This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എഴുത്തച്ഛന്‍, തുഞ്ചത്ത്‌ രാമാനുജന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

എഴുത്തച്ഛന്‍, തുഞ്ചത്ത്‌ രാമാനുജന്‍

തുഞ്ചത്ത്‌ രാമാനുജന്‍ എഴുത്തച്ഛന്‍

ആധുനികമലയാളഭാഷയുടെയും സാഹിത്യത്തിന്റെയും പിതാവായി ഗണിക്കപ്പെടുന്ന കവി. വെറും എഴുത്തച്ഛന്‍ എന്ന പേര്‌ തന്നെ അദ്ദേഹത്തെ കുറിക്കുവാന്‍ ഉപയോഗിക്കുന്നു. മലയാളഭാഷയുടെയും സാഹിത്യത്തിന്റെയും അതിപ്രധാനമായ ഒരു കാലഘട്ടത്തില്‍ എഴുത്തച്ഛന്‍ ജനിച്ചു; ഏതാനും കൃതികള്‍കൊണ്ടു തന്റെ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭാശാലിയാണ്‌ എഴുത്തച്ഛന്‍.

കുടുംബം

തുഞ്ചന്‍ സ്‌മാരകം

എഴുത്തച്ഛന്റെ ജീവിതത്തെ സംബന്ധിച്ചു ലഭിച്ചിട്ടുള്ള അറിവ്‌ വളരെ പരിമിതമാണ്‌. ഇന്നത്തെ മലപ്പുറംജില്ലയില്‍ പൊന്നാനി താലൂക്കില്‍പ്പെട്ട തൃക്കണ്ടിയൂര്‍ അംശത്തിലുള്ള തുഞ്ചന്‍പറമ്പിലാണദ്ദേഹം ജനിച്ചത്‌. തിരൂര്‍ തീവണ്ടി സ്റ്റേഷനില്‍നിന്ന്‌ ഏകദേശം 1.5 കി.മീ. തെക്കുപടിഞ്ഞാറായി പൊന്നാനിപ്പുഴയുടെ തീരത്ത്‌ സുപ്രസിദ്ധമായ തൃക്കണ്ടിയൂര്‍ ശിവക്ഷേത്രത്തിന്‌ അല്‌പം പടിഞ്ഞാറോട്ടുമാറി ഈ സ്ഥലം സ്ഥിതിചെയ്യുന്നു. പണ്ഡിതന്മാര്‍ക്ക്‌ കേള്‍വികേട്ട പണ്ടത്തെ വെട്ടത്തുനാട്ടില്‍പ്പെട്ട സ്ഥലമാണ്‌ തൃക്കണ്ടിയൂര്‍. തുഞ്ചന്‍പറമ്പ്‌ അടുത്തകാലത്ത്‌ കേരള സര്‍ക്കാര്‍ ഏറ്റെടുത്ത്‌ സ്‌മാരകം നിര്‍മിക്കുകയും മറ്റും ചെയ്‌തിട്ടുണ്ട്‌. ഇപ്പോള്‍ കൊല്ലന്തോറും ആഘോഷങ്ങള്‍ നടത്തുകയും എഴുത്തച്ഛന്റെ കൃതികളെ സംബന്ധിച്ചു പ്രബന്ധമത്സരങ്ങള്‍, ചര്‍ച്ചകള്‍ എന്നിവ സംഘടിപ്പിക്കുകയും ചെയ്‌തുവരുന്നു. കുറേക്കാലം മുന്‍പ്‌ ഒരു പുരത്തറമാത്രമുണ്ടായിരുന്നത്‌ ക്രമത്തില്‍ ഒരു ഗുരുമഠമായി ഉയര്‍ന്നിരിക്കുന്നു. ഒരു കിണറും കുളവും എഴുത്തച്ഛന്‍ ചുവട്ടിലിരുന്നു നാമജപം നടത്തിയിരുന്നതായിപ്പറയുന്ന ഒരു കാഞ്ഞിരമരവും ഇപ്പോഴും കാണാം. മലയാള സര്‍വകലാശാല സ്ഥാപിതമായിരിക്കുന്നത്‌ തുഞ്ചന്‍പറമ്പിലാണ്‌.

