This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എലിസബെത്ത്‌ I (1533 - 1603)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

എലിസബെത്ത്‌ I (1533 - 1603)

Elizabeth I

എലിസബെത്ത്‌ I

ഇംഗ്ലണ്ടിലെയും അയര്‍ലണ്ടിലെയും രാജ്ഞി. 1533 സെപ്‌. 7-ന്‌ ബ്രിട്ടീഷ്‌ രാജാവായ ഹെന്‌റി ഢകകകന്റെയും ആന്‍ ബൊളീന്റെയും പുത്രിയായി ജനിച്ചു. എലിസബെത്തിനു മൂന്നുവയസ്സാകുന്നതിനു മുന്‍പ്‌ അമ്മ വ്യഭിചാരക്കുറ്റം ചുമത്തി വധിക്കപ്പെട്ടു. തുടര്‍ന്ന്‌ എലിസബെത്ത്‌ ജാരസന്തതിയായും വിധിക്കപ്പെട്ടു (1536). എലിസബെത്തിന്‌ ഒന്‍പത്‌ വയസ്സാകുന്നതിനു മുന്‍പ്‌ രണ്ടാനമ്മയായ കാതറീന്‍ ഹൊവാര്‍ഡും (ഹെന്‌റിയുടെ അഞ്ചാമത്തേ പത്‌നി) വ്യഭിചാരക്കുറ്റത്തിനു ശിരച്ഛേദം ചെയ്യപ്പെട്ടു (1542). പിതാവിന്റെ മരണവും അര്‍ധസഹോദരനായ എഡേ്വഡിന്റെ സ്ഥാനാരോഹണവും (1547) എലിസബെത്തിന്റെ ഭാഗധേയങ്ങള്‍ക്കു മാറ്റമൊന്നുമുണ്ടാക്കിയില്ല. എന്നാല്‍ ഹെന്‌റി ഢകകക ന്റെ വിധവയായ കാതറീന്‍ പാറിന്റെ വസതിയില്‍ പാര്‍ത്തിരുന്ന എലിസബെത്തിന്റെ മേല്‍ ഒരു ഗൂഢാലോചനക്കുറ്റം ചുമത്തപ്പെടുകയുണ്ടായി. ഹെന്‌റിയുടെ മരണശേഷം കാതറീന്‍ പാറിനെ വിവാഹം ചെയ്‌തിരുന്നത്‌ പ്രാട്ടക്‌ടര്‍ സോമര്‍സെറ്റിന്റെ സഹോദരനായ തോമസ്‌ സെയ്‌മാറായിരുന്നു. പാര്‍ 1548-ല്‍ അന്തരിച്ചു. തോമസ്‌ സെയ്‌മാറാകട്ടെ, എഡ്വേഡിന്റെ ഭരണത്തെ തകിടം മറിക്കാന്‍ ഗൂഢാലോചന നടത്തിയതായി ആരോപിക്കപ്പെട്ട്‌, വധിക്കപ്പെട്ടു. ഗൂഢാലോചനയില്‍ എലിസബെത്തിനും പങ്കുണ്ടെന്ന്‌ സംശയിക്കപ്പെട്ടുവെങ്കിലും അനേ്വഷണത്തില്‍ നിരപരാധിയാണെന്നു തെളിഞ്ഞു. എഡേ്വഡിന്റെ മരണവും തന്റെ അര്‍ധസഹോദരി മേരിയുടെ സ്ഥാനാരോഹണവും (1553) എലിസബെത്തിനെ കൂടുതല്‍ പ്രതിസന്ധിയിലെത്തിച്ചു. കത്തോലിക്കാവിശ്വാസിനിയായി സൗകര്യപൂര്‍വം മാറിയെങ്കിലും, 1554-ല്‍ സര്‍ തോമസ്‌ വയറ്റ്‌, മേരി രാജ്ഞിക്കെതിരെ നയിച്ച ലഹളയില്‍ പങ്കുണ്ടെന്നു സംശയിക്കപ്പെട്ട അവരെ ആദ്യം ലണ്ടന്‍ ടവറിലും പിന്നീട്‌ വുഡ്‌ സ്റ്റോക്കിലും തടവുകാരിയാക്കി പാര്‍പ്പിച്ചു. എന്നാല്‍ ഏറെതാമസിയാതെ സ്വതന്ത്രയാക്കപ്പെട്ട എലിസബെത്തിനെ മേരിരാജ്ഞി മരിക്കുന്നതിനു മുമ്പുതന്നെ പിന്‍ഗാമിയായി അംഗീകരിച്ചിരുന്നു (1588). വില്യം ഗ്രിന്‍ഡല്‍, റോജര്‍ ആഷം എന്നിവരുടെ കീഴില്‍ എലിസബെത്തിന്‌ സാമാന്യം മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭിച്ചു. ഇംഗ്ലീഷിനു പുറമേ ഫ്രഞ്ച്‌, ഇറ്റാലിയന്‍, ലാറ്റിന്‍ എന്നീ ഭാഷകളിലും അവര്‍ വ്യുത്‌പത്തി നേടി. പരിമിതമായ തോതില്‍ ഗ്രീക്കും അവര്‍ കൈകാര്യം ചെയ്‌തിരുന്നു. അവര്‍ സ്വതേ ധൈര്യശാലിനിയും സൈനികര്‍ക്കു ബഹുമാന്യയുമായിരുന്നു. സംഗീതാദികലകളില്‍ അവര്‍ക്ക്‌ വളരെ താത്‌പര്യമുണ്ടായിരുന്നു. ആഭ്യന്തരവും വൈദേശികവുമായി ഇംഗ്ലണ്ടിന്റെ ചരിത്രത്തില്‍ ഏറ്റവും അപകടം നിറഞ്ഞ ഒരു സാഹചര്യത്തിലാണ്‌ എലിസബെത്ത്‌ ഭരണഭാരമേറ്റത്‌. വിരുദ്ധസിദ്ധാന്തങ്ങള്‍ നാട്ടുകാരെ ഭിന്നിപ്പിച്ചപ്പോള്‍ വിഭിന്നപക്ഷക്കാര്‍ സായുധരായി അധികാരം പിടിച്ചടക്കാന്‍ തക്കം നോക്കിയിരിക്കുകയായിരുന്നു. അരനൂറ്റാണ്ടായി കുറഞ്ഞുവന്നിരുന്ന നാണ്യവില നാണയപ്പെരുപ്പത്തിലും വാണിജ്യസ്‌തംഭനത്തിലും കലാശിച്ചിരുന്നു. രാജ്ഞി തന്നെ ഓരോ നിമിഷവും മതഭ്രഷ്‌ടും പള്ളിവിലക്കും വധവും ഭയന്നാണ്‌ കഴിഞ്ഞിരുന്നത്‌. രാജ്യമാകട്ടെ യൂറോപ്പിലെ പ്രമുഖ കത്തോലിക്കാ ശക്തികളുടെ ആക്രമണത്തിന്റെ ഇരുണ്ട നിഴലിലാണ്‌ വര്‍ത്തിച്ചിരുന്നത്‌.

