This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എലിസബീഥന്‍ കാലഘട്ടം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

എലിസബീഥന്‍ കാലഘട്ടം

Elizabethan Era

1558 മുതൽ 1603 വരെ ബ്രിട്ടന്‍ ഭരിച്ച എലിസെബത്ത്‌ രാജ്ഞിയുടെ ഭരണകാലം. ഇത്‌ ബ്രിട്ടന്റെ രാഷ്‌ട്രീയ-സാമൂഹിക-സാംസ്‌കാരിക ജീവിതത്തിലെ ഒരു സുപ്രധാനകാലഘട്ടമായിരുന്നു. ട്യൂഡര്‍ വംശജനായ ഹെന്‌റി ഢകകക-ന്റെയും ആന്‍ബൊളീന്റെയും മകളായി ജനിച്ച എലിസബെത്ത്‌ ഭരണസാരഥ്യം ഏറ്റെടുത്തപ്പോള്‍ ആ രാജ്യം മതകലഹങ്ങളുടെയും ഋണബാധ്യതകളുടെയും നീര്‍ച്ചുഴിയിലായിരുന്നു. അവരുടെ സമര്‍ഥമായ ഭരണത്തിന്‍കീഴിൽ ബ്രിട്ടന്‍ ഒരു ലോകശക്തിയായി വളര്‍ന്നു; സമുദ്രാന്തരവ്യാപാരത്തിലൂടെ ഗണ്യമായ അഭിവൃദ്ധിനേടി; ഇംഗ്ലീഷ്‌ ദേശീയബോധം ഉണര്‍ന്ന്‌ ഊര്‍ജസ്വലമായി; സ്‌പെയിന്‍ ഇംഗ്ലണ്ടിനോട്‌ ഏറ്റുമുട്ടി പരാജയപ്പെട്ടു. ഫ്രാന്‍സ്‌ നിഷ്‌ക്രിയമായി; തുടര്‍ന്ന്‌ രാജ്യതന്ത്രജ്ഞതയുടെയും സമാധാനത്തിന്റെയും രാജപാതയിലൂടെ ബ്രിട്ടന്‍ മുന്നോട്ടുപോയി.

1. രാഷ്‌ട്രീയ വിജയങ്ങള്‍. 1588-ൽ ഇംഗ്ലണ്ടിനെ ആക്രമിക്കാനായി സ്‌പെയിനിലെ ഫിലിപ്പ്‌ രാജാവ്‌ അയച്ച നാവികസേന(Armada)യെ ഡ്രക്ക്‌, ഹോക്കിന്‍സ്‌ എന്നീ കപ്പിത്താന്മാരുടെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ്‌ കപ്പൽപട തോല്‌പിച്ചു. ബ്രിട്ടീഷ്‌ നാവികപ്പടയ്‌ക്ക്‌ സ്‌പെയിനിലെ "ആര്‍മേഡ'യുടെ മേൽ ലഭിച്ച വിജയം എലിസബീഥന്‍യുഗത്തിലെ ഒരു നാഴികക്കല്ലായി കരുതപ്പെടുന്നു. എലിസബീഥന്‍യുഗത്തെ ആര്‍മേഡയ്‌ക്കു മുന്‍പും പിന്‍പും എന്ന്‌ വ്യക്തമായ രണ്ട്‌ ഘട്ടങ്ങളായി തരംതിരിക്കാം. ആദ്യത്തെ മുപ്പതുവര്‍ഷങ്ങള്‍ രാഷ്‌ട്രം വളര്‍ന്ന്‌ വികാസം പ്രാപിക്കുന്ന കാലഘട്ടം; റാലി, വാൽസിങ്ങം തുടങ്ങിയ രാജ്യതന്ത്രജ്ഞന്മാരും ഡ്രക്ക്‌, ഹോക്കിന്‍സ്‌ തുടങ്ങിയ പ്രസിദ്ധ നാവികന്മാരും രാജസദസ്സിനെ അലങ്കരിച്ചിരുന്ന സിഡ്‌നിയെപ്പോലുള്ള പ്രശസ്‌തരും അവരുടെ പ്രവര്‍ത്തനങ്ങളും ഈ വസ്‌തുത തെളിയിക്കുന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങള്‍ അഭിവൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും വേലിയേറ്റത്തിന്റെ ഘട്ടമാണ്‌. അണമുട്ടി നിന്നിരുന്ന ഊര്‍ജം വിവിധ മേഖലകളിലേക്ക്‌ തുറന്നുവിടപ്പെട്ടു. സാഹിത്യത്തിൽ ഇത്‌ ഒരു നൂതനയുഗത്തിന്റെ നാന്ദികുറിക്കലായിരുന്നു. സിഡ്‌നി, മാര്‍ലോ, സ്‌പെന്‍സര്‍, ഷെയ്‌ക്‌സ്‌പിയര്‍, റാലീ, ബേക്കണ്‍, ബെന്‍ ജോണ്‍സന്‍ എന്നീ സാഹിത്യനായകന്മാര്‍ ഈ കാലഘട്ടത്തിന്റെ സന്താനങ്ങളാണ്‌. നാടകസാഹിത്യത്തിന്റെ ഒരു സുവര്‍ണയുഗമായിട്ടാണ്‌ ഈ കാലഘട്ടത്തെ ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുള്ളത്‌.