എഴുത്തച്ഛന്‍ ജാതിയില്‍ ചക്കാലനായര്‍ (വട്ടേക്കാടന്‍) ആയിരുന്നുവെന്നാണ്‌ ഐതിഹ്യം; തൊഴിലിനെ (അധ്യാപകവൃത്തി) ആസ്‌പദമാക്കിയുള്ള പേരാണ്‌ "എഴുത്തച്ഛന്‍' എന്നത്‌. തുഞ്ചം, തുച്ചം എന്നീ പദങ്ങള്‍ക്ക്‌ അറ്റം, മുന എന്നാണര്‍ഥം. ഗ്രാമത്തിന്റെ അറ്റത്തുകിടന്നിരുന്ന വീട്‌ എന്നര്‍ഥത്തിലാണ്‌ "തുഞ്ചത്ത്‌' എന്ന പദം പ്രചാരത്തില്‍ വന്നതെന്നുവരാം. എഴുത്തച്ഛനെപ്പറ്റി ചില പഴഞ്ചൊല്ലുകള്‍ ഉണ്ടെന്നു പറഞ്ഞ്‌ ഗുണ്ടര്‍ട്ട്‌ "തുഞ്ചോന്‍പൂച്ചകെട്ടി ഉഴുത' പോലെ എന്ന ഒരു ചൊല്ല്‌ ഉദ്ധരിക്കുന്നുണ്ട്‌. വീട്ടിനെ തുഞ്ചോത്ത്‌ എന്നും വിളിച്ചിരുന്നുവോ എന്നും സംശയിക്കാം. "അഗ്രജന്‍ മമസതാം വിദൂഷാമഗ്രസരന്‍' എന്നുതുടങ്ങുന്ന അധ്യാത്മരാമായണത്തിലെ പ്രസിദ്ധമായ വരികള്‍ നോക്കുമ്പോള്‍ പരമ്പരയായി വിദ്യയ്‌ക്കു പേരുകേട്ട ഗൃഹമായിരുന്നു എഴുത്തച്ഛന്റേതെന്നു വരുന്നു; സാമാന്യം സമ്പന്നവുമായിരിക്കണം അത്‌. മുന്‍കാണിച്ച വരികളില്‍നിന്നു ധാരാളം ശിഷ്യസമ്പത്തുള്ള രാമന്‍ എന്നൊരു ജ്യേഷ്‌ഠന്‍ അദ്ദേഹത്തിനുണ്ടായിരുന്നുവെന്നല്ലാതെ ഇദ്ദേഹത്തിന്റെ മാതാപിതാക്കന്മാരെപ്പറ്റിയും മറ്റും ഒന്നും അറിയാന്‍ കഴിയുന്നില്ല. അച്ഛന്‍ ഒരു നമ്പൂതിരിയായിരുന്നുവെന്ന കഥയ്‌ക്കു പറയത്തക്ക അവലംബമൊന്നുമില്ല; അങ്ങനെയാവാന്‍ അന്നത്തെ നിലയ്‌ക്കു വളരെ സാധ്യതയുണ്ട്‌ എന്നേയുള്ളൂ. നമ്പൂതിരിമാരുമായി എഴുത്തച്ഛന്‍ നടത്തിയ വാക്കലഹങ്ങള്‍, അവര്‍ അദ്ദേഹത്തെ നശിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ എന്നിവയ്‌ക്കൊന്നും വിശ്വാസ്യതയില്ല. എഴുത്തച്ഛന്റെ ഗന്ധര്‍വാംശസംഭവത്വവും കെട്ടുകഥ തന്നെ; അദ്ദേഹത്തിന്‌ ഉണ്ടായിരുന്നുവെന്ന്‌ പറയുന്ന മദ്യപാനാസക്തിയും തള്ളിക്കളയാം. സമുദായത്തില്‍ അദ്ദേഹത്തിനുണ്ടായിരുന്ന പൂജ്യസ്ഥാനം നോക്കുമ്പോള്‍ ഇതിനൊന്നും തീരെ പ്രസക്തിയില്ല.

പേര്‌

എഴുത്തച്ഛന്റെ ശരിക്കുള്ള പേര്‌ രാമന്‍ എന്നായിരുന്നുവെന്നും ചിറ്റൂര്‍ ഗുരുമഠത്തിന്‌ രാമാനന്ദപുരം എന്നു പേരുള്ളതില്‍നിന്ന്‌ സന്ന്യാസാനന്തരം അദ്ദേഹം രാമാനന്ദന്‍ എന്ന പേര്‌ സ്വീകരിച്ചിരിക്കാമെന്നും ഉള്ളൂര്‍ പരമേശ്വരയ്യര്‍ ഊഹിക്കുന്നു. പുന്നശ്ശേരി ശ്രീധരന്‍തമ്പി (1771-1831) ഭാഗവതം ഏകാദശം കിളിപ്പാട്ടിന്റെ ആരംഭത്തില്‍, "തുഞ്ചത്തുമേവും രാമദാസനാമെഴുത്തച്ഛന്‍' നവമസ്‌കന്ധത്തോളമുള്ള ഭാഗവതകഥ രചിച്ചിട്ടുള്ളതായി രേഖപ്പെടുത്തിയിട്ടുള്ളത്‌ ഈ അഭിപ്രായത്തിന്‌ ഉപോദ്‌ബലകമാണ്‌. തന്റെ ജ്യേഷ്‌ഠനായി ഒരു രാമന്‍ ഉണ്ടായിരുന്നതായി എഴുത്തച്ഛന്‍ പറയുന്നത്‌ അദ്ദേഹത്തിന്റെ അമ്മയുടെ ജ്യേഷ്‌ഠത്തിയുടെ പുത്രനോ മറ്റോ ആകാം. രാമാനുജന്‍ എന്ന പേര്‌ പില്‌ക്കാലത്ത്‌ ആളുകള്‍ രാമായണത്തിലെ മുന്‍പറഞ്ഞ വരി ഓര്‍മിച്ചുകൊണ്ടു കൊടുത്തിട്ടുള്ളതാണെന്നു കരുതണം. രാമാനന്ദന്‍ രാമാനുജനായി മാറിയിരിക്കാമെന്ന വാദം അത്ര യുക്തിസഹമായിത്തോന്നുന്നില്ല. 1843-ല്‍ മംഗലാപുരത്തുനിന്നു പ്രസിദ്ധപ്പെടുത്തിയ ബാസല്‍മിഷന്‍ വക കേരളോത്‌പത്തിയില്‍ രാമാനുജന്‍ എന്ന പേരുള്ളതുകൊണ്ടു 19-ാം ശതകത്തിന്റെ ആരംഭത്തില്‍ ആ പേര്‌ പ്രചാരത്തിലുണ്ടായിരുന്നുവെന്ന്‌ വരുന്നു.