എലിസബെത്തിന്റെ കൗശലവും ധൈര്യവും ഉപദേഷ്‌ടാക്കളുടെ ബുദ്ധിയും ശത്രുക്കളുടെ അനൈക്യവും ആണ്‌ അവരെയും രാജ്യത്തെയും രക്ഷപ്പെടുത്തിയത്‌. സ്‌ത്രീത്വവും ചക്രവര്‍ത്തിത്വവും ഒത്തിണങ്ങിയ പ്രകൃതമായിരുന്നു എലിസബെത്തിന്റേത്‌. ആന്‍ ബൊളീന്റെ ശൃംഗാരപ്രിയത്വവും പൊങ്ങച്ചവും അവര്‍ക്കുണ്ടായിരുന്നു. എന്നാല്‍ ഒരു ഭരണാധികാരി വ്യക്തിഗതങ്ങളായ രാഗക്ഷോഭമോഹാദികള്‍ക്കെല്ലാം അതീതമായി വര്‍ത്തിക്കണമെന്ന്‌ ചെറുപ്പത്തിലേ അവര്‍ പഠിച്ചിരുന്നു. ഒപ്പം പ്രജകളെ മനസ്സിലാക്കുക എന്ന ദുര്‍ലഭമായ ട്യൂഡര്‍ വിശേഷഗുണം തന്റെ പിതാവില്‍ നിന്ന്‌ നൈസര്‍ഗികമായി തന്നെ അവര്‍ക്കു ലഭിച്ചിരുന്നു. തന്റെ പ്രജകളുടെ മനസ്സ്‌ അവര്‍ വ്യക്തമായി മനസ്സിലാക്കിയിരുന്നു. തന്റെ രാജ്യത്തിന്റെ ശക്തിയും മഹത്വവും വര്‍ധിപ്പിക്കുവാന്‍ അവര്‍ കഠിനമായി പ്രയത്‌നിച്ചു. തന്റെ ലക്ഷ്യങ്ങളുടെ സംപ്രാപ്‌തിക്കുവേണ്ടി ഏതു മാര്‍ഗവും സ്വീകരിക്കുന്നതിന്‌ അവര്‍ മടിച്ചിരുന്നില്ല. ആപത്തുകളുടെയും ഗൂഢാലോചനകളുടെയും നടുവില്‍ കഴിഞ്ഞിരുന്ന അവര്‍ കരുതലോടെയാണ്‌ എല്ലാം ചെയ്‌തിരുന്നത്‌. ഇംഗ്ലണ്ട്‌ ശക്തിയാര്‍ജിക്കുന്നതുവരെ ശ്രതുക്കളെ ഭിന്നിപ്പിക്കുകയോ പ്രലോഭിപ്പിക്കുകയോ അല്ലാതെ വഴിയുണ്ടായിരുന്നില്ല. അങ്ങനെ ഫ്രഞ്ച്‌ രാജാവിനെതിരെ ഹ്യൂഗ്നോ ട്ടുകളെയും സ്‌പെയിനിനെതിരെ ഡച്ചുകാരെയും സ്‌കോട്ട്‌ലണ്ടില്‍ മേരിക്കെതിരെ പ്രാട്ടസ്റ്റന്റുകളെയും അവര്‍ പ്രാത്സാഹിപ്പിച്ചു.

