This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എന്‍ഗെൽസ്‌, ഫ്രീഡ്‌റിഷ്‌ (1820-95)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

എന്‍ഗെൽസ്‌, ഫ്രീഡ്‌റിഷ്‌ (1820-95)

Engels, Friedrich

ഫ്രീഡ്‌റിഷ്‌ എന്‍ഗെല്‍സ്‌

കാറല്‍ മാര്‍ക്‌സിനോടൊപ്പം ശാസ്‌ത്രീയ സോഷ്യലിസത്തിന്റെ ഉപജ്ഞാതാവായിത്തീര്‍ന്ന ജര്‍മന്‍ തത്ത്വചിന്തകന്‍.

പ്രഷ്യന്‍ സാമ്രാജ്യത്തില്‍ റൈന്‍ പ്രവിശ്യയില്‍ (ഇന്നത്തെ പശ്ചിമജര്‍മനിയില്‍) ബാര്‍മന്‍ എന്ന സ്ഥലത്ത്‌ 1820 ന. 28-ന്‌ എന്‍ഗെല്‍സ്‌ ജനിച്ചു. ഇദ്ദേഹത്തിന്റെ പിതാവ്‌ ഒരു വ്യവസായി ആയിരുന്നു. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുംമുമ്പ്‌ 1833-ല്‍ എന്‍ഗെല്‍സ്‌ പ്രതികൂലമായ കുടുംബസാഹചര്യങ്ങള്‍മൂലം ബ്രമനിലെ ഒരു വാണിജ്യസ്ഥാപനത്തില്‍ ക്ലാര്‍ക്കായി ചേരുവാന്‍ നിര്‍ബന്ധിതനായി. എന്നാല്‍ ശാസ്‌ത്രീയവും രാഷ്‌ട്രീയവുമായ വിദ്യാഭ്യാസം തുടരുന്നതില്‍ ഇദ്ദേഹം ശ്രദ്ധിച്ചുപോന്നു. ഹൈസ്‌കൂളിലായിരിക്കുമ്പോള്‍ത്തന്നെ ഏകാധിപത്യത്തെയും ഉദ്യോഗസ്ഥപ്രഭുക്കളുടെ മര്‍ദനവാഴ്‌ചയെയും എന്‍ഗെല്‍സ്‌ വെറുത്തുതുടങ്ങിയിരുന്നു. തത്ത്വശാസ്‌ത്രപഠനം ഇദ്ദേഹത്തെ കുറേക്കൂടി മുന്നോട്ടുനയിച്ചു. അക്കാലത്ത്‌ ജര്‍മന്‍ തത്ത്വശാസ്‌ത്രത്തില്‍ ഹെഗലിന്റെ സിദ്ധാന്തങ്ങള്‍ക്കായിരുന്നു പ്രാമാണ്യം. പ്രപഞ്ചം പരിണാമത്തിന്റെയും വികാസത്തിന്റെയും നിരന്തരപ്രക്രിയ എന്നതാണ്‌ ഹെഗലിന്റെ തത്ത്വശാസ്‌ത്രത്തിന്റെ അടിസ്ഥാന സിദ്ധാന്തം. മനസ്സിന്റെയും ആശയങ്ങളുടെയും വികാസത്തെക്കുറിച്ച്‌ ഹെഗല്‍ വിപ്ലവകരമായ ചിന്താഗതികള്‍ അവതരിപ്പിച്ചു. എന്നാല്‍ അവ ആശയവാദപരമായിരുന്നു. മനസ്സിന്റെ വികാസത്തില്‍നിന്നു പ്രകൃതിയുടെയും മനുഷ്യന്റെയും മാനുഷിക-സാമൂഹിക ബന്ധങ്ങളുടെയും വികാസത്തെപ്പറ്റി അനുമാനിക്കുകയാണു ഹെഗല്‍ ചെയ്‌തത്‌. ശാശ്വതമായ വികസനപ്രക്രിയ എന്ന ആശയത്തെ എന്‍ഗെല്‍സും മാര്‍ക്‌സും അംഗീകരിച്ചു. എന്നാല്‍ മനസ്സിന്റെ വികാസം പ്രകൃതിയുടെ പരിണാമത്തെ വിശദീകരിക്കുകയല്ല