This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എപ്പോഡിഫോർമിസ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

എപ്പോഡിഫോര്‍മിസ്‌

Apodiformes

ആകാരത്തിലും ജീവിതരീതിയിലും തികച്ചും വിഭിന്ന സ്വഭാവം പുലര്‍ത്തുന്ന രണ്ടുവിഭാഗം പക്ഷികള്‍ ഉള്‍പ്പെടുന്ന ഒരു പക്ഷിഗോത്രം. ഈ ഗോത്രത്തിന്‌ എപ്പോഡി (Apodi), ട്രാക്കിലി (Trochili) എന്നീ രണ്ട്‌ ഉപഗോത്രങ്ങളുണ്ട്‌. എപ്പോഡി ഉപഗോത്രത്തില്‍ ഹെമിപ്രാനിഡേ (Hemiprocnidae) എപ്പോഡിഡേ (Apodidae) എന്നീ കുടുംബങ്ങളും ട്രാക്കിലിയില്‍ ട്രാക്കിലിഡേ എന്ന കുടുംബവും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്‌. എപ്പോഡിയില്‍ സ്വിഫ്‌റ്റുകളെയും (ദ്രുതചലനശേഷിയുള്ള ഒരിനം കുരുവി) ട്രാക്കിലിയില്‍ ഹമ്മിങ്‌ പക്ഷികളെയും (സൂചീമുഖി വര്‍ഗത്തില്‍പ്പെട്ട പക്ഷി) ആണ്‌ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. വളരെ വേഗത്തില്‍ പറക്കാന്‍ ഈ പക്ഷികള്‍ക്കുള്ള കഴിവ്‌ എടുത്തുപറയത്തക്കതാണ്‌. ചിറകുകള്‍ തദനുസരണം സവിശേഷ വളര്‍ച്ച പ്രാപിച്ചിരിക്കുന്നു. അതോടൊപ്പം കാലുകള്‍ വളരെ ചെറിയവയുമാണ്‌. ഈ കാരണം മൂലമാണ്‌, തീര്‍ത്തും ശരിയല്ലെങ്കില്‍ക്കൂടിയും "കാലുകള്‍ ഇല്ലാത്തവ' എന്നര്‍ഥം വരുന്ന എപ്പോഡിഫോര്‍മീസ്‌ എന്ന്‌ ഈ പക്ഷി ഗോത്രത്തെ നാമകരണം ചെയ്‌തിരിക്കുന്നത്‌. രണ്ടു വിഭാഗം പക്ഷികള്‍ക്കും സാമാന്യമായി ഈ പ്രത്യേകതയുള്ളതിനാല്‍ രണ്ടിനെയും ചേര്‍ത്ത്‌ ഒരു ഗോത്രമായി കണക്കാക്കുന്നു. ചിറകുകളുടെ ഘടനാസാദൃശ്യം ഈ രണ്ടിനം പക്ഷികളുടെയും ശ്രദ്ധേയ സവിശേഷതയായി കണക്കാക്കപ്പെടുന്നു. തൂവലുകളിലെ ക്രമീകരണത്തിലും ഇവയ്‌ക്ക്‌ ചില പ്രത്യേകതകളുണ്ട്‌. മറ്റുപക്ഷികളില്‍ നിന്നു വ്യത്യസ്‌തമായി ചിറകുകളില്‍ കൈതൂവലുകളാണ്‌ (Primaries) കൂടുതലും കാണപ്പെടുന്നത്‌. കീഴ്‌ഭുജ തൂവലുകള്‍ (Secondaries) വെളരെ കുറവാണ്‌. ഒരേ സ്വഭാവത്തിലുള്ള പ്രകൃതി നിര്‍ധാരണം വ്യത്യസ്‌തജീവിവിഭാഗത്തില്‍ നടന്നതിന്റെ പരിണതഫലം മാത്രമാണ്‌ ചിറകുകളുടെ ഈ ഘടനാസാദൃശ്യത്തില്‍ പ്രകടമാകുന്നതെന്നാണ്‌ പക്ഷിശാസ്‌ത്രജ്ഞരുടെ അഭിപ്രായം. എങ്കിലും വളരെ പഴയ ഒരു പൊതുപൂര്‍വികനില്‍നിന്നാണ്‌ ഈ രണ്ടിനങ്ങളും ഉരുത്തിരിഞ്ഞതെന്ന്‌ കരുതപ്പെടുന്നു.