വ്യക്തിഗതങ്ങളായ ആവേശങ്ങളും താത്‌പര്യങ്ങളും പോലും ഇംഗ്ലണ്ടിന്റെ രാഷ്‌ട്രീയമായ ഐക്യത്തിനും ഭദ്രതയ്‌ക്കും ശക്തിക്കും സ്വാതന്ത്ര്യത്തിനും വേണ്ടി ബലിയര്‍പ്പിക്കുവാന്‍ അവര്‍ സന്നദ്ധയായിരുന്നു. പ്രഭുക്കന്മാരെയും കൊട്ടാരസേവകന്‍മാരെയും സ്വസ്ഥാനത്തു നിര്‍ത്തുവാനും അവരുടെ ഭക്തിയും സേവനവും പരമാവധി ആര്‍ജിക്കുവാനും അവര്‍ക്കു സാധിച്ചു. വിവാഹാര്‍ഥികളായ വിദേശീയ രാജാക്കന്മാരെ തനിക്കുചുറ്റും നൃത്തം തുള്ളിച്ച്‌ അതില്‍ നിന്നു ഇംഗ്ലണ്ടിന്റെ രക്ഷയ്‌ക്കുവേണ്ട രാഷ്‌ട്രീയമുതലെടുപ്പു നടത്തുവാന്‍ തന്റെ കന്യാകാത്വം ത്രന്തപരമായി അവര്‍ പ്രയോജനപ്പെടുത്തിയിരുന്നു. സര്‍ ക്രിസ്റ്റഫര്‍ ഹാറ്റണ്‍, സര്‍ വാള്‍ട്ടര്‍ റാലി, എസിക്‌സ്‌ പ്രഭു, ലെസ്റ്റര്‍ പ്രഭു എന്നിവര്‍ക്കെല്ലാം രാജ്ഞിയുമായി പ്രമബന്ധമുണ്ടായിരുന്നതായി പറയപ്പെടുന്നു. എന്നാല്‍ അവര്‍ ശരിക്കും പ്രമിച്ചിരുന്നുവെന്ന്‌ പറയാവുന്നത്‌ വിവാഹിതനായിക്കഴിഞ്ഞിരുന്ന റോബര്‍ട്ട്‌ ഡഡ്‌ലി അഥവാ ലെസ്റ്റര്‍ പ്രഭുവിനെ മാത്രമാണ്‌. പ്രമുഖരായ വിദേശീയവിവാഹാര്‍ഥികള്‍ സ്‌പെയിനിലെ ഫിലിപ്പ്‌ കക ഉം ഫ്രാന്‍സിലെ അലെന്‍കന്‍ പ്രഭുവും സ്വീഡനിലെയും ഡെന്‍മാര്‍ക്കിലെയും രാജാക്കന്മാരും ആയിരുന്നു. വിവാഹാര്‍ഥികളുടെയും ഒരനന്തരാവകാശിക്കുവേണ്ടിയുള്ള പ്രജകളുടെയും പാര്‍ലമെന്റിന്റെയും സംയുക്തസമ്മര്‍ദത്തിന്റെ നടുവില്‍ എലിസബെത്ത്‌ അവിവാഹിതയായിത്തന്നെ തുടര്‍ന്നു.