ഗുരുക്കന്മാര്‍

എഴുത്തച്ഛന്‌ ജ്യേഷ്‌ഠനു പുറമേ വേറെയും ഗുരുക്കന്മാര്‍ ഉണ്ടായിരുന്നു. ഹരിനാമകീര്‍ത്തനത്തില്‍ ഒരു നീലകണ്‌ഠഗുരുവിനെപ്പറ്റി ("അന്‍പേവണ മെന്മനസി ശ്രീ നീലകണ്‌ഠഗുരു') പറയുന്നുണ്ട്‌. ആഴ്‌വാഞ്ചേരി തമ്പ്രാക്കളുടെ ഗുരുവും ചതുഃശാസ്‌ത്രപണ്ഡിതനുമായിരുന്ന നീലകണ്‌ഠസോമയാജിയാണോ ഇതെന്നറിഞ്ഞുകൂടാ (ഹരിനാമകീര്‍ത്തനം തന്നെ എഴുത്തച്ഛന്റെ കൃതിയാണെന്നു സര്‍വസമ്മതവുമല്ല). എഴുത്തച്ഛന്‍ സംസ്‌കൃതത്തില്‍ സാമാന്യം നല്ല വ്യുത്‌പത്തി സമ്പാദിച്ചിരിക്കണമെന്നും വേദാന്തം പ്രതേ്യകം പഠിച്ചിരിക്കണമെന്നും ഊഹിക്കാം. രാമായണത്തിലെ വേദാന്തതത്ത്വവ്യാഖ്യാനത്തില്‍ അവിടവിടെ വന്നിട്ടുള്ള ന്യൂനതകള്‍ പണ്ഡിതന്മാര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌; എന്നാല്‍ ഇത്‌ അജ്ഞതകൊണ്ടാണെന്നു തോന്നുന്നില്ല. കേരളത്തിലെ പഴയ കവികളുടെ കൃതികളില്‍ ദ്വൈതാദൈ്വതാദി ശാഖകളെ പ്രത്യേകം നിഷ്‌കര്‍ഷിച്ചിരുന്നില്ല. ഭക്തിയില്‍ ഇഴുകിച്ചേരുന്ന കുറെ വേദാന്തചിന്തകള്‍ അങ്ങുമിങ്ങും അവര്‍ കവിതയില്‍ ഉള്‍ക്കൊള്ളിക്കാറുണ്ടെന്നേ അര്‍ഥമുള്ളൂ. എഴുത്തച്ഛന്‍ വിദേശത്തുപോയി തമിഴ്‌ഗ്രന്ഥങ്ങളുമായി പരിചയപ്പെട്ടിരിക്കുമെന്നു ചില പണ്ഡിതന്മാര്‍ ഊഹിക്കുന്നത്‌ കാലസ്ഥിതിക്കു യോജിക്കുന്നതാണ്‌; കിളിപ്പാട്ടിനു ശൈവവൈഷ്‌ണവകവികളോടുള്ള കടപ്പാടും ഈ പക്ഷത്തിന്‌ സഹായകമാണ്‌.

ദേശസഞ്ചാരമെല്ലാം കഴിഞ്ഞു സ്വന്തം നാട്ടില്‍വന്ന്‌ കുട്ടികളെ പഠിപ്പിക്കുന്ന പഴയ തൊഴിലില്‍ എഴുത്തച്ഛന്‍ ഏര്‍പ്പെട്ടുവെന്നും ക്രമത്തില്‍ സന്ന്യാസിയായിത്തീര്‍ന്നുവെന്നും കരുതപ്പെടുന്നു. കൂറ്റനാട്ടിന്നടുത്തുള്ള ആമക്കാവ്‌ എന്ന സ്ഥലത്തുനിന്ന്‌ ഇദ്ദേഹം വിവാഹം ചെയ്‌തുവെന്നും അതില്‍ ഒരു മകള്‍ ഉണ്ടായിരുന്നുവെന്നും ഉള്ള ഐതിഹ്യം അവിശ്വസിക്കണമെന്നില്ല; ഭാര്യാവിയോഗത്തിനുശേഷം സന്ന്യാസം സ്വീകരിച്ചിരിക്കാം. എഴുത്തച്ഛനുശേഷം കുടുംബം കുറ്റിയറ്റതായി പറയപ്പെടുന്നു. ഒരു കവിയുടെയും യോഗിയുടെയും നിലയില്‍ അന്നത്തെ രാജാക്കന്മാരുടെയും പ്രഭുക്കന്മാരുടെയും ആദരവിന്‌ പാത്രമായിരുന്നു ഇദ്ദേഹമെന്നു തീര്‍ച്ചയാണ്‌.

അന്ത്യം

എഴുത്തച്ഛന്റെ അന്ത്യകാലത്തെ സംബന്ധിച്ചുകിട്ടുന്ന വിവരങ്ങള്‍ കൂടുതല്‍ വിശ്വാസ്യമായിത്തോന്നുന്നു. പാലക്കാട്‌ ജില്ലയിലെ ചിറ്റൂരില്‍ ഇദ്ദേഹം തന്റെ ശിഷ്യപ്രധാനികളായ കരുണാകരന്‍, സൂര്യനാരായണന്‍ എന്നിവരോടുകൂടി ഒരിക്കല്‍ സഞ്ചരിച്ചുവെന്നും സ്ഥലത്തിന്റെ ശാന്തിയും രമണീയതയുംകണ്ട്‌ ഇദ്ദേഹം അതു ചമ്പത്തില്‍ മന്നാടിയാരോടു വിലയ്‌ക്കു വാങ്ങിച്ചുവെന്നും അവിടെ ചില ക്ഷേത്രങ്ങളും ബ്രാഹ്മണഗൃഹങ്ങളും ഒരു മഠവും നിര്‍മിച്ചുവെന്നും പറയുന്നു; രാമാനന്ദാഗ്രഹാരം എന്ന്‌ സ്ഥലത്തിന്‌ പേരിട്ടു. മഠത്തില്‍ യോഗാഭ്യാസാദികള്‍ നടത്തി താമസിച്ചുവരുമ്പോള്‍ ഒരു ധനുമാസം ഉത്രം നക്ഷത്രത്തില്‍ എഴുത്തച്ഛന്‍ സമാധിയടഞ്ഞു. ആ സ്ഥലവും അദ്ദേഹത്തിന്റേതെന്നു പറയുന്ന സ്‌മാരകങ്ങളും (യോഗദണ്ഡ്‌, മെതിയടി എന്നിവ) ഇന്നുമുണ്ട്‌. ചിറ്റൂര്‍ ഗുരുമഠത്തില്‍കൊല്ലന്തോറും ശ്രാദ്ധാദികളായ അടിയന്തിരങ്ങള്‍ നടത്തുന്നു. ശ്രീരാമസ്വാമിക്ഷേത്രത്തില്‍ നവരാത്രിക്കാലത്ത്‌ ഒമ്പത്‌ ദിവസം നടത്തുന്ന വിളക്കില്‍ ആദ്യത്തേതിന്‌ "എഴുത്തച്ഛന്‍ വിളക്കെ'ന്നാണു പറയുക. ഗുരുമഠത്തിന്റെ പ്രതിഷ്‌ഠയെ സംബന്ധിച്ച്‌ അജ്ഞാത കര്‍ത്തൃകങ്ങളായ ചില പദ്യങ്ങള്‍ ലഭ്യമാണ്‌. മറ്റുതെളിവുകള്‍ യോജിച്ചുവരുന്നതുകൊണ്ട്‌ അവ വിശ്വസനീയമായിരിക്കുന്നു.

