This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എട്ടുവീട്ടിൽ പിള്ളമാർ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

എട്ടുവീട്ടില്‍ പിള്ളമാര്‍

വേണാട്ടില്‍ (പഴയ തിരുവിതാംകൂര്‍ സംസ്ഥാനത്ത്‌) ക്രി.പി. 16-ഉം 17-ഉം ശതകങ്ങളില്‍ ഗണ്യമായ സ്വാധീനം ചെലുത്തിയിരുന്ന എട്ട്‌ നായര്‍ പ്രഭുകുടുംബങ്ങള്‍ (നോ. ഉമയമ്മറാണി, എട്ടരയോഗം). മാര്‍ത്താണ്ഡം, രാമനാമഠം എന്ന്‌ രണ്ട്‌ മഠങ്ങളോടും കുളത്തൂര്‍, കഴക്കൂട്ടം, വെങ്ങാനൂര്‍, ചെമ്പഴന്തി, കുടമണ്‍, പള്ളിച്ചല്‍ എന്നീ പ്രദേശങ്ങളോടും ചേര്‍ത്ത്‌ ഈ കുടുംബങ്ങള്‍ അറിയപ്പെടുന്നു. ജന്മിമാരായ പോറ്റിമാരുടെ (എട്ടരയോഗപ്പോറ്റിമാരുടെയല്ല) കുടിയാന്മാരായിരുന്ന ഇവര്‍ പില്‌ക്കാലത്ത്‌ അവരെ ധിക്കരിച്ച്‌ ഭൂമിയും അധികാരവും കൈയടക്കിയശേഷം എട്ടരയോഗക്കാരുമായി ചേര്‍ന്ന്‌ രാജകുടുംബത്തിനെതിരായി പ്രവര്‍ത്തിക്കുകയാണുണ്ടായതെന്ന്‌ വി. നാഗമയ്യ തിരുവിതാംകൂര്‍ സ്റ്റേറ്റ്‌ മാനുവലില്‍ രേഖപ്പെടുത്തിയിരിക്കുന്നു. എന്നാല്‍ ശ്രീ പദ്‌മനാഭസ്വാമിക്ഷേത്രം വക വസ്‌തുക്കളില്‍നിന്നു കരം പിരിക്കുന്ന ചുമതല എട്ടുവീട്ടില്‍ പിള്ളമാരെയാണ്‌ ഏല്‌പിച്ചിരുന്നതെന്ന്‌ തിരുവിതാംകൂര്‍ ചരിത്രത്തില്‍ പി. ശങ്കുണ്ണിമേനോന്‍ പറയുന്നതിനോട്‌ നാഗമയ്യ യോജിക്കുന്നുമുണ്ട്‌. ക്ഷേത്രത്തോട്‌ അനുബന്ധിച്ച്‌ മഠങ്ങളുടെ ചുമതല വഹിക്കാന്‍ ആറുമഠത്തില്‍ പിള്ളമാര്‍ക്കാണ്‌ അധികാരമുണ്ടായിരുന്നതെന്നും ഇവരെ ആയിരിക്കാം എട്ടുവീട്ടില്‍ പിള്ളമാരായി തെറ്റിദ്ധരിച്ചിരുന്നതെന്നും ടി.കെ. വേലുപ്പിള്ളയുടെ തിരുവിതാംകൂര്‍ സ്റ്റേറ്റ്‌ മാനുവലില്‍ പ്രസ്‌താവിച്ചു കാണുന്നു (Vol. II, 206).

