This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എലിപ്പനി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

എലിപ്പനി

ം== Leptospirosis ==

എലി പരത്തുന്ന മാരകമായ ഒരു രോഗമാണ്‌ എലിപ്പനി അഥവാ ലെപ്‌റ്റോസ്‌പൈറോസിസ്‌. ലെപ്‌റ്റോസ്‌പൈറ എന്ന ബാക്‌റ്റീരിയയാണ്‌ ഈ രോഗത്തിനുകാരണം. പനി ആന്തരികാവയവങ്ങളെ ബാധിക്കുകയും രക്തസ്രാവവും മഞ്ഞപ്പിത്തവുമൊക്കെ പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന ഘട്ടത്തില്‍ ഈ അണുബാധയ്‌ക്കു വീല്‍സ്‌ രോഗം എന്നാണുപേര്‌. അതുകൊണ്ട്‌ എലിപ്പനി വീല്‍സ്‌ ഡിസീസ്‌ എന്നും അറിയപ്പെടുന്നു. (ഈ രോഗാണുവിനെക്കുറിച്ച്‌ ആദ്യമായി വിവരിച്ചത്‌ അഡോള്‍ഫ്‌ വീല്‍സ്‌ ആണ്‌).

എലിയുടെ മൂത്രത്തിലൂടെ പുറത്തുവരുന്ന ബാക്‌റ്റീരിയയാണ്‌ രോഗകാരി. എലിമൂത്രം കലര്‍ന്നവെള്ളം, ആഹാരപദാര്‍ഥങ്ങള്‍, മണ്ണ്‌ തുടങ്ങിയവ വഴിയാണ്‌ രോഗം പകരുന്നത്‌. ത്വക്കിലുണ്ടാകുന്ന മുറിവുകള്‍, കണ്ണ്‌, മൂക്ക്‌, തൊണ്ട എന്നിവയിലെ മൃദുലചര്‍മം എന്നീ മാര്‍ഗങ്ങളിലൂടെയാണ്‌ രോഗം മനുഷ്യരെ ബാധിക്കുന്നത്‌. എലിമൂത്രം കലര്‍ന്ന ഭക്ഷണപദാര്‍ഥങ്ങള്‍ കഴിക്കുക, എലിമൂത്രം കലര്‍ന്ന മലിനജലത്തില്‍ കുളിക്കുക, മലിനജലത്തിലും മാലിന്യം കലര്‍ന്ന മണ്ണിലും പണിയെടുക്കുക, പാദരക്ഷകള്‍ ഉപയോഗിക്കാതെ എലിമൂത്രം കലര്‍ന്ന വെള്ളത്തിലും ചെളിയിലും നടക്കുക തുടങ്ങിയവ രോഗം ബാധിക്കാന്‍ കാരണമാകും. കര്‍ഷകത്തൊഴിലാളികള്‍, ശുചീകരണജോലിക്കാര്‍ എന്നിവരിലാണ്‌ എലിപ്പനി കൂടുതലായി കാണപ്പെടുന്നതെങ്കിലും മലിനജലവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക്‌ രോഗസാധ്യതയുണ്ട്‌. മാലിന്യം നിറഞ്ഞ ജലാശയത്തില്‍ കുളിക്കുന്നവര്‍ക്കും നീന്തുന്നവര്‍ക്കുമൊക്കെ രോഗം വന്നേക്കാം. സാധാരണഗതിയില്‍ വേനല്‍ക്കാലത്താണ്‌ ഈ രോഗം പകരുന്നത്‌. കെട്ടിക്കിടക്കുന്ന മലിനജലത്തില്‍ കളിക്കുന്ന കുട്ടികള്‍ക്കും അപകടസാധ്യതയുണ്ട്‌.