കാലം

എ.ഡി. 1700-നടുത്താണ്‌ എഴുത്തച്ഛന്‍ ജീവിച്ചിരുന്നതെന്നാണ്‌ ബര്‍ണലിന്റെ പക്ഷം. ബര്‍ണല്‍ 1871-ല്‍ ചിറ്റൂര്‍ ഗുരുമഠം സന്ദര്‍ശിക്കുകയുണ്ടായി. ആധുനികഗവേഷണം എഴുത്തച്ഛന്‍ കാലത്തെ കുറേക്കൂടി പിന്നാക്കം കൊണ്ടുപോകുന്നുണ്ട്‌. ഉള്ളൂരിന്റെ പക്ഷത്തില്‍ അത്‌ 1495-നും 1575-നും ഇടയ്‌ക്കാണ്‌. 16-ാം ശതകത്തിന്റെ ആദ്യഭാഗമാണെന്ന പക്ഷത്തിലാണ്‌ അധികം പണ്ഡിതന്മാരും നില്‌ക്കുന്നത്‌. മുന്‍പറഞ്ഞ ചിറ്റൂര്‍ഗുരുമഠത്തില്‍ നിന്നുകിട്ടിയ പദ്യങ്ങളില്‍ "നാകസ്യാ ന്യൂനസൗഖ്യം' എന്ന ഖണ്ഡം കലിദിനസംഖ്യയെ സൂചിപ്പിക്കുന്നതായി പറയുന്നു. അത്‌ 1548-നെയാണ്‌ കുറിക്കുന്നത്‌. മേല്‌പത്തൂരിനെയും എഴുത്തച്ഛനെയും കൂട്ടിച്ചേര്‍ത്തുകൊണ്ടുള്ള കഥ വിശ്വസനീയമായി തോന്നുന്നില്ല. 1587-ലാണ്‌ നാരായണീയം എഴുതിത്തീര്‍ത്തത്‌. അപ്പോഴേക്ക്‌ എഴുത്തച്ഛന്‍ അന്തരിച്ചിരിക്കണം.

ശിഷ്യന്മാര്‍

കരുണാകരന്‍, സൂര്യനാരായണന്‍, ദേവന്‍ (തേവു), ഗോപാലന്‍ ഇങ്ങനെ പ്രസിദ്ധരായ പല ശിഷ്യന്മാരും എഴുത്തച്ഛനുണ്ടായിരുന്നു. ഇതില്‍ കരുണാകരന്‍ എഴുത്തച്ഛന്റെ കൃതിയാണ്‌ ബ്രഹ്മാണ്ഡപുരാണം എന്നഭിപ്രായമുണ്ട്‌. ഈ ശിഷ്യപരമ്പരയില്‍പ്പെട്ട പലരും എഴുത്തച്ഛന്റെ കൃതികള്‍ ശ്രദ്ധാപൂര്‍വം പഠിച്ച്‌, ആ ശൈലിയില്‍ കിളിപ്പാട്ടുകള്‍ രചിച്ചതായിത്തോന്നുന്നു. ഗുരുവിന്റെ ചില വരികള്‍കൂടി അവയില്‍ പകര്‍ന്നുകാണും. തന്മൂലം അവ എഴുത്തച്ഛന്റെ കൃതികളായി തെറ്റിദ്ധരിക്കാന്‍കൂടി ഇടവന്നിട്ടുണ്ടെന്നാണ്‌ തോന്നുന്നത്‌.

കൃതികള്‍

അധ്യാത്മരാമായണം

അധ്യാത്മരാമായണം പുസ്‌തകത്തിന്റെ പുറംചട്ട

തുഞ്ചന്റെ കൃതികളായി എല്ലാവരും സമ്മതിക്കുന്നവ അധ്യാത്മരാമായണവും ഭാരതവും മാത്രമാണ്‌. അധ്യാത്മരാമായണമാണ്‌ ആദ്യത്തെ കൃതി; അത്‌ യൗവനകാലത്തേതാകണം. അപ്പോഴേക്കുതന്നെ കാവ്യകലയില്‍ അദ്ദേഹം പ്രതിഭാധനനായി കഴിഞ്ഞിരുന്നുവെന്നതിനു സംശയമില്ല. വാല്‌മീകി രാമായണം മുന്‍പേതന്നെ ഭാഷയില്‍ വന്നിരുന്നതുകൊണ്ടും ഭക്തിസന്ദേശം പരത്താന്‍ അധ്യാത്മരാമായണമാണ്‌ ഉത്തമമെന്ന്‌ കണ്ടതുകൊണ്ടും ആണ്‌ എഴുത്തച്ഛന്‍ അത്‌ തര്‍ജുമയ്‌ക്കെടുത്തത്‌ എന്ന കാര്യത്തില്‍ സംശയിപ്പാനില്ല. അധ്യാത്മരാമായണം പഴക്കംകുറഞ്ഞ കൃതിയാണ്‌ സംസ്‌കൃതത്തില്‍. 14-ാം ശതകമായിരിക്കണം അതിന്റെ കാലമെന്നൂഹിക്കപ്പെടുന്നു. ശ്രീരാമാരാധനയ്‌ക്ക്‌ കൂടുതല്‍ പ്രചാരം ലഭിക്കുന്നത്‌ രാമാനന്ദന്‌ ശേഷമാണ്‌. കേരളത്തില്‍ ആദ്യമായി ചെമ്പകശ്ശേരി രാജാവിന്റെ സദസ്സില്‍ കൊണ്ടുവന്ന മൂലകൃതി അദ്ദേഹത്തിനുവേണ്ടി എഴുത്തച്ഛന്‍ പകര്‍ത്തുകയും തര്‍ജുമചെയ്യുകയും ചെയ്‌തു എന്ന ഐതിഹ്യത്തിനു കവിഞ്ഞ വിലകൊടുക്കണമെന്നില്ല. മൂലത്തില്‍ 2,400-ല്‍പ്പരം പദ്യങ്ങളുള്ളത്‌ എഴുത്തച്ഛന്‍ 8,000-ത്തോളം ഈരടികളില്‍ വിവര്‍ത്തനം ചെയ്‌തിരിക്കുന്നു. അഞ്ചിലൊരുഭാഗം ഇദ്ദേഹത്തിന്റെ സ്വന്തമാണ്‌. യുദ്ധകാണ്ഡത്തില്‍ ആദ്യഭാഗം കഴിഞ്ഞാല്‍ അധികവും സ്വന്തം തന്നെ; ഇത്‌ 40 ശതമാനത്തോളംവരും. വിവര്‍ത്തകന്‍ മൂലത്തിലെ പല പദ്യങ്ങളും ഉപേക്ഷിച്ചിട്ടുണ്ട്‌; ചിലതിനൊന്നും തക്ക കാരണവുമില്ല. യുദ്ധകാണ്ഡത്തില്‍ ആദിത്യഹൃദയം വാല്‌മീകിയെ അനുസരിക്കുന്നു. സംസ്‌കൃത സാഹിത്യത്തിലെ പല കൃതികളില്‍നിന്നും ആശയങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്‌. അധ്യാത്മരാമായണത്തിലെ ലക്ഷ്‌മണോപദേശം തുടങ്ങിയ ഭാഗങ്ങെളല്ലാം മൂലകൃതിയെ ശരിക്ക്‌ അനുസരിച്ചുപോകുന്നവയാണ്‌. നോ. അധ്യാത്മരാമായണം

