This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എന്‍ഗെൽസ്‌, ഫ്രീഡ്‌റിഷ്‌ (1820-95)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:22, 17 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

എന്‍ഗെൽസ്‌, ഫ്രീഡ്‌റിഷ്‌ (1820-95)

Engels, Friedrich

ഫ്രീഡ്‌റിഷ്‌ എന്‍ഗെൽസ്‌

കാറൽ മാർക്‌സിനോടൊപ്പം ശാസ്‌ത്രീയ സോഷ്യലിസത്തിന്റെ ഉപജ്ഞാതാവായിത്തീർന്ന ജർമന്‍ തത്ത്വചിന്തകന്‍.

പ്രഷ്യന്‍ സാമ്രാജ്യത്തിൽ റൈന്‍ പ്രവിശ്യയിൽ (ഇന്നത്തെ പശ്ചിമജർമനിയിൽ) ബാർമന്‍ എന്ന സ്ഥലത്ത്‌ 1820 ന. 28-ന്‌ എന്‍ഗെൽസ്‌ ജനിച്ചു. ഇദ്ദേഹത്തിന്റെ പിതാവ്‌ ഒരു വ്യവസായി ആയിരുന്നു. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂർത്തിയാക്കുംമുമ്പ്‌ 1833-ൽ എന്‍ഗെൽസ്‌ പ്രതികൂലമായ കുടുംബസാഹചര്യങ്ങള്‍മൂലം ബ്രമനിലെ ഒരു വാണിജ്യസ്ഥാപനത്തിൽ ക്ലാർക്കായി ചേരുവാന്‍ നിർബന്ധിതനായി. എന്നാൽ ശാസ്‌ത്രീയവും രാഷ്‌ട്രീയവുമായ വിദ്യാഭ്യാസം തുടരുന്നതിൽ ഇദ്ദേഹം ശ്രദ്ധിച്ചുപോന്നു. ഹൈസ്‌കൂളിലായിരിക്കുമ്പോള്‍ത്തന്നെ ഏകാധിപത്യത്തെയും ഉദ്യോഗസ്ഥപ്രഭുക്കളുടെ മർദനവാഴ്‌ചയെയും എന്‍ഗെൽസ്‌ വെറുത്തുതുടങ്ങിയിരുന്നു. തത്ത്വശാസ്‌ത്രപഠനം ഇദ്ദേഹത്തെ കുറേക്കൂടി മുന്നോട്ടുനയിച്ചു. അക്കാലത്ത്‌ ജർമന്‍ തത്ത്വശാസ്‌ത്രത്തിൽ ഹെഗലിന്റെ സിദ്ധാന്തങ്ങള്‍ക്കായിരുന്നു പ്രാമാണ്യം. പ്രപഞ്ചം പരിണാമത്തിന്റെയും വികാസത്തിന്റെയും നിരന്തരപ്രക്രിയ എന്നതാണ്‌ ഹെഗലിന്റെ തത്ത്വശാസ്‌ത്രത്തിന്റെ അടിസ്ഥാന സിദ്ധാന്തം. മനസ്സിന്റെയും ആശയങ്ങളുടെയും വികാസത്തെക്കുറിച്ച്‌ ഹെഗൽ വിപ്ലവകരമായ ചിന്താഗതികള്‍ അവതരിപ്പിച്ചു. എന്നാൽ അവ ആശയവാദപരമായിരുന്നു. മനസ്സിന്റെ വികാസത്തിൽനിന്നു പ്രകൃതിയുടെയും മനുഷ്യന്റെയും മാനുഷിക-സാമൂഹിക ബന്ധങ്ങളുടെയും വികാസത്തെപ്പറ്റി അനുമാനിക്കുകയാണു ഹെഗൽ ചെയ്‌തത്‌. ശാശ്വതമായ വികസനപ്രക്രിയ എന്ന ആശയത്തെ എന്‍ഗെൽസും മാർക്‌സും