This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എംപെഡോക്ലിസ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

എംപെഡോക്ലിസ്‌

Empedocles

ഗ്രീക്ക്‌ ദാര്‍ശനികകവി. ക്രി.മു. അഞ്ചാം ശതകത്തിന്റെ ആദ്യപാദത്തില്‍ സിസിലിയിലെ അക്രാഗസില്‍ ഒരു അഭിജാതകുടുംബത്തില്‍ ജനിച്ചു. നഗരത്തിന്റെ രാജപദം വാഗ്‌ദാനം ചെയ്യപ്പെട്ടെങ്കിലും അതു നിരസിച്ചതായി പറയപ്പെടുന്നു. ഇദ്ദേഹത്തിന്റെ അന്ത്യത്തെപ്പറ്റി വ്യത്യസ്‌ത കഥകളുണ്ട്‌. "എറ്റ്‌നാ' എന്ന അഗ്നിപര്‍വതത്തിലേക്ക്‌ എടുത്തുചാടി ആത്മഹത്യ ചെയ്‌തു എന്ന കഥയ്‌ക്കാണു പ്രചാരം കൂടുതല്‍. ഈ കഥയെ ആസ്‌പദമാക്കി ആംഗലേയകവിയായ മാത്യു ആര്‍ണോള്‍ഡ്‌ ഒരു കവിത രചിച്ചിട്ടുണ്ട്‌-എംപെഡോക്ലിസ്‌ ഓണ്‍ എറ്റ്‌നാ.

പ്രപഞ്ചവസ്‌തുക്കളുടെ മൂലകാരണത്തെക്കുറിച്ചുള്ള സിദ്ധാന്തമാണ്‌ എംപെഡോക്ലിസിനെ പ്രശസ്‌തനാക്കിയത്‌. പരിവര്‍ത്തനാത്മകമായ പ്രകൃതിപ്രതിഭാസങ്ങള്‍ക്കുള്ളില്‍ മാറ്റത്തിനതീതമായ ചില ഘടകങ്ങള്‍ വര്‍ത്തിക്കുന്നുണ്ടെന്ന്‌ ഇദ്ദേഹം സിദ്ധാന്തിച്ചു. ഭൂമി, അഗ്നി, വായു, ജലം എന്നീ മൂലകങ്ങള്‍ പരസ്‌പര സംയോജനത്തിലൂടെയും വിയോജനത്തിലൂടെയും വിവിധവസ്‌തുക്കളുടെ രൂപം കൈക്കൊള്ളുന്നു. സ്‌നേഹം, വിരോധം എന്നീ പരസ്‌പരവിരുദ്ധമായ ശക്തികളുടെ പ്രവര്‍ത്തനത്തിലൂടെയാണ്‌ ഇതു സംഭവിക്കുന്നത്‌. എംപെഡോക്ലിസിന്റെ ഈ ചതുര്‍ഭൂതസിദ്ധാന്തത്തിന്‌ ഭാരതീയരുടെ പഞ്ചഭൂതസിദ്ധാന്തവുമായുള്ള സാദൃശ്യം ശ്രദ്ധേയമാണ്‌.

ഈ ദര്‍ശനത്തെ കലാസുഭഗമായി ആവിഷ്‌കരിക്കുന്ന ഒരു കവിത ഇദ്ദേഹം രചിച്ചിട്ടുണ്ട്‌. ഷഡ്‌പദി(Hexameter)യില്‍ രചിക്കപ്പെട്ട ഈ കവിത ഓണ്‍ നേച്ചര്‍ എന്ന ശീര്‍ഷകത്തിലറിയപ്പെടുന്നു. കവി തന്നെ നല്‌കിയതാണോ ഈ ശീര്‍ഷകം എന്നു നിശ്ചയമില്ല. ആദിമ പ്രഹര്‍ഷ(Primal bliss)ത്തില്‍ നിന്നുള്ള മനുഷ്യാത്മാവിന്റെ പതനത്തെയും മോചനത്തെയും വിഷയീകരിച്ച്‌ "കഥര്‍മോയി' എന്നൊരു കവിതകൂടി ഇദ്ദേഹം രചിച്ചു. ജീവിതം ഒടുങ്ങുന്നതോടുകൂടി സ്വര്‍ഗീയാനന്ദത്തില്‍ നിന്നകലുന്ന ആത്മാവ്‌ വിഭിന്നരൂപങ്ങളില്‍ വീണ്ടുംവീണ്ടും ജനിക്കുകയും അവസാനം നഷ്‌ടപ്പെട്ട പരിശുദ്ധി വീണ്ടെടുക്കുകയും ചെയ്യുന്നതായി കവി വിഭാവനം ചെയ്യുന്നു. ക്രി.മു. നാലാം ശ. മുതല്‍ നിലവിലിരുന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ്‌ എംപെഡോക്ലിസ്‌ തന്റെ സിദ്ധാന്തം ആവിഷ്‌കരിച്ചിരിക്കുന്നത്‌. പൈഥഗോറസിന്റെ ദേഹാന്തരപ്രാപ്‌തി സിദ്ധാന്തത്തെയും കവി പരാമര്‍ശിക്കുന്നുണ്ട്‌.

കാവ്യശൈലിയിലും ഭാഷയിലും എംപെഡോക്ലിസ്‌ ഹോമറോടു കടപ്പെട്ടിരിക്കുന്നു. ഭാവവ്യഞ്‌ജകമായ വിശേഷണങ്ങളും ഉപമകളുംകൊണ്ട്‌ പ്രതിപാദനത്തെ മോടിപിടിപ്പിക്കുന്ന രീതി ഹോമറിന്റെ സ്വാധീനത്തെ സൂചിപ്പിക്കുന്നു. ചതുര്‍ഭൂതങ്ങളെ ചിത്രങ്ങളില്‍ കാണുന്ന ജന്തുക്കളോടും ശ്വാസോച്ഛ്വാസപ്രക്രിയയെ ജലപാത്രംകൊണ്ടു കളിക്കുന്ന പെണ്‍കുട്ടിയോടും ഉപമിക്കുന്നതിന്‌ ഉദാഹരണമായി ചൂണ്ടിക്കാണിക്കാം. എംപെഡോക്ലിസിന്റെ സൂക്ഷ്‌മമായ ജീവിതനിരീക്ഷണവും ജീവത്തായ കാവ്യബിംബങ്ങളും റോമന്‍ കവിയായ ലുക്രീഷ്യസിനെ ആകര്‍ഷിക്കുകയുണ്ടായി. ഇദ്ദേഹത്തിന്റെ കവിതകളുടെ മാഹാത്മ്യം വര്‍ണിച്ചുകൊണ്ടുള്ള ഒരു സ്‌തുതികാവ്യം ലുക്രീഷ്യസ്‌ രചിച്ചിച്ചിട്ടുണ്ട്‌.

(ആര്‍.എല്‍.വി.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