ഭാരതം

എഴുത്തച്ഛന്റെ കല പൂര്‍ണതയെ പ്രാപിക്കുന്നത്‌ മഹാഭാരതത്തിലാണെന്നു പറയാം. വിവര്‍ത്തനമാണെന്നു പറയാറുണ്ടെങ്കിലും യഥാര്‍ഥത്തില്‍ അത്‌ ഏറിയകൂറും സ്വന്തമാണ്‌. ആശയങ്ങള്‍ മൂലത്തില്‍നിന്നെടുക്കുമ്പോഴും കവി തന്റെ വ്യക്തിമുദ്ര അവയിലെല്ലാം പതിപ്പിച്ചിരിക്കും. ശൃംഗാരവീരാദികളായ എല്ലാ രസങ്ങളും പാകപ്പിഴ കൂടാതെ ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഭക്തിരസം അനുസ്യൂതമായി പ്രവഹിക്കുന്നുണ്ട്‌. ഏതു ദൃശ്യവും സംഭവവും കവിയുടെ തൂലികയില്‍ പുതിയ രൂപം പ്രാപിക്കുന്നു. ഭഗവദ്‌ഗീത, സനല്‍സുജാതീയം തുടങ്ങിയ കുറെ ഭാഗങ്ങള്‍ തര്‍ജുമ ചെയ്യാതെ വിട്ടിട്ടുണ്ട്‌; പല കഥകളും സ്വീകരിച്ചിട്ടില്ല. ചിലത്‌ വളരെ ചുരുക്കിയിരിക്കുന്നു; ഗ്രന്ഥവിസ്‌തരഭയമാകാം കാരണം. ലോകോക്തികള്‍, ഉപദേശങ്ങള്‍, ഫലിതം എന്നിവയെല്ലാം ഗ്രന്ഥത്തില്‍ സുലഭമാണ്‌. ഔചിത്യദീക്ഷയും ഉയര്‍ന്ന ലോകവീക്ഷണവും കലയുടെ മാറ്റുകൂട്ടിയിരിക്കുന്നു. മൂലത്തിലെ ആദിപര്‍വത്തെ പൗലോമം, ആസ്‌തികം, സംഭവം ഇങ്ങനെ മൂന്നായും സൗപ്‌തികപര്‍വത്തെ സൗപ്‌തികം, ഐഷികം ഇങ്ങനെ രണ്ടായും വിഭജിച്ച്‌, മൂലത്തിലെ 18 പര്‍വങ്ങള്‍ക്കുപകരം എഴുത്തച്ഛന്‍ 21 പര്‍വങ്ങളാക്കിയിട്ടുണ്ട്‌. സംസ്‌കൃതകാവ്യങ്ങള്‍ക്ക്‌ പുറമേ നിരണം കൃതികള്‍ എഴുത്തച്ഛന്‍ കൃതികളില്‍ നല്ല സ്വാധീനശക്തി ചെലുത്തിയതായി കാണുന്നു. നോ. മഹാഭാരതം