ചെയ്യുന്നതെന്ന്‌ എന്‍ഗെല്‍സും മാര്‍ക്‌സും സിദ്ധാന്തിച്ചു. നേരേമറിച്ച്‌ പ്രകൃതിയില്‍ നിന്ന,്‌ ഭൗതികപദാര്‍ഥത്തില്‍നിന്നുവേണം മനസ്സിനുള്ള വിശദീകരണം കണ്ടെത്തേണ്ടത്‌. അങ്ങനെ മാര്‍ക്‌സും എന്‍ഗെല്‍സും ഹെഗലിന്റെ ആശയവാദവുമായി വിയോജിച്ചു. അവര്‍ ലോകത്തെയും മനുഷ്യരാശിയെയും ഭൗതികവാദപരമായി നിരീക്ഷിച്ചു. എല്ലാ പ്രാകൃതിക പ്രതിഭാസങ്ങള്‍ക്കും ഭൗതികകാരണങ്ങളുള്ളതുപോലെ മനുഷ്യസമൂഹത്തിന്റെ വികാസത്തിനും കാരണമായിട്ടുള്ളത്‌ ഭൗതികശക്തികളുടെ അതായത്‌ ഉത്‌പാദനശക്തികളുടെ വികാസമാണ്‌. ആവശ്യങ്ങള്‍ നിറവേറ്റാന്‍ വേണ്ട സാധനങ്ങള്‍ നിര്‍മിക്കുവാന്‍ മനുഷ്യര്‍ പരസ്‌പരം ചില ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നു. ഈ ബന്ധങ്ങള്‍ ഉത്‌പാദനശക്തികളുടെ വികാസത്തെ ആശ്രയിച്ചാണ്‌ നിലകൊള്ളുന്നത്‌. സാമൂഹികജീവിതത്തിലെ എല്ലാ പ്രതിഭാസങ്ങളും, മനുഷ്യരുടെ ആശകളും ആശയങ്ങളും നിയമങ്ങളുമെല്ലാം ഈ ബന്ധങ്ങളാല്‍ നിര്‍ണീതമാണ്‌. ഉത്‌പാദനശക്തികളുടെ വികാസമാണ്‌ സ്വകാര്യസ്വത്തുടമയില്‍ അധിഷ്‌ഠിതമായ സാമൂഹികബന്ധങ്ങള്‍ സൃഷ്‌ടിക്കുന്നത്‌; ഭൂരിപക്ഷത്തിന്റെ സ്വത്തിനെ അവരില്‍നിന്ന്‌ അപഹരിക്കുകയും ന്യൂനപക്ഷത്തിന്റെ പക്കല്‍ കേന്ദ്രീഭവിപ്പിക്കുകയും ചെയ്യുന്നത്‌. ഉത്‌പാദനശക്തികളുടെ ഇതേ വികാസം തന്നെയാണ്‌ ആധുനിക സാമൂഹികവ്യവസ്ഥിതിയുടെ അസ്‌തിവാരമായ സ്വകാര്യസ്വത്തുടമയെ നിര്‍മൂലനം ചെയ്യുന്നതും. സോഷ്യലിസ്റ്റുകള്‍ തങ്ങളുടേതായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള അതേ ലക്ഷ്യത്തിലേക്ക്‌ സമൂഹം നീങ്ങിക്കൊണ്ടിരിക്കുന്നു. ഏതു സാമൂഹികശക്തിക്കാണ്‌ സോഷ്യലിസം നിലവില്‍ വരുത്താന്‍ താത്‌പര്യമുള്ളതെന്നു തിരിച്ചറിയുകയും ആ ശക്തിക്ക്‌ അതിന്റെ ചരിത്രപരമായ കര്‍ത്തവ്യത്തെക്കുറിച്ചു ബോധം ഉളവാക്കുകയും മാത്രമേ സോഷ്യലിസ്റ്റുകള്‍ ചെയ്യേണ്ടതുള്ളൂ. ആ ശക്തിയാണ്‌ തൊഴിലാളിവര്‍ഗം. ഇംഗ്ലണ്ടില്‍, അവിടത്തെ വ്യവസായ കേന്ദ്രമായിരുന്ന മാഞ്ചസ്റ്ററില്‍വച്ചാണ്‌ എന്‍ഗെല്‍സ്‌ തൊഴിലാളിവര്‍ഗവുമായി