This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉപഭോഗം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉപഭോഗം

Consumption

മനുഷ്യന്‍ അവന്റെ സ്വന്തം തൃപ്‌തിക്കുവേണ്ടി ചരക്കുകളെയും സേവനങ്ങളെയും ഉപയോഗിക്കുന്ന പ്രക്രിയ. എല്ലാത്തരം സാമ്പത്തികപ്രവർത്തനങ്ങളുടെയും അന്തിമലക്ഷ്യം ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുകയാണ്‌. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ സാമ്പത്തികപ്രവർത്തനങ്ങള്‍ക്കു പ്രചോദനം നൽകുന്നു. "ഉപഭോക്താക്കള്‍ മന്ദരാണെങ്കിൽ വ്യാപാരവും മന്ദമായിരിക്കും' എന്നൊരു ചൊല്ലുതന്നെയുണ്ട്‌. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ ഉപഭോഗാവശ്യങ്ങളാണ്‌; ഉപഭോഗാവശ്യങ്ങള്‍ നിരവധിയാണ്‌. ഏതെങ്കിലും ഒരു ഉപഭോഗാവശ്യം നിറവേറ്റിക്കഴിഞ്ഞാൽ ആ സ്ഥാനത്ത്‌ മറ്റു ഉപഭോഗാവശ്യങ്ങള്‍ പൊന്തിവരുന്നു. യഥാർഥത്തിൽ മനുഷ്യന്റെ ഉപഭോഗാവശ്യങ്ങള്‍ക്ക്‌ അന്തമില്ല. അവ പൂർണമായി നിറവേറ്റാന്‍ മനുഷ്യന്‌ സാധിക്കുകയുമില്ല. പരിപൂർണമായ തൃപ്‌തിയിലെത്താന്‍ സാധിക്കാത്തവിധം ഉപഭോഗാവശ്യങ്ങള്‍ മനുഷ്യജീവിതത്തിലേക്ക്‌ ഒന്നിനുപിറകേ ഒന്നായി കടന്നുവരുന്നു. അവ പൂർണമായി നിറവേറ്റാനാവശ്യമായ വിഭവങ്ങള്‍ മനുഷ്യന്‌ സിദ്ധിച്ചിട്ടില്ല. എങ്കിലും പരമാവധി ഉപഭോഗാവശ്യങ്ങള്‍ നിറവേറ്റാനായി പരിമിതമായ വിഭവങ്ങള്‍ ഉപയോഗിക്കാനാണ്‌ മനുഷ്യന്‍ ശ്രമിക്കുന്നത്‌.

ആൽഫ്രഡ്‌ മാർഷൽ

സാധനങ്ങളെയും സേവനങ്ങളെയും ഉപഭോക്തൃസാധനങ്ങള്‍ എന്നുവിളിക്കാം. മിക്കവാറും എല്ലാ സാധനങ്ങള്‍ക്കും ഉപയോഗിത (utility)) ഉണ്ട്‌. സാധനങ്ങളിൽനിന്നും തൃപ്‌തിക്കുവേണ്ടി ഉപയോഗിത വലിച്ചെടുക്കുന്ന പ്രക്രിയയാണ്‌ ഉപഭോഗം എന്ന്‌ പ്രാഫ. മാർഷൽ പറയുന്നു. വിശക്കുമ്പോള്‍ നാം ഭക്ഷണം കഴിക്കുന്നു. ഭക്ഷണസാധനങ്ങളിൽനിന്നും ഉപഭോഗപ്രക്രിയ വഴി നാം ഉപയോഗിത വലിച്ചെടുത്ത്‌ വിശുപ്പുമാറ്റുന്നു. അപ്പോള്‍ ഭക്ഷണസാധനങ്ങളുടെ ഭൗതികമായ രൂപംതന്നെ ഇല്ലാതാകുന്നു. ഉത്‌പാദനം സാധനങ്ങളിൽ ഉപയോഗിത നിക്ഷേപിക്കുമ്പോള്‍ ഉപഭോഗം ആ ഉപയോഗിതയെ വലിച്ചെടുക്കുന്നു. ഉപഭോഗത്തിന്റെ ഫലമായി ഭൗതികരൂപം നഷ്‌ടപ്പെടുന്നവയാണ്‌ സാധാരണ ഉപഭോക്തൃസാധനങ്ങള്‍. നിരന്തരമായ ഉപഭോഗത്തിനുശേഷവും ഭൗതികരൂപത്തിന്‌ ഒട്ടും മാറ്റംവരാത്ത സാധനങ്ങളാണ്‌ ഈടുറ്റ ഉപഭോക്തൃസാധനങ്ങള്‍. തയ്യൽയന്ത്രം, ടൈപ്‌റൈറ്റർ, റേഡിയോ, ഫർണിച്ചർ, റെഫ്രിജെറേറ്റർ, മോട്ടോർകാർ എന്നിവ ഇക്കൂട്ടത്തിൽപ്പെട്ടവയാണ്‌. ഉപയോഗിത നൽകാന്‍ കഴിയുന്നിടത്തോളം അവയുടെ ഉപഭോഗം നിരന്തരമായി നിലനില്‌ക്കും. തുടർച്ചയായ ഉപഭോഗത്തിന്റെ ഫലമായി സാധനങ്ങള്‍ക്ക്‌ ചില്ലറ തേയ്‌മാനം സംഭവിക്കുന്നുവെന്നുമാത്രം. കാലാന്തരത്തിൽ അവ പൂർണമായി ക്ഷയിക്കുകയും ചെയ്യും. എന്നാൽ വിവരാധിഷ്‌ഠിത ചരക്കുകള്‍, സാധാരണ ഉപഭോക്തൃസാധനങ്ങളിൽ നിന്നുഭിന്നമാണ്‌. