This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എറുമ്പ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ം== എറുമ്പ്‌ ==

ഹൈമനോപ്‌റ്റെറ ഗോത്രത്തിലെ ഫോര്‍മിസിഡേ (Formicidae) കുടുംബത്തില്‍പ്പെടുന്നതും സാമൂഹികജീവിതം നയിക്കുന്നതുമായ ഷഡ്‌പദം (insect). തേനീച്ചയും കടന്നലും എറുമ്പുകളുടെ അടുത്ത ബന്ധുക്കളാണ്‌. തേനീച്ചകളുടെയും കടന്നലുകളുടെയും കൂട്ടത്തില്‍ അപൂര്‍വമായി ചില സ്‌പീഷീസുകള്‍ തനിച്ചുകഴിയുവാന്‍ ഇഷ്‌ടപ്പെടുന്നവയാണ്‌. എന്നാല്‍ സമൂഹജീവിയല്ലാത്ത ഒരു സ്‌പീഷീസ്‌പോലും എറുമ്പുകള്‍ക്കിടയില്‍ ഇല്ല. "വെള്ള എറുമ്പുകള്‍' (white ants)എന്നുവിളിക്കപ്പെടുന്ന ചിതലുകളെ (termites)എറുമ്പുകളായി തെറ്റിദ്ധരിക്കാറുണ്ട്‌. ചിതലുകള്‍ "ഐസോപ്‌റ്റെറ' എന്ന മറ്റൊരു ഹൈമനോപ്‌റ്റെറന്‍ ഗോത്രത്തിലെ അംഗങ്ങളാകുന്നു.

ശവം തീനിയുറുമ്പ്‌

ഹൈമനോപ്‌റ്റെറ ഗോത്രത്തില്‍പ്പെടുന്ന മറ്റ്‌ ഷഡ്‌പദങ്ങളില്‍ നിന്ന്‌ എറുമ്പുകളെ തിരിച്ചറിയാന്‍ എറുമ്പിന്റെ "തനതായ' ഒരു പ്രത്യേകത സഹായകമാകുന്നു. എറുമ്പിന്റെ ഉദരത്തില്‍, നേര്‍ത്ത്‌ "അര'(waist)പോലെയുള്ള ഭാഗത്ത്‌ വിരലിന്റെ ആകൃതിയിലുള്ള വളരെചെറിയ ഒന്നോരണ്ടോ ഘടകങ്ങള്‍ കാണാം. "നോഡ്‌' (node) എന്ന പേരിലാണ്‌ ഇവ അറിയപ്പെടുന്നത്‌. ഈ ഘടനാവൈചിത്യ്രം എറുമ്പുകളൊഴികെ മറ്റു ഷഡ്‌പദങ്ങളില്‍ കാണാന്‍ കഴിയുകയില്ല. ആന്‍റനകള്‍ ഒടിഞ്ഞതായും അവയുടെ ആദ്യഖണ്ഡം നീളം കൂടിയതായും കാണപ്പെടുന്നു. മിക്കവാറും എറുമ്പുകള്‍ക്ക്‌ ശത്രുവിനെ കടിക്കുവാനോ കുത്തുവാനോ സാധിക്കും. ചിലയിനം എറുമ്പുകള്‍ക്ക്‌ വിഷഗ്രന്ഥികളുണ്ട്‌. ഇവ വിഷഗ്രന്ഥികള്‍ ഉത്‌പാദിപ്പിക്കുന്ന ഫോര്‍മിക്‌ ആസിഡ്‌ പോലുള്ള രാസവസ്‌തുക്കള്‍ ചീറ്റി ശത്രുക്കളെ തുരത്തുന്നു. ജന്തുലോകത്തിലെ ഏറ്റവും പ്രമുഖമായ ഷഡ്‌പദവിഭാഗമാണ്‌ എറുമ്പിന്റേത്‌. 5,000-ത്തിലേറെ സ്‌പീഷീസുകള്‍ പഠനവിധേയമാക്കപ്പെട്ടതായിത്തന്നെയുണ്ട്‌. ഉഷ്‌ണമേഖലയിലും മിതോഷ്‌ണമേഖലയിലും വിവിധയിനം എറുമ്പുകളെ കണ്ടെത്താം. ഇവ ചൂട്‌ ഇഷ്‌ടപ്പെടുന്ന ജീവികളായതിനാല്‍ ഉഷ്‌ണമേഖലാപ്രദേശങ്ങളിലും മരുഭൂമികളിലുമാണ്‌ ഏറ്റവും കൂടുതലായി കാണപ്പെടുന്നത്‌; മിതോഷ്‌ണമേഖലയിലും കുറവല്ല. ജീനസ്സുകളുടെയും സ്‌പീഷീസുകളുടെയും വൈവിധ്യം ഏറ്റവുമധികം കാണപ്പെടുന്നത്‌ ഉഷ്‌ണമേഖലാപ്രദേശങ്ങളിലാണ്‌. ഭൂമധ്യരേഖയില്‍നിന്ന്‌ വടക്കോട്ടും തെക്കോട്ടുമുള്ള ദൂരം കൂടുന്തോറും സ്‌പീഷീസുകളുടെ എണ്ണം കുറയുന്നു. ആര്‍ട്ടിക്‌ വൃത്തത്തിനു വടക്കുഭാഗങ്ങളില്‍ എറുമ്പുകളെ കാണാനില്ല.