എലിസബെത്ത്‌ തന്റെ പാടവം ആദ്യമായി തെളിയിച്ചത്‌ ഭരണത്തില്‍ തന്റെ സഹായികളെ തെരഞ്ഞെടുത്തതിലാണ്‌. രാജ്ഞിയുടെ ഗവണ്‍മെന്റിന്റെ നെടുംതൂണും അവരുടെ വിജയത്തിന്റെ സംവിധായകനും ആയിരുന്നത്‌ പ്രധാന ഉപദേഷ്‌ടാവായ വില്യം സെസില്‍ ആയിരുന്നു. 40 വര്‍ഷം സെസില്‍ രാജ്ഞിയെ സേവിച്ചു. അതുപോലെ ഫ്രാന്‍സിസ്‌ ബേക്കന്റെ പിതാവായ സര്‍ നിക്കോളാസ്‌ ബേക്കണും സര്‍ ഫ്രാന്‍സിസ്‌ നോളിസ്സും അവര്‍ക്കു വിദഗ്‌ധവും ഭക്തിപൂര്‍വകവുമായ സേവനം അര്‍പ്പിച്ചു. എന്നാല്‍ ഈ ഗുണങ്ങളില്‍ ഏകദേശം സെസിലിനോടൊപ്പമെത്തിയിരുന്നത്‌ മറ്റൊരുപദേഷ്‌ടാവായ സര്‍ ഫ്രാന്‍സിസ്‌ വാല്‍സിങ്ങാം മാത്രമായിരുന്നു. തന്റെ സ്വാമിനിയുടെ ജീവനപഹരിക്കുവാന്‍ തക്കം പാര്‍ത്തു നടന്നിരുന്ന ഗൂഢസംഘങ്ങളെ കുടുക്കുവാന്‍ വാല്‍സിങ്ങാം എഡിന്‍ബറോ മുതല്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ വരെ ഒരു ചാരവലയം സൃഷ്‌ടിച്ചു. അതിലാണ്‌ സ്‌കോട്ട്‌ലണ്ടിലെ മേരി രാജ്ഞി കുടുങ്ങിയത്‌.

