This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എംഗൽബാർട്ട്‌, ഡഗ്ലസ്‌ (1925- )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

എംഗല്‍ബാര്‍ട്ട്‌, ഡഗ്ലസ്‌ (1925- )

Engelbart, Douglas

ഡഗ്ലസ്‌ എംഗല്‍ബാര്‍ട്ട്‌

അമേരിക്കന്‍ കംപ്യൂട്ടര്‍ ശാസ്‌ത്രജ്ഞനും ഇന്റര്‍നെറ്റ്‌ മാര്‍ഗദര്‍ശകനും. 1925 ജനു. 30-ന്‌ അമേരിക്കയിലെ ഓറിഗോണ്‍ സംസ്ഥാനത്തെ പോര്‍ട്ട്‌ലന്‍ഡ്‌ പ്രദേശത്ത്‌ ജനിച്ചു.

എംഗല്‍ബാര്‍ട്ടിന്റെ പിതാവ്‌ കാള്‍ ലൂയിസും മാതാവ്‌ ഗ്ലാഡിസ്‌ ഷാര്‍ലെറ്റ്‌ അമീലിയ മുന്‍സെനുമായിരുന്നു. ജര്‍മന്‍, സ്വീഡിഷ്‌, നോര്‍വീജിയന്‍ വംശജരായ എംഗല്‍ബാര്‍ട്ട്‌ തുടക്കംമുതല്‍ കുടുംബം പോര്‍ട്ട്‌ലന്‍ഡില്‍ത്തന്നെയായിരുന്നു താമസം. പില്‌ക്കാലത്ത്‌ ഗ്രാമപ്രദേശത്തേക്ക്‌ നീങ്ങിയെങ്കിലും പിതാവിന്റെ മരണശേഷം എംഗല്‍ബാര്‍ട്ട്‌, ജോണ്‍സണ്‍ ക്രീക്കില്‍ സ്ഥിരതാമസമുറപ്പിച്ചു. പോര്‍ട്ട്‌ലന്‍ഡിലെ ഫ്രാങ്ക്‌ലിന്‍ ഹൈസ്‌കൂളിലാണ്‌ പ്രാഥമിക വിദ്യാഭ്യാസം നിര്‍വഹിച്ചത്‌. ഓറിഗോണ്‍ സംസ്ഥാനസര്‍വകലാശാലയില്‍പ്പെട്ട ഓറിഗോണ്‍ സ്റ്റേറ്റ്‌ കോളജിലെ പഠനത്തിനിടെ, രണ്ടാം ലോകയുദ്ധത്തിന്‌ അവസാനമായതോടെ എംഗല്‍ബാര്‍ട്ട്‌ യു.എസ്‌. നേവിയില്‍ ചേരുകയും ചെയ്‌തു. തുടര്‍ന്ന്‌ രണ്ടുവര്‍ഷക്കാലത്തോളം ഫിലിപ്പൈന്‍സില്‍ ഒരു റഡാര്‍ വിദഗ്‌ധനായി സേവനമനുഷ്‌ഠിക്കുകയുണ്ടായി.

1948-ല്‍ ഇദ്ദേഹം ഓറിഗോണ്‍ സംസ്ഥാനത്തു മടങ്ങിയെത്തുകയും തുടര്‍ന്ന്‌ ഇലക്‌ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബാച്ചിലര്‍ ബിരുദം നേടുകയും ചെയ്‌തു. ഇക്കാലയളവില്‍ "സിഗ്മാഫി എപ്‌സിലോണ്‍' എന്ന സാമൂഹിക കൂട്ടായ്‌മയില്‍ സജീവമായി പ്രവര്‍ത്തിച്ചു. പിന്നീട്‌, ആമിസ്‌ ഗവേഷണകേന്ദ്രത്തിന്റെ ദേശീയ ഉപദേശകസമിതിയില്‍ എയറോനോട്ടിക്‌സ്‌ വിഭാഗത്തില്‍ ഇദ്ദേഹം നിയമിതനാവുകയും 1951 വരെ തത്‌സ്ഥാനത്ത്‌ പ്രവൃത്തിക്കുകയും ചെയ്‌തു.

