും അവ മുഖേന ക്യൂനിഫോം ലിഖിതങ്ങളും വായിക്കാന്‍ കഴിഞ്ഞു.

ചിത്രങ്ങളില്‍ നിന്നുതന്നെയാണ്‌ ക്യൂനിഫോം വ്യവസ്ഥയുടെയും വികാസം എന്ന്‌ ഏറ്റവും പഴയ സുമേറിയന്‍ ലിഖിതങ്ങള്‍ സൂചിപ്പിക്കുന്നു. നക്ഷത്രം, ദേവത, സ്വര്‍ഗം എന്നിവയുടെ ആദിമചിഹ്നം ആയിരുന്നു; സസ്യസമൃദ്ധി സൂചിപ്പിക്കാന്‍ എന്ന ചിഹ്നവും ചുറ്റിക്കെട്ട്‌ എന്ന്‌ സൂചിപ്പിക്കുന്നതിന്‌ എന്ന ചിഹ്നവുമാണ്‌ ഉപയോഗിച്ചിരുന്നത്‌. കാലക്രമേണ എന്ന ചിഹ്നം എന്ന രൂപം ധരിച്ചു; സങ്കീര്‍ണചിഹ്നങ്ങള്‍ പ്രചാരത്തില്‍ വരുകയും

(ഉദാ. "ഉദ്യാനം')

ചിഹ്നങ്ങള്‍ക്ക്‌ സ്വനമൂല്യം കല്‌പിതമാവുകയും ചെയ്‌തു. ഉദാഹരണമായി എന്ന ചിഹ്നത്തിന്റെ ഉച്ചാരണം "അന്‍' എന്നാണ്‌.

കുത്തനെ പിടിച്ച എഴുത്തുകോല്‍ കൊണ്ട്‌ കളിമണ്‍ഫലകങ്ങളില്‍ രേഖപ്പെടുത്തിയ ചിഹ്നങ്ങളാണ്‌ ക്യൂനിഫോം ലിഖിതങ്ങളില്‍ കാണുന്നത്‌.

ക്യൂനിഫോംചിഹ്നങ്ങള്‍ അക്കേഡിയര്‍ കൈക്കൊണ്ടപ്പോള്‍ അതിന്‌ ഒരു സങ്കീര്‍ണത ഉണ്ടായി. അക്കേഡിയനില്‍ "ദേവത'യെ സൂചിപ്പിക്കുന്ന പദം "ഇലു'വാണ്‌; സ്വര്‍ഗത്തെ സൂചിപ്പിക്കുന്നത്‌ "ശമു'വും. അപ്പോള്‍ എന്ന ചിഹ്നം അക്കേഡിയന്‍ പാഠങ്ങളില്‍ കണ്ടാല്‍ ഈ രണ്ടര്‍ഥങ്ങളും അവയ്‌ക്കു പുറമേ സുമേറിയനിലെ "അന്‍' എന്ന ഉച്ചാരണവും അതിനു കല്‌പിക്കേണ്ടിവരും. ക്യൂനിഫോം ചിഹ്നങ്ങള്‍ ഹിറ്റൈറ്റുകളിലേക്കു പകര്‍ന്നപ്പോള്‍, ഇവയ്‌ക്കൊക്കെപ്പുറമേ ഹിറ്റൈറ്റിലെ മൂല്യങ്ങളും അവയില്‍ ഉള്‍ച്ചേര്‍ന്നു. അങ്ങനെയാണ്‌ ഹിറ്റൈറ്റുരേഖകള്‍ ഏറ്റവും സങ്കീര്‍ണമായിത്തീര്‍ന്നത്‌.

നാമങ്ങള്‍ക്ക്‌ രൂപപരവും അര്‍ഥപരവുമായ പ്രത്യേകതകള്‍ (ഉദാ. വചനഭേദം; ദേവതകള്‍, മനുഷ്യര്‍, നദികള്‍, മരംകൊണ്ടുള്ള സാമഗ്രികള്‍ എന്നിങ്ങനെ) സൂചിപ്പിക്കുന്ന സവിശേഷ ചിഹ്നങ്ങള്‍ ക്യൂനിഫോം രേഖകളില്‍ സാര്‍വത്രികമായി കാണ്‍ മാനുണ്ടെന്നത്‌ അവയുടെ അപഗ്രഥനത്തിന്‌ വളരെയേറെ സഹായകമായിട്ടുണ്ട്‌. ഇംഗ്ലീഷിലെ വലിയ അക്ഷരങ്ങളെപ്പോലെ, പ്രത്യേകം സ്വനമൂല്യമൊന്നുമില്ലെങ്കിലും പ്രസക്തമായ പാഠഭാഗം പെട്ടെന്നു തിരിച്ചറിയാന്‍ മേല്‌പറഞ്ഞ സൂചകങ്ങള്‍ പ്രയോജനപ്പെടുന്നു.

പദലേഖനവ്യവസ്ഥയുടെയും അക്ഷരലേഖനവ്യവസ്ഥയുടെയും സമുചിതമായ സങ്കലനമാണ്‌ ക്യൂനിഫോം സമ്പ്രദായം എന്നു ചുരുക്കം. പ്രാചീന പേഴ്‌സ്യനില്‍ അത്‌ മിക്കവാറും വര്‍ണലേഖന വ്യവസ്ഥയായി രൂപാന്തരപ്പെട്ടു.