എറുമ്പിന്റെ തലയും താടിയെല്ലുകളും

ഏതു ചുറ്റുപാടിലും വിജയകരമായി ജീവിതം നയിക്കുന്നവയാണ്‌ എറുമ്പുകള്‍. മിക്കവാറും എല്ലാ സ്‌പീഷീസുകളും മണ്ണുതുരന്ന്‌ കൂടുണ്ടാക്കുന്നു. തറയില്‍ നടന്നാണ്‌ ആഹാരസമ്പാദനം. ചില സ്‌പീഷീസുകള്‍ സ്ഥിരമായി മണ്ണിനടിയില്‍ കഴിയുന്നവയാണ്‌. ഇണചേരല്‍ സമയത്ത്‌ പറന്നുയരുന്ന റാണിയെയും മറ്റും പുറത്തുവിടാനായി വര്‍ഷത്തില്‍ ഒന്നോരണ്ടോ പ്രാവശ്യം മാത്രമാണ്‌ ഇവ കൂടുതുറന്ന്‌ ബാഹ്യലോകവുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത്‌. വേറെയൊരിനം തടിയിലും വൃക്ഷങ്ങളിലും കഴിയുന്നവയാണ്‌. വന്‍നഗരങ്ങളിലെ ഹോട്ടലുകള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ കഴിയുന്നവയാണ്‌ മറ്റൊരിനമായ "ഫറവോന്റെ എറുമ്പുകള്‍' (Pharaoh's ants). കെട്ടുറുമ്പ്‌, നീറ്റുറുമ്പ്‌, നെയ്യുറുമ്പ്‌, പാമ്പുറുമ്പ്‌, പുളിയുറുമ്പ്‌, ശവംതീനിയുറുമ്പ്‌ ഇങ്ങനെ വേറെയും വിവിധയിനങ്ങളുണ്ട്‌.

മണ്ണ്‌ തുരന്ന്‌ കൂടുണ്ടാക്കുന്ന എറുമ്പുകള്‍. മഴവെള്ളം കൂടിന്റെ ഉള്ളില്‍ കയറാതിരിക്കാനായി വാതില്‍ ഉയര്‍ത്തി നിര്‍മിച്ചിരിക്കുന്നു

ഓരോ കോളനിയിലും എറുമ്പുകളുടെ എണ്ണം വ്യത്യസ്‌തമായിരിക്കും. 30-ഓ 40-ഓ മുതല്‍ 2,40,000 വരെ അംഗസംഖ്യയുള്ള കോളനികള്‍ ഉള്ളതായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.

സാമൂഹികബോധം ഏറെ പ്രകടിപ്പിക്കുന്ന ജീവികളാണ്‌ എറുമ്പുകള്‍. ഇവയുടെ കോളനികള്‍ വര്‍ഷാവര്‍ഷം നിലനില്‌ക്കുന്നവയാണ്‌. മാളങ്ങളില്‍ ഏകാന്തജീവിതം നയിച്ചിരുന്ന കടന്നലുകളാവണം എറുമ്പിന്റെ പൂര്‍വികര്‍ എന്നു കരുതപ്പെടുന്നു. ഫോസിലുകളുടെ അഭാവത്താല്‍ ഇവയുടെ ആദ്യകാല പരിണാമത്തെക്കുറിച്ച്‌ വ്യക്തമായ അറിവില്ല. ഉദ്ദേശം 7,00,00,000 വര്‍ഷംമുമ്പു (ടെര്‍ഷ്യറിയുഗത്തിന്റെ ആദ്യഘട്ടത്തില്‍) തന്നെ പരിണാമപരമായി ഇവ ഇന്നത്തെ നിലയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു.

ഓളിഗോസീന്‍ യുഗത്തില്‍ (3,50,00,000 വര്‍ഷംമുമ്പ്‌) ആംബറില്‍പ്പെട്ടുപോയ ചില എറുമ്പുകള്‍ ഇന്നത്തെ എറുമ്പുകളില്‍ നിന്ന്‌ വളരെയൊന്നും വ്യത്യസ്‌തമല്ല എന്നത്‌ ഇതിനുപോദ്‌ബലകമായി ചൂണ്ടിക്കാണിക്കപ്പെടുന്ന വസ്‌തുതയാണ്‌. ഒരു എറുമ്പിന്‍കോളനിയില്‍ വിവിധ ജാതിയില്‍പ്പെട്ട എറുമ്പുകള്‍ ഉണ്ടാവും; ഇവയില്‍ പ്രധാനം താഴെപ്പറയുന്നവയാണ്‌: (1) റാണി എന്നറിയപ്പെടുന്ന, പ്രത്യുത്‌പാദനശേഷിയുള്ള പെണ്ണുറുമ്പ്‌-പൂര്‍ണവളര്‍ച്ചയെത്താറാകുന്നതോടെ ഇതിന്‌ ചിറകുകള്‍ മുളയ്‌ക്കുക പതിവാണ്‌; (2) ജോലിക്കാര്‍-ഉത്‌പാദനശേഷിയില്ലാത്ത ഇവയുടെ അണ്ഡാശയങ്ങള്‍ അവികസിതങ്ങളാകുന്നു, ഇണ ചേരുകയോ മുട്ടയിടുകയോ ചെയ്യാത്ത ഇവയ്‌ക്ക്‌ ചിറകുകളില്ല.