വിജ്ഞാനത്തിന്റെ ജനകീയവത്‌കരണം ഒരു വെല്ലുവിളിയായിത്തന്നെ ഏറ്റെടുക്കണമെന്ന്‌ എംഗല്‍ബാര്‍ട്ട്‌ ചിന്തിച്ചു. കംപ്യൂട്ടറുകളെക്കുറിച്ച്‌ അടിസ്ഥാനപരമായി ഗ്രഹിക്കാനും കുറേയൊക്കെ ഉള്‍ക്കൊള്ളാനും ആത്മാര്‍ഥമായി യത്‌നിച്ചു. റഡാര്‍മേഖലയിലെ പഠനം, കാര്യങ്ങളെ വസ്‌തുനിഷ്‌ഠമായി വിലയിരുത്തുന്നതിന്‌ ഇദ്ദേഹത്തില്‍ താത്‌പര്യം ജനിപ്പിക്കുകയുണ്ടായി. വിശകലനം ചെയ്‌തു സ്വരൂപിച്ച കാര്യങ്ങള്‍ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയുമെന്നും ഇദ്ദേഹം തെളിയിച്ചു. സ്വന്തം പ്രവൃത്തി കേന്ദ്രങ്ങളിലിരുന്ന്‌ വിജ്ഞാനവിഹായസ്സിലൂടെ ഊളിയിട്ടുപറന്നു നടക്കുന്ന വ്യക്തിപ്രഭാവങ്ങളെ എംഗല്‍ബാര്‍ട്ട്‌ രൂപകല്‌പനചെയ്‌തു. കംപ്യൂട്ടറുകള്‍ക്ക്‌ വെറും കണക്കുകൂട്ടല്‍ യന്ത്രങ്ങളെന്ന പദവി മാത്രമുണ്ടായിരുന്ന വേളയില്‍ അവയ്‌ക്കു കൈവരിക്കാവുന്ന കര്‍മശേഷിയും പരസ്‌പരവിനിമയ സാധ്യതയും എംഗല്‍ബാര്‍ട്ട്‌ വിലയിരുത്തി.

1953-ല്‍ ഇദ്ദേഹം കാലിഫോര്‍ണിയ സര്‍വകലാശാലയില്‍നിന്നും എം.എസ്‌. ബിരുദവും 1955-ല്‍ ഡോക്‌ടറേറ്റും കരസ്ഥമാക്കി. ബെര്‍ക്ക്‌ലിയില്‍ പഠനഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കവേ കാല്‍ഡിക്‌ എന്ന കാലിഫോര്‍ണിയന്‍ ഡിജിറ്റല്‍ കംപ്യൂട്ടര്‍ പ്രാജക്‌ടിന്റെ നിര്‍മാണനിര്‍വഹണത്തിലും പങ്കാളിയായിത്തീര്‍ന്നു. ബെര്‍ക്ക്‌ലിയില്‍ത്തന്നെ ഒരു വര്‍ഷക്കാലം സഹപ്രാഫസര്‍ പദവി വഹിച്ച ഇദ്ദേഹത്തിന്‌ സ്വന്തം കാഴ്‌ചപ്പാട്‌ പൂര്‍ണമായും അംഗീകരിക്കപ്പെടാനാവില്ലെന്നു ബോധ്യമായതോടെ തത്‌സ്ഥാനം ഉപേക്ഷിക്കേണ്ടിവന്നു. സ്വന്തം ഗവേഷണഫലങ്ങള്‍ സ്റ്റോറേജ്‌ സംവിധാനമേഖലയില്‍ ഉപയുക്തമാക്കുന്നതിനുള്ള സാധ്യത കണ്ടെത്തുന്നതിനായി ഇദ്ദേഹം ഒരു പ്രത്യേക ഗ്രൂപ്പിനുതന്നെ നേതൃത്വം കൊടുത്തു. 1957-ല്‍ മെന്‍ലോ പാര്‍ക്കിലെ സ്റ്റാന്‍ഫോര്‍ഡ്‌ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇദ്ദേഹത്തിനു ഒരു പ്രത്യേകപദവിതന്നെ അനുവദിക്കപ്പെട്ടു.