മറ്റുകൃതികള്‍

ഉത്തരരാമായണം എഴുത്തച്ഛന്റെ കൃതിയാണെന്ന്‌ ഉള്ളൂരും മറ്റും പറയുന്നുണ്ട്‌. ആഭ്യന്തരനിരൂപണങ്ങളില്‍ ഇത്‌ ശരിയല്ലെന്നുകാണാം. ഇതില്‍ വാല്‌മീകിരാമായണത്തെ, പ്രതേ്യകിച്ചും കണ്ണശ്ശന്റെ തര്‍ജുമയെ, അനുകരിക്കുകയാണ്‌ കവി ചെയ്യുന്നത്‌. എഴുത്തച്ഛന്റെ കൃതികള്‍ വായിച്ച സംസ്‌കാരംകൊണ്ട്‌ അദ്ദേഹത്തിന്റെ ശിഷ്യന്മാരും മറ്റും അതേശൈലിയില്‍ ധാരാളം കൃതികള്‍ എഴുതിയിട്ടുണ്ട്‌; തുഞ്ചന്റെ വരികള്‍കൂടി അതില്‍ പകര്‍ന്നുകാണാം. സൂക്ഷ്‌മമായ പരീക്ഷണംകൊണ്ടേ കതിരും പതിരും വേര്‍തിരിക്കാനാവുകയുള്ളൂ. ഇങ്ങനെ നോക്കുമ്പോള്‍ ഉത്തരരാമായണം തുഞ്ചന്റേതാണെന്നു സമ്മതിപ്പാന്‍ പ്രയാസമാണ്‌. ബ്രഹ്മാണ്ഡപുരാണത്തിന്റെ നിലയും ഇതുതന്നെ. അത്‌ കരുണാകരന്റേതാണെന്നു പ്രസിദ്ധിയുമുണ്ട്‌. "രാമഭക്താഢ്യനായ രാമശിഷ്യനാലിദം' എന്ന അതിലെ പ്രസ്‌താവന, എഴുത്തച്ഛന്റെ പേര്‌ "രാമന്‍' എന്നായിരുന്നു എന്ന വാദവുമായി യോജിക്കുന്നുമുണ്ട്‌. ഭാഗവതം തുഞ്ചന്റേതാണെന്ന്‌ ഉള്ളൂരുള്‍പ്പെടെ ആരും വാദിക്കുന്നില്ല; വാര്‍ധക്യത്തിലെ ശരീരസാദം കൊണ്ടുവന്ന കുഴപ്പങ്ങളാണ്‌ അതില്‍ കാണുന്നതെന്ന്‌ അദ്ദേഹം സമാധാനപ്പെടുന്നുവെന്നേയുള്ളൂ. ഇത്‌ യുക്തിപൂര്‍വകല്ല. അദ്ദേഹത്തിന്റെ ശിഷ്യന്മാരുടെയാരുടെയെങ്കിലും വകയാകണം അത്‌. ബര്‍ണല്‍ ചിറ്റൂര്‍ഗുരുമഠത്തില്‍ എഴുത്തച്ഛന്റെ കൃതിയെന്ന നിലയ്‌ക്ക്‌ ഇത്‌ കാണുകയുണ്ടായി. ദേവീമാഹാത്മ്യത്തില്‍ തുഞ്ചന്റെ മുദ്രയുണ്ടെന്ന്‌ അദ്ദേഹത്തിന്റെ രചനയും മറ്റുമായി സൂക്ഷ്‌മപരിചയമുള്ളവര്‍ക്കു സമ്മതിപ്പാന്‍ ഞെരുക്കമാണ്‌. ചിന്താരത്‌നം പില്‌ക്കാലത്തെ കൃതിയാണെന്ന്‌ നിഷ്‌പ്രയാസം മനസ്സിലാക്കാം. ഹരിനാമകീര്‍ത്തനം കീര്‍ത്തനസാഹിത്യത്തിലെ മുഖ്യകൃതിയാണെങ്കിലും തുഞ്ചന്റേതാണെന്നു സ്ഥാപിക്കാന്‍ പ്രസിദ്ധിമാത്രമേ ശരണമായിട്ടുള്ളൂ. വേറെയും കുറേ കൃതികളുടെ കര്‍ത്തൃത്വം എഴുത്തച്ഛനില്‍ ആരോപിച്ചു കാണാറുണ്ടെങ്കിലും അതിനൊന്നും പണ്ഡിതര്‍ക്കിടയില്‍ സര്‍വസമ്മതി കിട്ടിയിട്ടില്ല. അധ്യാത്മരാമായണവും മഹാഭാരതവും എഴുത്തച്ഛന്റെ അനശ്വരമായ യശഃസ്‌തംഭങ്ങളായിരിക്കുന്നു. "സാനന്ദരൂപം സകല പ്രബോധം' എന്നുതുടങ്ങുന്ന പ്രസിദ്ധപദ്യത്തിലൂടെ കേരളീയര്‍ തുഞ്ചത്തു ഗുരുപാദര്‍ക്കു നല്‌കിയിട്ടുള്ള അത്യുന്നതമായ സ്ഥാനം വ്യക്തമാകുന്നുണ്ട്‌.

കിളിപ്പാട്ട്‌

കിളിപ്പാട്ടുപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവാണ്‌ എഴുത്തച്ഛന്‍ എന്നുപറയാറുണ്ട്‌. പാലും തേനും കൊടുത്ത്‌ കിളിയെക്കൊണ്ടു പാടിക്കുന്ന രീതിയിലെഴുതിയിട്ടുള്ളതാണ്‌ കിളിപ്പാട്ടുകള്‍. ഈ സമ്പ്രദായത്തിന്റെ ഉത്‌പത്തിയെപ്പറ്റി ഒട്ടധികം അഭിപ്രായങ്ങള്‍ ആവിഷ്‌കരിക്കപ്പെട്ടിട്ടുണ്ട്‌. ശാസ്‌ത്രീയഗവേഷണത്തിന്റെ വെളിച്ചത്തില്‍ ഇതു മധ്യകാലത്തെ തമിഴില്‍നിന്നു പകര്‍ന്നിട്ടുള്ള ഒരു സമ്പ്രദായമായി ഗണിക്കാമെന്നു തോന്നുന്നു. മാണിക്യവാചകര്‍, തിരുജ്ഞാന സംബന്ധര്‍, നമ്മാഴ്‌വാര്‍ തുടങ്ങിയ ശൈവരും വൈഷ്‌ണവരുമായ കവികള്‍ (നായനാര്‍മാരും ആഴ്‌വാര്‍മാരും) തങ്ങളുടെ ഇഷ്‌ടദേവന്മാരുടെ അടുത്തേക്ക്‌ കിളി, അന്നം, വണ്ട്‌, കുയില്‍ തുടങ്ങിയവയെ പാലും തേനും മറ്റുംകൊണ്ട്‌ സത്‌കരിച്ചയയ്‌ക്കുന്ന പതിവുണ്ട്‌ (തമിഴിലെ 96 തരം പ്രബന്ധങ്ങളില്‍ ഒന്നാണ്‌ ദൂത്‌). തമിഴ്‌ക്കവികള്‍ ഇവയോടു സന്ദേശം കൊണ്ടുപോയിക്കൊടുക്കാന്‍ പറയുന്നുണ്ടെങ്കിലും ഇവ സ്വയം സംസാരിക്കുന്ന പതിവില്ലെന്നത്‌ ശ്രദ്ധേയമാണ്‌. സാലഭഞ്‌ജികകളും മൃഗങ്ങളും മറ്റും സംസാരിക്കുന്നതായി സംസ്‌കൃത കൃതികളില്‍ കാണുന്നതുകൊണ്ട്‌, പക്ഷികളെക്കൊണ്ടു കഥ പറയിക്കുന്നതും യുക്തിപൂര്‍വമായി മലയാളകവികള്‍ക്കു തോന്നിയിരിക്കണം. എഴുത്തച്ഛനുമുമ്പുതന്നെ ഈ സമ്പ്രദായം നടപ്പിലുണ്ടായിരിക്കാനാണുവഴി. അദ്ദേഹമാണ്‌ അതിനു സ്ഥിരപ്രതിഷ്‌ഠ നല്‌കിയതെന്നു തീര്‍ച്ചയാണ്‌.