എറുമ്പിന്‍ കൂട്‌

(3) ചിറകുള്ള ആണെറുമ്പുകള്‍-ഇണചേരല്‍ മാത്രമേ ഇവയെക്കൊണ്ടുദ്ദേശിക്കുന്നുള്ളൂ. ഇവയ്‌ക്കു വികസിതമായ കണ്ണുകളും നീണ്ട ആന്‍റ്റനകളുമുണ്ട്‌. നാം സാധാരണ കാണുന്ന എറുമ്പുകളെല്ലാം ജോലിക്കാരായിരിക്കും. ഒരു കോളനിക്കുള്ളിലെ ജോലിക്കാരെല്ലാം ഒരേ വലുപ്പത്തിലോ ഭിന്നവലുപ്പത്തിലോ ഉള്ളവ ആകാറുണ്ട്‌. വ്യത്യസ്‌ത വലുപ്പമുള്ള എറുമ്പുകളുടെ കോളനിയിലെ ഏറ്റവും വലിയ എറുമ്പുകളെ "പട്ടാളക്കാര്‍' എന്നു വിളിക്കുന്നു. കൂടിനെയും കുഞ്ഞുങ്ങളെയും ശത്രുബാധയില്‍നിന്ന്‌ സംരക്ഷിക്കുകയാണ്‌ ഇവരുടെ ജോലി, വലിയ തല ഇവയുടെ പ്രത്യേകതയാകുന്നു. എന്നാല്‍ ചിതലുകളിലെപ്പോലെ എറുമ്പിന്‍കൂട്ടത്തിലെ "പട്ടാളക്കാര്‍' ഒരു പ്രത്യേക ജാതിയല്ല.

ഏതെങ്കിലും ബാഹ്യലക്ഷണങ്ങള്‍ മാത്രം നോക്കി ഒരു പ്രത്യേകജാതി എറുമ്പിനെ തിരിച്ചറിയാന്‍ പ്രയാസമാണ്‌. യാതൊരു സാമ്യവുമില്ലാത്ത ഉപജാതികള്‍ ഒരു റാണിയില്‍ നിന്നുതന്നെ ജന്മമെടുക്കുന്നതായി കാണാം. ഒരു കൂടിനുള്ളില്‍ നിന്നുതന്നെ കണ്ടെടുക്കാത്തപക്ഷം തമ്മില്‍ ബന്ധപ്പെട്ടവയാണോ എന്നുപോലും സംശയിക്കത്തക്കവിധം വൈവിധ്യം നിറഞ്ഞതാണ്‌ ഇവയുടെ ആകൃതിവൈരുധ്യങ്ങള്‍.