അംഗീകരിച്ചു. എന്നാൽ മനസ്സിന്റെ വികാസം പ്രകൃതിയുടെ പരിണാമത്തെ വിശദീകരിക്കുകയല്ല ചെയ്യുന്നതെന്ന്‌ എന്‍ഗെൽസും മാർക്‌സും സിദ്ധാന്തിച്ചു. നേരേമറിച്ച്‌ പ്രകൃതിയിൽ നിന്ന,്‌ ഭൗതികപദാർഥത്തിൽനിന്നുവേണം മനസ്സിനുള്ള വിശദീകരണം കണ്ടെത്തേണ്ടത്‌. അങ്ങനെ മാർക്‌സും എന്‍ഗെൽസും ഹെഗലിന്റെ ആശയവാദവുമായി വിയോജിച്ചു. അവർ ലോകത്തെയും മനുഷ്യരാശിയെയും ഭൗതികവാദപരമായി നിരീക്ഷിച്ചു. എല്ലാ പ്രാകൃതിക പ്രതിഭാസങ്ങള്‍ക്കും ഭൗതികകാരണങ്ങളുള്ളതുപോലെ മനുഷ്യസമൂഹത്തിന്റെ വികാസത്തിനും കാരണമായിട്ടുള്ളത്‌ ഭൗതികശക്തികളുടെ അതായത്‌ ഉത്‌പാദനശക്തികളുടെ വികാസമാണ്‌. ആവശ്യങ്ങള്‍ നിറവേറ്റാന്‍ വേണ്ട സാധനങ്ങള്‍ നിർമിക്കുവാന്‍ മനുഷ്യർ പരസ്‌പരം ചില ബന്ധങ്ങളിൽ ഏർപ്പെടുന്നു. ഈ ബന്ധങ്ങള്‍ ഉത്‌പാദനശക്തികളുടെ വികാസത്തെ ആശ്രയിച്ചാണ്‌ നിലകൊള്ളുന്നത്‌. സാമൂഹികജീവിതത്തിലെ എല്ലാ പ്രതിഭാസങ്ങളും, മനുഷ്യരുടെ ആശകളും ആശയങ്ങളും നിയമങ്ങളുമെല്ലാം ഈ ബന്ധങ്ങളാൽ നിർണീതമാണ്‌. ഉത്‌പാദനശക്തികളുടെ വികാസമാണ്‌ സ്വകാര്യസ്വത്തുടമയിൽ അധിഷ്‌ഠിതമായ സാമൂഹികബന്ധങ്ങള്‍ സൃഷ്‌ടിക്കുന്നത്‌; ഭൂരിപക്ഷത്തിന്റെ സ്വത്തിനെ അവരിൽനിന്ന്‌ അപഹരിക്കുകയും ന്യൂനപക്ഷത്തിന്റെ പക്കൽ കേന്ദ്രീഭവിപ്പിക്കുകയും ചെയ്യുന്നത്‌. ഉത്‌പാദനശക്തികളുടെ ഇതേ വികാസം തന്നെയാണ്‌ ആധുനിക സാമൂഹികവ്യവസ്ഥിതിയുടെ അസ്‌തിവാരമായ സ്വകാര്യസ്വത്തുടമയെ നിർമൂലനം ചെയ്യുന്നതും. സോഷ്യലിസ്റ്റുകള്‍ തങ്ങളുടേതായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള അതേ ലക്ഷ്യത്തിലേക്ക്‌ സമൂഹം നീങ്ങിക്കൊണ്ടിരിക്കുന്നു. ഏതു സാമൂഹികശക്തിക്കാണ്‌ സോഷ്യലിസം നിലവിൽ വരുത്താന്‍ താത്‌പര്യമുള്ളതെന്നു തിരിച്ചറിയുകയും ആ ശക്തിക്ക്‌ അതിന്റെ ചരിത്രപരമായ കർത്തവ്യത്തെക്കുറിച്ചു ബോധം ഉളവാക്കുകയും മാത്രമേ സോഷ്യലിസ്റ്റുകള്‍ ചെയ്യേണ്ടതുള്ളൂ. ആ ശക്തിയാണ്‌ തൊഴിലാളിവർഗം. ഇംഗ്ലണ്ടിൽ, അവിടത്തെ വ്യവസായ കേന്ദ്രമായിരുന്ന