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒരേ സമയം വിവിധ ഉപഭോക്താക്കള്‍ക്ക്‌ ഉപയോഗിക്കാന്‍ കഴിയുന്നു എന്നതാണ്‌ വിവരച്ചരക്കുകളുടെ പ്രത്യേകത. ഉപഭോഗം കൊണ്ട്‌ വിവരച്ചരക്കുകള്‍ക്ക്‌ തേയ്‌മാനം സംഭവിക്കുന്നില്ല. സാധാരണ ചരക്കുകള്‍ ഉത്‌പാദന കേന്ദ്രത്തിൽ നിന്നും ഉപഭോക്താക്കളിലെത്തുന്നതിന്‌ നിശ്ചിതമായ കാലതാമസമുണ്ട്‌. എന്നാൽ, തത്സമയ ഉപഭോഗക്ഷമത വിവരച്ചരക്കുകളുടെ സവിശേഷതയാണ്‌. ഉത്‌പാദകനും ഉപഭോക്താവിനുമിടയിലുള്ള മധ്യവർത്തികളെ ഒരു പരിധിവരെ ഒഴിവാക്കാന്‍ ഇത്‌ സഹായിക്കുന്നു. ~ഒരു ജനതയുടെ ജീവിതനിലവാരവും ദാരിദ്യ്രനിലയും നിർണയിക്കാന്‍ ഏറ്റവും പറ്റിയ സൂചിക ഉപഭോഗമാണ്‌. പ്രതിമാസം ഉപഭോഗത്തിന്‌ 20 രൂപയ്‌ക്കുതാഴെ ചെലവിടുന്ന ജനവിഭാഗങ്ങളെ ദരിദ്രരായി കണക്കാക്കണമെന്നാണ്‌ ഇന്ത്യയുടെ കണക്ക്‌. വിലവർധനവുണ്ടായാൽ, അതനുസരിച്ച്‌ ഉപഭോഗച്ചെലവും വർധിച്ചില്ലെങ്കിൽ യഥാർഥ ഉപഭോഗനിലവാരം ക്ഷയിച്ചു എന്നുവരും. യഥാർഥ ജീവിതനിലവാരം വർധിക്കണമെങ്കിൽ യഥാർഥ ഉപഭോഗനിലവാരവും വർധിക്കണം. അഞ്ചാം പഞ്ചവത്സരപദ്ധതിയുടെ കരടുരൂപരേഖയിൽ ഇന്ത്യയിലെ ആസൂത്രണക്കമ്മിഷന്‍ ജനതയുടെ ഉപഭോഗലക്ഷ്യങ്ങള്‍ ഏതൊക്കെയാണ്‌ എന്ന്‌ നിശ്ചയിച്ചിട്ടുണ്ട്‌. അതിന്റെ അടിസ്ഥാനത്തിലാണ്‌ നിക്ഷേപം ആസൂത്രണം ചെയ്യുന്നത്‌. ദാരിദ്യ്രരേഖയുടെ കീഴിൽ ജീവിക്കുന്ന 22കോടി ജനങ്ങളുടെ ഉപഭോഗനിലവാരം ഏറ്റവും എളുപ്പത്തിൽ മെച്ചപ്പെടുത്താനുദ്ദേശിച്ചാണ്‌ അഞ്ചാം പദ്ധതിയിലെ നിക്ഷേപലക്ഷ്യങ്ങള്‍ നിർണയിച്ചിട്ടുള്ളത്‌. വ്യക്തിയുടെ കലോറി ഉപഭോഗത്തെ അടിസ്ഥാനമാക്കിയായിരുന്നു മുമ്പ്‌ ദാരിദ്യ്രരേഖയെ നിർവചിച്ചിരുന്നത്‌. ഗ്രാമപ്രദേശത്ത്‌ 1820 കലോറിയുടെയും നഗരങ്ങളിൽ 1795 കലോറിയുടെയും പ്രതിദിന ഉപഭോഗത്തെയാണ്‌ ദാരിദ്യ്രരേഖ കണക്കാക്കുന്നതിന്‌ ഉപയോഗിച്ചിരുന്ന മാനദണ്ഡം. ഗവണ്‍മെന്റിന്റെ കണക്കുകള്‍ ഇന്ത്യയിലെ യഥാർഥ ദാരിദ്യത്തിന്റെ അളവും വിവിധമാനങ്ങളും ഉള്‍ക്കൊള്ളുന്നില്ലെന്ന്‌ വ്യാപകമായ വിമർശനമുണ്ടായതിനെത്തുടർന്നാണ്‌ 2009-ൽ സാമ്പത്തികശാസ്‌ത്രജ്ഞനായ സുരേഷ്‌ ടെണ്ടുൽക്കറുടെ നേതൃത്വത്തിൽ ഒരു വിദഗ്‌ധസമിതിക്കു രൂപം നൽകിയത്‌. 