This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എക്‌സ്‌ കത്തീഡ്രാ പ്രഖ്യാപനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

എക്‌സ്‌ കത്തീഡ്രാ പ്രഖ്യാപനം

"സിംഹാസനത്തില്‍ നിന്ന്‌' എന്ന്‌ അര്‍ഥമുള്ള ലത്തീന്‍ ശൈലി. ക്രിസ്‌തു സഭ സ്ഥാപിച്ചത്‌ മാനവവംശത്തെ പഠിപ്പിക്കുന്നതിനും ഭരിക്കുന്നതിനും പവിത്രീകരിക്കുന്നതിനുമാണെന്നത്‌ സഭാപ്രമാണമാണ്‌. ഈ ദൗത്യം ലോകാന്ത്യംവരെ നിറവേറ്റുവാന്‍ സഭ ബാധ്യസ്ഥവുമാണ്‌. ഇതിന്‌ സഹായകമായിട്ടാണ്‌ സഭയ്‌ക്ക്‌ ദൈവികമായ അധികാരം നല്‍കപ്പെട്ടിട്ടുള്ളത്‌. പ്രസ്‌തുത അധികാരം ശ്ലീഹന്മാരുടെ സംഘത്തിനു പൊതുവായും അവരുടെ തലവനായ പത്രാസിനു പ്രത്യേകമായും നല്‍കിയിരുന്നു. ശ്ലീഹന്മാരുടെ അനന്തരഗാമികളാണ്‌ മെത്രാന്മാര്‍. സഭയുടെ കാണപ്പെട്ട തലവനോടു ചേര്‍ന്നുനിന്നുകൊണ്ട്‌ സത്യവിശ്വാസം പ്രഖ്യാപിക്കുകയും പഠിപ്പിക്കുകയും ചെയ്യുമ്പോള്‍ ദൈവത്തിന്റെ പ്രത്യേകസഹായം മൂലം മെത്രാന്മാര്‍ക്ക്‌ തെറ്റില്‍നിന്നുള്ള പരിരക്ഷ അഥവാ അപ്രമാദിത്വം സിദ്ധിക്കുന്നുവെന്ന്‌ വിശ്വസിക്കപ്പെടുന്നു. അതേസമയംതന്നെ സഭയുടെ കാണപ്പെട്ട തലവനായ മാര്‍പ്പാപ്പയ്‌ക്ക്‌ ദൈവത്തിന്റെ പ്രത്യേക പരിപാലനത്തില്‍ ചില പ്രത്യേകാവസരങ്ങളില്‍ അപ്രമാദിത്വവരം ഉണ്ട്‌ എന്നും വിശ്വസിക്കപ്പെടുന്നു.

19-ാം ശതകത്തില്‍ നടന്ന ഒന്നാം വത്തിക്കാന്‍ കൗണ്‍സിലാണ്‌ മാര്‍പ്പാപ്പയുടെ ഈ അപ്രമാദിത്വം ഒരു വിശ്വാസസത്യമായി പ്രഖ്യാപിച്ചത്‌.

സഭാസ്ഥാപകനായ ക്രിസ്‌തു സഭയെ ഭരിക്കുന്നതിനും നയിക്കുന്നതിനുമുള്ള എല്ലാ അധികാരങ്ങളും വിശുദ്ധ പത്രാസിനു നല്‍കിയെന്നു കത്തോലിക്കാസഭ വിശ്വസിക്കുന്നു. "സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും താക്കോല്‍' എന്നു വിവക്ഷിക്കുന്നത്‌ ഈ അധികാരത്തെയാണ്‌. വിശുദ്ധപത്രാസ്‌ സഭയുടെ ദൃശ്യമേധാവിയും പ്രഥമ മാര്‍പ്പാപ്പയുമാണ്‌. അദ്ദേഹത്തിന്റെ കാലശേഷം റോമാസിംഹാസനത്തില്‍ അവരോഹിതരായിട്ടുള്ള എല്ലാ മാര്‍പ്പാപ്പമാരും വിശുദ്ധ പത്രാസിന്റെ അനന്തരഗാമികളും ഇദ്ദേഹത്തിന്‌ ക്രിസ്‌തു നല്‍കിയിരുന്ന അധികാരങ്ങള്‍ കൈക്കൊണ്ടിട്ടുള്ളവരുമാണ്‌.

എല്ലാ വിശ്വാസികളുടെയും ഇടയനും ഗുരുവും എന്നനിലയില്‍ മാര്‍പ്പാപ്പ പഠിപ്പിക്കുന്നു; വിശുദ്ധപത്രാസില്‍ക്കൂടി തനിക്കു നല്‍കപ്പെട്ട അധികാരങ്ങളെ അവയുടെ പരമോന്നതമായ പദവിയില്‍ കൈകാര്യം ചെയ്യുന്നു; വിശ്വാസത്തെയും സന്മാര്‍ഗത്തെയും സംബന്ധിച്ചുള്ള പ്രബോധനം സാര്‍വലൗകികസഭകള്‍ക്കെല്ലാമായി നല്‍കുന്നു; മാര്‍പ്പാപ്പ ഔദ്യോഗികമായും അനിഷേധ്യമായും പഠിപ്പിക്കുന്ന വിശ്വാസസത്യത്തിനു സ്വയം അര്‍പ്പിക്കുവാന്‍ എല്ലാ വിശ്വാസികളും നിര്‍ബന്ധിതരാണ്‌; എക്‌സ്‌ കത്തീഡ്രാ പ്രഖ്യാപനത്തിലെ നാലു പ്രധാന പ്രമാണങ്ങള്‍ ഇവയാണ്‌. മാര്‍പ്പാപ്പയുടെ അപ്രമാദിത്വം എന്താണെന്നും അതിന്റെ അര്‍ഥവ്യാപ്‌തി എത്രമാത്രമാണെന്നും ഇതു വ്യക്തമാക്കുന്നുണ്ട്‌. കേവലം ഒരു വ്യക്തിയെന്നുള്ള നിലയില്‍ മാര്‍പ്പാപ്പ പഠിപ്പിക്കുന്നതും അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായവും എക്‌സ്‌ കത്തീഡ്രാ പ്രഖ്യാപനമാകുകയില്ല. അതുപോലെതന്നെ റോമന്‍ രൂപതാമെത്രാന്‍, പാശ്ചാത്യദേശത്തെ പാത്രിയാര്‍ക്കീസ്‌ എന്നീ രണ്ടു നിലകളിലും അദ്ദേഹം പഠിപ്പിക്കുന്നതും മാര്‍പ്പാപ്പ എന്ന നിലയില്‍ അദ്ദേഹം സാധാരണ ഉപദേശിക്കുന്നതും പ്രസംഗിക്കുന്നതും എക്‌സ്‌ കത്തീഡ്രാ പ്രഖ്യാപനത്തിന്റെ പരിധിയില്‍പ്പെടുന്നില്ല.

(മോസ്റ്റ്‌ റവ. ബനഡിക്‌ട്‌ മാര്‍ ഗ്രിഗോറിയോസ്‌)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