മെല്ലിസുഗാ ഹെലീനേ
പാന്റാഗോണ ജിഗാസ്‌

ഹമ്മിങ്‌ പക്ഷികളുടെ 320-ഓളം സ്‌പീഷീസുകളെ രേഖപ്പെടുത്തിയിട്ടുണ്ട്‌. മിക്ക സ്‌പീഷീസുകളും അമേരിക്കയിലാണ്‌ കാണപ്പെടുന്നത്‌. ജീവിച്ചിരിക്കുന്ന പക്ഷികളില്‍ ഏറ്റവും ചെറിയ പക്ഷികളും ഇക്കൂട്ടത്തിലുള്‍പ്പെടുന്നു. ഒരു ഷഡ്‌പദത്തിന്റെ മാത്രം വലുപ്പമുള്ള മെല്ലിസുഗാ ഹെലീനേ (Mellisuga helenae) എന്നു ശാസ്‌ത്രനാമമുള്ള ഒരിനമാണ്‌ ഏറ്റവും ചെറിയ പക്ഷി. ഇവയുടെ ചുണ്ടുമുതല്‍ വാലറ്റംവരെയുള്ള ദൂരം 62 മില്ലി മീറ്റര്‍ മാത്രമാണ്‌. ക്യൂബയിലാണ്‌ ഇവ കാണപ്പെടുന്നത്‌.

20 സെന്റിമീറ്റര്‍ നീളംവരുന്ന പറ്റഗോണ ഗിഗാസ്‌ (Patagona gigas) ആണ്‌ ഏറ്റവും വലുപ്പം കൂടിയ സ്‌പീഷീസ്‌. ഹമ്മിങ്‌ പക്ഷികളുടെ വലുപ്പ കുറവ്‌ കാരണം ചിറകടി വേഗത്തിലാക്കിയാല്‍ മാത്രമേ അവയ്‌ക്ക്‌ വായുവില്‍ നിലയുറപ്പിക്കാന്‍ കഴിയൂ. ചെറിയ ഹമ്മിങ്‌ പക്ഷികളില്‍ ചിറകടി ഒരു സെക്കന്‍ഡില്‍ എഴുപതോളമാണ്‌. വലിയ സ്‌പീഷീസുകളില്‍ ഇത്‌ 20 മുതല്‍ 25 വരെയാണ്‌. ഹമ്മിങ്‌ പക്ഷികളുടെ ആഹാരരീതിയും ചിറകുകളുടെ പ്രവര്‍ത്തനത്തെ സ്വാധീനിക്കുന്നു. പൂക്കളില്‍ നിന്നും തേന്‍ നുകരുമ്പോള്‍ അവയ്‌ക്ക്‌ ഇരിക്കാന്‍ ശാഖകളോ മറ്റു താങ്ങുകളോ പലപ്പോഴും ലഭ്യമല്ലാത്ത അവസ്ഥയാണുള്ളത്‌. അതിനാല്‍ അവയ്‌ക്കു ഹെലിക്കോപ്‌റ്ററുകളെപോലെ പൂക്കള്‍ക്കു സമീപം നിലയുറപ്പിക്കേണ്ടിവരും. ഇത്‌ സാധ്യമാക്കുന്നത്‌ പ്രത്യേകരീതിയില്‍ ചിറകടിക്കുന്നതുമൂലമാണ്‌. ഈ അവസ്ഥയില്‍ അവയുടെ ശരീരം ലംബമായും ചിറകുകള്‍ തിരശ്ചിനമായും കാണപ്പെടുന്നു. ചിറകുകള്‍ "8' ആകൃതിയില്‍ ചലിപ്പിക്കുന്നതായും കാണാം. തേന്‍ കുടിച്ചശേഷം ചുണ്ട്‌ പിന്‍ വലിക്കുമ്പോള്‍ ഹമ്മിങ്‌ പക്ഷികള്‍ക്ക്‌ അല്‌പദൂരം പിറകോട്ട്‌ പറക്കാനും സാധിക്കും. പലതരം സസ്യങ്ങളുടെ പരാഗണകാരികളാണ്‌ (pollination agents) ഹെമ്മിങ്‌ പക്ഷികള്‍.

ഹമ്മിങ്‌ പക്ഷികളുടെ നാക്കിന്‌ ഒരു നാളിയുടെ രൂപമാണുള്ളത്‌. പുഷ്‌പങ്ങളില്‍നിന്നും തേന്‍ കുടിക്കാന്‍ നാക്കിന്റെ ഈ ഘടന ഇവയെ സഹായിക്കുന്നു. ചുണ്ടിന്‌ കനം കുറവാണ്‌. ഇവ പല ആകൃതിയിലും വലുപ്പത്തിലും കാണപ്പെടുന്നു. ഏതിനം പുഷ്‌പങ്ങളിലാണോ സാധാരണയായി തേന്‍കുടിക്കുന്നത്‌ ആ പുഷ്‌പത്തിന്റെ ഘടനയുമായി ആ പ്രത്യേക വിഭാഗം പക്ഷികളുടെ ചുണ്ടിന്റെ ഘടനയ്‌ക്ക്‌ ബന്ധം കാണാറുണ്ട്‌.

