This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉല്‌കാദ്രവ്യം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉല്‌കാദ്രവ്യം

Meteorite

ഗുരുത്വാകർഷണത്തിനു വിധേയമായി ഭൗമാന്തരീക്ഷത്തിലേക്കു പാഞ്ഞുകയറുന്നതും അന്തരീക്ഷത്തിൽ തീവ്രമായ ഉരസൽമൂലമുള്ള ജ്വലനത്തിനുശേഷവും പൂർണമായും ദഹിക്കാതെ ഭൂമിയിലേക്കു നിപതിക്കുന്നവയുമായ ഖപിണ്ഡങ്ങളാണ്‌ ഉല്‌കാശിലകള്‍. നന്നേ സൂക്ഷ്‌മങ്ങളായ ഖപദാർഥങ്ങള്‍ അന്തരീക്ഷത്തിൽ ഘർഷണവിധേയമാവുന്നില്ല. ഇവ അന്തരീക്ഷത്തിൽത്തന്നെ തങ്ങിനിൽക്കുകയും ക്രമേണ ഭൂമിയിലേക്കു പതിക്കുകയും ചെയ്യുന്നു. ഈ സൂക്ഷ്‌മപദാർഥമാണ്‌ ഉല്‌കാധൂളി. ധൂമകേതു, ശിശുഗ്രഹങ്ങള്‍ എന്നിവയിൽ നിന്നും ഉദ്‌ഭൂതമായി നിയതസഞ്ചാരപഥങ്ങളില്ലാതെ ബഹിരാകാശത്തിൽ തലങ്ങുംവിലങ്ങുമായി ചരിക്കുന്ന ഖപിണ്ഡങ്ങളാണ്‌ ഗുരുത്വാകർഷണത്തിനു വിധേയമായിത്തീരുന്നത്‌. ഈദൃശവസ്‌തുക്കളെ സംബന്ധിച്ച പഠനവും ബഹിരാകാശസഞ്ചാരം സാധിച്ചതോടെ പ്രാവർത്തികമായിട്ടുണ്ട്‌. മേല്‌പറഞ്ഞവയെ മൊത്തത്തിൽ വ്യഞ്‌ജിപ്പിക്കുന്ന പദമാണ്‌ ഉല്‌കാദ്രവ്യം.

അരിസോണാ ഗർത്തം:ഭൗമോപരിതലത്തിലെ ഏറ്റവും വലിയ ഉല്‌കാഗർത്തം

ഓക്‌സിജന്‍, സിലിക്കണ്‍, ഇരുമ്പ്‌, നിക്കൽ, മഗ്നീഷ്യം, അലുമിനിയം, കാത്സ്യം, സോഡിയം, സള്‍ഫർ, ഫോസ്‌ഫറസ്‌, കോബാള്‍ട്ട്‌ എന്നീ മൂലകങ്ങളാണ്‌ ഉല്‌കാദ്രവ്യത്തിലെ പ്രധാനഘടകങ്ങള്‍. ന്യൂക്ലിയിക്‌ ആസിഡ്‌, സ്‌പോറം, ബാക്‌റ്റീരിയ തുടങ്ങിയ ജൈവപദാർഥങ്ങളും ഉല്‌കാദ്രവ്യം ഉള്‍ക്കൊള്ളുന്നതായി ആധുനികപഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഇവയുടെ ഭാരമാനഘടനയിൽ ഏതാണ്ട്‌ ഒരു ശതമാനത്തോളം നൂതനങ്ങളും നൈസർഗിക രാസഘടനയുള്ളവയുമായ ഐസോടോപ്പുകളാണെന്നും കണ്ടെത്തിയിട്ടുണ്ട്‌.