മതനവീകരണപ്രസ്ഥാനത്തെ തുടര്‍ന്നുണ്ടായ യുദ്ധങ്ങള്‍ 16-ാം ശതകത്തില്‍ ജര്‍മനിയിലും ഫ്രാന്‍സിലും ചോരപ്പുഴകള്‍ തന്നെ ഒഴുക്കിയിരുന്നു. രാഷ്‌ട്രതാത്‌പര്യങ്ങളെ മുന്‍നിറുത്തി, കത്തോലിക്കരും പ്രാട്ടസ്റ്റന്റുകളുമായ തീവ്രവാദികളെ അകറ്റി നിര്‍ത്തി, സഹിഷ്‌ണുതയുടെയും അനുരഞ്‌ജനത്തിന്റെയും അടിസ്ഥാനത്തില്‍ സ്ഥാപിതമായ എലിസബെത്തിന്റെ മതവ്യവസ്ഥ ട്രവില്യന്റെ വാക്കുകളില്‍ "രാജ്യതന്ത്രജ്ഞതയുടെ ഒരു അത്യത്ഭുതമാണ്‌'. പ്രാട്ടസ്റ്റന്റ്‌ വിശ്വാസിയെങ്കിലും ഏറെക്കുറെ ഒരു സംശയവാദിയും കൂടിയായിരുന്ന രാജ്ഞി മതകാര്യങ്ങളില്‍ മധ്യമാര്‍ഗമാണ്‌ സ്വീകരിച്ചത്‌. വിദേശാധിപത്യത്തില്‍ നിന്നുള്ള സ്വതന്ത്യ്രത്തിന്‌ മാര്‍പ്പാപ്പയുടെ അധികാരത്തെയും മതത്തെച്ചൊല്ലിയുള്ള ആഭ്യന്തരയുദ്ധം ഒഴിവാക്കാന്‍ പ്രട്ടസ്‌ടന്റ്‌ തീവ്രവാദത്തെയും അകറ്റിനിര്‍ത്തേണ്ടിയിരുന്നു. അത്തരത്തിലുള്ള ബുദ്ധിപൂര്‍വമായ ഒരൊത്തുതീര്‍പ്പിന്റെ ആദ്യപടിയെന്നോണം കത്തോലിക്കാവിശ്വാസവും മാര്‍പ്പാപ്പയുടെ അധികാരവും പുനഃപ്രതിഷ്‌ഠിച്ചുകൊണ്ടുള്ള മേരി രാജ്ഞിയുടെ നിയമങ്ങളെല്ലാം റദ്ദാക്കുകയും, തത്‌സ്ഥാനത്ത്‌ പ്രാട്ടസ്റ്റന്റ്‌ വിശ്വാസവും രാജാവിന്റെ പരമാധികാരവും പുനഃസ്ഥാപിക്കുകയും ചെയ്‌തു. പരമോന്നതാധികാര നിയമം (Act of Supremacy - 1534)വീണ്ടും പാസാക്കപ്പെട്ടപ്പോള്‍ പരമാധികാരത്തലവന്‍ (Supreme head)എന്നതിനു പകരം "പരമാധികാരഗവര്‍ണര്‍' എന്ന പദവികൊണ്ട്‌ രാജ്ഞി തൃപ്‌തിപ്പെട്ടു. അതുപോലെ തന്നെ പ്രാട്ടസ്റ്റന്റ്‌-ആരാധന പുനഃസ്ഥാപിച്ചുകൊണ്ട്‌ തോമസ്‌ ക്രാമറുടെ പ്രാര്‍ഥനാപുസ്‌തകത്തിന്റെ ഉപയോഗം ഒരു ഐകരൂപ്യനിയമത്താല്‍ (Act of Uniformity-1559) പ്രാബല്യത്തില്‍ കൊണ്ടുവന്നപ്പോള്‍, ആ പ്രാര്‍ഥനാപുസ്‌തകവും ചില്ലറമാറ്റങ്ങളോടുകൂടിയാണ്‌ സ്വീകരിച്ചത്‌. പുറമെ, 42 പ്രമാണങ്ങളുടെ നിയമം (Act of forty two articles-1553) 39 പ്രമാണങ്ങളുടെ നിയമമായി പുനഃസ്ഥിരീകരണം (Act of thirtynine articles-1559)ചെയ്യപ്പെട്ടു. ഈ മാറ്റങ്ങളെല്ലാം കത്തോലിക്കരുടെ എതിര്‍പ്പ്‌ കുറയ്‌ക്കുവാനുദ്ദേശിച്ചു കൊണ്ടുള്ളതായിരുന്നു. എലിസബെത്തിന്റെ മതവ്യവസ്ഥയാണ്‌ പില്‌ക്കാലത്ത്‌ ഇംഗ്ലണ്ടിലെ വ്യവസ്ഥാപിതസഭ(Established Church of England) എന്ന പേരിലറിയപ്പെട്ടത്‌. അത്‌ ഇന്നും ഇംഗ്ലണ്ടില്‍ നിലനില്‌ക്കുന്നു.

