This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉപന്യാസ സാഹിത്യം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

ഉപന്യാസ സാഹിത്യം

ഒരു സാഹിത്യരൂപം. ഇംഗ്ലീഷിലെ "എസ്സേ' (essay)എന്ന പദത്തിനു തത്തുല്യമായാണ്‌ "ഉപന്യാസം' എന്ന പദം ഉപയോഗിച്ചുവരുന്നത്‌. ഇംഗ്ലീഷിൽ തന്നെ "എസ്സേ' എന്ന പദം ഉണ്ടായത്‌ ഫ്രഞ്ച്‌ പദമായ "എസ്സെയ്‌സ്‌' (essays)-ൽ നിന്നാണ്‌. "ഉപന്യാസം' എന്ന പദത്തിന്റെ ഉദ്‌ഭവം സംസ്‌കൃതത്തിൽനിന്നാണ്‌. "അടുത്തുവച്ചത്‌' എന്നാണ്‌ ഇതിനർഥം. കാവ്യനാടകാദി സാഹിത്യ പ്രസ്ഥാനങ്ങളുടെ പ്രഭവസ്ഥാനം ഗ്രീക്കിലും സംസ്‌കൃതത്തിലുമുള്ള ഇതിഹാസപുരാണാദികളാണ്‌. എന്നാൽ ഉപന്യാസത്തിന്‌ അത്രയൊന്നും പ്രാചീനതയില്ല. ഈ സാഹിത്യരൂപത്തെക്കുറിച്ചു ചിന്തിക്കുമ്പോള്‍ പ്ലേറ്റോ (ബി.സി. 427-348), പ്ലൂട്ടാർക്ക്‌ (എ.ഡി. 46-127) തുടങ്ങിയ ഗ്രീക്‌ ചിന്തകരുടെയും സിസറോ (ബി.സി. 106-43), ഹൊറെസ്‌ (ബി.സി. 65-8), സെനെക്ക (ബി.സി. 4-എ.ഡി. 65) മുതലായ റോമന്‍ ദാർശനികരുടെയും രചനകള്‍ പലതും സ്‌മരിക്കാറുണ്ട്‌. പ്ലേറ്റോയുടെ "ഡയലോഗ്‌സ്‌', പ്ലൂട്ടോർക്കിന്റെ "മൊറാലിയ', സിസറോയുടെ "ദെ സെറക്‌റ്റ്യൂട്ട്‌', ഹൊറെസിന്റെ "സാരോപദേശങ്ങള്‍', ലൂസിയസിന്‌ സെനക്ക അയച്ച നീണ്ട കത്തുകള്‍ ("എവിസ്‌ ഫൊളേ മൊറാലേ') എന്നിവ ഉപന്യാസത്തോടടുത്തുവരുന്ന ആത്മചിന്തനങ്ങളാണ്‌. ശാസ്‌ത്രഗ്രന്ഥങ്ങളുടെയും മറ്റും നിർമാണത്തിൽ അനുഷ്‌ഠിക്കേണ്ട ഉപക്രമോപസംഹാരാദി നിയമങ്ങളെക്കുറിച്ചുള്ള ചർച്ചകള്‍ സംസ്‌കൃതഭാഷയിലുണ്ട്‌. വചനാരംഭ സൂചകമായി "ഉപന്യാസസ്‌തു വാങ്‌മുഖം' എന്ന്‌ അമരകോശത്തിലും കാണാം. സംസ്‌കൃത സാഹിത്യത്തിൽ പ്രബന്ധം എന്ന ഒരു പ്രസ്ഥാനം തന്നെയുണ്ട്‌. എന്നാൽ ഇവയൊന്നും ഇന്നു നാം ഉപന്യാസമെന്നു വിവക്ഷിക്കുന്ന തരത്തിലുള്ള നിബന്ധങ്ങളോട്‌ ബന്ധപ്പെടുന്നതല്ല. വ്യക്തവും നിയതവുമായ ഒരു സാഹിത്യപ്രസ്ഥാനമായി ഉപന്യാസത്തെ ഗണിച്ചു തുടങ്ങിയത്‌ 16-ാം ശ. മുതലാണ്‌. ഫ്രഞ്ച്‌ സാഹിത്യത്തിലാണ്‌ ഈ പ്രസ്ഥാനം ആദ്യമായി രൂപപ്പെട്ടത്‌. മൊണ്ടെയ്‌ന്‍ (Michel Eyquence de Montaigne, 1533-92) എന്ന ചിന്തകനാണ്‌ ഇതിന്റെ ഉപജ്ഞാതാവ്‌. സ്വന്തം ബന്ധുമിത്രാദികളെ മുഖ്യ അനുവാചകരായി മുന്നിൽക്കണ്ടുകൊണ്ട്‌ രചിച്ച ആത്മകഥാഖ്യാനത്തിന്‌ മൊണ്ടെയ്‌ന്‍ എസ്സെയ്‌ എന്നു പേരു കൊടുത്തു. ഒരു വിഷയത്തെ ആസ്‌പദമാക്കിയുള്ള ഉദ്യമം, പരിശ്രമം, യത്‌നം എന്നെല്ലാം അർഥം വരുന്ന ഈ പദത്തിൽ നിന്നാണ്‌ അസ്സെ (assay), എസ്സെ (essay), ഉപന്യാസം എന്നീ സംജ്ഞകള്‍ രൂപം കൊണ്ടത്‌.

നിർവചനവും സാമാന്യസ്വഭാവവും

നിർവചനവും സാമാന്യസ്വഭാവവും. ഉപന്യാസത്തിന്‌ അനേകം നിർവചനങ്ങളുണ്ട്‌. "മനസ്സിന്റെ അയഞ്ഞ സഞ്ചാരം, ക്രമരഹിതവും ഗഹനമല്ലാത്തതുമായ ഒരു ഖണ്ഡം, ക്രമവും വ്യവസ്ഥയുമില്ലാത്ത രചന' എന്ന ഡോ. ജോണ്‍സന്റെ നിർവചനത്തിന്റെ അടിസ്ഥാനത്തിലാണ്‌ സാധാരണയായി ഈ പ്രസ്ഥാനത്തെ സമീപിക്കാറുള്ളത്‌. "ഗദ്യകല' എന്നു സെയിന്റ്‌സ്‌ബറിയും "ചിതറിയ ആത്മചിന്തകളുടെ ചങ്ങല' എന്ന്‌ ബേക്കണും ഇതിനെ നിർവചിക്കുന്നു. ഒരു പഴയ ഗീതത്തിന്റെ ഭാഷയിൽ തന്നോടു തന്നെ ആത്മഭാഷണം ചെയ്യുന്നതാണ്‌; അത്‌ "പറയുന്ന മനസ്സിന്റെ ചട്ടക്കൂടാണ്‌, മനോരാജ്യമാണ്‌'; ഉപന്യാസത്തെ എ.സി. ബെന്‍സെന്‍ നിർവചിക്കുന്നു. ഉപന്യാസസാഹിത്യത്തിന്റെ വ്യാപ്‌തിയും വൈവിധ്യവും പരിഗണിക്കുമ്പോള്‍ ഈ നിർവചനങ്ങളെല്ലാം പ്രസക്തമാണ്‌. എന്നാൽ ഒന്നുംതന്നെ പൂർണമാകുന്നുമില്ല. ഒരു സമ്പൂർണകൃതി എന്ന നിലയിൽ ഒറ്റയിരിപ്പിനു വായിച്ചുതീർക്കാവുന്നതും സാങ്കേതികേതര വിഷയങ്ങളെ ആസ്‌പദമാക്കിയുള്ളതുമായ ഗദ്യരൂപത്തെ മാത്രമേ ആദ്യകാലത്ത്‌ ഉപന്യാസമായി പരിഗണിച്ചിരുന്നുള്ളൂ. പില്‌ക്കാലത്ത്‌ സാങ്കേതിക വിഷയങ്ങളും ഉപന്യാസത്തിന്റെ പ്രതിപാദ്യമായി മാറി. ഉപന്യാസകാരന്റെ അനുഭവസമ്പത്തിന്റെയും ചിന്തയുടെയും തനിമയും വെളിച്ചവും അതിൽ പ്രതിഫലിക്കണമെന്നതാണ്‌ മുഖ്യം. മൊണ്ടെയ്‌ന്‍ മുതൽ ആധുനിക കാലഘട്ടത്തിലെ ഉപന്യാസകാരന്‍ വരെയുള്ളവരുടെ രചനകള്‍ ഇതിനു ദൃഷ്‌ടാന്തമാണ്‌. അങ്ങനെ ഉപന്യാസത്തിന്‌ "ഏതുവിഷയത്തെപ്പറ്റിയുമുള്ള ഗദ്യസാഹിത്യരചന' എന്ന ആധുനിക നിഘണ്ടു നിർവചനം പരക്കെ അംഗീകൃതമായി.

ഫ്രാന്‍സിസ്‌ ബേക്കന്‍
ബെന്‍ ജോണ്‍സണ്‍

എഴുത്തുകാരന്റെ അഭിരുചിക്കും മനോഭാവത്തിനുമനുസരിച്ച്‌ സ്വതന്ത്രമായി എഴുതപ്പെടുന്നവയാണെങ്കിലും ഉപന്യാസത്തിന്റെ പ്രാരംഭം മുതൽ ഇന്നുവരെയുള്ള വികാസപരിണാമങ്ങള്‍ പരിശോധിച്ചാൽ ചില സാമാന്യസ്വഭാവങ്ങള്‍ തെളിഞ്ഞു കാണാം. ഉപന്യാസം തികച്ചും വ്യക്തിനിഷ്‌ഠമായിരിക്കണം; ജീവിത പ്രതിഫലനമായിരിക്കണം; അതിദീർഘമാകരുത്‌; വിഷയത്തിൽ നിന്നു വ്യതിചലിച്ചുള്ള ശാഖാചംക്രമണം അതിന്റെ മൗലിക സ്വഭാവമാണ്‌; തികഞ്ഞ ആത്മാർഥതയാണ്‌ ഉപന്യാസകാരന്റെ മുഖമുദ്ര; ഹൃദയം തുറന്ന സംഭാഷണശൈലിയായിരിക്കണം; സ്‌മരണകളും ഉദ്ധരണികളും ആവശ്യാനുസരണം ചേർക്കാം-മൊണ്ടെയ്‌ന്റെ വീക്ഷണത്തിൽ ഉപന്യാസത്തിന്റെ സവിശേഷതകള്‍ ഇവയാണ്‌. രചയിതാവിന്റെ പക്വതയും രചനയുടെ സുഗ്രഹതയും ഉപന്യാസത്തിന്റെ രസനീയതയ്‌ക്കു മാറ്റുകൂട്ടുകയും ഒരു ഭാവഗാനം പോലെ ഹൃദ്യമാക്കിത്തീർക്കുകയും ചെയ്യുന്നു. അന്തമില്ലാത്ത വിശകലനം പ്രബന്ധത്തെ വൃഥാ സ്ഥൂലമാക്കും. എഴുത്തുകാരന്റെ വ്യക്തിത്വം ഏറ്റവും കൂടുതൽ പ്രകടമാക്കുന്നത്‌ ഉപന്യാസത്തിലാണെന്ന്‌ ഇ.വി. ലൂക്കാസ്‌ പറയുന്നു. എഴുത്തുകാരന്റെ മനോഭാവത്തിനാണ്‌ അലക്‌സാണ്ടർ സ്‌മിത്ത്‌ പ്രധാന്യം നല്‌കുന്നത്‌. ഉപന്യാസരചനയിൽ വിഷയമല്ല പ്രധാനം; പ്രതിപാദനരീതിയാണ്‌. ഉപന്യാസത്തിന്റെ സ്വഭാവം കേസരി എ. ബാലകൃഷ്‌ണപിള്ള രൂപമഞ്‌ജരിയിൽ ഇങ്ങനെ വിവരിക്കുന്നു; "ഉപന്യാസം' (Essay) ഒരു വിഷയത്തെപ്പറ്റിയുള്ള സ്വാഭിപ്രായപ്രകടനമാകയാൽ അതിന്റെ രൂപം ഉപപാദനരൂപത്തിലായിരിക്കും. ജീവിതത്തിന്റെ സകലവശങ്ങളും അതിന്റെ പരിധിയിൽ ഉള്‍പ്പെടുമെങ്കിലും വാസ്‌തവത്തിൽ വ്യക്തിപരമായ വീക്ഷണകോടിയിൽക്കൂടി കാണാവുന്നതും വ്യക്തിയുടെ പ്രത്യേക മുദ്ര പതിഞ്ഞതുമായ ജീവിതമാണ്‌ അതിന്റെ വിഷയം. വായനക്കാരിൽ തത്തുല്യമായ ഒരു സ്വാഭിപ്രായപ്രകടനഭാവം ജനിപ്പിച്ച്‌ അയാളുടെ അഭാവത്തിന്റെ പരപ്പ്‌ വർധിപ്പിക്കുന്നതിലാണ്‌ ഉപന്യാസത്തിന്റെ ആകർഷണശക്തി സ്ഥിതിചെയ്യുന്നത്‌. ഉപന്യാസകാരന്റെ ഇടുങ്ങിയ അഹന്തയിൽ സ്വാർഥത കാണുകയില്ല. "ഞാന്‍', "എനിക്ക്‌' എന്നുള്ള പദങ്ങള്‍ അയാള്‍ പലതവണയും ആവർത്തിച്ചേക്കാം. എന്നാലും അയാള്‍ക്ക്‌ വായനക്കാരന്റെ കൗതുകം നിലനിർത്തിക്കൊണ്ടു പോകേണ്ട കർത്തവ്യമുള്ളതിനാൽ അയാള്‍ മനുഷ്യവർഗത്തെ പൊതുവേ സ്‌പർശിക്കുന്ന വിഷയങ്ങളെയോ മനുഷ്യവർഗത്തിനു പൊതുവേ കൗതുകം തോന്നാനിടയുള്ള കാര്യങ്ങളെയോ പറ്റി മാത്രമേ പ്രതിപാദിക്കുകയുള്ളൂ. നിത്യജീവിതത്തിന്റെ സ്വാഭിപ്രായസംയുക്തമായ ചിത്രവും വിമർശനവും ഉപന്യാസത്തിന്റെ വിഷയമായിത്തീരാം.

ഒലിവർ ഗോള്‍ഡ്‌സ്‌മിത്ത്‌

ഉപന്യാസം എന്ന സംജ്ഞയുടെ വിവക്ഷിത വ്യാപ്‌തി വിപുലവും അതിന്റെ നിർവചനം വിവിധവുമാണെങ്കിലും അതിൽ ഏറിയും കുറഞ്ഞും പ്രതിഫലിക്കുന്നത്‌ എഴുത്തുകാരന്റെ ആത്മവത്ത തന്നെയാണെന്നു ചുരുക്കം. "എന്റെ പുസ്‌തകത്തിലെ വിഷയം ഞാന്‍ തന്നെ' എന്നാണ്‌ മൊണ്ടെയ്‌ന്‍ പറഞ്ഞിട്ടുള്ളത്‌. കേവലം സാങ്കേതികവും സങ്കീർണവുമായ വിഷയങ്ങള്‍ വസ്‌തുനിഷ്‌ഠമായി ഉപപാദിക്കുകയാണെങ്കിൽപ്പോലും അവ എഴുതിയ ആളിന്റെ സ്വകീയമായുള്ള സമീപനം അവിടെ നിഴൽ വീശാതിരിക്കുകയില്ല. ഭാവഗീതത്തിന്റെ പദവിയിലേക്ക്‌ ഉയർത്തി സ്വയംഭാഷണമോ ആത്മസല്ലാപമോ ആണെന്നു വരെ ഉപന്യാസം വിശേഷിപ്പിക്കപ്പെട്ടത്‌ അതുകൊണ്ടാണ്‌. ഉപന്യാസത്തിന്‌ വിഷയ നിബന്ധന കല്‌പിച്ചിട്ടില്ല. നക്ഷത്രസമൂഹം തൊട്ട്‌ മണ്‍തരിവരെയും അമീബ മുതൽ മനുഷ്യന്‍ വരെയും എന്തും അതിനു വിഷയമാക്കാം. ഉള്ളടക്കം ഗൗരവമുള്ളതായാലും നിസ്സാരമായാലും സരസമായ ആവിഷ്‌കരണമാണ്‌ അതിനെ ആസ്വാദ്യകരമാക്കുന്നത്‌. പ്രകൃതിനിരീക്ഷണകൗതുകവും ജീവിത നിരീക്ഷണശക്തിയുമുള്ള എഴുത്തുകാരനേ അതിൽ വിജയിക്കൂ. അനുവാചകനെ ജ്ഞാനിയാക്കുകയെന്നതല്ല ഉപന്യാസത്തിന്റെ ധർമം; വിജ്ഞാന ശകലങ്ങള്‍ കൊണ്ട്‌ ആഹ്ലാദിപ്പിക്കലാണ്‌. അതിനു നർമരസം കൂടിയേ കഴിയൂ. ചാള്‍സ്‌ ലാംബ്‌, ഗോള്‍ഡ്‌സ്‌മിത്ത്‌ തുടങ്ങിയവരുടെ ഉപന്യാസങ്ങള്‍ തന്നെ ഇതിനുദാഹരണം. സാഹിത്യത്തിന്റെ സൃഷ്‌ടിപരമായ പ്രാഥമികഘടകം ആത്മാവിഷ്‌കാരത്വരയാണ്‌. എന്നാൽ അതിന്റെ സന്ദേശം വായനക്കാരിലെത്തുമ്പോള്‍ മാത്രമേ സഫലമാകുന്നുള്ളൂ. അങ്ങനെ നോക്കുമ്പോള്‍ സാഹിത്യകാരന്‍ വായനക്കാരന്റെ ഉറ്റ സുഹൃത്തായി അവനോടു സല്ലപിക്കണം. ഉപന്യാസത്തിൽ ഈ സിദ്ധി ഏറെയുണ്ട്‌.

