This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എരവാലന്മാർ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:40, 18 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

എരവാലന്മാർ

പാലക്കാട്‌ ജില്ലയിലെ ഒരു ഗിരിവർഗം. ചിറ്റൂർ താലൂക്കിൽ മൂലത്തറ വില്ലേജിലെ മലയടിവാരത്തിലുള്ള സർക്കാർ കോളനിയിലെ അന്തേവാസികളായിക്കഴിയുന്ന ഇക്കൂട്ടർ പണ്ട്‌ നാടോടികളായിരുന്നു. കോയമ്പത്തൂർ ജില്ലയിലും ഈ ഗിരിവർഗക്കാരെ കാണാം. കേരളത്തിലെ എരവാലന്മാർ 1901-ലാണ്‌ ആദ്യമായി ഔദ്യോഗികശ്രദ്ധയിൽപ്പെട്ടത്‌. എരവാലന്മാർ പണ്ട്‌ വില്ലുവേടന്മാർ എന്നാണ്‌ അറിയപ്പെട്ടിരുന്നത്‌. സ്‌ത്രീകളെ ഇപ്പോഴും വേടത്തികള്‍ എന്നുതന്നെയാണ്‌ വിളിച്ചുപോരുന്നത്‌. പുരുഷന്മാരെ മൂത്താന്മാർ എന്നു വിളിക്കുന്നു. എരവാലന്മാർ എന്നത്‌ ഇരവന്മാർ അഥവാ എരവന്മാർ (ഇരന്നുകഴിയുന്നവർ) എന്നതിന്റെ ദൂഷിതരൂപമാണെന്ന്‌ ഒരു അഭിപ്രായഗതിയുണ്ട്‌. ഈ ഗിരിവർഗക്കാരിൽ പലരും മുമ്പ്‌ ഭിക്ഷയാചിച്ച്‌ ഉപജീവനം നടത്തിയിരുന്നു. എരവന്‍ എന്നതിന്‌ ആദിദ്രാവിഡഭാഷകളിൽ കാർഷിക അടിയാളർ(serf) എന്നായിരുന്നു അർഥം. ഒരു കാലത്ത്‌ കൃഷിഭൂമിയുമായി ബന്ധം വിച്ഛേദിക്കപ്പെട്ടപ്പോള്‍ കാടുകളിൽ അഭയം തേടിയതാവാം. കറുത്ത നിറവും ദൃഢപേശിയോടുകൂടിയ ഉടലും മലർന്ന ചുണ്ടുകളും ചുരുണ്ട മുടിയുമാണ്‌ ഇവരുടെ പ്രത്യേകതകള്‍. സ്‌ത്രീകളെപ്പോലെ പുരുഷന്മാരും മുടി വളർത്തുകയും തലയുടെ പിന്‍ഭാഗത്ത്‌ കെട്ടിവയ്‌ക്കുകയും ചെയ്യുന്നു. മേൽമീശ വയ്‌ക്കുന്നതിൽ പുരുഷന്മാർ പ്രത്യേകതാത്‌പര്യം കാണിക്കുന്നു. വേടത്തികള്‍ ചേലകള്‍, കർണാഭരണങ്ങള്‍, മൂക്കുത്തി, വള, കല്ലുമാല, മോതിരം എന്നിവ ധരിക്കുന്നു. മാംസഭുക്കുകളാണെങ്കിലും ഇക്കൂട്ടർ മാട്ടിറച്ചി ഭക്ഷിക്കാറില്ല. പ്രാകൃതമായ തമിഴിലാണ്‌ ഇവർ ആശയവിനിമയം നടത്തുന്നത്‌. ചിലർക്ക്‌ മലയാളവും അറിയാം.

ഈശ്വരാവതാരങ്ങളുടെ സന്തതിപരമ്പരകളാണ്‌ തങ്ങളെന്ന്‌ എരവാലന്മാർ വിശ്വസിക്കുന്നു. പണ്ടുകാലത്ത്‌ അവർക്കിടയിൽ കുലങ്ങളും ഉണ്ടായിരുന്നതായി നരവംശശാസ്‌ത്രജ്ഞന്മാർ ഊഹിക്കുന്നു. പല നൂറ്റാണ്ടുകള്‍ക്കു മുമ്പ്‌ കേരളത്തിൽ എത്തിച്ചേർന്ന അപരിഷ്‌കൃതരായ ദ്രാവിഡരാണിവർ. ഇവരുടെ സദാചാരബോധം എക്കാലത്തും മികച്ചതായിരുന്നു. അസന്മാർഗികളായ സ്‌ത്രീകള്‍ക്ക്‌ വധശിക്ഷ നല്‌കപ്പെട്ടിരുന്ന പൂർവപാരമ്പര്യത്തിൽ ഇപ്പോഴും അവർ ഊറ്റംകൊള്ളുന്നു. ശിക്ഷാക്രമം ഇപ്പോള്‍ സാമൂഹിക ബഹിഷ്‌കരണമാണ്‌. ബഹിഷ്‌കൃതകളായ വേടത്തികള്‍ ഹരിജനങ്ങളുടെ ഭാര്യമാരോ വെപ്പാട്ടികളോ ആയിത്തീരുന്നു.

