This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എയർ ഇന്ത്യ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

എയര്‍ ഇന്ത്യ

എയര്‍ ഇന്ത്യ ലോഗോ

ഇന്ത്യയുടെ ദേശീയ വ്യോമയാന സര്‍വീസ്‌. 1932-ല്‍ ആരംഭിച്ച ടാറ്റാ എയര്‍ലൈന്‍സാണ്‌ ദേശസാത്‌കരിക്കപ്പെട്ട്‌ എയര്‍ ഇന്ത്യയായി മാറിയത്‌. ഭാരതസര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യാലിമിറ്റഡിന്റെ ഭാഗമാണ്‌ എയര്‍ ഇന്ത്യ. രാജ്യാന്തര സര്‍വീസുകള്‍ മാത്രം നടത്തിയിരുന്ന എയര്‍ ഇന്ത്യ 2011 ഫെബ്രുവരിയില്‍ ആഭ്യന്തരസര്‍വീസ്‌ എയര്‍ലൈനായ ഇന്ത്യന്‍ എയര്‍ലൈനുമായി ഒത്തുചേര്‍ത്താണ്‌ എയര്‍ ഇന്ത്യാ ലിമിറ്റഡ്‌ രൂപീകരിച്ചത്‌. ആധുനിക ഇന്ത്യയുടെ വികസനചരിത്രത്തില്‍ പ്രത്യേകസ്ഥാനമുള്ള എയര്‍ ഇന്ത്യ ലോകത്തെ കൂറ്റന്‍ വിമാനക്കമ്പനികളുമായി താരതമ്യം ചെയ്യുമ്പോള്‍ അത്രവലുതല്ലെങ്കിലും ഏഷ്യയിലെ വന്‍ വിമാനക്കമ്പനികളിലൊന്നാണ്‌. അഞ്ചു ഭൂഖണ്ഡങ്ങളിലെ 29 രാജ്യങ്ങളിലുള്ള 57 വിമാനത്താവളങ്ങളിലേക്ക്‌ സര്‍വീസ്‌ നടത്തുന്ന എയര്‍ ഇന്ത്യയുടെ വ്യോമപാതയുടെ ശരാശരി നീളം 5195 കി.മീ. ആണ്‌. 23 വൈഡ്‌ ബോഡി വിമാനങ്ങളും (ബി.777-200 എല്‍.ആര്‍,ബി. 777-300 ഇ.ആര്‍., ബി. 747-400, എ 330-200 വിഭാഗത്തിലെ വിമാനങ്ങള്‍) 68 നാരോ ബോഡി വിമാനങ്ങളും അടങ്ങുന്ന ഫ്‌ളീറ്റാണ്‌ എയര്‍ ഇന്ത്യയ്‌ക്കുള്ളത്‌.

ഇതുകൂടാതെ പാട്ടത്തിനെടുത്ത 30 ഓളം വിമാനങ്ങളും സര്‍വീസിലുണ്ട്‌. എയര്‍ ഇന്ത്യയോടൊപ്പം എയര്‍ ഇന്ത്യ കാര്‍ഗോ, എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌, എയര്‍ ഇന്ത്യ റീജണല്‍ എന്നീ അനുബന്ധസ്ഥാപനങ്ങളും എയര്‍ ഇന്ത്യ ലിമിറ്റഡിന്റെ ഭാഗമാണ്‌. മുംബൈയിലെ ഛത്രപതി ശിവജി അന്താരാഷ്‌ട്രവിമാനത്താവളം, ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്‌ട്രവിമാനത്താവളം എന്നിവയാണ്‌ എയര്‍ ഇന്ത്യയുടെ പ്രധാനകേന്ദ്രങ്ങള്‍ (ഹബ്ബുകള്‍). മുംബൈയിലെ നരിമാന്‍ പോയിന്റിലെ എയര്‍ ഇന്ത്യാ ബില്‍ഡിങ്ങാണ്‌ ആസ്ഥാനം. എയര്‍ ഇന്ത്യയുടെ 52 ശതമാനം ലക്ഷ്യനഗരങ്ങള്‍ ഇന്ത്യയിലും മറ്റുള്ളവ വിദേശത്തുമാണ്‌. വിദേശ സര്‍വീസുകളില്‍ ഏറ്റവും കൂടുതല്‍ പറക്കുന്നത്‌ യു.എസ്‌.എ.യിലേക്കാണ്‌. യു.എ.ഇ., സൗദി അറേബ്യ, ജപ്പാന്‍ എന്നീ നഗരങ്ങളാണ്‌ തൊട്ടുപിന്നിലുള്ളത്‌. ഇന്ത്യന്‍ വ്യോമയാന ഗതാഗതത്തില്‍ കുത്തകപുലര്‍ത്തിയിരുന്ന എയര്‍ ഇന്ത്യ മികച്ച സേവനനിലവാരത്തിന്‌ പേരെടുത്തുകൊണ്ട്‌ ലാഭകരമായി പ്രവര്‍ത്തിച്ചിരുന്നു. ഗള്‍ഫ്‌ യുദ്ധത്തിനു തൊട്ടുമുമ്പ്‌ അമ്മാനില്‍നിന്ന്‌ മുംബൈയിലേക്ക്‌ 59 ദിവസംകൊണ്ട്‌ 488 സര്‍വീസുകള്‍ നടത്തി 111000 പേരെ കുടിയൊഴിച്ചുകൊണ്ട്‌ ലോകശ്രദ്ധ ആകര്‍ഷിച്ചു. ഒരു സിവില്‍ ഏജന്‍സി നടത്തിയ ഏറ്റവും വലിയ കുടിയൊഴിപ്പിക്കല്‍ ദൗത്യമായി ഇത്‌ ഗിന്നസ്‌ ബുക്ക്‌ ഒഫ്‌ റെക്കോര്‍ഡ്‌സില്‍ രേഖപ്പെടുത്തിയിരിക്കുന്നു. എയര്‍ ഇന്ത്യയില്‍ കമേര്‍ഷ്യല്‍ ഡയറക്‌ടറായിരുന്ന ബോബി കൂകയും ഉമേഷ്‌ റാവു എന്ന ചിത്രകാരനും ചേര്‍ന്നു സൃഷ്‌ടിച്ച, എയര്‍ ഇന്ത്യയുടെ ഔദ്യോഗിക ചിഹ്നമായ "മഹാരാജാവ്‌' 1946-ല്‍ പ്രത്യക്ഷപ്പെട്ട കാലംമുതല്‍ ലോകമെമ്പാടും പ്രശസ്‌തമായ ഒരു രൂപമായി മാറി. "ആകാശത്തില്‍ നിങ്ങളുടെ സ്ഥലം' എന്നതാണ്‌ എയര്‍ ഇന്ത്യയുടെ പരസ്യവാചകം. ഈ നൂറ്റാണ്ടിന്റെ ആരംഭത്തില്‍ സ്വകാര്യ സര്‍വീസുകള്‍ പ്രവര്‍ത്തനമാരംഭിച്ചതോടെ എയര്‍ ഇന്ത്യ പിന്നിലേക്കു തള്ളപ്പെട്ടു. ആഭ്യന്തര യാത്രാവിപണിയില്‍ ഇപ്പോള്‍ ജെറ്റ്‌ എയര്‍വേസ്‌, കിങ്‌ ഫിഷര്‍, ഇന്‍ഡിഗോ എന്നീ സ്വകാര്യ എയര്‍ലൈനുകള്‍ക്ക്‌ പിന്നിലായി നാലാം സ്ഥാനത്താണ്‌. എയര്‍ ഇന്ത്യാ കാര്‍ഗോ, എയര്‍ ഇന്ത്യാ എക്‌സ്‌പ്രസ്‌, എയര്‍ ഇന്ത്യാ റീജണല്‍ എന്നീ സഹോദര സ്ഥാപനങ്ങളുടെ ശൃംഖല എയര്‍ ഇന്ത്യയോടൊത്തു പ്രവര്‍ത്തിക്കുന്നു. 1954-ല്‍ പ്രവര്‍ത്തനം ആരംഭിച്ച എയര്‍ ഇന്ത്യാ കാര്‍ഗോ ലോകത്തിന്റെ വിവിധഭാഗങ്ങളിലേക്ക്‌ ചരക്കുകൊണ്ടുപോകുന്നു. ഫ്രയിറ്റര്‍ വിമാനങ്ങള്‍ ഉപയോഗിച്ച ആദ്യത്തെ കാര്‍ഗോ വിമാനലൈനാണ്‌ ഇത്‌. 2005-ല്‍ ആരംഭിച്ച എയര്‍ ഇന്ത്യാ എക്‌സ്‌പ്രസ്‌ ചെലവുകുറഞ്ഞ സര്‍വീസുകള്‍ നടത്തുന്ന എയര്‍ലൈനുകളാണ്‌. ബോയിങ്‌ 737-800 വിമാനങ്ങളുടെ ഫ്‌ളീറ്റുമായി ഗള്‍ഫ്‌ രാജ്യങ്ങളിലും ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളിലേക്കും സര്‍വീസ്‌ നടത്തുന്നു. കൊച്ചിയാണ്‌ ഇതിന്റെ പ്രധാന ഹബ്ബ്‌. പ്രാദേശിക യാത്രപാതകളില്‍ സര്‍വീസ്‌ നടത്തുന്ന എയര്‍ലൈനാണ്‌ എയര്‍ ഇന്ത്യാ റീജണല്‍.