ഉപന്യാസ വിഭജനം

ഉപന്യാസ വിഭജനം. ഉപന്യാസകാരന്റെ മനോഭാവം, വിശദീകരിക്കപ്പെടുന്ന വിഷയത്തിന്റെ സ്വഭാവം എന്നിവയെ അടിസ്ഥാനമാക്കി ഉപന്യാസങ്ങളെ ആത്മനിഷ്‌ഠമെന്നും വസ്‌തുനിഷ്‌ഠമെന്നും രണ്ടായി തിരിക്കാം. വ്യക്തിപരമായ മനോഭാവത്തിനു പ്രാധാന്യം നല്‌കി രചിക്കപ്പെടുന്ന ഉപന്യാസം ആത്മനിഷ്‌ഠമാണ്‌. അതിൽ വിഷയം അപ്രധാനമാകുന്നു. സഹാനുഭൂതി, സഹിഷ്‌ണുത, മനുഷ്യസ്‌നേഹം എന്നിവകൊണ്ട്‌ ആർദ്രമായ ഒരു ഹൃദയം മറ്റൊരു ഹൃദയത്തോടു സംവദിക്കുന്ന രീതിയാണിത്‌. മൊണ്ടെയ്‌ന്റെ ഉപന്യാസങ്ങളാണ്‌ ഇതിന്‌ ഏറ്റവും മികച്ച ഉദാഹരണം. വസ്‌തുനിഷ്‌ഠരീതിയിൽ വിഷയത്തിനാണ്‌ പ്രാധാന്യം. വ്യക്തിത്വത്തിന്റെ ഭാഗികമായ പ്രകാശനമേ ഇതിൽ കാണൂ. പുതിയ ആശയം, അറിവ്‌ മുതലായവ ഗൗരവപൂർവം ഇതിൽ പരിചിന്തനം ചെയ്യും. മാത്രമല്ല, അടുക്കും ചിട്ടയുമുള്ള പ്രതിപാദനരീതിയും കാണും. രണ്ടു രീതിയും സമന്വയിപ്പിച്ചുകൊണ്ടുള്ള ഉപന്യാസങ്ങളും ധാരാളമുണ്ട്‌.

ജോസഫ്‌ അഡിസന്‍

ഉപന്യാസങ്ങളുടെ ലക്ഷ്യസ്വഭാവമനുസരിച്ച്‌ വിനോദപരമെന്നും വിജ്ഞാനപരമെന്നും രണ്ടായി വർഗീകരിച്ചിട്ടുണ്ട്‌. എന്നാൽ കേവലം വിനോദപരമായി മാത്രം, അല്ലെങ്കിൽ വിജ്ഞാനപരമായി മാത്രം, ഒരു ഉപന്യാസം ഉണ്ടാവുകയില്ല എന്നതിനാൽ ഈ വർഗീകരണം അപ്രായോഗികമാണ്‌. രൂപം അടിസ്ഥാനമാക്കി ഗദ്യസാഹിത്യത്തെ പൊതുവേ ആഖ്യാനം, വർണനം, വിവരണം, ഉപപാദനം എന്നു നാലായി തരം തിരിക്കാമെന്ന്‌ ഏ.ആർ. രാജരാജവർമ (സാഹിത്യസാഹ്യം) അഭിപ്രായപ്പെടുന്നു. ഗദ്യസാഹിത്യത്തിനു സാമാന്യമായി ചെയ്‌തിട്ടുള്ള ഈ വിഭജനക്രമം ഉപന്യാസവിഭജനത്തിനും സ്വീകരിക്കാമെന്ന്‌ ഒരു പക്ഷമുണ്ട്‌. എന്നാൽ ഉപന്യാസങ്ങളിൽ ഈ നാലു രീതികളും സമ്മിശ്രമായിട്ടല്ലാതെ ഒന്നു മാത്രമായി കാണാന്‍ പ്രയാസമാണ്‌. മാത്രമല്ല, ഈ രീതിയിലുള്ള ഗദ്യ നിബന്ധങ്ങളെല്ലാം ഉപന്യാസത്തിൽപ്പെടുകയുമില്ല. പാശ്ചാത്യസാഹിത്യകാരന്മാർ ഉപന്യാസങ്ങളെ സ്വഭാവ ചിത്രീകരണം(character essays) ചെിന്താപരം(reflective essays), വെിവാദപരം(controversial essays) നെിരൂപണപരം (critical essays), നെർമപ്രധാനം (humorous essays)എന്നിങ്ങനെ പലതായി വേർതിരിച്ചിരിക്കുന്നു. ഉപന്യാസങ്ങളുടെ വ്യാപ്‌തിയും വൈവിധ്യവും പരിഗണിച്ച്‌ സാഹിത്യപരം, സാമൂഹികം, സാംസ്‌കാരികം, ശാസ്‌ത്രപരം, ചരിത്രപരം, ദാർശനികം എന്നിങ്ങനെ വിഷയാടിസ്ഥാനത്തിലും വിഭജിക്കാം. ഉപന്യാസങ്ങളുടെ ദൈർഘ്യം മാനദണ്ഡമാക്കി ലഘൂപന്യാസം, ദീർഘോപന്യാസം എന്നു രണ്ടു തരത്തിൽ വകതിരിക്കുന്ന സമ്പ്രദായവുമുണ്ട്‌.

വികാസ പരിണാമങ്ങള്‍

വികാസ പരിണാമങ്ങള്‍. വിഭിന്ന വിഷയങ്ങളെക്കുറിച്ച്‌ വ്യത്യസ്‌തദൈർഘ്യങ്ങളിൽ പരസ്‌പരബന്ധമില്ലാത്ത രീതിയിൽ എഴുതപ്പെട്ടവയാണ്‌ മൊണ്ടെയ്‌ന്റെ ഉപന്യാസങ്ങള്‍. അവയ്‌ക്ക്‌ അദ്ദേഹം അധ്യായങ്ങള്‍ (chapters)എന്ന പേരു കൊടുത്തു. അവ സമാഹരിച്ച്‌ പുസ്‌തകരൂപത്തിലാക്കിയപ്പോഴാണ്‌ എസ്സെയ്‌സ്‌ എന്ന ശീർഷകം നല്‌കിയത്‌. 1580-ൽ 57 അധ്യായങ്ങളുള്ള പ്രഥമഖണ്ഡവും 1583-ൽ 37 അധ്യായങ്ങളുള്ള രണ്ടാം ഖണ്ഡവും മറ്റ്‌ 13 അധ്യായങ്ങള്‍ കൂടി ചേർത്ത്‌ 1588-ൽ പൂർണമായും എസ്സെയ്‌സ്‌ പ്രസിദ്ധപ്പെടുത്തി. സാഹിത്യലോകത്തിൽ അത്‌ ഒരു പ്രസ്ഥാനത്തിന്റെ നാന്ദിയായിരുന്നു. ഫ്രഞ്ചു സാഹിത്യത്തിൽ പുതുമ പൂണ്ടെത്തിയ ഈ പ്രസ്ഥാനം അചിരേണ മറ്റു യൂറോപ്യന്‍ ഭാഷകളിലേക്കും സംക്രമിച്ചു. ആദ്യമാതൃകകള്‍ വിവർത്തനങ്ങളും അനുകരണങ്ങളുമായിരുന്നു. മൊണ്ടെയ്‌ന്റെ ഉപന്യാസങ്ങള്‍ ജോണ്‍ പ്‌ളോറിയെ 1603-ൽ ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്‌തു.

പാശ്ചാത്യ സാഹിത്യത്തിൽ

ജോർജ്‌ എലിയറ്റ്‌
ബെർട്രന്‍ഡ്‌ റസ്സൽ

പാശ്ചാത്യ സാഹിത്യത്തിൽ. ഇംഗ്ലീഷ്‌ സാഹിത്യത്തിൽ സ്വതന്ത്രമായി ഉപന്യാസരചന നടത്തിയ ആദ്യത്തെ എഴുത്തുകാരനാണ്‌ ഫ്രാന്‍സിസ്‌ബേക്കണ്‍ (1561-1626). "ഇംഗ്ലീഷ്‌ ഉപന്യാസങ്ങളുടെ പിതാവ്‌' എന്ന്‌ അദ്ദേഹത്തെപ്പറ്റി പറയാറുണ്ടെങ്കിലും ചിലർ ഈ സ്ഥാനം എബ്രഹാം കൗലി(1618-67)ക്കാണ്‌ നല്‌കിക്കാണുന്നത്‌. ബേക്കണിന്റെ കൃതികളുടെ ആദ്യപതിപ്പ്‌ 1597-ൽ പ്രസിദ്ധീകരിച്ചു; എസ്സെയ്‌സ്‌, റിലിജിയസ്‌ മെഡിറ്റേഷന്‍സ്‌, പ്ലേസസ്‌ ഒഫ്‌ പേഴ്‌സ്വേഷന്‍സ്‌ ആന്‍ഡ്‌ ഡിസ്‌കഷന്‍സ്‌, കൗണ്‍സൽസ്‌, സിവിൽ ആന്‍ഡ്‌ മോറൽ എന്ന സമാഹാരത്തിൽ സന്മാർഗതത്ത്വങ്ങള്‍ വിശദമായി പ്രതിപാദിച്ചിരിക്കുന്നു. സദാചാരബോധവും ഗാഢചിന്തയും ഉള്‍ക്കൊള്ളുന്ന സംക്ഷിപ്‌ത രചനകളാണ്‌ ബേക്കണിന്റെ ഉപന്യാസങ്ങള്‍. 17-ാം ശതകത്തിലെ ഇംഗ്ലീഷ്‌ ഉപന്യാസകാരന്മാരിൽ ബെന്‍ ജോണ്‍സണ്‍ (1572-1637), വില്യം കോണ്‍വാലീസ്‌ (1579-1614), ജെയിംസ്‌ ഹോവെൽ (1594-1666), ഓവെൽ ഫെൽതാം (1602-68), തോമസ്‌ ബ്രൗണ്‍ (1605-82), എബ്രഹാം കൗലി (1618-67), വില്യം ടെമ്പിള്‍ (1628-80) എന്നിവർ മുമ്പന്തിയിൽ നില്‌ക്കുന്നു. എബ്രഹാം കൗലിയുടെ "ഒഫ്‌ മൈസെൽഫ്‌' എന്ന ഉപന്യാസം പ്രസിദ്ധമാണ്‌. പ്രശസ്‌തകവിയായ ജോണ്‍ ഡ്രഡനും (1631-1700) അക്കാലത്തെ പ്രമുഖ ഉപന്യാസകാരനായിരുന്നു. ഡാനിയൽ ഡീഫൊ (1660-1731), ജൊനാഥന്‍ സ്വിഫ്‌റ്റ്‌ (1667-1745), അലക്‌സാണ്ടർ പോപ്പ്‌ (1688-1744), ഹെന്‌റി ഫീൽഡിങ്‌ (1707-54) എന്നിവരും അനേകം ഉപന്യാസങ്ങള്‍ രചിച്ചിട്ടുണ്ട്‌. 17-ാം ശതകത്തിൽ ഉപന്യാസ ശാഖയ്‌ക്കുണ്ടായ ഏറ്റവും വലിയ വികാസം സ്വഭാവ ചിത്രീകരണപരമായ പ്രബന്ധങ്ങളുടെ ആവിർഭാവമാണ്‌. ജോസഫ്‌ ഹാളി(1574-1656)ന്റെ കാരക്‌റ്റേഴ്‌സ്‌ ഒഫ്‌ വെർച്യൂസ്‌ ആന്‍ഡ്‌ വൈസസ്‌, തോമസ്‌ ഓവർബറി(1581-1613)യുടെ എ വൈഫ്‌, ജോണ്‍ ഏളി (1601-65)ന്റെ മൈക്രാ ക്രാസ്‌മോഗ്രാഫിക്‌ തുടങ്ങിയ കൃതികളിലൂടെ അനേകം വൈവിധ്യമാർന്ന ചിത്രീകരണങ്ങള്‍ അവതരിപ്പിക്കപ്പെട്ടു. ഈ ചിത്രീകരണ പ്രബന്ധങ്ങളാണ്‌ പ്രമുഖ ഉപന്യാസകാരന്മാരായ ജോസഫ്‌ അഡിസനും (1672-1719) റിച്ചഡ്‌ സ്റ്റീലും (1672-1729) ചേർന്ന്‌ സ്‌പെക്‌റ്റേറ്ററിലൂടെ അനശ്വരമാക്കിയ റോജർ ഡി കവേർലി എന്ന കഥാപാത്രത്തിന്റെ സൃഷ്‌ടിക്കു പ്രരകമായി ഭവിച്ചത്‌.

എഡ്‌ഗർ അലന്‍ പോ

ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ക്കുണ്ടായ വമ്പിച്ച പ്രചാരം ഉപന്യാസത്തിന്റെ വളർച്ചയ്‌ക്കു സഹായകമായിരുന്നു. ടാറ്റ്‌ലർ (1709-52), സ്‌പെക്‌റ്റേറ്റർ (1711-12), റാംബ്ലർ (1749-52), ഐഡ്‌ലർ (1753-60) എന്നിവയായിരുന്നു അന്നത്തെ പ്രമുഖ പ്രസിദ്ധീകരണങ്ങള്‍. സാമൂഹിക വിമർശനത്തോടൊപ്പം സാഹിത്യ നിരൂപണത്തിനും അവയിൽ സ്ഥാനം നല്‌കപ്പെട്ടിരുന്നു. സ്‌പെക്‌റ്റേറ്ററിലും ടാറ്റ്‌ലറിലും നിരന്തരം എഴുതിക്കൊണ്ടിരുന്നവരാണ്‌ അഡിസണും സ്റ്റീലും. സ്റ്റീലിന്റെ റിക്കളക്ഷന്‍സ്‌ ഒഫ്‌ ചൈൽഡ്‌ഹുഡ്‌ വളരെ പ്രസിദ്ധമാണ്‌.

വെർജീനിയ വുള്‍ഫ്‌

റാംബ്ലർ, ഐഡലർ എന്നീ പ്രസിദ്ധീകരണങ്ങളിൽ ഡോ. സാമുവൽ ജോണ്‍സണ്‍ (1709-84) ഉപന്യാസങ്ങള്‍ എഴുതിയിട്ടുണ്ടെങ്കിലും ഈ രംഗത്ത്‌ ശ്രദ്ധേയരായിത്തീർന്നത്‌ ഒലിവർ ഗോള്‍ഡ്‌ സ്‌മിത്തും (1728-74), ചാള്‍സ്‌ ലാംബു (1775-1834)മാണ്‌. ഗോള്‍ഡ്‌ സ്‌മിത്തിന്റെ ദ്‌ സിറ്റിസണ്‍ ഒഫ്‌ ദ്‌ വേള്‍ഡ്‌, ബോ ടിബ്‌സ്‌ എന്നിവ ശുദ്ധമായ ആക്ഷേപഹാസ്യത്തിന്‌ ഉത്തമോദാഹരണങ്ങളാണ്‌. ലാംബിന്റെ എസ്സെയ്‌സ്‌ ഒഫ്‌ ഈലിയ, ലണ്ടന്‍ മാഗസിനിൽ തുടർച്ചയായി പ്രസിദ്ധീകരിച്ചതിനുശേഷം 1823-ൽ പുസ്‌തകരൂപത്തിലാക്കുകയാണുണ്ടായത്‌. മൊണ്ടെയ്‌ന്റെ വീക്ഷണം ശരിവച്ച ലാംബ്‌ ഉപന്യാസത്തെ വ്യക്തിത്വ പ്രകാശനത്തിനു തന്നെ ഉപയോഗിച്ചു. ഈലിയ എന്ന തൂലികാനാമത്തിലാണ്‌ ലാംബ്‌ അവ എഴുതിയിരുന്നത്‌. അല്‌പം വിഷാദം കലർന്ന ഇദ്ദേഹത്തിന്റെ ഫലിതം ഉപന്യാസത്തെ കവിതാത്മകമാക്കുന്നു. "ഓക്‌സ്‌ഫഡ്‌ ഇന്‍ വെക്കേയ്‌ഷന്‍', "എ ഡിസർട്ടേഷന്‍ അപ്പോണ്‍ എ റോസ്റ്റ്‌ പിഗ്ഗ്‌', "ഡ്രീം ചിൽഡ്രന്‍', "ഓള്‍ ഫൂള്‍സ്‌ ഡെയ്‌' തുടങ്ങിയ മികച്ച സൃഷ്‌ടികള്‍ ലാംബിനെ 19-ാം ശതകത്തിലെ ഉന്നതനായ ഉപന്യാസകാരനാക്കി.