പരിചയപ്പെട്ടത്‌. തന്റെ അച്ഛന്‌ ഓഹരിയുണ്ടായിരുന്ന ഒരു വാണിജ്യസ്ഥാപനത്തില്‍ ജോലി സ്വീകരിച്ചുകൊണ്ട്‌ 1842-ല്‍ ഇദ്ദേഹം അവിടെ പാര്‍പ്പുറപ്പിച്ചു. ഇംഗ്ലണ്ടിലെ തൊഴിലാളിവര്‍ഗത്തിന്റെ സ്ഥിതി എന്ന ഗ്രന്ഥം 1845-ല്‍ എന്‍ഗെല്‍സ്‌ പ്രസിദ്ധപ്പെടുത്തി. ഇംഗ്ലണ്ടില്‍ എത്തിയതിനുശേഷം മാത്രമാണ്‌ എന്‍ഗെല്‍സ്‌ സോഷ്യലിസ്റ്റായിത്തീര്‍ന്നത്‌. അക്കാലത്ത്‌ ഇംഗ്ലണ്ടില്‍ പ്രവര്‍ത്തിച്ചുവന്ന തൊഴിലാളിപ്രവര്‍ത്തകരുമായി ഇദ്ദേഹം ബന്ധപ്പെടുകയും ബ്രിട്ടനിലെ സോഷ്യലിസ്റ്റു പ്രസിദ്ധീകരണങ്ങള്‍ക്കു വേണ്ടി എഴുതാന്‍ ആരംഭിക്കുകയും ചെയ്‌തു. 1844-ല്‍ ജര്‍മനിയിലേക്കു മടങ്ങിപ്പോകുംവഴി പാരിസില്‍ വച്ചാണ്‌ എന്‍ഗെല്‍സ്‌ കാറല്‍ മാര്‍ക്‌സിനെ പരിചയപ്പെടുന്നത്‌. എന്നാല്‍ അതിനുമുന്‍പുതന്നെ ഇദ്ദേഹം മാര്‍ക്‌സുമായി കത്തിടപാട്‌ ആരംഭിച്ചിരുന്നു. പാരിസില്‍ ഫ്രഞ്ചുസോഷ്യലിസ്റ്റുകളുടെ സ്വാധീനതമൂലം മാര്‍ക്‌സ്‌ സോഷ്യലിസ്റ്റായി കഴിഞ്ഞിരുന്നു. എന്‍ഗെല്‍സും മാര്‍ക്‌സും ചേര്‍ന്ന്‌ പാരിസില്‍ എഴുതിയതാണ്‌ വിശുദ്ധ കുടുംബം (Holy Family)എന്ന പ്രഖ്യാതകൃതി. ദാര്‍ശനികരായ ബൗവര്‍ സഹോദരന്മാര്‍ക്കും അവരുടെ അനുയായികള്‍ക്കുമുള്ള പരിഹാസപ്പേരായിരുന്നു "വിശുദ്ധകുടുംബ'മെന്നത്‌. ഈ ദാര്‍ശനികര്‍ എല്ലാ യാഥാര്‍ഥ്യത്തിനും പാര്‍ട്ടികള്‍ക്കും രാഷ്‌ട്രീയകാര്യങ്ങള്‍ക്കും ഉപരിയായി നിലകൊണ്ട്‌ ഒരു വിമര്‍ശനരീതിയുടെ പ്രയോക്താക്കളായിരുന്നു. വിവേചനശക്തിയില്ലാത്ത ഒരു ജനക്കൂട്ടമെന്ന നിലയ്‌ക്കു പുച്ഛത്തോടുകൂടിയാണ്‌ തൊഴിലാളിവര്‍ഗത്തെ ബൗവര്‍മാര്‍ വീക്ഷിച്ചത്‌. ഈ പ്രവണതയെ വിശുദ്ധകുടുംബം എന്ന കൃതിയിലൂടെ മാര്‍ക്‌സും എന്‍ഗെല്‍സും ശക്തിയായി എതിര്‍ത്തു. ഭരണാധികാരി വര്‍ഗങ്ങളും ഭരണകൂടവും ചവിട്ടിമെതിക്കുന്ന തൊഴിലാളിയുടെ പേരില്‍ ധ്യാനമല്ല, മറിച്ച്‌ കൂടുതല്‍ നല്ലൊരു സാമൂഹിക ക്രമത്തിനു വേണ്ടിയുള്ള സമരമാണാവശ്യമെന്ന്‌ അവര്‍ വാദിച്ചു. ഈ സമരം ചെയ്യുന്നതിനു കഴിവുള്ള ശക്തിയായി അവര്‍ തൊഴിലാളിവര്‍ഗത്തെ കണക്കാക്കി.