2009-ൽ പ്ലാനിങ്‌ കമ്മിഷന്‍ നിയമിച്ച ടെണ്ടുൽക്കർ കമ്മിറ്റിയുടെ ശിപാർശയനുസരിച്ച്‌ ആഹാരത്തിനു പുറമേ വിദ്യാഭ്യാസം, ആരോഗ്യം, വൈദ്യുതി, വസ്‌ത്രം, പാദരക്ഷ എന്നിവയ്‌ക്ക്‌ ചെലവാകുന്ന തുകയെ അടിസ്ഥാനമാക്കി "ദാരിദ്യ്രരേഖ'യെ പുനർനിർവചിക്കുകയുണ്ടായി. മുമ്പ്‌ ദാരിദ്യരേഖയെ സംബന്ധിച്ച്‌ ഈ സമിതി ആവിഷ്‌കരിച്ച നീതിശാസ്‌ത്രം, ഉപഭോഗ പട്ടികയെ വിപുലമാക്കുകയും ജീവിതഗുണനിലവാരത്തെക്കൂടി മാനദണ്ഡമായി സ്വീകരിക്കുകയും ചെയ്‌തു. ഗ്രാമങ്ങളിൽ 33.8 ശതമാനവും നഗരങ്ങളിൽ 20.9 ശതമാനവുമെന്ന തോതിൽ 2009-10-ൽ ഇന്ത്യന്‍ ജനസംഖ്യയുടെ 29.8 ശതമാനം ദാരിദ്യരേഖയ്‌ക്കു കീഴെയാണെന്ന്‌ ഈ സമിതി കണക്കാക്കി. 9.56 ശതമാനം സാമ്പത്തിക വളർച്ചാനിരക്ക്‌ ലക്ഷ്യമാക്കുന്ന പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി (2012-17) കാലയളവിൽ പ്രതിവർഷം 2 ശതമാനമെന്ന നിരക്കിൽ ദാരിദ്യ്രനിരക്ക്‌ 10 ശതമാനം കുറയ്‌ക്കാന്‍ കഴിയുമെന്ന്‌ വിഭാവന ചെയ്യുന്നു. താഴേക്കിടയിലുള്ള ദരിദ്രജനങ്ങളുടെ ഉപഭോഗം മെച്ചപ്പെടുത്താന്‍ ചിലപ്പോള്‍ മേലേക്കിടയിലുള്ള സമ്പന്നജനങ്ങളുടെ ഉപഭോഗത്തിൽ ചില നിയന്ത്രണങ്ങള്‍ വേണ്ടിവരുമെന്ന്‌ ആസൂത്രണക്കമ്മിഷന്‍ വ്യക്തമാക്കിയിട്ടുണ്ട്‌. തൊഴിൽനില മെച്ചപ്പെട്ടാൽ വരുമാനവും ഉപഭോഗവും തുടർന്ന്‌ മെച്ചപ്പെടുമെന്ന്‌ ആസൂത്രണക്കമ്മിഷന്‍ കരുതുന്നു.

സ്ഥൂലസംജ്ഞ. വികസിതരാഷ്‌ട്രങ്ങളിൽ ശരാശരി ജീവിതനിലവാരവും ഉപഭോഗനിലവാരവും വികസ്വരരാഷ്‌ട്രങ്ങളെ അപേക്ഷിച്ച്‌ മെച്ചപ്പെട്ടതാണ്‌. വരുമാനവും സ്വത്തും വർധിക്കുമ്പോള്‍ അതേതോതിൽ ഉപഭോഗവും വർധിക്കുമെന്നുള്ളതിന്‌ തീർച്ചയില്ല എന്നുമാത്രമല്ല, വികസിതരാഷ്‌ട്രങ്ങളിൽ ചില വ്യക്തികളുടെ കാര്യത്തിലെങ്കിലും ഉപഭോഗം ഇനിയൊരു വർധനവിനു സാധ്യതയില്ലാതെ പരമകാഷ്‌ഠയിലെത്തുന്നു. ഉപഭോഗം തടസ്സമില്ലാതെ തുടർച്ചയായി വർധിച്ചുകൊണ്ടിരുന്നാൽ മാത്രമേ സാമ്പത്തിക പ്രവർത്തനങ്ങള്‍ തടസ്സമില്ലാതെ മുന്നോട്ടുപോവുകയുള്ളൂ. ചുരുക്കത്തിൽ ഉപഭോഗം തുടർച്ചയായി വർധിച്ചുകൊണ്ടിരുന്നാൽ സാമ്പത്തിക പ്രവർത്തനം പുരോഗമിക്കും. മറിച്ച്‌, ഉപഭോഗം ചുരുങ്ങിയാൽ സാമ്പത്തികപ്രവർത്തനം തളരും. 1929-ലെ ആഗോളസാമ്പത്തികമാന്ദ്യത്തിന്റെ ഒരു പ്രധാന കാരണം ഉപഭോഗത്തിലുണ്ടായ മാന്ദ്യമാണെന്നു പറഞ്ഞാൽ വലിയ തെറ്റില്ല. അതുപോലെ വിലക്കയറ്റത്തിനും പണപ്പെരുപ്പത്തിനും കാരണമാകുന്നതും അമിതമായ ഉപഭോഗവർധനവാണെന്നു പറയാം. ഇക്കാരണം കൊണ്ടുതന്നെയാണ്‌ 1929-നുശേഷം പ്രത്യേകിച്ചും ഉപഭോഗത്തെക്കുറിച്ച്‌ സ്ഥൂല (macro) ധനശാസ്‌ത്രപഠനങ്ങള്‍ ധാരാളമായി ഉണ്ടായത്‌.