കുടുംബനാഥന്‍ പിതാവാണ്‌. കുട്ടികളുടെ സംരക്ഷണം അയാളുടെ കർത്തവ്യമാണ്‌. പുത്രന്മാർക്ക്‌ കൃഷിയിലും മറ്റു തൊഴിലുകളിലും പരിശീലനം നല്‌കുന്നു. സ്‌ത്രീപുരുഷ സമത്വം സമൂഹത്തിലെ ഒരു യാഥാർഥ്യമാണ്‌. അവർ ഒരുമിച്ച്‌ അധ്വാനിക്കുന്നു. എന്നാൽ മതകർമങ്ങള്‍ അനുഷ്‌ഠിക്കാന്‍ സ്‌ത്രീകളെ അനുവദിക്കുന്നില്ല. വിവാഹത്തിനുശേഷം ഭാര്യയുടെ സ്വത്ത്‌ ഭർത്താവിന്റേതായിത്തീരുന്നു. എന്നാൽ ജംഗമസാധനങ്ങളുടെയും കന്നുകാലികളുടെയും അർധാവകാശം ഭാര്യയിൽത്തന്നെ നിക്ഷിപ്‌തമാണ്‌. വിവാഹമോചനത്തിനു ഭർത്താവാണ്‌ മുന്‍കൈ എടുക്കുന്നതെങ്കിൽ ഭാര്യയുടെ സ്വത്തുക്കള്‍ തിരിച്ചുനല്‌കണം. ഭാര്യയുടെ നിർബന്ധംമൂലമാണ്‌ വിവാഹമോചനമെങ്കിൽ ഭർത്താവിന്‌ പെണ്‍പണം തിരിച്ചുകൊടുക്കണം.

എരവാലന്മാർ ചാളകളിൽ താമസിക്കുന്നു. മുളകൊണ്ടുണ്ടാക്കിയ ചാളകള്‍ പനയോലകൊണ്ടു മേയുന്നു. ഒരു കുടിലിന്‌ ശരാശരി 5 മീ. നീളവും 2 മീ. വീതിയുംകാണും. അടുക്കളയും കിടപ്പുമുറിയും, ചില കുടിലുകളോടു ചേർന്ന്‌ ചായ്‌പുകളുമുണ്ടായിരിക്കും. കന്നുകാലിത്തൊഴുത്തായി ഈ ചായ്‌പുകള്‍ ഉപയോഗിക്കുന്നു. മിക്കവാറും കുടുംബങ്ങള്‍ക്ക്‌ "മറ്റു ചാളകള്‍' ഉണ്ട്‌. അശുദ്ധകാലങ്ങളിൽ സ്‌ത്രീകളെ മാറ്റിപ്പാർപ്പിക്കുവാനുള്ള കുടിലുകളാണിവ. ആധുനിക എരവാലന്മാർ കൃഷിക്കാരും കർഷകത്തൊഴിലാളികളുമാണ്‌. ചിലർക്കെല്ലാം സ്വന്തമായി കൃഷിഭൂമുയുണ്ട്‌. വേട്ടയാടൽ മിക്കവാറും അവസാനപ്പിച്ചതായി കരുതേണ്ടിയിരിക്കുന്നു.

ജഡാത്മവാദം എരവാലന്മാർക്കിടയിൽ ഇന്നും നിലനില്‌ക്കുന്നു. ഗണദേവതകളായി വൃക്ഷങ്ങള്‍, മൃഗങ്ങള്‍, ശിലകള്‍ എന്നിവയെ ആരാധിക്കുന്നു. പരിസരമാകെ ഭൂതപ്രതങ്ങള്‍ നിറഞ്ഞതാണെന്ന വിശ്വാസം പുലർത്തിപ്പോരുന്നുണ്ട്‌. തന്നിമിത്തം മന്ത്രവാദം, ജ്യോതിഷം എന്നിവയിൽ അവർക്കു കടുത്ത വിശ്വാസമാണ്‌. ഹിന്ദുക്കളായി കണക്കാക്കപ്പെടാന്‍ ഇവർ ആഗ്രഹിക്കുന്നു; ഹിന്ദുനാമങ്ങളാണ്‌ ഇവരുടേത്‌.