എറുമ്പിന്‍ മുട്ട

ഇണചേരുലിനുവേണ്ടി പറന്നുയരുന്ന (Nuptial flight)റാണിയെ ആണ്‍ എറുമ്പുകള്‍ അനുഗമിക്കുന്നു. ഇണചേരലിനുശേഷം താഴെ ഇറങ്ങുന്ന റാണി ഹനുക്കള്‍ (Mandifles) ഉപയോഗിച്ച്‌ അതിന്റെ ചിറകുകള്‍ അടര്‍ത്തിമാറ്റുന്നു. അല്‌പസമയത്തിനുള്ളില്‍ മണ്ണുകുഴിച്ച്‌ ഒരു അറ (chamber) നിര്‍മിക്കുന്നു. ഈ അറയില്‍ താമസിച്ചുകൊണ്ടാണ്‌ റാണി മുട്ടയിടുന്നത്‌. ഇണചേരാന്‍വേണ്ടി കൂടുവിട്ടുപറക്കുന്ന ആണ്‍ എറുമ്പുകളെ പിന്നീട്‌ കൂടിലേക്ക്‌ പ്രവേശിപ്പിക്കാറില്ല. ഇണചേരല്‍ സമയത്ത്‌ ഒരു ജീവിതകാലം മുഴുവന്‍ മുട്ടയിടുന്നതിനാവശ്യമായ പുംബീജങ്ങള്‍ രാജ്ഞി തന്റെ ശരീരത്തിലെ സെമൈനല്‍ റിസപ്‌റ്റക്കിള്‍ എന്നറിയപ്പെടുന്ന സഞ്ചിക്കുള്ളില്‍ കരുതിവയ്‌ക്കുന്നു. മുട്ടകളുടെ ബീജസങ്കലനം നിയന്ത്രിക്കുവാന്‍ രാജ്ഞിക്കുകഴിയും. മറ്റു ജീവികളില്‍നിന്നു വ്യത്യസ്‌തമായി എറുമ്പുകളില്‍ ബീജസങ്കലനം നടന്നവയും നടക്കാത്തവയുമായ മുട്ടകള്‍ എല്ലാം വിരിഞ്ഞിറങ്ങാന്‍ കഴിവുള്ളവയാണ്‌. രണ്ടുസെറ്റ്‌ ക്രാമസോമുകളുള്ള (diploid) ബീജസങ്കലിതാണ്ഡങ്ങള്‍ പെണ്ണുറുമ്പുകള്‍ക്കു മാത്രമേ ജന്മംനല്‌കൂ; ബീജസങ്കലനം നടക്കാത്തവ ആണെറുമ്പുകള്‍ക്ക്‌ ജന്മമേകുന്നു (ഇതിന്‌ അപവാദങ്ങള്‍ അപൂര്‍വമായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്‌). ഈ പ്രത്യേകതമൂലം ആണെറുമ്പിന്റെ ശരീരകോശങ്ങളില്‍ എപ്പോഴും ഒരു സെറ്റ്‌ (haploid) ക്രാമസോമുകള്‍ മാത്രമേയുണ്ടാകൂ (നോ. പാര്‍ത്തനോജെനസിസ്‌). ബീജസങ്കലിതാണ്ഡത്തില്‍ നിന്നു ജന്മമെടുക്കുന്ന പെണ്ണെറുമ്പുകള്‍ റാണിയോ വേലക്കാരോ ആയിത്തീരുന്നതിന്റെ കാരണം എന്താണെന്ന്‌ തീര്‍ച്ചയാക്കപ്പെട്ടിട്ടില്ല. തേനീച്ചയിലെപ്പോലെ, മുട്ടവിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങള്‍ക്കു നല്‌കുന്ന ആഹാരമാകണം ഈ വ്യത്യാസത്തിനു കാരണം എന്നുകരുതപ്പെടുന്നു. ആണെറുമ്പുകള്‍ക്ക്‌ ഇണ ചേരല്‍ മാത്രമാണ്‌ ജോലി. സാധാരണയായി "ഇണചേരലിനുള്ള പറക്കലിന്‌' (nuptial flight)ശേഷം ആണെറുമ്പുകള്‍ നശിച്ചുപോകുന്നു. എന്നാല്‍ രാജ്ഞിയും ജോലിക്കാരും ദീര്‍ഘായുസുള്ളവയാണ്‌. ഫോര്‍മൈക്ക എന്നയിനത്തിലെ റാണിമാര്‍ 15 വര്‍ഷത്തിലേറെ ജീവിച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്‌.

