This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എലിപ്പനി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:34, 8 മേയ് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

എലിപ്പനി

Leptospirosis

എലി പരത്തുന്ന മാരകമായ ഒരു രോഗമാണ്‌ എലിപ്പനി അഥവാ ലെപ്‌റ്റോസ്‌പൈറോസിസ്‌. ലെപ്‌റ്റോസ്‌പൈറ എന്ന ബാക്‌റ്റീരിയയാണ്‌ ഈ രോഗത്തിനുകാരണം. പനി ആന്തരികാവയവങ്ങളെ ബാധിക്കുകയും രക്തസ്രാവവും മഞ്ഞപ്പിത്തവുമൊക്കെ പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന ഘട്ടത്തിൽ ഈ അണുബാധയ്‌ക്കു വീൽസ്‌ രോഗം എന്നാണുപേര്‌. അതുകൊണ്ട്‌ എലിപ്പനി വീൽസ്‌ ഡിസീസ്‌ എന്നും അറിയപ്പെടുന്നു. (ഈ രോഗാണുവിനെക്കുറിച്ച്‌ ആദ്യമായി വിവരിച്ചത്‌ അഡോള്‍ഫ്‌ വീൽസ്‌ ആണ്‌).

എലിയുടെ മൂത്രത്തിലൂടെ പുറത്തുവരുന്ന ബാക്‌റ്റീരിയയാണ്‌ രോഗകാരി. എലിമൂത്രം കലർന്നവെള്ളം, ആഹാരപദാർഥങ്ങള്‍, മണ്ണ്‌ തുടങ്ങിയവ വഴിയാണ്‌ രോഗം പകരുന്നത്‌. ത്വക്കിലുണ്ടാകുന്ന മുറിവുകള്‍, കണ്ണ്‌, മൂക്ക്‌, തൊണ്ട എന്നിവയിലെ മൃദുലചർമം എന്നീ മാർഗങ്ങളിലൂടെയാണ്‌ രോഗം മനുഷ്യരെ ബാധിക്കുന്നത്‌. എലിമൂത്രം കലർന്ന ഭക്ഷണപദാർഥങ്ങള്‍ കഴിക്കുക, എലിമൂത്രം കലർന്ന മലിനജലത്തിൽ കുളിക്കുക, മലിനജലത്തിലും മാലിന്യം കലർന്ന മണ്ണിലും പണിയെടുക്കുക, പാദരക്ഷകള്‍ ഉപയോഗിക്കാതെ എലിമൂത്രം കലർന്ന വെള്ളത്തിലും ചെളിയിലും നടക്കുക തുടങ്ങിയവ രോഗം ബാധിക്കാന്‍ കാരണമാകും. കർഷകത്തൊഴിലാളികള്‍, ശുചീകരണജോലിക്കാർ എന്നിവരിലാണ്‌ എലിപ്പനി കൂടുതലായി കാണപ്പെടുന്നതെങ്കിലും മലിനജലവുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നവർക്ക്‌ രോഗസാധ്യതയുണ്ട്‌. മാലിന്യം നിറഞ്ഞ ജലാശയത്തിൽ കുളിക്കുന്നവർക്കും നീന്തുന്നവർക്കുമൊക്കെ രോഗം വന്നേക്കാം. സാധാരണഗതിയിൽ വേനൽക്കാലത്താണ്‌ ഈ രോഗം പകരുന്നത്‌. കെട്ടിക്കിടക്കുന്ന മലിനജലത്തിൽ കളിക്കുന്ന കുട്ടികള്‍ക്കും അപകടസാധ്യതയുണ്ട്‌.

അണുബാധയുണ്ടായി 2 മുതൽ 20 ദിവസംവരെയാണ്‌ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാനുള്ള സമയം. ശക്തമായ പനി, തലവേദന, ശരീരവേദന, കണ്ണുചുവന്നുതടിക്കുക, തൊലിപ്പുറത്തുണ്ടാകുന്ന തിണർപ്പ്‌, ഛർദി, വയറിളക്കം എന്നിവയാണ്‌ സാധാരണ രോഗലക്ഷണങ്ങള്‍. ഇവ ദിവസങ്ങളോളം നീണ്ടുനില്‌ക്കാം. രോഗം മൂർച്ഛിക്കുമ്പോള്‍ കരള്‍, ശ്വാസകോശം, മസ്‌തിഷ്‌കം, വൃക്ക, ഹൃദയം എന്നിവയെ ബാധിക്കും. ഈ ഘട്ടത്തിൽ വീൽസ്‌ രോഗം എന്നാണുപറയുക. കരളിനെ രോഗം ബാധിക്കുമ്പോള്‍ മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടും. മഞ്ഞപ്പിത്തമാണ്‌ രോഗമെന്ന തെറ്റിദ്ധാരണയിൽ ചികിത്സ തെറ്റിപ്പോകാനും ഇടയുണ്ട്‌. വൃക്കകളെ ബാധിക്കുമ്പോള്‍ രോഗശമനസാധ്യത കുറയുകയും ചെയ്യും.