രാജാറാം മോഹന്‍റായ്‌

19-ാം ശതകത്തിൽ നിരവധി എഴുത്തുകാർ ഉപന്യാസ പ്രസ്ഥാനത്തിലെ സാഹിത്യ നിരൂപണശാഖ സമ്പന്നമാക്കി. കാല്‌പനിക പ്രസ്ഥാനത്തിന്റെ പ്രയോക്താവായ വില്യം വേഡ്‌സ്‌ വർത്തിന്റെ (1770-1834) പുതിയ കാവ്യപദ്ധതി വിവരിക്കുന്ന "പ്രിഫേസ്‌ ടു ലിറിക്കൽ ബാലഡ്‌സ്‌' സാഹിത്യ വിമർശനപരമായ ഉപന്യാസമാണ്‌. വില്യം ഹാസ്‌ലിറ്റിന്റെ (1778-1830) "ടേബിള്‍ ടോക്ക്‌', "ദ്‌ റൗണ്ട്‌ ടേബിള്‍' എന്നിവയും തോമസ്‌ പീകോക്കിന്റെ (1785-1866) "ഫോർ എയ്‌ജസ്‌ ഒഫ്‌ പൊയട്രി'യും ഷെല്ലി(1792-1822)യുടെ "ഡിഫെന്‍സ്‌ ഒഫ്‌ പൊയട്രി'യും ഈ വിഭാഗത്തിൽപ്പെടുന്നു. ജെയിംസ്‌ ഹെന്‌റി ലീ ഹണ്ടും (1784-1859) തോമസ്‌ ഡിക്വന്‍സി(1785-1859)യും അക്കാലത്ത്‌ ലണ്ടന്‍ ജേണൽ, ന്യൂ ടാറ്റ്‌ലർ, ഇന്‍ഡിക്കേറ്റ കംപാനിയന്‍ എന്നീ ആനുകാലികങ്ങളിൽ സ്ഥിരമായി എഴുതിക്കൊണ്ടിരുന്നവരാണ്‌. ലീ ഹണ്ടിന്റെ മെന്‍, വിമന്‍ ആന്‍ഡ്‌ ബുക്‌സ്‌, വിറ്റ്‌ ആന്‍ഡ്‌ ഹ്യൂമർ, ഡിക്വന്‍സിയുടെ ദ്‌ കണ്‍ഫഷന്‍സ്‌ ഒഫ്‌ ആന്‍ ഓപ്പിയം ഈറ്റർ എന്നിവ എച്ചപ്പെട്ട കൃതികളാണ്‌.

റ്റോമസ്‌ ബാബിങ്‌ടന്‍ മെക്കാളെ(1800-59)യാണ്‌ ചരിത്രപരമായ ഉപന്യാസങ്ങള്‍ക്കു തുടക്കംകുറിച്ചത്‌. തോമസ്‌ കാർലൈലി(1795-1881)ന്റെ ലെറ്റേഴ്‌സ്‌ ആന്‍ഡ്‌ മെംവാസ്‌, ഹീറോ ആന്‍ഡ്‌ ഹീറോവർഷിപ്പ്‌ എന്നിവ ഈ ശാഖയിലെ മുഖ്യ കൃതികളിൽപ്പെടുന്നു. കാർഡിനൽ ന്യൂമാന്‍ (1801-90), വില്യം താക്കറെ (1811-63), ചാള്‍സ്‌ ഡിക്കന്‍സ്‌ (1812-70), ജോർജ്‌ എലിയറ്റ്‌ (1819-80), ജോണ്‍ റസ്‌കിന്‍ (1819-1900), മാത്യു ആർണള്‍ഡ്‌ (1822-88), ടി.എച്ച്‌. ഹക്‌സ്‌ലി (1825-95), വാള്‍ട്ടർ പെയ്‌റ്റർ (1939-94), ആർ.എൽ. സ്റ്റീവന്‍സന്‍ (1850-94) തുടങ്ങിയ എഴുത്തുകാരുടെ സൃഷ്‌ടികളും ഉപന്യാസപ്രസ്ഥാനത്തിന്‌ മുതൽക്കൂട്ടായി. റസ്‌ക്കിന്റെ തത്ത്വചിന്താപരമായ ലേഖനങ്ങള്‍, മാത്യു ആർണള്‍ഡിന്റെ എസ്സെയ്‌സ്‌ ഇന്‍ ക്രിട്ടിസിസം, കള്‍ച്ചർ ആന്‍ഡ്‌ ആനർക്കി, സ്റ്റീവന്‍സന്റെ ഫെമിലിയർ സ്റ്റഡീസ്‌ ഒഫ്‌ മെന്‍ ആന്‍ഡ്‌ ബുക്‌സ്‌ എന്നിവ അന്ന്‌ വായനക്കാരെ വളരെയധികം സ്വാധീനിച്ചു.

ജോർജ്‌ ഓർവെൽ

20-ാം ശ. ആയപ്പോഴേക്കും ഇംഗ്ലീഷിൽ ഉപന്യാസ സാഹിത്യം അതിവിപുലമായ പ്രസ്ഥാനമായിത്തീർന്നു. ആനുകാലികങ്ങളുടെ പെരുപ്പം അതിനു മുഖ്യ കാരണമായിരുന്നു. "ആൽഫ ഒഫ്‌ ദ്‌ പ്ലൗ' എന്ന തൂലികാനാമത്തിൽ എ.ജി. ഗാർഡിനർ (1865-1946) എഴുതിയ പ്രാഫെറ്റ്‌സ്‌, പില്ലേഴ്‌സ്‌ ഒഫ്‌ സൊസൈറ്റി, പെബിള്‍സ്‌ ഓണ്‍ ദ്‌ ഷോർ എന്നീ സമാഹാരങ്ങളും ഹിലെയർ ബെപ്ലോക്കി(1870-1953)ന്റെ ഓണ്‍ നത്തിങ്‌, ഓണ്‍ സംതിങ്‌, ഓണ്‍ എവരിതിങ്‌ എന്നിവയും ജി.കെ. ചെസ്റ്റർട്ടന്റെ (1874-1936) ട്രമെന്‍ഡസ്‌ ഗ്രഫിള്‍സ്‌, ഓള്‍ ഈസ്‌ ഗ്രീസ്‌ എന്നിവയും വെർജീനിയ വുള്‍ഫിന്റെ (1882-1941) ദ്‌ കോമണ്‍ റീഡർ, ദ്‌ സെക്കന്‍ഡ്‌ കോമണ്‍ റീഡർ എന്നിവയും ജെ.ബി. പ്രീസ്റ്റ്‌ലി(1894-1984)യുടെ ഐ ഫോർ വണ്‍, ഓപ്പണ്‍ ഹൗസ്‌, എയ്‌പ്‌സ്‌ ആന്‍ഡ്‌ ഏന്‍ജൽസ്‌ എന്നിവയും കനപ്പെട്ട സംഭാവനകളാണ്‌. എഡ്‌മണ്ട്‌ വില്യം ഗൂസ്‌ (1894-1928), ജോർജ്‌ ബെർനാഡ്‌ ഷാ (1856-1950), ജോസഫ്‌ കൊന്‍റാഡ്‌ (1857-1924), ജോണ്‍ ഗോൽസ്‌വർത്തി (1867-1933), ഈ.വി. ലൂക്കാസ്‌ (1868-1930), സ്റ്റീഫന്‍ ലികോക്ക്‌ (1869-1944), ബെർട്രന്‍ഡ്‌ റസ്സൽ (1872-1970), വില്യം സോമർസെറ്റ്‌ മോം (1874-1965), റോബർട്ട്‌ ലിന്‍ഡ്‌ (1879-1949), റ്റി.എസ്‌. എലിയറ്റ്‌ (1888-1965), ആർണള്‍ഡ്‌ ടോയിന്‍ബി (1889-1975), ആൽഡസ്‌ ഹക്‌സ്‌ലി (1894-1963), ജോർജ്‌ ഓർവെൽ (1903-50) തുടങ്ങിയവരും ഈ സാഹിത്യശാഖയെ പുതിയ രൂപഭാവങ്ങള്‍ നല്‌കി പോഷിപ്പിച്ചിട്ടുണ്ട്‌.

സ്വാതന്ത്യ്രസമരകാലഘട്ടം മുതൽ അമേരിക്കയിലും ഉപന്യാസപ്രസ്ഥാനം വളർന്നു. ബെഞ്ചമിന്‍ ഫ്രാങ്ക്‌ളിന്‍ (1706-70), തോമസ്‌ പെയിന്‍ (1737-1809), വാഷിങ്‌ടണ്‍ ഇർവിങ്‌ (1783-1859), റാൽഫ്‌ വാൽഡൊ എമേഴ്‌സന്‍ (1803-82), എഡ്‌ഗർ അലന്‍ പോ (1809-49) ഹെന്‌റി ഡേവിഡ്‌ തോറോ (1817-62) മുതലായവർ അമേരിക്കന്‍ സാഹിത്യത്തെ സമ്പന്നമാക്കിയ പ്രബന്ധകാരന്മാരാണ്‌. രബീന്ദ്രനാഥ ടാഗൂർ (1861-1941), ഡോ. എസ്‌. രാധാകൃഷ്‌ണന്‍ (1888-1975), ലിന്‍ യുടാങ്‌ (ജ. 1895), പോള്‍ തബോറി (1908-) മുതലായവർ ഇംഗ്ലീഷിൽ എഴുതിയിട്ടുള്ള പ്രബന്ധങ്ങള്‍ പ്രതിപാദ്യത്തിലും പ്രതിപാദനത്തിലും ഉത്‌കൃഷ്‌ടങ്ങളാണ്‌. 18-ാം ശതകത്തിൽ അനേകം ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ ആരംഭിച്ചതോടുകൂടി യൂറോപ്പിലും ഉപന്യാസ സാഹിത്യം പ്രചുര പ്രചാരം നേടി. സ്ഥിരം പംക്തികളിലും സ്വതന്ത്രപംക്തികളിലുമായി വ്യത്യസ്‌ത വിഷയങ്ങളെക്കുറിച്ചുള്ള ലേഖനങ്ങള്‍ അവയിൽ വന്നുകൊണ്ടിരിക്കുന്നു. ഫ്രാന്‍സിൽ പിയറി കൊർണീലി (1606-84) എന്ന നാടകകൃത്ത്‌ നാടകങ്ങളുടെ സ്ഥലകാലകർമ ഐക്യങ്ങളെപ്പറ്റി രചിച്ച പുസ്‌തകം ഉപന്യാസപ്രസ്ഥാനത്തിന്റെ വികസനത്തെ ഒട്ടേറെ സഹായിച്ചു. ഇതും നിക്കൊളാസ്‌ ബൊയ്‌ലൊ(1636-1711)യുടെ വിമർശന രചനകളും പാശ്ചാത്യ സാഹിത്യപ്രണയികളെ വളരെ സ്വാധീനിക്കുകയുണ്ടായി. ചാള്‍സ്‌ ദെ മൊണ്‍ടെസ്‌ക്യൂ (1689-1755), ചാള്‍സ്‌ അഗസ്റ്റസ്‌ സാങ്‌ബൊ (1804-69), എഡ്‌വേഡ്‌ ഡുഴാർദിന്‍ (1861-1949), പോള്‍ വലേറി (1871-1945), ല്യുദുർ തെയ്‌ന്‍ (1881-1969) എന്നിവരാണ്‌ മൊണ്ടെയ്‌നുശേഷം ഫ്രഞ്ചു സാഹിത്യത്തിൽ ഉപന്യാസ രചന നടത്തിയ പ്രമുഖർ. ജർമന്‍ സാഹിത്യത്തിലെ മുഖ്യ ഉപന്യാസ രചയിതാക്കള്‍ ഷാങ്‌ പോള്‍ (1763-1825), റുഡോള്‍ഫ്‌ ബൊർഷാത്‌ (1877-1945), വാള്‍ടർ ബെഞ്ചമിന്‍ (1892-1940), ക്ലൗസ്‌മാന്‍ (1906-49) എന്നിവരാണ്‌. സ്‌പാനിഷ്‌ തത്ത്വചിന്തകനായ ഒർത്തേഗ ഈ ഗാസ്സെത്ത്‌ (1883-1955), സ്വിസ്സ്‌ എഴുത്തുകാരനായ മാക്‌സ്‌ റൈഷ്‌നർ (1897-1965) എന്നിവരും മികച്ച ഉപന്യാസങ്ങള്‍ രചിച്ചിട്ടുണ്ട്‌.

ഭാരതീയ സാഹിത്യത്തിൽ

ഭാരതീയ സാഹിത്യത്തിൽ. 19-ാം ശതകത്തോടുകൂടി ഭാരതീയ സാഹിത്യത്തിൽ ആവിർഭവിക്കുകയും വികാസം പ്രാപിക്കുകയും ചെയ്‌ത ഒരു സാഹിത്യശാഖയാണ്‌ ഉപന്യാസം. അമേരിക്കന്‍ മിഷനറിമാർ ആരംഭിച്ച അരുണോദയ എന്ന അസമിയസാഹിത്യ മാസികയിലാണ്‌ അസമിയ ഉപന്യാസങ്ങള്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടത്‌. വിവിധ വിഷയങ്ങളെ പുരസ്‌കരിച്ച അനേകം ലേഖനങ്ങള്‍ ഇതിൽക്കൂടി പുറത്തുവന്നു. നാഥന്‍ ബ്രൗണ്‍, എ.കെ. ഗാർനി, നിഥിലെവി, ഗുണാഭിരാമ, ആനന്ദറാം ഥേക്കൽ ഫുക്കൽ, ഹേമചന്ദ്ര ബറുവ തുടങ്ങിയവരുടെ ലേഖനങ്ങളാണ്‌ മാസികയിലൂടെ ആദ്യമായി പ്രകാശിതമായത്‌. ഇവരിൽ ഹേമചന്ദ്ര ബറുവ, ഗുണാഭിരാമ തുടങ്ങിയവർ പില്‌ക്കാലത്ത്‌ പ്രമുഖ ഉപന്യാസകാരന്മാരായി മാറി. 1882 അന്ത്യത്തോടെ ഈ മാസികയുടെ പ്രസിദ്ധീകരണം നിലച്ചു. ദേശസ്‌നേഹം, മതേതരത്വം തുടങ്ങിയ വിഷയങ്ങള്‍ക്കു പ്രാമുഖ്യം നല്‌കിക്കൊണ്ട്‌ പല മാസികകളും ഇക്കാലത്ത്‌ അസമിയയിൽ പുറത്തുവന്നു. ബന്ധി, അവഹാന തുടങ്ങിയവ ഇവയിൽ പ്രമുഖമാണ്‌. ലക്ഷ്‌മീകാന്ത്‌ ബസ്‌ബറുവ, കമലാകാന്ത ഭട്ടാചാര്യ, ലംബോദർ ബോറ, സത്യനാഥ ബോറ, രജനീകാന്ത ബർദലോയ്‌ തുടങ്ങിയവർ ഈ കാല്‌പനികഘട്ടത്തിലെ പ്രമുഖരായ പ്രബന്ധകാരന്മാരാണ്‌. 1940-നുശേഷം ധാരാളം പ്രശസ്‌തരായ ഉപന്യാസകാരന്മാർ അസമിയ സാഹിത്യത്തിൽ ഉടലെടുത്തു. ത്രിലോകനാഥഗോസ്വാമി, മഹേശ്വർ ന്യോഗ്‌, സത്യേന്ദ്രനാഥ്‌ ശർമ, പ്രഫുല്ലദത്ത ഗോസ്വാമി, ഉപേന്ദ്രചന്ദ്രലക്കാരു, അതുൽചന്ദ്ര ബറുവ, മനോരഞ്‌ജന്‍ ശാസ്‌ത്രി തുടങ്ങിയവരാണ്‌ ഇവരിൽ പ്രമുഖർ. ബംഗാളിസാഹിത്യത്തിൽ ഉപന്യാസ ശാഖയ്‌ക്കു തുടക്കം കുറിച്ചത്‌ റാംമോഹന്‍ റായ്‌ ആണെന്നു പറയാം. തുടർന്ന്‌ വന്ന ഉപന്യാസകാരന്മാരിൽ പ്രമുഖനാണ്‌ ബങ്കിംചന്ദ്ര ചട്ടോപാധ്യായ. ഇദ്ദേഹത്തിന്റെ കമലാകാന്തർ ദഫ്‌താർ, സാമ്യ, കൃഷ്‌ണചരിത്ര തുടങ്ങിയ ഉപന്യാസ സമാഹാരങ്ങള്‍ പ്രത്യേകം സ്‌മരണീയങ്ങളാണ്‌. ബങ്കിമിന്റെ ലേഖനങ്ങളിൽ സാഹിത്യവിമർശനങ്ങളും ഉള്‍പ്പെടും. വംഗദർശന്‍ തുടങ്ങിയ ദിനപത്രങ്ങളിലൂടെ വിഖ്യാതരായവരാണ്‌ അക്ഷയകുമാർ ദത്ത, രാജേന്ദ്രബാബു, രാംഗതി ന്യായരത്‌ന, ദ്വിജേന്ദ്രനാഥ ടാഗൂർ, കാളീപ്രസന്ന ഘോഷ്‌ തുടങ്ങിയവർ. രബീന്ദ്രനാഥ ടാഗൂറിന്റെ ഉപന്യാസങ്ങള്‍ ബംഗാളിയിൽ എക്കാലത്തും ആദരിക്കപ്പെടുന്നവയാണ്‌. ഇദ്ദേഹത്തിന്റെ കത്തുകളുടെ സമാഹാരം ചിന്നപത്ര എന്ന പേരിൽ പുറത്തുവന്നിട്ടുണ്ട്‌. ആത്മകഥാപരമായ ജീവന്‍ സ്‌മൃതി, യാത്രാവിവരണ കൃതികളായ ജപ്പാന്‍ യാത്രി, പഥേർ സഞ്ചയ്‌, റഷ്യന്‍ ചിതി, നിരൂപണകൃതികളായ പ്രാചീന സാഹിത്യ, ആധുനിക സാഹിത്യ, ലോകസാഹിത്യ തുടങ്ങിയവ ടാഗൂറിന്റെ ഉത്തമ ഉപന്യാസങ്ങള്‍ക്കു നിദർശനങ്ങളാണ്‌. ബംഗാളി ഉപന്യാസശാഖയെക്കുറിച്ചു പരിചിന്തനം ചെയ്യുമ്പോള്‍ സ്വാമിവിവേകാനന്ദന്റെ ഉപന്യാസങ്ങള്‍ വിസ്‌മരിക്കപ്പെടാവുന്നവയല്ല. ബീർബൽ, (പ്രമതാ ചൗധുരി), ധർജതി മുഖർജി, സുരേഷ്‌ ചന്ദ്രചക്രവർത്തി, മൊഹിത്‌ലാൽ മഞ്‌ജുംദാർ തുടങ്ങിയവർ ആധുനിക ബംഗാളി ഉപന്യാസശാഖയെ പരിപോഷിപ്പിച്ചവരാണ്‌. സുനീതികുമാർ ചക്രവർത്തി. ശശിഭൂഷന്‍ ദാസ്‌ഗുപ്‌ത, ശ്രീകുമാർബന്ദോപാധ്യായ, സുകുമാർ സെന്‍, അശോക്‌ ഭട്ടാചാര്യ, ബുദ്ധദേവ്‌ ബോസ്‌ തുടങ്ങിയവരും വിവിധവിഷയങ്ങളെ പുരസ്‌കരിച്ച്‌ ഈടുറ്റ ലേഖനങ്ങള്‍ രചിച്ച്‌ ബംഗാളി ഉപന്യാസ സാഹിത്യത്തെ പരിപോഷിപ്പിച്ചിട്ടുണ്ട്‌. ബുദ്ധദേവ്‌ ബോസിന്റെ ഹത്താത്‌ അലോർ ഝൽക്കാനി പ്രത്യേകം ചൂണ്ടിക്കാണിക്കാവുന്ന ഒരു കൃതിയാണ്‌.