സൂക്ഷ്‌മ ഉല്‌കാദ്രവ്യങ്ങള്‍

ഉല്‌കകളുടെ ഭൗമാന്തരീക്ഷത്തിലൂടെയുള്ള ഗതി നിമിഷങ്ങള്‍മാത്രമേ നീണ്ടുനില്‌ക്കാറുള്ളൂ. എങ്കിലും അന്തരീക്ഷത്തിന്റെ പുറവരമ്പിലെത്തുമ്പോള്‍ കുറഞ്ഞത്‌ 4.5 കിലോഗ്രാം എങ്കിലും ഭാരമുള്ള ഉല്‌കാദ്രവ്യത്തിനു മാത്രമേ ജ്വലനത്തെ അതിജീവിച്ച്‌ സൂക്ഷ്‌മപ്രായത്തിലെങ്കിലും ഭൂതലത്തിൽ നിപതിക്കുവാനാവുകയുള്ളൂ. ഇത്രയും വലുപ്പമുള്ള ഉല്‌കാദ്രവ്യം വിരളമല്ല; ടണ്‍ കണക്കിനു ഭാരമുള്ളവ അപൂർവമായെങ്കിലും ഉയർന്ന അക്ഷാംശങ്ങളിലെ അന്തരീക്ഷകവചത്തെ ഭേദിക്കാറുണ്ട്‌. തീപ്പന്തം പോലെ കത്തിജ്ജ്വലിച്ച്‌ സീൽക്കാരശബ്‌ദത്തോടെ പാഞ്ഞുവീഴുന്ന ഇവ ഉറപ്പുള്ള ഭൂമിയിൽ സാമാന്യം ആഴത്തിൽ ഗർത്തങ്ങള്‍ നിർമിക്കുവാന്‍ പര്യാപ്‌തങ്ങളാണ്‌. 1947 ഫെ. 12-ന്‌ സൈബീരിയയിലെ ഉസൂരിയിലുണ്ടായ ഉല്‌കാപതനത്തിന്റെ ഫലമായി ഏതാണ്ട്‌ നൂറ്റിഇരുപതോളം ഗർത്തങ്ങള്‍ സൃഷ്‌ടിക്കപ്പെട്ടു; ഇവയിൽ മിക്കവയും സാമാന്യം വലുപ്പമുള്ള ഇരുനിലക്കെട്ടിടങ്ങളെ ഒളിപ്പിക്കുവാന്‍പോന്ന ആഴമുള്ളവയായിരുന്നു. ഈ പ്രദേശത്തുനിന്ന്‌ കണ്ടെടുത്ത 1745 കിലോഗ്രാം ഭാരമുള്ള സിഖോട്ട്‌-ആലിന്‍ ആണ്‌ ഗവേഷണാർഥം പരീക്ഷണശാലയിൽ സൂക്ഷിക്കപ്പെടുന്ന ഉല്‌കാശിലകളിൽ ഏറ്റവും വലുത്‌. മേല്‌പറഞ്ഞ ഉല്‌കാപ്രപാതത്തിനു ഹേതുകമായ മാതൃശില അന്തരീക്ഷത്തിലെ നന്നേ താണ വിതാനങ്ങളോളം അഖണ്ഡരൂപത്തിൽത്തന്നെ തുടർന്ന്‌ പെട്ടെന്ന്‌ ചിന്നിച്ചിതറുകയാണുണ്ടായത്‌. ഉസൂരി പ്രദേശത്തുനിന്നും 37 ടച്ചോളം ഉല്‌കാഭൂതവസ്‌തുക്കള്‍ സഞ്ചയിക്കപ്പെട്ടു. ഉല്‌കാപ്രപാതത്തെ തുടർന്നുണ്ടായ ധൂളിമേഘം മണിക്കൂറുകളോളം അന്തരീക്ഷത്തിൽ തങ്ങിനിന്നിരുന്നു. 1948 ഫെ. 18-ന്‌ യു.എസ്സിൽ കാന്‍സാസ്‌ നെബ്രാസ്‌കാ അതിർത്തിയിലുള്ള നോർട്ടണ്‍ കൗണ്ടിയിലും ഏതാണ്ട്‌ ഈദൃശമായ ഒരു ഉല്‌കാപ്രപാതമുണ്ടായി. ഇവിടെനിന്ന്‌ കണ്ടെടുത്തിട്ടുള്ളതിൽ വച്ച്‌ ഏറ്റവും വലിയ ഉല്‌കാശിലയ്‌ക്ക്‌ ഒരു ടച്ചോളം ഭാരം വരും. 1908 ജൂണ്‍ 30-ന്‌ സൈബീരിയയിലെ പോട്‌കമെനായ തുംഗുസ്‌കയിൽ സൂര്യനോളം പ്രാജ്വലമായ ഒരു ഉല്‌കാപ്രപാതമുണ്ടായി. ഇതേത്തുടർന്ന്‌ സാമാന്യം രൂക്ഷമായ ചുഴലിക്കാറ്റും നേരിയതോതിലുള്ള ഭൂചലനങ്ങളും അനുഭവപ്പെട്ടു. നൂറുകണക്കിനു കി.മീ. ദൂരെ കടൽക്ഷോഭമുണ്ടാക്കുവാനും ഈ ഉല്‌കാപതനം ഹേതുവായി. പതനസ്ഥാനത്തിനു ചുറ്റുമുള്ള വനങ്ങളിലെ 80 ലക്ഷത്തോളം വന്‍മരങ്ങള്‍ കടപുഴകി വീണു; ആയിരക്കണക്കിനു റെയിന്‍ഡീയർ കൊല്ലപ്പെട്ടു. ഈ മരങ്ങളുടെയും റെയിന്‍ഡീയറുകളുടെയും കത്തിയെരിഞ്ഞ അവശിഷ്‌ടങ്ങള്‍ ചൂടിന്റെ തീഷ്‌ണത വെളിവാക്കുന്നു.

യു.എസ്സിലെ അമേരിക്കന്‍ മ്യൂസിയം ഒഫ്‌ നേച്വർ ഹിസ്റ്ററിയിൽ പ്രദർശി പ്പിച്ചിരിക്കുന്ന വില്ലാമെറ്റ ഉല്‌കാദ്രവ്യം (ഭാരം 14,150 കി.മീ.)