അണുബാധയുണ്ടായി 2 മുതല്‍ 20 ദിവസംവരെയാണ്‌ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാനുള്ള സമയം. ശക്തമായ പനി, തലവേദന, ശരീരവേദന, കണ്ണുചുവന്നുതടിക്കുക, തൊലിപ്പുറത്തുണ്ടാകുന്ന തിണര്‍പ്പ്‌, ഛര്‍ദി, വയറിളക്കം എന്നിവയാണ്‌ സാധാരണ രോഗലക്ഷണങ്ങള്‍. ഇവ ദിവസങ്ങളോളം നീണ്ടുനില്‌ക്കാം. രോഗം മൂര്‍ച്ഛിക്കുമ്പോള്‍ കരള്‍, ശ്വാസകോശം, മസ്‌തിഷ്‌കം, വൃക്ക, ഹൃദയം എന്നിവയെ ബാധിക്കും. ഈ ഘട്ടത്തില്‍ വീല്‍സ്‌ രോഗം എന്നാണുപറയുക. കരളിനെ രോഗം ബാധിക്കുമ്പോള്‍ മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടും. മഞ്ഞപ്പിത്തമാണ്‌ രോഗമെന്ന തെറ്റിദ്ധാരണയില്‍ ചികിത്സ തെറ്റിപ്പോകാനും ഇടയുണ്ട്‌. വൃക്കകളെ ബാധിക്കുമ്പോള്‍ രോഗശമനസാധ്യത കുറയുകയും ചെയ്യും.

രക്തപരിശോധനയിലൂടെ രോഗം സ്ഥിരീകരിക്കാം. ആന്റിബയോട്ടിക്‌ ചികിത്സയോടൊപ്പം ധാരാളം പാനീയങ്ങളും രോഗിക്കു നല്‌കണം. പരിപൂര്‍ണ വിശ്രമവും അത്യന്താപേക്ഷിതമാണ്‌. രോഗലക്ഷണങ്ങള്‍ക്കനുസരിച്ച്‌ ചികിത്സയിലും വ്യത്യാസങ്ങള്‍ ഉണ്ടാകും. രോഗം കരളിനെ ബാധിക്കുമ്പോള്‍ രക്തത്തിലെ ബിലിറൂബിന്റെ അളവുവര്‍ധിക്കും. അതുപോലെതന്നെ കരളിന്റെ ധര്‍മം അനുഷ്‌ഠിക്കാന്‍ ആവശ്യമായ എന്‍സൈമുകളിലും വര്‍ധനയുണ്ടാകും. വൃക്കയെ രോഗം ബാധിക്കുമ്പോള്‍ രക്തത്തിലെ യൂറിയ, മൂത്രത്തിലെ ആല്‍ബുമിന്‍ എന്നിവയും കൂടാം. വൃക്കകളെ രോഗം ബാധിക്കുമ്പോള്‍ ഡയാലിസിസ്‌ വേണ്ടിവന്നേക്കാം. ചിലപ്പോള്‍ രോഗലക്ഷണങ്ങള്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അപ്രത്യക്ഷമാവുമെങ്കിലും ചികിത്സ തുടര്‍ന്നില്ലെങ്കില്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും രോഗം പ്രത്യക്ഷപ്പെടാം. കൃത്യസമയത്ത്‌ ചികിത്സിച്ചില്ലെങ്കില്‍ മസ്‌തിഷ്‌കത്തെ രോഗം ബാധിച്ച്‌ ഗുരുതരാവസ്ഥയില്‍ എത്താം. പ്രാരംഭഘട്ടത്തില്‍ത്തന്നെ ശരിയായ ചികിത്സ ലഭ്യമാക്കിയാല്‍ രോഗിയെ രക്ഷപ്പെടുത്താന്‍ സാധിക്കും. രോഗനിര്‍ണയത്തിനു കാലവിളംബമുണ്ടാകുന്തോറും രോഗം മൂര്‍ച്ഛിക്കാനുള്ള സാധ്യതയും ഏറുന്നു.