ആദിത്യവര്‍മയുടെ ഭരണകാലത്ത്‌ (1672-77) ഒരു രാത്രിയില്‍ തിരുവനന്തപുരത്തുള്ള അദ്ദേഹത്തിന്റെ കൊട്ടാരം തീ പിടിച്ചു നശിക്കാനിടയായെങ്കിലും സമീപവാസികളാരും തന്നെ തീ അണയ്‌ക്കുവാന്‍ ശ്രമിക്കുകയുണ്ടായില്ലെന്ന്‌ ശങ്കുണ്ണിമേനോന്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഈ അപകൃത്യം എട്ടുവീട്ടില്‍ പിള്ളമാരും എട്ടരയോഗപ്പോറ്റിമാരും ചേര്‍ന്ന്‌ നടത്തിയതായിരുന്നു എന്ന്‌ ശങ്കുണ്ണിമേനോന്‍ പറയുന്നു. നാഗമയ്യ പോറ്റിമാരെ ഇതില്‍നിന്ന്‌ ഒഴിവാക്കുന്നു. അധികാരമോഹികളായ എട്ടുവീട്ടില്‍ പിള്ളമാരും എട്ടരയോഗപ്പോറ്റിമാരും കൂടി രാജ്യത്ത്‌ അനിശ്ചിതാവസ്ഥ സൃഷ്‌ടിച്ചെന്നും, മഹാരാജാവ്‌ താമസിച്ചിരുന്ന കൊട്ടാരത്തിനു തീ വച്ചെന്നും, തുടര്‍ന്ന്‌ കിള്ളിയാറിനു സമീപമുള്ള പുത്തന്‍കോട്ടയില്‍വച്ച്‌ ഇവരുടെ പ്രരണയാല്‍ ആദിത്യവര്‍മയ്‌ക്ക്‌ വിഷം കൊടുത്തു കൊന്നു എന്നും നാഗമയ്യ അഭിപ്രായപ്പെടുന്നു. (1678) ദ്‌ ട്രാവന്‍കൂര്‍ സ്റ്റേറ്റ്‌ മാന്വല്‍, വാല്യം 1 (Vol. I, 404). 1673-78 കാലത്ത്‌ ശ്രീപദ്‌മനാഭസ്വാമിക്ഷേത്രത്തിലെ പൂജാദികാര്യങ്ങള്‍ മുടങ്ങിയതും ഇവര്‍ സൃഷ്‌ടിച്ച കുഴപ്പം നിമിത്തമായിരുന്നു. തീവച്ചതും വിഷം കൊടുത്തതുമായ സംഭവങ്ങളെ ടി.കെ. വേലുപ്പിള്ള നിരാകരിക്കുന്നു. ദ്‌ ട്രാവന്‍കൂര്‍ സ്റ്റേറ്റ്‌ മാന്വല്‍, വാല്യം 2 (Vol. II. അനുബന്ധം, 93) കൊട്ടാരം തീവച്ച സംഭവം ഒരു തെറ്റിദ്ധാരണയുടെ ഫലമാണെന്ന്‌ ടി.കെ. വേലുപ്പിള്ള പറയുന്നു. ക്രി.പി. 1686 (കൊ.വ. 861)-ല്‍ ശ്രീപദ്‌മനാഭസ്വാമിക്ഷേത്രത്തിലുണ്ടായ അതിഭയങ്കരമായ തീപിടിത്തത്തെപ്പറ്റി പില്‌ക്കാലത്ത്‌ ഈ വിധം പിശകായി ധരിക്കാനിടവന്നതാകാം എന്ന്‌ അദ്ദേഹം അനുമാനിക്കുന്നു. കൊട്ടാരം വകയോ ക്ഷേത്രം വകയോ ആയ രേഖകളിലൊന്നും തന്നെ കൊട്ടാരം തീവയ്‌പിനെക്കുറിച്ചുള്ള പരാമര്‍ശം കാണുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്‌.