ദിനംപ്രതി ഏതാണ്ട്‌ 10,000 ടണ്‍ ഉല്‌കാദ്രവ്യങ്ങള്‍ ഭൂമിയിൽ നിപതിക്കുന്നുവെന്നാണ്‌ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്‌. നന്നെ സൂക്ഷ്‌മമായവ മുതൽ 0.1 മി.മീ. വ്യാസാർധമുള്ളവ വരെയുള്ള ധൂളികളായാണ്‌ ഇവ നിപതിക്കുന്നത്‌. കടൽത്തറകളിലെ നിക്ഷേപങ്ങളിലും ഹിമാച്ഛാദിതതലങ്ങളിലും നിന്ന്‌ ഉല്‌കാംശങ്ങളുടേതു മാത്രമായ നേർത്തപാടകള്‍ വേർതിരിച്ചെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്‌; "ഫ്‌ളൈ പേപ്പർ' എന്ന സംവിധാനം ഉപയോഗിച്ച്‌ ഭൂതലത്തിൽ നിപതിക്കുന്ന ഉല്‌കാധൂളികളെ ശേഖരിച്ചെടുക്കാം. നന്നേ സൂക്ഷ്‌മങ്ങളായ കണികകളായി അന്തരീക്ഷത്തിലെത്തുന്ന ഉല്‌കാധൂളി അന്തരീക്ഷത്തിൽ ഘർഷണവിധേയമാവുന്നില്ല. കൃത്രിമോപഗ്രഹങ്ങളിൽ ഇവയെ സഞ്ചയിക്കുന്നതിനുള്ള സാങ്കേതിക സംവിധാനങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്‌. ധൂമകേതുക്കള്‍ ഭൂമിയോട്‌ സഹചരിക്കുമ്പോഴാണ്‌ ഉല്‌കാവർഷം അനുഭവപ്പെടുന്നത്‌. അന്തരീക്ഷത്തിൽ എത്തുന്ന കോടിക്കണക്കിന്‌ ഖപിണ്ഡങ്ങളിൽനിന്ന്‌ ഘർഷണംമൂലം ഉണ്ടാവുന്ന ചൂർണത്തെയും മുന്‍പറഞ്ഞ ധൂളീമാത്രപദാർഥങ്ങളെയും പൊതുവേ മൈക്രാമീറ്റീയറൈറ്റ്‌ എന്നു വിശേഷിപ്പിക്കുന്നു. പ്രതിവർഷം 70 ലക്ഷം മെട്രിക്‌ ടണ്‍ മൈക്രാമീറ്റീയറൈറ്റ്‌ അന്തരീക്ഷത്തിൽ കലരുന്നതായി കണക്കാക്കപ്പെട്ടിരിക്കുന്നു. ഇവയിലെ കാന്തികകണങ്ങളെ മാത്രമേ വേർതിരിച്ചു കാണാനാവുകയുള്ളൂ എന്നതുകൊണ്ടും ഉല്‌കാദ്രവ്യങ്ങളിലെ ഒരു വലിയ പങ്ക്‌ ആശ്‌മികമായതിനാലും മൈക്രാമീറ്റീയറൈറ്റുകളുടെ യഥാർഥ അളവ്‌ വളരെ കൂടിയതാകാം.

ഭൂമിയിലെന്നതുപോലെ മറ്റു ഗ്രഹങ്ങളിലും ചന്ദ്രന്‍ തുടങ്ങിയ ഉപഗ്രഹങ്ങളിലും ഉല്‌കാപ്രപാതം സാധാരണമായിരിക്കാം. സൗരയൂഥത്തെയും ഭൂമിയെയും സംബന്ധിച്ച പരോക്ഷമായ പല പഠനങ്ങള്‍ക്കും ഉല്‌കാശിലകള്‍ പ്രയോജനപ്പെടുന്നു. ചാന്ദ്രദൗത്യത്തിനുമുമ്പ്‌ മാനവരാശിക്ക്‌ പരിചിതമായിരുന്ന ഒരേയൊരു അഭൗമ (extra terrestrial) വസ്‌തുവാണിത്‌. ഭൂമിയുടെ അകക്കാമ്പിനെ സംബന്ധിച്ച നിഗമനത്തിനു സഹായിച്ചിട്ടുള്ളതും ഉല്‌കാദ്രവ്യമായിരുന്നു. ശേഖരിക്കപ്പെട്ടിട്ടുള്ള 2000-ൽപ്പരം ഉല്‌കാവശിഷ്‌ടങ്ങളിൽ 18 മില്ലിഗ്രാം മുതൽ 60 മെട്രിക്‌ ടണ്‍ ഭാരമുള്ളവ വരെ ഉള്‍പ്പെടുന്നു. ഒരു ടച്ചിലേറെ ഭാരമുള്ള വളരെക്കുറച്ച്‌ ഉല്‌കാശിലകള്‍ മാത്രമേ ഭൂമുഖത്തുള്ളൂ. തെക്കു പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ഹോബയിൽ 70 ടണ്‍ഭാരം കണക്കാക്കിയിട്ടുള്ള ഒരു അയഃശില ശേഷിച്ചിട്ടുണ്ട്‌. ഗ്രീന്‍ലാന്‍ഡിൽനിന്ന്‌ 34 ടച്ചോളം ഭാരംവരുന്ന ഒരു ഉല്‌കാശില (ആനിഗിറ്റോ) പ്രസിദ്ധ പര്യവേഷകന്‍ റോബർട്ട്‌ പിയറി യു.എസ്സിൽ എത്തിച്ചിട്ടുണ്ട്‌. മെക്‌സിക്കോയിലെ ബാകുബിറീതോ ഉല്‌കാശിലയ്‌ക്ക്‌ 27 ടണ്‍ ഭാരം വരും.

