This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഋതുക്കള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഋതുക്കള്‍

ഋതുക്കളുടെ ദൈർഘ്യം സൂചിപ്പിക്കുന്ന ആരേഖം

ജ്യോതിശ്ശാസ്‌ത്രപരമായി കാലാവസ്ഥകളെ ആസ്‌പദമാക്കിയുള്ള സംവത്സര വിഭജനം. ഭൂമിയുടെ ഭ്രമാണാക്ഷത്തിന്റെ ചരിവും സൂര്യനു ചുറ്റുമുള്ള സഞ്ചാരവും ആണ്‌ ഋതുഭേദങ്ങള്‍ക്കു പ്രധാന കാരണങ്ങള്‍. ദീർഘവൃത്താകൃതിയിലുള്ള പഥത്തിലൂടെ ഭൂമി സൂര്യനെ പ്രദക്ഷിണം ചെയ്യുന്നു. ഭൂഭ്രമണാക്ഷത്തിന്റെ ദിശ സ്ഥിരമായും, സഞ്ചാരപഥലംബത്തിനു 23.5º ചരിഞ്ഞുമാണ്‌ സ്ഥിതിചെയ്യുന്നത്‌. അതുകൊണ്ട്‌ സൂര്യനു ചുറ്റുമുള്ള ഭൂമിയുടെ സഞ്ചാരംമൂലം സൂര്യന്‌ ഭൂമധ്യരേഖാതലത്തിന്റെ വടക്കും തെക്കും ഭാഗങ്ങളിലേക്ക്‌ വ്യതിചലനം ദൃശ്യമാകുന്നു. തന്മൂലം ആകാശത്തിൽ സൂര്യന്റെ ദൈനികസഞ്ചാരപഥം (apparent diurnal path) ഭൂമധ്യരേഖയ്‌ക്ക്‌ ഇരുവശത്തേക്കും ക്രമേണ 23.5ബ്ബ വരെ മാറുന്നതാണ്‌. ഇതോടെ ദിനരാത്രങ്ങളുടെ ദൈർഘ്യത്തിന്‌ ഏറ്റക്കുറച്ചിലുണ്ടാകുകയും ദിനംപ്രതി ആകാശത്തിൽ സൂര്യന്റെ മധ്യാഹ്നോന്നതിക്ക്‌ വ്യത്യാസം വരികയും ചെയ്യും. ഇത്‌ അതതു പ്രദേശത്തെ ശീതോഷ്‌ണസ്ഥിതിയെ സ്വാധീനിക്കുന്നു.

ജ്യോതിശ്ശാസ്‌ത്രപരമായി വസന്തം (spring), ഗ്രീഷ്‌മം (summer), ശരത്‌ (autumn), ശിശിരം (winter) എന്നീ നാല്‌ ഋതുക്കളാണ്‌ ഭൂമിയിൽ അനുഭവപ്പെടുന്നത്‌. ഉത്തരാർധഗോളത്തിലുള്ളവർക്ക്‌ സൂര്യന്‍ വസന്തവിഷുവ()ത്തിൽനിന്ന്‌ (മാ. 21) ഉത്തരായണാന്തത്തിലെത്തുന്നതു(ജൂണ്‍ 21)വരെയുള്ള കാലഘട്ടം വസന്തവും ഉത്തരായണാന്തം മുതൽ ശരദ്‌വിഷുവം (d) വരെ (സെപ്‌. 23) ഗ്രീഷ്‌മവും ശരദ്‌വിഷുവത്തിൽനിന്ന്‌ ദക്ഷിണായനാന്തം (ഡി. 22) വരെ ശരത്തും ദക്ഷിണായനാന്തം മുതൽ വസന്തവിഷുവം വരെ ശിശിരവുമാണ്‌. ദക്ഷിണാർധഗോളത്തിലുള്ളവർക്ക്‌ പ്രസ്‌തുത കാലഘട്ടങ്ങള്‍ യഥാക്രമം ശരത്‌, ശിശിരം, വസന്തം, ഗ്രീഷ്‌മം എന്നീ ഋതുക്കളായി ആണ്‌ അനുഭവപ്പെടുന്നത്‌.