ഇന്ത്യയുടെ വ്യോമയാനചരിത്രം ആരംഭിക്കുന്നത്‌ 1911 ഫെ. 18-ന്‌ ഹെന്‌റി പിക്വെറ്റ്‌ എന്ന പൈലറ്റ്‌ അലഹബാദില്‍ നിന്ന്‌ നൈനി ജങ്‌ഷനിലേക്കുള്ള ആറു മൈല്‍ ദൂരം ഹംബര്‍ ബൈപ്ലേന്‍ എന്ന ചെറുവിമാനത്തില്‍ കത്തുകള്‍ കൊണ്ടുപോയതോടെയാണ്‌ ചരിത്രപരമായ തുടക്കം. ഇതാണെങ്കിലും ഇന്ത്യന്‍ വ്യോമയാനത്തിന്റെ അടിത്തറപാകിയത്‌ വ്യവസായരംഗത്തെ അതികായനായിരുന്ന ജെ.ആര്‍.ഡി. ടാറ്റ ആയിരുന്നു. ഇന്ത്യയിലെ ആദ്യത്തെ പൈലറ്റ്‌ ലൈസന്‍സ്‌ നേടിയത്‌ ടാറ്റായായിരുന്നു. തന്റെ കമ്പനിയായ ടാറ്റാ സണ്‍സ്‌ ലിമിറ്റഡില്‍ 1932 ജൂലായില്‍ അദ്ദേഹം ഒരു വ്യോമയാനവിഭാഗം ആരംഭിച്ചു. മദ്രാസ്‌, ബോംബെ, കറാച്ചി വ്യോമയാനപാതയില്‍ ആഭ്യന്തരസര്‍വീസ്‌ നടത്താനുള്ള ലൈസന്‍സ്‌ സമ്പാദിച്ച ടാറ്റ, 1932 ഒ. 15-ന്‌ ആദ്യ സര്‍വീസ്‌ നടത്തി. കറാച്ചിയില്‍ നിന്ന്‌ അഹമ്മദാബാദ്‌ വഴി മുംബൈയിലേക്ക്‌ ഹാവിലാന്റ്‌ പുസ്‌ മോത്ത്‌ എന്ന വിമാനത്തില്‍ കത്തുകളുമായി ടാറ്റതന്നെ വിമാനം പറത്തിയ ആ യാത്രയാണ്‌ പിന്നീട്‌ എയര്‍ ഇന്ത്യയായി മാറിയ ടാറ്റാ എയര്‍ലൈന്‍സിന്റെ തുടക്കം. എയര്‍ ഇന്ത്യയുടെ സ്ഥാപക ദിനമായി കണക്കാക്കുന്നത്‌ ഈ ദിവസമാണ്‌. കറാച്ചിയിലെ ദ്രിഗ്ഗ്‌ റോഡ്‌ വിമാനത്താവളത്തില്‍ നിന്ന്‌ യാത്രതുടങ്ങിയ ടാറ്റ, മുംബൈയില്‍ ജൂഹൂവിലെ ഒരു പുല്‍മൈതാനത്തിലാണ്‌ ഇറങ്ങിയത്‌. റോയല്‍ എയര്‍ഫോഴ്‌സില്‍ പൈലറ്റായിരുന്ന നെവില്‍ വിന്‍സെന്റ്‌ തുടര്‍ന്ന്‌ ഈ വിമാനം മുബൈയില്‍ നിന്ന്‌ ബെല്ലരി വഴി ചെന്നൈലേക്കു പറത്തി. ആഴ്‌ചയില്‍ ഒരു സര്‍വീസ്‌ വീതം നടത്തിയിരുന്ന ഈ വ്യോമയാനകമ്പനിക്ക്‌ ഉണ്ടായിരുന്നത്‌ രണ്ടോ മൂന്നോ പേര്‍ക്ക്‌ ഇരിക്കാവുന്ന രണ്ട്‌ പുസ്‌ മോത്ത്‌ വിമാനങ്ങളായിരുന്നു. പിന്നീട്‌ ഫോക്‌സ്‌ മോത്ത്‌ എന്ന അല്‌പംകൂടെ വലിയ വിമാനം വാങ്ങുകയും സര്‍വീസ്‌ ആഴ്‌ചയില്‍ രണ്ടാക്കി ഉയര്‍ത്തുകയും ചെയ്‌തു. ആദ്യവര്‍ഷം ടാറ്റാ എയര്‍ലൈന്‍സ്‌ 16000 മൈല്‍ പറക്കുകയും 155 യാത്രക്കാരെയും 10.71 ടണ്‍ തപാല്‍ ഉരുപ്പടികളെയും കൊണ്ടുപോവുകയും ചെയ്‌തു. 1935 മുതല്‍ ബെല്ലരിക്കു പകരം ടാറ്റാ വിമാനം ഹൈദരാബാദില്‍ ഇറങ്ങാന്‍ ആരംഭിച്ചു. പുതിയ പല റൂട്ടുകളിലും സര്‍വീസ്‌ ആരംഭിക്കാനും ഈ കാലഘട്ടത്തില്‍ ടാറ്റായ്‌ക്കു കഴിഞ്ഞു. 1936 നവംബറില്‍ മുംബൈയില്‍ നിന്ന്‌ ഗോവ വഴി തിരുവനന്തപുരത്തേക്ക്‌ സര്‍വീസ്‌ ആരംഭിച്ചു. അഞ്ചു സീറ്റുകളുള്ള മൈല്‍സ്‌ മെര്‍ലിന്‍ എന്ന പുതിയ വിമാനമാണ്‌ ഈ സര്‍വീസിന്‌ ഉപയോഗിച്ചിരുന്നത്‌. 1937-ല്‍ മുംബൈയില്‍ നിന്ന്‌ ഇന്തോര്‍, ഭോപാല്‍, ഗ്വാളിയര്‍ വഴി ഡല്‍ഹിയിലേക്കു പോകുന്ന സര്‍വീസ്‌ ആരംഭിച്ചു. 1938-ല്‍ ചെന്നൈ വരെയുള്ള സര്‍വീസ്‌ കൊളംബോ വരെ നീട്ടി. ഈ ഘട്ടത്തിലാണ്‌ ബ്രിട്ടീഷ്‌ സാമ്രാജ്യത്തിന്റെ തപാല്‍ കരാര്‍ ടാറ്റാ എയര്‍ലൈന്‍സിനു ലഭിക്കുന്നത്‌. കറാച്ചി മുതല്‍ കൊളൊംബോ വരെയുള്ള യാത്രാപാതയില്‍ വിമാനം ഇറങ്ങിയിരുന്ന എല്ലാ നഗരങ്ങളിലേക്കുമുള്ള തപാല്‍ ടാറ്റാ വിമാനങ്ങള്‍ വഹിച്ചിരുന്നു. ഡി.എച്ച്‌ 89 വിഭാഗത്തിലെ എട്ടു വിമാനങ്ങളും ചില ചെറിയ വിമാനങ്ങളും അടങ്ങിയ ഒരു നിരയാണ്‌ അന്ന്‌ ടാറ്റയ്‌ക്കുണ്ടായിരുന്നത്‌. 12 യാത്രികരെ വഹിക്കുന്ന ഡി.എച്ച്‌. 86 വിമാനങ്ങള്‍ വാങ്ങിയെങ്കിലും രണ്ടാം ലോകയുദ്ധംകാരണം കൂടുതല്‍ വികസനദൗത്യങ്ങള്‍ ഉടനെ സാധ്യമായില്ല.