പ്രതിരോധത്തില്‍ ഊന്നിയുള്ള പ്രവര്‍ത്തനങ്ങളാണ്‌ എലിപ്പനി പടരാതിരിക്കാന്‍ വേണ്ടത്‌. പരിസരശുചിത്വമാണ്‌ പരമപ്രധാനം. ബ്ലീച്ചിങ്‌ പൗഡര്‍ ഉള്‍പ്പെടെയുള്ള അണുനാശകവസ്‌തുക്കള്‍ ഉപയോഗിച്ച്‌ കെട്ടിക്കിടക്കുന്ന മലിനജലം അണുവിമുക്തമാക്കണം. എലിമൂത്രവും വിസര്‍ജ്യങ്ങളും കലര്‍ന്ന ഭക്ഷണപദാര്‍ഥങ്ങളും വെള്ളവും ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കുടിവെള്ളവും ഭക്ഷണവും എലിമൂത്രം കലരാതെ മൂടിവയ്‌ക്കണം. എലിനശീകരണപ്രവര്‍ത്തനങ്ങളും നടത്തേണ്ടതുണ്ട്‌. എലിപ്പനി ബാധിക്കാന്‍ സാധ്യതയുള്ള ജനങ്ങള്‍ക്ക്‌ ചെറിയമുറിവുകള്‍ ഉണ്ടായാല്‍പ്പോലും ആന്റിബയോട്ടിക്കുകള്‍ നല്‌കണം. ശുചീകരണജോലിക്കാര്‍, മലിനജലവുമായി സമ്പര്‍ക്കമുള്ളവര്‍, എലിയുടെ വിസര്‍ജ്യമുള്ള മണ്ണില്‍ പണിയെടുക്കുന്നവര്‍ എന്നിവര്‍ക്ക്‌ ഈ ഔഷധചികിത്സ ഒരു മുന്‍കരുതലായി നല്‌കാറുണ്ട്‌.

എലിയാണ്‌ പ്രധാനമായും രോഗം പരത്തുന്നതെങ്കിലും പൂച്ച, പട്ടി, കന്നുകാലികള്‍ തുടങ്ങിയവയില്‍നിന്നും രോഗംപകരാം. എലികള്‍ക്ക്‌ ഈ അണുബാധമൂലം ചില ശാരീരികപ്രശ്‌നങ്ങള്‍ ഉണ്ടാകുമെങ്കിലും അവ ചത്തുപോവുകയില്ല. മഴക്കാലത്ത്‌ എലിമടകളില്‍ വെള്ളം കയറുകയും എലിമൂത്രം ജലാശയങ്ങളിലേക്കും മറ്റ്‌ വെള്ളം കെട്ടിക്കിടക്കുന്ന ഭാഗങ്ങളിലേക്കും വ്യാപിക്കുകയും ചെയ്യുന്നു. ഈ മലിനജലവുമായി മനുഷ്യര്‍ക്ക്‌ സമ്പര്‍ക്കമുണ്ടാവുന്നതാണ്‌ രോഗം ബാധിക്കാന്‍ കാരണം. മൃഗങ്ങളുമായി അടുത്തബന്ധം പുലര്‍ത്തേണ്ട തൊഴിലില്‍ ഏര്‍പ്പെടുന്നവര്‍ക്ക്‌ രോഗസാധ്യത കൂടുന്നു. കാലിലെയോ കൈയിലെയോ മുറിവിലൂടെയാണ്‌ സാധാരണ രോഗാണുസംക്രമണം നടക്കുന്നത്‌. മുറിവുകള്‍ ഇല്ലെങ്കില്‍പ്പോലും വായിലെയും മൂക്കിലെയും മറ്റും ശ്ലേഷ്‌മസ്‌തരം വഴി രോഗാണുബാധ ഉണ്ടാകും.

(സുരേന്ദ്രന്‍ ചുനക്കര)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