മനുഷ്യമേധാശക്തി വര്‍ധിപ്പിക്കുന്നതിനുള്ള സാമാന്യബോധമാതൃകയുടെ ഒരു ഡസനിലേറെ പേറ്റന്റുകള്‍ എംഗല്‍ബാര്‍ട്ടിനു സ്വന്തമായി. ഒരു ഓണ്‍ലൈന്‍ സംവിധാനമായ എന്‍.എല്‍.എസ്‌. രൂപകല്‌പനചെയ്യുന്നതിന്റെ പിന്നിലുള്ള ഇച്ഛാശക്തിയും മറ്റൊന്നായിരുന്നില്ല. എംഗല്‍ബാര്‍ട്ടും സഹപ്രവര്‍ത്തകരും ചേര്‍ന്ന്‌ കംപ്യൂട്ടര്‍ ഇന്റര്‍ഫേസ്‌ ഘടകങ്ങളായ ബിറ്റ്‌-മാപ്പ്‌ഡ്‌ സ്‌ക്രീനുകള്‍, മൗസ്‌, ഹൈപ്പര്‍ ടെക്‌സ്റ്റ്‌, കൊളാബറേറ്റീവ്‌ ടൂള്‍സ്‌ തുടങ്ങിയവ വികസിപ്പിച്ചെടുത്തു. 1967-ല്‍ നവീനാശയങ്ങള്‍ ഒരു പേറ്റന്റിന്‌ അപേക്ഷിച്ച എംഗല്‍ബാര്‍ട്ടിന്‌ 1970-ല്‍ അതു ലഭിച്ചു. -7 സ്ഥാനമെന്നു നാമകരണം ചെയ്യപ്പെട്ട സൂചകപ്രദര്‍ശകസംവിധാനം പിന്നീട്‌ "മൗസ്‌' എന്ന പേരില്‍ ശ്രദ്ധേയമായി. വിപ്ലവകരമായ"മൗസി'ന്റെ കണ്ടുപിടിത്തത്തിന്‌ എംഗല്‍ബാര്‍ട്ടിന്‌ റോയല്‍റ്റിയൊന്നും തന്നെ ലഭിച്ചില്ല. പേറ്റന്റ്‌ ഏറ്റെടുത്ത എസ്‌.ആര്‍.ഐയ്‌ക്ക്‌ മൗസിന്റെ യഥാര്‍ഥമൂല്യം ഗണിക്കാനായില്ലെങ്കിലും പില്‌ക്കാലത്ത്‌ അത്‌ ആപ്പിള്‍കമ്പനിക്കു ലൈസന്‍സ്‌ ചെയ്യപ്പെട്ടത്‌ 4,000-ത്തോളം ഡോളര്‍ തുകയ്‌ക്കാണ്‌.

അര്‍പ(ARPA) എന്ന സ്ഥാപനമാണ്‌ എംഗല്‍ബാര്‍ട്ടിന്റെ ഗവേഷണങ്ങള്‍ക്ക്‌ ഏറെ സാമ്പത്തികസഹായമരുളിയത്‌. അര്‍പാനെറ്റിന്റെ (ARPANET) ആദ്യസന്ദേശം കൈമാറിയത്‌ ഒരു വിദ്യാര്‍ഥി പ്രാഗ്രാമര്‍ ആയിരുന്ന ചാര്‍ലി ക്ലൈന്‍ ആയിരുന്നു.

ശാസ്‌ത്രചിത്രകാരനായ തിയറിബാര്‍ഡിന്‍ അഭിപ്രായപ്പെട്ടതുപോലെ ആധുനികസാങ്കേതികവിദ്യയ്‌ക്ക്‌ ഉപയുക്തമാക്കാവുന്ന കര്‍മപരിപാടികള്‍ക്കാണ്‌ എംഗല്‍ബാര്‍ട്ടിന്റെ സങ്കീര്‍ണമായ ഗവേഷണസപര്യയിലുടനീളം പ്രാധാന്യം കല്‌പിക്കപ്പെട്ടിരുന്നത്‌. ബെഞ്ചമിന്‍ ലീ വോര്‍ഫ്‌ സ്വരൂപിച്ച ഭാഷാശാസ്‌ത്രപരമായ ആപേക്ഷികതത്ത്വത്തിന്റെ സ്വാധീനവലയത്തില്‍ എംഗല്‍ബാര്‍ട്ട്‌ ഉള്‍പ്പെട്ടുവെന്നാണ്‌ ബാര്‍ഡിന്‍ തുടര്‍ന്നു പ്രഖ്യാപിച്ചത്‌. വിജ്ഞാനം കൈകാര്യം ചെയ്യാനുള്ള നമ്മുടെയൊക്കെ കഴിവ്‌ നൂതന സാങ്കേതികവിദ്യയ്‌ക്ക്‌ പ്രയോജനപ്പെടുന്ന തരത്തില്‍ പ്രായോഗികമാക്കാമെന്നാണ്‌ എംഗല്‍ബാര്‍ട്ടിന്റെ കണ്ടെത്തല്‍. ഇക്കാരണത്താല്‍ത്തന്നെ നൂതനമായ സാങ്കേതികവിദ്യകള്‍ വികസിതമാക്കാനുള്ള നമ്മുടെ കര്‍മശേഷി ക്രമാനുഗതമായി പരിപോഷിപ്പിക്കപ്പെടുന്നു.

