This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എറിത്രിയ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

എറിത്രിയ

Eritrea

ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ ഒരു രാജ്യം. അസ്‌മാറയാണു തലസ്ഥാനനഗരം. പടിഞ്ഞാറു സുഡാന്‍, തെക്ക്‌ എത്യോപ്യ, തെക്കുകിഴക്ക്‌ ജിബൂട്ടി എന്നിങ്ങനെയുള്ള അതിരുകളാല്‍ എറിത്രിയ വേര്‍തിരിക്കപ്പെട്ടിരിക്കുന്നു. കിഴക്ക്‌-വടക്കു കിഴക്കു പ്രദേശങ്ങള്‍ക്ക്‌, വിശാലമായ "ചുവന്ന കടല്‍', സമുദ്രാതിര്‍ത്തിയാണ്‌. ദാഹ്‌ലക്‌ ദ്വീപസമൂഹവും, ഹനീഷ്‌ ദ്വീപിന്റെ വിവിധ പ്രദേശങ്ങളും എറിത്രിയയുടെ ഭാഗമാണ്‌. 1,17,600 ച.കി.മീ. (45,406 ച. മൈല്‍) വിസ്‌തൃതിയുള്ള എറിത്രിയയുടെ ജനസംഖ്യ 58,24,000 (2011). സൊമാലിയ, ജിബൂട്ടി, സുഡാന്‍ സമുദ്രതീരം എന്നിവയുള്‍പ്പെട്ട എറിത്രിയന്‍ പ്രദേശത്തെ പുരാതന ഈജിപ്‌തുകാര്‍ "പന്റ്‌', അഥവാ "ദൈവത്തിന്റെ നാട്‌' എന്നുവിശേഷിപ്പിച്ചിരുന്നു.

ചുവന്ന കടലിനഭിമുഖയമായി സുപ്രധാന സ്ഥാനം കൈവരിച്ച്‌ നിലകൊള്ളുന്ന പ്രദേശമായ എറിത്രിയയ്‌ക്ക്‌ 1000-ലേറെ കി. മീ. ദൂരം വിസ്‌തൃതിയുള്ള സമുദ്രതീരമാണുള്ളത്‌. നിരവധി ശാസ്‌ത്രജ്ഞന്മാരുടെ നിഗമനങ്ങളനുസരിച്ച്‌ ആധുനിക മനുഷ്യന്റെ ശാരീരികവളര്‍ച്ചാപരിണാമത്തിന്റെ ഉദ്‌ഭവം തന്നെ ഈ പ്രദേശത്തു നിന്നെന്നാണ്‌. കടലിനിരുവശത്തുനിന്നുമായി ആധുനിക യമനിലെ ദക്ഷിണ അറബ്‌ വംശജരും ഓട്ടോമന്‍ ടര്‍ക വിഭാഗക്കാരും, ഗോവയില്‍നിന്നുള്ള പോര്‍ച്ചുഗീസുകാര്‍, ഈജിപ്‌തുകാര്‍, ബ്രിട്ടീഷുകാര്‍, ഇറ്റലിക്കാര്‍ തുടങ്ങിയവരടങ്ങിയ ഒട്ടേറെ ആക്രമണകാരികളും കോളനിവാഴ്‌ച ലക്ഷ്യമിടുന്നവരും കടന്നുവരികയുണ്ടായി. ഇതോടൊപ്പം സമീപത്തുള്ള ആഫ്രിക്കന്‍ രാജ്യങ്ങള്‍, എത്യോപ്യ, സൗദി അറേബ്യ എന്നിവിടങ്ങളില്‍നിന്നും കടന്നാക്രമണശല്യവുമുണ്ടായി. ഇങ്ങനെയൊക്കെയാണെങ്കിലും 19-ാം ശതകത്തിലെ കോളനിവാഴ്‌ചയാണ്‌ സമീപകാല എറിത്രിയയെ സാരമായി ബാധിച്ചിട്ടുള്ളത്‌.

