This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉപഗ്രഹങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

ഉപഗ്രഹങ്ങള്‍

Satellites

ഉപഗ്രഹങ്ങള്‍: ആപേക്ഷിക വലുപ്പം

ഗ്രഹങ്ങളെ ചുറ്റിസഞ്ചരിക്കുന്ന ഖഗോളീയ വസ്‌തുക്കള്‍. സൗരയൂഥത്തിൽ ബുധനും ശുക്രനുമൊഴികെ മറ്റെല്ലാഗ്രഹങ്ങള്‍ക്കും ഉപഗ്രഹങ്ങള്‍ ഉണ്ട്‌. ഭൂമിക്ക്‌ ഒരു ഉപഗ്രഹം മാത്രമേയുള്ളൂ; ചന്ദ്രന്‍. സൗരയൂഥത്തിൽ മനുഷ്യന്‍ കാലുകുത്തിയ ഏക ഭൗമേതര ഖഗോളീയ വസ്‌തുവും ചന്ദ്രന്‍ തന്നെ. ബാഹ്യഗ്രഹങ്ങളായ വ്യാഴം, ശനി തുടങ്ങിയവയ്‌ക്കാണ്‌ ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങള്‍ ഉള്ളത്‌.

സൗരയൂഥത്തിൽ ഉപഗ്രഹങ്ങളെയും ഇതര ഖഗോളീയവസ്‌തുക്കളെയും ചുറ്റുന്ന ഗ്രഹങ്ങളുടെ എച്ചം ഇതുവരെ കൃത്യമായിനിർണയിക്കാന്‍ കഴിഞ്ഞിട്ടില്ല. കണ്ടെത്തിയിട്ടുളള ഉപഗ്രഹങ്ങളിൽ 139 എച്ചം ആറ്‌ ഗ്രഹങ്ങളെയും (ഭൂമി-1, ചൊവ്വ-2, വ്യാഴം-63, ശനി-33, യുറാനസ്‌-27, നെപ്‌റ്റ്യൂണ്‍-13) മൂന്നെച്ചം കുള്ളന്‍ഗ്രഹമായ പ്ലൂട്ടോയെയും ചുറ്റുന്നു. ശേഷിക്കുന്നവ ഛിന്നഗ്രഹങ്ങള്‍ക്കും ട്രാന്‍സ്‌ നെപ്‌റ്റ്യൂണിയന്‍ വസ്‌തുക്കള്‍ക്കും ചുറ്റുമാണ്‌ കണ്ടെത്തിയിട്ടുള്ളത്‌. സൂര്യന്‌ പുറമേ മറ്റു ചില നക്ഷത്രങ്ങള്‍ക്കു ചുറ്റും ഗ്രഹങ്ങളെ കണ്ടെത്തിയിട്ടുണ്ടെങ്കിലും അവയ്‌ക്കു ചുറ്റും ഇതുവരെ ഉപഗ്രഹങ്ങളെ കണ്ടെത്താനായിട്ടില്ല. കുള്ളന്‍ഗ്രഹമായ സെറസിന്‌ (Ceres) ഉപഗ്രഹങ്ങളേ ഇല്ല. മറ്റൊരു കുള്ളന്‍ ഗ്രഹമായ ഹൗമിയയ്‌ക്കു (Houmea) രണ്ടും എറിസിന്‌ (Eris)ഒന്നും വീതം ഉപഗ്രഹങ്ങള്‍ ഉണ്ട്‌.

വിവിധതരം ഉപഗ്രഹങ്ങള്‍

ഉപഗ്രഹങ്ങളെ അവയുടെ ഉദ്‌ഭവം, ഘടന, പഥങ്ങളുടെ പ്രത്യേകത എന്നീ ഘടകങ്ങളെ അടിസ്ഥാനമാക്കി പൊതുവേ നാല്‌ വിഭാഗങ്ങളായിതിരിക്കാം:

(1) സാധാരണ ഉപഗ്രഹങ്ങള്‍, (2) പിടിച്ചെടുത്തവ, (3) ഇടിച്ചു തകർത്തവ, (4) മറ്റുള്ളവ.

സാധാരണ ഉപഗ്രഹങ്ങള്‍

ഒരു ചെറു സൗരയൂഥ മാതൃകയിൽ വ്യാഴം, ശനി, യുറാനസ്‌, നെപ്‌റ്റ്യൂണ്‍ എന്നീ ഗ്രഹങ്ങളെ ചുറ്റുന്ന, സാമാന്യം വലുപ്പമുള്ള ഉപഗ്രഹങ്ങളെല്ലാം ഇക്കൂട്ടത്തിൽപ്പെടും. ഇവയെല്ലാം തന്നെ ഗ്രഹങ്ങളെ അവയുടെ മധ്യരേഖാ തലത്തിലുള്ള പഥങ്ങളിലൂടെ അപ്രദക്ഷിണദിശയിലാണ്‌ ചുറ്റുന്നത്‌. പഥങ്ങള്‍ ഏകദേശം വൃത്താകാരമാണ്‌. സൂര്യനുചുറ്റും ഗ്രഹങ്ങളുണ്ടായ അതേ രീതിയിൽ (നെബുലയുടെ സങ്കോചം മൂലം) ആണ്‌ ഗ്രഹങ്ങള്‍ക്കു ചുറ്റും ഇവ രൂപംകൊണ്ടതെന്ന്‌ കരുതപ്പെടുന്നു.