എയര്‍ ഇന്ത്യ വിമാനം

ക്രമേണ ഇന്ത്യയില്‍ വ്യോമഗതാഗതം വിപുലമാകാന്‍ തുടങ്ങി. പല പുതിയ വിമാനങ്ങള്‍ വാങ്ങുകയും ബാംഗ്ലൂര്‍, നാഗ്‌പൂര്‍, കൊല്‍ക്കത്ത എന്നീ ആഭ്യന്തരറൂട്ടുകളിലും ഇറാക്കിലെ ബാഗ്‌ദാദിലേക്കും പുതിയ സര്‍വീസുകള്‍ ആരംഭിക്കുകയും ചെയ്‌തു. യുദ്ധകാലാവശ്യങ്ങള്‍ക്കായി നല്‍കിയിരുന്ന പ്രത്യേക സര്‍വീസ്‌ അനുമതികളൊക്കെ യുദ്ധാനന്തരം സ്ഥിരം സര്‍വീസ്‌ റൂട്ടുകളാക്കി അനുമതി വാങ്ങാനും യുദ്ധാവശ്യങ്ങള്‍ക്ക്‌ ഉപയോഗിച്ചിരുന്ന പല വിമാനങ്ങളും സ്വന്തമാക്കാനും ടാറ്റയ്‌ക്കു കഴിഞ്ഞു. ഡഗ്ലസ്‌ ഡി 3 വിഭാഗത്തിലെ പന്ത്രണ്ടു വിമാനങ്ങള്‍ അങ്ങനെ ടാറ്റാ ഫ്‌ളീറ്റിന്റെ ഭാഗമായി. ജെ.ആര്‍.ഡി. ടാറ്റാ 1946-ല്‍ ടാറ്റാ എയര്‍ലൈന്‍സിനെ ഒരു പൊതുകമ്പനിയാക്കി മാറ്റുകയും എയര്‍ ഇന്ത്യാ ലിമിറ്റഡ്‌ എന്നു പുനര്‍നാമകരണം ചെയ്യുകയും ചെയ്‌തു. 1948-ല്‍ സര്‍ക്കാര്‍ എയര്‍ ഇന്ത്യയുടെ 49 ശതമാനം ഓഹരികള്‍ വാങ്ങുകയും ഇന്ത്യയുടെ പതാകവാഹിനി എയര്‍ലൈനായി അന്താരാഷ്‌ട്രസര്‍വീസുകള്‍ നടത്താന്‍ അനുമതി നല്‍കുകയും ചെയ്‌തു. 1948 ജൂണ്‍ 8-ന്‌ മലബാര്‍ പ്രിന്‍സെസ്സ്‌ എന്നു പേരായ ഒരു എല്‍ 749 എ വിമാനം മുംബൈയില്‍ നിന്ന്‌ കെയ്‌റോ, ജനീവ വഴി ലണ്ടനിലേക്ക്‌ സര്‍വീസ്‌ നടത്തിക്കൊണ്ട്‌ എയര്‍ ഇന്ത്യയുടെ അന്താരാഷ്‌ട്ര വികസനം ഉദ്‌ഘാടനം ചെയ്‌തു.