1869-ല്‍ ഗതാഗതത്തിനായി സൂയസ്‌ കനാല്‍ തുറക്കപ്പെട്ടതോടെ യൂറോപ്യന്‍ ശക്തികളുടെ ആഫ്രിക്കന്‍ അധിനിവേശം ത്വരിതഗതിയിലായിത്തീര്‍ന്നു. കടന്നാക്രമണത്തിനുപയോഗിച്ചിരുന്ന കപ്പലുകള്‍ക്കുവേണ്ടിവന്ന കല്‍ക്കരി ഇന്ധനത്തിന്റെ ലഭ്യതയ്‌ക്കായി വിവിധകേന്ദ്രങ്ങളും സ്ഥാപിതമായി. 1890-ല്‍ എറിത്രിയ ഔദ്യോഗികമായിത്തന്നെ ഇറ്റലിയുടെ ഒരു കോളനിയായിത്തീരുകയുണ്ടായി. 1936-ല്‍ ഇറ്റാലിയന്‍ സോമാലിലാന്‍ഡ്‌, എത്യോപ്യ എന്നിവയ്‌ക്കൊപ്പം എറിത്രിയ ആഫ്രിക്കയുടെ ഒരു പ്രവിശ്യയായി മാറി. 1941-ല്‍ 70,000 ഇറ്റാലിയന്‍ വംശജര്‍ ഉള്‍പ്പെടെ 76,000 പേര്‍ എറിത്രിയയില്‍ നിവസിച്ചിരുന്നു. 1941-ലെ കെരെണ്‍ യുദ്ധത്തില്‍ ബ്രിട്ടീഷുകാര്‍ ഇറ്റലിക്കാരെ പുറത്താക്കുകയും രാജ്യത്തിന്റെ ഭരണാവകാശം സ്വന്തമാക്കുകയും ചെയ്‌തു. ഐക്യരാഷ്‌ട്രസഭയുടെ ആജ്ഞാനുവാദത്തോടെ 1951 വരെ ബ്രിട്ടീഷുകാര്‍ എറിത്രിയ പ്രദേശത്തിന്റെ ഭരണനിര്‍വഹണം നടത്തിയെങ്കിലും യു.എന്‍. പ്രമേയം 390എ(വി) A(V) പ്രകാരം എറിത്രിയയുടെ ഭരണം എത്യോപ്യയില്‍ നിക്ഷിപ്‌തമാകുകയാണുണ്ടായത്‌.

തലസ്ഥാന നഗരമായ അസ്‌മാര

ചുവപ്പുകടലിലെ തന്ത്രപ്രധാനമായ പ്രദേശമെന്ന തരത്തിലും ധാതുസമ്പത്തിന്റെ ഉറവിടമെന്ന നിലയിലും എറിത്രിയയ്‌ക്ക്‌ ഏറെ പ്രാധാന്യമാണുള്ളത്‌. ഈ വസ്‌തുതകളും എത്യോപ്യയുമായുണ്ടായിരുന്ന ചരിത്രപരമായ അടുപ്പവും 1952-ല്‍ എറിത്രിയയെ എത്യോപ്യയുടെ 14-ാം പ്രവിശ്യയായി പ്രഖ്യാപിക്കാന്‍ കാരണമായി. തുടര്‍ന്ന്‌ എത്യോപ്യയില്‍ വ്യവഹാരത്തിലുള്ള "അംഹാരിക്‌' ഭാഷ എറിത്രീയന്‍ വിദ്യാലയങ്ങളിലെ പ്രധാന ബോധനമാധ്യമവുമായിത്തീര്‍ന്നു. കാലാന്തരത്തില്‍ എറിത്രിയന്‍ ജനതയ്‌ക്കു നേരിടേണ്ടിവന്ന അവഗണനയും അടിച്ചമര്‍ത്തലും 1960കളില്‍ ഒരു സ്വതന്ത്ര എറിത്രിയയുടെ രൂപീകരണത്തിനുവഴി മരുന്നിടുകയുണ്ടായി. ഇതേത്തുടര്‍ന്ന്‌, 30 വര്‍ഷക്കാലത്തിലേറെയായി ഭരണം നടത്തിയിരുന്ന എത്യോപ്യന്‍ സര്‍ക്കാരുകള്‍ക്കെതിരെയുള്ള സംഘടിതമായ നീക്കത്തിന്‌ ഏറിത്രിയ വേദിയായി. കലാപനീക്കങ്ങള്‍ ശ്രദ്ധാപൂര്‍വം നിരീക്ഷിച്ച ഐക്യരാഷ്‌ട്രസഭ ഒരു ഹിതപരിശോധന സംഘടിപ്പിച്ചു. എറിത്രിയന്‍ ജനത അതില്‍ പങ്കാളിയാകുകയും സ്വാതന്ത്യ്രലബ്‌ധിക്കുവേണ്ടി അഭിപ്രായം രേഖപ്പെടുത്തുകയുമുണ്ടായി. 1993-ല്‍ സ്വതന്ത്ര എറിത്രിയ എന്ന ആശയത്തിന്‌ അന്താരാഷ്‌ട്രീയാംഗീകാരം കരഗതമായി.

