This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എക്കൊ, ഉംബർതോ (1932- )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

എക്കൊ, ഉംബര്‍തോ (1932- )

Eco, Umberto

ഉംബര്‍തോ എക്കൊ

ഇറ്റാലിയന്‍ നോവലിസ്റ്റും ദാര്‍ശനികനും. 1932 ജനു. 5-ന്‌ ഇറ്റലിയിലെ പീഡ്‌ മോണ്‍ടില്‍ ജനിച്ചു. ടൂറിന്‍ സര്‍വകലാശാലയില്‍ മധ്യകാലതത്ത്വശാസ്‌ത്രവും സാഹിത്യവും പഠിച്ചു. തോമസ്‌ അക്വിനാസിനെക്കുറിച്ച്‌ തയ്യാറാക്കിയ പ്രബന്ധത്തിന്‌ 1954-ല്‍ ഡോക്‌ടറേറ്റ്‌ ലഭിച്ചു. ഇക്കാലത്ത്‌ ഇദ്ദേഹം റോമന്‍ കാത്തലിക്‌ ചര്‍ച്ചിനോട്‌ വിടപറയുകയുണ്ടായി. കുറച്ചുകാലം റേഡിയോ ടെലിവിഷന്‍ ഇറ്റാലിയാനയില്‍ കള്‍ച്ചറല്‍ എഡിറ്ററായി സേവനമനുഷ്‌ഠിച്ചു. 1956-64 കാലയളവില്‍ ടൂറിന്‍ സര്‍വകലാശാലയില്‍ അധ്യയനം നടത്തി. 1956-ല്‍ ഗവേഷണപ്രബന്ധത്തെ ആധാരമാക്കി ആദ്യത്തെ ഗ്രന്ഥം പ്രസിദ്ധീകരിച്ചു. ഇറ്റാലിയന്‍ ആര്‍മിയില്‍ പതിനെട്ടുമാസക്കാലം സേവനമനുഷ്‌ഠിച്ചശേഷം ഗാസാഎഡിട്രിസ്‌ ബൊമ്‌ പിയാനി ഒഫ്‌ മിലനില്‍ സീനിയര്‍ എഡിറ്ററായിരുന്നു. ഇക്കാലത്ത്‌ ചിഹ്നവിജ്ഞാനീയ(സെമിയോട്ടിക്‌സ്‌)ത്തെയും മറ്റും സംബന്ധിച്ച്‌ അനേകം ലേഖനങ്ങള്‍ രചിക്കുകയും ഓപ്പണ്‍ വര്‍ക്ക്‌ എന്ന ഗ്രന്ഥം പ്രസിദ്ധീകരിക്കുകയും ചെയ്‌തു.

എക്കോ ആദ്യമായി പ്രസിദ്ധീകരിച്ച ദ്‌ നെയിം ഒഫ്‌ ദ്‌ റോസ്‌ എന്ന നോവലില്‍ ഒരു മൊണാസ്റ്ററിയില്‍ നടക്കുന്ന കൊലപാതകങ്ങളെ കുറിച്ചന്വേഷിക്കുന്ന ഒരു പുരോഹിതനെയാണ്‌ അവതരിപ്പിക്കുന്നത്‌. അനുവാചകരുടെ പ്രശംസ നേടിയ ഈ നോവല്‍ അനേകം ഭാഷകളിലേക്ക്‌ വിവര്‍ത്തനം ചെയ്യപ്പെട്ടു. രണ്ടാമത്തെ നോവലായ ഫൂക്കോള്‍ട്ട്‌സ്‌ പെന്‍ഡുലവും വിജയമായിരുന്നു. സുഹൃത്തുക്കളായ മൂന്നു പ്രസാധകരുടെ സാഹസികതയാണ്‌ ഈ നോവലിലെ പ്രമേയം.

ദി ഐലന്റ്‌ ഒഫ്‌ ദ്‌ ഡേ ബിഫോര്‍ (1995), ബോദോലിനോ (2002), ദ്‌ മിസ്റ്റിരിയസ്‌ ഫ്‌ളെയിം ഒഫ്‌ ക്യീന്‍ ലോനാ (2005) എന്നിവയാണ്‌ ശ്രദ്ധേയമായ മറ്റു നോവലുകള്‍. ദി ഐലന്റ്‌ ഒഫ്‌ ദ്‌ ഡേ ബിഫോര്‍ എന്ന നോവലില്‍ പതിനേഴാം ശതകത്തിലെ ഒറ്റപ്പെട്ട ഒരു പ്രഭുകുലജാതനെ അവതരിപ്പിക്കുമ്പോള്‍ ദ്‌ മിസ്റ്റിരിയസ്‌ ഫ്‌ളെയിം ഒഫ്‌ ക്യൂന്‍ ലോനാ എന്ന നോവലില്‍ പക്ഷാഘാതത്തെത്തുടര്‍ന്ന്‌ ഓര്‍മശക്തി നഷ്‌ടപ്പെട്ട ഒരു മനുഷ്യനെയാണ്‌ അവതരിപ്പിക്കുന്നത്‌.