ഉത്തരധ്രുവം സൂര്യനഭിമുഖമായിരിക്കുമ്പോള്‍ (മാ. 21 സെപ്‌. 23) ഉത്തരാർധഗോളത്തിൽ വസന്തവും ഗ്രീഷ്‌മവും ആയിരിക്കും. ഈ കാലഘട്ടത്തിൽ പകലിന്‌ ദൈർഘ്യം കൂടുന്നതുകൊണ്ടും സൂര്യന്‍ ആകാശത്തിൽ കൂടുതൽ ഉയർന്നു നില്‌ക്കുന്നതുകൊണ്ടും താപനില ഗ്രീഷ്‌മത്തിൽ പ്രായേണ കൂടുതലായിരിക്കും. ഉത്തരധ്രുവപ്രദേശങ്ങളിൽ സൂര്യന്‍ ചക്രവാളത്തിനുപരി അസ്‌തമിക്കാതെ കുറേക്കാലത്തേക്കു സ്ഥിതിചെയ്യുന്നതുകൊണ്ട്‌ സൂര്യപ്രകാശം സ്ഥിരമായി ലഭ്യമാകുന്നു. ഉത്തരധ്രുവം സൂര്യനു വിമുഖമാകുന്ന കാലഘട്ടത്തിൽ സൂര്യന്റെ ദൈനിക സഞ്ചാരപഥം ആകാശത്തിൽ താഴ്‌ന്നതാകക്കൊണ്ടും പകലിനു ദൈർഘ്യം കുറഞ്ഞിരിക്കുന്നതുകൊണ്ടും ശിശിരത്തിൽ താപനില കുറഞ്ഞിരിക്കും. ഉത്തരധ്രുവപ്രദേശങ്ങളിൽ കുറേക്കാലത്തേക്ക്‌ സൂര്യന്‍ ഉദിക്കാതെ നിത്യരാത്രി അനുഭവപ്പെടുകയും ചെയ്യും. ഉത്തരധ്രുവം സൂര്യന്‌ അഭിമുഖമായിരിക്കുന്ന കാലഘട്ടത്തിൽ ദക്ഷിണാർധഗോളത്തിലുള്ളവർക്ക്‌ ശരത്തും ശിശിരവും; വിമുഖമായിരിക്കുമ്പോള്‍ വസന്തവും ഗ്രീഷ്‌മവും അനുഭവപ്പെടുന്നു. ഉഷ്‌ണമേഖലയിലും സമശീതോഷ്‌ണമേഖലയിലും സൂര്യന്‍ എല്ലാ ദിവസവും ഉദിക്കുകയും അസ്‌തമിക്കുകയും ചെയ്യുന്നുണ്ട്‌. സമശീതോഷ്‌ണമേഖലയിൽ ദിനരാത്രങ്ങളുടെ ദൈർഘ്യവ്യത്യാസം ഉഷ്‌ണമേഖലയിലേതിനെക്കാള്‍ കൂടുതൽ പ്രകടമാണ്‌. അതുകൊണ്ട്‌ കാലാവസ്ഥാവ്യതിയാനങ്ങള്‍ സമശീതോഷ്‌ണമേഖലയിൽ കൂടുതൽ അനുഭവപ്പെടുന്നു.

കെപ്ലർനിയമപ്രകാരം ഭൂമിയുടെയും സൂര്യന്റെയും കേന്ദ്രങ്ങള്‍ തമ്മിൽ യോജിപ്പിക്കുന്ന രേഖ സൂര്യനു ചുറ്റും സ്ഥിരനിരക്കിലാണ്‌ വിസ്‌തീർണം പരിലേഖനം ചെയ്യുന്നത്‌. ഇതനുസരിച്ച്‌ ഭൂമി സൂര്യന്‌ ഏറ്റവും അടുത്തിരിക്കുമ്പോള്‍ വേഗം കൂടുകയും അകന്നിരിക്കുമ്പോള്‍ കുറയുകയും ചെയ്യും. ദീർഘവൃത്തപഥത്തിൽ സഞ്ചരിക്കുന്നതുകൊണ്ട്‌ നാഭീകേന്ദ്രത്തിൽ സ്ഥിതി ചെയ്യുന്ന സൂര്യനിൽനിന്നുള്ള അകലത്തിന്‌ ഏറ്റക്കുറച്ചിലുണ്ടാക്കുന്നു. ഏറ്റവും അടുത്തുവരുന്നത്‌ ഏകദേശം ജനു. 3-നും അകന്നുവരുന്നത്‌ ജൂല. 4-നും ആണ്‌. തത്‌ഫലമായി സാങ്കല്‌പിക പഥത്തിൽ സൂര്യന്റെ സഞ്ചാരവും കൃത്യനിരക്കിലല്ല. അങ്ങനെ ഋതുക്കളുടെ ദൈർഘ്യവും തുല്യമല്ലാതിരിക്കുന്നു. ഉത്തരാർധഗോളത്തിൽ ഏറ്റവും കൂടിയ ദൈർഘ്യം ഗ്രീഷ്‌മത്തിനും കുറഞ്ഞത്‌ ശിശിരത്തിനുമാണ്‌; ദക്ഷിണാർധഗോളത്തിൽ മറിച്ചു.

