This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എക്‌സീറ്റർ ഗ്രന്ഥം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

എക്‌സീറ്റര്‍ ഗ്രന്ഥം

Exeter Book

ആദ്യകാലത്തെ ഇംഗ്ലീഷ്‌ കവിതകളുടെ ഒരു സമാഹാരം.

എ.ഡി. 975-നടുപ്പിച്ച്‌ ഇതു പകര്‍ത്തി എഴുതി എന്ന്‌ വിശ്വസിക്കപ്പെടുന്നു. ലിയോഫ്രിക്‌ ബിഷപ്പ്‌ (മ. 1072) എക്‌സീറ്റര്‍ സിംഹാസനപ്പള്ളിക്ക്‌ ഇതു സംഭാവന ചെയ്‌തു. ഈ ഗ്രന്ഥം പള്ളിയില്‍ ഭദ്രമായി സൂക്ഷിച്ചു വച്ചിരുന്നു. ആംഗ്ലോസാക്‌സണ്‍ കവിതാസമാഹാരങ്ങളില്‍ ആദ്യത്തേതാണിത്‌. വളരെ മനോഹരമായ കൈപ്പടയില്‍ ലിഖിതമായ ഈ കൃതിയുടെ ആദ്യത്തേതും അവസാനത്തേതുമായി ചില പുറങ്ങള്‍ ഇല്ലാത്ത നിലയിലാണ്‌ ഇന്ന്‌ കാണപ്പെടുന്നത്‌. ആധ്യാത്മികവും ലൗകികവുമായ നിരവധി ചെറുകവിതകള്‍ ഇതിലുണ്ട്‌.

ശീര്‍ഷകങ്ങള്‍ കൂടാതെയാണ്‌ ഈ കവിതകള്‍ ഗ്രന്ഥത്തില്‍ പകര്‍ത്തപ്പെട്ടിട്ടുള്ളതെങ്കിലും തിരിച്ചറിയാനുള്ള സൗകര്യത്തിനുവേണ്ടി പില്‌ക്കാലപണ്ഡിതന്മാര്‍ ഇവയ്‌ക്ക്‌ ഓരോ പേരുകള്‍ നല്‍കിയിട്ടുണ്ട്‌. ആധ്യാത്മിക വിഷയങ്ങളെ അധികരിച്ചുള്ളവയാണ്‌ ദേഹത്തോടുള്ള ആത്മാവിന്റെ ആഹ്വാനം (Address of the Soul to the Body), വിധിദിനം (Judgement Day), നരകത്തിലേക്കുള്ള പതനം (The Descent into Hell), മനുഷ്യന്റെ സിദ്ധികള്‍ (The Gifts of Man), മനുഷ്യ ഭാഗധേയങ്ങള്‍ (The Fortunes of Men), സൃഷ്‌ടിയുടെ അദ്‌ഭുതങ്ങള്‍ (The Wonders of Creation) തുടങ്ങിയവ. വിലാപഗീതശൈലിയില്‍ ഭാവഗാനങ്ങളായി കാണപ്പെടുന്നവയില്‍ അലഞ്ഞുനടക്കുന്നവന്‍ (The Wanderer), കടല്‍ യാത്രക്കാരന്‍ (The Sea Farer), ഭാര്യയുടെ പരാതി (The Wife's Complaint), ഭര്‍ത്താവിന്റെ സന്ദേശം (The Husband's Message), സര്‍വനാശം (The Ruin) തുടങ്ങിയവ പ്രത്യേകം ശ്രദ്ധയര്‍ഹിക്കുന്നുണ്ട്‌. ഛന്ദസ്‌കൃത ശൈലിയിലുള്ള 95 കടങ്കഥകളും (Riddles) ഏതാനും കവിതകളില്‍ വിവരിച്ചിട്ടുണ്ട്‌. സമാന ശബ്‌ദാവര്‍ത്തനം കൊണ്ട്‌ സുന്ദരമായ ഒരു വിശേഷകവിതയും (The Rhyming Poem) ഇതിലുണ്ട്‌. മറ്റുള്ളവയില്‍ പ്രാസദീക്ഷ സാമാന്യേന വിരളമാണ്‌.

"ക്രസ്റ്റ്‌', "ഗത്‌ലാക്‌', "ദ്‌ ഫീനിക്‌സ്‌', "ജൂലിയാന', "ദ്‌ വാണ്ടറര്‍', "ദ്‌ സീഫെയറര്‍', "വിഡ്‌സിത്‌', "ഡിയോര്‍', "റിഡില്‍സ്‌' തുടങ്ങിയ ചില പ്രസിദ്ധകവിതകള്‍ ഈ സമാഹാരത്തില്‍ കാണാം. യജമാനനെ വേര്‍പിരിഞ്ഞ ഒരാളിന്റെ ഊരുചുറ്റലിനെ വര്‍ണിക്കുന്നതാണ്‌ 115 വരിയുള്ള "ദ്‌ വാണ്ടറര്‍' എന്ന കവിത. നഷ്‌ടവസന്തത്തെപ്പറ്റി സ്വപ്‌നങ്ങള്‍ അയവിറക്കുന്ന അയാള്‍ മനുഷ്യജീവിതത്തിന്റെ ഭാഗ്യവിപര്യയങ്ങളെപ്പറ്റി ഇടയ്‌ക്കിടെ തത്ത്വചിന്തയില്‍ മുഴുകുന്നുണ്ട്‌. സമുദ്രജീവിതത്തിന്റെ കഷ്‌ടപ്പാടുകളെയും ആകര്‍ഷകത്വത്തെയും വിഷയീകരിച്ചു രചിച്ച "ദ്‌ സീ ഫെയറര്‍' എന്ന കവിതയില്‍ ഐഹികജീവിതത്തിന്റെ ആനന്ദദായകത്വവും പരലോകത്ത്‌ അനുഭവവേദ്യമാകുന്ന കര്‍മഫലങ്ങളും പ്രതീകാത്മകമായി താരതമ്യം ചെയ്യപ്പെടുന്നു. ഈ കവിതയുടെ ആന്തരാര്‍ഥത്തപ്പെറ്റി നിരൂപകന്മാര്‍ ഭിന്നമതക്കാരാണ്‌. ഒരു വൃദ്ധനാവികനും സമുദ്രയാനോത്സുകനായ യുവാവും തമ്മിലുള്ള സംവാദത്തെക്കുറിക്കുന്നതാണ്‌ പ്രസ്‌തുത കൃതിയെന്ന്‌ ഒരു പ്രാചീന പണ്ഡിതന്‍ അഭിപ്രായപ്പെടുകയുണ്ടായി. എന്നാല്‍ പ്രായശ്ചിത്ത രൂപേണയുള്ള തീര്‍ഥാടനം (penitential pilgrimage) എന്ന സമ്പ്രദായവുമായി ബന്ധപ്പെടുത്തിയാണ്‌ ആധുനിക നിരൂപകന്മാര്‍ ഈ കവിതയെ വ്യാഖ്യാനിക്കുന്നത്‌. പറുദീസയില്‍ നിന്നു നിഷ്‌കാസിതനായ മനുഷ്യന്‍ ഭൂമിയില്‍ തീര്‍ഥാടകനായി അലയുന്നുവെന്നാണു ക്രിസ്‌ത്യന്‍ സങ്കല്‌പം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