ടാറ്റാ എയര്‍ലൈന്‍സിന്റെ സുവര്‍ണ കാലഘട്ടത്തില്‍ത്തന്നെ ഇന്ത്യന്‍ നാഷണല്‍ എയര്‍വേയ്‌സ്‌, എയര്‍ സര്‍വീസസ്‌ ഒഫ്‌ ഇന്ത്യ തുടങ്ങിയ ആഭ്യന്തര വിമാനസര്‍വീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ബാങ്കോക്‌, ഹോങ്കോങ്‌, സിംഗപ്പൂര്‍ എന്നിവിടങ്ങളിലേക്കു സര്‍വീസ്‌ നടത്തിയിരുന്ന ഭാരത്‌ എയര്‍വേയ്‌സ്‌ പോലുള്ള സ്വകാര്യ എയര്‍ലൈനുകളും നിലവിലുണ്ടായിരുന്നു. വ്യോമയാനഗതാഗതം വികസിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സ്വാതന്ത്യ്രാനന്തരം ഇവയെല്ലാം ഒന്നുചേര്‍ത്ത്‌ ഒരു വ്യോമയാന സര്‍വീസ്‌ ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അങ്ങനെ 1953 ജൂണ്‍ 15-ന്‌ എല്ലാ ആഭ്യന്തര എയര്‍ലൈനുകളെയും എയര്‍ഇന്ത്യയുടെ ആഭ്യന്തരവിഭാഗത്തെയും ഒന്നുചേര്‍ത്ത്‌ ഇന്ത്യന്‍ എയര്‍ലൈന്‍സ്‌ കോര്‍പ്പറേഷന്‍ രൂപീകരിച്ചു. എയര്‍ ഇന്ത്യാ ലിമിറ്റഡിനെ വിദേശസര്‍വീസുകള്‍ക്കുവേണ്ടിയുള്ള എയര്‍ ഇന്ത്യ ഇന്റര്‍നാഷണല്‍ എന്ന കമ്പനിയായി പുനഃസംഘടിപ്പിച്ചു. ടാറ്റയെ എയര്‍ ഇന്ത്യയുടെ ചെയര്‍മാനായി നിയമിച്ചു. 25 വര്‍ഷത്തോളം ടാറ്റായാണ്‌ എയര്‍ ഇന്ത്യയെ നയിച്ചത്‌. എയര്‍ ഇന്ത്യയുടെ വളര്‍ച്ചയിലും പുരോഗതിയിലും ആധുനീകരണത്തിലും നിര്‍ണായക സ്വാധീനം ചെലുത്തിയ വീക്ഷണമായിരുന്നു ടാറ്റയുടേത്‌. മൂന്നു വര്‍ഷങ്ങളിലൊഴികെ എയര്‍ ഇന്ത്യയെ ലാഭകരമായി നടത്തി എന്ന ഖ്യാതിയോടെയാണ്‌ ടാറ്റ 1978-ല്‍ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞത്‌. വ്യോമയാന രംഗത്തെ അതികായന്മാരായ സി.ആര്‍ സ്‌മിത്ത്‌ (അമേരിക്കന്‍ എയര്‍ലൈന്‍സ്‌), എഡ്ഡി റിക്കെന്‍ബാക്കന്‍ (ഈസ്റ്റേണ്‍ എയര്‍ലൈന്‍സ്‌) എന്നിവര്‍ക്കൊപ്പമാണ്‌ വ്യോമയാനചരിത്രത്തില്‍ ടാറ്റയുടെ സ്ഥാനം. എയര്‍ ഇന്ത്യ വളരെപ്പെട്ടന്നുതന്നെ വികസനത്തിന്റെയും പുരോഗതിയുടെയും പാതയിലെത്തി. ലണ്ടനിലേക്കുള്ള സര്‍വീസ്‌ ആഴ്‌ചയില്‍ മൂന്നുതവണയായി വര്‍ധിച്ചു. ലണ്ടന്‍ ഫ്‌ളൈറ്റിന്‌ റോം, പാരിസ്‌, ഡസ്സല്‍ ഡോര്‍ഫ്‌ എന്നിവിടങ്ങളില്‍ സ്റ്റോപ്പുകള്‍ ഉള്‍പ്പെടുത്തി. അന്തര്‍ദേശീയ നിലവാരമുള്ള വിമാനങ്ങള്‍ അക്കാലത്ത്‌ എയര്‍ ഇന്ത്യയ്‌ക്ക്‌ കുറവായിരുന്നു. 1954-ല്‍ ലോക്ക്‌ഹീഡ്‌ കമ്പനിയില്‍നിന്നു വാങ്ങിയ എല്‍ 1049 സൂപ്പര്‍ കോണ്‍സ്റ്റെല്ലേഷന്‍ വിമാനങ്ങള്‍ സര്‍വീസ്‌ ആരംഭിച്ചതോടെ സ്ഥിതി അല്‌പം മെച്ചപ്പെട്ടു. 1960-കളില്‍ ബെയ്‌റൂട്ട്‌, സൂറിച്ച്‌, ഫ്രങ്ക്‌ഫര്‍ട്ട്‌ എന്നീ നഗരങ്ങളില്‍ സ്‌പര്‍ശിച്ചുകൊണ്ടായിരുന്നു ലണ്ടനിലേക്കു പറന്നിരുന്നത്‌. യൂറോപ്യന്‍ മേഖലയിലെ സര്‍വീസ്‌ വിപുലമാക്കിക്കൊണ്ടിരുന്ന ഈ കാലഘട്ടത്തില്‍ എയര്‍ ഇന്ത്യ സിംഗപ്പൂര്‍, ഹോങ്കോങ്‌, ബാങ്കോക്‌ എന്നിവിടങ്ങളിലേക്ക്‌ സര്‍വീസ്‌ തുറന്നു. സിഡ്‌നി, ഡാര്‍വിന്‍, കുലാലംപൂര്‍, ജകാര്‍ത്ത, മോസ്‌കോ മുതലായ പല നഗരങ്ങളെ സ്‌പര്‍ശിച്ചുകൊണ്ട്‌ എയര്‍ഇന്ത്യാ സര്‍വീസ്‌ വികസിച്ചതോടെ ലോകത്തെ പ്രധാനപ്പെട്ട ഒരു വ്യോമയാനസര്‍വീസായി അതു മാറി. ക്വാണ്‍ടാസ്‌, ബി.ഒ.സി. എന്നീ എയര്‍ലൈനുകളുമായി ആസ്റ്റ്രലിയന്‍ റൂട്ടുകളില്‍ വരുമാനവിഭജന കരാര്‍ ഉണ്ടാക്കാനും എയര്‍ ഇന്ത്യയ്‌ക്കു കഴിഞ്ഞു.