മാഞ്ചസ്റ്ററിൽവച്ചാണ്‌ എന്‍ഗെൽസ്‌ തൊഴിലാളിവർഗവുമായി പരിചയപ്പെട്ടത്‌. തന്റെ അച്ഛന്‌ ഓഹരിയുണ്ടായിരുന്ന ഒരു വാണിജ്യസ്ഥാപനത്തിൽ ജോലി സ്വീകരിച്ചുകൊണ്ട്‌ 1842-ൽ ഇദ്ദേഹം അവിടെ പാർപ്പുറപ്പിച്ചു. ഇംഗ്ലണ്ടിലെ തൊഴിലാളിവർഗത്തിന്റെ സ്ഥിതി എന്ന ഗ്രന്ഥം 1845-ൽ എന്‍ഗെൽസ്‌ പ്രസിദ്ധപ്പെടുത്തി. ഇംഗ്ലണ്ടിൽ എത്തിയതിനുശേഷം മാത്രമാണ്‌ എന്‍ഗെൽസ്‌ സോഷ്യലിസ്റ്റായിത്തീർന്നത്‌. അക്കാലത്ത്‌ ഇംഗ്ലണ്ടിൽ പ്രവർത്തിച്ചുവന്ന തൊഴിലാളിപ്രവർത്തകരുമായി ഇദ്ദേഹം ബന്ധപ്പെടുകയും ബ്രിട്ടനിലെ സോഷ്യലിസ്റ്റു പ്രസിദ്ധീകരണങ്ങള്‍ക്കു വേണ്ടി എഴുതാന്‍ ആരംഭിക്കുകയും ചെയ്‌തു. 1844-ൽ ജർമനിയിലേക്കു മടങ്ങിപ്പോകുംവഴി പാരിസിൽ വച്ചാണ്‌ എന്‍ഗെൽസ്‌ കാറൽ മാർക്‌സിനെ പരിചയപ്പെടുന്നത്‌. എന്നാൽ അതിനുമുന്‍പുതന്നെ ഇദ്ദേഹം മാർക്‌സുമായി കത്തിടപാട്‌ ആരംഭിച്ചിരുന്നു. പാരിസിൽ ഫ്രഞ്ചുസോഷ്യലിസ്റ്റുകളുടെ സ്വാധീനതമൂലം മാർക്‌സ്‌ സോഷ്യലിസ്റ്റായി കഴിഞ്ഞിരുന്നു. എന്‍ഗെൽസും മാർക്‌സും ചേർന്ന്‌ പാരിസിൽ എഴുതിയതാണ്‌ വിശുദ്ധ കുടുംബം (Holy Family)എന്ന പ്രഖ്യാതകൃതി. ദാർശനികരായ ബൗവർ സഹോദരന്മാർക്കും അവരുടെ അനുയായികള്‍ക്കുമുള്ള പരിഹാസപ്പേരായിരുന്നു "വിശുദ്ധകുടുംബ'മെന്നത്‌. ഈ ദാർശനികർ എല്ലാ യാഥാർഥ്യത്തിനും പാർട്ടികള്‍ക്കും രാഷ്‌ട്രീയകാര്യങ്ങള്‍ക്കും ഉപരിയായി നിലകൊണ്ട്‌ ഒരു വിമർശനരീതിയുടെ പ്രയോക്താക്കളായിരുന്നു. വിവേചനശക്തിയില്ലാത്ത ഒരു ജനക്കൂട്ടമെന്ന നിലയ്‌ക്കു പുച്ഛത്തോടുകൂടിയാണ്‌ തൊഴിലാളിവർഗത്തെ ബൗവർമാർ വീക്ഷിച്ചത്‌. ഈ പ്രവണതയെ വിശുദ്ധകുടുംബം എന്ന കൃതിയിലൂടെ മാർക്‌സും എന്‍ഗെൽസും ശക്തിയായി എതിർത്തു. ഭരണാധികാരി വർഗങ്ങളും ഭരണകൂടവും ചവിട്ടിമെതിക്കുന്ന തൊഴിലാളിയുടെ പേരിൽ ധ്യാനമല്ല, മറിച്ച്‌ കൂടുതൽ നല്ലൊരു സാമൂഹിക ക്രമത്തിനു വേണ്ടിയുള്ള സമരമാണാവശ്യമെന്ന്‌ അവർ വാദിച്ചു. ഈ സമരം ചെയ്യുന്നതിനു കഴിവുള്ള ശക്തിയായി അവർ തൊഴിലാളിവർഗത്തെ കണക്കാക്കി.