തവളയുടെ മാംസം ഭക്ഷിക്കുന്ന എറുമ്പുകള്‍

എറുമ്പിന്റെ ജീവിതചക്രത്തില്‍ നാലുഘട്ടങ്ങളാണുള്ളത്‌: മുട്ട, ലാര്‍വ(പുഴു), പ്യൂപ്പ (സമാധിസ്ഥജീവി), വളര്‍ച്ചയെത്തിയ എറുമ്പ്‌. രാജ്ഞി മുട്ടയിട്ടാലുടന്‍ വേലക്കാര്‍ അവയെ കൂടിന്റെ ഏറ്റവും നല്ല ഭാഗങ്ങളിലേക്കു മാറ്റുന്നു. മഞ്ഞയോ വെള്ളയോ നിറമുള്ള ഈ ചെറുമുട്ടകള്‍ രണ്ടുമുതല്‍ ആറുവരെ ആഴ്‌ചകള്‍ക്കുള്ളില്‍ വിരിഞ്ഞിറങ്ങും. വെളുത്തനിറമുള്ളതും കാലുകളില്ലാത്തതുമായ ചെറുപുഴുക്കളാണ്‌ ലാര്‍വകള്‍. ഏതാനും ആഴ്‌ചകള്‍ മുതല്‍ മാസങ്ങള്‍വരെ നീണ്ടുനില്‌ക്കുന്ന ഒരു കാലയളവിനുള്ളില്‍ ഈ ലാര്‍വകള്‍ പ്യൂപ്പയായിത്തീരുന്നു. ചില സ്‌പീഷീസുകളില്‍ പ്യൂപ്പയ്‌ക്ക്‌ "കൊക്കൂണ്‍' എന്നറിയപ്പെടുന്ന ഒരാവരണമുണ്ടായിരിക്കും. ലാര്‍വാവസ്ഥയുടെ അവസാനം സ്രവിക്കപ്പെടുന്ന ഒരു പദാര്‍ഥമാണ്‌ കൊക്കൂണ്‍ നിര്‍മിതിക്കുപയോഗിക്കുന്നത്‌. മറ്റുചില സ്‌പീഷീസുകളിലെ പ്യൂപ്പകള്‍ അനാവൃതമായിരിക്കും. ഈ മൂന്നുജീവിതഘട്ടങ്ങളിലും വളര്‍ച്ചയെത്താത്ത എറുമ്പിന്‍കുഞ്ഞുങ്ങള്‍ക്ക്‌ ഭക്ഷണം കൊടുക്കുന്നതും അവയെ വൃത്തിയാക്കുന്നതും പരിചരിക്കുന്നതും പണിക്കാരാണ്‌. വിവിധജാതികളെ തമ്മില്‍ വേര്‍തിരിക്കുന്ന ഘടനാവ്യത്യാസങ്ങള്‍ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്‌ പ്യൂപ്പാവസ്ഥയിലാകുന്നു. കൊക്കൂണ്‍ പൊട്ടി പുറത്തുവരുന്ന എറുമ്പിന്‌ ആദ്യത്തെ കുറേ ആഴ്‌ചകളോളം വേഗത്തില്‍ നടക്കാനോ മറ്റു ജോലികള്‍ ചെയ്യാനോ കഴിവുണ്ടായിരിക്കുകയില്ല. എറുമ്പുകള്‍ പൊതുവേ സര്‍വഭക്ഷകരാണ്‌. എന്നാല്‍ ചില സ്‌പീഷീസുകള്‍ ചില പ്രത്യേകവസ്‌തുക്കള്‍ മാത്രമേ ഭക്ഷിക്കാറുള്ളൂ. മിക്കവാറും എല്ലായിനം എറുമ്പുകളും ഏതെങ്കിലും തരത്തിലുള്ള കൂടുകളുണ്ടാക്കി ആഹാരസാധനങ്ങള്‍ അതിനുള്ളില്‍ സൂക്ഷിക്കുകയാണ്‌ പതിവ്‌. ടെക്‌സസിലെ ഒരിനം എറുമ്പ്‌ (Pogonomyrmex molefaciens) പുല്‍ത്തകിടിയില്‍ നിന്ന്‌ പുല്‍വിത്തുകള്‍ കൂട്ടില്‍ ശേഖരിച്ചുവയ്‌ക്കുന്നു. ഇപ്രകാരം വിളവെടുപ്പുനടത്തുന്ന എറുമ്പുകളില്‍ ചിലയിനം "പടയാളികള്‍' എന്നറിയപ്പെടുന്ന ഒരു കൂട്ടം വിശേഷജോലിക്കാരെത്തന്നെ വളര്‍ത്തിയെടുത്തിട്ടുണ്ട്‌. വളരെ വലുപ്പമേറിയ ഹനുക്കളുള്ള ഇവയ്‌ക്ക്‌ ധാന്യങ്ങളുടെ തോടുപൊളിച്ചിടുക എന്ന ഒരേയൊരു ജോലിയേയുള്ളൂ. മറ്റ്‌ എറുമ്പുകള്‍ ഇപ്രകാരം തോടുപൊളിച്ചുകിട്ടിയ ധാന്യങ്ങള്‍ ആഹരിക്കുന്നു. യു.എസ്സിന്റെ തെക്കുകിഴക്കന്‍ ഭാഗങ്ങളിലും മധ്യ അമേരിക്കയിലും കാണപ്പെടുന്ന ഒരു ജീനസ്‌ എറുമ്പുകള്‍ (ഇലമുറിയന്‍ എറുമ്പുകള്‍-അമേ) ഒരു ഫങ്‌ഗസ്‌ സ്‌പീഷീസിനെ തങ്ങളുടെ കൂട്ടിനുള്ളില്‍ വളര്‍ത്തിയെടുക്കുന്നു. മുഴുവന്‍ കോളനിയുടെയും ഭക്ഷണം ഈ ഫങ്‌ഗസ്‌തന്നെ. ഇവ ചെടികളുടെ ഇലകള്‍ ചെറുകഷണങ്ങളാക്കി മുറിച്ച്‌ കൂടിനുള്ളില്‍ കൊണ്ടുവന്ന്‌ ഫങ്‌ഗസിനിടയില്‍ വിതറി അതിന്റെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നു.