1960-ല്‍ എയര്‍ ഇന്ത്യ ജറ്റ്‌ യുഗത്തിലേക്കു പ്രവേശിച്ചു. ഗൗരിശങ്കര്‍ എന്നു പേരായ ഒരു 707-404 ബോയിങ്ങാണ്‌ എയര്‍ ഇന്ത്യ ആദ്യമായി സ്വന്തമാക്കിയത്‌. അതേവര്‍ഷം തന്നെ ന്യൂയോര്‍ക്കിലേക്കു സര്‍വീസ്‌ നടത്തുന്ന ആദ്യ ഏഷ്യന്‍ എയര്‍ലൈനായി മാറി. 1962 ആയപ്പോള്‍ എയര്‍ഇന്ത്യ ഒരു സമ്പൂര്‍ണ ജെറ്റ്‌ ഫ്‌ളീറ്റ്‌ ആയിക്കഴിഞ്ഞിരുന്നു. എയര്‍ഇന്ത്യാ ഇന്റര്‍നാഷണല്‍ എന്ന പേര്‌ എയര്‍ ഇന്ത്യാ എന്നു ചുരുക്കിയതും ഈ വര്‍ഷമായിരുന്നു. ആഫ്രിക്ക, ഫിജി, മൗറിഷ്യസ്‌, ഗള്‍ഫ്‌ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്ക്‌ എയര്‍ ഇന്ത്യാ സര്‍വീസുകള്‍ വ്യാപിച്ചു. ഗള്‍ഫിലെ എണ്ണരാജ്യങ്ങള്‍ സാമ്പത്തികമായി വികസിക്കുകയും അവിടെ പണിയെടുക്കാനായി എത്തിയ ഇന്ത്യാക്കാരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയും ചെയ്‌ത 70-കളിലും 80-കളിലും നിരവധി ഗള്‍ഫ്‌ രാജ്യങ്ങളിലേക്ക്‌ എയര്‍ ഇന്ത്യാ സര്‍വീസ്‌ ആരംഭിച്ചു. 70-കളുടെ തുടക്കത്തില്‍ എയര്‍ഇന്ത്യ മികച്ച സര്‍വീസായി പേരെടുത്തുകഴിഞ്ഞു. ഇന്ത്യയില്‍നിന്നുള്ള അന്തര്‍ദേശീയ യാത്രാമാര്‍ക്കിന്റെ സിംഹഭാഗവും എയര്‍ഇന്ത്യയാണ്‌ കൈകാര്യം ചെയ്‌തിരുന്നത്‌. ലോകത്തെ മികച്ച എയര്‍ലൈനുകളിലൊന്നായി പേരെടുക്കുകയും, സാമ്പത്തികമായി മികച്ച നിലയിലെത്തുകയും ചെയ്‌തു. 1972-73 കാലഘട്ടത്തില്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സ്‌ രൂപവത്‌കരിക്കാനായി വിദഗ്‌ധസഹായത്തിന്‌ അവര്‍ സമീപിച്ചത്‌ എയര്‍ഇന്ത്യയെയാണ്‌. അത്രത്തോളം പ്രശസ്‌തമായിരുന്നു എയര്‍ഇന്ത്യ അക്കാലത്ത്‌.

ബോയിങ്‌ 747 എന്ന വിശാലമായ വിമാനം എയര്‍ലൈനുകള്‍ ഉപയോഗിച്ചുതുടങ്ങിയ കാലഘട്ടം കൂടിയായിരുന്നു അത്‌. പാനാം ആണ്‌ 1970 ജനുവരിയില്‍ ഈ വിമാനം ആദ്യമായി സര്‍വീസില്‍ കൊണ്ടുവന്നത്‌. ഇതിനെത്തുടര്‍ന്ന്‌ മറ്റ്‌ എയര്‍ലൈനുകളും 747 വിമാനങ്ങള്‍ ഉപയോഗിച്ചുതുടങ്ങി. 747 യുഗത്തിലേക്കു പ്രവേശിക്കാനുള്ള സമ്മര്‍ദം എയര്‍ ഇന്ത്യയിലും ഉണ്ടായി. എയര്‍ ഇന്ത്യയുടെ ഡയറക്‌ടര്‍ ബോര്‍ഡ്‌ ഇതിനൊട്ടും അനുകൂലമല്ലായിരുന്നു. ജെ.ആര്‍.ഡി. ടാറ്റയാണ്‌ 747 വിമാനങ്ങള്‍ വാങ്ങുന്നത്‌ കാലത്തിന്റെ ആവശ്യമാണെന്നും, നിലവിലെ സാമ്പത്തിക സ്ഥിതിഗതികള്‍ മുന്നോട്ടുപോകാന്‍ അവ കൂടിയേ തീരൂ എന്നും ഡയറക്‌ടര്‍ ബോര്‍ഡിനെ മനസ്സിലാക്കിച്ചത്‌. എമ്പറര്‍ അശോക എന്നുപേരായ 704-200 ബി വിഭാഗത്തിലെ ബോയിങ്‌ അങ്ങനെ എയര്‍ഇന്ത്യാ ഫ്‌ളീറ്റില്‍ വന്നുചേര്‍ന്നു. 1971 മേയില്‍ ഈ വിമാനം ആദ്യമായി ലണ്ടനിലേക്കു സര്‍വീസ്‌ നടത്തി. പിന്നീട്‌ 11 പുതിയ ബോയിങ്‌ 747 വിമാനങ്ങള്‍ വരെ എയര്‍ ഇന്ത്യയ്‌ക്കുണ്ടായിരുന്നു. ഈ വലിയ വിമാനങ്ങള്‍ സര്‍വീസ്‌ ആരംഭിച്ചതോടെ എയര്‍ ഇന്ത്യയിലെ സാങ്കേതിക സൗകര്യങ്ങളിലും വിമാനത്താവള സൗകര്യങ്ങളിലും ഒക്കെ വലിയ മാറ്റങ്ങള്‍ വരുത്തേണ്ടിവന്നു. ഈ വന്‍ വിമാനങ്ങള്‍ക്കനുസൃതമായ ഗ്രൗണ്ട്‌ ഉപകരണങ്ങള്‍, അറ്റകുറ്റപ്പണിക്കുള്ള സംവിധാനങ്ങള്‍, സഹായക സജ്ജീകരണങ്ങള്‍ എന്നിവ ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ ലഭ്യമായിരുന്നില്ല. ബോയിങ്‌ 747 പോലുള്ള ആധുനിക വിമാനങ്ങള്‍ക്കനുസൃതമായ സാങ്കേതിക സഹായ സംവിധാനങ്ങള്‍ ലഭ്യമാക്കണമെന്ന എയര്‍ ഇന്ത്യയുടെ ആവശ്യം ഭാരതസര്‍ക്കാര്‍ അംഗീകരിച്ചു. മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ എന്നീ വിമാനത്താവളങ്ങള്‍ വളരെവേഗം ആധുനീകരിക്കപ്പെട്ടു.

ഏറ്റവും കൂടുതല്‍ ഗതാഗതമുള്ള തങ്ങളുടെ റൂട്ടുകളെല്ലാം ബോയിങ്‌ 747 സര്‍വീസുകളായി ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ്‌ എയര്‍ ഇന്ത്യ 70-കളില്‍ പ്രവര്‍ത്തിച്ചത്‌. 1978 ഓടെ ഈ ലക്ഷ്യം സാക്ഷാത്‌കരിക്കാന്‍ എയര്‍ ഇന്ത്യയ്‌ക്കു കഴിഞ്ഞു. ന്യൂയോര്‍ക്കിലേക്കും ടോക്കിയോയിലേക്കും ദിവസേന ഒന്നും, ലണ്ടനിലേക്ക്‌ രണ്ടും ബോയിങ്‌ 747 സര്‍വീസുകള്‍ നടത്താന്‍ എയര്‍ഇന്ത്യയ്‌ക്കു കഴിഞ്ഞു. അതേസമയം വിദൂരദേശങ്ങളിലേക്ക്‌ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിച്ചുകൊണ്ടുള്ള വിപുലീകരണത്തേക്കാള്‍ എയര്‍ ഇന്ത്യ ഈ ഘട്ടത്തില്‍ ലക്ഷ്യമിട്ടത്‌ സമീപപ്രദേശ സര്‍വീസുകളാണ്‌. ധാക്കയിലേക്ക്‌ ബോയിങ്‌ 707 സര്‍വീസ്‌ ആരംഭിക്കുകയും ടോക്കിയോ ഫ്‌ളൈറ്റ്‌ ഒസാക്കയില്‍ ഇറങ്ങാന്‍ ആരംഭിക്കുകയും ചെയ്‌തു. ഗള്‍ഫിലെ എണ്ണരാജ്യങ്ങളില്‍ തുടര്‍ന്നുകൊണ്ടിരുന്ന വന്‍ സാമ്പത്തിക വികസനവും ഇന്ത്യക്കാരുടെ കുടിയേറ്റവും കണക്കിലെടുത്ത്‌ മസ്‌കറ്റ്‌, ദോഹ, ബാഗ്‌ദാദ്‌, റാസ്‌ അല്‍ഖൈമ എന്നിവിടങ്ങളിലേക്ക്‌ സര്‍വീസുകള്‍ ആരംഭിച്ചു.