ആദിത്യവര്‍മയെ വിഷം കൊടുത്തു കൊന്നതായ പരാമര്‍ശം ആദ്യമായി കാണുന്നത്‌ പാച്ചുമൂത്തതിന്റെ തിരുവിതാംകൂര്‍ ചരിത്രത്തിലാണ്‌; ശങ്കുണ്ണിമേനോനും നാഗമയ്യയും ഇത്‌ ആവര്‍ത്തിക്കുന്നു. ശങ്കുണ്ണിമേനോന്‍ ഈ കൃത്യം യോഗക്കാര്‍, എട്ടുവീട്ടില്‍ പിള്ളമാര്‍, മാടമ്പിമാര്‍ എന്നിവരുടെമേല്‍ ആരോപിക്കുമ്പോള്‍ നാഗമയ്യ ഇത്‌ എട്ടുവീടരില്‍ മാത്രമായി ഒതുക്കി നിര്‍ത്തുകയാണ്‌ ചെയ്യുന്നത്‌. ആദിത്യവര്‍മ ശ്രീപദ്‌മനാഭസ്വാമിക്ഷേത്രത്തിലെ നിവേദ്യം കഴിക്കുക പതിവായിരുന്നതിനാല്‍ ഈ നിവേദ്യത്തില്‍ ഒരു ദിവസം യോഗക്കാര്‍ വിഷം കലര്‍ത്തിക്കൊടുത്ത്‌ ഇദ്ദേഹത്തെ വധിക്കുകയാണുണ്ടായതെന്ന്‌ നാഗമയ്യയും പ്രസ്‌താവിക്കുന്നു. എന്നാല്‍ ആദിത്യവര്‍മ ക്രി.പി. 1677-ല്‍ (കൊ.വ. 852 മാശിമാസത്തില്‍) കല്‍ക്കുളത്ത്‌ ദര്‍പ്പക്കുളങ്ങര കോയിക്കല്‍വച്ച്‌ അന്തരിച്ചതായി രേഖയുണ്ട്‌ ടി.എസ്‌.എം. (ടി.കെ. വേലുപ്പിള്ള, II അനുബന്ധം, 93).

മാര്‍ത്താണ്ഡവര്‍മയുടെ (ഭ.കാ. 1729-58) ഭരണാരംഭത്തില്‍ എട്ടുവീട്ടില്‍ പിള്ളമാരുടെയും മാടമ്പിമാരുടെയും യോഗക്കാരുടെയും വിക്രിയകള്‍ ഉച്ചകോടിയിലെത്തിയിരുന്നു. രാജാധികാരം അരക്കിട്ടുറപ്പിക്കുവാന്‍ പ്രതിജ്ഞാബദ്ധനായ ഇദ്ദേഹത്തിന്‌ സ്വാഭാവികമായും ഇവരോട്‌ ഏറ്റുമുട്ടേണ്ടിവന്നു. പള്ളിച്ചല്‍ പിള്ളയോട്‌ ഒരിക്കല്‍ തനിക്കായി ഒരു കടുവാക്കുട്ടിയെ അയച്ചുതരുവാന്‍ മാര്‍ത്താണ്ഡവര്‍മ ആവശ്യപ്പെട്ടതിനു മറുപടിയായി തന്റെ വസതിയില്‍ വരുന്ന പക്ഷം കടുവാക്കുട്ടിയെ (തന്നെത്തന്നെ ഉദ്ദേശിച്ചുകൊണ്ട്‌) കൊടുക്കാമെന്ന്‌ പിള്ള മറുപടി പറഞ്ഞുപോലും. ഒട്ടും മടിക്കാതെ പിള്ളയുടെ വീട്ടിലെത്തിയ രാജാവ്‌ അയാളുടെ കുടുമയ്‌ക്കു പിടിച്ചുകൊണ്ട്‌ കടുവാക്കുട്ടിയെ ആവശ്യപ്പെട്ടുവെന്നും തുടര്‍ന്ന്‌ അയാളെ തന്റെ വാള്‍കൊണ്ട്‌ വെട്ടിക്കൊന്നുവെന്നും പറയപ്പെടുന്നു. പള്ളിച്ചലുള്ള "നടുവത്തമുറി'ക്ക്‌ പ്രസ്‌തുത പേരു ലഭിക്കുവാന്‍ ഈ സംഭവമാണ്‌ കാരണമായിട്ടുള്ളതെന്നു നാഗമയ്യ പ്രസ്‌താവിക്കുന്നു.