മുഞ്ഞ(aphids)എന്ന ചെറുജീവി സ്രവിക്കുന്ന "തേന്‍' (honeydew)ആണ്‌ മിക്കവാറും എല്ലാ എറുമ്പുകളുടെയും മുഖ്യാഹാരം. മുഞ്ഞയെ വളര്‍ത്തുകയും അവയുടെ മുട്ടകള്‍ സംരക്ഷിക്കുകയും ചെയ്യുന്ന എറുമ്പുകളുണ്ട്‌. തെക്കുപടിഞ്ഞാറന്‍ യു.എസ്സിലെ മിര്‍മിക്കോസിസ്റ്റസ്‌ ജീനസില്‍പ്പെട്ട എറുമ്പുകള്‍ കുറേ ജോലിക്കാരെ ഈ തേന്‍ സൂക്ഷിക്കുന്നതിനുള്ള "ജീവസംഭരണി'കളായി ഉപയോഗിക്കുന്നു. വളരെയധികം അളവ്‌ തേന്‍ കഴിക്കാന്‍ നിര്‍ബന്ധിതരായിത്തീരുകയാല്‍ ഇവയുടെ ശരീരം വീര്‍ത്ത്‌ ചലനശേഷി നഷ്‌ടപ്പെടുന്ന സ്ഥിതിയിലാകാറുണ്ട്‌. ഈ അവസ്ഥയില്‍ കൂട്ടിനുള്ളില്‍ അനങ്ങാതെ കഴിയുന്ന ഇവ ഇടയ്‌ക്കിടെ തേന്‍തുള്ളികളായി ഛര്‍ദിക്കുകയും മറ്റംഗങ്ങള്‍ ഈ തുള്ളികള്‍ ഭക്ഷിക്കുകയും ചെയ്യുന്നു.

സമൂഹജീവിതം നയിക്കുന്ന ഷഡ്‌പദസ്‌പീഷീസുകളിലെ വ്യത്യസ്‌ത അംഗങ്ങള്‍ തമ്മില്‍ നടക്കാറുള്ള പോഷക-ഉത്തേജന പദാര്‍ഥങ്ങളുടെ കൈമാറ്റത്തെ ട്രാഫല്ലാക്ലിസ്‌ (Trophallaxis)എന്നുവിളിക്കുന്നു. ട്രാഫലാക്‌സിസ്‌ എറുമ്പുകള്‍ക്കിടയിലും കാണപ്പെടുന്നു. ലാര്‍വകളെ തീറ്റിപ്പോറ്റുന്നതിനിടയില്‍ അവയുടെ ശരീരത്തില്‍നിന്നു പുറപ്പെടുന്ന ഒരുതരം "ഉമിനീര്‍സ്രവം' ജോലിക്കാര്‍ ആര്‍ത്തിയോടെ ഭക്ഷിക്കുന്നതായി കാണാം. ഇത്തരം ഉപാപചയപദാര്‍ഥങ്ങളോട്‌ ജോലിക്കാര്‍ക്കുള്ള അഭിനിവേശമാണ്‌ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതിന്‌ അവയ്‌ക്കുള്ള വ്യഗ്രതയുടെ നിദാനം എന്നുവിശ്വസിക്കപ്പെടുന്നു. എറുമ്പിന്‍കൂട്ടത്തിന്റെ നിലനില്‌പിനും കെട്ടുറപ്പിനും കാരണവും ഇതുതന്നെ.

ഇലമുറിയന്‍ എറുമ്പുകള്‍

സാധാരണനിലയില്‍ ഒരുകൂട്ടം എറുമ്പുകള്‍ക്ക്‌ ഒരു കൂടുമാത്രമേ ഉണ്ടാകൂ. എന്നാല്‍ ഡോറിലിനേ ഉപകുടുംബത്തില്‍പ്പെട്ട ചിലയിനങ്ങള്‍ (army and driver ants) അലഞ്ഞുനടക്കുന്നവയാണ്‌. വ്യക്തമായ തൊഴില്‍വിഭജനം എറുമ്പുകള്‍ക്കിടയില്‍ കാണപ്പെടുന്നു. ചിലയിനങ്ങളില്‍ ഈയടിസ്ഥാനത്തില്‍ രൂപംകൊണ്ട സ്ഥിരമായ ഘടനാവൈചിത്യ്രങ്ങള്‍തന്നെ കാണാവുന്നതാണ്‌ (ഉദാ. പുല്‍വിത്തുകള്‍ ശേഖരിക്കുന്ന എറുമ്പുകളില്‍ (harvester ants) ) വലിയതലയുള്ളവ മാത്രമാണ്‌ വിത്തുകള്‍ പൊളിക്കുന്നത്‌). എന്നാല്‍ സാധാരണയായി തൊഴില്‍വിഭജനം പരസ്‌പരാശ്രിതമായിരിക്കും. കംപാനോട്ടസ്‌ ജീനസില്‍പ്പെട്ട തച്ചനെറുമ്പു(carpenter ants) കളുടെ പല സ്‌പീഷീസുകളും ഇതിനുദാഹരണമാകുന്നു. ഇവയുടെ കൂട്ടത്തില്‍ ഏറ്റവും വലുപ്പമേറിയവ കൂടിന്റെ സംരക്ഷണത്തിലും അതിലും ചെറുത്‌ ആഹാരസമ്പാദനത്തിലും ഏറ്റവും ചെറുത്‌ ലാര്‍വകളുടെ പരിരക്ഷയിലും ഏര്‍പ്പെട്ടിരിക്കുന്നു. എന്നാല്‍ ഏതംഗവും ഏതുജോലി ചെയ്യുന്നതിനും മടി കാണിക്കാറില്ല.