കാറൽമാർക്‌സും എഗെൽസും കമ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോ തയ്യാറാക്കുന്നു

1845 മുതൽ 47 വരെ എന്‍ഗെൽസ്‌ താമസിച്ചത്‌ ബ്രസൽസിലും പാരിസിലുമായിരുന്നു. ഈ നഗരങ്ങളിലെ ജർമന്‍ തൊഴിലാളികള്‍ക്കിടയിലുള്ള പ്രായോഗിക പ്രവർത്തനങ്ങളുമായി തന്റെ ശാസ്‌ത്രീയസിദ്ധാന്തങ്ങളെ ഇദ്ദേഹം ബന്ധപ്പെടുത്തി. ഇവിടെവച്ചാണ്‌ "കമ്യൂണിസ്റ്റ്‌ ലീഗ്‌' എന്ന രഹസ്യ വിപ്ലവസംഘടനയുമായി മാർക്‌സും എന്‍ഗെൽസും ബന്ധം സ്ഥാപിച്ചത്‌. തങ്ങളാവിഷ്‌കരിച്ച സോഷ്യലിസത്തിന്റെ മുഖ്യസിദ്ധാന്തങ്ങള്‍ വിശദീകരിക്കുവാന്‍ ഈ സംഘടന ആവശ്യപ്പെട്ടതനുസരിച്ചാണ്‌ മാർക്‌സും എന്‍ഗെൽസും ചേർന്ന്‌ 1848-ൽ കമ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോ പ്രസിദ്ധപ്പെടുത്തിയത്‌. ആദ്യം ഫ്രാന്‍സിൽ പൊട്ടിപ്പുറപ്പെടുകയും പിന്നീട്‌ പശ്ചിമയൂറോപ്യന്‍ രാജ്യങ്ങളിലാകെ വ്യാപിക്കുകയും ചെയ്‌ത 1848-ലെ വിപ്ലവം മാർക്‌സിനെയും എന്‍ഗെൽസിനെയും ജർമനിയിൽ കൊണ്ടെത്തിച്ചു. ഇവിടെ റൈനിഷ്‌ പ്രഷ്യയിൽ കൊളോണിൽ നിന്ന്‌ പ്രസിദ്ധം ചെയ്‌തിരുന്ന നോയേ റൈനിഷെ ത്‌സൈതുങ്‌ എന്ന ജനാധിപത്യവാദിയായ വൃത്താന്തപത്രത്തിന്റെ ചുമതല അവർ ഏറ്റെടുത്തു. എന്നാൽ അധികം താമസിയാതെ പത്രം അടിച്ചമർത്തപ്പെട്ടു. വിദേശവാസത്തിനിടയിൽ, മുമ്പുതന്നെ പ്രഷ്യന്‍ പൗരത്വം നഷ്‌ടപ്പെട്ടിരുന്ന മാർക്‌സ്‌ നാടുകടത്തപ്പെട്ടു. എന്‍ഗെൽസ്‌ ജനങ്ങളുടെ സായുധകലാപത്തിൽ പങ്കെടുത്തു. സ്വാതന്ത്യ്രത്തിനുവേണ്ടി മൂന്ന്‌ യുദ്ധങ്ങളിൽ ഇദ്ദേഹം പൊരുതി. പക്ഷേ വിപ്ലവം പരാജയപ്പെട്ടു. അതോടെ എന്‍ഗെൽസ്‌ സ്വിറ്റ്‌സർലണ്ടിലൂടെ ലണ്ടനിലേക്കു പലായനം ചെയ്‌തു. ലണ്ടനിൽ പാർപ്പുറപ്പിച്ചുകൊണ്ട്‌ എന്‍ഗെൽസ്‌ വീണ്ടും ഒരു ക്ലാർക്കായി ജീവിതമാരംഭിച്ചു. 1840-കളിൽ താന്‍ ജോലിചെയ്‌തിരുന്ന മാഞ്ചസ്റ്ററിലെ അതേ സ്ഥാപനത്തിൽ ഇദ്ദേഹം ഓഹരിക്കാരനായി. പിന്നീട്‌ 1870 വരെ എന്‍ഗെൽസ്‌ മാഞ്ചസ്റ്ററിലാണ്‌ താമസിച്ചത്‌. ലണ്ടനിൽ പാർത്തിരുന്ന മാർക്‌സുമായി സജീവമായ ആശയവിനിമയം നടത്തുന്നതിൽ എന്‍ഗെൽസ്‌ അപ്പോഴും ശ്രദ്ധിച്ചിരുന്നു. 1870-ൽ എന്‍ഗെൽസ്‌ ലണ്ടനിലേക്കു താമസം മാറ്റി. ഈ സുഹൃത്തുക്കളുടെ ധൈഷണികസഹജീവിതം 1883-ൽ മാർക്‌സ്‌ മരിക്കുന്നതുവരെ അഭംഗുരം തുടർന്നു. ഇതിന്റെ ഫലം, മാർക്‌സിനെ സംബന്ധിച്ചിടത്തോളം മൂലധനം എന്ന വിഖ്യാതഗ്രന്ഥത്തിന്റെ രചനയായിരുന്നു; എന്‍ഗെൽസിനെ സംബന്ധിച്ചാകട്ടെ, ചെറുതും വലുതുമായ ഒട്ടനേകം കൃതികള്‍ രചിക്കാന്‍ കഴിഞ്ഞുവെന്നതാണ്‌ മുതലാളിത്ത സമ്പദ്‌വ്യവസ്ഥയെന്ന സമ്മിശ്ര പ്രതിഭാസത്തിന്റെ അപഗ്രഥനത്തിലാണ്‌ മാർക്‌സ്‌ ശ്രദ്ധ കേന്ദ്രീകരിച്ചത്‌. എന്‍ഗെൽസാകട്ടെ ചരിത്രത്തെ സംബന്ധിച്ച ഭൗതികധാരണയുടെയും മാർക്‌സിന്റെ സാമ്പത്തികസിദ്ധാന്തത്തിന്റെയും സത്ത ഉള്‍ക്കൊണ്ട്‌ കുറേക്കൂടി സാമാന്യസ്വഭാവമുള്ള ശാസ്‌ത്രീയ പ്രശ്‌നങ്ങളെപ്പറ്റിയും ഭൂത-വർത്തമാനകാലങ്ങളിലെ സാമൂഹിക പ്രതിഭാസങ്ങളെപ്പറ്റിയും ലളിതമായി പ്രതിപാദിച്ചു.