എഴുത്തച്ഛന്റെ കിളി വെറും സാധാരണ കിളിയല്ലെന്നു ഭാഗവതത്തിന്റെ ആരംഭവും മറ്റും നോക്കിയാല്‍ കാണാം. യഥാര്‍ഥത്തില്‍ കവികള്‍ സ്വന്തം ആത്മാവിനെത്തന്നെ കിളിയും മറ്റുമായി കല്‌പിക്കുകയാണ്‌ ചെയ്യുന്നതെന്നു കരുതാന്‍ ന്യായമുണ്ട്‌. ഒരു മിസ്റ്റിക്‌ ചിന്താഗതി ഇതില്‍ അന്തര്‍ഭവിക്കുന്നു. തമിഴില്‍ അഴകിയ മണവാളപ്പെരുമാള്‍ നായനാര്‍ എഴുതിയ ആചാര്യഹൃദയത്തിലെ (ഭാഗം മൂന്ന്‌; സു. 150-154) ചില സിദ്ധാന്തങ്ങള്‍ ഈ വിഷയത്തില്‍ വെളിച്ചംപരത്തുന്നു. ഗുരു, സബ്രഹ്മചാരി, ശിഷ്യന്‍, പുത്രന്‍ എന്നീ രൂപങ്ങളില്‍ മുന്‍പറഞ്ഞ തമിഴ്‌ ഭക്തകവികള്‍ പറവകളെ സംബോധനം ചെയ്യുന്നതായി അതില്‍ പറയുന്നുണ്ട്‌. കിളി പുത്രസ്ഥാനീയയാകയാലാണ്‌ പാലും തേനും മറ്റും കൊടുക്കുന്നത്‌. കിളിയുടെ ഓമനത്തം, കണ്‌ഠശുദ്ധി എന്നിവ ഓര്‍മിച്ചുകൊണ്ടാകാം എഴുത്തച്ഛന്‍ കിളിയെ, പ്രതേ്യകിച്ചും പെണ്‍കിളിയെ, തിരഞ്ഞെടുത്തത്‌. പറഞ്ഞതുപറയുന്ന കിളിയെ വിവര്‍ത്തനവിഷയത്തില്‍ സഹായിയാക്കുന്നതും അര്‍ഥവത്താണ്‌. നോ. കിളിപ്പാട്ട്‌

വൃത്തങ്ങള്‍

എഴുത്തച്ഛന്റെ കൃതികളില്‍ ഉപയോഗിച്ച വൃത്തങ്ങള്‍ കേക, കാകളി, കളകാഞ്ചി, മണികാഞ്ചി, ഊനകാകളി, അന്നനട എന്നിവയാണ്‌. പില്‌ക്കാലത്ത്‌ കോട്ടയം കേരളവര്‍മ ദ്രുതകാകളിക്കുകൂടി കിളിപ്പാട്ടുകൃതിയില്‍ സ്ഥാനം നല്‌കി; കേകയും കാകളിയും ഏതു രസവും ഭാവവും ദ്യോതിപ്പിക്കാന്‍ കരുത്തുള്ള വൃത്തങ്ങളാണ്‌; മറ്റുള്ളവയ്‌ക്കെല്ലാം ചില പരിമിതികളുണ്ട്‌. സംസ്‌കൃതത്തിലെപ്പോലെ നന്നാല്‌ വരിയുള്ള പദ്യങ്ങളില്‍ നിബന്ധിക്കാതെ ആയിരക്കണക്കിന്‌ ഈരടികളുള്ള നീണ്ട പാട്ടുകളായി രചിച്ചിട്ടുള്ളതുകൊണ്ട്‌ എഴുത്തച്ഛന്റെ കൃതികള്‍ക്ക്‌ ഗണ്യമായ ചില മെച്ചങ്ങള്‍ കൈവന്നിട്ടുണ്ട്‌. തമിഴിലെ പഴയ അകവല്‍വൃത്തത്തിന്റെ പാരമ്പര്യത്തില്‍ വന്നിട്ടുള്ള കേക കാലുറയ്‌ക്കാതെ ഗുരുദക്ഷിണപ്പാട്ടിലും മറ്റും കാണാം. ജനങ്ങളുടെ ചെവിക്കും ഹൃദയത്തിനും ഇമ്പം നല്‌കുന്ന ദ്രാവിഡഗാനരീതി എഴുത്തച്ഛന്റെ കൈയില്‍ പൂര്‍ണവിജയത്തോടെ പ്രവര്‍ത്തിച്ചു. രാമായണവും ഭാരതവും രാഗത്തില്‍ വായിക്കുന്നത്‌ കേരളത്തില്‍ ഗണ്യമായ ഒരു സംസ്‌കാരസിദ്ധിയായി ഗണിക്കപ്പെട്ടിരുന്നു.