സിദ്ധാന്തപരമായ സാധ്യതകള്‍

ചുരുക്കിപ്പറഞ്ഞാല്‍, ഇതിനകം കണ്ടെത്തിയിട്ടുള്ള ലിപിസമ്പ്രദായങ്ങള്‍ മൊത്തത്തില്‍ പല വ്യത്യസ്‌തവിഭാഗങ്ങളില്‍പ്പെടുന്നു. ഇവയ്‌ക്കിടയില്‍ സംക്രമണ ദശാസൂചകമായ ചില ഉപവിഭാഗങ്ങള്‍ക്കും സ്ഥാനം നല്‌കണം:

പദലേഖപരം

ചിത്രത്തില്‍ നിന്നുരുത്തിരിഞ്ഞ ചിഹ്നങ്ങള്‍ പദങ്ങളെ സൂചിപ്പിക്കുന്നു. ഉദാ. പ്രാചീന ഈജിപ്‌ഷ്യന്‍-സുമേറിയന്‍-ചൈനീസ്‌-വ്യവസ്ഥകള്‍. ഇവയിലെപ്പോലെ അസ്‌ടെക്‌ (Aztec), മായന്‍ (Mayan), പ്രാട്ടോ-ഇന്‍ഡിക്‌ (Proto-Indic) അതായത്‌, മൊഹന്‍ജൊദരോയിലെയും മറ്റും ലിപികള്‍, പ്രാട്ടോ-എലാമൈറ്റ്‌ (Proto-Elamite) ക്രീറ്റന്‍ (Cretan), ഹൈറോഗ്ലിഫിക്‌-ഹിറ്റൈറ്റ്‌ (Hieroglyphic-Hittite)) എന്നീ വ്യവസ്ഥകളുടെയും മൗലികഘടകങ്ങള്‍ ചിത്രങ്ങള്‍ തന്നെ. ഇക്കൂട്ടത്തില്‍ ഹൈറോഗ്ലിഫിക്‌-ഹിറ്റൈറ്റിനെപ്പറ്റി മാത്രമേ തൃപ്‌തികരമാംവണ്ണം സഫലമായ പഠനങ്ങള്‍ നടന്നിട്ടുള്ളൂ.

പദാക്ഷരലേഖപരം

ചിഹ്നങ്ങള്‍ പദങ്ങളെയോ അക്ഷരങ്ങളെയോ സൂചിപ്പിക്കുന്നു. ഉദാ. പില്‌ക്കാല ഈജിപ്‌ഷ്യന്‍.

അക്ഷരലേഖപരം

ചിഹ്നങ്ങള്‍ അക്ഷരങ്ങളെ സൂചിപ്പിക്കുന്നു. ഉദാ. 24 അക്ഷരങ്ങളുണ്ടായിരുന്ന പില്‌ക്കാലത്തെ ഈജിപ്‌ഷ്യന്‍ ലിപി വ്യവസ്ഥ; 22 അക്ഷരങ്ങളുണ്ടായിരുന്ന പടിഞ്ഞാറന്‍ സെമിറ്റിക്‌ ലിപിയുടെ ആദിദശ; ഇന്ത്യയിലെ ദേവനാഗരി; ഹിറ്റൈറ്റ്‌-എലാമൈറ്റ്‌-ക്യൂനിഫോം; ജാപ്പനീസ്‌; സൈപ്രസ്സിലെ അക്ഷരമാല; ചെറോകി (Cherokee) എന്ന അമേരിക്കന്‍ ഇന്ത്യന്‍ ഭാഷയ്‌ക്കുവേണ്ടി ആ ഭാഷക്കാരനായ സിക്‌വയ എന്നയാള്‍ ആധുനിക കാലത്താവിഷ്‌കരിച്ച ലിപിസമ്പ്രദായം തുടങ്ങിയവ.

അക്ഷര-വര്‍ണലേഖപരം

ചിഹ്നങ്ങള്‍ ഏറിയകൂറും അക്ഷരങ്ങളെയും ഏതാനും വര്‍ണങ്ങളെയും സൂചിപ്പിക്കുന്നു. ഉദാ. മലയാള ലിപി; പടിഞ്ഞാറന്‍-സെമിറ്റിക്‌ ലിപിയുടെ അനന്തരദശ.

വര്‍ണലേഖപരം

ചിഹ്നങ്ങള്‍ വ്യത്യസ്‌ത വര്‍ണങ്ങളെ സൂചിപ്പിക്കുന്നു. ഉദാ. ഗ്രീക്ക്‌. ഗ്രീക്കു വര്‍ണമാലയുടെ രൂപീകരണമാണ്‌ ലേഖനവിദ്യയുടെ മൂന്നാമത്തെയും അവസാനത്തെയും ഘട്ടം. അതില്‍ വ്യഞ്‌ജനങ്ങള്‍ക്കെന്നപോലെ സ്വരങ്ങള്‍ക്കും പ്രത്യേക ചിഹ്നങ്ങള്‍ വ്യവസ്ഥാപിതമായി. ഗ്രീസിലെ വര്‍ണമാലാവ്യവസ്ഥ വ്യാപകമായ തോതില്‍ ഇതരഭാഷകളിലേക്ക്‌ സംക്രമിച്ചു. ആധുനിക ലേഖനവ്യവസ്ഥകളില്‍ ബഹുഭൂരിപക്ഷവും വര്‍ണമാലാവ്യവസ്ഥകളാകുന്നു.