കാളി, കറുപ്പുരായന്‍, കന്നിമാർ, വല്യമൂർത്തി (സുബ്രഹ്മണ്യന്‍), മുനി എന്നീ ദൈവങ്ങളെ ആരാധിക്കുന്നു. ആത്മാവ്‌ മരണാനന്തരവും നിലനില്‌ക്കുന്നതായി വിശ്വസിക്കുന്നു. അതിനാൽ പരേതാന്മാവിനു വേണ്ടി അവർ ക്രിയകള്‍ നടത്തുക പതിവാണ്‌. ഓണം, വിഷു, മാട്ടുപ്പൊങ്കൽ എന്നീ ഉത്സവങ്ങള്‍ ആഘോഷിക്കുന്നു. സ്വന്തമായ നാടന്‍പാട്ടുകള്‍ ഇവർക്കുണ്ട്‌.

മൂപ്പന്‍ സമ്പ്രദായം ഇപ്പോഴില്ല. മൂപ്പന്റെ സ്ഥാനം ഇപ്പോള്‍ പൂജാരിക്കാണ്‌. മിക്ക ചേരികളിലും പൂജാരിമാരുണ്ട്‌. പൂജാരിയെ എല്ലാവരും ആദരിക്കുകയും അനുസരിക്കുകയും ചെയ്യുന്നു.

ഋതുവായതിനുശേഷമാണ്‌ വിവാഹം എന്നതാണ്‌ പൊതുതത്ത്വം. വധൂഗൃഹത്തിൽവച്ചാണ്‌ വിവാഹം നടത്തുക. വിവാഹം വധൂവരന്മാരുടെ മാതാപിതാക്കള്‍ ആലോചിച്ചുറപ്പിക്കുകയാണ്‌ പതിവ്‌. മുറപ്പെണ്ണിനെ കല്യാണം കഴിക്കുകയെന്നത്‌ നിഷിദ്ധമാണ്‌. വധുവിനെ വിലയ്‌ക്കുവാങ്ങുന്ന സമ്പ്രദായത്തിനും പ്രചാരമുണ്ട്‌. വധൂവരന്മാർ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുക, പരസ്‌പരം വാരിക്കൊടുക്കുക, വെറ്റിലപാക്കു കൈമാറുക എന്നിവയാണ്‌ പ്രധാനചടങ്ങുകള്‍. താലികെട്ട്‌ പതിവില്ല. ഋതുവാകുന്നതിനുമുമ്പും വിവാഹം അനുവദനീയമാണ്‌. എന്നാൽ വധു പ്രായമാകുന്നതുവരെ ഭർത്താവിന്റെ കൂടെ താമസിക്കുവാന്‍ പാടില്ല. ബഹുഭാര്യാത്വം അങ്ങിങ്ങായി നിലവിലുണ്ട്‌. എന്നാൽ ബഹുഭർത്തൃത്വം ഇല്ലതന്നെ. ഭർത്താവിനു യുക്തമെന്നു തോന്നുമ്പോള്‍ വിവാഹമോചനം നടത്താം. പുനർവിവാഹം അനുവദനീയമാണ്‌. എന്നാൽ വിധവയ്‌ക്ക്‌ വിഭാര്യനെയും വിഭാര്യന്‌ വിധവയെയും മാത്രമേ വിവാഹം ചെയ്യുവാന്‍ പാടുള്ളു. വിധവയെ വിവാഹം കഴിക്കുന്നവർ ആദ്യസന്താനങ്ങളെ സംരക്ഷിച്ചുകൊള്ളാമെന്ന്‌ പരസ്യമായി സത്യപ്രതിജ്ഞ ചെയ്യണം. ആദ്യം ഋതുവാകുമ്പോഴും പ്രസവകാലത്തും 15 ദിവസത്തെ പുല ആചരിക്കും.

മരണത്തിനു പരമാവധി പ്രാധാന്യം നല്‌കുന്നു. ശവം കുളിപ്പിച്ച്‌, തൈലലേപനം ചെയ്‌ത്‌, കോടി വസ്‌ത്രത്തിൽ പൊതിഞ്ഞ്‌, ശ്‌മശാനത്തിലേക്കു വിലാപയാത്രയായി കൊണ്ടുപോകുന്നു. ശവത്തിന്റെ തല തെക്കോട്ടായിരിക്കത്തക്ക രീതിയിൽ മറവുചെയ്യുന്നു. 5 ദിവസത്തെ പുല ആചരിക്കുന്നു. 5-ാം ദിവസം പുലകുളിയും സദ്യയും നടത്തുന്നു. ആണ്ടുബലി സാധാരണയാണ്‌.

താളിന്റെ അനുബന്ധങ്ങള്‍