മരീലിയ ഉല്‌കാദ്രവ്യം: കോണ്‍ഡ്രറ്റ്‌ വിഭാഗത്തിൽപ്പെടുന്ന ഉൽക്കാദ്രവ്യം

ലഭ്യമായ വിവരങ്ങളിൽനിന്ന്‌, ഉസൂരി ശിലയെക്കാള്‍ വലുപ്പമുള്ള ഉല്‌കകള്‍ ഭൂമിയിലേക്കു പതിക്കുന്നതോടെ പൂർണമായും ദഹിച്ചുപോകുന്നതായി അനുമാനിക്കേണ്ടിവരുന്നു. തുംഗുസ്‌കയിൽ ഉല്‌കാധൂളിയുടെ നേരിയ അംശംപോലും കണ്ടുകിട്ടുകയുണ്ടായില്ല എന്നത്‌ ഈ അനുമാനത്തിന്‌ ഉപോദ്‌ബലകമാണ്‌. ഉല്‌കകളെ സംബന്ധിച്ച്‌ വ്യാപകമായ പഠനം നടത്തിയ ലിങ്കണ്‍ ലോപസ്‌ എന്ന ശാസ്‌ത്രജ്ഞന്റെ അഭിപ്രായത്തിൽ, ഭൂമിയിൽ ഊക്കോടെ വീഴുന്ന ഉല്‌കാദ്രവ്യം തത്തുല്യമായ ഭൂവല്‌കശിലകളുമായി അണുവിഘടനത്തിലേർപ്പെട്ട്‌ ഊർജമായി പരിണമിക്കുന്നു; തത്‌ഫലമായി ഉല്‌കാപാതം ഉണ്ടായ സ്ഥലത്ത്‌ ഗർത്തങ്ങളുണ്ടാവുകയും ചെയ്യുന്നു. യു.എസ്സിലെ അരിസോണ, ടെക്‌സാസ്‌ തുടങ്ങിയ പ്രദേശങ്ങളിൽ ഇമ്മാതിരി ധാരാളം ഗർത്തങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്‌. അരിസോണയിലെ 396.5 മീ. ആഴമുള്ള ഡയോബ്ലാചുരം ഏതാണ്ട്‌ 50,000 വർഷം മുമ്പ്‌ ഭീമാകാരമായ ഒരു ഉല്‌കയുടെ പതനത്തിലൂടെ ഉദ്‌ഭൂതമായിട്ടുള്ളതാണെന്ന്‌ ഭൂവിജ്ഞാനികള്‍ അനുമാനിക്കുന്നു; ഈ ഉല്‌കയുടെ ഭാരം കുറഞ്ഞപക്ഷം 26 ടണ്‍ എങ്കിലും ഉണ്ടായിരുന്നിരിക്കണം. ഓഡീസയിൽ രണ്ടു ലക്ഷം വർഷത്തിനുമുമ്പ്‌ സൃഷ്‌ടിക്കപ്പെട്ട 153 മീ. വ്യാസമുള്ള മറ്റൊരു ഉല്‌കാഗർത്തവും കണ്ടെത്തിയിട്ടുണ്ട്‌. ഇവയുമായി തട്ടിച്ചുനോക്കുമ്പോള്‍ 1947-ൽ സൃഷ്‌ടിക്കപ്പെട്ട സൈബീരിയന്‍ ഗർത്തങ്ങള്‍ നന്നേ ചെറിയവയാണ്‌. ഘാനയിൽ അഷാന്തി പ്രവശ്യയിലെ വിശാലമായ ബോസന്ത്‌വി തടാകവും ജർമനിയിലെ വിസ്‌തൃതമായ സ്റ്റീനീം നിമ്‌നതടവും ഉല്‌കാനിർമിതങ്ങളാണെന്ന്‌ ഭൂവിജ്ഞാനികള്‍ അനുമാനിക്കുന്നു. 20 കോടി വർഷങ്ങള്‍ക്കുമുമ്പ്‌ പതിച്ച ഉല്‌കാശില അവസാദങ്ങളാൽ പരിരക്ഷിക്കപ്പെട്ട്‌ നിലനിന്നുപോരുന്നതായും കണ്ടെത്തിയിട്ടുണ്ട്‌.

1. ഉദ്‌ഭവം. സൗരയൂഥത്തിൽ കാണപ്പെടുന്നവയിൽ ബാഷ്‌പശീലമുള്ള മൂലകങ്ങളൊഴിച്ചുള്ളവ അതേ തോതിൽത്തന്നെയാണ്‌ ഉല്‌കാശിലയിലും കാണപ്പെടുന്നത്‌. വജ്രം, മറ്റ്‌ അസാധാരണ ഘടനകള്‍ തുടങ്ങിയവ ഉന്നതമർദത്തിലാണ്‌ ഉല്‌കാശിലകള്‍ രൂപംകൊണ്ടതെന്നു തെളിയിക്കുന്നു. വൈരുധ്യപൂർണമായ രാസഭൗതിക സ്വഭാവം അവയുടെ ഉത്‌പത്തിയെപ്പറ്റി പൊതുവായ ഒരു സിദ്ധാന്തം ആവിഷ്‌കരിക്കുന്നതിന്‌ വിഘാതമാണ്‌. ഭൂമിയോടും സൗരയൂഥത്തോടുമൊപ്പംതന്നെ രൂപംപ്രാപിച്ച ഛിന്നഗ്രഹങ്ങളുടെ പരസ്‌പര സംഘട്ടനംകൊണ്ടാകാം ഉല്‌കാദ്രവ്യം രൂപംകൊള്ളുന്നത്‌. എന്ന്‌ പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുണ്ട്‌. ധൂമകേതുക്കളുടെ നീണ്ട വാലാണ്‌ ചെറിയ ഉല്‌കകളുടെ ഒരു സ്രാതസ്‌.