എറിത്രിയയിലെ ഒരു പ്രാദേശിക ഭരണമന്ദിരം

ഏകപാര്‍ട്ടി ഭരണസംവിധാനമാണ്‌ എറിത്രിയ പിന്തുടരുന്നത്‌. ഏകസഭാതല പാര്‍ലമെന്ററി വ്യവസ്ഥ പ്രസിഡന്‍ഷ്യല്‍ റിപ്പബ്ലിക്‌ മാതൃകയിലുള്ളതുമാണ്‌. 1997-ല്‍ ഭരണസംവിധാനം രൂപകല്‌പനചെയ്യപ്പെട്ടുവെങ്കിലും ഇനിയും അതു പൂര്‍ണമായി നടപ്പിലാക്കപ്പെട്ടിട്ടില്ല. 1998-ല്‍ ഒരു എറിത്രിയന്‍-എത്യോപ്യന്‍ യുദ്ധത്തില്‍ ഒരു ലക്ഷത്തോളം എറിത്രിയന്‍ പട്ടാളക്കാര്‍ കൊല്ലപ്പെട്ടു. എണ്ണമറ്റ നിരാലംബരെയും ഈ യുദ്ധംമൂലം എറിത്രിയയ്‌ക്കു സംരക്ഷിക്കേണ്ടതായി വന്നു.

പീപ്പിള്‍സ്‌ ഫ്രണ്ട്‌ ഫോര്‍ ഡെമോക്രസി ആന്‍ഡ്‌ ജസ്റ്റിസ്‌ (പി.എഫ്‌.ഡി.ജെ.) ആണ്‌ എറിത്രിയന്‍ ഭരണകൂടത്തിനു നേതൃത്വം കൊടുക്കുന്നത്‌. 1997-ല്‍ നിര്‍വഹണം സാധ്യമാക്കാത്ത ഭരണഘടന ബഹുകക്ഷി സംവിധാനം അനുവദിച്ചുവെങ്കിലും ആകെയുള്ള 150 സീറ്റുകളില്‍ 75 എണ്ണവും പി.എഫ്‌.ഡി.ജെ.യാണു കൈയാളുന്നത്‌. ഇതര രാഷ്‌ട്രീയകക്ഷികള്‍ക്കൊന്നും സംഘടനാസ്വാതന്ത്യ്രം അനുവദിക്കാത്ത സാഹചര്യത്തില്‍ത്തന്നെ ഇടയ്‌ക്കിടെ ദേശീയ പൊതുതിരഞ്ഞെടുപ്പു പ്രഖ്യാപിക്കാറുണ്ടെങ്കിലും തത്‌ക്ഷണം തന്നെ അവ അനാവശ്യകാരണങ്ങളാല്‍ റദ്ദാക്കപ്പെടുകയാണ്‌ പതിവ്‌. നാളിതുവരെ സംശുദ്ധമായ ഒരു പൊതുതിരഞ്ഞെടുപ്പ്‌ എറിത്രിയയില്‍ നടന്നിട്ടുമില്ല.

പൊതുമേഖലയില്‍ പ്രവര്‍ത്തനം നടത്തിയിരുന്ന പത്രമാധ്യമങ്ങള്‍ക്കൊക്കെ 2001 സെപ്‌തംബറില്‍ സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തുകയുണ്ടായി. ഭരണകൂടത്തെ വിമര്‍ശിക്കുന്നവരെ അറസ്റ്റുചെയ്യാനും വിചാരണകൂടാതെ തടങ്കലില്‍ പാര്‍പ്പിക്കാനും വ്യവസ്ഥ ചെയ്യപ്പെട്ടു. മനുഷ്യാവകാശ സംഘടനകള്‍ക്കും ആംനെസ്റ്റി ഇന്റര്‍നാഷണലുമൊക്കെ ഇത്തരം അനീതികള്‍ക്കെതിരെ ശബ്‌ദിച്ചിട്ടുണ്ട്‌. മനുഷ്യപീഡനവും അവകാശധ്വംസനവും അരങ്ങേറുന്ന രാജ്യമെന്ന നിലയില്‍ പ്രത്യേക നിരീക്ഷണം എറിത്രിയയ്‌ക്കു വേണമെന്ന്‌ ഐക്യരാഷ്‌ട്രസഭ പ്രഖ്യാപിക്കുകയുണ്ടായി.

