This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എട്ടുകാലി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

എട്ടുകാലി

Spider

ആര്‍ത്രാപ്പോഡ ഫൈലത്തിലെ അരാക്‌നിഡ വര്‍ഗത്തില്‍ ഉള്‍പ്പെട്ട അരാനേ ജന്തുഗോത്രത്തില്‍പ്പെട്ട ഒരു ജീവി. ചിലന്തി എന്ന പേരിലും ഇത്‌ അറിയപ്പെടുന്നു. സമുദ്രതലം മുതല്‍ അത്യുന്നതമായ പര്‍വതങ്ങള്‍വരെയുള്ള ഭൂഭാഗങ്ങളില്‍ മിക്കവാറും എല്ലായിടങ്ങളിലും ഇവ കാണപ്പെടുന്നു. 2,500 ജനുസുകളിലായി 50,000-ത്തോളം സ്‌പീഷീസ്‌ എട്ടുകാലികളെ കണ്ടെത്തിയിട്ടുണ്ട്‌.

ഒരുതരം ചിലന്തി

എട്ടുകാലിയുടെ ശരീരം ശിരോവക്ഷം, ഉദരം എന്ന രണ്ടു ഖണ്ഡങ്ങളായി വിഭജിക്കപ്പെട്ടിരുന്നു. ഉദരം ശിരോവക്ഷത്തോടു ഘടിപ്പിച്ചിരിക്കുന്നത്‌ ലോലമായ ഒരു വൃന്തംകൊണ്ടാണ്‌. നാലു ജോടി കാലുകള്‍ ഉണ്ട്‌. ശൃംഗികകള്‍ ഇരപിടിക്കുന്നതിനുള്ള കീലിസെറകളായി അനുകൂലനം ചെയ്യപ്പെട്ടിരിക്കുന്നു. കീലിസെറയുടെ അറ്റത്തുള്ള മുള്ളില്‍ ഒരു വിഷഗ്രന്ഥി തുറക്കുന്നു. ശൃംഗികകളുടെ പിറകില്‍ വദനത്തിന്റെ പാര്‍ശ്വങ്ങളിലായി ആറു ഖണ്ഡങ്ങളുള്ള രണ്ടു പെഡിപ്പാല്‍പ്പുകള്‍ ഉണ്ട്‌. പെണ്‍ചിലന്തിയില്‍ ഇവയ്‌ക്ക്‌ കാലുകളുടെതന്നെ ഘടനയുള്ളപ്പോള്‍ ആണ്‍ചിലന്തിയില്‍ ഇവയുടെ അഗ്രഭാഗത്തിന്‌ സങ്കീര്‍ണ ഘടനയാണുള്ളത്‌. മൈഥുന സമയത്ത്‌ ബീജം പെണ്‍ചിലന്തികളിലേക്കു പകരുന്നതിനാണ്‌ ഈ അവയവങ്ങളെ ഉപയോഗിക്കുന്നത്‌. അതിനനുസരിച്ച ഘടനാവിശേഷങ്ങള്‍ ഇവയ്‌ക്കുണ്ട്‌. എട്ടുകാലിയുടെ മറ്റൊരു സവിശേഷത അതിന്റെ ഉദരത്തിലുള്ള തന്തു ഗ്രന്ഥികളാണ്‌.