2. രാസഭൗതികസംരചന. പ്രത്യേകമായ യാതൊരു അഭൗമമൂലകവും ഉല്‌കാശിലകളിൽ കാണപ്പെടുന്നില്ലെങ്കിലും തികച്ചും വ്യത്യസ്‌തമായ പരിതഃസ്ഥിതിയിൽ രൂപംകൊള്ളുന്നതിനാൽ അവയിൽ മൂലകങ്ങളുടെ തോത്‌ ഭൗമശിലകളുടേതിൽനിന്നും വ്യത്യസ്‌തമാണ്‌. അയസ്‌കൃതഉല്‌കാശില 4 ശതമാനത്തിൽ കൂടുതൽ നിക്കൽ ഉള്‍ക്കൊള്ളുന്നു; ചിലവ 20 ശതമാനത്തിൽ അധികവും; മിക്കവാറും വലിയ തരികളായാണ്‌ അവസ്ഥിതി. ഗാലിയം, ജർമാനിയം, ഇറിഡിയം, ചെമ്പ്‌, ക്രാമിയം, വനേഡിയം തുടങ്ങിയ മൂലകങ്ങള്‍ അല്‌പമായി കാണപ്പെടാം.

കോണ്‍ഡ്രറ്റ്‌ വിഭാഗം മൊത്തത്തിൽ രാസപരമായി ഐകരൂപ്യമുള്ളവയാണ്‌. ഇത്തരം ഉല്‌കാശിലകളിൽ ധാതുക്കള്‍ പൂർണമായും പരൽരൂപം പ്രാപിക്കുന്നതിനുമുമ്പ്‌ യാന്ത്രികസഞ്ചയനം നടക്കുന്നതുകൊണ്ടാണ്‌ കോണ്‍ഡ്രൂള്‍ സംജാതമാകുന്നത്‌. കാർബണ്‍മയ കോണ്‍ഡ്രറ്റിൽ സിലിക്കേറ്റ്‌ ധാതുസമുച്ചയം ഇരുണ്ടതായിരിക്കും. ഇതിന്‌ സ്വാഭാവികമായി ആപേക്ഷികസാന്ദ്രത കുറവായിരിക്കും. ഏറ്റവും കൂടുതൽ ജലാംശവും ഈ ഇനത്തിലാണ്‌ കാണപ്പെടുന്നത്‌. കാർബണ്‍ സാധാരണയായി ഓക്‌സിജന്‍, ഹൈഡ്രജന്‍, നൈട്രജന്‍ എന്നിവയുമായി സംയോജിച്ച്‌ ബൃഹത്‌ തന്മാത്രാഭാരമുള്ള യൗഗികങ്ങളായാണ്‌ അവസ്ഥിതമാകുന്നത്‌. ഉന്നതതാപത്തിൽ അവ പലതരം ഹൈഡ്രാകാർബണുകളായി വികീർണനം ചെയ്യപ്പെടാം. കോണ്‍ഡ്രറ്റ്‌ കൂടിയതോതിൽ മഗ്നീഷ്യം, ക്രാമിയം, മാങ്‌ഗനീസ്‌, ഇരുമ്പ്‌, കോബാള്‍ട്ട്‌, നിക്കൽ, ജർമാനിയം, പ്ലാറ്റിനം എന്നീ മൂലകങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ഇവയിൽ മഗ്നീഷ്യം ഒഴിച്ചുള്ളവ ഭൂമിയുടെ മധ്യഭാഗത്തു കേന്ദ്രീകരിച്ചിട്ടുണ്ടാവാമെന്നു കരുതുന്ന സിഡറോഫൈൽ മൂലകങ്ങളാണ്‌. ഭൗമശിലകളിൽ സാധാരണ കാണപ്പെടുന്ന ലിതോഫൈൽ മൂലകങ്ങളായ അലുമിനിയം, ടൈറ്റാനിയം, ബേരിയം, നാകം, യുറേനിയം തുടങ്ങിയവ കുറഞ്ഞതോതിൽ ഉള്‍ക്കൊണ്ടിരിക്കും. സൂര്യഘടകങ്ങളായി കരുതപ്പെടുന്ന ബാഷ്‌പശീലമുള്ള റുബീഡിയം, നാകം, ഇന്‍ഡിയം, ടെലൂറിയം, കറുത്തീയം, ബിസ്‌മത്ത്‌ തുടങ്ങിയവ ഏറിയും കുറഞ്ഞും കാണപ്പെടുന്നു.