ഹമ്മിങ്‌ പക്ഷികകള്‍ രണ്ടു മുട്ട ഇടാറുണ്ട്‌. തൂവെള്ളനിറമുള്ള ഈ മുട്ട വിരിച്ചിറക്കുന്നത്‌ പെണ്‍പക്ഷിയാണ്‌. പറക്കാനാവുംവരെ കുഞ്ഞിനെ പരിരക്ഷിക്കുന്നതും പെണ്‍പക്ഷിതന്നെ.

ഹമ്മിങ്‌ പക്ഷികളുടെ ഫോസിലവശിഷ്‌ടങ്ങള്‍ ലഭ്യമല്ല. ഇന്നും ജീവിച്ചിരിക്കുന്ന രണ്ടിനങ്ങളുടെ ഫോസിലുകള്‍ പ്ലീസ്റ്റോസീന്‍ (20,00,000 വര്‍ഷങ്ങള്‍ക്കുതാഴെ) ഘട്ടത്തില്‍നിന്നും ലഭ്യമായിട്ടുണ്ട്‌. അഞ്ച്‌ ഇനം സ്വിഫ്‌റ്റ്‌ ഫോസിലുകള്‍ കണ്ടെത്തിയിട്ടുണ്ട്‌. അവയില്‍ മയോസീന്‍ ഘട്ടത്തില്‍നിന്നു ലഭ്യമായ രണ്ടിനങ്ങളുടെ പിന്‍ഗാമികള്‍ ഇന്നും നിലനിന്നുവരുന്നു.

സ്വിഫ്‌റ്റുകള്‍ക്ക്‌ മീവല്‍പക്ഷികളോട്‌ സാദൃശ്യമുണ്ട്‌. സ്വിഫ്‌റ്റുകളുടെ ചിറക്‌ നീണ്ടതും വീതികുറഞ്ഞതുമാണ്‌. അവയ്‌ക്കു വളരെ വേഗത്തില്‍ പറക്കാന്‍ സാധിക്കും. പക്ഷേ, സങ്കീര്‍ണവും ചടുലവുമായ ഗതിവ്യതിയാനങ്ങള്‍ വരുത്തുവാനുള്ള കഴിവ്‌ കുറവാണ്‌. എണ്‍പതോളം സ്വിഫ്‌റ്റ്‌ സ്‌പീഷീസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. പറന്നുനടക്കുന്ന കീടങ്ങളാണ്‌ ഇവയുടെ പ്രധാന ഭക്ഷണം. ചുണ്ടിലെ വിടവുകള്‍ കീടങ്ങള്‍ ശേഖരിക്കാന്‍ സഹായിക്കുന്നു. ഇന്തോ-ആസ്റ്റ്രലിയന്‍ ജീനസ്‌ ആയ കൊളോകാലിയ (collocalia) എന്നയിനം സ്വിഫ്‌റ്റുകള്‍ ഇരുളടഞ്ഞ ഗുഹകളിലാണ്‌ ജീവിക്കുന്നത്‌. ഇവയ്‌ക്ക്‌ പ്രതിധ്വനിയില്‍നിന്നു ദിശ കണ്ടുപിടിക്കാനുള്ള കഴിവുണ്ട്‌. ഈ ജീനസ്സിലെ ചില സ്‌പീഷീസുകളുടെ കൂടുകള്‍ കട്ടിപിടിച്ച ഉമിനീരുകൊണ്ടാണ്‌ നിര്‍മിക്കുന്നത്‌. സ്വിഫ്‌റ്റുകളുടെ മുട്ടയ്‌ക്ക്‌ വെള്ളനിറമാണ്‌. ഒരു പ്രജനന ഘട്ടത്തില്‍ ഒരു മുട്ട മുതല്‍ ആറ്‌ മുട്ടകള്‍ വരെ ഇടുന്നവ ഇക്കൂട്ടത്തിലുണ്ട്‌. ആണ്‍പക്ഷിയും പെണ്‍പക്ഷിയും അടയിരിക്കുന്നു. വിരിഞ്ഞിറങ്ങുന്ന പക്ഷിക്കുഞ്ഞുങ്ങളുടെ ശരീരത്തില്‍ തൂവലുകള്‍ കാണാറില്ല; കാഴ്‌ചശക്തിയും കുറഞ്ഞിരിക്കും. പറക്കാന്‍ പ്രാപ്‌തരല്ലാത്ത കുഞ്ഞുങ്ങള്‍ക്ക്‌ പ്രത്യേകപരിരക്ഷ നല്‌കുവാന്‍ സ്വിഫ്‌റ്റുകള്‍ ശ്രദ്ധിക്കാറില്ല. ചില സ്വിഫ്‌റ്റുകള്‍ക്ക്‌ ശൈത്യകാലത്ത്‌ ശരീരതാപനില കുറച്ച്‌, ടോര്‍പ്പിഡിറ്റി എന്ന നിദ്രാവസ്ഥയില്‍ കഴിയുവാന്‍ സാധിക്കും. ചില ഹമ്മിങ്‌ പക്ഷികളിലും ഈ അവസ്ഥ കാണപ്പെടാറുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