ചിഹ്നവിജ്ഞാനീയശാഖയില്‍ എക്കോയുടെ സൈദ്ധാന്തികസംഭാവനകള്‍ ശ്രദ്ധേയമാണ്‌. മുഖ്യധാരാമാധ്യമപ്രവര്‍ത്തനത്തെ, വിശേഷിച്ചും ദൃശ്യമാധ്യമപ്രവര്‍ത്തനത്തെ ചിഹ്നവിജ്ഞാനീയസങ്കേതങ്ങളിലൂടെ അപനിര്‍മിക്കാന്‍ ശ്രമിച്ച എക്കോയുടെ രചനകള്‍ സമാന്തരമാധ്യമപ്രവര്‍ത്തനത്തിന്റെ ആശയരൂപീകരണത്തില്‍ വഹിച്ച പങ്ക്‌ ഗണ്യമാണ്‌. "റ്റുവേര്‍ഡ്‌സ്‌ എ സെമിയോളജിക്കല്‍ വാര്‍ ഫെയര്‍' എന്ന പേരില്‍ ശ്രദ്ധേയമായ രചനയില്‍ എക്കോ ആവിഷ്‌കരിച്ച നൂതന സംജ്ഞകള്‍ ഈ രംഗത്ത്‌ വളരെയേറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്‌. "സെമിയോളജിക്കല്‍ ഗറില്ല', "ഗറില്ല ടെലിവിഷന്‍', "കള്‍ച്ചര്‍ ജാമിങ്‌', "കള്‍ച്ചര്‍ ഗറില്ല' എന്നീ സംജ്ഞകള്‍ ഇന്ന്‌ സമാന്തരമാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ വമ്പിച്ച പ്രചാരം നേടിയിട്ടുണ്ട്‌. പാശ്ചാതേതര-ചൈനീസ്‌ സംസ്‌കാരങ്ങളുടെ കാഴ്‌ചപ്പാടിലൂടെ പാശ്ചാത്യ സംസ്‌കാരത്തെ വിലയിരുത്തുന്ന "പാശ്ചാത്യ സംസ്‌കാരത്തിന്റെ നരവംശശാസ്‌ത്രം' (anthro-pology of the west)എന്ന അന്തര്‍ദേശീയ ഗവേഷണപദ്ധതിയ്‌ക്കു നേതൃത്വം നല്‍കുന്നത്‌ എക്കോയാണ്‌.

ദ എയ്‌സ്‌തെറ്റിക്‌സ്‌ ഒഫ്‌ തോമസ്‌ അക്വിനാസ്‌ (1988), മിസ്‌ റീഡിങ്‌സ്‌ (1993), അപ്പോക്കാലിപ്‌സ്‌ പോസ്റ്റ്‌പോണ്‍ഡ്‌ (1994), ഇന്റര്‍പ്രിറ്റേഷന്‍ ആന്‍ഡ്‌ ഓവര്‍ ഇന്റര്‍പ്രിറ്റേഷന്‍ (1992), ദ സെര്‍ച്ച്‌ ഫോര്‍ ദ പെര്‍ഫക്‌റ്റ്‌ ലാംഗ്വേജ്‌ (1995), ബിലീഫ്‌ ഓര്‍ നോണ്‍ ബിലീഫ്‌ ? എ ഡയലോഗ്‌ (2000), ഫൈവ്‌ മോറല്‍ പ്രിസറ്റ്‌പ്‌സ്‌ (2001), ഹിസ്റ്ററി ഒഫ്‌ ബ്യൂട്ടി/ഓണ്‍ ബ്യൂട്ടി (2004), ഓണ്‍ ലിറ്ററേച്ചര്‍ (2004) മുതലായവയാണ്‌ എക്കോയുടെ ദാര്‍ശനിക കൃതികള്‍. പല സര്‍വകലാശാലകളില്‍നിന്നും ഓണററി ഡോക്‌ടറേറ്റുകള്‍ എക്കോയ്‌ക്ക്‌ ലഭിച്ചിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