അകോണ്‍ഡ്രറ്റ്‌ സമൂഹത്തിന്‌ പൊതുസ്വഭാവം കുറവാണ്‌. ഇരുമ്പ്‌-നിക്കൽ അലോയ്‌, കോണ്‍ഡ്രൂള്‍ എന്നിവയുടെ അഭാവം, പരുക്കന്‍ തരികളായുള്ള പ്രകൃതി എന്നിവ കാരണം നൈസർഗികമായ ഗ്ലാസ്‌സദൃശ-ആവരണം നഷ്‌ടപ്പെട്ടാൽ, അവയെ തിരിച്ചറിയുക പ്രയാസമാണ്‌.

അകോണ്‍ഡ്രറ്റ്‌ ഒഴിച്ച്‌ മറ്റുള്ള ഉല്‌കാശിലകളെല്ലാം തന്നെ ഭൗമശിലകളിൽനിന്ന്‌ ഘടനാപരമായി വളരെയധികം വ്യത്യസ്‌തമാണ്‌. അയസ്‌കൃത ഉല്‌കാശിലകളിൽ വ്യത്യസ്‌തതോതിൽ നിക്കൽ അംശം ഉള്‍ക്കൊള്ളുന്ന അലോയ്‌കള്‍ പ്രകടിപ്പിക്കുന്ന സവിശേഷമായ ഒരു ഘടനയാണ്‌ വിഡ്‌മാന്‍സ്റ്റാറ്റന്‍ (Widman-statten) പ്രതിരൂപം. ഇതിനുപുറമെ കാമസൈറ്റ്‌ പാളികള്‍, ന്യൂമന്‍ രേഖകള്‍ എന്നിവയും പ്രത്യേകയിനം ഘടനകളാണ്‌. ഒലിവിന്‍ ധാതുക്കളുടെ ദ്രവണാങ്കം ഇരുമ്പ്‌, നിക്കൽ എന്നിവയുടേതിനെക്കാള്‍ ഉയർന്നതായതിനാൽ പാലസൈറ്റ്‌ വിഭാഗത്തിൽ ഒലിവിന്‍ പരലുകള്‍ മറ്റുള്ളവയുടെ ആധാത്രികയിൽ അവസ്ഥിതമായി കാണപ്പെടുന്നു.

3. ധാതുഘടന. സ്വർണം, ചെമ്പ്‌, കാർബണ്‍, ഗന്ധകം എന്നിവ നൈസർഗികരൂപത്തിൽ ഉണ്ടാവാം. കാർബണിന്റെ അപരരൂപങ്ങളായ വജ്രവും ഗ്രാഫൈറ്റും കാണപ്പെടുന്നുണ്ട്‌. സിലിക്കണ്‍, ഇരുമ്പ്‌, നിക്കൽ, മഗ്നീഷ്യം, കാത്സ്യം, പൊട്ടാസ്യം, ചെമ്പ്‌ എന്നിവയുടെ അഭൗമമായ ഫോസ്‌ഫൈഡ്‌, ക്ലോറൈഡ്‌, നൈട്രറ്റ്‌ എന്നീ ലവണങ്ങള്‍ക്കുപുറമേ ചില സിലിസൈഡുകളും സഞ്ചാരത്തിനിടയിലും പരിവർത്തനംമൂലവും സംജാതമാകുന്നുവെന്നു കരുതപ്പെടുന്ന ജലയോജിത ഓക്‌സൈഡുകളും ഉല്‌കാശിലകള്‍ ഉള്‍ക്കൊള്ളുന്നുണ്ട്‌.

ബോർണൈറ്റ്‌, ചാൽക്കോപൈറൈറ്റ്‌ തുടങ്ങിയ സൽഫൈഡുകള്‍; ക്രാമൈറ്റ്‌, മാഗ്നട്ടൈറ്റ്‌, ക്വാർട്ട്‌സ്‌ തുടങ്ങിയ ഓക്‌സൈഡുകള്‍; കാൽസൈറ്റ്‌, ഡോളമൈറ്റ്‌ തുടങ്ങിയ കാർബണേറ്റുകള്‍; ജിപ്‌സം, എപ്‌സമൈറ്റ്‌ തുടങ്ങിയ സൽഫേറ്റുകള്‍; ക്ലോർഅപടൈറ്റ്‌ തുടങ്ങിയ ഫോസ്‌ഫേറ്റുകള്‍ എന്നിവ ഉല്‌കാശിലകളിൽ കാണപ്പെടുന്നു. ഈ വിഭാഗങ്ങളിലെല്ലാംതന്നെ അഭൗമധാതുക്കളും ഉണ്ട്‌. കൂടാതെ ഒലിവിന്‍, പൈറോക്‌സീന്‍, പ്ലാജിയോക്ലേസ്‌ തുടങ്ങിയ ഖനിജസമൂഹങ്ങളിൽപ്പെടുന്ന സിലിക്കേറ്റുകളും ഉല്‌കാശിലകളിൽ കാണപ്പെടുന്നു. ഉല്‌കാശില അവയുടെ രാസഭൗതിക രചനയ്‌ക്കനുസൃതമായി, വ്യത്യസ്‌തതോതിൽ അപക്ഷയത്തിനു വിധേയമാകുന്നു. സരന്ധ്ര-ആശ്‌മിക ഉല്‌കാശില എളുപ്പം ക്ഷയിക്കുന്നു. അയസ്‌കൃത ഉല്‌കാശില തുരുമ്പിച്ചു നശിക്കാം. അപക്ഷയംമൂലം നൈസർഗികസ്വഭാവവിശേഷങ്ങള്‍ നശിപ്പിക്കപ്പെടുന്നതിനാൽ പതനത്തിന്‌ വളരെ കാലത്തിനുശേഷം ഇവയെ തിരിച്ചറിയുക പ്രയാസമാണ്‌.