19-ാം ശതകത്തിലെ നവോത്ഥാന കാലഘട്ടത്തിലാണ്‌ ഗുജറാത്തി സാഹിത്യത്തിൽ ഉപന്യാസ സാഹിത്യം ഉടലെടുത്തത്‌. പ്രശസ്‌ത ഗുജറാത്തി എഴുത്തുകാരനായ നർമദ്‌ (1833-86) ആണ്‌ ഇതിന്റെ ഉപജ്ഞാതാവ്‌. ഇദ്ദേഹത്തിന്റെ മണ്ഡാലിമലവാതിതഥാലാഭ്‌ (1851) ആണ്‌ ഈ രംഗത്തെ ആദ്യത്തെ ശ്രദ്ധേയമായ രചന. ശക്തവും ആലങ്കാരികവും ഹാസ്യാത്മകവുമായ ഭാഷാശൈലിയുടെ ഉടമയായ ഇദ്ദേഹം ചരിത്രം, സമൂഹം, മതം, സാഹിത്യം തുടങ്ങിയ വിവിധ വിഷയങ്ങളെ അധികരിച്ച്‌ ലേഖനങ്ങള്‍ രചിച്ചിട്ടുണ്ട്‌. നർമഗദ്യ എന്ന ഉപന്യാസ സമാഹാരം ഏറെ അനുവാചകശ്രദ്ധ പിടിച്ചുപറ്റി. നാവൽറാം പാണ്ഡ്യ, കർസന്‍ ദാസ്‌ മൂള്‍ജി (1832-71), മഹിപാത്രം നീൽകാന്ത്‌ (1829-91), മണിലാൽ നഭുഭായ്‌ (1858-98), ഹർഗോവിന്ദദാസ്‌ കാന്താവാലാ (1849-1931) തുടങ്ങിയവർ ആദ്യകാല ഗുജറാത്തി ഉപന്യാസകാരന്മാരിൽ പ്രമുഖരാണ്‌. നാവൽറാം പാണ്ഡ്യയുടെ നാവൽ ഗ്രന്ഥാവലി (നാലുഭാഗങ്ങള്‍) ലളിതമായ ഗദ്യശൈലിയിൽ രചിക്കപ്പെട്ട ഉപന്യാസസമാഹാരമാണ്‌. ലളിതവും ഗഹനവുമായ ഉപന്യാസങ്ങള്‍ രചിച്ച്‌ ഗുജറാത്തി സാഹിത്യത്തിൽ തനതായ വ്യക്തിത്വം സ്ഥാപിച്ച ഗദ്യകാരനാണ്‌ രമണ്‍ഭായ്‌ നീൽകാന്ത്‌ (1868-1928). ഇദ്ദേഹത്തിന്റെ ഗദ്യരചനകള്‍ കവിതാ അനേ സാഹിത്യ എന്ന പേരിൽ നാലുഭാഗങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. നരസിംഹറാവു നിവേത്യ(1859-1936)യുടെ ഉപന്യാസ സമാഹാരമായ സ്‌മരണ്‍ മുകുർ ഗുജറാത്തി സാഹിത്യത്തിലെ നാഴികക്കല്ലാണ്‌. ഹിന്ദുമത ദർശനങ്ങളെക്കുറിച്ചും സംസ്‌കൃത സാഹിത്യത്തെക്കുറിച്ചുമുള്ള ആനന്ദശങ്കർ ധ്രുവ(1869-1936)യുടെ പഠനങ്ങളാണ്‌ അപ്‌നോധർമ, ഹിന്ദുധർമ, ധർമവർണന കാവ്യതത്ത്വവിചാർ, ദിഗ്‌ദർശന്‍ തുടങ്ങിയവ. ബൽവന്ത്‌ റായ്‌ കെ. താക്കൂർ ഗുജറാത്തി സാഹിത്യത്തിന്‌ നല്‌കിയ സംഭാവനകള്‍ ഏറെ വിലപ്പെട്ടതാണ്‌.

കവിതകളെക്കുറിച്ചുള്ള ഇദ്ദേഹത്തിന്റെ പഠനങ്ങള്‍ ഗുജറാത്തി പദ്യസാഹിത്യത്തിൽ ഒരു നൂതന സരണി വെട്ടിത്തുറന്നു. വിവിധ വിഷയങ്ങളെ പുരസ്‌കരിച്ചുള്ള മഹാത്മാഗാന്ധി(1869-1948)യുടെ ലേഖനങ്ങള്‍ ഗുജറാത്തി സാഹിത്യത്തിനെന്നല്ല ഭാരതീയ സാഹിത്യത്തിനു തന്നെയും വിലപ്പെട്ട സംഭാവനകളാണ്‌. രാഷ്‌ട്രീയം, മതം തുടങ്ങി നാനാവിഷയങ്ങളെക്കുറിച്ചുള്ള മഹാത്മാഗാന്ധിയുടെ ആസ്വാദ്യപ്രദങ്ങളായ ഉപന്യാസങ്ങള്‍ ഭാരതീയരെ പ്രബുദ്ധരാക്കാന്‍ പോന്നവയാണ്‌. റാംനാരായണ വി. പഥക്‌ (1887-1955), വിജയറായ്‌ വൈദ്യ (1897-1974), വിശ്വനാഥ്‌ ഭട്ട്‌ (1898-1968) തുടങ്ങിയവർ ഗുജറാത്തിലെ ശ്രദ്ധേയരായ വിമർശകരാണ്‌. ഗദ്യസാഹിത്യത്തിന്റെ വിവിധ ശാഖകളിൽ പ്രാവീണ്യം നേടിയവരാണ്‌ ഉമാശങ്കർ ജോഷിയും (ജ. 1911) സുന്ദരവും (ജ. 1908). സ്വാമിആനന്ദ്‌ (1880-1933), കൃഷ്‌ണസിന്‍ഹ്‌ചൗ (1904-79), കാകാസാഹേബ്‌ കലേൽക്കർ (1886-1981), രാമപ്രസാദ്‌ ബക്ഷി (1894-), ജയന്തിദലാൽ (1909-70) തുടങ്ങിയവരാണ്‌ ഇക്കാലത്തെ മറ്റു പ്രധാന ഗദ്യകാരന്മാർ. ഇവരിൽ കാകാസാഹേബ്‌ കലേൽക്കറുടെ നാമധേയം പ്രത്യേകം പ്രസ്‌താവ്യമാണ്‌. ആധുനിക എഴുത്തുകാർ അസ്‌തിത്വവാദത്തിനും യഥാതഥവാദത്തിനും കൂടുതൽ ഊന്നൽ നല്‌കിക്കൊണ്ടുള്ള രചനകള്‍ക്കാണ്‌ ശ്രമിച്ചിട്ടുള്ളത്‌. സുരേഷ്‌ ജോഷി, ധീരുഭായ്‌ധാക്കർ, രമണ്‍ലാൽ ജോഷി, യശ്വന്ത്‌ശുക്ല, ചന്ദ്രകാന്ത്‌ ടോപിവാല, സുമന്‍ഷാ തുടങ്ങിയവരാണ്‌ ഇവരിൽ പ്രമുഖർ.

19-ാം ശതകത്തിന്റെ ഉത്തരാർധത്തിൽ ഭാരതത്തിലുണ്ടായ സാംസ്‌കാരിക സാമ്പത്തിക രാഷ്‌ട്രീയ നവോത്ഥാനം ഹിന്ദി ഉപന്യാസ സാഹിത്യത്തിന്റെ വളർച്ചയ്‌ക്കു കളമൊരുക്കി. ഹാസ്യാത്മക ലേഖനങ്ങളായിരുന്നു ആരംഭകാലത്ത്‌ രചിച്ചിരുന്നത്‌. സ്വതന്ത്രവും ഭാവനാപൂർണവുമായ രചനാശൈലിക്ക്‌ ഉത്തമോദാഹരണങ്ങളാണ്‌ ഭാരതേന്ദുവിന്റെ ഏക്‌ അദ്‌ഭുത്‌ അപൂർവസ്വപ്‌നയും രാധാചരണ്‍ ഗോസ്വാമിയുടെ യമപൂർ കി യാത്രയും. ലാളിത്യവും പ്രസാദാത്മകതയും നിറഞ്ഞ ഉപന്യാസങ്ങളാണ്‌ ആംഖ്‌, നഹിന്‍, ഭൗന്‍ എന്നിവ. മനോയോഗ്‌ മന്‍ കി ധ്രിതതാ വൈഷ്‌ണവത ഔർ ഭാരത്‌ വർഷ തുടങ്ങിയവ ഗഹനമായ ഉപന്യാസങ്ങളാണ്‌. ഈ കാലഘട്ടത്തിലെ പ്രമുഖനായ ഉപന്യാസകാരനാണ്‌ ബാലകൃഷ്‌ണഭട്ട്‌. ഹിന്ദി ഉപന്യാസങ്ങള്‍ക്കു പുതിയ രൂപം നല്‌കിയത്‌ ഇദ്ദേഹമാണ്‌. ഇദ്ദേഹം നടത്തിപ്പോന്ന ഹിന്ദിപ്രദീപ്‌ എന്ന മാസികയിൽക്കൂടി താന്‍ ശക്തനായ ഒരു ഉപന്യാസകാരനാണെന്ന്‌ തെളിയിക്കുകയുണ്ടായി. ആത്മനിർഭരത, കർത്തവ്യപാലന്‍, മാന്‍ ഔർ നേത്ര തുടങ്ങിയ ഇദ്ദേഹത്തിന്റെ പ്രബന്ധങ്ങള്‍ ശ്രദ്ധേയങ്ങളാണ്‌. നിലവാരമുള്ള ഹിന്ദി ഗദ്യശൈലി രൂപപ്പെടുത്തുന്നതിൽ ആചാര്യ മഹാവീരപ്രസാദ്‌ ദ്വിവേദിയുടെ പത്രാധിപത്യത്തിൽ പ്രവർത്തിച്ചുവന്ന സരസ്വതി എന്ന മാസിക (1900-20) വഹിച്ച പങ്ക്‌ നിസ്സീമമാണ്‌. ഒരുപറ്റം കഴിവുറ്റ എഴുത്തുകാരെ വാർത്തെടുക്കുന്നതിലും ഈ മാസിക മുഖ്യ പങ്കുവഹിച്ചിട്ടുണ്ട്‌. പക്വതയാർന്ന ശൈലിയിൽ ഗഹനമായ ഉപന്യാസങ്ങള്‍ രചിക്കുന്നതിൽ മാധവറാവു, ഗോവിന്ദമിശ്ര എന്നിവർ വിജയിക്കുകയുണ്ടായി. 1920-37 കാലഘട്ടം ഹിന്ദിയിൽ "ഛായാവാദ്‌' ഘട്ടമായാണ്‌ അറിയപ്പെടുന്നത്‌. ഇക്കാലത്തെ പ്രമുഖ കൃതിയാണ്‌ രാമചന്ദ്ര ശുക്ലയുടെ രണ്ടു ഭാഗങ്ങളുള്ള ചിന്താമണി എന്ന സമാഹാരം. ഒന്നാം ഭാഗത്തിലെ ഉപന്യാസങ്ങള്‍ ഇദ്ദേഹത്തിന്റെ ശക്തമായ വ്യക്തിത്വത്തിന്റെ പ്രകടനമാണ്‌. സാഹിത്യ വിമർശനങ്ങളും വ്യക്തിനിഷ്‌ഠലേഖനങ്ങളും തരം തിരിച്ചാണ്‌ ഗുലാബ്‌റായ്‌ (1880-1963) കൈകാര്യം ചെയ്‌തിട്ടുള്ളത്‌. "താലുവക്ലസ്‌ ഫിർനിരാസ്‌ക്യോന്‍', "മേരി അസഫലതായെം' തുടങ്ങിയവ വ്യക്തിനിഷ്‌ഠങ്ങളായ ഉപന്യാസങ്ങള്‍ക്ക്‌ ഉദാഹരണങ്ങളാണ്‌. പദ്‌മലാൽ പുന്നാലാൽ ബക്ഷിയുടെ പഞ്ചപത്ര എന്ന ഉപന്യാസ സമാഹാരവും ഈ വിഭാഗത്തിൽപ്പെടുന്നതാണ്‌. ലളിതവും ഹാസ്യാത്മകവുമായ ഉപന്യാസങ്ങളുടെ സമാഹാരമാണ്‌ ശിവപുഞ്‌ജന്‍ സഹായിയുടെ കുച്ഛ്‌. കാവ്യാത്മകമായ ശൈലിയിൽ ഗദ്യരചന നടത്തിയ കവിയാണ്‌ മാഖന്‍ലാൽ ചതുർവേദി. ചരിത്രസംഭവങ്ങളും സ്ഥലങ്ങളും ഭാവനാപൂർണമായി വർണിക്കുന്നതിൽ വിജയിച്ച എഴുത്തുകാരനാണ്‌ രഘുവീർസിംഹ്‌. ഇന്ത്യന്‍ തത്ത്വദർശനം, കല, സംസ്‌കാരം, പുരാരേഖകള്‍ എന്നിവയെക്കുറിച്ചുള്ള അപാരപാണ്ഡിത്യം വാസുദേവശരണ്‍ അഗ്രവാളിന്റെ പ്രബന്ധങ്ങളിൽ ദർശിക്കാവുന്നതാണ്‌. സർഗാത്മകതയും പ്രസാദാത്മകതയും ഹസാരിപ്രസാദ്‌ ദ്വിവേദിയുടെ ഉപന്യാസങ്ങളുടെ പ്രത്യേകതകളാണ്‌. ഇദ്ദേഹത്തിന്റെ സമാഹാരങ്ങളായ അശോക്‌ കേഫൂലും കുടജും ഏറെ പ്രസിദ്ധങ്ങളാണ്‌. ഋജുവും കാവ്യാത്മകവുമായ ശൈലിയിൽ രചിക്കപ്പെട്ട ഹ്രസ്വഉപന്യാസങ്ങളുടെ സമാഹാരമായ ഝൂഠാ സച്ച്‌ സിയാറാംശരണ്‍ ഗുപ്‌തയ്‌ക്ക്‌ ഹിന്ദി ഉപന്യാസകാരന്മാർക്കിടയിൽ തനതായ വ്യക്തിത്വം നേടിക്കൊടുത്തു. സബ്‌രങ്‌ ഔർ കുച്ച്‌, ലിഖികാഗസ്‌ കോരെ, ആൽവാൽ, ജോഗ്‌ലിഖി, അദ്യതന്‍ തുടങ്ങിയ പ്രബന്ധ സമാഹാരങ്ങളിലൂടെ സച്ചിതാനന്ദ ഹീരാനന്ദ വാത്സ്യായന്‍ അജ്ഞേയ്‌ ഹിന്ദിയിലെ അനുഗൃഹീത ശൈലിക്ക്‌ ഉടമയാണെന്നു തെളിയിച്ചു.