ഇന്ത്യയിലെ ലിപികള്‍

കളിമണ്‍ പാത്രങ്ങളിലും താമ്രഫലകങ്ങളിലും മുദ്രകളിലും രേഖപ്പെടുത്തിയിട്ടുള്ള 250-ഓളം വരുന്ന ചിഹ്നങ്ങള്‍ മൊഹന്‍ജൊദരോവിലും ഹാരപ്പയിലും ഈ നൂറ്റാണ്ടില്‍ നടന്ന ഉത്‌ഖനനങ്ങളുടെ ഫലമായി ലഭിച്ചിട്ടുണ്ട്‌. കാഴ്‌ചയ്‌ക്ക്‌ ചിത്രലിപികള്‍ എന്നു തോന്നിക്കുന്ന ഈ ചിഹ്നങ്ങളുടെ അര്‍ഥമെന്തെന്ന അന്വേഷണം ലോകത്തിന്റെ

നാനാഭാഗങ്ങളിലുമുള്ള ഗവേഷകര്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു. മെസൊപ്പൊട്ടേമിയയില്‍നിന്നു ലഭിച്ച സമാനരൂപമാര്‍ന്ന മുദ്രകളുടെയും മറ്റു തെളിവുകളുടെയും അടിസ്ഥാനത്തില്‍ മൊഹന്‍ജൊദരോ ലിഖിതങ്ങളുടെ കാലം ഏതാണ്ട്‌ ബി.സി. മൂന്നാം സഹസ്രാബ്‌ദത്തിന്റെ പിന്‍പാതി എന്നാണ്‌ ഗവേഷകരുടെ നിഗമനം, പ്രഭവവും പിന്‍തുടര്‍ച്ചയും വ്യക്തമല്ലാത്ത മൊഹന്‍ജൊദരോയിലെ ചിത്രലിപികള്‍ അല്‌പായുസ്സുകളായിരുന്നു എന്നു വേണം കരുതാന്‍.

ഖരോഷ്‌ഠിയും ബ്രാഹ്മിയും

അശോക ചക്രവര്‍ത്തിയുടെ (ഭ.കാ. ബി.സി. 272-231) സുപ്രസിദ്ധമായ ശാസനങ്ങളിലാണ്‌ ഭാരതീയം എന്നു വിശേഷിപ്പിക്കാവുന്ന ഒരു ലേഖനസമ്പ്രദായം വ്യവസ്ഥാപിതമായിക്കാണുന്നത്‌. (അതിനുമുമ്പ്‌ ഭാരതീയര്‍ക്ക്‌ ലേഖന കൗശലമുണ്ടായിരുന്നു എന്നൂഹിക്കാന്‍ സഹായിക്കുന്ന ഏതാനും സൂചനകള്‍ മാത്രമേ ലഭിച്ചിട്ടുള്ളൂ. ബുദ്ധന്റെ കാലത്ത്‌ 64 തരം ലിപികളുണ്ടായിരുന്നതായി ലളിതവിസ്‌താരത്തില്‍ കാണുന്നു എന്ന്‌ എല്‍.എ. രവിവര്‍മയുടെ പ്രാചീനകേരള ലിപികള്‍ എന്ന ഗ്രന്ഥത്തിനെഴുതിയ ആമുഖത്തില്‍ ടി.കെ. കൃഷ്‌ണമേനോന്‍ രേഖപ്പെടുത്തുന്നു.) അശോകന്റെ ശാസനങ്ങളില്‍ ഖരോഷ്‌ഠി എന്നും ബ്രാഹ്മി എന്നും രണ്ടുതരം ലിപിവ്യവസ്ഥകള്‍ കാണാം.

ഇന്ത്യയുടെ വടക്കുപടിഞ്ഞാറുഭാഗത്തുള്ള ചില സ്ഥലങ്ങളില്‍ മാത്രം ശിലാശാസനങ്ങളില്‍ എ.ഡി. നാലാം ശതകം വരെ ഉപയോഗിച്ചുകാണുന്ന ഖരോഷ്‌ഠി ലിപി, അറബി-പേഴ്‌സ്യന്‍ ലിപികളെപ്പോലെ, വലത്തുനിന്ന്‌ ഇടത്തോട്ടാണെഴുതുക. ഖരോഷ്‌ഠി എഴുതുന്ന ദിശ, അതിലെ ചിഹ്നങ്ങളുടെ പൊതുസ്വരൂപം എന്നിവയുടെ പ്രഭവം സെമറ്റിക്‌ ലേഖനസമ്പ്രദായത്തിന്റെ ഒരുപശാഖയായ അരാമൈക്‌ ആണെന്നു തോന്നുന്നു. ഈ ലിപി വ്യവസ്ഥയുടെ അടിസ്ഥാനഘടകത്തിന്‌ അകാരത്തോടുകൂടിയ ഒരു വ്യഞ്‌ജനത്തിന്റെ മൂല്യമാണുള്ളത്‌. ഇത്തരം അടിസ്ഥാന ചിഹ്നങ്ങളോട്‌ ചെറിയ വരകള്‍ ചേര്‍ത്താണ്‌ മറ്റു സ്വരങ്ങളെ സൂചിപ്പിക്കുന്നത്‌. പദാദിസ്ഥാനത്തുള്ള സ്വരങ്ങളുടെ ചിഹ്നങ്ങള്‍ ഇതരസ്ഥാനങ്ങളിലുള്ളവയുടേതില്‍ നിന്നു വ്യത്യസ്‌തമല്ല എന്നതും ഖരോഷ്‌ഠിയുടെ സവിശേഷതയത്ര.