എണ്‍പതുകളുടെ ആദ്യവര്‍ഷങ്ങളിലാണ്‌ എയര്‍ ഇന്ത്യയുടെ മുഖ്യവിമാനത്താവളമായ മുംബൈയില്‍ അന്താരാഷ്‌ട്ര ടെര്‍മിനലിന്റെ ആദ്യ മോഡ്യൂള്‍ പ്രവര്‍ത്തനസജ്ജമായത്‌. ഷാര്‍ജയിലേക്ക്‌ ആഴ്‌ചതോറുമുള്ള ബോയിങ്‌ 707 സര്‍വീസ്‌ ആരംഭിച്ചു. ഈ കാലഘട്ടത്തില്‍ എയര്‍ ഇന്ത്യ തുടങ്ങിവച്ച മറ്റൊരു കാല്‍വയ്‌പാണ്‌ കംപ്യൂട്ടറൈസ്‌ഡ്‌ റിസര്‍വേഷന്‍. 1981-ല്‍ തന്നെ ആദ്യം മുംബൈയിലും തുടര്‍ന്ന്‌ ഡല്‍ഹി, കൊല്‍ക്കത്ത, ചൈന്നൈ എന്നീ വിമാനത്താവളങ്ങളിലും ഇതു നടപ്പിലായി. 1982-ല്‍ എയര്‍ബസ്‌ വിമാനങ്ങള്‍ എയര്‍ ഇന്ത്യാ ഫ്‌ളീറ്റിന്റെ ഭാഗമായി. 1984-ല്‍ ബോയിങ്‌ 707 വിമാനങ്ങള്‍ക്കു പകരമായി എയര്‍ബസ്‌ 310-300 വിമാനങ്ങള്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചു. ഇതിനായി 531 കോടി രൂപയുടെ പദ്ധതി തയ്യാറാക്കി. 1986-ല്‍ 50 മില്യണ്‍ അമേരിക്കന്‍ ഡോളര്‍ ഒരു ജാപ്പനീസ്‌ ബാങ്ക്‌ കണ്‍സോര്‍ഷ്യത്തില്‍ നിന്ന്‌ കടമെടുത്താണ്‌ ആദ്യത്തെ ആറ്‌ എയര്‍ബസ്സുകള്‍ വാങ്ങിയത്‌. എയര്‍ബസ്‌ ഇന്‍ഡസ്‌ട്രീസ്‌ ആണ്‌ ഈ വിമാനങ്ങള്‍ നിര്‍മിച്ചുനല്‍കിയത്‌. മുംബൈ അന്താരാഷ്‌ട്രവിമാനത്താവളത്തിന്റെ രണ്ടാം മോഡ്യൂള്‍ തുറന്നു. 41 കോടി രൂപ ചെലവിലാണ്‌ ഇതു നിര്‍മിച്ചത്‌. ഡല്‍ഹി വിമാനത്താവളത്തിലെ ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര ടെര്‍മിനല്‍ 1986-ല്‍ പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്‌തു. ഗള്‍ഫ്‌ റൂട്ടുകളില്‍ തുടര്‍ന്നുകൊണ്ടിരുന്ന വന്‍ തിരക്കിനനുബന്ധമായി തിരുവനന്തപുരം വിമാനത്താവളം ഇന്ത്യയിലെ ഒരു മുഖ്യ അന്തര്‍ദേശീയ വിമാനത്താവളമായി മാറിയതാണ്‌ 80-90 കാലഘട്ടത്തില്‍ ഉണ്ടായ ഒരു പ്രധാനവികാസം. നിരവധി ഗള്‍ഫ്‌ രാജ്യങ്ങളിലേക്ക്‌ തിരുവനന്തപുരത്തുനിന്ന്‌ സര്‍വീസുകള്‍ ആരംഭിച്ചു. 1993-ല്‍ എയര്‍ ഇന്ത്യയുടെ ആദ്യത്തെ 747-400 ബോയിങ്‌ വിമാനമായ കൊണാര്‍ക്ക്‌ സര്‍വീസ്‌ ആരംഭിച്ചു. ഡല്‍ഹിയില്‍ നിന്ന്‌ ന്യൂയോര്‍ക്കുവരെ ഇടത്താവളങ്ങളില്‍ ഇറങ്ങാതെ നേരിട്ടുപറന്ന്‌ എയര്‍ ഇന്ത്യ ചരിത്രം സൃഷ്‌ടിച്ചു. 2000-ത്തില്‍ ഷാങ്‌ഹായി സര്‍വീസ്‌ ആരംഭിച്ചു. 2004-ല്‍ മറ്റൊരു സംരംഭത്തിലേക്കു കടന്നു. ഇതാണ്‌ താഴ്‌ന്ന ബഡ്‌ജറ്റ്‌ സര്‍വീസായ എയര്‍ ഇന്ത്യാ എക്‌സ്‌പ്രസ്‌. അഹമ്മദാബാദ്‌, അമൃത്‌സര്‍, ബാംഗ്‌ളുരു, മുംബൈ, കോഴിക്കോട്‌, കൊല്‍ക്കത്ത, കൊച്ചി, ഡല്‍ഹി, ഗോവ, ഹൈദരാബാദ്‌, ലക്‌നൗ, പൂണെ, തിരുവനന്തപുരം എന്നിവയാണ്‌ ഇന്ന്‌ എയര്‍ ഇന്ത്യയുടെ മുഖ്യ ആഭ്യന്തര വിമാനത്താവളങ്ങള്‍.