മറാഠി സാഹിത്യത്തിൽ ഉപന്യാസശാഖ വികാസം പ്രാപിച്ചുതുടങ്ങിയത്‌ ക്രി.പി. 19-ാം ശതകത്തിന്റെ അന്ത്യദശകങ്ങളിലാണെന്നു പറയാം. ബാലശാസ്‌ത്രി ജംഭേദ്‌കർ, വിഷ്‌ണു ശാസ്‌ത്രി ചിപ്‌ലങ്കർ, ശിവ്‌റാം പന്ത്‌പരഞ്‌ജ്‌പേ, എന്‍.സി. കെൽക്കർ, എ.ബി. കൊലാത്‌കർ തുടങ്ങിയവർ ആദ്യകാല ലേഖകരിൽ പ്രമുഖരാണ്‌. വിഷ്‌ണു ശാസ്‌ത്രി ചിപ്‌ലങ്കറുടെ നിബന്ധമാല എന്ന ഉപന്യാസസമാഹാരം ഭാഷാശൈലിയിലും പാണ്ഡിത്യത്തിലും വിഷയ വൈവിധ്യത്തിലും മികച്ചുനില്‌ക്കുന്നു. വ്യാജോക്തി അലങ്കാരപ്രയോഗത്തിലൂടെ പരഞ്‌ജ്‌പേയുടെ ലേഖനങ്ങള്‍ ഉത്‌കൃഷ്‌ടമാനദണ്ഡം പുലർത്തുന്നു. ഗഹനമായ ഉപന്യാസങ്ങളിൽ നിന്നും വ്യതിരിക്തമായി മറാഠിയിൽ ലഘു ഉപന്യാസങ്ങള്‍ രചിക്കുന്നതിൽ, എന്‍.എസ്‌. ഫാദിൽക്കെ, വി.എസ്‌. ഖണ്ഡേക്കർ, അനന്തകന്‍വർ മുതലായവർ പ്രാമുഖ്യം നേടി. സാമൂഹിക രാഷ്‌ട്രീയ സാഹിത്യ വിഷയങ്ങളിൽ ഈടുറ്റ പ്രബന്ധങ്ങള്‍ രചിച്ച മറാഠി എഴുത്തുകാരിൽ പ്രമുഖരാണ്‌ പി.ജി. സഹസ്രബുദ്ധെ, എസ്‌.കെ. ക്ഷീർസാഗർ, ഡബ്ല്യു. എൽ. കുൽക്കർണി, ആചാര്യ വിനോബാഭാവെ, ജി.റ്റി. മദ്‌ഖോൽക്കർ, എന്‍.വി. ഗാഡ്‌ഗിൽ, ഇരാവതി കാർവെ, ദുർഗാഭഗ്‌വത്‌, ആചാര്യജവദേക്കർ തുടങ്ങിയവർ. മറാഠി ഉപന്യാസശാഖയുടെ വളർച്ചയ്‌ക്ക്‌ ദർപ്പണ്‍, പ്രഭാകർ, സുധാരക്‌, ജ്യോത്സ്‌ന, കേസരി, കൽ സന്ദേശ്‌ തുടങ്ങിയ ആനുകാലികങ്ങള്‍ പ്രമുഖ പങ്കുവഹിച്ചിട്ടുണ്ട്‌.

ഉമാശങ്കർ ജോഷി
രാധാനാഥ്‌ റായ്‌

19-ാം ശതകത്തിന്റെ ഉത്തരാർധത്തോടുകൂടിയാണ്‌ ഒഡിയ സാഹിത്യത്തിൽ ഉപന്യാസശാഖയുടെ വളർച്ച ആരംഭിക്കുന്നത്‌. ആദ്യഘട്ടത്തിൽ ഉണ്ടായത്‌ ഇംഗ്ലീഷിന്റെയും ബംഗാളിയുടെയും അനുകരണങ്ങളാണ്‌. പിന്നീട്‌ മതപ്രചാരണാർഥം ലേഖനങ്ങള്‍ രചിക്കപ്പെട്ടു. തുടർന്ന്‌ ഒഡിയ സാഹിത്യത്തെക്കുറിച്ചുള്ള ലേഖനങ്ങള്‍ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചു തുടങ്ങി. ഉത്‌കൽ ദീപിക (1866), ഉത്‌കൽ ദർപ്പണ (1873), സബൽപൂർ ഹിതൈസാനി (1889), ബിജലി (1894), ഉത്‌കൽ സാഹിത്യ (1897), ആലോചന (1900) തുടങ്ങിയ ആനുകാലികങ്ങളിലാണ്‌ ഇത്തരം ലേഖനങ്ങള്‍ പ്രത്യക്ഷപ്പെട്ടത്‌. വിശ്വനാഥ്‌കറിന്റെ ബിബിധപ്രബന്ധ, മൃതുന്‍ ജോയിയുടെ പ്രബന്ധപത്ര, ചന്ദ്രശേഖർ നന്ദയുടെ പ്രബന്ധവും സാഹിത്യവും തുടങ്ങിയവ ആദ്യകാല ലേഖനങ്ങളുടെ സമാഹാരങ്ങളാണ്‌. രാധാനാഥ്‌റായ്‌, ഗൗരീശങ്കർ റായ്‌, മധുസൂദന്‍ റാവു, കൃഷ്‌ണപ്രസാദ്‌ ചൗധുരി, നന്ദകിഷോർ ബാല, ഭോലാനാഥ്‌ സാമന്തറായ്‌, ശ്യാമസുന്ദർ നന്ദ, രത്‌നാകർപതി തുടങ്ങിയവർ നിലവാരമുള്ള നിരവധി ലേഖനങ്ങള്‍ ഒഡിയ സാഹിത്യത്തിനു കാഴ്‌ചവച്ചു. ജലന്ധരദേവ്‌ റായിയുടെ ഒഡിയയിലെ ആദ്യത്തെ യാത്രാവിവരണഗ്രന്ഥമായ ദക്ഷിണാത്യത ബ്രമനയിലെ ലേഖനങ്ങള്‍ പ്രധാനപ്പെട്ടവയാണ്‌. 1930-നുശേഷം അഭൂതപൂർവമായ പുരോഗതിയാണ്‌ ഒഡിയ ഉപന്യാസസാഹിത്യത്തിനുണ്ടായത്‌. ആർതബല്ലവ മൊഹന്തി, മോഹിനീമോഹന്‍ സേനാപതി, രത്‌നാകർപതി, ഗിരിജാശങ്കർ റായ്‌, ബ്രജാമ്പെഹരി മൊഹന്തി തുടങ്ങിയവർ ഈ ഘട്ടത്തിലെ പ്രമുഖരാണ്‌. സ്വാതന്ത്യ്രലബ്‌ധിക്കുശേഷം നിരവധി സാഹിത്യമാസികകള്‍ പ്രചാരത്തിൽവന്നു. ഝന്‍കർ ഇതിൽ പ്രധാനപ്പെട്ടതാണ്‌. കാളിന്ദീചരണ്‍ പാണിഗ്രാഹി, മായാധർ മാന്‍സിന്‍ഹ്‌, ഗോവിന്ദചന്ദ്രത്രിപാഠി, നിത്യാനന്ദ മഹാപാത്ര, സത്യനാരായണ രാജ്‌ഗുരു, നബീന്‍ കുമാർ സാഹു, കേദാർനാഥ്‌ മഹാപാത്ര, ചിത്തരഞ്‌ജന്‍ ദാസ്‌, ബൈദ്യനാഥ്‌ മിശ്ര, സുരേന്ദ്രമൊഹന്തി, ഗോകുലാനന്ദമഹാ പാത്ര, ഭുബനേശ്വരബെഹറ, ദേബീപ്രസന്ന പട്‌നായക്‌ തുടങ്ങിയവർ ഈ കാലഘട്ടത്തിലെ പ്രമുഖരായ ഒഡിയ പ്രബന്ധകാരന്മാരാണ്‌.

എസ്‌.എച്ച്‌. വാത്സ്യായന്‍
ബേന്ദ്ര

സ്വാമിനേനി മുദ്ദുനരസിംഹ നായിഡു, പരാവസ്‌തു വെങ്കടരംഗാചാര്യലു, കാണ്ടുകുറി വീരേശലിംഗ പന്തുലു തുടങ്ങിയവരാണ്‌ തെലുഗു സാഹിത്യത്തിലെ ആദ്യകാല ഉപന്യാസകാരന്മാർ. നരസിംഹ നായിഡുവും വീരേശലിംഗ പന്തുലുവും പുരോഗമനാശയങ്ങള്‍ക്കു മുന്‍തൂക്കം നല്‌കി സാമൂഹിക വിപ്ലവത്തിനു വിത്തുപാകി. പാനുഗന്തി ലക്ഷ്‌മീനരസിംഹറാവുവിന്റെ ക്ലാസ്സിക്കൽ ശൈിയിലുള്ള സാക്ഷി (1913) എന്ന പ്രബന്ധ സമാഹാരം ആറു വാല്യങ്ങളിലായാണ്‌ പുറത്തിറങ്ങിയത്‌. ആധുനികലേഖകർ ഉപന്യാസത്തെ സാഹിത്യ വിമർശനത്തിനുതകുന്ന മാധ്യമമായി ഉപയോഗിക്കുന്നു. ഗിഡുഗു, ജയന്തി, വിശ്വനാഥവേദം, വെതുരി, റാള്ളപ്പള്ളി മല്ലാഡി തുടങ്ങിയവരാണ്‌ ഇവരിൽ പ്രമുഖർ. കാതുരി വെങ്കേടശ്വരറാവു, ജി.വി. സുബ്രഹ്മണ്യം, എസ്‌.വി.റാവു, ദിവാകർല വെങ്കടവദനി, രാജവല്ലി രാമചന്ദ്രറെഡ്ഡി തുടങ്ങിയവർ ആധുനിക പ്രബന്ധകാരന്മാരിൽ പ്രധാനികളാണ്‌. കാല്‌പനിക എഴുത്തുകാരനാണ്‌ ദേവുലപല്ലെ കൃഷ്‌ണശാസ്‌ത്രി. തെന്നേതിഹേമലത, നയനി കൃഷ്‌ണകുമാരി, യശോദാറെഡ്ഡി തുടങ്ങിയവരാണ്‌ വനിതാ ലേഖകരിൽ പ്രമുഖർ.

അണ്ണാദുരൈ
ഇ.വി. രാമസ്വാമി നായിക്കർ

ബങ്കിമിന്റെ കൃതിയുടെ വിവർത്തനമായ ലോകരഹസ്യ (1898) എന്ന സമാഹാരമാണ്‌ കന്നഡ സാഹിത്യത്തിലെ ഉപന്യാസശാഖയിൽ ആദ്യത്തെ സംരംഭം. വെങ്കടാചാര്യരുടെ ദെദീയ ഹെളിഗെ (1912) ആണ്‌ കന്നഡയിലെ പ്രഥമ ലേഖനസമാഹാരം. തുടർന്ന്‌ ഇദ്ദേഹത്തിന്റെതന്നെ ചിത്രവിചിത്രാവലി(1914)യും പുറത്തുവന്നു. ഇവയെത്തുടർന്ന്‌ ബാലാജി ഹെളെപെദ്ദെയുടെ എല്ലിദ സ്‌ത്രീയര സൗന്ദര്യ (1923), എസ്‌. ജയറാവുവിന്റെ ഒന്‍ദു ഗെല്ലി ഗെയ മോജു (1925) തുടങ്ങിയവ പ്രസിദ്ധീകൃതമായി. 1931-ൽ പുല്ലയ്യനപ്രബന്ധഗളു, ഹന്നെറഡുഹസപരിഹാസഗളു, രാമാചാരിയനെനപു എന്നീ ഉപന്യാസ സമാഹാരങ്ങളാണ്‌ എടുത്തു കാട്ടാവുന്നവ. ഇവയിൽ ഹന്നെറഡുഹസപരിഹാസഗളുവിൽ ബേന്ദ്ര, ഗോകക്‌, മുഗളി തുടങ്ങിയ പ്രമുഖരുടെ ലേഖനങ്ങള്‍ ഉള്‍ക്കൊണ്ടിരിക്കുന്നു. ബെളുദിങ്‌ഗളു (1959), സ്വീകാരനെ (1970) തുടങ്ങിയ ഉപന്യാസ സമാഹാരങ്ങളിലൂടെ കന്നഡ ഉപന്യാസശാഖയ്‌ക്ക്‌ ഒരു നവീന പഥം വെട്ടിത്തുറക്കുകയാണ്‌ വി. സീതാരാമയ്യ ചെയ്‌തത്‌. അലെയുവമന (1957), മിനു ഗുമിന്‍ചു (1962) എന്നിവ മൂർത്തിറാവുവിന്റെ സമാഹാരങ്ങളാണ്‌. കവി, ഉപന്യാസകാരന്‍ എന്നീ വ്യത്യസ്‌ത പ്രതിഭകളെ വ്യക്തമായി പ്രതിഫലിപ്പിക്കുന്ന തരത്തിലുള്ള ഉപന്യാസങ്ങളാണ്‌ പി.റ്റി. നരസിംഹാചാരുടേത്‌. രഥസപ്‌തമി (1935), ഈച്ചലുമരദകെളഗെ (1949), ധേനകപുരാണ (1967) എന്നിവ ഇതിന്‌ ഉദാഹരണങ്ങളാണ്‌. പ്രശസ്‌ത കന്നഡ സാഹിത്യകാരന്‍ കുവമ്പുവിന്റെ ഒരേയൊരു കന്നഡ ഉപന്യാസ സമാഹാരമാണ്‌ മലേന ദിനചിത്രഗളു (1933). ഇതിൽ ഇദ്ദേഹം വനത്തിൽ ചെലവഴിച്ച ദിനങ്ങളെ അനുസ്‌മരിച്ചു രചിച്ച ശ്രദ്ധേയങ്ങളായ ഉപന്യാസങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഡി.ബി. കുൽക്കർണിയുടെ സാവധന, കെ.എസ്‌. നരസിംഹസ്വാമിയുടെ ഉപവന തുടങ്ങിയ ഉപന്യാസ സമാഹാരങ്ങളിൽ ശ്രഷ്‌ഠങ്ങളായ ലേഖനങ്ങള്‍ അടങ്ങിയിരിക്കുന്നു. കന്നഡ ഉപന്യാസ സാഹിത്യത്തിൽ വിലപ്പെട്ട സംഭാവന നല്‌കിയവരിൽ എന്നെന്നും ഓർമിക്കപ്പെടേണ്ടവരാണ്‌ എം.വി. സീതാരാമയ്യ, എന്‍. പ്രഹ്ലാദറാവു, എച്ച്‌.എസ്‌. കൃഷ്‌ണ സ്വാമി അയ്യങ്കാർ എന്നിവർ. ലളിതവും ഹാസ്യാത്മകവുമായ ശൈലി സീതാരാമയ്യയുടെ പ്രത്യേകതയാണ്‌. ഇദ്ദേഹത്തിന്റെ കൃതികളായ ഹിഡിഹൂവ്‌, മുഗിലുഗളു തുടങ്ങിയവയിൽ ഇതു ദർശിക്കാവുന്നതാണ്‌. കാവ്യാത്മക ഗദ്യശൈലിക്കുടമയാണ്‌ പ്രഹ്ലാദ റാവു. പത്രപ്രവർത്തകനായ കൃഷ്‌ണസ്വാമി അയ്യങ്കാർ ലളിതവും ഭാവനാനിർഭരവുമായ ലേഖനങ്ങള്‍ രചിക്കുന്നതിൽ അദ്വിതീയനാണ്‌. ആധുനിക സാമൂഹിക വിഷയങ്ങളെ അധികരിച്ച്‌ ഉപന്യാസങ്ങള്‍ രചിക്കുന്നവരിൽ പ്രമുഖരാണ്‌ ഗോരൂർ, കാരന്ത്‌, ശ്രീരംഗ, റാഷി, കസ്‌തൂരി മുതലായവർ. ഗോരൂരിന്റെ നമ്മൂരിന രസികരു, ഹേമാവതി തീരാദല്ലി, കാരന്തിന്റെ മൈഥി കല്ലിനോഡ നേ മതുകഥെഗളു, ഹത്തു സമസ്‌തരു, കസ്‌തൂരിയുടെ ചക്രദൃഷ്‌ടി തുടങ്ങിയവയിൽ ഈ പ്രവണത ദൃശ്യമാണ്‌. അരസെ, ഡി. ദീക്ഷിത്‌, നടിഗെർ കൃഷ്‌ണറാവു, എം.എസ്‌. നരസിംഹമൂർത്തി, രാമകൃഷ്‌ണ ഉടുപ, എച്ച്‌. കെ. രംഗനാഥ്‌ തുടങ്ങിയവർ ആധുനിക കന്നഡ ഉപന്യാസ സാഹിത്യകാരന്മാരിൽ പ്രമുഖരാണ്‌.