നൂല്‍നൂല്‍പ്പവയവങ്ങള്‍. ഉദരത്തില്‍ പുച്ഛാഗ്രത്തോടടുത്താണ്‌ ഈ അവയവങ്ങള്‍ സ്ഥിതിചെയ്യുന്നത്‌. മൂന്നോ നാലോ ജോടി അവയവങ്ങള്‍ ഉണ്ട്‌. സില്‍ക്ക്‌ ഗ്രന്ഥികളുടെ നളികകള്‍ ഈ അവയവങ്ങളിലുള്ള സൂക്ഷ്‌മരോമങ്ങള്‍ക്കുള്ളില്‍ക്കൂടി പുറത്തേക്കു തുറക്കുന്നു. തന്തുനളികകള്‍ എന്ന്‌ ഈ രോമങ്ങളെ വിളിക്കാം. ദ്രവരൂപത്തില്‍ സ്രവിക്കപ്പെടുന്ന സില്‍ക്ക്‌ തന്തുനളികകളില്‍ക്കൂടി പുറത്തേക്കു കടക്കുമ്പോള്‍ കട്ടിപിടിച്ച നൂലുകളാകുന്നു. തന്തുനളികകളുടെ എണ്ണം എട്ടുകാലികളില്‍ വ്യത്യസ്‌തമാണ്‌. ഓരോ വശത്തും ഇവ ചെറിയ സംഖ്യ മുതല്‍ നാലായിരത്തി എണ്ണൂറുവരെ കാണപ്പെടാറുണ്ട്‌. എട്ടുകാലികള്‍ നൂത്തെടുക്കുന്ന നൂലുകള്‍ അനേകം സൂക്ഷ്‌മതന്തുക്കള്‍ കൂട്ടിപിടിച്ചെടുത്ത കേബിളുകളാണ്‌. ഒരു കേബിളിന്റെ വ്യാസം ഒരു മില്ലിമീറ്ററിന്റെ 3,000-ത്തില്‍ ഒരംശത്തില്‍ കുറവുമാത്രമാണുതാനും. പക്ഷേ അതുകൊണ്ട്‌ അവയ്‌ക്ക്‌ ബലത്തിനു കുറവില്ല. ഇവയ്‌ക്ക്‌ പട്ടുനൂല്‍പ്പുഴുവിന്റെ സില്‍ക്കുനൂലിനെക്കാള്‍ ബലമുണ്ട്‌. ഇവയെ വളര്‍ത്താനുള്ള പ്രയാസങ്ങള്‍കൊണ്ടാണ്‌ പട്ടുനൂല്‍പ്പുഴുവിനെപ്പോലെ എട്ടുകാലികളെ സില്‍ക്ക്‌ ഉത്‌പാദനത്തിന്‌ ഉപയോഗപ്പെടുത്താത്തത്‌. ചില പ്രകാശികോപകരണങ്ങളുടെ (opitcal instruments) നിര്‍മാണത്തിന്‌ ചിലന്തിനൂല്‍ ഉപയോഗപ്പെടുത്തുന്നുണ്ട്‌. ഒരു എട്ടുകാലി 1,500 മുതല്‍ 4,000 വരെ മീ. നീളത്തില്‍ നൂല്‍ നൂല്‍ക്കാറുണ്ട്‌.

എട്ടുകാലി നൂലുണ്ടാക്കുന്നത്‌ പ്രധാനമായി വലകെട്ടുവാനും മുട്ടക്കൂടുകള്‍ക്കുവേണ്ടിയും ആണ്‌. ഇതുകൂടാതെ ശുക്ലാണുക്കളെ ശേഖരിക്കുവാനുള്ള വല, ഇരുന്നു പടം പൊഴിക്കുവാനുള്ള ഇരിപ്പിടം, ഡിസ്‌കുകള്‍, മാളങ്ങള്‍ക്കുള്ളില്‍ വിരിക്കുവാനുള്ള വല എന്നിവയുടെ നിര്‍മാണത്തിനും നൂല്‍ നൂല്‍ക്കാറുണ്ട്‌.