എയര്‍ ഇന്ത്യയുടെ ചരിത്രം പരിശോധിച്ചാല്‍ സാമ്പത്തിക പ്രശ്‌നങ്ങളുടെ കാലഘട്ടങ്ങള്‍ എഴുപതുകള്‍ മുതല്‍ ഉണ്ടായിട്ടുള്ളതായി കാണാം. 1976 തൊട്ട്‌ 1985 വരെയുള്ള കാലഘട്ടത്തിനിടയ്‌ക്ക്‌ മൂന്നുവര്‍ഷങ്ങള്‍ നഷ്‌ടത്തിലാണ്‌ എയര്‍ ഇന്ത്യ ഓടിയത്‌. ആഗോളസമ്പദ്‌വ്യവസ്ഥയില്‍ വിവിധ കാലങ്ങളിലുണ്ടായിട്ടുള്ള മാന്ദ്യം എയര്‍ ഇന്ത്യയെയും പലപ്പോഴും ബാധിച്ചിരുന്നു. എയര്‍ ഇന്ത്യയുടെ മാനേജ്‌മെന്റ്‌, സേവന ഗുണനിലവാരം, എന്നിവയിലെ പ്രശ്‌നങ്ങളായിരുന്നു സാമ്പത്തികപ്രശ്‌നങ്ങളിലേക്ക്‌ മറ്റു പലപ്പോഴും വഴിതെളിച്ചത്‌. ലാഭകരമല്ലാത്ത സര്‍വീസുകള്‍ സ്വകാര്യ എയര്‍ലൈനുകള്‍ നിര്‍ത്തിവയ്‌ക്കുമായിരുന്നപോലെ നിര്‍ത്തിവയ്‌ക്കാന്‍ എയര്‍ ഇന്ത്യയ്‌ക്ക്‌ കഴിഞ്ഞിരുന്നില്ല. ന്യൂയോര്‍ക്ക്‌, കാനഡ ഫ്‌ളീറ്റുകള്‍ ഏറെക്കാലം നഷ്‌ടത്തിലായിരുന്നുവെങ്കിലും ഒരു അഭിമാനപ്രശ്‌നംപോലെ അവ തുടര്‍ന്നുകൊണ്ടുപോകാനാണ്‌ സര്‍ക്കാരുകള്‍ തീരുമാനിച്ചത്‌. അമേരിക്കന്‍, യൂറോപ്യന്‍ എയര്‍ലൈനുകളുമായുള്ള മത്സരത്തില്‍ പിടിച്ചുനില്‍ക്കാന്‍വേണ്ടി നിരക്കുകള്‍ കുറച്ചതും സാമ്പത്തികപ്രശ്‌നങ്ങള്‍ക്കു കാരണമായിട്ടുണ്ട്‌.

ഒരു കാലത്ത്‌ എയര്‍ ഇന്ത്യയ്‌ക്ക്‌ വന്‍ വരുമാനം നേടിക്കൊടുത്തിരുന്ന ഗള്‍ഫ്‌ ഫ്‌ളൈറ്റുകളില്‍ നിന്നുള്ള വരുമാനവും വിവിധ എണ്ണരാജ്യങ്ങളിലെ സാമ്പത്തികനില മോശമാവാന്‍ തുടങ്ങിയപ്പോള്‍ ഗണ്യമായി കുറഞ്ഞുതുടങ്ങി. ഇന്ദിരാഗാന്ധിയുടെ വധം, തീവ്രവാദി ആക്രമണങ്ങള്‍, സാമുദായിക സംഘട്ടനങ്ങള്‍ എന്നിങ്ങനെയുള്ള ആഭ്യന്തര പ്രശ്‌നങ്ങള്‍ കാരണം വിനോദസഞ്ചാരികളുടെ വരവ്‌ പല കാലഘട്ടങ്ങളിലും കാര്യമായി കുറയുകയുണ്ടായി എന്നും വിലയിരുത്തപ്പെടുന്നു. 1985 ജൂണില്‍ ടൊറണ്ടോയില്‍ നിന്നു മുംബൈയിലേക്കു വരുകയായിരുന്ന എയര്‍ ഇന്ത്യയുടെ കനിഷ്‌ക എന്ന ബോയിങ്‌ 747 വിമാനം സ്‌ഫോടനത്തെത്തുടര്‍ന്ന്‌ കടലില്‍ തകര്‍ന്നുവീണ്‌ 329 യാത്രികര്‍ മരിച്ച സംഭവവും എയര്‍ ഇന്ത്യയുടെ സത്‌പേരിനു കളങ്കംവരുത്തി. ഇത്തരം പ്രശ്‌നങ്ങള്‍ക്കിടയിലും എണ്‍പതുകളുടെ മധ്യവര്‍ഷങ്ങള്‍ വരെ മെച്ചപ്പെട്ട സാമ്പത്തിക ആരോഗ്യം നിലനിര്‍ത്താന്‍ എയര്‍ഇന്ത്യയ്‌ക്കു കഴിഞ്ഞു. 1974-75-ല്‍ നിന്ന്‌ 1983-84-ല്‍ എത്തുമ്പോള്‍ സാമ്പത്തികോത്‌പാദനക്ഷമത ഇരട്ടിക്കുകയാണുണ്ടായത്‌.

യാത്രിക ദൂരാനുപാതത്തില്‍ മികച്ച നിലയിലായിരുന്നു എയര്‍ ഇന്ത്യ അക്കാലത്ത്‌. 136 എയര്‍ലൈനുകളുടെ ഇടയില്‍ ഈ അനുപാതത്തിന്റെ അടിസ്ഥാനത്തില്‍ 15-ാം സ്ഥാനത്ത്‌ ആയിരുന്നു എയര്‍ ഇന്ത്യ. എന്നാല്‍ 87-88 വര്‍ഷം 23 മില്യണ്‍ ഡോളര്‍ നഷ്‌ടമുണ്ടായി. പക്ഷേ പ്രശ്‌നങ്ങള്‍ കണ്ടറിഞ്ഞ്‌ വരുത്തിയ മാറ്റങ്ങളിലൂടെ എയര്‍ ഇന്ത്യ വിസ്‌മയാവഹമായ തിരിച്ചുവരവു നടത്തി. 1980-90 വര്‍ഷത്തില്‍ 41 മില്യണ്‍ ഡോളറും, 1990-91 വര്‍ഷത്തില്‍ 42 മില്യണ്‍ ഡോളറും ലാഭമുണ്ടാക്കാന്‍ എയര്‍ ഇന്ത്യയ്‌ക്കു കഴിഞ്ഞു. ഇന്ധന നികുതി കൂടുതലായതിനാല്‍ എയര്‍ ഇന്ത്യാ വിമാനങ്ങള്‍ വിദേശരാജ്യങ്ങളില്‍ നിന്ന്‌ ഇന്ധനം നിറയ്‌ക്കാന്‍ പാകത്തിന്‌ ഇടത്താവളങ്ങളില്‍ നിര്‍ത്തുന്നു എന്നു മനസ്സിലാക്കിയ എയര്‍ ഇന്ത്യ മാനേജ്‌മെന്റ്‌ വൈമാനിക ഇന്ധനത്തിനുമേലുള്ള നികുതികള്‍ ഗണ്യമായി കുറയ്‌ക്കാന്‍ സര്‍ക്കാരിനെ പ്രരിപ്പിച്ചു. വിദേശ എയര്‍ലൈനുകള്‍ ദീര്‍ഘദൂര നഗരങ്ങളിലേക്ക്‌ നിര്‍ത്താതെ പറക്കുമ്പോള്‍ എയര്‍ ഇന്ത്യ പല ഇടത്താവളങ്ങളില്‍ ഇറങ്ങിക്കൊണ്ടാണ്‌ യാത്ര പൂര്‍ത്തിയാക്കുന്നതെന്നും ഇതു കാരണം ദീര്‍ഘദൂര സര്‍വീസുകള്‍ക്ക്‌ യാത്രക്കാര്‍ വിദേശ എയര്‍ലൈനുകളെയാണ്‌ ആശ്രയിക്കുന്നതെന്നും കണ്ടെത്തി.