സമുദ്രനിരപ്പിൽനിന്നുള്ള ഉയരം; കര, ജലാശയം എന്നിവയുടെ വിതരണസ്ഥിതി; സമുദ്രസാമീപ്യം മുതലായവയാണ്‌ കാലാവസ്ഥയെ സ്വാധീനിക്കുന്ന ഭൂമിശാസ്‌ത്രപരമായ ഘടകങ്ങള്‍. ഋതുക്കളെ പ്രാദേശികമായ കാലാവസ്ഥാഭേദമനുസരിച്ചു വിഭജിക്കുന്നതിനെക്കാള്‍ കൂടുതൽ ശാസ്‌ത്രീയമായത്‌ ജ്യോതിശ്ശാസ്‌ത്രഗണനയുടെ അടിസ്ഥാനത്തിലുള്ളതാകയാൽ അത്‌ അന്താരാഷ്‌ട്ര നിലവാരത്തിൽ സ്വീകരിക്കപ്പെട്ടിരിക്കുന്നു. കാലാവസ്ഥാനുസരണം ഭാരതീയർ സംവത്സരത്തെ ആറ്‌ ഋതുക്കളായി വിഭജിച്ചിട്ടുണ്ട്‌: വസന്തം, ഗ്രീഷ്‌മം, വർഷം, ശരത്‌, ഹേമന്തം, ശിശിരം. ഇവയിൽ വസന്തം പൂക്കാലവും, ഗ്രീഷ്‌മം വേനൽക്കാലവും, വർഷം മഴക്കാലവും, ശരത്‌ വർഷം കഴിഞ്ഞുവരുന്ന പ്രസന്നസലിലമായ കാലവും, ഹേമന്തം തണുപ്പിന്റെ പ്രാരംഭകാലവും, ശിശിരം കടുത്ത തണുപ്പുകാലവുമാണ്‌. ഈ കണക്കനുസരിച്ച്‌ ഓരോ ഋതുവിനും രണ്ടുമാസത്തെ ദൈർഘ്യമുണ്ടായിരിക്കും:

""മാസദ്വയാത്മകഃ കാലഃ
ഋതുഃ പ്രാക്തോ വിചക്ഷണൈഃ

ചൈത്ര, വൈശാഖമാസങ്ങള്‍ വസന്തമായും; ജ്യേഷ്‌ഠാഷാഢമാസങ്ങള്‍ ഗ്രീഷമമായും; ശ്രാവണ, ഭാദ്രപദമാസങ്ങള്‍ വർഷമായും; ആശ്വിന, കാർത്തികമാസങ്ങള്‍ ശരത്തായും; മാർഗശീർഷ, പൗഷമാസങ്ങള്‍ ഹേമന്തമായും; മാഘ, ഫാൽഗുനമാസങ്ങള്‍ ശിശിരമായും കരുതപ്പെടുന്നു (അമരകോശം). ഈ വിഭജനത്തിൽ മാസങ്ങളെ സംബന്ധിച്ചിടത്തോളം ചില വിത്യാസങ്ങളും ഇല്ലായ്‌കയില്ല. കാലാവസ്ഥാപരമായി ഇത്ര സൂക്ഷ്‌മമാക്കാതെ ശീതം (കാർത്തികാഗ്രഹായണപൗഷമാഘങ്ങള്‍), ഗ്രീഷ്‌മം (ഫാൽഗുനചൈത്രവൈശാഖജ്യേഷ്‌ഠങ്ങള്‍), വർഷം (ആഷാഢശ്രാവണ ഭാദ്രാശ്വിനങ്ങള്‍) എന്നിങ്ങനെ സംവത്സരത്തെ മൊത്തത്തിൽ 3 ഋതുക്കളായും; മറ്റു ചിലപ്പോള്‍ ഗ്രീഷ്‌മം (വൈശാഖം തുടങ്ങി 6 മാസങ്ങള്‍), ശീതം (കാർത്തികാദി 6 മാസങ്ങള്‍) എന്നിങ്ങനെ 2 ഋതുക്കളായും ഭാരതീയാചാര്യന്മാർ വിഭജിച്ചുകാണുന്നു.

ഋതുക്കള്‍ക്കനുസരിച്ച്‌ ശരീരത്തിലെ വാതപിത്തകഫങ്ങള്‍ ഏതുവിധം പ്രവർത്തിക്കുമെന്നും അതതുകാലങ്ങളിൽ ശരിയായ ആരോഗ്യത്തിനുവേണ്ടി നടത്തേണ്ട വിധിപ്രകാരമുള്ള ചര്യകളെന്തെല്ലാമെന്നും ആയുർവേദത്തിൽ പ്രസ്‌താവിച്ചിട്ടുണ്ട്‌. ഋതു എന്നത്‌ സുതപദേവന്മാരിൽ ഒരുവന്റെയും മിതാഭന്മാർ എന്ന ദേവവിഭാഗത്തിൽ ഒരു ദേവന്റെയും, ഹേമന്തകാലത്തിൽ സൂര്യനോടൊപ്പം ഭ്രമണം ചെയ്യുന്ന ഒരു യക്ഷന്റെയും അറുപതിനായിരം ബാലഖില്യന്മാരുടെ പൂർവികന്റെയും പേരാണ്‌. നോ. കാലാവസ്ഥാ വിജ്ഞാനം

(പ്രാഫ. കെ. മരുമകന്‍രാജ; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