This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എഫ്‌താലൈറ്റുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

എഫ്‌താലൈറ്റുകള്‍

Hepthalites

എ.ഡി. അഞ്ചും ആറും ശതകങ്ങളില്‍ ഇന്ത്യയുടെയും പേര്‍ഷ്യയുടെയും ചരിത്രഗ്രന്ഥങ്ങളില്‍ പരാമൃഷ്‌ടമായ ഒരു ജനവര്‍ഗം. ഐഫ്‌താലൈറ്റുകള്‍, എഫ്‌താലിറ്റോയ്‌, യൂതാലിറ്റോയ്‌, നെഫ്‌താലിറ്റോയ്‌, അബ്‌ദെലോയ്‌ എന്നിങ്ങനെ പല പേരുകളില്‍ ബൈസാന്തിയന്‍ ലേഖകര്‍ ഇവരെ വിളിച്ചിരുന്നു. അറബിലേഖകര്‍ ഇവരെ ഹൈതാല്‍ എന്നാണ്‌ പറഞ്ഞിരുന്നത്‌. ലൂക്കോയ്‌, ഹൂണോയ്‌, ചൂണോയ്‌, വെള്ളഹൂണന്മാര്‍ എന്നും ഇവര്‍ അറിയപ്പെട്ടിരുന്നു. ചൈനീസ്‌ ഗ്രന്ഥകാരന്മാരുടെ കൃതികളിലാണ്‌ ഇവരെപ്പറ്റിയുള്ള ആദ്യപരാമര്‍ശം കാണുന്നത്‌. യുയേ-ചി എന്ന സ്ഥലത്തെ അധിവാസക്കാരായാണ്‌ ചീനഗ്രന്ഥകാരന്മാര്‍ ഇവരെ വിവരിച്ചിട്ടുള്ളത്‌. വന്‍മതിലിന്റെ വടക്കുഭാഗത്ത്‌ സന്‌ഗറിയ(Dzungaria)യിലാണ്‌ (എ.ഡി. 125) ഇവര്‍ വസിച്ചിരുന്നത്‌. അവരുടെ ആദ്യത്തെ പേര്‌ ഹോവാ, ഹോവാടുണ്‍ എന്നായിരുന്നു.

തോരമാനന്റെ കാലത്തു പ്രചാരത്തിലിരുന്ന നാണയങ്ങള്‍

അഞ്ചാം ശതകത്തിനു മുമ്പുതന്നെ ഇവര്‍ വടക്കു പടിഞ്ഞാറന്‍ ചൈനയില്‍നിന്ന്‌ പടിഞ്ഞാറോട്ട്‌ നീങ്ങുകയുണ്ടായി. എ.ഡി. 420-ല്‍ ട്രാന്‍സ്‌കോസിയാനയില്‍ എത്തി. അടുത്ത 130 വര്‍ഷത്തോളം ഇവര്‍ പേര്‍ഷ്യയ്‌ക്ക്‌ ഒരു പേടിസ്വപ്‌നമായിരുന്നു. ഇക്കാലമത്രയും ഇവര്‍ തുടര്‍ച്ചയായി പേര്‍ഷ്യക്കാരെ ആക്രമിച്ചുകൊണ്ടിരുന്നു. സസാനിദ്‌ രാജാവായ ബഹ്‌റാം ഇവരുമായി പല തവണ യുദ്ധത്തിലേര്‍പ്പെട്ടതായി രേഖകളുണ്ട്‌. 557-ല്‍ തുര്‍ക്കികളുടെ സഹായത്തോടെ പേര്‍ഷ്യന്‍ ചക്രവര്‍ത്തിയായ ഖുസ്‌റു അനുഷിര്‍ഖാന്‍ ഇവരെ അമര്‍ച്ചചെയ്‌തു.