പൈലറ്റുമാര്‍ ഒമ്പതു മണിക്കൂറില്‍ കൂടുതല്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കാന്‍ വിസമ്മതിക്കുന്നതിനാലാണ്‌ ഈ പ്രശ്‌നം എന്നു തിരിച്ചറിഞ്ഞ എയര്‍ ഇന്ത്യയ്‌ക്ക്‌ പ്രശ്‌നം പൈലറ്റുമാരെ ബോധ്യപ്പെടുത്തി പരിഹരിക്കാന്‍ കഴിഞ്ഞു. ദീര്‍ഘദൂര വിമാനങ്ങളുടെ സ്റ്റോപ്പുകള്‍ കുറച്ചുകൊണ്ട്‌ കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കുകയും ചെയ്‌തു. ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട്‌ അസോസിയേഷന്റെ ഏറ്റവും ലാഭമുണ്ടാക്കുന്ന എയര്‍ലൈനുകളുടെ പട്ടികയില്‍ 22-ാം സ്ഥാനത്ത്‌ എത്തിയിരുന്നു അക്കാലത്ത്‌ എയര്‍ ഇന്ത്യ. ഇറാക്ക്‌ കുവൈറ്റ്‌ യുദ്ധാന്തരീക്ഷത്തില്‍ എയര്‍ ഇന്ത്യയ്‌ക്ക്‌ ഗള്‍ഫ്‌ ഫ്‌ളൈറ്റുകള്‍ പലതും നിര്‍ത്തിവയ്‌ക്കേണ്ടിവന്ന സാഹചര്യത്തിലും ഈ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞു എന്നതും വിസ്‌മയകരമായിരുന്നു.

ചരക്കുഗതാഗതത്തില്‍ മെച്ചപ്പെട്ട നിലയിലായിരുന്ന എയര്‍ഇന്ത്യ ആ മേഖലയിലെ വരുമാനം കൂട്ടാനുള്ള ശ്രമങ്ങളും 90-കളില്‍ നടത്തി. വിമാനത്താവളങ്ങളിലെ കാര്‍ഗോ കൈകാര്യ സൗകര്യങ്ങള്‍ ഇന്ത്യന്‍ എയര്‍പോര്‍ട്ട്‌ അതോറിറ്റി മെച്ചപ്പെടുത്തിയതോടെ ഈ ദിശയിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമാവുകയും എയര്‍ ഇന്ത്യയുടെ കാര്‍ഗോ വരുമാനം ഗണ്യമായി വര്‍ധിക്കുകയും ചെയ്‌തു. 1994-95 മുതലുള്ള മൂന്നു വര്‍ഷങ്ങളില്‍ 171 മില്യണ്‍ ഡോളര്‍ നഷ്‌ടമുണ്ടായതോടെ എയര്‍ ഇന്ത്യ വീണ്ടും സാമ്പത്തികപ്രതിസന്ധിയിലേക്കു വീണു. വിമാനത്തിനുള്ളിലെ സേവനങ്ങള്‍, സമയനിഷ്‌ഠ എന്നീ കാര്യങ്ങളില്‍ മോശപ്പെട്ട നിലവാരമുള്ള എയര്‍ലൈനായി അറിയപ്പെടാന്‍ തുടങ്ങി. എയര്‍ ഇന്ത്യയെ ലാഭത്തിലേക്കു നയിക്കാനും സേവനനിലവാരം മെച്ചപ്പെടുത്താനുമുള്ള ചില നടപടികള്‍ മാനേജ്‌മെന്റ്‌ സ്വീകരിച്ചു. കംപ്യൂട്ടറൈസ്‌ഡ്‌ ഫ്‌ളൈറ്റ്‌ രീതി ഏര്‍പ്പെടുത്തുകയും ലൗഞ്ചുകളും കാബിനുകളും മെച്ചപ്പെടുത്തുകയും ചെയ്‌തു. യാത്രാനിരക്കുകള്‍ ഗണ്യമായി വെട്ടിക്കുറച്ചു. കാനഡ, ആസ്റ്റ്രലിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തലാക്കി. 2000-ത്തിനുശേഷം സ്വകാര്യ എയര്‍ലൈനുകള്‍ ആഭ്യന്തര വ്യോമയാനരംഗത്തേക്കു കടന്നുവന്നതുമുതല്‍ എയര്‍ ഇന്ത്യയുടെ സാമ്പത്തിക നില കൂടുതല്‍ കൂടുതല്‍ മോശമാകാന്‍ തുടങ്ങി. 2005-നുശേഷം രൂക്ഷമായ പ്രതിസന്ധിയിലായിത്തീര്‍ന്നു.

2001-ല്‍ എയര്‍ ഇന്ത്യയെ സ്വകാര്യവത്‌കരിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ആഗോള സാമ്പത്തികമാന്ദ്യത്തെത്തുടര്‍ന്ന്‌ ഈ പദ്ധതി പ്രാവര്‍ത്തികമായില്ല. 2006-07 വര്‍ഷത്തില്‍ 770 കോടി രൂപയുടെ സഞ്ചിതനഷ്‌ടമുണ്ടായിരുന്നത്‌, ലയനത്തിനുശേഷം 7200 കോടി രൂപയായി ഉയര്‍ന്നു. 2009-ല്‍ മൂന്ന്‌ എ 300 എയര്‍ബസ്‌ വിമാനങ്ങളും ഒരു ബോയിങ്‌ 747-300 വിമാനവും വിറ്റുകൊണ്ട്‌ നഷ്‌ടം കുറച്ചുകൊണ്ടുവരാന്‍ എയര്‍ ഇന്ത്യ ശ്രമിച്ചു. 2011-ലെ കണക്കനുസരിച്ച്‌ 42,570 കോടി രൂപയുടെ നഷ്‌ടമാണ്‌ എയര്‍ ഇന്ത്യ നേരിടുന്നത്‌. നഷ്‌ടത്തില്‍ നിന്ന്‌ കരകേറാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാനായി എസ്‌.ബി.ഐ. കാപിറ്റല്‍ മാര്‍ക്കറ്റ്‌സ്‌ എന്ന സ്ഥാപനത്തെ ചുമതലപ്പെടുത്തിയിരിക്കുകയാണ്‌.

(രവിശങ്കര്‍. എസ്‌. നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