2. സാഹിത്യം. എലിസബെത്തിന്റെയും ജെയിംസ്‌ ക-ന്റെയും കാലത്തുള്ള എല്ലാ സാഹിത്യസൃഷ്‌ടികളും എലിസബീഥന്‍ സാഹിത്യമെന്ന പേരിൽ അറിയപ്പെടുന്നു. എന്നാൽ എലിസബീഥന്‍ നാടകം എന്ന ശൈലികൊണ്ട്‌ പലപ്പോഴും വിവക്ഷിക്കപ്പെടുന്നത്‌ രാജ്ഞിയുടെ കിരീടധാരണം മുതൽ 1642-ൽ തിയെറ്ററുകള്‍ അടച്ചിടുന്നതുവരെയുള്ള നാടകകൃതികളാണ്‌. i. ഗദ്യം. എലിസബീഥന്‍ ഗദ്യശാഖയെ രണ്ടായിവിഭജിക്കാം: ആദ്യത്തേത്‌ റോജര്‍ ആസ്‌കം മുതൽ ഹൂക്കര്‍ വരെയുള്ളവരുടെ കാലഘട്ടത്തെയും രണ്ടാമത്തേത്‌ ബേക്കന്റെ ഘട്ടത്തെയും പ്രതിനിധീകരിക്കുന്നു. ആദ്യഘട്ടത്തെ നോവൽ പ്രസ്ഥാനത്തിന്റെ ആരംഭദശയായും കരുതാം. ജീവിതത്തിന്റെ നാനാവശങ്ങളെയും ചിത്രീകരിക്കുന്ന ഒരു ശൈലി ജോണ്‍ ലിലി ഉദ്‌ഘാടനം ചെയ്‌തു. യുഫ്യൂയിസം (Euphuism), ശബ്‌ദാഡംബരം, പുരാണ സൂചനകള്‍ തുടങ്ങിയവയാണ്‌ ഇതിന്റെ പ്രതേ്യകതകള്‍. ലിലിയുടെ യുഫ്യൂസ്‌, ശൃംഗാര വീരാദ്‌ഭുതകഥകള്‍ നിറഞ്ഞ ഫിലിപ്പ്‌ സിഡ്‌നിയുടെ ആര്‍ക്കേഡിയ എന്നീ കഥകള്‍ എലിസബീഥന്‍ ഗദ്യശാഖയുടെ വളര്‍ച്ചയ്‌ക്ക്‌ വളരെയൊന്നും സഹായകമായിരുന്നില്ല. നേരെ മറിച്ച്‌ ബേക്കണ്‍ ശക്തവും ഊര്‍ജസ്വലവുമായ ഒരു ശൈലിയുടെ ഉടമയായിരുന്നു. മാര്‍ഗദര്‍ശകങ്ങളായ നീതിവാക്യങ്ങള്‍ നിറഞ്ഞ അന്‍പത്തിയെട്ടോളം ഉപന്യാസങ്ങളിലൂടെയാണ്‌ ഇദ്ദേഹം പ്രശസ്‌തിയുടെ കൊടുമുടിയിലെത്തിയത്‌. ii.പദ്യം. ഭാവാത്മകഗാനങ്ങളുടെയും ഗീതകങ്ങളുടെയും ആഖ്യാനകവിതകളുടെയും കാലമായിരുന്നു ഇത്‌. സിഡ്‌നിയുടെ ഉത്‌കൃഷ്‌ടകാവ്യമായ അസ്റ്റ്രാ ഫല്ലും സ്റ്റെല്ലയും പക്വമായ എലിസബീഥന്‍ കവിതയുടെ എല്ലാ ഗുണവിശേഷങ്ങളും ഒത്തിണങ്ങിയവയാണ്‌. വിവിധങ്ങളായ കഥാരൂപങ്ങളുടെ ആവിര്‍ഭാവം ഈ കാലഘട്ടത്തിന്റെ ഒരു പ്രതേ്യകതയായിരുന്നു. അജപാല കവിതകളും(Pastorals) ഗീതകങ്ങളുമായിരുന്നു ഇക്കാലത്തു വളരെ പ്രചാരത്തിൽവന്നത്‌. ഒരു യഥാര്‍ഥ എലിസബീഥന്‍ കവിയായി കരുതപ്പെടുന്നത്‌ "കവികളുടെ കവി'യായ എഡ്‌മണ്ട്‌ സ്‌പെന്‍സറാണ്‌. സൗന്ദര്യാവബോധം, സദാചാരബോധം, നിരീക്ഷണപരീക്ഷണങ്ങളിലുള്ള കൗതുകം, വര്‍ണനാപാടവം, സങ്കീര്‍ണ സുഭഗമായ വൃത്തവിന്യാസത്തിലുള്ള ഔത്സുക്യം എന്നിവയെല്ലാം സ്‌പെന്‍സര്‍കവിതയുടെ പ്രതേ്യകതകളാണ്‌.

