This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എക്‌സ്‌-റേ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

എക്‌സ്‌-റേ

X-ray

പ്രകാശംപോലെയും എന്നാല്‍ തരംഗദൈര്‍ഘ്യം വളരെ കുറഞ്ഞതും (ഏതാണ്ട്‌ 10-8 സെ.മീ.), തന്മൂലം അദൃശ്യവുമായ ഒരു തരം ഇലക്‌ട്രാമാഗ്നറ്റിക്‌ വികിരണമാണ്‌ എക്‌സ്‌-റേ.

കൈപ്പത്തിയുടെ എക്‌സ്‌-റേ ചിത്രം

1895-ല്‍ ജര്‍മന്‍ ശാസ്‌ത്രജ്ഞനായ വില്യം റോണ്‍ജന്‍ ആണ്‌ എക്‌സ്‌-റേ കണ്ടുപിടിച്ചത്‌. കാഥോഡ്‌ രശ്‌മികളെക്കുറിച്ച്‌ ഗവേഷണം നടത്തിക്കൊണ്ടിരുന്ന റോണ്‍ജന്‍ കാഥോഡ്‌റേ ട്യൂബില്‍നിന്നും നിര്‍ഗമിച്ച ഏതോ അദൃശ്യരശ്‌മികള്‍, ബേരിയം പ്ലാറ്റിനോ സയനൈഡ്‌ പുരട്ടിയ ഒരു സ്‌ക്രീനില്‍ പതിക്കുമ്പോള്‍ സ്‌ക്രീന്‍ പച്ചനിറത്തില്‍ ദീപ്‌തമാകുന്നതായി കണ്ടു. സ്‌ക്രീനിനും സ്രാതസ്സിനുമിടയ്‌ക്ക്‌ തന്റെ കൈപ്പത്തി പിടിച്ചപ്പോള്‍ അതിന്റെ നിഴല്‍ സ്‌ക്രീനില്‍ പതിയുകയുണ്ടായി. കൈപ്പത്തിയിലെ എല്ലുകള്‍ വ്യക്തമായികാണാമായിരുന്നു. അദൃശ്യരശ്‌മികള്‍ കൈപ്പത്തി തുളച്ച്‌ കടന്നുവെന്നും എല്ലുകള്‍ക്ക്‌ താരതമ്യേന അതാര്യമാണെന്നും വ്യക്തമായി. അജ്ഞാതമായ ഈ കിരണങ്ങളെ റോണ്‍ജന്‍ "എക്‌സ്‌-റേ' എന്നു വിശേഷിപ്പിച്ചു.

റോണ്‍ജന്‍

ഉയര്‍ന്ന വോള്‍ട്ടേജിലുള്ള വൈദ്യുതശക്തിക്കു വിധേയമാക്കി ഇലക്‌ട്രാണുകളുടെ വേഗത അത്യധികം വര്‍ധിപ്പിച്ചതിനുശേഷം അവയെ ഒരു ലോഹപ്രതലത്തില്‍ പതിക്കാനനുവദിച്ചാല്‍, ആ പ്രതലത്തില്‍നിന്നും എക്‌സ്‌-റേ നിര്‍ഗമിക്കുന്നതാണ്‌. വോള്‍ട്ടേജ്‌ കൂട്ടിയാല്‍ എക്‌സ്‌-റേയുടെ തരംഗദൈര്‍ഘ്യം കുറയുകയും പദാര്‍ഥങ്ങളെ തുളച്ചുകടക്കാനുള്ള ശേഷി വര്‍ധിക്കുകയും ചെയ്യുമെന്ന്‌ തുടര്‍ന്നു നടത്തിയ പരീക്ഷണങ്ങളില്‍നിന്ന്‌ വ്യക്തമായി.