1848-49-ലെ പ്രസ്ഥാനത്തിനുശേഷം ദേശാന്തരവാസം ചെയ്യുകയായിരുന്ന മാർക്‌സും എന്‍ഗെൽസും ശാസ്‌ത്രീയഗവേഷണങ്ങളിൽ മാത്രം ഒതുങ്ങി നിന്നില്ല. 1864-ൽ കാറൽമാർക്‌സ്‌ "സാർവദേശീയ തൊഴിലാളി സംഘടന' സ്ഥാപിച്ചു. ഇതിന്റെ പ്രവർത്തനങ്ങളിൽ എന്‍ഗെൽസ്‌ ക്രിയാത്മകമായ പങ്കുവഹിച്ചു. മാർക്‌സിന്റെ ആശയമനുസരിച്ച്‌ എല്ലാ രാജ്യങ്ങളിലെയും തൊഴിലാളികളെ ഏകീകരിക്കുന്ന ഒന്നായിരുന്നു സാർവദേശീയസംഘടന. 1880-ൽ ഈ സംഘടന പിരിച്ചുവിട്ടതിനുശേഷവും മാർക്‌സിന്റെയും എന്‍ഗെൽസിന്റെയും ഏകീകരണശ്രമം അവസാനിച്ചില്ല. തൊഴിലാളിപ്രസ്ഥാനത്തിന്റെ ആത്മീയനേതാക്കള്‍ എന്ന നിലയിൽ അവരുടെ പ്രാധാന്യം വർധിച്ചുവന്നു. മാർക്‌സിന്റെ മരണത്തിനുശേഷം യൂറോപ്യന്‍ സോഷ്യലിസ്റ്റുകളുടെ ഉപദേഷ്‌ടാവും നേതാവുമെന്ന നില എന്‍ഗെൽസ്‌ ഒറ്റയ്‌ക്ക്‌ പുലർത്തിവന്നു. ധീരനായ ഒരു യോദ്ധാവും തൊഴിലാളിവർഗത്തിന്റെ ആചാര്യനുമായ ഫ്രീഡ്‌റിഷ്‌ എന്‍ഗെൽസ്‌ 1895 ആഗ. 5-ന്‌ ലണ്ടനിൽ നിര്യാതനായി.