കാറല്‍മാര്‍ക്‌സും എഗെല്‍സും കമ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോ തയ്യാറാക്കുന്നു

1845 മുതല്‍ 47 വരെ എന്‍ഗെല്‍സ്‌ താമസിച്ചത്‌ ബ്രസല്‍സിലും പാരിസിലുമായിരുന്നു. ഈ നഗരങ്ങളിലെ ജര്‍മന്‍ തൊഴിലാളികള്‍ക്കിടയിലുള്ള പ്രായോഗിക പ്രവര്‍ത്തനങ്ങളുമായി തന്റെ ശാസ്‌ത്രീയസിദ്ധാന്തങ്ങളെ ഇദ്ദേഹം ബന്ധപ്പെടുത്തി. ഇവിടെവച്ചാണ്‌ "കമ്യൂണിസ്റ്റ്‌ ലീഗ്‌' എന്ന രഹസ്യ വിപ്ലവസംഘടനയുമായി മാര്‍ക്‌സും എന്‍ഗെല്‍സും ബന്ധം സ്ഥാപിച്ചത്‌. തങ്ങളാവിഷ്‌കരിച്ച സോഷ്യലിസത്തിന്റെ മുഖ്യസിദ്ധാന്തങ്ങള്‍ വിശദീകരിക്കുവാന്‍ ഈ സംഘടന ആവശ്യപ്പെട്ടതനുസരിച്ചാണ്‌ മാര്‍ക്‌സും എന്‍ഗെല്‍സും ചേര്‍ന്ന്‌ 1848-ല്‍ കമ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോ പ്രസിദ്ധപ്പെടുത്തിയത്‌. ആദ്യം ഫ്രാന്‍സില്‍ പൊട്ടിപ്പുറപ്പെടുകയും പിന്നീട്‌ പശ്ചിമയൂറോപ്യന്‍ രാജ്യങ്ങളിലാകെ വ്യാപിക്കുകയും ചെയ്‌ത 1848-ലെ വിപ്ലവം മാര്‍ക്‌സിനെയും എന്‍ഗെല്‍സിനെയും ജര്‍മനിയില്‍ കൊണ്ടെത്തിച്ചു. ഇവിടെ റൈനിഷ്‌ പ്രഷ്യയില്‍ കൊളോണില്‍ നിന്ന്‌ പ്രസിദ്ധം ചെയ്‌തിരുന്ന നോയേ റൈനിഷെ ത്‌സൈതുങ്‌ എന്ന ജനാധിപത്യവാദിയായ വൃത്താന്തപത്രത്തിന്റെ ചുമതല അവര്‍ ഏറ്റെടുത്തു. എന്നാല്‍ അധികം താമസിയാതെ പത്രം അടിച്ചമര്‍ത്തപ്പെട്ടു. വിദേശവാസത്തിനിടയില്‍, മുമ്പുതന്നെ പ്രഷ്യന്‍ പൗരത്വം നഷ്‌ടപ്പെട്ടിരുന്ന മാര്‍ക്‌സ്‌ നാടുകടത്തപ്പെട്ടു. എന്‍ഗെല്‍സ്‌ ജനങ്ങളുടെ സായുധകലാപത്തില്‍ പങ്കെടുത്തു. സ്വാതന്ത്യ്രത്തിനുവേണ്ടി