എറുമ്പും ആഫിഡുകളും

മറ്റു സമൂഹകീടങ്ങളെപ്പോലെ എറുമ്പുകളെയും പ്രയത്‌നശീലര്‍ എന്നു വിശേഷിപ്പിക്കാം. എന്നാല്‍ പ്രവര്‍ത്തനസമയങ്ങള്‍ ഓരോ ഇനത്തിലും വ്യത്യസ്‌തമായിരിക്കും. അതിരാവിലെയും ഉച്ചയ്‌ക്കുശേഷമുള്ള സമയത്തും പ്രവര്‍ത്തനനിരതമായിരിക്കും; നട്ടുച്ചപോലെയുള്ള മറ്റു സമയങ്ങളില്‍ നിരുന്മേഷമായിരിക്കുന്നു. മിതോഷ്‌ണമേഖലയിലെ എറുമ്പുകളുടെ പ്രവര്‍ത്തനങ്ങളില്‍ കാലികവ്യതിയാനവും ദര്‍ശിക്കാം. മധ്യവേനലോടെ ഇവയുടെ പ്രവര്‍ത്തനം പാരമ്യതയിലെത്തുന്നു; മഞ്ഞുകാലത്താകട്ടെ ജാഡ്യതയാണ്‌ ഇവയില്‍ തെളിഞ്ഞുകാണുന്നത്‌.

തേനുറുമ്പുകള്‍

വളരെ സങ്കീര്‍ണമാര്‍ഗങ്ങള്‍ തരണംചെയ്‌തും സ്വന്തം കൂട്ടിലെത്തിച്ചേരാനുള്ള കഴിവ്‌ ചിലയിനം എറുമ്പുകളുടെ പ്രത്യേകതയാണ്‌. ഫോര്‍മൈക്ക ജീനസ്സില്‍പ്പെട്ടവയാണ്‌ പ്രധാനമായും ഈ കഴിവ്‌ പ്രകടിപ്പിക്കുന്നത്‌.

കൂട്ടില്‍നിന്ന്‌ വെളിയില്‍പ്പോയി ആഹാരം തേടുന്നതില്‍ പ്രധാനമായി രാസമാര്‍ഗങ്ങളാണ്‌ എറുമ്പുകള്‍ പിന്‍തുടരാറുള്ളത്‌. അപൂര്‍വം ഇനങ്ങള്‍ വെളിച്ചത്തിന്റെ ദിശയും മറ്റും ആസ്‌പദമാക്കി ദൂരെ പോകാറുണ്ട്‌. കൂടുതല്‍ എറുമ്പുകളും മണ്ണിനടിയിലെ തുരങ്കങ്ങളുപയോഗിക്കുന്നവയാണ്‌; ചിലത്‌ തികച്ചും വൃക്ഷനിവാസികളായിരിക്കും. മണ്ണിനുമുകളിലും അടിയിലുമായി അനേകതരം എറുമ്പുകളെ നമുക്കു കണ്ടെത്താം. എറുമ്പുകള്‍ക്കിടയില്‍ വളരെ കാര്യക്ഷമമായി ആശയവിനിമയം നടക്കുന്നുണ്ട്‌. സ്‌പര്‍ശന-രാസമാര്‍ഗങ്ങളാണ്‌ പ്രധാനമായി ഇതിനുപയോഗിക്കപ്പെടുന്നത്‌. അപൂര്‍വം സ്‌പീഷീസുകള്‍ ശബ്‌ദമുണ്ടാക്കാന്‍പോലും കഴിവുള്ളവയാണെന്ന്‌ തെളിഞ്ഞുകഴിഞ്ഞിരിക്കുന്നു.

ആമസോണ്‍ എറുമ്പുകള്‍

മിക്കവാറും എല്ലാ എറുമ്പിന്‍കൂടുകളിലും മറ്റുപലതരം പ്രാണികളും കടന്നുകയറി താമസിക്കുന്നതു കാണാം. ഇവയില്‍ പലതും പരോപജീവികളായാണ്‌ കഴിയുന്നത്‌. അപൂര്‍വം ചിലത്‌ ഉപകാരികളുമാകാറുണ്ട്‌. മറ്റ്‌ എറുമ്പിന്‍കൂടുകളില്‍ സ്ഥിരമായോ ഭാഗികമായോ പരോപജീവികളായി കഴിയുന്ന എറുമ്പുകളുമുണ്ട്‌. ആമസോണ്‍ എറുമ്പുകള്‍ (Polyergus refuscens)ഇതിനുദാഹരണമാകുന്നു. മറ്റ്‌ എറുമ്പിന്‍കൂട്ടങ്ങളെ ആക്രമിച്ച്‌ അവയുടെ കുഞ്ഞുങ്ങളില്‍ കുറേയെണ്ണത്തെ ഭക്ഷിക്കുകയും ബാക്കിയുള്ളവയെ പിടിച്ചുകൊണ്ടുവന്ന്‌ തങ്ങളുടെ "അടിമ'കളാക്കി മാറ്റുകയും ചെയ്യുന്നത്‌ ഇവയുടെ പതിവാണ്‌. ആമസോണ്‍ കോളനിയിലെ എല്ലാ ജോലികളും ചെയ്യുന്നത്‌ ഈ അടിമകളാകുന്നു. രക്തദാഹി (Sanguinary ant, Formica sanguineal)എന്നുപേരുള്ള മറ്റൊരിനം എറുമ്പ്‌, ഫോര്‍മിക്ക ഫനുസ്‌ക (F.fusca) സ്‌പീഷീസിലെ ജോലിക്കാരെ ഇപ്രകാരം അടിമകളാക്കി ജോലി ചെയ്യിക്കുന്നു.

