This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉലകുടപ്പെരുമാള്‍ പാട്ട്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉലകുടപ്പെരുമാള്‍ പാട്ട്‌

തെക്കന്‍ തിരുവിതാംകൂറിൽ പ്രചാരത്തിലിരിക്കുന്ന ഒരു പ്രാചീന നാടോടിഗാനം. ഉലകുടപ്പെരുമാളെ പ്രതിഷ്‌ഠിച്ചിട്ടുള്ള ഇടനാടന്‍കോവിലുകളിൽ ഉത്സവകാലങ്ങളിൽ ഉലകുടപ്പെരുമാള്‍ പാട്ട്‌ പാടിവരുന്നു; തമ്പുരാന്‍പാട്ട്‌ എന്ന പേരിലും ഇത്‌ അറിയപ്പെടുന്നുണ്ട്‌. അഞ്ചുതമ്പുരാന്‍പാട്ട്‌, തമ്പുരാന്‍പാട്ടിൽ നിന്നും വ്യത്യസ്‌തമാണ്‌.

ഉലകുടപ്പെരുമാള്‍ പാട്ടിലെ കഥ ഇതാണ്‌: മധുരഭരിച്ചിരുന്ന പാണ്ഡ്യരാജാവിന്റെ ബന്ധുക്കളായ അഞ്ചു സഹോദരന്മാർ വൈകക്കരയിൽ വാണിരുന്നു. അവരെ അഞ്ചുപേരെയും പാണ്ഡ്യരാജാവ്‌ യുദ്ധത്തിൽ വധിക്കുകയുണ്ടായി. അന്തരിച്ചുപോയ അഞ്ചു തമ്പുരാക്കന്മാരുടെ ഏക സഹോദരിയായിരുന്നു മാലയമ്മ. അവരെ തമ്പുപ്പെരുമാള്‍ എന്ന രാജാവ്‌ വിവാഹം കഴിച്ചു. മാലയമ്മയ്‌ക്ക്‌ വൈകക്കര ഭദ്രകാളിയുടെ അനുഗ്രഹംകൊണ്ട്‌ പിറന്ന പുത്രനാണ്‌ ഉലകുടപ്പെരുമാള്‍ തമ്പുരാന്‍. പതിനാറാമത്തെ വയസ്സിൽ രാജാവായി അഭിഷിക്തനായ ഉലകുടപ്പെരുമാള്‍ വൈകക്കര ഭദ്രകാളിയെ പ്രസാദിപ്പിച്ച്‌ ഉടവാള്‍, കിരീടം, മാല തുടങ്ങിയ രാജചിഹ്നങ്ങള്‍ നേടി. പാണ്ഡ്യ രാജാവിന്റെ ആറു സഹോദരന്മാരെ രണാങ്കണത്തിൽ വച്ച്‌ നേരിട്ട്‌ വധിച്ച്‌ അമ്മാവന്മാരെ കൊന്നതിന്‌ പകരം വീട്ടി; എന്നാൽ യുദ്ധം ചെയ്‌തുകൊണ്ടിരുന്ന മധുരരാജാവിന്‌ അദ്ദേഹത്തിന്റെ പരദേവതയായ ചൊക്കനാഥസ്വാമിയുടെ അനുഗ്രഹം ലഭിച്ചിരുന്നതുകൊണ്ട്‌ ഏറ്റുമുട്ടിയ ഉലകുടപ്പെരുമാളുടെ വാള്‍ മുറിഞ്ഞു. ദിവ്യമായ വാള്‍ മുറിഞ്ഞത്‌ ദുശ്ശകുനമാണെന്നു കരുതി പെരുമാള്‍ ഉടന്‍തന്നെ പടനിലത്തിൽ നിന്നും പിന്തിരിയുകയും അപമാനഭീരുവായ അദ്ദേഹം അടുത്തനിമിഷം ആത്മഹത്യ ചെയ്യുകയും ചെയ്‌തു. പുത്രനെ മാലയമ്മ പിന്തുടർന്നു. ശ്രയസ്‌കരമായി പതിനേഴുവർഷം രാജ്യഭരണം നടത്തിയ പെരുമാള്‍ 33-ാമത്തെ ജന്മനാളിലാണ്‌ തന്റെ ജീവിതം അവസാനിപ്പിച്ചത്‌.

മാലയമ്മയുടെ കല്യാണം മുതൽ പെരുമാളുടെ ആത്മഹത്യവരെയുള്ള കഥയാണ്‌ ഉലകുടപ്പെരുമാള്‍ പാട്ടിൽ പാടിവരുന്നത്‌. വീരോത്തേജകവും ഒപ്പം കരുണാർദ്രവുമായ ഒരു തെക്കന്‍പാട്ടാണ്‌ ഇത്‌. മഹാകവി കുഞ്ചന്‍നമ്പ്യാർ തുള്ളൽക്കഥകളിൽ സ്‌മരിച്ചുകാണുന്ന ഉലകുടപ്പെരുമാള്‍ ഈ പാട്ടിലെ നായകന്‍തന്നെയാണെന്ന്‌ ഉള്ളൂർ പരമേശ്വരയ്യർ കേരളസാഹിത്യചരിത്രം ഒന്നാം വാല്യത്തിൽ അഭിപ്രായപ്പെട്ടിരിക്കുന്നു.

""മുക്കിയ മുള്ളന മുടിയുമ്മെകിറും
	അക്കിനിയെരിയും പോൽമിഴിയഴകും
	തക്കവില്ലിട്ടുപണിയും ചെറുനകയും
	കൈക്കിതമൊത്തന ആയുതമനവതി''
 

എന്നു തുടങ്ങുന്ന വരികള്‍ ഇതിലെ ഭദ്രകാളി വർണനയിൽ നിന്നാണ്‌. കഥ പുരാതനമായിട്ടുള്ള ഒന്നാണെങ്കിലും പാട്ടിന്‌ പഴക്കം കുറവാണ്‌. പറങ്കികളെയും ലന്തക്കുരുവിനെയും പറ്റി പരാമർശിക്കുന്ന ഈ പാട്ടിന്‌ മൂന്നു നൂറ്റാണ്ടുകളിലേറെ പഴക്കം കല്‌പിക്കാനില്ല.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