പിടിച്ചെടുത്തവ

ചൊവ്വയുടെ രണ്ട്‌ ഉപഗ്രഹങ്ങള്‍, വ്യാഴത്തിന്റെ 63 ഉപഗ്രഹങ്ങളിൽ ഏറ്റവും പുറത്തുള്ള ഭൂരിഭാഗവും, ശനിയുടെ ഫോബെ ഉള്‍പ്പെടെ കുറേയെച്ചം, നെപ്‌റ്റ്യൂണിന്റെ നെറീദ്‌ ഇവയെല്ലാം ഈ ഗണത്തിൽപ്പെടും. ഗ്രഹം, അതിന്റെ സമീപത്തുകൂടിപ്പോയ ഛിന്നഗ്രഹങ്ങളെ പിടിച്ചെടുത്ത്‌ ഉപഗ്രഹങ്ങളാക്കി മാറ്റിയവയാണ്‌ ഇവയെന്നു കരുതപ്പെടുന്നു. ചൊണ്ണയുടേതിനൊഴികെ ബാക്കി എല്ലാത്തിന്റെയും പഥങ്ങള്‍ വലിയ ദീർഘവൃത്തങ്ങളാണ്‌; ഗ്രഹത്തിൽ നിന്ന്‌ വളരെ അകലെയാണ്‌ ഇവ ചുറ്റുന്നതും. ഗ്രഹങ്ങളുടെ മധ്യരേഖാതലത്തോട്‌ വളരെ ചരിഞ്ഞ പഥങ്ങളുമാണിവയ്‌ക്ക്‌. ഇവയിൽ ചിലത്‌ (ഉദാ. വ്യാഴത്തിന്റെ ബാഹ്യഉപഗ്രഹങ്ങളിൽ കുറേയെച്ചം) ഗ്രഹത്തെ ചുറ്റുന്നത്‌ പ്രദക്ഷിണ ദിശയിലാണ്‌. മിക്കതും തീരെ ചെറുതാണ്‌; ഏറ്റവും വലുത്‌ നെറീദ്‌-400 കി.മീ. വ്യാസം.

ഇടിച്ചുതകർന്നവ

വ്യാഴം മുതലുള്ള നാലു ബാഹ്യഗ്രഹങ്ങള്‍ക്കും കൃത്യമായരൂപമില്ലാത്ത, ചെറിയ കുറെ ഉപഗ്രഹങ്ങള്‍, സാധാരണ ഉപഗ്രഹങ്ങളുടെ അതേ ദിശയിൽത്തന്നെ ഗ്രഹത്തെ ചുറ്റുന്നുണ്ട്‌. ഏതോ വലിയ ഛിന്നഗ്രഹങ്ങളോ ഉല്‌കാദ്രവ്യങ്ങളോ ഇടിച്ചു തകർത്ത സാധാരണ ഉപഗ്രഹങ്ങളുടെ ഭാഗങ്ങളാണ്‌ ഇവ എന്നു കരുതപ്പെടുന്നു. മിക്കതും ഗ്രഹത്തോടു വളരെ അടുത്ത പഥങ്ങളിലാണ്‌ സഞ്ചരിക്കുന്നത്‌. കുറേയെച്ചം ഗ്രഹത്തിന്റെ വലയങ്ങളിലാണ്‌ കാണപ്പെടുന്നത്‌; ശനിയുടെ വലയത്തിലാണ്‌ ഏറ്റവും കൂടുതൽ.

മറ്റുള്ളവ

ഈ മൂന്നു വിഭാഗത്തിലും പെടാത്തവയാണ്‌ ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്‍, പ്ലൂട്ടോയുടെ ഉപഗ്രഹമായ ഷാരോണ്‍, നെപ്‌റ്റ്യൂണിന്റെ ഉപഗ്രഹമായ ടൈറ്റാന്‍ മുതലായവ. ഗ്രഹത്തിന്റെ ഘടനയിൽ നിന്ന്‌ വ്യത്യസ്‌തഘടനയായതിനാൽ ഇവയൊന്നും സാധാരണ ഉപഗ്രഹങ്ങളാകാന്‍ സാധ്യതയില്ല; പിടിച്ചെടുക്കാന്‍ കഴിയാത്തത്ര വലുതുമാണ്‌; ഇടിച്ചുതകർന്നതുമല്ല. ചന്ദ്രന്റെ കാര്യത്തിൽ ഇപ്പോള്‍ ഏതാണ്ട്‌ സ്വീകാര്യമായ ഒരു പരികല്‌പനയുണ്ട്‌. അതനുസരിച്ച്‌, ചൊവ്വയുടെയത്ര ഭാരിച്ച ഒരു വസ്‌തു പണ്ട്‌ ഭൂമിയുമായി കൂട്ടിയിടിച്ച്‌ ഉരുകിത്തെറിച്ച പദാർഥങ്ങള്‍ പിന്നീട്‌ കൂടിച്ചേർന്ന്‌ ഘനീഭവിച്ച്‌ ഉണ്ടായതാണ്‌ ചന്ദ്രന്‍. കൂട്ടിയിടി സ്‌പർശരേഖീയം (grazing) ആയിരുന്നിരിക്കണം. മുന്‍പറഞ്ഞ മറ്റ്‌ ഉപഗ്രഹങ്ങളുടെ കാര്യത്തിൽ ഇത്തരം സ്വീകാര്യമായ ഒരു പരികല്‌പനപോലുമില്ല.

പൊതുസ്വഭാവങ്ങള്‍

ഗ്രഹങ്ങളെപ്പോലെ തന്നെ വൈവിധ്യമാർന്നവയാണ്‌ ഉപഗ്രഹങ്ങളും. ഘടന, സാന്ദ്രത, രൂപം, ആന്തരികപ്രക്രിയകള്‍ തുടങ്ങിയ കാര്യങ്ങളിലെല്ലാം ഈ വ്യത്യാസം ദർശിക്കാം.

