This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എതുക

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

എതുക

ഒരു ശബ്‌ദാലങ്കാരം. പദ്യങ്ങളിലെ ഓരോ വരിയിലെയും ദ്വിതീയാക്ഷരങ്ങള്‍ ഒരുപോലെതന്നെ വരുന്ന പ്രാസവിശേഷത്തിനാണ്‌ എതുക എന്നു പറയുന്നത്‌. "ദ്വിതീയാക്ഷരപ്രാസം' എന്ന പേരിലും ഇത്‌ അറിയപ്പെടുന്നു. ദ്രാവിഡ ഭാഷകളിലാണ്‌ ഇതു കൂടുതലായി പ്രയോഗിച്ചുവരുന്നത്‌. ലീലാതിലകകാരന്‍ പാട്ടിന്‌ ലക്ഷണം കൊടുക്കുന്നതുതന്നെ

ദ്രവിഡ സംഘാതാക്ഷരനിബദ്ധം
എതുകമോനവൃത്ത വിശേഷയുക്തം

എന്നാണ്‌. "മോന' ആദ്യാക്ഷരപ്രാസമാണ്‌. രാമചരിതം, ഭാരതമാല, കണ്ണശരാമായണം, രാമകഥാപ്പാട്ട്‌, ഭാഷാ ഭഗവദ്‌ഗീത എന്നീ കൃതികളില്‍ എതുക പൂര്‍ണമായും പ്രയോഗിച്ചിട്ടുണ്ടെന്നു കാണാം.

 ഉദാ.	എല്ലാജാതിയും ഇന്നിതു ചൊല്ലാന്‍
		ഏതും കുറവില്ലെന്നെപ്പോലെ
		ചൊല്ലാകിന്നവരിതിനൊരുദോഷം
		ചൊല്ലുകയില്ല സഹൃജ്ജനസംഗാല്‍
		നല്ലാചാരിയരൊന്നെയുമൊന്നും
		നന്നെന്നൊഴിച്ചൊല്ലാര്‍; ഏതും
		കല്ലാതവര്‍ പിഴ ചൊന്നതു കൊണ്ടൊരു
		കാര്യവിരോധമിതിന്നിനവാരാ
		(കണ്ണശരാമായണം, ബാ.കാ. ശ്ലോ. 51)
	തരതലന്താനളന്താ, പിളന്താ പൊന്നന്‍
		തനകചെന്താര്‍, വരുന്താമല്‍ വാണന്‍തന്നെ
		ക്കരമരിന്താ, പൊരുന്താനവന്മാരുടെ
		കരിളരിന്താ, പുരാനേ! മുരാരീ കണാ
		ഒരു വരന്താപരന്താമമേ, നീ കനി-
		ന്തുരകചായീ പിണിപ്പണ്ണംനീന്താവണ്ണം;
		ചിരതരന്താള്‍ പണിന്തേനയ്യോ! താങ്കെന്നെ
		ത്തിരുവനന്താപുരന്തങ്കുമാനന്തനേ
		(രാമചരിതം)
 

എന്ന രാമചരിതം ശ്ലോകവും എതുകയ്‌ക്ക്‌ ഉദാഹരണമാണ്‌. മണിപ്രവാളകവിതയില്‍ കേരളവര്‍മ വലിയ കോയിത്തമ്പുരാന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം കവികള്‍ ദ്വിതിയാക്ഷരപ്രാസം നിര്‍ബന്ധമാണ്‌ എന്നുവാദിച്ചു. ഇതിനെതിരായി കവികള്‍ പ്രാസദീക്ഷയില്‍ മനസ്സുവച്ചാല്‍ അര്‍ഥചമത്‌കാരവും ഭാവസ്‌ഫുരണവും നഷ്‌ടപ്പെടുമെന്ന്‌ ഏ.ആര്‍. രാജരാജവര്‍മ കോയിത്തമ്പുരാന്റെ നേതൃത്വത്തില്‍ പുരോഗമനാശയഗതിക്കാര്‍ വാദിച്ചു. 20-ാം ശതകത്തിന്റെ ആരംഭത്തില്‍ മലയാളസാഹിത്യത്തില്‍ കോളിളക്കം സൃഷ്‌ടിച്ച ഈ പ്രാസവാദത്തെക്കുറിച്ചുതന്നെ ഒരു ശ്ലോകമുണ്ട്‌-

	"പ്രാസം വേണ്ടൊന്നൊരാളും പരമിതകുവളരെ-
	ബ്‌ഭംഗിയാണെന്നു വീതായാസം
	പ്രാസം പ്രയോഗിപ്പൊരു കവിവരനും തങ്ങളില്‍ 	
						പോരടിച്ചു;
	ആസംഗ്രാമത്തില്‍ മധ്യസ്ഥത തടവി
	മഹാമാന്യനായ്‌ വാണി ജിഹ്വാവാസം
	ചെയ്യുന്നൊരാള്‍ വന്നവരിരുവരെയും
	രാജിയാക്കിപ്പിരിച്ചു.'
 

(വി. ലതികുമാരി)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%8E%E0%B4%A4%E0%B5%81%E0%B4%95" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