ഖരോഷ്‌ഠി പ്രചരിച്ചിരുന്ന പ്രദേശങ്ങളുള്‍പ്പെടെ ഇന്ത്യയിലാകമാനം ബ്രാഹ്മിലിപി നടപ്പിലിരുന്നു. ബ്രാഹ്മിലിഖിതങ്ങളില്‍ ഏറിയ പങ്കും ഇടത്തുനിന്ന്‌ വലത്തോട്ടേക്കെഴുതിയിട്ടുള്ളവയാണ്‌. ചുരുക്കം ചില ശിലാരേഖകളില്‍ ബ്രാഹ്മിയുടെ ദിശ ഒന്നിടവിട്ട വരികളില്‍ ഇടത്തുനിന്നു വലത്തോട്ട്‌, പിന്നെ വലത്തു നിന്നിടത്തോട്ട്‌ എന്നിങ്ങനെ മാറിക്കാണുന്നുമുണ്ട്‌. ഖരോഷ്‌ഠിയെപ്പോലെ ആദിഘട്ടത്തില്‍ ഇടത്തോട്ടായിരുന്ന ബ്രാഹ്മിയുടെ ദിശ പില്‌ക്കാലത്ത്‌ വലത്തോട്ടായതിനിടയിലുള്ള ഒരു പ്രവണതയാവാം ഇത്‌.

ബ്രഹ്മാവുമായി ബന്ധപ്പെട്ടതെന്നു കരുതപ്പെടുന്ന ബ്രാഹ്മി ഇന്ത്യയെ സംബന്ധിച്ചിടത്തോളം തികച്ചും ദേശീയമാണെന്നും അങ്ങനെയല്ല, സെമിറ്റിക്‌, ഗ്രീക്ക്‌, ചൈനീസ്‌ മുതലായ ലിപി വ്യവസ്ഥകളില്‍ ഒന്നില്‍ നിന്നോ പലതില്‍ നിന്നോ രൂപാന്തരപ്പെട്ടുവന്ന പല പ്രത്യേകതകളും അതില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ടെന്നും ലിപി വിജ്ഞാനികള്‍ക്കിടയില്‍ അഭിപ്രായഭേദമുണ്ട്‌.

എക്കാലത്തും അക്ഷരവ്യവസ്ഥയില്‍ ഒതുങ്ങിനിന്ന ബ്രാഹ്മിലിപിയാണ്‌ ഉത്തരേന്ത്യയിലെ ദേവനാഗരിലിപിയുടെ പ്രഭവം എന്ന്‌ സന്ദര്‍ഭവശാല്‍ മുമ്പേ സൂചിപ്പിച്ചു. ദ്രാവിഡഭാഷകള്‍ ഉള്‍പ്പെടെയുള്ള സകലഭാരതീയ ലിപികളുടെയും മൂലാധാരം ബ്രാഹ്മിയാണെന്നത്ര ലിപിവിജ്ഞാനികളില്‍ പലരുടെയും പക്ഷം. തെക്കേ ഇന്ത്യയില്‍ പ്രചരിച്ച ഒരു ബ്രാഹ്മിവകഭേദത്തിന്‌ അവര്‍ ദ്രാവിഡി എന്നു പേരിടുകയും ചെയ്‌തിട്ടുണ്ട്‌.

തമിഴകത്തെ എഴുത്തുകള്‍

വടിവെഴുത്ത്‌, പെയരെഴുത്ത്‌, തന്‍മൈയെഴുത്ത്‌, മുടിവെഴുത്ത്‌ എന്നിങ്ങനെ ദിവാകരനിഘണ്ടുവില്‍ പരാമര്‍ശിച്ചുകാണുന്ന നാലുതരം ലിപികള്‍ തമിഴകത്ത്‌ പണ്ടു പ്രചരിച്ചിരുന്നിരിക്കാം. വടിവെഴുത്ത്‌ ഒരുതരം ചിത്രലേഖനമാകാന്‍ ഇടയുണ്ട്‌. പെയരെഴുത്തും തന്‍മൈയെഴുത്തും മുടിവെഴുത്തും യഥാക്രമം പേരുകളെയും ഗുണങ്ങളെയും ക്രിയാപൂര്‍ത്തിയെയുമായിരുന്നു സൂചിപ്പിച്ചുവന്നത്‌; എന്നാല്‍ ഇവയുടെയൊന്നും സൂക്ഷ്‌മസ്വഭാവം ഇന്നു വ്യക്തമല്ലാത്തതിനാല്‍ ഇവയും ബ്രാഹ്മിയുമായി എന്തു ബന്ധം എന്ന ചോദ്യം അവശേഷിക്കുന്നു. ചിലപ്പതികാരത്തില്‍ "കണ്ണെഴുത്ത്‌' എന്ന പേരില്‍ ഒരു ചിത്രലിപിയെയും ജീവകചിന്താമണിയില്‍ "കരന്തെഴുത്ത്‌' എന്ന പേരില്‍ ഒരു രഹസ്യലിപിയെയുംപറ്റി പരാമര്‍ശമുണ്ട്‌. നെല്ല്‌, കുറി, ആണ്ട്‌, പൊന്‍, കൊല്ലം എന്നീ പദങ്ങളെ സൂചിപ്പിക്കുന്ന ചില പ്രത്യേക ചിഹ്നങ്ങള്‍ ദക്ഷിണേന്ത്യന്‍ ശിലാശാസനങ്ങളില്‍ കാണാം.