സാന്ദ്രതയും ഘടനയും

ഉപഗ്രഹം രൂപപ്പെട്ട പദാർഥത്തിന്റെ സ്വഭാവമാണ്‌ സാന്ദ്രതയും ഘടനയും നിർണയിക്കുന്നത്‌. വാതകങ്ങള്‍ക്ക്‌ കുറഞ്ഞ സാന്ദ്രതയും ഹിമങ്ങള്‍ക്ക്‌ (വാതകങ്ങള്‍ ഉറഞ്ഞുണ്ടായ ഹിമവും ജലഹിമവും) ഇടത്തരം സാന്ദ്രതയും പാറകള്‍ക്കും ലോഹങ്ങള്‍ക്കും ഉയർന്ന സാന്ദ്രതയുമാണ്‌ നിർണയിച്ചിട്ടുള്ളത്‌. വലുപ്പം കൂടുന്നതനുസരിച്ച്‌ ആന്തരിക മർദം കൂടുന്നതിനാലും ഉപഗ്രഹങ്ങളുടെ ശരാശരി സാന്ദ്രത കൂടാം. വ്യാഴത്തിന്റെ സമീപ ഉപഗ്രഹമായ അയോ ആണ്‌ ആന്തരികമർദം ഏറ്റവും കൂടിയ ഉപഗ്രഹം. എന്നാൽ ഇതുപോലും ഭൂമിയുടെ ഉപരിതലത്തിൽ നിന്ന്‌ 150 കി.മീ. ചുവടെയുള്ള മർദത്തിനൊപ്പമേ വരൂ. അയോയുടെ ആപേക്ഷിക സാന്ദ്രത 3.57 ആണ്‌. വ്യാഴത്തിന്റെ രണ്ടാമത്തെ ഉപഗ്രഹമായ ഒയ്‌റോപ്പയുടെ ആപേക്ഷിക സാന്ദ്രത 2.97 ആകുന്നു. ബാക്കി എല്ലാ ഉപഗ്രഹങ്ങളുടെയും ആപേക്ഷിക സാന്ദ്രത രണ്ടിൽ കുറവാണ്‌. ഒരു ഉപഗ്രഹത്തിന്റെ ഘടനയിൽ 25 ശതമാനം ഹിമവും (ആപേക്ഷിക സാന്ദ്രത 1) 75 ശതമാനം പാറയും (ആപേക്ഷിക സാന്ദ്രത 3.5) ആണെങ്കിൽ അതിന്റെ ശരാശരി ആപേക്ഷിക സാന്ദ്രത 2.2 ആയിരിക്കും. ഇപ്രകാരം, ഒരു ഉപഗ്രഹത്തിന്റെ പിണ്ഡവും വലുപ്പവും കണക്കാക്കി അതിൽ നിന്ന്‌ സാന്ദ്രതയും ഘടനയും ഗണിച്ചെടുക്കാന്‍ കഴിയും. നെബുലകളിലെല്ലാം ജലബാഷ്‌പത്തിന്റെ അളവ്‌ ഉയർന്നതായി കാണപ്പെടുന്നതിൽ നിന്ന്‌ എല്ലാ ഉപഗ്രഹങ്ങളിലുമുള്ള ഹിമത്തിൽ ഏറിയപങ്കും ജലഹിമം തന്നെയാണെന്നുവേണം ഊഹിക്കാന്‍.

ആന്തരിക പ്രവർത്തനങ്ങള്‍

ഉപഗ്രഹത്തിന്റെ പരിക്രമണം: ചന്ദ്രന്‍ ഭൂമിയെ പരിക്രമണം ചെയ്യുന്നതിന്റെ രേഖാചിത്രം

ബാഹ്യഗ്രഹങ്ങളുടെയെല്ലാം ഉപഗ്രഹങ്ങള്‍ തണുത്തുറഞ്ഞ്‌ നിർജീവങ്ങളായിരിക്കും എന്നാണ്‌ സ്വാഭാവികമായും പ്രതീക്ഷിക്കേണ്ടത്‌. എന്നാൽ അതിനു വിപരീതമായി അവയിൽ ചിലത്‌ അഗ്നിപർവത പ്രവർത്തനങ്ങളും വൽക്കചലനങ്ങളും പ്രദർശിപ്പിക്കുന്നതായിക്കാണുന്നു. ഏതോ തരത്തിലുളള ആന്തരിക ഊർജം അവ ഉത്‌പാദിപ്പിക്കുന്നു എന്നു വ്യക്തമാണ്‌. മുഖ്യമായും രണ്ടു തരത്തിലുള്ള ഊർജസ്രാതസ്സുകളുണ്ടാകുമെന്നാണ്‌ ശാസ്‌ത്രജ്ഞർ ഊഹിക്കുന്നത്‌. റേഡിയോ ആക്‌റ്റിവതയും വേലാർതാപനവുമാണവ.

ഉപഗ്രഹങ്ങളിലെ ശിലാപദാർഥങ്ങളിലാണ്‌ റേഡിയോ ആക്‌ടീവ്‌ പദാർഥങ്ങള്‍ കൂടുതലായും ഉപസ്ഥിതമായിട്ടുള്ളത്‌. അതുകൊണ്ട്‌ ഹിമം ഏറെയുള്ള ഉപഗ്രഹങ്ങളെക്കാള്‍ പാറകള്‍ കൂടുതലുളള ഉപഗ്രഹങ്ങള്‍ ആയിരിക്കും കൂടുതൽ ആന്തരികതാപനം പ്രദർശിപ്പിക്കുന്നത്‌. കാലം ചെല്ലുന്തോറും, റേഡിയോ ആക്‌ടീവ്‌ വസ്‌തുക്കളുടെ ശോഷണംമൂലം ഇത്തരം ഉപഗ്രഹങ്ങളിലെ ആന്തരിക പ്രവർത്തനം കുറഞ്ഞുവരും.

ഗലീലിയന്‍ ഉപഗ്രഹങ്ങള്‍: (1) കാലിസ്റ്റൊ, (2) അയോ, (3) ഒയ്‌റോപ്പ (4) ഗാനിമീഡ്‌
]]