3. നാടകം. എലിസബീഥന്‍ കാലഘട്ടത്തിലെ ഏറ്റവും ശ്രദ്ധേയമായ സാംസ്‌കാരികസംഭവം നാടകപ്രസ്ഥാനത്തിന്റെ നവോത്ഥാനമാണ്‌. നാടകങ്ങള്‍ അതിനുമുന്‍പും ഉണ്ടായിട്ടുണ്ട്‌; ഉദാലിന്റെ റാൽഫ്‌ റോയിസ്റ്റര്‍ ഡോയിസ്റ്റര്‍, ഗാമര്‍ ഗര്‍ട്ടണിന്റെ നീഡിൽ എന്നിവ ഉദാഹരണങ്ങളാണ്‌. രണ്ടും ഓജസ്സുറ്റ കോമഡികളായിരുന്നു. പക്ഷേ പരിണാമഗുപ്‌തി അവയ്‌ക്കു കുറവാണ്‌. തുടര്‍ന്ന്‌ സെനക്കന്‍ ദുരന്തനാടകങ്ങളുടെ മാതൃകയിലോ അനുകരണമായോ അനേകം നാടകങ്ങള്‍ പുറത്തുവന്നു. ഈ വഴിക്കുള്ള പ്രഥമസംരംഭം ഗോ(ര്‍)ബഡക്‌ ആയിരുന്നു; അതിന്റെ രചയിതാക്കള്‍ തോമസ്‌ നോര്‍ട്ടണും തോമസ്‌ സാക്‌വില്ലുമാണ്‌. 1561-ൽ അവതരിപ്പിക്കപ്പെട്ട ഈ നാടകം തുടര്‍ന്നു പുസ്‌തകരൂപേണ പ്രകാശനം ചെയ്യപ്പെട്ടു. ഇത്‌ പ്രചാരത്തിൽവന്നെങ്കിലും നാടകരചന തളര്‍ന്നും തടഞ്ഞുമാണ്‌ മുന്നോട്ടുപോയത്‌. കോമഡികള്‍ കലാവൈശിഷ്‌ട്യമില്ലാത്ത വെറും ജീവിതനിരീക്ഷണങ്ങളും ട്രാജഡികള്‍ ജീവിതഗന്ധികളല്ലാത്ത യാന്ത്രികസൃഷ്‌ടികളുമായിരുന്നു.