എന്നാല്‍ ബലപ്രയോഗം ആവശ്യമാക്കിത്തീര്‍ത്ത ചില സംഭവങ്ങളുണ്ടായി. 1570-ല്‍ മാര്‍പ്പാപ്പ പിയൂസ്‌ എലിസബെത്തിനെ മതഭ്രഷ്‌ടയാക്കുകയും അവരെ വ്യാജരാജ്ഞിയായി പ്രഖ്യാപിക്കുകയും ഇംഗ്ലണ്ടിലെ കത്തോലിക്കര്‍ക്ക്‌ രാജ്ഞിയുടെ ഭരണത്തില്‍നിന്ന്‌ മോചനം അനുവദിക്കുകയും ചെയ്‌തു. കത്തോലിക്കരുടെ കണ്ണില്‍ ഹെന്‌റി ഢകകക ന്റെ രണ്ടാം വിവാഹത്തിലുണ്ടായ എലിസബെത്തിനെക്കാള്‍ ഇംഗ്ലീഷ്‌ സിംഹാസനത്തിനവകാശം ഹെന്‌റിയുടെ സഹോദരീപുത്രിയായ സ്‌കോട്ട്‌ലണ്ടിലെ മേരി രാജ്ഞിക്കായിരുന്നു. സ്‌കോട്ട്‌ലണ്ടില്‍ നിന്നു പുറത്താക്കപ്പെട്ട മേരി 1568 മുതല്‍ എലിസബെത്തിന്റെ തടവുകാരിയായി. എലിസബെത്തിനെ വധിച്ചു മേരിയെ ഇംഗ്ലണ്ടിലെ രാജ്ഞിയാക്കുവാനുള്ള മത-രാഷ്‌ട്രീയ ഗൂഢാലാചോനകള്‍ക്ക്‌ സ്‌പെയ്‌നിലെ ഫിലിപ്പ്‌ കക-ന്റെ പിന്‍ബലവും മാര്‍പ്പാപ്പയുടെ അനുഗ്രഹാശിസ്സുകളും ഉണ്ടായിരുന്നു. മാര്‍പ്പാപ്പയുടെയും അദ്ദേഹത്തിന്റെ അനുയായികളായ ജസ്യൂട്ടുകളുടെയും ഗൂഢാലോചനകള്‍ക്കെതിരെ എലിസബെത്തിന്‌ എപ്പോഴും ജാഗരൂകത പാലിക്കേണ്ടിയിരുന്നു. 1571 ലെ റിഡോള്‍ഫി ഗൂഢാലോചന, 1580 തൊട്ടുള്ള ജസ്യൂട്ടുകളുടെ ഇംഗ്ലണ്ടിലേക്കുള്ള നുഴഞ്ഞുകയറ്റം, 1582 ലെ ഫ്രഞ്ച്‌ഡ്യൂക്‌ഡിഗൈഡിന്റെ ആക്രമണം, 1586 ലെ ബാബിംഗ്‌ടണ്‍ ഗൂഢാലോചന എന്നിവ ഇത്തരത്തില്‍പ്പെട്ടവയായിരുന്നു. എലിസബെത്തിനെ വധിക്കുന്നത്‌ പാപമല്ലെന്ന മാര്‍പ്പാപ്പാ ഗ്രഗറി തകകക ന്റെ പ്രഖ്യാപനവും (1580) 1584-ല്‍ ഡച്ചുകാരുടെ ദേശീയ നേതാവായ വില്യം ക ന്റെ വധവും ഇംഗ്ലീഷുകാരെ സംഭ്രമിപ്പിച്ചു. ഈ സാഹചര്യത്തില്‍ കത്തോലിക്കര്‍ക്കെതിരെയുള്ള നിയമങ്ങള്‍ക്ക്‌ മുറുക്കം കൂടി; ജസ്യൂട്ടുകളെ രാജ്യത്തില്‍ നിന്നു പുറത്താക്കി. ആംഗ്ലിക്കന്‍ പ്രാര്‍ഥനകളില്‍ സംബന്ധിക്കാത്ത കത്തോലിക്കരുടെ മേല്‍ പിഴ ചുമത്തി; പിഴ അടയ്‌ക്കാത്തവര്‍ക്ക്‌ സ്വത്തുനഷ്‌ടവും തടവുശിക്ഷയും അനുഭവിക്കേണ്ടിവരികയും ചെയ്‌തു.

സംഘര്‍ഷം ഉയര്‍ന്നുകൊണ്ടേയിരുന്നു. തടവിലിരുന്ന മേരി വധിക്കപ്പെട്ടു (1587 ഫെ. 8). രാഷ്‌ട്രീയമായി മാത്രം നീതീകരിക്കാവുന്ന ഒരു വധശിക്ഷയായിരുന്നു അത്‌. എലിസബെത്ത്‌ കത്തോലിക്കരെ എതിര്‍ത്തു വിജയിച്ചു. എന്നാല്‍ പ്രത്യക്ഷത്തില്‍ അവരെക്കാള്‍ എത്രയോ ശക്തി കുറഞ്ഞ ഒരു ശത്രുസംഘത്തിന്റെ മുമ്പില്‍-പ്യൂരിട്ടന്‍മാര്‍ക്കുമുമ്പില്‍ അവര്‍ പരാജയപ്പെട്ടു. പ്യൂരിട്ടന്‍ ഡോഗ്‌മാറ്റിസം തന്റെ മതവ്യവസ്ഥയെ തകര്‍ക്കുകെമന്നായിരുന്നു രാജ്ഞിയുടെ ആദ്യത്തെ ഭയം. മാത്രമല്ല, പ്യൂരിട്ടന്‍ വിശ്വാസപ്രമാണങ്ങള്‍ താമസിയാതെ രാജവാഴ്‌ചയുടെ നേരെതന്നെയുള്ള ഒരു റിപ്പബ്ലിക്കന്‍ ഭീഷണിയാകുമെന്നും ഭയപ്പെടേണ്ടിയിരുന്നു. ഈ സാഹചര്യത്തില്‍ പ്യൂരിട്ടന്‍മാരും കത്തോലിക്കരെപ്പോലെ തുറുങ്കിലടയ്‌ക്കപ്പെടുകയും വധിക്കപ്പെടുകയും ചെയ്‌തു. എന്നാല്‍ പ്യൂരിട്ടാനിസം പൂര്‍വാധികം ശക്തി പ്രാപിക്കുകയാണ്‌ ചെയ്‌ത്‌.