ആദ്യകാല തമിഴ്‌ ഉപന്യാസകാരന്മാരിൽ പ്രമുഖരാണ്‌ ആറുമുഖനാവലർ (1822-89), പി. സുബ്രഹ്മണ്യമുതലിയാർ, സി. ആർ. നമശിവായമുതലിയാർ (1876-1950), വി. രാമസ്വാമി അയ്യങ്കാർ (1889-1951) തുടങ്ങിയവർ. പ്രസിദ്ധ കവി സുബ്രഹ്മണ്യ ഭാരതി(1882-1921)യുടെ ഉപന്യാസങ്ങള്‍ സാഹിത്യമേന്മയേറിയതാണ്‌. സ്വദേശമിത്തിരന്‍, കർമയോഗി, ചക്കറവർത്തിനി, ബാലഭാരതി, വിജയ തുടങ്ങിയ ആനുകാലികങ്ങളിൽ ഇദ്ദേഹത്തിന്റെ ലേഖനങ്ങള്‍ പ്രസിദ്ധപ്പെടുത്തിവരുന്നു. അവ സമാഹരിച്ചു പുസ്‌തകരൂപേണ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ഭാരതിനൂൽകള്‍, കട്ടുരൈകള്‍ (1936), ജനരഥം, തരസു തുടങ്ങിയവയാണവ. സി. രാജഗോപാലാചാരി(1878-1973)യുടെ ലളിതവും ഋജുവുമായ രാഷ്‌ട്രീയ ലേഖനങ്ങള്‍ തമിഴ്‌ ഉപന്യാസ സാഹിത്യത്തിനു മുതൽക്കൂട്ടാണ്‌. 20-ാം ശതകത്തിന്റെ പൂർവാർധത്തിലെ എഴുത്തുകാരിൽ എടുത്തുപറയേണ്ട പേരുകളിൽ പ്രധാനിയാണ്‌ പുതുമൈപിത്തന്‍ (1906-48). ഇദ്ദേഹത്തിന്റെ ലേഖനങ്ങള്‍ സമാഹരിച്ച്‌ പുതുമൈപിത്തന്‍ കട്ടുരൈകള്‍ (1954) എന്ന പേരിൽ പ്രകാശിപ്പിച്ചിട്ടുണ്ട്‌. റ്റി.ജെ. രംഗനാഥന്‍ (1901-74), എ. ശ്രീനിവാസരാഘവന്‍ (1905-75), എ.എന്‍.ശിവരാമന്‍ (തൂ.നാ.അരൈക്കിറുക്കന്‍, 1904-), ഇ.വി.ആർ. (1878-1973), കെ. കാമരാജ്‌ (1903-75), സി.എന്‍. അച്ചാദുരൈ (1909-69), എം. കരുണാനിധി, ജാനകീരാമന്‍ തുടങ്ങിയ പ്രമുഖരുടെ വിലപ്പെട്ട സംഭാവനകള്‍ തമിഴ്‌ ഉപന്യാസശാഖയെ പരിപുഷ്‌ടമാക്കി. കൽക്കി, കലൈമകള്‍ തുടങ്ങിയ സാഹിത്യമാസികകള്‍ തമിഴ്‌ ലേഖകരെ വളർത്തുന്നതിൽ പ്രമുഖ പങ്കുവഹിച്ചു.

മലയാളത്തിൽ

സ്വദേശാഭിമാനി

മലയാളത്തിൽ. 19-ാം ശതകത്തിന്റെ ഉത്തരാർധത്തിലാണ്‌ ഇന്ത്യയിലെ വിവിധ ഭാഷകളിൽ ഉപന്യാസപ്രസ്ഥാനം വികസിക്കാന്‍ തുടങ്ങിയത്‌. ഭാഷാപോഷണത്തിൽ വിദേശ ക്രിസ്‌ത്യന്‍ മിഷനറിമാർ നല്‌കിയ സേവനം, ആധുനികരീതിയിലുള്ള വിദ്യാഭ്യാസം, ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ വളർച്ച എന്നിവ അതിനുള്ള പശ്ചാത്തലമൊരുക്കി. ഇംഗ്ലീഷ്‌ ഭാഷാ സമ്പർക്കത്തിലൂടെ മലയാളത്തിലെത്തിച്ചേർന്ന്‌ സ്ഥാനമുറപ്പിച്ച സാഹിത്യ പ്രസ്ഥാനങ്ങളിൽ ആദ്യത്തേതാണ്‌ ഉപന്യാസം. പാഠപുസ്‌തക കമ്മിറ്റിയുടെ അധ്യക്ഷനെന്ന നിലയിൽ കേരളവർമ വലിയകോയിത്തമ്പുരാന്‍ (1845-1914) ചെയ്‌ത പരിശ്രമം ആധുനിക ഉപന്യാസരീതിക്കു വഴിതെളിച്ചു. എങ്കിലും അതു ശക്തിസൗന്ദര്യ സമ്പൂർണമായ വികാസപരിണാമങ്ങളിലെത്തി പുഷ്‌കലമായ ഒരു പ്രസ്ഥാനമായിത്തീർന്നത്‌ ആനുകാലിക പ്രസിദ്ധീകരണങ്ങളിലൂടെയാണ്‌. വിദ്യാവിലാസിനി (1881), വിദ്യാവിനോദിനി (1881), സുജനാനന്ദിനി (1892), ഭാഷാപോഷിണി (1893), ഉപാധ്യായന്‍ (1896), രസികരഞ്‌ജിനി (1903), വിവേകോദയം (1904), ലക്ഷ്‌മീഭായി (1906), മംഗളോദയം (1908), ആത്മപോഷിണി (1910) മുതലായ സാഹിത്യമാസികകളിൽ പ്രതിഭാശാലികളായ അനേകം എഴുത്തുകാരുടെ ലഘൂപന്യാസങ്ങളും പ്രൗഢലേഖനങ്ങളും പ്രകാശിപ്പിച്ചുകൊണ്ടിരുന്നു.

മലയാളത്തിൽ ഉപന്യാസത്തിന്റെ ഉപജ്ഞാതാവ്‌ ആരെന്നു ഖണ്ഡിതമായി പറയാന്‍ വിഷമമുണ്ട്‌. സകലകലാവല്ലഭനായ സ്വാതിതിരുനാള്‍ മഹാരാജാവിന്റെ "പ്രാസോപന്യാസം' ഭാഷയിലെ ആദ്യത്തെ ഗദ്യോപന്യാസമാണെന്ന്‌ ഉള്ളൂർ (കേരള സാഹിത്യചരിത്രം-നാലാംഭാഗം) പ്രസ്‌താവിച്ചിട്ടുണ്ട്‌. സംഗീതവിഷയകമായ ഒരു കൃതിയത്ര അത്‌. രാമവർമ അപ്പന്‍തമ്പുരാന്‍ (1875-1941) 1907-ൽ പ്രസാധനം ചെയ്‌ത ഗദ്യമാലികയാണ്‌ ആദ്യമായി പുസ്‌തകരൂപത്തിൽ പ്രസിദ്ധീകരിച്ച ഉപന്യാസസമാഹാരം. സി.പി. അച്യുതമേനോന്റെ (1862-1937) പത്രാധിപത്യത്തിൽ നടന്നുവന്നിരുന്ന വിദ്യാവിനോദിനി പ്രസിദ്ധീകരിച്ച ചില ലേഖനങ്ങളാണ്‌ അതിൽ ചേർത്തിരുന്നത്‌. സി.പി. അച്യുതമേനോന്‍, എം. രാജരാജവർമ (1871-1959), കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ (1864-1913) മുതലായവരുടെ ലേഖനങ്ങള്‍ അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. സാമ്പത്തികശാസ്‌ത്രം, സാഹിത്യം, ചരിത്രം, തത്ത്വചിന്ത മുതലായ വിഷയങ്ങളാണ്‌ പ്രതിപാദ്യം. രസികരഞ്‌ജിനി, ഭാഷാപോഷിണി മുതലായ മാസികകളിൽ നിന്നുള്ള ഉപന്യാസങ്ങള്‍ ചേർത്ത്‌ ഗദ്യമാലികയുടെ അനന്തരഭാഗങ്ങളും പ്രസിദ്ധപ്പെടുത്തി. വിവിധ നിലവാരത്തിലുള്ള അധ്യേതാക്കളുടെ ആവശ്യത്തിനായി കേരളവർമ വലിയകോയിത്തമ്പുരാനും വിജ്ഞാനരഞ്‌ജിനി, ധനതത്ത്വനിരൂപണം, സന്മാർഗസംഗ്രഹം, മഹച്ചരിതസംഗ്രഹം മുതലായ പ്രബന്ധസമാഹാരങ്ങള്‍ രചിക്കുകയുണ്ടായി.

ശൂരനാട്ടു കുഞ്ഞന്‍പിള്ള

കേസരി നായനാരും ആദ്യഘട്ടവും

വേങ്ങയിൽ കുഞ്ഞിരാമന്‍ നായനാരാണ്‌ (1861-1914) മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത ഉപന്യാസങ്ങള്‍ രചിച്ചത്‌. വിദ്യാവിനോദിനി പത്രാധിപസമിതിയിൽ പ്രവർത്തിച്ചിരുന്ന കാലത്ത്‌ പല തൂലികാനാമങ്ങളിൽ പ്രസ്‌തുത മാസികയിൽ അദ്ദേഹം എഴുതിയിരുന്ന ലേഖനങ്ങള്‍ സമാഹരിച്ച്‌ കേസരി എന്ന ശീർഷകത്തിൽ 1910-ൽ പ്രസിദ്ധീകരിച്ചു. ആഖ്യായിക അല്ലെങ്കിൽ നോവൽ, ആമുഖോപന്യാസം, നാട്ടെഴുത്തശ്ശന്‍, കപടവേദാന്തികള്‍, മരിച്ചാലത്തെസുഖം എന്നിങ്ങനെ 25 ഉപന്യാസങ്ങളാണ്‌ അതിലുണ്ടായിരുന്നത്‌. സാഹിത്യപരം, സാമൂഹികം, സാങ്കല്‌പികം എന്നീ മൂന്നു വിഭാഗങ്ങളിൽപ്പെടുത്താവുന്ന ഇദ്ദേഹത്തിന്റെ ഉപന്യാസങ്ങള്‍ സരളവും സരസവുമാണ്‌. ഏ.ആർ. രാജരാജവർമ(1863-1918)യുടെ പ്രസിദ്ധമായ 16 ലേഖനങ്ങളുടെ സമാഹാരമാണ്‌ പ്രബന്ധസംഗ്രഹം. ആധുനിക മലയാളഭാഷ, നിരൂപണത്തിന്റെ മാതൃക, മലയാളഭാഷാപോഷണം തുടങ്ങിയ പ്രബന്ധങ്ങള്‍ ഇതിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. പണ്ഡിതനായിരുന്ന ആർ. ഈശ്വരപിള്ള (1854-1940) രചിച്ച 107 ലേഖനങ്ങളാണ്‌ ചിന്താസന്താനം ഏഴുഭാഗങ്ങളിൽ സഞ്ചയിച്ചിട്ടുള്ളത്‌. ഗ്രന്ഥങ്ങളും ഗ്രന്ഥശാലകളും, വൃദ്ധന്മാർക്കു ചെറുപ്പമാകാനുള്ള മാർഗം, പൗരസ്‌ത്യരും പാശ്ചാത്യരും, ഓലയും നാരായവും, ഭാരതീയരുടെ ഭാവി തുടങ്ങി വൈവിധ്യമാർന്ന വിഷയങ്ങളെക്കുറിച്ച്‌ സരസമായ ശൈലിയിൽ രചിക്കപ്പെട്ടവയാണ്‌ ഇതിലെ പ്രബന്ധങ്ങള്‍. രാമവർമ അപ്പന്‍ തമ്പുരാന്‍ എഴുതിയിട്ടുള്ള ലേഖനങ്ങള്‍ സമാഹരിച്ചതാണ്‌ മംഗളമാല.

എന്‍. കൃഷ്‌ണപിള്ള
എന്‍.വി. കൃഷ്‌ണവാരിയർ

അഞ്ചുഭാഗങ്ങളായി പ്രസിദ്ധീകരിച്ചിട്ടുള്ള ഇതിന്റെ ഓരോ ഭാഗത്തിലും യഥാക്രമം ചരിത്രം, സാഹിത്യം, ജീവചരിത്രക്കുറിപ്പുകള്‍, ശാസ്‌ത്രം, ലഘുചിന്തകള്‍ എന്നിവ സംബന്ധിച്ച ലേഖനങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഭൂരിഭാഗവും സാഹിത്യത്തിന്റെ നാനാകോടികളെ സ്‌പർശിക്കുന്ന സരസോപന്യാസങ്ങളാൽ അലങ്കൃതമായ ലേഖനമാല സാഹിത്യകുശലന്‍ ടി.കെ. കൃഷ്‌ണമേനോന്റെ (1869-1949) 51 ഉപന്യാസങ്ങളുടെ സമാഹാരമാണ്‌.സി.പി. അച്യുതമേനോന്‍, കുഞ്ഞിരാമന്‍ നായനാർ, കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍, അപ്പന്‍ തമ്പുരാന്‍, സി. അന്തപ്പായി (1862-1936), ഏ.ആർ. രാജരാജവർമ, അമ്പാടി നാരായണപ്പൊതുവാള്‍ (1871-1936), എം. ശേഷഗിരി പ്രഭു (1855-1916) തുടങ്ങിയ പ്രഗല്‌ഭമതികളുടെ ലേഖനങ്ങള്‍ സി.ഡി. ഡേവിഡ്‌ (1850-1920) സമാഹരിച്ചു പ്രസിദ്ധീകരിച്ചതാണ്‌ പ്രബന്ധമഞ്‌ജരി രണ്ടു ഭാഗങ്ങള്‍. ഭാഷ, ചരിത്രം, കൃഷിശാസ്‌ത്രം, ജീവശാസ്‌ത്രം തുടങ്ങി വിവിധ വിഷയങ്ങളെക്കുറിച്ചുള്ളതാണ്‌ ഇതിലെ പ്രബന്ധങ്ങള്‍. വിക്‌ടോറിയന്‍ ഗദ്യശൈലിയുടെ സാരള്യവും തുലനതയും വശമാക്കിയ മലയാളഭാഷയിലെ ഉപന്യാസകാരന്മാരിൽ മുന്‍പന്തിക്കാരനായ കെ.ആർ. കൃഷ്‌ണപിള്ള(1867-1953)യുടെ പ്രബന്ധങ്ങള്‍ അതേ ശീർഷകത്തിൽ നാലുഭാഗങ്ങളിലായിട്ടാണു പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത്‌. ഭൂമി, മനുഷ്യസ്വഭാവം, യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസം, എഴുത്തച്ഛന്‍, സാങ്കേതികശബ്‌ദകോശം, കഠോപനിഷത്ത്‌ എന്നിങ്ങനെ പല മേഖലകളെയും സ്‌പർശിക്കുന്നവയാണ്‌ ഇദ്ദേഹത്തിന്റെ ലേഖനങ്ങള്‍. എം. രാജരാജവർമയുടെ ഉപന്യാസാരാമം, കെ.എം. കുഞ്ഞന്‍മേനോന്റെ (1873-1943) ഉപന്യാസങ്ങള്‍, പി. അനന്തന്‍പിള്ളയുടെ (1886-1966) പ്രബന്ധരത്‌നാകരം തുടങ്ങിയവ അക്കാലത്തെ എഴുത്തുകാരുടെ വിജ്ഞാനത്വര ഏതേതു ദിശകളിലേക്കെല്ലാം വ്യാപിച്ചിരുന്നു എന്നു തെളിയിക്കുന്നു. ഗദ്യമഞ്‌ജരി എന്ന ശീർഷകത്തിൽ രണ്ടു പുസ്‌തകങ്ങളിലായിട്ടാണ്‌ മൂർക്കോത്തുകുമാരന്റെ (1874-1941) ലേഖനങ്ങള്‍ സമാഹരിച്ചിട്ടുള്ളത്‌. ഒന്നാം പുസ്‌തകത്തിൽ സാഹിത്യേതര ലേഖനങ്ങളും രണ്ടാം പുസ്‌തകത്തിൽ സാഹിത്യപരമായവയും. കൊട്ടാരത്തിൽ ശങ്കുച്ചി (1855-1937), സി. അന്തപ്പായി, സി.വി. കുഞ്ഞുരാമന്‍ (1871-1949), സി.എസ്‌. ഗോപാലപ്പണിക്കർ (1872-1930), എന്‍. കുമാരനാശന്‍ (1873-1924), സി.എസ്‌. സുബ്രഹ്മണ്യന്‍പോറ്റി (1875-1954), ആറ്റൂർ കൃഷ്‌ണപ്പിഷാരടി (1875-1964), സ്വദേശാഭിമാനി കെ. രാമകൃഷ്‌ണപിള്ള (1878-1916) എന്നിവരും അക്കാലത്തെ ശ്രദ്ധേയരായ ഉപന്യാസകാരന്മാരായിരുന്നു.