മൂന്ന്‌ യുദ്ധങ്ങളില്‍ ഇദ്ദേഹം പൊരുതി. പക്ഷേ വിപ്ലവം പരാജയപ്പെട്ടു. അതോടെ എന്‍ഗെല്‍സ്‌ സ്വിറ്റ്‌സര്‍ലണ്ടിലൂടെ ലണ്ടനിലേക്കു പലായനം ചെയ്‌തു. ലണ്ടനില്‍ പാര്‍പ്പുറപ്പിച്ചുകൊണ്ട്‌ എന്‍ഗെല്‍സ്‌ വീണ്ടും ഒരു ക്ലാര്‍ക്കായി ജീവിതമാരംഭിച്ചു. 1840-കളില്‍ താന്‍ ജോലിചെയ്‌തിരുന്ന മാഞ്ചസ്റ്ററിലെ അതേ സ്ഥാപനത്തില്‍ ഇദ്ദേഹം ഓഹരിക്കാരനായി. പിന്നീട്‌ 1870 വരെ എന്‍ഗെല്‍സ്‌ മാഞ്ചസ്റ്ററിലാണ്‌ താമസിച്ചത്‌. ലണ്ടനില്‍ പാര്‍ത്തിരുന്ന മാര്‍ക്‌സുമായി സജീവമായ ആശയവിനിമയം നടത്തുന്നതില്‍ എന്‍ഗെല്‍സ്‌ അപ്പോഴും ശ്രദ്ധിച്ചിരുന്നു. 1870-ല്‍ എന്‍ഗെല്‍സ്‌ ലണ്ടനിലേക്കു താമസം മാറ്റി. ഈ സുഹൃത്തുക്കളുടെ ധൈഷണികസഹജീവിതം 1883-ല്‍ മാര്‍ക്‌സ്‌ മരിക്കുന്നതുവരെ അഭംഗുരം തുടര്‍ന്നു. ഇതിന്റെ ഫലം, മാര്‍ക്‌സിനെ സംബന്ധിച്ചിടത്തോളം മൂലധനം എന്ന വിഖ്യാതഗ്രന്ഥത്തിന്റെ രചനയായിരുന്നു; എന്‍ഗെല്‍സിനെ സംബന്ധിച്ചാകട്ടെ, ചെറുതും വലുതുമായ ഒട്ടനേകം കൃതികള്‍ രചിക്കാന്‍ കഴിഞ്ഞുവെന്നതാണ്‌ മുതലാളിത്ത സമ്പദ്‌വ്യവസ്ഥയെന്ന സമ്മിശ്ര പ്രതിഭാസത്തിന്റെ അപഗ്രഥനത്തിലാണ്‌ മാര്‍ക്‌സ്‌ ശ്രദ്ധ കേന്ദ്രീകരിച്ചത്‌. എന്‍ഗെല്‍സാകട്ടെ ചരിത്രത്തെ സംബന്ധിച്ച ഭൗതികധാരണയുടെയും മാര്‍ക്‌സിന്റെ സാമ്പത്തികസിദ്ധാന്തത്തിന്റെയും സത്ത ഉള്‍ക്കൊണ്ട്‌ കുറേക്കൂടി സാമാന്യസ്വഭാവമുള്ള ശാസ്‌ത്രീയ പ്രശ്‌നങ്ങളെപ്പറ്റിയും ഭൂത-വര്‍ത്തമാനകാലങ്ങളിലെ സാമൂഹിക പ്രതിഭാസങ്ങളെപ്പറ്റിയും ലളിതമായി പ്രതിപാദിച്ചു.