സ്‌പെയിനുമായിട്ടുള്ള ബന്ധത്തിലാണ്‌ എലിസബെത്തിന്റെ രാജ്യതന്ത്രജ്ഞത ഏറ്റവുമധികം പ്രകടമായത്‌. ഇംഗ്ലണ്ടിനെ ആക്രമിക്കുവാന്‍ മാര്‍പ്പാപ്പയും വിശുദ്ധ റോമാ ചക്രവര്‍ത്തിയും സ്‌കോട്ട്‌ലണ്ടിലെ മേരി രാജ്ഞിയും ഫിലിപ്പ്‌ കക നെ നിരന്തരമായി പ്രരിപ്പിച്ചുകൊണ്ടിരുന്നു. എന്നാല്‍ എലിസബെത്ത്‌ തന്നെ വിവാഹം ചെയ്യുമെന്ന പ്രത്യാശയാല്‍ ഫിലിപ്പ്‌ ആ ആക്രമണം നീട്ടിക്കൊണ്ടുപോയി. ഇക്കാലമത്രയും ഇംഗ്ലണ്ടും സ്‌പെയിനും ഒരു പ്രകാരത്തില്‍ യുദ്ധത്തിലായിരുന്നു; അക്രമി എപ്പോഴും ഇംഗ്ലണ്ടുമായിരുന്നു.

ഇംഗ്ലണ്ടും സ്‌പെയിനുമായുള്ള മത്സരത്തിന്റെ കാരണം ഇംഗ്ലണ്ടിന്റെ വര്‍ധിച്ചുവരുന്ന വാണിജ്യമായിരുന്നു; വാണിജ്യവര്‍ധനവോടെ അതിനെ സുഗമമാക്കുവാനും ത്വരിതപ്പെടുത്തുവാനും ധനകാര്യസ്ഥാപനങ്ങളും സ്ഥാപിതമായി. രോമവ്യവസായത്തിന്റെ അഭിവൃദ്ധി ഇംഗ്ലണ്ടില്‍ സാമ്പത്തികവും സാമൂഹികവുമായ ഒട്ടനവധി പ്രശ്‌നങ്ങള്‍ സംജാതമാക്കി. കൃഷിഭൂമി മേച്ചില്‍ സ്ഥലമായി; അതോടെ ചെറുകര്‍ഷകര്‍ക്കും കര്‍ഷകതൊഴിലാളികള്‍ക്കും താന്താങ്ങളുടെ ഉപജീവനം നഷ്‌ടപ്പെട്ടു.

ഈ പശ്ചാത്തലത്തിലാണ്‌ സെസില്‍ അംഗീകരിച്ച "സ്റ്റാറ്റ്യൂട്ട്‌ ഒഫ്‌ അപ്രന്റിസസ്‌' എന്ന പ്രസിദ്ധമായ തൊഴില്‍ നിയമം പാസാക്കിയത്‌ (1563). തൊഴിലില്ലായ്‌മയും അലസതയും തുടച്ചുമാറ്റാന്‍ വേണ്ടിയുള്ള ഈ നിയമനിര്‍മാണം നിര്‍ബന്ധ തൊഴില്‍ പരിശിലനത്തിന്റെയും ഗവണ്‍മെന്റു മേല്‍നോട്ടത്തിന്റെയും വിപുലമായ ഒരു ഏര്‍പ്പാടായിരുന്നു; എല്ലാ തരത്തിലും തൊഴിലാളികള്‍ക്ക്‌ ഗുണകരമായിരുന്നുവെന്നു പറഞ്ഞുകൂടാത്ത അത്‌ 1815 വരെ ഇംഗ്ലണ്ടിന്റെ നിയമമായി തുടരുകയും ചെയ്‌തു. വാസ്‌തവത്തില്‍ തൊഴിലാളികളുടെ നില മോശമാവുകയാണുണ്ടായത്‌; യാചകരുടെ എണ്ണം വര്‍ധിച്ചു. എലിസബെത്തിന്റെ ഗവണ്‍മെന്റ്‌ ഇതിനെ നേരിട്ടത്‌ ഉദാരമായ അനേകം ദരിദ്രസംരക്ഷണ നിയമങ്ങളിലൂടെ (Poor Laws)യാണ്‌. 1601-ല്‍ ഇവയെല്ലാം ഒരു ദരിദ്രനിയമസംഹിതയില്‍ ക്രാഡീകരിക്കപ്പെട്ടു (The Poor Law Code, 1601). പോരായ്‌മകളെന്തുതന്നെയായാലും എലിസബെത്തിന്റെ തൊഴില്‍നിയമവും തുടര്‍ന്നുവന്ന ദരിദ്രസംരക്ഷണ നിയമങ്ങളും സാമ്പത്തികവും സാമൂഹികവും ആയ നിയമനിര്‍മാണത്തില്‍ ഒരു വലിയ കാല്‍വെപ്പായിവേണം കണക്കാക്കുവാന്‍.