ശാസ്‌ത്ര, മാനവിക വിഷയങ്ങളിൽ ഉണ്ടായിക്കൊണ്ടിരുന്ന പുതിയ അറിവുകള്‍ ജനഹൃദയങ്ങളിലേക്ക്‌ എത്തിക്കുന്നതിനും വിഭിന്നവും വിപുലവുമായ സംസ്‌കാരങ്ങളെക്കുറിച്ചു മനസ്സിലാക്കുന്നതിനും ആധുനികമലയാളഗദ്യം നവചൈതന്യമുള്‍ക്കൊണ്ട്‌ പുരോഗതി പ്രാപിക്കുന്നതിനും ഉപന്യാസപ്രസ്ഥാനം ഒട്ടൊന്നുമല്ല സഹായിച്ചിട്ടുള്ളത്‌. എഴുതുന്നതെന്തും ഭാഷയുടെ കരടും കാഠിന്യവും കൂടാതെ സംഭാഷണശൈലിയോടൊട്ടിച്ചേർന്ന്‌ അനുവാചകന്റെ മനസ്സിൽ തറഞ്ഞുനില്‌ക്കണമെന്ന ലക്ഷ്യം ഓരോ ഉപന്യാസകാരനും പുലർത്തിപ്പോന്നു. ലേഖനം, നിബന്ധം, പഠനം, പത്രിക, പ്രബന്ധം മുതലായ ഗദ്യരചനകളെല്ലാം മലയാളത്തിൽ ആദ്യം മുതൽ തന്നെ വ്യവഹരിക്കപ്പെട്ടിരുന്നത്‌ ഉപന്യാസം എന്ന പേരിലാണ്‌. ഈ സങ്കീർണത പലപ്പോഴും ഭാഷയിലെ ഉപന്യാസങ്ങളെ വിഭജിച്ചു പഠിക്കുന്നതിനു പ്രയാസമുണ്ടാക്കിയിട്ടുണ്ട്‌. എങ്കിലും സാഹിത്യ-നിരൂപണോപന്യാസങ്ങള്‍, നർമോപന്യാസങ്ങള്‍, വൈജ്ഞാനികോപന്യാസങ്ങള്‍ മുതലായവ മിഴിവുറ്റ പ്രസ്ഥാനങ്ങളായി വളർന്നു വികസിച്ചു.

സാഹിത്യോപന്യാസങ്ങള്‍

കെ.എം. ജോർജ്‌

വള്ളത്തോള്‍ നാരായണമേനോന്റെ (1875-1958) ഗ്രന്ഥവിഹാരം, കേരളോദയം പത്രത്തിലും ആത്മപോഷിണി മാസികയിലും അദ്ദേഹം എഴുതിയിരുന്ന ഏതാനും പുസ്‌തകനിരൂപണങ്ങളുടെ സമാഹാരമാണ്‌. മലയാളസാഹിത്യത്തിന്റെ വളർച്ച, പ്രാചീന സാഹിത്യം, കഥകളി തുടങ്ങിയ അദ്ദേഹത്തിന്റെ ചില ഉപന്യാസങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്‌ പ്രസംഗവേദിയിൽ. ഐ.സി. ചാക്കോ(1876-1966)യുടെ വാല്‌മീകിയുടെ ലോകത്തിൽ, ചില ശബ്‌ദങ്ങളും അവയുടെ രൂഢാർഥങ്ങളും, പി.വി. കൃഷ്‌ണവാര്യ(1877-1956)രുടെ മണ്‍മറഞ്ഞസാഹിത്യകാരന്മാർ, വിജ്ഞാനമണ്ഡലം എന്നിവയിലെ ഉപന്യാസങ്ങള്‍ മികച്ചവയാണ്‌. "അനർഘങ്ങളായ തത്ത്വരത്‌നങ്ങളുടെ ഒരു വിപുലമായ ഭണ്ഡാരമാണ്‌' ഉള്ളൂർ എസ്‌. പരമേശ്വരയ്യരുടെ (1877-1948) വിജ്ഞാനദീപിക. നാലുഭാഗങ്ങളായുള്ള ഈ സഞ്ചയത്തിൽ കേരളസാഹിത്യത്തെയും കേരളചരിത്രത്തെയും സംബന്ധിച്ച 66 ലേഖനങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. സാഹിത്യപഞ്ചാനനന്‍ പി.കെ. നാരായണപിള്ള(1878-1938)യുടെ ചില കവിതാപ്രതിധ്വനികള്‍, മൂന്നു ഭാഷാകവികള്‍, പ്രസംഗതരംഗിണി-മൂന്നു ഭാഗങ്ങള്‍ എന്നിവ നിരൂപണപരമായ പ്രൗഢലേഖനങ്ങളുടെ സമാഹാരങ്ങളാണ്‌. മണ്ഡനമഞ്‌ജരി, സാഹിത്യതരംഗം, സാഹിത്യസരണി എന്നിവയിൽ ഡി. പദ്‌മനാഭനുച്ചി(1886-1962)യുടെ ആസ്വാദനപരമായ പ്രബന്ധങ്ങളാണുള്ളത്‌.

കേസരി ബാലകൃഷ്‌ണപിള്ളയും പിന്മുറക്കാരും

എം. ബാലകൃഷ്‌ണപിള്ള (1889-1960) കേസരി വാരികയിൽ തുടർച്ചയായി എഴുതിക്കൊണ്ടിരുന്ന യൂറോപ്യന്‍ നോവൽ മാതൃകകളും നിരൂപണമാതൃകകളും മുഖപ്രസംഗങ്ങളും ധീരമായ പ്രാത്സാഹനങ്ങളുമാണ്‌ ആധുനിക മലയാളസാഹിത്യത്തിനു രൂപം നല്‌കിയ ഏറ്റവും വലിയ ശക്തി. ഒരു പതിറ്റാണ്ടുകൊണ്ട്‌ സാർവലൗകികവും സാർവകാലികവും ആയ സാദൃശ്യാത്മക സാഹിത്യ വീക്ഷണം മലയാളത്തിൽ അവതരിപ്പിച്ച അദ്ദേഹത്തിന്റെ പുതിയ മാനവശാസ്‌ത്ര ബോധവും ചരിത്രബോധവും ഒരു തലമുറയുടെ അഭിരുചികളെ മുഴുവന്‍ നവീകരിച്ചു. നവലോകം, രൂപമഞ്‌ജരി, നോവൽപ്രസ്ഥാനങ്ങള്‍, സാഹിത്യഗവേഷണ മാല, സാങ്കേതികഗ്രന്ഥനിരൂപണങ്ങള്‍, സാഹിത്യവിമർശനങ്ങള്‍ തുടങ്ങിയവയാണ്‌ അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട പ്രബന്ധ സമാഹാരങ്ങള്‍. "സാഹിത്യത്തിലെ വിഷംതീനികള്‍' എന്ന ലഘുപന്യാസം വഴി കേസരി ഒരു കാലഘട്ടത്തിന്റെ സാഹിത്യസാകല്യത്തെയാണ്‌ വ്യാഖ്യാനിച്ചത്‌. സാഹിത്യപ്ലാനിങ്‌ എന്ന മറ്റൊരു പ്രബന്ധത്തിൽ വരാനിരിക്കുന്ന സാഹിത്യത്തിന്റെ പ്രവചനാത്മകമായ രൂപരേഖയും അദ്ദേഹം നല്‌കി. കെ. വാസുദേവന്‍ മൂസ്സതിന്റെ (1888-1965) ത്രിവേണി, കാട്ടുപൂക്കള്‍, പി.എം. ശങ്കരന്‍ നമ്പ്യാരുടെ (1890-1960) സാഹിത്യലോചനം, വടക്കുംകൂർ രാജരാജ വർമയുടെ (1891-1970) കൈരളീമാഹാത്മ്യം, സാഹിത്യകൗസ്‌തുഭം, സാഹിത്യ മഞ്‌ജുഷിക, പുത്തേഴത്തുരാമന്‍ മേനോന്റെ (1871-1970) പുസ്‌തകപൂജ, മണ്‍മറഞ്ഞവർ, ഹാസ സാഹിത്യം, പി. ശങ്കരന്‍ നമ്പ്യാരുടെ (1892-1954) സാഹിത്യ നിഷ്‌കുടം, മകരന്ദമഞ്‌ജരി, സാഹിത്യവും സംസ്‌കാരവും, സി.എസ്‌. നായരുടെ (1894-1942) ഉപന്യാസങ്ങള്‍, ഡോ. ചേലനാട്ട്‌ അച്യുതമേനോന്റെ (1894-1952) പൂങ്കാവ്‌, സ്‌മരണാഞ്‌ജലി, കെ.എം. പണിക്കരുടെ (1894-1961) ഉപന്യാസമാല, എം.ആർ. ബാലകൃഷ്‌ണവാരിയരുടെ (1896-1960) പ്രബന്ധമഞ്‌ജരി അഞ്ചുഭാഗങ്ങള്‍, എ.ഡി. ഹരിശർമ(1896-1972)യുടെ മിശ്രകാന്തി, സുവർണരശ്‌മികള്‍, കെ.എസ്‌. എഴുത്തച്ഛന്റെ (1897-1952) സാഹിത്യാസ്വാദനം, ഉപന്യാസമഞ്‌ജരി എന്നിവ ആ കാലഘട്ടത്തിലെ മികച്ച ഉപന്യാസങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ഉപന്യാസ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ മൊണ്ടെയ്‌ന്റെ ഉപന്യാസങ്ങള്‍ മലയാളത്തിലേക്കു വിവർത്തനം ചെയ്‌തതും അക്കാലത്താണ്‌. തുടർന്നുള്ള അരശതാബ്‌ദക്കാലത്ത്‌ പാശ്ചാത്യവും പൗരസ്‌ത്യവുമായ സാഹിത്യ വിമർശനസമ്പ്രദായങ്ങളെ സമന്വയിക്കുകയും ആധുനിക പരിപ്രക്ഷ്യത്തോടുകൂടി സാഹിത്യസൃഷ്‌ടികളെ സമീപിക്കുകയും ചെയ്‌ത ഒട്ടേറെ സാഹിത്യകാരന്മാർ ഉപന്യാസ പ്രസ്ഥാനത്തിനും സാഹിത്യവിമർശനത്തിനും കനത്ത സംഭാവനകള്‍ നല്‌കി.

എസ്‌.കെ. നായർ
എസ്‌. ഗുപ്‌തന്‍ നായർ

ടി.എം. ചുമ്മാറിന്റെ (1899-1988) ചിന്താപഥം, ഗദ്യസൗരഭം, കുറ്റിപ്പുഴ കൃഷ്‌ണപിള്ളയുടെ (1900-71) സാഹിതീയം, നിരീക്ഷണം, ഗ്രന്ഥാവലോകനം, കുട്ടിക്കൃഷ്‌ണമാരാരുടെ (1900-73) സാഹിത്യസല്ലാപം, സാഹിത്യവിദ്യ, രാജാങ്കണം, കൈവിളക്ക്‌, കൈനിക്കരകുമാരപിള്ളയുടെ (1900-88) വിചാരവീചികള്‍, എന്‍.ഗോപാലപിള്ളയുടെ (1901-68) കല്‌പനാശില്‌പം, ചിന്താദീപം, ജി. ശങ്കരക്കുറുപ്പിന്റെ (1901-78) മുത്തും ചിപ്പിയും, ലേഖമാല, ജി.യുടെ നോട്ടുബുക്ക്‌, ഡോ. കെ. ഗോദവർമയുടെ (1902-52), കൈരളീദർപ്പണം, പ്രബന്ധലതിക, കെ.കെ. രാജായുടെ (1903-68) ഉതിർമണികള്‍, ജോസഫ്‌ മുണ്ടശ്ശേരിയുടെ (1903-82) അന്തരീക്ഷം, കരിന്തിരി, മനുഷ്യകഥാനുഗായികള്‍, പി.കെ. പരമേശ്വരന്‍ നായരുടെ (1903-88) ഭാവരശ്‌മികള്‍, വളരുന്ന സാഹിത്യം, എം.പി. പോളിന്റെ (1904-52) ഗദ്യഗതി, സാഹിത്യവിചാരം, ഇളംകുളംകുഞ്ഞന്‍പിള്ളയുടെ (1904-73) അന്നത്തെകേരളം, ഉള്ളാട്ടിൽ ഗോവിന്ദന്‍കുട്ടി നായരുടെ (1906-66) കാവ്യാസ്വാദനം, രൂപരേഖ, ഖണ്ടാപഥം, ചിറയ്‌ക്കൽ ടി. ബാലകൃഷ്‌ണന്‍ നായരുടെ (1907-76) തിരഞ്ഞെടുത്ത പ്രബന്ധങ്ങള്‍, കെ.പി. നാരായണപിഷാരടിയുടെ (1909-2004) മണിദീപം, കലാലോകം, ഡോ. പി.കെ. നാരായണപിള്ളയുടെ (1910-90) സാഹിത്യകേളി, ഇ.കെ. നാരായണന്‍ പോറ്റിയുടെ (1911-) സാഹിത്യദർശനം, ഡോ.കെ.എന്‍. എഴുത്തച്ഛന്റെ (1911-85) കതിർക്കുല, കിരണങ്ങള്‍, ഇലയുംവേരും, ശൂരനാട്ടു കുഞ്ഞന്‍പിള്ളയുടെ (1911-95) സാഹിത്യഭൂഷണം, പുഷ്‌പാഞ്‌ജലി, ഡോ.കെ. ഭാസ്‌കരന്‍നായരുടെ (1913-84) കലയും കാലവും, താരാപഥം, ഡോ. കെ.എം. ജോർജിന്റെ (1914-) പ്രബന്ധചന്ദ്രിക, വിചാരകൗതുകം, വളരുന്ന കൈരളി, എന്‍. കൃഷ്‌ണപിള്ളയുടെ (1916-88) തിരഞ്ഞെടുത്ത പ്രബന്ധങ്ങള്‍, എന്‍.വി. കൃഷ്‌ണവാരിയരുടെ (1916-89) കലോത്സവം, പരിപ്രക്ഷ്യം, ഡോ. എസ്‌.കെ. നായരുടെ (1917-86) നർമസല്ലാപം, വിചാരമഞ്‌ജരി, കലാചിന്തകള്‍, സി.ജെ. തോമസ്സിന്റെ (1918-60) ഉയരുന്ന യവനിക, വിലയിരുത്തൽ, അബ്‌ദുൽഖാദറുടെ (1918-75) പുരോഗതിയും സാഹിത്യകലകളും, എം.ഗോവിന്ദന്റെ (1919-89) അന്വേഷണത്തിന്റെ ആരംഭം, എസ്‌. ഗുപ്‌തന്‍നായരുടെ (1919-2006) ആധുനിക സാഹിത്യം, ഇസങ്ങള്‍ക്കപ്പുറം, പി.എ. വാര്യരുടെ (1920-85) അഷ്‌ടമംഗല്യം, ഡോ. കെ. രാഘവന്‍പിള്ളയുടെ (1920-86) മലയാളപ്പിറവി, ഡോ. കെ. കുഞ്ചുച്ചിരാജയുടെ (1920-2005) ഭാഷാചിന്തകള്‍, കെ.എം. ഡാനിയലിന്റെ (1920-88) കലാദർശനം, ആനന്ദക്കുട്ടന്റെ (1920-) ഭാവസൗരഭം, പി.ജി. പുരുഷോത്തമന്‍പിള്ളയുടെ (1921-) മാരിവില്ല്‌, കെ. സുരേന്ദ്രന്റെ (1921-97) തൂവലും ചങ്ങലയും, എം. കൃഷ്‌ണന്‍ നായരുടെ (1923-2006) ആധുനികമലയാളകവിത, ഡോ.എം.എസ്‌. മേനോന്റെ (1925-) സാഹിത്യാസ്വാദനം, ഡോ. സുകുമാർ അഴീക്കോടിന്റെ (1926-2012) പുരോഗമന സാഹിത്യവും മറ്റും, എം.കെ. സാനുവിന്റെ (1928-) അവധാരണം, പ്രാഫ. തോമസ്‌ മാത്യുവിന്റെ (1940-) ആത്മാവിന്റെ മുറിവുകള്‍ക്ക്‌, ഡോ. എം. ലീലാവതിയുടെ (1929-) കവിതയും ശാസ്‌ത്രവും, ഡോ. കെ. രാമചന്ദ്രന്‍നായരുടെ (1930-) രേഖാരൂപം, എം.എന്‍.വിജയന്റെ (1930-2007) അടയുന്ന വാതിൽ തുറക്കുന്ന വാതിൽ, കെ.പി. അപ്പന്റെ (1936-2008) കലഹവും വിശ്വാസവും, വി. രാജകൃഷ്‌ണന്റെ (1949-) രോഗത്തിന്റെ പൂക്കള്‍, ആഷാമേനോന്റെ കലിയുഗാരണ്യകങ്ങള്‍ മുതലായവ സാഹിത്യതത്ത്വാവബോധത്തിലും ജീവിതനിരീക്ഷണത്തിലും ഔന്നത്യം പുലർത്തുന്ന ഉപന്യാസങ്ങളുടെ സമാഹാരങ്ങളാണ്‌.