ചിലന്തിവലകള്‍. പല കുലങ്ങളില്‍പ്പെട്ട എട്ടുകാലികള്‍ പല വിധത്തിലുള്ള കെണിവലകള്‍ കെട്ടുന്നു. ഷീറ്റ്‌, ചോര്‍പ്പ്‌, കുഴല്‍, ജാലിക, വര്‍ത്തുളം എന്നിങ്ങനെ വിവിധരൂപത്തിലുള്ള വലകളുണ്ട്‌. ജ്യാമിതീയ വര്‍ത്തുളാകൃതിയില്‍ നെയ്‌തെടുത്ത വലയ്‌ക്കാണ്‌ ഏറ്റവും സങ്കീര്‍ണരൂപം. ഇതിന്‌ നടുവില്‍ ഒരു നാഭി, അതില്‍നിന്നും ചുറ്റിനും വ്യാപിക്കുന്ന ആരനൂലുകള്‍, ബാഹ്യപരിധീയ ആധാര നൂലുകള്‍, ഉള്‍പരിധീയ ആധാര നൂലുകള്‍, ഒരു മധ്യഖണ്ഡം, ഒരു ശ്യാനു (ഒട്ടുന്ന) സര്‍പ്പിലം എന്നിവയുണ്ട്‌. ഇതോടൊപ്പം ചിലന്തിക്ക്‌ പതിയിരിക്കാനുള്ള ഒരു ടെന്റും ഉണ്ടായിരിക്കും. ടെന്റില്‍ ഇരിക്കുന്ന ചിലന്തി, വലയുടെ കേന്ദ്രത്തോടു ബന്ധിച്ചിട്ടുള്ള ഒരു നൂല്‍ പിടിച്ചിരിക്കും. പ്രാണികള്‍ വലയില്‍ കുരുങ്ങുന്നത്‌ അറിയുന്നതിനുവേണ്ടിയാണ്‌ ഈ നൂല്‍. ആര്‍ഗിയോപ്പിഡേ കുലത്തില്‍പ്പെട്ട ചിലന്തികളാണ്‌ ഇത്തരത്തിലുള്ള കെണിവലകള്‍ ഉണ്ടാക്കുന്നത്‌. അമേരിക്കന്‍ മലമ്പ്രദേശത്തുള്ള ഹൈപ്പോക്കൈലസ്‌ തോറെല്ലി കോണികകെണികള്‍ ഉണ്ടാക്കുന്നു. സമകോണീയവും, ത്രികോണീയവുമായ കെണിവലകളും ചില ചിലന്തികള്‍ ഉണ്ടാക്കാറുണ്ട്‌. പതിയിരിക്കുവാനും, രക്ഷയ്‌ക്കുവേണ്ടിയും ചില എട്ടുകാലികള്‍ ടെന്റുകള്‍ നിര്‍മിക്കുന്നു.

മുട്ടക്കൂടുകള്‍ നിര്‍മിക്കന്നുതിനുവേണ്ടിയും എട്ടുകാലികള്‍ സില്‍ക്കുനൂലുപയോഗിക്കുന്നുണ്ട്‌. ഈ കൂടുകള്‍ പല രൂപത്തിലുള്ളവയാണ്‌. പരന്നതോ ഗോളാകൃതിയിലുള്ളതോ ആയിരിക്കും. ചിലപ്പോള്‍ വൃത്താകൃതിയിലോ അണ്ഡാകൃതിയിലോ കാണാറുണ്ട്‌. പുറം മിനുസപ്പെട്ടതോ മുഴകള്‍കൊണ്ടു നിറഞ്ഞതോ ആകാം. ഇവയുടെ നിറം വെള്ളയോ, തവിട്ടോ, പച്ചയോ, പാടലമോ ആയിരിക്കും. ഇരകളെ മൂടിക്കെട്ടുന്നതിനും ചിലന്തികള്‍ സില്‍ക്കുനൂലുപയോഗിക്കുന്നു.

ശ്വസനവ്യൂഹം. രണ്ടു തരത്തിലുള്ള ശ്വസനേന്ദ്രിയങ്ങള്‍ ഒരേ ജന്തുവിലുള്ളതാണ്‌ എട്ടുകാലിയിലുള്ള മറ്റൊരു സവിശേഷത. "ബുക്‌ലങ്ങു'കളും ശ്വാസനാളികളും ആണവ.