ഗ്രന്ഥലിപിയും വട്ടെഴുത്തും

എ.ഡി. മൂന്നാം നൂറ്റാണ്ടോടുകൂടിയാവണം ബ്രാഹ്മി ദക്ഷിണേന്ത്യയിലേക്കു പ്രവേശിച്ചത്‌. ജൈനബൗദ്ധസന്ന്യാസികളുടെ പാര്‍പ്പിടങ്ങളായിരുന്ന പല തെന്നിന്ത്യന്‍ ഗുഹകളുടെയും സമീപത്തുനിന്ന്‌ പ്രാകൃതം കലര്‍ന്ന തമിഴില്‍, വടക്കന്‍ ബ്രാഹ്മിയിലേതില്‍നിന്ന്‌ വ്യത്യസ്‌തമായ ഏതാനും ചിഹ്നങ്ങളുള്‍ക്കൊള്ളുന്ന ബ്രാഹ്മിലിപിയുപയോഗിച്ചെഴുതിയ ശിലാശാസനങ്ങള്‍ ലഭിച്ചിട്ടുണ്ട്‌. ദക്ഷിണേന്ത്യന്‍ ശാസനങ്ങളില്‍ ഗ്രന്ഥം, തമിഴ്‌, വട്ടെഴുത്ത്‌ എന്നീ മൂന്നുതരം ലിപികളാണ്‌ ഉപയോഗിച്ചു കാണുന്നത്‌. ഗ്രന്ഥലിപിയും തമിഴ്‌ലിപിയും ശാസനങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്‌ എ.ഡി. 7-ാം നൂറ്റാണ്ടിന്റെ ആരംഭം മുതലാണ്‌. പിന്നെയും ഒന്നര നൂറ്റാണ്ടുകൂടിക്കഴിഞ്ഞേ വട്ടെഴുത്തിലുള്ള ശാസനങ്ങള്‍ ലഭിക്കുന്നുള്ളൂ.

സംസ്‌കൃതശാസനങ്ങളില്‍ ഉപയോഗിച്ചിരുന്നതിനു പുറമേ, പ്രാദേശിക ഭാഷാശാസനങ്ങളില്‍ ചിഹ്നങ്ങള്‍ക്കു പല പരിമിതികളുമുള്ള തമിഴ്‌ ലിപിയും വട്ടെഴുത്തും കൊണ്ട്‌ രേഖപ്പെടുത്താന്‍ സൗകര്യമില്ലാത്ത തത്‌സമ സംസ്‌കൃതരൂപങ്ങള്‍ എഴുതാനും ഗ്രന്ഥലിപി പ്രയോജനപ്പെട്ടിരുന്നു.

വളഞ്ഞവരകള്‍ അധികം ഉള്ളതുകൊണ്ടോ മൂര്‍ച്ചയുള്ള എഴുത്താണി, ഉളി മുതലായവ ഉപയോഗിച്ച്‌ പാറയോ ചെമ്പുതകിടോ ചൂഴ്‌ന്നെടുക്കേണ്ടിവന്നതിനാലോ "വട്ടെഴുത്തെ'ന്നോ "വെട്ടെഴു'ത്തെന്നോ പറയാറുള്ള ലേഖനസമ്പ്രദായത്തിന്റെ ഉത്‌പത്തി ദക്ഷിണേന്ത്യന്‍ ബ്രാഹ്മിയില്‍ നിന്നത്ര. ഒരുകാലത്ത്‌ തെക്കേയിന്ത്യയിലാകമാനം പ്രചരിച്ചിരുന്ന വട്ടെഴുത്ത്‌ പല്ലവപ്രഭാവകാലത്ത്‌ വടക്കന്‍ തമിഴ്‌നാട്ടില്‍ ഗ്രന്ഥലിപിക്കും ചോളപ്രഭാവകാലത്ത്‌ തമിഴകത്തെമ്പാടും തമിഴ്‌ലിപിക്കും വിജയനഗരപ്രാബല്യകാലത്ത്‌ "നാഗരലിപി' എന്നൊരുതരം ബ്രാഹ്മി രൂപഭേദത്തിനും വഴിമാറിക്കൊടുത്തു.

വട്ടെഴുത്തിന്‌ ഭിന്നാര്‍ഥകമായ, പല നാമഭേദങ്ങളുമുണ്ട്‌:

ചേരപാണ്ഡ്യലിപി

മലനാട്ടിലും പാണ്ടിനാട്ടിലും നിന്നാണ്‌ ഈ ലിപിയിലുള്ള ശാസനങ്ങളില്‍ ഏറിയകൂറും ലഭിച്ചിട്ടുള്ളത്‌.