ആഫ്രിക്കന്‍ യൂണിയനിലെ ഒരു സമ്പൂര്‍ണാംഗമാണ്‌ എറിത്രിയ. അമേരിക്കയുമായുള്ള എറിത്രിയയുടെ ബന്ധം അയവാര്‍ന്നതും അതേസമയം സങ്കീര്‍ണവുമാണ്‌. ഇറ്റലിയുമായുള്ള ബന്ധം നല്ലരീതിയില്‍ തുടരുന്നുവെങ്കിലും അയല്‍രാജ്യങ്ങളുമായി നിരന്തരപോരാട്ടങ്ങള്‍ അരങ്ങേറുന്നതിനാല്‍ അവരുമായിട്ടുള്ള ഇടപാടുകള്‍ക്ക്‌ സുതാര്യത കൈവരിക്കാനായിട്ടില്ല. 1994-ല്‍ സുഡാനുമായുള്ള യുദ്ധം തുടര്‍ന്ന്‌ നടന്ന നയതന്ത്രബന്ധവിച്ഛേദനം, 1996-ല്‍ ഹനീഷ്‌ ദ്വീപുകളെച്ചൊല്ലി യമനുമായി നടന്ന തര്‍ക്കം, 1997-ല്‍ എത്യോപ്യയുമായുണ്ടായ അതിര്‍ത്തി നിര്‍ണയത്തര്‍ക്കം എന്നിവ ദൃഷ്‌ടാന്തങ്ങളാണ്‌. എന്നാല്‍ കാലാകാലങ്ങളില്‍ അന്താരാഷ്‌ട്രതലത്തില്‍ നടപ്പില്‍ വരുത്തിയിട്ടുള്ള ഉടമ്പടികളും മറ്റും സമാധാനശ്രമങ്ങള്‍ക്ക്‌ ആക്കം വര്‍ധിപ്പിച്ചിട്ടുമുണ്ട്‌. ഇതര ആഫ്രിക്കന്‍ രാജ്യങ്ങളെപ്പോലെ കൃഷിതന്നെയാണ്‌ എറിത്രിയയുടെയും സമ്പദ്‌വ്യവസ്ഥയുടെ അടിസ്ഥാനഘടകം. മൊത്തം ജനസംഖ്യയുടെ 80 ശതമാനത്തോളം പേര്‍ കാര്‍ഷികവൃത്തിയിലും കന്നുകാലിവളര്‍ത്തലിലും ഏര്‍പ്പെട്ടിരിക്കുന്നു.

2009-ലെ കണക്കുപ്രകാരം എറിത്രിയയുടെ വാര്‍ഷിക സാമ്പത്തിക വളര്‍ച്ചാനിരക്ക്‌ 3.6 ശതമാനമാണ്‌. എത്യോപ്യയുമായുണ്ടായ യുദ്ധം രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയെ പ്രതികൂലമായി ബാധിച്ചുവെങ്കിലും നവീകരിച്ച റോഡുകള്‍, മെച്ചപ്പെടുത്തിയ തുറമുഖങ്ങള്‍, യുദ്ധക്കെടുതിയില്‍ തകര്‍ന്ന പാലങ്ങളുടെ പുനര്‍നിര്‍മാണം എന്നിവ തരപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്‌ മസ്സാവ തുറമുഖത്തിനും അസ്‌മാറയ്‌ക്കുമിടയില്‍ സഞ്ചാരയോഗ്യമായ റെയില്‍പ്പാതയും എറിത്രിയയ്‌ക്കു സ്വന്തമാണ്‌.

സങ്കരവംശജരാണ്‌ എറിത്രിയക്കാരില്‍ ഏറിയപങ്കും. ജനസംഖ്യയില്‍ 60 ശതമാനം ടൈഗ്രീനിയക്കാരും 30 ശതമാനം പേര്‍ ടിര്‍ഗ്രജനങ്ങളുമാണെന്നു കണക്കാക്കപ്പെടുന്നു. ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിലോറ്റിക്‌ വം ശജരാണ്‌ പ്രമുഖര്‍. ഇവര്‍ക്കൊക്കെ പുറമേ ഇറ്റാലിയന്‍ എറിത്രിയന്‍, എത്യോപ്യന്‍ ടൈഗ്രീനിയന്‍ ഗണത്തില്‍പ്പെട്ടവരും ജനസംഖ്യയുടെ ഭാഗമായി നിലകൊള്ളുന്നവരാണ്‌. 19-ാം ശതകത്തില്‍ അറേബ്യന്‍ തീരത്തുനിന്നും കുടിയേറിയ റഷൈദ സമുദായക്കാരെയാണ്‌ ഏറ്റവുമൊടുവില്‍ ഏറിത്രിയയുടെ ജനസംഖ്യാഗണത്തില്‍പ്പെടുത്തിയിട്ടുള്ളത്‌.