പേര്‍ഷ്യയെ ആക്രമിച്ച എഫ്‌താലൈറ്റുകളുടെ ഗോത്രത്തില്‍പ്പെട്ടവര്‍തന്നെയാണ്‌ ഇന്ത്യയെ ആക്രമിച്ച ഹൂണന്മാര്‍. ബാമിയാന്‍, ബാല്‍ഖ്‌ എന്നീ സ്ഥലങ്ങള്‍ കേന്ദ്രമാക്കിക്കൊണ്ടാണ്‌ ഇക്കൂട്ടര്‍ തെക്കുകിഴക്കോട്ടും തെക്കുപടിഞ്ഞാറോട്ടും നീങ്ങിയത്‌. 455-ല്‍ ഇവര്‍ നടത്തിയ ആക്രമണത്തെ ഗുപ്‌തരാജാവായ സ്‌കന്ദഗുപ്‌തന്‍ ചെറുത്തു. 484-ല്‍ പേര്‍ഷ്യക്കാര്‍ പരാജയപ്പെട്ടതില്‍ നിന്നു പ്രചോദനം കൊണ്ട്‌ അഞ്ചാം ശതകത്തിന്റെ അവസാനം ഇവര്‍ തോരമാനന്റെ നേതൃത്വത്തില്‍ മധ്യഇന്ത്യയിലെ മാള്‍വയിലേക്കു നീങ്ങുകയും ആ രാജ്യം കുറേക്കാലം തങ്ങളുടെ അധീനതയിലാക്കുകയും ചെയ്‌തു. തോരമാനന്റെ പുത്രനായ മിഹിരകുലന്‍ (510-540) പഞ്ചാബിലെ സകാല തന്റെ തലസ്ഥാനമായി സ്വീകരിച്ചു. മിഹിരകുലന്റെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കൊണ്ട്‌ അസ്വസ്ഥരായ ഇന്ത്യന്‍ രാജാക്കന്മാര്‍ സഖ്യം ചെയ്‌ത്‌ ഒരു സംഘമായി ചേര്‍ന്ന്‌ 528-ല്‍ മിഹിരകുലനെ ആക്രമിച്ചു. കാശ്‌മീരില്‍ അഭയം പ്രാപിച്ചുകൊണ്ട്‌ മിഹിരകുലന്‍ തന്റെ ശക്തി വീണ്ടെടുത്തു. 540-ല്‍ മിഹിരകുലന്റെ നിര്യാണത്തെത്തുടര്‍ന്ന്‌ തുര്‍ക്കികള്‍ എഫ്‌താലൈറ്റുകളെ ആക്രമിച്ചു നാമാവശേഷമാക്കി. ചിയോനൈറ്റുകളുടെ ഒരു ശാഖയാണ്‌ എഫ്‌താലൈറ്റുകള്‍ എന്ന മറ്റൊരു വാദവും നിലവിലുണ്ട്‌. ഇവര്‍ ബാക്‌ട്രിയ കേന്ദ്രമാക്കി പേര്‍ഷ്യയിലേക്കു നീങ്ങുകയുണ്ടായി. ചിയോനൈറ്റുകളുടെ മറ്റൊരു ഉപഗോത്രമായ സമുള തെക്കോട്ടു നീങ്ങി. കാബൂള്‍, ഗസ്‌നി എന്നീ സ്ഥലങ്ങളില്‍ അധിവാസമുറപ്പിച്ചു. ഈ സമുളഗോത്രമായിരിക്കണം ഇന്ത്യ ആക്രമിച്ചത്‌ എന്നു ചരിത്രകാരന്മാര്‍ അഭ്യൂഹിക്കുന്നു.

ഇക്കൂട്ടരുടെ ഇന്ത്യന്‍ ആക്രമണം ഇന്ത്യന്‍ സമൂഹത്തെ ഞെട്ടിപ്പിക്കുകയാണുണ്ടായത്‌. പ്രാചീന കുശാനന്മാരെപ്പോലെ എഫ്‌താലൈറ്റുകള്‍ ഇന്ത്യയില്‍ പുതിയ ആശയങ്ങള്‍ പ്രചരിപ്പിക്കുവാന്‍ ശ്രമിച്ചില്ല. മറിച്ചു നാശങ്ങള്‍ സൃഷ്‌ടിക്കുക മാത്രമാണു ചെയ്‌തത്‌. മിഹിരകുലന്റെ കാലത്ത്‌ പ്രചരിച്ചിരുന്ന നാണയങ്ങളില്‍ ശിവന്റെ വാഹനമായ നന്ദിയുടെ അടയാളമുണ്ട്‌. രാജാവിന്റെ പേരിനു മുമ്പായി "ഷാ' എന്നര്‍ഥം വരുന്ന സാഹി എന്ന അനുബന്ധം ചേര്‍ത്തിരുന്നതില്‍ നിന്നു കുശാനന്മാരുമായി സാജാത്യമുള്ള ഒരു ഗോത്രമാണ്‌ ഇവരെന്നു കരുതാം. തോരമാനന്റെ കാലത്തു പ്രചാരത്തിലിരുന്ന നാണയങ്ങള്‍ കാശ്‌മീരില്‍ നിന്നു ധാരാളമായി കണ്ടുകിട്ടിയിട്ടുണ്ട്‌.

എഫ്‌താലൈറ്റുകളെ സ്‌തുതിക്കുന്ന തരത്തിലാണ്‌ ഗ്രീക്കു ചരിത്രകാരന്മാര്‍ സംഭവങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത്‌. ആറ്റിലായുടെ വംശത്തിലുള്ള ഹൂണന്മാരെക്കാള്‍ സാംസ്‌കാരികമായി ഉയര്‍ന്നവരായിരുന്നു എഫ്‌താലൈറ്റുകള്‍ എന്നാണു പ്രാകോപിയുസ്‌ പറയുന്നത്‌. തുര്‍ക്കികളുടെ ആചാരാനുഷ്‌ഠാനങ്ങള്‍ തന്നെയാണ്‌ ഇവരുടേതുമെന്ന്‌ ചൈനീസ്‌ ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു. ഇവര്‍ നഗരങ്ങളൊന്നും സ്ഥാപിച്ചിരുന്നില്ല. എഴുത്തും വായനയും വശമില്ലാത്ത ഇക്കൂട്ടര്‍ ബഹുഭാര്യാത്വവും ബഹുഭര്‍ത്തൃത്വവും സ്വീകരിച്ചിരുന്നു. അവര്‍ ഉപയോഗിച്ചിരുന്ന ഭാഷയെപ്പറ്റി വ്യക്തമായ അറിവൊന്നുമില്ല.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