ജനനേന്ദ്രിയങ്ങള്‍. ജനനേന്ദ്രിയങ്ങള്‍ ആണിലും പെണ്ണിലും ഉദരത്തിനുള്ളിലാണ്‌. രണ്ടിലും ജനനാംഗരന്ധ്രങ്ങള്‍ രണ്ടാമത്തെ ഉദരഖണ്ഡത്തിലാണ്‌ സ്ഥിതി ചെയ്യുന്നത്‌. പെണ്‍ചിലന്തിയുടെ ജനനാംഗരന്ധ്രത്തിന്റെ രണ്ടുവശത്തുമായി ഓരോ രന്ധ്രമുണ്ട്‌. ബീജസഞ്ചികകളുടേതാണിവ. ആണ്‍ ചിലന്തിയുടെ സ്‌ഖലനീയോപകരണങ്ങള്‍ പെഡിപ്പാല്‍പ്പുകളുടെ അറ്റത്തുള്ള ടാഴ്‌സസുകളിലാണ്‌ സ്ഥിതിചെയ്യുന്നത്‌. ഒരു സഞ്ചിയും ഒരു നാളികയും ചേര്‍ന്നതാണ്‌ ഈ ഉപകരണങ്ങള്‍. ചിലന്തിവിഷം. കീലിസെറയുടെ ചുവട്ടിലെഖണ്ഡത്തിലോ ശിരോവക്ഷത്തിലോ ആണ്‌ വിഷഗ്രന്ഥികള്‍ സ്ഥിതിചെയ്യുന്നത്‌. വിഷനാളി പുറത്തേക്കു തുറക്കുന്നത്‌ കീലിസെറയുടെ അറ്റത്തുള്ള മുള്ളില്‍ക്കൂടിയാണ്‌. കെണികെട്ടി ഇരയെ പിടിക്കുന്ന ചിലന്തികള്‍ വിഷം ഉപയോഗിക്കുന്നില്ല, ഇര തേടിപ്പിടിക്കുന്നവയാണ്‌ അതുപയോഗിക്കുന്നത്‌. സ്വരക്ഷയ്‌ക്കുവേണ്ടി എല്ലാ എട്ടുകാലികളും വിഷം ഉപയോഗിച്ചേക്കാം. ചില എട്ടുകാലികളുടെ വിഷം മനുഷ്യര്‍ക്കും അപകടം ഉണ്ടാക്കാറുണ്ട്‌. ലാട്രാഡെക്‌ടസ്‌ എന്ന ജീനസ്സില്‍പ്പെട്ടവയാണിവ. ലൈകോസ റാപ്‌റ്റോറിയ എന്ന ബ്രസീലിയന്‍ എട്ടുകാലിയുടെ വിഷം ത്വക്കില്‍ വ്രണങ്ങള്‍ ഉണ്ടാക്കുന്നു.