കെയിന്‍സ്‌ പ്രഭുവാണ്‌ "ഉപഭോഗതൃഷ്‌ണ' (propensity to consume)എന്ന സംജ്‌ഞയ്‌ക്ക്‌ ആദ്യമായി വലിയ പ്രാധാന്യം നൽകിയത്‌. ആകെ വരുമാനത്തിൽനിന്നും ഉപഭോഗത്തിനു മാറ്റിവയ്‌ക്കുന്ന പങ്ക്‌ ഉപഭോഗതൃഷ്‌ണയെ കാണിക്കുന്നു. സാമ്പത്തികമായി പിന്നാക്കാവസ്ഥയിൽ നിലനിൽക്കുന്ന വികസ്വരരാഷ്‌ട്രത്തിലെ ജനത അതിന്റെ വരുമാനം മുഴുവനോ വരുമാനത്തിലധികമോ ഉപഭോഗത്തിനായി ചെലവിട്ടാൽ ആ ജനതയുടെ ഉപഭോഗതൃഷ്‌ണ വളരെയധികമാണെന്നു പറയാം. ധനികരാഷ്‌ട്രങ്ങളിൽ പൊതുവായി പറഞ്ഞാൽ വർധിച്ച വരുമാനത്തെയപേക്ഷിച്ച്‌ ഉപഭോഗം കുറഞ്ഞിരിക്കുന്നതുകൊണ്ട്‌ അവിടത്തെ ജനതയുടെ ഉപഭോഗതൃഷ്‌ണ വളരെ കുറഞ്ഞിരിക്കും. വരുമാനത്തിലുള്ള വർധനവിനെ സീമാന്ത വരുമാന വർധനവ്‌ എന്നും ഉപഭോഗത്തിലുള്ള വർധനവിനെ സീമാന്ത ഉപഭോഗ വർധനവ്‌ എന്നും വിളിച്ചാൽ സീമാന്ത ഉപഭോഗതൃഷ്‌ണ കണക്കാക്കാന്‍ എളുപ്പമുണ്ട്‌. വരുമാനത്തിലുള്ള വർധനവിൽനിന്നും, എത്ര ഉപഭോഗവർധനവിന്‌ മാറ്റിവയ്‌ക്കുന്നു എന്നുനിർണയിച്ചാൽ സീമാന്ത ഉപഭോഗതൃഷ്‌ണ കിട്ടുന്നു. എന്നാൽ ശരാശരി വരുമാനവും ശരാശരി ഉപഭോഗവുംതമ്മിൽ ബന്ധപ്പെടുത്തിയാൽ ശരാശരി ഉപഭോഗതൃഷ്‌ണ കിട്ടും. ആകെ വരുമാനവും ആകെ ഉപഭോഗവും തമ്മിലുള്ള ബന്ധമാണ്‌ ഉപഭോഗധർമം. സീമാന്ത ഉപഭോഗതൃഷ്‌ണയുടെ നിരക്കിനെ ആസ്‌പദമാക്കി, നിക്ഷേപത്തിന്റെ ഫലമായി വരുമാനം എത്രകണ്ട്‌ വർധിക്കുമെന്നു കണക്കാക്കാന്‍ കെയിന്‍സിന്റെ തൊഴിൽ സിദ്ധാന്തത്തിനുകഴിഞ്ഞു. സീമാന്ത ഉപഭോഗതൃഷ്‌ണ 3/4 ആണെങ്കിൽ ഒരു ഉറുപ്പികയുടെ നിക്ഷേപം വരുമാനത്തെ നാലിരട്ടികണ്ട്‌ വർധിപ്പിക്കുമെന്നു കെയിന്‍സിന്റെ നിക്ഷേപഗുണാങ്കം (multiplier)എന്ന സിദ്ധാന്തം വാദിക്കുന്നു. ഉപഭോഗം കഴിഞ്ഞ്‌ വരുമാനത്തിൽ ബാക്കി വരുന്നതാണ്‌ മിച്ചസമ്പാദ്യം. അതുകൊണ്ട്‌ സീമാന്ത ഉപഭോഗതൃഷ്‌ണ 3/4 ആണെങ്കിൽ സീമാന്ത മിച്ചസമ്പാദ്യതൃഷ്‌ണ 1/4 ആയിരിക്കും. ഗുണാങ്കം സീമാന്ത മിച്ചസമ്പാദ്യതൃഷ്‌ണയുടെ വ്യുത്‌ക്രമം (reciprocal) ആണ്‌ എന്ന്‌ കെയിന്‍സ്‌ വാദിച്ചു. ഉപഭോഗം കൂടിയാൽ മിച്ചസമ്പാദ്യം കുറയും. ഉപഭോഗം ചുരുക്കിയും വെട്ടിക്കുറച്ചുമാണ്‌ മിച്ചസമ്പാദ്യം വർധിപ്പിക്കുന്നത്‌. ധനികരാഷ്‌ട്രങ്ങളിൽ സീമാന്ത ഉപഭോഗതൃഷ്‌ണ കുറവും സീമാന്ത മിച്ചസമ്പാദ്യതൃഷ്‌ണ കൂടുതലുമായിരിക്കും. അതുകൊണ്ടുതന്നെ ഈ രാഷ്‌ട്രങ്ങളിൽ ഗുണാങ്കത്തിന്റെ മൂല്യം അധികമായിരിക്കും. അപ്പോള്‍ ഒരു നിശ്ചിതനിക്ഷേപം വരുമാനത്തിൽ വലിയ വർധനവ്‌ ഉണ്ടാക്കും. കെയിന്‍സിന്റെ പഠനത്തിൽ "മൊത്തം ഉപഭോഗം' എന്നതിന്റെ അടിസ്ഥാനത്തിലാണ്‌ മേല്‌പറഞ്ഞ അനുമാനങ്ങള്‍ നിർദേശിച്ചിട്ടുള്ളത്‌.

ഓരോ കുടുംബത്തിന്റെയും ഉപഭോഗപ്രവണതകള്‍ ഭിന്നമായിരിക്കും. എങ്കിലും കുടുംബബജറ്റുകളെക്കുറിച്ചുള്ള വളരെയധികം പഠനങ്ങളിൽനിന്നും ഉപഭോഗം പൊതുവായ ചില പ്രവണതകള്‍ക്കു വിധേയമായാണ്‌ നടക്കുന്നതെന്നു തെളിയുന്നു. ഉപഭോഗം ഒരാളുടെ വരുമാനം, മുന്‍കാലങ്ങളിലെ സമ്പാദ്യം, നിലവിലുള്ള പലിശനിരക്ക്‌ എന്നീ പ്രധാനപ്പെട്ട മൂന്നുകാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഈ മൂന്നിനങ്ങളിൽ വരുമാനമാണ്‌ ഏറ്റവും പ്രധാനപ്പെട്ടത്‌. വരുമാനം കൂടിയാൽ ഉപഭോഗവും വർധിക്കും. അതുപോലെ പലിശനിരക്ക്‌ വർധിച്ചാൽ ചിലരെങ്കിലും ഉപഭോഗം കുറച്ച്‌ സമ്പാദ്യം വർധിപ്പിക്കും. എന്നാൽ ദരിദ്രർക്ക്‌ വരുമാനം ഇല്ലാത്തതുകൊണ്ടും ധനികർക്ക്‌ ആവശ്യത്തിൽക്കൂടുതൽ വരുമാനം ഉള്ളതുകൊണ്ടും പലിശനിരക്കുകള്‍ അവരുടെ ഉപഭോഗത്തോതിനെ കാര്യമായി സ്വാധീനിക്കുന്നില്ലെന്നുവരാം. ചെലവഴിക്കാവുന്ന വരുമാനവും ഉപഭോഗവും തമ്മിലുള്ള ഫലനബന്ധം(functional relation) പഠനവിധേയമായിട്ടുണ്ട്‌. അത്തരം ഫലനബന്ധം ആലേഖ (graph) രൂപത്തിലാക്കിയാൽ ഉപഭോഗതൃഷ്‌ണരേഖ കിട്ടുന്നു. ചെലവഴിക്കാവുന്ന വരുമാനം വർധിക്കുന്നതിനനുസരിച്ച്‌ ഉപഭോഗം വർധിക്കുമെങ്കിലും വരുമാനവർധനവിന്റെ തോതനുസരിച്ച്‌ ഉപഭോഗം വർധിക്കുന്നില്ല എന്നു പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്‌.

