This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എംബാമിങ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

എംബാമിങ്‌

Empalming

ശവശരീരം ജീര്‍ണിക്കാതെ സൂക്ഷിക്കുന്ന സംവിധാനം. ബി.സി. നാലായിരം കൊല്ലത്തോളം പഴക്കമുള്ള ഈ സാങ്കേതികവിദ്യ ഈജിപ്‌തുകാരാണ്‌ ബി.സി. 3110-940 കാലങ്ങളിൽ ഒരു കലയായി വളര്‍ത്തിയെടുത്തത്‌. പൂഴിമണ്ണുള്ള സ്ഥലത്തു ശവശരീരം കുഴിച്ചിട്ടാൽ പ്രകൃതിതന്നെ രക്ഷണസംവിധാനംചെയ്യും. ഇങ്ങനെ സംരക്ഷിക്കപ്പെട്ട ദേഹങ്ങള്‍ അമേരിക്കയിലെയും മറ്റുപല സ്ഥലങ്ങളിലെയും ഭൂവിഭാഗങ്ങളിൽനിന്നു കുഴിച്ചെടുക്കപ്പെട്ടിട്ടുണ്ട്‌. അലേസ്‌ എന്ന ചെടിയുടെ ചാറ്‌ ഉണക്കിപ്പൊടിച്ച്‌ സുഗന്ധദ്രവ്യങ്ങളുമായി കലര്‍ത്തിയാണു മൃതദേഹസംരക്ഷണത്തിനായി യഹൂദന്മാര്‍ പണ്ടുപയോഗിച്ചിരുന്നത്‌. അബിസീനിയയിൽ തേനും പേഴ്‌സ്യയിൽ മെഴുകും മറ്റുചില സ്ഥലങ്ങളിൽ ഉപ്പും പ്രസ്‌തുതാവശ്യത്തിന്‌ ഉപയോഗിച്ചിരുന്നതായി കാണുന്നു.

റഷ്യയിൽ എംബാമിങ്‌ ചെയ്‌ത്‌ സൂക്ഷിക്കുന്ന ലെനിന്റെ മൃതശരീരം

ഗ്രീക്കുകാര്‍, റോമാക്കാര്‍ മുതലായവര്‍ രാജാക്കന്മാരുടെയും പ്രഭുക്കന്മാരുടെയും ശരീരങ്ങള്‍ ഇപ്രകാരം സൂക്ഷിച്ചിരുന്നു. മമ്മികള്‍ എന്ന പേരിലാണ്‌ അവ അറിയപ്പെടുന്നത്‌. അന്നത്തെ കൊട്ടാരംവൈദ്യന്മാര്‍ മമ്മി നിര്‍മാണകലയെപ്പറ്റി സവിസ്‌തരം രേഖപ്പെടുത്തിയിട്ടുണ്ട്‌. അവര്‍ അതിനായി പലതരം സുഗന്ധവസ്‌തുക്കളും തൈലങ്ങളും ലേപനങ്ങളും (balsam) ഉപയോഗിക്കാറുണ്ടായിരുന്നു. കട്ടിയില്ലാത്ത അവയവങ്ങള്‍ നീക്കം ചെയ്‌തശേഷം പല മരുന്നുകളും പ്രയോഗിക്കാറുണ്ടായിരുന്നു. ടര്‍പ്പന്റൈനും മറ്റു സുഗന്ധവസ്‌തുക്കളും സിരകളിലൂടെ കുത്തിവച്ച്‌ എംബാമിങ്‌ നടത്തിയിരുന്നു. പതിനെട്ടും പത്തൊന്‍പതും ശതകങ്ങളിൽ ഇതിനായി പ്രയോജനപ്പെടുത്തിയിരുന്ന ചില പ്രധാന വസ്‌തുക്കളാണ്‌ ആലം, ഉപ്പ്‌, പൊട്ടാസ്യം നൈട്രറ്റ്‌, ആര്‍സെനിക്‌, സിങ്ക്‌ ക്ലോറൈഡ്‌, മെര്‍ക്കുറി ബ്രാമൈഡ്‌ എന്നിവ.

എംബാമിങ്ങിനുള്ള ശാസ്‌ത്രീയപദ്ധതി പല രാജ്യങ്ങളിലുമുണ്ട്‌. റഷ്യയിൽ ലെനിന്റെയും ചൈനയിൽ മാവോയുടെയും ദേഹങ്ങള്‍ എംബാമിങ്ങിനു വിധേയമാക്കി സൂക്ഷിച്ചുവരുന്നു. അമേരിക്കയിൽ ഇത്‌ ഒരു പ്രത്യേകശാസ്‌ത്രശാഖയായിത്തന്നെ വളര്‍ന്നിരിക്കുന്നു. ഈ വിഷയത്തെപ്പറ്റി ശാസ്‌ത്രീയമായി പഠിപ്പിക്കുവാനുള്ള സ്‌കൂളുകള്‍വരെ അവിടെ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്‌. 1867-ൽ ജര്‍മന്‍ ശാസ്‌ത്രജ്ഞനായ ആഗസ്റ്റ്‌ വിൽഹെം വോണ്‍ ഹോഫ്‌മാന്‍, ഫോര്‍മാൽഡി ഹൈഡ്‌ എന്ന വസ്‌തു കണ്ടുപിടിച്ചതാണ്‌ ആധുനിക എംബാമിങ്ങിന്റെ തുടക്കത്തിനു കാരണം. ആഴ്‌സനിക്‌, ആൽക്കഹോള്‍ എന്നിവ ഉപയോഗിച്ചു നടത്തിയിരുന്ന എംബാമിങ്ങിനു മാറ്റമുണ്ടായത്‌ ഇതോടെയാണ്‌.