കവിത്വസിദ്ധി

തുഞ്ചന്റെ സിദ്ധികള്‍ സര്‍വവിദിതങ്ങളാണ്‌. അദ്ദേഹത്തിന്റെ പുതുമയുള്ള ഭാഷ തന്നെയാണ്‌ ഇന്നും മലയാളികളുപയോഗിക്കുന്നത്‌. കിളിപ്പാട്ടു പ്രസ്ഥാനമെന്ന്‌ വിളിക്കുന്ന അതിവിപുലമായ സാഹിത്യസമ്പത്ത്‌ ഇദ്ദേഹത്തിന്റെ രാമായണ, ഭാരതാദികളെ പിന്തുടര്‍ന്നുകൊണ്ടാണുണ്ടായിട്ടുള്ളത്‌ സംസ്‌കൃതത്തിലെ പുരാണസാഹിത്യവുമായുള്ള ബന്ധം ഭാഷാസാഹിത്യത്തിന്റെ പരപ്പും ആഴവും വര്‍ധിപ്പിച്ചു. തമിഴിന്റെയും സംസ്‌കൃതത്തിന്റെയും ആകര്‍ഷണ വലയത്തില്‍ കിടന്നിരുന്ന ഭാഷ തികച്ചും സംസ്‌കൃതത്തിന്റെ ഭാഗത്തേക്ക്‌ തിരിഞ്ഞത്‌ എഴുത്തച്ഛന്റെ കാലശേഷമാണെന്ന്‌ പറയാം. തമിഴ്‌നാട്ടിലുള്ള പാട്ടും മണിപ്രവാളവും നാടോടിപ്പാട്ടും പണ്ടേ മലയാളത്തിനുണ്ടായിരുന്നു; എന്നാല്‍ ഓരോന്നിനും അതിന്റേതായ പരിമിതികള്‍ ഉണ്ടായിരുന്നതുകൊണ്ട്‌ ആളുകള്‍ക്ക്‌ അവ തികച്ചും ആസ്വാദ്യമായിരുന്നില്ല. എഴുത്തച്ഛന്റെ കൃതികള്‍ ഭാഷാ-സംസ്‌കൃതങ്ങളെ ഭംഗിയായി സമ്മേളിപ്പിച്ചു. കേവലം ശൃംഗാര പ്രധാനമായ മണിപ്രവാള കൃതികള്‍ അദ്ദേഹത്തെ ആകര്‍ഷിച്ചില്ല. സ്വയം യോഗിയായ അദ്ദേഹം സമുദായത്തിന്റെ ധാര്‍മികമായ നിലവാരം ഉയര്‍ത്താനാണ്‌ പ്രധാനമായി യത്‌നിച്ചത്‌. ഇതിന്‌ സാഹിത്യകലയെ ഉപയോഗപ്പെടുത്താമെന്ന്‌ അദ്ദേഹം കണ്ടു. ഗൗരവമേറിയ ആധ്യാത്മികവിഷയങ്ങള്‍ മലയാളത്തിന്റെ സ്വന്തമായ ഗേയവൃത്തങ്ങളില്‍ പകര്‍ത്തിയപ്പോള്‍ അവയ്‌ക്ക്‌ കേരളമെങ്ങും പ്രചാരം സിദ്ധിച്ചു.

എഴുത്തച്ഛന്റെ കൃതികളില്‍ പഴയ പദങ്ങളും മറ്റും ഇല്ലായ്‌കയില്ല; എങ്കിലും ഭാഷ പൊതുവില്‍ പുതുതാണ്‌. മലയാളാക്ഷരമാലയുടെ കര്‍ത്തൃത്വം അദ്ദേഹത്തില്‍ ആരോപിക്കാറുള്ളത്‌ ഭ്രമമൂലകമാണെങ്കിലും അങ്ങനെ ഒരു ധാരണ ആളുകളില്‍ പകരുന്നതിനു പിന്നില്‍ അദ്ദേഹത്തിന്റെ അനിഷേധ്യമായ വ്യക്തിപ്രഭാവമാണുള്ളത്‌. ഇല്ലാത്ത സിദ്ധികള്‍കൂടി അദ്ദേഹത്തിന്‌ നല്‌കാന്‍ മലയാളികള്‍ തയ്യാറായിരുന്നു. ഒരു കവിയെന്ന നിലയില്‍ എഴുത്തച്ഛനോടു കിടപിടിക്കാന്‍ അധികം പേരുണ്ടായിട്ടില്ല. ഔചിത്യം, വ്യംഗ്യഭംഗി, രാസഭാവപരത്വം മുതലായ കാവ്യഗുണങ്ങള്‍ നിറഞ്ഞതാണ്‌ അദ്ദേഹത്തിന്റെ കൃതികള്‍. പരിമിതമായ അലങ്കാരപ്രയോഗം, ഉദാത്തത, ശാലീനത മുതലായവയെല്ലാം അവയുടെ മുദ്രകളാണ്‌. വേണ്ട ദിക്കില്‍ പദങ്ങള്‍ ധാരാവാഹിയായി ഒഴുകും; നിയന്ത്രിതമായ ഫലിതം അങ്ങിങ്ങു കാണാം. ഇതിനെല്ലാം പുറമെയാണ്‌ അന്നത്തെ സമുദായം എത്രയും മൂല്യവത്തായി കരുതിയിരുന്ന ഈശ്വരഭക്തിയുടെ വിലാസം. ഉദാത്തമായ ധര്‍മരതി മില്‍ട്ടന്റെ കവിതയെപ്പോലെ എഴുത്തച്ഛന്റെ കവിതയെയും ഭാവഗംഭീരമാക്കിത്തീര്‍ക്കുന്നു. കവിതയും ഭക്തിയും സന്യാസവും ഒന്നായിത്തീര്‍ന്ന വ്യക്തിത്വമാണ്‌ എഴുത്തച്ഛന്റേത്‌. തുഞ്ചന്‍പറമ്പില്‍നിന്നു മണ്ണുകൊണ്ടുപോയി വിദ്യാരംഭത്തില്‍ കുട്ടികളെ എഴുത്തിനിരുത്തുന്ന പതിവ്‌ ഇന്നുമുണ്ട്‌. സാഹിത്യമേഖലയിലെ സമഗ്രസംഭാവനയ്‌ക്കായി കേരള സര്‍ക്കാര്‍ എഴുത്തച്ഛന്‍ പുരസ്‌കാരം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.

(ഡോ. കെ.എന്‍. എഴുത്തച്ഛന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