ഗ്രീന്‍, കിഡ്‌ഡ്‌, മാര്‍ലോ എന്ന മൂന്ന്‌ പണ്ഡിതന്മാരുടെ (University Wits) ആഗമനത്തോടുകൂടി നാടകരചനയ്‌ക്കു ഒരു പുതിയ ഉണര്‍വും ഉന്മേഷവും ഉണ്ടായി. ലിലി, പീൽ, ഗ്രീന്‍ എന്നിവരുടെ നാടകങ്ങള്‍ക്ക്‌ അല്‌പം ചൈതന്യരാഹിത്യം അനുഭവപ്പെട്ടിരുന്നു. തോമസ്‌ കിഡ്‌ഡിന്റെ സുപ്രസിദ്ധമായ സ്‌പാനിഷ്‌ ട്രാജഡി, ഒരജ്ഞാതനാമാവിന്റെ ആര്‍ഡന്‍ ഒഫ്‌ ഫീവര്‍ഷാം എന്നീ കൃതികള്‍ ഈ അവസരത്തിലാണ്‌ പ്രകാശനം ചെയ്യപ്പെട്ടത്‌. വളരെ താമസിയാതെ മാര്‍ലോയുടെ ടാംബുര്‍ലെയിന്‍ പുറത്തുവന്നു. രക്തരൂക്ഷിതങ്ങളായ വിപ്ലവങ്ങളും കൊലപാതകങ്ങളും മറ്റു ബീഭത്സതകളും നിറഞ്ഞ ഇത്തരം നാടകങ്ങള്‍ പ്രസിദ്ധീകൃതങ്ങളായി എന്ന വസ്‌തുത നാടകസാഹിത്യത്തോട്‌ ജനങ്ങള്‍ക്കുണ്ടായിരുന്ന അടങ്ങാത്ത ആവേശത്തിന്‌ മതിയായ തെളിവാണ്‌.

എലിസബീഥന്‍ നാടകങ്ങള്‍ക്ക്‌ അവയുടേതായ ചില പ്രത്യേകതകള്‍ കാണാം. പ്രക്ഷോഭജനകങ്ങളായ കഥകള്‍, മരവിപ്പിക്കുന്ന ക്രൂരതകള്‍, രക്തദാഹികളായ കഥാപാത്രങ്ങള്‍ എന്നിവ അനിവാര്യഘടകങ്ങളായിരുന്നു. ടാംബുര്‍ലെയിനിലെ തലതല്ലിക്കീറുന്ന ബജാസത്തും മാര്‍ലോയുടെ ജൂ ഒഫ്‌ മാള്‍ട്ടയിൽ തിളയ്‌ക്കുന്ന വെള്ളത്തിൽവീഴുന്ന ബാറബാസും സ്‌പാനിഷ്‌ ട്രാജഡിയിൽ നാക്കുകടിച്ചുമുറിക്കുന്ന ഹൈരോനിമോയും കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റിയ കഥാപാത്രങ്ങളാണ്‌. ഷെയ്‌ക്‌സ്‌പിയറുടെ ടൈറ്റസ്‌ ആന്‍ഡ്രാനിക്കസ്‌ എന്ന നാടകത്തിലെ ഏറ്റവും ആസ്വാദ്യകരമായ രംഗം പ്രക്ഷകരുടെ മുഖത്ത്‌ ഒരു തൊട്ടിരക്തം വലിച്ചെറിയുന്ന ഭാഗമായിരുന്നു. നരഹത്യയും പ്രതികാരദാഹവും നിറഞ്ഞ റിച്ചാര്‍ഡ്‌ കകക പോലുള്ള നാടകങ്ങളും റോമിയോ ആന്‍ഡ്‌ ജൂലിയറ്റ്‌ പോലുള്ള റൊമാന്റിക്‌ ട്രാജഡികളും ഷെയ്‌ക്‌സ്‌പിയര്‍ എഴുതിയിരുന്നെങ്കിലും മിഡ്‌സമ്മര്‍ നൈറ്റ്‌സ്‌ഡ്രീം പോലെ ഉല്ലാസപ്രമത്തങ്ങളായ നാടകങ്ങളുടെ രചയിതാവെന്ന നിലയിലാണ്‌ ഇദ്ദേഹത്തിന്‌ അന്ന്‌ കൂടുതൽ പ്രസിദ്ധി ലഭിച്ചത്‌.