ഗ്രഹങ്ങളോട്‌ അടുത്ത പഥങ്ങളിൽ, ദീർഘവൃത്തത്തിൽ സഞ്ചരിക്കുന്ന ഉപഗ്രഹങ്ങളിലാണ്‌ വേലാർതാപനം ദൃശ്യമാകുന്നത്‌. ഗ്രഹത്തിന്റെ ഗുരുത്വാകർഷണംമൂലം ഉപഗ്രഹത്തിനു വിരൂപണം സംഭവിക്കുന്നു. വേലിയേറ്റത്തിലെന്നപോലെ ഉപഗ്രഹം വലിഞ്ഞു നീളുന്നു. ഗ്രഹത്തോട്‌ ഏറ്റവും അടുത്തു വരുമ്പോള്‍ വലിവ്‌ ഏറ്റവും കൂടുതലും അകലെയായിരിക്കുമ്പോള്‍ ഏറ്റവും കുറവും ആയിരിക്കും. ഓരോ പരിക്രമണത്തിലും ഈവിധം വലിയൽ- ചുരുങ്ങൽ പ്രക്രിയ അരങ്ങേറുന്നതിനാൽ ധാരാളം ഗുരുത്വ ഊർജം താപമായി മാറുന്നു. വലിയ ഉപഗ്രഹങ്ങളിൽ ഈ താപനം ഗണ്യമായിരിക്കും. വ്യാഴത്തിന്റെ പ്രധാന ഉപഗ്രഹങ്ങളിൽ ഏറ്റവും അടുത്ത പഥത്തിൽ സാമാന്യം ദീർഘവൃത്തത്തിൽ സഞ്ചരിക്കുന്ന അയോ നിരന്തരമായ അഗ്നിപർവത ക്ഷോഭം പ്രദർശിപ്പിക്കുന്ന ഒരു ഉപഗ്രഹമാണ്‌. റേഡിയോ ആക്‌ടിവതയും കാരണമായേക്കാമെങ്കിലും മുഖ്യമായും വേലാർ ബലമാണ്‌ അയോയെ തപിപ്പിക്കുന്നത്‌ എന്നു കരുതപ്പെടുന്നു. ശനിയുടെ ഉപഗ്രഹമായ എന്‍സിലാഡസും ഗണ്യമായ അഗ്നിപർവത പ്രവർത്തനം കാഴ്‌ചവയ്‌ക്കുന്നുണ്ട്‌. വെറും 500 കിലോമീറ്ററിനടുത്തുമാത്രം വ്യാസമുള്ള ഈ ഉപഗ്രഹം 1.37 ദിവസം കൊണ്ടാണ്‌ രണ്ടു ലക്ഷം മുതൽ രണ്ടരലക്ഷം വരെ അകലം വരുന്ന പഥത്തിലൂടെ ശനിയെ ചുറ്റുന്നത്‌. വളരെയധികം ഗുരുത്വ ഊർജം താപമായി മാറുന്നതുമൂലം ക്രമേണ ഈ പഥത്തിന്റെ ഉത്‌കേന്ദ്രത കുറഞ്ഞു കുറഞ്ഞ്‌ വൃത്തപഥത്തോടടുക്കും എന്നാണ്‌ കണക്കാക്കുന്നത്‌.

ഉപഗ്രഹങ്ങളുള്ളവ

ഭൂമി

നോ. ഭൂമി, ചന്ദ്രന്‍

ചൊവ്വ

ചൊവ്വയ്‌ക്ക്‌ രണ്ട്‌ ഉപഗ്രഹങ്ങളാണുള്ളത്‌. ഫോബോസും ഡൈമോസും. 1817-ൽ അസഫ്‌ഹാള്‍ എന്ന വാനനിരീക്ഷകന്‍ ആണ്‌ ഫോബോസിനെ കണ്ടെത്തിയത്‌. തുടർന്ന്‌ ഡൈമോസിനെയും. ചൊവ്വയുടെ രണ്ടു ഉപഗ്രഹങ്ങള്‍ക്കും ക്രമരഹിത ആകൃതിയാണുള്ളത്‌. 1969-ൽ മാരിനർ-7 എന്ന ബഹിരാകാശ പേടകം ഫോബോസിന്റെ ദീർഘവൃത്താകാരമായ നിഴൽ ചൊവ്വയിൽ വീഴുന്നതിന്റെ ചിത്രം എടുക്കുകയുണ്ടായി. തുടർന്ന്‌ 1971-72 കാലഘട്ടത്തിൽ മാരിനർ-9 ചൊവ്വയുടെ രണ്ടു ഉപഗ്രഹങ്ങളുടെയും ഉപരിതലത്തിൽ ഗർത്തങ്ങള്‍ കണ്ടെത്തുകയും അവയുടെ വലുപ്പം ഏറെക്കുറെ നിർണയിക്കുകയും ചെയ്‌തു. ഇവ രണ്ടും ചൊവ്വ അതിന്റെ ആകർഷണശക്തിയാൽ പിടിച്ചെടുത്ത ഛിന്നഗ്രഹങ്ങളാണെന്നു വിശ്വസിക്കപ്പെടുന്നു.

അസഫ്‌

ഫോബോസിന്‌ ഏതാണ്ട്‌ 28 x 20 കി.മീ. വലുപ്പവും 1.08 x 1016 കിലോഗ്രാം ഭാരവുമുണ്ട്‌. 9380 കി.മീ. വ്യാസാർധം വരുന്ന പഥത്തിലൂടെ 0.319 ദിവസം കൊണ്ട്‌ അത്‌ ചൊവ്വയെ ചുറ്റുന്നു. ഫോബോസിൽ കാണപ്പെടുന്ന സ്റ്റിക്‌നി എന്ന വന്‍ഗർത്തത്തിന്‌ ഏകദേശം 10 കി.മീ. വ്യാസമുണ്ട്‌. ഇതിന്റെ സൃഷ്‌ടിക്കിടയാക്കിയ ഇടിമൂലമുണ്ടായ വലിയ വിള്ളലുകള്‍ ചുറ്റും കാണാം. കാർബണ്‍ സമ്പുഷ്‌ടമായ ഇരുണ്ടശിലകളാൽ നിർമിതമായ ഫോബോസിന്റെ ആന്തരികഭാഗത്ത്‌ ഹിമജലമുണ്ടെന്ന്‌ അനുമാനിക്കുന്നു. ഇതിന്റെ ബാഹ്യഭാഗം ഒരു മീറ്ററോളം കനത്തിൽ ധൂളികളാൽ മൂടപ്പെട്ടുകിടക്കുന്നു.

23,460 കി.മീ. അകലെക്കൂടി 1.263 ദിവസം കൊണ്ട്‌ ചൊവ്വയെ ചുറ്റുന്ന ഡൈമോസിന്‌ 16 x 12 കി.മീ. ആണ്‌ വലുപ്പം. 1.8 x 1015 കിലോഗ്രാം ഭാരമുള്ള ഈ ഉപഗ്രഹം ഇരുണ്ടശിലകളും ഹിമജലവും കൊണ്ടു സമ്പന്നമാണ്‌. ഉപരിതലത്തിൽ ഗർത്തങ്ങളുമുണ്ട്‌. സ്വിഫ്‌റ്റും വോള്‍ട്ടയറുമാണ്‌ ഇവയിൽ ഏറ്റവും വലുത്‌. ഡൈമോസിന്റെ ഉപരിതലം തരികളും പൊടിപടലങ്ങളും കൊണ്ട്‌ മൂടിയിരിക്കുന്നു.

