This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എന്‍ഡിമിയണ്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

എന്‍ഡിമിയണ്‍

Endymion

ഗ്രീക്കുപുരാണത്തില്‍ പ്രതിപാദിക്കപ്പെടുന്ന സൗന്ദര്യമൂര്‍ത്തിയായ ഇടയകുമാരന്‍. ലാറ്റ്‌മസ്‌ മലമുകളില്‍ ഉറങ്ങിക്കിടന്ന എന്‍ഡിമിയണില്‍ ചാന്ദ്രദേവിയായ ഡയാനാ (സെലീന) ആകൃഷ്‌ടയാവുകയും ആ സൗന്ദര്യം എന്നെന്നും ആസ്വദിക്കാന്‍വേണ്ടി അയാളെ നിത്യനിദ്രയ്‌ക്കു വിധേയനാക്കുകയും അവള്‍ക്ക്‌ അയാളില്‍ നിന്ന്‌ 50 പുത്രിമാര്‍ ഉണ്ടാകുകയും ചെയ്‌തു എന്നാണ്‌ കഥ. അത്യാസക്തി നിമിത്തം കൃത്യവിലോപം വരുത്തിയതുകൊണ്ട്‌ കോപിഷ്‌ഠനായിത്തീര്‍ന്ന സ്യൂസ്‌ദേവന്‍ എന്‍ഡിമിയണോട്‌ മരണമോ ശാശ്വതനിദ്രയോ തെരഞ്ഞെടുക്കുവാന്‍ കല്‌പിക്കുകയും അയാള്‍ ശാശ്വതനിദ്ര സ്വീകരിക്കുകയും ചെയ്‌തു എന്നൊരു അപരപാഠവും ഈ കഥയ്‌ക്കുണ്ട്‌. സ്യൂസ്‌ദേവന്റെ രാജ്ഞിയായ ഹേരാദേവിയെ പ്രാപിക്കാന്‍ ശ്രമിച്ചതിന്‌ എന്‍ഡിമിയണ്‌ കൊടുത്ത ശിക്ഷയാണ്‌ ദീര്‍ഘനിദ്ര എന്ന മറ്റൊരു കഥയും പ്രചാരത്തിലുണ്ട്‌. ചന്ദ്രന്‍ മേഘങ്ങള്‍ക്കുള്ളില്‍ മറയുമ്പോഴെല്ലാം സെലീന എന്‍ഡിമിയണെ സന്ദര്‍ശിക്കുന്നുവെന്ന്‌ പ്രാചീനയവനന്മാര്‍ വിശ്വസിച്ചിരുന്നു. ചന്ദ്രന്റെ ശീതളകിരണങ്ങള്‍ ഭൂമിയെ ആശ്ലേഷിക്കുന്നതിന്റെ അന്യാപദേശമാകാം ഈ കഥ.

ദീര്‍ഘനിദ്ര എന്ന അര്‍ഥത്തില്‍ "എന്‍ഡിമിയണിന്റെ ഉറക്കം' ഗ്രീക്കിലെ ഒരു ശൈലിയായിത്തീര്‍ന്നിട്ടുണ്ട്‌. (ഇത്‌ കുംഭകര്‍ണനിദ്ര എന്ന ഭാരതീയശൈലിയെ അനുസ്‌മരിപ്പിക്കുന്നു.)

ഈ ഗ്രീക്കു പുരാണകഥയെ ആസ്‌പദമാക്കി പ്രസിദ്ധ ഇംഗ്ലീഷ്‌ കാല്‌പനികകവിയായ ജോണ്‍ കീറ്റ്‌സ്‌ എന്‍ഡിമിയണ്‍ എന്ന പേരില്‍ നാലുഭാഗങ്ങളിലായി ഒരു കാവ്യം രചിച്ചിട്ടുണ്ട്‌ (1818). കീറ്റ്‌സിന്റെ ആദ്യകാലകൃതികളിലൊന്നാണിത്‌. അന്യാപദേശരൂപത്തില്‍ എഴുതപ്പെട്ട എന്‍ഡിമിയണ്‍ പൊതുവേ ദുര്‍ഗ്രഹമാണ്‌.

എന്‍ഡിമിയണ്‍ എന്ന പേരില്‍ ബഞ്ചമിന്‍ ഡിസ്‌റേലി ഒരു നോവല്‍ രചിച്ചിട്ടുണ്ട്‌ (1880). 19-ാം നൂറ്റാണ്ടിന്റെ പൂര്‍വാര്‍ധത്തില്‍ ഇംഗ്ലണ്ടിലെ സാമൂഹികരാഷ്‌ട്രീയ രംഗങ്ങളില്‍ നിലവിലിരുന്ന പ്രവണതകളുടെ ചൈതന്യവത്തായ ചിത്രീകരണം ഈ നോവലില്‍ ദൃശ്യമാണ്‌. യവനോപാഖ്യാനവുമായി ഇതിന്റെ ഇതിവൃത്തത്തിന്‌ ഒരു ബന്ധവുമില്ല.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