ഇക്കാര്യം ഏറ്റവും ശ്രദ്ധേയമാക്കിയത്‌ കെയിന്‍സിന്റെ ഉപഭോഗപ്രവണതകളെപ്പറ്റിയുള്ള നിഗമനങ്ങളാണ്‌. വരുമാനവിതരണഘടന, സർക്കാർ ധനകാര്യങ്ങള്‍, പലിശനിരക്കിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍, ബിസിനസ്സിനെപ്പറ്റിയുള്ള പ്രതീക്ഷകള്‍, നിനച്ചിരിക്കാത്ത ഭാഗ്യവരുമാനങ്ങള്‍, പണത്തെക്കുറിച്ചുള്ള ദ്രവത്വാഭിലാഷങ്ങള്‍, മനഃശാസ്‌ത്രപരമായ മാറ്റങ്ങള്‍, അഭിരുചികള്‍ എന്നിവ ഉപഭോഗപ്രവണതകളെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്‌. സൂക്ഷ്‌മ സംജ്ഞ. വ്യക്തിയുടെ ഉപഭോഗം പ്രധാനമായും അയാളുടെ വരുമാനം, അഭിരുചി, സാധനങ്ങളുടെ വില എന്നിവയെ ആശ്രയിച്ചിരിക്കുന്നു. വരുമാനവും അഭിരുചിയും സ്ഥിരമാണെന്ന്‌ സങ്കല്‌പിച്ചാൽ, ഉപഭോഗത്തെ നിർണയിക്കുന്നത്‌ സാധനവിലകളാണെന്നു പറയാം. മറ്റു സാധനവിലകളെ അപേക്ഷിച്ച്‌ ഒരു സാധനത്തിന്റെ വില മാത്രം ചുരുങ്ങിയാൽ ആ സാധനത്തിന്റെ ഉപഭോഗം വർധിക്കുമെന്ന്‌ ചോദനസിദ്ധാന്തം(Demand Theory) തെളിയിക്കുന്നു. താരതമ്യ വിലകളിലുള്ള മാറ്റങ്ങള്‍ ഉപഭോഗത്തിനെ സാരമായി ബാധിക്കുന്നു. ഉപഭോഗത്തിന്റെ അളവിലുണ്ടാകുന്ന മാറ്റങ്ങള്‍ വ്യക്തിക്കു കിട്ടുന്ന തൃപ്‌തി(ഉപയോഗിത)യിലും നിഴലിക്കും. ഇക്കാര്യമാണ്‌ ആസ്‌ട്രിയന്‍ ധനശാസ്‌ത്രജ്ഞനായ ഗോഡ്‌സന്‍ വിവരിച്ച ഉപഭോഗനിയമങ്ങള്‍ കാണിക്കുന്നത്‌. ഒരു വ്യക്തിക്ക്‌ ഒരു സാധനത്തിന്റെ ഉപഭോഗത്തിൽ നിന്നു കിട്ടുന്ന ആകെ ഉപയോഗിത അഥവാ തൃപ്‌തി, അയാളുടെ പക്കൽ അതിന്റെ സ്റ്റോക്ക്‌ വർധിക്കുന്തോറും വർധിച്ചുവരുന്നു; പക്ഷേ സ്റ്റോക്ക്‌ വർധിക്കുന്നത്ര വേഗത്തിലല്ല എന്നു മാത്രം. ഉപഭോഗവർധനവ്‌ അനുസരിച്ച്‌ ഉപയോഗിതയും വർധിക്കുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ ചുരുങ്ങും സീമാന്തോപയോഗിതാനിയമം (diminishing marginal utility) എന്ന സിദ്ധാന്തം മാർഷൽ ആവിഷ്‌കരിച്ചത്‌. തൃപ്‌തി പരമാവധിയാക്കുകയാണ്‌ വ്യക്തിയുടെ ലക്ഷ്യമെങ്കിൽ ഉപഭോഗം ഒരു പരിധിക്കപ്പുറം തുടർന്നുകൊണ്ടു പോയിട്ടു കാര്യമില്ല. അഥവാ അങ്ങനെ ചെയ്‌താൽ തൃപ്‌തിക്കു പകരം അതൃപ്‌തിയാണ്‌ ഉണ്ടാകുക. ഉപഭോഗം ഒരു പരിധിക്കപ്പുറം കൂടിയാൽ സീമാന്ത ഉപയോഗിത കുറഞ്ഞുവരുമെന്നുള്ളതാണ്‌ അതിനു കാരണം. സമസീമാന്തോപയോഗിതാനിയമത്തിന്‌ അനുസൃതമായിട്ടാണ്‌ ഒരു വ്യക്തി വിവിധ സാധനങ്ങളുടെ ഉപഭോഗ അളവ്‌ ക്രമീകരിക്കേണ്ടത്‌. സീമാന്ത ഉപയോഗിത താരതമ്യേന കുറഞ്ഞ സാധനത്തിന്റെ ഉപഭോഗം ചുരുക്കിയും കൂടിയ സാധനത്തിന്റെ ഉപഭോഗം വർധിപ്പിച്ചും പരമാവധി തൃപ്‌തി കൈവരിക്കാന്‍ വ്യക്തിക്കു കഴിയുന്നു. അപ്പോഴാണ്‌ എല്ലാ സാധനങ്ങളിൽനിന്നും കിട്ടുന്ന സീമാന്ത-ഉപയോഗിത തുല്യമാകുന്നത്‌. ഉപഭോഗം പരമാവധി തൃപ്‌തിതരുന്ന തരത്തിൽ ക്രമീകരിക്കാന്‍ വ്യക്തികള്‍ക്കു മാർഗനിർദേശം നൽകുന്ന ഒന്നാണ്‌ സമസീമാന്തോപയോഗിതാനിയമം അഥവാ പ്രതിസ്ഥാപനനിയമം (substitution rule).