വലനിര്‍മാണത്തിലേര്‍പ്പെട്ടിരിക്കുന്ന ചിലന്തി

പെരുമാറ്റ രീതികള്‍. സാമൂഹികജീവിതമല്ല എട്ടുകാലികള്‍ നയിക്കുന്നത്‌. മുട്ടയില്‍നിന്ന്‌ ഇറങ്ങുന്ന എട്ടികാലിക്കുഞ്ഞിന്റെ ദഹനേന്ദ്രിയം പൂര്‍ണ വളര്‍ച്ചയെത്താത്തതുകൊണ്ട്‌ കുറച്ചു നാളത്തേക്കു അവ തള്ളയോടൊപ്പം കഴിയുന്നു. ദഹനേന്ദ്രിയം രൂപപ്പെട്ടുകഴിയുന്നതോടെ വിശപ്പും അന്യോന്യം ഭക്ഷിക്കുന്നതിനുള്ള വെമ്പലും ഉണ്ടാകുന്നു. പക്ഷേ ഇതോടൊപ്പംതന്നെ ഓടി രക്ഷപ്പെടാനുള്ള സഹജസ്വഭാവംകൂടി പ്രകടമാകും. ഓരോ ചിലന്തി ശിശുവും ഓരോ സില്‍ക്കുനൂലുണ്ടാക്കി അതിന്റെ അറ്റത്തു തൂങ്ങി കാറ്റില്‍ പറക്കുന്നു. വളരെയധികം ദൂരത്തിലും (600-800 വരെ മീ.) ഉയരത്തിലും (8 കി.മീ. വരെ) ഇങ്ങനെ പറക്കുവാന്‍ ഇവയ്‌ക്കു കഴിവുണ്ട്‌. ഏഴെട്ടുതവണ പടം പൊഴിച്ചിട്ടാണ്‌ ശിശുപ്രാണികള്‍ പ്രൗഢാവസ്ഥ എത്തുന്നത്‌. പൂര്‍ണവളര്‍ച്ചയെത്തിക്കഴിഞ്ഞ ആണ്‍ചിലന്തിയുടെ പ്രധാനശ്രദ്ധ ബീജം പെണ്ണിലേക്കു പകരുന്നതിലാണ്‌. ഒരു വലയിലേക്കു സ്‌ഖലിക്കപ്പെടുന്ന ബീജത്തെ രണ്ടു പെഡിപ്പാല്‍പ്പുകളിലെ സ്‌ഖലനീയോപകരണങ്ങളില്‍ പിടിച്ചെടുക്കുന്നു. ഈ പ്രക്രിയയ്‌ക്കു മുക്കാല്‍ മുതല്‍ രണ്ടുവരെ മണിക്കൂറുകള്‍ എടുക്കുന്നു. പിന്നെ പെണ്‍ചിലന്തിയെ അന്വേഷിച്ചു പോകുന്നു. ഇരകളെയും ശത്രുക്കളെയും മാത്രം അഭിമൂഖീകരിച്ചിട്ടുള്ള പെണ്‍ചിലന്തിയുടെ അടുത്തേക്കുള്ള ആണ്‍ചിലന്തിയുടെ പോക്ക്‌ അപകടം പിടിച്ചതാണ്‌. എന്നാല്‍ എതിര്‍പ്പുകള്‍ ആണ്‍ചിലന്തി അനുരഞ്‌ജനംകൊണ്ടു തരണം ചെയ്യുന്നു. നൃത്തം, സ്‌പര്‍ശം, ഘ്രാണം എന്നിവയാണ്‌ ഇതിനുള്ള മാര്‍ഗങ്ങള്‍. മൈഥുനം ഏതാനും മിനിട്ടുകൊണ്ട്‌ തീരുന്നു. അതോടെ അവ പിരിയും. ആണ്‍എട്ടുകാലി താമസിയാതെ ചാകും. പെണ്‍എട്ടുകാലികള്‍ സാധാരണ മുട്ടഇടലിനുശേഷം ചാകുന്നു. എന്നാല്‍ അനേകവര്‍ഷം ജീവിച്ച്‌ വര്‍ഷന്തോറും ഇണചേരുന്ന ചില സ്‌പീഷീസുകളുമുണ്ട്‌.

ജീവാശ്‌മികം. ഡിവോണിയന്‍ കല്‌പത്തിലെ ചുവപ്പുമണല്‍ക്കല്ലുകളിലാണ്‌ എട്ടുകാലികളുടെ ഫോസിലുകള്‍ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്‌. തുടര്‍ന്ന്‌ കാര്‍ബോണിഫെറസ്‌ കല്‌പത്തിലും ടെര്‍ഷ്യറികല്‌പത്തിലെ ഓളിഗോസീന്‍ യുഗത്തിലും എട്ടുകാലി ഫോസിലുകള്‍ കണ്ടെത്തിയിട്ടുണ്ട്‌. ഈ സ്‌പീഷീസുകള്‍ എല്ലാം വിലുപ്‌തങ്ങളായിപ്പോയി.

(ഡോ.എം.ആര്‍.ജി.കെ. നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