എക്‌സ്‌-റേ ഉത്‌പാദിപ്പിക്കുന്നതിനുള്ള ആധുനികസംവിധാനമാണ്‌ കൂളിഡ്‌ജ്‌ ട്യൂബ്‌ (coolidge tube). പൂര്‍ണമായും വായു വിമുക്തമാക്കപ്പെട്ട ഈ നാളിയുടെ ഒരറ്റത്ത്‌ ഉറപ്പിച്ചിട്ടുള്ള ഫിലമെന്റ്‌ (F) വൈദ്യുതി ഉപയോഗിച്ച്‌ ചൂടാക്കുമ്പോള്‍ അതില്‍നിന്നും ഇലക്‌ട്രാണുകള്‍ പുറപ്പെടുന്നു. അവ ഉയര്‍ന്ന പോസിറ്റീവ്‌ പൊട്ടന്‍ഷ്യലിന്റെ (H.T) സ്വാധീനത്തില്‍ ടാര്‍ഗെറ്റി (T)ലേക്ക്‌ ശക്തമായി ആകര്‍ഷിക്കപ്പെടുന്നു. ഇലക്‌ട്രാണുകള്‍ ടങ്‌സ്റ്റണ്‍ ടാര്‍ഗെറ്റില്‍ പതിക്കുന്നതോടെ എക്‌സ്‌-റേകള്‍ നിര്‍ഗമിക്കുന്നു.

എക്‌സ്‌-റേ മെഷീന്‍

റോണ്‍ജന്‍ തന്റെ മഹത്തായ ഈ കണ്ടുപിടിത്തത്തിന്‌ പേറ്റന്റ്‌ എടുക്കുകയുണ്ടായില്ല. എന്നാല്‍ ഫിസിക്‌സിനുള്ള പ്രഥമ നോബല്‍സമ്മാനം 1901-ല്‍ അദ്ദേഹത്തിനു ലഭിച്ചു. 1845-ല്‍ പ്രഷ്യയില്‍ ജനിച്ച റോണ്‍ജന്‍ 1923-ല്‍ 78-ാം വയസ്സില്‍ അന്തരിച്ചു.

ആന്തരികാവയവങ്ങളുടെ ചിത്രമെടുക്കാനും ട്യൂമര്‍പോലുള്ള ചില രോഗങ്ങളുടെ ചികിത്സയ്‌ക്കും എക്‌സ്‌-റേ ഉപയുക്തമായി. രക്തക്കുഴലുകളിലെ വൈകല്യങ്ങളും തടസ്സങ്ങളും കണ്ടെത്തുന്നതിന്‌ എക്‌സ്‌റേ ഉപയോഗിച്ച്‌ എടുക്കുന്ന ചിത്രങ്ങള്‍ സഹായകമാണ്‌. ക്യാന്‍സര്‍ ബാധിച്ച കോശങ്ങളെ നശിപ്പിക്കാനും ചെറുജീവികളെ കൊല്ലുന്നതിനും ശേഷിയുള്ള എക്‌സ്‌-റേ ആരോഗ്യമുള്ള കോശങ്ങള്‍ക്ക്‌ ഹാനികരമാണ്‌. അതിനാല്‍ ആശുപത്രികളില്‍ എക്‌സ്‌-റേ കൈകാര്യം ചെയ്യുന്നവര്‍ മതിയായ സുരക്ഷാമാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടതാണ്‌. വിവേചനരഹിതമായി കൂടെക്കൂടെ ശരീരഭാഗങ്ങളുടെ എക്‌സ്‌-റേ ചിത്രങ്ങള്‍ എടുക്കുന്നതും നല്ലതല്ല.

ശാസ്‌ത്രസാങ്കേതികരംഗങ്ങളില്‍ പല ഗവേഷണപഠനങ്ങള്‍ക്കും എക്‌സ്‌-റേ ഉപയോഗിച്ചുവരുന്നു. ക്രിസ്റ്റലോഗ്രാഫിയാണ്‌ ഒരു മേഖല. ക്രിസ്റ്റല്‍ ഘടന സംബന്ധമായ പഠനങ്ങള്‍ക്ക്‌ ഒഴിച്ചുകൂടാനാവാത്ത ഒരുപാധിയാണ്‌ എക്‌സ്‌-റേ. കൂടാതെ, യന്ത്രസാമഗ്രികളുടെ വാര്‍ത്തെടുത്ത ഘടകങ്ങളുടെ ഉള്ളിലെ വിള്ളല്‍ തുടങ്ങിയ ന്യൂനതകള്‍ കണ്ടുപിടിക്കാന്‍ എക്‌സ്‌-റേ ചിത്രങ്ങളുടെ സഹായം ആവശ്യമാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