ടിര്‍ഗ്രവംശജയായ സ്‌ത്രീ പരമ്പരാഗത വേഷത്തില്‍

ആഫ്രാ-ഏഷ്യാ ഭാഷാഗോത്രത്തിലെ ടൈഗ്രിന്യയും അറബിയുമാണ്‌ പ്രധാനഭാഷകള്‍. അന്താരാഷ്‌ട്രതലത്തില്‍ സര്‍ക്കാര്‍ നടത്തുന്ന ആശയവിനിമയത്തിനും അഞ്ചാം തരത്തിനപ്പുറമുള്ള ഔപചാരിക വിദ്യാഭ്യാസത്തിന്റെ ബോധനസൗകര്യത്തിനും ഇംഗ്ലീഷ്‌ഭാഷ ഉപയുക്തമാക്കുന്നു. നിരവധി ഭാഷകള്‍ വ്യവഹാരത്തിലുണ്ടെങ്കിലും എല്ലാ എറിത്രിയന്‍ ഭാഷകള്‍ക്കും ഭരണഘടനാപരമായ തുല്യത അവകാശപ്പെടാനാകുമെന്നതിനാല്‍ ഒരു പ്രത്യേകഭാഷയ്‌ക്കും ഔദ്യോഗികഭാഷാപദവി നല്‍കപ്പെട്ടിട്ടില്ല. ടൈഗ്രീനിയ, അറബി എന്നീ ഭാഷകള്‍ ഭരണനിര്‍വഹണതലത്തില്‍ ഉപയോഗപ്പെടുത്തുന്നുവെങ്കിലും ഇംഗ്ലീഷിനും ഇറ്റാലിയനും പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്‌.

പ്രീ പ്രൈമറി, പ്രൈമറി, മിഡില്‍, സെക്കന്‍ഡറി, പോസ്റ്റ്‌ സെക്കന്‍ഡറി തലങ്ങളിലായി 2,38,000 പേര്‍ വിദ്യാഭ്യാസം നടത്തുന്നുണ്ട്‌. ആകെ 800 പേരെ സ്‌കൂളുകളാണ്‌ എറിത്രിയയിലുള്ളത്‌. യൂണിവേഴ്‌സിറ്റി ഒഫ്‌ അസ്‌മാറയും ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ സയന്‍സ്‌ ആന്‍ഡ്‌ ടെക്‌നോളജിയും ഉന്നത വിദ്യാഭ്യാസമേഖലയില്‍ ശ്രദ്ധാകേന്ദ്രങ്ങളാണ്‌.