വ്യാഴം

സൗരയൂഥത്തിൽ ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങള്‍ ഉള്ള ഗ്രഹമാണ്‌ വ്യാഴം. ഇതുവരെ വ്യാഴത്തെ പരിക്രമണം ചെയ്യുന്ന 63 ഉപഗ്രഹങ്ങളെ കണ്ടെത്തിയിട്ടുണ്ട്‌. ഇവയിൽ ഏറ്റവും വലുപ്പം കൂടിയ നാലെച്ചത്തെ ഗലീലിയോ ആണ്‌ കണ്ടെത്തിയത്‌ (1610). ഇവ ഗലീലിയന്‍ ഉപഗ്രഹങ്ങള്‍ എന്ന പേരിൽ അറിയപ്പെടുന്നു. ഗലീലിയന്‍ ഉപഗ്രഹങ്ങളുടെയും മറ്റ്‌ 12 ഉപഗ്രഹങ്ങളുടെയും പേരുകളും വിശദാംശങ്ങളും ഇതിനകം പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്‌. എന്നാൽ വ്യാഴത്തിന്റെ ശേഷിക്കുന്ന ഉപഗ്രഹങ്ങളുടെ സ്ഥിരീകരണം പൂർത്തിയാകാത്തതിനാൽ അവയുടെ നാമകരണം നടന്നിട്ടില്ല. ഇനിയും കൂടുതൽ ഉപഗ്രഹങ്ങളെ കണ്ടെത്തിയേക്കാം.

നോ. ഗലീലിയോ ഉപഗ്രഹങ്ങള്‍

അയോ, ഒയ്‌റോപ്പ, ഗാനിമീഡ്‌, കാലിസ്റ്റോ എന്നിവയാണ്‌ ഗലീലിയന്‍ ഉപഗ്രഹങ്ങള്‍ എന്ന പേരിൽ അറിയപ്പെടുന്ന വ്യാഴത്തിന്റെ മുഖ്യ ഉപഗ്രഹങ്ങള്‍. വ്യാഴത്തിന്റെ ഏറ്റവും വലിയ ഉപഗ്രഹങ്ങളും ഇവ തന്നെ. സൗരയൂഥത്തിലെ തന്നെ ഏറ്റവും വലിയ ഉപഗ്രഹവും ഗാനിമീഡ്‌ ആണ്‌. ഗ്രഹത്തിന്റെ മധ്യരേഖാതലത്തിൽ വൃത്താകൃതിയിൽ ഇവ പരിക്രമണം ചെയ്യുന്നു. ഇവയെക്കൂടാതെ വ്യാഴത്തിനോട്‌ ഏറ്റവും അടുത്തു നിൽക്കുന്ന മറ്റ്‌ നാല്‌ ഉപഗ്രഹങ്ങളെക്കൂടി കണ്ടെത്തിയിട്ടുണ്ട്‌. അദ്രാസ്‌തിയ, മെറ്റിസ്‌, അമാൽത്തിയ, തിബെ എന്നിവയാണ്‌ ഏറ്റവും ഉള്ളിലുള്ള ഉപഗ്രഹങ്ങള്‍. ഗ്രഹത്തിന്റെ മധ്യരേഖാതലത്തിൽ സ്ഥിതിചെയ്യുന്ന ഇവ വൃത്താകൃതിയിൽ വ്യാഴത്തെ പരിക്രമണം ചെയ്യുന്നു.

ലെഡ, ഹിമാലിയ, ലിസിത്തിയ, എലാറ എന്നിവയാണ്‌ വ്യാഴത്തിന്റെ മറ്റു നാല്‌ ചെറിയ ഉപഗ്രഹങ്ങള്‍. 11 മുതൽ 12 വരെ ദശലക്ഷം കി.മീ. ദൂരത്തിനുള്ളിൽ, മധ്യരേഖാതലത്തിൽ നിന്നും അല്‌പം ചരിഞ്ഞാണ്‌ ഇവ വ്യാഴത്തെ പരിക്രമണം ചെയ്യുന്നത്‌.

ഇനി മറ്റൊരു കൂട്ടം ഉപഗ്രഹങ്ങള്‍ വിപരീതദിശയിൽ വ്യാഴത്തെ പരിക്രമണം ചെയ്യുന്നുണ്ട്‌. അനങ്കെ, കാർമെ, പാസിഷെ, സിനോപെ എന്നിവയാണവ. ദീർഘവൃത്താകൃതിയുള്ള പരിക്രമണപഥത്തിലൂടെ, വ്യാഴത്തിന്റെ മധ്യരേഖാതലത്തിൽ നിന്നും കൂടുതൽ ചരിഞ്ഞ തലത്തിൽ ഇവ ഗ്രഹത്തെ പരിക്രമണം ചെയ്യുന്നു. വ്യാഴം അതിന്റെ ഗുരുത്വാകർഷണശക്തിയാൽ അടുത്തേക്ക്‌ പിടിച്ചെടുത്ത ഗ്രഹീയവസ്‌തുക്കളാകാം ഇവ.

ശനി

ഹിമം മൂടിയ ആറ്‌ ഉപഗ്രഹങ്ങള്‍ ഉള്‍പ്പെടെ 33 ഉപഗ്രഹങ്ങളാണ്‌ ശനിക്കുള്ളത്‌. മിമാസ്‌, എന്‍സിലാഡസ്‌, ടെത്തിസ്‌, ഡയോണെ, റിയ, അയാപെറ്റസ്‌ എന്നിവയാണ്‌ ഹിമം മൂടിയ ഉപഗ്രഹങ്ങള്‍. ഇവയിൽ മിമാസാണ്‌ ഏറ്റവും ഉള്ളിൽ; പുറമേ, അയാപെറ്റസും. ഇവയിൽ ആദ്യത്തെ 5 എച്ചം 5,27,000 കി.മീ. അകലത്തിനുള്ളിൽ ശനിയുടെ മധ്യരേഖാതലത്തിലും, അയാപെറ്റസ്‌ 35,61,000 കി.മീ. അകലത്തിൽ 14.7O ചരിഞ്ഞുമാണ്‌ പരിക്രമണം ചെയ്യുന്നത്‌. ഇവയിൽ ഉദ്ദേശം 400-500 കി.മീ. വരെ വ്യാസമുള്ള മിമാസും എന്‍സിലാഡസുമാണ്‌ ഏറ്റവും വലിയ ഉപഗ്രഹങ്ങള്‍. ശനിയുടെ ഉപഗ്രഹങ്ങളിൽ ഏററവും വലുത്‌ ടൈറ്റാന്‍ ആണ്‌. സൗരയൂഥത്തിലെ ഉപഗ്രഹങ്ങളിൽത്തന്നെ ഇത്‌ വലുപ്പത്തിൽ രണ്ടാം സ്ഥാനത്താണ്‌. സാന്ദ്രമായ അന്തരീക്ഷമുള്ള ഏക ഉപഗ്രഹവും ടൈറ്റാനാണ്‌. കരയും കടലും മഴയും മേഘവും മൂടൽമഞ്ഞും എല്ലാം അവിടെ പ്രതീക്ഷിക്കാം. പക്ഷേ ജലത്തിനു പകരം ഈഥേന്‍ ആയിരിക്കും കടലിലും മഴത്തുള്ളികളിലുമെല്ലാം.