ഫ്രീഡ്‌റിഷ്‌ എന്‍ഗെല്‍സ്‌ താമസിച്ചിരുന്ന വീട്‌-ജര്‍മനി

1848-49-ലെ പ്രസ്ഥാനത്തിനുശേഷം ദേശാന്തരവാസം ചെയ്യുകയായിരുന്ന മാര്‍ക്‌സും എന്‍ഗെല്‍സും ശാസ്‌ത്രീയഗവേഷണങ്ങളില്‍ മാത്രം ഒതുങ്ങി നിന്നില്ല. 1864-ല്‍ കാറല്‍മാര്‍ക്‌സ്‌ "സാര്‍വദേശീയ തൊഴിലാളി സംഘടന' സ്ഥാപിച്ചു. ഇതിന്റെ പ്രവര്‍ത്തനങ്ങളില്‍ എന്‍ഗെല്‍സ്‌ ക്രിയാത്മകമായ പങ്കുവഹിച്ചു. മാര്‍ക്‌സിന്റെ ആശയമനുസരിച്ച്‌ എല്ലാ രാജ്യങ്ങളിലെയും തൊഴിലാളികളെ ഏകീകരിക്കുന്ന ഒന്നായിരുന്നു സാര്‍വദേശീയസംഘടന. 1880-ല്‍ ഈ സംഘടന പിരിച്ചുവിട്ടതിനുശേഷവും മാര്‍ക്‌സിന്റെയും എന്‍ഗെല്‍സിന്റെയും ഏകീകരണശ്രമം അവസാനിച്ചില്ല. തൊഴിലാളിപ്രസ്ഥാനത്തിന്റെ ആത്മീയനേതാക്കള്‍ എന്ന നിലയില്‍ അവരുടെ പ്രാധാന്യം വര്‍ധിച്ചുവന്നു. മാര്‍ക്‌സിന്റെ മരണത്തിനുശേഷം യൂറോപ്യന്‍ സോഷ്യലിസ്റ്റുകളുടെ ഉപദേഷ്‌ടാവും നേതാവുമെന്ന നില എന്‍ഗെല്‍സ്‌ ഒറ്റയ്‌ക്ക്‌ പുലര്‍ത്തിവന്നു. ധീരനായ ഒരു യോദ്ധാവും തൊഴിലാളിവര്‍ഗത്തിന്റെ ആചാര്യനുമായ ഫ്രീഡ്‌റിഷ്‌ എന്‍ഗെല്‍സ്‌ 1895 ആഗ. 5-ന്‌ ലണ്ടനില്‍ നിര്യാതനായി.

എന്‍ഗെല്‍സിന്റെ കൃതികളില്‍ പ്രമുഖമായവ താഴെച്ചേര്‍ക്കുന്നു: തത്ത്വദര്‍ശനം, പ്രകൃതിശാസ്‌ത്രം, സാമൂഹികശാസ്‌ത്രങ്ങള്‍ എന്നിവയുടെ മണ്ഡലത്തിലെ പ്രധാനപ്രശ്‌നങ്ങള്‍ അപഗ്രഥിച്ചുകൊണ്ട്‌ ഡൂറിങ്ങിനെതിരായി ഇദ്ദേഹമെഴുതിയ ആന്റിഡൂറിങ്‌ (Anti-Duhring); കുടുംബം, സ്വകാര്യസ്വത്ത്‌, ഭരണകൂടം എന്നിവയുടെ ഉദ്‌ഭവം (Th Origin of the Family Private Property and the State); ലുഡ്‌വിഗ്‌ ഫൊയര്‍ബാഹ്‌ (Ludwing Feuerbach)റഷ്യയെപ്പറ്റി (On Russia).

മൂലധനമെന്ന ബൃഹദ്‌ഗ്രന്ഥത്തിന്റെ അവസാനമിനുക്കുപണി മുഴുമിപ്പിക്കാന്‍ കഴിയാതെ മാര്‍ക്‌സ്‌ മരിച്ചപ്പോള്‍ ആ കൃതിയുടെ രണ്ടും മൂന്നും വാല്യങ്ങള്‍ തയ്യാറാക്കി പ്രസിദ്ധം ചെയ്‌തത്‌ എന്‍ഗെല്‍സ്‌ ആണ്‌. നോ. കമ്യൂണിസം; മാര്‍ക്‌സിസം; കാറല്‍മാര്‍ക്‌സ്‌; മൂലധനം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