പുതിയ രീതിയനുസരിച്ചുള്ള എംബാമിങ്ങിൽ വേണ്ടത്ര ദ്രാവകം ഒന്നോ അതിലധികമോ ധമനികളിൽ കുത്തിവയ്‌ക്കുകയാണു ചെയ്യുന്നത്‌. ഈ ദ്രാവകത്തിൽ സംരക്ഷകവസ്‌തു എന്ന നിലയ്‌ക്കു ഫോര്‍മാൽഡിഹൈഡും (formaldehyde)ശരീരം ഉണങ്ങിച്ചുളുങ്ങുന്നതു തടയുവാന്‍ ഗ്ലിസറിനും(glycerin)രക്തം വാര്‍ത്തെടുക്കുന്നതുവരെ അതു കട്ടപിടിക്കാതിരിക്കാന്‍ ബോറാക്‌സും (borax) ചില സന്ദര്‍ഭങ്ങളിൽ ഇയോസിന്‍ മുതലായ ചായങ്ങളും ഉപയോഗിക്കാറുണ്ട്‌. സാധാരണയായി ദ്രാവകം കുത്തിവയ്‌ക്കുന്നതു കക്ഷം, കഴുത്ത്‌, തുടയുടെ മുകള്‍ഭാഗം എന്നീ സ്ഥാനങ്ങളിലെ ധമനികളിലാണ്‌. ദ്രാവകം അപ്പോള്‍ ധമനികളിലൂടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിച്ചേരും. ശരീരത്തിനകത്തുനിന്നു പുറന്തള്ളപ്പെടുന്ന രക്തത്തെ ധമനികളിലൂടെ പുറത്തേക്കൊഴുകാന്‍ അനുവദിക്കുന്നു. വയറു തുറന്ന്‌ അതിനകത്തുള്ള വാതകങ്ങളെയും ദ്രാവകങ്ങളെയും നിഷ്‌കാസനം ചെയ്യുന്നു. പൊള്ളയായ അവയവങ്ങളെ കീറിത്തുറക്കുകയും ഡയഫ്രത്തിലൂടെ ശ്വാസകോശങ്ങളിലേക്കു മുറിവുകള്‍ സൃഷ്‌ടിക്കുകയും ചെയ്യും. പിന്നീട്‌ ഈ സ്ഥാനങ്ങളിലെല്ലാംതന്നെ മുന്‍പറഞ്ഞ ദ്രാവകത്തെ തുണിയിൽ നനച്ചു തിരുകിവയ്‌ക്കുകയും ചെയ്യും. ഏതെങ്കിലും ശരീരഭാഗം വീണ്ടും മൃദുവായിത്തന്നെ ഇരിക്കുന്നുവെങ്കിൽ അവിടങ്ങളിൽ പ്രത്യേകമായി കുത്തിവയ്‌പുനടത്തും. വളരെയേറെക്കാലം സൂക്ഷിക്കേണ്ട ശരീരങ്ങളിൽ പല സ്ഥലങ്ങളിലായും കുത്തിവയ്‌പുകള്‍ നടത്താറുണ്ട്‌. പോസ്റ്റുമോര്‍ട്ടം (postmortem) നടത്തിയ ശരീരങ്ങളെയും അപകടമരണങ്ങളിൽ മൃതിയടഞ്ഞവരുടെ ശരീരങ്ങളെയും വേണ്ടതരത്തിലുള്ള സൗഗന്ധിക(cosmetic)പരിചര്യ കഴിഞ്ഞശേഷമാണ്‌ എംബാമിങ്‌ നടത്താറുള്ളത്‌.

എംബാമിങ്ങിന്‌ ഉപയോഗിക്കുന്ന ദ്രാവകങ്ങളിൽ ഒരു അളവുവരെയെങ്കിലും ഫോര്‍മാൽഡിഹൈഡ്‌ ഉപയോഗിക്കണമെന്നു പല രാജ്യങ്ങളിലും നിര്‍ബന്ധമാണ്‌. മാത്രമല്ല ആര്‍സെനിക്കുപോലുള്ള വിഷവസ്‌തു ഉപയോഗിക്കാനും പാടില്ല. മരണത്തിനിടയായ സാഹചര്യങ്ങളെപ്പറ്റി പിന്നീടു സംശയങ്ങളൊന്നും ജനിക്കാതിരിക്കാനാണ്‌ ഈ മുന്‍കരുതലുകള്‍ എടുക്കുന്നത്‌. നോ. മമ്മി

(ഡോ. കെ. മാധവന്‍കുട്ടി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