300 കിലോമീറ്ററിൽ കുറഞ്ഞ വ്യാസമുള്ള ശനിയുടെ ഉപഗ്രഹങ്ങള്‍ക്കെല്ലാം പൊതുവേ ക്രമരഹിത ആകൃതിയാണുള്ളത്‌. ഇത്തരം ചെറിയ ഉപഗ്രഹങ്ങളിൽ രണ്ടെച്ചമായ ഹൈപ്പേറിയോണും ഫോബെയും യഥാക്രമം ശനിയിൽ നിന്നും 1.481 ദശലക്ഷം കിലോമീറ്ററും 1.29 ദശലക്ഷം കിലോമീറ്ററും അകലെ സ്ഥിതിചെയ്യുന്നു. ഫോബെയെ 19-ാം നൂറ്റാണ്ടിലും, ഇതര ഉപഗ്രഹങ്ങളെ 1966-നും 90-നും മധ്യേയുമാണ്‌ കണ്ടെത്തിയത്‌. വൊയേജർ പര്യവേക്ഷണ ദൗത്യത്തിനൊടുവിൽ ശനിയുടെ കണ്ടെത്തപ്പെട്ട ഉപഗ്രഹങ്ങളുടെ എച്ചം 21 ആയി ഉയർന്നു. അവയിൽ 14 ഉപഗ്രഹങ്ങളുടെയും വ്യാസം 30 കിലോമീറ്ററിനും, 300 കിലോമീറ്ററിനും മധ്യേയാണ്‌. പുറമേയുള്ള രണ്ട്‌ ഉപഗ്രഹങ്ങളെ-ഫോബെയെയും ഹൈപ്പെറിയോണിനെയും വൊയേജർ-2 ആണ്‌ നിരീക്ഷിച്ചത്‌. ശനിയുടെ ഉപഗ്രഹങ്ങളുടെ ഒരു സവിശേഷത അവയിൽ പലതും ഒന്നു മറ്റൊന്നിനെ പിന്തുടർന്ന്‌ ഒരേ പഥത്തിൽ സഞ്ചരിക്കുന്നു എന്നതാണ്‌. ഇവ പരസ്‌പരം കൂട്ടിമുട്ടാതെ, തികച്ചും സ്ഥിരമായ പരിക്രമണപഥങ്ങളിൽക്കൂടി സഞ്ചരിക്കുകയും ചെയ്യുന്നു. ഡയോണിന്റെ പരിക്രമണപഥത്തിൽ 60ീ വീതം മുമ്പിലും പിമ്പിലുമായി മറ്റ്‌ രണ്ട്‌ ഉപഗ്രഹങ്ങള്‍ കൂടിയുണ്ട്‌. ഇതുപോലെ ടെഥിസിനുമുണ്ട്‌ മറ്റു രണ്ടു പങ്കാളികള്‍. വ്യാഴത്തിനു ചുറ്റുമുള്ള കുട്ടിഗ്രഹങ്ങളെപ്പോലെയാണിവ. ജാനൂസും എപ്പിമെത്യുസും ഒരേ പരിക്രമണ വലയത്തിൽ അസാധാരണമാംവിധം സഞ്ചരിക്കുന്ന ഉപഗ്രഹങ്ങളാകുന്നു. ഇവ 17 മണിക്കൂർകൊണ്ട്‌ ശനിയെ പരിക്രമണം ചെയ്യുകയും, ഒന്നിടവിട്ട്‌ തമ്മിൽ അടുത്തുവരികയും പിന്നെ കൂട്ടിമുട്ടാതെ അകന്നുപോവുകയും ചെയ്യുന്നു. ഇത്തരം ആപേക്ഷിക സഞ്ചാരപഥങ്ങള്‍ ഏറെക്കാലം സ്ഥിരമായി നില്‌ക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്‌.

യുറാനസ്‌

യുറാനസിന്‌ 27 ഉപഗ്രഹങ്ങളാണ്‌ ഇതുവരെ കണ്ടെത്തിയിട്ടുള്ളത്‌. ഇവയിൽ 20 എച്ചത്തിന്‌ പേര്‌ നൽകിയിട്ടുണ്ട്‌. ഉപഗ്രഹങ്ങള്‍ക്ക്‌ ഗ്രീക്‌-റോമന്‍ ഇതിഹാസ കഥാപാത്രങ്ങളുടെ പേരുകള്‍ നൽകുന്ന പതിവ്‌ വിട്ട്‌ ഷെയ്‌ക്‌സ്‌പിയർ കഥാപാത്രങ്ങളുടെ പേരുകളാണ്‌ യുറാനസിന്റെ ഉപഗ്രഹങ്ങള്‍ക്കു നൽകിയിരിക്കുന്നത്‌. കൊർഡീലിയ, ഒഫീലിയ, ബിയാങ്ക, ക്രസീഡിയ, ഡെസ്‌ഡിമോണ, ജൂലിയറ്റ്‌, പോർഷ്യ, റോസലിന്‍ഡ്‌, ബലിന്‍ഡ, പക്ക്‌, മിറാന്‍ഡ, ഏരിയൽ, ഉംബ്രിയേൽ, ടൈറ്റാനിയ, ഒബെറോണ്‍, കാലിബാന്‍, സ്റ്റെഫാനോ, സൈക്കോറാക്‌സ്‌, പ്രാസ്‌പെറോ, സെറ്റെബോസ്‌ എന്നിങ്ങനെയാണ്‌ പേരുകള്‍. ഇവയിൽ രണ്ടെച്ചം ഒഴികെയുള്ളവയെല്ലാം മധ്യരേഖാതലത്തിൽ കിഴക്കുപടിഞ്ഞാറ്‌ ദിശയിലും രണ്ടെച്ചം മധ്യരേഖാതലത്തിൽനിന്ന്‌

കൂടുതൽ ചരിഞ്ഞ്‌ എതിർദിശയിലുമാണ്‌ പരിക്രമണം ചെയ്യുന്നത്‌. 20-ൽ 10 ഉപഗ്രഹങ്ങളെയും കണ്ടെത്താന്‍ സഹായിച്ചത്‌ വൊയേജർ-2 പര്യവേക്ഷണമാണ്‌. 5 ഉപഗ്രഹങ്ങള്‍ ഒഴിച്ചാൽ ബാക്കിയുള്ളതിനെല്ലാം 100 കിലോമീറ്ററിൽക്കുറഞ്ഞ വ്യാസമേയുള്ളൂ.