തന്റെ 45 വര്‍ഷത്തെ ഭരണത്തില്‍ എലിസബെത്ത്‌ പത്ത്‌ പാര്‍ലമെന്റുകളാണ്‌-അതും ഹ്രസ്വകാലങ്ങളിലേക്ക്‌-വിളിച്ചുകൂട്ടിയത്‌. പ്രതേ്യകിച്ചും രണ്ടുകാര്യങ്ങളില്‍ രാജ്ഞി തന്റെ പരമാധികാരം നിലനിര്‍ത്താന്‍ ശ്രമിച്ചു. ഇതിലാദ്യത്തേത്‌ പിന്‍തുടര്‍ച്ചാപ്രശ്‌നവും അതോടു ബന്ധപ്പെട്ട രാജ്ഞിയുടെ വിവാഹക്കാര്യവുമായിരുന്നു; രണ്ടാമത്തേത്‌ മതകാര്യങ്ങളിലുള്ള തന്റെ പരമാധികാരവും. എന്നാല്‍ ഭരണാധികാരിയുടെ പരമാധികാരം പാര്‍ലമെന്റിന്റെ പ്രത്യേകാവകാശങ്ങളുമായി പൊരുത്തപ്പെടാത്തവയായിരുന്നു. ഈ പ്രതേ്യകാവകാശങ്ങളില്‍ പ്രധാനപ്പെട്ടവ അഭിപ്രായസ്വാതന്ത്ര്യവും അറസ്റ്റില്‍ നിന്നുള്ള സ്വാതന്ത്ര്യവും ആയിരുന്നു. രാജ്ഞിയുടെ കന്യകാത്വം ഉളവാക്കിയ പിന്‍തുടര്‍ച്ചാപ്രശ്‌നം, സമൂലമതപരിഷ്‌കരണം എന്നിവ പാര്‍ലമെന്റു ചര്‍ച്ചയ്‌ക്കൊരുമ്പെട്ടപ്പോഴെല്ലാം മെംബര്‍മാരുടെ ചര്‍ച്ചാസ്വാതന്ത്യ്രം എലിസബെത്ത്‌ നിഷേധിച്ചിരുന്നു. ഈദൃശപ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ധൈര്യപ്പെട്ട മെംബര്‍മാര്‍ക്ക്‌ ഇരുമ്പഴിക്കു പിന്നില്‍ പോകേണ്ടിയും വന്നിരുന്നു. എലിസബെത്തിന്റെ അവസാനത്തെ പാര്‍ലമെന്റ്‌ മറ്റേതിനെക്കാളും വീര്യത്തോടെ രാജ്ഞിയുടെ നയങ്ങളെ എതിര്‍ത്തു. എന്നാല്‍ ഇതിലെല്ലാം അവര്‍ക്കും പാര്‍ലമെന്റിനും തമ്മിലുണ്ടായിരുന്ന സ്‌നേഹബഹുമാനാദരങ്ങള്‍ സ്‌പഷ്‌ടമായി കാണാവുന്നതാണ്‌. 1603 മാ. 23നു ലണ്ടനിലെ റിച്ച്‌മണ്ട്‌ കൊട്ടാരത്തില്‍ എലിസബെത്ത്‌ അന്തരിച്ചു. നോ. എലിസബീഥന്‍ കാലഘട്ടം; എലിസബീഥന്‍ നാടകവേദി

(പ്രാഫ. ഇ. ശ്രീധരന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