നാനംമോനം

"ഹരിശ്രീ' എന്നല്ല, "നമോനാരായണായ' എന്നാണ്‌ മിക്ക വട്ടെഴുത്തുശാസനങ്ങളുടെയും തുടക്കം.

ഗജവടിവ്‌

ആനയുടെ കാല്‍പ്പാടുകളെ അനുസ്‌മരിപ്പിക്കുന്ന ചിഹ്നങ്ങള്‍.

രായസവടിവ്‌

രായസവടിവ്‌ അഥവാ രാജസവടിവ്‌ എന്നൊരു രൂപഭേദവും വട്ടെഴുത്തിനുണ്ടായിരുന്നു. ചൂണ്ടുവിരലിന്റെ നഖാഗ്രത്തില്‍ നിര്‍മിച്ച ദ്വാരത്തില്‍ മൂര്‍ച്ചയുള്ള ചെറിയൊരു കോല്‍ തിരുകി അതുകൊണ്ടോ അറ്റം കൂര്‍ത്ത്‌ കീഴോട്ട്‌ വളഞ്ഞതും ചൂണ്ടുവിരലില്‍ കഥകളിക്കാരുടേതുപോലെ ഉറപ്പിച്ചുവയ്‌ക്കാവുന്നതുമായ കൃത്രിമലോഹനഖങ്ങള്‍കൊണ്ടോ ആയിരുന്നു രായസവടിവിലുള്ള എഴുത്ത്‌ നിര്‍വഹിച്ചിരുന്നത്‌. കോലും നാരായവും മറ്റുംകൊണ്ട്‌ എഴുതുമ്പോഴത്തെക്കാള്‍ അലങ്കാരപ്പണികള്‍ വരുത്താന്‍ രായസക്കാര്‍ക്ക്‌ എളുപ്പമായിരുന്നു.

കാലക്രമത്തില്‍ പഴയ ദക്ഷിണതിരുവിതാംകൂര്‍ പ്രദേശങ്ങളില്‍ വട്ടെഴുത്തിന്‌ പല രൂപഭേദങ്ങളുമുണ്ടായി. ഈ ലിപി വിശേഷത്തെ ആ പ്രദേശങ്ങളില്‍ തുല്യപ്രചാരമാര്‍ജിച്ചിരുന്ന തമിഴ്‌ലിപിയില്‍ നിന്നു വേര്‍തിരിച്ചറിയുമാറ്‌ തെക്കന്‍ മലയാണ്‍മയെന്നും തെക്കന്‍ മലയാളമെന്നുമുള്ള പേരുകള്‍ അതിനു ലഭിച്ചു.

സ്വാതിതിരുനാളിന്റെ കാലംവരെ (1829-47) തിരുവിതാംകൂര്‍ സര്‍ക്കാര്‍വക എഴുത്തുകുത്തുകളില്‍ ഉപയോഗിച്ചിരുന്ന ലിപിക്ക്‌ മലയാണ്‍മ അഥവാ മലയാംതമിഴ്‌ എന്നായിരുന്നു പേര്‌ (കേരളഭാഷ എന്ന അര്‍ഥത്തിലും മലയാണ്മ എന്ന സംജ്ഞ ഉപയോഗിച്ചിരുന്നു). സ്വാഭാവികമായ പല പ്രാദേശികഭേദങ്ങള്‍ക്കും പുറമേ രായസവടിവുകളും തമിഴ്‌ രൂപങ്ങളും വാക്കുകളെക്കുറിക്കുന്ന ചുരുക്കെഴുത്തുകളും മലയാണ്‍മയില്‍ കാണാം.

കോലെഴുത്ത്‌

സാമാന്യമായി പഴയ കൊച്ചി-മലബാര്‍ പ്രദേശങ്ങളില്‍ പ്രചാരം നേടിയ വട്ടെഴുത്തിന്റെ വകഭേദത്തിന്‌ "കോലുകൊണ്ടു വരച്ചുണ്ടാക്കുന്നത്‌' എന്ന അര്‍ഥത്തില്‍ പ്രചരിച്ച പേരാണ്‌ കോലെഴുത്ത്‌. കോലെഴുത്തിനുമുണ്ട്‌ പല ദേശ്യഭേദങ്ങള്‍.

എ, ഏ; ഒ, ഓ എന്നീ ഹ്രസ്വദീര്‍ഘസ്വരങ്ങള്‍ക്കു തമ്മിലുള്ള ഭേദം, "സംവൃത ഉകാരം' എന്നിവ പഴയ വട്ടെഴുത്തില്‍ പ്രത്യേകം സൂചിപ്പിച്ചിരുന്നില്ല. എന്നാല്‍ ഇന്നേക്ക്‌ ഒരു നൂറ്റാണ്ടിലേറെ പഴക്കമില്ലാത്ത രേഖകളില്‍ ഇവയെപ്പോലും വ്യക്തമാക്കാനുള്ള ശ്രമങ്ങള്‍ ചെയ്‌തു കാണാം.