ഉപഭോക്തൃമിച്ചം. ഉപഭോഗസിദ്ധാന്തങ്ങളിൽ ഏറ്റവും വിവാദപരവും രസകരവുമായ ഒന്നാണ്‌ ഉപഭോക്തൃമിച്ച സിദ്ധാന്തം. ഫ്രഞ്ച്‌ ധനശാസ്‌ത്രജ്ഞനായ ഡൂപിറ്റ്‌ രൂപം കൊടുത്തതാണെങ്കിലും പ്രാഫ. മാർഷലാണ്‌ ഈ സിദ്ധാന്തം പ്രചരിപ്പിച്ചത്‌. ഒരു സാധനം കിട്ടാതെപോകുന്നതിനു പകരം കൂടുതൽ വിലകൊടുത്ത്‌ അതു വാങ്ങാന്‍ തയ്യാറുള്ള ഒരു വ്യക്തിക്ക്‌ ആ സാധനം കുറഞ്ഞ വിലയ്‌ക്കു വാങ്ങുമ്പോള്‍ കിട്ടുന്ന അധിക ഉപയോഗിതയാണ്‌ ഉപഭോക്തൃമിച്ചം. കറിയുപ്പ്‌, വർത്തമാനപത്രം, തീപ്പെട്ടി മുതലായവയുടെ ഉപഭോഗത്തിനും ഉപയോഗിതയ്‌ക്കും നാം കൊടുക്കാന്‍ തയ്യാറുള്ള വിലയിൽ എത്രയോ കുറവാണ്‌ യഥാർഥത്തിൽ കൊടുക്കുന്നത്‌ എന്നു ചിന്തിക്കുമ്പോഴാണ്‌ ഉപഭോക്തൃമിച്ചം എന്ന ആശയത്തിന്റെ പ്രാധാന്യം മനസ്സിലാകുന്നത്‌. കൊടുക്കുന്ന വിലയ്‌ക്കനുസൃതമായ പ്രയോജനത്തിലുമധികം പ്രയോജനം ചിലസന്ദർഭങ്ങളിൽ ഉപഭോക്താവിനു കിട്ടും. കമ്പോളവിലയും ചോദനവിലയും തമ്മിലുള്ള അന്തരമാണ്‌ ഉപഭോക്തൃമിച്ചമെന്ന്‌ സാധാരണ പറയാറുണ്ട്‌. നിത്യജീവിതത്തിന്‌ അത്യാവശ്യമായ ഭക്ഷണം, വെള്ളം, വായു എന്നിവയിൽനിന്നും അന്തമില്ലാത്ത ഉപയോഗിതയാണ്‌ കിട്ടുന്നത്‌. അവയുടെ കാര്യത്തിൽ ഉപഭോക്തൃമിച്ചം കണക്കാക്കിയിട്ട്‌ കാര്യമില്ല. അതുപോലെ കീർത്തിമൂല്യമുള്ളതും ഉടമസ്ഥത പ്രമാണിത്വം നൽകുന്നതുമായ വജ്രം, സ്വർണം എന്നിവയുടെ കാര്യത്തിലും ഉപഭോക്തൃമിച്ചം കണക്കാക്കുന്നത്‌ പാഴ്‌വേലയാണ്‌. ഉപഭോക്തൃമിച്ചമെന്ന ഉപഭോഗസിദ്ധാന്തം വില-മൂല്യനിർണയനത്തിനും നഷ്‌ടപരിഹാരനിർണയനത്തിനും മാർഗനിർദേശം നൽകുന്നതുകൊണ്ട്‌ ഇപ്പോഴും പ്രാബല്യത്തിലിരിക്കുന്നു.