ക്രിസ്‌തുമതവും ഇസ്‌ലാംമതവും എറിത്രിയയില്‍ മേല്‍ക്കോയ്‌മയുള്ള മതവിഭാഗങ്ങളായി നിലകൊള്ളുന്നു. വിവിധ കണക്കുകള്‍പ്രകാരം 60 ശതമാനത്തോളം ക്രിസ്‌തുമതവിഭാഗക്കാരാണ്‌. ശേഷിച്ചവരില്‍ ഭൂരിഭാഗവും മുസ്‌ലിം മതാനുയായികളാണ്‌. പരമ്പരാഗതമല്ലാത്ത മതവിഭാഗങ്ങള്‍ക്കു കര്‍ശനമായ വിലക്കുള്ളതിനാല്‍ അവര്‍ക്കൊന്നുംതന്നെ സ്വതന്ത്രാരാധന അനുവദിക്കപ്പെട്ടിട്ടില്ല. നിബന്ധനകള്‍ ലംഘിക്കുന്ന "യഹോവയുടെ സാക്ഷികള്‍' പോലുള്ള സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരെയും അനുഷ്‌ഠാനങ്ങള്‍ അനുധാവനം ചെയ്യുന്നവരെയും മതപരമായ ചടങ്ങുകള്‍ ആസൂത്രണം നടത്തുന്നവരെയും ശിക്ഷ നല്‍കി ജയിലിലടയ്‌ക്കാനുള്ള സംവിധാനമാണ്‌ നിലവിലുള്ളത്‌. ആരോഗ്യ സംരക്ഷണ കാര്യങ്ങള്‍ പ്രത്യേകിച്ചും ശിശുപരിപാലനത്തില്‍ സത്വരശ്രദ്ധ പുലര്‍ത്തുന്നതിനായി ഒട്ടേറെ കര്‍മപരിപാടികള്‍ ആസൂത്രണം ചെയ്‌തു നടപ്പിലാക്കിവരുന്നുണ്ട്‌. ആരോഗ്യവികസന ലക്ഷ്യത്തില്‍ സമീപനകാല സാക്ഷാത്‌കാരം കൈവരിച്ച ചുരുക്കം രാജ്യങ്ങളില്‍ എറിത്രിയയും ഒന്നാണ്‌. ജീവിതദൈര്‍ഘ്യനിരക്ക്‌ 39.1 (1960) ശതമാനത്തില്‍നിന്ന്‌ 59.5 (2000) ശതമാനമായി വര്‍ധിപ്പിച്ചിട്ടുണ്ട്‌. ശിശുമരണനിരക്ക്‌ ഗണ്യമായി കുറഞ്ഞിട്ടുമുണ്ട്‌. ആരോഗ്യസംരക്ഷണനീക്കങ്ങളുടെ ഭാഗമായി അടിസ്ഥാനസൗകര്യവികസനം, വിദഗ്‌ധപരിശീലനം നേടിയ ഡോക്‌ടര്‍മാരെ കണ്ടെത്തല്‍, രോഗപ്രതിരോധ നടപടികള്‍, സാംക്രമിക രോഗസംക്രമണത്തിനെതിരെ ചെറുത്തുനില്‌പ്‌ തുടങ്ങിയവയ്‌ക്ക്‌ അതീവപ്രാധാന്യം എറിത്രിയന്‍ ഭരണകൂടം നല്‌കിത്തുടങ്ങിയിട്ടുണ്ട്‌.

പരമ്പരാഗതമായിത്തന്നെ ഒരു ആഗോളവ്യാപാരകേന്ദ്രശൃംഖല സ്ഥാപിക്കാന്‍ സാധ്യതയുള്ള പ്രദേശമായി എറിത്രിയ കണക്കാക്കപ്പെട്ടിട്ടുണ്ട്‌. വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളുടെ സമന്വയം എറിത്രിയയില്‍ ദൃശ്യവേദ്യമാണ്‌. ഇറ്റാലിയന്‍ പദാര്‍ഥങ്ങള്‍ വിളമ്പുന്ന നിരവധി കഫെകള്‍ എറിത്രിയയിലുടനീളം പ്രവര്‍ത്തിക്കുന്നുണ്ട്‌. ഒരു കാലത്ത്‌ എറിത്രിയയിലെങ്ങും സര്‍വസാധാരണമായി പ്രദര്‍ശിപ്പിച്ചിരുന്ന ബോളിവുഡ്‌ സിനിമകളുടെ സ്ഥാനത്ത്‌ ഇപ്പോള്‍ അമേരിക്കന്‍ ചലച്ചിത്രങ്ങള്‍ വിപണി കണ്ടെത്താനുള്ള കടുത്ത മത്സരത്തിലാണ്‌.

എറിത്രിയന്‍ പരമ്പരാഗത വസ്‌ത്രധാരണശൈലി കടുത്ത വര്‍ണങ്ങളോടുള്ള ഭ്രമത്തില്‍ അധിഷ്‌ഠിതമാണ്‌. എന്നാല്‍ ടൈഗ്രീനിയ പാരമ്പര്യം കാംക്ഷിക്കുന്നവര്‍ ശുഭ്രവസ്‌ത്രം ധരിക്കുന്നതില്‍ തത്‌പരരാണ്‌. മുസ്‌ലിം സമുദായക്കാരില്‍ അറബി-റഷൈദ ഗോത്രവര്‍ഗസ്‌ത്രീകള്‍ മാത്രമാണ്‌ മുഖാവരണം ധരിക്കുന്നതില്‍ നിഷ്‌കര്‍ഷ പുലര്‍ത്തുന്നത്‌.

എറിത്രിയയിലെ പ്രധാനപ്പെട്ട കായികവിനോദങ്ങള്‍ ഫുട്‌ബോള്‍, സൈക്ലിങ്‌ തുടങ്ങിയവയാണ്‌. ഈയടുത്ത കാലത്തായി എറിത്രിയന്‍ കായികതാരങ്ങള്‍ അന്താരാഷ്‌ട്രവേദികളില്‍ ശ്രദ്ധ നേടിത്തുടങ്ങിയിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