സംസ്‌കൃതതത്‌സമരൂപങ്ങള്‍ ഗ്രന്ഥലിപികള്‍ കൊണ്ടെഴുതുന്ന പതിവിനു വേണ്ടത്ര തെളിവ്‌ കേരളത്തില്‍ ഇതുവരെ ലഭിച്ച ആദ്യത്തെ ചരിത്രരേഖയായ രാജശേഖരചക്രവര്‍ത്തിയുടെ വാഴപ്പള്ളിശാസനത്തില്‍(ഉ. എ.ഡി. 830-837)ത്തന്നെയുണ്ട്‌. കേരള ഭാഷയില്‍ സംസ്‌കൃതത്തിന്റെ അതിപ്രസരം ഏറിവന്നതോടുകൂടി കേരളീയരേഖകളില്‍ സംസ്‌കൃതരൂപങ്ങളും അവയുള്‍ക്കൊള്ളുന്ന വര്‍ഗാക്ഷരങ്ങളും മറ്റും സൂചിപ്പിക്കാന്‍ തക്കവണ്ണം ഗ്രന്ഥലിപിയില്‍ നിന്ന്‌ സമുചിതമായി പരിഷ്‌കരിച്ചെടുത്ത ചിഹ്നങ്ങളും കൂടുതല്‍ കൂടുതലായി കടന്നുവന്നു. അങ്ങനെയാണ്‌ ആര്യലിപി (ആര്യയെഴുത്ത്‌), തുളു-മലയാളം ലിപി എന്നീ വിവിധ നാമങ്ങളില്‍ അറിയപ്പെടുന്ന ലിപിവിശേഷത്തിന്റെ ഉദ്‌ഭവം.

തുഞ്ചത്തെഴുത്തച്ഛന്റെ കാലത്തിന്‌ രണ്ടു മൂന്ന്‌ നൂറ്റാണ്ടുകള്‍ക്കു മുമ്പെങ്കിലും ഇന്നത്തെ മലയാളലിപി രൂപപ്പെട്ടു കാണണം എന്നൂഹിക്കാന്‍വേണ്ട പഴുതുകള്‍ വീരരാഘവ ചക്രവര്‍ത്തിയുടെ ചെപ്പേടും (ഉ. എ.ഡി. 1300), തുടര്‍ന്ന്‌ 14-ഉം 15-ഉം ശതകങ്ങളിലായി ലഭിച്ചിട്ടുള്ള ഒട്ടേറെ രേഖകളും നല്‌കുന്നു. ഗ്രന്ഥലിപിയില്‍ നിന്ന്‌ ആധുനിക മലയാളലിപി വികാസം പ്രാപിച്ചതെങ്ങനെ എന്നതിനെപ്പറ്റി ശ്രദ്ധേയമായ ഉള്‍ക്കാഴ്‌ച നല്‌കുന്ന ഒരു രേഖയാണ്‌ പദ്‌മനാഭസ്വാമി ക്ഷേത്രത്തിലെ കൃഷ്‌ണന്‍ കോവിലിലുള്ള ആദിത്യവര്‍മയുടെ ശാസനം (14-ാം നൂറ്റാണ്ട്‌). ഇതിന്റെ വെളിച്ചത്തില്‍ എഴുത്തച്ഛന്‍ ആര്യയെഴുത്തു നടപ്പാക്കിയെന്ന ഐതിഹ്യത്തിന്‌ നില്‌ക്കക്കള്ളിയില്ല.

അറബിമലയാളം ലിപി

കേരളത്തില്‍ ഇസ്‌ലാമിന്റെ പ്രചാരത്തോടുകൂടി പ്രാദേശിക ഭാഷയും അറബി ഭാഷയും തമ്മിലുണ്ടായ സന്തത സമ്പര്‍ക്കത്തിന്റെ ഫലമായി അറബിമലയാളം എന്നൊരു സങ്കരഭാഷതന്നെ രൂപംകൊള്ളുകയുണ്ടായി. ഈ ഭാഷയിലുള്ള വര്‍ത്തമാനപത്രങ്ങളും ആയിരക്കണക്കിനു ഗ്രന്ഥങ്ങളും എഴുതാനും അച്ചടിക്കാനും ഉപയോഗിച്ചുപോരുന്ന ലിപിക്ക്‌ "അറബിമലയാളലിപി' എന്ന പേര്‌ പ്രസിദ്ധമായിട്ടുണ്ട്‌. അറബിമലയാളലിപിയുടെ ആധാരം അറബിലിപിയാകുന്നു. മലയാളത്തിലെ ഏതാണ്ട്‌ പതിനാല്‌ വര്‍ണങ്ങള്‍ മാത്രമേ അറബിചിഹ്നങ്ങള്‍കൊണ്ട്‌ സൂചിപ്പിക്കാനാവൂ. മറ്റു മലയാളവര്‍ണങ്ങള്‍ എഴുതിക്കാണിക്കുന്നത്‌ പ്രത്യേകം തെരഞ്ഞെടുത്ത ചിഹ്നങ്ങളുപയോഗിച്ചാണ്‌.