ഉല്‌കാശിലകളുടെ സമഗ്രമായ പഠനം പല കാലനിർണയങ്ങളും നടത്താന്‍ സഹായിക്കുന്നു. ഒരു വാതകമോ ദ്രാവകമോ ആയിരുന്ന അവസ്ഥയിൽനിന്നും ഉല്‌കാശില മൗലികമായി ഒരു ഖരപിണ്ഡമായി രൂപംപ്രാപിച്ച കാലം; ഹീലിയം, ആർഗണ്‍ തുടങ്ങിയ വാതകങ്ങള്‍ ജാലികഘടനയ്‌ക്കുള്ളിൽ നിലനിർത്താന്‍ കഴിയുംവച്ചം അവയുടെ താപനില കുറഞ്ഞകാലം; ഭൗമാന്തരീക്ഷത്തിൽ എത്തിയ സമയം തുടങ്ങി പല നിർണായക കാലഘട്ടങ്ങളും കണ്ടുപിടിക്കാം.

4. വർഗീകരണം. ധൂളീരൂപത്തിലല്ലാതെ പതിക്കുന്ന ഉല്‌കാശിലകളെ രാസഘടന ആസ്‌പദമാക്കി അയസ്‌കൃതം, ആശ്‌മികം എന്നിങ്ങനെ രണ്ടായി തിരിച്ചിരിക്കുന്നു. ഇവ രണ്ടിന്റെയും സ്വഭാവവിശേഷങ്ങള്‍ ഭാഗികമായി ഉള്‍ക്കൊള്ളുന്ന മധ്യവർത്തികളായ ഉല്‌കാശിലയും സാധാരണമാണ്‌; ഇവയെ അയസ്‌കൃത-ആശ്‌മികം എന്നു വിശേഷിപ്പിക്കുന്നു.

അയസ്‌കൃത ഉല്‌കാശില

(i) അയസ്‌കൃത ഉല്‌കാശില (Siderites or Irons). സഞ്ചയിക്കപ്പെട്ടിട്ടുള്ള ഉല്‌കാശിലകളിൽ 35 ശതമാനം ഈ വിഭാഗത്തിൽപ്പെടുന്നു. 80-95 ശതമാനം ഇരുമ്പും 5-20 ശതമാനം നിക്കലും ഉള്‍ക്കൊള്ളുന്ന അലോയ്‌കള്‍, കാമസൈറ്റ്‌ (kamacite), ടെനൈറ്റ്‌, (taenite) എന്നിവയ്‌ക്കുപുറമേ ഗ്രാഫൈറ്റ്‌, ഇരുമ്പിന്റെ സൽഫൈഡുകള്‍, കാർബൈഡ്‌ തുടങ്ങിയ ധാതുക്കള്‍ ഉള്‍ക്കൊള്ളുന്നതാണ്‌ അയസ്‌കൃത ഉല്‌കാശില. നിക്കൽ അംശത്തിന്റെ തോതനുസരിച്ച്‌ ഇതിനെ പ്രധാനമായി ഹെക്‌സാഹീഡ്രറ്റ്‌, ഒക്‌റ്റാഹീഡ്രറ്റ്‌, അറ്റാക്‌സൈറ്റ്‌ എന്ന്‌ മൂന്നായി തരംതിരിച്ചിരിക്കുന്നു. ഘടനാപരമായി ഇവയിൽ പല ഉപവിഭാഗങ്ങളും ഉണ്ട്‌. അയസ്‌കൃത ഉല്‌കാശിലകള്‍ അല്‌പമാത്രമായി ഉള്‍ക്കൊള്ളുന്ന ഗാലിയം, ജർമാനിയം എന്നീ മൂലകങ്ങളുടെ തോതനുസരിച്ച്‌ അവയെ ആറുതരമായി തിരിച്ചിട്ടുണ്ട്‌. അയസ്‌കൃത-ഉല്‌കാശിലകളിലെ മൂന്നിലൊന്നോളം ഇടത്തരം ഒക്‌റ്റാ ഹീഡ്രറ്റ്‌ ആണ്‌.