നെപ്‌റ്റ്യൂണ്‍

നെപ്‌റ്റ്യൂണിന്‌ അറിയപ്പെടുന്ന 13 ഉപഗ്രഹങ്ങളാണുള്ളത്‌. ഇവയിൽ എട്ടെച്ചത്തിന്‌ പേര്‌ നൽകിയിട്ടുണ്ട്‌; നെറീദ്‌, ട്രിറ്റോണ്‍, പ്രാതിയൂസ്‌, ലാരിസ്റ്റ, ഗാലത്തിയ, ഡെസ്‌പിന, തലാസ, നെയാദ്‌ എന്നിങ്ങനെ. ഇവയിൽ ട്രിറ്റോണിനെയും നെറീദിനെയും ഭൂമിയിൽ നിന്നും ദർശിക്കാന്‍ കഴിയും. 1846-ൽ വില്യം ലാസൽ ആണ്‌ ട്രിറ്റോണിനെ കണ്ടെത്തിയത്‌. നെറീദിനെ കണ്ടെത്തിയത്‌ ജെറാർഡ്‌ കുയ്‌പറും. 1981-ൽ ചന്ദ്രന്‍ ഒരു നക്ഷത്രത്തെ ഉപഗൂഹനം ചെയ്‌തപ്പോഴാണ്‌ മൂന്നാമത്തെ ഉപഗ്രഹമായ പ്രാതിയൂസിനെ കണ്ടെത്താനായത്‌. മറ്റു 5 ഉപഗ്രഹങ്ങളെ കണ്ടെത്തിയതാകട്ടെ 1989-ലെ വൊയേജർ-2 പര്യവേക്ഷണ ദൗത്യവും.

നെറീദാണ്‌ നെപ്‌റ്റ്യൂണിന്റെ ഏറ്റവും അകലെയുള്ള ഉപഗ്രഹം. നെപ്‌റ്റ്യൂണിൽ നിന്നും 5.51 ദശലക്ഷം കി.മീ. അകലെ സ്ഥിതിചെയ്യുന്ന നെറീദ്‌ ദീർഘവൃത്താകൃതിയിലുള്ള പരിക്രമണപഥത്തിലൂടെയാണ്‌ ഗ്രഹത്തെ പരിക്രമണം ചെയ്യുന്നത്‌. ഒരു പരിക്രമണം പൂർത്തിയാക്കാന്‍ 360 ഭൗമദിനങ്ങള്‍ വേണം. ഗോളാകൃതിയുള്ള നെറീദിന്റെ വ്യാസം 340 കി.മീ. ആണ്‌. ഘടന, സാന്ദ്രത എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല. വൊയേജർ-2 ഗർത്തങ്ങള്‍ നിറഞ്ഞ ഈ ഉപഗ്രഹത്തിന്റെ ഏതാനും ഉപരിതല ചിത്രങ്ങള്‍ എടുക്കുകയുണ്ടായി. ടൈറ്റാന്‍ കഴിഞ്ഞാൽ ഏറ്റവും പ്രകാശപ്രതിഫലനശേഷിയുള്ള ഉപഗ്രഹമാണിത്‌.

നെപ്‌റ്റ്യൂണിന്റെ ഏറ്റവും വലിയ ഉപഗ്രഹമാണ്‌ ട്രിറ്റോണ്‍. ഗ്രഹത്തിൽ നിന്നും 3,54,750 കി.മീ. അകലെ പരിക്രമണം ചെയ്യുന്ന ട്രിറ്റോണെ സന്ദർശിച്ച ഏക ബഹിരാകാശ പേടകം വൊയേജർ-2 ആണ്‌. വ്യാസം 2700 കി.മീ., ഭാരം: 2.14 x1022 കിലോഗ്രാം. വക്രഗതിയിൽ പരിക്രമണം ചെയ്യുന്ന ട്രിറ്റോണിന്റെ ഭ്രമണാക്ഷം നെപ്‌റ്റ്യൂണിന്റെ ഭ്രമണാക്ഷവുമായി 157ബ്ബചരിഞ്ഞ അസാധാരണ സ്ഥിതിയിലാണ്‌. യൂറാനസിനെപ്പോലെ മാറിമാറി ധ്രുവപ്രദേശവും മധ്യരേഖാപ്രദേശവും സൂര്യനെ അഭിമുഖമാക്കുന്ന രീതിയിലാണ്‌ ഇതിന്റെ ഭ്രമണം. നെപ്‌റ്റ്യൂണിന്റെ മറ്റു ഉപഗ്രഹങ്ങളെ അപേക്ഷിച്ചു സാന്ദ്രതകൂടിയ ട്രിറ്റോണിന്റെ നാലിൽ മൂന്നുഭാഗം ഹിമവും ബാക്കി ശിലകളും ആണെന്നു കണക്കാക്കുന്നു. ദക്ഷിണാർധഗോളമാകട്ടെ നൈട്രജനും മീഥേനും ഘനീഭവിച്ച ഹിമത്തൊപ്പിയാൽ മൂടപ്പെട്ടിരിക്കുന്നു. നൈട്രജനും അല്‌പം മീഥേനും അടങ്ങിയ നേരിയൊരു അന്തരീക്ഷവും വളരെ നേർത്ത മൂടൽമഞ്ഞുമുണ്ട്‌.