എണ്‍സ്റ്റ്‌ എന്‍ഗെൽ

എന്‍ഗെലിന്റെ ഉപഭോഗസിദ്ധാന്തം. 19-ാം ശതകത്തിൽ ജർമനിയിൽ ജീവിച്ചിരുന്ന സാംഖ്യികശാസ്‌ത്രജ്ഞനായ എണ്‍സ്റ്റ്‌ എന്‍ഗെലിന്റെ പഠനങ്ങള്‍ പ്രത്യേകം ശ്രദ്ധാർഹമാണ്‌. സാക്‌സണിലെ ജനങ്ങളുടെ കുടുംബബജറ്റാണ്‌ അദ്ദേഹം പഠനവിധേയമാക്കിയത്‌. തൊഴിലാളികള്‍, ഇടത്തട്ടിലുള്ളവർ, ധനികർ എന്നിങ്ങനെ വിവിധ ജനവിഭാഗങ്ങളുടെ കുടുംബബജറ്റുകള്‍ പഠിച്ച്‌ ചില നിഗമനങ്ങളിൽ എത്തിച്ചേർന്നു. എന്‍ഗെൽ ഉപഭോഗസിദ്ധാന്തത്തിലെ കാതലായ നിഗമനങ്ങള്‍ ഇവയാണ്‌: കുടുംബവരുമാനം വർധിക്കുന്നതിനനുസരിച്ച്‌ i) ഭക്ഷണത്തിനുള്ള ചെലവിന്റെ അനുപാതം കുറയുന്നു ii) വസ്‌ത്രത്തിനുള്ള ചെലവിന്റെ അനുപാതം ഏതാണ്ട്‌ ഒരേ അനുപാതത്തിൽ നിൽക്കുന്നു; iii) വിളക്കിനും വിറകിനുമുള്ള ചെലവും ഒരേ അനുപാതത്തിലാണ്‌; iv) സുഖഭോഗം, വിദ്യാഭ്യാസം, ആരോഗ്യം, വിനോദം എന്നിവയ്‌ക്കുള്ള ചെലവും അനുപാതവും വർധിക്കുന്നു. ദരിദ്രകുടുംബങ്ങളിൽ വരുമാനം കുറഞ്ഞിരിക്കും. എന്നാൽ അത്തരം കുടുംബങ്ങളിൽ ഭക്ഷണം മുതലായ അത്യാവശ്യ ഉപഭോഗങ്ങള്‍ക്ക്‌ വേണ്ടി ചെലവാക്കുന്ന തുകയുടെ അനുപാതം കൂടിയിരിക്കുമെന്ന്‌ അദ്ദേഹം മനസ്സിലാക്കി. കുടുംബബജറ്റുകളെയും ഉപഭോഗഘടനയെയും കുറിച്ചുള്ള എന്‍ഗെൽനിഗമനങ്ങള്‍ ഇക്കാലത്തും പ്രസക്തമാണെന്നു കാണാം.

വിശിഷ്‌ട-ഉപഭോഗവും ഗിഫന്‍ചരക്കും. താരതമ്യ വിലകള്‍ കുറയുമ്പോള്‍ എല്ലാത്തരം സാധനങ്ങളുടെയും ഉപഭോഗം വർധിക്കുന്നില്ല. സുഖഭോഗസാധനങ്ങള്‍, താണതരം സാധനങ്ങള്‍ എന്നിവ ഇവയിൽപ്പെടുന്നു. സ്വത്ത്‌, കൈമുതൽ, ധനസ്ഥിതി, ധനപ്രഭാവം എന്നിവ ഒറ്റനോട്ടത്തിൽ ആർക്കും മനസ്സിലാകത്തക്കനിലയിൽ പ്രദർശിപ്പിക്കുന്നതിനെ വിശിഷ്‌ട-ഉപഭോഗം (conspicuous consumption)എന്നുപറയുന്നു. സുഖഭോഗസാധനങ്ങളാണവ. അവയുടെ വില കുറഞ്ഞാൽ ഉപഭോഗം ചുരുക്കാനായിരിക്കും ഒരു വ്യക്തി തയ്യാറാവുക. മറിച്ച്‌ സാധനവില കൂടിയാൽ സുഖഭോഗസാധനത്തിന്റെ ഉപഭോഗവും വർധിക്കും. വജ്രം, രത്‌നങ്ങള്‍ എന്നിവ ഇതിനുദാഹരണങ്ങളാണ്‌. താണതരം സാധനങ്ങളാണ്‌ ദരിദ്രജനങ്ങളുടെ ഉപഭോഗത്തിൽ കൂടുതലായി കാണുന്നത്‌. അത്തരം സാധനങ്ങളുടെ വില കുറഞ്ഞാൽ അവ കൂടുതലായി വാങ്ങി ഉപയോഗിക്കുന്നതിനു പകരം മുമ്പ്‌ വാങ്ങാതിരുന്ന മേൽത്തരം സാധനങ്ങള്‍ വാങ്ങാന്‍ അവർ മുമ്പോട്ടുവരും. താണതരം സാധനങ്ങളുടെ കാര്യത്തിൽ ഉപഭോഗ ചോദനസിദ്ധാന്തം ശരിയല്ല. അത്തരം സാധനങ്ങളുടെ കാര്യം പ്രചരിപ്പിച്ചത്‌ സർ ആർ. ഗിഫന്‍ ആയതുകൊണ്ട്‌ അവയെ "ഗിഫന്‍ സാധനങ്ങള്‍' എന്നുവിളിക്കുന്നു.

(ഡോ. കെ. രാമചന്ദ്രന്‍ നായർ; സ.പ.)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%89%E0%B4%AA%E0%B4%AD%E0%B5%8B%E0%B4%97%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