ആശ്‌മിക ഉല്‌കാശില

(ii) ആശ്‌മിക ഉല്‌കാശില (Aerolites or Stones). ശേഖരിക്കപ്പെട്ടിട്ടുള്ള ഉല്‌കാശിലകളിൽ 61 ശതമാനം ഈ വിഭാഗത്തിൽപ്പെടുന്നു. ഭൗമശിലയോട്‌ വളരെ സാദൃശ്യമുണ്ട്‌. 90 ശതമാനം ആശ്‌മിക ഉല്‌കാശിലകളിലും കോണ്‍ഡ്രൂള്‍ (chondrule) എന്നുവിശേഷിപ്പിക്കുന്ന ഗോളാകാരഘടകങ്ങള്‍ കാണപ്പെടുന്നു. അവയെ കോണ്‍ഡ്രറ്റ്‌ എന്നും കോണ്‍ഡ്രൂളുകളില്ലാത്ത ആശ്‌മികഉല്‌കാശിലയെ അകോണ്‍ഡ്രറ്റ്‌ എന്നും വിളിക്കുന്നു. കോണ്‍ഡ്രറ്റിന്റെ ശതമാനക്കണക്കിലുള്ള ശരാശരി ഘടന ഒലിവിന്‍ (40), പൈറോക്‌സിന്‍ (30), പ്ലാജിയോക്ലേസ്‌ (10), ട്രായിലൈറ്റ്‌ (10), ഇരുമ്പു-നിക്കൽ അലോയ്‌ (10-20) എന്നിങ്ങനെയാണ്‌. അകോണ്‍ഡ്രറ്റ്‌, പൈറോക്‌സിന്‍, പ്ലാജിയോക്ലേസ്‌ എന്നീ പ്രമുഖ ഘടകങ്ങള്‍ക്കു പുറമേ കുറഞ്ഞയളവിൽ ഒലിവിന്‍, ഇരുമ്പു-നിക്കൽ സങ്കരം എന്നിവയും ഉള്‍ക്കൊള്ളുന്നു. രാസപരമായി പല ഉപവിഭാഗങ്ങളും ഇവയിലുണ്ട്‌. കാർബണ്‍ ഉള്‍ക്കൊള്ളുന്ന കോണ്‍ഡ്രറ്റ്‌ ഉപവിഭാഗം, അയോക്‌സീകൃത ഇരുമ്പ്‌ ഉള്‍ക്കൊള്ളുന്നില്ല എന്നത്‌ ഒരു സവിശേഷതയാണ്‌.

അയസ്‌കൃത-ആശ്‌മിക ഉല്‌കാശില

(iii) അയസ്‌കൃത-ആശ്‌മിക ഉല്‌കാശില (Siderolites). ഇരുമ്പ്‌-നിക്കൽ അലോയ്‌കള്‍ക്കു പുറമേ ഒലിവിന്‍, പൈറോക്‌സിന്‍ തുടങ്ങിയ ധാതുക്കളും ഇത്തരം ഉല്‌കാശിലകളിൽ കാണപ്പെടുന്നു. ഘടനാപരമായി പാലസൈറ്റ്‌, ലോഡ്രനൈറ്റ്‌ തുടങ്ങി അഞ്ചായി തരംതിരിച്ചിരിക്കുന്നു. കാണപ്പെട്ടിട്ടുള്ള ഉല്‌കാശിലകളിൽ കേവലം 4 ശതമാനം മാത്രമേ മധ്യവർത്തി വിഭാഗത്തിൽപ്പെടുന്നുള്ളൂ. ഇതിൽ പകുതിയിലധികവും പാലസൈറ്റ്‌ ആണ്‌.

ടെക്‌ടൈറ്റ്‌

(iv) ടെക്‌ടൈറ്റ്‌ (Tektite). ഉല്‌കാശിലാഗർത്തങ്ങളോടനുബന്ധിച്ച്‌ ചരൽക്കല്ലോളം വലുപ്പത്തിൽ ഉരുണ്ട്‌ ഗ്ലാസ്‌ബട്ടണ്‍ പോലുള്ള ഒരുതരം ശിലാവശേഷങ്ങള്‍ പ്രത്യേകസ്ഥലങ്ങളിൽമാത്രം കാണപ്പെട്ടിട്ടുണ്ട്‌. അഗ്നിപർവതപ്രാന്തങ്ങളിൽ കാണപ്പെടുന്ന ഒബ്‌സീഡിയന്‍ ശിലയുമായി സാദൃശ്യമുള്ള ഈ ശിലാവശേഷത്തെ ടെക്‌ടൈറ്റ്‌ എന്ന്‌ വിശേഷിപ്പിക്കുന്നു. ഇതിന്‌ രാസപരമായി ഒരു ഭൗമദ്രവ്യത്തിനോടും സാദൃശ്യമില്ലാത്തതിനാൽ അവ ഉല്‌കാദ്രവ്യമാണെന്ന്‌ വിചാരിക്കേണ്ടിയിരിക്കുന്നു.

ഇംപാക്‌ടൈറ്റ്‌

(v) ഇംപാക്‌ടൈറ്റ്‌ (Impactite). ടെക്‌ടൈറ്റുകളോടനുബന്ധിച്ചു കാണുന്ന മറ്റൊരു പദാർഥമാണ്‌ ഇംപാക്‌ടൈറ്റ്‌ അഥവാ സിലിക്കാഗ്ലാസ്‌. കൂറ്റന്‍ ഉല്‌കകളുടെ പതനംമൂലം താപസമ്മർദങ്ങള്‍ വർധിച്ച്‌ ഉണ്ടായിട്ടുള്ള സിലിക്കാമയപദാർഥമാണ്‌ ഇത്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