നെപ്‌റ്റ്യൂണിൽ നിന്നുള്ള അകലത്തിന്റെ അടിസ്ഥാനത്തിൽ ആറാമത്‌ സ്ഥിതിചെയ്യുന്ന ഉപഗ്രഹമാണ്‌ പ്രാതിയൂസ്‌. അകലം: 1,18,000 കി.മീ.; പരിക്രമണകാലം 27 മണിക്കൂർ, പരിക്രമണപഥം വൃത്താകാരം. നിയതമായ ആകൃതിയില്ലാത്ത ഉപഗ്രഹമാണിത്‌. 436 കിലോമീറ്ററിനും 402 കിലോമീറ്ററിനും മധ്യേയാണ്‌ വ്യാസം. സൗരയൂഥത്തിലെ ക്രമരൂപമില്ലാത്ത ഏറ്റവും വലിയ ഉപഗ്രഹം കൂടിയാണ്‌ പ്രാതിയൂസ്‌. ഗർത്തങ്ങള്‍ നിറഞ്ഞുകാണുന്ന ഉപരിതലം പ്രകാശത്തിന്റെ 6 ശതമാനത്തെ പ്രതിഫലിപ്പിക്കുന്നു.

നെപ്‌റ്റ്യൂണിന്റെ അഞ്ചാമത്തെ ഉപഗ്രഹമാണ്‌ ലാരിസ്റ്റ. അകലം: 73,600 കി.മീ. വൃത്താകാര പരിക്രമണപഥത്തിലൂടെ സഞ്ചരിക്കുന്ന ലാരിസ്റ്റ 13 മണിക്കൂർ കൊണ്ടാണ്‌ ഒരു പരിക്രമണം പൂർത്തിയാക്കുന്നത്‌. ഇരുണ്ട ഉപരിതലം ഗർത്തങ്ങള്‍ നിറഞ്ഞതാണെന്ന്‌ അനുമാനിക്കുന്നു. 1989-ൽ വൊയേജർ ഇതിന്റെ ചിത്രം പകർത്തുകയുണ്ടായി.

നെപ്‌റ്റ്യൂണിന്റെ മധ്യരേഖയ്‌ക്ക്‌ സമാന്തരമായി വൃത്താകാര സഞ്ചാരപഥത്തിലൂടെ 10 മണിക്കൂർകൊണ്ട്‌ ഒരു പരിക്രമണം പൂർത്തിയാക്കുന്ന ഉപഗ്രഹമാണ്‌ ഗാലത്തിയ. ശരാശരി ദൂരം 62,000 കി.മീ. ക്രമരൂപമില്ലാത്ത ഇതിന്റെ ശരാശരി വ്യാസം 150 കിലോമീറ്ററാണ്‌. ഉപരിതലം ഇരുണ്ടതാണ്‌. 1989-ൽ വൊയേജർ-2 എടുത്ത ചിത്രങ്ങളാണ്‌ ഇതിനെ കണ്ടെത്താന്‍ സഹായിച്ചത്‌.

പ്ലൂട്ടോ

സൗരയൂഥത്തിലെ ഏറ്റവും പുറമേ സ്ഥിതിചെയ്യുന്ന കുള്ളന്‍ ഗ്രഹമായ പ്ലൂട്ടോയ്‌ക്കുമുണ്ട്‌ മൂന്ന്‌ ഉപഗ്രഹങ്ങള്‍-ഷാരോണ്‍, നിക്‌സ്‌, ഹൈഡ്ര എന്നിവ. ഇവയിൽ ഷാരോണാണ്‌ ഏറ്റവും വലുത്‌. മുന്‍കാലങ്ങളിൽ ഷാരോണിനെയും പ്ലൂട്ടോയെയും ചേർത്ത്‌ ഇരട്ടഗ്രഹം എന്നും വിശേഷിപ്പിച്ചിരുന്നു. എന്നാൽ പില്‌ക്കാലത്ത്‌ ഷാരോണിനെ പ്ലൂട്ടോയുടെ ഉപഗ്രഹമായിത്തന്നെ പരിഗണിച്ചു. എന്നാൽ ഇതിന്റെ ഭാരവും സാന്ദ്രതയും കൃത്യമായി നിർണയിക്കാന്‍ കഴിഞ്ഞിട്ടില്ല. ശനിയുടെ ഉപഗ്രഹമായ റിയായെപ്പോലെ ഇതും ഹിമാവൃതമാണെന്ന്‌ അനുമാനിക്കുന്നു. ഗ്രഹത്തിന്റെ ഭ്രമണകാലവും ഉപഗ്രഹത്തിന്റെ പരിക്രമണകാലവും പ്ലൂട്ടോ- ഷാരോണ്‍ വ്യവസ്ഥയിൽ ഏകകാലികമാണ്‌. ഇതേവിധം ഏകകാലികമാക്കപ്പെട്ട സൗരയൂഥത്തിലെ ഏക ഗ്രഹ-ഉപഗ്രഹ വ്യവസ്ഥയാണിത്‌. ആയതിനാൽ പ്ലൂട്ടോ-ഷാരോണ്‍ വ്യവസ്ഥയിൽ ഷാരോണ്‍ എപ്പോഴും പ്ലൂട്ടോയുടെ ഉപരിതലത്തിലെ ഒരേ പ്രദേശത്തിന്റെ മുകളിലായി കാണപ്പെടുന്നു.

പ്ലൂട്ടോയെപ്പോലുള്ള കുള്ളന്‍ ഗ്രഹങ്ങളെയും പല ഛിന്ന ഗ്രഹങ്ങളെയും വലംവയ്‌ക്കുന്ന വസ്‌തുക്കള്‍ ഉപഗ്രഹങ്ങള്‍ എന്ന പേർ അർഹിക്കുന്നുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്‌. അന്തർദേശീയ ജ്യോതിശ്ശാസ്‌ത്രസംഘടന (IAU) ഗ്രഹങ്ങള്‍ക്ക്‌ കൃത്യമായ നിർവചനം നൽകിയപ്പോള്‍ പ്ലൂട്ടോ ഗ്രഹങ്ങളുടെ പട്ടികയിൽ നിന്നു പുറത്തായതുപോലെ ഉപഗ്രഹങ്ങളെയും കൃത്യമായി നിർവചിക്കുമ്പോള്‍ പലതും ഉപഗ്രഹങ്ങളല്ലാതായി മാറിയേക്കാം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