മാര്‍ത്താണ്ഡവര്‍മയുടെ വര്‍ധിച്ചുവന്ന ശക്തിയില്‍ അമര്‍ഷംപൂണ്ട എട്ടുവീട്ടില്‍ പിള്ളമാര്‍ തിരുവനന്തപുരത്തിനുതെക്കുള്ള വെങ്ങാനൂര്‍ അമ്പലത്തില്‍വച്ച്‌, പദ്‌മനാഭസ്വാമിക്ഷേത്രത്തിലെ ആറാട്ടുദിവസം മഹാരാജാവിനെ വധിക്കാന്‍ ഗൂഢാലോചന നടത്തി. വിവരം അറിഞ്ഞ മഹാരാജാവ്‌ ആറാട്ട്‌ സമയത്ത്‌ വേണ്ടത്ര മുന്‍കരുതലുകളോടെ പോയതുകൊണ്ട്‌ പിള്ളമാരുടെ രഹസ്യോദ്യമം ഫലപ്പെടാതെ പോയി.

മാര്‍ത്താണ്ഡവര്‍മയുടെ മാതുലനായ രാമവര്‍മയുടെ പുത്രന്മാരും (പപ്പുത്തമ്പിയും രാമന്‍ തമ്പിയും) മാര്‍ത്താണ്ഡവര്‍മയുമായി രാജ്യാവകാശത്തിനുവേണ്ടിയുള്ള തര്‍ക്കമുണ്ടായി. ഈ സന്ദര്‍ഭത്തില്‍ എട്ടുവീട്ടില്‍ പിള്ളമാര്‍ തമ്പിമാരുടെ പക്ഷം ചേര്‍ന്നതായി കരുതപ്പെടുന്നു. മാര്‍ത്താണ്ഡവര്‍മയുമായുള്ള മത്സരത്തില്‍ സഹായാഭ്യര്‍ഥനയുമായി മധുരയ്‌ക്കു പുറപ്പെട്ട തമ്പിമാര്‍ക്ക്‌ പിള്ളമാരുടെ ആശിസ്സുകള്‍ ലഭിച്ചിരുന്നതായി നാഗമയ്യ അഭിപ്രായപ്പെടുന്നു. പക്ഷേ അവരുടെ ലക്ഷ്യം സഫലമായില്ല. തമ്പിമാരെ മാര്‍ത്താണ്ഡവര്‍മ നാഗര്‍കോവില്‍ കൊട്ടാരത്തില്‍വച്ചു വധിച്ചു. അതിനുശേഷം പ്രതിയോഗികളെ നിര്‍മാര്‍ജനം ചെയ്യുന്നതില്‍ രാജാവ്‌ ജാഗരൂകനായി. ടി.കെ. വേലുപ്പിള്ളയുടെ സ്റ്റേറ്റ്‌ മാനുവലിന്റെ രണ്ടാം വാല്യത്തില്‍ ഇതിനെപ്പറ്റി ഇപ്രകാരം രേഖപ്പെടുത്തിക്കാണുന്നു: "രാമവര്‍മരായ ചിറവായി മൂത്ത ഇരുണരുളിയെടത്തില്‍ പണ്ടാരത്തിലെ മക്കള്‍ കണക്കു തമ്പിരാമന്‍ രാമനയും കണക്കുതമ്പി രാമന്‍ ആതിച്ചനയും 906-ാമാണ്ടു നാകരുകോവിലില്‍വെച്ചു ചിക്ഷിച്ചുപോകകൊണ്ടും ചേഴം പേരില്‍ എട്ടുവീട്ടില്‍ മാടമ്പിമാര്‍ വകയില്‍ ഒള്ളുതില്‍ കൊച്ചുകുഞ്ഞന്‍ പണ്ടാരത്തുകുറിപ്പിനെയും വലിയപിള്ള കുഞ്ചിരയിമന്‍പിള്ളയെയും ആറുക്കൂട്ടം പിള്ളമാര്‍ വകയില്‍ പരക്കോട്ടുതിക്ക കൂട്ടിപിള്ളയെയും പാണ്ടിക്കൂട്ടത്തില്‍ അയ്യപ്പന്‍പിള്ളയെയും നീക്കി ചേഴംപേര്‍ എല്ലാംപേരെയും പിടിച്ചുകൊണ്ടുചെന്നു മേല്‍പ്പട്ട തുരോകങ്ങള്‍ ചെയ്യാത്ത പിറകാരത്തിനു 912-ാമാണ്ടു ചിക്ഷയും കഴിച്ചു ആ വകയില്‍ ഒള്ള പെണ്ണുംപിള്ളയെ ഒക്കെയും തുറപ്പിറത്തും കോട്ടപ്പടിയിലായിട്ടും കയ്യാളിക്കയും ചെയിതചേഴം അരുമന കാരക്കോട്ടു പള്ളിച്ചല്‍ കരകുളം ചിറയിന്‍കീഴ ഇങ്ങനെ ഓരോ പിറതേചങ്ങളില്‍ ഇരുന്ന ചെറുമാടമ്പികള്‍ എല്ലാപേരെയും അതതു പിഴൈക്കുതക്കവണ്ണവും വിചാരിച്ചു മാടമ്പിമാരിടെ വകയില്‍ ഒള്ളു നിലങ്ങളും പുരയിടങ്ങളും പൊന്‍വെള്ളി വെങ്കിലപാത്തിറം ഉള്‍പ്പെട്ട മുതല്‍ കാരിയങ്ങളും കണ്ടുകെട്ടി' (അനുബ്‌ധം, 122).