നർമോപന്യാസങ്ങള്‍

മൂർക്കോത്തു കുമാരന്‍

മലയാളത്തിലെ ഫലിത സാഹിത്യശാഖയിൽ കേസരിനായനാരെ തുടർന്നു മൂർക്കോത്തു കുമാരനും (1874-1941) മലബാർ കെ. സുകുമാരനും (1876-1956) അനേകം ഉപന്യാസങ്ങള്‍ രചിക്കുകയുണ്ടായി. കുമാരന്റെ കാകന്‍, സുകുമാരന്റെ കൂനിചികിത്സ, എന്റെ ശ്ലോകങ്ങള്‍ തുടങ്ങിയ നർമലേഖനങ്ങള്‍ ഏതുതരം വായനക്കാരെയും ആകർഷിക്കുന്നവയാണ്‌. എങ്കിലും ഈ രംഗത്തെ പ്രഗല്‌ഭന്മാർ ഇ.വി. കൃഷ്‌ണപിള്ള(1894-1930)യും സഞ്‌ജയന്‍ എന്ന പേരിൽ പ്രസിദ്ധനായ എം.ആർ. നായരു(1903-1943)മായിരുന്നു. ഇ.വി.യുടെ ഹാസ്യലേഖനങ്ങള്‍ ചിരിയും ചിന്തയും രണ്ടു ഭാഗങ്ങളായും എം.ആർ. നായരുടേത്‌ സഞ്‌ജയന്‍ എന്ന ശീർഷകത്തിലും പ്രസിദ്ധീകരിക്കപ്പെട്ടു. ഇ.വി.യുടെ കണ്‍മണി, പ്രാരംഭത്തണ്ട്‌, പെന്‍ഷന്‍കാലം, സാഹിത്യപ്രതങ്ങള്‍, സമയംകൊല്ലികള്‍ മുതലായ ഉപന്യാസങ്ങള്‍ ഉത്തമഹാസ്യത്തിന്റെ മാതൃകകളാണ്‌. പ്രത്യേക വ്യക്തികളെ ഊന്നാതെ, എങ്കിലും പരിഹസിക്കപ്പെടുന്ന സമഷ്‌ടിയിൽ തങ്ങളും പെടുന്നുണ്ടെന്നു അനുവാചകനുതോന്നത്തക്ക വിധം രചിച്ചിട്ടുള്ള അദ്ദേഹത്തിന്റെ ലേഖനങ്ങളിൽ മിക്കവയും സാമുദായികവും സാംസ്‌കാരികവുമായ പ്രശ്‌നങ്ങളെ സംബന്ധിക്കുന്നവയാണ്‌. ആദർശശുദ്ധമായ സഞ്‌ജയന്റെ പരിഹാസത്തിനു ശരവ്യമാകാത്ത സാഹിത്യപരമോ, സാമുദായികമോ, രാഷ്‌ട്രീയമോ ആയ ഏതെങ്കിലും പ്രശ്‌നം അന്നു കേരളത്തിലുണ്ടായിരുന്നില്ല. "സഞ്‌ജയോപാഖ്യാനം', "മഹാകവി സമസ്‌തകേരള കൊതുമഹായോഗം', "ചങ്ങലം പരണ്ട ടാഗോർ', "ലോകാവസാനം' മുതലായ ലേഖനങ്ങളിൽ വിമർശകനായ സഞ്‌ജയന്റെ ചിരി ഒളിഞ്ഞിരിക്കുന്നതു കാണാം. സാഹിത്യദാസനെന്ന പേരിൽ എം.ആർ. നായർ എഴുതിയ സാഹിത്യ വിമർശനങ്ങള്‍ സാഹിത്യനികഷം എന്ന ശീർഷകത്തിൽ രണ്ടു പുസ്‌തകങ്ങളായി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌. പുത്തേഴത്ത്‌ രാമന്‍ മേനോന്റെ ചവറ്റുകുട്ട, എച്ചക്കുടം, മൂർക്കോത്തു കുഞ്ഞപ്പയുടെ (1905-93) ലോലാക്ഷികള്‍, പി.കെ. രാജരാജവർമയുടെ (1907-87) പഞ്ചുമേനവനും കുഞ്ചിയമ്മയും, ശുപ്പു; ശുപ്പു, ലഘുഭക്ഷണം, എം.ആർ. ഭട്ടതിരിപ്പാടിന്റെ (1908-2001), വാൽകച്ചാടി, എം.എന്‍. ഗോവിന്ദന്‍നായരുടെ (1910-84) ഗോപീവിലാസം, സി.ആർ. കേരളവർമയുടെ (1913-81), ഓണക്കാലം, ഫലിതക്കുടുക്ക, ഡി.സി. കിഴക്കേമുറിയുടെ (1914-99), എലിവാണം, കുറ്റിച്ചൂൽ, മെത്രാനും കൊതുകും, എ.പി. ഉദയഭാനുവിന്റെ (1915-99) അർഥവും അനർഥവും, കൊച്ചുചക്കരച്ചി, ആനയും അല്‌പം തെലുങ്കും, തിക്കോടിയന്റെ (പി. കുഞ്ഞനന്തന്‍നായർ, 1916-2001), മായാപ്രപഞ്ചം, ആർട്ടിസ്റ്റ്‌ രാഘവന്‍നായരുടെ (1918-83) ഇക്കിളി, പുലിവാല്‌, ആനന്ദക്കുട്ടന്റെ എതിരേല്‌പ്‌ മുതലായവയാണ്‌ സഞ്‌ജയനുശേഷം മലയാള സാഹിത്യത്തിനു ലഭിച്ച പ്രധാനപ്പെട്ട നർമോപന്യാസ സമാഹാരങ്ങള്‍.

വൈജ്ഞാനികോപന്യാസങ്ങള്‍

സാമൂഹിക ജീവിതത്തിൽ സയന്‍സിന്റെ സ്വാധീനം പ്രകടമായിക്കഴിഞ്ഞിട്ടുള്ള ആധുനികയുഗത്തിൽ ശാസ്‌ത്രസാഹിത്യത്തിന്‌ സർഗാത്മകസാഹിത്യത്തിന്റെ പ്രാധാന്യം കൈവന്നിട്ടുണ്ട്‌. ശാസ്‌ത്ര, സാങ്കേതിക മാനവികവിഷയങ്ങളിൽ ഏതും മലയാളത്തിൽത്തന്നെ പഠിക്കാനും പഠിപ്പിക്കാനും കഴിയുമെന്നായതോടെ നിരവധി വൈജ്ഞാനികോപന്യാസങ്ങളും അവയുടെ സമാഹാരങ്ങളും ഉണ്ടായിത്തുടങ്ങി. ഡോ. ഹെർമന്‍ ഗുണ്ടർട്ട്‌ (1814-93) ആണ്‌ ഈ പ്രസ്ഥാനത്തിന്‌ തുടക്കം കുറിച്ചത്‌. അദ്ദേഹം പ്രസാധനം ചെയ്‌ത പശ്ചിമോദയം (1847) മാസികയിൽ ജ്യോതിഷം, കേരളപ്പഴമ, ഭൂമിശാസ്‌ത്രം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച്‌ ചെറിയ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. വേദസംയുക്തി, ബാലാഭ്യസനം മുതലായ കൃതികളുടെ കർത്താവും ഭാഷാപണ്ഡിതനുമായ റവറന്റ്‌ ജോർജ്‌ മാത്തന്‍ (1819-70) തന്റെ രനചകളിൽ ചില ശാസ്‌ത്രലേഖനങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്‌. കേരളവർമ വലിയകോയിത്തമ്പുരാന്റെ നേതൃത്വത്തിൽ ആരംഭിച്ച പാഠപുസ്‌തക നിർമാണത്തോടൊപ്പം ശാസ്‌ത്രസാഹിത്യ രചനയും ഒട്ടൊക്കെ പുരോഗമിച്ചു. എം. രാമവർമത്തമ്പാന്റെ (1856-1940) ഭൂഗോളചരിതം, പ്രഭാഷണങ്ങള്‍, കെ.ആർ. കൃഷ്‌ണപിള്ളയുടെ പാശ്ചാത്യശാസ്‌ത്രവൃത്താന്തം, ഒ.എം. ചെറിയാന്റെ (1874-1944) സാഹിത്യവിചാരം, ഭൂവിവരണസിദ്ധാന്തസംഗ്രഹം, എം. രാജരാജവർമ(1879-1959)യുടെ നവീനശാസ്‌ത്രദീപിക, ഉപന്യാസാരാമം, ഭൂവിജ്ഞാനീയം മുതലായവയാണ്‌ ശാസ്‌ത്രലേഖനങ്ങള്‍ സമാഹരിച്ചിട്ടുള്ള ആദ്യകാല കൃതികള്‍. ഭാഷാപോഷിണി മാസികയിൽ ഐ.സി. ചാക്കോയും ടി. രാമലിംഗപിള്ള(1880-1968)യും ഗണിത, ജ്യോതിഷ ലേഖനങ്ങള്‍ എഴുതിയിരുന്നു. ഡോ. എൽ.എ. രവിവർമയുടെ (1884-1958) ആരോഗ്യ മാർഗം, ആരോഗ്യരക്ഷാവിധികള്‍, കെ.പി. കേശവമേനോന്റെ വിജയത്തിലേക്ക്‌, പി.കെ. കോരുവിന്റെ (1890-1967) നക്ഷത്രദീപിക, പരഗണിത പ്രവേശിക, കെ.പി. ശങ്കരന്‍നായരുടെ (1892-1964) ലോകാലോകം തുടങ്ങി വിവിധ ജ്ഞാനമേഖലകളെ അധികരിച്ചുള്ള ഉപന്യാസങ്ങള്‍ ഉള്‍ക്കൊള്ളുന്ന അനേകം പുസ്‌തകങ്ങള്‍ തുടർന്നു പ്രസിദ്ധീകരിക്കപ്പെട്ടു.

വി.ആർ. പരമേശ്വരന്‍പിള്ള, മാത്യു എം. കുഴിവേലി, ഡോ.എ. അയ്യപ്പന്‍, ടി.കെ. ജോസഫ്‌, കെ. ദാമോദരന്‍, കെ.സി. ചാക്കോ, ഡോ. സി.ആർ. നാരായണന്‍, കെ.എസ്‌. ലക്ഷ്‌മണപ്പണിക്കർ, സി. നാരായണന്‍, ടി.സി. ശങ്കരമേനോന്‍, പി.എന്‍. മൂസത്‌, ഡോ. കെ. ഭാസ്‌കരന്‍ നായർ, ഡോ. പി.ജെ. തോമസ്‌, എം.സി. നമ്പൂതിരിപ്പാട്‌, എം.ബാലരാമമേനോന്‍, പി.ടി. ഭാസ്‌കരപ്പണിക്കർ, ഡോ.എം.പി. പരമേശ്വരന്‍, കെ.സി. ജോസഫ്‌, കെ.കെ. നീലകണ്‌ഠന്‍, ഒ.പി. നമ്പൂതിരിപ്പാട്‌, സി.പി. മേനോന്‍, പി.എ. സെയ്‌തു മുഹമ്മദ്‌, ജി. സുകുമാരന്‍നായർ, കെ.ജി. അടിയോടി തുടങ്ങി അനേകം എഴുത്തുകാർ ആനുകാലികങ്ങളിലൂടെയും പുസ്‌തകങ്ങളിലൂടെയും വൈജ്ഞാനികോപന്യാസങ്ങള്‍ സംഭാവന ചെയ്‌തിട്ടുണ്ട്‌. ശാസ്‌ത്രാഭിമുഖ്യം പുലർത്തുന്ന പുതിയ എഴുത്തുകാർ പരമാണുശക്തിമുതൽ പാചകവിദ്യവരെ സർവമേഖലകളെയും കുറിച്ചുള്ള ഉപന്യാസങ്ങള്‍ മലയാളത്തിൽ എഴുതിക്കൊണ്ടിരിക്കുന്നു.

ഉപന്യാസം എന്ന വിഭാഗത്തിൽ മലയാളത്തിൽ അച്ചടിയുടെ ആരംഭം (1850) മുതൽ 1975 വരെ ഏകദേശം 244 പുസ്‌തകങ്ങള്‍ കേരള സാഹിത്യ അക്കാദമി പ്രകാശനം ചെയ്‌ത മലയാള ഗ്രന്ഥസൂചി(1979)യിൽ കാണുന്നു. ഉപന്യാസത്തിൽപ്പെടുത്താവുന്നതായി ഏകദേശം അത്രയും തന്നെ കൃതികള്‍ ഗ്രന്ഥസൂചിയിലുള്ള ഹാസ്യം, മറ്റു ഗദ്യകൃതികള്‍, നിരൂപണങ്ങളും പഠനങ്ങളും, വിവർത്തനങ്ങള്‍ എന്നീ വിഭാഗങ്ങളിലുണ്ട്‌. സ്വതന്ത്രങ്ങളായും അനുകരണങ്ങളായും വിവർത്തനങ്ങളായും ഉപന്യാസസാഹിത്യം മലയാളത്തിൽ വളർച്ചയെത്തിയ ഒരു പ്രസ്ഥാനമായിരിക്കുന്നു. ആദ്യകാല ലക്ഷണങ്ങളിൽനിന്നും സ്വഭാവങ്ങളിൽനിന്നും ഉപന്യാസം വളരെ അകന്നു കഴിഞ്ഞു. ആധുനിക വിജ്ഞാനശാഖകളുമായി കലർന്ന്‌ അതിന്റെ രൂപവും ഭാവവും സങ്കീർണമായിട്ടുണ്ട്‌.

21-ാം ശതകത്തിലെ ഉപന്യാസ സാഹിത്യം പോസ്റ്റ്‌ മോഡേണിസ്റ്റ്‌, പോസ്റ്റ്‌ കൊളോണിയലിസ്റ്റ്‌ പ്രസ്ഥാനങ്ങളിലൂടെ വളർന്ന്‌ ഇന്റർനെറ്റിലെ "ബ്ലോഗെഴുത്തിൽ' (Blog Writing) വരെ വന്നുചേർന്നിരിക്കുന്നു. ഫ്രഞ്ച്‌ ഉപന്യാസകാരനായ ഫിന്‍കിൽക്രാന്തി(1949-)ന്റെ ദ്‌ ന്യൂ ലവ്‌ ഡിസ്‌ഓർഡർ (1977), പ്രസന്റ്‌ ഇംപെർഫെക്‌ട്‌ (2002) തുടങ്ങിയവ ഉപന്യാസരചനയ്‌ക്ക്‌ പുതിയ മാനം നൽകുന്നു. ബ്രിട്ടീഷ്‌ ഉപന്യാസകാരന്മാരായ ക്രിസ്റ്റഫർ ഡെറിക്‌ (1921-2007), റിബേക്ക വെസ്റ്റ്‌ (1892-1983), എറിക്‌ വാള്‍ട്ടർ ഫ്രഡറിക്‌ ടോംലിന്‍ (1913-88), പെനിലപ്പി ഫിറ്റ്‌സ്‌ജെറാള്‍ഡ്‌ (1916-2000) തുടങ്ങിയവരും ഈ മേഖലയ്‌ക്ക്‌ ചാരുതയേകി. ഇപ്പോഴും ഇംഗ്ലീഷ്‌ ഉപന്യാസ സാഹിത്യത്തെ പരിപോഷിപ്പിക്കുന്ന ക്രിസ്റ്റഫർ റീഡ്‌ (1949-), പോളിന്‍ ഹോള്‍സ്റ്റോക്ക്‌ (1948-), ക്രിസ്‌ ആർതർ (1955-), മിഖിത ബോറ്റ്‌മാന്‍ (1966-), സിമോണ്‍ ഗാർഫീൽഡ്‌ (1960-), ഡേവിഡ്‌ ബ്രൂസ്‌ മക്‌ഡൊണാള്‍ഡ്‌ (1973-) തുടങ്ങിയവരും ഈ സാഹിത്യശാഖയുടെ മാറ്റുവർധിപ്പിക്കുന്നവരാണ്‌. വിവിധ ഭാഷകളിലും രാജ്യങ്ങളിലുമായി ഉപന്യാസ സാഹിത്യം നിത്യേനയെന്നോണം വികാസം പ്രാപിക്കുകയാണ്‌. ബ്ലോഗെഴുത്ത്‌ പോലെയുള്ള നൂതന പാതകളിൽ എത്തിനില്‌ക്കുന്ന ഉപന്യാസ വിഭാഗത്തിന്റെ സ്വാധീനം അനുദിനമെന്നോണം വർധിച്ചുവരുന്നു.

(റ്റി.ആർ. രാമന്‍ നമ്പൂതിരിപ്പാട്‌; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