എന്‍ഗെൽസിന്റെ കൃതികളിൽ പ്രമുഖമായവ താഴെച്ചേർക്കുന്നു: തത്ത്വദർശനം, പ്രകൃതിശാസ്‌ത്രം, സാമൂഹികശാസ്‌ത്രങ്ങള്‍ എന്നിവയുടെ മണ്ഡലത്തിലെ പ്രധാനപ്രശ്‌നങ്ങള്‍ അപഗ്രഥിച്ചുകൊണ്ട്‌ ഡൂറിങ്ങിനെതിരായി ഇദ്ദേഹമെഴുതിയ ആന്റിഡൂറിങ്‌ (Anti-Duhring); കുടുംബം, സ്വകാര്യസ്വത്ത്‌, ഭരണകൂടം എന്നിവയുടെ ഉദ്‌ഭവം (Th Origin of the Family Private Property and the State); ലുഡ്‌വിഗ്‌ ഫൊയർബാഹ്‌ (Ludwing Feuerbach)റഷ്യയെപ്പറ്റി (On Russia).

മൂലധനമെന്ന ബൃഹദ്‌ഗ്രന്ഥത്തിന്റെ അവസാനമിനുക്കുപണി മുഴുമിപ്പിക്കാന്‍ കഴിയാതെ മാർക്‌സ്‌ മരിച്ചപ്പോള്‍ ആ കൃതിയുടെ രണ്ടും മൂന്നും വാല്യങ്ങള്‍ തയ്യാറാക്കി പ്രസിദ്ധം ചെയ്‌തത്‌ എന്‍ഗെൽസ്‌ ആണ്‌. നോ. കമ്യൂണിസം; മാർക്‌സിസം; കാറൽമാർക്‌സ്‌; മൂലധനം

താളിന്റെ അനുബന്ധങ്ങള്‍