ഇതേ രേഖയില്‍ത്തന്നെ എട്ടുവീട്ടില്‍ മാടമ്പിമാരുടേതായി കൊടുത്തിരിക്കുന്ന പേരുകള്‍ ശ്രദ്ധേയമാണ്‌. ഇവരില്‍ത്തന്നെ നാല്‌ പേര്‍ കുറുപ്പ്‌, പണ്ടാരത്തില്‍ എന്നീ സ്ഥാനനാമങ്ങള്‍ ഉള്ളവരായി കാണുന്നു. "എട്ടുവീട്ടില്‍ മാടമ്പി പനെയറെ ചങ്കരന്‍ പണ്ടാരത്തു കുറിപ്പും ടി തേചത്തു കൊച്ചു മാതേവന്‍ കുറിപ്പും ടി യില്‍ തെക്കേ വീട്ടില്‍ ഈച്ചമ്പിക്കുറിപ്പും ടിയില്‍ വടക്കേ വീട്ടില്‍ ഈച്ചമ്പിക്കുറിപ്പും ചിറയിങ്കീഴമുണ്ടയ്‌ക്കല്‍ കാമച്ചോട്ടിപിള്ളയും ടി യില്‍ മകിഴഞ്ചേരി ഇരവിക്കുട്ടിപ്പിള്ളയും ടി യില്‍ തെക്കേ വീട്ടില്‍ ചെറുപള്ളി നമ്പുകാളിപിള്ളയും ടിയില്‍ വലിയപിള്ള കുഞ്ചിരയിമ്മന്‍ പിള്ളയും ആക മാടമ്പിമാര്‍ 8-ഉം എന്നാണ്‌ രേഖയില്‍ കാണുന്നത്‌. എന്നാല്‍ ചരിത്രഗ്രന്ഥങ്ങളില്‍ പറയുന്ന മാര്‍ത്താണ്ഡമഠം മുതലായവര്‍ ഇവരല്ല. തിരുവിതാംകൂറില്‍ ഗണ്യമായ അധികാരാവകാശങ്ങള്‍ കൈയടക്കിയിരുന്നതായി വിശ്വസിക്കപ്പെടുന്ന എട്ടുവീട്ടില്‍ പിള്ളമാരെപ്പറ്റി അസന്ദിഗ്‌ധമായി പറയത്തക്കവിധം വിവാദമുക്തമല്ല അവരെപ്പറ്റിയുള്ള വിവരണങ്ങളും രേഖകളും എന്നു പറയേണ്ടിയിരിക്കുന്നു.

(വി.ആര്‍. പരമേശ്വരന്‍പിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