രക്തപരിശോധനയിലൂടെ രോഗം സ്ഥിരീകരിക്കാം. ആന്റിബയോട്ടിക്‌ ചികിത്സയോടൊപ്പം ധാരാളം പാനീയങ്ങളും രോഗിക്കു നല്‌കണം. പരിപൂർണ വിശ്രമവും അത്യന്താപേക്ഷിതമാണ്‌. രോഗലക്ഷണങ്ങള്‍ക്കനുസരിച്ച്‌ ചികിത്സയിലും വ്യത്യാസങ്ങള്‍ ഉണ്ടാകും. രോഗം കരളിനെ ബാധിക്കുമ്പോള്‍ രക്തത്തിലെ ബിലിറൂബിന്റെ അളവുവർധിക്കും. അതുപോലെതന്നെ കരളിന്റെ ധർമം അനുഷ്‌ഠിക്കാന്‍ ആവശ്യമായ എന്‍സൈമുകളിലും വർധനയുണ്ടാകും. വൃക്കയെ രോഗം ബാധിക്കുമ്പോള്‍ രക്തത്തിലെ യൂറിയ, മൂത്രത്തിലെ ആൽബുമിന്‍ എന്നിവയും കൂടാം. വൃക്കകളെ രോഗം ബാധിക്കുമ്പോള്‍ ഡയാലിസിസ്‌ വേണ്ടിവന്നേക്കാം. ചിലപ്പോള്‍ രോഗലക്ഷണങ്ങള്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളിൽ അപ്രത്യക്ഷമാവുമെങ്കിലും ചികിത്സ തുടർന്നില്ലെങ്കിൽ ഏതാനും ദിവസങ്ങള്‍ക്കുള്ളിൽ വീണ്ടും രോഗം പ്രത്യക്ഷപ്പെടാം. കൃത്യസമയത്ത്‌ ചികിത്സിച്ചില്ലെങ്കിൽ മസ്‌തിഷ്‌കത്തെ രോഗം ബാധിച്ച്‌ ഗുരുതരാവസ്ഥയിൽ എത്താം. പ്രാരംഭഘട്ടത്തിൽത്തന്നെ ശരിയായ ചികിത്സ ലഭ്യമാക്കിയാൽ രോഗിയെ രക്ഷപ്പെടുത്താന്‍ സാധിക്കും. രോഗനിർണയത്തിനു കാലവിളംബമുണ്ടാകുന്തോറും രോഗം മൂർച്ഛിക്കാനുള്ള സാധ്യതയും ഏറുന്നു.

പ്രതിരോധത്തിൽ ഊന്നിയുള്ള പ്രവർത്തനങ്ങളാണ്‌ എലിപ്പനി പടരാതിരിക്കാന്‍ വേണ്ടത്‌. പരിസരശുചിത്വമാണ്‌ പരമപ്രധാനം. ബ്ലീച്ചിങ്‌ പൗഡർ ഉള്‍പ്പെടെയുള്ള അണുനാശകവസ്‌തുക്കള്‍ ഉപയോഗിച്ച്‌ കെട്ടിക്കിടക്കുന്ന മലിനജലം അണുവിമുക്തമാക്കണം. എലിമൂത്രവും വിസർജ്യങ്ങളും കലർന്ന ഭക്ഷണപദാർഥങ്ങളും വെള്ളവും ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കുടിവെള്ളവും ഭക്ഷണവും എലിമൂത്രം കലരാതെ മൂടിവയ്‌ക്കണം. എലിനശീകരണപ്രവർത്തനങ്ങളും നടത്തേണ്ടതുണ്ട്‌. എലിപ്പനി ബാധിക്കാന്‍ സാധ്യതയുള്ള ജനങ്ങള്‍ക്ക്‌ ചെറിയമുറിവുകള്‍ ഉണ്ടായാൽപ്പോലും ആന്റിബയോട്ടിക്കുകള്‍ നല്‌കണം. ശുചീകരണജോലിക്കാർ, മലിനജലവുമായി സമ്പർക്കമുള്ളവർ, എലിയുടെ വിസർജ്യമുള്ള മണ്ണിൽ പണിയെടുക്കുന്നവർ എന്നിവർക്ക്‌ ഈ ഔഷധചികിത്സ ഒരു മുന്‍കരുതലായി നല്‌കാറുണ്ട്‌.

എലിയാണ്‌ പ്രധാനമായും രോഗം പരത്തുന്നതെങ്കിലും പൂച്ച, പട്ടി, കന്നുകാലികള്‍ തുടങ്ങിയവയിൽനിന്നും രോഗംപകരാം. എലികള്‍ക്ക്‌ ഈ അണുബാധമൂലം ചില ശാരീരികപ്രശ്‌നങ്ങള്‍ ഉണ്ടാകുമെങ്കിലും അവ ചത്തുപോവുകയില്ല. മഴക്കാലത്ത്‌ എലിമടകളിൽ വെള്ളം കയറുകയും എലിമൂത്രം ജലാശയങ്ങളിലേക്കും മറ്റ്‌ വെള്ളം കെട്ടിക്കിടക്കുന്ന ഭാഗങ്ങളിലേക്കും വ്യാപിക്കുകയും ചെയ്യുന്നു. ഈ മലിനജലവുമായി മനുഷ്യർക്ക്‌ സമ്പർക്കമുണ്ടാവുന്നതാണ്‌ രോഗം ബാധിക്കാന്‍ കാരണം. മൃഗങ്ങളുമായി അടുത്തബന്ധം പുലർത്തേണ്ട തൊഴിലിൽ ഏർപ്പെടുന്നവർക്ക്‌ രോഗസാധ്യത കൂടുന്നു. കാലിലെയോ കൈയിലെയോ മുറിവിലൂടെയാണ്‌ സാധാരണ രോഗാണുസംക്രമണം നടക്കുന്നത്‌. മുറിവുകള്‍ ഇല്ലെങ്കിൽപ്പോലും വായിലെയും മൂക്കിലെയും മറ്റും ശ്ലേഷ്‌മസ്‌തരം വഴി രോഗാണുബാധ ഉണ്ടാകും.

(സുരേന്ദ്രന്‍ ചുനക്കര)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