പുത്തന്‍ തലമുറ വ്യക്തിഗത കംപ്യൂട്ടറുകളെ ആശ്രയിച്ചു തുടങ്ങിയതോടെ സഹകാര നെറ്റ്‌വര്‍ക്കിങ്ങിന്റെ സാധ്യതയ്‌ക്കു മങ്ങലനുഭവപ്പെട്ടുതുടങ്ങി. എര്‍ഹാര്‍ഡ്‌ സെമിനാര്‍ ട്രയിനിങ്‌ കേന്ദ്രത്തില്‍ ബോര്‍ഡ്‌ ഒഫ്‌ ഡയറക്‌ടേഴ്‌സില്‍ കുറച്ചുകാലം സേവനമനുഷ്‌ഠിച്ചുവെങ്കിലും എംഗല്‍ബാര്‍ട്ട്‌ പിന്‍വാങ്ങുകയുണ്ടായി. യുവ കംപ്യൂട്ടര്‍ മേഖലാവിദഗ്‌ധന്മാരുടെ രംഗപ്രവേശത്തോടെ എംഗല്‍ബാര്‍ട്ട്‌ പിന്തള്ളപ്പെട്ടു. 1988-ല്‍ ഇദ്ദേഹം സ്വപുത്രിയായ ക്രിസ്റ്റീന്‍ എംഗല്‍ബാര്‍ട്ടിനോടൊപ്പം ബൂട്‌സ്‌ട്രാപ്പ്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌ സ്ഥാപിച്ചു. 1980-കളില്‍ എംഗല്‍ബാര്‍ട്ടിന്റെ സംഭാവനകള്‍ സുപ്രധാനവ്യക്തികളും സ്ഥാപനങ്ങളും അംഗീകരിച്ചുതുടങ്ങി. 1995-ല്‍ യൂറി റൂബിന്‍സ്‌കി മെമ്മോറിയല്‍ അവാര്‍ഡ്‌ ഇദ്ദേഹത്തിനു സമ്മാനിക്കപ്പെട്ടു. കണ്ടുപിടിത്തങ്ങള്‍ക്കുള്ള ലോകത്തിലെ ഏറ്റവും ഉയര്‍ന്നതും 50,000 ഡോളര്‍ മൂല്യമുള്ളതുമായ ലെമെല്‍സണ്‍ എം.ഐ.റ്റി. പ്രസ്‌ 1997-ല്‍ ഇദ്ദേഹത്തെ തേടിയെത്തി. 1999-ല്‍ ഫ്രാങ്ക്‌ളിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ സര്‍ട്ടിഫിക്കറ്റ്‌ ഒഫ്‌ മെരിറ്റും ബെഞ്ചമിന്‍ ഫ്രാങ്ക്‌ളിന്‍ മെഡലും ഇദ്ദേഹം നേടിയെടുത്തു. 2000 ഡിസംബറില്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ബില്‍ ക്ലിന്റണ്‍ ഇദ്ദേഹത്തിന്‌ "നാഷണല്‍ മെഡല്‍ ഒഫ്‌ ടെക്‌നോളജി' സമ്മാനിച്ചു. അമേരിക്കയിലെ ഏറ്റവും ഉയര്‍ന്ന സാങ്കേതികമേഖലാ അവാര്‍ഡായി ഇത്‌ പരിഗണിക്കപ്പെടുന്നു. 2001-ല്‍ ബ്രിട്ടീഷ്‌ കംപ്യൂട്ടര്‍ സൊസൈറ്റിയുടെ ലവ്‌ലേസ്‌ മെഡലിനും 2005-ല്‍ നോര്‍ബെര്‍ട്ട്‌ വിയെനെര്‍ അവാര്‍ഡിനും എംഗല്‍ബാര്‍ട്ട്‌ അര്‍ഹനായിട്ടുണ്ട്‌. 2010-ല്‍ നടന്ന "പ്രാഗ്രാം ഫോര്‍ ഫ്യൂച്ചര്‍' കോണ്‍ഫറന്‍സില്‍ ഇദ്ദേഹം പങ്കെടുത്തിരുന്നു. ഇപ്പോള്‍ (2011) ഇദ്ദേഹം "എംഗല്‍ബാര്‍ട്ട്‌ ഇന്‍സ്റ്റിറ്റ്യൂട്ടി'ന്റെ ഫൗണ്ടര്‍ എമിററ്റസ്‌ പദവി വഹിക്കുകയാണ്‌. "യൂണിവേഴ്‌സിറ്റി ഒഫ്‌ സാന്റാ ക്ലാറാ സെന്റര്‍ ഫോര്‍ സയന്‍സ്‌ ആന്‍ഡ്‌ ടെക്‌നോളജി'യില്‍ ഉപദേശകസമിതിയിലും, ഫോര്‍സൈറ്റ്‌ ട്രസ്റ്റിലും ഇദ്ദേഹം സേവനമനുഷ്‌ഠിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