എലിസബീഥന്‍ നാടകങ്ങളെന്നറിയപ്പെടുന്നവയിൽ ഒരു നല്ല പങ്ക്‌ ജെയിംസ്‌ ക-ന്റെ കാലത്ത്‌ (ജാക്കോബിയന്‍ കാലഘട്ടം) എഴുതിയിട്ടുള്ളവയാണ്‌. ഷെയ്‌ക്‌സ്‌പിയറുടെ പ്രസിദ്ധങ്ങളായ നാല്‌ ട്രാജഡികളും മറ്റു ട്രാജി-കോമഡികളും 1603-നുശേഷമാണ്‌ രചിക്കപ്പെട്ടത്‌. ബെന്‍ ജോണ്‍സണ്‍, വെബ്‌സ്റ്റര്‍, ചാപ്‌മാന്‍, മിഡിൽടണ്‍, മാസ്സിംഗര്‍ എന്നിവരും ഇക്കാലത്താണ്‌ നാടകരചന അധികവും നടത്തിയത്‌. എലിസബത്തിന്റെ അന്ത്യകാലത്തോടുകൂടി മാര്‍ലോ, ഗ്രീന്‍, പീൽ, കിഡ്‌ഡ്‌ എന്നീ നാടകകൃത്തുകള്‍ തിരോധാനം ചെയ്‌തിരുന്നു. ഡെക്കറിന്റെ മൂന്ന്‌ നാടകങ്ങളും ബെന്‍ ജോണ്‍സന്റെ നാല്‌ നാടകങ്ങളും ഈ സമയത്താണ്‌ പ്രസിദ്ധപ്പെടുത്തിയത്‌. എലിസബെത്ത്‌ മരിക്കുമ്പോള്‍ ബോമോണ്ട്‌, ഫ്‌ളെച്ചര്‍ എന്നീ നാടകകൃത്തുകള്‍ക്ക്‌ ഇരുപതുവയസ്സേ പ്രായമുണ്ടായിരുന്നുള്ളു. എലിസബെത്തിന്റെ മരണശേഷമാണ്‌ മാസ്സിംഗറിന്റെയും മിഡിൽടണിന്റെയും നാടകങ്ങള്‍ പുറത്തുവന്നത്‌. ഇവരുടെ കൃതികളെ എല്ലാംതന്നെ എലിസബീഥന്‍ നാടകങ്ങളുടെ കൂട്ടത്തിൽ ഉള്‍പ്പെടുത്താറുണ്ട്‌.

വേഡ്‌സ്‌വര്‍ത്തിന്റെ കാലത്ത്‌ എലിസബീഥന്‍ നാടകങ്ങളോടുള്ള പ്രതിപത്തിക്ക്‌ ഒരു പുനര്‍ജന്മം തന്നെ ലഭിക്കുകയുണ്ടായി. വിശിഷ്യ ഷെയ്‌ക്‌സ്‌പിയര്‍ നാടകങ്ങള്‍ ലാംബ്‌, ഹാസ്‌ലിറ്റ്‌, കോളറിഡ്‌ജ്‌ എന്നീ പ്രസിദ്ധ നിരൂപകന്മാരുടെ പ്രത്യേക ശ്രദ്ധയ്‌ക്കു വിഷയീഭൂതമായി. അവയുടെ കലാസുഭഗതയും മഹത്വവും അവരുടെ നിരൂപണങ്ങളിലൂടെ വെളിച്ചത്തുകൊണ്ടുവരപ്പെട്ടു. പില്‌ക്കാലത്ത്‌ അത്തരം നാടകങ്ങളുടെ അനുകരണങ്ങള്‍ ധാരാളം പുറത്തുവന്നു; എന്നാൽ കാല്‌പനികതാത്‌പര്യങ്ങളെ പ്രതിനിധാനം ചെയ്‌ത ആ നാടകങ്ങള്‍ക്ക്‌ കാലത്തിന്റെ പരീക്ഷണങ്ങളെ അതിജീവിക്കാന്‍ സാധിച്ചില്ല. ജോര്‍ജ്‌ സെയിന്റസ്‌ബറി രചിച്ച എലിസബീഥന്‍ ലിറ്ററേച്ചറിൽ പ്രസ്‌തുത സാഹിത്യത്തിന്റെ ഒരു സമഗ്രപഠനമടങ്ങിയിരിക്കുന്നു. എലിസബീഥന്‍ സാഹിത്യത്തെക്കുറിച്ചുള്ള ഒരു ആധികാരിക സൂചകഗ്രന്ഥമായി ഇതിനെ ഉപയോഗിക്കാവുന്നതാണ്‌. നോ. എലിസബീഥന്‍ നാടകവേദി

(ഡോ. എന്‍. വിശ്വനാഥന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