ലിപിപരിഷ്‌കരണം

ഏറിയകൂറും അക്ഷരലേഖപരവും ചില അംശങ്ങളില്‍മാത്രം വര്‍ണലേഖപരവും (പദാദിസ്വരങ്ങള്‍ക്കും ചില്ലുകള്‍ക്കുമുള്ള ചിഹ്നങ്ങളും അനുസ്വാരവും ശ്രദ്ധിക്കുക.) എന്നു പറയാവുന്ന ഇന്നത്തെ മലയാളലിപി സമ്പ്രദായം വളരെ സങ്കീര്‍ണമാണ്‌. വ്യഞ്‌ജനങ്ങളോട്‌ സ്വരങ്ങള്‍ ചേര്‍ക്കുമ്പോഴും സംയുക്തവ്യഞ്‌ജനങ്ങള്‍ സൃഷ്‌ടിക്കുമ്പോഴും ചില്ലുകള്‍ പിന്‍വരുന്ന വ്യഞ്‌ജനങ്ങളോടു ചേര്‍ക്കുമ്പോഴുമൊക്കെ പ്രത്യേകലിപികള്‍ കൈക്കൊണ്ടതിന്റെ ഫലമാണ്‌ ഈ സങ്കീര്‍ണത. അച്ചടിയന്ത്രത്തിന്റെയും ടൈപ്പ്‌റൈറ്ററിന്റെയും ആവിര്‍ഭാവത്തോടുകൂടി ഈ സങ്കീര്‍ണത നിരന്തരമായി അനുഭവപ്പെട്ടുതുടങ്ങി. സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ രൂപീകൃതമായ ഒരു വിദഗ്‌ധസമിതിയുടെ ശിപാര്‍ശകള്‍പ്രകാരം ക്രമേണ നടപ്പിലായിക്കൊണ്ടിരിക്കുന്ന ലിപിപരിഷ്‌കരണം മുഖേന കാര്യക്ഷമമായി മലയാളഭാഷ കൈകാര്യം ചെയ്യുന്നതിനാവശ്യമായി വരുന്ന ലിപികളുടെ എണ്ണം "അഞ്ഞൂറില്‍പ്പരം' എന്നതില്‍നിന്ന്‌ മൊത്തത്തില്‍ 90 ആയി കുറയ്‌ക്കാന്‍ കഴിഞ്ഞിട്ടുണ്ട്‌. ഈ ലിപി പരിഷ്‌കരണപദ്ധതിയുടെ രൂപരേഖ താഴെ ചേര്‍ക്കുന്നു:

(i) ഉ, ഊ, ഋ എന്നീ സ്വരങ്ങള്‍ വ്യഞ്‌ജനങ്ങളോടു ചേരുമ്പോള്‍ പ്രത്യേകലിപികള്‍ രൂപംകൊള്ളുന്നു. ഇന്നത്തെ രീതിക്കുപകരം അവയ്‌ക്ക്‌ പ്രത്യേക ചിഹ്നങ്ങള്‍ ഏര്‍പ്പെടുത്തുക.

	ഉദാ.	കു,	കൂ, 	കൃ
		തു,	തൂ,	തൃ 
 

ii. പിന്‍വരുന്ന വ്യഞ്‌ജനങ്ങളുടെ ചിഹ്നങ്ങള്‍ക്ക്‌ മുകളില്‍ കുത്തിടുക (ക്ക, ത്ത, ച്ച) എന്ന രേഫസൂചനാസമ്പ്രദായം ഉപേക്ഷിച്ച്‌ ര്‍ക്ക, ര്‍ത്ത, ര്‍ച്ച എന്ന രീതി സാര്‍വത്രികമാക്കുക.

iii. കൂടെക്കൂടെ പ്രയോഗിക്കേണ്ടിവരാത്തവയും സംസ്‌കൃതഭവവുമായ സംയുക്തവ്യഞ്‌ജനങ്ങള്‍ക്കുള്ള പ്രത്യേക ചിഹ്നങ്ങള്‍ (ക്ത, ശ്ച, സ്‌ത) ഉപേക്ഷിച്ച്‌ ഘടകവ്യഞ്‌ജനങ്ങളെ സദാ ചന്ദ്രക്കലയിട്ടു വേര്‍തിരിച്ചെഴുതുക.

	ഉദാ.	ക്‌ത, 	ശ്‌ച, 	സ്‌ത
 

iv. യ്‌, ര്‌ എന്നിവ അന്ത്യഘടകമായിവരുന്ന സംയുക്തവ്യഞ്‌ജനങ്ങള്‍ പല പ്രകാരത്തില്‍ എഴുതുന്ന പതിവവസാനിപ്പിച്ച്‌ രണ്ട്‌ പ്രത്യേക ചിഹ്നങ്ങളുടെ സഹായത്തോടുകൂടി ഏകീകൃതമായ ഒരു രീതി സ്വീകരിക്കുക.

	ഉദാ.	ക്യ, 	ത്യ, 	ര്യ
		ക്ര, 	ത്ര, 	പ്ര
 

ഇപ്പോഴത്തെ ലിപി സമ്പ്രദായത്തില്‍ അടിസ്ഥാനപരമായ മാറ്റങ്ങളൊന്നും വരുന്നില്ല എന്നതിനാല്‍ ആ സമ്പ്രദായത്തില്‍ പരിചയിച്ചവര്‍ക്ക്‌ പുതിയ സമ്പ്രദായം വശമാക്കുന്നതിന്‌ പ്രത്യേക പരിശീലനമൊന്നും ആവശ്യമില്ലെന്ന മെച്ചവും ഈ പരിഷ്‌കരണ പദ്ധതിക്കുണ്ട്‌.

(ഡോ. വി.ആര്‍. പ്രബോധചന്ദ്രന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