ആസ്റ്റ്രലിയയില്‍ കണ്ടുവരുന്ന "ബുള്‍ഡോഗ്‌ ആന്റ്‌'

അനെര്‍ഗേറ്റസ്‌ അട്രാറ്റുലസ്‌ (Anergates atratulus) എറുമ്പുകളില്‍ "ജോലിക്കാര്‍' എന്ന വിഭാഗമില്ല. ഈ സ്‌പീഷീസിലെ റാണി (Tetramorium caespitum) കൂട്ടില്‍കടന്നുകൂടി മുട്ടയിടുകയും ആതിഥേയറാണിയെ കൊന്ന്‌ കൂടിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യുന്നു. വിളകള്‍ക്കും തോട്ടങ്ങള്‍ക്കും ഫലവൃക്ഷങ്ങള്‍ക്കും നാശംചെയ്യുന്ന വിവിധയിനം എറുമ്പുകളുണ്ട്‌. വീട്ടിനുള്ളിലെ തറയുംമറ്റും കുഴിച്ചുകഴിയുന്ന എറുമ്പ്‌ (Pavement ant, Tetramorium caespitum) ഇന്ന്‌ ലോകത്തെവിടെയുമുള്ള ഉപദ്രവകാരിയാണ്‌. ആസ്റ്റ്രലിയയില്‍ കണ്ടുവരുന്ന "ബുള്‍ഡോഗ്‌ ആന്റ്‌' എന്നയിനത്തിലെ ജോലിക്കാര്‍ 3 സെ.മീ. വലുപ്പമുള്ളവയാകുന്നു. ഉഗ്രമായി കുത്തുന്നതിനു കഴിവുള്ള ഇവ ഉയരമുള്ള മണ്‍കൂനക്കൂടുകള്‍ നിര്‍മിക്കുന്നതില്‍ വിദഗ്‌ധരുമാണ്‌. നെയ്യുറുമ്പ്‌, കട്ടുറുമ്പ്‌, ശവംതീനിയുറുമ്പ്‌ തുടങ്ങിയവ നമ്മുടെ നാട്ടില്‍ സര്‍വസാധാരണമായ ഇനങ്ങളാകുന്നു.

ആഹാരസമ്പാദനത്തിനായി വെള്ളത്തിലൂടെ ഒന്നിച്ചുനീങ്ങുന്ന എറുമ്പുകള്‍

എറുമ്പുകളുടെ സാമ്പത്തിക പ്രാധാന്യം വ്യക്തമാക്കുക പ്രയാസമാണ്‌. വന്‍കൂട്ടങ്ങളാകുന്നതോടെ ഉപദ്രവികളായിത്തീരുന്ന പല എറുമ്പുകളും അധികം വലുപ്പമില്ലാത്ത കോളനികളായിരിക്കുമ്പോള്‍, ഉപദ്രവകാരികളായ വണ്ടുകളെയും മററും നശിപ്പിച്ച്‌, മനുഷ്യോപകാരികളായി മാറുന്നു. മണ്ണിലെ വായുസഞ്ചാരം വര്‍ധിപ്പിക്കുന്നതിലും മണ്ണു കൂട്ടിക്കലര്‍ത്തുന്നതിനും എറുമ്പുകള്‍ വഹിക്കുന്ന പങ്ക്‌ നിസ്സീമമാണ്‌.

കേരളത്തിന്റെ പല ഭാഗങ്ങളിലും "ഉറുമ്പ്‌' എന്നറിയപ്പെടുന്ന ഈ ചെറുപ്രാണിക്ക്‌ പിപീലിക, വമി, വല്‌മി എന്നും പേരുകളുണ്ട്‌. "എറുമ്പിന്‌ എറവെള്ളം സമുദ്രം', "ചിരട്ടയില്‍ വെള്ളം എറുമ്പിനു സമുദ്രം', "എറുമ്പൂരെ കല്ലും തേയും' തുടങ്ങിയവ മലയാളപഴമൊഴികളാണ്‌. നോ. കട്ടുറുമ്പ്‌; ചിതല്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